অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാർദ്ധക്യത്തിലെ ആരോഗ്യം

വാര്‍ധക്യത്തിലെ ആരോഗ്യം

ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ വൃദ്ധര്‍ വീടുകളില്‍ തനിച്ചാവുന്ന സ്ഥിതിവിശേഷമാണ് കൂടുതലും. അതോടെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ലോകമെങ്ങും വൃദ്ധര്‍ നേരിടുന്ന മുഖ്യപ്രശ്നം ഏകാന്തതയായി മാറി.

വെല്ലുവിളികളെ അതിജീവിച്ച് വാര്‍ധക്യത്തെ ആഹ്ലാദകരമാക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിക്കുന്ന പരിതസ്ഥിതി, ശാരീരികവും മാനസികവുമായ ആരോഗ്യം, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, പുകവലിയുംമദ്യപാനവും ഒഴിവാക്കല്‍ തുടങ്ങിയവ വാര്‍ധക്യം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ പല രോഗങ്ങളും സമ്മര്‍ദങ്ങളും വാര്‍ധക്യത്തില്‍ ധാരാളമായി കാണാറുണ്ട്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൂടി നേരിടേണ്ടിവരുന്നവരില്‍ സാഹചര്യത്തിന്റെ ഗൗരവം കൂടുന്നു. വൈധവ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും വൃദ്ധകളുടെ മനോധൈര്യം ചോര്‍ത്തുന്ന ഘടകങ്ങളാണ്. നല്ല കുടുംബസാഹചര്യങ്ങളും കൂട്ടായ്മയും നേടുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു.

പല രോഗങ്ങള്‍ ഒരുമിച്ച്ചെറുപ്പക്കാരെ അപേക്ഷിച്ച് അസാധാരണമായ രീതിയിലാണ് വാര്‍ധക്യത്തില്‍ രോഗങ്ങളുടെ കടന്നുവരവ്. രോഗലക്ഷണങ്ങള്‍ അസുഖംബാധിച്ച അവയവത്തിനായിരിക്കില്ല. മറിച്ച് ശരീരത്തിലെ ദുര്‍ബലമായ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുക എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പലതരത്തിലുള്ള രോഗങ്ങളുടെ അസ്വസ്ഥതകള്‍ ഒന്നിച്ചുണ്ടാവുകയും ചെയ്യും. വാര്‍ധക്യത്തിലെ ആരോഗ്യത്തിന് പിന്നിട്ട ജീവിതവുമായി ഏറെ ബന്ധമുണ്ട്. മധ്യവയസ്സില്‍ത്തന്നെ ജീവിതശൈലിരോഗങ്ങളില്‍പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിച്ചുനിര്‍ത്തുന്നവരില്‍ വാര്‍ധക്യസംബന്ധമായ പ്രശ്നങ്ങള്‍ കുറവാകും.

ജീവിതശൈലിരോഗങ്ങള്‍ക്കു പുറമെ വീഴ്ച, മറവി, കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍, വിഷാദം, ഉല്‍കണ്ഠ, മനോവിഭ്രാന്തി, സന്ധിവേദന, പോഷകക്കുറവ്, ചവയ്ക്കാന്‍ വിഷമം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും വൃദ്ധരെ അലട്ടാറുള്ളത്. പൂര്‍ണമായും സുഖപ്പെടുത്താനാവാത്ത ജീവിതശൈലിരോഗങ്ങളില്‍ പലതും വാര്‍ധക്യത്തെ സങ്കീര്‍ണമാക്കാറുണ്ട്. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ മധ്യവയസ്സിനു മുമ്പുതന്നെ തുടങ്ങേണ്ടതാണ്. വീഴ്ച വീഴ്ചയും വീഴുമോ എന്ന ഭയവും വാര്‍ധക്യത്തില്‍ സവിശേഷമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. വീഴ്ചയ്ക്ക് പല കാരണങ്ങളുണ്ട്. കാഴ്ച മങ്ങല്‍, തുടയിലെ പേശികളുടെ ബലക്ഷയം, സന്ധിവാതം, രക്തസമ്മര്‍ദം കുറയല്‍, പക്ഷാഘാതം, പര്‍ക്കിന്‍സണ്‍രോഗം തുടങ്ങിയ പല പ്രശ്നങ്ങളും വീഴ്ചയ്ക്ക് കാരണമാകും.

പടിക്കെട്ടുകളും, മിനുസമായ തറകളും വെളിച്ചക്കുറവും വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വീഴുമെന്നു ഭയന്ന് നടക്കാതെയും വ്യായാമം കിട്ടാതെയും വരുന്നത് അവയവങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാക്കും. അധികം ഉപയോഗിക്കാത്ത അവയവം അതിവേഗം ദുര്‍ബലമാകും. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍ഇന്ദ്രിയങ്ങളുടെ കഴിവുകുറയുന്ന അവസ്ഥയാണ് വാര്‍ധക്യത്തിന്റെ മറ്റൊരു സവിശേഷത. കാഴ്ച കുറയുക, കേള്‍വി പതുക്കെയാവുക തുടങ്ങിയവ ഇന്ദ്രിയശേഷിക്കുറവുകള്‍ വൃദ്ധരെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തുന്നു. പലപ്പോഴും വിഷാദത്തിനും ഏകാന്തതയ്ക്കും ഇത് വഴിയൊരുക്കാറുണ്ട്.

വിഷാദം

വൈകാരിക പിന്തുണയ്ക്ക് മറ്റ് ആവശ്യങ്ങളെക്കാള്‍ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാര്‍ധക്യം. അത് കിട്ടാതെവരുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും തുടര്‍ന്ന് വിഷാദവും പിടിപെടുന്നു. കൂട്ടുകുടുംബം അണുകുടുംബത്തിന് വഴിമാറിയതോടെ തുണയില്ലാതാകുന്നതും വാര്‍ധക്യത്തില്‍ വിഷാദത്തിന് കാരണമാകാറുണ്ട്. വയോജനങ്ങളില്‍ 25-50 ശതമാനംവരെയും വിഷാദത്തിന് അടിമപ്പെടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുക. പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും, വേദനയുള്ള രോഗങ്ങള്‍, ആരോഗ്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഇവയൊക്കെ വിഷാദത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മനോവിഭ്രാന്തി

വാര്‍ധക്യത്തില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാകുന്ന അവസ്ഥകള്‍ ചിലരില്‍ കാണാറുണ്ട്. ശ്രദ്ധ പതറല്‍, ധാരണ തെറ്റിപ്പോകല്‍ ഇവ വലിയതോതില്‍ കാണും. ദിവസത്തില്‍ പലപ്പോഴായി ഇത് കൂടിയും കുറഞ്ഞുമിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍, മാനസിക പിരിമുറക്കത്തെയും കഠിനരോഗങ്ങളെയും നേരിടാന്‍ കഴിവു കുറയുക, ഉറക്കക്കുറവ്, അമിത മദ്യപാനം ഇവയൊക്കെ മനോവിഭ്രാന്തിക്കിടയാക്കും.

സന്ധിവേദന

സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരുന്നത് വാര്‍ധക്യത്തിലാണ്. അല്‍പ്പം നടക്കുമ്പോള്‍തന്നെ അസഹ്യമായ വേദന, നീരുപിടുത്തം ഇവയൊക്കെ സാധാരണമായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, ലഘുവ്യായാമങ്ങളും ശീലമാക്കി ഭാരത്തെ നിയന്ത്രിക്കാനായാല്‍ ഈ രോഗംവരാതെ തടയാനാകും. സന്ധിവേദന ഉണ്ടെങ്കിലും ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ ശീലമാക്കണം.

എന്തു കഴിക്കണം?

വാര്‍ധക്യത്തിലെ ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. നാവിലെ രസമുകുളങ്ങള്‍ കുറയുന്നതിനാല്‍ രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. വിഷാദം ഉള്ളവരിലും വിശപ്പില്ലായ്മ കൂടുതലാണ്. ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. കൂടാതെ ചവയ്ക്കാന്‍ വിഷമം, പല്ല് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍, വായ വരളുക തുടങ്ങിയവയും വാര്‍ധക്യത്തില്‍ കാണാറുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍, പയറുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയില്‍നിന്ന് ഓരോ ഇനവും തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വാര്‍ധക്യത്തില്‍ ഗുണകരം.

ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറച്ചുള്ള ഭക്ഷണരീതികളാണ് സ്വീകരിക്കേണ്ടത്. വെള്ളം 10 ഗ്ലാസെങ്കിലും കുടിക്കണം. മൂന്നുനേരം ഭക്ഷണം എന്നതിനു പകരം കുറേശ്ശെ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി ഇവ മാറിമാറി ഭക്ഷണത്തില്‍പെടുത്തേണ്ടതാണ്്. കാഴ്ച മങ്ങാതിരിക്കാന്‍ മുരങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല്‍ ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും പെടുത്തണം. കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറി ഇവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവ കഴിക്കാം.

നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന്‍ നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം. മൂത്രാശയപേശികളെബലപ്പെടുത്താന്‍ചേന, ചേമ്പ്, കാച്ചില്‍, ഓട്സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. നെഞ്ചെരിച്ചില്‍ തടയാന്‍മല്ലി ചവച്ചിറക്കുന്നത് നല്ല ഫലം തരും. മലര്‍ വെന്ത വെള്ളമോ, മലര്‍ക്കഞ്ഞിയോ കഴിക്കുക. ചവയ്ക്കാന്‍ വിഷമമുള്ളവര്‍ക്കുംപല്ല് കൊഴിഞ്ഞവര്‍ക്കുംവെന്തുടഞ്ഞ കഞ്ഞി, ഓട്സ് കഞ്ഞി, കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം. ഇഡ്ഡലി, ഇടിയപ്പം ഇവ സൂപ്പില്‍ കുതിര്‍ത്തു നല്‍കുന്നത് പോഷകദാരിദ്ര്യം അകറ്റും.

പ്രശ്നങ്ങളെ മറികടക്കാം
വാര്‍ധക്യത്തെ ആരോഗ്യകരമാക്കാനുള്ള ഒരുക്കങ്ങള്‍ മധ്യവയസ്സു കടക്കുന്നതിനു മുമ്പേ തുടങ്ങാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ശോധനചികിത്സക്കൊപ്പം ബലം നല്‍കുന്നതും രസായനഗുണമുള്ളതുമായ ഔഷധങ്ങളാണ് പ്രധാനമായും വാര്‍ധക്യകാല പ്രശ്നങ്ങളില്‍ നല്‍കുക. ച്യവനപ്രാശം, ബ്രഹ്മരസായനം, ഇവയിലേതെങ്കിലും ഒന്ന് ശീലമാക്കുന്നത് വാര്‍ധക്യത്തിന്റെ അവശതകളെ അകറ്റും. നാരായണഗുളം രാത്രിയില്‍ കഴിക്കുന്നത് ശോധന ക്രമപ്പെടുത്തും. ശയ്യാവ്രണം അകറ്റാന്‍ ജാത്യാദികേരം, ഏലാദികേരം ഇവയിലൊന്ന് പുറമെ പുരട്ടാം.

വേദനകള്‍ക്ക്
കര്‍പ്പൂരാദി, നാരായണതൈലം, ധന്വന്തരം കുഴമ്പ് ഇവ സന്ധിവേദന അകറ്റും. നെഞ്ചെരിച്ചിലിന് ജീരകവെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കാം. ഉറക്കത്തിന് ചന്ദനാദിതൈലം ശീലമാക്കുന്നത് ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കും. ചെറുചൂടുള്ള പാലില്‍ ജാതിക്കപ്പൊടി ചേര്‍ത്തു കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കും.

വ്യായാമം
നിരപ്പായ തറയില്‍ 15 മിനിറ്റ് എങ്കിലും നടക്കുന്നത് ഗുണകരമാണ്. സന്ധികള്‍ ചലിപ്പിക്കുന്ന വ്യായാമങ്ങള്‍, ചെറിയഭാരം ഉയര്‍ത്തുക ഇവയും ശീലമാക്കണം. മൂത്രാശയപേശികളെ ബലപ്പെടുത്താന്‍ ഭഗപേശി വ്യായാമങ്ങളും ഉള്‍പ്പെടുത്തണം. വാര്‍ധക്യത്തില്‍ മരുന്നു മാത്രം മതിയാകില്ല. വൃദ്ധര്‍ നേരിടുന്ന സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളും പരിഹരിച്ചെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ണമാകൂ. സ്നേഹംനിറഞ്ഞ പരിചരണങ്ങള്‍ക്ക് വൃദ്ധരില്‍ വലിയ മാറ്റം വരുത്താനാകും.

മറവിയെ മറികടക്കാം

മനുഷ്യന്റെ എല്ലാ കഴിവുകളുടെയും അടിസ്ഥാനം ഓര്‍മയാണ്. തലച്ചോറിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ ഓര്‍മക്കുറവിന് ഇടയാക്കാറുണ്ട്. രോഗഗ്രസ്തമാകുന്നതോടെ തലച്ചോറിന്റെ വിസ്മയകരമായ കഴിവുകള്‍ ഓരോന്നും ഘട്ടംഘട്ടമായി ഇല്ലാതാകും. പ്രായമായവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഓര്‍മക്കുറവ്. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന കോശനാശംമൂലം എന്നും തുടര്‍ന്നുവരുന്ന ജീവിതമികവുകള്‍ നഷ്ടമാകുന്നതോടെ മറവി പ്രശ്നമാകുന്നു. അല്‍സ്ഹൈമസ് ഡിമെന്‍ഷ്യ, വാസ്കുലര്‍ ഡിമെന്‍ഷ്യ, തലച്ചോറിലെ മുഴകള്‍, അണുബാധ, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍, പാര്‍ക്കിന്‍സണ്‍ രോഗം, മദ്യപാനം, പുകവലി തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും സ്മൃതിനാശം ഉണ്ടാകാം. കൂടാതെ തലച്ചോറിലെ പ്രധാന ഭാഗമായ ഹിപ്പോകാമ്പസിനുണ്ടാകുന്ന ക്ഷയം, മസ്തിഷ്ക രോഗങ്ങളെ സംരക്ഷിക്കുന്ന ഹോര്‍മോണുകളുടെ കുറവ് ഇവയും മറവിരോഗത്തിന് ഇടയാക്കാറുണ്ട്.

ഉപയോഗിക്കാതിരിക്കുന്തോറും തലച്ചോറിന്റെ കഴിവ് നഷ്ടമാവും. ഏതു പ്രായത്തിലും വായന ഓര്‍മകൂട്ടുന്ന ഘടകമാണ്. വായിച്ചതുമായി ബന്ധപ്പെട്ട് രാത്രിയില്‍ ചിന്തിച്ചുറങ്ങുകയും രാവിലെ അത് ഓര്‍ത്തെടുക്കുകയും ചെയ്യുന്നത് മികച്ച സ്മൃതിവ്യായാമമാണ്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലിരോഗങ്ങളെ മധ്യവയസ്സില്‍ത്തന്നെ നിയന്ത്രിച്ചുനിര്‍ത്തുന്നത് വാസ്കുലര്‍ ഡിമെന്‍ഷ്യ വരാതിരിക്കാന്‍ സഹായിക്കും. വാര്‍ധക്യത്തിലും ഉദാസീനതവെടിഞ്ഞ് കര്‍മനിരതരാകുന്നത് മസ്തിഷ്കത്തിന്റെ കര്‍മശേഷി മെച്ചപ്പെടുത്തും. പദപ്രശ്നവും അക്ഷരശ്ലോകവും ഓര്‍മ്മകൂട്ടാന്‍ നല്ലതാണ്.

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

വാർദ്ധക്യത്തെ നേരിടാം...

മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും വളരെ സ്വാഭാവികമായണ് വാര്‍ധക്യം കടന്നുവരുന്നത്. ജനനത്തോടൊപ്പം തന്നെ പ്രായമാകുന്ന പ്രക്രിയയും തുടങ്ങുന്നു. കോശങ്ങളുടെ പുന$ക്രമീകരണവും പുനര്‍നിര്‍മിതിയുമുള്‍പ്പെടെയുള്ള ശരീരത്തിന്‍െറ സ്വയം ആര്‍ജിച്ച ശേഷികളുടെ കുറവാണ് വാര്‍ധക്യം.

ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് മിക്കവരിലും വാര്‍ധക്യം കടന്നുപോകുക. കൂട്ടുകുടുംബ വ്യവസ്ഥ മാറിയതോടെ മക്കള്‍ സൃഷ്ടിക്കുന്ന ശൂന്യതയും പങ്കാളിയുടെ വിയോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അവര്‍ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ഒപ്പം ഒറ്റക്കോ കൂട്ടത്തോടെയോ എത്തുന്ന രോഗങ്ങളും.

വാര്‍ധക്യം -അവയവ വ്യവസ്ഥികളിലുണ്ടാകുന്ന മാറ്റങ്ങള്‍

1. വാര്‍ധക്യത്തില്‍ മാംസപേശികള്‍ ശോഷിക്കുകയും എല്ലുകളുടെ ദൃഢത കുറയുകയും ചെയ്യും. വാതരോഗങ്ങള്‍ കൂടുന്നതും വാര്‍ധക്യത്തിലാണ്. അസ്ഥികോശങ്ങളുടെ നിര്‍മാണത്തേക്കാള്‍ കോശനാശമാണ് വാര്‍ധക്യത്തില്‍ ഉണ്ടാവുക. ചെറുപ്പത്തില്‍ എല്ലിന് ഗുണകരായ ഭക്ഷണം ശീലിക്കാത്തവര്‍, വ്യായമക്കുറവുള്ളവര്‍, തൈറോയ്ഡ്-കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, പുകവലി, മദ്യപാനം ഇവ ശീലമാക്കിയവര്‍ തുടങ്ങിയവരില്‍ അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ഒടിവുകള്‍ പലപ്പോഴും സങ്കീര്‍ണതകളിലേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് തുടയെല്ലിനുണ്ടാകുന്ന ഒടിവുകള്‍. മുറിവെണ്ണ, ധന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ് ഇവ ശീലമാക്കുന്നത് പേശികളെ ദൃഢമാക്കാനും എല്ലിന് ബലം നല്‍കാനും ഗുണകരമാണ്.

വാര്‍ധക്യത്തില്‍ ശ്വാസകോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ ദൃഢമാവുകയും അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. ശ്വാസകോശത്തിന്‍െറ കാര്യക്ഷമതയെ കുറക്കുന്നതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്‍റ ആഴവും ശക്തിയും കുറക്കാനും ഇതിടയാക്കും. ആഴത്തിലുള്ള-ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടൊപ്പം ച്യവനപ്രാശം, ബാലാജീരകാദി കഷായം ഇവയും നല്ല ഫലം തരും. ശ്വസന വ്യായാമങ്ങള്‍ വാര്‍ധക്യത്തില്‍ വേഗത കുറച്ച് ചെയ്യുന്നതാണ് ഫലപ്രദം.

രക്തക്കുഴലുകളിലും ഘടനാപരമായ മാറ്റങ്ങള്‍ വാര്‍ധ്യകത്തിലമുണ്ടാകും. രക്തക്കുഴലുകളില്‍ കൊഴുപ്പടിയുകയും അവയുടെ ഇലാസ്തികത കുറയുകയും ചെയ്യും. ഇവയൊക്കെ ഹൃദയപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കും. മധ്യവയസ്സില്‍ത്തന്നെ കര്‍ശനമായി പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൂടിയ രക്തസമ്മര്‍ദം ഇവയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

വൃക്കകോശങ്ങളുടെ അപചയം, വൃക്കകളുടെ പ്രധാന ധര്‍മമായ അരിച്ചെടുക്കല്‍ പ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപ്പും ജലവും വിസര്‍ജ്ജിപ്പിക്കാനുള്ള ശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്. പ്രമേഹരോഗികള്‍ക്ക് രക്തസമ്മര്‍ദം ഉണ്ടാവുക, പ്രമേഹരോഗി പുകവലിക്കാരനാവുക, പ്രമേഹത്തിന്‍െറ കാലപ്പഴക്കം, വൃക്കപരാജയം പാരമ്പര്യമായി ഉണ്ടാവുക, അനിയന്ത്രിത പ്രമേഹം ഇവ വൃക്കപരാജയസാധ്യത കൂട്ടുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.

വാര്‍ധക്യത്തില്‍ തലച്ചോറ് ചുരുങ്ങുന്നതും പ്രവര്‍ത്തനശോഷണം ഉണ്ടാവുന്നതും സാധാരണമാണ്. എന്നാല്‍, എന്നും തുടര്‍ന്നുവരുന്ന ജീവിത മികവിനെ ബാധിക്കുന്ന വിധം ഓര്‍മക്കുറവുണ്ടായാല്‍ ‘മറവിരോഗം’ സംശയിക്കണം. തലച്ചോറിന്‍െറ അനേകം ശേഷികളിലൊന്നാണ് ഓര്‍മ. ഓര്‍മക്കൊപ്പം തലച്ചോറിന്‍െറ ധൈഷണികമായ ഗുണങ്ങള്‍ ക്രമാനുഗതമായി ക്ഷയിച്ചുവരുന്ന ഒരു രോഗാവസ്ഥയാണ് മറവിരോഗം അഥവാ സ്മൃതിനാശം. തലച്ചോറിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ മറവിക്കിടയാക്കാറുണ്ട്. അല്‍സ്ഹൈമസ് ഡിമെന്‍ഷ്യയും വാസ്സുകലര്‍ ഡിമെന്‍ഷ്യയുമാണ് മറവിക്കിടയാക്കുന്ന പ്രധാന രോഗങ്ങള്‍. പരന്ന വായന, എഴുത്ത്, പദപ്രശ്നം തുടങ്ങിയ ശീലങ്ങള്‍ ഏതു പ്രായത്തിലും തുടരുന്നത് അല്‍സ്ഹൈമസ് ഡിമെന്‍ഷ്യ തടയും. പശുവിന്‍ നെയ്യ്, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ് ഇവയും നല്ല ഫലം തരും. രാത്രിയില്‍ വായിച്ചത് ചിന്തിച്ചുറങ്ങുകയും രാവിലെ അതോര്‍ത്തെടുക്കുകയും ചെയ്യുന്നത് മികച്ച സ്മൃതി വ്യായാമമാണ്.

ജീവിശൈലി രോഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നതിലൂടെ വാസ്കുലര്‍ ഡിമെന്‍ഷ്യ തടയാനാകും. വാര്‍ധക്യത്തില്‍ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ യഥാസമയം പരിശോധിച്ച് ചികിത്സ തേടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ പൊതുവെ ഒറ്റപ്പെടലും ഏകാന്തതയും നേരിടാറുണ്ട്. ചികിത്സ തേടുന്നതിലൂടെ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

വാര്‍ധക്യത്തില്‍ ചര്‍മപ്രശ്നങ്ങളും കൂടാറുണ്ട്. ചര്‍മം നേര്‍മയുള്ളതാകുക, ഇലാസ്തികത കുറയുക, ജലാംശം കുറയുക, വ്രണങ്ങള്‍, അണുബാധ ഇവയാണ് സാധാരണ കാണാറുള്ള

പ്രശ്നങ്ങള്‍. ഒരേ കിടപ്പ് കിടക്കേണ്ടിവരുന്നവരില്‍ ശയ്യാവ്രണം വരാതെ സൂക്ഷിക്കണം. ചര്‍മത്തില്‍ വായുസഞ്ചാരം ഏല്‍പിക്കുന്നതോടൊപ്പം ജാത്യാദികേരം, ജാത്യാദിഘൃതം, ഏലാദികേരം ഇവ പുറമെ പുരട്ടാം. വസ്ത്രങ്ങളും കിടക്കയും യഥാസമയം മാറ്റുകയും ശരീരം ശുചിയാക്കി വെക്കുകയും വേണം.

വാര്‍ധക്യത്തില്‍ ഉറക്കപ്രശ്നങ്ങളും കാണാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധിവേദന ഇവയും ഉറക്കക്കുറവിനിടയാക്കും. ഉറക്കക്കുറവ് വീഴ്ചകള്‍ക്കിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ത്രിഫലാദിതൈലം, ചന്ദനാദിതൈലം ഇവ നല്ല ഫലം തരും. ജാതിക്ക പൊടിച്ച് അഞ്ച് ഗ്രാം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉറക്കം വരുത്തും.

ദഹനപ്രശ്നങ്ങളും വാര്‍ധക്യത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്. ആറുതവണയായി കുറേശ്ശേയായി ഭക്ഷണം കഴിക്കുന്നതാണ് വാര്‍ധക്യത്തിന് ഉചിതം. രാത്രിഭക്ഷണം നേരത്തേ കഴിക്കുകയും വേണം. റവ, മൈദ വിഭവങ്ങള്‍ ഒഴിവാക്കി നാടന്‍ഭക്ഷണം ശീലമാക്കണം. പച്ചക്കറി, ഇലക്കറി, തവിടോടു കൂടിയ ധാന്യങ്ങള്‍, പയറുകള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഉള്‍പ്പെടുത്തണം. പച്ചക്കറികളും തുവരയും ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ചവക്കാന്‍ കഴിയാത്തവരുടെ പോഷകദാരിദ്ര്യം അകറ്റും. ഏത്തപ്പഴം വേവിച്ചത്, ഓട്സ് ഇവയും ഉള്‍പ്പെടുത്താം.

ഒപ്പം സന്ധികള്‍ ചലിപ്പിച്ചുള്ള വ്യായാമം, നടത്തം, ഇരുന്നുള്ള വ്യായാമങ്ങള്‍ ഇവയും ശീലമാക്കണം. ചികിത്സക്കും ഒൗഷധത്തിനുമപ്പുറം സ്നേഹം നിറഞ്ഞ പരിചരണം വാര്‍ധക്യത്തില്‍ നല്‍കും. അത് അവരില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

പ്രായമാകുമ്പോള്‍

 

മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ദശലക്ഷം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പുരാതന സമൂഹങ്ങളില്‍ 40 വയസ്സിനു മുകളിലേക്ക് ജീവിച്ചവര്‍ വളരെ അപൂര്‍വ്വമായിരുന്നു. വാര്‍ദ്ധക്യം മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വളരെ നൂതനമായ ഒരനുഭവമാണ്. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ് ജെറന്റോളജി  വാര്‍ധക്യകാല അസുഖങ്ങളെ പഠന വിഷയമാക്കുന്ന വൈദ്യശാസ്ത്ര ശാഖ എന്നും അറിയപ്പെടുന്നു.

അമൂര്‍ത്തമായ സങ്കല്പമാണ് പ്രായം. ഒരാളുടെ പ്രായത്തെ വര്‍ഷത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാലാനുക്രമമായ പ്രായമാണ് ജൈവപരമായ പ്രായംവ്യത്യസ്തമായ ഒരു സങ്കല്പമാണ്. ശരീരത്തിലുണ്ടാകുന്ന തേയ്മാനവും ക്ഷതവും ജൈവികമായ പ്രായത്തെ നിര്‍ണ്ണയിക്കുന്നു

ഓരോ വ്യക്തിയുടെയും ജനിതകഘടന, ജീവിതശീലങ്ങള്‍, ചുറ്റുപാടുമുള്ള അന്തരീക്ഷം എന്നിവയെല്ലാം ജൈവിക പ്രായത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് 50 വയസ്സായ ഒരാളുടെ ശരീരത്തില്‍ ഉണ്ടായിട്ടുള്ള അത്രയും തേയ്മാനമോ, ക്ഷതമോ 55 വയസ്സായ മറ്റൊരാളുടെ ശരീരത്തില്‍ ഉണ്ടാകണമെന്നില്ല. ഇങ്ങനെ നോക്കിയാല്‍ 55 വയസ്സായ ആളുടെ ജൈവിക പ്രായം 50 വയസ്സായ ആളുടെ ജൈവിക പ്രായത്തേക്കാള്‍ കുറവായിരിക്കും. അതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും അയാളെ കണ്ടാല്‍ പ്രായംതോന്നില്ല എന്നു പറയുന്നത്.

എന്തുകൊണ്ടാണ് പ്രായം കൂടുന്നത്

ഗ്ലൂക്കോസ് ഓക്‌സിജനുമായി സംയോജിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജത്തിലൂടെയാണ് ശരീരത്തില്‍ ജീവന്‍ നില നിലനില്‍ക്കുന്നത്. ഓക്‌സിജന്‍ ഉള്‍പ്പെടുന്ന രാസപ്രവര്‍ത്തനമാണ് ഓക്‌സീകരണം. ഇത് നടക്കുന്നത് ശരീരത്തിലെ വിവിധ കോശങ്ങളിലാണ്. ഓക്‌സീകരണം ജീവല്‍ പ്രവര്‍ത്തനമാണെങ്കിലും കോശത്തിനു ലഭ്യമാകുന്ന ഓക്‌സിജന്റെ അളവനുസരിച്ച് ഓക്‌സീകരണത്തിനുശേഷം ഉണ്ടാകുന്ന ഉപോത്പന്നങ്ങള്‍ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ജീവിത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കോശങ്ങള്‍ വിഭജിക്കുകയും അതിന്റെ ഫലമായി പുതിയ കോശങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നശിക്കുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ വളരെക്കൂടുതലായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍. അതുകൊണ്ട് ശരീരം വേഗം വലുതാകുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ കോശവിഭജനത്തിന്റെ തോത് കുറയുകയും പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണം നശിക്കുന്ന കോശങ്ങളുടെ എണ്ണത്തിനു തുല്യമാവുകയും ചെയ്യുന്നു. അതോടെ വളര്‍ച്ച നിലക്കുന്നു. 

മനുഷ്യരില്‍ ഏതാണ്ട് പപതിനെട്ട് വയസ്സോടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോശവിഭജനം കുറയുകയും നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുകയും ചെയ്യുന്നു. അതോടെ പ്രായം വര്‍ദ്ധിക്കുന്നതിന്റെ ഫലങ്ങള്‍ സംജാതമാകുന്നു. കോടാനുകോടി കോശങ്ങളുണ്ട് ശരീരത്തില്‍. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ആയിരങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ കൊണ്ടാണ് മനുഷ്യര്‍ക്ക് പ്രായമാകുന്നത് .

പ്രായം വര്‍ധിക്കുന്നതോടെ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം അവയുടെ വലിപ്പവും ചുരുങ്ങുന്നു. ഇരുപതു വയസ്സോടെ മസ്തിഷ്‌കം ഏറ്റവും വലിപ്പത്തിലെത്തുന്നു. 35 നും 40 നും വയസ്സിനിടെ അതു ചുരുങ്ങാന്‍ തുടങ്ങുന്നു. 85 വയസ്സു കഴിയുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ഏറ്റവും വലുപ്പം കുറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ശ്രദ്ധേയമായകാര്യം ഈ പ്രായവ്യത്യാസത്തിനിടയില്‍ മസ്തിഷ്‌കത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന കുറവ് 11 ശതമാനം മാത്രമാണ്. ആധുനിക എം.ആര്‍.ഐ സ്‌കാനുകള്‍ മുഖേന ഇന്ന് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മസ്തിഷ്‌കത്തിന്റെ വ്യാപ്തം കൃത്യമായി അളക്കാന്‍ സാധിക്കും.

ഓര്‍മ്മക്കും ബുദ്ധിക്കും സംഭവിക്കുന്നത്

ശ്രദ്ധയുടെ കാര്യം ആദ്യം പരിഗണിക്കാം. ഒരു നിശ്ചിത സമയത്തേക്ക് കാര്യങ്ങളെ ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ് അടിസ്ഥാന ശ്രദ്ധ (Basic attention), ശ്രദ്ധയെ തുടര്‍ച്ചയായി ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതിനെ ജാഗ്രത (Vigilence) എന്നു വിളിക്കുന്നു. ഒരേസമയം ശ്രദ്ധയെ രണ്ടു കാര്യങ്ങളിലേക്ക് പതിപ്പിക്കുന്നതാണ് വിഭജിത ശ്രദ്ധ (Divided attention). പ്രായമാകുമ്പോള്‍ അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. അതേ സമയം വിഭജിതശ്രദ്ധ കുറയുകയും ചെയ്യുന്നു.

ഓര്‍മ്മയും പഠനവും (Memory and Learning)

വിദൂരസ്ഥ ഓര്‍മകള്‍ക് പ്രായമാകുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവ പിന്നീട് ഓര്‍ത്തെടുക്കാനുമുള്ള കഴിവ് പ്രായം വര്‍ദ്ധിക്കുന്നതോടെ ദുര്‍ബ്ബലമാകുന്നു. എന്നിരുന്നാലും അത്ര വലിയ തോതിലല്ല. ഈ കുറവ് സംഭവിക്കുന്നത്. ഓര്‍മ്മ എന്നത് ഒരു ഏകീകൃത പ്രതിഭാസമല്ല. അതിന് പല ഘടകങ്ങളുണ്ട്. വേറൊരര്‍ത്ഥത്തില്‍ പലതരം ഓര്‍മ്മകളുണ്ട്. പ്രായം എല്ലാ ഓര്‍മ്മകളെയും ബാധിക്കുന്നില്ല.

അപഗ്രഥന വേഗത (Processing speed)

പ്രായംകൂടുന്നതിനനുസരിച്ച് ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് ഈ വേഗതയുടെ കാര്യത്തിലാണ്. വാസ്തവത്തില്‍ ഓര്‍മ്മയേയും ബുദ്ധിശക്തിയേയും അളക്കുന്ന ചോദ്യങ്ങളും പരീക്ഷകളും പ്രായമായവര്‍ക്ക് കൂടുതല്‍ സമയം നല്‍കിയാണ് നടപ്പിലാക്കുന്നതെങ്കില്‍ ഓര്‍മ്മക്കും ബുദ്ധിശക്തിക്കും പ്രായമാകുന്നതിനനുസരിച്ച് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്നു കാണാം.

കാര്യനിര്‍വ്വഹണശേഷി (Executive skills)

പ്രായമാകുമ്പോള്‍ യുക്തി ഉപയോഗപ്പെടുത്താനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള (Planning) കഴിവ് ഇല്ലാതാകുമെന്നോ സാരമായി കുറയുന്നുവെന്നോ മറ്റുമാണ് അടുത്ത കാലംവരെ പലരും ധരിച്ചിരുന്നത്. അതുപോലെതന്നെ പ്രശ്‌ന പരിഹാര വൈഭവം (Problem-Solving skills), ഓര്‍മ്മയിലൂന്നിയ അപഗ്രഥനം, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ചിന്താശ്രേണിയെ മാറ്റാനുള്ള കഴിവ് എന്നിവയും പ്രായത്തിനനുസരിച്ച് കുറയുമെന്ന് സമീപകാലം വരെ കരുതിപ്പോന്നു. എന്നാല്‍ ഈയിടെനടന്ന പലപഠനങ്ങളും കാണിക്കുന്നത് ഇത്തരം ശേഷിയിലുള്ളകുറവ് ശാരീരിക രോഗങ്ങളുടെ, വിശേഷിച്ചും ഹൃദയ, വൃക്ക രോഗങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമാണ് സംഭവിക്കുന്നതെന്നാണ്. അതായത് ശരീരത്തിന് ആരോഗ്യമുണ്ടെങ്കില്‍ പ്രായമായെന്നു കരുതി കാര്യനിര്‍വ്വഹണ ശേഷിയില്‍ കുറവ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. 

ഭാഷയുടെ കാര്യത്തില്‍ പ്രായം ആഘാതം ഏല്‍പിക്കുന്നില്ല. പ്രായമായവര്‍ വര്‍ഷങ്ങളായി ആര്‍ജ്ജിച്ചെടുത്ത അനുഭവവും, വിജ്ഞാനവും അവശേഷിക്കുന്ന ഓര്‍മ്മയേയും ബുദ്ധിശക്തിയെയും കൂടുതല്‍ കാര്യക്ഷമതയോടെ നിത്യേന ജീവിതത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുന്നത് ചെറുപ്പത്തിലല്ല വാര്‍ദ്ധക്യത്തിലാണ്. വേറൊരു തരത്തില്‍ നോക്കിയാല്‍ ഉള്ള ബുദ്ധിയെ വിജയകരമായി ഉപയോഗിക്കാന്‍ പ്രായമായവര്‍ക്ക് കഴിയുന്നു. അതിന് അവരുടെ അനുഭവവും വിജ്ഞാനവും സഹായിക്കുന്നു.

മുകളിലെ വസ്തുതകളില്‍നിന്ന് ലഭിച്ച നിഗമനങ്ങള്‍:

പ്രായമായി എന്നതുകൊണ്ടുമാത്രം ഓര്‍മശക്തിയും ബുദ്ധിയും കുറയണമെന്നില്ല. പ്രായമായാല്‍ ഒരാള്‍ അയാളുടെ മേഖലയില്‍ നിന്നും പിന്‍മാറണം എന്നതീനെ സാമാന്യവത്കരിക്കനാവില്ല. പ്രായമായവരെ തള്ളിക്കളഞ്ഞ് ആസ്ഥാനം കയ്യടക്കാനുള്ള ചെറുപ്പക്കാരുടെ സ്വാര്‍ത്ഥത കൊണ്ടോ മാത്രമേ അത്തരമൊരു നയത്തെ വിശദീകരിക്കാനാകൂ. ശാസ്ത്രീയവസ്തുതകള്‍കൊണ്ട് അവയെ മനസ്സിലാക്കാനാവില്ല. ഓര്‍മ്മയും ബുദ്ധിയും മറ്റു വൈഭവങ്ങളും ഓരോരുത്തരിലും ഓരോ തോതിലാണ് മാറുന്നത്. ചിലരില്‍ അവ ഗണ്യമായി കുറയാം. മറ്റുചിലരില്‍ അവ ഏറെക്കുറെ സ്ഥായിയായി നിന്നെന്നും വരാം. അപൂര്‍വ്വം ചിലരില്‍ കൂടിയ പ്രായത്തില്‍ പോലും ഇത്തരം ഗുണങ്ങള്‍ അഭുതകരമായീ നല്ല നിലയില്‍ കണ്ടെന്നും വരാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഓരോ വ്യക്തിയെയും മനസ്സിലാക്കിക്കൊണ്ട് ആ വ്യക്തിയില്‍ ഓര്‍മ്മക്കും ബുദ്ധിക്കും പ്രായത്തിനനുസരിച്ച് എന്തു സംഭവിക്കുന്നു എന്നു വിലയിരുത്തിക്കൊണ്ടു മാത്രമേ അഭിപ്രായം രൂപീകരിക്കാനാകൂ.

മസ്തിഷ്‌കം സ്വയം പ്രതിരോധിക്കുന്നു

പ്രായത്തെ ചെറുക്കുന്നതിന് മസ്തിഷ്‌കത്തിന് പല വിദ്യകളുണ്ട്. ന്യൂറോണുകള്‍ ദിനംപ്രതി നശിക്കുന്നതുകൊണ്ടുമാത്രം അതിന്റെ ധര്‍മ്മങ്ങള്‍ക്ക് കാര്യമായ തകരാറൊന്നും ഉണ്ടാകുന്നില്ല. ഉദാഹരനത്തിനെ ഡോപമിന്‍ ന്യൂറോണുകള്‍ 40 ശതമാനം കുറഞ്ഞ് ഡോപമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവില്‍ സാരമായ ഇടിവ് സംഭവിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. 40 ശതമാനത്തിലും കുറവാണ് ഡോപമിന്‍ ന്യൂറോണുകള്‍ക്കുണ്ടാകുന്ന നാശമെങ്കില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതുപോലെ ഡിമന്‍ഷ്യക്കു കാരണമാകുന്നുവെന്നു കരുതുന്ന അമൈലോയ്ഡ് പ്രോട്ടീനുകള്‍ അസുഖമില്ലാത്തവരിലും കാണുന്നു. തലച്ചോറില്‍ അമൈലോയ്ഡ് പ്രോട്ടീനുകള്‍ ഒരു പരിധി വിട്ട് കട്ട പിടിച്ചു അടിഞ്ഞു കൂടുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്.

ന്യൂറോണുകള്‍ നശിക്കുകയും അവയുടെ വലുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മസ്തിഷ്‌കത്തിന് അതിന്റെ ധര്‍മ്മങ്ങളെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നൈസര്‍ഗ്ഗികമായ കഴിവുണ്ട്. മസ്തിഷ്‌കം പൂര്‍ണ്ണ വികാസം പ്രാപിക്കുന്ന ചെറുപ്രായത്തില്‍ അതില്‍ രൂപംകൊള്ളുന്ന ന്യൂറോണുകളുടെയും, ന്യൂറോണുകള്‍ക്കിടയിലുള്ള സര്‍ക്യൂട്ടുകളുടെയും പരമാവധി എണ്ണം. ഇത് പിന്നീട് ക്ഷാമത്തിന്റെ വേളകളില്‍ പ്രയോജനം ചെയ്യാവുന്ന കരുതല്‍ധനം പോലെ വര്‍ത്തിക്കുന്നു. ഇവയുടെ എണ്ണം എത്ര കൂടുതലുണ്ടോ മസ്തിഷ്‌ക കരുതല്‍ ധനശേഷി(Brain Reserve Capactiy) അത്രയും ഉന്നതമാണെന്നു പറയാം. ഡിമന്‍ഷ്യ മുതലായ അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗാതുരമായ മാറ്റങ്ങള്‍ കരുതല്‍ധനശേഷി കൂടുതലുള്ള ഒരാളില്‍ അസുഖം ഉണ്ടാക്കണമെന്നില്ല. 

അവശേഷിക്കുന്ന ന്യൂറോണുകള്‍ക്കിടയില്‍ പുതിയ കണക് ഷന്‍സ് ഉണ്ടാവുകയും ഇത് പിന്നീട് പുതിയ സര്‍ക്യൂട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിന് 'മൃദുത്വം' (Plastictiy) എന്ന ഗുണം ഉള്ളത് കൊണ്ടാണ് ഇത് സാധിക്കുന്നത്. എന്നാല്‍ ഇങ്ങനെ സംഭവിക്കണമെങ്കില്‍ മാനസികമായി വളരെ അദ്ധ്വാനം ആവശ്യമുള്ള ജോലികളിലോ വ്യായാമത്തിലോ ഏര്‍പ്പെടുന്ന ശീലം ആര്‍ജിക്കേണ്ടതുണ്ട്. ഇങ്ങനെ മസ്തിഷ്‌കത്തിന് ഉത്തേജനം ലഭിച്ചാല്‍ മാത്രമേ പുതിയ കണക് ഷന്‍സ് ഉണ്ടാവുകയുള്ളൂ. 
ന്യൂറോണുകള്‍ ചെറുപ്രായം കഴിഞ്ഞാല്‍ വിഭജിക്കുകയോ പുതിയവ ഉണ്ടാവുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂറല്‍ പ്രൊജെനിറ്റര്‍ (Neural Progenitor) എന്ന പേരുള്ള കോശങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ ശാസ്ത്രജ്ഞമാര്‍ കണ്ടെത്തുകയുണ്ടായി. പ്രായം വര്‍ദ്ധിച്ചാലും ന്യൂറോണുകളായി വേര്‍പിരിയാന്‍ കഴിയുന്ന കോശങ്ങളാണിവ. ഈ കോശങ്ങളെ ഹിപ്പോകാമ്പസിലും, ഫ്രണ്ടല്‍ ദളങ്ങളിലും കാണാം. ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

ഡിമന്‍ഷ്യ (ഓര്‍മ്മനാശരോഗം)

പ്രായമാകുന്നതോടെ ഡിമന്‍ഷ്യ ഒരു അനിവാര്യതയാണ് എന്നു ധരിക്കുന്നത് അബദ്ധമാണ്. 
സാധാരണമായി ഉണ്ടാകുന്ന രോഗാതുരമല്ലാത്ത ഓര്‍മ്മക്കുറവും, ഡിമന്‍ഷ്യയും രണ്ടാണ്. ഒരാള്‍ തന്റെ ഓര്‍മ്മക്കുറവിനെക്കുറിച്ച് സ്വയം പരിഭവിക്കുന്നുവെങ്കില്‍ അത് ഡിമന്‍ഷ്യയുടെ ഭാഗമാകാനുള്ള സാധ്യത വളരെക്കുറവാണ്. ഡിമന്‍ഷ്യയിലുണ്ടാകുന്ന ഓര്‍മ്മക്കുറവ്, രോഗിയല്ല മറ്റുള്ളവരാണ് തിരിച്ചറിയുന്നത്. രോഗം ഉണ്ടാകുന്നത് സാധാരനയായീ 65 വയസ്സിനുശേഷമാണ്. പഴയകാല ഓര്‍മ്മകള്‍ രോഗത്തിന്റെ അവസാനഘട്ടങ്ങളില്‍പ്പോലും നിലനില്‍ക്കാം. അതേസമയം സമീപകാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു (ഉദാഹരണത്തിന് രാവിലെ ഭക്ഷണം കഴിച്ചത് ഉച്ചയാകുന്നതോടെ മറന്നുപോവുകയും തനിക്ക് ഭക്ഷണം തന്നില്ല എന്ന് രോഗി പരാതിപ്പെടുകയും ചെയ്യുന്നു). 

രോഗത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പരിസരബോധം നിലനില്‍ക്കും. അതായത് ചുറ്റുപാടുകള്‍, കൂടെയുള്ളവര്‍, സമയം എന്നിവയെക്കുറിച്ചെല്ലാമുള്ള അവബോധം ഡിമന്‍ഷ്യയില്‍ നഷ്ടപ്പെടുന്നില്ല. ഇതിന് തകരാറു സംഭവിക്കുന്നത് ഡിലീരിയം(Delirium) എന്ന രോഗാവസ്ഥയിലാണ്. ചലച്ചിത്രങ്ങള്‍, അച്ചടിദൃശ്യമാധ്യമങ്ങള്‍ എന്നിവയെല്ലാം ഇതെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുകയും അനാവശ്യ ഉത്കണ്ഠക്കു കാരണമാവുകയും ചെയ്യുന്നതായി കണ്ടുവരുന്നു.

വിരമിക്കല്‍, വിരഹദുഃഖം

പൊതുവെ പ്രായാധിഷ്ഠിതമായ ഒരു സംഭവമായാണ് ജോലിയില്‍ നിന്നുള്ള വിരമിക്കലിനെ കാണുന്നത്. ചില രാജ്യങ്ങലില്‍ (ഉദാഹരണത്തിന് ഓസ്‌ട്രേലിയായില്‍ ) പ്രായത്തിനനുസരിച്ച് വിരമിക്കല്‍ ക്ലിപ്തപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഓരോ മേഖലയിലും വിരമിക്കല്‍ പ്രായം വ്യത്യസ്തമാണ്. കായികരംഗത്തുള്ള വിരമിക്കല്‍ പ്രായമല്ലല്ലോ ഉദ്യോഗത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രായം. വിരമിക്കലിനോട് പലരും പലതരത്തിലാണ് പൊരുത്തപ്പെടുന്നത്. പെന്‍ഷന്‍ സമ്പ്രദായം സാമ്പത്തിക അരക്ഷിതാവസ്ഥ ലഘൂകരിക്കാന്‍ വളരെ സഹായകമായിട്ടുണ്ട്. പക്ഷെ, അതുവരെ ഉണ്ടായിരുന്ന പദവിനഷ്ടപ്പെടുന്നത് പലരേയും അസ്വസ്ഥരാക്കിയേക്കാം. പഠനങ്ങളനുസരിച്ച് വിരമിക്കലിനുശേഷം ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കുന്നവര്‍ അതുമായി പെട്ടെന്നു പൊരുത്തപ്പെടുന്നു. പലരും വിരമിക്കലിനുശേഷം തുടര്‍ച്ചയുണ്ടാക്കുന്ന മറ്റു വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു.

സാങ്കേതിക അര്‍ത്ഥത്തില്‍ 65 വയസ്സ് മുതലാണ് വാര്‍ദ്ധക്യം ആരംഭിക്കുന്നത്. ഇതിന് ശാസ്ത്രീയ പിന്‍ബലവുമുണ്ട്. വിരമിക്കല്‍ പ്രായം 55 വയസ്സായി നിശ്ചയിക്കുന്നത് പ്രാകൃതമായ ഒരേര്‍പ്പാടാണ്. പലപ്പോഴും മനുഷ്യര്‍ വിജ്ഞാനം ആര്‍ജിക്കുന്ന ഒരു പ്രായമാണിത്. ആയുര്‍ദൈര്‍ഘ്യം തുലോം കുറവായിരുന്ന പണ്ടുകാലത്ത് വിരമിക്കല്‍ പ്രായം 55 വയസ്സ് ആക്കിയിരുന്നതിനെ ഒരുപക്ഷെ ന്യായീകരിക്കാന്‍ സാധിച്ചേക്കും. ഇന്ന് ആയുര്‍ദൈര്‍ഘ്യം എത്രയോ കൂടുതലാണ്. 55 വയസ്സില്‍ വിരമിക്കുന്നതോടെ ആ പ്രായത്തിലുള്ളവരുടെ അനുഭവസമ്പത്തും വിജ്ഞാനവും സമൂഹത്തിനു പ്രയോജനകരമാകാതെ പോകുന്നു. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഗവണ്‍മെന്റിന്റെ സാമ്പത്തികച്ചെലവ് ലഘൂകരിക്കുന്നതിനുമാണ് വിരമിക്കല്‍ പ്രായം 55 വയസ്സാക്കിയിരിക്കുന്നത് എന്ന വാദവും നിലനില്ക്കുന്നതല്ല. കാരണം ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഗവണ്‍മെന്റുകളുടെ സാമ്പത്തിക ക്രയവിക്രയവും കൂടുമല്ലോ. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുവേണം തൊഴിലില്ലായ്മ പരിഹരിക്കാന്‍. 

പ്രായം വര്‍ദ്ധിക്കുന്നതോടെ ഉറ്റവരുടെ പെട്ടെന്നും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന മരണമാണ് കൂടുതല്‍ ആഘാതമേല്പിക്കുന്നത്. ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ സമയമെടുക്കും. എന്നിരുന്നാലും പ്രായത്തിന്റെ കരുത്തുകൊണ്ടും ജീവിതത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവുകൊണ്ടും പലരും തളരാതെ മുന്നോട്ട് പോകുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മനുഷ്യനു ലഭിച്ചിട്ടുള്ള നൈസര്‍ഗ്ഗികമായസിദ്ധി പ്രായമായവര്‍ക് ചെരുപ്പകാരെ അപേക്ഷിച്ച് ഒട്ടും കുറവല്ല. 

ഈ ഘട്ടത്തിലെ പ്രതിസന്ധിക്കു ശേഷം വിജയകരമായ ഒത്തുതീര്‍പ്പിലെത്തുന്നവര്‍ക്ക് സമാധാനവും വിവേകവും ഉണ്ടാകുന്നു. അതുവരെയുള്ള ജീവിതത്തിന്റെ നേട്ടങ്ങളെയും പോരായ്മകളേയും ഉള്‍ക്കൊണ്ടാണ് അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നത്. ഇതിനു കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകുന്നു. എറിക്‌സന്റെ അഭിപ്രായത്തില്‍ പ്രായം ഏറുന്നതോടെ പലതും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ സ്‌നേഹവും പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം അവര്‍ തന്നെ ഏറ്റെടുക്കുന്നു. 

(പ്രായമായവര്‍ സാഹചര്യങ്ങളനുസരിച്ച് അവരുടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും പുനര്‍നിര്‍വ്വചിക്കുന്നു. അതേസമയം അവര്‍ ആത്മാഭിമാനം നിലനിര്‍ത്തുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ ശാരീരിക അസുഖങ്ങളും കൂടുതല്‍ കണ്ടുവരുന്നു. പ്രമേഹം, ഹൃദയാഘാതം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഏതു പ്രായക്കാരേയും ബാധിക്കാമെങ്കിലും അവ കൂടുതലും ബാധിക്കുന്നത് പ്രായമായവരെയാണ്. ശാരീരിക അസ്വസ്ഥതകള്‍ വാര്‍ദ്ധക്യത്തില്‍ കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്).

വിജയകരമായ വാര്‍ദ്ധക്യം (Successful Aging)

1987 ല്‍ ജോണ്‍ റോഡ്, റോബര്‍ട്ട് കാല്‍ എന്നിവര്‍ വിജയകരമായ വാര്‍ധക്യത്തെക്കുറിച്ച് ആശയങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രോഗങ്ങളില്‍നിന്നും മറ്റുവൈകല്യങ്ങളില്‍ നിന്നുമുള്ള മോചനമാണ് വിജകരമായ വാര്‍ദ്ധക്യത്തിന്റെ ഒരു ഘടകമായി ഇവര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇങ്ങനെ നോക്കിയാല്‍ 90 ശതമാനം വൃദ്ധന്മാര്‍ക്കും വിജയകരമായ വാര്‍ദ്ധക്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. സ്ഥിരതയാര്‍ന്ന ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപഴുകല്‍, ഇതുവരെയുള്ള ജീവിതം സാമാന്യം ഭേദപ്പെട്ട രീതിയില്‍ ജീവിച്ചു എന്ന തോന്നല്‍, മുതലായവയാണ് വിജയകരമായ വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന മറ്റുകാര്യങ്ങള്‍. ഇവയില്‍ രോഗങ്ങളുടെ അഭാവം എന്നതു എടുത്തു കളഞ്ഞാല്‍ 90 ശതമാനം വൃദ്ധന്മാര്‍ക്കും വിജയകരമായ വാര്‍ദ്ധക്യം അവകാശപ്പെടാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനം, പുകവലി എന്നിവ ഇല്ലാതിരിക്കുക, തൂക്കം ഒരുപരിധിയില്‍ കൂടാതെ നിറുത്തുക, ക്രമമായ വ്യായാമം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവ വിജയകരമായ വാര്‍ദ്ധക്യത്തെ പ്രവചിക്കുന്നു. 

പ്രായമായതോടെ എല്ലാം കഴിഞ്ഞു; ഇനി ഗതി താഴോട്ടാണ് എന്ന ചിന്തയ്ക്കുപകരം ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നവര്‍ വിജയകരമായ വാര്‍ദ്ധക്യത്തിനു ഉടമകളായിത്തീരുന്നതായി കണ്ടുവരുന്നു. സാമ്പത്തികസാമൂഹ്യ വ്യത്യാസങ്ങള്‍ വിജയകരമായ വാര്‍ദ്ധക്യത്തെ സ്വാധീനിക്കുന്നതായി തെളിവുകളില്ല. വിദ്യാഭ്യാസം വാര്‍ദ്ധക്യത്തെ വിജയകരമാക്കാന്‍ സഹായിക്കുന്നു. ഭക്ഷണം ക്രമീകരിക്കുന്നതും ജീവിതാനുഭവങ്ങള്‍ എന്തുതന്നെയായാലും അവയെ അംഗീകരിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുന്നതും വിജയകരമായ വാര്‍ദ്ധക്യത്തിലേക്ക് വഴിതെളിക്കുന്നു.

പ്രായമായവരോടുള്ള മനോഭാവം

സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക വാര്‍ദ്ധക്യത്തിലെ അസ്വസ്ഥജനകമായ ഒരു അനുഭവമാണ്. പാശ്ചാത്യ സംസ്‌കാരം പിന്‍തുടരുന്ന രാജ്യങ്ങളില്‍ പ്രായമായവര്‍ തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയും കുടുംബത്തിലെ മറ്റുള്ളവരില്‍നിന്നും മാറി ദമ്പതികളായോ അല്ലെങ്കില്‍ ഒറ്റക്കോ ജീവിക്കുന്നു. നിത്യേനയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാനാകാതെ വരുമ്പോള്‍ വൃദ്ധസദനങ്ങളിലേക്ക് മാറുന്നു. ചെറിയതോതിലുള്ള സഹായം വേണ്ടവര്‍ ഹോസ്റ്റലുകളിലേക്കും തുടര്‍ച്ചയായ പരിചരണം വേണ്ടവര്‍ നഴ്‌സിംഗ് ഹോമിലേക്കുമാണ് മാറുന്നത്. ഇതിനായി അവരുടെ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നല്ലൊരുഭാഗം ഉപയോഗിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള പൂര്‍വ്വരാജ്യങ്ങളിലും ഇറ്റലി, ഗ്രീസ് മുതലായ വികസിത രാജ്യങ്ങളിലും വൃദ്ധരായ മാതാപിതാക്കള്‍ മക്കളുടെ കൂടെ താമസിക്കാനും മക്കള്‍ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും തയ്യാറാകുന്ന മഹത്തായ പാരമ്പര്യം തുടര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ വേരുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായല്ലോ. 

കൂടെക്കൂടെയുള്ള ജോലി സ്ഥലമാറ്റം വിദേശരാജ്യങ്ങളിലെ തൊഴില്‍ മുതലായ കാരണങ്ങള്‍ക്കൊണ്ട് മക്കള്‍ക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ സാധിക്കാതെ വരുന്നു. ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ വാര്‍ദ്ധക്യത്തിലെത്തിയവരുടെ ജീവിതാനുഭവങ്ങളും, വീക്ഷണങ്ങളുമല്ല യുവതലമുറയുടേത്. സ്വാഭാവികമായും ഇത് ചെറുപ്പക്കാരും വൃദ്ധജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രായമായവരുടെ ഏറ്റവും വലിയ സ്വത്ത് ദശാബ്ദങ്ങളായുള്ള അവരുടെ ജീവിത അനുഭവങ്ങളാണ്. അതിനുപകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. ഒരു സാങ്കേതികവിദ്യകൊണ്ടും നേടിയെടുക്കാന്‍ സാധിക്കുന്നതല്ലല്ലോ അത്. പ്രായമായവരുടെ പോരായ്മകളെക്കുറിച്ചുമാത്രം ചിന്തിക്കാതെ പ്രായം എന്ന ഒന്നിന്റെ മഹത്വത്തേയും പരിഗണിക്കാന്‍ സാധിച്ചാല്‍ അത് ഉത്കൃഷ്ഠമായ കാര്യങ്ങളിലൊന്നായിരിക്കും.)

പ്രായത്തെ ചെറുക്കുന്ന ചികിത്സകള്‍

മനുഷ്യന്റെ പരമാവധി ആയുസ്സ് ഇന്നത്തെ അവസ്ഥയില്‍ 120 വയസ്സാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രായത്തെയും ഒടുവില്‍ മരണത്തെയും ചെറുത്തു തോല്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനും ഉദ്യമങ്ങള്‍ക്കും ഏറെ പ്രായമുണ്ട്. പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് പല തലങ്ങളിലാണ് നടക്കുന്നത്. ആഹാരം ക്രമീകരിക്കുന്നതിലൂടെ ധാരാളം ഊര്‍ജം തരുന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണവും അന്നജം അടങ്ങിയ ഭക്ഷണവും വറുത്ത ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നത് പ്രായത്തെ ചെറുക്കും എന്നാണ് കരുതപ്പെടുന്നത്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ഇ എന്നിവ പ്രായത്തെ പ്രതിരോധിക്കും എന്ന പരികല്പനയോടെ അവ വര്‍ദ്ധിച്ച തോതില്‍ കഴിച്ചവരില്‍ മരണനിരക്ക് കൂടുന്നതായിട്ടാണ് പഠനങ്ങള്‍ തെളിയിച്ചത്. പ്രായത്തെ ചെറുക്കും എന്ന അവകാശവാദത്തോടെ വിപണിയില്‍ ഇറങ്ങുന്ന പല ഔഷധങ്ങളും ഉപഭോക്താക്കളെ വഞ്ചിക്കുന്നവയാണ്.
പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന രണ്ടാമത്തെ മേഖല കോശങ്ങളുടെ ഗവേഷണങ്ങളിലാണ്. കൃത്രിമ അവയവങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും അടിസ്ഥാന കോശങ്ങളെ (Stem cells) കൃത്രിമമായി നിര്‍മ്മിച്ച് അവയെ ശരീരത്തിലേക്കു കുത്തിവെക്കുക മുതലായവയാണ് ഈ ശ്രമങ്ങള്‍. ജനിതക സാങ്കേതിക വിദ്യയും ക്ലോണിംങും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്. ക്ലോണിംഗിലൂടെ ശരീര ഭാഗങ്ങള്‍ തന്നെ കൃത്രിമമായി നിര്‍മ്മക്കാം എന്നു വിശ്വസിക്കുന്നരുണ്ട്. നാളെ പ്രായം ഒരു വിഷയം തന്നെ അല്ലാതായി മാറിയേക്കാം. നമ്മള്‍ സ്വപ്‌നത്തില്‍പ്പോലും ചതിക്കാത്ത വിധത്തില്‍ പ്രായത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ അതോടെ തകിടം മറിയുകയും ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate