অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം ശ്രദ്ധിക്കാം

ആരോഗ്യം ശ്രദ്ധിക്കാം

സൂക്ഷിക്കണം ഡെങ്കിപ്പനിയെ

കേരളത്തിലെ പനി മരണങ്ങളുടെ കണക്കുകളെടുത്താൽ ആവർത്തിച്ചു വരുന്ന ഡെങ്കിപ്പനിയാണു മരണത്തിലേക്കു നയിക്കുന്നതെന്നു കാണാം. രോഗം വരാതെ തടയുകയും ഒരു തവണ വന്നാൽ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ബ്രേക്ക് ബോൺ ഫീവർ എന്നുകൂടി അറിയപ്പെടുന്ന  ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. കൊതുകു പരത്തുന്ന ഡെങ്കു വൈറസ് ആണു രോഗ കാരണം. ആദ്യതവണ വരുന്ന ഡെങ്കിപ്പനി (ടൈപ്പ്–1) കൃത്യമായി ചികിത്സിച്ചു ഭേദമായാൽ ടൈപ്പ് ഒന്ന് ഡെങ്കിപ്പനിയെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ ജീവിതകാലം മുഴുവൻ  പ്രതിരോധിക്കും. എന്നാൽ വീണ്ടും വൈറസ് വാഹകരായ കൊതുകുകളുടെ കടിയേറ്റാൽ ടൈപ്പ്–2, ടൈപ്പ്–3 ഡെങ്കിപ്പനിയാണു ബാധിക്കുക. ഇതു കൂടുതൽ അപകടകാരിയാണ്. രക്തസ്രാവം പ്രധാന ലക്ഷണമായ ഹെമറാജിക് ഡെങ്കിപ്പനിയിലേക്കു രോഗിയെത്തുന്നത് ഈ സാഹചര്യത്തിലാണ്. കൊതുകുകടി ഏൽക്കാതിരിക്കുകയാണു ഡെങ്കിപ്പനിക്കെതിരെയുള്ള ഒരേയൊരു പ്രതിരോധ മാർഗം.

രോഗവാഹകർ

ഈഡിസ് ഈജപ്തി, ആൽബോപിക്ടസ് എന്നീ കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. 1906–ലാണു ഡെങ്കിപ്പനി ഈഡിസ് കൊതുകു പരത്തുന്ന രോഗമെന്നു കണ്ടെത്തിയത്.

പകരുന്നത്

രോഗാണുബാധയുള്ള ഒരു ഈഡിസ് കൊതുക് ആരോഗ്യമുള്ള ഒരു മനുഷ്യനെ കടിക്കുമ്പോൾ കൊതുകിന്റെ ഉമിനീരിൽ നിന്നു മുഷ്യനിലേക്കു രോഗാണു പടരുന്നു. രോഗാണു ബാധയുള്ള ഒരു മനുഷ്യനെ രോഗാണു ബാധയില്ലാത്ത ഒരു കൊതുകു കടിക്കുമ്പോൾ കൊതുകിലേക്കും രോഗാണു പ്രവേശിക്കുന്നു.

‍െഡങ്കിപ്പനി രണ്ടു തരം

രണ്ടുതരത്തിലുള്ള ‍‍ഡെങ്കിപ്പനിയുണ്ട്. ക്ലാസിക്കൽ ഡെങ്കി(ടൈപ്പ്–1) ആണ് ആദ്യത്തേത്. മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പനിയാണു ഹെമറിജിക് ഡെങ്കിപ്പനി (ടൈപ്പ്–2).

ലക്ഷണങ്ങൾ

ക്ലാസിക് ഡെങ്കി

  • മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടുനിൽക്കുന്ന പനി.
  • കടുത്ത തലവേദന
  • കൈകാലുകൾക്കു വേദന
  • മുതുകു വേദന
  • കണ്ണുകൾക്കു വേദന
  • രോഗം ആരംഭിച്ച് 3–4 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകൾ
  • ഓക്കാനം ഛർദ്ദി
  • മോണയിൽ നിന്നും മൂക്കിൽ നിന്നും ചെറുതായി രക്തം പൊടിയുന്നു.
  • കടുത്ത ക്ഷീണം.
  • രോഗി വിഷാദഭാവത്തിൽ
  • സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ സുഖം പ്രാപിക്കും. രോഗം മാരകമായി മാറാതിരിക്കാനുള്ള മരുന്നുകളാണ് ഈ ഘട്ടത്തിൽ ഡോക്ടർമാർ നൽകുന്നത്. ഡെങ്കിപ്പനിക്കുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഹെമറിജിക് ഡെങ്കി

  • രോഗം മാരകമാകുന്ന അവസ്ഥയാണു ഹെമറിജിക് ഡെങ്കി.
  • രക്തസ്രാവമോ, ഷോക്കോ ഉണ്ടാകാം. മരണം സംഭവിക്കാം

രോഗനിർണയം

രോഗ ലക്ഷണങ്ങളുള്ളവരിൽ രക്ത പരിശോധന കൂടി നടത്തി രോഗം കണ്ടെത്താം. രക്തത്തിൽ ഡെങ്കി വസ്തുക്കളോ അതിന്റെ പ്രതിഘടകങ്ങളോ ഉണ്ടോയെന്നു നോക്കിയാണു രോഗം നിർണയിക്കുന്നത്.

അരുത്

  • ഡെങ്കിപ്പനി വന്നാൽ സ്വയം ചികിത്സ അരുത്.
  • ആസ്പിരിൻ ഗുളികകൾ കഴിക്കരുത്. അതു ഡെങ്കിപ്പനി ബാധിതരിൽ രക്തസ്രാവം വർധിപ്പിക്കും.

ഡെങ്കിപ്പനി ബാധിച്ചാൽ

  • പനി ആരംഭിച്ച് 24 മണിക്കൂറിനു ശേഷം രോഗബാധ രൂക്ഷമാകുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
  • നന്നായി വിശ്രമിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.
  • ഇളം ചൂടുവെള്ളം കൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുക

രക്ഷപ്പെടാൻ

  • ഡെങ്കിപ്പനിക്കു പ്രതിരോധ മാർഗങ്ങളില്ല
  • കൊതുകുകടി ഏൽക്കാതിരിക്കുന്നതാണ് ഏക പ്രതിരോധ മാർഗം

കൊതുകു  കടിയേൽക്കാതിരിക്കാൻ

  • കൊതുകു വലയ്ക്കുള്ളിൽ മാത്രം ഉറങ്ങുക
  • ഇളം നിറങ്ങളിലുള്ള കാലും കയ്യും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക
  • വസ്ത്രത്തിനു പുറത്തുള്ള ശരീര ഭാഗങ്ങളിൽ 4–6 മണിക്കൂർ ഇടവിട്ട് മൊസ്കിറ്റോ റിപല്ലന്റ് ക്രീം പുരട്ടുക
  • വാതിലുകളിലും ജനലുകളിലും എയർ ഹോളുകളിൽ വല കെട്ടുക
  • വീട്ടിലും പരിസരത്തും കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക, വൃത്തിയായി സൂക്ഷിക്കുക
  • കൊതുകു മുട്ടയിട്ടു പെരുകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

കൊതുകിന്റെ പ്രജനന സാധ്യതാ സ്ഥലങ്ങൾ

  • പൂപ്പാത്രങ്ങൾ
  • പൂച്ചട്ടിക്കടിയിലെ പ്ലേറ്റുകൾ
  • എയർ കണ്ടീഷണറിനടിയിലെ ട്രേകൾ
  • ഉപേക്ഷിക്കപ്പെട്ട ബക്കറ്റുകൾ, ജാറുകൾ, ജെഗ്ഗുകൾ, പാത്രങ്ങൾ
  • സിമന്റ് ടാങ്കുകൾ
  • ഉപേക്ഷിക്കപ്പെട്ട ടയറുകൾ, ഖരമാലിന്യങ്ങൾ
  • പ്ലാസ്റ്റിക് കവറുകൾ
  • മുളങ്കുറ്റികൾ, മരപ്പൊത്തുകൾ, ചിരട്ട

പ്രതിരോധിക്കാം

  • വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങൾ കൊതുകു കടക്കാതെ അടച്ചുവയ്ക്കുക.
  • ഗാർഹിക മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക
  • ഒഴിഞ്ഞ കുപ്പികൾ, കാനുകൾ തുടങ്ങിയ നശിപ്പിക്കുക
  • പൂപ്പാത്രങ്ങളിലെ വെള്ളം ദിവസവും മാറ്റുക
  • വെള്ളം കെട്ടിനിൽക്കുന്ന ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളം ഒഴുക്കികളയുക
  • പരിസ്ഥിതി സൗഹൃദ കൂത്താടി നശീകരണ മാർഗങ്ങൾ ഉപയോഗിക്കുക
  • കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളർത്തുക

മുന്തിരി കുടലിലെ അർബുദം തടയും

ലോകത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിൽ രണ്ടാമത്തേതും പുരുഷന്മാരിൽ മൂന്നാമത്തേതുമാണ് വൻകുടലിലെ അർബുദം.

മുന്തിരി തൊലിയിലും മുന്തിരിക്കുരുവിലും അടങ്ങിയ ചില സംയുക്തങ്ങൾ കുടലിലെ അർബുദം തടയാൻ ഫലപ്രദമെന്ന് ഇന്ത്യൻ വംശജനായ ഗവേഷകൻ അടങ്ങിയ പഠനസംഘം കണ്ടെത്തി. മുന്തിരി തെലിയും കുരുവും ചേർന്ന മിശ്രിതം അർബുദ കോശങ്ങളെ നശിപ്പിക്കുകയും അർബുദ ചികിത്സയിൽ സഹായകമാകുകയും ചെയ്യും.

മുന്തിരിതൊലിയില്‍ ധാരാളമായി കാണുന്ന റെസ്‌വെറാട്രോളും മുന്തിരിക്കുരുവിന്റെ സത്തും ചേർന്ന് കുടലിലെ അർബുദ കോശങ്ങളെ നശിപ്പിക്കുന്നു. ആരോഗ്യമുള്ള കോശങ്ങൾക്ക് ഇവ ദോഷം ചെയ്യില്ല എന്നും കണ്ടു.

അർബുദത്തിന്റെ മൂലകോശങ്ങൾ (Stem cells) ആണ് അർബുദ മുഴകൾക്ക് ആക്കം കൂട്ടുന്നതെന്നാണ് അർബുദ മൂല കോശ സിദ്ധാന്തം പറയുന്നത്. അതുകൊണ്ടുതന്നെ ഗവേഷകർ മൂലകോശങ്ങളിലാണ് പഠനം നടത്തിയത്. കുടലിലെ അർബുദ (Colon Cancer)ത്തിന്റെ മൂല കോശങ്ങളെ മുന്തിരി സംയുക്തം നശിപ്പിക്കുന്നതായി പഠനത്തിൽ കണ്ടു.

ഈ സംയുക്തങ്ങൾ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ഗവേഷകർ. ഇത് വിജയിച്ചാൽ കുടലിലെ അർബുദം തടയാനും അര്‍ബുദ രോഗവിമുക്തി നേടിയവരില്‍ വീണ്ടും രോഗം വരാതെ തടയാനുമുള്ള ഗുളികയില്‍ ഈ സംയുക്തം ഉപയോഗിക്കാനാകും.

മനുഷ്യരിൽ പരീക്ഷണം വിജയിച്ചാൽ മുന്തിരിക്കുരുവിന്റെ സത്ത് അടങ്ങിയ സപ്ലിമെന്റിലും റെസ്‍‌വെറാട്രോളിലും (വൈനിൽ ഇത് അടങ്ങിയിട്ടുണ്ട്) ചെറിയ അളവിൽ ഇവ ചേർക്കാവുന്നതാണ്.

മുന്തിരിസത്തിനും ബഹുവർണപഴങ്ങൾക്കും പച്ചക്കറികൾക്കും അർബുദം തടയാനുള്ള കഴിവിനെപ്പറ്റി കൂടുതൽ പഠനങ്ങള്‍ ആവശ്യമാണെന്ന് ഈ പഠനത്തിനു നേതൃത്വം നൽകിയ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഫുഡ് സയൻസ് അസോസിയേറ്റ് പ്രൊഫസറും പെൻസ്റ്റേറ്റ് ഹെർഷ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി അംഗവുമായ  ജയറാം കെ. പി. വനമാല പറഞ്ഞു. ‘ബി എം സി കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ്  മെഡിസിൻ’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആന്റിബയോട്ടിക് ഒരുനേരം കഴിക്കാൻ വിട്ടുപോയാൽ?

ഡോക്‌ടർ നിർദേശിച്ച കോഴ്സ് മുഴുവനും കൃത്യമായി മുടക്കം കൂടാതെ കഴിക്കേണ്ട മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഗുളികകളോ ക്യാപ്സ്യൂളുകളോ ആയിട്ടാണ് ഈ മരുന്നുകൾ കഴിക്കാറുള്ളത്. കുട്ടികളും പ്രായമായവരും സിറപ്പും, കിടത്തി ചികിത്സിക്കുമ്പോൾ കുത്തിവയ്പും മരുന്നും ഉപയോഗിക്കുന്നു. ദിവസം ഒന്ന്, രണ്ട്. മൂന്ന്, നാല് നേരം വീതമാണ് ഇത്തരം മരുന്നു രോഗിക്കു കഴിക്കേണ്ടിവരുന്നത്.

8–10 മണിക്കൂർ ഇടവിട്ട് (മൂന്നു നേരം) കഴിക്കേണ്ട മരു‍ന്ന് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും ഒാർമിക്കുന്ന ഉടനെ കഴിക്കാം എന്നാൽ നാലു മണിക്കൂറിൽ കൂടുതൽ താമസിച്ചാൽ ആ ഡോസ് വിട്ട് അടുത്ത ഡോസ് കഴിക്കേണ്ട സമയത്തു തന്നെ കഴിച്ചാൽ മതിയാകും ഇതുപോലെതന്നെ 6 മണിക്കൂർ ഇടവിട്ടു കഴിക്കേണ്ട മരുന്നു 3 മണിക്കൂറിൽ കൂടുതൽ താമസ‍ിച്ചാൽ ഒഴിവാക്കി അടുത്ത ഡോസ് കഴിക്കാം. ഒരിക്കലും രണ്ടു നേരം കഴിക്കേണ്ട മരുന്നുകൾ ഒന്നിച്ചു കഴിക്കരുത്.

വിമാനയാത്ര ആരോഗ്യത്തിനു ഹാനികരമോ?

വിമാനത്തിൽ യാത്ര ചെയ്താൽ ആരോഗ്യം തകരാറിലാകുമോ? പതിവാക്കിയാൽ വിമാനയാത്രയും രോഗകാരണമാകാം എന്നാണ് പഠനം.

വിമാനത്തിന്റെ കാബിനിലെ യാത്രക്കാരും ജീവനക്കാരും പൈലറ്റും ശ്വസിക്കുന്ന വായു അർബുദം, കടുത്ത ക്ഷീണം, നാഡീസംബന്ധമായ പ്രശ്നങ്ങൾ ഇവയ്ക്കു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

എയർക്രാഫ്റ്റ് കാബിനുകള്‍ പ്രഷറൈസ് ചെയ്യാൻ ഉപയോഗിക്കുന്ന വായുവുമായി സമ്പർക്കത്തിൽ വരുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ‘എയറോടോക്സിക് സിൻഡ്രോം’. എൻജിൻ ഓയിൽ പോലെ, രാസവസ്തുക്കളാൽ മലിനമാക്കപ്പെട്ടതാണ് ഈ വായു. ഇതു ശ്വസിക്കുന്നതു നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

2015 ൽ മൂന്നര ബില്യണിലധികം യാത്രക്കാർക്കും  5 ലക്ഷത്തിലധികം പൈലറ്റുമാർക്കും വിമാന ജോലിക്കാർക്കും എൻജിൻ ഓയിൽ കലർന്ന ഈ വായു ശ്വസിക്കേണ്ടി വന്നു.

കാബിനിലെ വിഷവായു ശ്വസിച്ചവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി 200 വിമാന ജോലിക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടു. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത, ചർമരോഗങ്ങൾ, ശ്വാസനാളിയിൽ അണുബാധ, ക്ഷീണം, ഉറക്കം തൂങ്ങൽ, പേശിവേദന ഇവയുണ്ടായി.

ഹൃദയസംബന്ധമായതും നാഡീസംബന്ധവും ശ്വസന സംബന്ധവുമായ രോഗ ലക്ഷണങ്ങൾ, കടുത്ത ക്ഷീണം, എയ്റോ ടോക്സിക് സിൻഡ്രോം, അർബുദം, ശരീര കലകളുടെ നാശം, രാസവസ്തുക്കളുടെ സമ്പർക്കം എന്നിവ വിശദമായ പരിശോധനയില്‍ നിർണയിക്കപ്പെട്ടു.‌

ഫ്ലൈറ്റ് അറ്റൻഡന്റിന്റെ സുരക്ഷയ്ക്കായി 2 വ്യത്യസ്ത റിവ്യൂകൾ ഗവേഷകർ നടത്തി. പ്രഷർ നിറഞ്ഞ വായുവുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ പരിശോധിച്ചു.

പൈലറ്റുമാരുടെ ആരോഗ്യം പരിശോധിച്ചപ്പോൾ 28 ശതമാനം പേരും മലിനവായുവിനെപ്പറ്റി ബോധ്യമുള്ളവരാണെന്നു കണ്ടു.

എണ്ണച്ചോർച്ചയും പഠനസംഘം പരിശോധിച്ചു. വിമാനം പറക്കുമ്പോഴോ പറക്കാനൊരുങ്ങുമ്പോഴോ ആണ് 80 ശതമാനവും വിഷപ്പുക ഉണ്ടാകുന്നത്. 93 ശതമാനം പേർക്കും തലവേദനയും തലചുറ്റലും ഉണ്ടാകുന്നതായും പഠനം പറയുന്നു.

സ്റ്റിർലിങ്ങ് സർവകലാശാലയിലെ സൂസൻ മിഖായേൽ, ഉൽസ്റ്റർ സർവകലാശാലയിലെ വിവിയൻ ഹോവാർഡ് എന്നിവരാണ് പഠനം നടത്തിയത്.

മടങ്ങിവരുന്ന പകർച്ചവ്യാധികളെ തടയാം

 

പ്രതിരോധ കുത്തിവയ്പുകളോടു രക്ഷിതാക്കൾ മുഖം തിരിക്കുമ്പോൾ, നിയന്ത്രണ വിധേയമായ പകർച്ച വ്യാധികൾ കരുത്തോടെ തിരിച്ചെത്തുന്നുവെന്നു കണക്കുകൾ.

ഒരു വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ചു നാലു കുട്ടികൾ മരിച്ചു. ഒന്നരവർഷത്തിനിടെ 103 പേരിൽ രോഗം സ്ഥിരീകരിച്ചു. വർഷം, 13 ശതമാനത്തോളം കുഞ്ഞുങ്ങൾക്കു മുഴുവൻ പ്രതിരോധ കുത്തിവയ്പുകളും നൽകുന്നില്ല. വർഷം, ശരാശരി നാലര ലക്ഷത്തോളം കുട്ടികൾ ജനിക്കുന്നു. നാൽപ്പത്തയ്യായിരത്തിലേറെ പേർ പ്രതിരോധ കുത്തിവയ്പുകളുടെ സംരക്ഷണത്തിനു പുറത്താണ്. ഇക്കാര്യത്തിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിൽ. ഇവിടെ 24 ശതമാനം കുരുന്നുകൾക്കും വാക്സിൻ ലഭിക്കുന്നില്ല. തൊട്ടടുത്തു തൃശൂർ ജില്ല–15.3%. കണ്ണൂരിൽ 13.8 ശതമാനത്തിനും വയനാട്ടിൽ 12 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ലോകാരോഗ്യസംഘടനയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞുങ്ങളുടെ അവകാശമായാണു കണക്കാക്കുന്നത്. എന്നാൽ, രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും അബദ്ധധാരണകൾ കാരണം കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നില്ല.

ഈഡിസ് എന്ന വില്ലത്തി

ഡെങ്കി, സിക, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറസുകളെല്ലാം പരത്തുന്ന വില്ലത്തികൾ ഈഡിസ് കൊതുകുകളാണ്.

ഈഡിസ് ഈജിപ്തി

ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന ഈ കൊതുകുകൾ ശുദ്ധജലത്തിലേ വളരൂ. പെൺകൊതുകുകളാണു രോഗവാഹകർ. ഒരു പ്രദേശം മുഴുവൻ മുട്ടയിടുന്നതാണു രീതി.  മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്കു കൈമാറുകയും

ചെയ്യും. വെള്ളത്തിലല്ലാതെ മുട്ടകൾക്ക് ആറുമാസം വരെ നിലനിൽക്കാനാകും.  വെള്ളം ലഭിച്ചാൽ ഉടൻ കൂത്താടികളായി പെരുകും. ചില മുട്ടകൾ ഒരു വർഷം വരെ കേടാകാതിരിക്കും

കരുത്തുകൂട്ടി കൊതുകുകൾ

  • ഈഡിസ് കൊതുകുകൾ മുൻപത്തേതിനേക്കാൾ കൂടുതൽ ദൂരത്തിലും ഉയരത്തിലും പറക്കാൻ തുടങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ട്.  ഇതിനർഥം രോഗം കൂടുതൽ പേരിലേക്കു വ്യാപിക്കാൻ സാധ്യതയൊരുങ്ങുന്നു എന്നതു തന്നെ.
  • ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഡെങ്കി വൈറസിനെ കൂടുതൽ ‘പരിപോഷിപ്പിക്കുന്ന’തായി ശ്രീലങ്കയിലെ ഗവേഷണ റിപ്പോർട്ട്.
  • കൂത്താടിഭോജി മൽസ്യങ്ങളെ (ഉദാ:ഗപ്പി) ഉപയോഗിച്ച് കൊതുകുകളെ നേരിടാം. കൊതുകുവലയും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കാം

ഡ്രൈ ഡേ

ഊർജിത ശുചീകരണം ഉറപ്പുവരുത്താൻ ഒത്തൊരുമിച്ചു ശ്രമിക്കാം.

വെള്ളിയാഴ്ച – വിദ്യാലയങ്ങൾ

ശനിയാഴ്ച – ഓഫിസുകൾ

ഞായറാഴ്ച – വീടുകൾ എന്നീ ക്രമത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കാം

പകൽ മാത്രമേ  ഈഡിസ് കൊതുകകൾ കടിക്കൂ;  കൂടുതലും സൂര്യോദയത്തിനു ശേഷമുള്ള രണ്ടു മണിക്കൂറും സൂര്യാസ്തമയത്തിനു മുൻപുള്ള നാലു മണിക്കൂറുമാവും ഇവയുടെ ആക്രമണം. മഴയും വെയിലും മാറി മാറി വരുന്ന സാഹചര്യം കൊതുകു പെരുകാൻ ഏറെ അനുയോജ്യമാണ്.

ഡെങ്കിക്കു മാത്രമായി പ്രത്യേക ചികിൽസയില്ല. പ്രതിരോധ മരുന്നും ഇല്ല. രോഗം വരാതെ സൂക്ഷിക്കുകയേ വഴിയുള്ളൂ. അതിനു വേണ്ടത് കൊതുകു നിയന്ത്രണം മാത്രമാണ്. ആർക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക.  പരിസരത്തെവിടെയെങ്കിലും കൊതുകു പ്രജനന കേന്ദങ്ങളുണ്ടെങ്കിൽ തദ്ദേശ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടുക.

ഡെങ്കി മൂന്നുതരം

  1. സാധാരണ ഡെങ്കിപ്പനി
  2. ഡെങ്കി ഹെമറേജിക് പനി
  3. ഡെങ്കി ഷോക്ക് സിൻഡ്രോം

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, ശരീരവേദന, നടുവേദന, തലവേദന, കണ്ണിനു പിന്നിൽ വേദന, ചുവന്നതടിപ്പുകൾ, പ്ലേറ്റ്‌ലറ്റ് എണ്ണം കുറയൽ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്‌തസ്രാവം. ചെറിയകുട്ടികളിൽ രോഗലക്ഷണം ഇത്ര പ്രകടമാകണമെന്നില്ല.

ഡെങ്കി ഹെമറേജിക് പനി: കടുത്തപനിക്ക് ഒപ്പം വിറയലും ഛർദിയും വയറുവേദനയും മൂക്ക്, മോണ, ദഹനവ്യൂഹം എന്നിവിടങ്ങളിൽനിന്നു രക്‌തസ്രാവവും ഉണ്ടാകാം. കൈകാലുകൾ തണുക്കും. അധികമായി വിയർക്കും.

ഡെങ്കി ഷോക്ക് സിൻഡ്രോം: ഡെങ്കിപ്പനി ലക്ഷണങ്ങളോടൊപ്പം രക്‌തസമ്മർദം വളരെ താഴും. ഹൃദയമിടിപ്പു കൂടും. കൈകാലുകൾ തണുക്കും. രോഗം വളരെ മൂർച്ഛിച്ചാൽ മരണം സംഭവിക്കാം. ഒരു തവണ ഡെങ്കി വന്നവർക്കു വീണ്ടും ബാധിച്ചാൽ മാരകമാകാം.

എച്ച്1 എൻ1

ല‌ക്ഷണങ്ങൾ: പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം.

  • രോഗി തുമ്മുമ്പോഴും തുപ്പുമ്പോഴും വൈറസ് വായുവിൽ വ്യാപിക്കും, രോഗം പകരും.
  • രോഗബാധിതർ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകരുത്.
  • ഗർഭിണികൾക്കും ശ്വാസകോശം,  ഹൃദയം, കരൾ രോഗങ്ങളുള്ളവർക്കും ‌പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും ഗുരുതരമാകാൻ സാധ്യത.
  • തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടവൽ ഉപയോഗിച്ചു മൂക്കും വായും മൂടുക. പൊതുസ്ഥലത്തു തുപ്പാതിരിക്കുക.
  • പുറത്തുപോയി വന്നാൽ കൈകളുടെ അകവും പുറവും വിരലുകൾക്കിടയിലും സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക.

കൊതുക് ഇവിടെയെല്ലാം

  • റബർ പാലെടുക്കുന്ന ചിരട്ട, വെള്ളം ഒഴുകിപ്പോകാനുള്ള പാത്തി, വീണു കിടക്കുന്ന ഇലകൾ, ചെടികളുടെ കുടപ്പൻ, ടർപ്പായ അല്ലെങ്കിൽ ക്യാൻവാസ് ഷീറ്റ്, പൂച്ചട്ടി, ഇതു വയ്ക്കുന്ന തട്ട്, എസിയുടെ ട്രേ, ഓവുകൾ, ടയറുകൾ, കൊക്കോ തൊണ്ട്, കമുകിൻ പാളകൾ, വീപ്പകൾ എന്നിവിടങ്ങളിലൊന്നും വെള്ളം കെട്ടിനിൽക്കരുത്. പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട, പ്ലാസ്റ്റിക് കവറുകൾ എന്നിവ വലിച്ചെറിയരുത്. വെള്ളം കെട്ടിനിന്നു കൊതുകു പെരുകും.
  • ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും ആക്രിക്കടകളിലും കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക.
  • പൊതുസ്ഥലങ്ങൾ, റോഡുകൾ, ഓടകൾ, ചന്തകൾ, ആൾ താമസമില്ലാത്ത പറമ്പുകൾ, കിണറുകൾ, ഓവർ ഹെഡ് ടാങ്കുകൾ എന്നിവിടങ്ങളെല്ലാം കൊതുകു പ്രജനന കേന്ദ്രങ്ങളാകാം. ഇവിടങ്ങളിലെല്ലാം ശുചീകരണം വ്യാപിക്കണം.
  • നിർമാണ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടവരരുത്
  • മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക
  • ഫ്രിജിനു പിറകിലെ ട്രേ, ടാങ്ക്, ജലം സംഭരിക്കുന്ന സിമന്റ് തൊട്ടികൾ തുടങ്ങിയവ വെള്ളം ഊറ്റിക്കളഞ്ഞു വൃത്തിയാക്കുക.

മഴക്കാലരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത്

കടുത്ത വേനലിനു ശമനം നൽകി മഴക്കാലം തുടങ്ങിക്കഴി‍ഞ്ഞു.  മണ്ണിലേക്കു വീഴുന്ന ഓരോ മഴത്തുള്ളിയോടുമൊപ്പം മഴക്കാല രോഗങ്ങളും പെയ്തിറങ്ങിക്കഴിഞ്ഞു.  പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്. നമ്മുടെ ശരീരത്തിന് അപരിചിതമായ വൈറസ് അണുക്കളുടെ വാഹകരായിരിക്കും ഈ മഴത്തുള്ളികൾ. അതിനാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഈ മഴ നനഞ്ഞാൽ നിശ്ചയമായും പനി വരും.

ചർമത്തിലെ തീരെ ചെറിയ സുഷിരങ്ങളിലൂടെയും വായിലൂടെ അന്നനാളത്തിലേക്കും ബാഷ്പമായി ശ്വാസകോശത്തിലേക്കും വെള്ളം പ്രവേശിക്കുമ്പോൾ അതിലൂടെ ഈ രോഗാണുക്കളും ഉള്ളിലെത്തുന്നു. തലയിലെ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെയും വിയർപ്പുഗ്രന്ഥികളുടെ ചെറുസുഷിരങ്ങളിലൂടെയും രോഗാണുക്കളടങ്ങിയ വെള്ളം ഉള്ളിലേക്കു കടക്കും. ഇതിനെയാണു നീരിളക്കം എന്നു വിളിക്കുന്നത്. വൈറസ് ബാധ മൂലമുണ്ടാകുന്ന പനി മഴക്കാലത്ത് കൂടുതൽ കാണാം.

പനി ബാധിച്ചവരുടെ സാമീപ്യം ഒഴിവാക്കുകയാണു ചെയ്യേണ്ടത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും പനി വന്നാൽ വേണ്ടത്ര വിശ്രമമെടുക്കുകയും വേണം. സാധാരണ വൈറസ് പനി ഒരാഴ്ചകൊണ്ട് തനിയെ മാറുന്നതാണ്. കൂടുതൽ മരുന്നു കഴിച്ചതു കൊണ്ട് പനി വേഗം മാറില്ല. രോഗലക്ഷണങ്ങൾ താത്കാലികമായി കാണപ്പെടില്ല എന്നേയുള്ളൂ.

കൊതുകുജന്യരോഗങ്ങൾ പെരുകുന്ന കാലമാണിത്. ഒരു കൊതുക് ഒറ്റത്തവണ മുട്ടയിടുമ്പോൾ കോടിക്കണക്കിനു മുട്ടകളാണ് പുറത്തു വരുന്നത്. കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കുൻഗുനിയയും ഡങ്കിപ്പനിയും ഈ കാലത്തു കൂടും. ഈച്ചകൾ വഴി പകരുന്ന വയറിളക്കം, ഛർദി, കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളും വർധിക്കും.

ഭക്ഷണം ചൂടോടെ

പാകം ചെയ്യാത്ത ഭക്ഷണം ഒഴിവാക്കണം. പാതിവെന്ത തരം ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്. അതുപോലെ തന്നെ ഭക്ഷണം ചൂടോടെ കഴിക്കുകയും ചെയ്യണം. 15—30 മിനിറ്റ് നേരം വെട്ടിത്തിളപ്പിച്ച് പാകം ചെയ്യുന്ന ഭക്ഷണം വേണം കഴിക്കാൻ. പാകം ചെയ്യാതെ തയാറാക്കുന്ന സാലഡുകൾ, തൈര്, കടകളിൽ നിന്നുള്ള ജ്യൂസ് എന്നിവ ഒഴിവാക്കാം. ഐസ് ഇട്ട് പാനീയങ്ങൾ കുടിക്കുന്ന ശീലവും മഴക്കാലത്ത് ഒഴിവാക്കാം. വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കുന്നവർ വൃത്തിയുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക. വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

വെള്ളം വഴി

വേനൽക്കാലത്തെപ്പോലെ തന്നെ മഴക്കാലവും ജലജന്യരോഗങ്ങളുടേതാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ജലജന്യരോഗങ്ങൾ ഈ സമയത്തു കാണപ്പെടാറുണ്ട്. ടൈഫോയ്ഡ്, ഛർദി—അതിസാരം എന്നിവയും കാണപ്പെടുന്നു.

ഭക്ഷണം വഴിയും ജലം വഴിയും പകരുന്ന രോഗാണുക്കൾ കുടലിനെ ബാധിക്കുന്നതിനാൽ ഛർദി, വയറിളക്കം എന്നിവയാണ് പ്രാരംഭലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇവ നീണ്ടുനിൽക്കുകയും തക്കസമയത്ത് ചികിത്സ തേടാതിരിക്കുകയും ചെയ്താൽ ജീവഹാനി വരെ സംഭവിക്കാം. പനി, വയറുവേദന, തലവേദന, വയറിളക്കം എന്നിവ ടൈഫോയ്ഡിന്റേയും ലക്ഷണങ്ങളാണെന്നോർക്കണം. ചികിത്സിച്ചില്ലെങ്കിൽ ടൈഫോയിഡിനെത്തുടർന്ന് ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവയും ഉണ്ടാകാം.

തുടർച്ചയായ വയറിളക്കം കോളറയുടെയും ലക്ഷണമായിരിക്കാം. കൊച്ചുകുട്ടികളിൽ ജലജന്യരോഗങ്ങൾ കൂടുതൽ കാണപ്പെടും. അതിനാൽ കുടിക്കാനും കുളിക്കാനുമെല്ലാം ശുദ്ധജലം തന്നെ തിരഞ്ഞെടുക്കണം. പാത്രം കഴുകാനും കുളിക്കാനുമെല്ലാം ശുദ്ധജലം (തിളപ്പിച്ചാറിയ വെള്ളം) ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്ന്.

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ വെള്ളം ഉള്ളിൽപ്പോകാനിടയുള്ളതിനാൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളെ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചു കുളിപ്പിക്കുന്നതാണ് അഭികാമ്യം.

ആദ്യമഴയിൽത്തന്നെ നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. തുടർന്ന് മാലിന്യങ്ങൾ വഹിക്കുന്ന പൈപ്പുകൾ പൊട്ടുകയും അതു ജലസ്രോതസുകളിൽ കലരുകയുമൊക്കെ ചെയ്യാം. ഈ വെള്ളം ഉപയോഗിക്കുന്നതു പലവിധ രോഗങ്ങൾക്കു കാരണമാകാം.

വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. വയറിളക്കം, ഛർദി മുതലായ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടുക.

എലിമൂത്രം കലർന്ന വെള്ളത്തിൽ ഇറങ്ങുന്നതു മൂലം ശരീരത്തിലുള്ള തീരെ ചെറിയ മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിലെത്തിയാൽ എലിപ്പനി ഉണ്ടാകും. ഭൂരിപക്ഷം പേരിലും എലിപ്പനി ചെറിയ ജലദോഷപ്പനിയായേ കാണപ്പെടൂ. ശക്തമായ പനി, കുളിരും വിറയലും, ശരീരത്തിനു വേദന, കണ്ണിൽ ചുവപ്പ് എന്നിവയും ലക്ഷണങ്ങളാണ്.

ശ്വാസകോശപ്രശ്നങ്ങൾ

അറുപത് വയസ്സു കഴിഞ്ഞ പത്തുശതമാനം പേരിലും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കാണാനിടയുണ്ട്. അവരിൽ രോഗം മഴക്കാലത്തു കൂടും. തണുപ്പ് അകറ്റി നിർത്തുന്ന തരം വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. അന്തരീക്ഷത്തിൽ ജലാംശം കൂടുമ്പോൾ ശ്വാസനാളം ചുരുങ്ങുകയും ശ്വസിക്കാൻ ബുദ്ധിമുട്ടു നേരിടുകയും ചെയ്യും. ഇവർ ഇൻഹേലർ പോലുള്ളവ കൈയിൽ കരുതുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും ചെയ്യണം.

ഇവ പ്രത്യേകം ശ്രദ്ധിക്കുക

  • ശരീരത്തിൽ മുറിവുള്ളവർ ചെളിവെള്ളത്തിൽ ഇറങ്ങരുത്. മഴ നനഞ്ഞു വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ഉണങ്ങിയ കോട്ടൺ ഉപയോഗിച്ച് തുടയ്ക്കുക. വിരലുകളുടെ ഇടഭാഗവും മറ്റും നന്നായി വൃത്തിയാക്കണം. കാലിനടിയിലും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ഫംഗസ് ബാധ (വളംകടി) ഒഴിവാക്കാൻ ഇതുവഴി കഴിയും. ടോയ്‌ലറ്റിൽ പോയി വന്നതിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക.
  • ഭക്ഷണപദാർഥങ്ങൾ അടച്ചുവയ്ക്കുക. ഈച്ചകളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കേടായ പച്ചക്കറികളും പഴങ്ങളും വീട്ടിൽ സൂക്ഷിക്കാരിതിരിക്കുക, മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ നിർമാർജനം ചെയ്യുക.
  • കൊതുകു മുട്ടയിടുന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക. കൊതുകോ ഈച്ചയോ വീട്ടിനുള്ളിൽ കടക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക.
  • മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണപദാർഥങ്ങളെ കഴിക്കാവൂ.
  • ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുള്ളവർ അധികം തണുപ്പ് ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കണം.

വെളിച്ചം ‘അടിച്ചു’ കൊല്ലാം ഇനി കൊതുകിനെ!

ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് 21.2 കോടി പേർക്ക് പ്രതിവർഷം മലേറിയ ബാധിക്കുന്നുണ്ട്. അതുവഴി കൊല്ലപ്പെടുന്നതാകട്ടെ 4.29 ലക്ഷം പേരും. കൊതുകു പരത്തുന്ന ഈ മാരകരോഗത്തിലൂടെ ജീവൻ നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും കുട്ടികളുമാണ്. ആഫ്രിക്കയിലാണ് മലേറിയ മരണങ്ങളിലേറെയും. അനോഫിലിസ് ഗാംബി കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗബാധിതരെ കടിക്കുന്നതിലൂടെ അവരുടെ രക്തത്തിൽ നിന്ന് മലേറിയ രോഗാണുക്കൾ കൊതുകിലേക്കും കടക്കുന്നു. അത് അനോഫിലിസിന്റെ ഉമിനീരിൽ കലരും. പിന്നീട് ഇവ കടിക്കുന്നവരിലേക്ക് ഉമിനീർ വഴി മലേറിയരോഗാണുക്കളെത്തുകയും ചെയ്യും.

എത്രയേറെ ശ്രമിച്ചിട്ടും ഈ കൊതുകുകളെ വരുതിയിലാക്കാൻ ആരോഗ്യവിദഗ്ധർക്കും സാധിച്ചിട്ടില്ല. അതിനു കാരണം ഓരോ തവണ ഇവയെ ഒതുക്കാനായി നടത്തുന്ന പദ്ധതികളെയും മറികടക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതാണ്. സാധാരണ ഗതിയിൽ കൊതുകുനാശിനിയടിച്ച വലകൾക്കുള്ളിൽ കഴിയുകയാണ് ആഫ്രിക്കയിലും മറ്റും ഈ കൊതുകിന്റെ കടിയേൽക്കുന്നത് തടയാനായി ചെയ്യുന്നത്. രാത്രിയിൽ പുറത്തിറങ്ങിയാൽ പട്ടിണിയാകുമെന്ന് അനോഫിലിസ് കൊതുകുകൾക്ക് വ്യക്തമാകുകയും ചെയ്തു. അതോടെ അവ പുതിയ ജീവിതരീതിയിലേക്കു മാറി. അതിരാവിലെ മുതൽ സന്ധ്യ വരെയാക്കി ‘ഇര തേടൽ’. ആ സമയത്താകട്ടെ ജനം വലയ്ക്കു പുറത്തുമായിരിക്കും. പാടങ്ങളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലുമൊക്കെ പണിയെടുക്കുന്നവരെ അങ്ങനെയാണ് ‘മലേറിയ കൊതുകുകൾ’ ലക്ഷ്യമിട്ടു തുടങ്ങിയത്.

ഇങ്ങനെ പ്രതിരോധത്തിനായൊരുക്കുന്ന ഓരോ മാർഗവും മറികടന്നുള്ള കൊതുകുമുന്നേറ്റത്തിന് തടയിടാൻ പുതിയ കെണിയൊരുക്കുകയാണ് ഗവേഷകർ. യൂണിവേഴ്സിറ്റി ഓഫ് നോത്ര് ദാമിലെ ഗവേഷകരാണ് പുതിയ വഴി കണ്ടെത്തിയത്. സംഗതി തികച്ചും ലളിതം. കൊതുകുകളെ പത്തു മിനിറ്റു നേരം കനത്ത പ്രകാശം ഏൽപിക്കുക. അതുവഴി അവയ്ക്ക് പറക്കാനുള്ള വഴി കണ്ടെത്താനാകാതെ വരും. അതായത് ലക്കുകെട്ട് ആകെ ‘കിറുങ്ങിപ്പോയ’ അവസ്ഥ. ഇത്തരത്തിൽ ഇവയുടെ അടിസ്ഥാന സ്വാഭാവത്തിൽ മാറ്റം വരുത്താനുള്ള ‘സോഴ്സ്’ ആയി പ്രകാശത്തെ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്.

പത്ത് സുതാര്യമായ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിച്ച 25 വീതം കൊതുകുകളിലായിരുന്നു പരീക്ഷണം. ആദ്യത്തെ അഞ്ച് കണ്ടെയ്നറുകളിലെ കൊതുകുകളെ 10 മിനിറ്റ് തുടർച്ചയായി പ്രകാശമേൽപ്പിച്ചു. ബാക്കിയുള്ളവയെ ഇരുട്ടിലും സൂക്ഷിച്ചു. പിന്നീട് ഇവയ്ക്കരികിൽ ഒരു വലയ്ക്ക് അപ്പുറത്ത് കൈകൊണ്ടു വച്ചപ്പോൾ ഇരുട്ടിൽ കിടന്ന കൊതുകുകൾ കൃത്യമായി പറന്നെത്തി. പക്ഷേ വെളിച്ചമേറ്റവ ചുറ്റിത്തിരിഞ്ഞു നിന്നു. നാലു മണിക്കൂർ വരെ നീണ്ടു ഈ ‘വെളിച്ചചികിത്സ’യുടെ സ്വാധീനം. രണ്ട് മണിക്കൂർ ഇടവിട്ട് ഈ പരീക്ഷണം തുടർന്നപ്പോൾ 12 മണിക്കൂർ നേരത്തേക്ക് അനങ്ങാൻ പോലും പറ്റാതെ വശം കെട്ടുപോയി പല കൊതുകുകളും.

തുടർച്ചയായ പ്രകാശം ഏൽപിക്കുന്നതോടൊപ്പം ഇടവിട്ടുള്ള വെളിച്ചം കൊണ്ടും പരീക്ഷണം നടത്തി ഗവേഷകർ. വെളിച്ചത്തിന്റെ അത്തരമൊരു ‘പാറ്റേണി’നെ നേരിട്ട് ശീലമില്ലാത്തതിനാൽ അതിനു മുന്നിലും കൊതുകുകൾ കീഴടങ്ങി. മിന്നിമിന്നിയുള്ള വെളിച്ചം 10 മിനിറ്റ് നേരം ഏറ്റപ്പോഴും പിന്നീടുള്ള നാലുമണിക്കൂർ നേരത്തേക്ക് ‘വട്ടംകറങ്ങിയ’ അവസ്ഥയിലായിരുന്നു കൊതുകുകൾ. വിവിധ തരംഗദൈർഘ്യത്തിലുള്ള വെളിച്ചങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇക്കാര്യത്തിൽ ചുവപ്പു വെളിച്ചത്തിനാണ് പ്രാധാന്യം. കാരണം കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അരണ്ട ചുവന്ന വെളിച്ചത്തിൽ സുഖമായി ഉറങ്ങാമെന്നതും. വയലുകളിൽ ഉൾപ്പെടെ ഈ വെളിച്ചപ്രതിരോധം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന ഗവേഷണവും സംഘം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഹൃദയാരോഗ്യം വേണോ? നന്നായി പഠിച്ചോളൂ

 

വിദ്യാഭ്യാസ യോഗ്യതയും ഹൃദയാരോഗ്യവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് ഒരു സംഘം ഗവേഷകരുടെ വാദം. അത് തെളിയിക്കാൻ അവർ കണക്കുകളും നിരത്തുന്നു.

ആരോഗ്യമുള്ള ഹൃദയം വേണമെന്നുള്ളവർ കുറഞ്ഞപക്ഷം ബിരുദപഠനമെങ്കിലും പൂർത്തിയാക്കുന്നതാണ് നല്ലതെന്നാണു ഗവേഷകർ പറയുന്നത്. കാരണം വിദ്യാഭ്യാസം കുറഞ്ഞവർക്ക് ബിരുദമുള്ളവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത ഇരട്ടിയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന സൂചന

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ബിരുദധാരികളായ സ്ത്രീകൾക്ക് 28 ശതമാനം ആയിരിക്കുമ്പോൾ ബിരുദമില്ലാത്തവർക്ക് ഇത് 51 ശതമാനമാണെന്ന് പഠനം നടത്തിയ മിനെസോട്ട സർവകലാശാല ഗവേഷകർ പറയുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസം  പോലും ഇല്ലാത്തവരിൽ രണ്ടിൽ ഒരാൾക്ക് വീതം ജീവിതത്തിൽ ഒരിക്കലെങ്കിലും ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ഗവേഷകനായ ഡോ. യാസുഹി കോകുബോട്ട പറഞ്ഞു.

ബൗദ്ധികമായി ഉയർച്ച ഉള്ളതിനാൽ സർവകലാശാലാവിദ്യാഭ്യാസം നേടിയവർക്ക് മറവിരോഗം വരാൻ സാധ്യത കുറവാണെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസം ഉള്ളവർ പുകവലിക്കാനും മദ്യം ഉപയോഗിക്കാനും സാധ്യത കുറവാണെന്നും അവർ നന്നായി വ്യായാമം ചെയ്യുകയും ആരോഗ്യമേകുന്ന ഭക്ഷണം കഴിക്കുകയും പതിവായി ആരോഗ്യ പരിശോധനകൾ നടത്തുമെന്നും വിദഗ്ധർ പറയുന്നു.

കൊറോണറി ഹാർട്ട് ഡിസീസ്, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടുന്ന സി വി ഡി (CVD), ജീവിതകാലത്ത് ഉണ്ടാകാനുള്ള സാധ്യത ഡോ. കുബോട്ടയും സംഘവും കണക്കുകൂട്ടി.

വിദ്യാഭ്യാസ അസമത്വമാണ് സിവിഡി യിലേക്ക് നയിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളെന്ന് ജാമാ ഇന്റേർണൽ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനം പറയുന്നു

വെളിച്ചെണ്ണ എങ്ങനെ ദോഷമാകും?

 

പാചകത്തിൽനിന്ന് ഇനി വെളിച്ചെണ്ണ ഒഴിവാക്കിക്കൊള്ളൂ. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പു നൽകുകയാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ (Saturatde fat) അടങ്ങിയിട്ടുണ്ടത്രേ. ഇതാകട്ടെ ഒലിവ് ഓയിലിൽ ഉള്ളതിന്റെ ആറിരട്ടിയാണ്. ഹൃദ്രോഗരോഗ സാധ്യത കൂട്ടുന്ന ചീത്ത കൊളസ്ട്രോളിന്റെ പ്രധാന കാരണക്കാരൻ ഈ പൂരിത കൊഴുപ്പാണ്.

പന്നിക്കൊഴുപ്പിലും ബട്ടറിലും ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ പൂരിതകൊഴുപ്പ് ആരോഗ്യദായകമെന്നു കരുതി വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണയിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

പഠനങ്ങളനുസരിച്ച് വെളിച്ചെണ്ണയിൽ 82 ശതമാനം പൂരിത കൊഴുപ്പുണ്ട്. പന്നിക്കൊഴുപ്പിൽ 39 ഉം ബീഫ് ഫാറ്റിൽ 50 ഉം ബട്ടറിൽ 63 ഉം ശതമാനവുമാണ് പൂരിതകൊഴുപ്പ്.

ബട്ടർ, ചീസ്, റെഡ് മീറ്റ്, മറ്റു മാംസഭക്ഷണങ്ങൾ എന്നിവ കുറയ്ക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു. ചീത്ത കൊളസ്ട്രോൾ കൂടുന്നത് രക്തധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടാൻ കാരണമാകും. ഇത് ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും.  അതുകൊണ്ട് പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ റെഡ് മീറ്റ്, വറുത്ത ആഹാരങ്ങൾ, മധുര പലഹാരങ്ങൾ, വെളിച്ചെണ്ണ എന്നിവയ്ക്കു പകരം അപൂരിത കൊഴുപ്പ്് അടങ്ങിയിട്ടുള്ള ആരോഗ്യദായകമായ ഭക്ഷണങ്ങൾ ശീലമാക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു.

ഞായറാഴ്ച വൈകിയുണർന്നാൽ

ഓഫിസിലോ കോളജിലോ പോകുന്ന ദിവസം രാവിലെ കൃത്യമായി അലാറം വച്ചെഴുന്നേൽക്കും. അതിന്റെ ക്ഷീണം മാറ്റുന്നത് ആഴ്ചയ്ക്കൊടുവിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഉച്ചിയിൽ വെയിലുദിച്ചാലും ഉറക്കംവിട്ടുണരാതെ മൂടിപ്പുതച്ചുകിടക്കും. എത്ര വൈകിയെഴുന്നേൽക്കാമോ അത്രയും വൈകി എഴുന്നേൽക്കും. ഇതാണ് മിക്കവരുടെയും ശീലം. എന്നാൽ ആഴ്ചയിലൊരിക്കൽ വൈകിയെഴുന്നേൽക്കുന്ന ശീലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമത്രേ.

വാഷിങ്ടണിൽ നടന്ന പഠനങ്ങളാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഉറങ്ങുന്നതും ഉണരുന്നതും എല്ലാ ദിവസവും കൃത്യമായ സമയങ്ങളിൽ ആയിരിക്കണം. ഉറക്കസമയത്തിലെ കൃത്യതക്കുറവ് ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകും. ഹൃദയത്തിന്റെ ആരോഗ്യം കാത്തുസംരക്ഷിക്കാൻ ഏറ്റവുമെളുപ്പം ശീലിക്കാവുന്ന ഒന്നാണിത്. ശരാശരി ആറുമണിക്കൂർ ഉറക്കമാണ് ഒരാൾക്കുവേണ്ടത്.

എത്രസമയം ഉറങ്ങുന്നു എന്നതുപോലെ എപ്പോൾ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഉറക്കത്തിലുണ്ടാകുന്ന സമയവ്യതിയാനം നല്ല ഉറക്കം നഷ്ടപ്പെടുത്തുന്നു. ഉറക്കത്തിനിടയിൽ പലതവണ ഞെട്ടിയുണരുന്നതിനും ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനും കാരണമിതാണ്. ഇതൊക്കെയും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

അമേരിക്കയിൽ ആയിരത്തോളം മുതിർന്ന വ്യക്തികളുടെ ഉറക്കം സംബന്ധിച്ചു നടത്തിയ പഠനത്തിൽനിന്നാണ് നിഗമനം. ഉറക്കം മുറിഞ്ഞുപോകുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയരോഗങ്ങൾ കൂടുതലായി പിടിപെടുന്നുവെന്ന് കണ്ടെത്തി. ചുരുക്കത്തിൽ ഇനി എല്ലാദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാൻ ശീലിച്ചുകൊള്ളൂ

ഒന്നു ശ്രദ്ധിക്കൂ... കുറയ്ക്കൂ പനി മരണങ്ങൾ

കഴിഞ്ഞ ഒരു ദിവസം മാത്രം പനി ബാധിച്ച് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം എട്ട് ആയിരുന്നു. ഈ വർഷം ഇതുവരെ പകർച്ചപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 114ഉം. ഓരോ ദിവസം കഴിയുന്തോറും ഭീതി ജനിപ്പിച്ച് എണ്ണം കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ വൈറസ് മൂലമുള്ള അസുഖങ്ങളെ പടിക്കുപുറത്തു നിർത്താവുന്നതേ ഉള്ളു.

വൈറൽപ്പനി

മേയ് അവസാനം മുതൽ ഓഗസ്റ്റ് വരെ പകർച്ചപ്പനിയുടെ കാലമാണ്. സാധാരണ രീതിയിൽ വൈറൽ ബാധയായ പകർച്ചപ്പനി അപകടകരമാകാറില്ല. ശരീര വേദന, പനി, മൂക്കൊലിപ്പ് എന്നിവയാണു ലക്ഷണങ്ങൾ. ആഹാരനിയന്ത്രണവും വിശ്രമവും അഭികാമ്യം. ശരീരത്തിലെ നിർജലീകരണം തടയാൻ ശ്രദ്ധ വേണം.

എലിപ്പനി

ജലാശയങ്ങളും കാർഷിക മേഖലയുടെ സാന്നിധ്യവും എലിപ്പനിക്കു വളക്കൂറുള്ള മണ്ണാണ്. പ്രത്യേകിച്ചും ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ. എലിമൂത്രത്തിലൂടെ വെള്ളത്തിൽ കലരുന്ന ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ കാലിലെ മുറിവിലൂടെയും വ്രണങ്ങളിലൂടെയും ശരീരത്തിൽ എത്തും. യഥാസമയം ചികിൽസ ലഭിച്ചില്ലെങ്കിൽ അസുഖം മാരകമാകും. ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണു മരണകാരണം.

പനി, ശരീര വേദന, കണ്ണുകൾക്ക് മഞ്ഞയും ചുവപ്പും നിറം, മൂത്രത്തിൽ രക്തം, പേശീവേദന, നടുവേദന എന്നിവയാണു ലക്ഷണങ്ങൾ. ഉടൻ വിദഗ്ധ ചികിൽസ തേടുക. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.

വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ സംരക്ഷിത കവചം ഉപയോഗിക്കണം. പ്രതിരോധ മരുന്ന് കഴിക്കുന്നതും രോഗസാധ്യത കുറയ്ക്കും.

ഡെങ്കിപ്പനി

രണ്ടുതരം കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഈജിപ്‌തിയും ഈഡിസ് ആൽബോ പിറ്റസും.  ഡെങ്കിപ്പനി മൂന്നു തരത്തിലാണുള്ളത്. 1. സാധാരണ ഡെങ്കിപ്പനി 2. ഹെമറേജിക് ഡെങ്കി 3. ഷോക്ക് സിൻഡ്രോം

രണ്ട്, മൂന്ന് വിഭാഗത്തിൽപ്പെട്ട ഡെങ്കിയാണു മരണത്തിനു കാരണമാകുന്നത്. ഇവയിൽ ആദ്യത്തേത് കൊതുകു കടി മൂലമുള്ള അപകടകരമല്ലാത്ത പനിയാണ്. ഈ അവസ്‌ഥയിലുള്ളവരെ വീണ്ടും ഡെങ്കിപ്പനി പകർത്തുന്ന കൊതുകുകൾ കുത്തുമ്പോൾ മറ്റു രണ്ടു വിഭാഗങ്ങളിലേക്കു മാറുന്നു. അതായത് വീണ്ടും ഡെങ്കിപ്പനി വരുമ്പോൾ വൈറസിന്റെ ടൈപ്പ് മാറുകയും ശരീരത്തെ കൂടുതൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണുന്ന ഈഡിസ് ഈജിപ്‌തി എന്ന കൊതുകു പരത്തുന്ന ആർബോ വൈറസാണ് ഡെങ്കിപ്പനിക്ക് കാരണം. പനി, ശരീര വേദന, വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നു രക്തസ്രാവം, ദേഹത്തു തടിപ്പുകൾ എന്നിവയാണു ലക്ഷണങ്ങൾ. രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം ലക്ഷത്തിൽ താഴെയായി മാറുന്നതാണു രോഗസ്ഥിരീകരണത്തിനു സഹായിക്കുന്നത്. വിശ്രമവും ആരോഗ്യം നിലനിർത്താനുള്ള ചികിൽസകളുമാണു നൽകുന്നത്. കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണു പോംവഴി. കൊതുകുവലകളുടെ ഉപയോഗവും മഴവെള്ളം തങ്ങി നിൽക്കുന്ന ചെറിയ പാത്രങ്ങളും പ്ളാസ്റ്റിക് വസ്തുക്കളും ഒഴിവാക്കണം.

എച്ച് വൺ എൻ വൺ

എല്ലാ വർഷവും പതിവു തെറ്റാതെ എച്ച് വൺ എൻ വൺ ചെറിയ തോതിൽ സന്ദർശനം നടത്തും. പനിയും തൊണ്ടവേദനയും ചുമയുമാണു രോഗ ലക്ഷണങ്ങൾ. വേണ്ടത്ര വിശ്രമവും ചികിൽസയും നൽകിയില്ലെങ്കിൽ രോഗം മാരകമായേക്കും. ജീവൻ വരെ നഷ്ടപ്പെടാം. ഗർഭിണികൾ നല്ല ശ്രദ്ധ പുലർത്തണം. വായുവിലൂടെ പകരുന്ന അസുഖമായതിനാൽ ചുമയ്ക്കുമ്പോൾ കർച്ചീഫ് ഉപയോഗിച്ചു മറയ്ക്കുന്നതും നല്ലതാണ്.

കോളറയും വയറിളക്കവും

കനാലുകളും കുളങ്ങളും അടങ്ങുന്ന ജലാശയങ്ങളിലെ മലിനീകരണമാണ് മുഖ്യ കാരണം. നല്ല വെള്ളം കുടിക്കുമ്പോഴും പാത്രം കഴുകാൻ മോശം വെള്ളം ഉപയോഗിച്ചാൽ രോഗസാധ്യതയ്ക്ക് ഇടയാകും. നദികളിലൂടെ ഒഴുകി വരുന്ന അഴുക്കും ജലമലിനീകരണത്തിന് ഇടയാകും. മഴക്കാലമായാൽ ദിവസവും നൂറിലേറെ പേരാണു വയറിളക്ക രോഗങ്ങൾ ബാധിച്ച് ചികിൽസ തേടുന്നത്. വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുകയും ജല മലിനീകരണം തടയുകയും ചെയ്യുന്നതു രോഗബാധ കുറയ്ക്കും. വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ഗുളിക ഉപയോഗിച്ചു ശുദ്ധമാക്കുന്നതും നന്ന്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭക്ഷണത്തിലൂടെ രോഗം വരാൻ നല്ല സാധ്യതയുള്ള കാലമാണ്. അതിനാൽ ശ്രദ്ധിക്കാം. തണുത്തതും പഴകിയതുമായ ഭക്ഷണം നിർബന്ധമായും ഒഴിവാക്കണം. റഫ്രിജറേറ്റർ കുറച്ചു ദിവസം ഓഫാക്കാം. വൃത്തിയിൽ കടുത്ത ചിട്ട പുലർത്തണം. വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. പച്ചവെള്ളം വേണ്ട. തിളപ്പിച്ചാറ്റിയ വെള്ളം ശീലമാക്കുക. ചുക്കുവെള്ളം നന്ന്.
  • വെള്ളം അഞ്ചു മിനിറ്റെങ്കിലും വെട്ടിത്തിളയ്ക്കണം. ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങൾക്കു മുൻതൂക്കം കൊടുക്കാം. എണ്ണയിൽ വറുത്ത പലഹാരം കുഴപ്പമില്ല. പക്ഷേ മൂന്നു മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളത് ആകരുത്. കുരുമുളക്, ചുക്ക്, ഇഞ്ചി, കറിവേപ്പില എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉപയോഗിക്കാം.
  • ശുചിത്വവും സുരക്ഷിതത്വവും സംബന്ധിച്ച് ഉറപ്പില്ലെങ്കിൽ മാംസഭക്ഷണവും കുറയ്ക്കണം. കാച്ചിയ മോരും രസവും മഴക്കാല ഭക്ഷണമായി കൂട്ടാം.
  • സാധിക്കുമെങ്കിൽ മഴക്കാലത്തെ കുളി ചൂടുവെള്ളത്തിൽ ആക്കാം. തലയിൽ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. മുങ്ങിക്കുളിക്കുന്നവർ കലക്കവെള്ളം ഒഴിവാക്കുക.
  • ചെറിയ തോതിലുള്ള വ്യായാമം നല്ലതാണ്. അൽപം വിയർക്കുന്നതു വരെ. പക്ഷേ തണുത്ത സാഹചര്യം ഒഴിവാക്കുക.
  • വീട്ടിൽ ഈർപ്പം ഒഴിവാക്കുക. ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും നനവ് ഇല്ലെന്ന് ഉറപ്പാക്കുക. വീടിന്റെ തറയിലും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. വെയിലുള്ളപ്പോൾ ജനൽ തുറന്നിടാം. തണുപ്പുള്ളപ്പോൾ നിർബന്ധമായും അടച്ചിടുക.

സ്വയം ചികിൽസ ആപത്ത്

പനിയുടെ ലക്ഷണങ്ങൾക്കു സ്വയം ചികിൽസ നടത്തുന്നത് ആപത്താണ്. വേദനാസംഹാരികളും മറ്റും കഴിക്കുന്നതു ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാക്കും. രോഗം ഗുരുതരമായ ശേഷം മാത്രമായിരിക്കും പിന്നീട് ചികിൽസ ലഭിക്കുന്നത്. അപ്പോഴേക്കും വൈകുകയും ചെയ്യും. പനി വന്നാൽ വിദഗ്ധ ചികിൽസ തേടുന്നതു തന്നെയാണു നന്ന്

കടപ്പാട്-മനോരമഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate