অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരുതലോടെ ആരോഗ്യം

രുചിയുള്ള വിഷം

നാം സാധാരണയായി കേള്‍ക്കുന്നതും, അറിഞ്ഞോ അറിയാതെയോ ഭക്ഷണത്തോടൊപ്പം ഉദരത്തില്‍ എത്തിക്കുന്നതുമായ ഒരു പദാര്‍ത്ഥമാണല്ലോ 'അജിനോമോട്ടോ'.

അജിനോമോട്ടോ എന്താണ്? അങ്ങിനെയാണ് അത് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത് ? അത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം....

അജിനോമോട്ടോയുടെ യഥാര്‍ത്ഥ പേര് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (Monosodium glutamate - MSG ) എന്നാണ്. അജിനോമോട്ടോ എന്ന പദത്തിന്റെ അര്‍ത്ഥം 'രുചിയുടെ സത്ത' (Essence of Taste) എന്നാണ്. Vetsin, Ac'cent, Sazon Goya, Tasting Powder എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

വെളുത്ത ക്രിസ്റ്റലൈന്‍ പൊടി ആയാണ് ഈ പദാര്‍ത്ഥം കാണപ്പെടുക.

100 ml വെള്ളത്തില്‍ ഏകദേശം 74 gm MSG ലയിക്കും

1907 ല്‍ ജപ്പാനിലെ ശാസ്ത്രന്ജ്യനായ Kikunae Ikeda ആണ് MSG വേര്‍ത്തിരിച്ചെടുക്കുന്നത്.

1909 ല്‍ Ajinomoto Corporation of Japan MSG യെ "അജിനോമോട്ടോ" എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. 1961 ല്‍ ആണ് MSG ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ലോകത്തെമ്പാടുമായി ഓരോ വര്‍ഷവും 10 ലക്ഷം ടണ്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 5000 ടണ്‍ അജിനോമോട്ടോ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നു.

ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാനുള്ള പദാര്‍ത്ഥം ആയിട്ടാണ് അജിനോമോട്ടോ ഉപയോഗിക്കുന്നത്.

നാവിലെ രുചി മുകുളങ്ങളെ (specific receptors located in taste buds such as the amino acid receptor T1R1/T1R3 or other glutamate receptors like the metabotropic receptors (mGluR4 and mGluR1)) ഉദ്ദീപിപ്പിച്ചാണ് ഭക്ഷണത്തിന്റെ രുചിയില്‍ അജിനോമോട്ടോ വര്‍ദ്ധനവ് വരുത്തുന്നത്.

Bacterial fermentation വഴിയാണ് ഇപ്പോള്‍ MSG  കൂടുതലായും നിര്‍മ്മിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍

അജിനോമോട്ടോ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ MSG Symptom Complex എന്നും Chinese Restaurant Syndrome  എന്നും വിളിക്കുന്നു.

 

MSG യുടെ ദോഷ ഫലങ്ങളെ പറ്റി ആദ്യത്തെ കണ്ടെത്തല്‍ നടത്തിയത്‌ 1957 ല്‍ നേത്ര രോഗവിദഗ്ദ്ധന്‍മാരായിരുന്ന D.R. Lucas, J. P. Newhouse എന്നിവര്‍ ചേര്‍ന്നാണ്. എലിയുടെ കണ്ണുകളിലെ റെറ്റിനയിലെ നാഡികള്‍ MSG നശിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ല്‍   നാഡീരോഗ വിദഗ്ദ്ധനായ John Olney അജിനോമോട്ടോ റെറ്റിനയിലെ  മാത്രമല്ല, മസ്തിഷ്ക്കത്തിലെയും നാഡികളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍,

  • നാഡീവ്യൂഹത്തിന്റെ ക്ഷയം മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗം (Parkinson’s disease), അല്‍ഷിമേഴ്സ്‌  (Alzheimer’s Disease), ഹന്റിംഗ്ടന്‍സ്‌ (Huntington’s Disease), അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ്  (Amyotrophic Lateral Sclerosis), മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്  ( Multiple Sclerosis)  എന്നിവക്ക് അജിനോമോട്ടോ കാരണമാകാം.
  • മൈഗ്രേന്‍ (Migraine) തലവേദനകള്‍, ആസ്ത്മ (Asthma), ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമരാഹിത്യം (Heart Irregularities) എന്നിവ അജിനോമോട്ടോ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രമാണ്.
  • അമിതവണ്ണത്തിനും (Obesity), പ്രമേഹത്തിനും (Diabetes), ഓട്ടിസത്തിനും (Autism) അജിനോമോട്ടോ കാരണക്കാരനാകുന്നു.
  • ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇരിറ്റബിള്‍ ബവല്‍ സിണ്ട്രോം (Irritable Bowel Syndrome), ഉദരപ്രശ്നങ്ങള്‍ (Stomach Upsets), ചര്‍ദ്ദി (vomiting), വയറിളക്കം (Diarrhea) എന്നിവയും അജിനോമോട്ടോമൂലം ഉണ്ടാകാം എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

മുതിര്‍ന്നവരില്‍  ഇത്രയും പ്രശ്നങ്ങള്‍ MSG ഉണ്ടാക്കുമ്പോള്‍, കുട്ടികളില്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ....

അജിനോമോട്ടോ  തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയ വസ്തുത ഉപഭോക്താവിന്റെ ശ്രദ്ധയില്‍ നിന്നും മറച്ചു വെക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന ഒരു തന്ത്രമുണ്ട്. ഉല്പന്നത്തിന്റെ പാക്കിങ്ങില്‍  അജിനോമോട്ടോ എന്നതിന് പകരം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലും അതില്‍ അജിനോമോട്ടോ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

Hydrolyzed vegetable protein

Vegetable protein

Plant protein extract

Sodium caseinate

Calcium caseinate

Yeast extract

Textured protein

Autolyzed yeast

Hydrolyzed oat flour

MSG യുടെ സാന്നിധ്യം മറച്ചു വെക്കാന്‍  മുകളില്‍ ഉള്ളവയാണ് കമ്പനികള്‍ തങ്ങളുടെ ഉല്പന്നത്തിന്റെ പാക്കിങ്ങുകളില്‍ ചേര്‍ക്കുന്നത്.

ഇന്ന് വിപണിയില്‍ ലഭ്യമായ പാക്കറ്റ് ഫുഡുകളില്‍ MSG അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. രുചി ഉള്ള സാധനം വാങ്ങി കഴിക്കാനല്ലേ ആളുകളെ കിട്ടൂ.

മാഗി നൂഡില്‍സ് (മാഗിയില്‍ മാത്രമല്ല മറ്റു കമ്പനികളുടെ നൂഡില്‍സും), കുര്‍ക്കുരെ, ലയ്സ് (ചിപ്സ്), സോസുകള്‍ തുടങ്ങി ഏറ്റവും സുപരിചിതമായ പാക്കെറ്റ്‌ ഭക്ഷണങ്ങളില്‍ എല്ലാം MSG അടങ്ങിയിട്ടുണ്ട്.

ചിക്കന്‍ മസാല, ബീഫ്‌ മസാല തുടങ്ങിയ മസാലപൊടികളിലെല്ലാം  MSG അതിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ഹോട്ടലുകളില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി MSG വ്യാപകമായി ഉപയോഗിക്കുന്നു.

അത് കൊണ്ട് രുചിയുള്ളപാക്കറ്റ് ഭക്ഷണങ്ങളും ഹോട്ടല്‍ ഭക്ഷണവും കഴിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക..." ഇപ്പോള്‍ നാം ആസ്വദിക്കുന്ന രുചിക്ക് വിലയായി നല്‍കുന്നത് പണം മാത്രമല്ല, മറിച്ച് നമ്മുടെ ആരോഗ്യവും സമാധാനവും ആണെന്ന സത്യം".

ടൂത്ത് പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍

പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ് ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.

പല്ല് വെളുക്കില്ല :
പല്ല് കേടാകാതിരിക്കാനൊരു വഴിയേയുള്ളൂ - പല്ല് തേപ്പ് തന്നെ.

പേസ്റ്റ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ദിവസവും രണ്ടു നേരം പല്ല് തേക്കണം.

രാത്രി പല്ല് തേക്കുന്നത് ആരോഗ്യത്തിനും രാവിലെ പല്ല് തേക്കുന്നത് സൗന്ദര്യത്തിനും എന്നാണ് പൊതുവേ പറയാറ്. പേസ്റ്റിട്ട് പല്ലുതേച്ചാല്‍ പല്ല് വെളുക്കും എന്ന് കരുതുന്നവരാണ് പലരും. അതിനായി പലപലപേസ്റ്റുകളും മാറിമാറി പരീക്ഷിക്കാറുമുണ്ട്. സോപ്പ് തേച്ചാല്‍ വെളുക്കും എന്നു കരുതുന്നതുപോലെ മണ്ടത്തരമാണ് ഇതും. യഥാര്‍ഥത്തില്‍ ടൂത്ത് പേസ്റ്റുകള്‍ക്കൊന്നും തന്നെ പല്ല് വെളുപ്പിക്കാനോ പല്ലിന്റെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്തുവാനോ ഉള്ള കഴിവില്ല.പല്ലില്‍ അടിഞ്ഞുകൂടിയ ആഹാരാവശിഷ്ടങ്ങളും ഡെന്റല്‍ പ്ലാക്കും (ഉമിനീരിലെ മ്യൂസിനും ഭക്ഷണാവശിഷ്ടങ്ങളും ചേര്‍ന്നുണ്ടാകുന്ന നേര്‍ത്ത ആവരണം) നീക്കുവാന്‍ മാത്രമാണ് അവയ്ക്ക് കഴിയുന്നത്. പ്ലാക്ക് നീങ്ങിയ പല്ല് അപ്പോള്‍ കൂടുതല്‍ വെളുത്തതായി തോന്നുന്നുവെന്നുമാത്രം.

പേസ്റ്റിലുള്ളത് :
പേസ്റ്റുകളുടെ പേരുകള്‍ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ഒന്നു തന്നെയാണ്.

പല്ല് കേടാവുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ഫ്ലറൈഡ്, പല്ലിനെ പോളിഷ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അബ്രേസീവുകള്‍, പതപ്പിക്കുന്നതിനുള്ള ഡിറ്റര്‍ജന്റുകള്‍, പേസ്റ്റില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള ഹ്യൂമക്ടന്റുകള്‍, പേസ്റ്റിന് ഉറപ്പുനല്‍കുന്നതിനുള്ള തിക്കനറുകള്‍, ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകള്‍,പേസ്റ്റിന് രുചി നല്‍കുന്ന ഫ്‌ളേവറുകള്‍, നിറം നല്‍കുന്ന കളറുകള്‍ എന്നിവയാണവ. ഇവ കൂടാതെ ഓരോ ബ്രാന്‍ഡ് പേസ്റ്റിലും അവരുടെ മാത്രം പ്രത്യേകതയായി അവകാശപ്പെടുന്ന കഴിവുകള്‍ പേസ്റ്റിന് നല്‍കുന്ന ചില വസ്തുക്കളും അടങ്ങിയിരിക്കും.

ഒരു പയറുമണിയോളം മാത്രം: ബ്രഡിനു മേല്‍ ജാം തേക്കുന്നതുപോലെയാണ് പലരും പല്ല് തേക്കാന്‍ പേസ്റ്റ് എടുക്കുന്നത്. ഇത് നല്ലതല്ല. ഒരു പയറ് മണിയോളമേ പേസ്റ്റ് വേണ്ടൂ. പേസ്റ്റില്ലെങ്കിലും കുഴപ്പമില്ല. ബ്രഷാണ് പ്രധാനം. ബ്രഷ് നിറയെ പേസ്റ്റെടുത്ത് പതപ്പിച്ച് തുപ്പുന്നതുകൊണ്ട് പല്ലിന് ഗുണമല്ല ദോഷമാണ് ഉണ്ടാവുക.

പേസ്റ്റിന്റെ അളവല്ല, ബ്രഷിങ് എന്ന പ്രവൃത്തിമൂലമാണ് പല്ല് വൃത്തിയാവുന്നത്. അരമണിക്കൂറൊക്കെയെടുത്ത് പല്ല് തേക്കുന്നവരും ധാരാളം. ബ്രഷിങ്ങിന്റെ സമയം കൂടുന്നതുകൊണ്ട് പല്ലിന് ദോഷമാണുണ്ടാവുക. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുക എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലെ, 2-3 മിനുട്ട് മാത്രമേ പല്ല് തേക്കാന്‍ വേണ്ടതുള്ളൂ.

പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍: വായുടെയും പല്ലിന്റെയും ശുചിത്വത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതാണ് പേസ്റ്റുകളെങ്കിലും അവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പേസ്റ്റിലെ പ്രധാന ഘടകമായ ഫ്ലറൈഡ് സാധാരണഗതിയില്‍ നല്ലതാണ്. കുറഞ്ഞ അളവില്‍ അടങ്ങിയ ഫ്ലറൈഡ് പല്ലിന് കേടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഫ്ലറൈഡിന്റെ അളവ് കൂടുന്നത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പേസ്റ്റിന് പത നല്‍കുന്നതിനായി ഭൂരിപക്ഷം ബ്രാന്‍ഡുകളിലും ചേര്‍ക്കുന്ന സോഡിയം ലോറൈല്‍ ഫോസ്‌ഫേറ്റ് പോലുള്ള ഡിറ്റര്‍ജന്റുകള്‍ വായ്പുണ്ണിന് കാരണമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പല പേസ്റ്റുകളിലും അടങ്ങിയ പോളിഷിങ് ഏജന്റുകള്‍ പല്ലിന് പുളിപ്പുണ്ടാക്കുന്നതായും (tooth sensitivity) കാണുന്നു. ഇതുമൂലം തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണവും മധുരവുമൊക്കെ കഴിക്കുമ്പോള്‍ പല്ലില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന പോളിഷിങ് ഏജന്റുകളുടെ പ്രവര്‍ത്തന ഫലമായി പല്ലിന്റെ ഇനാമല്‍ തേഞ്ഞ് നഷ്ടപ്പെടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ജാമിന്റേത് പോലെ നിറമുള്ളവയാണ് പല ജെല്‍ പേസ്റ്റുകളും.മാത്രമല്ല ചെറു മധുരവുമുണ്ടാകും. ഇതുമൂലം പല്ല് തേക്കുന്നതിനിടെയും മറ്റും കുട്ടികള്‍ അവ കഴിക്കാനിടയുണ്ട്. മഗ്നീഷ്യം, കാല്‍സ്യം കാര്‍ബണേറ്റ്, സിലിക്ക, ഫ്ലറൈഡ്,മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയ അടങ്ങിയ അവ ഉള്ളില്‍പോകുന്നത് വയറിന് അസുഖവും മറ്റും പിടിപെടാന്‍ ഇടയാക്കും.

അതുകൊണ്ടുതന്നെ കുട്ടികള്‍ പല്ല് തേക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാവണം. കുട്ടികള്‍ക്ക് വെളുത്തപേസ്റ്റ് നല്‍കുന്നതാണ് നല്ലത്.

പേസ്റ്റ് വാങ്ങുമ്പോള്‍ : പല്ലിന് തേയ്മാനം വരുത്തുന്ന അബ്രേസീവുകള്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പേസ്റ്റ് വാങ്ങുക.

ബേക്കിങ് സോഡ, പെറോക്‌സൈഡ് എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. പല്ല് തേച്ചശേഷം നമുക്കനുഭവപ്പെടുന്ന ഫ്രഷ്‌നസിന് കാരണക്കാര്‍ പേസ്റ്റിലടങ്ങിയ ഈ രാസവസ്തുക്കളാണ്. ഇവ പല്ലിന് പുളിപ്പുണ്ടാക്കാനും ബി. പി കൂടാനും ഇടയാക്കാം. ഫ്ലറൈഡിന്റെ അളവ് കുറഞ്ഞ പേസ്റ്റുകളാണ് നല്ലത് .

കൊച്ചുകുട്ടികള്‍ക്ക് നല്‍കുന്ന പേസ്റ്റില്‍ ഫ്ലറൈഡ് ഇല്ലെന്ന് ഉറപ്പാക്കണം

ജെല്‍ പേസ്റ്റുകളുടെ നിരന്തര ഉപയോഗം പല്ലിന് തേയ്മാനവും പുളിപ്പും ഉണ്ടാക്കും.

വെള്ള പേസ്റ്റാണ് നല്ലത്.
പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ശേഷം നന്നായി വായ കഴുകണം.

പേസ്റ്റിലെ രാസഘടകങ്ങള്‍ പല്ലിലും വായിലും തങ്ങിനില്‍ക്കുന്നത് നന്നല്ല. പല്ല് കേടാകും, വായ ചീത്തയാകും.

സോഡിയം ലോറൈല്‍ സള്‍ഫേറ്റ്(SLS), സോഡിയം ലോറേത്ത് സള്‍ഫേറ്റ്(SLES) എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. അവ വായ്പുണ്ണ്, ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കും.

കണ്ണുണ്ടായാല്‍ പോരാ

"കണ്ണ് ഉണ്ടായാല്‍ പോരാ... കാണണം" എന്നതാവും നിങ്ങള്‍ തലക്കെട്ട്‌ കണ്ടപ്പോള്‍ ഊഹിച്ചിരിക്കുകയല്ലേ ???
കണ്ണുണ്ടായാല്‍ പോര കാണുക തന്നെ വേണം.
രണ്ടു കണ്ണും തുറന്ന് കാണണം.
എന്നാല്‍ അതിലും പ്രാധാന്യമുള്ള ഒരു കാര്യം ഉണ്ട് - കണ്ണുകളുടെ സംരക്ഷണം
കണ്ണുണ്ടായാല്‍ പോര, സംരക്ഷിക്കണം.
അതെ, നല്ല കാഴ്ചയ്ക്കും, ലോകത്തെ കണ്ണ് തുറന്ന് കാണാനും നേത്ര സംരക്ഷണം അത്യന്താപേക്ഷിതമാണ്.
ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍ എന്ന പോസ്റ്റില്‍ ഷൈജു എന്ന സുഹൃത്ത്‌  ഈ വിഷയത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിന്റെ സ്ഥാനം പ്രഥമമാണെന്നാണ്  ആയുര്‍വ്വേദത്തില്‍ പറയുന്നത്.
പലരും കണ്ണുകളുടെ സംരക്ഷണത്തെ കുറിച്ച് ബോധാവാന്മാരല്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ നേത്ര രോഗമുള്ളരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
"കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ" എന്നു നമ്മുടെ കാരണവന്‍മാര്‍ പറയാറില്ലേ.... 
ആ വില മനസ്സിലാക്കിക്കൊണ്ട് കണ്ണുകളെ സംരക്ഷിച്ച്  കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നാം ശ്രമിക്കണം.
നേത്ര സംരക്ഷണത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ആണ് ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
ഇതില്‍ പറഞ്ഞവ പലര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്.
എങ്കിലും ഇവ അറിയാത്തവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി പോസ്റ്റുന്നു.
ആധുനിക ലോകത്തില്‍ ടെലിവിഷന്റെയും, കമ്പ്യൂട്ടറിന്റെയും ഒഴിച്ചുകൂടാനാവാത്ത ഉപയോഗം മൂലം മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ നേത്ര സംരക്ഷണത്തിന്റെ പ്രസക്തിയും ആവശ്യവും ഏറിവരികയാണ്‌.
ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും അത്യാവശ്യമാണ്‌.

അയേണ്‍, കാത്സ്യം, ഫോളിക്‌ ആസിഡ്‌ എന്നിവക്ക്‌ പുറമേ വൈറ്റമിന്‍ എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍ (ചീര, മുരിങ്ങ), പച്ചക്കറികള്‍ (കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, പപ്പായ) എന്നിവ ധാരാളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നേത്ര പരിരക്ഷക്കായി കൃത്രിമ വിറ്റാമിനുകള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികളില്‍ നിന്നും, മറ്റു പ്രകൃത്യാ ഭക്ഷണ രീതിയില്‍  നിന്നും ലഭിക്കുന്ന വിറ്റാമിനുകള്‍ ആണെന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ.
പാല്‍, ചെറിയ മത്സ്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്.
മീനുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 - ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തിക്ക് നല്ലതാണ്.
വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ (ഗുളിക രൂപത്തിലും ലഭ്യമാണ് ) കഴിക്കുന്നത്‌ നല്ല കാഴ്‌ചശക്തിക്ക്‌ അത്യുത്തമമാണ്‌.
ശരീരം ചൂടായിരിക്കുന്ന (വെയില്‍ കൊള്ളുക, കായിക ജോലികള്‍ ചെയ്ത് വിയര്‍ത്തിരിക്കുക തുടങ്ങിയ...) അവസ്ഥയില്‍ വെള്ളം കൊണ്ട് പെട്ടന്ന് മുഖം കഴുകകയോ, വെള്ളം കുടിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
വിയര്‍പ്പ് മാറി ശരീരം സാധാരണ താപനിലയിലേക്ക് വന്ന ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ.
മലമൂത്ര വിസര്‍ജനം, കോട്ടുവായ, തുമ്മല്‍  തുടങ്ങിയ വേഗങ്ങളെ തടുത്തു നിറുത്തുന്നത് കണ്ണിന് ദോഷം ചെയ്യും.
എരിവ്, പുളി, ഉപ്പ്, സുര്‍ക്ക എന്നിവയുടെ അമിത ഉപയോഗം കണ്ണിന് ഹാനികരമാണ്.
മദ്യം, പുകവലി തുടങ്ങിയവ കണ്ണിന് ദോഷം ചെയ്യും എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണല്ലോ.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ തിമിരം പിടിപെടാനുള്ള സാധ്യത മൂന്ന് മടങ്ങ്‌ കൂടുതലാണ്.
കോണ്ടാക്റ്റ്‌ ലെന്‍സുകളും, കണ്ണടയും ഉപയോഗിക്കുന്നവര്‍ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
നല്ല ഉറക്കം (ദിവസവും ചുരുങ്ങിയത് 7-8 മണിക്കൂര്‍) കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ പോഷകാഹാരം കൊടുക്കുന്നകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌.
ഹോര്‍ലിക്സ്, ബൂസ്റ്റ്‌, കോംപ്ലാന്‍ എന്നിവയെയല്ല പോഷകാഹാരം എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
നല്ല പച്ചക്കറികളും, തവിട് കളയാത്ത ധാന്യങ്ങളും കഴിച്ചാല്‍ തന്നെ ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കും.
കൊക്കകോള, പെപ്സി പോലുള്ള കൃത്രിമ പാനീയങ്ങള്‍ കുട്ടികള്‍ക്ക്‌ കൊടുക്കാതിരിക്കുക.
വായിക്കുമ്പോഴും ടി.വി കാണുമ്പേഴും മുറിയില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്‌.
കുട്ടികള്‍ ടിവി കാണുന്നത്‌ ഏറ്റവും ചുരുങ്ങിയത്‌  8 - 10 അടി ദൂരം വിട്ടുവേണമെന്ന കാര്യം  മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ VDT (Video display termenant) മോണിറ്ററിനേക്കാള്‍ LCD (Liquified crystal display) മോണിറ്ററാണ് കണ്ണിന്‌ ഉചിതം.
മോണിറ്റര്‍ പത്ത്‌ ഡിഗ്രി മുകളിലേക്ക്‌ ചെരിച്ചുവെച്ചാല്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ വെളിച്ചമടിക്കുന്നത്‌ (glare) തടയാം.
കമ്പ്യൂട്ടറിന്റെ വെളിച്ചവും ഇരിക്കുന്ന മുറിയുടെ വെളിച്ചവും തുല്യമായിരിക്കണം.
8-10 മണിക്കൂര്‍ വരെ പ്രതിദിനം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ ഇരുപത് മിനുട്ടിലും രണ്ട്‌ മിനുട്ട്‌ ഇടവേളയെടുത്ത്‌ കണ്ണ്‌ കൈവെള്ളയുടെ കുഴിയില്‍ വെച്ച്‌ വിശ്രമിക്കേണ്ടതാണ്‌.
കണ്ണിമവെട്ടാതെ ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ട്‌ ഉണങ്ങി Dry Eye എന്ന അസുഖമായി തീരാറുണ്ട്‌.
കമ്പ്യൂട്ടറില്‍ കീ അമര്‍ത്തുമ്പോള്‍ കണ്ണുകളും ചിമ്മാന്‍ ശ്രമിക്കുക.
കണ്ണിമവെട്ടുന്നത്‌ ഒരു ശീലമായാല്‍ കണ്ണിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നതാണ്‌.
കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും കണ്ണട ധരിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ Anti glare Coating ഉപയോഗിക്കുന്നത്‌ കണ്ണിന്‌ ഗുണം ചെയ്യും.
Anti glare Coating ഉള്ള കണ്ണടകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
വില അല്‍പ്പം കൂടുമെങ്കിലും സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ ഇത്തരം കണ്ണടകള്‍ തിരഞ്ഞെടുക്കുന്നത് നേത്ര സംരക്ഷണത്തിനു ഗുണകരമാവും.
കടുത്ത അള്‍ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ കണ്ണുകളെ സംരക്ഷിക്കുവാന്‍ വെയിലത്ത്‌ പോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുക.
ഇരുണ്ട വെളിച്ചത്തില്‍ ജോലി ചെയ്യാതിരിക്കുക.
കുട്ടികള്‍ കളിക്കുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം.
വീട്ടിലെ പൊടിപടലം, മാറാല, ഫാന്‍ എന്നിവ വൃത്തിയാക്കുമ്പോഴും സംരക്ഷണത്തിനായി കണ്ണടകള്‍ വെക്കേണ്ടതാണ്‌.
തറയും ബാത്ത്‌ റൂമും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്‌ ലായനികള്‍ കണ്ണിന്‌ അപകടകാരികളാണ്.
ഇവ പ്രത്യേകം ശ്രദ്ധയോടെയേ ഉപയോഗിക്കാവൂ.
ജോലിസ്ഥലങ്ങളില്‍ Welding ഉം Grinding ഉം ചെയ്യുന്നതിനിടയില്‍ തീപ്പൊരി പാറി കൃഷ്‌ണമണിയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്‌. 
ഭാവിയില്‍ ഉണ്ടായേക്കാവുന്ന നേത്രരോഗ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്‌.
40 വയസ്സ്‌ കഴിഞ്ഞാല്‍ വെള്ളെഴുത്ത്‌ എന്ന  അവസ്ഥ വരാം. കൂടാതെ ദൃഷ്ടിയില്‍ തകരാറ്‌, തിമിരം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ കണ്ണ്‌ പരിശോധന വര്‍ഷാവര്‍ഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്‌.
കണ്ണിന്റെ പ്രഷര്‍ (Intraocular pressure - IOP) വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചാല്‍ "ഗ്ലോക്കോമ" എന്ന രോഗം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനും കാഴ്‌ച നിലനിര്‍ത്താനും സാധിക്കും.
കണ്ണുകളിലെ രക്തകുഴലുകള്‍ പൊട്ടി കാഴ്ചശക്തി നശിപ്പിക്കാന്‍ കാരണമാക്കുന്ന ഒരു സാധാരണ രോഗമാണ്  അമിത രക്ത സമ്മര്‍ദ്ദം (Hypertension). അതുകൊണ്ട് ബി. പി. രോഗം അനുഭവിക്കുന്നവര്‍ അതിന്റെ മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതും, ഇടക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ചെയ്യുക.
പ്രമേഹം കാഴ്ച്ച നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗം ആണ്.
അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ കൃത്യമായ മരുന്നുകള്‍ കഴിക്കേണ്ടതും, രക്തത്തിലെ ഗ്ലൂക്കോസ് അളവ് രണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിശോധിക്കേണ്ടതും ആണ്.
വര്‍ഷങ്ങളോളം നിയന്ത്രണാതീതമായി നില്‍ക്കുന്ന പ്രമേഹം, കണ്ണിന്റെ ഞരമ്പില്‍ രക്തസ്രാവം ഉണ്ടാക്കുകയും, കാഴ്‌ചയ്‌ക്ക്‌ പൊടുന്നനെ മങ്ങലേപ്പിക്കുകയും ചെയ്യുന്നു.
അതിനാല്‍ പ്രമേഹവും, രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ തീര്‍ച്ചയായും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കണ്ണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതാണ്‌.
കാഴ്‌ചക്കുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ ചില രോഗലക്ഷണങ്ങള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്‌.
പുസ്‌തകം കണ്ണിനടുത്ത്‌ പിടിച്ച്‌ വായിക്കുക, ടെലിവിഷന്‍ സ്‌ക്രീനിനടുത്ത്‌ പോയികാണുക, കണ്ണ്‌ ഇടക്കിടെ തിരുമ്മുക, പ്രകാശമുള്ള മുറിയിലിരിക്കുമ്പോള്‍ അസ്വസ്ഥത, അടിക്കടി പോളക്കുരു വരിക എന്നിവ കുട്ടികളില്‍ കണ്ടാല്‍ താമസിപ്പിക്കാതെ ഒരു നേത്രരോഗ വിദഗ്ദന്റെ സഹായം തേടേണ്ടതാണ്‌.
ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ്‌ എന്നിവ ഉള്ള കുട്ടികളെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കണം. കണ്ണടകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍ മാത്രമേ ശരിയായി ഫലം ലഭിക്കൂ.

ഡോക്ടറെ സമീപിക്കേണ്ട നേത്രരോഗ ലക്ഷണങ്ങള്‍ :

  • കണ്ണില്‍ ചുവപ്പ്‌
  • കണ്ണില്‍ പഴുപ്പ്‌
  • കണ്ണില്‍ നിന്നും ഉള്ള വെള്ളം വരല്‍
  • കോങ്കണ്ണ്‌
  • കാഴ്‌ച്ചക്കുറവ്‌
  • തലവേദന
  • കണ്ണ്‌ വേദന
  • കൃഷ്‌ണമണിയില്‍ വെള്ളപ്പാട്‌
  • കണ്‍പോളയുടെ ഇടുക്കം
  • കണ്ണിലോ, പോളകള്‍ക്കൊ ചൊറിച്ചില്‍
  • പ്രകാശം തട്ടുമ്പോള്‍ അസ്വസ്ഥത
  • പ്രകാശത്തിന്‌ നേരെ നോക്കുമ്പോള്‍ പ്രഭാവലയം കാണുക.
കണ്ണില്‍ വല്ല കരടും കുടുങ്ങിയാല്‍ ഒരിക്കലും തിരുമ്മരുത്.
പകരം ശുദ്ധവെള്ളത്തില്‍ കഴുകുക.
ആസിഡ്‌ പോലുള്ളവ കണ്ണില്‍ ആയാല്‍, കണ്ണ് വെള്ളം കൊണ്ട് നല്ലവണ്ണം കഴുകിയ ശേഷം അസ്വസ്ഥതകള്‍ ഇല്ലെങ്കിലും ഒരു ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നതാണ് നല്ലത്.

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി നല്ല ശീലങ്ങള്‍ :

മദ്യം, പുകവലി, പുകയില ഇവ ഉപയോഗിക്കാതിരിക്കുക.
ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ കണ്ണിലെ മേക്കപ്പ്‌ നീക്കുക.
കഴിയുന്നതും മനഃസംഘര്‍ഷം ഇല്ലാത്ത ജീവിതം നയിക്കുക.
അതുമൂലം കണ്ണുകള്‍ക്ക്‌ ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ വരുന്നത്‌ തടയാം
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തെ തുടര്‍ച്ചയായി ശ്രദ്ധിക്കുന്നതും, കണ്ണു ചിമ്മാതെ അധികനേരം ഒരു വസ്തുവില്‍ തന്നെ നോക്കുന്നതും നല്ലതല്ല. ഇവ രണ്ടും മിഴികള്‍ കൂടുതല്‍ വരളുന്നതിനും പേശികളില്‍ ആയാസമുണ്ടാക്കുന്നതിനും കാരണമാകും.
ഇടവിട്ടുള്ള കണ്ണു ചിമ്മല്‍ കണ്ണിനെ കൂടുതല്‍ ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നതു കൊണ്ട് കണ്ണുകള്‍ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകുന്നു.

കണ്ണിന് ചില വ്യായാമങ്ങള്‍ :

കണ്ണുകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.
ഇത് ചുരുങ്ങിയത് പത്തു തവണയെങ്കിലും ആവര്‍ത്തിക്കുക.
അതിനു ശേഷം കണ്ണിന് വിശ്രമം അനുവദിക്കുക.
ഈ സമയത്ത് കണ്ണ് ഇടയ്ക്കിടെ ചിമ്മിക്കൊണ്ടിരിക്കുകയോ കൈകള്‍ ചൂടാക്കി കണ്ണുകളില്‍ വെയ്ക്കുകയോ ചെയ്യുക.
കൈകള്‍ വെയ്ക്കുമ്പോള്‍ അധികം അമര്‍ത്തരുത് . 
കണ്ണുകള്‍ നേരെ നോക്കുക, അതിനു ശേഷം പതിയെ ഇടത്തേക്കു കണ്ണുകള്‍ ചലിപ്പിക്കുക, അതുപോലെ തന്നെ വലത്തേക്കും.
ഇങ്ങനെ മൂന്നോ നാലോ തവണ ചെയ്യുക .
നിങ്ങളുടെ കണ്ണുകള്‍ ആവര്‍ത്തിച്ച് അഞ്ചു പ്രാവശ്യം വട്ടത്തില്‍ വലത്തേക്കും ഇടത്തേക്കും ചലിപ്പിക്കുക.
കാരറ്റ്, കുക്കുംബെര്‍, ചെറുനാരങ്ങ എന്നിവയുടെ  ജ്യൂസ് കുടിക്കുക. 
ഓറഞ്ച് , നേന്ത്രപ്പഴം, കേബേജ്, പഴുത്ത മാങ്ങ, ഈത്തപ്പഴം, മുന്തിരി  എന്നിവയെല്ലാം കണ്ണിന് ഗുണകരമാണ്.
ചുവന്ന മുളക്, സുര്‍ക്ക, പുളി, എരിവ് എന്നിവ കണ്ണിന് ദോഷകരമാണ്.  
ഉണങ്ങിയ കടുക്ക, നെല്ലിക്ക, താന്നിക എന്നിവ പൊടിച്ചു തുല്യ അളവില്‍ എടുത്ത് മിക്സ് ആക്കി കഴിക്കുന്നത് (ത്രിഫലാ ചൂര്‍ണ്ണം എന്ന പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ് ) കണ്ണിനു നല്ലതാണ്. ഇത് നേത്ര രോഗം ഇല്ലാത്തവര്‍ക്ക് കാഴ്ച്ച ശക്തി നിലനിര്‍ത്തുന്നതിനായും കഴിക്കാം. ഒന്നര ടീസ്പൂണ്‍ രാത്രി അല്പം നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. കൊളസ്ട്രോള്‍ രോഗികള്‍ ആണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഈ ത്രിഫലാ ചൂര്‍ണ്ണം കൊളസ്ട്രോള്‍, പ്രമേഹം, മലബന്ധം തുടങ്ങിയ രോഗങ്ങളിലും വളരെ ഫലപ്രദമാണ്.

ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍

നമ്മുടെ നാട്ടില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതി ആണല്ലോ കണ്ണട ഒഴിവാക്കാനുള്ള "ലേസര്‍" ചികിത്സ. ലേസര്‍ ചികിത്സയുടെ വിശദാംശങ്ങളെയും, ഗുണ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക്‌ ശ്രമിക്കാം.....
ലേസര്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ, ലാസിക്ക്  - LASIK or Lasik (laser-assisted in situ keratomileusis) എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്.ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കോര്‍ണിയയുടെ ആകൃതിയില്‍ മാറ്റം വരുത്തുകയാണ് ഈ ചികിത്സാ രീതിയില്‍ ചെയ്യുന്നത്.
Refractive Errors മൂലം ഉണ്ടാകുന്ന ഹ്രസ്വ ദൃഷ്ടി (myopia), ദീര്‍ഘ ദൃഷ്ടി (hyperopia), വക്ര ദൃഷ്ടി (astigmatism)  എന്നീ രോഗാവസ്ഥകളില്‍ ആണ് ലാസിക്ക്‌ ചികിത്സ ഉപയോഗിക്കുന്നത്. കണ്ണടകളും, കോണ്ടാക്റ്റ്‌ ലെന്‍സുകളും ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ നേട്ടം ആയി വിലയിരുത്തപ്പെട്ടിട്ടുള്ളത്.
VISX laser system ഉപയോഗിച്ച് ആദ്യമായി ഒരു മനുഷ്യ നേത്ര ശസ്ത്രക്രിയ നടത്തിയത്‌ 1989 ല്‍ Dr. Marguerite B. MacDonald  ആയിരുന്നു.
ഈ ചികിത്സാ രീതി അധികം വൈകാതെ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. കാഴ്ച ശക്തിയില്‍ പെട്ടന്നുണ്ടാകുന്ന പുരോഗതിയും, കുറഞ്ഞ വേദന മാത്രമേ ചികിത്സക്കിടയില്‍ ഉണ്ടാകൂ എന്നതും ലാസിക്ക്‌ ജനപ്രിയമാകുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ഇനി നമുക്ക്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക്‌ കടക്കാം.
ലാസിക്ക് ചികിത്സയുടെ ദോഷ ഫലങ്ങളിലേക്ക്...

1. ലാസിക്ക്‌ ചികിത്സ കണ്ണുകളുടെ വരള്‍ച്ചക്ക് കാരണമാകുന്നു.
(LASIK causes dry eye)
കണ്ണുനീരിന്റെ ഉല്പാദനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന കോര്‍ണിയല്‍ നെര്‍വുകള്‍ ലാസിക്ക്‌ ചികിത്സക്കിടയില്‍ മുറിക്കപ്പെടുന്നു. ഇവ പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് തിരിച്ച് വരുന്നില്ല എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതുമൂലം കണ്ണീരിന്റെ അളവ് കുറയുകയും കണ്ണിനു വേദന, പുകച്ചില്‍, ചൊറിച്ചില്‍, കരട് കുടുങ്ങിയ പോലെ തോന്നുക, കണ്‍പോള  നേത്ര ഗോളവുമായി ഒട്ടിപ്പിടിച്ചിരിക്കുക എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ലാസിക്കിനു വിധേയമായ 20% പേരിലും ഇത്തരം പ്രശ്നങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നതായി പഠനങ്ങളും, കണക്കുകളും സൂചിപ്പിക്കുന്നു.
2. കാഴ്ച്ചയുടെ ഗുണമേന്മ കുറയുന്നു.
(LASIK results in loss of visual quality)
മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ ഉള്ള കഴിവില്‍ കുറവ് വരുന്നു. ഒന്നിലധികം പ്രതിബിംബങ്ങള്‍ (multiple images), വെളുത്ത ആര്‍ച്ചുകള്‍ (halos) ഉള്ളത് പോലെ തോന്നുക എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകുന്നു.രാത്രിയില്‍ വാഹനം ഓടിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 21% പേര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
3. ലാസിക്ക് ചെയ്യുമ്പോള്‍ കോര്‍ണിയക്ക് ഉണ്ടാകുന്ന മുറിവ് പൂര്‍ണമായി ഉണങ്ങുന്നില്ല.
(The cornea is incapable of complete healing after LASIK)
ലാസിക്ക് ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കുന്ന ഫ്ലാപ്പ്‌ പൂര്‍ണമായി ഉണങ്ങുന്നില്ല. ലാസിക്ക് ഫ്ലാപ്പിന്റെ Tensile Strength സാധാരണ കോര്‍ണിയയുടെ 2.4% മാത്രമേ ഉണ്ടാകൂ. ഭാവി ജീവിതത്തില്‍ കോര്‍ണിയയുടെ ഈ ഫ്ലാപ്പ് ഇളകി പോകാന്‍ ഉള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ കായിക താരങ്ങളില്‍ ലാസിക്ക്‌ ചെയ്യുന്നത് അതിന്റെ റിസ്ക്‌ വര്‍ദ്ധിപ്പിക്കും.
ലാസിക്ക്‌ എന്നന്നേക്കുമായി കോര്‍ണിയയെ ദുര്‍ബലപ്പെടുത്തുന്നു. കോര്‍ണിയക്ക് ആകൃതിയും  ഉറപ്പും നല്‍കുന്നത് Collagen bands ആണ്. ലാസിക്ക്‌ ഈ Collagen bands നെ മുറിച്ചു കളയുകയും, കോര്‍ണിയയെ നേര്‍ത്തതാക്കുകയും ചെയ്യുന്നു. ലാസിക്കിന് ശേഷമുള്ള, കനം കുറഞ്ഞതും, നേര്‍ത്തതും ആയ കോര്‍ണിയ നോര്‍മല്‍ ആയ Intraocular Pressure (കണ്ണിന്റെ ഉള്ളിലുള്ള ദ്രാവകം മൂലം ഉണ്ടാകുന്ന സമ്മര്‍ദം) കൊണ്ട് പോലും പുറത്തേക്ക് തള്ളി വരാനുള്ള സാധ്യത കൂടുതലാണ്. ഇത്  Keratectasia എന്ന അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയും, കോര്‍ണിയ മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.
ലാസിക്ക്‌  Intraocular Pressure കൃത്യതയെ സ്വാധീനിക്കുന്ന അളവുകളെ ബാധിക്കുന്നു. ഇത് ഗ്ലോക്കോമ മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
5. ലാസിക്ക്‌ ചെയ്തവരിലും തിമിരം (Cataract) ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലാസിക്ക്‌ ചെയ്തു കഴിഞ്ഞാല്‍ തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ intraocular lens ന്റെ പവര്‍ കൃത്യമായി കണക്ക്‌ കൂട്ടി എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത് തിമിര ശാസ്ത്രക്രിയക്ക് ശേഷമുള്ള കാഴ്ച്ചശക്തിയില്‍ കുറവ് വരുത്തുകയും, ആവര്‍ത്തിച്ചുള്ള ശാസ്ത്രക്രിയക്ക് വിധേയമാകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ലാസിക്കിന് ശേഷം കണ്ണില്‍ ഉറ്റിക്കേണ്ട steroid drops തിമിരം ഉണ്ടാവുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ദിവസം തന്നെ രണ്ടു കണ്ണിലും ലാസിക്ക്‌ ചെയ്യുന്നത് കൂടുതല്‍ അപകട സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.
ലാസിക്ക്‌ ഫ്ലാപ്പ്‌ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ക്ക്‌ അകത്തേക്ക്‌ പ്രവേശിക്കാനുള്ള ഒരു മാര്‍ഗ്ഗം ആയി തീരുകയും, ഭാവി ജീവിതത്തില്‍ കോര്‍ണിയല്‍ ഇന്‍ഫെക്ഷന് ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ലാസിക്കിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ഈ പ്രശ്നങ്ങള്‍ ഉടലെടുക്കുക.
ലാസിക്ക്‌ ചെയ്തതുകൊണ്ട് കണ്ണടകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. 40 വയസ്സിനു ശേഷം ഇത്തരക്കാരിലും വായനക്കായി കണ്ണട (Reading glasses) ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
ലാസിക്ക്‌ ചെയ്തു കഴിഞ്ഞ ഒരു കണ്ണിനെ പഴയ (ലാസിക്ക്‌ ചെയ്യുന്നതിന് മുമ്പുള്ള) അവസ്ഥയിലേക്ക് ആക്കാന്‍ കഴിയില്ല (Irreversible). ഈ അവസ്ഥയില്‍ കോര്‍ണിയ മാറ്റിവെക്കല്‍ (corneal transplant) മാത്രം ആയിരിക്കും അവസാന പോംവഴി. ഇത് തന്നെ 100% വിജയിച്ചു കൊള്ളണം എന്നില്ല.
ഇനി  എന്ത് ചെയ്യണം?
കണ്ണട ഒഴിവാക്കാന്‍ വേണ്ടി ലാസിക്ക്‌ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നതാണ് എന്റെ അഭിപ്രായം.
"ലാസിക്ക്‌ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ല" എന്ന അവസ്ഥയില്‍ മാത്രം ലാസിക്കിനെ കുറിച്ച് ചിന്തിക്കാം.
കണ്ണട വെക്കുന്നത് കൊണ്ട് ഉണ്ടാകുന്ന സൗന്ദര്യ പ്രശനങ്ങളെക്കാള്‍ നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ണിന്റെ ആരോഗ്യത്തിനും, സുരക്ഷക്കും, സംരക്ഷണത്തിനും തന്നെ ആണല്ലോ...
അതുകൊണ്ട് ലാസിക്ക്‌ ചെയ്യാന്‍ വേണ്ടി പോകുന്നതിന് മുമ്പ്‌ പത്തോ, നൂറോ, ആയിരമോ പ്രാവശ്യം ചിന്തിക്കുക....

മൈദയും ആരോഗ്യവും - ചില വസ്തുതകള്‍

മൈദയുടെ ഗുണഗണങ്ങള്‍ വാഴ്ത്തി ബൂലോകത്ത് സഞ്ചരിക്കുന്ന ചില പോസ്റ്റുകള്‍ വായിച്ചതാണ് എന്നെ ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്.

മൈദ എങ്ങിനെയാണ് നിര്‍മ്മിക്കുന്നത് ???

ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്.
തവിട് (bran) എന്നു വിളിക്കുന്ന പുറം‌തൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന കേന്ദ്രഭാഗം.

തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് .

മൈദയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയാവുന്നില്ല.
ഈ അവസരത്തില്‍ കിട്ടുന്ന ഉല്പന്നത്തിന്റെ നിറം വെള്ള ആയിരിക്കില്ല. ഏകദേശം മഞ്ഞ നിറം ആയിരിക്കും. ഇത് പിന്നീട് രാസവസ്തുക്കള്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്താണ് വെള്ളനിറത്തിലാക്കി  മാറ്റുന്നത്.

മൈദയാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ ബെൻസോയിൽ പെറോക്സൈഡ്‌, ക്ലോറിന്‍ ഡയോക്സൈഡ്, പൊട്ടാസ്യം ബ്രോമറ്റെഡ്, എമല്‍സിഫയെര്‍സ്, അമോണിയം കാര്‍ബണെറ്റ്, ആലം, സോര്‍ബിറ്റണ്‍ മോണോ സാച്ചുറേറ്റ്  എന്നിവയൊക്കെയാണ്.

മൈദയില്‍ പോഷക മൂല്യങ്ങള്‍ (Enriched) എന്ന പേരില്‍ കൃത്രിമ വിറ്റാമിനുകള്‍  ചേര്‍ക്കുന്നു. Coal-tar ല്‍ നിന്നും എടുക്കുന്ന വിറ്റാമിനുകള്‍ ആണ് ഇപ്രകാരം ചേര്‍ക്കുന്നത്. ഇത് കാന്‍സറിനു കാരണമാക്കുന്നതാണ്.

മൈദയിലെ  പ്രധാന രാസപദാര്‍ത്ഥങ്ങള്‍ :

Chlorine dioxide - ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ബ്രോങ്കൈറ്റിസ് എന്നിവ മുതല്‍ ശ്വാസകോശത്തിന്റെ നാശത്തിനു വരെ കാരണമായേക്കാം.
Potassium bromate - കാന്‍സറിന് കാരണമാകുന്നു. 
Alloxen - പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ  നശിപ്പിച്ച് പ്രമേഹത്തിന് കാരണമാകുന്നു. 
ഇവയൊക്കെ ശരീരത്തിന് അകത്തു ചെന്നാല്‍ ആരോഗ്യകരമായി പെരുമാറും എന്നാണോ മൈദ വാദികള്‍ കരുതുന്നത്??
മൈദയെ വെള്ള പൂശുന്നവര്‍ സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന ചില വാദങ്ങള്‍ ഉണ്ട് :
01. പച്ചകറികളിലൂടെ  എന്‍ഡോസള്‍ഫാന്‍ അകത്താക്കുന്നു ... പിന്നെ അല്ലേ മൈദയുടെ ഈ ചെറിയ പ്രശ്നം ??

എന്‍ഡോസള്‍ഫാന്‍ അകത്താക്കുന്നത് കൊണ്ട് ശരീരത്തിന് ദോഷങ്ങള്‍ ഉണ്ട് എന്നത്  മൈദ കഴിക്കാനുള്ള ന്യായീകരണം ആകുന്നുണ്ടോ?
എന്‍ഡോസള്‍ഫാന്‍ ഉള്ള പച്ചകറികള്‍ കഴിച്ചാല്‍ അതിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകും.
അതിനു പുറമേ മൈദ കൂടി കഴിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
ഏറ്റവും ചുരുങ്ങിയത്, ഒഴിവാക്കാന്‍ കഴിയുന്നിടത്തോളം ആരോഗ്യഹാനികരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതല്ലേ ബുദ്ധി???
02. മൈദ കഴിച്ചിട്ട് ആരും ഇന്നുവരെ മരിച്ചതായി അറിയില്ല....
മൈദ എന്നത് പൊട്ടാസിയം സയനൈഡ്‌ പോലെ ഉള്ള ഒരു വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള വിഷം അല്ല. 
മൈദ മുകളില്‍ പറഞ്ഞപോലെ പാന്‍ക്രിയാസിനെ പോലുള്ള അവയവങ്ങളെ നശിപ്പിച്ച് രോഗങ്ങള്‍ക്ക്‌ വഴിവെക്കുന്നു.
രോഗിയുടെ മരണം പലപ്പോഴും കാന്‍സര്‍ കൊണ്ടോ, പ്രമേഹം, കൊളസ്ട്രോള്‍ വര്‍ദ്ധനവ്‌ മൂലം ഉണ്ടായേക്കാവുന്ന ഹൃദയാഘാതം കൊണ്ടോ ഒക്കെ ആയിരിക്കാം. അപ്പോള്‍ മരണകാരണമായി ആരും മൈദയെ കുറ്റപ്പെടുത്തില്ല.
ഒരു വ്യക്തിയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും "മൈദ കഴിച്ചത് മൂലം മരിച്ചു" എന്നും വരില്ല.
പക്ഷേ മേല്‍ പറഞ്ഞ രോഗങ്ങളിലേക്ക് നിങ്ങളെ നയിച്ചതില്‍ മൈദക്ക് ഉള്ള പങ്ക് വലുതായിരിക്കും.
"മരങ്ങള്‍ ഇല്ലെങ്കില്‍ മഴപെയ്യില്ല" എന്ന് പറഞ്ഞവനോട്‌, "അപ്പൊ പിന്നെ എങ്ങിനെയാ കടലില്‍ മഴപെയ്യുന്നത്?" എന്ന ബാലിശമായ, യുക്തിരഹിതമായ  നിലപാടാണ് ഇവിടെ സ്വീകരിക്കുന്നത്.
03. മൈദ കഴിച്ചില്ലെങ്കിലും മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടായിക്കൂടെ???
ഉണ്ടാകാം...
പക്ഷേ മൈദ കഴിക്കുമ്പോള്‍ മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
മദ്യം ലിവറിനെ നശിപ്പിക്കും എന്ന്  എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മദ്യം മാത്രമല്ല ലിവറിനെ നശിപ്പിക്കുക എന്ന കാര്യവും നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമായ ധാരാളം ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഓരോന്നില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനനുസരിച്ചു രോഗം ഉണ്ടാവുനുള്ള സാദ്ധ്യത കുറയുന്നു.
04. 40 - 50 വര്‍ഷമായി ഞാന്‍ മൈദ കഴിക്കുന്നു. എന്നിട്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല...
താങ്കള്‍ ഇന്ന് ഒരു പ്രമേഹ രോഗിയാണോ? കോളെസ്ട്രോള്‍, അമിത വണ്ണം, ദഹനപ്രശ്നങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ?? 
മദ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ 40 - 50 വര്‍ഷം തുടര്‍ച്ചയായി മദ്യപിച്ച് "മദ്യമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം" എന്ന് വീമ്പടിക്കുന്ന പല വിഡ്ഢികളെയും നമുക്ക്‌ സമൂഹത്തില്‍ കാണാം.

മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ ദോഷം ശരീരത്തില്‍ ഉണ്ടാകും എന്നതില്‍ ഒട്ടും സംശയിക്കേണ്ട കാര്യം ഇല്ല. അതുപോലെ തന്നെയാണ് മൈദയും.
ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.
05. സര്‍ക്കാര്‍  നിര്‍ദ്ദേശിച്ച അളവില്‍ ഇതെല്ലാം ഉപയോഗിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാവില്ലല്ലോ ???

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുമ്പോഴും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.
മദ്യം വിഷമാണ് എന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ മദ്യ ഷോപ്പുകള്‍ തുറക്കുന്നു.
ഒരു ഭാഗത്ത് പുകയില വിരുദ്ധ പ്രചാരണം നടത്തുന്നു, മറു ഭാഗത്ത്‌ പുകയില കച്ചവടം മൂലം കിട്ടുന്ന നികുതി ഖജനാവില്‍ എത്തിക്കുന്നു.
കൊക്കകോള പോലുള്ള ആരോഗ്യ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്നു. 
ദോഷഫലങ്ങള്‍ മൂലം അമേരിക്കയിലും മറ്റും നിരോധിച്ച പല മരുന്നുകളും ഇന്ത്യന്‍ വിപണിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വിറ്റുപോകുന്നത് നമുക്കറിയാമല്ലോ..
"ചത്തതിന്റെ എട്ടാം ദിവസം നിലവിളി" എന്നതാണല്ലോ ഇത്തരം വിഷയങ്ങളില്‍  നമ്മുടെ രീതി.
മൈദയുടെ ഗുണങ്ങളെ പറ്റി ധാരാളം പോസ്റ്റുകള്‍ ഉണ്ടല്ലോ??? മൈദക്ക് വേണ്ടി വാദിക്കാനും പലരും ഉണ്ടല്ലോ ??
എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാനും, അനുകൂലമായി റിപ്പോര്‍ട്ട് എഴുതാനും പലരും ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാര്‍ അടക്കം. പക്ഷേ എന്‍ഡോസള്‍ഫാനെ കുറിച്ച് അധികം ഒന്നും പറയേണ്ടതില്ലല്ലോ.
ഇത് ഒന്നും തിന്നാതെ പിന്നെ എന്ത് ജീവിതം ??
ആരോഗ്യകരമായ ജീവിതത്തേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത് ആസ്വാദ്യകരമായ ജീവിതത്തിനാണെങ്കില്‍ നിങ്ങള്‍ക്ക്‌ മൈദ കഴിക്കാം, മദ്യം കഴിക്കാം, പുകവലിക്കാം, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാം.
പക്ഷേ ഏതെങ്കിലും ഒരു വ്യക്തിക്ക് തിരിച്ചറിവുണ്ടാവാനും, ആരോഗ്യകരമായ ജീവിതത്തിനും ഇത്തരം പോസ്റ്റുകള്‍ കൊണ്ട് കഴിഞ്ഞാല്‍ അത് സംതൃപ്തി നല്‍കുന്നതാണ്.
എന്റെ ചികിത്സാനുഭവത്തില്‍ പ്രമേഹ രോഗികളെ  മൈദ കഴിക്കുന്നതില്‍ നിന്നും വിലക്കിയാല്‍ ഷുഗറിന്റെ അളവ് കൂടുതല്‍ വേഗത്തില്‍ നിയന്ത്രണ വിധേയമാകുന്നതായി കണ്ടിട്ടുണ്ട്.
മാത്രമല്ല, വാതരക്തം പോലുള്ള രോഗങ്ങളിലും മൈദ നിയന്ത്രണം നല്ല ഫലം ചെയ്യാറുണ്ട്.
മൈദയുടെ ഗുണങ്ങള്‍ വാഴ്ത്തി ആയിരക്കണക്കിന് പോസ്റ്റുകള്‍ ബൂലോകത്ത് സഞ്ചരിച്ചാലും, മൈദ ഓരോ തവണ കഴിക്കുമ്പോഴും നമ്മുടെ ആരോഗ്യം ബാധിക്കപ്പെട്ടുകൊണ്ടിരിക്കും....
ഒരു ചൊല്ലുണ്ട്....
"മൈദ നിരോധിച്ചാല്‍ ബേക്കറികള്‍ പൂട്ടും.
ബേക്കറികള്‍ പൂട്ടിയാല്‍ രോഗികളുടെ എണ്ണം കുറയും.
രോഗികളുടെ എണ്ണം കുറഞ്ഞാല്‍ ആശുപത്രികളും മരുന്ന് കമ്പനികളും പൂട്ടും.
തൊഴിലില്ലായ്മയും ഉണ്ടാകും.
അതോടെ സാമ്പത്തിക വ്യവസ്ഥ തകിടം മറിയും..."
അതിശയോക്തി നിറഞ്ഞ ഒരു ചൊല്ല് ആണെങ്കിലും അല്പം വാസ്തവവും ഇതില്‍ ഉണ്ട് എന്നതാണ് സത്യം.

ആത്മഹത്യക്ക് മുന്‍പ്

എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ ആണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട  98%  കാരണങ്ങളുടെയും പിന്നില്‍ "നിരാശ" എന്ന ഘടകത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താനാകും

നിരാശയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്നത്  സാമ്പത്തിക പ്രയാസങ്ങളും പ്രേമ നൈരാശ്യങ്ങളും ആണല്ലോ. പരീക്ഷകളിലെ പരാജയം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. താന്‍ രഹസ്യമായി ചെയ്ത ഒരു കുറ്റകൃത്യം പരസ്യമാകുമ്പോഴും ചിലര്‍ തങ്ങളുടെ ജീവിതം ആത്മഹത്യയില്‍ അവസാനിപ്പിക്കാറുണ്ട് .

ലോകത്തിലെ എല്ലാ ജാതി മത വിശ്വാസ പ്രമാണങ്ങളും ആത്മഹത്യയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നിട്ടും ദിനംപ്രതി ആത്മഹത്യാ വാര്‍ത്തകള്‍ നമ്മുടെ കര്‍ണ്ണങ്ങളിലും കണ്ണുകളിലും എത്തുന്നു. ലോകത്തിലെ പല പ്രതിഭകളുടെയും ജീവിതം അവസാനിച്ചതും ആഹ്മഹത്യയിലൂടെയാണല്ലോ.

ഔഷധ പരസ്യങ്ങളെ സൂക്ഷിക്കൂ
പരസ്യങ്ങളുടെ മായിക ലോകത്ത് ആണല്ലോ ഇന്ന് നാം ജീവിച്ചിരിക്കുന്നത്‌ .
ദിനപത്രങ്ങളുടെയും ടിവി ചാനലുകളുടെയും മുഖ്യ വരുമാനം പരസ്യങ്ങളില്‍ നിന്നും ആണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം ആണ്. 
വസ്ത്രങ്ങള്‍ മുതല്‍ ഉപ്പു വരെ പരസ്യത്തിന്റെ പിന്തുണയോടെ ആണ് നമ്മുടെ മനസ്സിലേക്കും അത് വഴി വീടുകളിലേക്കും എത്തുന്നത്‌ .
ഔഷധങ്ങള്‍ പരസ്യത്തിന്റെ പിന്‍ബലത്തിലൂടെ നമ്മുടെ ആമാശയങ്ങളെ കീഴടക്കുന്ന ദയനീയമായ അവസ്ഥയാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ച പല മരുന്നുകളും പാല്‍ പായസം കുടിക്കുന്ന സന്തോഷത്തോടെ ഭാരതീയന്‍ അകത്താക്കുന്നു...
ആയുര്‍വേദ രംഗത്താണ് പരസ്യങ്ങളുടെ കരാള ഹസ്തങ്ങള്‍ ഏറ്റവും ശക്തമായി പിടിമുറുക്കിയിട്ടുള്ളത്. " എല്ലാ ആയുര്‍വേദ മരുന്നുകളും ദോഷരഹിതമാണ് " എന്ന തെറ്റായ ധാരണയെയാണ് വിദഗ്ദമായി മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ചൂഷണം ചെയ്യുന്നത്.
ഓരോ രോഗിയുടെയും രോഗാവസ്ഥ, ദോഷ ദൂഷ്യങ്ങള്‍, ജീവിക്കുന്ന പ്രദേശത്തിന്റെ കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് രോഗിക്ക് ഏതു മരുന്ന് നല്‍കണം, എത്ര അളവില്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ഡോക്ടര്‍ തീരുമാനം എടുക്കേണ്ടത്. ഇത്തരത്തില്‍ ഉള്ള പരിഗണനകള്‍ ഒന്നും നോക്കാതെ "ഒരേ രോഗം അനുഭവിക്കുന്ന എല്ലാ രോഗികള്‍ക്കും ഒരു മരുന്ന് മതി " എന്ന രീതിയില്‍ ഉള്ള പ്രചരണം ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് കടക വിരുദ്ധമാണ്. ഇത്തരത്തില്‍ ഉള്ള ചികിത്സ രോഗിയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.
ഒരു രോഗത്തിന് ഒരു പ്രത്യേക ഔഷധം നിര്‍മിച്ചു "ഈ രോഗം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഇത്‌ ദിവ്യ ഔഷധം ആണ് " എന്ന നിലയിലാണ് ഇന്ന് മിക്ക മരുന്ന് നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യത്തിന്റെ അകമ്പടിയോടെ വിറ്റ് വന്‍ ലാഭം കൊയ്യുന്നത്. മാത്രമല്ല യഥാര്‍ത്ഥ നിര്‍മാണ ചിലവിന്റെ പത്തും ഇരുപതും ഇരട്ടി വിലയാണ് ഇത്തരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് .
കേരളത്തിനു പുറത്ത്‌ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും മൊത്തമായി മരുന്നുകള്‍ ഇറക്കി തരുന്നുണ്ട്. 
പല ഗുളികകളും, കാപ്സ്യൂളുകളും തൂക്കത്തിന് വില ഈടാക്കിയാണ് ഇവര്‍ നല്‍കുന്നത്.
ഇവരില്‍ നിന്നും നമ്മുടെ പല പ്രമുഖ കമ്പനികളും മറ്റും മരുന്ന് എടുക്കുകയും, ഏകദേശം 30 - 50 പൈസക്ക്‌ ലഭിക്കുന്ന ഇത്തരം ഗുളികള്‍ ആകര്‍ഷകമായ പാക്കിംഗ് നടത്തി 4  രൂപ മുതല്‍ മുകളിലോട്ട് വിലയിട്ട് കൊള്ള ലാഭമെടുത്ത്‌ വില്‍ക്കുകയും ചെയ്യുന്നു.
ചില മരുന്നുകളുടെ പാക്കറ്റുകളില്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. 
Manufactured by : എന്ന് പറഞ്ഞ്  വല്ല ഗുജറാത്തിലേയോ, ഉത്തര്‍ പ്രദേശിലെയോ, പഞ്ചാബിലേയോ ഒക്കെ കമ്പനികളുടെ വിലാസം ആണ് ഉണ്ടാവുക.
Marketed by : എന്ന് പറഞ്ഞ് നമ്മുടെ നാട്ടിലെ വല്ല കമ്പനികളുടെയോ, സ്ഥാപനങ്ങളുടെയോ പേര് ഉണ്ടാവും.
ചിലപ്പോള്‍ ഇത്തരം വിലാസങ്ങള്‍ വ്യാജവും ആവും. 
ഒരു മരുന്ന് കുറച്ചു കാലം (5 - 6 മാസം ) ഇറങ്ങിയാല്‍ പിന്നെ അതിന്റെ വിവരം ഒന്നും ഉണ്ടാവില്ല. 
പിന്നെ പുതിയ മരുന്നുകളുമായി ഇതേ കമ്പനിയുടെ പ്രതിനിധികള്‍ എത്തും.
"ഈ മരുന്നാണ് പഴയതിനേക്കാള്‍ മികച്ചത്. പഴയത് ഇപ്പോള്‍ ഇറങ്ങുന്നില്ല." എന്ന് പുതിയ മരുന്നുകളുമായി ഓരോ തവണ വരുമ്പോഴും ഇവര്‍ വാചകമടി നടത്തും.
പരസ്യത്തിന്റെ പിന്‍ബലത്തില്‍ ഇന്ന് മാര്‍ക്കറ്റില്‍ വിറ്റ് പോകുന്ന ഒരു കാപ്സ്യൂളിന്റെ കാര്യം എടുക്കാം...
രണ്ടു രൂപയില്‍ താഴെ മാത്രം നിര്‍മാണ ചെലവ് വരുന്ന ഒരു sexual stimulant കാപ്സ്യൂള്‍ ഉപഭോക്താവിന്നു ലഭിക്കുന്നത് ഏകദേശം മുപ്പതു രൂപക്കാണ്.
"വില കൂടിയാല്‍ ഗുണം കൂടും" എന്ന മലയാളിയുടെ മിഥ്യാ സങ്കല്‍പ്പത്തെയും ഇവിടെ കമ്പനി അതി വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
ബോളിവുഡ് താരം മോഡല്‍ ആയി വരുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉപഭോക്താവിന്റെ സംശയത്തിനു അതീതമായി പതിയുന്നു...
അതുപോലെ 100 ml ന്  15 - 25 രൂപയോളം നിര്‍മാണ ചെലവ് വരുന്ന ഹെയര്‍ ഓയിലുകള്‍ വില്കുന്നത് 125 - 200 വരെ രൂപക്കാണ്. 
സൗന്ദര്യ വര്‍ദ്ധക മരുന്നുകളുടെ കാര്യവും വത്യസ്തം അല്ല. 
ഒരു മനുഷ്യന്റെ സൗന്ദര്യവും നിറവും എല്ലാം ജനിതകമായി നിശ്ചയിക്കപ്പെട്ടതാണ്.
അത് കുറച്ചു മരുന്നുകള്‍ കൊണ്ട് മാറ്റി എടുക്കാം എന്ന ചിന്ത മലയാളികളില്‍ വളര്‍ത്തിയതും പരസ്യങ്ങള്‍ ആണല്ലോ.
സുന്ദരനാവാന്‍ ശ്രമിച്ചു മരുന്നിനു അടിമപ്പെട്ട് അന്ത്യനിദ്ര ഏറ്റു വാങ്ങിയ മൈക്കള്‍ ജാക്സനെ നമുക്ക് വിസ്മരിക്കാതിരിക്കാം.
"മദ്യം കഴിച്ച ശേഷം ഞങ്ങളുടെ കാപ്സ്യൂള്‍ കഴിച്ചാല്‍ ലിവറിനു രോഗം ഒന്നും പിടിപെടില്ല "എന്ന രീതിയില്‍ ശുദ്ധ മണ്ടത്തരം വിളമ്പുന്ന പരസ്യങ്ങള്‍ നമ്മുടെ ചാനലുകളെ കീഴടക്കുമ്പോള്‍, ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറഞ്ഞു വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നമ്മുടെ സാംസ്കാരിക നായകന്‍മാരും, ബുദ്ധി ജീവികളും മൗനം അവലംബിക്കുന്നത് വിദ്യാ സമ്പന്നമായ കേരളത്തിനു അപമാനകരം ആണ്.
ഇത്തരം മരുന്ന് കമ്പനികള്‍ മറ്റൊരു കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
'പ്രസ്തുത രോഗം മാറാന്‍ എത്ര കാലം തങ്ങളുടെ മരുന്ന് ഉപയോഗിക്കണം' എന്ന നിര്‍ദ്ദേശം കമ്പനികള്‍ നല്‍കുന്നു. 3 - 6 മാസം വരെ ഒരു നേരം പോലും മുടങ്ങാതെ തങ്ങളുടെ ഉല്പന്നം ഉപയോഗിക്കണം എന്ന്  മിക്ക കമ്പനികളും പറയുന്നു. ഒരു നേരമെങ്കിലും മരുന്ന് മുടങ്ങിയാല്‍ തുടക്കം മുതല്‍ വീണ്ടും ആ മരുന്ന് ഉപയോഗിക്കണം എന്നും അവര്‍ പറയും. ദീര്‍ഘമായ ഈ കാലയളവില്‍ ഒരു നേരം മരുന്ന് കഴിക്കാന്‍ മറക്കുകയോ മറ്റെന്തെങ്കിലും കാരണം കൊണ്ട് കഴിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്നത് സ്വാഭാവികം ആണല്ലോ. പാവം രോഗി മറവിയെ പഴിച്ചു ആദ്യം മുതല്‍ വീണ്ടും മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുന്നു.
പരസ്യങ്ങള്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ഉള്ളതാണെന്ന സത്യം തിരിച്ചറിയുക.
പരസ്യത്തിന്റെ ഷൂട്ടിംങ്ങിനു വരുമ്പോള്‍ ആയിരിക്കും അതില്‍ അഭിനയിക്കുന്ന മോഡല്‍ പോലും ഉല്‍പ്പന്നങ്ങള്‍ കാണുന്നത്. നിര്‍മാതാവ് എഴുതി കൊടുത്ത വാചകങ്ങള്‍, ഉല്പന്നം പൊക്കി കാണിച്ചു പറഞ്ഞ ശേഷം തന്റെ ശമ്പളവും വാങ്ങി മോഡല്‍ സ്ഥലം വിടും. ആ മോഡല്‍ പോലും ഉപയോഗിക്കുന്ന ഉല്പന്നം ആണ് അത് ഇന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.
ഒരോ കമ്പനിയും തങ്ങളുടെ ഉല്‍പ്പന്നം വിറ്റൊഴിക്കാന്‍ പരസ്യങ്ങള്‍ തുടരുക തന്നെ ചെയ്യും. എന്നാല്‍ ഒരു രോഗം വന്നാല്‍ പരസ്യത്തിന്റെ പിന്നാലെ പോകാതെ അംഗീകൃത യോഗ്യത ഉള്ള ഡോക്ടറെ സമീപിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് രോഗ മുക്തനായി ജീവിക്കുക. പരസ്യങ്ങളില്‍ നിന്നും മറ്റു ചതി കുഴികളില്‍ നിന്നും സ്വയം സംരക്ഷിക്കുക.
ഇന്ന് രോഗികളോട് കഷായം വെച്ച് കുടിക്കാന്‍ പറഞ്ഞാല്‍ അവര്‍ അതിനു തയ്യാറാവുന്നില്ല. 
രുചി, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം അവര്‍ അതിനുള്ള ന്യായീകരണമായി പറയുന്നു.
രോഗികള്‍ ഈ മനോഭാവം മാറ്റാതെ നില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന, അരുചി ഇല്ലാത്ത, വില കൂടിയ പേറ്റന്റ് മരുന്നുകള്‍ എഴുതാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാക്കുന്നു. 
തങ്ങളുടെ സൗകര്യത്തേക്കാള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ രോഗികള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം മരുന്നുകള്‍ വിപണിയെ കീഴടക്കുക തന്നെ ചെയ്യും.

കടപ്പാട് : www.absarmohamed.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate