മുഖം മനസ്സിന്‍റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്‍റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്‍റെ പരിപാലനത്തിലും സവിശേഷ ശ്രദ്ധയാവശ്യമാണ്. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്‍റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള വരള്‍ച്ച കൂടിയാകുമ്പോഴാണ് ചര്‍മത്തില്‍ പ്രായത്തിന്‍േറതായ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങുന്നത്. വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുതുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്. ചര്‍മത്തിന്‍റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്. അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചൂടുള്ള സൂര്യപ്രകാശം തട്ടുന്തോറും വൃദ്ധരുടെ ചര്‍മത്തിന്‍റെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ അധികമാകാനും ഇടയുള്ളതിനാല്‍ കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പരുത്തി വസ്ത്രം മാത്രം ഉപയോഗിക്കുക. വിപണിയില്‍ കിട്ടുന്ന പല സൗന്ദര്യവര്‍ധകങ്ങളിലുമുള്ള രാസഘടകങ്ങള്‍ ക്രമേണ തൊലിയുടെ ആരോഗ്യം തന്നെ നശിപ്പിക്കാനിടയുള്ളതിനാല്‍ കഴിയുന്നതും അതൊഴിവാക്കുന്നതാണ് നല്ലത്.
കിടപ്പിലായ പ്രായമായ രോഗികളുടെ ചര്‍മ പരിചരണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ശരീരഭാഗങ്ങള്‍ കിടക്കയിലും മറ്റും ഏറെനേരം സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ട് സമ്മര്‍ദം കൂടുതലായിരിക്കും. രക്തസഞ്ചാരം കുറയുകയും ചെയ്യും. അവിടെയൊക്കെ പെട്ടെന്ന് പൊട്ടിവ്രണങ്ങളുണ്ടാവാം. മലമൂത്ര വിസര്‍ജ്യങ്ങള്‍ തൊലിയില്‍ പറ്റിപ്പിടിച്ചിരുന്നാല്‍ അലര്‍ജിയോ അണുബാധയോ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് രണ്ടു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ശയനനില മാറ്റാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം.ജലാംശം കെട്ടി നില്‍ക്കാനിടയുള്ള വിരലിടകളും കക്ഷവും മറ്റും തുടച്ച് വൃത്തിയാക്കി പൗഡറിട്ട് സംരക്ഷിക്കണം. ഇളനീര്, മാമ്പഴം, കക്കിരി, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, തവിട്, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം വാര്‍ധക്യസഹജമായ ചര്‍മപരിണാമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും തൊലിക്ക് കൂടുതല്‍ മാര്‍ദവവും പ്രതിരോധശേഷിയും നല്‍കുകയും ചെയ്യും. കരിങ്ങാലിയും പതിമുകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുന്നതും തൊലിയുടെ ആരോഗ്യത്തിന് നല്ലതാണ്. ചിറ്റമൃത്, വേപ്പ്, കൊന്ന, മഞ്ചാടി, ത്രിഫല തുടങ്ങിയ പ്രകൃതിദത്ത ഔഷധങ്ങളും പ്രായമായ തൊലിയുടെ പ്രതിരോധശേഷിയുയര്‍ത്താന്‍ ഉപയോഗിക്കാറുണ്ട്
രോഗപ്രതിരോധത്തിന്‍റെ ചുമതലയുള്ള കോശങ്ങളുടെ തകരാറുകൊണ്ട് ഉണ്ടാകുന്ന ചര്‍മരോഗമാണ് സോറിയാസിസ്. ചര്‍മത്തിന്‍റെ ഏതുഭാഗത്തും ഈ രോഗം വരാമെങ്കിലും തല, പുറം, കൈകാല്‍മുട്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി കണ്ടു വരുന്നത്. ചിലരില്‍ നഖങ്ങളെയും രോഗം ബാധിക്കുന്നു.
ലക്ഷണങ്ങള്‍
കാരണങ്ങള്‍
ചര്‍മത്തിന്‍റെ മേല്‍ഭാഗമായ എപ്പിഡെര്‍മിസിലെ പ്രധാന കോശങ്ങളാണ് കെരറ്റിനോസെറ്റുകള്‍. ഇവയുടെ വിഭജനത്തിലും വളര്‍ച്ചയിലുമുണ്ടാകുന്ന തകരാറുകളാണ് സോറിയാസിസിന് കാരണമാവുന്നത്. എപ്പിഡെര്‍മിസിലെ ഏറ്റവും താഴെയുള്ള അടിസ്ഥാന കോശങ്ങള്‍ക്ക് രൂപപരിണാമം സംഭവിച്ചാണ് ചര്‍മത്തിന്‍റെ മുകള്‍ത്തട്ടില്‍ എത്തുന്നത്. സാധാരണയായി ഈ പരിണാമത്തിന് ഒരു മാസം വരെ സമയമെടുക്കും. എന്നാല്‍ ഈ പ്രക്രിയ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സംഭവിക്കുമ്പോഴാണ് സോറിയാസിസ് രോഗമായി മാറുന്നത്. എന്നാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കാനുള്ള കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടുമില്ല.
രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍
ചികിത്സ
സോറിയാസിസ് നിയന്ത്രിക്കാന് ഹോമിയോപ്പതി ഔഷധങ്ങള്‍ ഫലപ്രദമാണ്. അതിന് രോഗികളുടെ സഹകരണവും ക്ഷമയും വേണം. സോറിയാസിസിനു കാരണമായ രോഗപ്രതിരോധ തകരാറുകളെ നേരെയാക്കുകയാണ് ഹോമിയോപ്പതി ചികിത്സയിലൂടെ ചെയ്യുന്നത്. രോഗിയുടെ പാരമ്പര്യം, ശാരീരികവും മാനസികവുമായ അവസ്ഥ, ഹോര്‍മോണ്‍ നില, പരിസ്ഥിതി, ഭക്ഷണരീതികള്‍ തുടങ്ങി പലഘടകങ്ങള്‍ രോഗപ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കുന്നു. ഇവയെല്ലാം ഉള്‍ക്കൊണ്ടുള്ള ഒരു സമഗ്രചികിത്സയാണ് ഹോമിയോപ്പതി ചികിത്സയിലൂടെ നല്‍കുന്നത്.
ഭക്ഷണവും വ്യയാമവും
മദ്ധ്യവയസു കഴിഞ്ഞവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയം. ജീവിതത്തിന്‍റെ സായാഹ്നത്തിനോടടുക്കുമ്പോള്‍ സ്വാഭാവികമായും പേശികളുടെ ബലം കുറഞ്ഞുതുടങ്ങുന്നു. സ്ത്രീ – പുരുഷ വ്യത്യാസം ഇല്ലാതെ ഈ പ്രക്രിയ സംഭവിക്കുമെങ്കിലും ദുരിതം പേറുന്നതില്‍ അധികവും സ്ത്രീകളാണ്.. ഡയബറ്റിക് രോഗികളിലും പേശികളുടെ ബലം കുറയുന്നതായി കണ്ടുവരാറുണ്ട്. ബലക്ഷയത്തില്‍ ആദ്യ ലക്ഷണമായി കാണുന്നത് പേശികളില്‍ ഇടവിട്ടുണ്ടാകുന്ന വേദനകള്‍ മാത്രമാണ്. ഈ അവസ്ഥയില്‍ തന്നെ ചികിത്സ തേടുന്നതാണ് ഉചിതം. പേശികളുടെ ബലക്ഷയത്തിന് മറ്റൊരു പ്രധാന കാരണം വാതരോഗങ്ങളാണ്. മദ്ധ്യവയസുകഴിഞ്ഞവരിലാണ് കൂടുതലായി വാതരോഗങ്ങള്‍ കണ്ടുവരുന്നത്. ബലക്ഷയം ആദ്യകാലങ്ങളില്‍ തോളിലെ പേശികളിലോ കാലിലെ പേശികളിലോ ആകും കണ്ടുതുടങ്ങുന്നത്. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം 206 ആണ്. എന്നാല്‍ ഈ അസ്ഥികളുടെ എല്ലാം ചലനത്തിന് സഹായകമാവുന്ന പേശികളുടെ എണ്ണം 650 – ഓളമാണ്. അസ്ഥികളെയും പേശികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നവയെ പേശീ നാരുകള്‍ അഥവാ ടെന്‍ഡര്‍ എന്നാണ് പറയുക. പേശികളെ വോളന്‍ററി മസില്‍സ് എന്നും ഇന്‍വോളന്‍ററി മസില്‍സ് എന്നും തരം തിരിക്കാം. ഇതില്‍ വോളന്‍ററി മസില്‍സ് എന്നത് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന പേശികളാണ്. എന്നാല്‍ ഇന്‍വോളന്‍ററി മസില്‍സ് അനൈശ്ചികമായി പ്രവര്‍ത്തിക്കുന്ന പേശികളാണ്. പേശികളുടെ ബലക്ഷയത്തെത്തുടര്‍ന്ന് പല തരത്തിലുള്ള നാഡീരോഗങ്ങളും പിടിപെടാന്‍ സാദ്ധ്യത ഏറെയാണ്. പേശികളുടെ സ്വാഭാവികമായ ബലക്ഷയംമൂലം നാഡികള്‍ ചുരുങ്ങുകയും തന്മൂലം പേശികളുടെ വേദന അതികഠിനമാവുകയും ചെയ്യുന്നു. പേശികളെ അസ്ഥികളുമായി ബന്ധിപ്പിച്ചുനിറുത്തുന്ന ടെന്‍ഡന്‍ വലിഞ്ഞു പൊട്ടുന്നതും അതികഠിനമായ പേശിവേദനയ്ക്ക് ഇടയാക്കുന്നു. ശീലമില്ലാത്ത കഠിനമായ ജോലികളോ, വ്യായാമങ്ങളോ പെട്ടെന്ന് ചെയ്യുന്നതും പേശികളുടെ ബലക്കുറവിന് കാരണമായേക്കാം. ബലം വര്‍ദ്ധിപ്പിക്കാന്‍ ആദ്യകാലങ്ങളില്‍ നടക്കുന്നതാണ് നല്ലത്. ശരീരത്തിലെ ജലാംശം കുറയുന്നതും പേശികളുടെ ബലക്ഷയത്തിന് കാരണമാകാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ കുറവോ, വ്യതിയാനങ്ങളോ പേശീവലിവിന് കാരണമായിത്തീരാറുണ്ട്. ദിവസേന ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും തുടര്‍ന്ന് പേശീവലിവ് ഒരു പരിധി വരെ തടയാനും സാധിക്കുന്നു. പേശികളുടെ ബലത്തിനായി സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ നിത്യേന ഉള്‍പ്പെടുത്തുന്നത് നന്നാവും. ശരീരത്തിലെ ധാതുലവണങ്ങളുടെ അളവ് കുറയാതെ സൂക്ഷിക്കേണ്ടതും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി പേശികള്‍ക്ക് വേണ്ടത്ര പോഷകങ്ങളും, ധാതുലവണങ്ങളും ലഭിക്കാന്‍ മസാജിംഗിലൂടെ സാധിക്കുന്നു. പേശികളുടെ ബലത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഡിയും പേശികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ പേശികളുടെ ബലക്ഷയത്തെ തടയാന്‍ സാധിക്കും. രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്നതും, മാനസിക പിരിമുറുക്കവും ബലക്ഷയത്തിന് കാരണമായേക്കാം. പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിലൂടെ പേശിവലിവിനുള്ള സാദ്ധ്യതകള്‍ കുറയ്ക്കാനാകും. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് കുറയുന്നതും പേശീവലിവിന് കാരണമാകുന്നു. തണുത്ത പേശികള്‍ക്ക് സങ്കോചിക്കാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആയതിനാല്‍ കഴിയുന്നതും വ്യായാമത്തിലൂടെയും മറ്റും പേശികള്‍ ചൂടുള്ളതാക്കി നിലനിര്‍ത്തുക. കാലിലെ പേശികളുടെ സങ്കോചം ഒഴിവാക്കാനുള്ള ഒരു ഉത്തമ വ്യായാമമാണ് നീന്തല്‍. പേശികളുടെ ബലക്കുറവുള്ള രോഗികളില്‍ ശരീരക്ഷീണവും അമിതമായി കണ്ടു വരുന്നു. സ്ഥിരമായി പേശിവലിവ് അനുഭവപ്പെടുന്ന ആള്‍ക്കാര്‍ കഴിയുന്നതും ചൂടുവെള്ളത്തില്‍ മാത്രം കുളിക്കാന്‍ ശ്രദ്ധിക്കുക. രാത്രികാലങ്ങളിലെ കുളിയും ഇക്കൂട്ടര്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പയറുവര്‍ഗങ്ങള്‍, പരിപ്പുകള്‍ എന്നിവയും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം, ഓറഞ്ച് മുതലായവയും ശീലിക്കാവുന്നതാണ്. പേശികളുടെ ബലക്ഷയം അനുഭവപ്പെടുന്നവരില്‍ രാത്രികാലങ്ങളില്‍ കാല്‍ വെണ്ണ ഉരുണ്ടുകയറുന്നതാണ് അധികം ബുദ്ധിമുട്ടായി കണ്ടുവരുന്നത്. ഇതുമൂലം സുഖമായ ഉറക്കം നഷ്ടപ്പെടുകയും തുടര്‍ന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്‍ എത്തപ്പെടുകയും ചെയ്യുന്നു.
ആദ്യകാലങ്ങളില്‍ ഇടയ്ക്കിടെ മാത്രം കഠിനമായ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് രാത്രികാലങ്ങളില്‍ കാലുകളില്‍ തരിപ്പും, മരവിപ്പും അനുഭവപ്പെടുകയും ചെയ്യുന്നു. കാലുകളുടെ പേശികളില്‍ മാത്രമല്ല തോള്‍ഭാഗത്തെ പേശികളുടെ വേദനയും കഴപ്പും തരിപ്പും രാത്രികാലങ്ങളില്‍ അതികഠിനമായി തന്നെ രോഗികളില്‍ ഉണ്ടാകാറുണ്ട്.
ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗമാണ് ഗ്യാസ് ട്രബിള്‍. നേരം തെറ്റിയ ഭക്ഷണശീലങ്ങളും വിരുദ്ധാഹാരവുമാണ് ഗ്യാസ്ട്രബിളിന്‍റെ പ്രധാന കാരണം. വയര്‍ വീര്‍ത്തതുപോലെ തോന്നുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഒരു പ്രധാന ലക്ഷണം. ചിലര്‍ക്ക് വയര്‍ പുകച്ചില്‍, നെഞ്ചെരിച്ചില്‍, ഏമ്പക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.
ഭക്ഷണം ദഹനത്തിനനുസരിച്ച്
ഒരു വ്യക്തി ഭക്ഷണം കഴിക്കുമ്പോള്‍ അപ്പോഴത്തെ ദഹനശേഷിയെ വിലയിരുത്തേണഅടതുണ്ട്. ദഹിക്കാനും വലിച്ചെടുക്കാനുമുള്ള ദഹനേന്ദ്രിയത്തിന്‍റെ ശക്തി മനസിലാക്കി മാത്രമെ ഭക്ഷണം കഴിക്കാവൂ. ചിലപ്പോള്‍ ധാരാളം ഭക്ഷണം കഴിക്കേണ്ടി വരും. മറ്റു ചിലപ്പോള്‍ ഭക്ഷണത്തിന്‍റെ അളവ് നാമമാത്രമായി കുറയ്ക്കേണ്ടി വരും. ദഹനശേഷി തീരെ ഇല്ലെങ്കില്‍ ഒട്ടും വിശപ്പ് അനുഭവപ്പെടുകയില്ല. ഇത്തരം ഘട്ടങ്ങളില്‍ വെള്ളം മാത്രം കുടിച്ച് വിശപ്പ് അനുഭവപ്പെടുന്നതുവരെ കാത്തു നില്‍ക്കണം.
ഇക്കാര്യം ശ്രദ്ധിച്ചാല്‍ തന്നെ ഗ്യാസ്ട്രബിളിന്‍റെ ഒരു പ്രധാന കാരണം ഒഴിവായി കിട്ടും. ദഹിക്കാത്ത ഭക്ഷണം വയറ്റില്‍ കിടന്ന് പുളിക്കുകയും ജീര്‍ണിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഗ്യാസ്ട്രബിള്‍ അങ്ങനെയാണ് പരിഹരിക്കേണ്ടത്.
ഭക്ഷണം കഴിക്കുമ്പോള്‍ ചേരുവകള്‍ നോക്കണം
നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ചില പരിമിതികളുണ്ട്. ചോറ്, ചപ്പാത്തി, കപ്പ തുടങ്ങിയവ വേവിച്ച അന്നജഭക്ഷണമാണ്. ഇതിനെ ദഹിപ്പിക്കാന്‍ ക്ഷാരഗുണപ്രധാനമായ ദഹനരസങ്ങളാണ് ശരീരം നല്‍കുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ മാംസ്യ ഭക്ഷണങ്ങളാണ്. ഇതിനെ ദഹിപ്പിക്കാന്‍ അമ്ലരസപ്രധാനമായ ദഹനരസങ്ങളാണ് വേണ്ടത്. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് കഴിച്ചാല്‍ അതിനെ ദഹിപ്പിക്കാന്‍ ദഹനേന്ദ്രിയത്തിന് കഴിയില്ല. അരിയും ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന ബിരിയാണി, വെള്ളയപ്പം-മുട്ടക്കറി, ബ്രഡ്ഡ്-ഓംലെറ്റ്, നെയ്ച്ചോറ്- ഇറച്ചിക്കറി തുടങ്ങിയവയെല്ലാം വിരുദ്ധാഹാരങ്ങളാണ്. ഇത്തരം ഘട്ടങ്ങളില്‍ അന്നജം കിണ്വനത്തിന് (Fermentation) വിധേയമാകും. മാംസ്യം ജീര്‍ണനത്തിനും (Putrefaction) വിധേയമാകും. ആമാശയത്തില്‍ ഗ്യാസും വിഷാംശവും മറ്റും ഉണ്ടാക്കുന്നതാണ് ഇതിന്‍റെ അനന്തരഫലം. വയര്‍സ്തംഭനവും, നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും എല്ലാം ഇതിന്‍റെ അനന്തരഫലമാണ്. ചേരുവകള്‍ നോക്കി മാത്രം ഭക്ഷണം കഴിച്ചാല്‍ ഗ്യാസട്രബിളിന്‍റെ 75 ശതമാനവും ഒഴിവാക്കാനാകും.
മനസ്സിന് വേണം സ്വസ്ഥത
മനസ്സിന് സ്വസ്ഥത ഇല്ലെങ്കിലും ഗ്യാസ് ട്രബിള്‍ ഉണ്ടാകും. മാനസിക പിരിമുറുക്കം ദഹനേന്ദ്രിയത്തെ ബാധിക്കുന്നുണ്ട്. ദഹനരസങ്ങളുടെ ഉല്‍പ്പാദനം സമയോചിതമായി നടന്നില്ലെങ്കില്‍ ദഹനക്കേടും ഗ്യാസും ഉണ്ടാകും. അനാവശ്യ ആര്‍ത്തി ഒഴിവാക്കി ലളിത ജീവിതം നയിക്കാന്‍ നാം ശീലിക്കണം. ഇത് മനസ്സിന് സ്വസ്ഥത നല്‍കും.
അധ്വാനവും വിശ്രമവും
നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ജീവിതത്തില്‍ അധ്വാനം ഉണ്ടായിരിക്കണം. ശാരീരികമായ അധ്വാനം ഇല്ലാത്തവര്‍ക്ക് വ്യായാമം ആവശ്യമാണ്. വ്യായാമത്തിന് അനുസരിച്ച് വിശ്രമവും ആവശ്യത്തിന് ഉറക്കവും ഉണ്ടായിരിക്കണം. ചുരുക്കത്തില്‍ ഭക്ഷണം, അധ്വാനം അഥവാ വ്യായാമം, വിശ്രമം, ഉറക്കം, മനസികമായ സ്വസ്ഥത എന്നീ കാര്യങ്ങളിലെല്ലാം മിതത്വം പാലിച്ചാല്‍ ഗ്യാസ്ട്രബിളിനെ പടിക്ക് പുറത്ത് നിര്‍ത്താം. ഗ്യാസ്ട്രബിള്‍ കൊണ്ടു നടന്നാല്‍ കുറച്ച് കഴിയുമ്പോള്‍ അത് ഗ്യാസ്ട്രൈറ്റിസും പിന്നീട് അള്‍സറും ആകാനുള്ള സാധ്യത ഉണ്ട്. ഗ്യാസ്ട്രബിള്‍ ആയിരിക്കുമ്പോള്‍ തന്നെ പ്രശ്നം പരിഹരിക്കുകയാണ് ആരോഗ്യത്തിന് നല്ലത്.
കാഴ്ചശക്തി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാന്‍ പ്രമേഹരോഗം കാരണമായേക്കാം. പ്രമേഹരോഗികളില്‍ ഉണ്ടാകാവുന്ന ഒരു കൂട്ടം നേത്രരോഗങ്ങള്‍ ആണ് ഡയബറ്റിസ് ഐ ഡിസിസ് എന്ന് അറിയപ്പെടുന്നത്. തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയാണിവ. പ്രമേഹരോഗികള്‍ക്ക് ഈ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത സാധാരണക്കാരേക്കാള്‍ കൂടുതലാണ്. തിമിരം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് ശസ്ത്രക്രിയവഴി വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍ ഗ്ലോക്കോമ മുലം നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ സാദ്ധ്യമല്ല.
ഡയബറ്റിക് റെറ്റിനോപ്പതി
പ്രാരംഭദിശയില്‍ രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍, പലപ്പോഴും കാഴ്ചക്കുറവ് ശ്രദ്ധിക്കപ്പെടുമ്പോള്‍ ഫലപ്രദമായ ചികിത്സ സാദ്ധ്യമാകാറില്ല. പ്രമേഹരോഗികളില്‍ ഏറ്റവും അപകടസാദ്ധ്യത കൂടുതലുള്ളരോഗമാണ് ഡയബറ്റിക് നെറ്റിനോപ്പതി. ചുറ്റുമുള്ള വസ്തുക്കളുടെയും ആളുകളുടെയും പ്രതിബിംബം ഒരി കാമറയിലെ ഫിലിമില്‍ എന്നപോലെ നമ്മുടെ കണ്ണില്‍ പതിക്കുന്ന ഭാഗമാണ് റെറ്റിന. ഈ ഭാഗത്തുണ്ടാകുന്ന പ്രമേഹരോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. വളരെ ഉയര്‍ന്ന അളവില്‍ ദീര്‍ഘകാലമായി പ്രമഹം കണ്ടു വരുന്ന രോഗികളില്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ പൊട്ടി രക്ത പ്രവാഹം ഉണ്ടാകുന്നു. രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ റെറ്റിനയില്‍ അസാധാണമായി രക്തക്കുഴലുകള്‍ ഉണ്ടാവുകയും ഇവ റെറ്റിനയെ അതാതു സ്ഥാനത്തു നിന്നും വിട്ടു പോകുവാന്‍ കാരണമാവുകയും ചെയ്യുന്നു.
ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുവാനുള്ള കാരണങ്ങള്‍
ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍
രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍
മലയാളികളെ ഏറ്റവും വലയ്ക്കുന്ന പ്രശ്നമാണ് പൊടി അലർജി. ചെറുതായി അലർജി ഉണ്ടായാൽ പോലും തുമ്മലും ജലദോഷവും കാരണം നട്ടംതിരിയും. പൊടി അലർജി ഉള്ളവർ രോഗാവസ്ഥ പ്രതിരോധിക്കാനായി വീട്ടിലും യാത്രകളിലും ഓഫീസിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. നമുക്കു ചുറ്റുമുള്ള പൊടിപടലങ്ങളിൽ ലക്ഷക്കണക്കിന് ചെറുകണികകളുണ്ട്. ഈ കണികകളിൽ പലതും അലർജിക്കുള്ള കാരണങ്ങൾ അഥവാ അലർജനുകൾ ആണ്. നഗ്നനേത്രങ്ങൾക്കു കാണാനാകാത്ത ചെറുചെള്ളുകൾ, പൂമ്പൊടി, ഫംഗസുകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും രോമങ്ങൾ എന്നിവ പൊടിപടലങ്ങളിൽ കാണുന്ന അലർജനുകളാണ്. ഇങ്ങനെ ശ്വസിച്ച പൊടി പുറത്തുകളയാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ് തുമ്മൽ. സാധാരണഗതിയിൽ ഒന്നോ രണ്ടോ തുമ്മൽ കൊണ്ട് ഇതു സാധിക്കും. അലർജി സാധ്യതയുള്ളവരിൽ ഈ അസ്വസ്ഥതകൾ ഏറെ നേരം നീണ്ടും നിൽക്കും.
വീട്ടിൽ പ്രത്യേകം മുറി
അലർജിയുള്ളവർ വീട്ടിൽ കിടക്കാനായി പ്രത്യേകം മുറി ഒരുക്കണം. ഈ മുറിയിൽ പുസ്തകങ്ങള്‍, തുണികൾ എന്നിവ ഒഴിവാക്കണം. മുറിയിലേക്ക് ചെരുപ്പും കയറ്റരുത്. മറ്റുള്ളവർ കയറിയിറങ്ങുന്ന സാഹചര്യവും ഒഴിവാക്കാം. കർട്ടനുകളും വേണ്ട. പ്രത്യേക മുറി എന്നത് പ്രായോഗികമല്ലെങ്കിൽ കിടക്കുന്ന മുറി വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. തലയണ, മെത്ത എന്നിവ പ്ലാസ്റ്റിക് കവർ ആകുമ്പോൾ വൃത്തിയാക്കാനും എളുപ്പമാണ്. തുണിയിൽ വെള്ളം നനച്ച് ഇവ തുടയ്ക്കാം. കിടക്കുന്നതിനു തൊട്ടു മുമ്പ് ബെഡ്ഷീറ്റും തലയണ കവറും പുതപ്പും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാറ്റാം. മുറിക്കുള്ളിൽ പൊടിയില്ലെങ്കിൽ ഫാൻ ഉപയോഗിക്കുന്നതു കൊണ്ടു കുഴപ്പമില്ല. പൊടി ഏറ്റവുമധികം പറ്റിപ്പിടിച്ചിരിക്കുന്നത് ഫാനിലാണ്. ഫാൻ ഉപയോഗിക്കുന്നവർ ദിവസവും ഫാൻ തുടച്ചു വൃത്തിയാക്കണം. ഏ. സി ഉപയോഗിക്കാനാണെങ്കിൽ പൊടി ഫിൽറ്റർ ചെയ്യുന്ന തരത്തിലുള്ള മോഡൽ വാങ്ങുക.
ജനലും വാതിലും തുടയ്ക്കാം
മുറിയുടെ ജനലും വാതിലും നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കണം. പകല്‍ സമയം ജനലുകൾ തുറന്നിടാതിരിക്കുന്നതാണു നല്ലത്. അഥവാ തുറന്നിടുകയാണെങ്കിലും രണ്ട് മണിക്കൂറിലധികം വേണ്ട. മുറികളിൽ ചെടികൾ ഒഴിവാക്കാം. ഇവയിൽ പൂപ്പൽ ബാധ ഉണ്ടായാൽ അതു അലർജിയുള്ളവർക്ക് ദോഷം ചെയ്യും.
അലർജിയള്ളവർ മുറി വൃത്തിയാക്കാൻ ചൂലിനു പകരം വാക്വം ക്ലീനർ ഉപയോഗിക്കുന്നത് അഭികാമ്യം. മാത്രമല്ല വൃത്തിയാക്കുമ്പോൾ മൂക്കും വായും മൂടണം. കർട്ടനുകൾ ഉണ്ടെങ്കിൽ അവയിലെ പൊടിയും മറ്റും വൃത്തിയാക്കുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകി ഉണക്കിയെടുക്കുകയും വേണം.
യാത്ര ചെയ്യുമ്പോൾ
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. കാറിലാണ് സഞ്ചരിക്കുന്നതെങ്കിൽ ഗ്ലാസ് താഴ്ത്തി ഇടേണ്ട. പൊടിയും മറ്റും ഉള്ളിലേക്ക് കടക്കാതിരിക്കാനാണിത്. കാറിനുള്ളിലേക്ക് കടക്കുന്ന പൊടിപടലങ്ങൾ സീറ്റിലും മറ്റും പറ്റിപ്പിടിച്ചിരുന്ന് അലർജി രൂക്ഷമാകും. ഏസി പ്രവർത്തിപ്പിക്കാവുന്നതാണ്.
അലർജി ഉള്ളവർക്ക് ഓഫീസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നത് തുമ്മലും ജലദോഷവും കൂട്ടും. പൊടിപിടിച്ച ഫയലുകൾ എടുക്കാൻ സഹപ്രവർത്തകരുടെ സഹായം തേടാം. ആവശ്യമെങ്കിൽ മാസ്ക് ധരിക്കാം. സ്വന്തം ഇരിപ്പിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
അലർജി പ്രശ്നമുള്ളവർ കമ്പിളികൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കരുത്. മൃഗങ്ങളുടെ തോൽ കൊണ്ടുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. ഇക്കൂട്ടർക്ക് ശുദ്ധമായ കോട്ടൺ തുണിത്തരങ്ങളാണ് ഉത്തമം.
ഗുളികകളും സ്പ്രേകളും
അലർജി സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുകയാണ് ഏറ്റവും നല്ലത്. അലർജി മൂലമുള്ള തുമ്മലിന് ആന്റിഹിസ്റ്റമിനുകള്‍ (Antihistamines), നാസനാളികളിൽ ഉപയോഗിക്കുന്ന സ്പ്രേ രൂപത്തിലുള്ള (nasal sprays) മരുന്നുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ആസ്മ ലക്ഷണങ്ങൾ ഉള്ളവരിൽ ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് നല്ലത്.
വരണ്ട കണ്ണുകള്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും. ഇത് മാത്രമല്ല ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം ഈ വരള്‍ച്ച കാരണമായേക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കണ്ണില്‍ വരള്‍ച്ച വരാതെ നമുക്ക് സൂക്ഷിക്കാനാകും. എങ്ങനെയെന്നു നോക്കാം.
1.മത്സ്യം ശീലമാക്കുക
ദിവസവും കഴിച്ചില്ലെങ്കിലും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മത്സ്യം കഴിക്കുന്നത് ശീലമാക്കുക. ഇത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മത്സ്യം നേരിട്ട് കഴിച്ചില്ലെങ്കിലും മീന്‍ഗുളികകള്‍ പോലുള്ള സപ്ലിമെന്‍റുകളും ഇക്കാര്യത്തില്‍ ഫലം ചെയ്യും.
2.വിശ്രമം
ടി.വി അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഇവ നമുക്ക് ഇന്ന് മാറ്റി നിര്‍ത്താനാകാത്ത വസ്തുക്കളാണ്. ആന്‍റി ഗ്ലെയറിങ് ഗ്ലാസ്സ് എല്ലാം പ്രചാരത്തിലുണ്ടെങ്കിലും ഇവയില്‍ നിന്ന് കണ്ണിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്. ടി വി കാണുകയാണെങ്കില്‍ പരസ്യത്തിന്‍റെ സമയത്ത് ടി.വിയില്‍ നിന്നു കണ്ണെടുക്കുക. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ലാപ്ടോപ് ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ അഞ്ചോ പത്തോ മിനുട്ട് കണ്ണിന് വിശ്രമം നല്‍കുക.
3. കൃത്യമായ ഉറക്കം
ആവശ്യമായ ഉറക്കം കണ്ണുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. കണ്ണിനെ സംരക്ഷിക്കുന്ന ഫിലിം പോലുള്ള സ്വാഭാവിക കവചം വീണ്ടും നിറയുന്നത് ഉറങ്ങുന്ന സമയത്താണ്.
4. വായനക്കിടയിലും വിശ്രമം
പുസ്തകങ്ങള്‍ ഏറെ നേരം വായിക്കുന്നതും കണ്ണില്‍ വരള്‍ച്ചക്ക് ഇടയാക്കും. അര മണിക്കൂര്‍ വായനയ്ക്കു ശേഷം അല്‍പ്പ നേരം വിശ്രമിച്ച ശേഷം വീണ്ടും വായന തുടരുന്നതാണ് കണ്ണിന്‍റെ ആരോഗ്യസംരക്ഷണത്തിന് നല്ലത്. അധികം തണുപ്പും ചൂടുമില്ലാത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
5. കണ്ണടയ്ക്കും ഇടവേള നല്‍കുക
കണ്ണട ധരിക്കുന്നവരും കണ്ണ് വരളാതെ നോക്കേണ്ടതുണ്ട്. തുടര്‍ച്ചയായി വയ്ക്കാതെ ഇടയ്ക്ക് ഊരി മാറ്റുക.
6. സിഗററ്റ് വലി ഒഴിവാക്കുക
ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പുകവലി ശീലം ഹാനികരമാണ്. നിങ്ങള്‍ വലിക്കുന്നത് മാത്രമല്ല മറ്റുള്ളവര്‍ വലിക്കുന്ന സിഗററ്റിന്‍റെ പുക കണ്ണിലടിക്കുന്നത് പോലും കണ്ണ് വരളാന്‍ ഇടയാക്കും.
ലോകമെമ്പാടും മെഡിക്കല്‍ സയന്‍സില്‍ ഏറ്റവും അധികം പഠനം നടക്കുന്നത് മോണ രോഗങ്ങളെക്കുറിച്ചാണ്. മോണ രോഗങ്ങളുടെ പ്രാരംഭത്തില്‍ തന്നെയുള്ള ചികിത്സ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്നതില്‍ സംശയമില്ല. പല്ലില്‍ പറ്റിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ അത് അണുബാധയ്ക്ക് കാരണമാവുകയും ഇതില്‍ നിന്നുള്ള ബാക്ടീരിയകള്‍ പല്ലിന് ചുറ്റുമുള്ള മോണയേയും എല്ലുകളേയും ബാധിക്കുകയും ചെയ്യുന്നു. ഈ ബാക്ടീരിയകള്‍ നമ്മുടെ രക്തധമനികളിലേക്കും പ്രവേശിക്കും.
ലക്ഷണങ്ങള്‍
മോണ രോഗങ്ങള്‍ക്ക് കാരണമായ ബാക്ടീരിയകള്‍ ഒരു രാസവസ്തുക്കള്‍ പുറത്തുവിടുന്നു. ഇവരക്തത്തില്‍ കലര്‍ന്ന് നമ്മുടെ ധമനികളിലൂടെ സഞ്ചരിക്കുകയും ഭമനികളുടെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്തരത്തില്‍ അടിഞ്ഞുകൂടിയ പദാര്‍ത്ഥങ്ങള്‍ രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും രക്തക്കുഴലുകള്‍ക്കുള്ളില്‍ രക്തം കട്ട പിടിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ രോഗമുള്ളവരില്‍ ഹൃദയത്തില്‍ല്‍ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാനായി ദന്ത ചികിത്സക്ക് മുമ്പായി ചില ആന്‍റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ കൃത്രിമ ഹൃദയവാല്‍വ് ഉള്ള രോഗികള്‍, മുമ്പ് ഹൃദയത്തില്‍ അണുബാധ ഉണ്ടായവര്‍, പൂര്‍ണമായി ചികിത്സിച്ച് ഭേദമാകാത്ത ജന്മനാ ഉള്ള ഹൃദയവൈകല്യമുള്ളവര്‍ എന്നിവരില്‍ ചികിത്സയ്ക്ക് മുമ്പായി ആന്‍റി ബയോട്ടിക്ക് തെറാപ്പി നല്‍കുന്നു. ഹൃദയാഘാതത്തിന് മുന്നോടിയായി ചിലരില്‍ ഇടത് ഭാഗത്ത് നിന്ന് താഴത്തെ താടി വരെ വ്യാപിക്കുന്ന വേദന അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ ഇത് മുതുകിലേക്കും ഇടത് കൈയിലേക്കും വ്യാപിച്ചേക്കാം. ഇത്തരം വേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിന്‍റെ സഹായം തേടേണ്ടതാണ്. ഹാര്ട്ട് അറ്റാക്കിന് ശേഷം ആറ് മാസത്തോളം ദന്തചികിത്സ ചെയ്യാതിരിക്കുകയാണ് അഭികാമ്യം.
പ്ലാന്റാര് ഫെസിലൈറ്റിസ് എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത്ര സുപരിചിതമല്ലാത്ത ഒന്നാണ്. എന്നാല്‍ ഈ രോഗാവസ്ഥയുടെ വേദന അനുഭവപ്പെടുന്നത് ഉപ്പൂറ്റിയിലാണ്. പ്ലാന്‍റാര് ഫെസിലൈറ്റിസ് മാത്രമല്ല. ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്നത്. ഉപ്പൂറ്റികളെ മാത്രം ബാധിക്കുന്ന വേദനകളില്‍ ഗൌട്ടും, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസും വളരെ മുന്നില്‍ തന്നെയാണ്. എന്നാല്‍ പ്ലാന്‍റാര്‍ ഫെസിലൈറ്റിസ് മൂലമുണ്ടാകുന്ന വേദന അസഹനീയമാണ്.നമ്മുടെ പാദത്തിലെ കമാനം അഥവാ വളവിനെ താങ്ങുന്ന നാരുകള്‍ കൊണ്ടുള്ള കലകള്‍ക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ് ഇതില്‍ പ്രധാനം. ഈ കലകള്‍ അമിതമായി വലിയുന്നതും ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകാറുണ്ട്. അധികമായി ഈ കലകള്‍ വലിയുന്നതുമൂലം ഇതിന്‍റെ നാരുകളില്‍ സംഭവിക്കുന്ന തേയ്മാനവും വേദന കൂട്ടുവാന്‍ ഇടയാക്കാറുണ്ട്.
എല്ലാപ്രായക്കാരിലും ഇത് കണ്ടു വരാറുണ്ട്. എങ്കിലും കൂടുതലായി കണ്ടുവരുന്നത്. ശരീരഭാരം കൂടുതലുള്ളവരിലാണ്. ഗര്‍ഭാവസ്ഥയിലും ഇതു കണ്ടു വരാറുണ്ട്. കൂടുതലായി കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇത് സംഭവിക്കാം. ഇതിന് ഉപരിയായി പാദത്തിലെ വളവ് കുറഞ്ഞവരിലും ഇത് കണ്ടു വരുന്നു. ഉപ്പൂറ്റി വേദന അനുഭവിച്ചു തുടങ്ങുന്ന ആദ്യകാലങ്ങളില്‍ കാലിന് വിശ്രമം നല്‍കുന്നതാണ് ഉത്തമം. ആദ്യകാലങ്ങളില്‍ ചികിത്സ തേടിയില്ലെങ്കില്‍ പില്‍ക്കാലത്ത് കാലിന്‍റെ ചലനശേഷിയെ പോലും ഇത് കാര്യമായി ബാധിക്കാം
ആസ്മ പൂർണമായി മാറ്റുവനോ ഭേദമാക്കുവാനോ ഒരു പ്രത്യേക ഭക്ഷണരീതികൊണ്ടു സാധിക്കുകയില്ല. പക്ഷേ, ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു വഴി ആസ്മ കൂടുതൽ കടുക്കാതിരിക്കാനും അടിക്കടി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും വരുന്നത് തടയുവാനും സാധിക്കും.
തൂക്കം കുറയ്ക്കാം, വെയിൽ കായാം
ദിവസേന ഭക്ഷണത്തിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, സെലിനിയം, ഒമേഗ–3, കൊഴുപ്പുകൾ (fatty acid) അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ആപ്പിൾ, മധുരക്കിഴങ്ങ്, ഇഞ്ചി, അവക്കാഡോ, കിവിപ്പഴം, മധുരനാരങ്ങ, മഞ്ഞൾ, തക്കാളി, കാരറ്റ് മുതലായവയെല്ലാം ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആസ്മ രോഗികൾക്കു നല്ലതാണ്. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, പാൽ, മുട്ട മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ദിവസേന കുറച്ചു സമയം വെയിൽ കായുന്നതും ആസ്മ രോഗികൾക്ക് നല്ലാതണ്.
അമിതവണ്ണം ആസ്മ കൂട്ടും. അമിതവണ്ണമുള്ള ആസ്മ രോഗികൾ തൂക്കം കുറയ്ക്കാനായി ശ്രമിക്കുക. നല്ല ഭക്ഷണരീതി കൗമാരത്തിൽ പാലിക്കുന്നതു ഭാവിയിൽ ആസ്മ വരാനുള്ള സാധ്യത കുറയ്ക്കും.
കുറഞ്ഞ അളവിൽ കട്ടൻകാപ്പി കുടിക്കുന്നതു ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും. കട്ടൻകാപ്പിയിലെ കഫീൻ ഒരു ബ്രോങ്കോഡൈലേറ്റർ ആണ്. ചെറുചണവിത്തിൽ (ഫ്ളാക്സ്‍സീഡ്) ഒമേഗ 3 കൊഴുപ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും. പുതിനയില ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ശ്വാസംമുട്ടലും അസ്വസ്ഥതകളും കുറയ്ക്കുവാനായി സഹായിക്കും. പിരിഡോക്സിൻ അഥാവാ വൈറ്റമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഏത്തപ്പഴം വൈറ്റമിൻ ബി6–ന്റെ നല്ല ഒരു സ്രോതസ്സാണ്.
വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് ആസ്മയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്നു പറയുന്നു. മൂന്നോ നാലോ ചുള വെളുത്തുള്ളി ചെറുതായി അരിഞ്ഞ് പച്ചവെള്ളത്തിലിട്ട് ഞെരടി കഴിക്കുന്നത് ഗുണകരമായിരിക്കും.
ഉപ്പു കുറയ്ക്കാം
ഉപ്പ് കൂടുതൽ കഴിക്കുന്നതു ശ്വാസകോശത്തിലെ നീരും പിരിമുറുക്കവും കൂട്ടും. തന്മൂലം ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കേണ്ടതാണ്. പുറമെ നിന്നു കഴിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നാണു കൂടുതൽ ഉപ്പ് ശരീരത്തിലെത്തുന്നത്. പുറമെനിന്നു ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിലും മറ്റു വറപൊരി ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.
ഉണക്ക പഴങ്ങളും എണ്ണയിൽ വറുത്തതും വേണ്ട
സൾഫേറ്റുകൾ പ്രിസർവേറ്റീവുകൾ ആണ്. ഉണക്കിയ പഴങ്ങൾ, അച്ചാർ ശീതീകരിച്ച ചെമ്മീൻ, കടകളിൽ ലഭിക്കുന്ന വൈൻ ഇവയിലെല്ലാം സൾഫേറ്റുകൾ ഉണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഇവ നല്ലതല്ല.
അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. സാധാരണ അലർജിയുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങൾ പശുവിൻ പാൽ, ഗോതമ്പ്, മുട്ട, ചെമ്മീനും കൊഞ്ചും പോലെ തോടുള്ള മത്സ്യങ്ങൾ, നിലക്കടല, സോയാബിൻ, കടൽവിഭവങ്ങൾ എന്നിവയാണ്. രണ്ടു വയസ്സിൽ താഴെയുള്ള 50 ശതമാനം കുട്ടികളിലും പാൽ അലർജി മൂലമുള്ള ആസ്മ കണ്ടുവരുന്നുണ്ട്. പലപ്പോഴും ഭക്ഷണത്തേക്കാളുപരി അതിൽ ചേർത്തിരിക്കുന്ന കൃത്രിമ നിറങ്ങളും കേടാകാതിരിക്കാനുള്ള രാസപദാർഥങ്ങളുമാണ് അലർജിയുണ്ടാക്കാറ്. ഏതെങ്കിലും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശരീരമാസകാലം ചൊറിഞ്ഞുതടിക്കലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഭക്ഷണ അലർജിയാകാം. ഇങ്ങനെ പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. എന്നാൽ കുട്ടികളിൽ പാൽ അലർജിയുണ്ടാക്കിയാൽ അത് നിർത്തുന്നത് ഒരു ഡോക്ടറോടു കൂടി ചോദിച്ചതിനുശേഷം മതി.
മണിക്കൂറുകളോളം എണ്ണയിൽ ഇട്ടുവറുക്കുന്ന ഭക്ഷണങ്ങളും പ്രത്യേകിച്ച് ഒമേഗ 6 ഫാറ്റി ആസിഡുകൾ കൂടുതൽ അടങ്ങിയ സസ്യ എണ്ണകളിൽ പാകം ചെയ്തതോ വറുത്തെടുത്തതോ ആയ ഭക്ഷണങ്ങളും ആസ്മ രോഗികൾ ഒഴിവാക്കേണ്ടതാണ്. പ്രിസർവേറ്റീവുകൾ അടങ്ങിയ ശീതാളപാനീയങ്ങൾ, സോഡാ, ചിപ്സ്, മിഠായികൾ, ഇൻസ്റ്റന്റ് സൂപ്പ് എന്നിവ പാടില്ല.
പ്രതിരോധത്തിന് നിറമുള്ള പഴങ്ങൾ
കരോട്ടിനോയിഡ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ബീറ്റാകരോട്ടിൻ അടങ്ങിയ മഞ്ഞയും ഒാറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ലൈക്കോപ്പീൻ അടങ്ങിയ തക്കാളി, തണ്ണിമത്തൻ, ചുവന്ന നിറം ഉള്ള പേരയ്ക്കയും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്ന കുട്ടികളിൽ അല്ലാത്ത കുട്ടികളെ അപേക്ഷിച്ച് ആസ്മ പ്രശ്നങ്ങൾ കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും നൽകുന്ന പ്രതിരോധശേഷിയാണ് ആസ്മയെ ചെറുക്കാൻ സഹായിക്കുന്നത്. ഒമേഗ 3 കൊഴുപ്പ് അടങ്ങിയ വാൽ നട്ട്, സോയാബീൻ, ഫ്ളാക്സ് സീഡ്, മത്സ്യം ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
ആസ്മ
ശ്വാസകോശനാളികളുടെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്മ. ആസ്മയ്ക്ക് കാരണമാകുന്നത് പലപ്പോഴും എന്തിനോടെങ്കിലുമുള്ള അലർജിയാണ്. വലിവ്, കിതപ്പ്, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചിലരിൽ ആസ്മ വരുമ്പോൾ മിതമായ വിയർപ്പുണ്ടാകും. പൊടി, രാസമലിനീകാരികൾ, പൂമ്പൊടി, തണുപ്പ് എന്നിവയാണ് പ്രധാന അലർജനുകൾ. ഇവ ശരീരത്തിലെത്തുമ്പോൾ ശരീരം അവയ്ക്കെതിരെ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കും. ഇവ ശ്വാസനാളത്തെ ബാധിച്ചാണ് ആസ്മയുണ്ടാകുന്നത്.
ആപ്പിൾ
അമേരിക്കൻ ജേണൽ ഒാഫ് റെസ്പിറേറ്ററി ക്രിട്ടിക്കൽ കെയറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ആഴ്ചയിൽ രണ്ട് ആപ്പിളെങ്കിലും കഴിക്കുന്നവരിൽ ആസ്മ സാധ്യത മൂന്നിരട്ടിയായി കുറയുന്നുവെന്നാണ്. ഗർഭസമയത്ത് ആപ്പിൾ കഴിച്ച അമ്മമാരുടെ കുട്ടികൾക്ക് ആദ്യ അഞ്ചുവർഷം ആസ്മ വരാനുള്ള സാധ്യതയും കുറയുന്നു. 100ഗ്രാം അപ്പിളിൽ അത്രതന്നെ ഒാറഞ്ചിലുള്ളതിന്റെ മൂന്നിരട്ടിയും ഏത്തപ്പഴത്തിലുള്ളതിന്റെ എട്ടിരട്ടിയും ആന്റിഒാക്സിഡന്റുകളുണ്ട്. ഇതാണ് ആസ്മ കുറയ്ക്കുന്നത്. തൊലിയോടെ കഴിക്കുന്നത‍് കൂടുതൽ നല്ലത്.
ഏറ്റവും മികച്ച വ്യായാമം
ശാസ്ത്രീയമായി ഏറ്റവും മികച്ച വ്യായാമമാണു നീന്തലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ എല്ലാഅവയവങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഓരോ തവണ നീന്തുമ്പോഴും കാല്‍ വിരലുകള്‍ മുതല്‍ ശിരസ്സുവരെയുള്ള ഭാഗങ്ങള്‍ക്കു വ്യായാമം കിട്ടുന്നു. ഇതിനു പുറമെ നമ്മുടെ ആന്തരികാവയവങ്ങള്‍ക്കും നീന്തല്‍ പ്രയോജനപ്പെടും. ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നീന്തലിലൂടെ കഴിയും. നീന്തുമ്പോള്‍ ഓരോ തവണ ശ്വാസം അകത്തേക്കെടുക്കുമ്പോഴും സാധാരണ അളവിലും കൂടുതല്‍ ഓക്സിജന്‍ ഉള്ളിലേക്കെത്തുന്നതു നമ്മുടെ ശ്വാസകോശത്തിന്‍റെ ക്ഷമത വര്‍ധിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് നീന്തല്‍ നല്ല വ്യായാമമാണ്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നീന്തല്‍ നല്ലൊരു ഉപാധിയാണ്. നീന്തുന്ന സമയത്തു സ്വാഭാവികമായി നമ്മുടെ രക്തചംക്രമണം കൂടുകയും ഇതു ഹൃദയത്തിന്‍റെ പമ്പിങ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. പൊതുവെ നീന്തല്‍ താരങ്ങളുടെ ഹൃദയവും ശ്വാസകോശവുമെല്ലാം. സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഒരു നീന്തല്‍ താരത്തിന്‍റെ ഹൃദയഭിത്തികള്‍ കട്ടിയുള്ളതും അറകള്‍ വലുപ്പമുള്ളതും ആയിരിക്കും.
പരുക്കുണ്ടാകുമെന്നു ഭയക്കേണ്ട
വ്യായാമം എന്ന നിലയില്‍ നീന്തലിന്‍റെ ഏറ്റവും വലിയ ഗുണം പരുക്ക് ഏല്‍ക്കാന്‍ സാധ്യത കുറവാണ് എന്നതാണ്. നീന്തുമ്പോള്‍ ശരീരഭാഗങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുകയോ ആയാസം അനുഭവപ്പെടുകയോ ചെയ്യില്ല. സ്ഥിരമായി ഓടുന്നവര്‍ക്കു കാല്‍മുട്ട്, പാദം എന്നിവിടങ്ങളില്‍ വേദനയുണ്ടാകും. എന്നാല്‍ നീന്തലില്‍ അത്തരത്തിലുള്ള വേദനകള്‍ ഉണ്ടാവില്ല. എന്നാല്‍ മത്സരങ്ങളില്‍ നീന്തുന്നവര്‍ക്ക് പരുക്ക് പറ്റാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കുട്ടികളിലെ അമിത വണ്ണം തടയാനും ഏറ്റവും ഉത്തമമായ വ്യായാമമാണു നീന്തല്‍. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നീന്തല്‍ സഹായിക്കും. സ്ഥിരമായി നീന്തുന്ന കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം, ക്ഷമ എന്നിവ മെച്ചപ്പെടുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് പരിമിതികളില്‍ നിന്നു മറികടക്കാന്‍ ഒരു പരിധിവരെ നീന്തല്‍ സഹായകരമാണ്. അവരടെ ശാരീരിക ക്ഷമതവര്‍ധിപ്പിക്കാനും നീന്തല്‍ മികച്ച മാര്‍ഗമാണ്. ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണു നീന്തല്‍. വ്യായാമം നല്‍കുന്നതിനൊപ്പം ജീവന്‍ രക്ഷിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണെന്ന പ്രത്യേകതകൂടിയുണ്ട് നീന്തലിന്.
പ്രധാനമായും രണ്ടു തരം ഡിയോഡറന്‍റുകളാണുള്ളത്.
ഡോക്ടറുടെ നിര്‍ദേശം കൂടാതെ തന്നെ ലഭിക്കുന്ന ഡിയോഡറന്‍റുകള്‍ കോസ്മെറ്റിക് വിഭാഗത്തില്‍ പെടുന്നവയാണ്. ഇവ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ താല്‍ക്കാലികമായി ഇല്ലായ്മ ചെയ്തു ദുര്‍ഗന്ധം ഉണ്ടാകുന്നതു തടയുന്നു. ഒപ്പം സുഗന്ധം നല്‍കുന്ന ചില പദാര്‍ഥങ്ങളും അവയിലുണ്ടാകും. എന്നാല്‍ ഇവയ്ക്കു വിയര്‍പ്പിന്‍റെ ഉല്‍പ്പാദനത്തെ കുറയ്ക്കാന്‍ കഴിയില്ല.
ആന്‍റി പെഴ്സ്പിരന്‍റ് എന്നറിയപ്പെടുന്ന ചിലതരം മരുന്നുകളുണ്ട്. ഇതിലെ രാസവസ്തുക്കള്‍ വിയര്‍പ്പിലെ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചു ഗ്രന്ഥികളില്‍ നിന്നു സ്രവം പുറത്തോട്ടു വരുന്നതും തടയുന്നു. സ്പ്രേകള്‍, റോള്‍ ഓണ്‍ സ്റ്റിക്ക്, ജെല്‍, ലിക്വിഡ്, പൌഡര്‍ തുടങ്ങി പലതരത്തില്‍ ഡിയോഡറന്‍റുകള്‍ ലഭ്യമാണ്. സ്റ്റിക്, പൌഡര്‍ തരത്തിലുള്ള ഡിയോഡറന്‍റുകള്‍ ഉപയോഗിച്ചാല്‍ നനവ് ഉണ്ടാകാറില്ല, അതുകൊണ്ട് അവ ഡ്രൈ ഡിയോഡറന്‍റുകള്‍ എന്നറിയപ്പെടുന്നു. സ്റ്റിക് ഡിയോഡറന്‍റുകള്‍ ചര്‍മത്തില്‍ സ്പര്‍ശിച്ചു രണ്ടോ മൂന്നോ തവണവിവിധദിശകളില്‍ ചലിപ്പിക്കണം.
വെരിക്കോസ് വെയിന്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ അനേകം പേര് ഇതിന്‍റെ ദുരിതം അനുഭവിക്കുന്നു. വെരിക്കോസ് വെയിന്‍ എന്നാല്‍ സിരാഗ്രന്ഥി എന്നാണ് സിരകള്‍ക്കുണ്ടാകുന്ന വീക്കം. തൊലിക്കു താഴെ നിറവ്യത്യാസത്തില്‍ ചെറിയ സിരകള്‍ക്കും പേശികളില്‍ പേശിയുടെ അകത്തായി വലിയ സിരകള്‍ക്കുമാണ് ഇതുണ്ടാകുന്നത്. സ്ത്രീകളിലാണ് ഇത് അധികമായി കാണുന്നത്. നൂറ് രോഗികളെത്തിയാല്‍ അതില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകള്‍ എന്നാണ് കണക്ക്. ഗര്‍ഭിണികളിലും വെരിക്കോസ് വെയിന്‍ കണ്ടുവരുന്നു. ഗര്‍ഭപാത്രത്തിന്‍റെ വികാസം മൂലം വയറിനുള്ളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം അധികരിച്ച് രക്തചംക്രമണത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. വെരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലുകള്‍ക്ക് തിരിച്ചു രക്തം പ്രവഹിക്കാനുള്ള ശേഷി ഉണ്ടാവില്ല. രക്തക്കുഴലിലെ വാല്‍വുകള്‍ പലകാരണങ്ങളാല്‍ ദുര്‍ബലമാവുകയും രക്തം കെട്ടി നില്‍ക്കാന്‍ കാരണമാവുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ വികസിപ്പിക്കുകയും കെട്ടുപിണഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യും. കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലിന് നേരിയ വേദനയോ കഴപ്പോ ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. ആദ്യകാലങ്ങളില്‍ വൈകുന്നേരമോ രാത്രിയിലോ കഴപ്പ് അനുഭവപ്പെടാം. കാലിന്‍റെ നിറവ്യത്യാസം വെരിക്കോസ് വെയ്നിന്‍റെ ഒരു അടയാളമാണ്. രോഗം കൂടുമ്പോള്‍ വേദന അധികമായി അനുഭവപ്പെടാം. തുടര്‍ന്ന് വേദന തോന്നുന്ന ഭാഗങ്ങളില്‍ തടിപ്പ് അനുഭവപ്പെടും. കാല്‍വണ്ണയുടെ ഭാഗങ്ങളില്‍ വേദന, നീര്,ചൊറിച്ചില്‍ തുടങ്ങിയവയും ഈ അവസ്ഥയില്‍ കാണപ്പെടുന്നു. രാത്രികാലങ്ങളില്‍ മസില്‍ ക്ലാംപ്സ്(ഉരുണ്ടുകയറ്റം) ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ക്രമേണ ദുഷിച്ച രക്തം കെട്ടി നില്‍ക്കാനിടയുണ്ട്. ഇങ്ങനെ ദുഷിച്ച ര്ക്തം കെട്ടിനിന്നാല്‍ ആഭാഗങ്ങളില്‍ കറുപ്പുനിറത്തോടുകൂടിയ വീക്കമുണ്ടാവും. ഇങ്ങനെ ഉണ്ടാകുന്ന വീക്കം പൊട്ടി രക്തം വരികയും പൊട്ടിയ ഭാഗങ്ങള്‍ കാലം കഴിയുമ്പോള്‍ വ്രണമായി രൂപപ്പെടുകയും ചെയ്യും. ഈ വ്രണങ്ങള്‍ ഉണങ്ങാനുള്ള സാദ്ധ്യത വളരെയധികം കുറയാം. താല്‍ക്കാലിക ആശ്വാസമായി ബാന്‍ഡേജിന്‍റെ ഉപയോഗമോ ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാല്‍ ഉയര്‍ത്തിവച്ചിരിക്കുന്നതു നന്നാകും. വെരിക്കോസ് വെയിന്‍ ഉള്ള രോഗികളില്‍ അമിത ഭാരം ഉയര്‍ത്തുന്നതും ദീര്‍ഘനേരം നില്‍ക്കുന്നതും നന്നല്ല. രോഗം കൂടുന്നതിനു മുമ്പ് ചികിത്സ നേടിയാല്‍ ഇതിന്‍റെ വ്യാപനം തടയാന്‍ കഴിയും. വെരിക്കോസ് വെയിന്‍ ഉള്ള കാലില്‍ ആയുര്‍വേദ എണ്ണപുരട്ടി ചെറുചൂടു കൊടുക്കുന്നത് നന്നാവും. വെരിക്കോസ് വെയിന്‍ ഉള്ള രോഗികള്‍ പൂര്‍ണമായും പുകവലി ഒഴിവാക്കണം. ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.
ഒരു കുഞ്ഞ് ജനിച്ച് ആറ് മാസം മുതല്‍ ആറ് വയസ് വരെ കാണുന്ന പല്ലുകളാണ് പാല്‍പ്പല്ലുകള്‍ എന്ന് അറിയപ്പെടുന്നത്. താല്‍ക്കാലികമായി മാത്രം വളരുന്നതാണെങ്കിലും ഒരു കുട്ടിയുടെ പല്ലുകളുടെ മാത്രമല്ല കുട്ടിയുടെ ആരോഗ്യത്തെത്തന്നെ സ്വാധീനിക്കാന്‍ കഴിയുന്നതാണ് പാല്‍പ്പല്ലുകള്‍. ആറ് മുതല്‍ പതിമൂന്ന് വയസ് വരെ കാലയളവില്‍ മുളയ്ക്കുന്ന പല്ലുകളാണ് സ്ഥിരം പല്ലുകള്‍.
ഒരു വയസ് ആകുമ്പോള്‍ പോലും കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ലിന് കളര്‍ വ്യത്യാസം ഉണ്ടാകാറുണ്ട്. പല്ല് ക്രമേണ പൊടിഞ്ഞ് പോവുക വരെയുണ്ടാകും. പല്ലിന് കേടുവരാന്‍ പ്രധാന കാരണം കുഞ്ഞ് രാത്രിയില്‍ പാല്‍ കുടിച്ച് ഉറങ്ങുന്നതാണ്. പല്ലുകളെ ശുചിയാക്കാന്‍ പറ്റാത്തതാണ് കേടുവരാന്‍ കാരണമാകുന്നത്. കുഞ്ഞായാലും അവരുടെ പല്ല് കേടുവരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ വേണമെന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. സ്വന്തമായി പല്ല് തേക്കാനാവും വരെ വിരലില്‍ കോട്ടണ്‍ തുണി ചുറ്റി ബ്രഷ് പോലെ കുഞ്ഞിന്‍റെ പല്ല് മൃദുവായി തേക്കേണ്ടതാണ്.
പാല്‍പ്പല്ലുകള്‍ ഇരുപത് വരെ
ആറ് വയസുള്ള കാലയളവില്‍ ഇരുപത് പാല്‍പ്പല്ല് വരെ മുളയ്ക്കാറുണ്ട്. ഇക്കാലയളവില്‍ എങ്ങനെ പല്ല് പരിപാലിക്കുന്നു എന്നതാണ് തുടര്‍ന്ന് പുതിയ പല്ലുകളുടെ ഘടനയെത്തന്നെ ബാധിക്കുന്നത്. പല്ല് തേക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കണം. ബ്രഷ് രണ്ട് മാസം കൂടുമ്പോള്‍ മാറണം. ബ്രഷിന്‍റെ നാരുകള്‍ (bristle) വളഞ്ഞ് ആകൃതി മാറി കുഞ്ഞിന്‍റെ മൃദുലമായ മോണയില്‍ പോറലും മുറിവും ഉണ്ടാകും. ആഹാരം കഴിക്കുമ്പോള്‍ നീറ്റല്‍ ഉണ്ടാകുന്നത് ആഹാരത്തോട് തന്നെ വിരക്തിക്ക് ഇടയാക്കും. കൂടാതെ ഇന്‍ഫക്ഷനും ഉണ്ടാകും. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന പേസ്റ്റുകളല്ല ഉപയോഗിക്കേണ്ടത്. കിഡ്സ് ടൂത്ത് പേസ്റ്റുകള്‍ മാര്‍ക്കറ്റില്‍ സുലഭമായിരിക്കെ വീട്ടില്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരേ പേസ്റ്റ് ഉപയോഗിക്കുന്നത് അഭികാമ്യമല്ല.
കൊഴിയുന്ന പല്ലെങ്കിലും
പാല്‍പ്പല്ലുകള്‍ക്ക് വേദനയുണ്ടായാല്‍ കൊഴിയാനുള്ളതല്ലേ എന്ന് കരുതി നിസാരമായി കാണരുത്. പല്ല് വേദനയുണ്ടായാല്‍ വേര് ചികിത്സ (pulpectomy) നടത്തി പരിപാലിക്കണം. സ്ഥിരം പല്ലുകള്‍ നിര തെറ്റാതെ വളരുന്നതിന് ഇത് പ്രയോജനപ്രദമായിരിക്കും.
Dr. K.R. JAYACHANDRAN MBBS
അസ്ഥി തേയ്മാനം മൂലമുള്ള സന്ധിവേദനയ്ക്ക് നൂതനമായ സൈറ്റോട്രോണ്‍ ചികിത്സ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ്. (CARD) വികസിപ്പിച്ചെടുത്ത ഈ ചികിത്സാരീതി അസ്ഥിതേയ്മാനം മൂലം വേദന അനുഭവിക്കുന്നവര്‍ക്ക് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു. CARD ഉം ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സ്ഥാപനമായ ബാംഗ്ളൂരിലെ ഇന്സ്റ്റിറ്റൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനും ( IAM ) സംയുക്തമായി 2004 മുതല്‍ 4 വര്‍ഷക്കാലം നാനൂറിലധികം രോഗികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ ചികിത്സാഫലം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ടിഷ്യു എന്‍ജിനിയറിങ്ങ് വിഭാഗത്തില്‍ പെടുന്ന ഈ ചികിത്സാരീതിയില്‍ റൊട്ടേഷണല്‍ ഫീല്‍ഡ് ക്വാണ്ടം മാഗ്നെറ്റിക്സ് റീസണന്‍സ് ( RFQMR ) സിഗ്നലുകള്‍ തേയ്മാനമുള്ള സന്ധികളില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പതിപ്പിച്ച് തരുണാസ്ഥി കോശങ്ങളെ ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. തുടര്‍ച്ചയായി 21 ദിവസം ഒരു മണിക്കൂര്‍ വീതമാണു ഈ ചികിത്സ.
ലഘുവായ ഫിസിയോതെറാപ്പിയും തരുണാസ്ഥിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനാവശ്യമായ ഭക്ഷണക്രമീകരണങ്ങളും ഉള്‍പ്പെട്ട ചികിത്സ കാലയളവ് പൂര്‍ത്തിയാകുന്നതോടു കൂടി മാസങ്ങള്‍ക്കകം തരുണാസ്ഥികള്‍ വളര്‍ന്ന് രോഗാവസ്ഥ കുറയുകയും വേദനയില്ലാതെ നടക്കുവാനും ദൈന്യംദിനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാനും സാധിക്കുന്നതാണ്. പ്രായപരിധിയില്ലാതെ ആര്‍ക്കും ചെയ്യാവുന്ന ഈ ചികിത്സാ പാര്‍ശ്വഫലങ്ങളോ റേഡിയേഷനോ കുത്തിവയ്പ്പോ ഇല്ലാത്തതും പ്രമേഹവും ഹൃദ്രോഗവും ഉള്ളവര്‍ക്കുപോലും സുരക്ഷിതമായി ചെയ്യാവുന്നതുമാണ്. കൂടാതെ ചികിത്സയ്ക്കുമുന്‍പും നിശ്ചിത ഇടവേളയ്ക്കു ശേഷവും ചെയ്യുന്ന MRI സ്കാനിങ്ങിലൂടെ ചികിത്സാഫലവും വളര്‍ച്ചയുടെ തോതും തെളിയിക്കാന്‍ സാധിക്കുന്നു. തേയ്മാനം മൂലമുള്ള എല്ലാ സന്ധിവേദനയ്ക്കും ഈ ചികിത്സാ വളരെ ഫലപ്രദമാണ് എന്നിരുന്നാലും മുട്ടുവേദനയ്ക്കു വേണ്ടിയാണ് ആളുകള്‍ കൂടുതലും ഈ ചികിത്സ പ്രയോജനപ്പെടുത്തുന്നത്.
വീഴ്ചകൾ അസ്ഥികൾക്കു ക്ഷതമോ ഒടിവോ സമ്മാനിക്കാം. പ്രായമേറിയവരിൽ സംഭവിക്കുന്ന ഒടിവുകൾ ഒരുപക്ഷേ ജീവിതത്തിനു പൂർണവിരാമം തന്നെ സമ്മാനിച്ചേക്കാം. പ്രായമേറിയവരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ, വീഴ്ചകളിലൂടെ അസ്ഥികൾക്കു സാരമായി പരിക്കേൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. പ്രായമേറിയവരെ സംബന്ധിച്ചിടത്തോളും പൊതു നിരത്തുകൾ പോലെതന്നെ വീടും അത്ര സുരക്ഷിതമല്ല. കുളിമുറിയിലും വീട്ടുമുറ്റത്തും വീണുള്ള ഒടിവുകളും വാർധക്യം ദുരിതപൂർണമാക്കും. അസ്ഥിയുടെ ബലവും സാന്ദ്രതയും ക്ഷയിക്കുന്നത് ചെറിയ വീഴ്ചയിൽതന്നെ സങ്കീർണ്ണമായ ഒടിവുകൾ സംഭവിക്കാനിടയാകുന്നു. നട്ടെല്ലിന്‍റെ കശേരുക്കള്‍ക്ക് ഒടിവു സംഭവിച്ചാൽ സുഷുമ്നാനാഡിക്കു പരുക്കേൽക്കാനും ശരീരം ഭാഗികമായോ പൂർണമായോ തളർന്നു പോകാനുമിടയുണ്ട്. സങ്കീർണമായ ശസ്ത്രക്രിയകൾ ഫലവത്തായാൽപോലും ദീർഘകാല ആശുപത്രിവാസം മാനസികമായും രോഗിയെ തളർത്തും. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർ വീഴ്ചകളെ വളരെ സൂക്ഷിക്കണം. പ്രായമേറുന്നത് തടുക്കുവാനാവില്ലെങ്കിലും താഴെപ്പറയുന്ന മുൻകരുതലുകളിലൂടെ ഒടിവുകളുടെ സാധ്യത കുറയ്ക്കാൻ കഴിയും.
1. അസ്ഥിയുടെ സാന്ദ്രതയും ബലവും കൂട്ടാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം കഴിക്കുക
2.ഓരോരുത്തരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പച്ചിലവർഗങ്ങളും അടങ്ങുന്ന സമീകൃതാഹാരം മാത്രം കഴിക്കുക.
3. ഓരോ ചുവടുവയ്പ്പും ശ്രദ്ധയോടെ വേണമെന്ന് പ്രായമായവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും സാവധാനം നടക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക.
4. പ്രായമേറിയവരുടെ സഹായത്തിനായി ഒരാളെ ഏർപ്പെടുത്തുന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുകയും വീഴ്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
5. കാഴ്ചക്കുറവും തലകറക്കവും പ്രായമേറിയവരിൽ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
6.. ശരീരത്തിന് അനുയോജ്യമായ വ്യായാമമുറകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ചെയ്യുന്നത് പേശികൾക്ക് ബലവും അയവും നൽകും.
7. പുകവലി മദ്യപാനം എന്നിവ അസ്ഥികളുടെ ആരോഗ്യം കവർന്നെടുക്കുന്നതിനാൽ പൂർണമായും വർജിക്കണം.
8. വേദനസംഹാരികളുടെ അമിതോപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പല രോഗലക്ഷണങ്ങളും അറിയാതെ പോകുവാനുമിടയുണ്ട്.
ഗൌട്ട് എന്നത് അധികം കേട്ടിട്ടില്ലാത്ത ഒന്നാണെങ്കിലുംഇതിന്‍റെ പല ലക്ഷണങ്ങളും അനുഭവിക്കുന്നവര്‍ വളരെ കൂടുതലാണ്. കാലിലെ പെരുവിരലിനു ചുറ്റും തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്നതുപോലെയുള്ള വേദനയും, തരിപ്പും ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്നതാണ് ഗൌട്ടിന്‍റെ ലക്ഷണം.
ഗൌട്ട് പ്രധാനമായും കാലിന്‍റെ പെരുവിരലിനെയാണ് ബാധിക്കുന്നത്. എങ്കിലും ഉപ്പൂറ്റി വേദന, കാലിലേക്കുള്ള തരിപ്പും മരവിപ്പും, കാല്‍മുട്ടുവേദന തുടങ്ങിയവയും ഈ അസുഖത്തെതുടര്‍ന്ന് കണ്ടുവരുന്നു. ഒരു സന്ധിയില്‍ വേദന ആരംഭിക്കുകയും, തുടര്‍ന്ന് മറ്റു സന്ധികളിലേക്ക് വേദന മാറുകയും ചെയ്യുന്നു. രോഗത്തിന്‍റെ കാഠിന്യം ഏറുന്നതനുസരിച്ച് കാലിന്‍റെ പെരുവിരലില്‍ നീരു കെട്ടി വീര്‍ത്ത് വേദന അനുഭവിക്കുന്ന അവസ്ഥയില്‍ എത്തുന്നു. ഗൌട്ട് ബാധിച്ച രോഗികളില്‍ കാലിലെ സന്ധികളില്‍ പ്രധാനമായും വേദനയും നീരും അനുഭവപ്പെടുന്നു. ഒരേ സമയം ഒരു സന്ധിയില്‍ മാത്രമായാണ് വേദനയും നീരും കാണപ്പെടാറുള്ളത്. എന്നാല്‍ മറ്റു ചില വാതരോഗങ്ങള്‍ക്ക് രോഗലക്ഷണമായി കാണാവുന്ന സന്ധി വേദന ഒന്നിലധികം സന്ധികളില്‍ ഒരേ സമയം വേദനയും ചില രോഗികളില്‍ വേദനയും നീരുമായി അനുഭവപ്പെടും. ആദ്യകാലങ്ങളില് ഗൌട്ട് പലപ്പോഴും വേദനയും തരിപ്പും മാത്രമാണ് പ്രകടിപ്പിക്കാറുള്ളത്. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ത്വക്കിന്‍റെ നിറം മാറി വരുന്നതായി കാണപ്പെടുന്നു. ചര്‍മ്മത്തിനിടയില്‍ ഉണ്ടാകുന്ന ചെറിയ മുഴകള്‍ ഈ രോഗാവസ്ഥയില്‍ \'ടോഫി\' എന്നാണ് അറിയപ്പെടുന്നത്. ഇത് ടൊഫോഷ്യസ് ഗൌട്ട് എന്നും അറിയപ്പെടാറുണ്ട്. ആദ്യകാലങ്ങളില്‍ തന്നെ ഗൌട്ട് ചികിത്സിച്ച് ഭേദമാക്കേണ്ടത് അത്യാവശ്യമാണ്. കാരണം രോഗം ആദ്യകാല ചികിത്സകളില്‍ ഭേദമായില്ലെങ്കില്‍ ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് വര്‍ദ്ധിക്കുകയും തന്മൂലം കിഡ്നിയില്‍ യൂറിക്ആസിഡ് സ്റ്റോണ്‍ ഉണ്ടാകുകയും ചെയ്യും. രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന സമയം രക്തത്തില്‍ യൂറിക് ആസിഡിന്‍റെ നില കുറഞ്ഞിരിക്കും. എന്നാല്‍ സന്ധികളില്‍ യൂറിക് ആസിഡിന്‍റെ തോത് വളരെ കൂടുതലായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനു കാരണം യൂറിക് ആസിഡ് ക്രിസ്റ്റലുകളായി സന്ധികളില്‍ അടിഞ്ഞുകൂടുന്നു എന്നുള്ളതാണ്. രക്തത്തില്‍ യൂറിക്ആസിഡ് വര്‍ദ്ധിച്ചു വരുന്ന അവസ്ഥയ ഹൈപ്പര്‍ യൂറിസിമിയ എന്നു പറയുന്നു.
യൂറിക് ആസിഡ് എന്നത് നമ്മുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ എത്തുന്ന പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിന പദാര്‍ഥമാണ് രോഗാവസ്ഥ അല്ലാത്ത ശരീരത്തില്‍ ഇങ്ങനെയുണ്ടാകുന്ന മലിന പദാര്‍ഥങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം വഴി പുറംതള്ളപ്പെടുന്നു. യൂറിക് ആസിഡ് ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പലതരം കാരണങ്ങളെ ആശ്രയിച്ചാണ് ഇതില്‍പ്രധാനം നാം കഴിക്കുന്ന ഭക്ഷണവും, ജീവിതരീതികളും, ദൈനംദിന വ്യായാമം തുടങ്ങിയവയാണ്. അമിത ശരീരഭാരവും ഈ രോഗത്തിന്‍റെ കാരണങ്ങളിലൊന്നായി കാണാവുന്നതാണ്. എന്നാല്‍ ആദ്യകാലങ്ങളില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചു വരുന്ന എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മറിച്ച് ഇവ സന്ധികളില്‍ അടിഞ്ഞുകൂടിയതിനുശേഷമായിരിക്കും വേദന അനുഭവപ്പെടുന്നത്. അമിതശരീരഭാരം ഉള്ളവര്‍ കൃത്യമായും വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നതാണ് ഉത്തമം. കാരണം ഭക്ഷണം കഴിക്കാതിരുന്നാലും യൂറിക് ആസിഡ് വര്‍ദ്ധിക്കും. നന്നായി വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ മൂത്രത്തിന്‍റെ നിറം ജലനിറത്തിലാണെന്ന് ഉറപ്പാക്കുക. നാരങ്ങാവെള്ളം ധാരാളം കുടിക്കുന്നതും ഉത്തമമാണ്.സോഡ, ബിയര്‍, മദ്യം തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കേണ്ടവയാണ്. വളരെ കൊഴുപ്പു നിറഞ്ഞ ഭക്ഷണരീതികളാണ് ജീവിതശൈലികളില്‍ ഉള്‍പ്പെടുത്തേണ്ടത്. കഴിക്കുന്ന ആഹാരസാധനങ്ങളില്‍ പ്രോട്ടീന്‍റെ അളവ് കുറവാണെന്ന് ഉറപ്പു വരുത്തേണ്ടതും ഇത്തരം രോഗലക്ഷണമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഗൌട്ട് എന്നത് പല വാത രോഗങ്ങളുമായി വളരെ അടുത്ത് സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ നേരത്തേ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വഴപ്പഴം, ഇഞ്ചി, തക്കാളി, കൈതച്ചക്ക, നാരങ്ങ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉത്തമം.
ആരോഗ്യ നിലനിര്‍ത്താന്‍ ദിവസവും നല്ലപോലെ വെള്ളം കുടിക്കേണ്ടതുണ്ട്. ഓരോരുത്തരുടെ ശരീരഭാരം അനുസരിച്ചാണ് വെള്ളം കുടിക്കേണ്ട അളവ് നിശ്ചയിക്കുന്നത്. 60 കിലോ ഭാരമുള്ളയാള്‍ കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. കൂടുതല്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും മറ്റും ഇതിന്‍റെ അളവ് കൂട്ടാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ ആരോഗ്യത്തിന് പകരം രോഗങ്ങളാകും. നമ്മളെ തേടിയെത്തുക. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, ഛര്‍ദ്ദി, അമീബിയാസിസ്, തുടങ്ങി രോഗങ്ങളുടെ നീണ്ട നിര തന്നെ വെള്ളത്തിലൂടെ പടരാം നമ്മുടെ ആശുപത്രികളിലെ ഒ.പി വിഭാഗങ്ങളില്‍ ഇത്തരം രോഗങ്ങളുമായി ദിവസവും എത്തുന്നവര്‍ നിരവധിയാണ്. രോഗാണുക്കള്‍ ശരീരത്തിലേക്ക് കടന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയേക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ശ്രദ്ധ തുടങ്ങേണ്ടത് വീട്ടില്‍ നിന്ന്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തുന്ന കാര്യം വീടുകളില്‍ നിന്ന് തന്നെ തുടങ്ങണം. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചാറ്റിയെടുക്കണമെന്നുള്ളത് തന്നെയാണ് ഇതില്‍ പ്രധാനം. വെള്ളം 15 മുതല്‍ 20 വരെ മിനുട്ട് തിളപ്പിക്കേണ്ടതുണ്ട്. രാവിലെ മുതല്‍ കുടിക്കാനുള്ള വെള്ളം തലേദിവസം തിളപ്പിച്ച് അടച്ചു വെയ്ക്കുന്നതാണ് ഉചിതം. ഇങ്ങനെ തിളപ്പിച്ച വെള്ളം രാവിലെ സ്കൂളുകളിലേക്കും ജോലി സ്ഥലത്തേക്കും കൊണ്ടുപോകാനെടുക്കാം. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ തണുത്തവെള്ളം നിറയ്ക്കുന്നതാണ് ഉചിതം. ജ്യൂസ്, ചമ്മന്തി, പച്ചടി, മോര് വെള്ളം, ഐസ് എന്നിവയെല്ലാം ഉണ്ടാക്കുമ്പോള്‍ തിളപ്പിച്ചാറ്റിയെടുത്ത വെള്ളം വേണം ഉപയോഗിക്കാന്‍. ഷോപ്പുകളില്‍ ശീതളപാനീയങ്ങള്‍ ഉണ്ടാക്കുമ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഐസ് പരമാവധി സ്ഥാപനങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് ഉചിതം. പഞ്ചസാര ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധവേണം. പഞ്ചസാര വെള്ളത്തില്‍ നല്ലപോലെ തിളപ്പിച്ച് സിറപ്പ് രൂപത്തില്‍ ഉണ്ടാക്കി വെയ്ക്കണം. ജ്യൂസില്‍ ഇതു ചേര്‍ത്ത് സമാധാനത്തോടെ കഴിക്കാനാകും. വിവാഹ ചടങ്ങുകളിലും മറ്റും അതിഥികളെ സ്വീകരിക്കാന്‍ ശീതളപാനീയങ്ങള്‍ നല്‍കുമ്പോഴും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. നമ്മുടെ നാട്ടിലെ വെള്ളത്തില്‍ കോളിഫോ ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന പഠനങ്ങള്‍ ഇക്കാര്യത്തില്‍ നാം പുലര്‍ത്തേണ്ട ജാഗ്രതയെ ഓര്‍മ്മിപ്പിക്കുന്നു.
കടപ്പാട് : www.infomagic.com
അവസാനം പരിഷ്കരിച്ചത് : 2/15/2020
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍