অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഗോളതാപനം

മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്‍ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം ശ. ആയിരുന്നു; ചൂടുകൂടിയ ദശാബ്ദം 1990 കളും; വര്‍ഷം 2000 വും. 1995-ലെ ശ.ശ. താപനില, 1961 മുതല്‍ 1990 വരെയുള്ള മുപ്പതു വര്‍ഷ ശ.ശ. യെക്കാള്‍ 0.4 ഡിഗ്രിസെല്‍ഷ്യസ് (°C) കൂടുതലും, മുന്‍ ശ.-ത്തിലെ അതേ കാലഘട്ടത്തെ (1861 മുതല്‍ 1890 വരെ) അപേക്ഷിച്ച് 0.8°C കൂടുതലും ആയിരുന്നു. 2030 ആകുമ്പോഴേക്കും, ശ.ശ. ആഗോള താപനില, വ്യാവസായിക വിപ്ലവം ആരംഭിക്കുന്നതിനു മുന്‍പത്തെക്കാള്‍ 2°C ഉം, 2090 ആകുമ്പോഴേക്കും 4°C ഉം കൂടുതല്‍ ആകും. ഈ വര്‍ധന നിസ്സാരമെന്ന് തോന്നാം. പക്ഷേ, കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് 0.2°C മാത്രമായിരുന്നു. ഇപ്പോള്‍ അത്രയും വര്‍ധനവുണ്ടാകാന്‍ പത്തു വര്‍ഷം തന്നെ വേണ്ട. 1990 കളിലെ ശ.ശ. വാര്‍ഷിക വര്‍ധന 0.3°C ആയിരുന്നു. ഏറ്റവും ഒടുവിലത്തെ മതിപ്പുകണക്കനുസരിച്ച് 2100 - ആകുമ്പോഴേക്കും ആഗോള താപനില 1.4°C മുതല്‍ 5.8°C വരെ ഉയര്‍ന്നേക്കും. താപനില ഇപ്പോഴത്തേതിലും ഒരു ഡിഗ്രി കൂടിയാല്‍ അത്, കഴിഞ്ഞ പത്തു ലക്ഷം വര്‍ഷങ്ങളില്‍ ഉണ്ടാകാത്തത്ര വര്‍ധനവായിരിക്കും.

ഭൂമി ചൂടാകുന്നത് എങ്ങനെ?.

പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികള്‍ ബഹിരാകാശത്തു കൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഇപ്രകാരം പകല്‍ സമയത്ത് പതിക്കുന്ന സൂര്യരശ്മികളിലെ ഊര്‍ജത്തിന്റെ ഏറിയ പങ്കും മേഘങ്ങളിലും സമുദ്ര ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചുപോകും. ചെറിയൊരു പങ്ക്, ഭൂമിയും അതിലെ ജലവും ജീവരൂപങ്ങളും കൂടി ആഗിരണം ചെയ്യും, ഇങ്ങനെ ആഗിരണം ചെയ്യുന്ന ഊര്‍ജം ഭൂമിയുടെ താപനില ഉയര്‍ത്തുകയും അതിന്‍ ഫലമായി ഭൂമി ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉത്സര്‍ജിക്കുകയും ചെയ്യുന്നു. ഈ രശ്മികള്‍ക്ക് ഭൂമിയിലേക്കു പതിക്കുന്ന രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യമുണ്ട്. പകല്‍ ഊര്‍ജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ആഗിരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിര്‍ഗമിക്കേണ്ട ചൂടില്‍ ഒരു വലിയ ഭാഗം ഭൂമിയില്‍ത്തന്നെ തങ്ങും. തുടര്‍ച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. അങ്ങനെ അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഒരു നല്ല പുതപ്പിന്റെ ധര്‍മം നിര്‍വഹിക്കുന്നു. ഈ ധര്‍മം നിറവേറ്റപ്പെടാതിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് അറിയാന്‍ ചന്ദ്രനിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ചന്ദ്രനിലും സൂര്യരശ്മികള്‍ പതിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് ചന്ദ്രനും ഭൂമിയും ഏകദേശം ഒരേ ദൂരത്താണ്. ഒരു നിശ്ചിത യൂണിറ്റ് സ്ഥലത്ത് ലഭിക്കുന്ന ചൂട് രണ്ടിലും ഏകദേശം സമവും. പക്ഷേ ഭൂമിയിലെ ശ.ശ. ചൂട് 15 °C ഉം, ചന്ദ്രനിലേത് മൈനസ് 18 °C ഉം. കാരണം ചന്ദ്രന് അന്തരീക്ഷം ഇല്ല. തിരിച്ചു പോകുന്ന ചൂടിനെ കുടുക്കി നിലനിര്‍ത്താനുള്ള വാതകങ്ങളുമില്ല. ചന്ദ്രനില്‍ പതിക്കുന്ന മുഴുവന്‍ ചൂടും ബഹിരാകാശത്തേക്കു മടങ്ങിപ്പോകുന്നു; ജീവന്‍ നിലനില്‍ക്കാനുള്ള ചൂട് അവിടെ ഇല്ല.

ഹരിതഗൃഹപ്രഭാവവും ഹരിതഗൃഹവാതകങ്ങളും.

മിതശീതോഷ്ണ മേഖലകളില്‍ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, ഉഷ്ണമേഖലാസസ്യങ്ങളെ വളര്‍ത്താനും ചില്ലുമേല്‍ക്കൂരയുള്ള ഗൃഹങ്ങള്‍ നിര്‍മിക്കാറുണ്ട്. ഇവ ഹരിതഗൃഹങ്ങള്‍ എന്ന് അറിയപ്പെടുന്നു. ഇവയുടെ ചില്ലുമേല്‍ക്കൂരയില്‍ ക്കൂടി, സൂര്യരശ്മികളിലെ പ്രകാശം അകത്തേക്കു കടക്കും. താപവികിരണം തടയപ്പെടും. തുടര്‍ച്ചയായി അകത്തേക്കു പ്രവേശിക്കുന്ന പ്രകാശോര്‍ജം ചൂടായി മാറും. ഈ ചൂട് മുകളിലേക്കു പോയി ചില്ലുമേല്‍ക്കൂരയില്‍ തട്ടി, പുറത്തേക്ക് കടക്കാനാകാതെ ഹരിതഗൃഹത്തിന്റെ ഉള്ളിലേക്കു തന്നെ മടങ്ങിയെത്തും. ഇത് തുടരുമ്പോള്‍, ഹരിതഗൃഹങ്ങളിലെ ചൂട് ക്രമേണ വര്‍ധിച്ച് പുറത്തുള്ളതിനെക്കാള്‍ കൂടിയ നിലയില്‍ എത്തും. ഇതിനെ ഹരിതഗൃഹപ്രഭാവം എന്നു പറയുന്നു. ഹരിതഗൃഹത്തിലേതുപോലെ, ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ഉഷ്ണരശ്മികളെ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2) ഉം മറ്റുചില വാതകങ്ങളും ആഗിരണം ചെയ്ത്, തടഞ്ഞുനിര്‍ത്തി അന്തരീക്ഷത്തിന്റെയും ഭൂതലത്തിന്റെയും താപനില ഉയര്‍ത്താന്‍ ഇടയാക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ സഹായിക്കുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ എന്നു പറയുന്നു.

ഈ വാതകങ്ങള്‍ സ്വാഭാവികമായിത്തന്നെ അന്തരീക്ഷത്തിലുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2)), മീഥേയിന്‍ (CH4O), നൈട്രസ് ഓക്സൈഡ് (N2O), ഓസോണ്‍ (O3)) എന്നിവയാണ്. സ്വാഭാവികമായി അന്തരീക്ഷത്തിലുള്ള CO2) ആണ് പകുതിയിലധികം ഹരിതഗൃഹപ്രഭാവത്തിന് കാരണം. ഈ വാതകം ആകെ അന്തരീക്ഷ വാതകങ്ങളുടെ 0.03 ശ.മാ. മാത്രമേയുള്ളൂ. എങ്കിലും ഒരു നല്ല കരിമ്പടം പോലെ ഭൂമിയെ പൊതിഞ്ഞ്, മുകളില്‍ പറഞ്ഞവിധം ചൂടിനെ തടയുന്നു. കൂടാതെ മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായും ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ എത്താം. ഊര്‍ജം, കൃഷി, വ്യവസായം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും CO2) വമിക്കല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. വ്യവസായവിപ്ലവം ആരംഭിച്ചതിനുശേഷം, അന്തരീക്ഷത്തിലെ CO2)-ന്റെ സാന്ദ്രത 30 ശ.മാ.വും, മിഥേന്‍ന്റെ സാന്ദ്രത ഇരട്ടിയിലധികവും, നൈട്രസ് ഓക്സൈഡിന്റേത് 15 ശ.മാ.വും, ക്ലോറോഫ്ളൂറോകാര്‍ബണ്‍ന്റേത് (CFC) 900 ശ.മാ.വും വര്‍ധിച്ചിട്ടുണ്ട് (2006). ഈ വര്‍ധനവുകളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തിന് ചൂടിനെ കുടുക്കാനുള്ള കഴിവ് വളരെ അധികമായിട്ടുണ്ട്. ഓരോ വാതകത്തിന്റെയും അളവ് വര്‍ധിക്കുമ്പോള്‍ അവയുടെ സാന്ദ്രതയും വര്‍ധിക്കും. കൂടുതല്‍ ചൂട് തടയപ്പെടും - പുതപ്പിന്റെ കട്ടി കൂടിയാലത്തെ പോലെ. മറ്റുചില വാതകങ്ങളും ഹരിതഗൃഹവാതകങ്ങളായി ഭവിക്കാറുണ്ട്. ഇവ ഓരോന്നിന്റെയും സ്രോതസ്സും വര്‍ധനവിന്റെ തോതും ആഗോള താപനത്തിലെ പങ്കും, വ്യത്യസ്തമാണ്.

CO2 വര്‍ധന.

1850-ന് ശേഷമാണ് മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ ഇഛ2 അന്തരീക്ഷത്തില്‍ എത്താന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഈ വാതകത്തിന്റെ സാന്ദ്രതയും വര്‍ധിച്ചിട്ടുണ്ട്; വ്യവസായ വിപ്ലവം തുടങ്ങുന്നതിനു മുന്‍പ് ഇവയുടെ സാന്ദ്രത 280 പി.പി.എം-ല്‍ (പാര്‍ട്സ് പെര്‍ മില്ല്യണ്‍) താഴെയായിരുന്നു. 1957-ല്‍ അത് 315-ഉം, 1990-ല്‍ 360-ഉം ആയി ഉയര്‍ന്നു. 2004-ല്‍ 379 ആയി. സാന്ദ്രത കൂടുംതോറും കൂടുതല്‍ ചൂട് തടയപ്പെടും. ഭൂമിയിലെ ചൂട് കൂടിയതില്‍ CO2)-ലെ വര്‍ധനവിന്റെ പങ്ക് ഏകദേശം 50 ശ.മാ. ആണ്.

CO2) വര്‍ധിച്ചതിന് കാരണം, കല്‍ക്കരി, എണ്ണ, (പെട്രോള്‍, ഡീസല്‍), പ്രകൃതിവാതകം തുടങ്ങിയ ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയതാണ്. ആധുനിക വ്യവസായശാലകളും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും മോട്ടോര്‍ വാഹനങ്ങളും ജനപ്പെരുപ്പവും ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിക്കാന്‍ ഇടയാക്കി. 1850നും 1950-നും ഇടയ്ക്കുള്ള ഒരു ശ.-ത്തില്‍ കത്തിച്ചത്ര കാര്‍ബണ്‍ ഇപ്പോള്‍ ഓരോ പത്തു വര്‍ഷവും കത്തിച്ചു തീര്‍ക്കുന്നു. ഒരു ടണ്‍ കാര്‍ബണ്‍ കത്തിക്കുമ്പോള്‍ ഏകദേശം 3.3 ടണ്‍ CO2) ഉത്പാദിപ്പിക്കപ്പെടും. 2000-ാമാണ്ടിലെ CO2) ലവല്‍, പുറകോട്ടുള്ള 200 ലക്ഷം വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവും CO2) വിസര്‍ജത്തിനു കാരണമാണ്. ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ജൈവവസ്തുക്കള്‍ കത്തിക്കുന്നതും CO2)-ന്റെ മറ്റു സ്രോതസ്സുകളാണ്.

വനനാശം മൂലം CO2) വലിച്ചെടുക്കുന്നത് കുറയുന്നു. വനങ്ങള്‍ കത്തി നശിക്കുമ്പോഴും കൂടുതല്‍ CO2) അന്തരീക്ഷത്തില്‍ എത്തും. ഒരു വശത്ത് നാം കൂടുതല്‍ CO2) അന്തരീക്ഷത്തിലേക്കു വിടുന്നു. മറുവശത്ത് അതിനെ നീക്കം ചെയ്യാനുള്ള പ്രകൃതിയുടെ മാര്‍ഗം തടയുകയും ചെയ്യുന്നു. കഴിഞ്ഞ 150 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തിലെ CO2)-ന്റെ വര്‍ധനവില്‍ 30 ശ.മാ.വും വനനാശം മൂലമാണ്.

ഏറ്റവും കൂടിയ അളവില്‍ CO2) വിസര്‍ജിക്കുന്നത് യു.എസ്.എ.യും, മറ്റു വ്യവസായവത്കൃത രാജ്യങ്ങളുമാണ് - പങ്ക് 73 ശ.മാ. 1950 മുതല്‍ 1996 വരെ ഏതാനും രാജ്യങ്ങള്‍ പുറത്തുവിട്ട, കാര്‍ബണിന്റെ ആകെ അളവ് ചുവടെ ചേര്‍ത്തിരിക്കുന്ന ഗ്രാഫില്‍ നിന്നും മനസ്സിലാക്കാം.

ഒരു വര്‍ഷത്തില്‍ ഒരിന്ത്യാക്കാരന്‍ ശ.ശ. ഒരു ടണ്‍ ഹരിതഗൃഹവാതകം പുറത്തുവിടുമ്പോള്‍, ഒരു യു.എസ്.എ.ക്കാരന്റെ പങ്ക് 20 ടണ്ണാണ്. (2000-ാമാണ്ടില്‍)

മിഥേന്‍ (CH4)

CO2) നെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് മിഥേന്‍. ചൂടിനെ കുടുക്കാന്‍ മിഥേന്‍ വാതകത്തിന്റെ ഓരോ തന്മാത്രയും CO2) തന്മാത്രയെക്കാള്‍ ഇരുപത് മടങ്ങ് ഫലപ്രദം. വ്യവസായ വിപ്ലവത്തിനുശേഷം 1997 വരെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത 147 ശ.മാ. വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക വര്‍ധനവ് 12 ശ.മാ.വും. ആഗോളതാപനത്തിന് ഇടയാക്കുന്നതില്‍ രണ്ടാം സ്ഥാനം ഇതിനാണ്. അന്തരീക്ഷ സാന്ദ്രത 170 പി.പി.എം. പ്രധാന സ്രോതസ്സുകള്‍ ചതുപ്പുനിലങ്ങള്‍, വെള്ളത്തിനടിയിലാകുന്ന വനപ്രദേശത്തിലെ മരങ്ങളും ചെടികളും, ചിതല്‍, കല്‍ക്കരി ഖനികള്‍, സ്വാഭാവിക ഗ്യാസ്, നികത്തിയ കരഭൂമി, കന്നുകാലികള്‍, എണ്ണ-ഗ്യാസ് ഉത്പാദന കേന്ദ്രങ്ങള്‍, ഓടജലസംസ്കരണശാലകള്‍, നൈട്രജന്‍ വളങ്ങള്‍ ഉപയോഗിക്കുന്ന കൃഷിയിടങ്ങള്‍, പ്രകൃതി വാതകപ്പൈപ്പുകളിലെ ചോര്‍ച്ച മുതലായവയാണ്. ചൂട് കൂടുന്നതില്‍ ഈ വാതകത്തിന്റെ പങ്ക് 18 ശതമാനമാണ്.

ക്ലോറോഫ്ളൂറോ കാര്‍ബണ്‍ (സി.എഫ്.സി): ഓസോണ്‍ ശോഷണത്തിന് കാരണക്കാരായ ഈ വകുപ്പിലെ വാതകങ്ങള്‍ ഹരിതഗൃഹവാതകങ്ങളായും പ്രവര്‍ത്തിക്കും. ഇവയില്‍ ചിലതിലെ ഒരൊറ്റ തന്മാത്രയ്ക്ക് CO2) ന്റെ പതിനായിരം തന്മാത്രകളുടെ ഹരിതഗൃഹതാപനശേഷിയുണ്ട്. ഇവ അന്തരീക്ഷത്തില്‍ വളരെക്കാലം സജീവമായി തുടരും. പ്രധാന സ്രോതസ്സുകള്‍ ശീതീകരണയന്ത്രങ്ങള്‍, എയറോസോള്‍, സ്പ്രേയ്സ്, വ്യാവസായിക ലായിനികള്‍ എന്നിവയാണ്. ഈ വാതകങ്ങള്‍ ഉപയോഗം കഴിഞ്ഞ് ഒലിച്ചിറങ്ങി അന്തരീക്ഷത്തില്‍ എത്തുന്നു. ഇതിന്റെ സാന്ദ്രത വ്യവസായ യുഗത്തിന് മുന്‍പ് പൂജ്യം; 2002-ല്‍ 900 പാര്‍ട്ട്സ് പെര്‍ ട്രില്ല്യണ്‍ (പി.പി.ടി). ചൂട് കൂടുന്നതില്‍ സി.എഫ്.സിയുടെ പങ്ക് 14 ശതമാനമാണ്. (ഇപ്പോള്‍ ഡി.എഫ്.സി.കളുടെ ഉത്പാദനം നിര്‍ത്തലാക്കിയിട്ടുണ്ട്).

നൈട്രസ്ഓക്സൈഡ് (N2O)):-

ഹരിതഗൃഹവാതകമെന്ന നിലയില്‍ ഈ വാതകത്തിന് CO2) നെക്കാള്‍ 200-ഉം മിഥേനെക്കാള്‍ 10-ഉം മടങ്ങ് കൂടുതല്‍ ശക്തിയുണ്ട്. പ്രധാനസ്രോതസ്സുകള്‍, വനം, പുല്‍മേടുകള്‍, നൈട്രജന്‍ വളങ്ങള്‍, മോട്ടോര്‍ വാഹനങ്ങളിലെ പുക, ഫോസില്‍ ഇന്ധനങ്ങള്‍, പാഴ്ക്കണികകള്‍ തുടങ്ങിയവയാണ്. 2002-ലെ സാന്ദ്രത 310 പി.പി.ബി. (പാര്‍ട്സ് പെര്‍ ബില്യണ്‍). വ്യവസായ യുഗത്തിന് മുന്‍പ്, 280 പി.പി.ബി. ആഗോളതാപനത്തിലെ പങ്ക് 6 ശതമാനമാണ്.

ഭൂമിയിലെ ഉപരിതല ഓസോണ്‍.

ഓസോണ്‍ ശോഷണം ആഗോളതാപനത്തെ സഹായിക്കും. വാഹനങ്ങളില്‍ നിന്നു പുറത്തു വരുന്ന വാതകങ്ങള്‍ ഓക്സിജനുമായി പ്രതികരിച്ചും വ്യവസായ ശാലകളില്‍നിന്നും വിസര്‍ജിക്കുന്ന പുകയിലെ ചില വാതകങ്ങള്‍ (നൈട്രിക് ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മുതലായവ) അള്‍ട്രാവയലറ്റ് രശ്മികളില്‍ പ്രവര്‍ത്തിച്ചും ഭൂമിയുടെ ഉപരിതലത്തില്‍ ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹവാതകമായി ഭവിക്കുന്നു. ചൂട് വര്‍ധിക്കുന്നതില്‍ ഇതിന്റെ പങ്ക് 12 ശതമാനമാണ്.

നീരാവി.

സമുദ്രജലം ബാഷ്പീകരിച്ച് നീരാവിയായി അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ അത് ഹരിതഗൃഹവാതകമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചൂട് കൂടും. നീരാവിയും കൂടും. തത്ഫലമായി മുകളില്‍ പാളീമണ്ഡലത്തില്‍ (stratosphere) എത്തേണ്ട ചൂട് മുഴുവന്‍ അവിടെ എത്തുകയില്ല. ആ ഭാഗം തണുക്കും. ഈ അവസ്ഥ ഓസോണ്‍ പാളിയെ വേഗത്തില്‍ ശോഷിപ്പിക്കും - പ്രത്യേകിച്ചും സി.എഫ്.സി.യുടെ സാന്നിധ്യത്തില്‍. ശോഷിച്ച ഓസോണ്‍ പാളിയില്‍ക്കൂടി കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തി സസ്യജാലങ്ങള്‍ക്ക് ദോഷം ചെയ്യും. CO2) വലിച്ചെടുക്കേണ്ട സസ്യങ്ങള്‍ക്ക് കേടുവരുന്നത് ഈ വാതകം വര്‍ധിക്കാന്‍ ഇടയാക്കും. തത്ഫലമായി വീണ്ടും ചൂട് കൂടും.

എയറോസോള്‍സ്.

വായു വഹിക്കുന്ന കണികകള്‍ രണ്ടിനം ഉണ്ട് - തങ്ങി നില്‍ക്കുന്ന കറുത്ത കാര്‍ബണും, പ്രതിബിംബിക്കുന്ന ഇനവും. ആദ്യ ഇനം സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നു. രണ്ടാമത്തെ ഇനം സൂര്യരശ്മികളെ പ്രതിബിംബിപ്പിച്ച് തിരിച്ചയക്കുന്നു. അങ്ങനെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഈ വിപരീത പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ഫലം തികച്ചും അനിശ്ചിതമാണ്. താപവര്‍ധനയെ വിഫലീകരിക്കാനുള്ള എയറോസോള്‍സിന്റെ കഴിവിന് ഏറെ പരിമിതികള്‍ ഉണ്ട്. എയറോസോള്‍സ് കണികകള്‍ ഒരാഴ്ച മാത്രമേ വായുവില്‍ തങ്ങിനില്‍ക്കുകയുള്ളു. ഹരിതഗൃഹവാതകങ്ങള്‍ നൂറ്റാണ്ടുകളും. ഹ്രസ്വകാലത്തേക്ക് രണ്ടു ഫലങ്ങളും സമതുലിതാവസ്ഥ കൈവരിച്ചേക്കാം. പക്ഷേ ഹരിതഗൃഹവാതകങ്ങളുടെ സഞ്ചയം തുടരുന്നതുകൊണ്ട് ആഗോളതാപനത്തിന് അവയുടെ ആഘാതം കൂടുതലായിരിക്കും.

എയറോസോള്‍സിന്റെ പ്രധാന സ്രോതസ്സുകള്‍, അന്തരീക്ഷത്തിലെ ധൂളി, കാട്ടുതീയിലെ പുകയുടെ ജ്വാലകള്‍, അഗ്നിപര്‍വതസ്ഫോടനത്തില്‍ പൊങ്ങിവരുന്ന ചാരമേഘങ്ങള്‍ എന്നിവയാണ്. പൂര്‍ണമായി കത്തിത്തീരാത്ത കല്‍ക്കരി, ഡീസല്‍, ജൈവപിണ്ഡം തുടങ്ങിയവയില്‍ നിന്നാണ് കറുത്ത കാര്‍ബണ്‍ പുറത്തു വരുന്നത്.

SF5CF3) :

കഴിഞ്ഞ 50 വര്‍ഷങ്ങളിലായി അന്തരീക്ഷത്തില്‍ എത്തിയിരിക്കുന്ന ഒരു പുതിയ ഹരിതഗൃഹവാതകമാണിത്. വ്യാവസായിക ഗ്യാസ് ഉപയോഗിച്ചുള്ള ചില പ്രക്രിയകളുടെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. ഇതിന്റെ തന്മാത്രകള്‍ക്ക് CO2) തന്മാത്രകളെക്കാള്‍, 18000 മടങ്ങ് കൂടുതല്‍ ഹരിതഗൃഹഫലമുണ്ട്. കൂടുതല്‍ ദീര്‍ഘായുസ്സും ഉണ്ട്. ഓരോ വര്‍ഷവും 270 ടണ്‍ വാതകം പുതുതായി വമിക്കപ്പെടുന്നു. ഈ വാതകത്തിന്റെ സാന്ദ്രത വര്‍ഷത്തില്‍ ആറു ശ.മാ. വീതം വര്‍ധിക്കുന്നു. ഈ വര്‍ധനവ് SF6) (Sulphur hexa fluoride) വാതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. SF6) ശക്തമായ ഒരു ഹരിതഗൃഹവാതകമാണ്. വൈദ്യുതി സ്വിച് ബോര്‍ഡുകളില്‍ തീപ്പൊരി ഇല്ലാതാക്കുക, ലോഹങ്ങള്‍ ഉരുക്കുമ്പോള്‍ അവയെ രക്ഷിക്കുക തുടങ്ങി പല തരത്തില്‍ ഇതു പ്രയോജനപ്പെടുന്നു.

ഹരിതഗൃഹവാതകങ്ങളുടെ വിസര്‍ജം ഇന്ത്യയില്‍. 1950 നുശേഷം ഇന്ത്യയില്‍ CO2) വിസര്‍ജം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വിസര്‍ജിക്കപ്പെടുന്ന CO2) ന്റെ അളവില്‍ ഇന്ത്യക്ക് 6-ാം സ്ഥാനമാണുള്ളത്; ചൈനയ്ക്ക് രണ്ടാം സ്ഥാനവും. എങ്കിലും നമ്മുടെ രാജ്യത്തെ പ്രതിശീര്‍ഷ വാര്‍ഷിക CO2) വമിക്കല്‍ 0.93 ടണ്‍ മാത്രമാണ്. ലോകശരാശരിയാകട്ടെ 3.87 ടണ്ണും. ആഗോളതാപനത്തില്‍ കേരളത്തിനും പങ്കുണ്ട്. കേരളത്തില്‍ ആകെ പുറത്തുവിടുന്ന വാര്‍ഷിക CO2)-ല്‍ 80.5 ശ.മാ.വും പെട്രോളിയം ഉത്പന്നങ്ങളും വിറകും കത്തിക്കുന്നതില്‍ നിന്നാണ്; മിഥേനിന്റെ സംഭാവന 17 ശ.മാ.വും നൈട്രസ് ഓക്സൈഡിന്റേത് 2 ശ.മാ.വും ആണ്. 1961 മുതല്‍ 2003 വരെ, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയതും, ഏറ്റവും കുറഞ്ഞതും, ശ.ശ.യും ആയ വാര്‍ഷിക താപനില അപഗ്രഥിച്ചാല്‍ ഇവ മൂന്നും ഉയരുന്ന പ്രവണത കാണാം. എന്നാല്‍, വാര്‍ഷിക ശ.ശ. മഴയില്‍ സാരമായ മാറ്റമില്ല.

ഒരു നൂതന സിദ്ധാന്തം.

ആഗോളതാപനത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ മുഖ്യപങ്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിദ്ധാന്തവും ഉണ്ട്. ലോകവ്യാപകമായി നഗരവത്കരണവും വ്യവസായവത്കരണവും മുന്നേറുകയാണ്. തത്ഫലമായി കൂടുതല്‍ കൂടുതല്‍ വീടുകളും വ്യവസായശാലകളും കോണ്‍ക്രീറ്റോ ടാറോ കൊണ്ടു മൂടിയ റോഡുകളും കാര്‍പാര്‍ക്കുകളും മുറ്റങ്ങളും കൊണ്ട് ഭൂമിയുടെ ഉപരിതലത്തില്‍ നല്ലൊരു ഭാഗം മൂടിപ്പോയിരിക്കുന്നു. ഇങ്ങനെ മൂടിപ്പോകുന്ന ഭൂവിസ്തൃതി അനുസ്യൂതം വര്‍ധിക്കുകയും ചെയ്യുന്നു. മൂടിപ്പോയ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങേണ്ട വെള്ളം പുഴകളിലും മറ്റും കൂടി കടലിലേക്ക് ഒഴുകിപ്പോകുന്നു. അതിനാല്‍ ഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും വേണ്ടത്ര ആര്‍ദ്രത ഇല്ലാതെ വരണ്ട അവസ്ഥയിലാകുന്നു. ഈ ഭാഗങ്ങളില്‍ നിന്നും ജലബാഷ്പീകരണം വഴി അന്തരീക്ഷത്തില്‍ എത്തേണ്ട നീരാവിയുടെ അളവ് കുറയുന്നു. ജല ചക്രത്തിലെ ഭൂരിഭാഗവും കടല്‍വെള്ളമാണ്. ഇതിന്റെ അളവില്‍ മാറ്റമില്ലതാനും. അന്തരീക്ഷത്തില്‍ എത്തുന്ന നീരാവി ഭൂമിക്ക് ഒരു രക്ഷാകവചമായും പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞവിധം നീരാവി കുറയുമ്പോള്‍ അതിന്റെ കട്ടിയും കുറയും. ഭൂമിയില്‍ എത്തുന്ന സൂര്യവികിരണം (Solar Radiation) വര്‍ധിക്കും. ഭൂമിയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും.

സാമ്പത്തിക നേട്ടങ്ങള്‍ക്കായും പുരോഗതിയുടെ പേരിലും കരഭൂമിയുടെ ഉപരിതലത്തില്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ ഏല്പിക്കുന്ന ദണ്ഡനങ്ങള്‍ കുറച്ചൊന്നുമല്ല. ഇവയുടെ വ്യാപ്തിയും വൈവിധ്യവും, കഴിഞ്ഞ അന്‍പതോ അറുപതോ വര്‍ഷങ്ങളിലായി തീവ്രത ആര്‍ജിച്ചിട്ടുണ്ട്. ഇവയുടെ ഫലമായി മേല്പറഞ്ഞ വിധം കരഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും മാത്രമല്ല, അന്തരീക്ഷവും വരള്‍ച്ച നേരിടുകയാണ്. മണ്‍ജലം സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ ഒരു താപനിയാമകം (thermo-regulator) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മണ്‍ജലം ക്ഷേത്രീയമായി (arealy) നശിച്ചാല്‍, ഭൂമിയിലെ പല പ്രദേശങ്ങളും വറ്റിവരളും. ഈ ദോഷഫലങ്ങള്‍ സഞ്ചിതരൂപം കൈക്കൊണ്ട് അടുത്ത ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കകം ഈ ഗ്രഹത്തില്‍ വിനാശകരമായ പല മാറ്റങ്ങള്‍ ഉണ്ടാകും. ഇവയില്‍ അതീവഗുരുതരമാണ് വരള്‍ച്ച. ഇത് ജലചക്രത്തെ നശിപ്പിക്കും. പ്രകൃതിയിലെ സമതുലിതാവസ്ഥയെ തകിടം മറിക്കും. ആഗോളതാപനത്തെ കൂടുതല്‍ രൂക്ഷമാക്കും. ഈ സിദ്ധാന്തത്തിന് ശാസ്ത്രകാരന്മാരുടെ അംഗീകാരം ഇല്ല എന്നതു പ്രസ്താവ്യമാണ്.

ഭൂമിക്കൊരു നല്ലവാര്‍ത്ത; ഹരിതഗൃഹ വാതകങ്ങള്‍ കുറയുന്നു


മനുഷ്യനിര്‍മിതമായ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണത്തോത് 2015ല്‍ നേരിയതോതില്‍ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. ഇത് താല്‍ക്കാലികമാകാമെങ്കിലും പ്രോത്സാഹനജനകമാണ്. കാലാവസ്ഥ വ്യതിയാനത്തിനു കാരണമായി കരുതപ്പെടുന്ന മലിനീകരണവസ്തുക്കളുടെ വര്‍ധനയെ പിടിച്ചുനിര്‍ത്താന്‍ ഇതിനാകും.

ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിരുന്നപ്പോള്‍ ഒഴികെ മറ്റൊരു സമയത്തും ഹരിതഗൃഹ മലിനീകരണത്തില്‍ കുറവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ 2014നെ അപേക്ഷിച്ച് ചൂട് കൂട്ടുന്ന മാലിന്യങ്ങളില്‍ 0.6 ശതമാനം എന്ന കുറവ് ആദ്യത്തേതാണെന്ന് വിശകലനങ്ങള്‍ കാണിക്കുന്നു. സൗരോര്‍ജം, കാറ്റാടിയന്ത്രങ്ങള്‍ എന്നിവയില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിക്ഷേപം നടത്തുന്നതാണ് ഇതിനു കാരണം. രീതികള്‍ മാറിയാല്‍ അന്തരീക്ഷതാപനം കുറയ്ക്കാനാകുമെന്നതിനു തെളിവായി ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നു.

ചൈന വൈദ്യുതി ഉത്പാദനത്തിന് കല്‍ക്കരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതാണ് കുറവിന് ഏറ്റവും പ്രധാന കാരണം. അമേരിക്ക മുതല്‍ യൂറോപ്പ് വരെയുള്ള രാജ്യങ്ങളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വികിരണം കുറച്ചതായി നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളും സര്‍ക്കാരുകളും പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് ശുദ്ധ ഇന്ധനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതിനാലാണിത്.

'
ഈ പ്രവണത ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നു പറയാനാകില്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രോത്സാഹനജനകമായ മാറ്റങ്ങള്‍ കാണുന്നുണ്ട്', റിപ്പോര്‍ട്ടിന്റെ സഹരചയിതാവും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസ് മേധാവിയുമായ റോബര്‍ട്ട് ജാക്ക്‌സണ്‍ പറയുന്നു.

2015
ലെ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ വര്‍ഷം ഫോസില്‍ ഇന്ധന മലിനീകരണത്തിലെ കുറവും പ്രതീക്ഷിക്കാമെന്ന് ജാക്‌സണ്‍ പറയുന്നു.

ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ വരും ദശകത്തില്‍ കല്‍ക്കരി, എണ്ണ മലിനീകരണം കൂടാനാണ് സാധ്യത എന്നതിനാല്‍ ഈ വര്‍ഷത്തെ കുറവ് നിലനില്‍ക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു തരുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ ആളുകളുടെ പ്രകൃതി സൗഹാര്‍ദനടപടികള്‍ മൂലം ഈ മലിനീകരണത്തിന്റെ ഫലങ്ങള്‍ കുറയ്ക്കാനാകും.

സൗരോര്‍ജത്തിന്റെയും കാറ്റില്‍നിന്നുള്ള ഊര്‍ജത്തിന്റെയും ഉപയോഗം കൂടുകയാണെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ 'പീക്ക് ' സമീപ ഭാവിയില്‍ത്തന്നെ കാണാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.



'
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വികിരണത്തില്‍ രണ്ടായിരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വളര്‍ച്ചാനിരക്ക് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇല്ല. ആഗോളതലത്തില്‍ നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുപോലും', റിപ്പോര്‍ട്ട് പറയുന്നു. 'വളര്‍ച്ച പ്രാപിച്ചതും പ്രാപിക്കുന്നതുമായ ചില സമ്പദ് വ്യവസ്ഥകളിലെ ഊര്‍ജ്ജോപഭോഗത്തിലെ അടിസ്ഥാനമാറ്റങ്ങള്‍ മലിനീകരണം കുറയ്ക്കുന്നതായി കാണാം.'

പാരിസില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് അല്‍പം സന്തോഷം പകരാന്‍ ഈ റിപ്പോര്‍ട്ടിനു കഴിഞ്ഞേക്കും. ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതു സംബന്ധിച്ച് ഒരു ആഗോളകരാറിനു രൂപം കൊടുക്കാനാണ് കാലാവസ്ഥ ഉച്ചകോടിയില്‍ 190 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ ശ്രമം. ശരാശരിയില്‍ നിന്ന് അന്തരീക്ഷതാപനില രണ്ടു ഡിഗ്രിയിലധികം കൂടാതെ നോക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. താപവികിരണങ്ങളില്‍ കാര്യമായ കുറവു വരുന്നില്ലെങ്കില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും നിലനില്‍ക്കാനാകാത്ത വിധം കടുത്ത കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തന്നു കഴിഞ്ഞു.

നേച്ചര്‍ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോര്‍ട്ട് നല്ല വാര്‍ത്തയാണെങ്കിലും പാരിസ് ചര്‍ച്ചകളെ ഇത് സ്വാധീനിക്കില്ലെന്ന് യുഎസ് നയതന്ത്രസംഘത്തലവന്‍ ടോഡ് സ്‌റ്റേണ്‍ പറഞ്ഞു. 'ഇത്തരമൊരു ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ മുഴുവന്‍ ശ്രദ്ധയും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലാണ്'.

കഴിഞ്ഞ ദശകത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ മൂലമുള്ള മലിനീകരണത്തിന്റെ വാര്‍ഷികനിരക്ക് 2.4 ആയിരുന്നു. വടക്കന്‍ ഗോളാര്‍ധത്തില്‍ മിക്കയിടത്തും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 400 പിപിബി (പാര്‍ട്‌സ് പെര്‍ ബില്യണ്‍) ആണെന്ന് യുഎസ്, യുഎന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. വ്യവസായ വിപ്ലവം വരുന്നതിനുമുന്‍പ് 18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇത് 280പിപിബി ആയിരുന്നു.

ഇപ്പോഴത്തെ ചെറു നേട്ടത്തിനു പ്രധാനകാരണം ചൈനയാണ്. കല്‍ക്കരി ഉപയോഗം കുറഞ്ഞതോടെ കാര്‍ബണ്‍ മലിനീകരണത്തില്‍ നാലുശതമാനം കുറവാണു വന്നത്. പ്രകൃതി സൗഹൃദ ഊര്‍ജസ്രോതസുകളില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന രാജ്യമാണ് ചൈന. കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളും സൗരോര്‍ജപ്ലാന്റുകളും ചൈനയിലുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുവേണ്ടി പരമ്പരാഗത ഊര്‍ജസ്രോതസുകളിലും ചൈന നിക്ഷേപം നടത്തുന്നുണ്ട്.



യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും മലിനീകരണം കുറഞ്ഞു. യുഎസില്‍ കാര്‍ബണ്‍ മലിനീകരണത്തോതില്‍ 1.4 ശതമാനം കുറവുണ്ട്.

എന്നാല്‍ വൈദ്യുതി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയില്‍ മലിനീകരണത്തോത് കൂടുകയാണ്. ഇന്നത്തെ നിലയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ മലിനീകരണം രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ മൊത്തം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേതിനു തുല്യമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വികസ്വരരാജ്യങ്ങളില്‍നിന്നുള്ള മലിനീകരണം തുടരുന്നതിനാല്‍ വികിരണങ്ങള്‍ പരമാവധി നിലയിത്തി താഴേക്കിറങ്ങിത്തുടങ്ങി എന്നു പറയാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടിന്റെ സഹരചയിതാവ് കോറിന്‍ ലെ ക്വെരെ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലെ ടിന്‍ഡാല്‍ സെന്റര്‍ ഡയറക്ടറാണ് കോറിന്‍.

'
വികസ്വര രാജ്യങ്ങള്‍ ഇപ്പോഴും കല്‍ക്കരിയെയാണ് ഊര്‍ജാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. വ്യവസായവല്‍കൃത രാജ്യങ്ങളില്‍ ഉണ്ടെന്നു കരുതുന്ന മലിനീകരണക്കുറവാകട്ടെ വളരെ നേരിയതും. കാലാവസ്ഥ സ്ഥിരത നേടണമെങ്കില്‍ മലിനീകരണത്തോത് പൂജ്യത്തിലെത്തണം. ഫോസില്‍ ഇന്ധനങ്ങളിലും വ്യവസായങ്ങളിലും നിന്നുമാത്രം നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഇപ്പോഴും വളരെക്കൂടുതലാണ് - പ്രതിവര്‍ഷം 36 ബില്യണ്‍ ടണ്‍. പൂജ്യത്തിലേക്ക് ഇനിയും വളരെ ദൂരമുണ്ട് ', കോറിന്‍ അഭിപ്രായപ്പെടുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate