অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഗോളതാപനം

ആഗോളതാപനം

 

Global Warming

മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്‍ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം ശ. ആയിരുന്നു; ചൂടുകൂടിയ ദശാബ്ദം 1990 കളും; വര്‍ഷം 2000 വും. 1995-ലെ ശ.ശ. താപനില, 1961 മുതല്‍ 1990 വരെയുള്ള മുപ്പതു വര്‍ഷ ശ.ശ. യെക്കാള്‍ 0.4 ഡിഗ്രിസെല്‍ഷ്യസ് (°C) കൂടുതലും, മുന്‍ ശ.-ത്തിലെ അതേ കാലഘട്ടത്തെ (1861 മുതല്‍ 1890 വരെ) അപേക്ഷിച്ച് 0.8°C കൂടുതലും ആയിരുന്നു. 2030 ആകുമ്പോഴേക്കും, ശ.ശ. ആഗോള താപനില, വ്യാവസായിക വിപ്ലവം ആരംഭിക്കുന്നതിനു മുന്‍പത്തെക്കാള്‍ 2°C ഉം, 2090 ആകുമ്പോഴേക്കും 4°C ഉം കൂടുതല്‍ ആകും. ഈ വര്‍ധന നിസ്സാരമെന്ന് തോന്നാം. പക്ഷേ, കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് 0.2°C മാത്രമായിരുന്നു. ഇപ്പോള്‍ അത്രയും വര്‍ധനവുണ്ടാകാന്‍ പത്തു വര്‍ഷം തന്നെ വേണ്ട. 1990 കളിലെ ശ.ശ. വാര്‍ഷിക വര്‍ധന 0.3°C ആയിരുന്നു. ഏറ്റവും ഒടുവിലത്തെ മതിപ്പുകണക്കനുസരിച്ച് 2100 - ആകുമ്പോഴേക്കും ആഗോള താപനില 1.4°C മുതല്‍ 5.8°C വരെ ഉയര്‍ന്നേക്കും. താപനില ഇപ്പോഴത്തേതിലും ഒരു ഡിഗ്രി കൂടിയാല്‍ അത്, കഴിഞ്ഞ പത്തു ലക്ഷം വര്‍ഷങ്ങളില്‍ ഉണ്ടാകാത്തത്ര വര്‍ധനവായിരിക്കും.

ഭൂമി ചൂടാകുന്നത് എങ്ങനെ?.

പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികള്‍ ബഹിരാകാശത്തു കൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഇപ്രകാരം പകല്‍ സമയത്ത് പതിക്കുന്ന സൂര്യരശ്മികളിലെ ഊര്‍ജത്തിന്റെ ഏറിയ പങ്കും മേഘങ്ങളിലും സമുദ്ര ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചുപോകും. ചെറിയൊരു പങ്ക്, ഭൂമിയും അതിലെ ജലവും ജീവരൂപങ്ങളും കൂടി ആഗിരണം ചെയ്യും, ഇങ്ങനെ ആഗിരണം ചെയ്യുന്ന ഊര്‍ജം ഭൂമിയുടെ താപനില ഉയര്‍ത്തുകയും അതിന്‍ ഫലമായി ഭൂമി ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉത്സര്‍ജിക്കുകയും ചെയ്യുന്നു. ഈ രശ്മികള്‍ക്ക് ഭൂമിയിലേക്കു പതിക്കുന്ന രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യമുണ്ട്. പകല്‍ ഊര്‍ജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ആഗിരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിര്‍ഗമിക്കേണ്ട ചൂടില്‍ ഒരു വലിയ ഭാഗം ഭൂമിയില്‍ത്തന്നെ തങ്ങും. തുടര്‍ച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. അങ്ങനെ അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഒരു നല്ല പുതപ്പിന്റെ ധര്‍മം നിര്‍വഹിക്കുന്നു. ഈ ധര്‍മം നിറവേറ്റപ്പെടാതിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് അറിയാന്‍ ചന്ദ്രനിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ചന്ദ്രനിലും സൂര്യരശ്മികള്‍ പതിക്കുന്നുണ്ട്. സൂര്യനില്‍ നിന്ന് ചന്ദ്രനും ഭൂമിയും ഏകദേശം ഒരേ ദൂരത്താണ്. ഒരു നിശ്ചിത യൂണിറ്റ് സ്ഥലത്ത് ലഭിക്കുന്ന ചൂട് രണ്ടിലും ഏകദേശം സമവും. പക്ഷേ ഭൂമിയിലെ ശ.ശ. ചൂട് 15 °C ഉം, ചന്ദ്രനിലേത് മൈനസ് 18 °C ഉം. കാരണം ചന്ദ്രന് അന്തരീക്ഷം ഇല്ല. തിരിച്ചു പോകുന്ന ചൂടിനെ കുടുക്കി നിലനിര്‍ത്താനുള്ള വാതകങ്ങളുമില്ല. ചന്ദ്രനില്‍ പതിക്കുന്ന മുഴുവന്‍ ചൂടും ബഹിരാകാശത്തേക്കു മടങ്ങിപ്പോകുന്നു; ജീവന്‍ നിലനില്‍ക്കാനുള്ള ചൂട് അവിടെ ഇല്ല.

ഹരിതഗൃഹപ്രഭാവവും ഹരിതഗൃഹവാതകങ്ങളും.

മിതശീതോഷ്ണ മേഖലകളില്‍ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, ഉഷ്ണമേഖലാസസ്യങ്ങളെ വളര്‍ത്താനും ചില്ലുമേല്‍ക്കൂരയുള്ള ഗൃഹങ്ങള്‍ നിര്‍മിക്കാറുണ്ട്. ഇവ ഹരിതഗൃഹങ്ങള്‍ എന്ന് അറിയപ്പെടുന്നു. ഇവയുടെ ചില്ലുമേല്‍ക്കൂരയില്‍ ക്കൂടി, സൂര്യരശ്മികളിലെ പ്രകാശം അകത്തേക്കു കടക്കും. താപവികിരണം തടയപ്പെടും. തുടര്‍ച്ചയായി അകത്തേക്കു പ്രവേശിക്കുന്ന പ്രകാശോര്‍ജം ചൂടായി മാറും. ഈ ചൂട് മുകളിലേക്കു പോയി ചില്ലുമേല്‍ക്കൂരയില്‍ തട്ടി, പുറത്തേക്ക് കടക്കാനാകാതെ ഹരിതഗൃഹത്തിന്റെ ഉള്ളിലേക്കു തന്നെ മടങ്ങിയെത്തും. ഇത് തുടരുമ്പോള്‍, ഹരിതഗൃഹങ്ങളിലെ ചൂട് ക്രമേണ വര്‍ധിച്ച് പുറത്തുള്ളതിനെക്കാള്‍ കൂടിയ നിലയില്‍ എത്തും. ഇതിനെ ഹരിതഗൃഹപ്രഭാവം എന്നു പറയുന്നു. ഹരിതഗൃഹത്തിലേതുപോലെ, ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ഉഷ്ണരശ്മികളെ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2) ഉം മറ്റുചില വാതകങ്ങളും ആഗിരണം ചെയ്ത്, തടഞ്ഞുനിര്‍ത്തി അന്തരീക്ഷത്തിന്റെയും ഭൂതലത്തിന്റെയും താപനില ഉയര്‍ത്താന്‍ ഇടയാക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ സഹായിക്കുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ എന്നു പറയുന്നു.

ഈ വാതകങ്ങള്‍ സ്വാഭാവികമായിത്തന്നെ അന്തരീക്ഷത്തിലുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ, കാര്‍ബണ്‍ഡൈഓക്സൈഡ് (CO2)), മീഥേയിന്‍ (CH4O), നൈട്രസ് ഓക്സൈഡ് (N2O), ഓസോണ്‍ (O3)) എന്നിവയാണ്. സ്വാഭാവികമായി അന്തരീക്ഷത്തിലുള്ള CO2) ആണ് പകുതിയിലധികം ഹരിതഗൃഹപ്രഭാവത്തിന് കാരണം. ഈ വാതകം ആകെ അന്തരീക്ഷ വാതകങ്ങളുടെ 0.03 ശ.മാ. മാത്രമേയുള്ളൂ. എങ്കിലും ഒരു നല്ല കരിമ്പടം പോലെ ഭൂമിയെ പൊതിഞ്ഞ്, മുകളില്‍ പറഞ്ഞവിധം ചൂടിനെ തടയുന്നു. കൂടാതെ മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായും ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ എത്താം. ഊര്‍ജം, കൃഷി, വ്യവസായം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും CO2) വമിക്കല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. വ്യവസായവിപ്ലവം ആരംഭിച്ചതിനുശേഷം, അന്തരീക്ഷത്തിലെ CO2)-ന്റെ സാന്ദ്രത 30 ശ.മാ.വും, മിഥേന്‍ന്റെ സാന്ദ്രത ഇരട്ടിയിലധികവും, നൈട്രസ് ഓക്സൈഡിന്റേത് 15 ശ.മാ.വും, ക്ലോറോഫ്ളൂറോകാര്‍ബണ്‍ന്റേത് (CFC) 900 ശ.മാ.വും വര്‍ധിച്ചിട്ടുണ്ട് (2006). ഈ വര്‍ധനവുകളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തിന് ചൂടിനെ കുടുക്കാനുള്ള കഴിവ് വളരെ അധികമായിട്ടുണ്ട്. ഓരോ വാതകത്തിന്റെയും അളവ് വര്‍ധിക്കുമ്പോള്‍ അവയുടെ സാന്ദ്രതയും വര്‍ധിക്കും. കൂടുതല്‍ ചൂട് തടയപ്പെടും - പുതപ്പിന്റെ കട്ടി കൂടിയാലത്തെ പോലെ. മറ്റുചില വാതകങ്ങളും ഹരിതഗൃഹവാതകങ്ങളായി ഭവിക്കാറുണ്ട്. ഇവ ഓരോന്നിന്റെയും സ്രോതസ്സും വര്‍ധനവിന്റെ തോതും ആഗോള താപനത്തിലെ പങ്കും, വ്യത്യസ്തമാണ്.

CO2) വര്‍ധന. 1850-ന് ശേഷമാണ് മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ ഇഛ2 അന്തരീക്ഷത്തില്‍ എത്താന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഈ വാതകത്തിന്റെ സാന്ദ്രതയും വര്‍ധിച്ചിട്ടുണ്ട്; വ്യവസായ വിപ്ലവം തുടങ്ങുന്നതിനു മുന്‍പ് ഇവയുടെ സാന്ദ്രത 280 പി.പി.എം-ല്‍ (പാര്‍ട്സ് പെര്‍ മില്ല്യണ്‍) താഴെയായിരുന്നു. 1957-ല്‍ അത് 315-ഉം, 1990-ല്‍ 360-ഉം ആയി ഉയര്‍ന്നു. 2004-ല്‍ 379 ആയി. സാന്ദ്രത കൂടുംതോറും കൂടുതല്‍ ചൂട് തടയപ്പെടും. ഭൂമിയിലെ ചൂട് കൂടിയതില്‍ CO2)-ലെ വര്‍ധനവിന്റെ പങ്ക് ഏകദേശം 50 ശ.മാ. ആണ്.

CO2) വര്‍ധിച്ചതിന് കാരണം, കല്‍ക്കരി, എണ്ണ, (പെട്രോള്‍, ഡീസല്‍), പ്രകൃതിവാതകം തുടങ്ങിയ ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയതാണ്. ആധുനിക വ്യവസായശാലകളും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും മോട്ടോര്‍ വാഹനങ്ങളും ജനപ്പെരുപ്പവും ജീവാശ്മ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിക്കാന്‍ ഇടയാക്കി. 1850നും 1950-നും ഇടയ്ക്കുള്ള ഒരു ശ.-ത്തില്‍ കത്തിച്ചത്ര കാര്‍ബണ്‍ ഇപ്പോള്‍ ഓരോ പത്തു വര്‍ഷവും കത്തിച്ചു തീര്‍ക്കുന്നു. ഒരു ടണ്‍ കാര്‍ബണ്‍ കത്തിക്കുമ്പോള്‍ ഏകദേശം 3.3 ടണ്‍ CO2) ഉത്പാദിപ്പിക്കപ്പെടും. 2000-ാമാണ്ടിലെ CO2) ലവല്‍, പുറകോട്ടുള്ള 200 ലക്ഷം വര്‍ഷങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനവും CO2) വിസര്‍ജത്തിനു കാരണമാണ്. ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ജൈവവസ്തുക്കള്‍ കത്തിക്കുന്നതും CO2)-ന്റെ മറ്റു സ്രോതസ്സുകളാണ്.

വനനാശം മൂലം CO2) വലിച്ചെടുക്കുന്നത് കുറയുന്നു. വനങ്ങള്‍ കത്തി നശിക്കുമ്പോഴും കൂടുതല്‍ CO2) അന്തരീക്ഷത്തില്‍ എത്തും. ഒരു വശത്ത് നാം കൂടുതല്‍ CO2) അന്തരീക്ഷത്തിലേക്കു വിടുന്നു. മറുവശത്ത് അതിനെ നീക്കം ചെയ്യാനുള്ള പ്രകൃതിയുടെ മാര്‍ഗം തടയുകയും ചെയ്യുന്നു. കഴിഞ്ഞ 150 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തിലെ CO2)-ന്റെ വര്‍ധനവില്‍ 30 ശ.മാ.വും വനനാശം മൂലമാണ്.

ഏറ്റവും കൂടിയ അളവില്‍ CO2) വിസര്‍ജിക്കുന്നത് യു.എസ്.എ.യും, മറ്റു വ്യവസായവത്കൃത രാജ്യങ്ങളുമാണ് - പങ്ക് 73 ശ.മാ. 1950 മുതല്‍ 1996 വരെ ഏതാനും രാജ്യങ്ങള്‍ പുറത്തുവിട്ട, കാര്‍ബണിന്റെ ആകെ അളവ് ചുവടെ ചേര്‍ത്തിരിക്കുന്ന ഗ്രാഫില്‍ നിന്നും മനസ്സിലാക്കാം.

ഒരു വര്‍ഷത്തില്‍ ഒരിന്ത്യാക്കാരന്‍ ശ.ശ. ഒരു ടണ്‍ ഹരിതഗൃഹവാതകം പുറത്തുവിടുമ്പോള്‍, ഒരു യു.എസ്.എ.ക്കാരന്റെ പങ്ക് 20 ടണ്ണാണ്. (2000-ാമാണ്ടില്‍)

മിഥേന്‍ (CH4) : CO2) നെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് മിഥേന്‍. ചൂടിനെ കുടുക്കാന്‍ മിഥേന്‍ വാതകത്തിന്റെ ഓരോ തന്മാത്രയും CO2) തന്മാത്രയെക്കാള്‍ ഇരുപത് മടങ്ങ് ഫലപ്രദം. വ്യവസായ വിപ്ലവത്തിനുശേഷം 1997 വരെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത 147 ശ.മാ. വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക വര്‍ധനവ് 12 ശ.മാ.വും. ആഗോളതാപനത്തിന് ഇടയാക്കുന്നതില്‍ രണ്ടാം സ്ഥാനം ഇതിനാണ്. അന്തരീക്ഷ സാന്ദ്രത 170 പി.പി.എം. പ്രധാന സ്രോതസ്സുകള്‍ ചതുപ്പുനിലങ്ങള്‍, വെള്ളത്തിനടിയിലാകുന്ന വനപ്രദേശത്തിലെ മരങ്ങളും ചെടികളും, ചിതല്‍, കല്‍ക്കരി ഖനികള്‍, സ്വാഭാവിക ഗ്യാസ്, നികത്തിയ കരഭൂമി, കന്നുകാലികള്‍, എണ്ണ-ഗ്യാസ് ഉത്പാദന കേന്ദ്രങ്ങള്‍, ഓടജലസംസ്കരണശാലകള്‍, നൈട്രജന്‍ വളങ്ങള്‍ ഉപയോഗിക്കുന്ന കൃഷിയിടങ്ങള്‍, പ്രകൃതി വാതകപ്പൈപ്പുകളിലെ ചോര്‍ച്ച മുതലായവയാണ്. ചൂട് കൂടുന്നതില്‍ ഈ വാതകത്തിന്റെ പങ്ക് 18 ശതമാനമാണ്.

ക്ലോറോഫ്ളൂറോ കാര്‍ബണ്‍ (സി.എഫ്.സി): ഓസോണ്‍ ശോഷണത്തിന് കാരണക്കാരായ ഈ വകുപ്പിലെ വാതകങ്ങള്‍ ഹരിതഗൃഹവാതകങ്ങളായും പ്രവര്‍ത്തിക്കും. ഇവയില്‍ ചിലതിലെ ഒരൊറ്റ തന്മാത്രയ്ക്ക് CO2) ന്റെ പതിനായിരം തന്മാത്രകളുടെ ഹരിതഗൃഹതാപനശേഷിയുണ്ട്. ഇവ അന്തരീക്ഷത്തില്‍ വളരെക്കാലം സജീവമായി തുടരും. പ്രധാന സ്രോതസ്സുകള്‍ ശീതീകരണയന്ത്രങ്ങള്‍, എയറോസോള്‍, സ്പ്രേയ്സ്, വ്യാവസായിക ലായിനികള്‍ എന്നിവയാണ്. ഈ വാതകങ്ങള്‍ ഉപയോഗം കഴിഞ്ഞ് ഒലിച്ചിറങ്ങി അന്തരീക്ഷത്തില്‍ എത്തുന്നു. ഇതിന്റെ സാന്ദ്രത വ്യവസായ യുഗത്തിന് മുന്‍പ് പൂജ്യം; 2002-ല്‍ 900 പാര്‍ട്ട്സ് പെര്‍ ട്രില്ല്യണ്‍ (പി.പി.ടി). ചൂട് കൂടുന്നതില്‍ സി.എഫ്.സിയുടെ പങ്ക് 14 ശതമാനമാണ്. (ഇപ്പോള്‍ ഡി.എഫ്.സി.കളുടെ ഉത്പാദനം നിര്‍ത്തലാക്കിയിട്ടുണ്ട്).

നൈട്രസ്ഓക്സൈഡ് (N2O)):- ഹരിതഗൃഹവാതകമെന്ന നിലയില്‍ ഈ വാതകത്തിന് CO2) നെക്കാള്‍ 200-ഉം മിഥേനെക്കാള്‍ 10-ഉം മടങ്ങ് കൂടുതല്‍ ശക്തിയുണ്ട്. പ്രധാനസ്രോതസ്സുകള്‍, വനം, പുല്‍മേടുകള്‍, നൈട്രജന്‍ വളങ്ങള്‍, മോട്ടോര്‍ വാഹനങ്ങളിലെ പുക, ഫോസില്‍ ഇന്ധനങ്ങള്‍, പാഴ്ക്കണികകള്‍ തുടങ്ങിയവയാണ്. 2002-ലെ സാന്ദ്രത 310 പി.പി.ബി. (പാര്‍ട്സ് പെര്‍ ബില്യണ്‍). വ്യവസായ യുഗത്തിന് മുന്‍പ്, 280 പി.പി.ബി. ആഗോളതാപനത്തിലെ പങ്ക് 6 ശതമാനമാണ്.

ഭൂമിയിലെ ഉപരിതല ഓസോണ്‍.

ഓസോണ്‍ ശോഷണം ആഗോളതാപനത്തെ സഹായിക്കും. വാഹനങ്ങളില്‍ നിന്നു പുറത്തു വരുന്ന വാതകങ്ങള്‍ ഓക്സിജനുമായി പ്രതികരിച്ചും വ്യവസായ ശാലകളില്‍നിന്നും വിസര്‍ജിക്കുന്ന പുകയിലെ ചില വാതകങ്ങള്‍ (നൈട്രിക് ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മുതലായവ) അള്‍ട്രാവയലറ്റ് രശ്മികളില്‍ പ്രവര്‍ത്തിച്ചും ഭൂമിയുടെ ഉപരിതലത്തില്‍ ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹവാതകമായി ഭവിക്കുന്നു. ചൂട് വര്‍ധിക്കുന്നതില്‍ ഇതിന്റെ പങ്ക് 12 ശതമാനമാണ്.

നീരാവി. സമുദ്രജലം ബാഷ്പീകരിച്ച് നീരാവിയായി അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ അത് ഹരിതഗൃഹവാതകമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചൂട് കൂടും. നീരാവിയും കൂടും. തത്ഫലമായി മുകളില്‍ പാളീമണ്ഡലത്തില്‍ (stratosphere) എത്തേണ്ട ചൂട് മുഴുവന്‍ അവിടെ എത്തുകയില്ല. ആ ഭാഗം തണുക്കും. ഈ അവസ്ഥ ഓസോണ്‍ പാളിയെ വേഗത്തില്‍ ശോഷിപ്പിക്കും - പ്രത്യേകിച്ചും സി.എഫ്.സി.യുടെ സാന്നിധ്യത്തില്‍. ശോഷിച്ച ഓസോണ്‍ പാളിയില്‍ക്കൂടി കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തി സസ്യജാലങ്ങള്‍ക്ക് ദോഷം ചെയ്യും. CO2) വലിച്ചെടുക്കേണ്ട സസ്യങ്ങള്‍ക്ക് കേടുവരുന്നത് ഈ വാതകം വര്‍ധിക്കാന്‍ ഇടയാക്കും. തത്ഫലമായി വീണ്ടും ചൂട് കൂടും.

എയറോസോള്‍സ്. വായു വഹിക്കുന്ന കണികകള്‍ രണ്ടിനം ഉണ്ട് - തങ്ങി നില്‍ക്കുന്ന കറുത്ത കാര്‍ബണും, പ്രതിബിംബിക്കുന്ന ഇനവും. ആദ്യ ഇനം സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നു. രണ്ടാമത്തെ ഇനം സൂര്യരശ്മികളെ പ്രതിബിംബിപ്പിച്ച് തിരിച്ചയക്കുന്നു. അങ്ങനെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഈ വിപരീത പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ഫലം തികച്ചും അനിശ്ചിതമാണ്. താപവര്‍ധനയെ വിഫലീകരിക്കാനുള്ള എയറോസോള്‍സിന്റെ കഴിവിന് ഏറെ പരിമിതികള്‍ ഉണ്ട്. എയറോസോള്‍സ് കണികകള്‍ ഒരാഴ്ച മാത്രമേ വായുവില്‍ തങ്ങിനില്‍ക്കുകയുള്ളു. ഹരിതഗൃഹവാതകങ്ങള്‍ നൂറ്റാണ്ടുകളും. ഹ്രസ്വകാലത്തേക്ക് രണ്ടു ഫലങ്ങളും സമതുലിതാവസ്ഥ കൈവരിച്ചേക്കാം. പക്ഷേ ഹരിതഗൃഹവാതകങ്ങളുടെ സഞ്ചയം തുടരുന്നതുകൊണ്ട് ആഗോളതാപനത്തിന് അവയുടെ ആഘാതം കൂടുതലായിരിക്കും.

എയറോസോള്‍സിന്റെ പ്രധാന സ്രോതസ്സുകള്‍, അന്തരീക്ഷത്തിലെ ധൂളി, കാട്ടുതീയിലെ പുകയുടെ ജ്വാലകള്‍, അഗ്നിപര്‍വതസ്ഫോടനത്തില്‍ പൊങ്ങിവരുന്ന ചാരമേഘങ്ങള്‍ എന്നിവയാണ്. പൂര്‍ണമായി കത്തിത്തീരാത്ത കല്‍ക്കരി, ഡീസല്‍, ജൈവപിണ്ഡം തുടങ്ങിയവയില്‍ നിന്നാണ് കറുത്ത കാര്‍ബണ്‍ പുറത്തു വരുന്നത്.

SF5CF3) : - കഴിഞ്ഞ 50 വര്‍ഷങ്ങളിലായി അന്തരീക്ഷത്തില്‍ എത്തിയിരിക്കുന്ന ഒരു പുതിയ ഹരിതഗൃഹവാതകമാണിത്. വ്യാവസായിക ഗ്യാസ് ഉപയോഗിച്ചുള്ള ചില പ്രക്രിയകളുടെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. ഇതിന്റെ തന്മാത്രകള്‍ക്ക് CO2) തന്മാത്രകളെക്കാള്‍, 18000 മടങ്ങ് കൂടുതല്‍ ഹരിതഗൃഹഫലമുണ്ട്. കൂടുതല്‍ ദീര്‍ഘായുസ്സും ഉണ്ട്. ഓരോ വര്‍ഷവും 270 ടണ്‍ വാതകം പുതുതായി വമിക്കപ്പെടുന്നു. ഈ വാതകത്തിന്റെ സാന്ദ്രത വര്‍ഷത്തില്‍ ആറു ശ.മാ. വീതം വര്‍ധിക്കുന്നു. ഈ വര്‍ധനവ് SF6) (Sulphur hexa fluoride) വാതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. SF6) ശക്തമായ ഒരു ഹരിതഗൃഹവാതകമാണ്. വൈദ്യുതി സ്വിച് ബോര്‍ഡുകളില്‍ തീപ്പൊരി ഇല്ലാതാക്കുക, ലോഹങ്ങള്‍ ഉരുക്കുമ്പോള്‍ അവയെ രക്ഷിക്കുക തുടങ്ങി പല തരത്തില്‍ ഇതു പ്രയോജനപ്പെടുന്നു.

ഹരിതഗൃഹവാതകങ്ങളുടെ വിസര്‍ജം ഇന്ത്യയില്‍. 1950 നുശേഷം ഇന്ത്യയില്‍ CO2) വിസര്‍ജം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വിസര്‍ജിക്കപ്പെടുന്ന CO2) ന്റെ അളവില്‍ ഇന്ത്യക്ക് 6-ാം സ്ഥാനമാണുള്ളത്; ചൈനയ്ക്ക് രണ്ടാം സ്ഥാനവും. എങ്കിലും നമ്മുടെ രാജ്യത്തെ പ്രതിശീര്‍ഷ വാര്‍ഷിക CO2) വമിക്കല്‍ 0.93 ടണ്‍ മാത്രമാണ്. ലോകശരാശരിയാകട്ടെ 3.87 ടണ്ണും. ആഗോളതാപനത്തില്‍ കേരളത്തിനും പങ്കുണ്ട്. കേരളത്തില്‍ ആകെ പുറത്തുവിടുന്ന വാര്‍ഷിക CO2)-ല്‍ 80.5 ശ.മാ.വും പെട്രോളിയം ഉത്പന്നങ്ങളും വിറകും കത്തിക്കുന്നതില്‍ നിന്നാണ്; മിഥേനിന്റെ സംഭാവന 17 ശ.മാ.വും നൈട്രസ് ഓക്സൈഡിന്റേത് 2 ശ.മാ.വും ആണ്. 1961 മുതല്‍ 2003 വരെ, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയതും, ഏറ്റവും കുറഞ്ഞതും, ശ.ശ.യും ആയ വാര്‍ഷിക താപനില അപഗ്രഥിച്ചാല്‍ ഇവ മൂന്നും ഉയരുന്ന പ്രവണത കാണാം. എന്നാല്‍, വാര്‍ഷിക ശ.ശ. മഴയില്‍ സാരമായ മാറ്റമില്ല.

ഒരു നൂതന സിദ്ധാന്തം.

ആഗോളതാപനത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ മുഖ്യപങ്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിദ്ധാന്തവും ഉണ്ട്. ലോകവ്യാപകമായി നഗരവത്കരണവും വ്യവസായവത്കരണവും മുന്നേറുകയാണ്. തത്ഫലമായി കൂടുതല്‍ കൂടുതല്‍ വീടുകളും വ്യവസായശാലകളും കോണ്‍ക്രീറ്റോ ടാറോ കൊണ്ടു മൂടിയ റോഡുകളും കാര്‍പാര്‍ക്കുകളും മുറ്റങ്ങളും കൊണ്ട് ഭൂമിയുടെ ഉപരിതലത്തില്‍ നല്ലൊരു ഭാഗം മൂടിപ്പോയിരിക്കുന്നു. ഇങ്ങനെ മൂടിപ്പോകുന്ന ഭൂവിസ്തൃതി അനുസ്യൂതം വര്‍ധിക്കുകയും ചെയ്യുന്നു. മൂടിപ്പോയ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങേണ്ട വെള്ളം പുഴകളിലും മറ്റും കൂടി കടലിലേക്ക് ഒഴുകിപ്പോകുന്നു. അതിനാല്‍ ഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും വേണ്ടത്ര ആര്‍ദ്രത ഇല്ലാതെ വരണ്ട അവസ്ഥയിലാകുന്നു. ഈ ഭാഗങ്ങളില്‍ നിന്നും ജലബാഷ്പീകരണം വഴി അന്തരീക്ഷത്തില്‍ എത്തേണ്ട നീരാവിയുടെ അളവ് കുറയുന്നു. ജല ചക്രത്തിലെ ഭൂരിഭാഗവും കടല്‍വെള്ളമാണ്. ഇതിന്റെ അളവില്‍ മാറ്റമില്ലതാനും. അന്തരീക്ഷത്തില്‍ എത്തുന്ന നീരാവി ഭൂമിക്ക് ഒരു രക്ഷാകവചമായും പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞവിധം നീരാവി കുറയുമ്പോള്‍ അതിന്റെ കട്ടിയും കുറയും. ഭൂമിയില്‍ എത്തുന്ന സൂര്യവികിരണം (Solar Radiation) വര്‍ധിക്കും. ഭൂമിയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും.

സാമ്പത്തിക നേട്ടങ്ങള്‍ക്കായും പുരോഗതിയുടെ പേരിലും കരഭൂമിയുടെ ഉപരിതലത്തില്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ ഏല്പിക്കുന്ന ദണ്ഡനങ്ങള്‍ കുറച്ചൊന്നുമല്ല. ഇവയുടെ വ്യാപ്തിയും വൈവിധ്യവും, കഴിഞ്ഞ അന്‍പതോ അറുപതോ വര്‍ഷങ്ങളിലായി തീവ്രത ആര്‍ജിച്ചിട്ടുണ്ട്. ഇവയുടെ ഫലമായി മേല്പറഞ്ഞ വിധം കരഭൂമിയുടെ ഉപരിതലവും മണ്‍ജലമേഖലയും മാത്രമല്ല, അന്തരീക്ഷവും വരള്‍ച്ച നേരിടുകയാണ്. മണ്‍ജലം സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ ഒരു താപനിയാമകം (thermo-regulator) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മണ്‍ജലം ക്ഷേത്രീയമായി (arealy) നശിച്ചാല്‍, ഭൂമിയിലെ പല പ്രദേശങ്ങളും വറ്റിവരളും. ഈ ദോഷഫലങ്ങള്‍ സഞ്ചിതരൂപം കൈക്കൊണ്ട് അടുത്ത ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കകം ഈ ഗ്രഹത്തില്‍ വിനാശകരമായ പല മാറ്റങ്ങള്‍ ഉണ്ടാകും. ഇവയില്‍ അതീവഗുരുതരമാണ് വരള്‍ച്ച. ഇത് ജലചക്രത്തെ നശിപ്പിക്കും. പ്രകൃതിയിലെ സമതുലിതാവസ്ഥയെ തകിടം മറിക്കും. ആഗോളതാപനത്തെ കൂടുതല്‍ രൂക്ഷമാക്കും. ഈ സിദ്ധാന്തത്തിന് ശാസ്ത്രകാരന്മാരുടെ അംഗീകാരം ഇല്ല എന്നതു പ്രസ്താവ്യമാണ്.

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍.

ഓരോ പ്രദേശത്തും വ്യത്യസ്ത തോതിലാണ് ചൂടു കൂടുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ സ്വഭാവവും തോതും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ അതിവൃഷ്ടി. മറ്റിടങ്ങളില്‍ അനാവൃഷ്ടി. വരള്‍ച്ചയും, വെള്ളപ്പൊക്കവും, കൊടുംകാറ്റും, താപതരംഗവും (heat wave) കാട്ടുതീയും എല്ലാം ഉണ്ടാകുന്നതിന്റെ ആവൃത്തിയും ഗുരുതരാവസ്ഥയും വര്‍ധിക്കും. ഈ കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് നാനാരംഗത്തും ദോഷഫലങ്ങള്‍ ഉണ്ടാകും. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു:

മനുഷ്യനുമായി അടുത്ത ബന്ധമുള്ളതും, കാലാവസ്ഥാ മാറ്റങ്ങളോട് സൂക്ഷ്മ സംവേദന ക്ഷമതയുള്ളതും ആയ ജലസ്രോതസ്സുകള്‍, വനങ്ങള്‍, സമുദ്രതീരമേഖലകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുനരുദ്ധരിക്കാന്‍ പറ്റാത്ത വിധം നാശം സംഭവിക്കും. സൈബീരിയന്‍ പ്രദേശത്തെ 125 കായലുകള്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. 1971-ല്‍ 10882 കായലുകള്‍ ഉണ്ടായിരുന്നത്, 1999-ല്‍ 9712 ആയി കുറഞ്ഞു.

പവിഴപ്പുറ്റ്, കണ്ടല്‍ കാടുകള്‍, ഉഷ്ണമേഖലാ വനങ്ങള്‍ മുതലായ സ്വാഭാവിക സംവിധാനങ്ങള്‍ക്ക് ആപത്സാധ്യത ഏറും. ആമസോണ്‍ മഴക്കാടുകള്‍ തകര്‍ന്നടിഞ്ഞ് വൃക്ഷങ്ങളില്ലാത്ത പുല്‍പ്രദേശമായി മാറാം.

ജലത്തിനു ചൂട് കൂടിയാല്‍ അതിലെ പ്രാണവായുവിന്റെ അംശം കുറയും; രാസവസ്തുക്കള്‍ ലയിക്കാനുള്ള സാധ്യത വര്‍ധിക്കും. ഇത് ജലജീവികള്‍ക്കു ദോഷം ചെയ്യും.

കടലിലെ അമ്ലത്വവര്‍ധനമൂലം, അന്തരീക്ഷ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള കടലിന്റെ കഴിവ് വളരെ കുറയും; ഇപ്പോള്‍ ആകെ കാര്‍ബണില്‍ പകുതിയും ആഗിരണം ചെയ്യുന്നതു കടലാണ്.

കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാന്‍ വിഷമമുള്ള പല ജൈവജാതികള്‍ക്കും വംശനാശം സംഭവിക്കാം. 2050 ആകുമ്പോഴേക്കും 10 ലക്ഷത്തില്‍പ്പരം സസ്യജന്തുജാതികള്‍ വംശനാശം നേരിടും; ചുരുക്കം ചിലവ പെരുകിയെന്നും വരും.

വാസഗേഹങ്ങളുടെ നാശംമൂലം പല ജൈവജാതികളുടെയും എണ്ണം കുറയും.

ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതുകൊണ്ട് അവിടുത്തെ ആവാസവ്യവസ്ഥയ്ക്കും ജൈവജാതികള്‍ക്കും ഗുരുതരമായ ദോഷം സംഭവിക്കും. ഉത്തരധ്രുവ പ്രദേശത്തെ മഞ്ഞിന്റെ കട്ടി 40 ശ.മാ.വും മഞ്ഞു മൂടിയിരുന്ന പ്രദേശത്തിന്റെ വിസ്തൃതി 6 ശ.മാ.വും കുറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹിമാനികള്‍ (glaciers) ഉരുകുകയാണ് - ആഫ്രിക്കയിലെ കിലിമന്‍ജാരോയിലും, തെക്കേ അമേരിക്കയിലെ ആന്‍ഡീസിലും, യു.എസ്.എ.യിലെ മൊണ്ടാനയിലും, ഇന്ത്യയിലെ ഹിമാലയത്തിലും.

ആവാസവ്യവസ്ഥകള്‍ വ. ദിശയില്‍ സ്ഥലം മാറ്റപ്പെടലിനു വിധേയമാകുന്നുണ്ട്. 2100 എ.ഡി. ആകുമ്പോഴേക്കും 140 മുതല്‍ 580 വരെ കി.മീ. അതു മാറിയേക്കാം.

പരാഗണമാതൃകയിലെ തകരാറുകള്‍. കൂടിയ ചൂട്, മുന്‍കൂട്ടിയുള്ള മഞ്ഞുരുകലിനും ചില സസ്യങ്ങളുടെ അകാല പുഷ്പിക്കലിനും ഇടയാക്കും. നിശ്ചിത പരിധിയില്‍ മാത്രം വിഹരിക്കുന്ന പക്ഷികള്‍ക്ക് നാശം സംഭവിക്കും.

പ്രാണികീടങ്ങള്‍ പെരുകുന്നതിലും വിതരണം ചെയ്യപ്പെടുന്നതിലും മാറ്റങ്ങള്‍ ഉണ്ടാകും.

മഞ്ഞുരുകി, സമുദ്രനിരപ്പ് ഉയരുന്നതുകൊണ്ട് പല ദ്വീപുകളും കടലില്‍ മുങ്ങും; കടല്‍ത്തീരനഗരങ്ങളും കരഭൂമിയും നഷ്ടപ്പെടും. 2100-ആകുമ്പോഴേക്കും കടലിലെ ജലനിരപ്പ് 88 സെ.മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. തത്ഫലമായി വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹം തന്നെ ഉണ്ടാകും. 45 സെ.മീ. സമുദ്രജലവിതാനം ഉയര്‍ന്നാല്‍ ബാംഗ്ളദേശിലെ 55 ലക്ഷം ജനങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടും. ഈ പ്രതിഭാസം മൂലം ഇന്ത്യയ്ക്ക് 5760 ചതുരശ്ര കി.മീ. കരഭൂമിയും, കൂടാതെ 4200 കി.മീ. റോഡും നഷ്ടപ്പെടും എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.

സമുദ്രവിതാന ഉയര്‍ച്ച നദീമുഖങ്ങളിലും നദികളിലും ഉപ്പുവെള്ള ഭീഷണി വര്‍ധിപ്പിക്കും.

കാര്‍ഷികോത്പാദനത്തില്‍ - പ്രത്യേകിച്ചും അരി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തില്‍ - ഗണ്യമായ കുറവുണ്ടാകും. ഓരോ ഡിഗ്രി ചൂട് കൂടുമ്പോഴും അരിയുടെ ഉത്പാദനം പത്ത് ശ.മാ. കുറയും. കൃഷിഭൂമി ഉപയോഗശൂന്യമായിത്തീരും.

ഉഷ്ണതരംഗം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കും.

നേത്ര-ശ്വാസകോശ രോഗങ്ങളും കാന്‍സറും - പ്രത്യേകിച്ച് തൊലിയിലെ - വ്യാപകമാകും.

അകാലപ്പിറവികളും നവജാതശിശുമരണങ്ങളും കൂടുതലാകും.

ശുദ്ധജല ദൌര്‍ലഭ്യം കാരണം ജലജന്യരോഗങ്ങള്‍ വര്‍ധിക്കും.

തണുപ്പു കുറയുമ്പോള്‍, ഉയര്‍ന്ന സ്ഥലങ്ങളില്‍പ്പോലും കൊതുകു പെരുകാനും, മലമ്പനി പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കാനും ഇടയുണ്ട്.

പരിഹാര മാര്‍ഗങ്ങളും പരിഹാരശ്രമങ്ങളും

യുക്തിസഹമായ മാര്‍ഗം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും അതുവഴി, അന്തരീക്ഷത്തിലേക്ക് വിടുന്ന ഇഛ2 ന്റെ അളവും കുറയ്ക്കുക എന്നതാണ്. ഇതിന് ഊര്‍ജോത്പാദനം കുറയ്ക്കേണ്ടി വന്നേക്കാം. അപ്പോള്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കും. - ഇന്ന് അറിയപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം ഊര്‍ജമായതുകൊണ്ട് ആ നിലയ്ക്ക് ആരാണ് മേല്പറഞ്ഞ കുറവിനു തയ്യാറാവുക? എത്രകണ്ട് കുറയ്ക്കണം? ആരാണ് അത് നിശ്ചയിക്കുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആയ നിരവധി മേഖലകളിലേക്ക് വ്യാപിക്കുന്നു; സ്വത്തിലും വരുമാനത്തിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസമത്വവുമായി ബന്ധപ്പെട്ടും കിടക്കുന്നു. ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ഒരു കൂട്ടര്‍; അതിന്റെ തിക്തഫലങ്ങള്‍ കൂടുതലായി അനുഭവിക്കുന്നവര്‍ മറ്റൊരു കൂട്ടര്‍.

പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്രപഠനങ്ങളും ശ്രമങ്ങളും 1979 മുതല്‍ തന്നെ തുടങ്ങി. ലോകകാലാവസ്ഥാ സംഘടനയും, ഐക്യരാഷ്ട്രസഭയും, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയും (യു.എന്‍.ഇ.പി.) കൂട്ടായി ചേര്‍ന്നാണ് പരിഹാര ശ്രമങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളതും ഇപ്പോഴും തുടരുന്നതും. ശാസ്ത്രീയപഠന ഗവേഷണത്തിനായി രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ഐ.പി.സി.സി. (Inter governmental panel). കൂടാതെ, പ്രശ്നപരിഹാര ശ്രമങ്ങള്‍ തുടരാനും, അതിന്റെ പുരോഗതി വിലയിരുത്താനും ആയി, ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ അംഗീകാരത്തോടെ U.N.Frame Work Convention on Climate Change(UNFCCC) നിലവില്‍ വരുകയും ചെയ്തു. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെ 189 രാജ്യങ്ങള്‍ ഒപ്പു വച്ചിട്ടുണ്ട്. ഇതുപ്രകാരം 1997 ഡി.-ല്‍ ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വച്ച് കൂടിയ കോണ്‍ഫറന്‍സ് ഒഫ് പാര്‍ട്ടീസ് (COP)-3 അംഗീകരിച്ച ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോക്കോള്‍. ഇതു നിയമപരമായ ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇതു പ്രകാരം വ്യവസായവത്കൃത രാജ്യങ്ങള്‍, 2012 ആകുമ്പോഴേക്കും, അവര്‍ പുറത്തുവിടുന്ന ആറ് ഹരിതഗൃഹവാതകങ്ങളില്‍ എല്ലാം കൂടി 5 ശ.മാ. കുറവ് കൈവരിക്കണം (1990-ലെ ലവലില്‍ നിന്നും). ഓരോ രാജ്യവും കൈവരിക്കേണ്ട കുറവിനു ക്വാട്ട നിശ്ചയിക്കുകയും ലക്ഷ്യങ്ങള്‍ നേടാനുള്ള സമയക്രമപട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് കാര്യങ്ങള്‍ ദീര്‍ഘചര്‍ച്ചയ്ക്ക് വിധേയമായി. ഓരോ രാജ്യവും വമിക്കുന്ന ഇഛ2 ന്റെ അളവില്‍നിന്നും, ആ രാജ്യത്തെ വനങ്ങളും മരങ്ങളും ആഗിരണം ചെയ്യുന്ന ഇഛ2 കുറയ്ക്കുന്ന ഏര്‍പ്പാട് (കാര്‍ബണ്‍സിങ്ക്സ്). രണ്ടാമത്തേത് ഒരു വ്യവസായവത്കൃതരാജ്യം നിശ്ചിത അളവിലും കൂടുതലായി നിയന്ത്രണം നേടിയാല്‍, ആ അധികനേട്ടം, നിശ്ചിത തോതില്‍ നിയന്ത്രണം നേടാത്ത മറ്റൊരു വ്യവസായവത്കൃത രാജ്യത്തിനു കൈമാറുക (എമിഷന്‍ട്രേഡ്). മൂന്നാമത്തേത് ക്ളീന്‍ ഡെവലപ്മെന്റ് മെക്കനിസം - സി.ഡി.എം.: ഹരിതഗൃഹവാതകങ്ങള്‍ കുറയാന്‍ സഹായിക്കുന്ന പ്രോജക്ടുകള്‍, വ്യവസായവത്കൃത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കൂട്ടായി നടപ്പാക്കുക.

ഇന്ത്യ ഉള്‍പ്പെടെ 156 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുണ്ട്. യു.എസ്.എ. ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ല; നിസ്സാരമായ ഏഴു ശതമാനം കുറവിനു പോലും തയ്യാറായിട്ടും ഇല്ല. അമേരിക്കന്‍ ജീവിതശൈലി, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.എസ്.എ ഉടമ്പടിയില്‍ നിന്നും വിട്ടു നിന്നത്. ഈ രാജ്യവും മറ്റു വ്യവസായ വത്കൃത രാജ്യങ്ങളും പ്രശ്നപരിഹാരത്തിന് അവരുടെ സാങ്കേതികവും സാമ്പത്തികവും ആയ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്തുന്നില്ല.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കിയാല്‍ പോലും പ്രശ്നപരിഹാരമാകില്ല. ഐ.പി.സി.സി.യുടെ നിഗമനങ്ങള്‍ പ്രകാരം, കാലാവസ്ഥ ഭദ്രമായ നിലയില്‍ എത്താന്‍ ഹരിതഗൃഹവാതകങ്ങളില്‍ 60-80 ശ.മാ. വരെ കുറവുണ്ടാകണം.

ഹരിതഗൃഹവാതകങ്ങളെ പുറത്തുവിടുന്ന മനുഷ്യപ്രവര്‍ത്തനങ്ങളെ മാറ്റി എടുത്താലേ പ്രശ്നത്തിനു പരിഹാരമാകൂ. ഊര്‍ജോപയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാം. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കാം. ഏറ്റവും കുറച്ചുമാത്രം, പാഴ്വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതും ഊര്‍ജം ഉപയോഗിക്കുന്നതും ആയ ജീവിതശൈലിയിലേക്ക് മാറാം. പൊതുഗതാഗതം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. പാഴ്വസ്തുക്കളില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ വ്യാപകമാക്കാം. വനനാശം തടയുക, മരങ്ങള്‍ വച്ചുപിടിപ്പിക്കുക, സൈക്കിള്‍ സംസ്കാരം വളര്‍ത്തുക തുടങ്ങിയ അനേകം കാര്യങ്ങള്‍ സമൂഹതലത്തിലും വ്യക്തിതലത്തിലും ചെയ്യാം. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമം കൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് ഒട്ടെങ്കിലും പരിഹാരം കണ്ടെത്താനാകൂ.

ആഗോളതാപന വിവരങ്ങൾ

ഭൂമിക്കു ചൂടു കൂടിവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടാകും. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനുമെല്ലാം അതു കാരണമാകും. മഹാനഗരങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങും. വ്യാവസായിക വിപ്ളവത്തിന്റെ ഉപോല്പന്നങ്ങളായ രാസപദാര്‍ത്ഥങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെല്ലാം മാറ്റമെന്ന് ആരോപിക്കുകയും അതിനെല്ലാം പരിഹാരമായി മരങ്ങള്‍ നട്ടുവളര്‍ത്തണമെന്നു പറയുകയും ചെയ്യുന്നത് പ്രായോഗികമോ ശാസ്ത്രീയമോ ആണെന്നു കരുതാന്‍ വയ്യ. ജനസംഖ്യാ വിസ്ഫോടനവും കാര്‍ഷിക-വ്യാവസായിക വളര്‍ച്ചയും വനങ്ങളുടെ നശീകരണത്തിനു കാരണമാണ്. ഇനിയൊരു തിരിച്ചുപോക്ക് വ്യാവസായിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നതിന് തുല്യമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് വ്യാവസായിക വളര്‍ച്ച കാരണമാകുന്നുണ്ടെങ്കില്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ശാസ്ത്രീയ സമീപനം. മരങ്ങളെല്ലാം മുറിച്ചുമാറ്റി വ്യവസായ ശാലകള്‍ തുടങ്ങണമെന്നോ വനവത്ക്കരണം അപകടകരമാണെന്നോ അല്ല പറയുന്നത്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും മരമാണ് മറുപടി എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ അന്ധനായിത്തീരുന്നതാണ് അപകടം. അതിവേഗ പാതകളുടെ ഓരങ്ങളിലും രാജവീഥികളിലുമെല്ലാം മുഗള്‍ ഭരണകാലത്തെ നഗരപരിഷ്ക്കരണത്തെ അനുകരിച്ച് മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും അയല്‍ക്കാരന്റെ കൃഷിസ്ഥലത്തും പുരയിടത്തിലും വിത്തുവലിച്ചെറിയുകയും ചെയ്യുന്നതല്ല വനവത്ക്കരണം. അത് പ്രത്യയ ശാസ്ത്ര ദാരിദ്യ്രമാണ്. ശാസ്ത്രീയമായ അവബോധമില്ലായ്മയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു പോംവഴികള്‍ അന്വേഷിക്കേണ്ടത് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണ്.

ആഗോളതാപനത്തെക്കുറിച്ചും അതിന്റെ കാരണ-പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സൌരചക്രങ്ങളുടെ സ്വഭാവം, അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ മുതലായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പങ്ക് ഇക്കാര്യത്തിലുണ്ടെന്നു പറയുമ്പോഴും അവ എങ്ങനെ, എത്രത്തോളം ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ല. കഴിയുന്ന കാര്യമാകട്ടെ മനുഷ്യരുടെ പ്രകൃതിയിലുള്ള അനിയന്ത്രിത ഇടപെടല്‍ കാരണം ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനത്തിലുണ്ടാകുന്ന വര്‍ധനയും അതു വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളുമാണ്. ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചേഞ്ച് (IPCC) എന്നറിയപ്പെടുന്ന കാലാവസ്ഥാ-ഭൌമശാസ്ത്രസംഘം ഓരോ വര്‍ഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ടുകള്‍ സമാഹരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ടുകളുടെത്തുടര്‍ന്നാണ് രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രത്തലവന്മാര്‍ നിര്‍ബന്ധിതരാകുന്നത്.

ആഗോളതാപനത്തിന്റെ പ്രധാന ഉത്തരവാദിത്വം ഹരിതഗൃഹപ്രഭാവത്തിനാണ്. സൂര്യപ്രകാശം ഭൌമോപരിതലത്തില്‍ പതിച്ചതിനുശേഷം അന്തരീക്ഷത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ അതിലേറിയ പങ്കും താപവികിരണങ്ങളുടെ (ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍) രൂപത്തിലാണ്. ഭൌമാന്തരീക്ഷത്തിലുള്ള വാതകങ്ങള്‍ ഈ താപവികിരണങ്ങളെ കെണിയില്‍പ്പെടുത്തുകയും അവയുടെ സ്വതന്ത്രസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. വാതകങ്ങള്‍ ഇവിടെ ഒരു സ്ഫടിക മേലാപ്പു പോലെയാണ് പെരുമാറുന്നത്. ഭൌമാന്തരീക്ഷത്തിന്റെ ഈ സ്വഭാവമാണ് ഭൂമിയില്‍ ചൂടും തണുപ്പും ക്രമീകരിക്കുന്നത്. ഭൌമജീവന്റെ ഉത്ഭവത്തിനും വികാസത്തിനും പിന്നില്‍ ഹരിതഗൃഹപ്രഭാവത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നര്‍ത്ഥം. 1824ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി ഹരിതഗൃഹപ്രഭാവത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. ജോസഫ് ഫൊറിയര്‍ എന്ന ശാസ്ത്രജ്ഞന്‍ അന്തരീക്ഷത്തെക്കുറിച്ചു നടത്തിയ പഠനത്തില്‍ ഭൂമിയ്ക്ക് ഇത്തരമൊരു അന്തരീക്ഷ ഘടന ഇല്ലായിരുന്നുവെങ്കില്‍ അന്തരീക്ഷ താപനിലയില്‍ 60 ഡിഗ്രി ഫാരന്‍ഹൈറ്റുവരെ കുറവുണ്ടാകുമെന്നും അത് ഭൂമിയെ വാസയോഗ്യമല്ലാതാക്കുമെന്നും കണ്ടെത്തുകയുണ്ടായി. പിന്നീട് 1895ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തേ അറേനിയസ് ഹരിതഗൃഹപ്രഭാവത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിധ്യമാണെന്നും മനുഷ്യപ്രവര്‍ത്തനങ്ങള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി. ഒരു നൂറു വര്‍ഷത്തിനുള്ളില്‍ ഈ വര്‍ദ്ധനവ് ഭീകരമാകുമെന്നും അത് ഭൂമിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അറേനിയസ് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിക്കുകയുണ്ടായി.

ആഗോളതാപനത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ ഹരിതഗൃഹസ്വഭാവമാണെന്നു പറഞ്ഞല്ലോ. എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് നോക്കാം. ഭൌമോപരിതലത്തില്‍ തട്ടി പ്രതിഫലിപ്പിക്കുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് താപവാഹകര്‍. വികിരണങ്ങള്‍ ദ്രവ്യകണികകളുടെ ആറ്റോമിക-തന്മാത്രാ ഘടനയെ ആശ്രയിച്ചാണ് അവയിലൂടെ കടന്നുപോകുന്നത്. ആറ്റങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പോസിറ്റീവ് ചാര്‍ജ്ജുള്ള ഒരു ന്യൂക്ളിയസ്സും നെഗറ്റീവ് ചാര്‍ജ്ജുള്ള ഇല്ക്ട്രോണുകളും കൊണ്ടാണെന്ന് സാമാന്യമായി പറയാന്‍ കഴിയും. ഇലക്ട്രോണുകള്‍ വ്യത്യസ്ത ഊര്‍ജ്ജനിലയിലുള്ള ഓര്‍ബിറ്റുകളില്‍ ന്യൂക്ളിയസ്സിനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇത്തം രണ്ട് ഓര്‍ബിറ്റുകളുടെ ഇടയില്‍ ഊര്‍ജ്ജനിലയുടെ ഒരു വിടവ് നിലനില്‍ക്കുന്നുണ്ട്. ഈ വിടവുകളിലേക്ക് താപവികിരണങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും അതുവഴി താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള ഇലക്ട്രോണുകള്‍ കുറേക്കൂടി ഉയര്‍ന്ന ഊര്‍ജ്ജനിലയിലേക്കു ചാടുകയും (Quantum Leap) ചെയ്യും. ഇങ്ങനെ താപവികിരണങ്ങളെ ആഗിരണം ചെയ്യുന്നതില്‍ വാതകങ്ങളുടെ കഴിവ് വ്യത്യസ്തമാണ് . കാര്‍ബണ്‍ഡയോക്സൈഡും, നീരാവിയും, മീഥേയ്നും, നൈട്രസ് ഓക്സൈഡും, ക്ളോറോ ഫ്ളൂറോ കാര്‍ബണുമെല്ലാം താപവികിരണങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിവുള്ള വാതകങ്ങളാണ്. പൊതുവെ ഹരിതഗൃഹവാതകങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്. ആഗോളതാപനമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയിലെത്തുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ ഇരുപത് മടങ്ങ് താപവാഹകശേഷിയുണ്ട് മീഥേയ്ന്‍ വാതകത്തിന്. നൈട്രസ് ഓക്സൈഡിനാകട്ടെ ഇത് 300 മടങ്ങ് അധികവുമാണ്. വികസിത രാജ്യങ്ങളില്‍ നിരോധിച്ച ക്ളോറോഫ്ളൂറോ കാര്‍ബണിന്റെ താപവാഹകശേഷി കാര്‍ബണ്‍ഡയോക്സൈഡിന്റെ ആയിരക്കണക്കിന് മടങ്ങ് അധികവുമാണ്. എന്നാല്‍ ഇത്തരം വാതകങ്ങളുടെ സാന്നിധ്യം കാര്‍ബണ്‍ഡയോക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തില്‍ വളരെ കുറവായതിനാല്‍ അന്തരീക്ഷ താപനിലയില്‍ കാര്‍ബണ്‍ഡയോക്സൈഡ് വരുത്തുന്ന വര്‍ദ്ധനവു തന്നെയാണ് ഗണനീയമായിട്ടുള്ളത്. 1990നുശേഷമുള്ള ഓരോ വര്‍ഷവും ഏകദേശം 6 ബില്യണ്‍ മെട്രിക് ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത്. ഹരിതഗൃഹവാതകങ്ങള്‍ സ്വാഭാവികമായും ആഗോളതാപനത്തിനു കാരണമാകുന്നുണ്ടെങ്കിലും മനുഷ്യന്റെ ഇടപെടല്‍ ഇത്തരം വാതകങ്ങളുടെ അമിത ഉല്പാദനത്തിന് ഇടയാക്കുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടേയും വൈദ്യുതോല്പാദനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം അന്തരീക്ഷത്തിലേക്ക് പമ്പു ചെയ്തുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെയും നീരാവിയുടെയുമെല്ലാം തോത് അതിഭീകരമാണ്. അതുമാത്രമല്ല ജനസംഖ്യാവര്‍ധനവും ഇത്തരത്തിലുള്ള വാതകങ്ങളുടെ ഉല്‍സര്‍ജ്ജനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജന്തുക്കളുടെ ശ്വസന പ്രക്രിയയില്‍ പുറന്തള്ളുന്ന വാതകങ്ങളില്‍ പ്രധാന പങ്കും കാര്‍ബണ്‍ഡയോക്സൈഡും നീരാവിയുമാണ്. അതുകൂടാതെ കൃഷിയിടങ്ങളില്‍ കാര്‍ഷികോല്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ ചീയുമ്പോഴും സസ്യാഹാരികളായ ജന്തുക്കളുടെ വിസര്‍ജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന തോതില്‍ മീഥേയ്ന്‍ വാതകവും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുണ്ട്. രാസവളങ്ങളിലുള്ള നൈട്രസ് ഓക്സൈഡും റെഫ്രിജറേറ്ററുകളിലും വ്യാവസായികാവശ്യങ്ങള്‍ക്കുമെല്ലാമുപയോഗിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുമെല്ലാം അന്തരീക്ഷ താപനില ഉയര്‍ത്തുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്.

ഭൌമാന്തരീക്ഷം കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ്. സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റേയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. എന്നാല്‍ മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ ഇടപെടല്‍ ഹരിതഗൃഹ പ്രഭാവത്തിന് എത്രത്തോളം കാരണമാകുന്നുണ്ടെന്ന് പരിശോധിക്കപ്പെടണം. കഴിഞ്ഞ ഒന്നരക്കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ വര്‍ദ്ധനവ് ഇത്രയധികമാവുന്നത് ഇതാദ്യമാണ്. ധ്രുവമേഖലയിലെ ഹിമപാളികളിലും സമുദ്രാന്തര്‍ഭാഗത്തെ അവസാദശിലകളിലും നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ഭീമമാണ്. അതുപോലെതന്നെ ഭീമമാണ് കാട്ടുതീയുണ്ടാകുമ്പോഴും വിറകു കത്തിക്കുമ്പോഴും സംഭവിക്കുന്നത്. ഇവ തമ്മിലുള്ള അന്തരം രണ്ടാമത്തെ പ്രവര്‍ത്തനം ഏറെക്കുറെ സ്വാഭാവികമാണെന്നതാണ്. കാര്‍ബണ്‍ഡയോക്സൈഡ് സ്വീകരിക്കുകയും പ്രാണവായുവായ ഓക്സിജന്‍ പുറന്തള്ളുകയും ചെയ്തുകൊണ്ട് ഒരു ഓക്സിജന്‍ - കാര്‍ബണ്‍ഡയോക്സൈഡ് സന്തുലനം നിലനിര്‍ത്താന്‍ മരങ്ങള്‍ക്ക് കഴിയും. എന്നാല്‍ ജനസംഖ്യാ വിസ്ഫോടനവും ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപഭോഗവും ഈ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നിര്‍ണായക നിലയിലെത്തിക്കഴിഞ്ഞാല്‍ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മരങ്ങള്‍ക്ക് കഴിയാതെ വരും. ഒരു കയര്‍ വലിച്ചു നീട്ടുന്നതുപോലെ അവസാനത്തെ ചകിരിനാരും പൊട്ടിക്കഴിഞ്ഞാല്‍ കയറിന് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ കഴിയാത്തതുപോലെ പിന്നീട് നടത്തുന്ന വനവത്ക്കരണത്തിനും അന്തരീക്ഷത്തിലെ ഓക്സിജന്‍ - കാര്‍ബണ്‍ഡയോക്സൈഡ് സന്തുലനം നിര്‍വഹിക്കാന്‍ കഴിയില്ല. അത്തരമൊരവസ്ഥയില്‍ കുറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയല്ല പരിഹാരം. ബുദ്ധിപരമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.

ഭൂമിയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ തോത് കൂടിയും കുറഞ്ഞും വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും. ഇത്തരം മാറ്റങ്ങളെ സ്വാഭാവികമായിത്തന്നെ പ്രകൃതി സന്തുലനം ചെയ്യുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആയിരം വര്‍ഷങ്ങളായി ഇത്തരമൊരു പുന:ക്രമീകരണത്തിന് പ്രകൃതിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. ആഗോളതാപനിലയില്‍ വര്‍ദ്ധനവല്ലാതെ കുറവുണ്ടായ ഒരു സന്ദര്‍ഭം ഉണ്ടായിട്ടുമില്ല. അനുദിനം ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവര്‍ധനയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനവുമെല്ലാം വഴി മനുഷ്യര്‍ അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റെല്ലാ ജന്തുവര്‍ഗ്ഗങ്ങളെക്കാളും വളരെ മുന്നിലാണ്. ആഗോളതാപനം എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രയോഗമാണ്. ശാസ്ത്രജ്ഞര്‍ പൊതുവെ കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നാണ് ഇതിനു പറയുന്നത്. കാരണം ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വര്‍ധന കാറ്റുകള്‍ക്കും സമുദ്രജല പ്രവാഹങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇവ ചില പ്രദേശങ്ങളെ ക്രമാതീതമായി ചൂടാക്കുമ്പോള്‍ മറ്റുചില പ്രദേശങ്ങള്‍ അതിശൈത്യത്തിലേക്ക് വഴുതിവീഴാനും ഇടയാകും. മഴയും മഞ്ഞുവീഴ്ചയുമെല്ലാം പ്രവചനാതീത സ്വഭാവം പ്രകടിപ്പിക്കും. അതിനാല്‍ ആഗോളതാപനമെന്നു പറയുന്നതിലും സാധ്യത കാലാവസ്ഥാ വ്യതിയാനത്തിനാണ്. ഭൂമിയുടെ താപനിലയും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ഇടയില്‍ ഈ സന്തുലിതാവസ്ഥയ്ക്കു നേരിടുന്ന നേരിയ വ്യതിയാനം പോലും ഭൂമിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹിമയുഗങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ അത്തരം ഹിമയുഗങ്ങള്‍ സംഭവിക്കാത്തതുകൊണ്ടാണ് ഇവിടെ നാഗരികത വളര്‍ന്നുവന്നതും മനുഷ്യവര്‍ഗ്ഗത്തിന്റെ വികാസമാരംഭിച്ചതും. അഗ്നിപര്‍വ്വത സ്ഫോടനങ്ങളും സമുദ്രജല പ്രവാഹങ്ങളും എല്‍-നിനോ പ്രതിഭാസവുമെല്ലാം താപവര്‍ദ്ധനവിന് സ്വാഭാവികമായും കാരണമാകുന്നുണ്ടെങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ടു സംഭവിക്കാവുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും വര്‍ധന അതിന്റെ മൂന്നിലൊന്ന് സമയത്തിനുള്ളില്‍ വ്യാവസായിക വിപ്ളവം സൃഷ്ടിക്കുന്നുണ്ട്.

ധ്രുവപ്രദേശങ്ങളിലെയും ഗിരിശൃംഖങ്ങളിലെയും മഞ്ഞുരുകുന്നതാണ് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളില്‍ പ്രധാനം. അതോടൊപ്പം അത്തരം പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. മഞ്ഞുരുകുന്നതോടെ സമുദ്രനിരപ്പ് ഉയരാന്‍ ആരംഭിക്കും. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് കടലാക്രമണം ഈ നൂറ്റാണ്ടില്‍ കൂടുതലായിരിക്കും. തണുപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന സ്പീഷീസുകള്‍ക്ക് വംശനാശം സംഭവിക്കുകയോ അവ ധ്രുവപ്രദേശങ്ങലിലേക്ക് പലായനം നടത്തുകയോ ചെയ്യും. കാലാവസ്ഥയുടെ ചാഞ്ചാട്ടം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കും. സമുദ്രനിരപ്പ് 18 മുതല്‍ 59 സെന്റീമീറ്റര്‍ വരെ ഉയരും. മഹാനഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ഇപ്പോള്‍ തന്നെ തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ അതിലേറെ ശക്തമാകും. പരസ്പരം ആശ്രയിച്ചു കഴിയുന്ന സസ്യ-ജന്തു ശൃംഖലയുടെ താളം തെറ്റും. വെള്ളപ്പൊക്കവും വരള്‍ച്ചയും ക്ഷാമവുമെല്ലാം നിത്യസംഭവങ്ങളാകും. ശുദ്ധജലം കിട്ടാക്കനിയാവും. പെറുവിലെ ക്വല്‍കയ മലനിരകളിലെ മഞ്ഞുരുക്കം ഇപ്പോഴുള്ള അവസ്ഥയില്‍ തുടര്‍ന്നാല്‍ തന്നെ 2100-ാമാണ്ട് ആകുമ്പോഴേക്കും അവിടെയുള്ള ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും അന്യമാകും. ലോകമാകെ മലേറിയ പോലെയുള്ള കൊതുകുജന്യരോഗങ്ങള്‍ പെരുകും. അനേകം ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും വംശനാശം സംഭവിക്കും. ഭൂമിയിലെ ആവാസവ്യവസ്ഥ ആകെ താറുമാറാകും.

കുറേയേറെ മരങ്ങള്‍ വച്ചുപിടിപ്പിച്ചതുകൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഭാവിയില്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍. ബുദ്ധിപൂര്‍വ്വമായ ഇടപെടലുകളാണ് വേണ്ടത്. അത്തരം ചില സാധ്യതകള്‍ പരിശോധിക്കാം. ഇപ്പോള്‍ ബാലിശമെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന ചില നിര്‍ദ്ദേശങ്ങളായിരിക്കും ഭാവിയില്‍ പ്രശ്നപരിഹരണത്തിന് ആവശ്യമായി വരുന്നത്. യഥാര്‍ത്ഥ സസ്യങ്ങള്‍ വളര്‍ത്താന്‍ കഴിയാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കൃത്രിമ സസ്യങ്ങളെ വളര്‍ത്താന്‍ കഴിയും. ഇത്തരം കൃത്രിമ ചെടികള്‍ അവയുടെ സമീപമുള്ള കാര്‍ബണ്‍ഡയോക്സൈഡിനെ ഒരു വാക്വം ക്ളീനര്‍ എന്നപോലെ ആഗിരണം ചെയ്യുകയും അവയെ സോഡിയം ഹൈഡ്രോക്സൈഡായി പരിവര്‍ത്തനം വരുത്തുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കപ്പെട്ട ലായനിയെ ചൂടുപിടിപ്പിച്ചാല്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഒരു ജറ്റ് പുറപ്പെടുകയും ഈ വാതകപ്രവാഹത്തെ ഉന്നതമര്‍ദ്ദത്തില്‍ ടാങ്കുകളില്‍ സംഭരിക്കുകയും ചെയ്യാന്‍ കഴിയും. മര്‍ദ്ദം വര്‍ധിപ്പിക്കുന്നതോടെ ദ്രാവകാവസ്ഥയിലേക്ക് മാറുന്ന കാര്‍ബണ്‍ഡയോക്സൈഡിനെ ഭൂമിക്കടിയിലേക്ക് പമ്പുചെയ്യുന്നതിനും അങ്ങനെ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴി സൃഷ്ടിക്കപ്പെടുന്ന ഈ ഹരിതഗൃഹവാതകത്തെ അതിന്റെ ഉത്ഭവസ്ഥലത്തു തിരിച്ചെത്തിക്കുന്നതിനും സാധിക്കും. മറ്റൊരു സാധ്യത ദ്രാവകാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്സൈഡ് സമുദ്രാടിത്തട്ടിലേക്ക് പുറന്തള്ളുകയാണ്. സമുദ്രജലത്തിലെ ഫൈറ്റോപ്ളാങ്ടണുകള്‍ ഈ കാര്‍ബണ്‍ഡയോക്സൈഡിനെ അവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കും. എന്നാല്‍ ഫൈറ്റോപ്ളാങ്ടണുകള്‍ മൃതിയടയുന്നതോടെ മോചിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡ് സമുദ്രജലത്തിന്റെ രാസഘടനയില്‍ മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനുഷ്യരുടെയും മറ്റു ജീവിവര്‍ഗ്ഗങ്ങളുടെയും നിലനില്‍പ്പിന് ഹാനികരമാകുന്ന രീതിയിലുള്ള ഒരു മാറ്റം ജലത്തിന്റെ ഘടനയിലുണ്ടാവുമോ എന്ന് പരീക്ഷിച്ചറിയേണ്ടത് ആവശ്യമാണ്.

സൂര്യതാപം ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുകയാണ് മറ്റൊരു പോംവഴി. ക്ളൌഡ് സീഡിംഗ് എന്നു വിളിക്കാവുന്ന ഈ രീതിയില്‍ സമുദ്രജലം അന്തരീക്ഷത്തിലേക്ക് പമ്പുചെയ്യുന്നു. അന്തരീക്ഷത്തില്‍വെച്ച് സമുദ്രജലം ബാഷ്പീകരിക്കുമ്പോള്‍ അവശേഷിക്കുന്ന ലവണങ്ങള്‍ മേഘങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ സാന്ദ്രീകരിച്ച് മഴ പെയ്യിക്കുകയും ചെയ്യും. മാത്രവുമല്ല മേഘങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയില്‍ അവ പതിക്കുന്നത് തടയുകയും ചെയ്യും. എന്നാല്‍ ധവളമേഘങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതുപോലെ ജലബാഷ്പവും കാര്‍ബണ്‍ഡയോക്സൈഡുമടങ്ങിയ മേഘങ്ങള്‍ക്ക് പ്രതിഫലനശേഷിയുണ്ടോ എന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെടാത്തതും കാലാവസ്ഥാ നിര്‍ണയത്തില്‍ മേഘങ്ങളുടെ പങ്കിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഇത്തരമൊരു പരീക്ഷണത്തിന്റെ വിജയത്തെ ചോദ്യം ചെയ്തേക്കാം.

അന്തരീക്ഷ താപനില കുറയ്ക്കാന്‍ പ്രകൃതി തന്നെ ചില ഇടപെടലുകള്‍ നടത്താറുണ്ട്. 1991ല്‍ ഫിലിപ്പൈന്‍സിലെ മൌണ്ട് പിനാട്യുമ്പോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചത് 20 മുല്യണ്‍ ടണ്‍ സള്‍ഫര്‍ഡയോക്സൈഡ് വാതകമാണ്. ഈ വാതത്തിന്റെ സ്വാധീനം ഏകദേശം രണ്ടുവര്‍ഷത്തോളം ആഗോള താപനിലയില്‍ ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടാക്കി. അന്തരീക്ഷത്തിലേക്ക് ഗന്ധകബാഷ്പം പമ്പുചെയ്യുന്നതിലൂടെ താപനില കുറയ്ക്കാന്‍ കഴിയുമെന്ന പ്രകൃതിപാഠം അനുകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ സള്‍ഫര്‍ഡയോക്സൈഡ് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായും ഹൈഡ്രജനുമായും പ്രതിപ്രവര്‍ത്തിച്ച് സള്‍ഫ്യൂറിക് അമ്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് അമ്ളമഴയ്ക്കും സമുദ്രത്തിലേയും തടാകങ്ങളിലെയും ജലത്തിന്റെ അമ്ളത വര്‍ധിക്കുന്നതിനും കാരണമായേക്കാം. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യം ഭക്ഷണമാക്കുന്ന മറ്റു ജീവികളേയും ഭക്ഷ്യശൃംഖലയെത്തന്നെയും അപകടപ്പെടുത്തുമെന്നുമുള്ള ഒരു സാധ്യതയും ഈ പരീക്ഷണത്തില്‍ നിലനില്‍ക്കുന്നുണ്ട്.

അന്തരീക്ഷമലിനീകരണവും പരിസര പ്രത്യാഘാതങ്ങളും ഉണ്ടാക്കാത്ത രീതികള്‍ സ്വീകരിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. അതിന് കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ബഹിരാകാശത്തു സ്ഥാപിക്കുന്ന പ്രതിഫലകങ്ങളെക്കുറിച്ചാണ് പറയുന്നത്. സൂര്യന്റെയും ഭൂമിയുടെയും പരസ്പരമുള്ള ഗുരുത്വ വലിവ് നിര്‍വീര്യമാകുന്ന സ്ഥാനങ്ങളില്‍ (L1- Lagrange Point 1) സ്ഥാപിക്കുന്ന പ്രതിഫലകങ്ങള്‍ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയുടെ അന്തരീക്ഷതാപനില ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇതിന് പ്രായോഗികമായി ഇന്നനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനം ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാമ്പത്തിക ചെലവാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ 80 ട്രില്യണ്‍ ഡോളര്‍ ആവശ്യമുള്ള ഈ പദ്ധതി ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ആകെ ദേശീയ വരുമാനത്തിന് തുല്യമാണ്. ഏകദേശം ഗ്രീന്‍ലാന്‍ഡിന്റെ വിസ്തൃതിയുള്ള പ്രതിഫലകങ്ങളാണ് ബഹിരാകാശത്ത് സ്ഥാപിക്കേണ്ടതെന്നത് നിലവില്‍ സ്പേസിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുന്ന ഉപഗ്രഹങ്ങള്‍ക്ക് അതൊരു ദീര്‍ഘകാല പദ്ധതിയുമാകും. എന്നാല്‍ ഭാവിയിലെ വികസിച്ച സാങ്കേതിക വിദ്യയില്‍ ഈ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണം പ്രകൃതിയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണെന്നതിന് ശക്തമായ തെളിവുകളുണ്ടെങ്കിലും അതിന് സാമ്പത്തികമായും രാഷ്ട്രീയപരമായും സാമൂഹികവുമായ നിരവധി മാനങ്ങളുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനം പൂര്‍ണമായി അവസാനിപ്പിച്ചാലും അന്തരീക്ഷത്തിന്റെ താപനില ഉടനെയങ്ങു താഴുകയുമൊന്നുമുണ്ടാകില്ല. എന്നാല്‍ ഇന്നു നടത്തുന്ന മുന്‍കരുതലുകള്‍ നാളെ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുന്നത്. ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകരണം 450550 ppm(parts per million) എന്ന തോതില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആസന്നമായ ദുരന്തത്തില്‍ നിന്ന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ കഴിയും. ഇപ്പോള്‍ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകരണം 380 ppm എന്ന തോതിലാണുള്ളത്. അതിനര്‍ത്ഥം ഇനി കളയാന്‍ അധിക സമയമില്ലെന്നു തന്നെയാണ്. ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജ്ജനം 50 മുതല്‍ 80 ശതമാനം വരെ കുറച്ചുകൊണ്ടുവന്നെങ്കില്‍ മാത്രമേ ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും ഈ നിര്‍ണായക മൂല്യത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. കുറഞ്ഞ ഇന്ധനം കൊണ്ട് കൂടുതല്‍ ഊര്‍ജ്ജമുല്പാദിപ്പിക്കുന്ന വാഹനങ്ങള്‍, കാറ്റ്, സൂര്യപ്രകാശം, ഹൈഡ്രജന്‍, അണുശക്തി മുതലായവയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ഉപയോഗം, സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങള്‍, പ്രകൃതി വാതകം എന്നിവയെല്ലാം പകരം വയ്ക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സുകളാണ്. അതോടൊപ്പം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ശേഖരിക്കുകയും അത് ഭൌമാന്തര്‍ഭാഗത്ത് എത്തിക്കുകയും ചെയ്യുന്ന ‘കാര്‍ബണ്‍ സ്വീക്വസ്ട്രേഷന്‍’ സമ്പ്രദായവും അഭിലഷണീയമാണ്.

വനവത്ക്കരണം ഫലപ്രദമല്ലെന്നല്ല. എന്നാല്‍ അതിനെമാത്രം ആശ്രയിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുടെ നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നതിന് തുല്യമാണ്. കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മതപുരോഹിതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ പ്രഭാഷണങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഒരു വിഷയമാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഭൂമിയില്‍ മനുഷ്യനും ജീവനും അവശേഷിച്ചെങ്കിലല്ലേ സ്വര്‍ഗ്ഗരാജ്യവും ദൈവിക ഭരണവുമെല്ലാം സ്ഥാപിക്കാന്‍ കഴിയൂ. ജനമില്ലെങ്കില്‍ എന്തു ജനാധിപത്യം?!

ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്

മെയ് 19ന് ഫുര്‍ഗോട്ട് എന്ന ശസ്ത്രജ്ഞന്‍ മരണമടഞ്ഞു. 1998ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം‍. രക്തകുഴലുകളെ ഉദ്ദീപിപ്പിക്കുന്നത് നൈട്രിക്ക് ഓക്സൈഡ് എന്ന വാതകമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. 1980‍ വരെ ഈ വാതകം അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാണെന്നും ഇത് അന്തരീക്ഷത്തില്‍ വരുന്നത് ഫോസ്സില്‍ ഇന്ധനം കത്തിക്കുന്നതിലൂടെയാണെന്നും ശാസ്ത്ര ലോകം കണ്ട് പിടിച്ചിരുന്നു. അതിനാല്‍ തന്നെ അപകടകാരിയായതും ജീവജാലകങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ഈ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള തന്ത്രപാടിലായിരുന്നു ഗവണ്മെന്റുകള്‍. അപ്പോഴാണ് 1980ല്‍ 4 ശാസ്ത്രജ്ഞര്‍ നൈട്രിക്ക് ഓക്സൈഡ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അത് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നും പറയുന്നത്. ഇന്ന് ഈ വാതകം ഉള്ളത് കൊണ്ടാണ് സാധാരണ സമയത്തിനും ആഴ്ചകള്‍ക്ക് മുന്‍പേ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ജീവിതത്തിലേയ്ക്ക് പിടിച്ച് കയറുന്നത്! അപകടകാരിയെന്ന് പറഞ്ഞിരുന്ന ഈ വാതകം ഉദ്ദാരണത്തില്‍ തുടങ്ങി, ബീജവും അണ്ഡവും സംയോജിക്കുന്നതിലും, ശ്വസനത്തിലും, ന്യൂറോണുകളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും, ഒട്ടുമിക്ക ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒടുവില്‍ മരണത്തിന് വരെ കാരണക്കാരനാകുന്നു. അതും എല്ലാ ജീവജാലങ്ങളിലും. അങ്ങിനെ വില്ലനായിരുന്ന ഹരിത വാതകമായ നൈട്രിക്ക് ഓക്സൈഡ് 1980കള്‍ക്ക് ശേഷം നായകനായി മാറുന്നതാണ് കണ്ടത്.

ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.

ഹരിത വാതകം
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ‍ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.

ആഗോള താപനചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.

1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!

വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.

എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനില കുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.

തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!

1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.

1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോളതാപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരംവെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.


സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ്വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്തമഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറംതള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്നസാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!


മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ "ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.

ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നുംഅറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!

സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.

സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?

ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.

ചുരുക്കത്തില്‍:

  • 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
  • കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
  • ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
  • സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
  • ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
  • മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
  • താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
  • കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
  • 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
  • വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.

അതായത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് താപനില ഉയരുവാന്‍ കാരണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് തന്നെ കാണാം. അതിന് അവര്‍ ഉപയോഗിച്ച പല ശാസ്ത്രീയ തെളിവുകളും തെറ്റെന്ന് തെളിഞ്ഞതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. 1970കളില്‍ താപനില ഉയരുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമാണ് പ്രധാന വില്ലന്‍ എന്ന വാദത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടിയാല്‍ സസ്യജാലങ്ങള്‍ക്ക് നല്ലതാണെന്ന കണ്ട് പിടുത്തം ചൂണ്ടി കാണിച്ച് ചിരിച്ച് തള്ളുന്നു. തണുത്ത കാലാവസ്ഥയേക്കാള്‍ ചൂട് കാലാവസ്ഥയല്ലേ നല്ലതെന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇനി ഒരു പക്ഷേ ഏതെങ്കിലും ശസ്ത്രജ്ഞന്‍ 1980കളിലെ പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം എന്ന് പറഞ്ഞ് രംഗത്ത് വരുകയാണെങ്കില്‍ ഈ വാദികള്‍ മറ്റൊരു വാതകത്തിന് പുറകെ പോകുമായിരിക്കും. അത് കണ്ടും തുടങ്ങിയിട്ടുണ്ട്. ഹരിത വാതകമായ മീതൈന്‍ വാതകം ഇന്ത്യ കൂടുതല്‍ പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പശുക്കളാണത്രേ കാരണക്കാര്‍!!!!!! കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാര്‍ട്ട്സ് പെര്‍ മില്ല്യണിലാണെങ്കില്‍ മീതൈന്‍ പാര്‍ട്ട്സ് പെര്‍ ബില്ല്യണിലാണ്......

ക്യോട്ടോ ഉടമ്പടി

ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം

പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.

1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക് രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം കൈവന്നു.

  • വാദങ്ങള്‍

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച് 2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട് കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു. 2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍ എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും സാമാന്യരൂപം ഇതാണ്.

കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.

കാരണം സസ്യങ്ങളും സമുദ്രവും ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ വ്യക്തതയുണ്ടായിരുന്നു.

  • അമേരിക്കയുടെ തന്ത്രം

പ്രചരിപ്പിക്കപ്പെടും പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍ വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.

എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ 25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.

വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13 ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം); ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം); കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).

ഹരിതഗൃഹവാതക വ്യാപനം തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി ധാരണയിലെത്തി.

ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ 5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.

രൂക്ഷമായ വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38 വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.

  • വ്യവസായ ഭീമന്‍മാരുടെ താത്പര്യം

അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക് സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍ പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട് വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍. കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക് പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.

ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ). തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍ (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.

യഥാര്‍ഥത്തില്‍ അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍ ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.

  • മുന്നറിയിപ്പുകള്‍

ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ (small island nations) നിലനില്‍പ്പ് അപകടത്തിലാകും.

ക്യോട്ടോയില്‍ ഏറ്റവും ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരുടെയോ?

ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍ വാദിച്ചത്.

ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്. ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.

ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത് അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന് തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995 ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4 ശതമാനം വര്‍ധിച്ചു.

ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ് ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.

  • ഭൂമി ഇനിയും ചൂടായാല്‍

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ് കുറവാകുമായിരുന്നു.

പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍ സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത് അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?

എഴുപതുകള്‍ വരെ ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍ നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന് പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇന്നത്തെ നില തുടര്‍ന്നാല്‍ 2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.

'എര്‍ത്ത് ആക്ഷന്‍' എന്ന സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.

ഇവയൊക്കെ പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍ ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ് ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.

  • യൂറോപ്പ് വഴികാട്ടുന്നു

ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ പറഞ്ഞത്.

അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍ ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ് മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍ അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ് അംഗീകരിച്ചിരിക്കുന്നു.

രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്, യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്. ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി. ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍ മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. 1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.

കമ്യൂണിസത്തിന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2 പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന് പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).

ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം കുറയും!

തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍ 25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.

താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍ അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും മൂല്യവും കൈവരും.


  • നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌

അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത്‌ എത്തിച്ചുകൊടുക്കുക-നദികളെ ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6 ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത്‌ അധിക ജലസേചനം. 34000 മെഗാവാട്ട്‌ വൈദ്യുതി. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന്‌ ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.

എല്ലാ വന്‍കിട പദ്ധതികളുടെയും പ്രശ്‌നമിതാണ്‌. നേട്ടങ്ങളുടെ കണക്ക്‌ നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും. നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി താങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമോ എന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക്‌ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292 ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക്‌ നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്‌, പദ്ധതി ഒരു വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.

വന്‍കിട പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന്‌ നന്നായറിയാവുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ്‌ ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക പതിവ്‌. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്‌) നിര്‍ദേശമാണ്‌ ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.

ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന 'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ, ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്‌, രാജ്യം നേരിടുന്ന ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ്‌ പദ്ധതിയുടെ കാതല്‍. ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത്‌ തലങ്ങും വിലങ്ങുമായി 11000 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ്‌ ലോകജനസംഖ്യയുടെ 17 ശതമാനത്തെ പോറ്റേണ്ടത്‌. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.

ഹിമാലയന്‍ നദികളെ തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ്‌ മുന്നോട്ടുവെച്ചത്‌. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ ഈ ആശയത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്‌. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ 1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കാട്ടി.

ഒരുപക്ഷേ, ലോകത്ത്‌ ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ്‌ ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംബന്ധിച്ച്‌ അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍ പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. അവയില്‍ ഒന്നാമത്തേത്‌, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍ ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌ എന്ന ചരിത്രവസ്‌തുതയാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ പ്രവണതയനുസരിച്ച്‌, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍, ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ്‌ രണ്ടാമത്തെ സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി പൂര്‍ത്തിയാകുമോ എന്നത്‌ മൂന്നാമത്തെ പ്രശ്‌നം.

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്‌: 'പില്ലാര്‍ ഓഫ്‌ സാന്‍ഡ്‌'. ലോകത്ത്‌ നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്‌. ജലസേചനത്തെ ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ) അധികകാലം നിലനിന്നിട്ടില്ല എന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു. ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം (salinity) വര്‍ധിച്ച്‌ കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍ തകര്‍ന്നുവെന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.

സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ ജലസേചനം എങ്ങനെ വഴിവെക്കുന്നു എന്നതിന്‌ സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്‌. അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ തോത്‌ കൂടിയതിനനുസരിച്ച്‌ വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ്‌ ഇതിന്റെ സ്വാഭാവിക പരിണിതി. പൊന്ന്‌ വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല്‌ കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ വരള്‍ച്ചയില്‍പെട്ട്‌ നശിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്‌) നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു.

നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന്‌ വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍ പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക്‌ ചുറ്റുമുണ്ട്‌. മധ്യേഷ്യയില്‍ പഴയ സോവിയറ്റ്‌ യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര' (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്‌. 'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്‌' എന്ന ജോസഫ്‌ സ്റ്റാലിന്റെ 1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍ ഗതിതിരിച്ചുവിട്ടതോടെയാണ്‌ ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്‌. ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍ പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ്‌ ചെയ്‌തതെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

സമുദ്രത്തിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്‌, ആരല്‍ സമുദ്രത്തിന്റെ വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്ത്‌ നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത്‌ വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ നിരക്ക്‌ കുത്തനെയാണ്‌ കൂടിയത്‌.

മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ ബാഷ്‌പീകരണത്തിന്റെ അളവ്‌ കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ കുറവായ ആ പ്രദേശത്ത്‌ മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ അഞ്ച്‌ മുന്‍ സോവിയറ്റ്‌ രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍ അനുഭവിക്കുകയാണ്‌. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍ സമുദ്രത്തിന്റെ നാശമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഇറാനിലെ ഹാമൂണ്‍ തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍ അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട്‌ നദി പടിഞ്ഞാറോട്ടൊഴുകി അഫ്‌ഗാന്‍ കടന്ന്‌ ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക ജലസ്രോതസ്സ്‌ ഈ നദിയാണ്‌. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി അണക്കെട്ട്‌ പണിത്‌ ഹെല്‍മാണ്ട്‌ നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക്‌ നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ്‌ മാത്രമാണ്‌. തടാകം വറ്റിയതോടെ, സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.

ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന്‌ 400 മീറ്റര്‍ താഴെയാണതിന്റെ സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ ഏക ജലസ്രോതസ്സ്‌ ജോര്‍ദാന്‍ നദിയാണ്‌. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും സമീപകാലത്ത്‌ ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍ ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 30 വര്‍ഷം മുമ്പ്‌ 80 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക്‌ ബാധകമല്ല എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്‌. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍ 'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന്‌ ഹിമാലയന്‍ മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്‌. അവ വേനല്‍ക്കാലത്ത്‌ ഉരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ നദികളില്‍ ആ സമയത്ത്‌ വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ 'അധിക ജലസമ്പത്ത്‌' തെക്കന്‍ നദികളിലേക്ക്‌ തിരിച്ചുവിട്ട്‌ കാര്യങ്ങള്‍ കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.

പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത്‌ ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര മഞ്ഞുപാളി അവശേഷിക്കും എന്ന്‌ കണ്ടറിയണമെന്നാണ്‌. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത്‌ ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക്‌ വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളില്‍ ആ തോത്‌ വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ്‌ സൂചന. കാല്‍നൂറ്റാണ്ട്‌ കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച്‌ ഒഴുകേണ്ടിവരുമെന്ന്‌ സാരം. നദീസംയോജനത്തിന്റെ അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!

വിഭാവനം ചെയ്യുന്ന സമയംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ്‌ മറ്റൊരു പ്രശ്‌നം. സമയത്ത്‌ പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ്‌ ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും എന്താകുമെന്ന്‌ ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി രൂപകൊണ്ട്‌ 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന്‌ സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്‌. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള 'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി രൂപയും! നാല്‌പത്‌ വര്‍ഷംകൊണ്ട്‌ നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ സ്വഭാവവും എന്തിന്‌ രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര മാറിയിട്ടുണ്ടാകും!

വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്‌, രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന്‌ തെളിയിച്ച സംഘടനയാണ്‌ 'തരുണ്‍ ഭാരത്‌ സംഘ്‌'. അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്‌, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്‌`.

അവസാനം പരിഷ്കരിച്ചത് : 2/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate