অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടർ പഠന വിഭാഗങ്ങൾ

ആമുഖം

ഐസി ചിപ്പിന്‌ 50

ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.
വളരുന്തോറും ചെറുതാകും!
`വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍ ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില, അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌. ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.

ഐസി ചിപ്പിന്റെ ഇരുവര്‍ സംഘം
ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.

ജാക്‌ എസ്‌ കില്‍ബി: 1933 നവംബര്‍ എട്ടിന്‌ ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു. ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി. തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍ ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌. അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌, ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍ നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ, കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.

റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌: ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം. കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌ ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം. സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം.
1968ല്‍ ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും നോബല്‍സമ്മാനം നല്‍കാറില്ല.

വിവരസാങ്കേതിക വിദ്യ സഹായവുമായി
സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌ മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍ ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍, തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌.
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍ പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി.
വിനുകുമാര്‍ രംഗനാഥന്‍ എന്ന ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍ എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു. ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.
നവംബര്‍ 2008 മുംബൈ അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍ പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌

ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌

ഒരു മേശപ്പുറംമുഴുവന്‍ അപഹരിച്ചിരുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളെ വെല്ലുവിളിച്ചായിരുന്നു ലാപ്‌ടോപ്‌ രംഗപ്രവേശംചെയ്‌തത്‌. ഡെസ്‌ക്‌ ടോപ്‌ കംപ്യൂട്ടര്‍ എന്നാണല്ലോ സാധാരണ പിസിയുടെ വിളിപ്പേരുകളില്‍ ഒന്ന്‌. എന്നാല്‍, ലാപ്‌ടോപ്‌ എത്തിയത്‌ ഒട്ടേറെ സവിശേഷതകളുമായായിരുന്നു. ഭാരക്കുറവ്‌, സ്ഥലലാഭം, കൊണ്ടുനടക്കാവുന്ന രീതി, പിന്‍ഭാഗത്ത്‌ കണക്ടറുകളുടെയും കേബിളുകളുടെയും പെരുക്കമില്ല. എന്തുെകാണ്ടും ലാപ്‌ടോപ്‌ എല്ലാത്തരത്തിലുള്ള ജനങ്ങളുടെയും പ്രിയതോഴനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യവര്‍ഷങ്ങളില്‍ ലക്ഷത്തിനുമുകളിലായിരുന്നു വിലയെങ്കില്‍ ഇന്നിത്‌ ഡസ്‌ക്‌ടോപ്‌ കംപ്യൂട്ടറുമായി താരതമ്യംചെയ്യുമ്പോള്‍ ഏതാനും ആയിരം രൂപമാത്രം കൂടുതല്‍. ലാപ്‌ടോപ്പിനാണെങ്കില്‍ യുപിഎസിന്റെ സഹായം വേണ്ടതില്ല. അതായത്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില, അതിനുള്ള യുപിഎസ്‌ സംവിധാനം എന്നിവ കൂട്ടിയാല്‍ ലാപ്‌ടോപ്പാണ്‌ ലാഭമെന്ന്‌ ബോധ്യമാകും. മാത്രമോ വൈദ്യുതിച്ചെലവും വളരെ കുറവാണെന്നതും ലാപ്‌ടോപ്പിനു മേന്മയായി. മിക്ക ലാപ്‌ടോപ്പുകള്‍ക്കും 30 വാട്ടില്‍ താഴെയേ ഊര്‍ജച്ചെലവ്‌ ഉണ്ടാകൂ. 17 ഇഞ്ച്‌ സിആര്‍ടി സ്‌ക്രീന്‍ ഉള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആകട്ടെ ഇതിന്റെ അഞ്ചിരട്ടിയോളം വൈദ്യുതി ഉപയോഗിക്കും(ഏകദേശം 150 വാട്ട്‌). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ലാപ്‌ടോപ്പിന്റെ ഊര്‍ജ-പരിപാലനച്ചെലവ്‌ തുച്ഛമാണെന്ന്‌ പറയാം.

ഇങ്ങനെ ലാപ്‌ടോപ്പിന്റെ മേന്മകള്‍ വിസ്‌തരിക്കാന്‍ വരട്ടെ, ഇപ്പോള്‍ വിപണിയിലെ പുതുവര്‍ത്തമാനം ഇത്തിരികുഞ്ഞന്‍ ലാപ്‌ടോപ്പുകളാണ്‌. അതായത്‌ സ്‌ക്രീന്‍ വലുപ്പം വളരെ കുറഞ്ഞതരം. ഇവയെ നെറ്റ്‌ബുക്കുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ലാപ്‌ടോപ്പിന്‌ നോട്‌ബുക്‌ കംപ്യൂട്ടര്‍ എന്നൊരു പേര്‌ ഉണ്ടായിരുന്നല്ലോ. ലാപ്‌ടോപ്പിന്റെ ഈ ചെറുപതിപ്പിന്‌ (നെറ്റ്‌ബുക്‌) ഇന്ന്‌ ആവശ്യക്കാരേറുകയാണ്‌. ഇതു മുന്‍കൂട്ടി കണ്ട്‌ മിക്ക ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളും നെറ്റ്‌ബുക്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാം വായിക്കുന്ന ഒരു നോവലിന്റെയോ അല്ലെങ്കില്‍ ബാലമാസികയുടെയോ അത്രമാത്രം സ്‌ക്രീന്‍ വലുപ്പം ആണ്‌ ഇതിന്റെ ആകര്‍ഷണീയത.

മൂന്നുമുതല്‍ അഞ്ചു കിലോഗ്രാംവരെയാണ്‌ മിക്ക ലാപ്‌ടോപ്പിന്റെയും ഭാരം. ഇതുകൂടാതെ ചാര്‍ജര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയായി ലാപ്‌ടോപ്പിന്റെ ഭാരം ചെറുതല്ല! എന്നാല്‍, പുതിയ തരംഗമായ നെറ്റ്‌ബുക്കുകളുടെ ഭാരം ഒരുകിലോമാത്രം. ഏറിയാല്‍ ഒന്നരകിലോഗ്രാം. സാധാരണ ബാഗിലോ പായ്‌ക്കറ്റുകളിലോ ഒക്കെ കൊണ്ടുനടക്കുകയുംചെയ്യാം.

യാത്രാവേളയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ നെറ്റ്‌ബുക്കുകള്‍ ഉത്തമമാണ്‌. വിലയും കുറവാണ്‌. 14,000 രൂപമുതല്‍ 25,000 രൂപവരെയാണ്‌ ഇപ്പോഴത്തെ നിലവാരം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പോക്കറ്റ്‌ പിസിയുടെയും ലാപ്‌ടോപ്പിന്റെയും മധ്യത്തിലുള്ള ഒരു പുതിയ ഇടം നെറ്റ്‌ബുക്ക്‌ സൃഷ്ടിച്ചെടുത്തുവെന്നു പറയാം. ഓഫീസിനു പുറത്തോ ക്യാമ്പസിലോ, എന്തിന്‌ കടലോരത്തോ ഇരുന്ന്‌ ചാറ്റ്‌, ബ്ലോഗ്‌, വീഡിയോ ഷെയറിങ്‌, ഡൗണ്‍ലോഡിങ്‌ എന്നിവ ചെയ്യുന്നവര്‍ക്ക്‌ ഉത്തമമാണ്‌ നെറ്റ്‌ ബുക്കുകള്‍. ഹാര്‍ഡ്‌വെയര്‍ശേഷി പരിമിതമായിരിക്കുമെന്ന മുന്‍ധാരണയും വേണ്ട. ലാപ്‌ടോപ്പിന്റേതിനു തുല്യമായ റാം, പ്രോസസിങ്‌ശേഷി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ നെറ്റ്‌ബുക്കിനും സ്വന്തമായുണ്ട്‌. ഇന്റര്‍നെറ്റ്‌ കേന്ദ്രീകൃത ആവശ്യത്തിനായി ഇന്റര്‍കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ആറ്റം പ്രോസസറാണ്‌ മിക്ക നിര്‍മാതാക്കളും ഉപയോഗിക്കുന്നത്‌. സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഇത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല, എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഇതിന്റെ ബാറ്ററി ദൈര്‍ഘ്യമാണ്‌. മിക്ക മോഡലുകളുടെയും കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യം 3.5 മണിക്കൂറാണ്‌. ഒന്നോര്‍ക്കുക, ഏറ്റവും മുന്തിയ ഇനം ലാപ്‌ടോപ്പിന്റെ പരമാവധി ബാറ്ററി ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ മാത്രമാണ്‌.

ഒരു ലാപ്‌ടോപ്പുകൊണ്ട്‌ ചെയ്യുന്ന ഏകദേശം എല്ലാ ജോലികളും അതേ കൃത്യതയോടെ സൂക്ഷ്‌മതയോടെ നെറ്റ്‌ബുക്കും ചെയ്‌തുകൊള്ളും. വിന്‍ഡോസ്‌, ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തനസംവിധാനങ്ങള്‍ ഉപയോഗിക്കാം. മിക്ക നെറ്റ്‌ബുക്കുകള്‍ക്കും സിഡി/ഡിവിഡി ഡ്രൈവുകള്‍ ഉണ്ടാകില്ല. എന്നാല്‍, പുറമെനിന്ന്‌ ഇത്‌ യുഎസ്‌ബി വഴി ഘടിപ്പിക്കുകയുംചെയ്യാം. അസൂസ്‌ എന്ന സ്ഥാപനം ഈപിസി പേരിലാണ്‌ ഇത്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. തൊട്ടുപിന്നാലെ എച്ച്‌സിഎല്‍ മൈലീപ്‌ എന്ന സീരീസും പുറത്തിറക്കി. ഇപ്പോള്‍ ഡെല്‍ ഇന്‍സ്‌പൈറോണ്‍, ലെനവോ ഐഡിയാപാഡ്‌, എയ്‌സര്‍ ആസ്‌പയര്‍വണ്‍ എന്നീ മോഡലുകളും വിപണിയില്‍ വന്നുതുടങ്ങി. സാംസങ്‌, ബാവ്‌ലറ്റ്‌ പക്കാര്‍ഡ്‌, എല്‍ജി എന്നിവയും തങ്ങളുടെ പതിപ്പുകളുമായി വരാനിരിക്കുന്നു. ഒരു വയര്‍ലെസ്‌/മെബൈല്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍കൂടിയുണ്ടെങ്കില്‍ നെറ്റ്‌ബുക്കിന്റെ പ്രയോജനം പരമാവധി ആകര്‍ഷകമാക്കാം. യാത്രയിലോ ഒഴിവുവേളയിലോ ലാപ്‌ടോപ്പിന്റെ `ഗംഭീര ആകര്‍ഷണം' ഇല്ലാതെതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ആകാം. മിക്ക മോഡലുകളും ആകര്‍ഷകമായ ഡിസൈനോടെയാണ്‌ എത്തിയിരിക്കുന്നത്‌

എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയും അതിന്റെ വികസനത്തെയും അത്ര ഗൗരവമായി നാം വിശകലനം ചെയ്‌തിട്ടില്ല എന്നതാണ്‌ സത്യം. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വരവോടെ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്ലാസ്‌ മുറികളിലും ലാബുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തൊട്ടുമുമ്പത്തെ അന്‍പത്‌ വര്‍ഷം ഉണ്ടാക്കിയ മാറ്റങ്ങളേക്കാളും വലിയ ഘടനാപരമായ മാറ്റം ഉണ്ടാക്കാന്‍ ഇക്കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനായി എന്നതുതന്നെയാണ്‌ ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയിലേക്ക്‌ നമ്മെ ആകര്‍ഷിക്കുന്നത്‌.

നിലത്തെഴുതി പഠിച്ചതും പിന്നീട്‌ സ്ലേറ്റിലേയും അവിടെനിന്ന്‌ നോട്ടുപുസ്‌തകത്തിലേക്കുമാണ്‌ നാമെത്തിയതെങ്കില്‍ ഇന്ന്‌ ഓരോ കുട്ടിയും ഓരോ കമ്പ്യൂട്ടര്‍ എന്നതാണ്‌ മിക്ക സംഘടനകളുടെയും സ്‌കൂളുകളുടെയും ലക്ഷ്യം. One Laptop Per Child (OLPC) എന്ന ദൗത്യം ഇവിടെ സ്‌മരണീയമാണ്‌. ഇവിടെയാണ്‌ സാങ്കേതികവിദ്യയ്‌ക്ക്‌ അനുഗുണമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ മാറ്റുന്നതിന്റെയും അതിനുള്ള പ്രൊഫഷണലുകളുടെയും ആവശ്യം വരുന്നത്‌. പാഠ്യവിഷയങ്ങള്‍ മാറ്റുക എന്നതുകൊണ്ട്‌ അതിലെ 'കണ്ടന്റി'നെ മാറ്റുക എന്നല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ അതിന്റെ രേഖപ്പെടുത്തലുകളുടെയും അനുബന്ധ വിവരങ്ങളുടെയും മാറ്റമാണ്‌. ഉദാഹരണത്തിന്‌ അക്ഷരമാല പഠിക്കുന്ന കുട്ടി അ എന്ന അക്ഷരത്തില്‍ തൊടുമ്പോള്‍ A for Apple എന്ന പരമ്പരാഗത വാചകവും ഒപ്പം ആപ്പിളിന്റെ ചിത്രവും അവന്റെ/അവളുടെ മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡിലോ ലാപ്‌ടോപ്പിലോ ദൃശ്യമായി വരണമെങ്കില്‍ ഇതിന്‌ യോജിച്ച രീതിയില്‍ പാഠഭാഗത്തിന്‌ ഡിജിറ്റല്‍ വകഭേദം വരുത്തേണ്ടതുണ്ട്‌.

ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്‌ ചെല്ലുന്തോറും ക്രമേണ ഇത്‌ സങ്കീര്‍ണമായ പ്രവര്‍ത്തനമായി മാറും. രസതന്ത്രത്തിലെ ഒരു പരീക്ഷണശാലതന്നെ കമ്പ്യൂട്ടറില്‍ ഒരുക്കാനാകും. രണ്ട്‌ ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന്‌ ജലമുണ്ടാകുന്ന സിമുലേഷന്‍ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആവര്‍ത്തനപട്ടികയിലെ ഓരോ ആറ്റത്തിന്റെയും എണ്ണമറ്റ കോമ്പിനേഷനുകള്‍ സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ രസതന്ത്രലാബാണ്‌ ഒരുക്കുന്നതെങ്കില്‍ രസതന്ത്രത്തിലും കമ്പ്യൂട്ടര്‍ സാങ്കേതികതയിലും ആഴത്തില്‍ അറിവുള്ള ഒരു ടീം ഉണ്ടായേ തീരൂ. ഇതിനെയാണ്‌ ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം (ITeS - IT enabled Learning) എന്നുപറയുന്നത്‌. വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്ക്‌ ഇത്തരം ഡിജിറ്റല്‍ ലാബുകള്‍ എത്തിക്കുന്നത്‌ സ്ഥലം-പണം-സൗകര്യം തുടങ്ങി ഏത്‌ തലത്തില്‍ നോക്കിയാലും എളുപ്പമായ സൗകര്യമാണ്‌. ആകെ വേണ്ടത്‌ വേണ്ടത്ര തയ്യാറെടുപ്പോടെയുള്ള ഒറ്റത്തവണ മുന്നൊരുക്കമാണ്‌. ഈ മേഖലയിലേക്ക്‌ കണ്ടന്റ്‌ ഉണ്ടാക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകള്‍ക്ക്‌ നിലവില്‍ ഡിമാന്റ്‌ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇത്‌ ഒരു പാഠ്യപദ്ധതിയായി എത്തിയിട്ടില്ല എന്നതാണ്‌. അഭിരുചി ഉള്ളവര്‍ക്ക്‌ തിളങ്ങാനാകുന്ന രംഗമാണ്‌ എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌.

പാഠ്യപദ്ധതി ഡിജിറ്റലൈസേഷന്‍ കൂടാതെ ഫലപ്രദമായി എങ്ങിനെ ഇന്റര്‍നെറ്റില്‍ അവതരിപ്പിക്കാം, കമ്പ്യൂട്ടര്‍ വഴിയുള്ള പ്രസന്റേഷനുകള്‍ ഉണ്ടാക്കുക, വിദൂരസംവേദന ഉപാധികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക എന്നിവയും ജോലികളില്‍പ്പെടുന്നു.
ഇതുകൂടാതെ വീട്ടിലിരുന്ന പുറംരാജ്യത്തെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുന്ന രീതി കേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്‌. EPO അഥവാ എഡ്യുക്കേഷണല്‍ പ്രോസസിംഗ്‌ ഔട്ട്‌സോഴ്‌സിംഗ്‌ എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള പശ്ചാത്തലസൗകര്യമൊരുക്കുക എന്നതും ശ്രദ്ധ പതിപ്പിക്കാവുന്ന ഇടങ്ങളാണ്‌.

ഇന്റര്‍നെറ്റ്‌ കൂടാതെ മൊബൈല്‍ഫോണും ഇന്ന്‌ ആശയപ്രകാശനത്തിന്റെ ശക്തമായ ഉപാധിയാണ്‌. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പിഡിഎയുടെ (പെഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്‌) ചെറുസ്‌ക്രീന്‍ വലിപ്പത്തിലേക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ഭാവിയിലെ സാധ്യതകള്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതം മാത്രമാകണമെന്നില്ല.

ആനിമേഷന്‍, സൗണ്ട്‌ എഡിറ്റിംഗ്‌ എന്നിവയില്‍ പരിചയമുള്ള ശാസ്‌ത്ര-സാമൂഹിക പാഠ്യവിഷയങ്ങളില്‍ തല്‌പരരായവരെയാണ്‌ നിലവില്‍ ഇത്തരം ജോലിക്ക്‌ പരിഗണിക്കുന്നത്‌. ഇതുകൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നവരുടെയും പരിപാലിക്കുന്നവരുടെയും ജോലിസാധ്യതകളും എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്നുണ്ട്‌.

കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌

ഒരു മേഖലയില്‍നിന്നും വിവരസാങ്കേതികവിദ്യയെ ഒഴിവാക്കി നിര്‍ത്താനാവില്ല. അതുപോലെത്തന്നെയാണ്‌ ഏത്‌ വിഷയം പഠിച്ചവരെയും ഐടി ജോലികളില്‍നിന്ന്‌ ഒഴിവാക്കാനാകില്ല എന്ന സത്യവും. സാധാരണഗതിയില്‍ ഭാഷാവിഷയങ്ങള്‍ക്ക്‌ ആകര്‍ഷത കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ അതീവ താല്‌പര്യമുള്ളവര്‍ക്ക്‌ തൊഴില്‍ജാലകം മലര്‍ക്കെ തുറന്നുകിടക്കുകയാണ്‌. കമ്പ്യൂട്ടറിനെയും ഭാഷയെയും പ്രണയിക്കുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ പോലുള്ള വന്‍കമ്പനികളില്‍ തുടങ്ങി നാട്ടിന്‍പ്രദേശത്തെ ചെറുകിട സോഫ്‌റ്റ്‌വെയര്‍ വികസന കേന്ദ്രത്തില്‍ വരെ അവസരങ്ങള്‍ കാത്തുനില്‍ക്കുന്നു.

കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്‌ വശമുള്ളവര്‍ക്ക്‌ മാത്രമുള്ളതാണന്ന ധാരണ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ഗ്ലോക്കലൈസേഷന്‍(global + local = glocalisation) എന്നറിയപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ ശൈശവകാലത്ത്‌ ഇത്‌ പ്രാദേശികഭാഷകളെ കുഴിച്ചുമൂടും എന്നാണ്‌ ഭയപ്പെട്ടിരുന്നത്‌. എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷാശാസ്‌ത്രത്തിന്റെ വളര്‍ച്ച മലയാളം പോലുള്ള ചെറുഭാഷകളെപ്പോലും ആഗോളവിപണിയില്‍ മത്സരസജ്ജമാക്കിക്കഴിഞ്ഞു.

മലയാളം യൂണികോഡ്‌ ഫോണ്ടുകളുടെ വരവോടെ ചാറ്റിംഗും മെയിലും ബ്ലോഗിംഗും ഒക്കെ മലയാളംകൊണ്ടു നിറഞ്ഞത്‌ അവിടെ നിലക്കട്ടെ. മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും മലയാളം പതിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ സംരംഭങ്ങളുടെ ഇടപെടലാണ്‌ പ്രാദേശികഭാഷാ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവെച്ചത്‌. ഗ്നു/ലിനക്‌സ്‌ മലയാളം ഓപ്പറേറ്റിംഗ്‌ സിസ്റ്റം കമ്പ്യൂട്ടറിനെ മൊത്തത്തില്‍ത്തന്നെ മലയാളിക്കിക്കഴിഞ്ഞുവല്ലോ.

എന്താണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌?
ഭാഷയെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ഉപകരണങ്ങള്‍ക്ക്‌ പ്രാപ്‌തമാക്കുന്ന ഉത്തരവാദിത്വമാണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിനുള്ളത്‌. ഭാഷാശാസ്‌ത്രപഠനത്തില്‍ (MA മലയാളം പോലുള്ള പഠനപദ്ധതികള്‍) സമര്‍ത്ഥരായവര്‍ക്ക്‌ അല്‌പം കമ്പ്യൂട്ടര്‍ പ്രണയം കൂടിയുണ്ടെങ്കില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ നന്നായി ഇണങ്ങും. വിവരസാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെ പ്രാദേശികഭാഷയിലേക്ക്‌ കൂട്ടിയിണക്കി കൂടുതല്‍ ജനങ്ങളിലേക്ക്‌ കമ്പ്യൂട്ടറിനെ എത്തിക്കുകയാണ്‌ ഇവരുടെ ഉത്തരവാദിത്വം. വളരെ ലളിതമായി പറഞ്ഞാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുമ്പോഴും മലയാളത്തില്‍ ചാറ്റ്‌ ചെയ്യുമ്പോഴും മലയാളം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്റെ നേട്ടമാണ്‌ നമുക്കനുഗ്രഹമാകുന്നത്‌. ഇതിന്‌ വിവിധ ഭാഷകളിലെ വാചകഘടന, വ്യാകരണം, അക്ഷരത്തെറ്റ്‌ പരിശോധന എന്നിവയില്‍ ആഴത്തിലുള്ള അറിവ ആവശ്യമുണ്ട്‌.
ഇതുവരെ ഭാഷാപഠനത്തെ ചെറിയൊരു വിഭാഗമെങ്കിലും ജനങ്ങള്‍ താല്‌പര്യപൂര്‍വം സമീപിക്കാത്തതിന്‌ കാരണം ഈ മേഖല വന്‍തുക ശമ്പളമായി നല്‍കാന്‍ പ്രാപ്‌തമല്ല എന്നതായിരുന്നു. എന്നാല്‍ കമ്പ്യൂട്ടറിന്റെ വരവോടെ ഉരുത്തിരിഞ്ഞ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ തുടക്കക്കാരായ ലിംഗ്വിസ്‌റ്റിക്‌സ്‌ പ്രൊഫഷണലുകള്‍ക്ക്‌ അഞ്ചക്ക ശമ്പളംതന്നെ തുടക്കത്തില്‍ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഐടി കമ്പനിയുടെ ആകര്‍ഷിപ്പിക്കുന്ന തൊഴില്‍ പരിസരവും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍, യുനസ്‌കോ തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളും വന്‍സ്വകാര്യ കമ്പനികളും പ്രാദേശിക ഭാഷാകമ്പ്യൂട്ടിംഗില്‍ വന്‍തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ മേഖല കരിയര്‍ ആയി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട്‌.
പ്രോഗ്രാമിംഗില്‍ കൂടുതല്‍ താല്‌പര്യമുള്ള ഭാഷാസ്‌നേഹികള്‍ക്ക്‌ ടൈപ്പിംഗ്‌ ടൂളുകള്‍, ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡിസൈന്‍, ട്രാന്‍സ്‌്‌ലിറ്ററേഷന്‍ (ലിപ്യന്തരണം), ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ വികസിപ്പിക്കുന്ന ടീമില്‍ ചേക്കേറാം. ഫോണ്ടുകള്‍ രൂപകല്‌പന ചെയ്യുന്നതും മറ്റൊരു ആകര്‍ഷക ഐടി ഇടമാണ്‌.

എവിടെ പഠിക്കാം?
ഭാഷാശാസ്‌ത്രത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയശേഷം കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ എത്തുകയായിരിക്കും ഉചിതം. എന്നിരുന്നാലും ഭാഷയില്‍ ആഴത്തില്‍ അറിവുള്ള എഞ്ചിനീയറിംഗ്‌ ബിരുദധാരികള്‍ക്കും MCA ബിരുദധാരികള്‍ക്കും ഈ മേഖല ഇണങ്ങും. സംസാരഭാഷയോട്‌ പ്രതികരിക്കുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കത്തകരീതിയില്‍ ആണ്‌ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനപദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (നിര്‍മ്മിതബുദ്ധി) മേഖലയുമായും ഈ പഠനസംവിധാനം ബന്ധപ്പെട്ടിരിക്കുന്നു. കാഴ്‌ചാവൈകല്യമുള്ളവര്‍ക്ക്‌ കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്‌തിരിക്കുന്ന വിവരങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന സംവിധാനം ഏറെ അനുഗ്രഹമാകുന്നതും ഇതിന്റെ നേട്ടമാണ്‌.
കേരള സര്‍വകലാശാലയില്‍ ലിംഗ്വിസ്റ്റിക്‌സ്‌ പഠനത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഗവേഷണപഠനത്തിനുള്ള സൗകര്യവുമുണ്ട്‌. തിരുവനന്തപുരത്തുള്ള സിഡാക്‌ (C DAC) ഈ മേഖലയില്‍ ഒട്ടേറെ സൗകര്യം ഒരുക്കിക്കഴിഞ്ഞു. ഒപ്പം ഭാഷാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത്‌ പൊതുജനങ്ങള്‍ക്കെത്തിക്കുന്നതില്‍ വ്യാപൃതരുമാണ്‌. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സിഡിറ്റ്‌ (C DIT) മലയാളം ഓഫീസ്‌ പാക്കേജ്‌ തന്നെ വികസിപ്പിച്ചുകഴിഞ്ഞു 
ആന്ധ്രാപ്രദേശിലെ കുപ്പം എന്ന സ്ഥലത്തുള്ള ദ്രാവിഡ സര്‍വകലാശാല ഇന്ത്യയില്‍ ഈ മേഖലയിലെ ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ കേന്ദ്രം 1997ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇവിടെ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്‌ പ്രത്യേകവകുപ്പുണ്ട്‌  ഗവേഷണ സൗകര്യവും ഇവിടെയുണ്ട്‌.
കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷിവികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യന്‍ ലാംഗ്വേജസും ഭാരതീയ ഭാഷാസാങ്കേതികവിദ്യയുടെ വികാസത്തിനും വളര്‍ച്ചയ്‌ക്കുമായി രൂപീകരിക്കപ്പെട്ടതാണ്‌. ഹൈദരാബാദ്‌ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അപ്ലൈഡ്‌ ലിംഗ്വിസ്റ്റിക്‌സ്‌ ആന്‍ഡ്‌ ട്രാന്‍സ്‌്‌ലേഷന്‍ സ്റ്റഡീസിന്റെ ശ്രദ്ധ ലാംഗ്വേജ്‌ ഇന്റര്‍ഫേസ്‌ രൂപപ്പെടുത്തുന്ന തരത്തിലുള്ള പഠനപദ്ധതികളാണ്‌. ഹൈദരാബാദിലെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ M.Tech പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്‌.
ഭാഷാശാസ്‌ത്രപഠനവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും സന്നിവേശിപ്പിക്കുന്ന പഠനപദ്ധതികള്‍ ഇപ്പോഴും മിക്ക സര്‍വകലാശാലകളുടെയും പരിഗണനയിലാണ്‌. താമസിയാതെത്തന്നെ മലയാളം, ഇംഗ്ലീഷ്‌ പഠനവകുപ്പുകളിലും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഇടംപിടിക്കും.

എവിടെയാകും തൊഴില്‍?
നേരത്തെ സൂചിപ്പിച്ചതുപോലെ ഗൂഗിള്‍, മൈക്രോസോഫ്‌റ്റ്‌, യാഹൂ എന്നിവ പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‌പന ചെയ്യുന്ന പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. ഗൂഗിള്‍ മലയാളം യൂണികോഡ്‌ ഫോണ്ട്‌ ഉപയോഗിച്ചുള്ള സെര്‍ച്ചിംഗ്‌, ലിപ്യന്തരണം എന്നിവ കൊണ്ടുവന്നുകഴിഞ്ഞു. മൈക്രോസോഫ്‌റ്റാകട്ടെ www.bhashaindia.com എന്ന പോര്‍ട്ടല്‍ സജ്ജമാക്കി പ്രാദേശിക ഭാഷാപാക്കേജുകള്‍ എത്തിക്കാന്‍ പദ്ധതി തുടങ്ങിയിരിക്കുന്നു. മിക്ക പോര്‍ട്ടലുകളും വിവിധ ഭാരതീയ ഭാഷകളിലേക്ക്‌ ചുവടുമാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സിഡാക്‌, സിഡിറ്റ്‌ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും ഏറെ അവസരങ്ങള്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ പ്രൊഫഷണലുകളെ കാത്തിരിപ്പുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ മേഖലയിലാണ്‌ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്‌.
ലെക്‌സിക്കണ്‍ റിസോഴ്‌സ്‌, ടൂളുകള്‍, അല്‍ഗോരിതം ഉണ്ടാക്കുക, ഭാഷാനിയമങ്ങള്‍ പാലിക്കുന്ന പ്രാദേശിക ടാസ്‌കുകള്‍ ഏറ്റെടുക്കുക എന്നിവയാകും ജോലിയുടെ സ്വഭാവം. ഇതുകൂടാതെ സോഫ്‌റ്റ്‌വെയര്‍ പരിശോധനയും (software testing and validation) ഭാഷാവിദഗ്‌ദരായ കമ്പ്യൂട്ടര്‍ സ്‌നേഹികള്‍ക്ക്‌ ഇടപെടാന്‍ സാധിക്കുന്ന രംഗമാണ്‌.

ഭാവിസാധ്യതകള്‍

ബഹുഭാഷാ നിഘണ്ടു, ഉപകരണ തര്‍ജ്ജമ (Machine translation), ടെക്‌സ്‌റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ പുതിയ കുറേയേറെ അവസരങ്ങള്‍ കൂടി കരഗതമാകും. മൊബൈല്‍ ഫോണിന്‌ ഉപയോഗിക്കുന്ന ആളിന്റെ ശബ്ദത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ത്തന്നെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടല്ലോ. ഇത്‌ കൂടുതല്‍ മൂല്യവര്‍ദ്ധിത പ്രയോഗങ്ങള്‍ ആകാനും മൊബൈല്‍ ഫോണ്‍ അധിഷ്‌ഠിത ലിംഗ്വിസ്‌റ്റിക്‌ ആപ്ലിക്കേഷനുകള്‍ വ്യാപകമാകാനും സാധ്യത വളരെ കൂടുതലാണ്‌. ആത്യന്തിക ലക്ഷ്യം കമ്പ്യൂട്ടര്‍ അഥവാ ഇതിനായി സജ്ജമാക്കിയ പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ വിവിധ ഭാഷകള്‍ക്കിടയില്‍ നിമിഷനേരംകൊണ്ട്‌ സാധ്യമാക്കുന്ന മൊഴിമാറ്റം/തര്‍ജ്ജമ തന്നെയാണ്‌. ഇന്ത്യയുടെ നാനാത്വം ഭാഷാപരമായി ഏറെ പ്രത്യേകതകളുള്ളതിനാല്‍ പ്രാദേശികമായി ആകും ഈ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത്‌. അതിനാല്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌ പ്രൊഫഷണലുകള്‍ക്ക്‌ നാട്ടില്‍ത്തന്നെ ജോലിയും ചെയ്യാം.

വെബ്‌ ഡിസൈന്‍

ഇന്റര്‍നെറ്റിന്റെ ആദ്യനാളുകളില്‍ വെബ്‌ ഡിസൈന്‍ ചെയ്യുന്ന ജോലി അതീവ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൊന്നായി കണ്ടിരുന്നവരേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്രയ്‌ക്ക്‌ സാങ്കേതികവശം സ്വായത്തമാക്കാത്തവര്‍ക്കുപോലും വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യാന്‍ പാകത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്‌. അതേസമയം വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്കെന്നപോലെ വ്യക്തിഗത വെബ്‌സൈറ്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും കൂടിവരുന്നു. ഒരു കംപ്യൂട്ടറും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്‌്‌ഷനുമുണ്ടെങ്കില്‍ വെബ്‌ ഡിസൈനിംഗിനുള്ള പശ്ചാത്തലസൗകര്യങ്ങളായി. പിന്നെ ഉചിതമായ സോഫ്‌റ്റ്‌വെയറുകള്‍കൂടി ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വല നെയ്‌തെടുക്കാന്‍ നിങ്ങളുടെ കംപ്യൂട്ടര്‍ തയ്യാര്‍.

ഇന്ന്‌ സ്വയംതൊഴില്‍ എന്ന നിലയ്‌ക്ക്‌ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രൊഫഷണല്‍ തികവോടെ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്‌. കടല്‍ കടന്നെത്തുന്ന (ഔട്ട്‌സോഴ്‌സിംഗ്‌) ഇത്തരം ജോലികള്‍ കേരളത്തിലെ പട്ടണങ്ങളിലെന്നപോലെ ഗ്രാമപ്രദേശങ്ങളിലും നടക്കുന്നു. കൂടുതലും ചറെുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും വെബ്‌സൈറ്റാണ്‌ ഇത്തരത്തില്‍ അണിയിച്ചൊരുക്കുന്നത്‌. എന്നാല്‍ ബാങ്കിംഗ്‌, ഇ-കൊമേഴ്‌സ്‌, വന്‍കിട വെബ്‌ പോര്‍ട്ടലുകള്‍ എന്നിവ പരിപാലിക്കാനും രൂപസംവിധാനം ചെയ്യാനും ഒരു സംഘം തന്നെയുണ്ടാകും. ഇങ്ങനെയുള്ള വെബ്‌സൈറ്റുകള്‍ ഡേറ്റാബേസിനെ ആശ്രയിച്ച്‌ ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി, ആന്റിഹാക്കിംഗ്‌ പരിരക്ഷയും നടത്തേണ്ടതുണ്ട്‌.

വെബ്‌സൈറ്റുകളെ രണ്ടായി തരംതിരിക്കാം. സ്റ്റാറ്റിക്‌ (static) എന്ന ആദ്യഗണത്തില്‍പ്പെടുന്ന സൈറ്റുകള്‍ അടിക്കടി വിവരങ്ങള്‍ മാറുന്ന പേജുകളല്ല. ലേഔട്ടും പേജിലെ വിവരവും സ്ഥിരമായിരിക്കും. ഇത്തരം പേജുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത്‌ വല്ലപ്പോഴും ആയിരിക്കും. എന്നാല്‍ ഡൈനാമിക്‌ (dynamic) എന്ന രണ്ടാമത്തെ ഗണം ഇന്ററാക്ടീവ്‌ ശൈലിയില്‍ ആണെന്നു പറയാം. ഉപയോഗിക്കുന്ന ആളിനോ സമയത്തിനോ അനുസരിച്ച്‌ ഇത്തരം പേജുകള്‍ അടിയ്‌ക്കടി മാറും. രൂപഘടനയിലും മാറ്റം വരും. ഉപയോഗിക്കുന്ന ആളിന്റെ ഇംഗിതത്തിനനുസരിച്ച്‌ വിവരങ്ങള്‍ ദൃശ്യമാക്കുന്ന രീതിയാണ്‌ ഡൈനാമിക്‌ വെബ്‌പേജുകള്‍. ഇന്ന്‌ ഏതാണ്ട്‌ എല്ലാ വെബ്‌സൈറ്റ്‌ പേജുകളും ഡൈനാമിക്‌ ആയിക്കൊണ്ടിരിക്കുന്നു.

ആര്‍ക്കൊക്കെ പഠിക്കാം?
സര്‍ഗശേഷിയും ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗിന്റെ അഥവാ ആപ്ലിക്കേഷന്‍ പാക്കേജുകളുടെ ഉപയോഗത്തിന്റെ മികവുമാണ്‌ ഒരു വെബ്‌ ഡിസൈനറുടെ പ്രവര്‍ത്തനത്തിന്റെ അളവുകോലാകുന്നത്‌. കുറ്റമറ്റ രീതിയില്‍ വിവരങ്ങള്‍ ദൃശ്യമാക്കാന്‍ സാങ്കേതികപരമായ കഴിവുകള്‍ ആര്‍ജിക്കേണ്ടതുണ്ട്‌. ഇതിനായുള്ള ആദ്യപാഠങ്ങള്‍ HTML കോഡ്‌ പഠിക്കുന്നിടത്ത്‌ ആരംഭിക്കും. ഓരോ മാസവും നവീകരിച്ച നിലവിലുള്ള ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും പാക്കേജുകളും കൂടാതെ പുതിയ ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും സാങ്കേതികലോകത്ത്‌ എത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പ്രത്യേകഭാഷയില്‍ മാത്രം പ്രാവീണ്യം നേടണം എന്നു പറയാനാകില്ല. C പ്രോഗ്രാമിംഗിലുള്ള കഴിവ്‌ മറ്റുള്ള പ്രോഗ്രാമിംഗ്‌ ഭാഷകള്‍ എളുപ്പത്തില്‍ പരിചയപ്പെടാന്‍ സഹായകമാകും എന്ന പൊതുതത്ത്വം ഇവിടെയും പറയാം. എന്നാല്‍ പ്രോഗ്രാമിംഗിലെ തികവ്‌ മാത്രം പോരാ, സര്‍ഗശേഷി കൂടി വിനിമയം ചെയ്യാന്‍ വെബ്‌ ഡിസൈനര്‍ക്കാകണം. കലാപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, വെബ്‌ പേജുകള്‍ കാഴ്‌ചക്കാരനെ പിടിച്ചിരുത്തുന്ന രീതിയില്‍ അണിയിച്ചൊരുക്കാനുള്ള കഴിവുകൂടിയുണ്ടെങ്കില്‍ വെബ്‌ ഡിസൈനര്‍ എന്ന ജോലിക്ക്‌ നിങ്ങള്‍ അനുയോജ്യനാണ്‌. ഇതിനായി ഫോട്ടോഷോപ്പ്‌, ഫ്‌ളാഷ്‌, കോറല്‍ഡ്രോ പോലെയുള്ള ദൃശ്യവിസ്‌മയം സൃഷ്ടിക്കാനുതകുന്ന പാക്കേജുകളുമായി അയത്‌നലളിതമായി ഇടപെടാന്‍ സാധിക്കണം. ഇവിടെയാണ്‌ നിങ്ങളിലെ സര്‍ഗശേഷി പരീക്ഷിക്കപ്പെടുന്നതും.

വിവിധ തരം വെബ്‌ ബ്രൗസറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. രൂപകല്‌പന ചെയ്യുന്ന വെബ്‌സൈറ്റ്‌ ഇവയ്‌ക്കെല്ലാം കോംപാറ്റിബിളാകാന്‍ വെബ്‌ ഡിസൈനര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇതുകൂടാതെ വിവിധ വെബ്‌ സ്റ്റാന്‍ഡേര്‍ഡുകളെക്കുറിച്ച്‌ തികഞ്ഞ അറിവും ആവശ്യമാണ്‌. ഉപയോക്താവിന്‌ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം വെബ്‌ പേജുകളുടെ ഘടന. ഇത്‌ സാധ്യമാക്കാന്‍ ഇമേജ്‌ ഓപ്‌ടിമൈസേഷന്‍ പോലുള്ള യൂസബിലിറ്റി കാര്യങ്ങളില്‍ വെബ്‌ ഡിസൈനര്‍ അവഗാഹം നേടേണ്ടതാണ്‌.
വെബ്‌ ഡിസൈനര്‍ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ കലാകാരനാണെങ്കില്‍ പ്രോഗ്രാമിംഗ്‌ ഭാഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും നേരെമറിച്ച്‌ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആണെങ്കില്‍ ഇമേജ്‌/വിഷ്വല്‍ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറില്‍ കൂടുതല്‍ പരിശീലനം നേടി മികവാര്‍ജിക്കേണ്ടതും പ്രൊഫഷണല്‍ ശൈലിയില്‍ മുന്നേറാന്‍ ആവശ്യമാണ്‌.

എവിടെ പഠിക്കാം?
എഞ്ചിനീയറിംഗ്‌/MCA/BFA പഠനപദ്ധതികളുടെ ഭാഗമായി വെബ്‌ ഡിസൈനിംഗ്‌ സ്‌പര്‍ശിച്ചു പോകുന്നതേയുള്ളൂ. ആഴത്തില്‍ അറിവുനേടി ഈ ജോലിക്ക്‌ പ്രാപ്‌തനാകണമെങ്കില്‍ സ്വകാര്യ/പൊതുമേഖലാ ഇന്‍സ്റ്റിറ്റിയൂട്ടുകളെ ആശ്രയിക്കേണ്ടിവരും. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിഡിറ്റ്‌, കെല്‍ട്രോണ്‍ എന്നിവ നേരിട്ടും സബ്‌ സെന്ററുകള്‍ വഴിയും ഇത്തരം പഠനസൗകര്യമൊരുക്കുന്നു. അരീന, ആനിമാസ്റ്റര്‍, ഇമേജ്‌ പോലെയുള്ള പ്രൊഫഷണല്‍ പഠനകേന്ദ്രങ്ങള്‍ മികച്ച വെബ്‌ ഡിസൈനര്‍മാരെ സൃഷ്ടിക്കാന്‍ ഉതകുന്ന രീതിയില്‍ പല പഠനപദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

ഇതുകൂടാതെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈന്‍ ന്യൂ മീഡിയ ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഇന്റര്‍ഫേസ്‌ ഡിസൈന്‍ എന്നീ രണ്ട്‌ പ്രോഗ്രാമുകളിലായി (15 സീറ്റ്‌ വീതം) വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്‌. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഇവിടെ പ്രവേശനം. അണ്ണാ സര്‍വകലാശാല ഇലക്ട്രോണിക്‌ മീഡിയയില്‍ M.Sc പ്രോഗ്രാം ഒരുക്കിയിരിക്കുന്നതില്‍ വെബ്‌ ഡിസൈന്‌ സവിശേഷ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.
പലപ്പോഴും ഇത്തരം ഇന്‍സ്‌റ്റിറ്റിയൂട്ടുകളിലെ പഠനവിഭവ ആസൂത്രണം പെട്ടെന്നുള്ള ജോലി മാത്രം മുന്‍കൂട്ടി കണ്ടാകില്ല. ദീര്‍ഘകാല പ്രവര്‍ത്തനത്തിനും സംയോജിത (Integrated) ഉപയോഗത്തിനും ഊന്നല്‍ നല്‍കുന്ന രീതിയാകും ഇക്കൂട്ടര്‍ പിന്തുടരുക. അതുകൊണ്ടുതന്നെ വെബ്‌ ഡിസൈനിംഗ്‌ രീതി മൊബൈല്‍, കിയോസ്‌ക്‌, ഇലക്ട്രോണിക്‌ എംബഡഡ്‌ സിസ്‌റ്റം എന്നിവയിലും ഉപയോഗിക്കുന്ന സാധ്യതകള്‍ ഇവര്‍ ഉപയോഗിക്കും. കിയോസ്‌ക്‌ എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാനായി ടച്ച്‌സ്‌ക്രീന്‍ രീതിയില്‍ വിവരദൃശ്യം സാധ്യമാക്കുന്ന ഇന്റര്‍ഫേസ്‌. നിലവിലെ കണക്കനുസരിച്ച്‌ പല മേഖലകളിലും വിവരവിനിമയത്തിനായി ടച്ച്‌ സ്‌ക്രീന്‍ കിയോസ്‌കുകള്‍ ഉടന്‍ വ്യാപകമാകും. അതായത്‌ വെബ്‌ ഡിസൈന്‍ പഠിക്കേണ്ടത്‌ കംപ്യൂട്ടറിനെ മാത്രം ലക്ഷ്യമാക്കി ആകരുത്‌. മൊബൈല്‍, കിയോസ്‌ക്‌, എംബഡഡ്‌ സിസ്‌റ്റം എന്നിവയെക്കൂടി ഉന്നംവെച്ചാകണം.

എന്താകും ജോലി?
കഴിവിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ വെബ്‌ പ്രോഗ്രാമര്‍, വെബ്‌ അനലിസ്‌റ്റ്‌, വെബ്‌ മാസ്‌റ്റര്‍, സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍, ടീം ലീഡര്‍ എന്നീ ജോലികള്‍ ഓരോരുത്തരെയും കാത്തിരിക്കുന്നു. ചില വലിയ സ്ഥാപനങ്ങള്‍ പ്രോഗ്രാമര്‍മാരെ സഹായിക്കാനായി അവരുടെ ആശയത്തിനനുസൃതമായി ഇമേജുകള്‍ എഡിറ്റ്‌ ചെയ്യുന്ന ഡിസൈനര്‍മാരെയും വെബ്‌ ടീമില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌. ആനിമേഷനുകള്‍ തയ്യറാക്കുന്ന വിദഗ്‌ധരേയും ഇപ്പോള്‍ ഇത്തരത്തില്‍ വല നെയ്യുന്ന (!) ടീമില്‍ പങ്കാളികളാക്കുന്നുണ്ട്‌. എന്നാല്‍ സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍ (SEO) ജോലിക്ക്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗില്‍ വെബ്‌സൈറ്റ്‌ ദൃശ്യമാക്കാനുള്ള സത്വര നടപടിയെടുക്കാനുള്ള ഉത്തരവാദിത്ത്വമാണുള്ളത്‌. വെബ്‌ മാര്‍ക്കറ്റിംഗിനെ ലക്ഷ്യം വെച്ച്‌ ഉദ്ദേശിക്കുന്ന യൂസറിലേക്കെത്തിക്കാനും, യൂസര്‍ ഉദ്ദേശിക്കുന്ന സൈറ്റിലേക്കെത്തുന്നതും ഇവരുടെ മിടുക്കാണ്‌.

സ്വയംതൊഴില്‍ ആയി വെബ്‌ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ ഫ്രന്റ്‌പേജ്‌, ഡ്രുപാല്‍ ,ഡ്രീംവീവര്‍ തുടങ്ങിയവ ആദ്യകാലത്ത്‌ പ്രയോജനപ്പെടും. ഡ്രുപാല്‍ (Drupal)ഒരു മികച്ച കണ്ടന്റ്‌ മാനേജ്‌മെന്റ്‌ ആപ്ലിക്കേഷനാണ്‌. പ്രോഗ്രാമിംഗിന്റെ ഉള്‍വഴികള്‍ വശമാക്കാതെത്തന്നെ സാമാന്യം ഭംഗിയുള്ള വെബ്‌സൈറ്റുകള്‍ ഇത്തരം പാക്കേജുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം.

ഭംഗി മാത്രമല്ല ഉപയോഗലാളിത്യവും പ്രവര്‍ത്തനമികവും വെബ്‌ ഡിസൈനിംഗിന്റെ മാറ്റുകൂട്ടും. ഒപ്പം ഏത്‌ വിഭാഗത്തിനാണ്‌ ഇത്‌ രൂപകല്‌പന ചെയ്യുന്നത്‌ എന്നുകൂടി കണക്കുകൂട്ടി രൂപകല്‌പന തുടങ്ങുന്നത്‌ ഒരു നല്ല വല നെയ്‌തെടുക്കാനും അതില്‍ നിന്ന്‌ മികച്ചൊരു കരിയറിന്റെ ഊടും പാവും ഇടാനും സാധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

സൈബര്‍ നിയമം പഠിക്കാം

കംപ്യൂട്ടര്‍ മുഖേനയുള്ള വിനിമയത്തിന്‌ ഇന്ന്‌ ബഹുമുഖ പ്രയോഗങ്ങളാണല്ലോ ഉള്ളത്‌. ഇ-മെയില്‍, ചാറ്റിംഗ്‌ തുടങ്ങിയ ആശയ സംവേദന ഇടപാടുകള്‍ മുതല്‍ ബാങ്ക്‌ അക്കൗണ്ട്‌ വരെ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടന്നു വരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടുകൂടി ലോകം ചുരുങ്ങി ഒരു ആഗോളഗ്രാമമായെന്നും രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ പതുക്കെ ഇല്ലാതാകുന്നുവെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണ്‌. യാഥാര്‍ത്ഥ ലോകത്ത്‌ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ സുശക്തമായ നിയമപരിരക്ഷയുണ്ട്‌. പേപ്പറില്‍ ഉള്ള (മുദ്രപത്രം) കരാറിന്‌ നിയമ സാധുതയും ഒപ്പം അംഗീകാരവും പൊതുസമൂഹത്തില്‍ ലഭിച്ചു പോരുന്നു. എന്നാല്‍ ഇന്ന്‌ കരാറുകള്‍ മാത്രമല്ല ഗൗരവതരമായ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ ഡിജിറ്റല്‍ ലോകം സാക്ഷ്യം വഹിക്കുന്നു.

ഇന്റര്‍നെറ്റില്‍ വ്യക്തികളും സ്ഥാപനങ്ങളും രാജ്യങ്ങളുമല്ല കരാറുകളിലും പണകൈമാറ്റങ്ങളിലും ഏര്‍പ്പെടുന്നത്‌ മറിച്ച്‌ അവരുടെ ഡിജിറ്റല്‍ പ്രതിരൂപങ്ങളാണ്‌. സ്വാഭാവികമായും ഇത്തരം കൈമാറ്റങ്ങളില്‍ തര്‍ക്കമുണ്ടാകാം, അന്തിമതീര്‍പ്പിനായി കോടതികളിലും അവിടെ നിന്നും മേല്‍കോടതികളിലും ട്രെബ്യൂണലുകളിലും എത്തിയേക്കാം. ഇവിടെയാണ്‌ പുതിയൊരു നിയമത്തിന്റെ ആവശ്യം. സാധാരണ കരാറില്‍ ഒരു മുദ്രപത്രം അല്ലെങ്കില്‍ ഒരു ചെക്ക്‌/ ഡ്രാഫ്‌റ്റ്‌ എന്നിവ കാണാവുന്ന തെളിവായി ഹാജരാക്കാം. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത്‌ ക്ഷണ നേരത്തില്‍ മിന്നി മറയുന്ന കംപ്യൂട്ടര്‍ സ്‌ക്രീനിലെ I Accept ബട്ടനുകളാണല്ലോ ഉടമ്പടി ഒപ്പുകള്‍. ഈ പ്രതീതിയാഥാര്‍ത്ഥ്യത്തെ (virtual reality) എങ്ങനെ നിയമത്തിന്റെ നാലതിരുകള്‍ക്കുള്ളിലെത്തിക്കും. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടക്കുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ മറുവശത്ത്‌ നിയമസംവിധാനങ്ങള്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനധികൃത സോഫ്‌ട്‌വെയര്‍, വ്യാജ സി.ഡി പകര്‍ത്തല്‍, പകര്‍പ്പവകാശ ലംഘനം, ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌വേഡ്‌ മോഷണം, എ.ടി.എം ദുരുപയോഗം എന്നിങ്ങനെ... അശ്ലീലചിത്രം, വീഡിയോ, നമ്മള്‍ അറിയാതെ പകര്‍ത്തുന്ന ചിത്രങ്ങളുടെ വിതരണം എന്നിവയില്‍ വരെ എത്തി നില്‍ക്കുന്നു ഡിജിറ്റല്‍ തട്ടിപ്പുകള്‍. 2004 ല്‍ പുറത്തുവന്ന ഇന്റര്‍നെറ്റ്‌ ഫില്‍ട്ടര്‍ റിവ്യൂപ്രകാരം അശ്ലീല വെബ്‌ പേജുകള്‍ 4.2 ദശലക്ഷം ഉണ്ടായിരുന്നു. അശ്ലീലവിപണിയുടെ വലിപ്പം 57 ശതകോടി ഡോളറും, നീല സി.ഡി റോം വിപണി 100 കോടി ഡോളറും വരും. ഇത്‌ നാലുവര്‍ഷം മുന്‍പത്തെ കണക്കാണ്‌ ഇന്നത്തെ സംഖ്യ ഭീതിജനകമായിരിക്കും.

ഇവിടെയാണ്‌ ടെക്‌നോളജിയും നിയമപഠനവും സമ്മേളിക്കുന്ന സൈബര്‍ നിയമം എന്ന അന്തര്‍വൈജ്ഞാനിക കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ പ്രസക്തമാകുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനിടെ സൈബര്‍ മേഖലയില്‍ ഒട്ടനവധി നിയമവിദഗ്‌ദരെ ആവശ്യമായി വരും. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്ക്‌ താരതമ്യേന സങ്കീര്‍ണമായ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ കടന്നു വരുന്ന ഈ മേഖലയുടെ കുരുക്കഴിക്കാന്‍ ബുദ്ധിമുട്ട്‌ നേരിട്ടേക്കാം. അതുകൊണ്ടാണ്‌ കംപ്യൂട്ടര്‍ തത്‌പരമായ നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിയുള്ളവര്‍ക്കും തിളങ്ങാനാകുന്ന രംഗമാണ്‌ സൈബര്‍ നിയമം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ നിന്നു തന്നെ ഒര്‍ക്കുട്ടിലെ വ്യാജ പ്രൊൈഫലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇന്റര്‍നെറ്റ്‌ ലോട്ടറി തട്ടിപ്പും എത്രയോ പ്രാവശ്യം പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ രൂപത്തില്‍ എത്തി. പുറത്തു പറയാത്ത കേസുകള്‍ ഇതിന്റെ പലമടങ്ങാകും. സൈബര്‍ നിയമത്തില്‍ സെപ്‌ഷ്യലൈസ്‌ ചെയ്‌ത അഭിഭാഷകന്‌ കൈ നിറയെ കേസ്‌ കിട്ടാന്‍ നിലവില്‍ പ്രയാസങ്ങളൊന്നുമില്ല. മാത്രമല്ല യുവ അഭിഭാഷകര്‍ക്ക്‌ ഏറെ അവസരങ്ങളാണുള്ളത്‌, കാരണം നിയമവൃത്തിയില്‍ പരിചയസമ്പത്ത്‌ അത്യാവശ്യഘടകമാണ്‌. സൈബര്‍ നിയമം പുതിയ ഗണമായതിനാല്‍ തലമുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ചിലപ്പോള്‍ ഇതില്‍ വൈദഗ്‌ദ്യം നേടുന്ന യുവ അഭിഭാഷകന്റെയത്ര പ്രാവീണ്യം ഉണ്ടാവാനിടയില്ലെന്ന്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്ക്‌ ലഭിക്കുന്ന കേസുകള്‍ ഇക്കാര്യത്തിലെങ്കിലും താരതമ്യേന ജൂനിയറായ വക്കിലുമാരിലേക്ക്‌ എത്താനുള്ള സാധ്യതയും ഉണ്ട്‌.

2000 ഒക്‌ടോബര്‍ 17 ന്‌ ഇന്ത്യയില്‍ ഐ.ടി ആക്‌ട്‌ 2000 നിലവില്‍ വരുമ്പോള്‍ ഇത്തരത്തിലെ ഒരു നിയമം പാസാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും ഭാരതത്തിന്‌ കൈവന്നു. ബ്രിട്ടനില്‍ ട്രാന്‍സാക്ഷന്‍സ്‌ ആക്‌ട്‌ 1990 ല്‍ നിലവില്‍ വന്നിരുന്നു. സാധാരണ നിയമത്തിന്റെ ഭൂമിശാസ്‌ത്രപരമായ അധികാര പരിധി അതാത്‌ രാഷ്‌ട്രത്തിന്റെ അതിര്‍ത്തിയിലൊതുങ്ങും അപൂര്‍വ്വം ചില കേസുകളില്‍ കുറ്റവാളികളെ പിടിക്കാനായി അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം തേടിയാലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഒക്കെ നിയമപ്രതിബന്ധങ്ങളുണ്ടാക്കും. എന്നാല്‍ സൈബര്‍ നിയമത്തില്‍ അത്‌ ഏതു രാജ്യത്തിന്റെതായാലും അധികാര പരിധി ഏല്ലാ രാജ്യങ്ങളിലും എത്തും. നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ വഴി അതിക്രമിച്ചുകയറുന്നത്‌ ചിലപ്പോള്‍ ആഫ്രിക്കയിലെയോ ആസ്‌ട്രേലിയയിലെയോ ഒരു രാജ്യത്തെ ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്നാകാം. (ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ - ബാങ്കിന്റെതിന്‌ സമാനമായ വെബ്‌സൈറ്റ്‌ ഉണ്ടാക്കിയശേഷം അക്കൗണ്ട്‌ നമ്പരും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന തരം വെബ്‌ പേജുകളാണ്‌ ഫിഷിംഗ്‌). കുറ്റവാളിയുടെ/കുറ്റകൃത്യം ചെയ്‌ത സ്ഥലം ആഗോള ഗ്രാമത്തില്‍ എവിടെയുമാകാം!

എവിടെ പഠിക്കാം

നിലവില്‍ എല്‍എല്‍.ബി/എല്‍എല്‍.എം പോലെ യു.ജി.സി അംഗീകൃത പഠനപദ്ധതികള്‍ ഇല്ല എന്നു പറയാം. പക്ഷെ ഒട്ടേറെ സ്ഥാപനങ്ങള്‍ ബിരുദാനന്തരബിരുദ ഡിപ്ലോമകള്‍ നല്‍കുന്നുണ്ട്‌. അംഗീകൃത പഠനപദ്ധതികളില്‍ എടുത്തുപറയാവുന്നത്‌ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നല്‍കുന്ന മാസ്റ്റര്‍ ഓഫ്‌ സയര്‍സ്‌ ഇന്‍ സൈബര്‍ ലോ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (MSCLIS). ഐ.ഐ.ഐ.ടി അലഹബാദിന്റെ വെബ്‌ അഡ്രസ്‌
ഹൈദരാബാദിലെ NALSAR ,ഡല്‍ഹി അമിറ്റി സ്‌കൂള്‍, ഹൈദരാബാദ്‌ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ലാ ഇന്‍സ്റ്റിറ്റിയൂട്ട്‌, നാഗ്‌പൂര്‍ സര്‍വകലാശാലാ, ഏഷ്യന്‍ സ്‌കുള്‍ ഓഫ്‌ സൈബര്‍ ലാ ചെന്നൈ, ബോംബെ ലാ കോളെജ,്‌ ഇക്‌ഫായ്‌ എന്നിവ ഒരുവര്‍ഷ ബിരുദാനന്തരബിരുദ ഡിപ്‌ളോമ നല്‍കുന്നുണ്ട്‌. നിയമ ബിരുദാരികള്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്യും. ചിലസ്ഥാപനങ്ങള്‍ നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒപ്പം പഠിക്കാവുന്ന തരത്തിലും കോഴ്‌സ്‌ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഒരു വര്‍ഷ ഡിപ്‌ളോമയില്‍ മിക്കതും വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശൈലിയിലാണ്‌ സംഘടിപ്പിച്ചിട്ടുളളത്‌. താമസിയാതെ തന്നെ മിക്കവാറും എല്ലാ സര്‍വകലാശാലകളിലും സൈബര്‍ലാ പ്രത്യേക പ്രാധാന്യത്തോടെ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദം (M.L/LL.M)ഏര്‍പ്പെടുത്തിയേക്കാം. രാജ്യത്തെ വിഖ്യാത ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ഇഗ്നോ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇന്‍ സൈബര്‍ ലാ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്നുണ്ട്‌.
പഠനവിഷയങ്ങള്‍

ടെക്‌നോളജി,നിയമം എന്നിവയുടെ അടിസ്ഥാനപാഠങ്ങള്‍ക്കൊപ്പം, ഡിജിറ്റല്‍ ഉടമ്പടികള്‍, ബൗദ്‌ധിക സ്വത്തവകാശ നിയമം (IPR), ഇന്റര്‍നെറ്റിലെ അവകാശങ്ങള്‍ പെരുമാറ്റങ്ങള്‍, ഇ-ഗവണന്‍സ്‌, ഐടി ആക്‌ട്‌ 2000 ഉം സമാന നിയമങ്ങളും, ഹാക്കിംഗ്‌, പകര്‍പ്പവകാശനിയമം, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, ഇ കോമേഴ്‌സ്‌ എന്നിവയാണ്‌ മുഖ്യ പഠന വിഷയങ്ങള്‍. അശ്‌ളീല വീഡിയോ, മോര്‍ഫിംഗ്‌ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ സയന്‍സും ചിലയിടങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ അഭ്യസിപ്പിക്കുന്നുണ്ട്‌.

ആര്‍ക്കൊക്കെ പഠിക്കാം
നിയമ ബിരുദധാരികള്‍ക്കാണ്‌ ഈ കോഴ്‌സ്‌ ഏറെ ഇണങ്ങുന്നതെങ്കിലും എന്‍ജിനീയറിംഗ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ ബിരുദധാരികള്‍ക്കും ലീഗല്‍ അസിസ്റ്റന്റ്‌ എന്ന തസ്‌തികയില്‍ വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളിലും, ഈ മേഖലയില്‍ വേണ്ടത്ര പരിചയവും ജ്ഞാനവും ഇല്ലാത്ത മുതിര്‍ന്ന അഭിഭാഷകരെ സഹായിക്കാനായും ചേരാം. നിലവില്‍ മികച്ച പ്രതിഫലം ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌, നിയമ അധ്യാപകര്‍, ചാര്‍ട്ടേഡ്‌/ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌, പോലീസ്‌ ഓഫീസര്‍, കമ്പനി എക്‌സിക്യൂട്ടീവ്‌, മാനേജ്‌മെന്റ്‌ വിദഗ്‌ദര്‍, ഐടി ബിസിനസ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്‌ പി.ജി ഡിപ്‌ളോമ പദ്ധതി ഏറെ ഉപകാരമാവുകയും നിലവിലെ തൊഴിലില്‍ തന്നെ കൂടുതല്‍ ശോഭിക്കാനുമാകും. താമസിയാതെ തന്നെ എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ ശേഷം എല്‍.എല്‍.ബി(സൈബര്‍ ലോ)ക്ക്‌ പോകുന്ന ഒരു പുതിയ രീതി ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. ഐ.ഐ.ടി ഖരക്‌പൂര്‍ ഇതുമായി ബന്ധപ്പെട്ട രീതി രൂപപ്പെടുത്തിയിരുന്നു.

സൈബര്‍ ലാ യുടെ മേഖല അനുദിനം വളരുകയാണ്‌. വാണിജ്യ മുദ്ര (ട്രേഡ്‌ മാര്‍ക്ക്‌), ലോഗോ, പേറ്റന്റ്‌, ബാങ്കിംഗ്‌, എന്നിവ ദിനം പ്രതി സൈബര്‍ലോകത്ത്‌ പുതിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ഏറെ ശ്രദ്ധ പതിയേണ്ട പഠന പദ്ധതിയാണ്‌ സൈബര്‍നിയമം. ഇതോടൊപ്പം തന്നെ വൈറസ്‌, വേം, മാല്‍വെയര്‍ ആക്രമണങ്ങളും, അനധികൃതമായി നമ്മുടെ കംപ്യൂട്ടറിലോ ശൃംഖലയിലോ കടന്ന്‌ വിവര മോഷണം, വിവര മാറ്റം എന്നിവയും കൂടി വരുന്നുണ്ട്‌. പ്രതിരോധ കംപ്യൂട്ടര്‍ വ്യൂഹങ്ങളില്‍ വരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും വിലപിടിച്ചതും തന്ത്ര പ്രധാനവുമായ വിവരങ്ങള്‍ കൈക്കലാക്കുന്നതും അത്യന്തം ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്‌.

വരുംകാലങ്ങളില്‍ വിപുലമായ പ്രയോഗവും ഒട്ടേറെ ഭേദഗതികളും ഐ.ടി ആക്‌ടിനും അനുബന്ധ നിയമങ്ങള്‍ക്കും ഉണ്ടാവും. അതെ സൈബര്‍ നിയമത്തില്‍ ഇനിയും ഒട്ടേറെ ആക്‌ടുകളും റൂളുകളും വരും, സാധാരണ നിയമത്തിന്‌ ഒപ്പമോ അതിലധികമോ ഇത്‌ വളരാം, അതുകൊണ്ട്‌ തന്നെ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നവര്‍ക്ക്‌ ഈ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട്‌ മിടുക്കരാകാം.

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌

ഐ.ടി. വിപ്ലവത്തിന്‌ ശേഷം വിദ്യാഭ്യാസ-വ്യവസായ മേഖലകളെ കാത്തരിക്കുന്നത്‌ ബി.ടി(ബയോ ടെക്‌) വിപ്ലവമാണെന്ന്‌ സാങ്കേതിക വിദഗ്‌ദരും വിപണി നിരീക്ഷകരും ഒരു പോലെ അഭിപ്രായപ്പെടുന്നു. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പഠന പദ്ധതികള്‍ നിലവിലുണ്ട്‌. എന്നാല്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ എന്ന നൂതന പഠനശാഖ വിവരവിനിമയ സാങ്കേതികവിദ്യയുടെയും ജീവശാസ്‌ത്ര വിഭാഗത്തിന്റെയും സമ്മിശ്രമായ പ്രയോഗമാണ്‌. ജനിതക എന്‍ജിനീയറിംഗ്‌, ഔഷധ നിര്‍മ്മാണം എന്നിവയ്‌ക്കാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അധിഷ്‌ഠിത ആപ്ലിക്കേഷനുകള്‍ നവചൈതന്യം പകരുന്നത്‌. കംപ്യൂട്ടര്‍ അഭിരുചിയുള്ള ജീവശാസ്‌ത്ര തത്‌പരര്‍ക്ക്‌ പഠിക്കാനും പ്രവര്‍ത്തിക്കാനും തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നത്‌ ബയോഇന്‍ഫര്‍മാറ്റിക്‌സിനെ വേറിട്ട പഠന പദ്ധതിയാക്കുന്നു. കേരള സര്‍വകലാശാല ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രത്തിന്റെ ഹോണററി ഡയറക്‌ടര്‍ ഡോ: അച്യുത്‌ ശങ്കര്‍ എസ്‌. നായര്‍ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌ " ഇന്‍ഫര്‍മാറ്റിക്‌സും കമ്പ്യൂട്ടേഷണല്‍ ബയോളജിയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രാധാന്യം നേടുന്നുണ്ട്‌. ഇതിന്റെ ചിറകിലേറി അനുബന്ധ വ്യവസായങ്ങളും ത്വരിത ഗതിയില്‍ വളര്‍ച്ച നേടുന്നു. 1.82 ശതകോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിപണിമൂല്യമായി കണക്കാക്കിയത്‌".

എന്തൊക്കെയാണ്‌ പഠന വിഷയങ്ങള്‍

ജീവശാസ്‌ത്രമേഖലയില്‍ നിന്നും വരുന്നവര്‍ക്ക്‌ കംപ്യൂട്ടര്‍ സയന്‍സും, കംപ്യൂട്ടര്‍ സയന്‍സ്‌ മേഖലയില്‍നിന്നും വരുന്നവര്‍ക്ക്‌ അടിസ്ഥാന ജീവശാസ്‌ത്രവും ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ ഭാഗമായി പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണമായി കംപ്യൂട്ടര്‍ എന്‍ജിനീയറായ ഒരു വിദ്യാര്‍ത്ഥി എം.ടെക്‌, എം.എസ്‌സി ബിരുദാനന്തരബിരുദ പഠനത്തിനായി തിരഞ്ഞെടുത്താല്‍ ഇവര്‍ക്ക്‌ പത്താം ക്ലാസിന്‌ ശേഷം ജീവശാസ്‌ത്രത്തില്‍ അപ്‌ഡേറ്റ്‌ വിവരങ്ങള്‍ പഠനത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ ജീവശാസ്‌ത്ര വിവരങ്ങള്‍ അരക്കിട്ട്‌ ഉറപ്പിക്കാനായി ഇക്കൂട്ടര്‍ ജീവശാസ്‌ത്രത്തില്‍ (ബയോളജി) ചില പേപ്പറുകള്‍ പഠിക്കേണ്ടത്‌ അനിവാര്യം. ജീവശാസ്‌ത്ര ബിരുദധാരി നേരേ തിരിച്ചും. Data structure & Algorithm, Genomics&Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനശാഖയിലെ പ്രധാന പഠനവിഭവങ്ങള്‍. ഇതുകൂടാതെ മാത്‌ലാബ്‌ പോലെയുള്ള സോഫ്‌ട്‌ വെയര്‍ ടൂളിലും പഠന കാലയളവില്‍ പ്രാവിണ്യം നേടേണ്ടതുണ്ട്‌. ജീവശാസ്‌ത്രത്തില്‍ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട്‌ വിവരപ്പെരുക്കമാണ്‌ ഒരു ഗവേഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഐ.ടിയുടെ പ്രയോഗം ഈ വിവരശേഖരത്തെ ക്രമപ്പെടുത്തുന്നു അഥവാ വിവരമെരുക്കം നടത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്‌ത്ര സമൂഹത്തില്‍ എത്തിക്കുന്നു.
ജീവശാസ്‌ത്ര പഠനമേഖല ഗണിതവുമായി നേരിട്ട്‌ ബന്ധമില്ല എന്നതായിരുന്നു പൊതുവിശ്വാസം. മാത്രമല്ല ഗണിതത്തില്‍ അത്രയ്‌ക്ക്‌ താത്‌പര്യമില്ലാത്തവര്‍ ജീവശാസ്‌ത്രപഠനത്തിലേക്ക്‌ തിരിഞ്ഞതും ഈ കാരണത്താലായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌ ജീവലോകവും ഗണിതത്തിന്റെ വിഹാരമേഖലയാണെന്നാണ്‌. സ്ഥിതിവിവരശാസ്‌ത്രം(Statistics) ഉപയോഗിച്ച്‌ ജനിതക ഗവേഷണത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുന്നത്‌ തന്നെ ഉദാഹരണം.

എവിടെ പഠിക്കാം

ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനത്തിന്‌ അവസരമൊരുക്കുന്നു. ബിരുദതലത്തില്‍ പ്രൊഫഷണല്‍ ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ നിലവിലില്ല. കേരളത്തിന്‌ പുറത്ത്‌ തമിഴ്‌നാട്‌ കാര്‍ഷിക സര്‍വ്വകലാശാല, അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, 'ശാസ്‌ത്ര' സര്‍വ്വകലാശാല തഞ്ചാവൂര്‍ എന്നിവ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എന്‍ജിനീയറിംഗ്‌ ബിരുദം (B.Tech, B.E) നല്‍കുന്നുണ്ട്‌. നോര്‍ത്ത്‌ ഒറീസ സര്‍വ്വകലാശാലയില്‍ B.Sc (Hons) ലഭ്യമാണ്‌. ബിരുദപഠനത്തെ അപേക്ഷിച്ച്‌ ബിരുദാനന്തര ബിരുദത്തിന്‌ ഒട്ടേറെ വിശ്രുത സ്ഥാപനങ്ങള്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. കേരള സര്‍വകലാശാലയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രം M.Phil ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കൂടാതെ M.Sc കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്‌. ഈ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ഇന്‍ഡസ്‌ട്രി ഇന്‍കുബേഷനില്‍ വിരിഞ്ഞ സൂര്യകിരണ്‍ (www.sooryakiran.com) എന്ന സ്ഥാപനം ഒരു ജോലി എന്നതിലുപരിയായി വിദ്യാര്‍ത്ഥികള്‍ക്കുതന്നെ തുടക്കം കുറിക്കാനാകുന്ന ഒരു വ്യവസായ സംരംഭത്തിന്റെ കഥകൂടിയാണ്‌. പൂനെ സര്‍വ്വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനകേന്ദ്രം ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാണ്‌. ഇവിടെ എം.ഫില്‍, പിഎച്ച്‌.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്‌സി പ്രോഗാമും നടത്തുന്നു. മദ്രാസ്‌, ഹൈദ്രാബാദ്‌, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ്‌ ഹിന്ദു എന്നീ സര്‍വ്വകലാശാലകളും ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്‍ക്കൊപ്പം ഡല്‍ഹി അരുണ ആസഫലി മാര്‍ഗിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്യൂണോളജി  തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്‌ടറല്‍ പഠന സൗകര്യം നല്‍കുന്നു. 

എവിടെയാകും ജോലി ലഭിക്കുക
നിലവില്‍ ഔഷധ നിര്‍മ്മാണവുമായിബന്ധപ്പെട്ട്‌ ഒട്ടേറെ അവസരങ്ങള്‍ ലഭ്യമാണ്‌. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (http://rgcb.res.in) പോലുളള സ്ഥാപനങ്ങളുടെ R&D യില്‍ ഗവേഷകരാകാം. ജീന്‍ ഫൈന്റിംഗ്‌, ജിനോം അസംബ്ലി, പ്രോട്ടീന്‍ സീക്വന്‍സ്‌ അലൈന്‍മെന്റ്‌, പ്രോട്ടീന്‍ സ്‌ട്രക്‌ച്ചര്‍ അനാലിസിസ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മേഖലയിലും(Healthcare Sector) മെഡിക്കല്‍ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പ്രഫഷണലുകളെ കാത്തിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്‌ പൂനെ സര്‍വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.
വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ ഒന്നോര്‍ക്കുക, കേവലം ബിരുദത്തെക്കാള്‍ ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌, പോസ്റ്റ്‌ ഡോക്‌ടറല്‍ എന്നീ യോഗ്യതകള്‍ കൂടി കരസ്ഥമാക്കിയാലെ ഈ മേഖലയില്‍ തിളങ്ങാനാകൂ. ഈ ലക്ഷ്യവുമായി തുടങ്ങിയാല്‍ ശ്രദ്ധേയമായ കരിയര്‍ ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate