ഉയര്‍ന്ന മാനവ വികസനമുള്ള രാജ്യങ്ങളില്‍ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതലാണെന്നു കാണാം. മാനവ വികസന സൂചിക ഏറ്റവും ഉയര്‍ന്ന 10 രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് (എല്‍.പി.ആര്) 60 ശതമാനവും പുരുഷന്മാരുടേത് 70 ശതമാനവുമാണ്(മാനവ വികസന റിപ്പോര്‍ട്ട്, 2015). മാനവ വികസന സൂചിക ഇന്‍ഡ്യയുടേതിനേക്കാള്‍ കുറഞ്ഞ ചില അയൽ രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് വളരെ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഉദാഹരണമായി, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഭൂട്ടാനില്‍ 66.4 ഉം കംബോഡിയയില്‍ 78.9 ഉം ബംഗ്ലാദേശില്‍ 57.3 ഉം നേപ്പാളില്‍ 54.3 ഉം മ്യാന്മാറില് 85.7 ശതമാനവുമാണ്. (അവലംബം: മാനവ വികസന സൂചിക റിപ്പോര്‍ട്ട് 2014).
കഴിഞ്ഞ ഏതാനും ദശകങ്ങളായി സ്ത്രീകളുടെ തൊഴലിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. അവര്‍ വീടിനു പുറത്തു പോവുകയും വേതനമുള്ള തൊഴിലില്‍ ഏര്‍പ്പെടുകയും ശമ്പളം നേടുകയും സ്വയം പര്യാപ്തതയുടെ പ്രതിരൂപങ്ങളാവുകയും ചെയ്തു. എന്നാല്‍ തന്നെ പുരുഷതൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രത്തോളം കുറവായിട്ടാണ് സ്ത്രീകളുടെ വേതനം ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നും ലിംഗപദവി അന്തരം കൂടിക്കൊണ്ടിരിക്കയാണ് എന്നും ഒരു തിരിച്ചറിവ് വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും പാര്‍ട്ട് ടൈം ജോലികളില്‍ തന്നെ നില്‍ക്കുകയോ സംരക്ഷണയും അവകാശങ്ങളും കുറഞ്ഞ അനൗപചാരിക സമ്പദ് വ്യവസ്ഥ വളര്‍ത്തുകയോ ആണ്. അതേസമയം യുവതികള്‍ പുരുഷന്മാരേക്കാള് വിദ്യാഭ്യാസ നേട്ടങ്ങളില്‍ (സാങ്കേതിക ഇഞ്ചിനീയറിംഗ് മേഖല ഒഴികെ) വളരെ മുന്നിലാണ്. കല, ശാസ്ത്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളില്‍ പകുതിപേരും സ്ത്രീകളാണ്. എന്നിരുന്നാലും സ്ത്രീകളുടെ സാന്നിദ്ധ്യം തൊഴില്‍ വിപണിയില്‍ പുരുഷന്മാരുടേതിനേക്കാള് കുറവാണ്. നേതൃസ്ഥാനങ്ങളില്‍ സ്ത്രീകളുടെ വളര്‍ച്ച വളരെ കുറഞ്ഞ നിരക്കിലാണെന്നത് ഏറെ ദുഃഖകരമാണ്. തൊഴില്‍ വിപണിയിലെ ലിംഗ പദവി അന്തരത്തെക്കുറിച്ച് ഈയിടെയുണ്ടായ ഐ.എല്‍.ഒ റിപ്പോര്‍ട്ട് പ്രകാരം ഇപ്രകാരം വെളിപ്പെടുത്തുന്നു.
തൊഴില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ലിംഗപദവി വ്യത്യാസമാണ്. തൊഴില്‍ വിപണിയില്‍ പങ്കാളിയാകാന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സാദ്ധ്യത കുറവാണ്. തൊഴില്‍ സേനയില്‍ ഉണ്ടെങ്കിലും പുരുഷന്മാരേക്കാള് അവര്‍ക്ക് ജോലികള്‍ കണ്ടെത്താനും സാദ്ധ്യത കുറവാണ്. അവര്‍ക്ക് ഗുണമേന്മയുള്ള തൊഴിലുകളില്‍ എത്തിപ്പെടാനുള്ള അവസരങ്ങളും പരിമിതമാണ്. എല്ലാറ്റിനുമുപരി വേതനമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളെ പരിഗണിക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് നീണ്ട മണിക്കൂറുകളോളം ജോലി ചെയ്യാറുണ്ട്. എന്നുമാത്രമല്ല വേതനമുള്ള തൊഴിലുകളില്‍ ശരാശരി സ്ത്രീകള്‍ വേതനത്തിനും ലാഭത്തിനുമായി കുറഞ്ഞമണിക്കൂറുകളേ ജോലി ചെയ്യുന്നുള്ളൂ. ഇതിനുകാരണം അവര്‍ പാര്‍ട്ടൈം ജോലി തിരഞ്ഞെടുക്കുന്നതോ അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആകെ ലഭ്യമായുള്ളത് പാര്‍ട്ട്ടൈം ജോലി മാത്രമാണ് എന്നതോ ആണ്. ലോക വ്യാപകമായി സ്ത്രീ ജനങ്ങള്‍, വേതനമുള്ള തൊഴില്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നാലും ഇത്തരം ലിംഗപദവി അന്തരങ്ങള്‍ നിലനില്ക്കുന്നു. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് കുറെയേറെ ഘടകങ്ങളായി നിയന്ത്രിക്കപ്പെടുന്നുണ്ട് എന്ന കാര്യം അടിവരയിടുന്നു. (ലോകതൊഴില്‍ സാമൂഹ്യ വീക്ഷണം: സ്ത്രീകളുടെ പ്രവണതകള്‍ 2017 ഐ.എല്‍.ഒ)
പല വികസന സൂചികകളിലും കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള് മുന്നിലാണ്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കാര്യത്തില്‍ പ്രവര്‍ത്തനഫലം സ്ത്രീകള്‍ക്ക് അനുകൂലമല്ല. തൊഴില്‍ ചെയ്യുന്നവരുടേയും തൊഴിലില്ലാത്തവരുടേയും വിവരങ്ങള്‍ക്ക് പ്രധാനമായും രണ്ട് ഉറവിടമാണുള്ളത്. ഒന്ന് സെന്‍സസും രണ്ട് എന്‍.എസ്.എസ്.ഒ യുടെ അഞ്ച് വര്‍ഷത്തിലൊരിക്കലുള്ള തൊഴിലും തൊഴിലില്ലായ്മയും റൗണ്ട്സ് ആണ്. ഒരു രാജ്യത്തിലെയോ സംസ്ഥാനത്തിലെയോ, തൊഴില്‍ സ്ഥിതി മനസ്സിലാക്കുന്നതിനായി പൊതുവായി ഉപയോഗിക്കുന്നത് എന്‍.എസ്.എസ്.ഒ യിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള നിർവചനത്തിലൂടെയാണ്. ജില്ലാതലത്തിലോ, അതിലും താഴെയുള്ള തലത്തിലോ ലഭിക്കുന്ന ഡേറ്റയാണ് സെന്‍സസിന്റെ നേട്ടം. ഇവിടെ വിശകലനത്തിനായി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് എന്‍.എസ്.എസ്.ഒ ഡേറ്റയാണ്.
എന്‍.എസ്.എസ്.ഒയുടെ 68-ാം റൗണ്ട് (2011-12 വര്‍ഷം) അനുസരിച്ച് സംസ്ഥാനത്ത് പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്തനിരക്കില്‍ വലിയ വിടവ് ഉള്ളതായി കാണാം. സംസ്ഥാനശരാശരി 40.3 ശതമാനമായിരിക്കെ, കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 24.8 ശതമാനവും (100 ആള്‍ക്കാര്‍ക്ക്) പുരുഷന്മാരുടേത് 57.8 ശതമാനവുമാണ്. കേരളത്തില്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വലിയ വ്യത്യാസം ഉണ്ട്. സ്ത്രീ തൊഴില്‍സേന പങ്കാളിത്ത നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം 49.8 ശതമാനമുള്ള ഹിമാചല്‍ പ്രദേശാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, സിക്കിം, മണിപ്പൂര്‍, മിസ്സോറാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ മറ്റു സ്ഥലങ്ങളിലെ അനുഭവങ്ങള്‍ മനസ്സിലാക്കി, ഈ ദിശയില്‍ നമ്മുടെ തന്ത്രങ്ങൾ പുതുക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളെ ഉചിതമായ തൊഴില്‍ നല്‍കിക്കൊണ്ട് ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്തനിരക്ക് ഗ്രാമീണമേഖലയില്‍ ഇന്‍ഡ്യയുടേതിനേക്കാള്‍ കുറവാണ്. എന്നാല്‍ നഗരമേഖലയില്‍ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്ത നിരക്ക് അഖിലേന്ത്യാതലത്തേക്കാള്‍ കൂടുതലാണ്.
കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍സേന പങ്കാളിത്ത നിരക്ക് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം 4.3.3-ല്‍ കൊടുത്തിട്ടുണ്ട്. ലിംഗപദവി വ്യത്യാസത്തിലുള്ള വിടവ് നാളുകള്‍ കഴിയുന്തോറും കൂടി വരുന്നതായി കാണാം. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലിലുള്ള ലിംഗപദവി വിടവിനെയും വെളിപ്പെടുത്തുന്നുണ്ട് (പട്ടിക 4.3.7). പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ചെറിയ ഉയര്ച്ചകാണിക്കുമ്പോള് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അഖിലേന്ത്യാതലത്തില്‍ കാണുന്നത് പോലെ കേരളത്തിലും നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് കൂടുതലാണ്.
ജില്ലാതലത്തിലുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കാണിക്കുന്നു. 12 ശതമാനത്തോടുകൂടി മലപ്പുറമാണ് ഗ്രാമീണ മേഖലയിലെ സ്ത്രീ പങ്കാളിത്ത നിരക്കിലെ ഏറ്റവും കുറവ് കാണിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഇത് 8 ശതമാനമാണ്. മലപ്പുറത്തെ പുരുഷന്മാരുടെ നിരക്ക് ഗ്രാമത്തിൽ 49-ഉം നഗരത്തില്‍ 43 ഉം ശതമാനമാണ്.കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നഗര ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍, പങ്കാളിത്ത നിരക്ക് ചുരുങ്ങിയ തോതിലാണ്. തൊഴില്‍ പങ്കാളിത്ത നിരക്കിലുള്ള ലിംഗപദവി വ്യത്യാസം നഗര ഗ്രാമ പ്രദേശങ്ങളില്‍ യഥാക്രമം 43.6 ഉം 44.5 -മായി കോഴിക്കോട് ഏറ്റവും കൂടുതലാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020