অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വേനലിൽ വാടാതെ

വേനൽ കരുത്താർജിക്കുകയാണ്, പതിവിലുമധികം. കേവലം ഒരു ചൂടുകൂടൽ മാത്രമല്ല വേനൽ. അതിനുമപ്പുറം ഗുരുതര ആരോഗ്യപ്രശ്നങ്ങളും വെള്ളത്തിനായി ഉഴറുന്ന മണ്ണും മനുഷ്യരും ജീവജാലങ്ങളുമൊക്കെയായി, വേനൽ ജ്വലിക്കുകയാണ്.

നിർജലീകരണമാണ് വേനൽ നൽകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രത്യാഘാതം. പല അവികസിത രാജ്യങ്ങളിലും വലിയൊരു രോഗം എന്നപോലെ നിർജലീകരണം നിരവധി പേരുടെ മരണത്തിനിടയാക്കാറുണ്ട്. അമിതമായ ചൂടിനെത്തുടർന്നുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം. ചൂട് സ്വയം ക്രമീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടലാണ് ഇവിടെ സംഭവിക്കുന്നത്.

പകർച്ചവ്യാധികളുടെ വ്യാപനത്തിനും വേനൽ കളമൊരുക്കാറുണ്ട്. പ്രത്യേകിച്ച് ജലംവഴിയും കൊതുകുവഴിയും ഉള്ള രോഗങ്ങളുടെ പകർച്ചയ്ക്ക്. വരൾച്ചമൂലമുള്ള കുടിവെള്ളക്ഷാമമാണ് വേനലിന്റെ മറ്റൊരു പ്രധാന പ്രശ്നം. വേനൽക്കാല രോഗങ്ങളുടെ ഒരു പ്രധാന കാരണവും മലിനജലമാണ്. വേനലിൽ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുന്നത് പ്രശ്നം കൂടുതൽ രൂക്ഷമാക്കും. ശുദ്ധജലം ഇല്ലാത്തതിനാൽ വെള്ളം കുടിക്കാനാകാതെ വരുന്നതും മാരക നിർജലീകരണത്തിന് ഇടയാക്കും. വേനലിൽ ഒഴുക്കു കുറഞ്ഞ വെള്ളക്കെട്ടുകൾ എല്ലാംതന്നെ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായി മാറാറുണ്ട്.

വേനൽ കൂടുതൽശ്രദ്ധ ആവശ്യമുള്ളവർ

സൂര്യപ്രകാശം എല്ലാവരിലും ഒരുപോലെയല്ല പ്രശ്നങ്ങളുണ്ടാക്കുന്നത്. ആരോഗ്യമുള്ളവരെപ്പോലും ബുദ്ധിമുട്ടിലാക്കുന്ന ചൂട് രോഗികൾ, വൃദ്ധർ, കുട്ടികൾ ഇവരെ തളർത്തുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. കൂടാതെ ഹൃദ്രോഗം, പ്രമേഹം ഇവ ഉള്ളവർ, തൈറോയ്ഡിന്റെ അമിതപ്രവർത്തനം ഉള്ളവർ, സോറിയാസിസ്, വിസർപ്പം തുടങ്ങിയ പ്രശ്നമുള്ളവർ, കടുത്ത ചൂടിൽ പുറംപണിയിൽ ഏർപ്പെടുന്ന കെട്ടിടത്തൊഴിലാളികൾ, കായികതാരങ്ങൾ, റോഡ്പണിക്കാർ തുടങ്ങിയവർ ചൂടിന്റെ പ്രശ്നങ്ങളെ അതിജീവിക്കാൻ മുൻകരുതൽ എടുക്കേണ്ടതാണ്.

സൂര്യാഘാതം

തീവ്രപരിചരണം അനിവാര്യം

കത്തുന്ന വെയിലിൽ പുറത്തിറങ്ങേണ്ടിവരുന്നവർക്ക് പലതരം അസ്വസ്ഥതകളും അനുഭവപ്പെടും. അതിയായ ചുവപ്പുനിറം, പൊള്ളൽ, കുമിളകൾ എന്നിവ, വെയിലേറ്റഭാഗത്ത് പ്രത്യേകിച്ച്. ഇതിന്റെ ആപത്കരമായ അവസ്ഥയാണ് സൂര്യാഘാതം. താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോഴാണ് ശാരീരികപ്രവർത്തനങ്ങളുടെ താളംതെറ്റുന്നത്. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം, അപസ്മാര ചേഷ്ടകൾ തുടർന്ന് ഗാഢമായ അബോധാവസ്ഥ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പ്രകടമാകുക. സൂര്യാഘാതത്തെത്തുടർന്ന് കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനവും സ്തംഭിക്കാം. തീവ്രപരിചരണം അനിവാര്യമായ അവസ്ഥയാണ് സൂര്യാഘാതം.

തലച്ചോറിലെ ഹൈപ്പോതലാമസ് ആണ് ശരീര താപനില സുസ്ഥിരമായി നിൽക്കാൻ സഹായിക്കുന്നത്. ശരീര‐കാലാവസ്ഥാ വ്യതിയാനങ്ങൾമൂലമോ ശാരീരികപ്രവർത്തനങ്ങളുടെ ഉയർന്ന നിരക്കുമൂലമോ താപനില ഉയരുമ്പോൾ ഹൈപോതലാമസ് ചൂടു കുറയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കും. ചർമത്തിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതും അമിതമായി വിയർക്കുന്നതും ചൂട് പുറത്തേക്കു പോകാനായുള്ള ശരീരത്തിന്റെ കരുതൽ നടപടികളാണ്. എന്നാൽ കൂടുതൽ സമയം ശക്തമായ സൂര്യപ്രകാശം ഏൽക്കേണ്ടിവരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ആന്തരിക താപനില ക്രമാതീതമായി ഉയരുകയും ചെയ്യും. തുടർന്ന് ആന്തരാവയവങ്ങളുടെ പ്രവർത്തന സ്തംഭനത്തിനും  മരണത്തിനുപോലും ഇടയാക്കുന്ന തരത്തിൽ സൂര്യാഘാതം സങ്കീർണമാകും.

സൂര്യാഘാതം ഗുരുതരമാകുന്നത് രണ്ടുതരത്തിൽ

വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാതെ കഴിയുന്ന മുതിർന്നവരിലും വൃദ്ധരിലും സൂര്യാഘാതം ഉണ്ടാകാം. രണ്ടോ മൂന്നോ ദിവസംകൊണ്ട് സാവകാശം രൂപപ്പെടുന്നതാണ്‌ ഈ സൂര്യാഘാതം.

എന്നാൽ അമിതചൂടിൽ റോഡ്പണിപോലെ അത്യധ്വാനത്തിൽ ഏർപ്പെടുന്നവരെ ബാധിക്കുന്ന സൂര്യാഘാതമാണ് രണ്ടാമത്തെ ഇനം സൂര്യാഘാതം. സൂര്യപ്രകാശം എല്ലാവരിലും ഒരുപോലെയല്ല പ്രശ്നങ്ങളുണ്ടാക്കുന്നത്. ചർമത്തിലെ വർണവസ്തുവായ മെലാനിന്റെ അളവിനെ ആശ്രയിച്ചാണ് അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണം. മെലാനിൻ കുറവുള്ള വെളുത്ത നിറമുള്ളവർ സൂര്യപ്രകാശത്തോട് അമിതമായി പ്രതികരിക്കും.

നമുക്ക് കാണാൻപറ്റുന്ന പ്രകാശരശ്മികളുടെ തരംഗദൈർഘ്യം 390 എംഎം നും 760 എംഎം നും മധ്യേയാണ്. 760 എംഎം നുമേൽ തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് രശ്മികളെയും 390 എംഎം നുതാഴെ തരംഗദൈർഘ്യമുള്ള  അൾട്രാവയലറ്റ് രശ്മികളെയും നമുക്ക് കാണാനാകില്ല. ഈ അദൃശ്യരശ്മികളാണ് ചർമത്തിന് തകരാറുണ്ടാക്കുക.

സൂര്യാഘാതമേറ്റാൽ

  • എത്രയുംവേഗം തണലത്തേക്ക് മാറ്റുക.
  • തണുത്ത വെള്ളംകൊണ്ട് തുടർച്ചയായി ദേഹം തുടയ്ക്കുക.
  • ശക്തിയായി വീശുക.
  • കൈകാലുകൾ തിരുമ്മുക. കഴിവതുംവേഗം ആശുപത്രിയിൽ എത്തിക്കുക.

ശുചിത്വം പ്രധാനം

വേനൽക്കാല രോഗങ്ങൾ വരാനും പകരാനും ശുചിത്വക്കുറവ് പ്രധാന കാരണമാണ്. മഞ്ഞപ്പിത്തം, മണൽ, ചിക്കൻപോക്സ്, ഛർദി, വയറിളക്കം, മുണ്ടിനീര്, ത്വക്രോഗങ്ങൾ, ചെങ്കണ്ണ്, അമീബിയാസിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയാണ് വേനലിൽ സാധാരണ കാണുന്ന രോഗങ്ങൾ. വെള്ളം കുറഞ്ഞുവരുമ്പോൾ പൊതുകുളങ്ങളിലും നീന്തൽക്കുളങ്ങളിലുമുള്ള കളികളും കുളിയും ഒഴിവാക്കണം. ഈച്ചപറ്റിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. പകർച്ചവ്യാധികൾ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക, വ്യക്തിത്വശുചിത്വവും പരിസരശുചിത്വവും പാലിക്കുക ഇവയും പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.

നിർജലീകരണം അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ വേനൽക്കാലത്ത് ചില മുൻകരുതൽ സ്വീകരിച്ചേ മതിയാകൂ. നിർജലീകരണത്തെത്തുടർന്ന് വെള്ളത്തോടൊപ്പം രക്തത്തിലെ അവശ്യ ഘടകങ്ങളായ പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലവണങ്ങളും പുറത്തുപോകാറുണ്ട്. അതിനാൽ ഇവയുടെ അളവ് പുനഃസ്ഥാപിക്കുന്നതരത്തിലുള്ള ഭക്ഷണവും വെള്ളവും ആണ് വേനൽക്കാലത്ത് സ്വീകരിക്കേണ്ടത്. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഇവ ഉപ്പിട്ട് കുടിക്കുന്നത് വിയർപ്പുവഴിയുള്ള ലവണനഷ്ടം പരിഹരിക്കും. ഹൃദ്രോഗം, വൃക്കരോഗം, രക്തസമ്മർദം ഇവയുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം വെള്ളം തെരഞ്ഞെടുക്കണം.

ദാഹവും ശരീരതാപവും കുറയ്ക്കാൻ പാനീയങ്ങൾ

  • രസാള: തൈരിന്റെ നാലിലൊരുഭാഗം പഞ്ചസാരയും ഓരോ നുള്ള് വീതം ചുക്ക്, ജീരകം, ഇന്തുപ്പ് ഇവ ചേർത്തുണ്ടാക്കുന്ന പാനീയം താപം അകറ്റും.
  • ആമ്രഫലപാനകം: പച്ചമാങ്ങ വെള്ളത്തിൽ വേവിച്ചെടുത്ത് പഞ്ചസാര, കർപ്പൂരം, കുരുമുളക് ഇവ ചേർത്ത് ഉപയോഗിക്കാം.
  • നിംബുഫലപാനാകം: നാരങ്ങാനീര് ഒരുഭാഗം, പഞ്ചസാര  ആറു ഭാഗം ഇവയിൽ വെള്ളവും ഗ്രാമ്പൂ, കുരുമുളക് ഇവ പൊടിച്ചതും ചേർത്ത് ഉപയോഗിക്കാം.
  • രാഗഖാണ്ഡവം: മാങ്ങ ശർക്കര ചേർത്ത് പാകപ്പെടുത്തി എള്ളെണ്ണ, ചുക്കുപൊടി ഇവ ചേർത്ത് ഉപയോഗിക്കുക.
  • സൂപ്പുകൾ: ആട്ടിൻമാംസം 100  ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ വേവിച്ച് നാലിലൊന്നാക്കി പിഴിഞ്ഞരിച്ച് ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഇലവങ്ഗം, പച്ചില, മല്ലി ഇവ പൊടിച്ചുചേർത്ത് ഉപയോഗിക്കുക. പച്ചക്കറിസൂപ്പും ഉപയോഗപ്പെടുത്താം.
  • മല്ലിയോ, ഉണക്കമുന്തിരിയോ രാത്രിയിൽ വെള്ളത്തിലിട്ടുവച്ച് രാവിലെ പിഴിഞ്ഞ് പഞ്ചസാര ചേർത്ത് കഴിക്കുന്നത് കഠിനദാഹത്തെ ശമിപ്പിക്കും.
  • സംഭാരം: ധാരാളം വെള്ളം ചേർത്തെടുക്കുന്ന മോരിൽ ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പ് ഇവ ചതച്ചിട്ട് കഴിക്കുന്നത് ദാഹവും ക്ഷീണവും അകറ്റും.
  • മധുരവും ലഘുഗുണവുമുള്ള ഇളനീരും വേനൽക്കാലത്ത് പ്രയോജനപ്പെടുത്താം. കൂടാതെ ജലാംശം ധാരാളമുള്ള ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.

ധന്വന്തരം, പിണ്ഡതൈലം ഇവ തേച്ച് കുളിക്കുന്നതും വേനലിൽ ഗുണംചെയ്യാറുണ്ട്. കുളിക്കുന്ന വെള്ളത്തിൽ ആര്യവേപ്പിലയും മഞ്ഞളും ചതച്ചിടുന്നത് ചൂടുകുരുവും ത്വക്രോഗങ്ങളും അകറ്റും. കണ്ണുകൾ ശുദ്ധജലത്തിലോ നന്ത്യാർവട്ടപ്പൂക്കൾ ഇട്ടുവെച്ച  വെളളത്തിലോ ഇടയ്‌ക്കിടെക്കിടെ കഴുകാനും ശ്രദ്ധിക്കണം.

കടപ്പാട്: ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ

(State Medicinal Plant Board Member,Kerala)

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate