অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയൂർദൈർഘ്യം

ആയുര്‍വേദത്തിലൂടെ ആരോഗ്യം

യുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുര്‍വേദം. അത് ഒരു ചികിത്സാ പദ്ധതി മാത്രമല്ല, ഒരു ജീവിതരീതി കൂടിയാണ്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ജീവിതത്തേപ്പറ്റിയുള്ള സവിശേഷമായ കാഴ്ചപ്പാടാണ്

പ്രകൃതിയും മനുഷ്യനും

ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍. ഭൂമി, ജലം, അഗ്നി, വായു, ആകാശം – ഇവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ഈ പഞ്ചഭൂതങ്ങള്‍തന്നെയാണ് മനുഷ്യനിലുമുള്ളത്. ഓരോ ശരീരത്തിലും ഇവയുടെ ചേര്‍ച്ചയുടെ അനുപാതം ഭിന്നമാണ്. ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളായ വാതം, പിത്തം, കഫം എന്നിവയും പഞ്ചഭൂതങ്ങളില്‍നിന്നുണ്ടാവുന്നവയാണ്. ഇവയെ ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്നു. പഞ്ചഭൂതങ്ങളില്‍നിന്ന് അന്യമായി പ്രപഞ്ചത്തിലൊന്നുമില്ല, അതുപോലെ ത്രിദോഷങ്ങള്‍ പെടാതെ ശരീരത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നത് ധാതുക്കളാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങനെ ഏഴാണ് ധാതുക്കള്‍. ആഹാരത്തിലെ ഉപകാരപ്രദങ്ങളായ ഭാഗങ്ങളെല്ലാം ധാതുക്കളെ സര്‍വ്വദാ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
ത്രിദോഷങ്ങള്‍ സമതുലിതമാകുമ്പോള്‍ ആരോഗ്യമുണ്ടാകുന്നു. ഇവയുടെ നില തെറ്റിയാല്‍ രോഗമുണ്ടാകുന്നു. ആഹാരം, വിഹാരം തുടങ്ങിയവയെക്കൊണ്ട് ശരീരത്തിന്റെ ഭൂതഘടകങ്ങളുടെ ഗുണത്തിലും അളവിലും കുറവോ കൂടുതലോ ഉണ്ടായാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം താളം തെറ്റും. ദോഷങ്ങളുടെ ഗുണത്തിലും അളവിലുമുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് പൂര്‍വ്വാവസ്ഥയിലേക്കു കൊണ്ടുവരികയാണ് ചികിത്സയുടെ ലക്ഷ്യം.

ആരോഗ്യം

ത്രിദോഷങ്ങള്‍, സപ്തധാതുക്കള്‍, അന്തരഗ്നി ഇവ ശരിയായ അളവിലും ഗുണത്തിലും സംരക്ഷിക്കപ്പെടുന്നവനും മലനിര്‍ഗമനം വേണ്ടവിധമുള്ളവനും ആത്മാവ്, മനസ്സ്, ഇന്ദ്രിയങ്ങള്‍ ഇവ പ്രസന്നതയോടെയിരിക്കുന്നവനുമാണ് ആരോഗ്യവാന്‍. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, പ്രസന്നമായ അവസ്ഥയാണ് ആരോഗ്യം.
ആയുര്‍വേദത്തിന്റെ പ്രവര്‍ത്തനതലങ്ങളെ രണ്ടായി തിരിക്കാം.
i.    രോഗങ്ങളില്ലാത്തവരുടെ ശരീരം സംരക്ഷിക്കുകയും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.  ഇതിന് സ്വസ്ഥവൃത്തം എന്നുപറയുന്നു.
ii.    രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് രോഗിയെ സംരക്ഷിക്കുകയോ രോഗശമനം വരുത്തുകയോ ചെയ്യുന്നത് ആതുരവൃത്തം.

സ്വസ്ഥവൃത്തം

മനുഷ്യന്റേയും സമൂഹത്തിന്റേയും പരിസരത്തിന്റേയും ശുചിത്വവും ആരോഗ്യവും നിലനിര്‍ത്തുവാന്‍ ഒരാള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്നു. ജീവിതചര്യയും പ്രതിരോധമുറയുമാണിത്. നമ്മുടെ ആഹാരവും ചെയ്തികളും പ്രകൃതിയോടിണക്കി രോഗങ്ങളില്ലാതെ എങ്ങനെ ജീവിക്കാം എന്നതാണ് സ്വസ്ഥവൃത്തത്തിന്റെ വിഷയം.

“സുഖാര്‍ത്ഥാഃ സര്‍വഭൂതാനാം മതാഃ സര്‍വാ പ്രവൃത്തയഃ
സുഖം ച ന വിനാ ധര്‍മ്മാത്തസ്മാദ്ധര്‍മ്മപരോ ഭവേല്‍”
അഷ്ടാംഗഹൃദയം

എല്ലാ ജീവികളുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനുവേണ്ടിയുള്ളവയാണ്.  സുഖമാകട്ടെ ധര്‍മ്മത്തെ കൂടാതെ ഉണ്ടാകുന്നില്ല. അതുകൊണ്ട് പ്രവൃത്തികള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണം

ആയൂർദൈർഘ്യം – സംശയങ്ങള്

ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു.

സംശയങ്ങള്‍

1. ആയുര്വേദചികിത്സയുടെ അടിസ്ഥാനസമീപനമെന്ത്?
ആയുസ്സിനെക്കുറിച്ചുള്ള അറിവാണ് ആയുര്‍വേദം. ശരീരം, ഇന്ദ്രിയങ്ങള്‍ (ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും), മനസ്സ് ഇവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആയുസ്സിന് കാരണം. ഇവയില്‍ ഏതെങ്കിലും ഒന്ന് വേര്‍പെട്ടാല്‍ ശരീരവും ആയുസ്സും ഇല്ല. ശരീരത്തെ രോഗരഹിതമായി നിലനിര്‍ത്തുക, പ്രാണനെ സംരക്ഷിക്കുക, ക്ഷണികമായ കാലങ്ങളെ പിന്നിലേക്ക് തള്ളിക്കൊണ്ട് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുക എന്നിവ ആയുസ്സിന്റെ വിവിധധര്‍മ്മങ്ങളാണ്.

ആയുസ്സിന്റെ പരിപാലനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആയുര്‍വേദത്തിലുള്ളത്. രോഗമില്ലാത്തവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗികളെ ചികിത്സിച്ച് അരോഗാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും സഹായിക്കുന്ന ഉപദേശങ്ങളാണ് ഇതിലുള്ളത്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്നതെന്തും ഔഷധഗുണമുള്ളതാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങളില്‍നിന്നാണുണ്ടാവുന്നത്. അതിനാല്‍ പ്രകൃതിയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിനുണ്ടാവുന്ന തകരാറുകള്‍ പ്രകൃതിയില്‍നിന്നുതന്നെ ലഭിക്കുന്ന ദ്രവ്യങ്ങള്‍കൊണ്ട് പരിഹരിക്കുവാന്‍ സാധിക്കും.

ആഹാരം, നിദ്ര, ബ്രഹ്മചര്യം എന്നിവയുടെ ശരിയായ വിധത്തിലുള്ള ഒരുമയാണ്, വീടിനെ തൂണുകള്‍ എന്നപോലെ, ശരീരത്തേയും താങ്ങിനിര്‍ത്തുന്നത്.ആഹാരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് അന്തരഗ്നിയെ സംരക്ഷിക്കുന്ന വ്യായാമത്തിനും തുല്യപങ്കുണ്ട്. പചനം, ആഗിരണം, വിസര്‍ജ്ജനം എന്നിവ യഥാസമയം നടന്നാല്‍ മാത്രമേ ആരോഗ്യം നിലനിര്‍ത്താനാവുകയുള്ളൂ.മനുഷ്യന്റെ സുഖദുഃഖങ്ങളും അരോഗ-രോഗാവസ്ഥകളും നിദ്രയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മാനസികപിരിമുറുക്കങ്ങളും ശാരീരികവ്യഥകളും ഉറക്കം കെടുത്തുന്നു. സദാചാരത്തിലധിഷ്ഠിതമായ ഭാര്യാഭര്‍തൃബന്ധമാണ് വംശത്തെയും സമൂഹത്തേയും നിലനിര്‍ത്തുന്നത്.  എല്ലാവരുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനുവേണ്ടിയുള്ളതാണ്. സുഖമാകട്ടെ, ധര്‍മ്മത്തിലധിഷ്ഠിതമായ പ്രവൃത്തികളില്‍നിന്നുമാത്രമാണുണ്ടാകുന്നത്. അതിനാല്‍ ധര്‍മ്മപരരായിരിക്കുകയാണ് വേണ്ടത്. ആയുര്‍വേദത്തിന്റെ സമീപനം സമഗ്രമാണ്, ചികിത്സയുടെ മാത്രമല്ല, അനുഷ്ഠാനത്തിന്റെകൂടി തത്ത്വങ്ങള്‍ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

2. ആയുര്വേദമരുന്നുകള്ക്ക് പാര്ശ്വഫലങ്ങളില്ല എന്ന് പറയുന്നത് ശരിയാണോ?

സസ്യൗഷധികള്‍, ധാതുക്കള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ എന്നിങ്ങനെ പ്രകൃതിയില്‍നിന്ന് ലഭിക്കുന്നവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധങ്ങളായി ഉപയോഗപ്പെടുത്തിവരുന്നു. ഇവയില്‍ ഗുഗ്ഗുലു, ചേര്‍ക്കുരു, കൊടുവേലി തുടങ്ങിയ സസ്യൗഷധികള്‍ക്കും ധാതുക്കള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ശുദ്ധിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ശരിയായ വിധത്തില്‍ ശുദ്ധിചെയ്ത് ഉപയോഗിക്കുകയാണെങ്കില്‍ ഇവയ്‌ക്കൊന്നിനുംതന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയില്ല; രസായനഗുണം ഉണ്ടാവുകയും ചെയ്യും. ജൈവസമ്പന്നമാകയാല്‍ ആയുര്‍വേദമരുന്നുകള്‍ ശരീരത്തോടിണങ്ങിച്ചേരുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. വ്യക്തിഗതമായ ശാരീരികപ്രത്യേകതകളാല്‍ ചിലരില്‍ അലര്‍ജിയുണ്ടായിക്കാണാറുണ്ട്.

3. അലോപ്പതിമരുന്നുകള്ക്ക് പത്ഥ്യമില്ല. ആയുര്വേദചികിത്സയില്പത്ഥ്യം വരുന്നതെന്തുകൊണ്ട്?

മരുന്ന് കഴിക്കുമ്പോള്‍ രോഗകാരണമായ സാഹചര്യങ്ങളില്‍നിന്ന് വിട്ടുനിന്ന് രോഗശമനത്തിനനുകൂലമായ  ആഹാരങ്ങളും ചര്യകളും ശീലമാക്കുന്നതിനെയാണ് പത്ഥ്യാചരണമെന്ന് പറയുന്നത്. അന്തരഗ്നിയുടെ മന്ദതയാണ് പലപ്പോഴും രോഗത്തിന് കാരണമായിത്തീരുന്നത്. വിവിധകാരണങ്ങള്‍കൊണ്ടാണ് അഗ്നിബലം കുറയുന്നത്.

ഈ കാരണങ്ങളെ ഒഴിവാക്കലാണ് പത്ഥ്യത്തില്‍ ചെയ്യുന്നത്. ഉദാഹരണമായി പനിയുണ്ടാകുമ്പോള്‍ രോഗിയുടെ ശക്തിക്കനുസരിച്ച് പറ്റുമെങ്കില്‍ ഉപവസിക്കുവാനും തണുത്തതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ആഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കുവാനും തണുപ്പേല്പിക്കാതെ വിശ്രമിക്കുവാനും നിര്‍ദ്ദേശിക്കുന്നു. പത്ഥ്യാചരണത്തോടെതന്നെ ദഹനശക്തി വീണ്ടെടുക്കുവാന്‍ കഴിയുന്നു. ജ്വരഹരങ്ങളായ ഔഷധങ്ങള്‍കൂടി നല്‍കുമ്പോള്‍ അഗ്നിബലം സാധാരണനിലയിലാവുകയും നഷ്ടമായ ശക്തി തിരിച്ചുകിട്ടുകയും ചെയ്യുന്നു.

ഔഷധവീര്യം വേണ്ടപോലെ പ്രവര്‍ത്തിച്ച് രോഗമുക്തി ലഭിക്കുന്നതിന് സഹായിക്കുന്ന ആഹാരം, ചര്യകള്‍ ഇവയുടെ ക്രമീകരണമാണ് പത്ഥ്യം. പത്ഥ്യം രോഗിക്കുവേണ്ടിയുള്ളതാണ്; മരുന്നിനുവേണ്ടിയുള്ളതല്ല. രോഗശമനത്തിന് നല്‍കുന്ന ഔഷധം പ്രവര്‍ത്തിക്കുന്നതിനനുകൂലമായ സാഹചര്യെമാരുക്കുകയാണ് പത്ഥ്യമാചരിക്കുന്നതിലൂടെ രോഗി ചെയ്യുന്നത്. രോഗം മാറിയ ശേഷവും പ്രതിരോധമെന്ന നിലക്ക് പത്ഥ്യം തുടരുകയാണ് വേണ്ടത്. പ്രമേഹപത്ഥ്യത്തിലും മറ്റും അതാണ് ചെയ്തുവരുന്നത്.

4. എല്ലാ രോഗങ്ങള്ക്കും ആയുര്വേദത്തില്പ്രതിവിധി ഉണ്ടോ?

രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു സമീപനമാണ് ആയുര്‍വേദത്തിലുള്ളത്. രോഗം വന്നുചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങളാണ് ദിനചര്യയിലും ഋതുചര്യയിലും വിവരിക്കുന്നത്. ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്നവര്‍ തീര്‍ത്തും ആരോഗ്യമുള്ളവരായിരിക്കും.

കാലാനുസൃതമായുണ്ടായ മാറ്റങ്ങള്‍, ജീവിതരീതിയെ മാറ്റിമറിക്കുകയും ജീവിതത്തിലെ കൃത്യനിഷ്ഠ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് പല ശാരീരിക-മാനസികരോഗങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. പ്രത്യേകാവസ്ഥയില്‍ ഏതൊരു വൈദ്യശാസ്ത്രത്തിനും അതിന്റേതായ പരിമിതികള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ പ്രത്യേകിച്ചും. രോഗകാരണങ്ങളെ ഒഴിവാക്കിനിര്‍ത്തിക്കൊണ്ട് ഔഷധങ്ങള്‍ പ്രയോഗിക്കുകയും ഔഷധവീര്യം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുന്നതിനുവേണ്ട പത്ഥ്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് ആയുര്‍വേദരീതി. ശാരീരികപ്രവര്‍ത്തനങ്ങളിലുള്ള തകരാറുകള്‍ ഒന്നാകെ പരിപാലിക്കാനുതകുന്ന തരത്തിലുള്ളതും ശരീരബലം വര്‍ദ്ധിപ്പിക്കുന്നവയുമാണിത്. ആന്തരികവും ബാഹ്യവുമായ ഔഷധപ്രയോഗങ്ങളിലൂടെ രോഗശമനം വരുത്തിയശേഷം ശരീരത്തെ ശുദ്ധീകരിക്കുന്ന ശോധനചികിത്സകള്‍ (പഞ്ചകര്‍മ്മങ്ങള്‍) ചെയ്യുന്നു.

ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള ചികിത്സയിലൂടെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാന്‍ രോഗിക്കു സാധിക്കും. പാര്‍ശ്വഫലങ്ങളില്ല എന്നുള്ള നേട്ടവുമുണ്ട്. ചികിത്സയില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍വരുത്താന്‍ സാധിക്കാതെ വരുമ്പോള്‍ ചികിത്സകൊണ്ടുള്ള പ്രയോജനം പരിമിതമായിത്തീരുകയും ചിലപ്പോള്‍ രോഗം വര്‍ദ്ധിക്കാന്‍തന്നെ കാരണമായിത്തീരുകയും ചെയ്യുന്നു. കാന്‍സര്‍ തുടങ്ങിയ ജനിതകരോഗങ്ങളില്‍ മറ്റേതു ശാസ്ത്രത്തിലുമെന്നപോലെ ആയുര്‍വേദത്തിലും പൂര്‍ണ്ണമായി ഭേദമാക്കത്തക്കവിധത്തിലുള്ള ചികിത്സ ഇനിയും നിലവില്‍വന്നിട്ടില്ല. ഇത്തരം രോഗങ്ങളില്‍ മറ്റുചികിത്സകളോടൊപ്പം സാന്ത്വനചികിത്സയാണ് (supportive therapy) ആയുര്‍വേദത്തില്‍ ചെയ്യുന്നത്.

രോഗാവസ്ഥകളെ, സുസാദ്ധ്യം (എളുപ്പം ചികിത്സിച്ചുഭേദമാക്കാവുന്നത്), കൃച്ഛ്രസാദ്ധ്യം (വളരെ നിഷ്‌കര്‍ഷിച്ച് ചികിത്സിച്ചാല്‍ ഭേദപ്പെടുത്താവുന്നത്), യാപ്യം (ചികിത്സയും പത്ഥ്യവും കൊണ്ടും ജീവിതം നിലനിര്‍ത്തിപ്പോകാവുന്നത്), അസാദ്ധ്യം (ചികിത്സിച്ചുമാറ്റാന്‍ സാധിക്കാത്തത്) എന്നിങ്ങനെ നാലായി തിരിക്കാം. വൈദ്യന് രോഗിയുടെ ആയുസ്സ് നീട്ടിക്കൊടുക്കുവാന്‍ സാധിക്കുകയില്ലെങ്കിലും രോഗിയില്‍ പ്രാണന്‍ അവശേഷിക്കുന്ന അവസാനനിമിഷംവരേയും ചികിത്സിക്കണമെന്നാണ് ആയുര്‍വേദശാസ്ത്രം ഉപദേശിക്കുന്നത്.

5. ആയുര്വേദമരുന്നുകള്വൈദ്യനിര്ദ്ദേശം കൂടാതെ ഉപയോഗിക്കാമോ?

ഏതൊരൗഷധവും വൈദ്യനിര്‍ദ്ദേശത്തോടെ ഉപയോഗിക്കുന്നതാണ് ശരിയായ രീതി. ആയുര്‍വേദമരുന്നുകളില്‍ പലതും ആഹാരമായിത്തന്നെ ഉപയോഗിക്കുന്നവയായതിനാല്‍ (ചുക്ക്, കുരുമുളക്, വെളുത്തുള്ളി മുതലായവ) അവ ഉപയോഗിച്ച ചിലമരുന്നുകള്‍ വീട്ടില്‍ത്തന്നെ ഉപയോഗിച്ചുതുടങ്ങാമെന്നുമാത്രം. രോഗം വര്‍ദ്ധിക്കാതിരിക്കാനിതു സഹായിക്കും. പാര്‍ശ്വഫലങ്ങളെ ഭയപ്പെടാനുമില്ല.

6. സുഖചികിത്സ എന്നതുകൊണ്ട് എന്താണ് അര്ത്ഥമാക്കുന്നത്?

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും ജരാനരകളെ അകറ്റി യൗവനാവസ്ഥ നീട്ടിക്കൊണ്ടുപോകുവാനും സുഖചികിത്സ സഹായിക്കും. പ്രത്യക്ഷത്തില്‍ രോഗമൊന്നുമില്ലാത്തവരിലും കാലാവസ്ഥയിലുള്ള മാറ്റം, ജോലിയുടെ സ്വഭാവം, സാമൂഹികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാല്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഏറെ നാള്‍ തുടര്‍ന്നുനിന്നാല്‍ രോഗമായി മാറിയേക്കാം. അതിനാല്‍ അതതുകാലത്തുണ്ടാവുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കി അതിനുവേണ്ട പരിഹാരം ചെയ്യുകയാണെങ്കില്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സാധിക്കും.

ഉദാഹരണത്തിന് കാലാവസ്ഥയിലുള്ള മാറ്റത്തെ അതിജീവിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ദിനചര്യയില്‍ വിവരിക്കുന്നത്. ഈരണ്ടു മാസങ്ങള്‍ ചേര്‍ന്ന ആറ് ഋതുക്കളാണ് മാറിമാറി വരുന്നത്. ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം എന്നിവയാണവ. ഗ്രീഷ്മം, വര്‍ഷം, ശരത് എന്നീ ഋതുക്കളില്‍ യഥാക്രമം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. എങ്കിലും രോഗമുണ്ടാകത്തക്കവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ വര്‍ഷത്തില്‍ വാതവും, ശരത്തില്‍ പിത്തവും വസന്തത്തില്‍ കഫവും ഏതെങ്കിലും കാരണമുണ്ടായാല്‍ രോഗമായിത്തീരാവുന്ന അവസ്ഥയിലായിരിക്കും. ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളുടെ കാലാനുസൃതമായ മാറ്റങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് ശോധനചികിത്സകള്‍ (പഞ്ചകര്‍മ്മങ്ങള്‍) നടത്തുകയാണെങ്കില്‍ രോഗങ്ങളെ തടയുവാനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. വേണ്ടവിധത്തില്‍ ശുദ്ധമായിത്തീര്‍ന്ന ശരീരത്തിന് ജരാനരകളെ അകറ്റിനിര്‍ത്താനും യൗവനാവസ്ഥ നിലനിര്‍ത്താനും സാധിക്കും.

ശോധനകര്‍മ്മം ശരിയായ രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും കാഴ്ചശക്തി, കേള്‍വിശക്തി, ചര്‍മ്മകാന്തി, ഗ്രഹണശക്തി, രുചി എന്നിവ വര്‍ദ്ധിക്കുകയും ദഹനശക്തിയും ദേഹബലവും കൂടുകയും ചെയ്യുന്നു. ഇതൊക്കെകൊണ്ട് യൗവനം നിലനിര്‍ത്താന്‍ സുഖചികിത്സയ്ക്കു കഴിയുന്നു.

ആയൂര്‍ദൈര്‍ഘ്യം – ഗൃഹവൈദ്യം

ആയുര്‍വേദം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞുവല്ലോ. മുന്‍തലമുറയിലുള്ളവരുടെ ക്രമീകൃതമായ ജീവിതചര്യ രോഗത്തെ അകറ്റിയിരുന്നു. ചെറിയ അസുഖങ്ങള്‍ വന്നാല്‍ അവര്‍ വൈദ്യനെ തേടാറില്ല. അത് പരിഹരിക്കാനുള്ള അറിവ് മുത്തശ്ശിമാര്‍ക്കുണ്ടായിരുന്നു. തൊടിയില്‍ എളുപ്പത്തില്‍ കിട്ടുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അവര്‍ അത് ചെയ്തിരുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അത്തരം മുത്തശ്ശിമാരില്ല; തൊടികളുമില്ല. അതുകൊണ്ട് നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും ആശുപത്രികളെ അഭയം പ്രാപിക്കേണ്ട അവസ്ഥയാണിന്നുള്ളത്.
വീട്ടില്‍വെച്ച് നമുക്കുതന്നെ ചെയ്യാവുന്ന പ്രാഥമികപരിചരണങ്ങളെപ്പറ്റിയാണ് ഗൃഹവൈദ്യം എന്ന ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്.

നീര്വീഴ്ച
i.    കൃഷ്ണതുളസി, ചുക്ക്, ജീരകം ഇവ ഇട്ട് വെള്ളം തിളപ്പിച്ച് പലവട്ടം കുടിക്കുക.
ii.    ഇതില്‍ ചുക്കുംതിപ്പല്യാദിഗുളിക ഒരെണ്ണം വീതം അരച്ച് മൂന്നുനേരം കഴിച്ചാല്‍ പനി കുറയും.
iii.    30 മി.ലി. അമൃതാരിഷ്ടത്തില്‍ ചുക്കുംതിപ്പല്യാദിഗുളിക, വെട്ടുമാറന്‍ഗുളിക, ശീതജ്വരാരിക്വാഥംഗുളിക ഇവയിലേതെങ്കിലും ഒന്നുവീതം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം ഭക്ഷണത്തിന് ശേഷം കഴിക്കാം.
iv.    രാസ്‌നാദിചൂര്‍ണ്ണം നെറുകയില്‍ തിരുമ്മാം. ഇതുതന്നെ പനിക്കൂര്‍ക്കയിലനീരിലോ ചെറുനാരങ്ങാനീരിലോ ചാലിച്ച് കുഴമ്പാക്കി നെറുകയില്‍ വെയ്ക്കുകയും ചെയ്യാം. അരമണിക്കൂര്‍ കഴിഞ്ഞ് വൃത്തിയായി തുടച്ചുകളയണം.
ദഹനക്കുറവ്
i.    ഇഞ്ചി ചതച്ച് നീരെടുത്ത് ഒരു ടീസ്പൂണ്‍, അല്പം ശര്‍ക്കരചേര്‍ത്ത് ഒന്നോ രണ്ടോ തവണ കഴിക്കുക.
ii.    ഹിംഗുവചാദിചൂര്‍ണ്ണം ഒന്നോ രണ്ടോ ടീസ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തിലോ കാച്ചിയ മോരിലോ ചേര്‍ത്ത് കഴിക്കാം. കുട്ടികള്‍ക്കാണെങ്കില്‍ 2-3 ഗ്രാം അഷ്ടചൂര്‍ണ്ണം ഇങ്ങനെ കൊടുക്കാം.
iii.    കുട്ടികള്‍ക്ക് രുചിക്കുറവ്, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നുവെങ്കില്‍ വിശ്വാമൃതം 15 മി.ലി. വീതം രണ്ടുനേരം ഒരാഴ്ച കഴിച്ചാല്‍ മതിയാകും.
വായുക്ഷോഭം
i.    വായുഗുളിക വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ജീരകവെള്ളത്തിലും കഴിക്കാം.
ii.    ധാന്വന്തരംഗുളികയും ഇതുപോലെ കഴിക്കാം.
ചുമ, കഫക്കെട്ട്, ശ്വാസതടസ്സം
i.    താലീസപത്രാദിചൂര്‍ണ്ണം കുറേശ്ശെയായി വായിലിട്ട് അലിയിച്ചിറക്കുക.
ii.    ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തുസേവിക്കുക.
iii.    കഴുത്തിലും പുറത്തും വാരിഭാഗങ്ങളിലും കര്‍പ്പൂരാദിതൈലം പുരട്ടി ചൂടുവെള്ളത്തില്‍ തുണിമുക്കിപ്പിഴിഞ്ഞ് വിയര്‍പ്പിക്കുന്നത് നല്ലതാണ്.
iv.    വാശകാദ്യരിഷ്ടം 20-30 മി.ലി. രണ്ടോ മൂന്നോ നേരം ആഹാരശേഷം കഴിക്കാം.
v.    മൃദ്വീകാദിലേഹം ഒന്നോ രണ്ടോ ഗ്രാം നാലഞ്ച് തവണ വായിലിട്ട് അലിയിക്കുക.
vi. ഇസ്‌നോഫീലിയയോ ശ്വാസതടസ്സമോ ഉള്ള കുട്ടികള്‍ക്ക് കൂശ്മാണ്ഡരസായനം ആണ് നല്ലത്.
ഛര്ദ്ദി
i.    ദഹനക്കുറവുമൂലമുണ്ടാകുന്ന ഛര്‍ദ്ദിക്ക് ചുക്കിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
ii.    വില്വാദിലേഹം കാല്‍ ടീസ്പൂണ്‍ വീതം അഞ്ചാറുതവണ അലിയിച്ചിറക്കുക.
iii.  ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരുടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുറേശ്ശെ കുടിക്കുക.
iv.    മലരു വറുത്ത് വെള്ളമൊഴിച്ച് തിളപ്പിച്ചത് കുറേശ്ശെ കുടിക്കുന്നത് ഛര്‍ദ്ദി നില്ക്കാനും ക്ഷീണം മാറാനും നല്ലതാണ്. ഗര്‍ഭകാലത്ത് ഉണ്ടാവാനിടയുള്ള ഛര്‍ദ്ദിയിലും ഇത് ഗുണകരമാണ്.
വയറിളക്കം
i.    കുടജാരിഷ്ടം 20-30 മി.ലി. ആഹാരശേഷം കൊടുക്കാം.
ii.    വേദനയോടുകൂടി വയറിളകുമ്പാള്‍ വില്വാദിഗുളിക കുടജാരിഷ്ടത്തില്‍ ചേര്‍ത്തോ തേനില്‍ ചാലിച്ചോ കൊടുക്കാം.
സ്ത്രീരോഗങ്ങള്
i.    ആര്‍ത്തവസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് അശോകാരിഷ്ടത്തിന് കഴിയും. രാവിലെയും വൈകീട്ടും ഭക്ഷണത്തിനുശേഷം 20-30 മി.ലി. സേവിക്കണം. അമിതമായ രക്തസ്രാവത്തിനും ഇത് പരിഹാരമാണ്.
ii.    പ്രസവരക്ഷയ്ക്കായി ദശമൂലാരിഷ്ടവും ജീരകാദ്യരിഷ്ടവും ചേര്‍ത്തത് 30 മി.ലി. വീതം രണ്ടുനേരം ആഹാരശേഷം കഴിക്കാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമിതാണ്. ഇവയൊക്കെ പ്രാഥമികചികിത്സകളാണ്; പെട്ടെന്ന് കൊടുക്കാവുന്നവ. ഇവ പ്രയോഗിച്ച് കുറവില്ല എന്നുകണ്ടാല്‍ വൈദ്യോപദേശം തേടേണ്ടതാണ്.

II

പ്രത്യേകരോഗമൊന്നുമില്ലെങ്കിലും ആരോഗ്യസംരക്ഷണത്തിന് പൊതുവായി നല്‍കാവുന്ന ചില ഔഷധങ്ങള്‍ താഴെ കൊടുക്കുന്നു.
കുട്ടികള്‍ (പത്തുവയസ്സുവരെ)
തേച്ചുകുളിപ്പിക്കുന്നതിന് നാല്പാമരാദിതൈലം/കേരതൈലം ഉപയോഗിക്കാം. പയര്‍പൊടിയോ വാകപ്പൊടിയോ കൊണ്ട് എണ്ണ കളയണം.
ചെമ്പരുത്യാദികേരതൈലം തലയിലും ദേഹത്തും പുരട്ടാം. നല്ല കുളിര്‍മ്മയും സുഗന്ധവും ഉണ്ടാകും.
ചെറിയലാക്ഷാദിതൈലം/കേരതൈലം ദേഹപുഷ്ടിക്കും നിറത്തിനും നല്ലതാണ്.
സാരസ്വതാരിഷ്ടം ബ്രഹ്മിയും സ്വര്‍ണ്ണവും മറ്റനേകം മരുന്നുകളും ചേര്‍ന്നതാണ്. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതിനും നിത്യേന കൊടുക്കുന്നത് നല്ലതാണ്. മൂന്നുമാസംമുതല്‍ 10 തുള്ളി പകല്‍ ഭക്ഷണത്തിനുശേഷം ഒരു പ്രാവശ്യം കൊടുക്കാം. പ്രായം കൂടുതോറും അളവ് വര്‍ദ്ധിപ്പിക്കാം. ഒരുവയസ്സാവുമ്പോള്‍ ഒരു ടീസ്പൂണ്‍ വീതം രണ്ടുനേരവും കൊടുക്കാം.
ഒരുവയസ്സുമുതല്‍ മുസ്താരിഷ്ടം ദിവസവും ഒരുടീസ്പൂണ്‍ (5 മി.ലി.) ഭക്ഷണത്തിന് ശേഷം കൊടുക്കണം. മുത്തങ്ങയാണ് ഇതിലെ മുഖ്യചേരുവ.
കുട്ടികള്‍ക്ക് ദഹനക്കുറവ് തോന്നിയാല്‍ അഷ്ടചൂര്‍ണ്ണം ചോറുരുളയില്‍ വെച്ചുകൊടുക്കുക, അല്ലെങ്കില്‍ തേനില്‍ ചാലിച്ചുകൊടുക്കുക.
കൗമാരപ്രായക്കാര്
സ്‌കൂളില്‍ പോകുന്ന പ്രായമാവുമ്പോഴേക്ക് സാധാരണ ഭക്ഷണത്തില്‍നിന്ന് കിട്ടുന്ന പോഷകാഹാരം അവര്‍ക്ക് മതിയാവുന്നില്ല. അതുകൊണ്ട് ആരോഗ്യരക്ഷയ്ക്ക് ച്യവനപ്രാശമോ ബ്രാഹ്മരസായനമോ ഒരു ടീസ്പൂണ്‍ കിടക്കാന്‍ നേരത്ത് ഒരുഗ്ലാസ് പാലിനോടൊപ്പം കൊടുക്കാവുന്നതാണ്. നെല്ലിക്കയാണ് ഇവ രണ്ടിന്റെയും മുഖ്യഘടകം.
മുസ്താരിഷ്ടം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം എന്നിവയും ആവശ്യമനുസരിച്ച് മാറിമാറി കൊടുക്കാവുന്നതാണ്. പഠനകാലങ്ങളില്‍ സാരസ്വതാരിഷ്ടമാണ് അധികവും കൊടുത്തുപോരുന്നത്. രാവിലെ വെറും വയറ്റിലോ രാത്രി കിടക്കാന്‍ നേരത്തോ ഒരു ടീസ്പൂണ്‍ സാരസ്വതഘൃതമോ ബ്രഹ്മീഘൃതമോ കഴിക്കുന്നത് നല്ലതാണ്.
പ്രായം ചെന്നവര്
അമ്പതുവയസ്സിന് ശേഷമുള്ള കാലം ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ കോശങ്ങള്‍ ഇക്കാലത്ത് സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ട് നിലവിലുള്ളതിനെ സംരക്ഷിച്ച് നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
ശക്തിയും ആരോഗ്യവും ലഭിക്കുന്നതിന് അഗസ്ത്യരസായനം, ച്യവനപ്രാശം, ബ്രാഹ്മരസായനം ഇവയിലേതെങ്കിലുമൊന്ന് കിടക്കാന്‍നേരം 10ഗ്രാം കഴിക്കേണ്ടതാണ്. മീതെ ഒരു ഗ്ലാസ് പാലും കുടിക്കണം. ശരീരക്ഷീണം അനുഭവപ്പെടുന്നവര്‍ക്ക് വിദാര്യാദിലേഹമോ ഘൃതമോ ആണ് നല്ലത്. മലബന്ധം അനുഭവപ്പെടുന്നവര്‍ ദശമൂലഹരീതകിലേഹം കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തേയും ശ്വാസകോശങ്ങളേയും സംരക്ഷിക്കാന്‍ ഇതിന് കഴിയും. മധുരം കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാം.
ഈ പ്രായത്തിലുള്ളവര്‍ അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, ബലാരിഷ്ടം എന്നിവ കഴിക്കുന്നത് രുചിയും വിശപ്പും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പൊതുവായൊരു ഉന്മേഷം തോന്നുകയും ചെയ്യും.
വേണ്ടത്ര ഉറക്കം കിട്ടായ്കയാണ് വാര്‍ദ്ധക്യകാലത്തിന്റെ വലിയ ക്ലേശം. തലയില്‍ നന്നായി എണ്ണതേച്ച് തണുപ്പിക്കുക മാത്രമാണ് ഇതിന് പരിഹാരം. ചെറിയ ചന്ദനാദിതൈലം, വലിയ ചന്ദനാദിതൈലം, തുംഗദ്രുമാദിതൈലം, ഹിമസാഗരതൈലം എന്നിവ തണുപ്പും കുളിര്‍മ്മയും നല്‍കുന്നവയാണ്. സ്ഥിരമായി നീര്‍വീഴ്ച ഉള്ളവര്‍ അസനവില്വാദികേരതൈലം, അസനഏലാദിതൈലം, ഏലാദിതൈലം എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കുന്നതാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനോടൊപ്പം ശരീരത്തിലും എണ്ണയോ കുഴമ്പോ  തേയ്‌ക്കേണ്ടതുണ്ട്. ധാന്വന്തരംതൈലം, ധാന്വന്തരംകുഴമ്പ്, പ്രഭഞ്ജനവിമര്‍ദ്ദനംകുഴമ്പ്, സഹചരാദികുഴമ്പ് എന്നിവ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.  സന്ധികളില്‍ നീരോ വേദനയോ ഉണ്ടെങ്കില്‍ കൊട്ടംചുക്കാദിതൈലം ഉപയോഗിക്കാം.
ക്ഷീണം, തലചുറ്റല്‍ എന്നിവ അനുഭവപ്പെടുമ്പോള്‍ ഗോരോചനാദിഗുളിക വായിലിട്ട് അലിയിച്ചിറക്കണം.
ഇളനീര്‍കുഴമ്പ് ദിവസവും കണ്ണിലെഴുതുന്നത് നേത്രരോഗങ്ങളെ തടയും. കാഴ്ചശക്തി നിലനിര്‍ത്തുകയും ചെയ്യും.

ആയൂര്‍ദൈര്‍ഘ്യം – ആയുര്‍വേദചികിത്സ

തുവരെ പറഞ്ഞത് സ്വസ്ഥവൃത്തത്തിലെ കാര്യങ്ങളാണ്. ആതുരവൃത്തത്തില്‍ ചികിത്സയാണ് മുഖ്യം. ഏറ്റവും അടിസ്ഥാനപരമായി, ശരീരത്തെ മലമുക്തമാക്കുക എന്നതാണ് ആയുര്‍വേദചികിത്സയുടെ ഉദ്ദേശ്യം. ശാരീരികപ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ദഹിപ്പിക്കുവാനും ശരീരത്തിനുപുറത്തേക്കു കളയാനും ഉള്ള ഉപാധികളാണ് ആയുര്‍വേദചികിത്സാവിധികള്‍. ആരോഗ്യപ്രശ്‌നങ്ങളെ ഏറ്റവും പ്രാഥമികതലം മുതല്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സകള്‍ ക്രമീകരിച്ചിട്ടുള്ളത്. ദോഷദുഷ്ടി അല്പം മാത്രമാണ് സഞ്ചയിച്ചിട്ടുള്ളതെങ്കില്‍ ഉപവാസചികിത്സയാണ്  പ്രധാനമായി പറയുന്നത്. കുറച്ചുകൂടി അധികമുണ്ടെങ്കില്‍ ഉപവാസവും ദഹിപ്പിക്കുവാനുള്ള ചില മരുന്നുകളുമാവാം (പാചനൗഷധങ്ങള്‍). ദോഷദുഷ്ടി വളരെ കൂടുതലുണ്ടെങ്കില്‍ അവയെ പുറന്തള്ളാനുള്ള ശോധനചികിത്സകളും (പഞ്ചകര്‍മ്മങ്ങള്‍) വേണ്ടിവരും. എങ്ങനെയായാലും ചികിത്സയുടെ ആത്യന്തികഫലമായി ശരീരസ്രോതസ്സുകളെല്ലാം വൃത്തിയായും കോശങ്ങളെല്ലാം ഊര്‍ജ്ജസ്വലമായും തീരും.
രോഗംമൂലം ശരീരത്തിനകത്തു സംഭവിച്ചിട്ടുള്ള വൈകൃതങ്ങളെ മാറ്റാന്‍ വേണ്ടിയാണ് ഔഷധങ്ങള്‍ കഴിക്കുന്നത്. മറ്റൊരു രോഗത്തെ ഉണ്ടാക്കിക്കൊണ്ട് ഒരു രോഗത്തെ മാറ്റുന്ന ഔഷധങ്ങള്‍ അപകടകരങ്ങളാണ്. ചികിത്സ എന്നാല്‍ ശരീരത്തെ മുഴുവന്‍ ആരോഗ്യത്തിലേക്ക് നയിക്കാന്‍ ഉതകുന്നതായിരിക്കണം. ആയുര്‍വേദം അങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായമാണ്.

ഔഷധം

മരുന്നല്ലാത്തതായി ഒന്നും ലോകത്തിലില്ല എന്നാണ് പ്രമാണം. ഏതേതവസരത്തില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോന്നിന്റെയും ഗുണം നിര്‍ണ്ണയിക്കുന്നത്. ഗോമൂത്രംമുതല്‍ ഗോരോചനംവരെ വളരെ ബൃഹത്തായ ഒരു ഔഷധലോകംതന്നെയുണ്ട് ആയുര്‍വേദത്തിന്. വൃക്ഷലതാദികള്‍, ലോഹങ്ങള്‍, ജന്തുക്കളില്‍നിന്ന് കിട്ടുന്ന ഉല്പന്നങ്ങള്‍ എന്നുതുടങ്ങി ലഭ്യമായ പ്രകൃതിവിഭവങ്ങളെല്ലാം യുക്തിയുക്തം ഉപയോഗിക്കാനാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. മനുഷ്യശരീരവും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധംമൂലം പ്രകൃതിയിലെ പല വസ്തുക്കള്‍ക്കും ശരീരത്തിലുണ്ടാകുന്ന വിഷമങ്ങളെ പരിഹരിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് കൃത്യമായി കണ്ടെത്തി പരീക്ഷണനിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച ഔഷധോപയോഗക്രമമാണ് ആയുര്‍വേദത്തിനുള്ളത്.
കഷായം, കല്‍ക്കം, ചൂര്‍ണ്ണം, നെയ്യ്, അരിഷ്ടം, ആസവം തുടങ്ങിയ പലരൂപത്തിലേക്കും മാറ്റിയാണ് ഔഷധത്തിന്റെ വീര്യം നമ്മുടെ ശരീരത്തിലെത്തിക്കുന്നത്. ഓരോ രോഗിക്കും രോഗത്തിനുമെല്ലാം അതനുസരിച്ച് ശരീരപ്രകൃതിയും അന്തരഗ്നിയും കാലാവസ്ഥയുമൊക്കെ പരിഗണിച്ചാണ് ഏറ്റവും യോജിച്ച ഔഷധം തിരഞ്ഞെടുക്കുന്നത്. അല്ലാതെ ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്ന രീതിയിലല്ല. രണ്ടുപേര്‍ക്ക് പനിയുണ്ടെങ്കില്‍ ഒരാള്‍ക്ക് കൊടുക്കുന്ന മരുന്നുതന്നെയാവാണമെന്നില്ല അടുത്തയാള്‍ക്ക് കൊടുക്കുന്നതെന്നു സാരം.
ഒരു മരുന്നിനുതന്നെ അനേകരോഗങ്ങളില്‍ ഫലം ചെയ്യാന്‍ കഴിയും. ഒരാള്‍ക്ക് ഒരിക്കല്‍ ഒരു മരുന്ന് കഴിച്ച് മാറിയ അതേ രോഗത്തിനുതന്നെ വേറൊരവസരത്തില്‍ ആ മരുന്ന് ഫലിച്ചുകൊള്ളണമെന്നില്ല. ഒട്ടേറെ വസ്തുതകള്‍ വിലയിരുത്തിയശേഷമേ ഏതു മരുന്നാണ് നല്ലതെന്ന് തീരുമാനിക്കാന്‍ കഴിയൂ.

പഥ്യം

ശരീരത്തിനും മനസ്സിനും പൊതുവെ നമ്മുടെ ജീവിതധര്‍മ്മത്തിനും ഗുണകരമായതൊക്കെ ചുരുക്കത്തില്‍ പഥ്യം എന്ന് അറിയപ്പെടുന്നു. ദോഷകരമായത് അപഥ്യവും.
സ്വസ്ഥവൃത്തമെന്നും ആതുരവൃത്തമെന്നും ആയുര്‍വേദചികിത്സയെ മൊത്തത്തില്‍ രണ്ടായി വിഭജിക്കാമെന്നു പറഞ്ഞല്ലോ. അതില്‍ സ്വസ്ഥവൃത്തത്തിലെ പഥ്യങ്ങളാണ് ദിനചര്യ, ഋതുചര്യ തുടങ്ങിയവയില്‍ നാം കണ്ടത്. ആതുരവൃത്തത്തിലെ പഥ്യമെന്നു പറയുന്നത്, രോഗമുണ്ടാവാന്‍ കാരണമായ സാഹചര്യങ്ങളില്‍നിന്നകന്നുകൊണ്ട് രോഗശമനത്തിനുസഹായിക്കുന്ന ആഹാരവിഹാരങ്ങള്‍ ശീലിക്കുകയാണ്.
പഥ്യമല്ലാത്ത ആഹാരവിഹാരങ്ങള്‍ ശീലിച്ചുകൊണ്ട് ഔഷധസേവ തുടരുമ്പോള്‍ ശരിയായ ഔഷധഫലം ലഭിക്കാതെവരും. നാം ഉദ്ദേശിച്ച തരത്തില്‍ ദഹിക്കാനോ എത്തേണ്ട സ്ഥലത്ത് എത്തുവാനോ ഔഷധവീര്യത്തിനു സാധിക്കില്ല.  അതുകൊണ്ടാണ് ആയുര്‍വേദചികിത്സകന്‍ മരുന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല, ചെയ്യാന്‍ പാടില്ല, എന്തൊക്കെയാവാം എന്നും മറ്റും പ്രത്യേകം പറയുന്നത്.

പ്രത്യേക ചികിത്സാവിഭാഗങ്ങള്‍ (Specialisation)

വൈദ്യശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെ പ്രത്യേകം വിദഗ്ദ്ധമായി പഠിക്കുന്നതിനും ചികിത്സയെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

ആയുര്‍വേദത്തെ പ്രധാനമായും എട്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു

1.    കായചികിത്സ (general medicine)
2.    ബാലചികിത്സ (paediatrics, gyenecology, obstetrics)
3.    ഗ്രഹചികിത്സ (psychiatry)
4.    ഊര്‍ദ്ധ്വാംഗചികിത്സ (ENT, ophthalmology)
5.    ശല്യചികിത്സ (surgery)
6.    വിഷചികിത്സ  – അഗദതന്ത്രം (toxicology)
7.    ജരാചികിത്സ (geriatrics)
8.    വാജീകരണചികിത്സ (aphrodisiacs)

കായചികിത്സ

ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന പനി, ഉദരവ്യാധികള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സകളാണ് കായചികിത്സയില്‍ പറയുന്നത്.

ബാലചികിത്സ

കുട്ടികള്‍ക്കുണ്ടാകുന്ന വിവിധരോഗങ്ങളേയും മുലയൂട്ടുന്നവരുടെ മുലപ്പാലിലുണ്ടാകുന്ന മാറ്റങ്ങളേയും അതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന വ്യാധികളേയും ഇവയ്‌ക്കൊക്കെയുള്ള പ്രതിവിധികളേയുംപറ്റി പറയുന്ന വിഭാഗമാണ് ബാലചികിത്സ അഥവാ കൗമാരഭൃത്യം. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹബാധ, സ്ത്രീരോഗങ്ങള്‍ എന്നിവയും പരിഗണിക്കപ്പെടുന്നുണ്ട്.

ഗ്രഹചികിത്സ

മാനസികരോഗങ്ങളേയും ചികിത്സകളേയുംപറ്റി പ്രതിപാദിക്കുന്ന വിഭാഗമാണ് ഗ്രഹചികിത്സ. ആയുര്‍വേദസിദ്ധാന്തപ്രകാരം ശരീരവും മനസ്സും രണ്ടല്ല; ഏതെങ്കിലും ഒന്നിനെ ബാധിക്കുന്ന വൈകല്യങ്ങള്‍ അടുത്തതിനേയും ബാധിക്കാം. ശരീരത്തിന്റെയും മനസ്സിന്റെയും മൊത്തത്തിലുള്ള ആരോഗ്യം ലക്ഷ്യമാക്കിവെക്കുന്ന ചികിത്സാരീതികള്‍കൊണ്ടേ ശരിയായ ആരോഗ്യം ഉറപ്പുവരുത്താനാകൂ എന്ന് ആയുര്‍വേദം സിദ്ധാന്തിക്കുന്നു.

ഊര്ദ്ധ്വാംഗചികിത്സ

കണ്ണ്, മൂക്ക്, വായ, ശിരസ്സ് എന്നിവയെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളേയും ചികിത്സകളേയും പ്രതിപാദിക്കുന്ന വിഭാഗമാണ് ഊര്‍ദ്ധ്വാംഗചികിത്സ.

ശല്യചികിത്സ

മരക്കഷണങ്ങള്‍, കല്ല്, പുല്ല്, ലോഹങ്ങള്‍ തുടങ്ങിയവയിലേതെങ്കിലും ശരീരത്തിനകത്തുപെട്ടുപോയാല്‍ അവയെ എടുത്തുകളയുവാനും വ്രണം, നീര്, ചലം എന്നിവയെ നീക്കുവാനും അടിയന്തിരമായി വേണ്ടിവരുന്ന ശസ്ത്രക്രിയകള്‍ ചെയ്യുവാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് ശല്യശാസ്ത്രത്തിലുള്ളത്. പുരാതനകാലത്തുപയോഗിച്ചിരുന്ന പലതരത്തിലുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളേയും ഇതില്‍ പ്രതിപാദിക്കുന്നു. ഇതിന്റെ ഒരു വികസിതരൂപമാണ് ഇന്നത്തെ സര്‍ജറി.

വിഷചികിത്സ

നാം കഴിക്കുന്ന ആഹാരത്തില്‍ വിഷംപെട്ടാലും വിഷജീവികളില്‍നിന്ന് നമുക്ക് കടിപറ്റിയാലും ചെയ്യേണ്ട ചികിത്സാവിധികളാണ് അഗദതന്ത്ര(വിഷചികിത്സ)ത്തില്‍ പറയുന്നത്.

ജരാചികിത്സ

ആരോഗ്യത്തേയും യൗവനത്തേയും ഒരുപരിധിവരെ വീണ്ടെടുക്കാനും ആയുസ്സ് കൂട്ടുവാനും നിലനിര്‍ത്തുവാനും ബുദ്ധി, ഓര്‍മ്മശക്തി, ശ്രവണശക്തി, ശരീരബലം എന്നിവയെ വര്‍ദ്ധിപ്പിക്കാനും സപ്തധാതുക്കളുടേയും ബലം വര്‍ദ്ധിപ്പിക്കുവാനുംവേണ്ടി ചെയ്യാവുന്ന പ്രത്യേക ഔഷധവിധികളേയും അനുഷ്ഠാനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന വിഭാഗമാണ് രസായനതന്ത്രം (ജരാചികിത്സ).

വാജീകരണചികിത്സ

ശുക്ലാര്‍ത്തവങ്ങളുടെ അല്പത്വം, ദുഷ്ടി എന്നീ അവസ്ഥകളെ മാറ്റി അവയ്ക്ക് വൃത്തിയും പ്രസാദവും വരുത്തി ഗര്‍ഭധാരണസമര്‍ത്ഥമാക്കിത്തീര്‍ക്കുവാനും കുതിരേെയപ്പോലെ ലിംഗശക്തിയും സംഭോഗശക്തിയും പ്രദാനം ചെയ്യുവാനും ആവശ്യമായ ചികിത്സാവിധികള്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമാണ് വാജീകരണതന്ത്രം.

ആയൂര്‍ദൈര്‍ഘ്യം- വ്യായാമം

കായികാദ്ധ്വാനമില്ലാത്ത  ജോലികള്‍  ചെയ്യുന്നവരും  സ്ഥൂലശരീര പ്രകൃതിയുള്ളവരും സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ലഘുത്വം, ജോലിചെയ്യുവാനുള്ള ഉത്സാഹം, ശരിയായ ദഹനം, ദുര്‍മ്മേദസ്സില്ലാത്ത വടിവൊത്ത ശരീരം എന്നിവ വ്യായാമം വേണ്ടവിധത്തില്‍ ചെയ്യുന്നവര്‍ക്ക് പ്രാപ്തമാകുന്നു. ഓരോരോ കാലാവസ്ഥയിലും വ്യായാമത്തിന്റെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് തണുപ്പുകാലത്ത് (ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ) ദേഹബലം പൊതുവേ കൂടിയിരിക്കും. ദഹനശക്തിയും അതുമൂലം വിശപ്പും ഈ കാലത്ത് കൂടുതലായി അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യും. പൊതുവേ തണുപ്പായതിനാല്‍ നല്ല ഉറക്കവും കിട്ടും, വിയര്‍പ്പ് കുറഞ്ഞുമിരിക്കും. ഈ കാലത്ത് ദേഹം നന്നായി വിയര്‍ക്കുന്നതുവരെ നിത്യവും വ്യായാമം ചെയ്യാനാണ് നിര്‍ദ്ദേശിക്കുന്നത്. മറ്റു കാലങ്ങളില്‍ കുറഞ്ഞതോതില്‍ വ്യായാമം ചെയ്യുവാനാണ് നിര്‍ദ്ദേശം. കടുത്ത വേനല്‍ക്കാലത്താവട്ടെ ദേഹബലം വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥയായതിനാല്‍ വ്യായാമം ചെയ്യണമെന്നില്ല. ചുരുക്കത്തില്‍ ദേഹപ്രകൃതി, ചെയ്യുന്ന ജോലിയുടെ സ്വഭാവം, ആഹാരരീതി, കാലം ഇവയ്ക്കനുസൃതമായി ശക്തിക്കൊത്തവണ്ണം വ്യായാമത്തെ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്.

ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വളരെ പ്രധാനമായി നിര്‍വ്വഹിക്കേണ്ട ഒരു ചിട്ടയാണ് വ്യായാമം. ശരീരത്തിലെ അന്തരഗ്‌നി ശരിയായി നിലനിര്‍ത്താനും ദുര്‍മ്മേദസ്സ് കുറയ്ക്കാനും ദേഹത്തിന്റെ ലഘുത്വവും അവയവങ്ങളുടെ കര്‍മ്മ സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നതിനും വ്യായാമം അത്യാവശ്യമാണ്. ദോഷധാതുക്കളെല്ലാം യഥാവിധി ചലിച്ചുകൊണ്ടിരിക്കാനും സ്വാഭാവികമായിത്തന്നെ മാലിന്യങ്ങള്‍ ദൂരീകരിക്കാനും വ്യായാമം സഹായിക്കുന്നു. ശരീരത്തിന്റെ ശക്തിക്കനുസരിച്ച വ്യായാമങ്ങളേ പാടുള്ളൂ. കഠിനമായ വ്യായാമമുറകള്‍ അപകടത്തിലേക്കാണ് നയിക്കുക. അടുക്കളത്തോട്ടത്തില്‍ പണിയെടുക്കുക, ഓടുക, നടക്കുക തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍തന്നെ നമുക്ക് ആരോഗ്യം നിലനിര്‍ത്താന്‍ പര്യാപ്തമാണ്. ശുദ്ധവായു ധാരാളം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ദിവസവും  ഒരുമണിക്കൂര്‍ നടക്കുന്നതാണ് എളുപ്പം ചെയ്യാവുന്ന വ്യായാമം.

ശരീരം ഇളകിയുള്ള പ്രവൃത്തികള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് പലരോഗങ്ങളുടേയും മൂലകാരണം വ്യായാമമില്ലാത്തതുതന്നെയാണെന്ന് കാണാം. പ്രമേഹം, രക്തസമ്മര്‍ദ്ദം, അതിസ്ഥൗല്യം തുടങ്ങിയ ഒട്ടേറെ രോഗാവസ്ഥകളില്‍ ഒരു പ്രധാനചികിത്സയായിത്തന്നെ വ്യായാമത്തെ നിര്‍ദ്ദേശിക്കാറുണ്ട്.

ആയൂര്‍ദൈര്‍ഘ്യം- ബ്രഹ്മചര്യം

ബ്രഹ്മചാരി എന്നു കേട്ടാല്‍ അവിവാഹിതന്‍ എന്നാണ് പെട്ടെന്ന് തോന്നുന്ന അര്‍ത്ഥം. അതു ശരിയല്ല. വിദ്യ അഭ്യസിക്കുന്നവന്‍ എന്നേ അതിനര്‍ത്ഥം ഉണ്ടായിരുന്നുള്ളു. വിദ്യാഭ്യാസത്തിനുള്ള കാലം അവിവാഹിതമായ ബാല്യമായതിനാല്‍ ഈ അര്‍ത്ഥം പിന്നീട് വന്നതാവാനാണിട.

ബ്രഹ്മചര്യത്തെ സന്തുഷ്ടജീവിതത്തിന്റെ മൂന്നാം തൂണായിട്ടാണ് ആയുര്‍വേദം കണക്കാക്കിയിരിക്കുന്നത്. ലൈംഗികവൃത്തിയിലുള്ള മിതത്വമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യകരമായ ലൈംഗികജീവിതം സമ്പുഷ്ടമായ വ്യക്തിജീവിതത്തിന്റെ ലക്ഷണമാണ്. ജീവിതപങ്കാളികളായ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമേ ലൈംഗികബന്ധം പാടുള്ളൂ.  സാമൂഹികവും സാംസ്‌കാരികവും സദാചാരത്തിലധിഷ്ഠിതവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മനസ്സിനിണങ്ങിയ വ്യക്തിയെയായിരിക്കണം ജീവിതപങ്കാളിയായി തിരഞ്ഞെടുക്കേണ്ടത്. പരസ്പരവിശ്വാസമുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമായിരിക്കണം ദമ്പതികള്‍. തുല്യമനസ്‌കരായ പങ്കാളികള്‍ക്കുമാത്രമേ പൂര്‍ണ്ണസുഖം ലഭിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ബന്ധത്തിലൂടെ മാത്രമേ പൂര്‍ണ്ണാരോഗ്യമുള്ള ശിശു ജന്മം കൊള്ളുകയുള്ളൂ. വ്യക്തിയുടെ സ്വഭാവരൂപീകരണം ഗര്‍ഭപാത്രത്തില്‍നിന്ന് ആരംഭിക്കുന്നു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ ജനിതകരൂപീകരണത്തില്‍ തകരാറുകള്‍ ഉണ്ടാകുന്നു. ദമ്പതികള്‍ പരസ്പരവിശ്വാസത്തോടും പുരുഷന്‍ ലിംഗഹര്‍ഷത്തോടും പ്രേമപൂര്‍വ്വമായും ഏകാന്തതയില്‍ ഏകമനസ്സോടെയും ആയിരിക്കണം ബന്ധപ്പെടേണ്ടത്. അതിനുമുന്‍പ് മലം, മൂത്രം തുടങ്ങിയ വേഗങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അവയെ പ്രവര്‍ത്തിപ്പിക്കണം. ആഹാരം തീരെ കഴിക്കാതെയും അമിതമായി കഴിച്ചും ബന്ധപ്പെടുന്നത് ശരിയല്ല. ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്ന ആഹാരങ്ങളും ഔഷധങ്ങളും മൂന്നുദിവസം മുമ്പേ ശീലിച്ചുതുടങ്ങണം.  അമൃതപ്രാശഘൃതം, അശ്വഗന്ധാദിഘൃതം, അശ്വഗന്ധാദിലേഹം, ച്യവനപ്രാശം, നാരസിംഹരസായനം, ദശമൂലാരിഷ്ടം, കുമാര്യാസവം, സാരസ്വതാരിഷ്ടം തുടങ്ങിയ ഔഷധങ്ങള്‍ ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്നവയാണ്. ദേഹപ്രകൃതിയും അഗ്നിബലവുമനുസരിച്ച് വൈദ്യനിര്‍ദ്ദേശപ്രകാരം യുക്തമായത് ഉപയോഗപ്പെടുത്താം.

വസന്തഋതുവില്‍ രണ്ടുദിവസത്തിലൊരിക്കലും ഗ്രീഷ്മകാലത്തും വര്‍ഷകാലത്തും പതിനഞ്ചു ദിവസത്തിലൊരിക്കലും ഹേമന്തശിശിരഋതുക്കളില്‍ ബലത്തിനനുസരിച്ചും ശാരീരികബന്ധമാകാം. വൃഷ്യങ്ങളായ ആഹാരങ്ങളും ഔഷധങ്ങളും ശീലിക്കുന്നവര്‍ക്ക് ശരീരബലം നിലനിര്‍ത്തിക്കൊണ്ട് എല്ലാകാലത്തും ലൈംഗികസുഖമനുഭവിക്കാം. പരസ്പരബന്ധത്തിനുശേഷം ഉണ്ടായേക്കാവുന്ന ശരീരക്ഷീണം പരിഹരിക്കുന്നതിനായി കുളിക്കുകയും തണുത്തകാറ്റേല്‍ക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്. ശുക്ലവൃദ്ധിയുണ്ടാക്കുന്ന ആസവങ്ങള്‍, ക്ഷീരം, മാംസരസം, മറ്റ് ഔഷധങ്ങള്‍, മാംസം എന്നിവയും ഉപയോഗപ്പെടുത്താം. ആഹാരങ്ങള്‍ മധുരരസപ്രധാനമാക്കുന്നതാണ് നല്ലത്.

ആയൂര്‍ദൈര്‍ഘ്യം- നിദ്ര

നിദ്ര

രീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം.  ഇവയില്‍ തമോഗുണത്തില്‍നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്. അതുകൊണ്ട് നിദ്രയ്ക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു. രാത്രിയും പകലുമാണ് കാലത്തിന്റെ അംശങ്ങള്‍. ഇതില്‍ രാത്രി തമോഗുണം കൂടിയ സ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ തമോഗുണസ്വഭാവമുള്ള നിദ്ര, രാത്രികാലത്താണ് മനുഷ്യനെ ബാധിക്കുന്നത്. പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം ക്ഷീണിക്കുകയും വിശ്രമം ആവശ്യമായി വരികയും ചെയ്യുന്നു. രാത്രിയില്‍ ഇന്ദ്രിയങ്ങള്‍ അവയുടെ പ്രവൃത്തിയില്‍നിന്ന് വിരമിക്കുന്നതോടുകൂടി ഉറക്കം വരുന്നു.

ശരീരേന്ദ്രിയങ്ങള്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുമ്പോഴും മനസ്സ് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സ്വപ്നമുണ്ടാവുന്നത്. മനസ്സ്, ഏതുതരം വിഷയത്തിലേക്കാണോ കൂടുതല്‍ ശ്രദ്ധതിരിച്ചിട്ടുള്ളത്, അതിനനുസരിച്ചിട്ടുള്ള സ്വപ്നമാണ് ഉണ്ടാവുക. മനസ്സുകൂടി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി ഉറക്കമായാല്‍ ഗാഢനിദ്രയായി.

സുഖമായ ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. വേണ്ടവിധത്തില്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് സുഖം, ദേഹപുഷ്ടി, സംഭോഗസുഖം, ഓര്‍മ്മശക്തി, ആയുര്‍ദൈര്‍ഘ്യം എന്നിവ ലഭിക്കുന്നു. ഉറക്കം കുറഞ്ഞവര്‍ക്ക് ശരീരക്ഷീണം, നപുംസകത്വം, ദുഃഖം, ഓര്‍മ്മക്കുറവ്,  എന്നിവ ഉണ്ടാകുന്നു; അകാലമരണവും സംഭവിക്കാം.

എന്നും രാത്രിയില്‍ കൃത്യസമയത്ത് ഉറക്കം വരികയും അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം കിട്ടുകയും ചെയ്യുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സുഖമായ ഉറക്കമായി. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. വൃദ്ധന്മാര്‍ക്കും കുട്ടികള്‍ക്കും വേനല്‍ക്കാലത്ത് മറ്റുള്ളവര്‍ക്കും കുറച്ചുസമയം പകലുറക്കമാവാം. രാത്രിയില്‍ ഉറക്കമൊഴിക്കാതിരിക്കുകയാണ് വേണ്ടത്. ജോലിയുടെ ഭാഗമായി രാത്രി ഉറങ്ങാതിരിക്കുന്നവര്‍ അതിന്റെ പകുതി സമയം അടുത്തദിവസം ഭക്ഷണത്തിനുമുമ്പായി ഉറങ്ങണം. കഠിനാദ്ധ്വാനംകൊണ്ട് ക്ഷീണിച്ചവര്‍ക്കും കൂടുതല്‍ ദൂരം നടന്നവര്‍ക്കും മാനസികപ്രയാസങ്ങള്‍ കൂടുതലായുള്ളവര്‍ക്കും ശാരീരികാസ്വാസ്ഥ്യം മൂലം വേദനയനുഭവിക്കുന്നവര്‍ക്കും കുറച്ചുസമയം പകലുറങ്ങുന്നത് ആശ്വാസം നല്‍കും. എന്നാല്‍ അമിതവണ്ണമുള്ളവരും കണ്ഠരോഗികളും വിഷബാധിതരും പകല്‍ തീരെ ഉറങ്ങാന്‍ പാടില്ല.

അമ്മ കുഞ്ഞിനെന്നപോലെ നിദ്ര ശരീരത്തിന് പോഷണം നല്‍കുന്നു. അതുകൊണ്ട് നിദ്രയെ ഭൂതധാത്രി – ജീവികളുടെ അമ്മ എന്നു വിളിക്കുന്നു.

ആയൂര്‍ദൈര്‍ഘ്യം- ആഹാരം

ഹാരം, വിശ്രമം(നിദ്ര), ബ്രഹ്മചര്യം ഇവ മൂന്നുമാണ് ശരീരത്തെ നിലനിര്‍ത്തുന്ന നെടുംതൂണുകള്‍. ഓരോരുത്തരും ദഹനശേഷിയനുസരിച്ച്, അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ് കഴിക്കേണ്ടത്. എല്ലാ രസങ്ങളും മിതമായ അളവിലേ ഉണ്ടാകാവൂ. ചിട്ടയായ സമയശീലവും ആഹാരകാര്യത്തില്‍ വേണം. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം അന്തരഗ്നിയെ തളര്‍ത്തും.
അമിതഭക്ഷണവും വികലഭക്ഷണവുമാണ് നമ്മുടെ സമൂഹത്തില്‍ പട്ടിണിയേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നു പറയാം. നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. നേരത്തേ കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടല്‍ ഉണ്ടാവുക, വിശപ്പുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ വിസര്‍ജ്ജിക്കുക, മനസ്സ് ശുദ്ധമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍. ദഹനശേഷി നിയന്ത്രിക്കുന്ന അന്തരഗ്നിയെ യഥാവിധി നിലനിര്‍ത്താനാണ് ആഹാരശീലങ്ങള്‍ വേണമെന്നു പറയുന്നത്.
അന്തരഗ്നി
ആയുര്‍വേദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു തത്ത്വമാണ് അഗ്നി. ചുരുക്കിപ്പറഞ്ഞാല്‍ ഓരോരുത്തരുടേയും ദഹനശേഷിയെത്തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ആഹാരത്തെ യഥാവിധി ദഹിപ്പിച്ച് ശരീരത്തിനാവശ്യമായവയെ ആഗിരണം ചെയ്യുന്നതും മാലിന്യങ്ങളെ വിസര്‍ജ്ജിക്കുന്നതുമായ പ്രവര്‍ത്തനത്തില്‍ അഗ്നിക്ക് മുഖ്യപങ്കാണ് ഉള്ളത്. നാം എന്തുതന്നെ കഴിച്ചാലും അത് ശരിയായി ദഹിച്ച് ശരീരത്തില്‍ ലയിച്ചുചേരുന്നില്ലെങ്കില്‍  പ്രയോജനമില്ലല്ലോ. അതുകൊണ്ട്, ദഹനശേഷിക്കനുസരിച്ചുമാത്രമേ ആഹാരമായാലും ഔഷധമായാലും കഴിക്കാവൂ.
ശരീരത്തിലെ അന്തരഗ്നിക്ക് പല കഴിവുകളുണ്ട്. ആഹാരഘടകങ്ങളെ യഥാവിധി ദഹിപ്പിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനും ശരീരത്തില്‍ അസ്വാഭാവികമായി ഉണ്ടാകുന്ന വസ്തുക്കളെ അവ ഗുണകരമല്ലെങ്കില്‍ ദഹിപ്പിക്കുന്നതിനും അഗ്നി ശ്രമിക്കും. രോഗാണുക്കളെ ആയാലും നാം കഴിക്കുന്ന വിഷാംശങ്ങളെ ആയാലും അവയെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികശക്തിതന്നെയാണ് അന്തരഗ്നി. പക്ഷേ അതിനെ ദുര്‍ബലപ്പെടുത്തുംവിധമുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ക്രമേണ അതിന്റെ ശക്തി കുറയും. വിഷാംശങ്ങളും രോഗാണുക്കളുമെല്ലാം ശരീരത്തില്‍ സഞ്ചയിക്കും. അത് ശരീരത്തിലെ അടിസ്ഥാനഘടകങ്ങളുടെ വൈകൃതങ്ങള്‍ക്കും രോഗങ്ങള്‍ക്കും വഴിതെളിക്കും.
ആഹാരം അഗ്നിയുടെ ബലത്തെ ഉത്തേജിപ്പിക്കുന്നതും ബലഹാനി വരുത്താത്തതുമാണെങ്കില്‍ അഗ്നി നമ്മുടെ ശരീരത്തെ സംരക്ഷിച്ചുകൊള്ളും.
രാവിലെയും വൈകുന്നേരവുമായി രണ്ടുനേരത്തെ ആഹാരമാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. പ്രധാനഭക്ഷണം രണ്ടുനേരമായി ചുരുക്കണമെന്നര്‍ത്ഥം. ഒരുനേരത്തെ ഭക്ഷണം കഴിഞ്ഞാല്‍ നാലുമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുവാന്‍ പാടില്ലെന്നും തുടര്‍ന്നുള്ള ആറു മണിക്കൂറിനുള്ളില്‍ അടുത്തഭക്ഷണം കഴിക്കണമെന്നുമാണ് വിധി. മറ്റു സമയങ്ങളില്‍ വിശപ്പുണ്ടെങ്കില്‍ പഴങ്ങള്‍ കഴിക്കാം. ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ചവെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറിസൂപ്പുകള്‍, വെള്ളം ചേര്‍ത്തുകാച്ചിയ ചെറുചൂടുള്ള പാല്‍, മോര് ഇവ ഉപയോഗിക്കാം.  മുഖ്യാഹാരത്തില്‍ എല്ലാരസങ്ങളുമുള്ള പച്ചക്കറികളും ഇലക്കറികളും മുളപ്പിച്ച ധാന്യങ്ങള്‍, അധികം പുളിക്കാത്ത വെണ്ണമാറ്റിയ മോര് ഇവ ദിവസവും ഉള്‍പ്പെടുത്തണം. പച്ചക്കറികളും ഇലക്കറികളും അതാതുകാലത്ത്(seasonal) ലഭിക്കുന്നവയാണ് ഏറ്റവും നല്ലത്. പച്ചക്കറികള്‍ വേവിച്ചും വേവിക്കാതേയും ഉപയോഗിക്കാം. തണുപ്പുകാലത്ത് ഉഷ്ണസ്വഭാവമുള്ള മുതിര തുടങ്ങിയവ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഉഷ്ണകാലത്ത് ജലാംശം ധാരാളമുള്ള വെള്ളരിക്ക, കക്കരിക്ക, കുമ്പളം, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കണം. എരിവ്, ഉപ്പ് എന്നിവ എല്ലാകാലത്തും മിതമായി മാത്രം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
ആഹാരത്തിന്റെ അളവ് നിശ്ചയിക്കുമ്പോള്‍ ദഹനശക്തിയും ദേഹപ്രകൃതിയും പ്രത്യേകം ശ്രദ്ധിക്കണം. സ്ഥൂലശരീരപ്രകൃതിക്കാര്‍ മേദസ്സ് വര്‍ദ്ധിപ്പിക്കുന്നതായ മാംസവര്‍ഗ്ഗങ്ങള്‍, മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്‌ക്രീം, എണ്ണകള്‍, നെയ്യ്, പാല്‍, തൈര്, ഉഴുന്ന് എന്നിവ കുറച്ചുമാത്രമേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിച്ച് ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പഴവര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈത്തപ്പഴം തുടങ്ങിയവയെല്ലാം ശരീരഭാരം കൂട്ടുന്നവയും കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അമിതോപയോഗം സ്ഥൂലശരീരക്കാര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവച്ചേക്കാം. ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് പുഷ്ടിക്കുവേണ്ടി നെയ്യ്, പാല്‍, മാംസരസം (സൂപ്പ്) എന്നിവ ദഹനത്തിനുസരിച്ച് കൂടുതല്‍ ഉപയോഗിക്കാം. ശരീരഭാരം ഉയരത്തിനനുസരിച്ച് ക്രമീകരിച്ചുകൊണ്ടുപോകത്തക്കവണ്ണം ആഹാരത്തിന്റെ അളവും വിഭവങ്ങളും ചിട്ടപ്പെടുത്തണം. സ്ഥൂലപ്രകൃതിയേക്കാള്‍ മെലിഞ്ഞ പ്രകൃതമാണ് രോഗപ്രതിരോധത്തിന് കൂടുതല്‍ നല്ലത്. കാരണം, അമിതവണ്ണമുള്ളവര്‍ക്ക് രോഗങ്ങള്‍ എളുപ്പം പിടിപെടുന്നു. ക്ഷീണിപ്പിക്കുന്നതായ ചികിത്സകള്‍ വേണം ചെയ്യുവാന്‍. അതാവട്ടെ, ദേഹബലം കുറയ്ക്കുവാനിടയാക്കുകയും ചെയ്യും.
ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണമെന്നുമാണ് ശാസ്ത്രവിധി. ദിവസവും ഒരേ സമയത്ത് ആഹാരം കഴിക്കുന്ന ശീലമാണ് നല്ലത്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഏറെ സന്തോഷം നല്‍കും. വിശപ്പുതോന്നിയാല്‍ മാത്രം ആഹാരം കഴിക്കുകയും വിശപ്പു മാറിയാല്‍ മതിയാക്കുകയും ചെയ്യുന്നതാണ് പാകം.
ആഹാരത്തോടൊപ്പം ചെറുചൂടുവെള്ളമാണ് കുടിക്കേണ്ടത്. സ്ഥൂലശരീരപ്രകൃതക്കാര്‍ ഭക്ഷണത്തിനുമുമ്പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുമീതെയാണ് വെള്ളം കുടിക്കേണ്ടത്. സമശരീരപ്രകൃതിക്കാര്‍ക്ക് ആഹാരത്തിനിടയില്‍ ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കാം. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സംസാരിക്കരുത്. വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ അല്ലാതെ നന്നായി ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കുവാന്‍. ഏറ്റവും വൃത്തിയുള്ള ചുറ്റുപാടില്‍ മനസ്സിനിണങ്ങിയവരൊന്നിച്ചിരുന്ന് ഇഷ്ടമുള്ളതും പത്ഥ്യമായതുമായ ആഹാരം കഴിക്കണം.
വിരുദ്ധാഹാരം
ആഹാരപദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുദ്ധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍, ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വഗ്രോഗങ്ങള്‍, വാതരക്തം തുടങ്ങിയ പലതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
താഴെപറയുന്ന വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കേണ്ടവയാണ് –

– മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്‍, തേന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത്

– പുളിരസമുള്ള പദാര്‍ത്ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്

– പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്

– കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്

– മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്

– തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്.
ആഹാരത്തെക്കുറിച്ചുള്ള ആയുര്‍വേദതത്ത്വങ്ങളെ ശാസ്ത്രീയമായി തെളിയിക്കുന്ന തരത്തിലുള്ള ചില പഠനങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍പോലും നടന്നിട്ടുണ്ട്. മിതമായ ഭക്ഷണക്രമംകൊണ്ട് ആയുസ്സ് നീളുകയും ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. റഷ്യയിലെ പര്‍വ്വതനിരകളില്‍ വസിക്കുന്ന, 90ന് മേല്‍ 130 വയസ്സുവരെ പ്രായമുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പഠനം തെളിയിച്ചത് പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പുളിച്ചതൈരും അതിന്റെ വിഭവങ്ങളും, തേന്‍, നെയ്യുമാറ്റിയ മാംസം(ചെറിയ അളവില്‍) എന്നീ ആഹാരവും, നിത്യേനയുള്ള വ്യായാമവുമാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ്.
ആഹാരം പോഷകഗുണമുള്ളതായിത്തീരുമ്പോഴാണ് അതിന്റെ മുഴുവന്‍ പ്രയോജനവും ലഭിക്കുന്നത്. ഷഡ്‌രസങ്ങള്‍ – മധുരം, പുളി, ഉപ്പ്, ചവര്‍പ്പ്, എരിവ്, കയ്പ് എന്നിവ – അടങ്ങിയിട്ടുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ദേഹപ്രകൃതി, കാലാവസ്ഥ, ദഹനശക്തി ഇവയ്ക്കനുസൃതമായി വേണ്ട വിധത്തില്‍ ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നതിന് കണക്കാക്കി ഉപയോഗപ്പെടുത്തുമ്പോള്‍ അത് പോഷകാഹാരമായി മാറുന്നു. Nutrition എന്ന വാക്കുതന്നെ ‘മാറിടത്തില്‍ നിന്ന് വലിച്ചുകുടിക്കുക’ എന്നര്‍ത്ഥം വരുന്ന nutricus എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിനെന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. നിത്യവും ശീലിക്കുന്നതിനുവേണ്ടി ആയുര്‍വേദാചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണവര്‍ഗ്ഗം പരിശോധിച്ചാല്‍ അവയില്‍ വേണ്ടത്ര മൂലഘടകങ്ങളും(േപ്രാട്ടീന്‍, അന്നജം, കൊഴുപ്പ്) വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിയും. ശാലിനെല്ലിന്റെ അരി, ഗോതമ്പ്, യവം, ഞവരയരി, ജാംഗലമാംസരസം, ഇലക്കറികള്‍, കടുക്ക, നെല്ലിക്ക, മുന്തിരി, പടവലം, ചെറുപയര്‍, പഞ്ചസാര (കരിമ്പ്), നെയ്യ്, ശുദ്ധമായ മഴവെള്ളം, പാല്‍, തേന്‍, ഉറുമാമ്പഴം, ഇന്തുപ്പ് തുടങ്ങിയവയാണ് നിത്യേന ശീലിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്.
ആഹാരം കഴിഞ്ഞ ഉടനെതന്നെ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും ഉറങ്ങുന്നതും നല്ലതല്ല. സുഹൃത്തുക്കളുമായി സംസാരിച്ചോ അവനവന്റെ പ്രവൃത്തികളില്‍ മുഴുകിയോ സമയം ചിലവഴിക്കണം. ദേഹംതന്നെ ആഹാരത്തില്‍നിന്നാണുണ്ടാവുന്നത്. അതിനാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ആദ്യത്തെ തൂണായിട്ടാണ് ആചാര്യന്മാര്‍ ആഹാരത്തെ കണക്കാക്കിയിരിക്കുന്നത്.

ആയൂര്‍ദൈര്‍ഘ്യം – ദിനചര്യയും ഋതുചര്യയും

രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉണരേണ്ട സമയം ശരീരസ്ഥിതി, ദേഹപ്രകൃതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് പൊതുനിര്‍ദ്ദേശം. പുലരാന്‍ ഏഴരനാഴിക ഉള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം (ഒരുനാഴിക = 24 മിനുട്ട്). ഉണര്‍ന്നാല്‍ ശരീരത്തില്‍നിന്ന് മലങ്ങളെ ദൂരീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടുന്ന പ്രവൃത്തി.

ശരീരത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഊര്‍ജ്ജം ലഭിക്കുന്നത് ആഹാരത്തില്‍നിന്നാണ്. ആഹാരത്തോടൊപ്പം ആവശ്യമായ ദഹനരസങ്ങള്‍ ചേര്‍ന്ന് ശരിയായ പചനപ്രക്രിയയിലൂടെ അത് സാരാംശമായി മാറുന്നു. അഗ്നിബലത്തിനനുസരിച്ചാണ് ആഹാരസാരം വേര്‍തിരിഞ്ഞുകിട്ടുന്നത്. ദഹനശക്തിയാണ് അഗ്നിയുടെ ബലമെന്നുദ്ദേശിക്കുന്നത്. ശരിയായ പചനത്തിലൂടെയുണ്ടാകുന്ന ആഹാരസാരത്തില്‍നിന്നും ഓരോ അവയവങ്ങളുടേയും പ്രവര്‍ത്തനത്തിനാവശ്യമായ ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നു. ശേഷിക്കുന്നവ മലഭാഗമായി പുറത്തു കളയേണ്ടവയാണ്. ഉണര്‍ന്നെഴുന്നേറ്റാല്‍ ഇവയെ യഥാസമയം ശരീരത്തില്‍നിന്ന് പുറത്തുകളയണം.

ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ ആ അവയവം മാത്രമല്ല, അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന മറ്റു ഭാഗങ്ങളും ക്ഷീണിക്കുന്നു. തത്ഫല മായി അനാരോഗ്യവും ഗുരുതരമായ രോഗാവസ്ഥതന്നെയും ഉണ്ടാകുന്നു.
ചുരുക്കത്തില്‍ ശരീരത്തെ നിലനിര്‍ത്തുന്നതിന് ആഹാരംതന്നെ മുഖ്യമെന്നുവരുന്നു.

ആഹാരത്തിന്റെ പചനം, ആഗിരണം, മലവിസര്‍ജ്ജനം തുടങ്ങിയവ യഥാസമയം വേണ്ടപോലെ നടക്കുന്നതാണ് അരോഗാവസ്ഥ.

ദന്തധാവനം

ബ്രഷ് ഉപയോഗിച്ചാണ് ഇന്ന് അധികമാളുകളും പല്ലുതേയ്ക്കുന്നത്. പേസ്റ്റുകളും ധാരാളമുണ്ട്. ആയുര്‍വേദരീതിയില്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച ചൂര്‍ണമാണ് ദശനകാന്തിചൂര്‍ണം. മോണയെ സംരക്ഷിക്കുന്നതിന്നും വായില്‍ സുഗന്ധം നല്‍കുന്നതിനും ഇതിന് കഴിവുണ്ട്. പല്ലുവേദന വരികയുമില്ല. രാവിലെയും രാത്രി കിടക്കുന്നതിന് മുന്‍പും പല്ലുതേക്കേണ്ടതാണ്.

അഞ്ജനം

കണ്ണെഴുതുന്നത് കാഴ്ചശക്തിയും കണ്ണിന്റെ സൗന്ദ്യര്യവും നിലനിര്‍ത്തുന്നു. മാത്രമല്ല, അത് പീള മുതലായ മലങ്ങളെ ഒഴുക്കിക്കളയുകയും ചെയ്യുന്നു. ദിവസവും കണ്ണെഴുതുന്നതിനുള്ള കണ്‍മഷി പലരും വീട്ടില്‍തന്നെ ഉണ്ടാക്കാറുണ്ട്.
പുതിയ ഈരിഴത്തോര്‍ത്തിന്‍ തുണി പൂവാംകുറുന്നിലനീരും ചെറുനാരങ്ങനീരും ചേര്‍ത്തതില്‍ പല പ്രാവശ്യം മുക്കി തണലിലുണക്കിയെടുത്ത് തിരികളാക്കിയെടുക്കുന്നു. ഒരു ചിരാതില്‍ ത്രിഫലപ്പൊടിയിട്ടു മൂപ്പിച്ച ശുദ്ധമായ എള്ളെണ്ണയൊഴിച്ച് അതില്‍ ഈ തിരികള്‍ മുക്കിവച്ച് കത്തിക്കുന്നു. ഇതിനെ ഒരു പുതിയ കലംകൊണ്ട് മൂടിവെയ്ക്കുന്നു. തിരി കത്തിയ കരി കലത്തിന്റെ ഉള്‍ഭാഗത്ത് പിടിക്കും. ഈ കരി ചുരണ്ടിയെടുത്ത് സ്വല്പം പച്ചക്കര്‍പ്പൂരവും അഞ്ജനവും നന്നായി പൊടിച്ചുചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ ചേര്‍ത്തുരസി കണ്ണെഴുതാന്‍ പാകത്തില്‍ ആക്കിയെടുക്കുന്നു.

പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും കണ്ണെഴുതാന്‍ ഈ കണ്‍മഷിയാണ് പണ്ടുമുതലേ കേരളീയര്‍ ഉപയോഗിക്കുന്നത്. ഇത് കഫത്തെ ശമിപ്പിക്കുന്നതും അണുക്കളെ നശിപ്പിക്കുന്നതുമാണ്. അതിനാല്‍ ഈ കണ്‍മഷി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണില്‍ ചൊറിച്ചിലോ പഴുപ്പോ ഉണ്ടാവുന്നില്ല. കണ്ണിനുണ്ടാകുന്ന ഏതസുഖത്തിനും പൂവാംകുറുന്നിലനീര് ഒഴിക്കുന്നത് ഉത്തമമാണുതാനും. ഇതുപോലെതന്നെ ഇളനീര്‍കുഴമ്പും പതിവായി കണ്ണിലെഴുതുന്നത് നല്ലതാണ്. അത് കണ്ണിന് കുളിര്‍മ്മ നല്‍കുകയും ചെയ്യും.
ആഴ്ചയിലൊരിക്കല്‍ രസാഞ്ജനങ്ങള്‍ നിര്‍ബന്ധമായും കണ്ണിലെഴുതണമെന്ന് ആയുര്‍വേദം ഉപദേശിക്കുന്നു. പ്രകാശമുള്ളപ്പോഴെല്ലാം തന്നെ തുറന്നിരിക്കുന്ന ഇന്ദ്രിയമെന്ന നിലയില്‍ പൊടിപടലങ്ങളും അണുബാധയും കണ്ണില്‍ എപ്പോഴുമുണ്ടാവാം. ഏറെനേരം ടി.വി.യില്‍ നോക്കിയിരിക്കുന്നതും കണ്ണുകളുടെ പ്രവര്‍ത്തനശേഷി കുറക്കുന്നു. ആഴ്ചയിലൊരിക്കല്‍ രസാഞ്ജനമെഴുതി ശുദ്ധിയാക്കുന്നത് നേത്രരോഗങ്ങളെ തടയുവാന്‍ സഹായിക്കുകയും ചെയ്യും.

നസ്യം

നാസാദ്വാരങ്ങളില്‍ മരുന്നൊഴിക്കുന്നതിനെയാണ് നസ്യമെന്ന് പറയുന്നത്. ചികിത്സയുടെ ഭാഗമായി നസ്യം ചെയ്യുമ്പോള്‍ പ്രത്യേകവിധിയോടെയാണ് ചെയ്തുവരുന്നത്. എന്നാല്‍ അങ്ങനെയല്ലാതെ ആരോഗ്യമുള്ള ഒരാള്‍ ദിവസേന നസ്യം ചെയ്യുമ്പോള്‍  പ്രത്യേക നിഷ്‌കര്‍ഷയൊന്നും വേണ്ടതില്ല. അണുതൈലം രണ്ടുതുള്ളി വീതം ഓരോ നാസാദ്വാരത്തിലും ഉറ്റിക്കുക.  മൂക്കിനുള്ളിലേക്ക് മരുന്നൊഴിച്ചശേഷം പതുക്കെ വലിച്ചുകയറ്റണം. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായുഅറകളിലേക്ക്(sinuses) എത്തുവാനും അവിടെയുള്ള കഫത്തെ മൂക്കിലൂടെ പുറത്തേക്ക് കളയുന്നതിനും സഹായിക്കുന്നു. മുഖത്തുള്ള വിവിധ വായുഅറകളില്‍ കഫം കെട്ടിനിന്ന് ദുര്‍ഗന്ധത്തോടൂകുടിയ കഫമായി പുറത്തേക്കുവരുന്നതും തലവേദന ഉണ്ടാകുന്നതും സൈനുസൈറ്റിസ്(sinusitis) എന്ന രോഗത്തിന്റെ ലക്ഷണമാണ്. നിത്യവും നസ്യം ശീലിക്കുന്നവര്‍ക്ക് ശെിൗശെശേ െഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.

മാത്രവുമല്ല, നിത്യവും നസ്യം ശീലിക്കുന്നവരുടെ മുഖം മിനുമിനുത്തതും ചുളിവുകളില്ലാത്ത മനോഹരമായ ചര്‍മ്മത്തോടുകൂടിയതുമായിരിക്കും. മുഖേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക് എന്നിവയുടെ പ്രവര്‍ത്തനശേഷി ഒട്ടും കുറയാതെ സൂക്ഷിക്കപ്പെടുന്നു. കഫക്കെട്ടില്ലാതെ സ്വരം മധുരമായിത്തീരും. വായില്‍ സുഗന്ധമുണ്ടാകും. ചുമല്‍, മാറിടം, കഴുത്ത് എന്നീ ഭാഗങ്ങള്‍ കൊഴുത്ത് ഉയര്‍ന്ന് മനോഹരമായിരിക്കും. എല്ലാറ്റിനുമുപരി നരയെ അകറ്റിനിര്‍ത്തുവാനും നസ്യം സഹായിക്കും.

നസ്യം ചെയ്യുമ്പോള്‍ കഫമിളകി മൂക്കിലൂടെയും വായിലൂടെയും പുറത്തുപോകുന്നു. ഏതെങ്കിലും തരത്തില്‍ മുഴുവന്‍ കഫവും പോയിട്ടില്ലെങ്കില്‍ അതുകൂടി കളയുവാനായി നസ്യത്തിനുശേഷം ചെറുചൂടുള്ള വെള്ളംകൊണ്ട് കവിള്‍കൊള്ളുകയാണെങ്കില്‍ കഫമിളകിപ്പോകുന്നു. വായ്ക്ക് രുചിയും സുഗന്ധവുമുണ്ടാകുന്നു. ഉഷ്ണകാലത്താണെങ്കില്‍ തണുത്ത വെള്ളംകൊണ്ടുതന്നെ കവിള്‍കൊള്ളാം. മുഖശുദ്ധിവരുത്തുവാനും ദാഹം മാറ്റുവാനും ഇത് സഹായകരമാണ്. കരിങ്ങാലിക്കാതല്‍, നാല്പാമരത്തൊലി, കരിവേലപ്പട്ട മുതലായ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കവിള്‍ക്കൊള്ളുന്നതിന് ഉപയോഗിക്കാം.

ധൂമപാനം

ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ധൂമപാനം.  Inhalation എന്ന് ആധുനികരീതിയില്‍ പറയപ്പെടുന്ന ചികിത്സാരീതിയാണിത്. പുകവലിയുമായി ഇതിന് ബന്ധമില്ല. ഔഷധയുക്തമായ പുക മൂക്കിലൂടെയോ വായയിലൂടെയോ പ്രവേശിപ്പിക്കുന്നു. കഴുത്തിനുമുകളിലുള്ള രോഗങ്ങളെ തടയുവാന്‍ ഇതുകൊണ്ട് സാധിക്കും. ഏതു കാലാവസ്ഥയിലും ശീലിക്കാം. പതിനെട്ടുവയസ്സുമുതല്‍  ധൂമപാനം ചെയ്യാമെന്നാണ് ശാസ്ത്രവിധി. കുന്തിരിക്കം, കോലരക്ക്, മഞ്ചട്ടി, ഗുഗ്ഗുലു, അകില്‍, മുത്തങ്ങ, ജടാമാഞ്ചി, ചെഞ്ചില്യം തുടങ്ങിയ ഔഷധങ്ങള്‍ അരച്ചുതേച്ച് നിഴലിലുണക്കിയെടുക്കുന്ന തിരി (ധൂമവര്‍ത്തി), പ്രത്യേകമായുണ്ടാക്കിയ കുഴലിനുള്ളില്‍ (ധൂമനാഡി, ധൂമനേത്രം) വെച്ചുകത്തിച്ച് അതിന്റെ പുക വലിക്കുകയാണ് ചെയ്യുന്നത്. ചെവികള്‍ക്കും കണ്ണുകള്‍ക്കും പുകയേല്ക്കാത്ത വിധത്തില്‍ ഒരു പ്രത്യേകരീതിയിലാണ് ധൂമനാഡിയുണ്ടാക്കുന്നത്.

മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ഇവ തിരിശ്ശീലയില്‍ പരത്തി, ചുരുട്ടി തിരിയാക്കി നൂലുകൊണ്ട് കെട്ടി നല്ലെണ്ണയില്‍ മുക്കി കത്തിച്ചുകെടുത്തി, അതില്‍നിന്നും വരുന്ന പുക വലിക്കുന്നത് ജലദോഷം മാറുവാന്‍ നല്ലതാണ്. ഔഷധയുക്തമായ ധൂമപാനം വിധിയാംവണ്ണം ഉപയോഗിക്കുന്നവര്‍ക്ക് ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, തലവേദന, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ തടയുവാന്‍ ഒരു പരിധിവരെ സാധിക്കും. മുഖത്തിന് സുഗന്ധവുമുണ്ടാവും. മുടി, മീശ, പല്ലുകള്‍ ഇവയുടെ ദൃഢത കൂടാനും സംസാരം വ്യക്തമാവാനും കാഴ്ച, കേള്‍വി എന്നിവ നന്നാക്കുവാനും ഇതെല്ലാംകൊണ്ടുതന്നെ മനസ്സിന് പ്രസന്നത കൈവരുത്താനും സഹായിക്കുമെന്നാണ് ശാസ്ത്രമതം.
താംബൂലധാരണം

വെറ്റില, ജാതിക്ക, ഏലക്കായ, കര്‍പ്പൂരം, കരിങ്ങാലി, ചുണ്ണാമ്പ് തുടങ്ങിയവ വായിലിട്ട് ചവയ്ക്കുന്നത് സ്വരശുദ്ധി, രുചി, ശുചിത്വം എന്നിവ വര്‍ദ്ധിപ്പിക്കും. ചവയ്ക്കുന്നതിനുള്ള ദ്രവ്യങ്ങള്‍ സമമായി എടുത്ത് നല്ലവണ്ണം ചവച്ചുതുപ്പണം.

എണ്ണതേച്ചുകുളി

ജരാനരകള്‍ അകറ്റുവാനും ക്ഷീണമില്ലാതാക്കുവാനും വാതരോഗങ്ങള്‍ വരാതിരിക്കുവാനും ദിവസവും എണ്ണതേച്ചുകുളി ശീലമാക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷിയും ദേഹബലവും വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ കാഴ്ചശക്തി, സുഖനിദ്ര, ദേഹപുഷ്ടി, ദീര്‍ഘായുസ്സ് എന്നിവയും എണ്ണതേച്ചുകുളിക്കുന്നതുകൊണ്ടു നേടാം.

ശരീരം മുഴുവന്‍ എണ്ണതേച്ച് തടവിയിരുന്നു കുളിക്കണം. ശിരസ്സ്, ചെവികള്‍, കാല്‍പാദത്തിനടിഭാഗം എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും എണ്ണതേയ്ക്കണം. നിത്യവും തലയിലെണ്ണ തേയ്ച്ചുകുളിക്കുന്നവര്‍ക്ക് സുഖമായ ഉറക്കവും ഉത്സാഹവും കാഴ്ചശക്തിയും കൂടും. ദേഹപ്രകൃതിക്കനുസൃതമായി ഓരോ കാലാവസ്ഥയിലും ഉപയോഗപ്പെടുത്തുന്നതിന് യോജിച്ച തരത്തില്‍ വിവിധതരം ഔഷധങ്ങള്‍ ചേര്‍ത്തുകാച്ചിയ തൈലങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഉദാഹരണത്തിന് മെലിഞ്ഞ ദേഹപ്രകൃതിയുള്ളവര്‍ക്ക് പുഷ്ടിയുണ്ടാകുന്ന തരത്തിലുള്ള ഔഷധങ്ങള്‍ ചേര്‍ത്തുകാച്ചിയ ധാന്വന്തരംതൈലം, ബലാശ്വഗന്ധാദിതൈലം, ലാക്ഷാദിതൈലം തുടങ്ങിയവ നന്നായിരിക്കും. അതേസമയം തടിച്ച ശരീരപ്രകൃതിയാണെങ്കില്‍ ദുര്‍മേദസ്സിനെ കുറയ്ക്കുന്ന ഔഷധങ്ങള്‍ ചേര്‍ത്തുസംസ്‌കരിച്ച കൊട്ടംചുക്കാദിതൈലം, ചെറിയ ചിഞ്ചാദിതൈലം, വലിയ ചിഞ്ചാദിതൈലം, വാതമര്‍ദ്ദനംകുഴമ്പ് തുടങ്ങിയവയാണ് ശരീരത്തില്‍ തേയ്ക്കുവാന്‍ ഗുണകരമായിട്ടുള്ളത്. ദേഹത്ത് എണ്ണതേച്ചശേഷം ആവശ്യമെങ്കില്‍ വ്യായാമം ചെയ്യണം.

വ്യായാമംകൊണ്ടുണ്ടായ വിയര്‍പ്പ് വറ്റിയശേഷം ശരീരം പതുക്കെതടവി ചെറുചൂടുള്ള വെള്ളം ദേഹത്തും തണുത്തവെള്ളം തലയിലും ഒഴിച്ച് കുളിക്കണം. മെഴുക്കിളക്കുന്നതിന് വാകപ്പൊടിയോ കടല, ചെറുപയര്‍ എന്നിവയുടെ പൊടിയോ ഉപയോഗിക്കാം. ആരോഗ്യവാനായ ഒരാള്‍ എല്ലാ ദിവസവും കുളിക്കണം. വിധിയാംവണ്ണം കുളിക്കുന്നവര്‍ക്ക് ദഹനശക്തിയും ലൈംഗികശക്തിയും ഊര്‍ജ്ജസ്വലതയും ശരീരബലവും വേണ്ടത്രയുണ്ടാകും. ഇതിന്റെ ഫലമായി ദീര്‍ഘായുസ്സും ലഭിക്കുന്നു. നിത്യേന കുളിക്കുന്നതുകൊണ്ട് ദേഹത്തില്‍ അഴുക്കും വിയര്‍പ്പും തങ്ങിനിന്നുണ്ടാവുന്ന ചൊറിച്ചിലോ മറ്റു പ്രയാസങ്ങളോ ഉണ്ടാവുന്നില്ല. ദേഹത്തിന്റെ ഉഷ്ണം കുറയ്ക്കുന്നതിനാല്‍ തളര്‍ച്ചയില്ലാതാവുന്നു. മനസ്സിനു സുഖവും തന്മൂലം ശക്തിയും വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മനസ്സും ശരീരവും ഒരുപോലെ നിര്‍മ്മലമാകുകയും ചെയ്യുന്നു.

കുളിക്കുമ്പോള്‍ തലയില്‍ ചൂടുവെള്ളം ഒഴിക്കരുത്. അങ്ങനെ ചെയ്യുന്നത് കാഴ്ചശക്തി കുറയുന്നതിനും മുടികൊഴിച്ചലിനും കാരണമാവും. ഭക്ഷണം കഴിഞ്ഞ ഉടനെ കുളിക്കുന്നത് ദഹനക്കേടുണ്ടാക്കും.

ഋതുചര്യ

മാറിമറയുന്ന വേനലും മഴയും തണുപ്പുമെല്ലാം പ്രകൃതിയുടെ സ്വഭാവമാണ്. പ്രകൃതിസ്വഭാവങ്ങള്‍ക്കെല്ലാം ചില പ്രത്യേകതകളും ഉണ്ടാവും. അവയൊന്നും തിരുത്താന്‍ മനുഷ്യശക്തിക്കു കഴിയില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഈ മാറ്റങ്ങളെ ശരീരത്തിന് പ്രതികൂലമാകാതെ നോക്കി അതിനനുസരിച്ച് ജീവിച്ചുപോവുകയാണ്. അതിനുവേണ്ടി വളരെക്കാലത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്ത ക്രമമാണ് ഋതുചര്യ. ആത്യന്തികമായ അര്‍ത്ഥത്തില്‍, കാലാവസ്ഥാപരിണാമങ്ങള്‍കൊണ്ട് അന്തരഗ്നിക്ക് സംഭവിക്കുന്ന വ്യതിയാനങ്ങളെ സാമ്യതയിലേക്ക് കൊണ്ടുവരാനും ശരീരത്തിന്റെ ബലം കാത്തുസൂക്ഷിക്കാനും രോഗാണുക്കളില്‍നിന്ന് രക്ഷനേടുവാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. ശരീരത്തിലെ കോശങ്ങളും ചെറുതും വലുതുമായ പല തരത്തിലുള്ള നളികകളും (സ്രോതസ്സ്) സദാ നിര്‍മ്മലമാക്കി വെക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate