ചില കാലാവസ്ഥാഘടകങ്ങളും സസ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അമിതമായ ചൂട്, വരൾച്ച, കാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നൽ തുടങ്ങിയവയാണ് ഈ ഘടകങ്ങൾ. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കാലാവസ്ഥയുടെ കാര്യത്തിൽ അനുഗ്രഹീതമാണ്. എങ്കിലും വനനശീകരണം കാരണം ഇവിടെയും ഇപ്പോൾ കാലാവസ്ഥയിൽ താളപ്പിഴകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു.
1931 മുതൽ 1960 വരെ തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നീ നാല് സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെയും ചൂടിന്റെയും ശരാശരി അളവ് പട്ടികരൂപത്തിൽ കൊടുത്തിരിക്കുന്നു.
അഗളി, മറയൂർ എന്നീ പ്രദേശങ്ങളിലെ വനഭാഗങ്ങളിലൊഴികെ ബാക്കിയുള്ള എല്ലായിടത്തും പട്ടികയിൽ കാണിച്ചിട്ടുള്ളതിൽ കൂടുതൽ മഴ ലഭിക്കാം. വളരെ ചുരുക്കം ചില വർഷങ്ങളിൽ മാത്രമേ ഉഷ്ണകാലം നീണ്ടുനിൽക്കുകയുള്ളൂ. സാധാരണ ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളാണ് മഴരഹിതമായിട്ടുള്ളത്. എന്നാൽ 1983-ൽ ഈ ഉഷ്ണകാലം ജൂൺവരെ നീണ്ടുനിന്ന് കഠിനമായ വരൾച്ച സ്യഷ്ടിക്കുകയുണ്ടായി.
മാസം |
തിരുവനന്തപുരം (മി.മി) |
കൊച്ചി (മി.മി) |
പാലക്കാട് |
കോഴിക്കോട് |
ജനുവരി |
20.1 |
9.6 |
3.8 |
5.9 |
ഫെബ്രുവരി |
2.03 |
34.2 |
5.5 |
11.1 |
മാർച്ച് |
43.5 |
50.0 |
17.2 |
21.0 |
ഏപ്രില്‍ |
122.1 |
139.5 |
106.7 |
111.1 |
മേയ് |
248.6 |
364.3 |
192.3 |
322.5 |
ജൂണ്‍ |
331.2 |
755.9 |
414.1 |
870.9 |
ജൂലൈ |
215.4 |
571.9 |
546.2 |
860.0 |
ആഗസ്റ്റ് |
164.0 |
385.7 |
274.1 |
404.9 |
സെപ്തംബർ |
122.9 |
234.8 |
125.5 |
215.0 |
ഒക്ടോബർ |
271.2 |
332.7 |
242.8 |
290.4 |
നവംബർ |
206.9 |
183.7 |
112.0 |
140.0 |
ഡിസംബർ |
73.1 |
36.8 |
18.4 |
29.9 |
ആകെ |
1839.3 |
3099.1 |
2058.6 |
3282.7 |
തുറസ്സായ സ്ഥലത്തും ശല്യങ്ങൾക്കു വിധേയമാകാത്ത വനഭാഗത്തും നടത്തിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് ഭൂതലത്തോടു ചേർന്ന ഭാഗത്ത് ചൂടിന് പ്രകടമായ അന്തരമുണ്ടെന്നാണ്. ചെടികളുടെ നിലനിൽപ്പിനെ നിയന്ത്രിക്കുന്ന പ്രധാന കാലാവസ്ഥാഘടകമാണ് ചൂട്. അമിതമായ ചൂട് സസ്യങ്ങൾക്ക് ദോഷം ചെയ്യും.
ദോഷങ്ങൾ
പ്രതിവിധികൾ
വളമണ്ണിനെ ആവരണം ചെയ്തിരിക്കുന്ന സസ്യാവശിഷ്ടങ്ങളും അടിക്കാടുകളും സ്വാഭാവിക വനങ്ങളിൽ സംരക്ഷിക്കപ്പെടണം. ഇതിനുവേണ്ടി തീ, കാലിമേച്ചിൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
തോട്ടങ്ങളിൽ ആദ്യത്തെ ഒന്നു രണ്ടു വർഷം തൈകൾക്കു പുത (മൾച്) നൽകേണ്ടതാണ്. തൈയ്ക്ക് ചുറ്റും ഒരു മീറ്ററോളം വ്യാസത്തിൽ മേൽമണ്ണ് ചെറുതായി ഇളക്കിയ ശേഷം സസ്യശിഖരങ്ങൾ കൊണ്ട് ആവശ്യാനുസരണം മൂടണം. ഈ പരിചരണം വടക്കു കിഴക്കൻ മൺസൂണിന്റെ അവസാനത്തോടുകൂടിയാണ് ചെയ്യേണ്ടത്.
ഉഷ്ണകാലത്ത് ചൂടിന്റെ കൂടുതൽ നിമിത്തം നേഴ്സറിത്തൈകൾ വാടുക സാധാരണയാണ്. അതിനാൽ കഴിവതോളം ജലലഭ്യത കണക്കാക്കിവേണം നേഴ്സറികൾ സ്ഥാപിക്കുവാൻ.
ചൂടിന്‍റെ അളവ് (ഡിഗ്രി സെല്‍ഷ്യസ്)
മാസം |
തിരുവനന്തപുരം |
കൊച്ചി |
പാലക്കാട് |
കോഴിക്കോട് |
||||
കൂടിയത് |
കുറഞ്ഞത് |
കൂടിയത് |
കുറഞ്ഞത് |
കൂടിയത് |
കുറഞ്ഞത് |
കൂടിയത് |
കുറഞ്ഞത് |
|
ജനുവരി |
31.3 |
23.2 |
30.6 |
23.2 |
33.5 |
22.3 |
31.7 |
22.0 |
ഫെബ്രുവരി |
31.7 |
22.9 |
30.7 |
24.2 |
35.7 |
23.0 |
31.9 |
23.1 |
മാര്ച് |
32.5 |
24.2 |
31.3 |
25.8 |
37.4 |
21.5 |
32.6 |
24.7 |
ഏപ്രില്‍ |
32.4 |
25.1 |
31.4 |
26.0 |
36.0 |
25.3 |
32.9 |
25.8 |
മേയ് |
31.6 |
25.0 |
30.9 |
25.7 |
33.4 |
24.8 |
32.5 |
25.6 |
ജൂണ്‍ |
29.4 |
23.6 |
29.0 |
24.1 |
29.3 |
23.3 |
29.5 |
23.8 |
ജൂലൈ |
29.1 |
23.2 |
28.1 |
23.7 |
28.1 |
22.6 |
28.2 |
23.3 |
ആഗസ്റ്റ് |
29.4 |
23.3 |
28.1 |
24.0 |
28.8 |
23.1 |
28.7 |
23.6 |
സെപ്റ്റംബര്‍ |
29.0 |
23.3 |
28.3 |
24.2 |
30.3 |
23.1 |
29.5 |
23.7 |
ഒക്ടോബര്‍ |
29.9 |
23.4 |
29.2 |
24.2 |
30.7 |
23.4 |
30.4 |
23.8 |
നവംബര്‍ |
30.1 |
23.1 |
29.8 |
24.1 |
31.8 |
23.0 |
31.1 |
23.4 |
ഡിസംബര്‍ |
30.9 |
22.5 |
30.3 |
23.5 |
32.1 |
22.2 |
31.6 |
22.2 |
വാര്‍ഷിക ശരാശരി |
30.7 |
23.5 |
29.8 |
24.4 |
32.3 |
23.4 |
30.9 |
23.7 |
കാറ്റ് വനസസ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കുവാനായി വനത്തിന്റെ കാറ്റിനെതിരെയുള്ള പ്രതികരണം അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. കാലിഫോർണിയയിലെ പൈൻ വനത്തിൽ നടത്തിയ ഒരു പഠനത്തിന്റെ ഫലങ്ങൾ പരിശോധിക്കാം.
45 മുതൽ 50 വർഷം വരെ പ്രായമുള്ള പൈനസ് പോണ്ടെറോസ എന്ന പൈന്‍ ശുദ്ധവിളയായി വളരുന്ന വനം സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മരങ്ങളുടെ ശരാശരി ഉയരം 21 മീറ്റർ. ഭൂതലത്തിൽനിന്നും മൂന്നു മീറ്റർ ഉയരം വരെ ശിഖരങ്ങളുണ്ട്. ഒരു ഹെക്ടറിൽ ഉള്ള മരങ്ങളുടെ എണ്ണം 2100. അടിക്കാടുകളില്ല.
താരതമ്യപഠനത്തിനു വിധേയമാക്കിയ തുറസ്സായ സ്ഥലത്തിന്‍റെ വിസ്തീർണം 900x300 മീറ്റർ. ഇവിടെ അങ്ങിങ്ങായി 15 സെ.മീറ്റർ വരെ ഉയരമുള്ള ചെടികൾ മാത്രമേ വളരുന്നുള്ളൂ. ഇതിന്റെ മധ്യഭാഗത്ത്, ചുറ്റുമുള്ള വനങ്ങൾ കാറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നില്ലായെന്ന് പരീക്ഷണങ്ങൾ തെളിയിക്കുകയുണ്ടായി.
തുറസ്സായ സ്ഥലത്തും പൈൻ വനത്തിലും വിവിധ ഉയരങ്ങളിൽ രേഖപ്പെടുത്തിയ കാറ്റിന്റെ വേഗത പട്ടികയിൽ കാണിച്ചിരിക്കുന്നു. മരങ്ങളുടെ മീതെ 43 മീറ്റർ ഉയരത്തിൽ ശരാശരി 792 കി. മീറ്ററും 16.20 കി. മീറ്ററും വേഗതയുള്ള കാറ്റടിച്ചപ്പോൾ, മരത്തലപ്പിന്റെ മുകളിലായി രണ്ട് ഉയരങ്ങളിലും തലപ്പുകളുടെ ഇടയിൽ നാലുയരങ്ങളിലും അതിന്റെ അടിയിൽ നാലുയരങ്ങളിലും വീശിയ കാറ്റിന്റെ ശരാശരി വേഗതയാണ് പട്ടികയിൽ കൊടുത്തിട്ടുള്ളത്. തുറസ്സായ സ്ഥലത്ത് ഭൂതലത്തിൽ നിന്നും മുകളിലോട്ട് ക്രമമായ തോതിൽ കാറ്റിന്റെ ശക്തി വർധിക്കുമ്പോൾ പരീക്ഷണവിധേയമായ പൈൻവനത്തിൽ തലപ്പുകളുടെ ഭാഗത്ത് കാറ്റിന്റെ വേഗത പ്രകടമായ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നു മനസ്സിലാക്കാം.
ഇടതൂർന്നു വളരുന്ന വിവിധയിനം സ്പീഷിസുകളുള്ള വനങ്ങൾക്ക് കാറ്റിന്റെ ഗതിവേഗങ്ങളിൽ നിർണായകസ്വാധീനം ചെലുത്താൻ കഴിയും. കാടിന്റെ സാന്ദ്രത വർധിക്കുന്തോറും കാറ്റിന്റെ വേഗത കുറഞ്ഞുവരും.
കേരളത്തിലെ കാറ്റുകൾ
തെക്കുപടിഞ്ഞാറനും വടക്കുകിഴക്കനും മൺസൂൺ കാറ്റുകളാണ് പ്രധാനപ്പെട്ടവ. ചില അവസരങ്ങളിൽ ഇവ വേഗതയേറിയ കൊടുങ്കാറ്റായി രൂപാന്തരപ്പെടാറുണ്ട്.
ഡിസംബർ-ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് പാലക്കാട് ചുരത്തിൽ കൂടിയും ആര്യങ്കാവ് ചുരത്തിൽ കൂടിയും വീശുന്ന വരണ്ട കാറ്റ് എടുത്തു പറയത്തക്കതാണ്.
ഹൈറേഞ്ച് പ്രദേശങ്ങളിൽ മഴക്കാലത്ത് ശക്തിയേറിയ കാറ്റ് അനുസ്യൂതം വീശിക്കൊണ്ടിരിക്കും.
കാറ്റുകൊണ്ടുള്ള ശല്യങ്ങൾ
ശക്തിയേറിയ കാറ്റുമൂലം പ്രത്യക്ഷമായും പരോക്ഷമായും സസ്യങ്ങൾക്ക് നാശം സംഭവിക്കുന്നുണ്ട്. ശിഖരങ്ങളും അഗ്രഭാഗവും ഒടിയുക, സസ്യങ്ങളുടെ ചുവടിന് ഇളക്കം സംഭവിക്കുക, ചായുക, പിഴുതുവീഴുക തുടങ്ങിയവയാണ് പ്രത്യക്ഷമായനുഭവപ്പെടുന്ന വിപത്തുകൾ. കൂടാതെ പൂക്കളും പാകമാകാത്ത ഫലങ്ങളും ശക്തിയായ കാറ്റില്‍ പൊഴിഞ്ഞു പോകും. ഇടവിടാതെ വീശുന്ന ശക്തമായ കാറ്റ് ചെടികളുടെ ഉയരത്തെ പ്രതികൂലമായി ബാധിക്കും. ഉയരമേറിയ മലമുകളിൽ മരങ്ങൾക്ക് പൊതുവെ പൊക്കം കുറഞ്ഞിരിക്കുന്നതിന്റെ കാരണമിതാണ്. വയനാട് പ്രദേശങ്ങളിൽ തേക്കിൻതോട്ടങ്ങളിൽ തേക്കുമരങ്ങൾക്ക് താരതമ്യേന ഉയരം കുറവായിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
കാറ്റുമൂലം മണ്ണിൽനിന്നു കൂടുതൽ ജലാംശം നഷ്ടപ്പെടും. സസ്യസ്വേദനത്തിന്റെ വേഗതയും വർധിക്കും. പരോക്ഷമായ ഈ പ്രതിഭാസം വരൾച്ചയുടെ ആക്കം ത്വരിതപ്പെടുത്തും.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ വനം തെളിച്ച് വച്ചുപിടിപ്പിച്ചിട്ടുള്ള തോട്ടങ്ങളിൽ നെഞ്ചുയരത്തിൽ 200 സെ. മീറ്ററിനു താഴെ വണ്ണമുള്ള ഈട്ടിമരങ്ങൾ മുറിക്കാതെ നിർത്തിയിരുന്നു. എന്നാൽ തുറസാക്കപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ടു നിന്ന ഈ മരങ്ങളിൽ നല്ലൊരു ശതമാനം കാറ്റിൽ വീണുപോയി.
പരിഹാരമാർഗങ്ങൾ
വനത്തിന്റെ സാന്ദ്രത വർധിക്കുന്തോറും കാറ്റിന്റെ വേഗതയ്ക്ക് മാന്ദ്യം സംഭവിക്കുന്നതുകൊണ്ട് സാന്ദ്രതയേറിയ വനങ്ങൾ ഉണ്ടാകുവാൻ തക്ക സാഹചര്യങ്ങൾ ഒരുക്കേണ്ടതാണ്. ഇലകൊഴിയും വനങ്ങളിലെ നിതാന്ത ശല്യക്കാരായ തീയും കന്നുകാലിമേച്ചിലും ഒഴിവാക്കിയാൽ തന്നെ ഇത്തരം വനങ്ങൾ തനിയെ പുഷ്ടിപ്രാപിച്ച് സാന്ദ്രമായിക്കൊള്ളും. സംരക്ഷണം ലഭിക്കുന്നതോടുകൂടി ഹരിതവർഗത്തിൽപ്പെട്ട സസ്യങ്ങളും സ്ഥാനം പിടിക്കുകയും ഉഷ്ണകാലത്ത് പൂർണമായി ഇലകൊഴിച്ച് പത്രരഹിതമായ ഒരു അവസ്ഥ ഈ വനങ്ങളിൽ ഇല്ലാതാകുകയും ചെയ്യും.
കൂടുതൽ ശ്രദ്ധിക്കേണ്ടത് തോട്ടങ്ങളെയാണ് പ്രത്യേകിച്ച് തേക്കിൻ തോട്ടങ്ങളെ. വേനല്‍ക്കാലത്ത്, ഇലകൊഴിക്കുന്നതുകൊണ്ട് കാറ്റിന്‍റെ ശക്തി ഈ ഘട്ടത്തില്‍ കൂടിയിരിക്കും. തോട്ടങ്ങളുടെ വിസ്ത്യതി കൂടുന്തോറും കാറ്റിന് കൂടുതൽ ശക്തിയാർജിക്കുവാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് വാർഷികകൂപ്പിന്റെ വിസ്തൃതി ക്രമീകരിക്കുകയും സ്വാഭാവിക വനങ്ങൾ ഓരം ചേർത്ത് നിർത്തുകയും ചെയ്യേണ്ടതാണ്. തീയും കാലിമേച്ചിലും ഒഴിവാക്കുന്നതോടുകൂടി അടിത്തട്ടിൽ ഹരിതസസ്യങ്ങൾ സ്ഥാനം പിടിച്ചുകൊള്ളും. തേക്കിൻതോട്ടങ്ങളിൽ തേക്കിനോടൊപ്പം ഇല കൊഴിയാത്ത ചുരുക്കം ചില വ്യക്ഷങ്ങളെങ്കിലും അങ്ങിങ്ങായി നിർത്തുന്നത് ഉത്തമമാണ്.
ഈട്ടിമരങ്ങൾ കാറ്റിൽ പിഴുതു വീഴാതിരിക്കുവാൻ, കൊമ്പുകൾ മുറിച്ചാണ് കൂപ്പുകളിൽ നിർത്തേണ്ടത്. കഴിവതോളം കൂപ്പിന്റെ മധ്യഭാഗത്ത് വലിപ്പമേറിയവ നിർത്താതിരിക്കുവാൻ ശ്രദ്ധിക്കണം.
കാറ്റിനെതിരെയുള്ള സംരക്ഷണ നടപടികളിൽ ഉൾപ്പെടുന്നതാണ് ‘വിൻഡ് ബ്രേക്കു’കളും ‘ഷെൽട്ടർ ബെൽറ്റു'കളും. 'വിൻഡ് ബ്രേക്ക്' താരതമ്യേന വീതി കുറവുള്ള (5-10 മീറ്റർ) ഒന്നോ രണ്ടോ മൂന്നോ വരികളിൽ മരങ്ങൾ നട്ടുവളർത്തുന്ന സമ്പ്രദായമാണ്. എന്നാൽ 'ഷെൽട്ടർ ബെൽറ്റ്’ പ്രത്യേക ഭൂവിഭാഗത്തിന്റെ അവസ്ഥാവിശേഷങ്ങൾ കണക്കിലെടുത്തുകൊണ്ട് ആവശ്യാനുസരണം വീതിയുള്ളതായിരിക്കണം. അതിനായി പല നിരകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടിയിരിക്കുന്നു. റഷ്യയിലെ തെക്കൻ സ്റ്റെപ്പേസിൽ നിർമിച്ചിട്ടുള്ള ഷെൽട്ടർ ബെൽറ്റിന് 500-1000 മീറ്റർ വീതിയുണ്ട്. നൂറുകണക്കിനു കി. മീറ്റർ നീളത്തിൽ ചൈനയിൽ നിർമിച്ചിട്ടുള്ള 'ദി ഗ്രേറ്റ് ഗ്രീൻ വോൾ ഓഫ് ചൈന' പ്രസിദ്ധിയാർജിച്ചു വരികയാണ്. ഇതുമൂലം ക്യഷിയിടങ്ങളിലെ ഉൽപ്പാദനവും വളരെ വർധിച്ചിട്ടുള്ളതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കേരളത്തിൽ തീരപ്രദേശങ്ങളിലും കുട്ടനാട് തുടങ്ങിയ പാടശേഖരങ്ങളിലും 'വിൻഡ് ബ്രേക്കു'കൾ വച്ചുപിടിപ്പിക്കുന്നത് കാർഷിക വിളകൾക്ക് പ്രയോജനകരമാണ്. വനങ്ങളിൽ ഇവയുടെ പ്രത്യേക ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ തോട്ടങ്ങളിൽ പ്രത്യേകിച്ച് നിലമ്പൂർ, പറമ്പിക്കുളം തുടങ്ങി വൻതോതിൽ തേക്കിൻതോട്ടം വച്ചുപിടിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാർഷിക കൂപ്പുകളുടെ ഇടയിൽ 'വിൻഡ് ബ്രേക്കു'കൾ നിർമിക്കുന്നത് വളരെ നല്ലതാണ്.
തെക്കു പടിഞ്ഞാറനും വടക്കു കിഴക്കനും മൺസൂണുകൾക്കു നേരെ സ്ഥിതിചെയ്യുന്ന സഹ്യസാനുക്കളിൽ അതിവൃഷ്ടി അനുഭവപ്പടുക സ്വാഭാവികമാണ്. മഴക്കാലത്ത് ചില ദിവസങ്ങളിൽ മുപ്പതോ നാൽപ്പതോ സെ. മീറ്റർ വരെ മഴ പെയ്തെന്നു വരും. ഇത്തരം പേമാരികള്‍ സ്വഭാവഗുണമേറിയ നിത്യ ഹരിത വനങ്ങളൊഴികെ ബാക്കിയുള്ളവയ്ക്കെല്ലാം പല വിധത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കും.
ദോഷങ്ങൾ
സഹ്യന്റെ പടിഞ്ഞാറെ ചരിവിൽ കുന്നുകളാലും താഴ്വരകളാലും ഇടകലർന്നു കിടക്കുന്ന ഭൂഭാഗത്താണ് കേരളത്തിലെ വനങ്ങൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു തന്നെ അതിവ്യഷ്ടി മൂലമുള്ള ദോഷങ്ങൾ ഇലകൊഴിയും വനങ്ങളിലും തോട്ടങ്ങളിലും വളരെ പ്രകടമാണ്.
പരിഹാരമാർഗങ്ങൾ
വൃക്ഷാവശിഷ്ടങ്ങളും അടിക്കാടുകളും നശിച്ചുപോകാതെ സംരക്ഷിക്കണം. ഇതിനുവേണ്ടി പ്രധാനമായും തീ, കാലിമേച്ചിൽ ഇവ ഒഴിവാക്കണം.
ചരിവുള്ള വനഭൂമികളിൽ അടച്ചുമുറിക്കൽ നടത്തരുത്. എന്നാൽ കഴിഞ്ഞ മൂന്നുനാലു പഞ്ചവൽസരപദ്ധതിക്കാലത്ത് അടങ്കൽ തികയ്ക്കുവാനുള്ള ആകാംക്ഷയോടുകൂടി ചരിവേറിയ ഭൂമികളിലും അടച്ചു മുറിക്കൽ നടത്തി. ഈ തോട്ടങ്ങളിൽ മേൽമണ്ണ് (വളമണ്ണ്) നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അടച്ചു മുറിക്കൽ നിർത്തിവച്ചിരിക്കുകയാണെങ്കിലും പ്രായമായ തോട്ടങ്ങൾ പുനരുൽപ്പാദന പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ ചരിവുള്ള ഭൂമികളെ അതിവ്യഷ്ടി മൂലമുണ്ടാകാവുന്ന അപകടത്തിൽനിന്നും രക്ഷിക്കേണ്ടതാണ്. അതിനുവേണ്ടി കോണ്ടൂർ പ്ലാന്റിങ്, പ്യൂറേറിയ പോലുളള ഭൂതലാവരണ സസ്യങ്ങൾ വച്ചുപിടിപ്പിക്കൽ, ടെറസിങ് തുടങ്ങിയ പരിപാടികൾ ആവിഷ്കരിക്കണം.
മിന്നലേറ്റാൽ പച്ചമരങ്ങൾ തിപിടിച്ചുണങ്ങിപ്പോകും. എന്നാൽ ഇതുമൂലമുള്ള നാശം വളരെ കുറവാണ്. 1983 -ൽ ആര്യങ്കാവിലെ ബോർഡിലോൺ സ്ഥിര സംരക്ഷണ പ്ലോട്ടിലെ നാലഞ്ചു തേക്കുമരങ്ങൾ മിന്നലേറ്റ് ഉണങ്ങിപ്പോകുകയുണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഇത്തരം പ്രക്യതി കോപത്തിനെതിരെ നിവാരണമാർഗങ്ങൾ കാര്യമായൊന്നും സ്വീകരിക്കുവാനില്ല.
കടപ്പാട്: വനസംരക്ഷണം, സി.കെ.കരുണാകരന്‍
അവസാനം പരിഷ്കരിച്ചത് : 1/28/2020