অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബയോഗ്യാസ് വസ്തുതകൾ

ബയോഗ്യാസ്

ബയോഗ്യാസ് കണ്ടെത്തി - വിദര്‍ഭയിലെ നവീനാശയക്കാരായ കര്‍ഷകര്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ പ്രായോഗികമെന്ന് തെളിയിക്കുന്നു

സിന്ധുതായി തയാഡേ തന്‍റെ പ്ലാന്റിലെ ഫീഡറിലൂടെ ചാണകം ഇടുകയാണ്; വിജയ് ഇംഗ്ലേയാകട്ടെ ബയോഗ്യാസ് ഡൈജസ്റ്റര്‍ ടാങ്കിലെ സ്ലറി ഇളക്കിക്കൊണ്ടിരിക്കുകയാണ്. അകോല ജില്ലയിലെ ചിത്തല്‍‌വാഡി ഗ്രാമത്തിലെ ഒരു ഗ്രാമീണനാണ് വിജയ് ഇംഗ്ലേ. അദ്ദേഹം കഴിഞ്ഞവര്‍ഷം ഒരു ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും സംശയമായിരുന്നു. ഏറ്റവും വൃത്തിയുള്ളതും ചെലവുകുറഞ്ഞതുമായ ബയോഗ്യാസ് കഴിഞ്ഞ മൂന്നു ദശാബ്ദമായി സര്‍ക്കാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കി പ്രോത്സാഹിപ്പിച്ചുവരികയായിരുന്നുവെങ്കിലും വിദര്‍ഭ മേഖലയില്‍ അതിന് പ്രാമുഖ്യം നേടാനായില്ല. ഇതുകൂടാതെ, വീട്ടില്‍ നിന്നും കേവലം 400 മീറ്റര്‍ അകലെ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല; സാധാരണയായി, പിന്നമ്പുറത്ത് അടുക്കളയ്ക്ക് സമീപത്തായിട്ടായിരുന്നു അവ സജ്ജീകരിച്ചിരുന്നത്.

നാലു വര്‍ഷങ്ങള്‍ക്കുമുമ്പ്, ബുല്‍ധാന ജില്ലയിലുള്‍പ്പെടുന്ന അയല്‍‌പക്കത്തെ തണ്ടുല്‍‌വാഡി ഗ്രാമത്തിലെ കര്‍ഷകനായ ശ്യാം‌റാവു ദേശ്മുക്ഖിനും ഇതേ സംശയം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കൂട്ടുകുടുംബത്തിലെ അംഗസംഖ്യ വര്‍ധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് തന്‍റെ കാലിത്തൊഴുത്ത് ഏകദേശം അര കിലോമീറ്റര്‍ അകലെ ഗ്രാമപ്രാന്തത്തിലേക്ക് മാറ്റിസ്ഥാപിക്കേണ്ടിവന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന എല്‍.പി.ജി വില നേരിടുന്നതിന്, തന്‍റെ കാലിത്തൊഴുത്തില്‍ ഒരു ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിക്കാന്‍ തന്നെ ദേശ്മുഖ് തീരുമാനിച്ചു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ചുറ്റുംകൂടിയ ആളുകളെയായിരുന്നു അദ്ദേഹത്തിനും കാണേണ്ടിവന്നത്.

പക്ഷേ, ആ രണ്ടു കര്‍ഷകരും അവരുടെ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്ലാന്‍റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. ഇതിന്‍റെ വിജയഗാഥ വിമര്‍ശകരെയെല്ലാം വിശ്വാസികളാക്കിമാറ്റി. ഇന്ന്, ചിത്തല്‍‌വാഡിയില്‍ പ്രവര്‍ത്തനനിരതമായ 15 ബയോഗ്യാസ് പ്ലാന്‍റുകള്‍ ഉണ്ട്. തണ്ടുല്‍‌വാഡിയില്‍ നാല് പ്ലാന്‍റുകളുമുണ്ട്. കൂടാതെ മറ്റും പലരും പ്ലാന്‍റ് സ്ഥാപിക്കുന്നതിന് പദ്ധതിയിടുന്നുണ്ട്, അതിനുള്ള സബ്സിഡിക്കായി അപേക്ഷിക്കുകയും ചെയ്തു. സബ്സിഡി നല്‍കിയിട്ടും, ചാണകത്തിന് ക്ഷാമം ഉണ്ടെന്നതാണ് വിദര്‍ഭയില്‍ ബയോഗ്യാസ് അധികംപേരെയും ആകര്‍ഷിക്കാത്ത കാരണമെന്ന് ഔദ്യോഗികമായി കണ്ടെത്തിയത്. എന്നാല്‍, ഈ ഗ്രാമങ്ങളിലെ കര്‍ഷകര്‍ തങ്ങള്‍ക്ക് അധികം കന്നുകാലികള്‍ ഇല്ലെങ്കില്‍ക്കൂടി ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്, ഈ ഔദ്യോഗിക പ്രസ്താവനയെ നിരാകരിക്കുന്നു. തങ്ങള്‍ക്ക് ബയോഗ്യാസ് നിരസിച്ച കാരണങ്ങള്‍ക്ക് നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്.

കുടുക്കിലെ (ലൂപ്പ്) കണ്ടുപിടിത്തം

ദൂരം പ്രശ്നമായിരുന്നതിനാല്‍ അതിനുള്ള പരിഹാരം കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടിനിടെ, സ്വന്തം തന്ത്രം തന്നെ പരീക്ഷിക്കാന്‍ ദേശ്മുഖ് തീരുമാനിച്ചു. അങ്ങനെയായിരിന്നിട്ടും, അദ്ദേഹം അതിനകം 9000 രൂപ ചെലവിട്ട് രണ്ട് ക്യുബിക് മീറ്റര്‍ അളവില്‍ ഒരു ഡൈജസ്റ്റര്‍ ടാങ്ക് നിര്‍മിച്ചു. പിവിസി പൈപ്പിനുപകരം ഡ്രിപ് ഇറിഗേഷനു ഉപയോഗിച്ചിരുന്ന റബര്‍ പൈപ്പാണ് ഉപയോഗിച്ചത്. അത് ഭൂമിക്കടിയില്‍ ഇടുന്നതിനു പകരം മരച്ചില്ലകളില്‍ ചേര്‍ത്തുകെട്ടി വീട്ടിലെത്തിച്ചു. അതിന് 1000 രൂപമാത്രമാണ്‍ അദ്ദേഹത്തിന് ചെലവായത്. ഈര്‍പ്പം ചെറുക്കുന്നതിന് പൈപ്പ്, അത് ആരംഭിക്കുന്നിടത്തുവച്ച് ഒരു കുടുക്കുപോലെ (ലൂപ്പ്) ചുറ്റി അതേ സ്ഥാനത്ത് കെട്ടിവച്ചു; വാതകത്തേക്കാള്‍ ഭാ‍രംകൂടിയതാകയാല്‍, ഈര്‍പ്പം ലുപ്പില്‍ തന്നെ തങ്ങി തിരികെ ഡൈജസ്റ്ററിലേക്ക് ഒഴുകും. “ഈര്‍പ്പം ഒരു പ്രശ്നമാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, പക്ഷേ, നാലുവര്‍ഷമായിട്ടും എനിക്ക് ഈര്‍പ്പം പ്രശ്നമേയല്ല.” ദേശ്മുഖ് പറയുന്നു. അദ്ദേഹത്തിന്‍റെ ആറംഗ കുടുംബത്തിന് വര്‍ഷം മുഴുവനും ഭക്ഷണം പാ‍കം ചെയ്യുന്നതിനുവേണ്ട വാതകം പ്ലാന്‍റ് നല്‍കുന്നുണ്ട്.

വിജയം വിഭജനത്തില്‍

ദേശ്മുഖിനെപ്പോലെ ഇംഗ്ലേയും ഡ്രിപ്പ് ഇറിഗേഷന്‍ പൈപ്പ് മുകളിലൂടെയെടുത്തു. എന്നാലദ്ദേഹം, ആരംഭസ്ഥലത്തിനിന്നും തന്നെ അതിനെ ഒരു T കൊണ്ട് രണ്ടായി വിഭജിച്ചു. ഒന്നില്‍ നിന്നുമുള്ള പൈപ്പ് ഗ്യാസിനെ വീട്ടിനുള്ളിലെത്തിക്കുമ്പോള്‍ മറ്റേതില്‍ നിന്നുള്ള പൈപ്പ് നേരെ തലകീഴായി ഒരു നോസിലുമായി ഘടിപ്പിച്ചിരിക്കുന്നു. “ഈര്‍പ്പം നീക്കംചെയ്യാനായി ഞാനത് ആഴ്ച്ചയിലൊരിക്കല്‍ തുറന്നുവിടും”, അദ്ദേഹം പറയുന്നു.

പാചകത്തിനും 22 പേര്‍ക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിക്കുന്നതിനും പുറമേ, ഇംഗ്ലേയുടെ പ്ലാന്‍റ് വര്‍ഷത്തില്‍ മുന്നുനാല് പ്രാവശ്യം അധികം 100 പേര്‍ക്ക് ഉത്സവകാലത്ത് ഭക്ഷണം പാകംചെയ്യുന്നതിനും, ഡയറിയില്‍ പ്രതിദിനം 100 ലിറ്റര്‍ പാലുത്പന്നങ്ങള്‍ സംസ്കരിക്കുന്നതിനും കാലിത്തൊഴുത്തിലെ വിളക്കുകള്‍ കത്തിക്കുന്നതിനും വേണ്ട വാതകം നല്‍കുന്നുണ്ട്. ഹര്‍ഷ ഇംഗ്ലേയ്ക്കാകട്ടെ, മൂന്നു പശുക്കളില്‍ നിന്നുമുള്ള ചാണകം രണ്ട് കുടുംബത്തിനുവേണ്ട വാതകം ഉത്പാദിപ്പിക്കുന്നുണ്ട്. “ഞങ്ങള്‍ക്ക് ഇനിയുമധികം വാതകം ലഭിക്കുന്നുണ്ട്, അതിനാല്‍ വീട്ടില്‍ വെളിച്ചത്തിനായി ഒരു ജനറേറ്റര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്,” ഇംഗ്ലേ പറയുന്നു. അദ്ദേഹത്തിന്‍റെ കൂട്ടുകുടുംബം പ്രതിവര്‍ഷം 80000 രൂപ എല്‍‌പിജി സിലിണ്ടര്‍ ഇനത്തില്‍ ലാഭിക്കുന്നുണ്ട്. ഇംഗ്ലേയുടെ നവീനരീതി ഉപയോഗിക്കുന്ന, ചിത്തല്‍‌വാഡിയിലെ 15 കര്‍ഷകരിലധികം പേര്‍ക്കും മൂന്നോ നാലോ കന്നുകാ‍ലികളിലധികമില്ല.

ചിത്തല്‍‌വാഡിയില്‍ നിന്നുള്ള മറ്റൊരു കര്‍ഷകനായ മിലിന്ദ് ഇംഗ്ലേയ്ക്കാകട്ടെ അത്ഭുതം; തന്‍റെ മൂന്നു പശുക്കളില്‍ നിന്നുള്ള ചാണകംകൊണ്ടുള്ള വാതകം തന്‍റെ മൂന്നംഗ കുടുംബത്തിന് വേണ്ടതിലുമേറെയാണ്. “ഞങ്ങള്‍ക്ക് പാചകം ചെയ്യാനും കുളിക്കുന്നതിനും വേണ്ട ആവശ്യം കഴിഞ്ഞ് ഗ്യാസ് വളരെയധികമുണ്ട്,” മിലിന്ദിന്‍റെ അമ്മ ഹര്‍ഷ ഇംഗ്ലേ പറയുന്നു. തന്‍റെ കൃഷിത്തോട്ടത്തിന്‍റെ ആവശ്യത്തിനായി പ്ലാന്റില്‍ നിന്നും ഗ്യാസ് കണക്ഷന്‍ എടുക്കാനാണ് ഇപ്പോള്‍ അവരുടെ പദ്ധതി. ബയോഗ്യാസിനെ പുനരന്വേഷിക്കുന്ന ആ‍ളുകള്‍ ഉള്ള സമീപ ഗ്രാമങ്ങളില്‍ ഈ നൂതന കണ്ടുപിടിത്തങ്ങള്‍ പരക്കുകയാണ്.

ഡയറി ഫാമുകള്‍ക്കുപരി, ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതും നൂതനമായ അനുബന്ധ കണ്ടുപിടിത്തങ്ങളെ സംബന്ധിച്ചതുമായ മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതാണ് അടിയന്തര ആവശ്യം എന്നാണ് കര്‍ഷകര്‍ കരുതുന്നത്. മെച്ചപ്പെടേണ്ട ഒരു കാര്യം ഗ്യാസ് മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടതു സംബന്ധിച്ചതാണ്. മിക്ക ഗ്രാമങ്ങളിലും, കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കാലിത്തൊഴുത്തുകള്‍ വീട്ടുപരിസരത്തുനിന്നും അകലെയായി മാറ്റിയിട്ടുണ്ട്.

വാതകമര്‍ദം ദൂരം, സ്ഥലം, പൈപ്പ്‌ലൈനിന്‍റെ വളവുകളും പിണയലുകളും എന്നിവയെ സ്വാധീനിക്കും, ഇംഗ്ലേ പറയുന്നു. ഒരാള്‍ക്ക് ശരിയാകുന്നത് മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ല. ഒരേപോലെ വാതകമര്‍ദം നിലനിര്‍ത്തുന്നതിന് എപ്പോഴെല്ലാമാണ് പ്ലാന്റില്‍ ചാണകം ഇടേണ്ടതെന്ന് മനസിലാക്കാന്‍ എനിക്ക് രണ്ട് മാസം വേണ്ടിവന്നു. കൂടാതെ, ഇത്തരം പൈപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളൊന്നുംതന്നെയില്ലായിരുന്നു. ലോഹം, പിവിസി പൈപ്പുകള്‍ ചെലവേറിയതാണ്, കൂടാതെ ഭൂമിക്കടിയില്‍ കുഴിച്ചിടുകയും വേണം. ഞാന്‍ ഡ്രിപ്പ് ഇറിഗേഷന്‍ പൈപ്പ് ഉപയോഗിക്കുകയാണെങ്കിലും അത് അപകടസാധ്യതയുള്ളതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സര്‍ക്കാര്‍ സബ്സിഡി പരിധി ഉയര്‍ത്തണം, ഇംഗ്ലേ പറയുന്നു. ഇപ്പോഴത്തെ സബ്സിഡി 2 ക്യുബിക് മീറ്റര്‍ പ്ലാന്റിന് 8000 രൂപയാണ്, അത് കേവലം പാചകത്തിനുവേണ്ട ഗ്യാസ് മാത്രമേ നല്‍കുന്നുള്ളൂ. അഞ്ചോ ഏഴോ അംഗങ്ങളുള്ള ഒരു കുടുംബത്തിന്‍റെ വീട്ടവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റുന്നതിന് ഒരാള്‍ക്ക് 6 ക്യുബിക് മീറ്റര്‍ ടാങ്ക് വേണ്ടതുണ്ട്.

ഇന്ധനത്തിനായുള്ള തടിക്ക് ക്ഷാമം ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാലും എല്‍.പി.ജി സിലിണ്ടറുകള്‍ ചെലവേറിയതായതിനാലും, വിദര്‍ഭയില്‍, ബയോഗ്യാസിലേക്ക് മാറാന്‍ സന്നദ്ധരായ കര്‍ഷകര്‍ ഏറെയാണ്. അവര്‍ക്കാകെവേണ്ടത് ഈ അനവരതമായതും ചെലവുകുറഞ്ഞതുമായ ഊര്‍ജസ്രോതസ് പകര്‍ന്നെടുക്കാനുള്ള ഒരു ചെറിയ സഹായം വേണ്ടിടത്ത് ലഭിക്കണമെന്നു മാത്രം.

അവലംബം : ഡൌണ്‍ ടു എര്‍ത്ത്

ഹരിത മാര്‍ഗ്ഗം – പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജത്തിലൂടെ മേന്മയേറിയ ഉപജീവനശൈലി.

തന്‍റെ ബയോഗ്യാസ് സ്റ്റൗവില്‍ ചായ ഉണ്ടാക്കുന്ന പാനോ ഹന്‍സദാ അഭിമാനത്തോടെ പറയുന്നു- “ഭക്ഷണം പാചകം ചെയ്യാന്‍ ബയോഗ്യാസ്, രാത്രിയില്‍ സോളാര്‍ വിളക്ക്. ഇത് എന്‍റെ സായാഹ്നങ്ങളെ അനായസകരമാക്കുന്നു.” ഇലകളും ചാണകവും ഉള്‍‌പ്പെടെയുള്ള ജൈവ അവശിഷ്ടങ്ങളെ പാചകവാതകമാക്കി മാറ്റുന്ന ബയോ ഗ്യാസ് പ്ലാന്‍റ് പാനോക്ക് ലഭിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. ബയോഗ്യാസും സോളാര്‍ ഊര്‍ജ്ജവും പാനോയുടെ ജീവിതത്തെ ഗണ്യമായ രീതിയില്‍ സഹായിച്ചിരിക്കുന്നു. ഇത് ത്സാര്‍ഖണ്ഡിലെ ‘ചോര’ ഗ്രാമത്തിലാണ്. ഇതുപോലെ 34 ഗ്രാമങ്ങളില്‍ UNDP യുടെ ആഭിമുഖ്യത്തിലുള്ള പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജത്തിലൂടെ ഉപജീവന പദ്ധതി’ നടപ്പിലാക്കുന്നുണ്ട്. കൂടാതെ ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, സിക്കിം തുടങ്ങിയവ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നു.

ചോറ ഗ്രാമത്തിലെ വീടുകളുടെ ഇലകള്‍ മേഞ്ഞ മേര്‍ക്കൂരകളില്‍ സോളാര്‍ പാനകള്‍ സ്ഥാപിച്ചിരിക്കുന്ന കാഴ്ച ശ്രദ്ധേയമാണ്. കുടുംബങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി അങ്ങനെ ലഭിക്കുന്നു. ഗ്രാമത്തിലെ വഴിവിളക്കുകള്‍ കത്തിക്കുന്നതും സൗരോര്‍ജ്ജം ഉപയോഗിച്ചാണ് ഇതിനു മുന്‍പ് ഗ്രാമവാസികള്‍ മണ്ണെണ്ണ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സന്ധ്യാവേളകളില്‍ ഗ്രമാത്തിലെ കുട്ടികള്‍, തെരുവ് വിളക്കുകള്‍ ചുവട്ടില്‍ കൂടുന്നതും ഗൃഹപാഠങ്ങള്‍ ചെയ്യുന്നതും പതിവായിരിക്കുന്നു.

വിമലയും അവരുടെ സ്വയം സഹായ സംഘത്തിലെ ഇതര അംഗങ്ങളും അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രീതിയിലുള്ള ഊര്‍ജ്ജം തന്നെയാണ് ഉപയോഗിക്കുന്നത്. ഗ്യാസിഫയറില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് അരി പൊടിക്കുന്നു. ഇതിനാല്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്. ജൈവ മാലിന്യങ്ങളെ പാചക വാതകവും വൈദ്യുതിമാക്കി മാറ്റാന്‍ സഹായിക്കുന്ന ഉപകരണമാണ് ഗ്യാസിഫയര്‍. ഈ സ‌ൗകര്യം ലഭ്യമാക്കുന്നതിനു മുന്‍പ് സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ക്ക് അരിപ്പൊടി ഉണ്ടാക്കുന്നതു പോലുള്ള ജോലികളില്‍ താല്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ ഈ കാര്യങ്ങളില്‍ ഉത്സുകരായി കാണുന്നു. അവര്‍ക്ക് അവരുടെ പുത്രിമാരെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ വേണ്ടത്ര വരുമാനം ലഭിക്കുന്നു. രാജേഷ് എന്ന കൃഷിക്കാരന്‍ ഗ്യാസിഫയറി‍ന്‍റെ സഹായത്തോടെ കിട്ടുന്ന ഇന്ധനം ഉപയോഗിച്ച് പാഴ്തടികളില്‍ നിന്നും മരക്കഷണങ്ങള്‍ ഉണ്ടാക്കി ചന്തകളില്‍ വില്‍ക്കുന്നതും കാണുന്നു. ഇതു മൂലം തനിക്ക് ജോലി അന്വേഷിച്ച് ഗ്രാമത്തിന് പുറത്ത് പോകേണ്ടി വരുന്നില്ലെന്ന് രാജേഷ് പറയുന്നു. ഈ തടി ബ്രിക്കറ്റ്സ് ഫാക്ടറികളെ ഫര്‍നസുകളില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നു.

ജാര്‍ഖണ്ഡിലെ സരായ്‌കെല്ല-ഖര്‍സാവന്‍ എന്ന ഗ്രാമത്തില്‍ 110 ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലമായി വര്‍ഷത്തില്‍ 240300 കിലോ ഗ്രാം വിറകിന്‍റെ ഉപയോഗം ഒഴിവാക്കപ്പെട്ടിരിക്കുന്നു. വര്‍ഷത്തില്‍ 3,85,400 കിലോ ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ വ്യാപനം ഒഴിവാക്കപ്പെട്ടിരിക്കുന്നു. കണക്കാക്കപ്പെട്ട കാര്‍ബണ്‍ ഡൈഓക്സൈഡ്, 200 ഡീസല്‍ കാറുകള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണ്. ഈ പദ്ധതിയുടെ ഫലമായി ഒരു വര്‍ഷത്തില്‍ 39,286 ദിവസത്തെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

Source : www.undp.org

ഊര്‍ജ്ജ ഉല്പാദനത്തിന് സൂക്ഷ്മതല സംരംഭങ്ങള്‍

‘പൊന്‍ഗാമിയ’ (തെലങ്ക് പേരാണ്) എന്ന സസ്യ എണ്ണ രാജ്യത്തിനകത്ത് ഉല്പാദിപ്പിക്കാമെങ്കില്‍ ദശലക്ഷക്കണക്കില്‍ ഡോളാര്‍ (വിദേശ നാണ്യം) നമുക്ക് ലാഭിക്കാന്‍ കഴിയും. അതോടൊപ്പം ഗ്രാമ പ്രദേശത്തെ വമ്പിച്ച തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ തൊഴിലവസരങ്ങളാകട്ടെ, ഭൂരഹിതര്‍, സ്ത്രീകള്‍, ഗിരിവര്‍ഗക്കാര്‍, ചെറുകര്‍ഷകര്‍ ഒക്കെ അടങ്ങുന്ന ഗ്രാമവാസികള്‍ക്കാണ് ലഭിക്കുക. സ്ത്രീ-സ്വയംസഹായ സംഘങ്ങള്‍ക്ക് ഈ ‘പൊന്‍ഗമായ്’ സസ്യഎണ്ണയുടെയും പിണ്ണാക്കിന്‍റെയും വില്പനയിലൂടെ വരുമാനം ഉണ്ടാക്കാനും കഴിയും. എണ്ണയില്‍ നിന്നും അവശിഷ്ട എണ്ണ എടുക്കുന്നതും ഒരു തൊഴിലവസരമാണ്.

എല്ലാ തരത്തിലും വിഭവരാഹിത്യം അനുഭവിക്കുന്ന ഒരു ഗിരിവര്‍ഗ്ഗ ഗ്രാമമാണ് പവര്‍ഗുഡ. കൃഷിഭൂമി ഊഷര സ്വഭാവമുള്ളതാണ്. അധികം ആളുകളുടെയും അടുത്തുള്ള പട്ടണങ്ങളിലേക്ക് കുടിയേറുകയാണ്.

സംയോജിത തണ്ണീര്‍തട പരിപാലന പദ്ധതിയുടെ ഭാഗമായി ഈ ഗ്രാമത്തില്‍ ഒരു ‘പൊന്‍ഗാമിയ’ സസ്യത്തിന്‍റെ നെഴ്സറി ആരംഭിച്ചു. പാവപ്പെട്ടവരുടെ വരുമാന വര്‍ദ്ധന ലക്ഷീകരിച്ചാണ് ഇത് തുടങ്ങിയത്. 3,50,000 രൂപാ മുടക്കി ഒരു എണ്ണ ആട്ടുന്ന യന്ത്രവും ഇവിടെ സ്ഥാപിച്ചു. ആരിവേപ്പ്, പൊന്‍ഗാമിയ തുടങ്ങിയ എല്ലാ എണ്ണക്കുരുക്കളും ആട്ടി എടുക്കാവുന്ന ഒരു യന്ത്രമാണിത്. വിപണനയോഗ്യമായ എണ്ണയാണ് ലഭിക്കുക.

 

ഈ ഓയില്‍ മില്‍ ഗ്രാമത്തില്‍ വരുമാനം നല്‍കുന്ന ഒരു സംരംഭമായി മാറിയിട്ടുണ്ട്. ഒരു കിലോ കുരു ആട്ടി എടുക്കുന്ന പൊന്‍ഗാമിയ എണ്ണ വിറ്റാല്‍ ഒരു സ്ത്രീ വില്പനക്കാരിക്ക് രണ്ടു രൂപാ നേടാന്‍ കഴിയും. ഒരു മണിക്കൂറില്‍ 50 കിലോ എണ്ണക്കുരു സംസ്ക്കരിക്കാന്‍ മില്ലിന് കഴിവുണ്ട്. പൊന്‍ഗാമിയ ചെടികള്‍ വളര്‍ത്തിയ പവര്‍ഗുഡ ഗ്രാമം പരിസ്ഥിതി മേന്മക്ക് ഊന്നല്‍ നല്‍കുന്ന മാതൃക ഗ്രാമമാണ്. 147 ടെണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നിര്‍വീരിക്കാന്‍ ഈ ഗ്രാമത്തിലെ പൊന്‍ഗാമിയ തോട്ടങ്ങള്‍ക്ക് സാധിക്കുമെന്ന അനുമാനമാണ് വേള്‍ഡ് ബാങ്ക് സ്വീകരിച്ചത്. 2003 ഒക്ടോബര്‍ 19-12-ാം തീയതി വരെ വേള്‍ഡ് ബാങ്ക് വാഷിംങ്ങടണില്‍ നടത്തിയ അന്തരാഷ്ട്ര കോണ്‍ഫറന്‍സിലെ ഡെലഗേറ്റുകളുടെ വിമാനയാത്രയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ നിര്‍വീരീകരണത്തിന് തത്തുല്യമെന്ന രീതിയില്‍ അവര്‍ 654 യു എസ്സ്. ഡോളര്‍ (ഏകദേശം 30,000 രൂപാ) പവര്‍ഗുഡയിലെ സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കി. ഒരു പാരിസ്ഥിതിക ഉല്പന്നത്തിന് വില ലഭിക്കുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ ഗ്രാമമാണ് പവര്‍ഗുഡ.

ഈ സംഭവം ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അഭിമാനം നല്‍കുന്നു. ഈ ഗ്രാമം ലോകത്തിന്‍റെ ഭൂപടത്തില്‍ പ്രത്യേകതയുള്ളതായിരിക്കുന്നു. വേള്‍ഡ് ബാങ്കില്‍ നിന്നും ലഭിച്ച 30,000 രൂപാ പൊന്‍ഗാമിയ തൈകളുടെ ഉല്പാദന (നര്‍സറി)ത്തിനായി വിനിയോഗിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചിരിക്കുന്നു. 20,000 തൈകള്‍ വളര്‍ത്താന്‍ പ്രസ്തുത സംഖ്യ പ്രയോജനപ്പെട്ടു.

10,000 തൈകള്‍ അതേ ഗ്രാമത്തിലും ബാക്കിയുള്ളവ അടുത്ത ഗ്രാമങ്ങളിലും നട്ടു പിടിപ്പിക്കുകയാണ്. ഫോറസ്റ്റ് വകുപ്പിന്‍റെ സഹായവും ഈ നടപടിക്ക് ലഭിക്കാനുണ്ട്. എണ്ണ എടുത്തു കഴിഞ്ഞ് ബാക്കി വരുന്ന പൊന്‍ഗാമിയ പിണ്ണാക്ക് ഒരു നല്ല ജൈവവളമാണ്. അതില്‍ നൈട്രജന്‍, ഫോസ്ഫറസ്സ്, പൊട്ടാഷ് എന്നിവ അടങ്ങിയിട്ടുണ്ട്- (4%, 1%, 1%) ഗ്രാമത്തില്‍ ഈ പിണ്ണാക്ക് കിലോഗ്രാം ഒന്നിന് 5 രൂപാ നിരക്കില്‍ വില്‍ക്കാന്‍ കഴിയുന്നു.

ഒക്ടോബര്‍ 2003 ലാണ് ഈ പദ്ധതി ആരംഭിച്ചത്. സമഗ്ര ഗിരിവര്‍ഗ്ഗ വികസന ഏജന്‍സിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. അദിലാബാദ് ഡ്സ്ട്രിക്ടിലാണ് പദ്ധതി. ഈ പ്രോജക്റ്റിന് ധനസഹായം ലഭിച്ചത്. IFAD-യുടെ ആന്ധ്രാപ്രദേശ് ട്രൈബല്‍ ഡെവലപ്‌മെന്‍റ് പ്രോജക്റ്റില്‍ നിന്നാണ്. സാങ്കേതിക സഹായം ഇക്രിസാറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും.

Source : http://www.icrisat.org

റലേഗാവ് സിന്ധി – ഒരു ഇന്‍ഡ്യന്‍ മാതൃക ഗ്രാമം.

സൈനിക സേവനത്തില്‍ നിന്നും വിരമിച്ച അന്നഹസാരേ

1975-ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ തന്‍റെ ഗ്രാമത്തില്‍ തിരിച്ചെത്തി. ഗ്രാമത്തില്‍ അദ്ദേഹം നേരില്‍ കണ്ടത് വരള്‍ച്ചയുടെ, ദാരിദ്ര്യത്തിന്‍റെ, ഋണബാദ്ധ്യതയുടെ, തൊഴിലില്ലായ്മയുടെ കെടുതികളായിരുന്നു. അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ച്, അവരുടെ കൂട്ടായ പിന്‍ബലത്തോടെ ഗ്രാമത്തില്‍, പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. റലേഗാവ് സിദ്ധി ഇന്ന് അനുകരണയോഗ്യമായ ഒരു ഗ്രാമമായിട്ടാണ് പൊതുവെ

അംഗീകരിക്കപ്പെടുന്നത്. ഇവിടെ ധാരാളം വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി, ഇപ്പോള്‍ കുന്നുകളിലെ മണലൊഴുക്ക് തടയപ്പെട്ടു കഴിഞ്ഞു. അതിരു ബണ്ടുകളോട് കൂടിയ വലിയ തോടുകള്‍ കുഴിച്ച് അവയില്‍ ജലസംഭരണം നടത്തുന്നു. ഇവിടെ ജലവിതാനം (water table) വളരെ ഉയര്‍ന്ന് കഴിഞ്ഞു. കിണറുകളും കുഴല്‍ കിണറുകളും വരണ്ട് പോകാറില്ല. ഇവിടെ ഒരു വര്‍ഷത്തില്‍ മുന്ന് വിളവെടുപ്പ് ഇപ്പോള്‍ യധാര്‍ത്ഥ്യമാണ്. മുന്‍പ് ഇതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍ ഈ ഗ്രാമത്തിലെ പ്രധാന നേട്ടം പരമ്പരാഗതമല്ലാത്ത ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചതാണ്. ഗ്രാമത്തിലെ തെരുവുകളിലെല്ലാം സോളാര്‍ വിളക്കുകളാണ്. ഓരോ വിളക്കിനും പ്രത്യേക പാനല്‍ ഉണ്ട്. കൂട്ടായ്മയോടെ നടത്തുന്ന 4 ബയോഗ്യാസ് പ്ലാന്‍റുകള്‍ ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ പൊതു ശൗചാലയങ്ങളോട് ചേര്‍ന്നാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളം പമ്പു ചെയ്യുന്നതിന് ഒരു കാറ്റാടി യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. സ്വന്തമായി ബയോഗ്യാസ് പ്ലാന്‍റുള്ള കുടുംബങ്ങളും ഏറെയാണ്. ഗ്രാമം സ്വയംപര്യാപ്തമാണ്.

Source: http://edugreen.teri.res.in

അവസാനം പരിഷ്കരിച്ചത് : 3/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate