കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയക്കുന്ന പണത്തിന് വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. 2014 ലെ കേരള മൈഗ്രേഷന്‍ സർവ്വേ പ്രകാരം ഏകദേശം 2.4 മില്യണ്‍ മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്. എസ്.എല്‍. ബി സി യുടെ കണക്ക് പ്രകാരം 2015 ല്‍ 109603 കോടിരൂപയായിരുന്നു വിദേശത്ത് നിന്നുള്ള പണമെങ്കില്‍ 2016 ല്‍ അത് 135609 കോടിരൂപയായി വര്‍ദ്ധിച്ചു.സംസ്ഥാനത്തിലേക്കുള്ള വിദേശ പണത്തിന്റെ വരവില്‍ മുൻവര്‍ഷത്തേക്കാള്‍ 24 ശതമാനത്തിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്,അതുപോലെ ആഭ്യന്തര നിക്ഷേപം 13.20 ശതമാനം വളര്‍ച്ചാ നിരക്കില്‍ 2015ലെ 210287 കോടിയില്‍ നിന്നും 225984 കോടിയായി വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ ആകെ നിക്ഷേപത്തിന്റെ 67.81 ശതമാനമാണ് ആഭ്യന്തര നിക്ഷേപം. ബാങ്കുകള്‍ തിരിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഫെഡറല്‍ ബാങ്ക് ഒഴികെയുള്ള ബാങ്കുകളില്‍ ആകെ നിക്ഷേപത്തിന്റെ ഏറിയ പങ്കും ആഭ്യന്തര നിക്ഷേപമാണ്. മറ്റുള്ള പൊതുമേഖല – സ്വകാര്യ മേഖല ബാങ്കുകളെ അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിലാണ് വിദേശത്ത് നിന്നുള്ള പണം കൂടുതലായെത്തുന്നത്. 2016 കാലയളവില്‍ മറ്റുള്ള ബാങ്കുകളില്‍ വിദേശ നിക്ഷേപം 50 ശതമാനത്തില്‍ താഴെയായിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ആകെ നിക്ഷേത്തിന്റെ 55.29 ശതമാനം വിദേശത്ത് നിന്നുള്ള പണമായിരുന്നു.വിവിധ ബാങ്ക് ഗ്രൂപ്പുകളിലെ നിക്ഷേപം പരിശോധിച്ചാല്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പണം ഡെപ്പോസിറ്റ് ചെയ്യാന്‍ സ്വകാര്യ ബാങ്കുകളേക്കാള്‍ താല്‍പര്യം പൊതുമേഖല ബാങ്കുകളിലാണ്. സ്വകാര്യമേഖലയിലെ 5843 കോടിയേക്കാള്‍ പൊതുമേഖലയിലെ വിദേശ നിക്ഷേപം 77177 കോടി രൂപയാണ്. ശതമാനക്കണക്കില്‍ ഇത് പൊതുമേഖല ബാങ്കില്‍ 56.91 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ 43.09 ശതമാനവുമാണ്. ബാങ്കിംഗ് മേഖലയില്‍ എത്തുന്ന ആകെ നിക്ഷേപം പണത്തിന്റെ 36.16 ശതമാനം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലും 20.39 ശതമാനം ദേശസാല്‍കൃത ബാങ്കിലുമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020