অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നോട്ട് അസാധുവാക്കല്‍

നോട്ട് അസാധുവാക്കല്‍

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകളുടെ മൂല്യം 2016 നവംബര്‍ 8 മുതല്‍ റദ്ദ് ചെയ്യുകയുണ്ടായി. കൂടാതെ ഈ നോട്ടുകള്‍ കൈമാറുന്നതിനും, പിൻവലിക്കുന്നതിനും, നിക്ഷേപിക്കുന്നതിനുമൊക്കെ ധാരാളം നിയന്ത്രണങ്ങളും കൊണ്ടു വന്നു. ‘നോട്ട് അസാധുവാക്കല്‍’ എന്നറിയപ്പെടുന്ന ഈ നടപടി മൂലം കേരള സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ ആഘാതത്തെക്കുറിച്ച് പഠിക്കുന്നതിനായി 2016 നവംബര്‍ 23ന് ഒരു കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിംഗിലെ പ്രൊഫസര്‍ സി.പി. ചന്ദ്രശേഖര്‍ ആയിരുന്നു ഈ സമിതിയുടെ തലവന്‍. പ്രൊഫസര്‍ ഡി.നാരായണ (ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി), പ്രൊഫസര്‍ പിനാകി ചക്രബര്‍ത്തി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി) ഡോ. കെ.എം. എബ്രഹാം (അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫിനാന്‍സ്), ശ്രീ. വി.എസ്. സെന്തില്‍ (മെമ്പര്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ്) എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍. കമ്മിറ്റി സമര്‍പ്പിച്ച പ്രഥമ റിപ്പോര്‍ട്ടിന്റെ സംഗ്രഹം താഴെ പറയുന്നവയാണ്.

ഇടപാടുകള്‍ക്കായി കറന്‍സിയെ കൂടുതലായി ആശ്രയിക്കുന്നത് കൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ നടപടി കേരള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. പരമ്പരാഗത അസംഘടിത മേഖലകളായ ഫിഷറീസ്, കയര്‍, കൈത്തറി, കശുവണ്ടി സംസ്കരണം, നാണ്യ-തോട്ടം കൃഷി തുടങ്ങിയ മേഖലകളെയാണ് പ്രത്യേകിച്ചും ദുരിതത്തിലാക്കിയത്. ചെറുകിട വ്യാപാരം, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വാഹന ഗതാഗതം തുടങ്ങി കൂടുതലായും പണമിടപാടിനെ ആശ്രയിക്കുന്ന ഈ മേഖല കേരള സമ്പദ് വ്യവസ്ഥയുടെ 40 ശതമാനം വരും. കേരള സമ്പദ് വ്യവസ്ഥയുടെ 16 ശതമാനം വരുന്ന പ്രാഥമിക മേഖലയും ചേര്‍ന്ന സമ്പദ്ഘടനയുടെ 56 ശതമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും നോട്ട് പിൻവലിക്കല്‍ ബാധിക്കുകയുണ്ടായി. കേരള സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകമായ വിനോദ സഞ്ചാര രംഗത്ത് നിന്നുള്ള വരുമാനത്തേയും വിദേശത്ത് നിന്നുള്ള പണത്തേയും ഇത് ബാധിച്ചു.

കേരളത്തിലെ ബാങ്കിംഗ് മേഖലയുടെ സവിശേഷമായ സ്വഭാവം മൂലം നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളും വളരെ രൂക്ഷമായിരുന്നു. കേരളത്തിലെ നിക്ഷേപത്തിന്റെ ഏകദേശം അറുപത് ശതമാനത്തോളം സഹകരണ ബാങ്കുകളിലാണ്. രാജ്യത്ത് ആകെ ഇത് ഇരുപത് ശതമാനത്തില്‍ താഴെയാണ്. ഈ കാരണത്താല്‍ തന്നെ സഹകരണ ബാങ്കുകളെ പണമിടപാടുകളില്‍ നിന്നും മാറ്റിനിര്‍ത്തിയ റിസർവ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ദോഷകരമായിരുന്നു. ഇത് ജനാധിപത്യപരമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ അവസാനിപ്പിച്ച് വിശ്വാസ്യത ഇല്ലാതാക്കാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു.

നോട്ട് നിരോധനത്തിന് ശേഷം ഒരു വ്യക്തിക്ക് ഒരാഴ്ചയില്‍ പിൻവലിക്കാവുന്ന 24000 രൂപയുടെ പരിധി സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി. ഈ പരിധി വിവിധ മേഖലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സഹകരണ സംഘങ്ങളും തൊഴില്‍ ഉടമസ്ഥരും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പണം നല്‍കുന്നതിന് ബുദ്ധിമുട്ടി. കൃത്യമായി പണം ലഭിക്കാത്തതിനാല്‍ ദിവസവരുമാനക്കാര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മത്സ്യബന്ധന മേഖലയില്‍ മൊത്തവ്യാപാരികള്‍ക്ക് കൂടുതല്‍ അളവില്‍ കച്ചവടം നടത്താന്‍ സാധിച്ചിരുന്നില്ല. തൊഴില്‍ കുറഞ്ഞതും പിൻവലിച്ച നോട്ടുകള്‍ നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തതും മൂലം 2.5 മില്യണ്‍ മറുനാടന്‍ തൊഴിലാളികളില്‍ ഭൂരിപക്ഷവും നാട്ടിലേക്ക് തിരിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാനത്താവളത്തിനകത്തും പുറത്തും പണമിടപാട് നടത്തുന്ന കൗണ്ടറുകള്‍ക്ക് മുന്നിലുള്ള നീണ്ട നിരയും വിദേശ കറന്‍സി ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയന്ത്രണവും വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചു. കേരള ടൂറിസം വകുപ്പിന്റെ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ 17.7 ശതമാനവും വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 8.7 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. അതുപോലെ ബാങ്കില്‍ നിന്നും പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ടും പ്രാദേശിക ഏജന്റിന് പണം നല്‍കാന്‍ സാധിക്കാത്തതിനാലും വിദേശ പണത്തിന്റെ വരവിലും കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റേയും തനത് നികുതി വരുമാനത്തിന്റെയും അനുപാതം 2011-12 ലെ 7.06 ശതമാനത്തില്‍ നിന്നും 2015-16 അവസാനത്തില്‍ ഏകദേശം 6.5 ശതമാനമായി താഴ്ന്നിട്ടുണ്ട് (പുതുക്കിയ കണക്ക്). 2016 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന നിലവിലുള്ള സര്‍ക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് പ്രകാരം നികുതി-ആഭ്യന്തര ഉല്പാദനാനുപാതം 6.85 ശതമാനമായി ഉയര്‍ത്തുവാന്‍ ലക്ഷ്യം വെച്ചിരുന്നു. അതായത് 2016-17 സാമ്പത്തിക വര്‍ഷം തനത് വരുമാനം 19.39 ശതമാനം നിരക്കില്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് മുമ്പ്തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തകര്‍ച്ചയും സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും വാഹന നികുതിയിനത്തിലും വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്. നികുതി വരുമാനത്തില്‍ കുറവ് സംഭവിച്ചതിനോടൊപ്പം കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതും ധനകമ്മി കൂട്ടുന്നതിനോ ചെലവ് ചുരുക്കുന്നതിനോ സംസ്ഥാനത്തെ നിര്‍ബന്ധിതമാക്കും. പൊതുചെലവില്‍ സംഭവിക്കുന്ന ഈ ഇടിവ് നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്കുണ്ടായ മാന്ദ്യത്തിന് ആക്കം കൂട്ടും.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate