অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലൈഫ് മിഷന്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്. സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഭൂമിവിലയുടെ വര്‍ദ്ധനവും, ഭവനനിര്‍മാണച്ചെലവിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍. സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു. നാലു വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ ദൗത്യം അഭിസംബോധന ചെയ്യുന്നത്.

  1. ഭൂമിയുള്ള ഭവനരഹിതര്‍
  2. നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂര്‍ത്തിയാകാത്തവര്‍
  3. പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താല്‍കാലിക വീടുള്ളവര്‍
  4. ഭൂമിയേ ഇല്ലാത്തവര്‍.

ആകെയുള്ള ഭവനരഹിതരില്‍ 10.4 ശതമാനത്തോളം വരുന്നതാണ് ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍. ഇവരുടെ ഭവനനിര്‍മാണത്തിനാവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.

ഭൂരഹിതരായ ഭവനരഹിതരില്‍ അമ്പത് ശതമാനത്തോളം 5 കോര്‍പറേഷനുകള്‍, 16 മുനിസിപ്പാലിറ്റികള്‍, 43 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കും അതുപോലെതന്നെ പുറമ്പോക്കില്‍ താല്‍ക്കാലിക വീടുള്ളവര്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കി പുനഃരധിവസിപ്പിക്കും. ഇവരുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടങ്ങളില്‍ ലഭ്യമാക്കും. ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ജീവിതവും ഉപജീവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ നിര്‍മ്മിച്ച് നല്‍കാനായാൽ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാനിടയാക്കുന്നത്. ഈ മിഷനിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം ഇതു സ്വന്തമാക്കാം.

വിവിധ വകുപ്പുകളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികൾ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. പട്ടികവര്‍ഗ മേഖലകളിൽ അട്ടപ്പാടി മോഡലിൽ വിശ്വാസ്യതയുള്ള ഏജന്‍സികൾ മുഖാന്തിരം ഗുണഭോക്തൃ പങ്കാളിത്തത്തോടെ ഭവനനിര്‍മ്മാണം സാധ്യമാക്കും. ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന, യൂണിറ്റ് കോസ്റ്റ് 10 ലക്ഷം രൂപയിൽ കവിയാതെ സ്ഥലം ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്ന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയും ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തും.

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുൻഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. പദ്ധതി നടപ്പാക്കാനുള്ള മിച്ചഭൂമി, സര്‍ക്കാര്‍ ഭൂമി എന്നിവ കണ്ടെത്തുന്നതിനുള്ളതും, മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യത മുന്‍ഗണനാടിസ്ഥാനത്തിൽ ഉറപ്പ് വരുത്തുന്നതും ജില്ലാ കലക്റ്റർമാരുടെ മേൽ നോട്ടത്തിലായിരിക്കും.

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളും പോളിറ്റെക്നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിൽ തേര്‍ഡ് പാര്‍ടി റ്റെക്നിക്കൽ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി. കോഴിക്കോടിനെയും, സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യതേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായി നിയമിക്കും. കേന്ദ്രസര്‍ക്കാർ ഏജന്‍സിയായ ബില്‍ഡിംഗ് ടെക്നോളജി പ്രൊമോഷന്‍ കൗണ്‍സിൽ കണ്ടെത്തിയിട്ടുള്ള പ്രീഎഞ്ചിനീയറിംഗ്, പ്രീഫാബ് സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വ്വഹണത്തിൽ ഉപയോഗിക്കും. ഇതിനായി ആവശ്യമുള്ള പരിശോധനകൾ നടത്തുന്നതും അനുയോജ്യമായത് തെരഞ്ഞെടുത്ത് ശുപാര്‍ശകൾ നല്‍കുന്നത് മുഖ്യ തേര്‍ഡ് പാര്‍ടി റ്റെക്നിക്കൽ ഏജന്‍സികളായിരിക്കും.

ലക്‌ഷ്യം

അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്‍റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം.

  • സ്ഥലമുള്ള എല്ലാവര്‍ക്കും. സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുക.
  • ഭൂരഹിതര്‍ക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുക

മിഷന്‍ ഘടന

  • അധ്യക്ഷന്‍ : മുഖ്യമന്ത്രി
  • സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
  • ഉപ അധ്യക്ഷന്‍ : ധനകാര്യം ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍
  • പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
  • മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
  • മിഷന്‍ അംഗങ്ങള്‍ : ചീഫ് സെക്രട്ടറി

ഗുണഭോക്താക്കള്‍

  • ഭൂമിയുള്ള ഭവന രഹിതര്‍
  • ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
  • പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
  • ഭൂരഹിത-ഭവന രഹിതര്‍

ഗുണോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം

  1. 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേ അടിസ്ഥാനമാക്കും
  2. ഈ സര്‍വ്വേയില്‍ ഭവനരഹിതര്‍ എന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ നേരിട്ടു സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കും
  3. സര്‍വേയ്ക്കുള്ള ചുമതല കുടുംബശ്രീക്ക് ആയിരിക്കുക്ല. ആയത് കുടുംബശ്രീയുടെ സംഘടന സംവിധാനം ഉപയോഗിച്ച് നടത്തേണ്ടതാണ്
  4. ആദിവാസി മേഖലയില്‍ കുടുംബശ്രീ സംവിധാനം ശക്തമല്ല എങ്കില്‍  പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാരെ ഉപയോഗിക്കുന്നതാണ്.
  5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുളള എസ്.ഇ.സി.സി വിവരങ്ങള്‍, തദ്ദേശ     സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയിട്ടുളള ഭവനരഹിതരുടെ പട്ടിക, നഗരങ്ങളില്‍ പി.എം.എ.വൈക്ക് തയ്യാറാക്കിയ പട്ടിക, എന്നിവ പരിശോധനക്കായി കുടുംബശ്രീക്ക് കൈമാറേണ്ടതാണ്.  പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് യഥാര്‍ത്ഥവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അത്തരത്തില്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറേണ്ടതാണ്.
  6. സര്‍വേയുടെ മേല്‍പരിശോധനയ്ക്കായുളള ചുമതല ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കായിരിക്കുന്നതാണ് (വി.ഇ.ഒ, ജെ.എച്ച്.ഐ തുടങ്ങിയവര്‍). ഇവര്‍, എല്ലാ സര്‍വ്വേ വിവരങ്ങളും ക്രോസ് ചെക്ക് ചെയ്യേണ്ടതും അത്തരത്തില്‍ പരിശോധിച്ച് അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ വന്നിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
  7. ഇത്തരത്തില്‍ ലഭ്യമാകുന്ന സര്‍വേ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിസ്ഥിത വിവരശേഖരത്തിലേക്ക് വിന്യസിപ്പിക്കേണ്ടതാണ്.  പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കുക്ല. ഇതിന്‍റെ ചുമതല കുടുംബശ്രീക്കും ഗ്രാമ വികസന കമ്മീഷണര്‍ക്കും ആയിരിക്കും
  8. സര്‍വേ വിവരങ്ങള്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി വെബ്സൈറ്റിലും പകര്‍പ്പുകള്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസ് തലത്തിലും പ്രസിദ്ധീകരിക്കും.
  9. ആക്ഷേപം സ്വീകരിക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ സംവിധാനം ഉണ്ടായിരിക്കും. ആക്ഷേപം ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് കേട്ട് തീര്‍പ്പാക്കും.
  10. വിട്ടുപോയവരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.
  11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടിക ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന്‍റെ ചുമതല ജില്ലാ മിഷന് ആയിരിക്കും.
  12. ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ കേട്ടശേഷം തയ്യാറാക്കുന്ന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്/ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും.
  13. ഇതില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജില്ലാതല സമിതിക്ക് ആക്ഷേപം നല്‍കാവുന്നതാണ്. ആര്‍.ഡി.ഒ/സബ് കളക്ടര്‍, അസി.കളക്ടര്‍ എന്നിവര്‍ ഇത് പരിശോധിച്ച് പട്ടിക അന്തിമമാക്കും. (Second Appeal)
  14. സര്‍വേ നടപടികള്‍ ഫെബ്രുവരി 15-നു മുമ്പായി പൂര്‍ത്തീകരിച്ച് അന്നുതന്നെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്.  അന്തിമ പട്ടിക മാര്‍ച്ച് 31-ന് മുമ്പായി പ്രസിദ്ധീകരിക്കും.
  15. സര്‍വേയുടെയും, ഡാറ്റാ എന്‍ട്രിയുടെയും ചുമതല കുടുംബശ്രീക്കായിരിക്കുന്നതാണ്. ആക്ഷേപം കേള്‍ക്കുന്നതിനും പട്ടിക അന്തിമമാക്കുന്നതിന്‍റെയും പൂര്‍ണ ചുമതല ജില്ലാമിഷനുകള്‍ക്ക് ആയിരിക്കും.
  16. ഓരോ ഘട്ടത്തിലും പുതുതായി കൂട്ടിചേര്‍ക്കുന്നവരുടെയും, ഒഴിവാക്കുന്നവരുടെയും പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കും.  ഒഴിവാക്കുന്നതിന്‍റെയും കൂട്ടിച്ചേര്‍ക്കുന്നതിന്‍റെയും കാരണം രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.

മുന്‍ഗണനാക്രമം

  • മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശരീരിക തളര്‍ച്ച സംഭവിച്ചവര്‍ .
  • അഗതികള്‍
  • അംഗവൈകല്യമുള്ളവര്‍
  • ഭിന്നലിംഗക്കാര്‍
  • ഗുരുതര/മാരകരോഗമുള്ളവര്‍
  • അവിവാഹിതരായ അമ്മമാര്‍
  • രോഗം/അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്‍െത്താന്‍ പ്രാപ്തിയില്ലാത്തവര്‍
  • വിധവകള്‍, എന്നിവര്‍ക്ക് മുന്‍ഗണന

പദ്ധതിയില്‍ നിന്നും ഒഴിവാക്കേണ്ടവര്‍

  • സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിര ജോലിയുള്ളവര്‍
  • ഈ സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ (നിശ്ചിത വാര്‍ഷിക വരുമാനത്തില്‍ കൂടുതല്‍ ഉളളവര്‍)
  • ഗ്രാമ പഞ്ചായത്തുകളില്‍ ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരും മുന്‍സിപ്പാലിറ്റികള്‍ 50 സെന്‍റിന് കൂടുതല്‍ ഭൂമിയുള്ളവരും കോര്‍പ്പറേഷനുകളില്‍ 25 സെന്‍റിന് കൂടുതല്‍ ഭൂമിയുള്ളവരും (എസ് റ്റിക്ക് ബാധകമല്ല)
  • ചക്രവാഹനമുള്ളവര്‍ എന്നിവരെ ഒഴിവാക്കണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും ഒഴിവാക്കുന്നവരുടെ പട്ടിക ആദ്യ ഘട്ടത്തില്‍ തീരുമാനിക്കേണ്ട വിഷയമല്ല എന്നും, സര്‍വ്വേ നടത്തിയ ശേഷം ടി വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കുമെന്നും അഭിപ്രായമുണ്ടായി.

ഭവന പദ്ധതികള്‍

  • സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - ലൈഫ്
  • ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി
  • ഇന്ദിരാ ആവാസ് യോജന (IAY)
  • പ്രധാനമന്ത്രി ആവാസ് യോജന (നഗരം) - PMAY(U)
  • പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - PMAY(G)
  • രാജീവ് ആവാസ് യോജന (RAY)
  • പ്രധാനമന്ത്രി ആവാസ് യോജന (PMAY)
  • ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍  പുവര്‍  (BSUP)
  • സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP)
  1. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - ലൈഫ്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍  മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിടമിഷന്‍ രൂപീകരിച്ചിട്ടുണ്ട്

2.ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് നല്‍കുക, എല്ലാ ഭൂരഹിത ഭവനരഹിതര്‍ക്കും സ്ഥലവും വീടും നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്ക്കരിച്ചിട്ടുള്ള ഇ.എം.എസ്. ഭവനപദ്ധതി 2009-10ല്‍ തുടങ്ങി 2011 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിര്‍വ്വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു.  ജനറല്‍വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും യൂണിറ്റ് കോസ്റ്റ്   2 ലക്ഷം രൂപയും പട്ടിക വര്‍ഗത്തിന് 2.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് 15.9.2011 മുതല്‍ പ്രാബല്യം നല്‍കി ഉത്തരവായിട്ടുണ്ട്. ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം 128874 വീടുകള്‍  പൂര്‍ത്തീകരിച്ചിട്ടുണ്ട്.

3.ഇന്ദിരാ ആവാസ് യോജന (IAY)

ഗ്രാമീണമേഖലയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് അവരുടെ പാര്‍പ്പിട പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജനയുടെ ലക്ഷ്യം. ഗുണഭോക്താക്കള്‍ വീടുവെയ്ക്കുന്നതിനാവശ്യമായ ഭൂമി സ്വന്തമായുള്ളവരായിരിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭകളിലൂടെയാണ്. ഗുണഭോക്തൃ കുടുംബത്തിലെ സ്ത്രീ അംഗത്തിന്‍റെ പേരിലാണ് വീട് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ കുടുംബത്തിലെ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും കൂട്ടായ പേരിലോ ഗൃഹനാഥന്‍റെ പേരില്‍മാത്രമായോ വീട് അനുവദിക്കാറുണ്ട്. ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ക്കനുസരിച്ചാണ് വീടിന്‍റെ രൂപകല്‍പ്പന, തരഭേദം എന്നിവ നിശ്ചയിക്കുന്നത്. ഇന്ദിരാ ആവാസ് യോജനയില്‍ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക 70,000/- രൂപയാണ്. ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 50:50 അനുപാതത്തില്‍ വകയിരുത്തുന്നു. എന്നാല്‍  കേരളത്തില്‍ ഐ.എ.വൈ ഗുണഭോക്താക്കള്‍ക്കുള്ള യൂണിറ്റ് കോസ്റ്റ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 3 ലക്ഷമായും പൊതുവിഭാഗത്തിന് 2 ലക്ഷമായും സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച നിരക്കു മൂലമുണ്ടായ ബാധ്യതയില്‍ യൂണിറ്റ് ഒന്നിന് 50,000/- രൂപ വീതം സംസ്ഥാന നിരക്കില്‍ തുക നല്‍കുന്നതിലേക്കായി ഒരു ലക്ഷം രൂപാ വീതം പട്ടികജാതി വകുപ്പും 50,000/- രൂപ വീതം പട്ടികവര്‍ഗ്ഗ വകുപ്പും ബാക്കിയുള്ള തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ 25:40:35 എന്ന അനുപാതത്തിലും വകയിരുത്തുന്നുണ്ട്. ഐ.എ.വൈ പ്രകാരം നിര്‍മ്മിക്കുന്ന വീടുകളുടെ പരമാവധി വിസ്തീര്‍ണ്ണം 66 ച.മീ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് സംസ്ഥാനത്ത് നിന്നും നല്‍കിവരുന്നു. 2016-17 വര്‍ഷം മുതല്‍ ഐ.എ.വൈ പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്ന പേരിലാണ് നടപ്പിലാക്കി വരുന്നത്.

4.പ്രധാനമന്ത്രി ആവാസ് യോജന (നഗരം) - PMAY(U)

2022-ാം ആണ്ടോടെ ഭാരതത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) (നഗരം). 2015ല്‍ ഐ.എ.വൈ പദ്ധതി ലയിപ്പിച്ചാണ് പദ്ധതി പി.എം.എ.വൈ നടപ്പിലാക്കുന്നത്. നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനു കീഴില്‍ സംസ്ഥാന സര്‍ക്കാരുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഈ പദ്ധതിയില്‍വീടില്ലാത്ത എല്ലാവരേയും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കാവുന്നതും വാസയോഗ്യമല്ലാത്ത ഭവനങ്ങളെ വാസയോഗ്യമാക്കാവുന്നതുമാണ്. ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി, അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം, വ്യക്തിഗത നിര്‍മ്മാണം എന്നീ നാലു വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന്/ വിപുലീകരണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി  ഘടകത്തിലുള്‍ പ്പെടുത്തി 7 നഗരസഭകളിലായി 8382 വീടുകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.  1.5 ലക്ഷം രൂപയാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍, നഗരസഭ-ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ പരമാവധി 3 ലക്ഷം രൂപ ഓരോ ഗുണഭോക്താവിനും നല്‍കുന്നതാണ്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

5.പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - PMAY(G)

2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) അഥവാ PMAY(G). 2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേരളത്തില്‍ 2016-17 വര്‍ഷം 24341 വീടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/- രൂപയുമാണ് നല്‍കുന്നത്. ടി പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് തുക നല്‍കുന്നത് പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പ്രധാനമന്തി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം വീടിനോടൊപ്പം ശുചിമുറി ഉള്‍പ്പെടെ നിശ്ചിത സമയത്തിനകം ഗുണമേന്മയുളള ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുളളവര്‍ക്ക് 70000/- വായ്പ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികള്‍ക്കുളള പരിഹാരം കാണുവാന്‍ ജില്ലാ തലത്തില്‍ അപ്പലേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി മിഷന്‍ മോഡലിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാ ഗ്രാമതലങ്ങളില്‍ പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

6.രാജീവ് ആവാസ് യോജന (RAY)

ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് രാജീവ് ആവാസ് യോജന. ചേരിരഹിത നഗരം എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തെ 6 കോര്‍പ്പറേഷനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

2015 ജൂണില്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാവര്‍ക്കും ഭവനം (പിഎംഎവൈ) എന്ന പദ്ധതിയില്‍ ലയിച്ചു.

7.പ്രധാനമന്ത്രി ആവാസ് യോജന (PMAY)

ഭാരതത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). "എല്ലാവര്‍ക്കും ഭവനം" എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

  1. ചേരി വികസനം : 300 ആളുകള്‍ താമസിക്കുന്ന/60-70 വരെ കുടുംബങ്ങള്‍  ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കല്‍.
  2. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്‍ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS) ഭവനം നിര്‍മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5% കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കല്‍.
  3. അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി ആയത് വാങ്ങുന്നതിനുള്ള പദ്ധതി.
  4. വ്യക്തിഗത ഭവന നിര്‍മ്മാണിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി.

ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP)

മഹാനഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബിഎസ്യുപി പദ്ധതി തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലാണ് നടപ്പിലാക്കുന്നത്. ചേരികളിലും മറ്റും  ഭവന നിര്‍മ്മാണം, റോഡുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍, ജലവിതരണം, ഓട നിര്‍മ്മാണം, തെരുവ് വിളക്കുകള്‍, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, അംഗന്‍വാടികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP)
ബി.എസ്.യു.പി പദ്ധതി നടപ്പിലാക്കുന്ന കൊച്ചി, തിരുവന്തപുരം കോര്‍പ്പറേഷനുകളും കൊച്ചിയുടെ ഭാഗമായികണക്കാക്കപ്പെടുന്ന തൃപ്പൂണിത്തുറ, കളമശ്ശേരി നഗരസഭകളും ഒഴികെയുള്ള 45 നഗരസഭകളില്‍ നടപ്പിലാക്കിവരുന്ന ചേരിവികസന പരിപാടിയാണ് സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (ഐഎച്ച്എസ്ഡിപി).

വീടില്ലാത്തവര്‍ക്കും പണി പൂര്‍ത്തിയാക്കാത്തവര്‍ക്കും കേരള സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതിയില്‍ അപേക്ഷിക്കാം; എന്താണ് 'ലൈഫ് മിഷന്‍' പദ്ധതി, എങ്ങനെ അപേക്ഷിക്കണം, ആര്‍ക്കൊക്കെ ലഭിക്കും?

(www.kingstareriyapady.blogspot.in) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗവാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍. സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു.

ഈ പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം വീട് സ്വന്തമാക്കാം. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. (www.kingstareriyapady.blogspot.in)


പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചുമതല കുടുംബശ്രീക്കാണ്. ഫെബ്രുവരി എട്ട് മുതല്‍ 17 വരെ പദ്ധതി സംബന്ധമായ പ്രചാരണം നടത്തുകയും കുടുംബശ്രീക്കാര്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും ചെയ്തു. 1തദ്ദേശ സ്വയംഭരണ സ്ഥാപനതല പരിശീലനവും നടന്നു.

ഫെബ്രുവരി 18,19 തിയതികളില്‍ സര്‍വേയും 28ന് ഡാറ്റാ എന്‍ട്രിയും പൂര്‍ത്തിയാക്കി മാര്‍ച്ച് നാലിന് ഗുണഭോക്താക്കളുടെ ആദ്യ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 13ന് കരട് ലിസ്റ്റിന്‍മേലുള്ള ആദ്യ അപ്പീലുകള്‍ സ്വീകരിച്ച് 20ന് അപ്പീലുകള്‍ പരിഹരിച്ച് രണ്ടാം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം കരട് ലിസ്റ്റില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30 ആണ്. അപ്പീലുകള്‍ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിക്കും. (www.kingstareriyapady.blogspot.in)

1. എന്താണ് ലൈഫ് മിഷന്റെ ലക്ഷ്യം?

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിതഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.

2. ആര്‍ക്കൊക്കെയാണ് ലൈഫ് പദ്ധതിയുടെ സേവനം ലഭിക്കുക?

ഭൂമിയുള്ള ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ അല്ലെങ്കില്‍ വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍കാലിക ഭവനമുള്ളവര്‍, വീടില്ലാത്തവരും ഭൂമിയില്ലാത്തവരും എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ സേവനം ലഭിക്കുക. (www.kingstareriyapady.blogspot.in)

3. ആര്‍ക്കൊക്കെയാണ് മുന്‍ഗണനയുള്ളത്?

മാനസിക വെല്ലുവിളി നേരിടുന്നവര്‍ / അന്ധര്‍ / ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര / മാരക രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം / അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍, എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്?

4. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്?

കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത - ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നു. കൂടാതെ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്. (www.kingstareriyapady.blogspot.in)

5. ഭൂരഹിതഭവനരഹിത കുടുംബങ്ങള്‍ മാത്രമാണോ ലൈഫ് മിഷന്റെ ഗുണഭോക്താക്കള്‍?

അല്ല. ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ എന്നിവരും ലൈഫ് മിഷന്റെ ഗുണഭോക്താക്കളാണ്.

6. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ വലിപ്പം എത്രയാണ്?

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ കുറഞ്ഞ തറ വിസ്തീര്‍ണ്ണം 350 ചതുരശ്ര അടിയും കൂടിയത് 600 ചതുരശ്ര അടിയും ആയിരിക്കുന്നതാണ്.

7. ആരാണ് സര്‍വ്വേ നടത്തുന്നത്?

പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തുന്നത്. ആദിവാസി മേഖലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇല്ലാത്തപക്ഷം എസ് ടി പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നതാണ്.

8. സര്‍വ്വേ വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്തുന്നത് ആരാണ്?

സര്‍വ്വേയുടെ മേല്‍പരിശോധന ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും നഗരപ്രദേശങ്ങളില്‍ ജെ എച്ച് ഐമാരുമാണ് മേല്‍പരിശോധന നടത്തുന്നത്. (www.kingstareriyapady.blogspot.in)

9. സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വിവരം എവിടെ ലഭിക്കും?

സര്‍വ്വേ വിവരങ്ങള്‍ സര്‍ക്കാര്‍/ലൈഫ് മിഷന്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും പകര്‍പ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ മിഷന്‍ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററുടെ ഓഫീസ്, കുടുംബശ്രീ സി ഡി എസ്സിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും.

10. സര്‍വ്വേ നടത്തി പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി എവിടെ നല്‍കണം?

പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഉണ്ടായിരിക്കും.

11. സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഭൂരഹിത - ഭവനരഹിതരെ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരം ആര്‍ക്കാണ്?

തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക്

12.
മറ്റ് ഭവന നിര്‍മ്മാണ പദ്ധതികളുമായി ലൈഫ് മിഷനുള്ള വ്യത്യാസം എന്താണ്?

മറ്റ് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍, ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ ഭാഗഭാക്കാകുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ലൈഫ് മിഷന്‍'. (www.kingstareriyapady.blogspot.in)

13.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ അയല്‍ക്കൂട്ടത്തിന്റെ പങ്ക് എന്ത്?

സര്‍വ്വേയുടെ സൂചകങ്ങളായി ഉപയോഗിക്കുന്ന ലിസ്റ്റുകളില്‍ ഒന്നിലും ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്.

14. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ത്?

ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കൈവശമുള്ള വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയ പട്ടിക ലൈഫ് മിഷന് പരിശോധനക്കായി ലഭ്യമാക്കുക

ആവശ്യമായ കുടുംബശ്രീ ടീമിനെ സിഡിഎസ് പരിശോധനയ്ക്കായി സജ്ജമാക്കുന്നുവെന്ന് ഉറപ്പാക്കുക (www.kingstareriyapady.blogspot.in)

കുടുംബശ്രീ ടീം നിശ്ചിത ദിവസങ്ങളില്‍പരിശോധന നടത്തുന്നുവെന്നും പരിശോധന വസ്തുനിഷ്ഠമാണെന്നും ഉറപ്പു വരുത്തുക

മേല്‍പരിശോധനയ്ക്കായി 10% ഫോറങ്ങള്‍ റാന്‍ഡമായി തെരഞ്ഞെടുക്കുക

കുടുംബശ്രീ ടീം പരിശോധന നടത്തി ലഭ്യമാക്കുന്ന ഫാറങ്ങള്‍ മേല്‍പരിശോധനക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക, ഫീല്‍ഡ് തല ഉദ്യോഗസ്ഥരെ മേല്‍പരിശോധനയ്ക്കായി ചുമതലപ്പെടുത്തുക

ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിശ്ചിത എണ്ണം ഫാറങ്ങള്‍ മേല്‍പരിശോധന നടത്തി എന്ന് ഉറപ്പു വരുത്തുക

മേല്‍പരിശോധന കഴിഞ്ഞ് ലഭിച്ച ഫോറങ്ങള്‍ ആവശ്യമാകുന്ന പക്ഷം, പുനപരിശോധനയ്ക്കായി കുടുംബശ്രീ ടീമിനെ തിരികെ ഏല്‍പ്പിക്കുക

പുനപരിശോധന ആവശ്യമില്ലാത്തപക്ഷം ഡാറ്റാ എന്‍ട്രിക്കായി കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ (ഡിഎംസി) ക്ക് കൈമാറുക

പരിശോധനയ്ക്കു ശേഷമുള്ള കരട് പട്ടിക ലഭ്യമാകുന്ന മുറക്ക് അപ്പീലിനുള്ള അവസരം ഉറപ്പു വരുത്തുക

ലഭിക്കുന്ന അപേക്ഷകള്‍, ഫീല്‍ഡ് തല ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, സ്ഥലപരിശോധന നടത്തി, ആവശ്യമാകുന്ന പക്ഷം നേരില്‍ കേട്ട്, അപ്പീല്‍ തീര്‍പ്പാക്കുക

അര്‍ഹരായ ആരെങ്കിലും വിട്ടുപോയിട്ടുള്ള പക്ഷം, ആവശ്യമായ പരിശോധന നടത്തി, ആദ്യ ഘട്ട അപ്പീലില്‍ കൂട്ടിചേര്‍ക്കുക (www.kingstareriyapady.blogspot.in)

എന്നിവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍.

lifemission.lsgkerala.gov.in

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate