സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത സ്വാധീനമാണ് നയങ്ങളും പദ്ധതികളും ചെലുത്തുന്നത്. അതുകൊണ്ട് തന്നെ ലിംഗാത്മക ഫലം കാണിക്കുന്ന ബഡ്ജറ്റ് ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ജന്‍ഡര്‍ ബഡ്ജറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ബഡ്ജറ്റ് എന്നല്ല മറിച്ച് അതില്‍ ലിംഗ പദവിയ്ക്ക് ഊന്നല്‍ നല്കുന്നു എന്നാണ്. സ്ത്രീകള്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ എല്ലാ വിവരങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് ജന്‍ഡര്‍ ബഡ്ജറ്റ് സ്റ്റേറ്റ്മെന്റ്. ലിംഗ അസമത്വം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമായി ഇതിനെ ഇപ്പോള്‍ കണക്കാക്കുന്നു. കൂടാതെ ഒരു റിപ്പോര്‍ട്ടിംഗ് രീതിയായും സ്ത്രീകള്‍ക്ക് നീക്കിവച്ചിരിക്കുന്ന ഫണ്ട് സൂചിപ്പിക്കുന്നതിനും ഉപയോഗപ്പെടുന്നു. പങ്കാളിത്ത വികസനം ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടു വയ്പയാണിത്.
സ്ത്രീകളുടെ സമഗ്ര മാറ്റത്തിലൂന്നിയ ലിംഗാവബോധ ആസൂത്രണം ഏറ്റെടുത്ത ആദ്യസംസ്ഥാനം ഒരു പക്ഷേ കേരളമാണ്. ഒന്‍പതാം പദ്ധതിക്കാലത്ത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സന്ദര്‍ഭത്തിലാണ് ആദ്യമായി ഇത് ഏറ്റെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയില്‍ വനിതാഘടകപദ്ധതി (ഡബ്ല്യൂ.സി.പി)യെ കൂടി ഉള്‍പ്പെടുത്തി ബഡ്ജറ്റിംഗ് പ്രക്രിയയില്‍ ജന്‍ഡര്‍ കൂടി സമന്വയിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. ഒന്‍പതാം പദ്ധതിക്കാലത്ത് തന്നെ ജന്‍ഡര്‍ റെസ്പോന്സീവ് ബഡ്ജറ്റിംഗ് കേരള സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി 35-40ശതമാനം വരെ ഫണ്ട് വിട്ടുനല്‍കി ജന്‍ഡര്‍ ബഡ്ജറ്റിംഗിന്റെ ആദ്യരൂപം കേരളത്തില്‍ ആരംഭിച്ചത് 1996 ലാണ്. അവിടെ ഓരോ പഞ്ചായത്തിനോടും അവിടത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പദ്ധതി രേഖയില്‍ ഒരു അധ്യായം ഉള്‍ക്കൊള്ളിക്കാനും നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 10ശതമാനം വനിതകളുടെ ആവശ്യങ്ങള്‍ക്കും വനിതകളുടെ പ്രത്യേക പ്രോജക്ടുകള്‍ക്കും മാത്രമായി നീക്കിവച്ചു.
പദ്ധതി വിഹിതത്തിന്റെ 10ശതമാനം വനിതകള്‍ക്ക് നിര്‍ബന്ധമായും നീക്കി വയ്ക്കണം, എന്നാല്‍ പട്ടികയില്‍ നിന്നും കാണാന്‍ കഴിയുന്നത് 10ശതമാനത്തിന് മുകളില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ്. പതിനൊന്നാം പദ്ധതിയുമായി താരതമ്യേം ചെയ്യുമ്പോള്‍ പന്ത്രണ്ടാം പദ്ധതിയില്‍ വനിതാഘടകപദ്ധതിയ്ക്കുള്ള വിഹിതവും ചെലവും കുറയുന്നതായാണ് കാണുന്നത്. വിഹിതം 13.22ശതമാനം നിന്നും 8.84 ശതമാനമായും ചെലവ് 12.35 ശതമാനത്തിൽ നിന്നും 10.22ശതമാനമായും കുറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന രണ്ടു വര്‍ഷങ്ങള്‍ക്കു വേണ്ടിയുള്ള വനിതാഘടക പദ്ധതി വിഹിതം നിര്‍ബന്ധിത വിഹിതത്തേക്കാള്‍ കുറവാണ്.
വനിതാഘടകപദ്ധതിയിന്കീഴില് നടപ്പിലാക്കുന്ന പദ്ധതികളെ/പ്രോജക്ടുകളെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മിക്കവയും ജന്‍ഡര്‍ സെന്‍സിറ്റീവ് പദ്ധതികളായിരുന്നില്ല. എന്നാല്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍ ജന്‍ഡറിന് നല്കിയ പ്രത്യേക പരിഗണന മൂലം സംസ്ഥാനത്തുടനീളം നല്ല ചില മാതൃകാ പദ്ധതികളും ഫലങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലിംഗസമത്വം ഉയര്‍ത്തുന്നതില്‍ വനിതാഘടകപദ്ധതികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴെയാണ്. പതിമൂന്നാം പദ്ധതിയില്‍ ജനകീയ പങ്കാളിത്തത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്കുന്ന സന്ദര്‍ഭത്തില്‍ ഇതിനെ വീണ്ടും വിശകലനം ചെയ്യേണ്ടതുണ്ട്.
വാര്‍ഷികപദ്ധതി വിഹിതത്തില്‍ പ്രകടമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആസൂത്രണ/ബഡ്ജറ്റിംഗ് പ്രക്രിയകളില്‍ ജന്‍ഡര്‍ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ജന്‍ഡര്‍ റസ്പോണ്‍സീവ് ബഡ്ജറ്റിംഗിന് ബോധപൂർവമായ ശ്രമമുണ്ടായി. അന്നുമുതല്‍ ഒരു പ്രശ്നമുള്ളത് സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രയോജനപ്രദമായ ധാരാളം പ്രോജെക്ട്കൾ ഉണ്ടെങ്കിലും ജന്‍ഡര്‍ വേര്‍തിരിച്ചുള്ള ഡേറ്റ ലഭ്യമല്ലാത്തത് കാരണം സ്ത്രീകള്‍ക്ക് മാത്രം പ്രയോജനപ്രദമായ ആകെ ധനവിഹിതം കണ്ടെത്തുക സാധ്യമല്ല എന്നുളളതാണ്.
പതിമൂന്നാം പഞ്ചവത്സര പദ്ധതി ജന്‍ഡര്‍ റസ്പോണ്സിംഗ് ബഡ്ജറ്റിംഗിന് ഊന്നല്‍ കൊടുക്കുന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ലിംഗവീക്ഷണ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും ആലംബരഹിതരായതിനാല് സാദ്ധ്യമായ എല്ലാ വഴികളിലും അവരെ മുഖ്യ ധാരയില്‍ കൊണ്ടു വരുമെന്ന് ഉറപ്പു വരുത്തുന്നതില്‍ മുഖ്യ ശ്രദ്ധ നല്‍കേണ്ടതാണ്. സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പദ്ധതികള്‍/ഘടകങ്ങള്‍/പരിപാടികളെ വേര്‍തിരിച്ചെടുക്കുക എന്നതാണ് ജന്‍ഡര്‍ റസ്പോണ്‍സീവ് ബഡ്ജറ്റിന്റെ ലക്ഷ്യം. സാധ്യമായിടത്തെല്ലാം സ്ത്രീകള്‍/പെണ്‍കുട്ടികള്‍ എന്നിവരെ പരിഗണിക്കുന്ന പ്രത്യേക ആവശ്യാധിഷ്ഠിത പരിപാടികളെ ഉള്‍പ്പെടുത്തുക എന്നതാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
മുകളില്‍ വിവരിച്ചതില്‍ നിന്നും കാണാന്‍ കഴിയുന്നത് കേരളത്തിന്റെ വികസനനയത്തില്‍ ലിംഗസമത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന യോഗ്യതകളില്‍ വളരെ കുറഞ്ഞ ജന്‍ഡര്‍ ഗ്യാപ്പ് (ലിംഗവിടവ്) ആണ് മാനവ വിഭവ വികസനത്തില്‍ പ്രതിഫലിക്കുന്നത്. എന്നിരുന്നാലും മികച്ച അടിസ്ഥാന യോഗ്യതാസൂചികകള് ഉണ്ടെങ്കിലും അത് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മെച്ചപ്പെടുത്തുന്നില്ല. സാക്ഷരതയിലും ആരോഗ്യത്തിലും ഉയര്‍ന്ന നിലവാരമുണ്ടെങ്കിലും അത് സ്ത്രീകള്‍ക്ക് വേതനമുള്ള തൊഴിലിലേക്കോ ഉയര്‍ന്ന ചലനാത്മകമായ തൊഴില്‍ മേഖലയിലേക്കോ ഉള്ള വളര്‍ച്ചയായി പ്രയോഗത്തില്‍ വരുന്നില്ല. കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കിടയിലും ജോലിയില്‍ പങ്കെടുക്കുന്നവരുടെ നിരക്ക് (WPR) തുലോം കുറവാണ്. സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലുള്ള ലൈംഗികാതിക്രമങ്ങളും പൊതുസ്ഥലങ്ങളിലെ സുരക്ഷിതമില്ലായ്മയും അലട്ടുന്ന പ്രശ്നങ്ങളായി അവശേഷിക്കുന്നു. സമകാലിക കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷനിയന്ത്രിതമായ വ്യവസ്ഥിതിയില്‍ ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത അവരെ തൊഴില്‍ ചെയ്യുന്നതില്‍നിന്നും പി൯വലിക്കുന്നത് മൂലം തൊഴിലില്ലായ്മ കൂടുതലായി വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ക്കിടയിലെ തൊഴിലില്ലായ്മ.
അവസാനം പരിഷ്കരിച്ചത് : 2/16/2020