অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വികസനവും വ്യക്തിയും

ജീവിത ഗുണനിലവാരം

വികസനവും വ്യക്തിയും സന്തോഷവും

സന്തോഷം! മനുഷ്യരെല്ലാം ജീവിതത്തില്‍ ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും സന്തോഷമാണ്.  എങ്കിലും യഥാര്‍ത്ഥ സന്തോഷം എങ്ങനെ സമ്പാദിക്കാമെന്ന് അപൂര്‍വ്വമായി  മാത്രമേ മനുഷ്യനറിയുന്നുള്ളൂ.  പുരാതന മനുഷ്യരുടെ മുതല്‍ ആധുനിക മനുഷ്യരുടെ വരെയുള്ളവരുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും; ആത്യന്തികമായി മനുഷ്യന്റെ എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യം സന്തോഷമാണെന്ന്. അതുകൊണ്ടു തന്നെ സന്തോഷം ഇന്നൊരു പഠനവിഷയമാണ്. സാമ്പത്തിക ശാസ്ത്രജ്ഞര്‍മുതല്‍ മനശ്ശാസ്ത്രജ്ഞര്‍ വരെ ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്.എഡ് ഡിനാര്‍ എന്ന അമേരിക്കന്‍ പ്രൊഫസ്സര്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്.  ഒരു ചോദ്യമാണ് പ്രധാനമായി അദ്ദേഹം ജനങ്ങളോടു ചോദിച്ചത്.  നിങ്ങളുടെ വര്‍ത്തമാനകാല ജീവിതാവസ്ഥയില്‍, വ്യക്തിപരമായ ചുറ്റുപാടുകളില്‍, തൊഴിലില്‍, ബന്ധങ്ങളില്‍ നിങ്ങള്‍ എത്രമാത്രം സംതൃപ്തനാണ്.  ഉത്തരങ്ങള്‍ക്കു പൂജ്യംമുതല്‍ പത്തുവരെയുള്ള മാര്‍ക്ക് നല്‍കാം. പഠനഫലമനുസരിച്ച്; സന്തോഷം എന്നത് ഓരോ വ്യക്തിക്കും വളര്‍ത്താവുന്ന മനസ്സിന്റെ ഒരാന്തരികാവസ്ഥയാണ്.  സമ്പത്ത്, പ്രശസ്തി, ജീവിതവിജയം തുടങ്ങിയ ബാഹ്യഘടകങ്ങള്‍ക്ക് ഭാഗികമായ പങ്കുമാത്രമേ സന്തോഷത്തിന്റെ കാര്യത്തിലുള്ളൂ.

സമ്പത്തും സന്തോഷവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ലോര്‍ഡ് ലേയാര്‍ഡ് ദശാബ്ദങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; ആത്യന്തികമായി ജനങ്ങളുടെ സന്തോഷമാണ് സര്‍ക്കാരുകളുടെ ലക്ഷ്യമെങ്കില്‍ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍  ജനങ്ങള്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് കാലാകാലങ്ങളില്‍ അന്വേഷിക്കേണ്ട ബാധ്യത ഓരോ സര്‍ക്കാരിനുമുണ്ട്.  പൊതുവില്‍ എടുത്താല്‍ കലാപങ്ങളില്ലാത്ത, നല്ല നീതിന്യായ വ്യവസ്ഥിതിയുള്ള, ഭരണസ്ഥിരതയുള്ള സമ്പന്ന ജനാധിപത്യരാജ്യങ്ങളിലെ ജനങ്ങള്‍ സന്തുഷ്ടരാെണന്നു മനസ്സിലാക്കാന്‍ സാധിച്ചു.  പണം ആവശ്യമായിരിക്കാം, പക്ഷേ, ഒരു പരിധിക്കപ്പുറം അതിനു വലിയ പ്രാധാന്യം കണ്ടില്ല.  പാശ്ചാത്യരാജ്യങ്ങളുടെ കാര്യത്തില്‍ വാര്‍ഷിക ആളോഹരി വരുമാനമായ 10,000 പൗണ്ടുകൊണ്ടു (ഉദ്ദേശം 8 ലക്ഷം രൂപ) ജനങ്ങള്‍ തൃപ്തരാെണന്നു കണ്ടു.  2007 ജനുവരിയില്‍ 'ഇക്കണോമിസ്റ്റ്' എന്ന ആഗോളപ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനഫലം അനുസരിച്ച് ആളോഹരിവാര്‍ഷികവരുമാനം 20,000 ഡോളര്‍വരെ വരുമാനവര്‍ദ്ധനവിനനുസരിച്ച് സന്തോഷവും വര്‍ദ്ധിക്കും.

വ്യക്തിയും  പൊരുത്തക്കേടുകളും നമ്മുടെ മനസ്സിന്റെ സുഖാവസ്ഥയെക്കുറിച്ചു പഠിക്കുമ്പോള്‍ ഒരു വ്യക്തി തന്റെ തൊഴിലുമായും തനിക്കുചുറ്റുമുള്ള മനുഷ്യരുമായും തന്നോടുതന്നെയും പൊരുത്തപ്പെടുന്നതിനെ ആശ്രയിച്ചിരിക്കും ആ വ്യക്തിയുടെ മാനസികവും  ശാരീരികവുമായ ആരോഗ്യം.  ആത്മഹത്യപ്രവണത, മനസ്സിന്റെ തകര്‍ച്ച (Depression) തുടങ്ങിയവയൊക്കെ പൊരുത്തക്കേടുകളില്‍ നിന്നുടലെടുക്കുന്നവയാണ്.

സുഹൃത്തുക്കളുടെ പ്രാധാന്യം

ഏതു വിഷയത്തിലും മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമായ പ്രവണതയാണ്.  നമുക്ക് എത്രപണമുണ്ട് എന്നതിനെക്കാള്‍ പ്രധാനമാണ് നമുക്ക് എത്ര സുഹൃത്തുക്കളു ണ്ട് എന്നത്.  പഠനങ്ങള്‍ തെളിയിക്കുന്നത്; ഒരു അമ്മായിഅമ്മ ഇല്ലാത്തതിനെക്കാള്‍ നല്ലതാണ് അമ്മായിഅമ്മ ഉള്ളത് എന്നാണ.് ചിലരുടെ കാര്യത്തിലെങ്കിലും കുട്ടികളുള്ളത് ചെറിയതോതില്‍ സന്തോഷം കെടുത്തും; കാരണം, കുട്ടികളുടെ സാമീപ്യം നല്‍കുന്ന സന്തോഷം കെടുത്തുന്നതായിരിക്കും ജീവിതം നല്‍കുന്ന മനോവിഷമങ്ങളും തൊഴിലിലെ ആകുലതകളും.വിവാഹവും  ആയുസ്സും

വിവാഹത്തിന്റെ ഫലമായി പുരുഷന്റെ ആയുസ്സ് 7 വര്‍ഷവും സ്ത്രീയുടേത് 5 വര്‍ഷവും ദീര്‍ഘിക്കും.  ആത്യന്തികമായി സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്ന ഒരു സാമൂഹ്യജീവിയാണു മനുഷ്യന്‍.  ധാരാളം നല്ലസുഹൃത്ബന്ധങ്ങളുള്ളവര്‍ക്ക് ബാക്ടീരിയ, വൈറസ് തുടങ്ങി ഏതുരോഗാണുക്കളെയും ചെറുക്കാനുള്ള കരുത്തുണ്ടാവും.  രണ്ടു കാരണത്താല്‍ മതത്തിനും നമ്മുടെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും: മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ നല്‍കുന്ന സംതൃപ്തി, സ്വന്തം താത്പര്യത്തിനുപരിയായി സമുദായത്തിന്റെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ നല്‍കുന്ന സംതൃപ്തി എന്നിവയാണവ.

ഏറ്റവും പ്രധാനം പ്രയോജനമുള്ള പ്രവൃത്തിയില്‍ മുഴുകുക, മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കുക എന്നിവയാണ്.

മക്കളെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍

ഡോ. മാഡലിന്‍ ലെവിന്‍ എന്ന പ്രശ്‌സ്ത അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ ചില കണ്ടുപിടിത്തങ്ങള്‍ ('ദി പ്രൈസ് ഓഫ് പ്രിവിലേജ്' എന്ന പുസ്തകത്തില്‍നിന്ന്) നമ്മുടെ മധ്യവര്‍ഗ്ഗത്തിലുള്ള മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ബാധകമാണ്.  മാതാപിതാക്കളുടെ ഭാഗത്തുനിന്ന് മക്കളെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷകളും അതു കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഭയാനകമാണ്.  പുറമെ വികാസം പ്രാപിച്ചവരെന്നു തോന്നാമെങ്കിലും ഈ കുട്ടികള്‍ ദുഃഖിതരും ഏകാന്തതാബോധമുളളവരും ആത്മവിശ്വാസമില്ലാത്തവരുമാണ്.  ഇത്തരം കുട്ടികള്‍ സാധാരണ കുട്ടികളെക്കാള്‍ മൂന്നിരട്ടി ഉത്കണ്ഠയും ഡിപ്രഷനും ഉള്ളവരാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിപ്പെടാനും ആത്മഹത്യപ്രവണതയിലേക്ക്‌നീങ്ങാനും സ്വയം വെറുക്കുന്നതിനും സാദ്ധ്യതയുമുണ്ട്. നമ്മുടെ കുട്ടികള്‍ എല്ലാവിഷയങ്ങളിലും പ്രവൃത്തികളിലും മിടുക്കരായിരിക്കണമെന്ന മോഹം നല്ലതല്ല. കുട്ടികള്‍ക്കു കുറച്ച് സ്വാതന്ത്ര്യം കൊടുക്കുക.  അവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടാതിരിക്കുക. സ്വാതന്ത്ര്യം നല്‍കുന്നതുവഴി കുട്ടികള്‍ ഓരോ സാഹചര്യത്തെയും ഏങ്ങനെ നേരിടണമെന്ന് മനസ്സിലാക്കും;  അവര്‍ ആരാണെന്നും, ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും അവര്‍ക്ക് ബോധവും ഉണ്ടാകും.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളൊക്കെ സൗജന്യമാണ്!

ബ്രിട്ടനിലെ നോട്ടിംഗ് ഹാം യൂണിവേഴ്‌സിറ്റിയിലെ ഡോ. റിച്ചാര്‍ഡ് ടണ്ണിയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ സന്തോഷവിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിയ പഠനഫലം അനുസരിച്ച് സന്തോഷമുള്ള ജീവിതത്തിന്റെ രഹസ്യം പിരിമുറുക്കങ്ങളില്ലാതെ വിശ്രമിക്കാന്‍ സാധിക്കുക എന്നതാണ്. ഒരു വ്യക്തിക്ക് അയാള്‍ക്കാവശ്യമുള്ള എന്തും വാങ്ങാന്‍ സാമ്പത്തികമുണ്ടെങ്കിലും പണം മുടക്കാതെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന പലതുമാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ഒറ്റരാത്രികൊണ്ടു നമ്മള്‍ കോടിപ്രഭുആയാലും ജീവിതത്തില്‍ ഏറ്റവുംസന്തോഷംനല്‍കുന്നത് കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും.  വിശാലമായൊരു കുളി, എല്ലാം മറന്നുള്ള ഉച്ചയുറക്കം, അത്താഴത്തിനുശേഷമുള്ള ഉല്ലാസകരമായ നടത്തം  ഇവയൊക്കെ സൗജന്യമാണന്നു മാത്രമല്ല, ഏറ്റവും സന്തോഷപ്രദവുമാണ്.

20 ലക്ഷം രൂപവീതം വാര്‍ഷിക വരുമാനമുള്ള 120 പേരെയും 3 കോടിരൂപ വീതം ലോട്ടറി കിട്ടിയ 62 പേരെയും ഡോ. റിച്ചാര്‍ഡ് പഠന വിധേയമാക്കി. ജീവിതത്തിന്റെ ഓരോ മേഖലയിലും നിങ്ങള്‍ എത്ര സംതൃപ്തരാണ്, എത്ര ഇടവേളകളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ സുഖിപ്പിച്ചു, എങ്ങനെ തുടങ്ങിയ  ചോദ്യങ്ങള്‍ ചോദിച്ചു; ഒപ്പം അവരുടെ മാനസികാവസ്ഥയും പഠനവിധേയമാക്കി. സാധാരണ ശമ്പളക്കാര്‍ക്കൊപ്പം, ലോട്ടറികിട്ടിയവര്‍ക്കും ഏറ്റവും  സന്തോഷം നല്‍കിയ കാര്യങ്ങള്‍ നല്ല സംഗീതവും നല്ല പുസ്തകവും നല്ല ഒരു കുപ്പി വൈനും ഒക്കെ ആയിരുന്നു.

സമ്പത്തിനു പുറത്തുള്ള കാര്യങ്ങള്‍

അക്കാദമിക് മേഖലയില്‍ പല വിദഗ്ദ്ധരും നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത് സമ്പത്തും വ്യക്തിസന്തോഷവുമായുള്ള ബന്ധത്തിന് ഒരു പരിധിയുണ്ട് എന്നാണ്.  ആ പരിധി ഒരു പക്ഷേ കാല ദേശങ്ങള്‍ക്കനുസരിച്ച് മാറിയെന്നുവരാം.  എങ്കിലും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞാല്‍പ്പിന്നെ സമ്പത്തില്‍നിന്ന് ലഭിക്കാവുന്ന സന്തോഷത്തിനു പരിധിയുണ്ട്. ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട പല സര്‍വ്വേകളിലും നാലില്‍ മൂന്നുപേരുടെയും ഉത്തരങ്ങളിലും സമ്പത്തിനു പുറത്തുള്ള കാര്യങ്ങളായിരുന്നു സന്തോഷത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹോളണ്ട് മുതലായ രാജ്യങ്ങളില്‍ ജനങ്ങള്‍ സന്തോഷത്തിന്റെ കാര്യത്തില്‍ സമ്പത്ത് ഒരു വിഷയമേ അല്ലെന്നു പറഞ്ഞപ്പോള്‍ ഇറ്റലി, ഡെന്മാര്‍ക്ക്, അയര്‍ലണ്ട് മുതലായ രാജ്യങ്ങളിലെ ജനങ്ങള്‍ സമ്പത്തിന്  7-ാം സ്ഥാനവും 8-ാംസ്ഥാനവുമാണ് നല്‍കിയത്. ആരോഗ്യം, സന്തോഷകരമായ വിവാഹജീവിതം ഇവയൊക്കെയാണ് അവര്‍ക്ക് പ്രധാനം.  കല്‍ക്കത്തയിലെ തെരുവുകളില്‍ ജീവിക്കുന്ന ഭവനരഹിതരോട് ജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ലോകത്തേറ്റവും അസംതൃപ്തര്‍ അവരായിരുന്നുവെങ്കില്‍ അതേ മനുഷ്യരെത്തന്നെ കല്‍ക്കത്തയിലെ ഒരു ചേരിയിലേക്ക് മാറ്റിപാര്‍പ്പിച്ചപ്പോള്‍ അവരുടെ സംതൃപ്തിനിലവാരം ഇരട്ടിച്ചു-  അതായത് 47 രാജ്യത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ നിലവാരത്തിലേക്കുയര്‍ന്നു അവരുടെ ജീവിതസംതൃപ്തിനിലവാരം.

പൊങ്ങച്ചക്കാരുടെ ലോകം

സമ്പന്നരെ സംബന്ധിച്ചിടത്തോളം, സമ്പത്തു വര്‍ദ്ധിക്കുന്നതിനനുസരിച്ച് സാധാരണക്കാരില്‍നിന്ന് അവരെ വേര്‍തിരിച്ചുകാണുന്നതിനുള്ള വ്യഗ്രതയും വര്‍ദ്ധിക്കും.  അബ്രഹാം മാസ്‌ലോ എന്ന  മനശ്ശാസ്ത്രജ്ഞന്‍ 'ഹയറാര്‍ക്കി ഓഫ് നീഡ്‌സ്' എന്ന പേരില്‍ വ്യക്തികളുടെ സന്തോഷത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പഠനം ഇപ്പോഴും എത്രയോ പ്രസക്തമാണെന്ന് വര്‍ത്തമാനകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.  സമ്പന്നര്‍മാത്രം കഴിക്കുന്ന ഒരു കുപ്പി വൈനിന്റെ വില 2006-ലെ 3 ലക്ഷം രൂപയില്‍നിന്ന് 4.5 ലക്ഷത്തിലെത്തി 2007 ആയപ്പോള്‍. വാറന്‍ ബഫറ്റ് എന്ന ലോകത്തെ 2-ാമത്തെ സമ്പന്നനുമായി ഒരു നേരം ഭക്ഷണം കഴിക്കുന്നതിനുള്ള ടിക്കറ്റിന്റെ വില 2006-ലെ 2.5 കോടിരൂപയില്‍നിന്ന് 2.6 കോടിയിലെത്തി 2007-ല്‍. ലണ്ടനിലെ ഹാരോഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റില്‍ സ്വര്‍ണ്ണനിര്‍മ്മിതവും വജ്രം പതിച്ചതുമായ പാചകത്തിനുള്ള ചട്ടിയും കലവും വാങ്ങാന്‍ കിട്ടും. ധാരാളം പ്രത്യേകതകളും ദശലക്ഷങ്ങള്‍ വിലയുമുള്ള ശവപ്പെട്ടികളും മാര്‍ക്കറ്റിലുണ്ട്. പൊങ്ങച്ചക്കാര്‍ക്കു മാത്രമുള്ള ഇത്തരം സാധനങ്ങള്‍ അമേരിക്കയില്‍മാത്രം 1.4 ലക്ഷംകോടി ഡോളറിനാണ് ഒരു വര്‍ഷം വില്‍ക്കുന്നത്.

വികസനത്തിന്റെ അളവുകോലുകള്‍

വികസനവും സന്തോഷവും ആപേക്ഷികമാണ്.  അതുകൊണ്ടുതന്നെ രണ്ടിന്റെയും അളവുകോലുകളും വ്യത്യസ്തമാണ്. ഭൗതികവും ആത്മീയവുമായ തലത്തില്‍ രണ്ടിനെയും വീക്ഷിക്കാം.  ഗ്രാമീണവും നാഗരികവുമായ പശ്ചാത്തലത്തില്‍ കാണാം.  ദരിദ്ര, വികസ്വര, വികസിത രാഷ്ട്രപശ്ചാത്തലങ്ങളില്‍ വീക്ഷിക്കാം. അപ്പോഴെല്ലാം മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കും.  ദാരിദ്ര്യവും സമ്പത്തും ആപേക്ഷികമാണ്.  നമ്മുടെ സങ്കല്പങ്ങള്‍ക്കും കാലദേശാന്തരങ്ങള്‍ക്കുമനുസരിച്ച് അവ മാറിക്കൊണ്ടിരിക്കും.

ജീവിതഗുണനിലവാരം

ആത്മീയം പ്രസംഗിക്കുന്നവര്‍പോലും ഭൗതികസുഖങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ.് ഈ പരക്കംപാച്ചിലിനിടയില്‍ നമ്മള്‍ വിസ്മരിക്കുന്ന ഒരു സത്യമുണ്ട്;  ജീവിതഗുണനിലവാരം (Quality of life). നമ്മുടെ നാട്ടിന്‍പുറത്ത് 500രൂപ മാസവരുമാനമുള്ള ഒരാള്‍ക്ക,് അതേ ജീവിതഗുണനിലവാരം ബാംഗ്ലൂരിലോ ബോംബെയിലോ കിട്ടണമെങ്കില്‍ ഒരുപക്ഷേ, പതിനായിരമെങ്കിലും ചുരുങ്ങിയത് കിട്ടണം.  ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികളില്‍ 60 ശതമാനത്തിനും മാസവരുമാനം 6000 രൂപയില്‍ താഴെയാണ്.  ജീവിതഗുണനിലവാരത്തകര്‍ച്ച ഈ വ്യക്തികളില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം പഠനവിഷയമാക്കണം.  ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ ആത്മഹത്യനിരക്ക് വളരെ ഉയര്‍ന്നതാണ്. എന്തുകൊണ്ടാണിത്? നാട്ടില്‍ വസിക്കുന്ന അവരില്‍ ചിലരുടെ ഭാര്യമാര്‍ക്കിടയില്‍ കണ്ടുവരുന്ന മാനസികരോഗമാണ് 'ഗള്‍ഫ് സിന്‍ഡ്രം'. ജീവിതഗുണനിലവാരത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പഠിക്കേണ്ട വിഷയങ്ങളാണിവ.  കേരളീയസമൂഹം ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ പരക്കംപായുകയാണ്.  ഉയര്‍ന്ന ആത്മഹത്യനിരക്കും മാനസികരോഗങ്ങളും വിവാഹമോചനനിരക്കും അതിന്റെ ലക്ഷണങ്ങളാണ്.

ഐ.ടി.ജോലിയും ജീവിതഗുണനിലവാരവും

ഈ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ സ്വപ്‌നമാണ,് ഹരമാണ് ഐ.ടി. ജോലി. ഐ.ടി കമ്പനികള്‍ക്കാവശ്യം ഇരുപതുകഴിഞ്ഞ കഴിവും യോഗ്യതയുമുള്ള ചെറുപ്പക്കാരെയാണ്. നല്ലതുപോലെ ശമ്പളം നല്‍കും. പകരം കമ്പനിക്കാവശ്യം 16-18 മണിക്കൂര്‍ നേരത്തെ അദ്ധ്വാനമാണ്. ഇത് ഒരുപക്ഷേ വീട്ടിലിരുന്നും ഓഫീസിലിരുന്നുമാവാം.  സാമ്പത്തികശാസ്ത്രത്തില്‍ ഒരു തത്ത്വമുണ്ട്; ഒരു വരുമാനവുമില്ലാത്ത വ്യക്തി വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ കുറച്ചുനാള്‍ പഴയരീതിയില്‍ ജീവിക്കും. അതുകഴിയുമ്പോള്‍ പുതിയവരുമാനത്തിനൊപ്പിച്ചുള്ള ജീവിതശൈലി തുടങ്ങും. കണ്ടമാനം കാശ് കൈയിലുള്ളപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങും.  ചുരുക്കത്തില്‍ ജോലിയും ജോലിനല്‍കുന്ന വരുമാനവും ഒരു മായികലോകം സൃഷ്ടിക്കും - ഒരു അഡിക്ഷന്‍. ഈ അഡിക്ഷനാണ് കമ്പനികള്‍ മുതലെടുക്കുന്നത്.  ഈ ആശ്രിതത്വം ഒരുവശത്ത്, ജോലിയുടെ വെല്ലുവിളികള്‍ മറുവശത്ത്.  ഇതിനു രണ്ടിനുമിടയില്‍പ്പെട്ട വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും പുറംലോകം അറിയുന്നതേയില്ല. ഒരുപക്ഷേ, ജീവിതപങ്കാളിപോലും. പുറംലോകം അറിയുന്നത് ലക്ഷങ്ങളുടെ ശമ്പളത്തെക്കുറിച്ചും വര്‍ണ്ണശബളമായ ജീവിതത്തെക്കുറിച്ചും മാത്രമാണ്. ഈ അദ്ധ്വാനഭാരവും പിരിമുറുക്കങ്ങളും താങ്ങാനാവാതെ ചിലരുടെയെങ്കിലും മനസ്സിന്റെ താളം തെറ്റാറുണ്ട്. അതൊരു നെര്‍വസ് ബ്രേക്ക്ഡൗണില്‍ (Nervous Breakdown) എത്തുമ്പോഴായിരിക്കും പുറംലോകം അറിയുന്നത്. ഇനി ഈ വെല്ലുവിളികളും മാനസിക പിരിമുറുക്കങ്ങളും അതിജീവിച്ച് ജോലിയില്‍ തുടരുന്നവരുടെ സ്ഥിതി എന്താണ്? ഏകദേശം 40-45 വയസ്‌കഴിഞ്ഞാല്‍ ഇവര്‍ ഒന്നിനുംകൊള്ളാത്ത കരിമ്പിന്‍ ചണ്ടിപോലെയാകുന്നു. ഈ യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ കമ്പനികളും ഈ കൂട്ടരെ എങ്ങനെയും ഒഴിവാക്കും. ഇതാണ് വര്‍ത്തമാനകാല കോര്‍പ്പറേറ്റ് കള്‍ച്ചര്‍.

തീരുമാനങ്ങള്‍ക്കു മുമ്പ്

ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍, പണത്തിനും പദവിക്കുമുപരി ജീവിതഗുണനിലവാരംകൂടി കണക്കിലെടുക്കണം. ആത്യന്തികമായി നമുക്ക് ജീവിതത്തിലെന്താണു വേണ്ടത്? ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോ വ്യക്തിയും കണ്ടുപിടിക്കണം.

രാഷ്ട്രപുരോഗതിയുടെ അളവുകോലുകള്‍

ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ അളവുകോലാണ് ജി.ഡി.പി, ആളോഹരി ജി.ഡി.പി. മുതലായവ. 1960-കളില്‍ത്തന്നെ ഈ അളവുകോലിന്റെ പൂര്‍ണ്ണത ചോദ്യം ചെയ്യപ്പെട്ടു.  1990-കളായപ്പോള്‍ പല പുതിയ അളവുകോലുകളും ഉരുത്തിരിഞ്ഞുവന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് ജി.ഡി.പി. (പി.പി.പി) ജീവിത വിലസൂചികയിലെയും ജീവിത നിലവാരത്തിലെയും വ്യത്യാസങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ജി.ഡി.പി. തിരഞ്ഞെടുത്ത കുറച്ചുസാധനങ്ങളുടെയും സേവനങ്ങളുടെയും ഓരോ രാജ്യത്തെയും വിലയുടെ അടിസ്ഥാനത്തിലുള്ള ആളോഹരിവരുമാനം. ആളോഹരി ജി.ഡി.പി. യില്‍ 2004-ല്‍ ഒന്നാംസ്ഥാനം 69737 ഡോളറുള്ള ലക്‌സംബര്‍ഗിനാണെങ്കില്‍ 622 ഡോളറുമായി 133-ാം സ്ഥാനമാണ് ഇന്‍ഡ്യയ്ക്ക്. ജി.ഡി.പി. (പി.പി.പി.)യുടെ കാര്യത്തിലും 63609 ഡോളറുമായി ഒന്നാം സ്ഥാനം  ലക്‌സംബര്‍ഗിനാണെങ്കില്‍ 3080 ഡോളറുമായി 125-ാം സ്ഥാനമാണ് ഇന്‍ഡ്യയ്ക്ക്. ജി.ഡി.പി. എന്ന അളവുകോലിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത് വീട്ടിലെ ജോലികള്‍ക്കും കുട്ടികളെയും വൃദ്ധരെയും അന്വേഷിക്കുന്നതിനും ചെലവാക്കുന്ന സമയത്തിന് വിലകല്പിക്കുന്നില്ല എന്നതാണ്. കൂടാതെ കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും വ്യക്തി ചെലവാക്കുന്ന സമയത്തിനും വില കല്പിക്കുന്നില്ല.

ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ്

പിന്നീട് ഉരുത്തിരിഞ്ഞ അളവുകോലാണ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (HDI). ഇവിടെ പ്രധാനമായി മൂന്നുകാര്യങ്ങളാണ് കണക്കിലെടുക്കുന്നത്; (1) ആയുര്‍ദൈര്‍ഘ്യം, (2) വിദ്യാഭ്യാസ നേട്ടങ്ങള്‍, (3) മാന്യമായ ജീവിത നിലവാരം പുലര്‍ത്തുന്നതിന് ആവശ്യമുള്ള വിഭവങ്ങളിന്മേലുള്ള ആധിപത്യം എന്നിവയാണ്. ഇവിടെ പ്രധാന വിഷയം, ഒരു ദരിദ്രനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നവരുമാനം അയാളുടെ സ്വപ്നങ്ങളിലുള്ള വസ്തുക്കളും സേവനങ്ങളും സമ്പാദിക്കാന്‍ സഹായിക്കും.  പക്ഷേ, ഉയര്‍ന്നവരുമാനം മനുഷ്യന്‍ വിലമതിക്കുന്ന മറ്റുപലതും നേടാന്‍ സഹായിച്ചെന്നുവരില്ല.  മനുഷ്യന്റെ ആത്യന്തികമായ വികസനത്തിന് പ്രധാനമായ മറ്റുകാര്യങ്ങള്‍കൂടി പരിഗണിക്കണം. അതില്‍ പ്രധാനമാണ് മനുഷ്യാവകാശം, രാഷ്ട്രീയസ്വാതന്ത്ര്യം, പരിസരമലിനീകരണം, സുരക്ഷിതത്വം, കുറ്റകൃത്യങ്ങള്‍, കുടുംബകലഹങ്ങള്‍, വിദ്യാഭ്യാസനിലവാരം, ആരോഗ്യസുരക്ഷാനിലവാരം തുടങ്ങിയവ. ഐക്യരാഷ്ട്രസഭ 2005-ല്‍ പുറത്തിറക്കിയ ഹ്യൂമന്‍ ഡെവലപ്‌മെന്റ്ഇന്‍ഡക്‌സ് അനുസരിച്ച് 0.950 പോയിന്റ്‌നേടിയ നോര്‍വേയ്ക്കാണ് ഒന്നാംസ്ഥാനം. ഈ ലോകത്ത് ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്ന 20 രാജ്യത്തിന്റെ കൂട്ടത്തിലും ജീവിക്കാന്‍ തീരെകൊള്ളാത്ത 20 രാജ്യത്തിന്റെ കൂട്ടത്തിലും ഇന്‍ഡ്യയില്ല. ജീവിക്കാന്‍ തീരെ കൊള്ളാത്ത രാജ്യം നൈജീരിയയാണ്. 0.600-0.649 പോയിന്റ് നേടി ഇന്‍ഡ്യ ഇതിനിടയിലൊരു സ്ഥാനം നേടി.

ഭൂട്ടാനും ഗ്രോസ് നാഷണല്‍ ഹാപ്പിനസും

ഈ രംഗത്ത് പുതിയതായി ഉരുത്തിരിഞ്ഞ സംഭാവനയാണ് ജി.എന്‍.എച്ച്. (ഗ്രോസ് നാഷണല്‍ ഹാപ്പിനസ്). പണത്തിനുപരി വ്യക്തിയുടെ സന്തോഷമാണ് ഇവിടെ പ്രധാനം. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ ദേശീയ നയമാണിത്. ഭൗതികമല്ലാത്ത കാഴ്ചപ്പാടിലൂടെയാണ് ഇവിടെ കാര്യങ്ങള്‍ കാണുന്നത്.  ജി.എന്‍.എച്ചിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്: (1) നിലനില്‍ക്കുന്നതും തുല്യതയിലധിഷ്ഠിതവുമായ (സാമൂഹികസമത്വം) സാമൂഹിക സാമ്പത്തിക പുരോഗതി (2) പരിസരസംരക്ഷണം, പ്രകൃതിയുമായി സൗഹാര്‍ദ്ദത്തിലുള്ള ജീവിതം (3) സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണവും വികാസവും (4) നല്ല ഭരണം. ആത്യന്തികമായി ആത്മീയമായ ഔന്നത്യങ്ങള്‍ കീഴടക്കുക.

വന്വേതു: ഭൂമിയിലെ സ്വര്‍ഗ്ഗം

'ന്യൂ ഇക്കണോമിക് ഫൗണ്ടേഷന്‍', 'ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്' എന്നീ സംഘടനകള്‍ 178 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനത ശാന്തസമുദ്രത്തിന്റെ തെക്കുഭാഗത്തുള്ള 'വന്വേതു' (Vanuatu) എന്ന ദ്വീപു നിവാസികളാണ്. ഏറ്റവും അസന്തുഷ്ടര്‍ ബ്രിട്ടന്‍ (108), അമേരിക്ക (150), റഷ്യ (172) മുതലായ രാജ്യങ്ങളിലുള്ളവരാണ്.  എന്താണ് ഈ ദ്വീപുനിവാസികളുടെ പ്രത്യേകത? അവിടത്തെ ജനങ്ങളുടെ സന്തോഷത്തിനു പ്രധാനകാരണം, അവര്‍ക്കുള്ള തുച്ഛമായ കാര്യങ്ങള്‍കൊണ്ട് അവര്‍ തൃപ്തരാണ് എന്നതാണ്. ഒരു ഉപഭോഗ സമൂഹമേ അല്ല. കുടുംബങ്ങള്‍ക്കും സമൂഹത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. വ്യക്തികളില്‍ മനോവിഷമം വളരെ കുറവാണ്. അതുകൊണ്ട് ദീര്‍ഘായുസ്സുകളുമാണ് (ശരാശരി ആയുര്‍ ദൈര്‍ഘ്യം 70 വയസ്സ്). അന്നന്നുള്ള കാര്യംമാത്രം കേന്ദ്രീകരിച്ചുള്ളതാണ് ജീവിതം.  ഭൂമിക്കും പരിസരത്തിനും യാതൊരു നാശവും വരുത്താതെയുള്ള ജീവിത ശൈലി.

സന്തോഷവും ആരോഗ്യവും

പൗരന്മാരുടെ ജീവിതത്തിലെ സന്തോഷം, സംതൃപ്തി ഈ വിഷയങ്ങളില്‍ 178 രാജ്യത്ത് 80,000ത്തില്‍പ്പരം ആളുകളില്‍ നടത്തിയ 100-ലധികം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏഡ്രിയന്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞന്‍ (യൂണിവേഴ്‌സിറ്റി ഓഫ് ലൈസെസ്റ്റര്‍) തയ്യാറാക്കിയ പട്ടിക അനുസരിച്ച് സന്തോഷമുള്ള ജനതയുടെ കാര്യത്തില്‍ ഇന്‍ഡ്യയ്ക്ക് 125-ാം സ്ഥാനമാണ്. ഡെന്‍മാര്‍ക്കിനാണ് ഒന്നാംസ്ഥാനം. ചൈനയ്ക്ക് 82-ാം സ്ഥാനവും ജപ്പാന് 90-ാം സ്ഥാനവുമാണ്. അമേരിക്ക 23, യു.കെ.41, ഫ്രാന്‍സ്62, റഷ്യ 167, ബുറുന്‍ഡി 178 എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. സന്തോഷത്തിന്റെ ഏറ്റവും പ്രധാനകാരണമായി ജനം കാണുന്നത് ആരോഗ്യമാണ്. അതുകഴിഞ്ഞേയുളളൂ സമ്പത്തും വിദ്യാഭ്യാസവും.  ഒരു രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കാന്‍ ജി.ഡി.പി.യും ആളോഹരിവരുമാനവും ജനതയുടെ സന്തോഷത്തിന്റെ ഇന്‍ഡക്‌സും കാണിക്കുന്ന കാലം വിദൂരമല്ല.

കേരളവും ജനതയുടെ സന്തോഷവും

കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ചകളില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും സന്തോഷം പ്രധാന വിഷയമാകണം. ആരോഗ്യവിഷയത്തില്‍ ജനങ്ങള്‍ കല്പിക്കുന്ന പ്രാധാന്യം ഭരണാധികാരികള്‍ക്കൊരു ചൂണ്ടുപലകയാണ്. പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളുമില്ല. സമത്വമില്ലാത്ത സമൂഹത്തില്‍ സമാധാനം കാണില്ല. വ്യക്തികളും അണുകുടുംബങ്ങളും സ്വാര്‍ത്ഥതയുടെ തുരുത്തുകളായി അധഃപതിക്കുന്ന കേരളത്തില്‍ സന്തോഷത്തിനും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനും നല്ല ഉപാധിയാണ് കൂട്ടായ്മകള്‍. നിസ്വാര്‍ത്ഥ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളും ഇതിന് ഉപയുക്തമാണ്.

ഭരണം ഒരു നിയോഗമാണ്.  അതിന്റെ വിനിയോഗം ചരിത്രവും.  നമ്മളെ ഭരിക്കാന്‍ നിയോഗം

കിട്ടുന്നവര്‍ക്ക് വ്യക്തികളുടെ സന്തോഷത്തെക്കുറിച്ച് ഒരു സ്വപ്നം (Vision) ഉണ്ടായിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

വികസനവും സമൂഹവും

പ്രശ്‌സത ജര്‍മ്മന്‍ തത്ത്വചിന്തകനായ ഹെഗലിന്റെ (1770-1831)  കാഴ്ചപ്പാടിലൂടെ സിദ്ധാന്തങ്ങളും ലോകവ്യവസ്ഥിതിയും തമ്മിലുളള ബന്ധത്തെ നിര്‍വ്വചിക്കാം. ഒരു കാലഘട്ടത്തില്‍ ഒരു ദേശത്ത് നിലവിലിരിക്കുന്ന വ്യവസഥിതിയെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കിയാല്‍ കാലം മാറുന്നതിനനുസരിച്ച് ഈ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ശക്തികള്‍ ഉരുത്തിരിയും. അങ്ങനെ നിലവിലിരുന്ന വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങള്‍ക്ക് പരിഹാരമെന്നോണം ഒരു പുതിയ വ്യവസ്ഥിതി നിലവില്‍ വരും. കാലക്രമേണ നിലവിലിരുന്നതും പുതിയതും തമ്മില്‍ സംഘട്ടനം ഉടലെടുക്കും. തത്ഫലമായി വീണ്ടും ഒരു പുതിയ വ്യവസ്ഥിതി നിലവില്‍ വരും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും.

ബ്രിട്ടീഷ് ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബിയുടെ (1889-1975) മനുഷ്യസമൂഹങ്ങളുടെ ചരിത്രവിശകലനം എന്ന പഠനത്തിലും സമാനമായ ചിന്താഗതിയുടെ സ്വാധീനം കാണാം. ചരിത്രം നിശ്ചലമല്ല എന്ന സിദ്ധാന്തം തെളിയിച്ചതിനുശേഷം പുരോഗതിയുടെ ചലനാത്മകതയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു. നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ശക്തികളും ഈ വെല്ലുവിളികളോടുളള സമൂഹത്തിന്റെ പ്രതികരണവും ഉള്‍പ്പെടുന്നതാണ് പുരോഗതിയുടെ ചലനാത്മകത.

18 -ാം നൂറ്റാണ്ട് തൊട്ട് നിലവില്‍വന്ന മുതലാളിത്തവ്യവസ്ഥിതിയുടെ ക്രൂരമായ മുഖങ്ങളാണ് കാറല്‍ മാര്‍ക്‌സ് എന്ന ചരിത്രപുരുഷനെ സൃഷ്ടിച്ചത്. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടുപോലും മാര്‍ക്‌സിസത്തിന്  വളക്കൂറുളള മണ്ണായി. മുതലാളിത്തവും സോഷ്യലിസവും തമ്മിലുളള സംഘട്ടനം മിക്‌സഡ് ഇക്കോണമിക്ക് വഴിതെളിച്ചു.  സോഷ്യലിസത്തിന്റെ, കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ ഉടലെടുത്ത റീഗണോമിക്‌സ് ലോകഗതി മാറ്റിമറിച്ചു. വര്‍ത്തമാനകാല ആഗോളസാമ്പത്തികമാന്ദ്യം റീഗണോമിക്‌സിന് അന്ത്യം കുറിക്കുമോ?

പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനങ്ങളില്ലാത്ത വികസനത്തിന് കേരളം ഊന്നല്‍ കൊടുക്കണം.

20 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ അമേരിക്കന്‍ സ്വാധീനത്തിലുളള ലോകബാങ്ക് ലോകമാകെയുളള രാജ്യങ്ങളുടെ സാമ്പത്തികനയങ്ങളെ സ്വാധീനിക്കുവാന്‍ തുടങ്ങി. ഇതിന്റെ ഫലമായി അമേരിക്കയും ഇതരലോകരാജ്യങ്ങളും തമ്മിലുളള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെ ലോകമാസകലം അമേരിക്കന്‍ സാമ്പത്തികനയങ്ങള്‍ പിന്തുടരാന്‍ തുടങ്ങി.

അമേരിക്കന്‍ മോഡലിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ധാരാളം ഭൂമിയും (ലോകജനസംഖ്യയുടെ 4% ത്തിന് 16% ഭൂമി) വിഭവങ്ങളും, നഗരകേന്ദ്രീകൃത ഉത്പാദനം, വിതരണം, വികസനം. എന്തും വലിയ രീതിയില്‍ ചെയ്യുന്നതാണ് നല്ലതെന്ന സങ്കല്പം.  വലിയ കാറുകള്‍, വലിയ വീടുകള്‍. ആരോഗ്യത്തിനായി ചെലവാക്കുന്ന പണത്തിന്റെ വലുപ്പമാണ് ആരോഗ്യത്തിന്റെ അളവുകോലായി കണക്കാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ എത്രവര്‍ഷം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചെലവിട്ടു എന്നതിനെ ആശ്രയിച്ചും.

ഭൗതികമായി ഒരാളിന്റെ വലുപ്പത്തിന്റെ അളവുകോലായി കണക്കാക്കുന്നത് കാറിന്റെയും വീടിന്റെയും വലുപ്പമാണ്. അമേരിക്കന്‍ ജീവിതരീതിയെ രണ്ട് തലത്തില്‍ വിലയിരുത്താം : സാമൂഹികബന്ധങ്ങള്‍ക്ക് പകരക്കാരനായി സാമ്പത്തികബന്ധങ്ങള്‍, മനുഷ്യന്റെ സുഖത്തെയും സന്തോഷത്തെയും അവന്റെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ അളക്കുക. ഉപഭോഗം അതിന്റെ പാരമ്യത്തിലെത്തിയതോടെ അമേരിക്കയുടെ പ്രതിദിനവിദേശവ്യാപാരക്കമ്മി 100 കോടി ഡോളറിലെത്തി. (5000 കോടി രൂപ).

2008 ഏപ്രില്‍ 18,19 തീയതികളിലായി പാരീസില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം നടന്നു. സമ്മേളനത്തിന്റെ പ്രമേയം ഇക്കണോമിക് ഡി-ഗ്രോത്ത്. അമേരിക്കന്‍ മോഡല്‍ വികസനത്തിന് പകരം മറ്റൊരു മോഡല്‍. നഗരങ്ങള്‍ക്ക് പകരം നാട്ടിന്‍പുറം, മാലിന്യങ്ങള്‍ പ്രയോജനകരമായി ഉപയോഗിക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ചെറിയ വീടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റിനു പകരം ചെറിയ കടകള്‍, പ്രാദേശികമായ ഉത്പാദനം, കാറില്ലാത്തവനെ ദരിദ്രനായി കാണാതെ ആവശ്യക്കാര്‍ മാത്രം കാര്‍ വാങ്ങുക എന്ന തത്ത്വം, വ്യക്തിജീവിതവും തൊഴിലും തമ്മിലുളള പൊരുത്തം വഴി ആരോഗ്യച്ചെലവുകള്‍ കുറയ്ക്കുക, ആഗോളവത്കരണത്തിന് പകരം പ്രാദേശികവത്കരണം.

ആധുനിക സാമ്പത്തികശാസ്ത്രത്തില്‍ വികസനവും ഉപഭോഗവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. ലോകജനസംഖ്യയുടെ 4% മാത്രമുളള അമേരിക്കക്കാര്‍ ലോകത്താകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 25% ഉപയോഗിക്കുന്നു, ലോകത്താകെ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ 30% സൃഷ്ടിക്കുന്നു. വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് അമേരിക്കക്കാരന്റെ ആളോഹരി ഉപഭോഗകണക്കിലേക്ക് ഇന്ത്യക്കാരനും ചൈനക്കാരനും വളര്‍ന്നാല്‍ 2030 ഓടുകൂടി ഈ രണ്ട് രാജ്യങ്ങള്‍ക്കും മാത്രമായി മറ്റൊരു ഭൂമിയിലെ വിഭവങ്ങള്‍കൂടി വേണ്ടിവരും. ഗ്ലോബല്‍ ഫുട്ട് പ്രിന്റ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയുടെ കണക്കനുസരിച്ച് ഭൂമിക്ക് വിഭവങ്ങള്‍ പുനര്‍ഃസൃഷ്ടിക്കാനുളള കഴിവിനെക്കാള്‍ 23% അധികമായി ഉപഭോഗം വഴിയും മാലിന്യസൃഷ്ടിവഴിയും ഭൂമിയെ നമ്മള്‍ ചൂഷണം ചെയ്യുന്നു. സാമ്പത്തികമായി പറഞ്ഞാല്‍ നമ്മള്‍ മുതലില്‍ നിന്നെടുത്ത് ഭക്ഷിക്കുകയാണ്. ഇത് അധികകാലം നിലനില്‍ക്കില്ല. മനുഷ്യന്റെ നന്മയ്ക്കുളള ഒരു ഉപാധി മാത്രമാണ് ഉപഭോഗമെന്നിരിക്കെ മനുഷ്യന്‍ കുറഞ്ഞ ഉപഭോഗം വഴി കൂടുതല്‍ നന്മയുണ്ടാകുന്ന വഴികളെ കുറിച്ച് ചിന്തിക്കണം.

പ്രകൃതിക്കിണങ്ങുന്ന വികസനത്തിനായി മാലിന്യങ്ങള്‍ തളളുന്ന വ്യവസായങ്ങള്‍ അതേ മാലിന്യങ്ങള്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കു കൂടി  രൂപം നല്‍കണം.

ത്വരിതഗതിയിലുളള സാമ്പത്തികവികസനവും അതിന്റെ പാര്‍ശ്വഫലങ്ങളും മനുഷ്യജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുളള പ്രയാണത്തില്‍ പല വെല്ലുവിളികളും ഉയര്‍ത്തുന്നു. അതില്‍ പ്രധാനമാണ് ഉപഭോഗവസ്തുവെന്ന രീതിയില്‍ സമയത്തെക്കുറിച്ചുളള മാറിവന്ന സങ്കല്‍പ്പം.

അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി.യിലെ പ്രൊഫ. പീറ്റര്‍ സെങ്ങിന്റെ അഭിപ്രായത്തില്‍ വര്‍ത്തമാനകാലപ്രതിസന്ധികളായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും വ്യവസായവിപ്ലവമെന്ന കുമിളയുടെ പരിണിതഫലങ്ങളാണ്. പ്രകൃതിയുടെ താളത്തിനു വിപരീതമായി ദീര്‍ഘകാലമായി സംഭവിച്ച ത്വരിതഗതിയിലുളള വ്യവസായവത്കരണത്തിന്റെ പരിണിതഫലങ്ങള്‍ക്കുളള വില നമ്മള്‍ കൊടുത്തുതുടങ്ങുന്നു.

ത്വരിതഗതിയിലുളള വ്യവസായവത്കരണം നമ്മെ മറ്റൊരു കുമിളയിലേക്കാണ് നയിക്കുന്നത്; മനുഷ്യനും അവന് ലഭ്യമായ സമയവും തമ്മിലുളള അനാരോഗ്യകരമായ ബന്ധം. ഇവിടെ സമയത്തിന് രണ്ട് മുഖങ്ങളേയുളളൂ. ഒന്നുകില്‍ തൊഴിലെടുക്കുന്നവരുടെ ഭാഗമായി വസ്തുക്കളുടെ നിര്‍മ്മാണത്തിലോ സേവനങ്ങള്‍ നല്‍കുന്നതിലോ വ്യാപൃതരാവുക. അല്ലെങ്കില്‍ അവയുടെ ഉപഭോഗത്തില്‍ പങ്കുചേരുക. ആത്യന്തികമായി മനുഷ്യന്‍ എന്ന സാമൂഹികജീവിയുടെ ഉദ്ദേശ്യങ്ങള്‍ക്ക് കടകവിരുദ്ധമല്ലേ ഈ സംഭവിക്കുന്നതെല്ലാം. മനുഷ്യനെന്ന നിലയില്‍ സമ്പത്തിന്റെ ഉത്പാദനം, ഉപഭോഗം ഇവപോലെ തന്നെ പ്രധാനമല്ലേ സമൂഹം, കുടുംബം, കല, സാമൂഹികസേവനം, ആത്മീയത എന്നിവയും.

ഉപഭോഗസംസ്ഥാനമായ കേരളം മാനവികതയ്ക്കും പരിസ്ഥിതി സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുന്ന ഒരു വികസനസംസ്‌കാരം വളര്‍ത്തിയെടുക്കണം.

വികസനത്തിനും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും സാമ്പത്തികമായ ഉത്തേജനങ്ങള്‍ക്ക് പുറമേ രാഷ്ട്രീയവും ഭരണപരവുമായ തടസ്സങ്ങള്‍ നീക്കണം. സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വിഘാതമായി നില്‍ക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയിലെ ടെലിഫോണ്‍ വ്യവസായം. ആഗോളമായിത്തന്നെ ടെലിഫോണ്‍ നിരക്കുകള്‍ ഏറ്റവും കുറവുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡല്‍ഹി മെട്രോയാണ് മറ്റൊരു ഉദാഹരണം. 30 വര്‍ഷത്തേക്ക് 0.5% പലിശയ്ക്ക് കടം കിട്ടിയതോടെ പദ്ധതി തുടങ്ങുന്നതിന് തടസ്സമായിരുന്ന സാമ്പത്തികപ്രശ്‌നത്തിനു പരിഹാരമായി, സാമ്പത്തികമായി പദ്ധതി ലാഭകരമായി.

ടെലിഫോണിന്റെ കാര്യത്തിലെന്നപോലെ ഊര്‍ജ്ജമേഖലയും ഉദാരവത്കരിക്കണം. കുറഞ്ഞ പലിശയ്ക്ക് കടം നല്‍കി പരിസ്ഥിതി സൗഹാര്‍ദ്ദമായ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കണം. ഒരു മെഗാവാട്ട് പാരമ്പര്യ ഊര്‍ജ്ജ ഉത്പാദനം 100-200 പേര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍, തത്തുല്യമായ സൗരോര്‍ജ്ജ ഉത്പാദനം 30000 തൊഴില്‍ സൃഷ്ടിക്കും. കൃഷിക്കാര്‍ക്ക് കടാശ്വാസപദ്ധതിയേക്കാള്‍ നല്ലത് കുറഞ്ഞ പലിശയ്ക്ക് പണം കടം കൊടുക്കുന്നതല്ലേ. കൃഷിയില്‍ ഉത്പാദനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കണം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യുമ്പോള്‍ ചൈനീസ് മാതൃകയില്‍, വില്‍ക്കുവാനുള്ള അവകാശം നല്‍കരുത്.

സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുഗതാഗതം, പാര്‍പ്പിടം, എന്നീ മേഖലകളിലും കുറഞ്ഞ പലിശയ്ക്ക് കടം കൊടുക്കണം. അപ്പോള്‍ വൈദ്യുതി, ഭക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ഭവനം ഇവയ്ക്കുവേണ്ടിയുള്ള ചെലവ് കുറയും. നാഷണല്‍ ഹൈവേ ഒഴിച്ചുള്ള റോഡുകളുടെ നിര്‍മ്മാണം, പരിപാലനം ഇവ ഗുജറാത്ത് മാതൃകയില്‍ ടോള്‍ പിരിക്കാതെ സ്വകാര്യമേഖലയ്ക്ക് വിടണം.

കേരളത്തില്‍ നല്ലൊരു ശതമാനം ജനങ്ങളുടെ കൈയില്‍ കാശുണ്ട്. വ്യവസായം തുടങ്ങുന്നതിനായുള്ള ഭരണപരമായ തടസ്സങ്ങളും സ്ഥാപനം തുടങ്ങിക്കഴിഞ്ഞാല്‍ നടത്തുന്നതിനുള്ള തടസ്സങ്ങളുമാണ് പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഈ തടസ്സങ്ങള്‍ നീങ്ങിയാല്‍ വ്യവസായങ്ങള്‍ വരും. മത്സരം വര്‍ദ്ധിക്കും. തത്ഫലമായി കാര്യക്ഷമത കൂടും. അതിന്റെ ഫലമായി വിലകള്‍ കുറയും. പൊതുവില്‍ സംസ്ഥാന സമ്പദ്ഘടന വികസിക്കും.

സര്‍ക്കാര്‍ സര്‍വ്വീസ് എടുത്താല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും വരുമാനം ഉണ്ടാക്കുന്നില്ല. വരുമാനം ഉണ്ടാക്കുന്നതും അല്ലാത്തതുമായ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു യൂണിറ്റായി പ്രവര്‍ത്തിക്കണം. ആത്യന്തികമായി എല്ലാ യൂണിറ്റുകളും സ്വന്തം വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനു ചെലവാക്കുന്ന കേരത്തിന് ഇത് വലിയ അനുഗ്രഹമായിരിക്കും. ഇ-ഗവേണന്‍സ് വഴി സുതാര്യതയും ഉത്പാദനക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തണം, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണം.

സൃഷ്ടിപരമായ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നഷ്ടങ്ങളും പാഴ്‌ച്ചെലവുകളും ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൗരനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരവും സ്വാതന്ത്യവും ഉണ്ടായിരിക്കണം. ഫലപ്രദങ്ങളായ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രതിഫലം നല്‍കണം.

വികസനത്തിന് ഏറ്റവും വലിയ തടസ്സമാണ് അഴിമതി. ഭാരതീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമാണ്. ഉദാഹരത്തിന് 2008 ലെ കര്‍ണ്ണാടക സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍നിന്ന് അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR) എന്ന സംഘടന അടര്‍ത്തിയെടുത്ത കണക്കുകള്‍ ഒന്നു പരിശോധിക്കാം.

മുന്‍ മുഖ്യമന്ത്രി ശ്രീ.എച്ച്.ഡി.കുമാരസ്വാമി, ഭാര്യ, മകന്‍ എന്നിവരുടെ ആസ്തി 49.72 കോടി രൂപ, 13.77 കോടി രൂപയുടെ ബാങ്ക് ഡിപ്പോസിറ്റും. 2004 ലെ ഇവരുടെ സ്വത്തിനേക്കാള്‍ 1331 ശതമാനം വര്‍ദ്ധനവ്. മുന്‍ മുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകന്‍ ദിനേശ് റാവുവിന്റെ ആസ്തി 20.33 കോടി രൂപ. 2004 ല്‍ ഇത് 6.43 ലക്ഷം മാത്രം. വര്‍ദ്ധനവ് 31526 ശതമാനം. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ ശ്രീ.ആര്‍. അശോകിന്റെ ആസ്തി 10.06 കോടി. വര്‍ദ്ധനവ് 2665 ശതമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ആര്‍.എല്‍.ആര്‍.ജാര്‍കിഹോളി , സന്തോഷ് ലാര്‍ഡ്, എ.സര്‍നായക് ഇവരുടെ 2004 ലെ ആസ്തി 3.57 കോടി, 3.97 കോടി, 93 ലക്ഷം വീതമായിരുന്നുവെങ്കില്‍ 2008 ല്‍ അത് 39.87 കോടി, 56.08 കോടി, 21.25 കോടി എന്നീ ക്രമത്തിലായിരുന്നു. 172 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസിലെ ശ്രീ.അനില്‍ ലാല്‍ ആയിരുന്നു ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി. വര്‍ദ്ധനവ് 2343 ശതമാനം. സമ്പത്തിലെ വര്‍ദ്ധനവിന്റെ ശരാശരി എടുത്താല്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടേത് 677 ശതമാനവും രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളുടേത് 456.6 ശതമാനവുമായിരുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് എ.ഡി.ആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക).

അഴിമതിരഹിത വികസനത്തിന് കേരളം ഊന്നല്‍ നല്‍കണം.

ന്യൂയോര്‍ക്ക് ആസ്ഥാനമായ അക്‌സസ് മാര്‍ക്കറ്റ്‌സ് ഇന്റര്‍നാഷണല്‍ പാര്‍ട്ട്‌ണേഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ ആകെ 16.8 ദശലക്ഷം ഭവനാധിഷ്ഠിത ബിസിനസ്സുകള്‍ ഉണ്ട്. അത് ഇന്ത്യയിലാകെയുള്ള 202.9 ദശലക്ഷം ഭവനങ്ങളുടെ 8 ശതമാനം വരും. ഭാരതസര്‍ക്കാരിന്റെ 2007 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൈക്രോ, സ്മാള്‍, മീഡിയം വിഭാഗങ്ങളിലായി ഇന്ത്യയിലാകെ 12846365 യൂണിറ്റുകളാണുള്ളത് (25 ലക്ഷം മുതല്‍ 5 കോടി രൂപവരെ മുടക്ക് മുതലുളള യൂണിറ്റുകള്‍).

കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്നത് (30 ദശലക്ഷം) ഈ വ്യവസായ യൂണിറ്റുകളിലാണ്. ഉപഭോഗ, ഇന്റര്‍മീഡിയറ്റ്, ക്യാപ്പിറ്റല്‍ വിഭാഗങ്ങളില്‍പ്പെട്ട 8000 ത്തിലധികം ഉത്പന്നങ്ങളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണ് ഈ വിഭാഗക്കാര്‍. രാജ്യത്തെ വ്യവസായ യൂണിറ്റുകളുടെ 90 ശതമാനവും വ്യവസായ ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 50 ശതമാനവും ഇവരുടെ സംഭാവനയാണ്. ഇക്കൂട്ടര്‍ 2007 ല്‍ ഒരു ലക്ഷം കോടി രൂപയുടെ മുതല്‍മുടക്ക് നടത്തിയപ്പോള്‍ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് കിട്ടിയ കടം 14.15 ശതമാനം മാത്രമായിരുന്നു.

'നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദി അണ്‍ഓര്‍ഗണൈസ്ഡ് സെക്ടര്‍' (NCEUS) നടത്തിയ ഒരു പഠനമനുസരിച്ച് അസംഘടിതമേഖലയില്‍ കാര്‍ഷികേതരരംഗത്ത് പ്രവര്‍ത്തിക്കുന്ന 58 ദശലക്ഷം യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. 25 ലക്ഷം രൂപ വരെ മുടക്കുമുതലുളള, 10 ല്‍ താഴെ ജോലിക്കാരുളള ഈ വിഭാഗക്കാരാണ് ജി.ഡി.പി.യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത്. 2007 ലെ കണക്കനുസരിച്ച് ഇവരില്‍ 5 ലക്ഷം രൂപ വരെ മുതല്‍ മുടക്കുളളവര്‍ക്ക്  ബാങ്കുകളുടെ ആകെ വായ്പയുടെ  2.2% മാത്രം കിട്ടിയപ്പോള്‍ 5-25 ലക്ഷം മുതല്‍മുടക്കുളളവര്‍ക്ക് കിട്ടിയത് 2.1% മാത്രമായിരുന്നു.

കയറ്റുമതിയുടെ കാര്യത്തില്‍ 12 തൊഴിലധിഷ്ഠിത മേഖലകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്: ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്, തുകല്‍ ഉത്പന്നങ്ങള്‍, വജ്രം, ആഭരണങ്ങള്‍, ധാന്യം, ഹോര്‍ട്ടികള്‍ച്ചര്‍, പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ് ഗുഡ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍, ആട്ടോമൊബൈലും ഘടകങ്ങളും, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍.

സ്ഥലപരിമിതിമൂലം വന്‍കിട വ്യവസായങ്ങള്‍ക്ക് സാദ്ധ്യത കുറഞ്ഞ കേരളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേകിച്ചും മേല്‍വിവരിച്ച മേഖലകള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തികം, മാര്‍ക്കറ്റിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ആധുനിക സാങ്കേതികവിദ്യ, ആധുനിക മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ വേണ്ട സഹായം നല്‍കി ഈ മേഖലകളെ സഹായിക്കണം. നഗരങ്ങളിലെയും പട്ടണങ്ങളിലെയും സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും ഗ്രീന്‍ഹൗസുകള്‍ സ്ഥാപിച്ച് പഴങ്ങളും പച്ചക്കറികളും ഉയര്‍ന്ന ഉത്പാദനക്ഷമതയില്‍ ഉത്പാദിപ്പിക്കാനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം.

1990 കള്‍ക്ക്‌ശേഷം ഇന്ത്യ കണ്ട ഓട്ടോമൊബൈല്‍ വിപ്ലവത്തിന്റെ നിര്‍മ്മാണമേഖലയില്‍ നിന്ന് കേരളം  ഒഴിവാക്കപ്പെട്ടു. 2010 ഓടെ ഇലക്ട്രിക് കാറുകളുടെ ഒരു പുതുയുഗം പിറക്കും. ഈ വിപ്ലവം മുന്നില്‍ കണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേരളം ഒരു പ്രത്യേക സാമ്പത്തികമേഖല തുടങ്ങണം.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2008 ലെ കണക്കനുസരിച്ച് 2020 ഓടെ ഇന്ത്യയ്ക്ക് 20-24 പ്രായത്തിലുളള 116 ദശലക്ഷം ആളുകള്‍ തൊഴിലെടുക്കാന്‍ പര്യാപ്തമായി ഉണ്ടാകും. 2008 ലെ കണക്കനുസരിച്ച് 370 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ 15 വയസ്സിനു താഴെയുളളവരാണ്.

നാസ്‌കോം, മക്കിന്‍സി എന്നീ സംഘടനകളുടെ കണക്കനുസരിച്ച് ഇന്ത്യയിലെ യുവജനങ്ങളില്‍ 25 % ത്തിനു താഴെ മാത്രമേ അന്താരാഷ്ട്ര തൊഴില്‍രംഗത്തെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ വിദ്യാഭ്യാസവും തൊഴില്‍പരിജ്ഞാനവുമുളളൂ. സമ്പദ്ഘടനയില്‍ ഉത്പാദനക്ഷമതയുടെ പ്രാധാന്യവും ആഗോളതൊഴിലവസരങ്ങളും കണക്കിലെടുക്കുമ്പോള്‍ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതില്‍ കേരളം ശ്രദ്ധിക്കണം.

ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണം, ഭക്ഷ്യപദാര്‍ത്ഥം, കാര്‍പ്പെറ്റ്, ടെക്സ്റ്റയില്‍സ്, ലോഹനിര്‍മ്മിത ഉത്പന്നം എന്നീ വ്യവസായങ്ങളിലെ ഉത്പാദനക്ഷമതയെ അടിസ്ഥാനമാക്കി 2007 ഒക്‌ടോബറില്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഓരോ വ്യവസായത്തിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും ഏറ്റവും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും തമ്മിലുളള അന്തരം വളരെ വലുതായിരുന്നു.

ഉദാ :- 2004 ല്‍ വസ്ത്രനിര്‍മ്മാണവ്യവസായത്തില്‍ നല്ല യൂണിറ്റുകളില്‍ ഒരു തൊഴിലാളിയില്‍നിന്നുളള മൂല്യവര്‍ദ്ധന 6 ലക്ഷം രൂപയായിരുന്നുവെങ്കില്‍ 60% യൂണിറ്റുകളിലും അത് ഒരുലക്ഷം രൂപയില്‍ താഴെ ആയിരുന്നു. ബാങ്കിന്റെ പഠനം അനുസരിച്ച് ഓരോ വ്യവസായത്തിലും മികച്ചു നില്‍ക്കുന്ന യൂണിറ്റുകളുടെ ഉത്പാദനക്ഷമത ശരാശരി യൂണിറ്റുകളെക്കാള്‍ 5 ഇരട്ടിയായിരുന്നു.

ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ നിലവിലുളള അറിവ് എല്ലാ വ്യവസായങ്ങളും പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ മൊത്തത്തിലുളള ഉത്പാദനം ഇന്നത്തേതിന്റെ 4.8 ഇരട്ടി വര്‍ദ്ധിക്കും. പുതിയ കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് അറിവും പരിശീലനവും നല്‍കിയും ഗവേഷണത്തിന് ഊന്നല്‍ നല്‍കിയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം. കേരളവും മേല്‍വിവരിച്ച മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. തദ്വാര കേരളത്തിലെ വ്യവസായ യൂണിറ്റുകളെ മത്സരക്ഷമതയില്‍ ആഗോളനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തണം.

കേരളത്തിലെ  പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍ സര്‍വ്വീസും  നിരീക്ഷിക്കുമ്പോള്‍  നികുതിദായകന്റെ നികുതിപ്പണത്തിന്റെ ഉത്പാദനക്ഷമതയെക്കുറിച്ച് ചിന്തിച്ചുപോകും. ബാംഗ്‌ളൂര്‍ ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ  ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ റേഷന്‍കട വഴി ഒരു രൂപയുടെ സാധനം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ചെലവാക്കിയത് 3.68 രൂപയായിരുന്നു. മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായമുളള കേരളം ആധുനിക സപ്ലൈ ചെയിന്‍  മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ വഴി പൊതുവിതരണത്തില്‍ ഇന്ത്യയ്ക്ക് മാതൃക കാട്ടണം.

മുടക്കുമുതലിന്റെ ഉത്പാദനക്ഷമത എന്ന് പറയുന്നത് മുടക്കുമുതലിന്റെ ഓരോ യൂണിറ്റിനും (ഉദാ-1 രൂപ) കിട്ടുന്ന പ്രതിഫലമാണ്. ഈ കാര്യത്തില്‍ മാതൃകാപരമായ കണക്ക് എന്നത് ഒരു യൂണിറ്റ് മുടക്കുമ്പോള്‍ ഒന്നര യൂണിറ്റ് വരുമാനമെന്നതാണ്. ഇന്ത്യയിലെ മിക്കവാറും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും മുടക്കുന്ന ഓരോ രൂപയ്ക്കും 80 പൈസയാണ് ശരാശരി വരുമാനം. ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്‍ഫോസിസിന്  ഇത് 1.50 രൂപയായിരുന്നത് ഇപ്പോള്‍ 1.25 രൂപയായി. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഒഴിവാക്കിയാല്‍ നികുതിയും വരുമാനവും വര്‍ദ്ധിപ്പിക്കാതെ കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ജനനന്മയ്ക്കായി എന്തെല്ലാം ചെയ്യാം. സര്‍ക്കാര്‍ ചെലവുകളുടെ ഉത്പാദനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള നയങ്ങള്‍ രൂപീകരിക്കണം.

വികസനത്തിന്റെ  കേന്ദ്രബിന്ദു നഗരം എന്നതു മാറി ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളുമാകുന്നതോടെ ചെറിയ മുടക്കുമുതലില്‍ കൂടുതല്‍ പ്രയോജനം ലഭിക്കും. മുടക്കു മുതലിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിക്കും. വര്‍ദ്ധിച്ച ചെലവില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കേണ്ട ബാദ്ധ്യതയില്ല. നഗരത്തില്‍ ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 5-10 ലക്ഷം കൊടുക്കേണ്ടിവരുമ്പോള്‍ 50 - 100 കി.മീ. മാറി അതിന്റെ ആയിരത്തിലൊന്ന് വിലയ്ക്ക് സ്ഥലം ലഭ്യമാകും. ശമ്പളം, വാടക ഇവയും നഗരത്തില്‍ വളരെ കൂടുതലാണ്. സാധാരണമായി മുതല്‍മുടക്കുന്നവര്‍ പറയുന്ന ന്യായീകരണം നഗരത്തില്‍ മാത്രമാണ് സാങ്കേതികപരിജ്ഞാനമുളള തൊഴിലാളികളെ കിട്ടുന്നത് എന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്റ്റീല്‍ പ്ലാന്റുകളും പഞ്ചസാരമില്ലുകളും പേപ്പര്‍ മില്ലുകളും സിമന്റ് നിര്‍മ്മാണശാലകളും നഗരത്തില്‍ കേന്ദ്രീകരിക്കുന്നില്ല. നഗരകേന്ദ്രീകൃതമായ വികസനമെല്ലാം സര്‍വ്വീസ് മേഖലയിലാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡും വീഡിയോ കോണ്‍ഫറന്‍സിംഗും വ്യാപകമായതോടെ ആര്‍ക്കും എവിടെയിരുന്നും ഏത് സേവനവും ചെയ്യാമെന്ന സ്ഥിതിയായി.

അനാരോഗ്യകരമായ രീതിയിലുളള നഗരങ്ങളുടെ വളര്‍ച്ച ഒരുപാട് സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു മെട്രോ റെയില്‍കൊണ്ടോ ചേരിനിര്‍മ്മാര്‍ജനംകൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നങ്ങള്‍. ബാംഗ്‌ളൂരും ബോംബെയും കൊച്ചിയും ബീജിംഗും ഒക്കെ നല്ല ഉദാഹരണങ്ങളാണ്. 1.8 കോടി ജനങ്ങളുളള ബീജിംഗിലേക്കുളള കുടിയേറ്റം എങ്ങനെ നിയന്ത്രിക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബീജിംഗ് ഭരണാധികാരികള്‍. നികുതിവര്‍ദ്ധനവിലൂടെയും ഉയര്‍ന്ന പലിശനിരക്കിലൂടെയും നഗരകേന്ദ്രീകൃതമായ വികസനത്തിന് തടയിടാം. ഒരു പക്ഷേ അതിന് ഏറ്റവും വലിയ തടസ്സം നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റില്‍ കളളപ്പണം മുടക്കിയിട്ടുളള രാഷ്ട്രീയ, ഉദ്യോഗസ്ഥമേധാവികളായിരിക്കും.

അന്താരാഷ്ട്ര തൊഴില്‍ സംഘടന 2008 മേയില്‍ പുറത്തിറക്കിയ ഒരു പഠനഫലമനുസരിച്ച് ജി.ഡി.പിയുടെ 6-8 ശതമാനം സാമൂഹികസുരക്ഷാപദ്ധതികളില്‍ മുടക്കിയാല്‍ ഇന്ത്യയ്ക്ക് മൊത്തം ജനങ്ങള്‍ക്കും അടിസ്ഥാനസാമൂഹികസുരക്ഷിതത്വം ഉറപ്പുനല്‍കാം. (ആരോഗ്യസംരക്ഷണം, ശിശുക്കളുടെയും വൃദ്ധരുടെയും സംരക്ഷണം, വികലാംഗരുടെയും ബുദ്ധിമാന്ദ്യമുളളവരുടെയും സംരക്ഷണം) അങ്ങനെ ഉറപ്പുനല്‍കുന്നതുവഴി വലിയൊരു ജനവിഭാഗത്തെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരാം. എന്നിട്ടും ജി.ഡി.പിയുടെ 3% ത്തില്‍ താഴെ മാത്രമാണ് ഇന്ത്യ സാമൂഹികസുരക്ഷാപദ്ധതികള്‍ക്കായി ചെലവാക്കുന്നത്. ഈ രംഗത്ത് കൂടുതല്‍ പണം മുടക്കി മെച്ചപ്പെട്ട സേവനം നല്‍കി കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടണം.

അമേരിക്കയിലെ പ്രശസ്തമായ ബിസിനസ്സ് മാസികയായ ഫോബ്‌സിന്റെ 2008 മാര്‍ച്ചിലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ബില്യനേഴ്‌സിന്റെ ആകെ സ്വത്ത് 340.9 ബില്യണ്‍ ഡോളറാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ 31% വരും. എന്നാല്‍ ചൈന. യു.എസ് മുതലായ രാജ്യങ്ങളിലെ ബില്യനേഴസിന്റെ ആസ്തി അവരുടെ ജി.ഡി.പിയുടെ 3%, 11 % എന്നീ ക്രമത്തിലായിരുന്നു. ലോകത്താകെയുളള ബില്യനേഴ്‌സിന്റെ ആകെ സ്വത്തിന്റെ 8% ഇന്ത്യക്കാരുടേതാണ്. ഇത് ചൈനക്കാരുടെ വിഹിതത്തിന്റെ 4 ഇരട്ടിയിലധികം വരും.

സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഫലമായി അമേരിക്കയിലെന്നപോലെ ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇന്ത്യയിലും ദരിദ്ര-സമ്പന്ന അന്തരം വര്‍ദ്ധിച്ചു. ഇന്ത്യയിലെ 1988 - 2007 കാലഘട്ടത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നഗര-പട്ടണവാസികളുടെ ആളോഹരി പ്രതിമാസച്ചെലവില്‍ ഭക്ഷണത്തിനായുളള വിഹിതം 56% ല്‍ നിന്ന് 39 % മായി കുറഞ്ഞപ്പോള്‍ ഗ്രാമവാസികളുടെ കാര്യത്തിലത് 95% മായിരുന്നു. ഇന്ത്യ സ്റ്റേറ്റ് ഹംഗര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ കേരളത്തെ ഹരിയാന, പഞ്ചാബ്, ആസ്സാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഗൗരവമായ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുകയാണ്. നയങ്ങള്‍ രൂപീകരിക്കുന്നവര്‍ കൃഷിയെ അവഗണിച്ചിട്ട് വ്യവസായത്തിനും സര്‍വ്വീസ് മേഖലയ്ക്കും പ്രാധാന്യം നല്‍കിയതിന്റെ ഫലമായല്ലേ കാര്‍ഷികമേഖലയുടെ വാര്‍ഷികവളര്‍ച്ച 2.3% ത്തില്‍ എത്തിനില്‍ക്കുന്നത്. ജി.ഡി.പി - ടാക്‌സ് അനുപാതം വര്‍ദ്ധിപ്പിച്ചും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിച്ചും സാമൂഹികക്ഷേമപദ്ധതികളില്‍ പണം മുടക്കിയും ദരിദ്ര-സമ്പന്ന അന്തരം കുറയ്ക്കാം, പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാം.

പ്രതിസന്ധികള്‍ ഇന്ത്യയ്ക്ക് പുത്തരിയല്ല. സ്വാതന്ത്ര്യാനന്തര വര്‍ഗ്ഗീയലഹളമുതല്‍  2008 ലെ  ബോംബെ ആക്രമണംവരെ എടുത്താല്‍ എന്തെല്ലാം സംഭവങ്ങള്‍. കാഷ്മീര്‍, പഞ്ചാബ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിഘടനവാദികള്‍  ഉയര്‍ത്തിയ വെല്ലുവിളികള്‍. 1948, 65, 71 കളിലെ പാകിസ്ഥാന്‍ യുദ്ധവും ബംഗ്ലാദേശ് അഭയാര്‍ത്ഥി പ്രവാഹവും. 62 ലെ ചൈനീസ് യുദ്ധം. 60 കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം. ജനസംഖ്യാവിസ്‌ഫോടനം. ആകെയുളള 700 ജില്ലകളില്‍ 160 ലും സ്വാധീനമുളള നക്‌സല്‍ വിപ്ലവകാരികള്‍ ഉയര്‍ത്തുന്ന ഭീഷണി.  73 ലെ എണ്ണ പ്രതിസന്ധി, 97 ലെ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി. ഇപ്പോഴിതാ 1929 ന് ശേഷം ലോകം കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ഗുരുതരമായ ആഗോളസാമ്പത്തികപ്രതിസന്ധി.

ജനീവ ആസ്ഥാനമായ ഐ.എല്‍.ഒ യുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസിന്റെ പഠനമുസരിച്ച് ആഗോളമായി എക്‌സിക്യൂട്ടീവുകളുടെ ശമ്പളം 10% വര്‍ദ്ധിച്ചപ്പോള്‍ താഴെ തട്ടിലുളള തൊഴിലാളികളുടെ ശമ്പളം 0.7% മാത്രമാണ് വര്‍ദ്ധിച്ചത്. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജകപദ്ധതികള്‍ ഗുണം ചെയ്യണമെങ്കില്‍ രാജ്യത്തെ ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളായ താഴേത്തട്ടിലുളളവരുടെ വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണം. അതിനായി തൊഴിലുറപ്പ് പദ്ധതികള്‍, മിനിമം വേതനവര്‍ദ്ധനവ്, അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ ഇവകൂടി പരിഗണിക്കണം.

ആഗോളസാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലേറ്റവും കൂടുതല്‍ ബാധിക്കാന്‍ സാദ്ധ്യതയുളളത് കേരളത്തെയാവും. മുകളില്‍ വിവരിച്ച പദ്ധതികള്‍ വഴി കേരളവും ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കണം. ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കണം.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate