অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നയപ്രഖ്യാപനരേഖ

നയപ്രഖ്യാപനരേഖ

ആമുഖം

ഇന്ത്യന്‍ ഭരണഘടന പ്രഖ്യാപിക്കുന്ന ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത, സ്വാതന്ത്ര്യം, സമത്വം, എന്നിവ നേടുന്നതില്‍ രാഷ്ട്രം വളരെ പിന്നോട്ട് പോയി. സോഷ്യലിസം ഒരു സാമൂഹ്യ ലക്ഷ്യമാക്കുന്നതിന് ജാതിമതാധിപത്യ സാമ്പത്തിക ശക്തികളുടെ രാഷ്ട്രീ യാധിപത്യം വിഘാതമായിരിക്കുന്നു.

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ സ്ഥിതി വിശേഷം സ്വാതന്ത്ര്യ ലബ്ധിയോടെ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ ഫലപ്രദമായില്ല. ബഹുഭൂരിപക്ഷം വരുന്ന മര്‍ദ്ദിത ജനകോടികള്‍ക്ക് ഫ്യുഡല്‍ പാരമ്പര്യത്തിനും വിശ്വാസത്തിനും മുതലാളിത്ത വ്യവസ്ഥയ്ക്കും എതിരെ പ്രതിരോധമുയര്‍ത്താന്‍ കഴിഞ്ഞില്ല. ജാതിമതങ്ങളും അതിന്റെ സാമൂഹ്യ ശക്തികളും സാമ്രാജ്യത്വ വും മനുഷ്യനെ സമസ്ത മേഖലകളിലും ബന്ധനസ്ഥനാക്കിയിരിക്കുന്നു.

വര്‍ഗീയതക്കെതിരെ കണ്ഠക്ഷോഭം ചെയ്യുന്നവര്‍പോലും വര്‍ഗീയതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കുവാനും അവയ്ക്കെതിരെ ആശയ പ്രചാരണം നടത്താനും തയ്യാറല്ല. മറിച്ച് മതത്തെയും ജാതിയെയും ഉപജാതിയെയും അവസരത്തിനൊത്ത്, ഭുരിപക്ഷ-ന്യുനപക്ഷ ന്യായത്തില്‍ പ്രീണിപ്പിക്കുകയും അതില്‍ തന്നെ അംഗസംഖ്യ കൂടുതലുള്ള വിഭാഗങ്ങളുമായി കാലാകാലങ്ങളില്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത് ഇവിടുത്തെ തല്‍പര കക്ഷികളുടെ സ്ഥിരം സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. ഇത്തരം അടവുകളുടെയും തന്ത്രങ്ങളുടെയും ഭാഗമായി പിന്തിരിപ്പന്‍ പ്രതിലോമകാരികളും വര്‍ഗീയ ശക്തികളും കൂടുതല്‍ കൂടുതല്‍ കരുത്ത് ആര്‍ജിക്കുകയും ഒരു സോഷ്യലിസ്റ് സാമൂഹ്യക്രമത്തിന് വിലങ്ങു തടി സൃഷ്ടിക്കു കയും ചെയ്യുന്നു. തന്നെയുമല്ല, മാറ്റത്തിനു വേണ്ടി ദാഹിക്കുന്ന മുഴുവന്‍ ജനതയിലും മാറ്റം എ ന്നൊന്ന് ഉണ്ടാകില്ല എന്ന ചിന്താഗതി വളരുകയും അത് സൃഷ്ടിക്കുന്ന മാനസികാവസ്ഥ പുരോഗതിയെ ശക്തിയായി പിന്നോട്ട് വലിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ഇന്നാട്ടിലെ ചൂഷിതവര്‍ഗത്തിന്റെ സമരാവേശത്തെ ഊര്‍ജ്ജസ്വലമാക്കുവാന്‍ ആശയവ്യക്തതയും ആദര്‍ശധീരതയുമുള്ള കരുത്തുറ്റ നേതൃത്വം അനിവാര്യമാണ്. സമൂഹത്തിന്റെ സമ്പൂര്‍ണ്ണമായ വളര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുക്തിവാദികളായ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇവിടെ ചരിത്രപരമായ ഒരു കടമ നിര്‍വ്വഹിക്കുവാനുണ്ട്. ഭൂതകാലത്തിന്റെ ഭാരം പേറി തളര്‍ന്നുപോയ ഒരു ജനസമൂഹത്തെ കേവലം നിസ്സഹായതാബോധത്തിന് വിട്ടുകൊടുക്കാതെ അവരുടെ ശാശ്വത വിമോചനത്തിനുതകുന്ന ആശയങ്ങള്‍കൊണ്ടായുധവല്‍ക്കരിക്കുകയും അതിനാവശ്യമായ വിപ്ളവാഭിനിവേശത്തെ ആളിക്കത്തിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടത് യുക്തിവാദികളായ നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ പുരോഗമന വിരുദ്ധവും അശാസ്ത്രീയവുമായ നയപരിപാടികളെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കണം. മര്‍ദ്ദിതജനതയുടെ വിമോചനത്തിന് ഉപയുക്തമായ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം അംഗീകരിക്കുന്നവരും, നാസ്തികരും, മാനവികവാദികളും, റാഡിക്കല്‍ ഹ്യൂമനിസ്റുകളുമായ ഭൗതികവാദികളുടെ സാംസ്കാരിക ഐക്യം സാധ്യമാക്കുകയാണ് കേരള യുക്തിവാദി സംഘത്തിന്റെ ലക്ഷ്യം.

സാംസ്കാരിക വിപ്ളവത്തിന്റെ പ്രസക്തി

ഉല്‍പ്പാദന സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നാല്‍ സോഷ്യലിസമാകുമെന്നും, അതോടെ സോഷ്യലിസ്റ് സംസ്കാരം ഉരുത്തിരിയുമെന്നുമുള്ള വിശ്വാസവും പ്രചരണവും യാന്ത്രികവാദമാണ്. സ്വകാര്യസ്വത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കെപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം സോഷ്യലിസത്തിന്റെ മാനവിക സാംസ്കാരിക ഭാവം വികസിക്കുകയില്ല. അതിന് സമഗ്രമായ സാംസ്കാരിക പരിവര്‍ത്തനം കൂടിയേ മതിയാവു.

ജാതി-മത-വിധി വിശ്വാസത്തിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും അതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുകയും യുക്തിവാദ മനോഭാവവും ശാസ്ത്രീയവീക്ഷണവുമുള്ള പുതിയ തലമുറയുടെ ഒരു നിര കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്.

വര്‍ഗ്ഗവിഭജിത സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നവര്‍ അതു നിലനിര്‍ത്താന്‍ പൌരോഹിത്യത്തെയും മതത്തെയും വലിയ ഉപാധിയാക്കുന്നു. മര്‍ദ്ദിത ജനത ഒരിക്കല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുമെന്ന് മനസിലാക്കി അവരുടെ വിപ്ളവ ചിന്തയെ അടക്കി നിര്‍ത്താനും വഴിതെറ്റിക്കാനും ബോധപൂര്‍വ്വം ആവിഷ്കരിച്ച സിദ്ധാന്തങ്ങളാണിവ. മാനസികാടിമത്തം ബാധിച്ച ഒരു ജനതയുടെ മേല്‍ മറ്റാധിപത്യങ്ങള്‍ അനായാസം സ്ഥാപിക്കാന്‍ കഴിയും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെപ്പോലെ തന്നെ ശക്തമായി, ഇല്ലാത്തവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നിലനിര്‍ത്താനും ഈ അന്ധതകള്‍ക്ക് കഴിയുന്നു. അതു കൊണ്ടുതന്നെ അവയ്ക്കെതിരായ സമരം സാംസ്കാരിക വിപ്ളവത്തിന്റെ മുഖ്യഘടകമാണ്.

നൂറ്റാണ്ടുകളായി പൌരോഹിത്യത്തിന്റെയും സമ്പന്ന സമൂഹത്തിന്റെയും ചവിട്ടേറ്റ് ഞെരിഞ്ഞമരുന്ന നമ്മുടെ ജനസമൂഹത്തെ ബോധവാന്‍മാരാക്കേണ്ട ഭാരിച്ച ചുമതലയാണ് യുക്തിവാദികള്‍ക്കുള്ളത്. മതസംസ്കാര പാരമ്പര്യം അടിച്ചേല്‍പ്പിച്ച അടിമത്ത മനോഭാവത്തെ തകര്‍ക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ട് തന്നെ സാംസ്കാരിക വിപ്ളവം കാല ഘട്ടത്തിന്റെ ആവശ്യവും ആഹ്വാനവുമാണ്.

സ്വകാര്യ സ്വത്ത്

സ്വത്ത് അധികാരത്തിന്റെ കേന്ദ്രമാണ്. ദേവസ്വവും ബ്രഹ്മസ്വവുമായി ഭൂമി ബ്രാഹ്മണര്‍ കയ്യടക്കി വച്ചിരുന്ന കാലത്തില്‍ നിന്നും ജനാധിപത്യത്തില്‍ എത്തി നില്‍ക്കുന്ന കാലത്തും ലോകത്തിപ്പോഴും സ്വകാര്യ സ്വത്തിലുള്ള പിടിയും, ജന്മിത്തസ്വത്തു വ്യവസ്ഥയും ഉച്ഛാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് അത് വര്‍ഗ്ഗമേധാവികളുടെയും സംഘടിത മതാധിപതികളുടെയും കൈകളില്‍ എത്തി, നവഫ്യുഡല്‍ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ആദിവാസികളും അധസ്ഥിതരും മറ്റും ഭൂമിയില്‍ നിന്ന് തുരത്തപ്പെടുകയും പ്രത്യേക കോളനികളിലേക്ക് കുത്തി നിറയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു. അമിതമായും അനധികൃതമായും ഭൂമി കൈവശംവച്ചിരിക്കുന്നവരില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് ജനാധിപത്യപരമായി വിതരണംചെയ്ത് സമഗ്രഭൂപരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്. ഇതിനുനേരേ മനുഷ്യസ്നേഹികള്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല.

ചൂഷണത്തിന്റെയും സ്വാര്‍ത്ഥതയുടെയും അടിത്തറകൂടിയാണ് സ്വകാര്യ സ്വത്ത്. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ മാത്രമേ സ്വത്ത് പൊതുവാക്കുകയുള്ളു എങ്കിലും ചുഷണത്തെ നില നിര്‍ത്തികൂടാ. അതുകൊണ്ട് സ്വകാര്യ സ്വത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്നതുമായ സാംസ്കാരിക അടിത്തറ കെട്ടിപ്പടുക്കുകയാണ് യുക്തിവാദികളുടെ ലക്ഷ്യം.

ആഗോളവത്കരണ ഭീഷണി.

ലോക സാമ്പത്തികാധിപത്യ ശക്തികള്‍ രണ്ടാം ലോകയുദ്ധാനന്തരം തുടങ്ങിവച്ച ആഗോളവത്കരണ നയങ്ങള്‍ കേവലം സാമ്പത്തിക മേധാവിത്വവും ചൂഷണവും മാത്രമല്ല, സംസ്കാരിക അധിനിവേശം കൂടിയാണ്. ഒരു വ്യാഴവട്ടക്കാലമായി പുത്തന്‍ സാമ്പത്തിക നയമെന്ന പേരില്‍ ഇന്ത്യയില്‍ നടന്നുവരുന്ന സ്വകാര്യവത്കരണ-ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങളും വിവിധ കരാറുകളും രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രത്തെയും പരമാധികാരത്തെയും പണയപ്പെടുത്തിക്കഴിഞ്ഞു. സ്വാതന്ത്യ്രസമരത്തിലൂടെ അവസാനിച്ചു എന്നു കരുതുന്ന ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനു പകരം ബഹുവിധ സാമ്രാജ്യത്വങ്ങളേയും ബഹുരാഷ്ട്ര കുത്തകകളേയും സ്വമേധയാ സ്വീകരിക്കേണ്ടിവന്നു. അവയുടെ ചൂഷണങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് അവര്‍ തന്നെ പരുവപ്പെടുത്തി എടുത്ത സംസ്കാരിക അന്തരീക്ഷത്തിലാണ്. വിദ്യാ ഭ്യാസ-മത-വിശ്വാസ-ജീവകാരുണ്യപ്രവര്‍ത്തന മേഖലകളെ സ്വാധീനിച്ചുകൊണ്ട് എന്‍. ജി.ഒ. കളിലൂടെ ഒഴുകിയെത്തുന്ന വിദേശപണം സൃഷ്ടിക്കുന്ന സാമൂഹ്യദ്രോഹം ചെറുക്കപ്പെടേണ്ടതുണ്ട്. അരാഷ്ട്രീയവാദത്തെ സകല മേഖലകളിലും സന്നിവേശിപ്പിക്കുകയാണ് ഇവയുടെ ആത്യന്തിക ലക്ഷ്യം. സാമ്രാജ്യത്വവും അതിന്റെ ഏജന്‍സികളും വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുകയും അന്ധവിശ്വാസങ്ങളെ വളര്‍ത്തുകയും സാമൂഹിക അരാജകത്വം രൂക്ഷമാക്കുകയും ചെയ്യുന്നു. മതഫാസിസ്റ്റുകള്‍ക്കും മനുഷ്യദൈവങ്ങള്‍ക്കും നിര്‍ലോഭമായ ഫണ്ട് ലഭ്യമാകുന്നു. ആഗോളവത്കരണം സൃഷ്ടിക്കുന്ന ഭീകരതകള്‍ ‘ വിധിയാണ് ‘ എന്ന് സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം.  ഈ നവ സാംസ്കാരിക അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചേ മതിയാകു.

ആഗോളവത്കരണത്തിന്റെ പതാകാവാഹകര്‍ സംഘടിത മതങ്ങളാണ്. അനിയന്ത്രിതമായ വിദേശപണംകൊണ്ട് വിദ്യാഭ്യാസ-ആത്മീയ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമ്രാജ്യത്വ അജണ്ടകളാണ് അവര്‍ നടപ്പാക്കുന്നത്. ബഹുജനസമരങ്ങളില്‍ തന്ത്ര പരമായി നുഴഞ്ഞുകയറി നശിപ്പിക്കാന്‍ അവര്‍ക്കുള്ള പാടവം അസാധാരണമാണ്. വിശ്വാസ-വിമോചന-ആത്മീയരക്ഷ, കരിസ്മാറ്റിക്ക് ധ്യാനം, ജീവനകല തുടങ്ങിയ ആത്മീയ തട്ടിപ്പുകളിലൂടെ ബഹുജനവികാരങ്ങളെ മരവിപ്പിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ഈ സാമ്രാജ്യത്വ സേവയെ സമൂഹ മദ്ധ്യത്തില്‍ തുറന്നു കാണിച്ചേ മതിയാകു.

വിദ്യാഭ്യാസം

നിരക്ഷരത ജനതയുടെ ശത്രുവാണ്. അത് ഉച്ചാടനം ചെയ്യേണ്ടത് ഭരണകൂടത്തിന്റെയും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും കടമയാണ്. ഇതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.

മതേതരരാജ്യത്ത് മതേതരവിദ്യാഭ്യാസം നല്‍കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. ശാസ്ത്രവിരുദ്ധ നിലപാടുകള്‍ വളര്‍ത്തുന്നതാണ് മതബോധനം. വിദ്യാഭ്യാസം ദേശസാല്‍ക്കരിച്ചാല്‍ മാത്രമേ സാമൂഹിക നീതി ഉറപ്പാകു. അങ്ങനെയേ വിദ്യാഭ്യാസത്തെ ജാതി മതങ്ങളില്‍ നിന്ന് മോചിപ്പിക്കാനാവു.

ഏകീകൃത വിദ്യാഭ്യാസ പദ്ധതികളും പഠന അവകാശങ്ങളും ഉണ്ടാകണം. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. ഭരണഘടനയുടെ 51 എ (എച്ച്) പ്രഖ്യാപിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസനയം.

ഭാഷാ നയം

16. ബോധനമാദ്ധ്യമവും ഭരണഭാഷയും മാതൃഭാഷയായിരിക്കണം. ദേശീയ ഭാഷ ഹിന്ദിയായിരിക്കണം. ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ളീഷ് നിലനില്‍ക്കുകയും വേണം .

മതനിരപേക്ഷത

മതനിരപേക്ഷത എന്നാല്‍ മതത്തിന്റെ പേരില്‍ എന്തും ചെയ്യാനുള്ള അവകാശമല്ല, മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കുക എന്നതാണ്. ഭരണകൂടത്തില്‍ നിന്നും വിദ്യാഭ്യാസ മേഖലയില്‍ നിന്നും നിയമ സംവിധാനത്തില്‍ നിന്നും പൂര്‍ണ്ണമായി മാറ്റി, മതം ഒരു സ്വകാര്യ വിഷയമായി മാറ്റുക എന്നതാണ് മതേതരത്വം. പോലീസ് മുതല്‍ മിലിട്ടറിവരെയുള്ള ക്യാമ്പുകളില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് അപകടകരമാണ്. വിദ്യാഭ്യാസത്തെയും പൊതുജീവിതത്തെയും മത മുക്തമാക്കുകയും സര്‍ക്കാര്‍ ഓഫീസുകളില്‍ മതാചാരം ഒഴിവാക്കുകയും വേണം. ജനാധിപത്യത്തില്‍ മതങ്ങള്‍ കടന്നുകയറുക വഴി ജനാധിപത്യം തന്നെ അപകടത്തിലാകുന്നു. ബഹുമത സമൂഹത്തില്‍ഏതെങ്കിലും ഒരു മതത്തിന് ആധിപത്യം ഉണ്ടാകുന്നത് അപകടകരമാണ്. അതുകൊണ്ട് മതത്തെയും രാഷ്ട്രീയത്തെയും വേര്‍പെടുത്താനുള്ള മതമുക്ത രാഷ്ട്രീയത്തിനായി പൊരുതേണ്ടത് യുക്തിവാദികളുടെ കടമയാണ്.

ഏകീകൃത സിവില്‍ നിയമം

ഭരണഘടന 44-ആം അനുഛേദത്തിലെ ഏകീകൃത സിവില്‍ നിയമം എന്ന ലക്ഷ്യം ഇന്നും ഒരു മരീചികയാണ്. ക്രിമിനല്‍ നിയമങ്ങള്‍ ജാതിമതഭേദമന്യെ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകുമ്പോള്‍ സിവില്‍ നിയമം സാമുദായികവും മതപരവുമാകുന്നതിന്റെ യുക്തി അജ്ഞാതമാണ്. മതപരമായ സിവില്‍ നിയമം ബഹുമത സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ഏക സിവില്‍ കോഡ് അടിയന്തിരമായി നടപ്പാക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ്. എന്നാല്‍ അത് ഹിന്ദുകോഡു ബില്ലിന്റെ ഒരു പരിഷ്കരണമായി മാറാനും പാടില്ല.

മതത്തിനെതിരായ സമരം

ഏതു മതത്തിന്റെയും ചരിത്രം നിരന്തര കലാപങ്ങളുടെയും സ്പര്‍ദ്ധയുടെയും ഭീകരതയുടെതുമാണ്. ഭീകരവാദപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രമേയം മതസംഹിതകള്‍ തന്നെയാണ്. മനുഷ്യസാഹോദര്യവും സ്വാതന്ത്ര്യവും സാർത്ഥകമാകണമെങ്കില്‍ മതങ്ങള്‍ നശിച്ചേ മതിയാകു. യുക്തിവാദികള്‍ വിശ്വസാഹോദര്യത്തിള്‍ വിശ്വസിക്കുന്നതിനാല്‍ മതങ്ങളും ദൈവസങ്കല്‍പ്പങ്ങളുമില്ലാത്ത ഒരു ലോകമാണ് ലക്ഷ്യം.

മതങ്ങള്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യമാണ് മതങ്ങളെ നിലനിര്‍ത്തുന്നത് എന്നത് യാന്ത്രികവാദമാണ്. മതം സൃഷ്ടിക്കപ്പെട്ട ഗോത്രവ്യവസ്ഥയോ പ്രകൃതി ശക്തികളിലുള്ള ഭയമോ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. മുതലാളിത്തത്തില്‍ മാത്രമല്ല സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പോലും മതം കൊഴിഞ്ഞുപോകില്ല എന്ന് നാം അനുഭവിച്ചറിഞ്ഞിരിക്കുന്നു. വര്‍ഗ്ഗാധിപത്യ ങ്ങളുടെ ആശയപരമായ ആയുധമാണ് മതം എന്നത് കൊണ്ട് വര്‍ഗ്ഗരഹിത സമൂഹസൃഷ്ടിയോടുകൂടി മാത്രമേ മതം കൊഴിഞ്ഞുപോകു എന്നുവിശ്വസിച്ച് കയ്യുംകെട്ടിയിരിക്കാന്‍ വയ്യ. ഇന്ത്യന്‍ ഭൌതികവാദം ചെയ്തതുപോലെ മതത്തിന്റെ സിദ്ധാന്തങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ കര്‍ശനമായ സമരം ഉയര്‍ത്തിക്കൊണ്ടു മാത്രമേ മതവിരുദ്ധസമരം ഫലപ്രദമാക്കാന്‍ കഴിയുകയുള്ളു. അതില്‍ നിന്നുള്ള വ്യതിചലനം യുക്തിവാദത്തില്‍ നിന്നുള്ള പിന്‍ മാറ്റമാണ്.

കേവല വിശ്വാസങ്ങള്‍ മാത്രമല്ല മനുഷ്യരെ മതത്തില്‍ നിലനിര്‍ത്തുന്നത്. ഒരു പരിധിവരെ മതം നല്‍കുന്ന ഭൌതിക സാഹചര്യങ്ങള്‍ മനുഷ്യരെ ആശ്രിതരാക്കുന്നു. വിദ്യാഭ്യാസം, വിവാഹം, സേവനം, മരണം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഭൌതിക പ്രസ്ഥാനങ്ങള്‍ മതങ്ങളെ നിലനിര്‍ത്തുന്നു. ഈ പരിതസ്ഥിതിയെ അതിജീവിക്കാന്‍ തക്കവിധം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രചരിപ്പിക്കുകയും മതേതരമായ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.

ന്യൂനപക്ഷ സംരക്ഷണം.

മതന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും വികലവുമാണ്. ഏതൊരു മതവിഭാഗത്തിനും തങ്ങളുടെ മതവും സംസ്കാരവും ഭാഷയും വിശ്വാസവും വെച്ചു പുലര്‍ത്താന്‍ അവകാശമുണ്ടായിരിക്കുന്നത് ജനാധിപത്യപരമാണ്. അതിനര്‍ത്ഥം മതന്യുനപക്ഷത്തിന് പൊതുവിദ്യാഭ്യാസത്തിലും പൊതുനിയമത്തിലും യഥേഷ്ടം വിഹരിക്കാമെന്നല്ല. പൊതുസമൂഹത്തിന് ലഭ്യമല്ലാത്ത യാതൊരു വിശേഷാധികാരങ്ങളും ന്യുനപക്ഷത്തിന് വേണ്ടി മാത്രം നല്‍കാന്‍ പാടില്ല. ന്യുനപക്ഷ മാണെന്നതിന്റെ പേരില്‍ ആരുടെയെങ്കിലും വിശ്വാസത്തിനും ജീവിതത്തിനും ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനെതിരായ സംരക്ഷണമാണ് ന്യുനപക്ഷങ്ങള്‍ക്ക് നല്‍കേണ്ടത്.

ജാതി നശീകരണം.

ജാതിവ്യവസ്ഥ മനുഷ്യത്വവിരുദ്ധമാണ്. മേലാളന്റെ ചവിട്ടേല്‍ക്കുകയും താഴെ നില്‍ക്കുന്നവനെ ചവിട്ടുകയും ചെയ്യുന്ന ജാതിവ്യവസ്ഥ സാമുഹ്യ സാംസ്കാരിക ഘടകങ്ങളെ നിന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. ജനങ്ങളെ അടിമകളാക്കുകയും അപമാനവത്കരിക്കുകയും ചെയ്യുന്ന ജാതിവ്യവസ്ഥ നശിച്ചെങ്കിലല്ലാതെ മാനവികമായ ഒരു പ്രത്യയ ശാസ്ത്രത്തിനും ഇവിടെ നിലനില്‍പ്പില്ല. ജാതി തുല്യതയെ നിഷേധിക്കുന്നു. അവസര സമത്വവും സാഹോദര്യവും ഇല്ലാതാക്കുന്നു. ജനാധിപത്യത്തില്‍ വ്യക്തികള്‍ തുല്യരല്ലെങ്കിലും തുല്യമൂല്യമുള്ളവരാണ്. ജാതിയും അയിത്തവ്യവസ്ഥയും ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്.

ജാതി, സമൂഹത്തിന്റെ ഉപരിഘടനാ പ്രശ്നമല്ല, സാമ്പത്തിക അടിത്തറയുടെ പ്രശ്നം കൂടിയാണ്. ഫ്യൂഡല്‍ ബന്ധങ്ങളും ഭൂവുടമസ്ഥതയും അധികാരവുമായി നേരിട്ട് ബന്ധപ്പെട്ടതാണത്. അതുകൊണ്ട് ജാതി നശീകരണം യുക്തിവാദികളുടെ പ്രമുഖലക്ഷ്യമാണ്. മതത്തിന്റെ ഉല്പന്നമായ ജാതിക്കെതിരെ സമഗ്രമായ ചെറുത്തുനില്‍പ്പ് യുക്തിവാദികളുടെ പ്രതിബദ്ധതയാണ്.

സംവരണം.

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ഭരണഘടനാപരമായി നല്‍കിയിരിക്കുന്ന ഒരു ജനാധിപത്യ അവകാശമാണ് സംവരണം. അത് ജാതിയുടെ പേരില്‍ ലഭിക്കുന്ന ഒരു ഔദാര്യമല്ല. തൊഴില്‍ദാന പദ്ധതിയോ, ദാരിദ്യ്ര നിര്‍മാര്‍ജ്ജന പദ്ധതിയോ അല്ല, ഭരണഘടന അനുശാസിക്കുന്ന നിയമ പരിരക്ഷയാണ്. ചിതറിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭരണപങ്കാളിത്തവും ദേശീയ സ്വത്തിലുള്ള അവകാശവുമാണ്. ജാതിയുടെ പേരില്‍ അടിമകളാക്കപ്പെട്ടതുകൊണ്ടാണ്, പട്ടികജാതി / വര്‍ഗ്ഗക്കാര്‍ക്ക് അതേ നിലയില്‍ അതു നല്‍കപ്പെടുന്നത്. അതില്‍ ഏതുതരത്തിലും സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്.

ജാതിയുടെ പേരിലാണ് സംവരണം ലഭിക്കുന്നത് എന്ന ധാരണയാല്‍ ജാതി നിലനിര്‍ത്തണമെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ജാതി സംഘടനകളും നേതാക്കളുമുണ്ട്. ജാതിപരമായ അയിത്ത ദുരാചാരങ്ങള്‍ നിലനിര്‍ത്തുകയല്ല സംവരണത്തിന്റെ ലക്ഷ്യം. ദലിത് ജനതയെ പൊതു ധാരയിലെത്താന്‍ പ്രാപ്തരാക്കുകയും ജാതി നശീകരണം സാധ്യമാക്കുകയുമാണ് ലക്ഷ്യം. മതത്തിന്റെ പേരില്‍ ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നിഷേധിക്കുന്നത് വിവേചനമാണ്. എന്നാല്‍ സംവരണം ഒരു ശാശ്വത പരിഹാരമല്ല, സമയബന്ധിതമായി നടപ്പിലാക്കി ഫലപ്രാപ്തിയിലെത്തുന്നതോടെ നിര്‍ത്തലാക്കപ്പെടേണ്ടതാണ്.

മിശ്രവിവാഹം.

ജാതിമത വിരുദ്ധ സമരത്തിന്റെയും വര്‍ഗീയ പ്രതിരോധത്തിന്റെയും പ്രായോഗിക പരിപാടിയാണ് മിശ്രവിവാഹം. ജാതിമതങ്ങളെ നിലനിര്‍ത്തുന്നതിന്റെ മുഖ്യ ഉപാധി സഗോത്ര വിവാഹമാണ്. ജാതിമതങ്ങള്‍ക്കെതിരെ വിപ്ളവ വായാടിത്തം കൊണ്ട് യാതൊരു പ്രയോജനവുമില്ല, ആശയ വ്യക്തതയോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും നടത്തുന്ന ആദര്‍ശാത്മക മിശ്രവിവാഹങ്ങള്‍ക്ക് മാത്രമേ ഉദ്ദേശിച്ച ഫലമുണ്ടാകുകയുള്ളു. ജാതി-മതരഹിതമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയായിരിക്കണം മിശ്രവിവാഹത്തിന്റെ ലക്ഷ്യം. അതു കൊണ്ട് മതേതരമായി ജീവിക്കുന്ന മിശ്രവിവാഹിതര്‍ക്ക് പ്രത്യേകമായ പരിരക്ഷ ആവശ്യമാണ്. കാരണം ഭരണഘടനയുടെ സാമൂഹ്യ നീതിയാണ് ഇവര്‍ പ്രയോഗവത്കരിക്കുന്നത്. ജാതിമത വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തി മിശ്രവിവാഹം പ്രോത്സാഹിപ്പിക്കല്‍ സര്‍ക്കാര്‍ നയമാക്കണം. മിശ്രവിവാഹിതര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കി മതനിരപേക്ഷത ശക്തിപ്പെടുത്തണം.

സ്ത്രീ സമത്വം

പുരുഷന്‍മാരെപ്പോലെ തന്നെ ശേഷിയുള്ളവരാണ് സ്ത്രീകളും. സ്ത്രീ സാമൂഹ്യമായി പിന്തളളപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതിനു മതപരമായ കാരണം മുഖ്യമാണ്. മതങ്ങള്‍, സ്ത്രീയെ ഒരു വ്യക്തിയായി പോലും കാണുന്നില്ല. ‘അവള്‍ പുരുഷന്റെ വിളഭൂമിയോ ഭോഗവസ്തുവോ മാത്ര മാണ്’’. വിവാഹം, ജോലി, വസ്ത്രധാരണം തുടങ്ങിയവയില്‍ വിലക്കുകള്‍ പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. കന്യാസ്ത്രീകളും ബ്രഹ്മകുമാരികളും സൃഷ്ടിക്കപ്പെടുമ്പോള്‍ കന്യാപുരുഷന്‍മാരുണ്ടാകുന്നില്ല. മതങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന സ്വത്തവകാശനിയമത്തില്‍ പോലും സ്ത്രീകള്‍ക്ക് അവകാശസമത്വമില്ല. ഈ സാമുദായിക വിലക്കുകളെ തകര്‍ത്തുകൊണ്ടും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടും മാത്രമേ സ്ത്രീസമത്വം സാദ്ധ്യമാകൂ.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മുതലാളിത്ത-മത-മാഫിയ സംസ്കാരങ്ങളും അതിലേക്ക് തള്ളിവിടുന്ന സാംസ്കാരിക ജീര്‍ണ്ണതയും രാഷ്ട്രീയ അപചയവും തിരിച്ചറിയേണ്ടതുണ്ട്. സൌന്ദര്യവ്യവസായത്തിനും ഉപഭോഗസംസ്കാരത്തിനുമെതിരായ സമരം സ്ത്രീ സമത്വത്തിന്റെ അടിസ്ഥാന പ്രമേയമാണ്.

ട്രേഡ് യുണിയനുകള്‍

സാമ്പത്തികമായ ആവശ്യങ്ങള്‍ മാത്രമുന്നയിക്കുന്ന ട്രേഡ് യൂണിയനുകളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പുരോഗതിയെക്കൂടി ലക്ഷ്യമാക്കിയാകണം ട്രേഡ് യുണിയനുകളുടെ പ്രവര്‍ത്തനം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ട്രേഡ് യുണിയനുകള്‍ കെട്ടിപ്പടുക്കുന്ന പ്രവണതയെ ചെറുക്കേണ്ടതാണ്.

വര്‍ഗീയതയും മതഭീകരതയും

സംഘടിത മതങ്ങള്‍ സ്വത്തിനും അധികാരത്തിനുംവേണ്ടി നടത്തുന്ന പരസ്യമായ വെല്ലുവിളികളും വിലപേശലുകളുമാണ് വര്‍ഗീയ സംഘട്ടനങ്ങളായി പൊട്ടിപ്പുറപ്പെടുന്നത്. ഇപ്പോള്‍ ഇത് മതഭീകരതയായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. ഇതില്‍ മുഖ്യശത്രുവിന്റെയോ ന്യുനപക്ഷ ത്തിന്റെയോ ന്യായീകരണമില്ല. ഇക്കാര്യത്തില്‍ മനുഷ്യദൈവങ്ങളും മതപുരോഹിതന്‍മാരും വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

വര്‍ഗീയതയ്ക്കും മതഭീകരതയ്ക്കും എതിരായി മതസൗഹാര്‍ദ്ദം എന്ന മുദ്രാവാക്യം അപഹാസ്യമാണ്. മതത്തിനുള്ളില്‍ സൌഹൃദമില്ലെന്നിരിക്കെ മതസൌഹാര്‍ദ്ദമെന്ന കാഴ്ചപ്പാട് അശാസ്ത്രീയമാണ്. മതസൌഹാര്‍ദ്ദമല്ല, മനുഷ്യസൗഹൃദമാണ്, മതേതര സൗഹാര്‍ദ്ദമാ ണ്  നാം ഉയര്‍ത്തേണ്ടത്.

ആരോഗ്യം

ആരോഗ്യ രംഗത്തുണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെങ്കില്‍ ആരോഗ്യമേഖലയെ സ്വകാര്യ വത്കരണത്തില്‍ നിന്ന് മോചിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്തുകയും സൌജന്യ ചികിത്സ ലഭ്യമാക്കുകയും വേണം. വൈദ്യ ശാസ്ത്രരംഗത്ത് സ്വാശ്രയവിദ്യാഭ്യാസം അനുവദിക്കാന്‍ പാടില്ല. മരുന്ന് ഉത്പാദനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പൊതുമേഖലക്ക് വിട്ട് വില കുറച്ച് മരുന്ന് വിതരണം ചെയ്യാനാകണം. മനുഷ്യദൈവങ്ങളുടെ ആശുപത്രി നടത്തിപ്പ് നിരോധിക്കണം. 1954 ലെ ഡ്രഗ്സ് & മാജി ക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ട്ടൈസ്മെന്റ്സ്) ആക്ട് ഈ മേഖലയില്‍ ക്രിയാത്മ കമായി നടപ്പാക്കണം. ആധുനിക ചികിത്സയെ പറ്റി ബോധവത്കരണം നടത്തുന്നതോടൊപ്പം ചികിത്സാ രംഗത്തെ കച്ചവട പ്രവണതകളെക്കുറിച്ചും, വ്യാജ ചികിത്സകളെക്കുറിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം നടത്തണം.

പരിസ്ഥിതി

ശുദ്ധവായുവും, ശുദ്ധജലവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളാണ്. വ്യാവസായിക വികസനത്തിന്റെ അശാസ്ത്രീയതമൂലം ഇവയെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, ശബ്ദമലിനീകരണം മുതല്‍ ഇ-വേസ്റ്റ് വരെ മനുഷ്യന്റെ നിലനില്‍പ്പിന് എതിരെ ചോദ്യമുയര്‍ത്തിക്കഴിഞ്ഞു. വയല്‍ നികത്തല്‍, കണ്ടല്‍ക്കാട് നശീകരണം, മണല്‍മണ്ണ് ഖനനം, വാഹനപ്പെരുപ്പം, ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം തുടങ്ങിയവ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ആഗോളതാപനത്തിനും ഇടയാക്കിയിരിക്കുന്നു. ഇതിനെതിരെ ജാഗരൂകരായേ മതിയാകു. വന്യജീവികളെ സംരക്ഷിക്കണം. അമിതവും അശാസ്ത്രീയവുമായ രാസവള-കീടനാശിനി പ്രയോഗങ്ങള്‍ നിയന്ത്രിക്കണം. പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടണം. പരിസ്ഥിതിക്ക് യോജിച്ച പാര്‍പ്പിട-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

സാഹിത്യം, കല

ആശയപ്രചരണത്തിനുള്ള ശക്തമായ മാദ്ധ്യമമാണ് കലയും സാഹിത്യവും. എല്ലാ സാമൂഹ്യവിപ്ളവങ്ങളുടെയും പ്രചോദനം ഇവയായിരുന്നു. എന്നാല്‍ അത്തരം കൃതികള്‍ വിരളമായേ മലയാളത്തില്‍ ഉണ്ടാകുന്നുള്ളു. ജനങ്ങളെ സാംസ്കാരികാധപതനത്തിലേക്കെത്തിക്കുന്ന കലയ്ക്കും സാഹിത്യത്തിനുമാണ് ഇവിടെ പ്രചാരം. മദ്യവും മദിരാക്ഷിയും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ജീവിതവിരക്തിയും പ്രചരിപ്പിക്കുന്നതില്‍ ഇത്തരം കലയും സാഹിത്യവും ടി.വി.യും സിനിമയും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയും സാമൂഹ്യനീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്ന കലാസാഹിത്യങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും വേണം.യുക്തിചിന്തയ്ക്കും മാനവികതയ്ക്കും പ്രാധാന്യം കൊടുക്കുന്നതായിരിക്കണം ഇത്തരം സാഹിത്യം.

മാധ്യമ നയം

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവയാകേണ്ടതാണ്. എന്നാല്‍ ഇവയൊക്കെ കച്ചവടമായി മാറുകയും വര്‍ഗീയതയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും ഏജന്റുമാരാകുകയും അന്ധവിശ്വാസ പ്രചരണത്തിന്റെ മൊത്തക്കച്ചവടക്കാരാകുകയും ചെയ്യുന്നു. മതേതരജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്ന അച്ചടി -ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് എടുക്കേണ്ടതുണ്ട്. തെറ്റായ നയങ്ങള്‍ക്കെതിരെ മാധ്യമപ്രതിരോധം ഉണ്ടാകണം. ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ മാധ്യമങ്ങള്‍ ക്ക് ബാധ്യതയുണ്ട്.

ലാളിത്യം

ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനതയും ദാരിദ്യ്രരേഖക്ക് താഴെ വരുന്നവരും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയാത്തവരുമാണ്. അതേ സമയം അവരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു ഭാവിക്കുന്നവര്‍ പോലും ആഢംബരത്തില്‍ മുഴുകുകയാണ്. ഇത് വഞ്ചനയും കാപട്യവുമാണ്. സാമാന്യജനങ്ങളുടെ വികാരവും വിചാരവുമായി താദാത്മ്യപ്പെടാന്‍ കഴിയുന്നവര്‍ക്കുമാത്രമേ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുന്നണിപ്പടയാളികളാകാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് ഇക്കാര്യത്തില്‍ യുക്തിവാദികള്‍ മാതൃകാപരമായിരുന്നേ മതിയാകു. അതുപോലെ പ്രധാനമാണ് സ്വര്‍ണ്ണാഭരണവും, വസ്ത്രാലങ്കാര ആഢംബരങ്ങളും ഉപേക്ഷിക്കല്‍. വിവാഹക്കമ്പോളത്തില്‍ സ്വര്‍ണ്ണം സൃഷ്ടിക്കുന്ന അസ്വസ്ഥതയും തന്‍മൂലം വിവാഹം തന്നെ നിഷേധിക്കപ്പെടുന്നതും സര്‍വ്വസാധാരണമാണ്. സാമൂഹ്യ ഭദ്രതക്കു തന്നെ വിഘാതമാകുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പരമാവധി ഉപേക്ഷിച്ചുകൊണ്ട് സമൂഹത്തിനു മാതൃകകാണിക്കാന്‍ യുക്തിവാദികള്‍ പ്രതിജ്ഞാബദ്ധരാണ്. വ്യക്തിപരമായ സുഖസൌകര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായിരിക്കണം പ്രാധാന്യം.

മറ്റുള്ളവ

ഉപഭോഗസംസ്കാര ആസക്തി വളര്‍ന്നതുകൊണ്ട് തന്നെ കൊള്ളപലിശയ്ക്ക് കടം വാങ്ങുകയും, ലോട്ടറി, മണിചെയിന്‍, കബളിപ്പിക്കല്‍ മാര്‍ക്കറ്റിങ്, ജോത്സ്യ-ആള്‍ദൈവ പ്രവചനങ്ങള്‍, മാന്ത്രിക ഏലസ് തുടങ്ങിയവയിലൂടെ വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു. അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പത്തിനേ അന്തസ്സുണ്ടാകൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ധനാര്‍ത്തിക്കെതിരെ കൃത്യമായ നിലപാട് ഉണ്ടാക്കണം. മദ്യപാനം, പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കെതിരെ വാക്കും പ്രവൃത്തിയും ഏകോപിപ്പിച്ചാല്‍ മാത്രമേ ഗുണകരമായ നിലപാടിലെത്താനാവു. എല്ലാത്തരം സാമ്പത്തിക ചൂഷണ ങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തുകയും സാംസ്കാരിക സത്യസന്ധത പുലര്‍ത്തുകയും ചെയ്യ ണം.

ജീര്‍ണ്ണിച്ച പാരമ്പര്യങ്ങള്‍ക്കും മതപുനരുജ്ജീവനത്തിനും ജാതിവിവേചനങ്ങള്‍ക്കും വര്‍ഗീയ ഭ്രാന്തിനും കമ്പോളവത്കരണത്തിനുമെതിരെ മാനവികമായ നവോത്ഥാനമാണ് നാം ലക്ഷ്യം വയ്ക്കുന്നത്. അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കാനും വിയോജിക്കാനുമുള്ള അവകാശവും സ്വാതന്ത്യ്രവും നിലനിര്‍ത്തിക്കൊണ്ട് മനുഷ്യത്വത്തില്‍ അധിഷ്ടിതമായ സമത്വപൂര്‍ണ്ണമായ ഒരു വ്യവസ്ഥയാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം..

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate