অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളിലെ വിഷാദം

വിഷാദം എന്ന രോഗം അഞ്ചുപേരില്‍ ഒരാളെ വെച്ച് ജീവിതത്തിലൊരിക്കലെങ്കിലും പിടികൂടാറുണ്ട്. മനുഷ്യരെ കൊല്ലാതെകൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്. താഴെപ്പറയുന്നവയാണ് വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍:

  1. മിക്കനേരവും നൈരാശ്യമനുഭവപ്പെടുക.
  2. ഒന്നിലും താല്‍പര്യം തോന്നാതാവുകയോ ഒന്നില്‍നിന്നും സന്തോഷം കിട്ടാതാവുകയോ ചെയ്യുക.
  3. വിശപ്പോ തൂക്കമോ വല്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.
  4. ഉറക്കം നഷ്ടമാവുകയോ അമിതമാവുകയോ ചെയ്യുക.
  5. ചിന്തയും ചലനങ്ങളും സംസാരവും, മറ്റുള്ളവര്‍ക്കു തിരിച്ചറിയാനാകുംവിധം, മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.
  6. ഒന്നിനുമൊരു ഊര്‍ജം തോന്നാതിരിക്കുകയോ ആകെ തളര്‍ച്ചയനുഭവപ്പെടുകയോ ചെയ്യുക.
  7. താന്‍ ഒന്നിനുംകൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.
  8. ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കഴിവു കുറയുക.
  9. മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ആലോചിക്കാന്‍ തുടങ്ങുക.

മേല്‍നിരത്തിയവയില്‍ ആദ്യ രണ്ടെണ്ണത്തില്‍ ഏതെങ്കിലും ഒന്നുള്‍പ്പെടെ ആകെ അഞ്ചെണ്ണമെങ്കിലും, രണ്ടാഴ്ചയിലേറെ, മിക്ക ദിവസവും, നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ നിലനില്‍ക്കുന്നവര്‍ക്കാണ് വിഷാദം നിര്‍ണയിക്കപ്പെടുക. ആറു തൊട്ട് ഒമ്പതു മാസം വരെ നീളാറുള്ള “എപ്പിസോഡു”കളായാണ് പൊതുവെ വിഷാദം വരാറ്. ചിലരുടെ രോഗം ഒരൊറ്റ എപ്പിസോഡില്‍ തീരാമെങ്കില്‍ മിക്കവര്‍ക്കും മാസങ്ങളോ വര്‍ഷങ്ങളോ കൂടുമ്പോള്‍, പ്രത്യേകിച്ചും വല്ല സമ്മര്‍ദ്ദ സാഹചര്യങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, വിഷാദത്തിന്‍റെ എപ്പിസോഡുകള്‍ വീണ്ടുംവീണ്ടും വരാം.

കാരണങ്ങള്‍

 

വിവിധങ്ങളായ കാരണങ്ങള്‍ വിഷാദത്തിനു വഴിവെക്കാം. പാരമ്പര്യമായിക്കിട്ടുന്ന ജനിതകവ്യതിയാനങ്ങളും, സൈറ്റോകൈനുകള്‍ എന്ന തന്മാത്രകള്‍ പല മസ്തിഷ്കഭാഗങ്ങളിലും കുമിഞ്ഞുകൂടുന്നതും, സിറോട്ടോണിനും നോറെപ്പിനെഫ്രിനും പോലുള്ള നാഡീരസങ്ങളുടെ അളവു കുറയുന്നതും, പ്രതികൂല സാഹചര്യങ്ങളിലകപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അമിതമായി സ്രവിക്കപ്പെടുന്നതുമൊക്കെ വിഷാദത്തിന് ഹേതുവാകാറുണ്ട്.

സ്ത്രീകളില്‍ വിഷാദം

 

വിഷാദം വരാനുള്ള സാദ്ധ്യത സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ഇരട്ടിയാണ്. നാലു സ്ത്രീകളില്‍ ഒരാള്‍ക്ക് ജീവിതത്തിലൊരിക്കല്‍ വിഷാദം പിടിപെടാമെന്നാണു കണക്ക്. ബോളിവുഡ് നടിയും മുന്‍ബാഡ്മിന്‍റണ്‍ താരവുമായ ദീപിക പദുക്കോണ്‍, ഹാരിപോട്ടറിന്‍റെ സൃഷ്ടാവ് ജെ.കെ. റൌളിംഗ്, ഡയാന രാജകുമാരി എന്നിവര്‍ തങ്ങളെ വിഷാദം ബാധിച്ചതിനെപ്പറ്റി തുറന്നു പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീകളില്‍പ്പെടുന്നു. വിഷാദത്തിന് സ്ത്രീകളെ എളുപ്പത്തില്‍ ആക്രമിക്കാനാവുന്നതിനു പല കാരണങ്ങളുമുണ്ട്:

  • ബാല്യത്തില്‍ ലൈംഗികപീഡനങ്ങള്‍ക്കിരയാവാനുള്ള സാദ്ധ്യത സ്ത്രീകള്‍ക്കു കൂടുതലാണ്. ഇത്തരമനുഭവങ്ങള്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടാന്‍ നമ്മെയെല്ലാം പ്രാപ്തരാക്കുന്ന ഹൈപ്പോതലാമിക്-പിറ്റ്യൂട്ടറി-അഡ്രീനല്‍ ഗ്രന്ഥീവ്യവസ്ഥയുടെ താളം തെറ്റിച്ചും, ആത്മവിശ്വാസവും പ്രശ്നപരിഹാരശേഷിയും ദുര്‍ബലപ്പെടാനിടയൊരുക്കിയുമൊക്കെ ഭാവിയില്‍ വിഷാദമുണ്ടാകാന്‍ സാദ്ധ്യത കൂട്ടാം.
  • സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ സ്ത്രീശരീരങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണു പ്രതികരിക്കുക. സ്ത്രീഹോര്‍മോണുകളാണ്‌ ഇതിനു പിന്നില്‍.
  • ആര്‍ത്തവാരംഭം, ആര്‍ത്തവചക്രം, ഗര്‍ഭധാരണം, പ്രസവങ്ങള്‍, ആര്‍ത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട് ഹോര്‍മോണളവുകളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മസ്തിഷ്കത്തില്‍ ചെലുത്തുന്ന ദുസ്സ്വാധീനങ്ങള്‍ വിഷാദത്തിനു വഴിയിടാം.
    പ്രശ്നങ്ങളെ നേരിടുമ്പോള്‍ അവയെക്കുറിച്ചു ചിന്തിച്ചുചിന്തിച്ചു കാടുകയറുന്ന സ്വഭാവം സ്ത്രീകള്‍ക്കു കൂടുതലാണ്.
  • മിക്ക സ്ത്രീകള്‍ക്കും സാരമായ ലൈംഗികവിവേചനം നേരിടേണ്ടി വരാറുണ്ട്.
  • പുരുഷന്മാരെക്കാള്‍ ബന്ധങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കുന്നവരാകയാല്‍ ബന്ധങ്ങളില്‍ വരുന്ന ഉലച്ചിലുകള്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കാം.
  • ഉദ്യോഗം, വീട്ടുജോലികള്‍, കുട്ടികളെ വളര്‍ത്തല്‍, പ്രായമായവരെ പരിപാലിക്കല്‍ എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു കൈകാര്യംചെയ്തുകൊണ്ടിരിക്കേണ്ടിവരുന്ന സാമൂഹ്യസാഹചര്യം സ്ത്രീകള്‍ക്കു സമ്മര്‍ദ്ദജനകമാകാം.

ആര്‍ത്തവത്തോടനുബന്ധിച്ച്

 

വിഷാദത്തിനു സമാനമായ മാനസികവൈഷമ്യങ്ങള്‍ ആര്‍ത്തവവേളയിലും അതിനു മുന്നോടിയായും പല സ്ത്രീകളിലും കണ്ടുവരാറുണ്ട്. ആര്‍ത്തവത്തിനു മുമ്പുള്ള ആഴ്ചകളില്‍ നേരിയ മുന്‍കോപവും വിഷണ്ണതയും ഉളവാകുന്ന പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം (premenstrual syndrome) അഥവാ പി.എം.എസ്. നാലില്‍ മൂന്നു സ്ത്രീകളില്‍ കാണപ്പെടുന്നുണ്ട്. തങ്ങള്‍ക്കുള്ള ലക്ഷണങ്ങളെ സ്വയം നിരീക്ഷിച്ച് അവ പി.എം.എസ്സിന്‍റെ ഭാഗമാണോ എന്നു മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി Daily Record of Severity of Problems എന്നൊരു ചോദ്യാവലി ലഭ്യമായുണ്ട്. കാത്സ്യം നല്ലയളവിലുള്ള പാല്‍. മത്തി, ചീര തുടങ്ങിയവയും വൈറ്റമിന്‍ ഡി നല്ലയളവിലുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, വെണ്ണ തുടങ്ങിയവയും കൂടുതലായെടുക്കുന്നത് പി.എം.എസ്സിന്‍റെ ലക്ഷണങ്ങള്‍ക്ക് ആശ്വാസം തന്നേക്കാമെന്നു പഠനങ്ങളുണ്ട്.

ഇത്തിരി കൂടി തീവ്രമായ, ‘പ്രീമെന്‍സ്ട്ര്വല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍’ (premenstrual dysphoric disorder) അഥവാ പി.എം.ഡി.ഡി. എന്നയസുഖം അഞ്ചു ശതമാനത്തോളം സ്ത്രീകളെ ബാധിക്കാറുണ്ട്. പി.എം.ഡി.ഡി.യുടെ പ്രധാന ലക്ഷണങ്ങള്‍, ആര്‍ത്തവത്തിനു പത്തു ദിവസത്തോളം മുന്നേ പ്രത്യക്ഷമാകുന്ന അമിതകോപം, അതിനൈരാശ്യം, ആത്മഹത്യാചിന്തകള്‍, വിശപ്പിലെ വ്യതിയാനങ്ങള്‍, സ്തനങ്ങളിലെയും സന്ധികളിലെയും പേശികളിലെയും വേദന തുടങ്ങിയവയാണ്. ആര്‍ത്തവത്തിന്‍റെ ഭാഗമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌ ഇവയ്ക്കു നിമിത്തമാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ തലപൊക്കാറുള്ള ദിവസങ്ങളില്‍ വിഷാദചികിത്സയ്ക്ക് ഉപയോഗിക്കാറുള്ള ചിലതരം മരുന്നുകള്‍ കഴിക്കുന്നതു രോഗശമനം തന്നേക്കാം. കാത്സ്യം, എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ഗുളികകളും ഫലപ്രദമാകാറുണ്ട്.

വിഷാദമുള്ളവര്‍ക്ക് അതിനു മരുന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ആര്‍ത്തവത്തിനു മുന്നോടിയായി ചിലപ്പോള്‍ വിഷാദലക്ഷണങ്ങള്‍ ലഘുവായി പുന:പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങിനെയുള്ളപ്പോള്‍ അത്തരം ദിവസങ്ങളില്‍ മരുന്നിന്‍റെയളവ് അല്‍പം കൂട്ടിയെടുക്കുന്നതു പ്രയോജനം ചെയ്യാറുണ്ട്.

ഗര്‍ഭകാലത്ത്

 

പ്രത്യുല്‍പാദനശേഷിയുള്ള പ്രായങ്ങളില്‍ വിഷാദം വരാന്‍ സ്ത്രീകള്‍ക്ക് എത്രത്തോളം സാദ്ധ്യതയുണ്ടോ, അത്ര തന്നെ സാദ്ധ്യതയേ ഗര്‍ഭകാലത്തും ഉള്ളൂ. ഗര്‍ഭത്തിന്‍റെ ആദ്യത്തെയും അവസാനത്തെയും മൂന്നു മാസങ്ങളില്‍ യഥാക്രമം പതിനൊന്നും എട്ടരയും ശതമാനം സ്ത്രീകളെ വിഷാദം പിടികൂടാം. കൌമാരപ്രായക്കാരായ ഗര്‍ഭിണികള്‍ക്കും ശാരീരികരോഗങ്ങളുള്ളവര്‍ക്കും മുന്നേ വിഷാദം വന്നിട്ടുള്ളവര്‍ക്കും ദാമ്പത്യപ്രശ്നങ്ങള്‍ പോലുള്ള സമ്മര്‍ദ്ദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും ഗര്‍ഭത്തോടനുബന്ധിച്ചു വിഷാദം പിടിപെടാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്.

ഗര്‍ഭകാലത്തു ശ്രദ്ധയര്‍പ്പിക്കേണ്ട, പോഷകാഹാരമെടുക്കുന്നതും വ്യായാമം ചെയ്യുന്നതും പോലുള്ള, പല കാര്യങ്ങളും അവഗണിക്കപ്പെടാനും മദ്യപാനം പോലുള്ള അനാരോഗ്യകരമായ പെരുമാറ്റങ്ങള്‍ക്കും വിഷാദം ഇടയൊരുക്കാം. കുഞ്ഞുമായി ആത്മബന്ധം രൂപപ്പെടുന്നതിനും വിഷാദം തടസ്സമാകാം. കുഞ്ഞിന്‍റെ ശരീരത്തില്‍, വൈകാരികനിലയെ നിയന്ത്രിക്കുന്ന സിറോട്ടോണിന്‍ വ്യവസ്ഥയും സമ്മര്‍ദ്ദസാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഹൈപ്പോതലാമിക്-പിറ്റ്യൂട്ടറി-അഡ്രീനല്‍ വ്യവസ്ഥയും സ്വല്‍പം തകരാറിലാകാന്‍ അമ്മയുടെ വിഷാദം നിമിത്തമാകാം. പ്രസവം സമയമെത്തുംമുന്നേ നടക്കാനും കുട്ടിക്കു തൂക്കക്കുറവുണ്ടാവാനും ഉള്ള സാദ്ധ്യതകളും വിഷാദം മൂലം അല്‍പം കൂടുന്നുണ്ട്. വിഷാദബാധിതരായ ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ ആദ്യനാളുകളില്‍ ദേഷ്യക്കൂടുതലും ഉറക്കപ്രശ്നങ്ങളുമെല്ലാം കാണിക്കാനും, കുട്ടിക്കാലത്ത് പേടിയും പെരുമാറ്റപ്രശ്നങ്ങളുമൊക്കെ പ്രകടിപ്പിക്കാനും, കൂടുതല്‍ മുതിരുമ്പോള്‍ വിഷാദത്തിനോ ഉത്ക്കണ്ഠാരോഗങ്ങള്‍ക്കോ ഇരകളാകാനും സ്വല്‍പം അമിതസാദ്ധ്യതയുണ്ട്.

തളര്‍ച്ച, ഉറക്കത്തിലും വിശപ്പിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയവ ഗര്‍ഭത്തിന്‍റെ സ്വാഭാവിക ലക്ഷണങ്ങളാണോ അതോ വിഷാദത്തിന്‍റെ സൂചനകളാണോ എന്നു വേര്‍തിരിച്ചറിയുക ചിലപ്പോള്‍ ക്ലേശകരമാവാം. ഗര്‍ഭകാലത്തോ പ്രസവശേഷമോ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ക്ക് അവ വിഷാദത്തിന്‍റെ ഭാഗമാണോ എന്നു സ്വയം പരിശോധിച്ചറിയാന്‍ Edinburgh Postnatal Depression Scale എന്ന ചോദ്യാവലി സഹായകമാകും.

ഗര്‍ഭകാലത്തു വിഷാദമരുന്നുകളെടുക്കുന്നത് അപൂര്‍വമായാണെങ്കിലും കുഞ്ഞിനു ചില പാര്‍ശ്വഫലങ്ങള്‍ക്കു നിമിത്തമാകാമെന്നതിനാല്‍ നേരിയ വിഷാദം മാത്രമുള്ളവര്‍ക്കു പൊതുവെ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാറില്ല. അവര്‍ക്കഭികാമ്യം വ്യായാമം, യോഗ, മസാജുകള്‍ തുടങ്ങിയവയും ഇന്‍റര്‍പേഴ്സണല്‍ തെറാപ്പിയും കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും പോലുള്ള മനശ്ശാസ്ത്ര ചികിത്സകളുമാണ്. അതിതീവ്രമായ വിഷാദം പിടിപെട്ട ഗര്‍ഭിണികള്‍ക്കുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ പ്രതിവിധി, “ഷോക്ക് ചികിത്സ” എന്നു പേരിട്ടു നാം ഭീതിയോടെ പടിപ്പുറത്തു നിര്‍ത്തിക്കൊണ്ടിരിക്കുന്ന ‘ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പി’ ആണ്.

മുമ്പു പിടിപെട്ടിരുന്ന വിഷാദത്തിനു മരുന്നെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, മുമ്പവര്‍ക്കുണ്ടായിരുന്നതു വലിയ തീവ്രതയില്ലാത്ത വിഷാദം മാത്രമായിരുന്നെങ്കില്‍, ഗര്‍ഭകാലത്തേക്കു മരുന്നുകള്‍ നിര്‍ത്തിവെക്കുകയാണു പൊതുവെ ചെയ്യാറ്. അതേസമയം പലതവണ, തീവ്രമായ വിഷാദം വന്നിട്ടുള്ളവരാണെങ്കിലും ഗര്‍ഭധാരണത്തിനു മുമ്പുള്ള ആറുമാസക്കാലത്ത് വിഷാദം ബാധിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഗര്‍ഭകാലത്തു രോഗം തിരിച്ചുവന്നാല്‍ അതും ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍, മരുന്നു തുടരുകയും ശിശുവിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയുമാണു പതിവ്. ഗര്‍ഭിണിയും ഭര്‍ത്താവും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമെല്ലാം കൂട്ടായ ചര്‍ച്ചകളിലൂടെ വേണം ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍.

പ്രസവാനന്തരം

 

പ്രസവശേഷമുള്ള ആദ്യത്തെയാഴ്ചയില്‍ പകുതിയോളം സ്ത്രീകളെ “ബേബി ബ്ലൂസ്” എന്ന ലഘുവായ വിഷാദം പിടികൂടാറുണ്ട്. ഈയവസ്ഥയില്‍ വിഷാദത്തിന്‍റെ മിക്ക ലക്ഷണങ്ങളും നേരിയ തോതില്‍ ദൃശ്യമാവാം. ഒപ്പം അക്ഷമ, പ്രത്യേകിച്ചൊരു കാരണവുമില്ലാതുള്ള കരച്ചില്‍ എന്നിവയുമുണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉറക്കമിളക്കേണ്ടി വരുന്നതും ദിനചര്യകളിലും ജീവിതക്രമത്തിലും സ്വീകരിക്കേണ്ടി വരുന്ന പരിഷ്കരണങ്ങളുമൊക്കെ ബേബി ബ്ലൂസിനു നിദാനമാകാറുണ്ട്. ചികിത്സയൊന്നുമെടുത്തില്ലെങ്കിലും ഈ പ്രശ്നം ഒന്നുരണ്ടാഴ്ചയ്ക്കകം സ്വയം ഭേദമാകാറുണ്ട്. വിഷമതകളെപ്പറ്റി പ്രിയമുള്ളവരോടു മനസ്സുതുറക്കുന്നതും, “എല്ലാം കുറ്റമറ്റ രീതിയിലേ ചെയ്യൂ” “ഒന്നിനും ആരുടെയും സഹായം തേടില്ല” എന്നൊക്കെയുള്ള പിടിവാശികളുണ്ടെങ്കില്‍ ഉപേക്ഷിക്കുന്നതും, കുഞ്ഞിനെ നോക്കുന്നതില്‍നിന്നു ദിനേന ഇത്തിരി നേരത്തേക്കെങ്കിലും വിട്ടുനില്‍ക്കുന്നതുമൊക്കെ ഈ പ്രശ്നം നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കും.

‘പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍’ (postpartum depression) അഥവാ പി.പി.ഡി. എന്ന, കൂടുതല്‍ സാരമായ മറ്റൊരു തരം വിഷാദവും പ്രസവാനന്തരം തലപൊക്കാറുണ്ട്. പ്രസവശേഷമുള്ള ആദ്യമാസത്തില്‍ പതിനാലു ശതമാനത്തോളം സ്ത്രീകളെ പി.പി.ഡി. ബാധിക്കാം — പ്രസവാനന്തരം സംജാതമാകാറുള്ള പ്രശ്നങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും സാധാരണമായ ഒന്നാണിത്. തുടക്കത്തില്‍ നിരത്തിയ പതിവു വിഷാദലക്ഷണങ്ങള്‍ക്കു പുറമെ കുഞ്ഞിനെയും തനിക്കു നല്ലൊരമ്മയാകാന്‍ കഴിയുമോ എന്നതിനെയും കുറിച്ചുള്ള നിലക്കാത്ത ആകുലതകളും പി.പി.ഡി.യില്‍ കാണാം. പ്രസവത്തിനു തൊട്ടുപിന്നാലെയുള്ള ആത്മഹത്യകളുടെയൊരു മുഖ്യകാരണവുമാണ് പി.പി.ഡി.

ഈസ്ട്രാഡയോള്‍, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് പ്രസവശേഷം കുത്തനെ കുറയുന്നുണ്ട്. ഇതിനോട് എളുപ്പത്തില്‍ പൊരുത്തപ്പെടാനാവാത്ത തരം ശരീരപ്രകൃതിയുള്ള സ്ത്രീകളെ പി.പി.ഡി. അധികമായി ബാധിക്കാം. ബേബി ബ്ലൂസോ പി.പി.ഡി.യോ വിഷാദമോ മുമ്പു വന്നിട്ടുള്ളവര്‍, സ്വതേ ആത്മവിശ്വാസക്കുറവുള്ളവര്‍, ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍, കുടുംബത്തിന്‍റെയും മറ്റും കൈത്താങ്ങു വേണ്ടത്രയില്ലാത്തവര്‍ തുടങ്ങിയവര്‍ക്കും പി.പി.ഡി.ക്കുള്ള റിസ്കു കൂടുതലായുണ്ട്.

പി.പി.ഡി. ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കൊടുത്തേക്കില്ല, അവരോട് അമിതകോപത്തോടെ പെരുമാറാം, ആ കുട്ടികള്‍ക്ക് വയറ്റിലും ശ്വാസകോശത്തിലുമൊക്കെ അണുബാധകള്‍ വരാന്‍ സാദ്ധ്യതയേറെയാണ്, അവര്‍ കുഞ്ഞുപ്രായം തൊട്ടു കൌമാരം വരേയ്ക്കും പെരുമാറ്റപ്രശ്നങ്ങള്‍ കൂടുതലായിക്കാണിക്കാം എന്നൊക്കെ പഠനങ്ങളുണ്ട്.

കുഞ്ഞിനു മുലപ്പാലൂട്ടുന്നത്, മുമ്പുപറഞ്ഞ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ പ്രഭാവം ലഘൂകരിക്കുകയും ആത്മവിശ്വാസവും കുഞ്ഞുമായുള്ള ആത്മബന്ധവും പുഷ്ടിപ്പെടുത്തുകയും ചെയ്യുമെന്നതിനാല്‍, പി.പി.ഡി.ക്കെതിരായ നല്ലൊരു പ്രതിരോധമാണ്‌. സുഹൃത്തുകളോ ആരോഗ്യപ്രവര്‍ത്തകരോ ഒക്കെ ഫോണ്‍വിളികളോ സന്ദര്‍ശനങ്ങളോ വഴി മാനസിക പിന്തുണ കൊടുക്കുന്നതും പി.പി.ഡി. വരാതെ കാക്കാന്‍ സഹായകമാവും.

പി.പി.ഡി.യുടെ ചികിത്സ സാധാരണ വിഷാദത്തിന്‍റെ ചികിത്സയില്‍ നിന്ന് അധികം വ്യത്യസ്തമല്ല. തീവ്രമായ പി.പി.ഡി.യുള്ളവര്‍ക്ക്, വിശേഷിച്ചും ആത്മഹത്യയ്ക്കോ കുഞ്ഞിനെയുപദ്രവിക്കാനോ ഉള്‍പ്രേരണയനുഭവപ്പെടുന്നവര്‍ക്ക്, മരുന്നുകള്‍ വേണ്ടിവന്നേക്കും. മരുന്നെടുക്കുമ്പോള്‍ മുലയൂട്ടാമോ എന്നത് സൈക്യാട്രിസ്റ്റിനോടും പിഡിയാട്രീഷ്യനോടും ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടി വരും. മിക്ക മരുന്നുകളും, നേരിയ മാത്രയിലേ മുലപ്പാലിലും കുഞ്ഞിന്‍റെ ശരീരത്തിലും അവയെത്തൂ എന്നതിനാല്‍, സുരക്ഷിതമാണ്. എങ്കിലും, മരുന്നെടുക്കുന്നുണ്ടെങ്കില്‍ കുഞ്ഞ് അമിതമായി ഉറങ്ങുന്നുണ്ടോ, ഛര്‍ദ്ദിക്കുന്നുണ്ടോ, അസ്വസ്ഥതയോ കോപാധിക്യമോ കാണിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്‌.

ആര്‍ത്തവവിരാമനേരത്ത്

 

പ്രായം ചെല്ലുമ്പോള്‍, ആര്‍ത്തവം നിലയ്ക്കുന്നതിനനുസരിച്ച്, സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികഹോര്‍മോണായ ഈസ്ട്രൊജന്‍റെ അളവ് ക്രമേണ കുറയുന്നുണ്ട്. ഈസ്ട്രൊജന്‍ കേവലമൊരു “ലൈംഗിക”ഹോര്‍മോണ്‍ മാത്രമല്ല — നാഡീകോശങ്ങളുടെ ഘടനയെയും വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും സഹായിക്കുക, വിശപ്പിനെയും ഉറക്കത്തെയും വികാരങ്ങളെയുമൊക്കെ നിയന്ത്രിക്കുന്ന സിറോട്ടോണിനും ഡോപ്പമിനും പോലുള്ള നാഡീരസങ്ങളുടെ അളവു കൂട്ടുക എന്നൊക്കെയുള്ള ഡ്യൂട്ടികളും ഈസ്ട്രൊജനുണ്ട്. ഓര്‍മ, വൈകാരികാവസ്ഥ, ചിന്താരീതികള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളില്‍ ഈസ്ട്രൊജന്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ധാരാളമായുണ്ട്. ഇതിനാലൊക്കെത്തന്നെ, ഈസ്ട്രൊജന്‍റെ അളവു താഴുന്നത് ആര്‍ത്തവവിരാമകാലത്ത് വിഷാദമുണ്ടാകാന്‍ സാദ്ധ്യതയേറ്റുന്നുണ്ട്.

മുമ്പ്, പ്രത്യേകിച്ചും ആര്‍ത്തവത്തോടോ പ്രസവത്തോടോ അനുബന്ധിച്ച്, വിഷാദം വന്നിട്ടുള്ളവര്‍ക്കും ആര്‍ത്തവവിരാമത്തെയും വയസ്സാകുന്നതിനെയും ഏറെ മനസ്താപത്തോടെ നോക്കിക്കാണുന്നവര്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ആര്‍ത്തവവിരാമകാലത്ത് വിഷാദത്തിനു കൂടുതല്‍ സാദ്ധ്യതയുണ്ട്. ആര്‍ത്തവം നിലച്ചുതുടങ്ങുമ്പോള്‍ ഇടയ്ക്കിടെ അമിതമായ ചൂട്, വിയര്‍പ്പ്, ഉത്ക്കണ്ഠ തുടങ്ങിയവ അനുഭവപ്പെടാറുള്ളവര്‍ക്ക് അടുത്ത പടിയായി വിഷാദം കടന്നുവരാം. അതിനാല്‍ത്തന്നെ, മുമ്പു വിഷാദം വന്നിട്ടുള്ളവര്‍ക്ക് ആര്‍ത്തവവിരാമകാലത്ത് ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നെങ്കില്‍ അവരുടന്‍ വിഷാദത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതു നന്നാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ശീലമാക്കുക, ഹോബികളില്‍ മുഴുകുക, റിലാക്സേഷന്‍ വിദ്യകള്‍ ചെയ്യുക, നല്ല വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തുക മുതലായവ ഇവിടെ തുണക്കെത്തും.

ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട വിഷാദത്തിനു ചികിത്സ തുടങ്ങുംമുമ്പ്, പ്രശ്നത്തിന്‍റെ കൃത്യമായ കാരണം മനസ്സിലാക്കാന്‍, രക്തത്തില്‍ വിവിധ ഹോര്‍മോണുകളുടെ അളവു പരിശോധിക്കേണ്ടതായി വരാം.

തിരിച്ചറിയപ്പെടാതെയോ പരിഹരിക്കപ്പെടാതെയോ പോകുന്ന വിഷാദം ലഹരിയുപയോഗം, ബന്ധങ്ങളുടെ തകര്‍ച്ച, ആത്മഹത്യ, ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കു വഴിവെക്കാം. മറുവശത്ത്, പ്രതിരോധ നടപടികളും മനശ്ശാസ്ത്ര ചികിത്സകളും ആവശ്യമെങ്കില്‍ മരുന്നുകളും ഉപയോഗപ്പെടുത്തുക വഴി വിഷാദത്തിന്‍റെ കഷ്ടതകളില്‍ നിന്നു മുക്തി നേടാനാവുകയും ചെയ്യും.

കടപ്പാട് :ഡോ.ഷാഹുല്‍ അമീന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate