অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യഭക്ഷണം

ആരോഗ്യഭക്ഷണം

രോഗപ്രതിരോധത്തിന് പപ്പായ

ഇത് പപ്പായയുടെ കാലമാണ്. പറമ്പിലൊരു മൂലയില്‍ അവഗണിക്കപ്പെട്ട്, ക്ഷാമകാലത്ത് മാത്രം അടുക്കളയിലേക്ക് പ്രവേശനം കിട്ടിയിരുന്ന കാലം മാറി. പപ്പായ ഇന്ന് വിപണികളില്‍ പ്രമുഖനാണ്. ജ്യൂസുകടകളില്‍ പപ്പായ ഷെയ്ക്കിന് പ്രിയമേറി. കേരള മുഖ്യമന്ത്രിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പോലും പപ്പായയുടെ ആരാധകരാണെന്നതും പപ്പായ പുരാണത്തിന്റെ മറ്റൊരു അനുബന്ധം.

വളരെക്കുറച്ച് മാത്രം പൂരിത കൊഴുപ്പടങ്ങിയ പപ്പായ, കഴിക്കുന്നവര്‍ക്ക് കൊളസ്‌ട്രോളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പഴമാണ്. ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍, പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ, സി, ഇ. ഫോളേറ്റ് കാത്സ്യം എന്നിവയും നല്‍കുന്നു.

പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയ്ന്‍, കൈമോപപ്പെയ്ന്‍ തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോ ആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുകവഴിയാണ് ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്. പ്രായമാകുന്തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീന്റെ ദഹനം മന്ദഗതിയിലാവുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിലടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകള്‍ കൊളസ്‌ട്രോള്‍ ഓക്‌സീകരണം തടയുകയും അതുവഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.

ആന്‍റിബയോടിക് മരുന്നുകള്‍ കഴീക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചുപോകുക സാധാരണമാണ്. ആന്‍റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹനവൈകല്യം ഉണ്ടാകുന്നതിനും ഒരു കാരണം ഇതാണ്.ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക് വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായയ്ക്കു കഴിയും.

ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന പപ്പായ ഇക്കാരണത്താല്‍ തന്നെ കാന്‍സറിനെ പ്രതിരോധിക്കുന്നു. പപ്പായയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ തടയുകയും അതുവഴി പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ഇലയുടെ നീര് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കാന്‍സര്‍ ചികത്സയ്ക്കും ഉപയോഗിച്ചു വരുന്നുണ്ട്. ഏഷ്യ പസഫിക് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ വൃഷണത്തിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പപ്പായപോലുള്ള പഴങ്ങളുടെ ഉപയോഗം എടുത്തു പറയുന്നുണ്ട്. സന്ധിവാതമുള്ളവര്‍ക്കും പുകവലിക്കാര്‍ക്കും അനുകൂലമായ ഘടകങ്ങള്‍ പപ്പായയില്‍ അടങ്ങിയതായി ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യു.എസ്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു പഠനത്തില്‍ 3500 ചെടികളില്‍ വെച്ച് ഏറ്റവും രോഗപ്രതിരോധ ശക്തി നല്‍കുന്ന സസ്യമായി പപ്പായയെ തിരഞ്ഞെടുത്തിട്ടുണ്ട്. അമ്പതോളം സജീവമായ ജൈവഘടകങ്ങളാണ് പപ്പായയെ ഈ സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഇനി പപ്പായയെ അകറ്റി നിര്‍ത്തേണ്ടതില്ല; അതുവഴി രോഗങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്യാം

ഒക്‌ടോബര്‍ 21 ആഗോള അയഡിന്‍ അപര്യാപ്തതാ രോഗനിവാരണ ദിനം

അയഡി ന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവത്കരണം തന്നെയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

എന്താണ്അയഡിന്‍?

ക്ലോറിന്‍, ഫ്ലൂറിന്‍, ബ്രോമിന്‍ എന്നിവയുള്‍പ്പെട്ട ഹാലജന്‍കുടുംബത്തിലെ അംഗമാണ്അയഡിന്‍.മൂലകാവസ്ഥയിലോ അയോഡൈഡ്, അയൊഡേറ്റ് എന്നിങ്ങനെയുള്ള സംയുക്തങ്ങളായോ ഇതു കാണപ്പെടുന്നു. ഖരാവസ്ഥയില്‍ നീലകലര്‍ന്ന കറുപ്പു നിറമുള്ള ഇത് ഉല്‍പതനംവഴി വയലറ്റുനിറമുള്ള വാതകമായി മാറാറുണ്ട്. ഗ്രീക്ക് ഭാഷയില്‍ വയലറ്റ് അല്ലെങ്കില്‍ പര്‍പ്പിള്‍ എന്നര്‍ഥം വരുന്ന വാക്കില്‍നിന്നു രൂപംകൊണ്ട അയഡിന്‍ എന്ന പേര് ഈ മൂലകത്തിന് കിട്ടാന്‍ ഇതാണു കാരണം. ഇംഗ്ലീഷ്അക്ഷരമാലയിലെ ഐ (I)എന്ന അക്ഷരമാണ് പ്രതീകം. കടല്‍ജലത്തില്‍ ഉയര്‍ന്ന അളവില്‍ അയഡിന്‍ ഉണ്ടെങ്കിലും കരയില്‍ താരതമ്യേന കുറവാണ്.

കുറഞ്ഞുപോയാല്‍

അയഡിന്റെ അഭാവം തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കും. ഗര്‍ഭസ്ഥ ശിശുക്കളിലും കുഞ്ഞുങ്ങളിലും ശാരീരിക മാനസിക വളര്‍ച്ചയെ ഇതു പ്രതികൂലമായി ബാധിക്കും.തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ തൈറോയിഡ് ഹോര്‍മോ ണുകളുടെ അപര്യാപ്തത നിത്യമായ മാനസിക വളര്‍ച്ചക്കുറവിനും വൈകല്യങ്ങള്‍ക്കും കാരണമാകും. ഗര്‍ഭിണികളിലെ അയഡിന്‍ അഭാവം ഗര്‍ഭഛിദ്രത്തിനും പ്രസവസംബന്ധമായ സങ്കീര്‍ണതകള്‍ക്കും ചാപിള്ള പിറക്കുന്നതിനും കുറഞ്ഞശരീരഭാരമുള്ള ശിശുക്കള്‍ പിറക്കുന്നതിനും കാരണമാകും. കുഞ്ഞുങ്ങള്‍ക്ക് ബധിരതയും ബുദ്ധിവികാസക്കുറവുമുണ്ടാകാം. അയഡിന്റെ അഭാവത്താല്‍ ഗുരുതരമായ തലച്ചോര്‍ തകരാറും മാനസിക വൈകല്യവുമുണ്ടാകുന്ന ഒരു രോഗമാണ് ക്രെട്ടിനിസം. ഏറ്റവും പ്രകടമായിക്കാണുന്നഅയഡിന്‍ അപര്യാപ്തതാ രോഗമാണ് ഗോയിറ്റര്‍ അഥവാ തൊണ്ടമുഴ.

തൊണ്ടമുഴയുണ്ടായ അവസ്ഥയില്‍, കൂടുതല്‍ അയഡിന്‍ ലഭ്യമായാല്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ധിക്കുകയും ചിലപ്പോള്‍ അമിത അളവിലാകുകയും ചെയ്യും. ഈഅവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്താനുപയോഗിക്കുന്ന ക്ലിനിക്കല്‍ ടെസ്റ്റാണ് സീറം ടിഎസ്എച്ച് (Serum TSH) അയഡിന്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ ലഭ്യതക്കുറവുമൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് അയഡിന്‍അപര്യാപ്തതാ രോഗങ്ങള്‍ (Iodine deficiency disorder or IDD).

ലോകത്ത് വളരെ വ്യാപകമായി കാണുന്ന ഈ രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ തടയാവുന്നവയുമാണ്. പ്രധാനമായും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കുന്ന ഈ രോഗാവസ്ഥ മാനസിക വളര്‍ച്ചക്കുറവിലേക്കു നയിക്കുന്ന കാരണങ്ങളില്‍ മുഖ്യസ്ഥാനത്താണ്. മറ്റുപല വൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്അയഡിന്‍അപര്യാപ്തത. ആരോഗ്യകരമായ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അയഡിന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അയഡിന്‍ ഭ്യമല്ലാതാകുമ്പോഴുണ്ടായേ ക്കാവുന്ന വൈകല്യങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അറിവുപകരാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കാനു മായി ആചരിക്കപ്പെടുന്നതാണ് ആഗോള അയഡിന്‍ അപര്യാപ്തതാ രോഗനിവാരണ ദിനം.

ലോകത്തുനിന്ന് അയഡിന്‍ അപര്യാപ്തതാ രോഗങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിടുന്ന ഈ ബോധവല്‍ക്കരണ പരിപാടി ഒക്‌ടോബര്‍ 21 നാണ് നടത്തപ്പെടുന്നത്. ലഘുലേഖകള്‍, ടോക്ക്‌ഷോകള്‍, വിഡിയോ-ഫിലിം-ഫോട്ടോ പ്രദര്‍ശനം, മല്‍സരങ്ങള്‍ എന്നിവ വഴിയും മാധ്യമങ്ങള്‍ വഴിയും അയഡിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക യാണു ദിനാചരണത്തിന്റെ ഉദ്ദേശ്യം.

എത്ര വേണം?

മനുഷ്യ ശരീരപോഷണത്തിന് ഒരു അവശ്യമൂലകമാണിത്. മനുഷ്യശരീരത്തില്‍ പ്രധാനമായും തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനാണ് അയഡിന്‍ ആവശ്യമായിട്ടുള്ളത്. കഴുത്തിനു മുന്നിലായി കാണുന്ന തൈറോയിഡ് ഗ്രന്ഥി അയഡിന്റെ സാന്നിധ്യത്തില്‍ തൈറോക്‌സിന്‍, ട്രൈഅയഡോതൈറോണിന്‍ എന്നീഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നു. പ്രധാനമായും കരള്‍, വൃക്കകള്‍, മാംസപേശികള്‍, ഹൃദയം, വളര്‍ന്നുവരുന്ന തലച്ചോര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇവ അവിടെ നിര്‍ണായക പ്രാധാന്യമുള്ളമാംസ്യതന്‍മാത്രകള്‍ ഉല്‍പാദി പ്പിക്കുന്ന ജൈവരാസപ്രക്രിയകളില്‍ പങ്കെടുക്കുന്നു. ലോകാരോഗ്യ സംഘടന, യുനിസെഫ്, ഐസിസിഐഡിഡി (International Council for theControl of Iodine Deficiency Disorders) എന്നിവ നിര്‍ദേശിക്കുന്നത്. 12വയസ്സിനു മുകളിലുള്ളഎല്ലാവര്‍ക്കും നിത്യേന 150 മൈക്രോഗ്രാം (1 മൈക്രോഗ്രാം = 1 / 1000000 ഗ്രാം) അയഡിന്‍ വേണമെന്നാണ്. 7 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 90 മൈക്രോഗ്രാം, 7-12 പ്രായക്കാര്‍ക്ക് 120 മൈക്രോഗ്രാം, മുലയൂട്ടുന്ന അമ്മമാര്‍ക്ക് 200 മൈക്രോഗ്രാം എന്നിങ്ങനെയാണ് മറ്റ് അളവുകള്‍ (പല ഏജന്‍സികളുടെ നിര്‍ദേശങ്ങളില്‍ അളവുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ കാണാം).

വേണ്ടത്ര കിട്ടാന്‍

ഭക്ഷണംവഴി ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ലഭ്യമാക്കാം. ഇതിന് ഏറ്റവും എളുപ്പവും സുനിശ്ചിതവുമായമാര്‍ഗമാണ് അയൊഡൈസ്ഡ്ഉപ്പ് (Iodisedsalt). കറിയുപ്പില്‍ ചെറിയ അളവില്‍ അയഡിന്‍ സംയുക്തങ്ങളായ പൊട്ടാസിയം അയോഡൈഡ്, പൊട്ടാസിയം അയോഡേറ്റ്, സോഡിയം അയോഡൈഡ്, സോഡിയം അയോഡേറ്റ് എന്നിവ കലര്‍ത്തുന്ന രീതിയാണിത്.

* അയഡിന്‍ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ബീന്‍സ്, ധാന്യങ്ങള്‍, റൊട്ടി, പാലുല്‍പന്നങ്ങള്‍, കടല്‍ മല്‍സ്യങ്ങള്‍, കക്ക, ചിപ്പി, കൊഞ്ച്, സ്‌ട്രോബറി, കടല്‍പ്പായലുകള്‍ എന്നിവയാണ് അയഡിന്‍ കിട്ടുന്ന പ്രധാന ഭക്ഷ്യവസ്തുക്കള്‍. ഏറ്റവുമധികം അയഡിന്‍ അടങ്ങിയ കടല്‍പ്പായലുകളാണ് കെല്‍പ്പുകള്‍ (Kelps).

പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

പാവയ്ക്ക:

പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

കോളിഫ്ലാവര്‍:

കോളിഫ്ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക:

കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ചീര:

ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.

വെണ്ടയ്ക്ക:

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറിക്കിട്ടുന്നതാണ്.

പടവലങ്ങ:

പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

കാബേജ്:

പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച് ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.

കുമ്പളങ്ങ:

കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

കാരറ്റ്:

കാരറ്റ് നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം ശമിക്കും.

ഭക്ഷണത്തിലെ മായം കണ്ടെത്താം

പുഴുവരിക്കുന്ന ചിക്കന്‍ ഫ്രൈയുടെയും മെഴുകുപുരട്ടിയ ആപ്പിളിന്‍െറയും പഴുതാര മസാലദോശകളുടെയും റെയ്ഡ് കഥകള്‍കൊണ്ട് ചാനലുകള്‍ നിറയുന്നു. ഹോട്ടലുകളുടെ മുന്നില്‍ ചെല്ലുമ്പോള്‍ ഓക്കാനിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഹോട്ടലുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്തവര്‍ സകല ദൈവങ്ങളെയും പ്രാര്‍ഥിച്ച് ഭക്ഷിക്കുന്നു. പുഴുവും മെഴുകും മാത്രമല്ല പ്രശ്നം. കീടനാശിനികളും അണുബാധയുമെല്ലാം ഭക്ഷ്യസുരക്ഷക്കുമാത്രമല്ല ജീവനുതന്നെ ഭീഷണിയായിത്തീരുന്നു. ഷവര്‍മ എപ്പിസോഡുകള്‍ തുടരുന്നതും മറക്കരുത്. ജീവന്‍െറ നിലനില്‍പിനാവശ്യമായ ഭക്ഷണം ശുദ്ധവും പോഷകസമൃദ്ധവും മായമില്ലാത്തതുമായിരിക്കണം. ഭക്ഷണത്തില്‍ വിഷവസ്തുക്കളും യഥാര്‍ഥ വസ്തുവിനു പകരമുള്ള വിലകുറഞ്ഞ വസ്തുക്കളും ചേര്‍ക്കുന്നത് മായംചേര്‍ക്കലാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം സൂക്ഷിക്കുന്നതും മായത്തിന്‍െറ നിര്‍വചനത്തില്‍ വരും. ചീഞ്ഞതും പ്രാണികള്‍വീണതും വിഘടിച്ചതും അണുബാധയേറ്റതുമായ ആഹാരവും മായംചേര്‍ന്നതുതന്നെ. രോഗം ബാധിച്ച ജീവിയുടെ ശരീരഭാഗങ്ങളും ഉല്‍പന്നങ്ങളും മായമാണ്. ഭക്ഷണയോഗ്യമല്ലാത്ത വര്‍ണവസ്തുക്കള്‍ ചേര്‍ത്ത ആഹാരപദാര്‍ഥങ്ങളും മായംചേര്‍ത്തവയാണ്.

മായവും കീടനാശിനികളും കലരാത്ത പച്ചക്കറികളും പഴങ്ങളും ഇന്നൊരു സ്വപ്നം മാത്രമാണ്. മാരകവിഷങ്ങളായ കീടനാശിനികളില്‍ പലതും വെറുതെ ഒന്നു കഴുകിയതുകൊണ്ട് പച്ചക്കറികളില്‍നിന്ന് പോകണമെന്നില്ല. മിക്ക കീടനാശിനികളും കൊഴുപ്പില്‍ മാത്രം ലയിക്കുന്നവയാണുതാനും. വിളകളില്‍ കര്‍ഷകര്‍ നേരിട്ടുപയോഗിക്കുന്ന കീടനാശിനികള്‍, കീടനാശിനി കലര്‍ന്ന ഭക്ഷണംകഴിച്ച മൃഗങ്ങളുടെ വിസര്‍ജ്യത്തിലുള്ള കീടനാശിനികള്‍, പരിസ്ഥിതിയില്‍നിന്ന് ആഗിരണംചെയ്യുന്ന കീടനാശിനികള്‍ എന്നിവയൊക്കെ കാര്‍ഷികവിളകളില്‍ കാണും.

ശീതളപാനീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ മിക്കതിലും ഓര്‍ഗാനോ ക്ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് എന്നീ വിഭാഗങ്ങളില്‍പെട്ട കീടനാശിനികള്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്ന് ന്യൂദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ്, പോലൂഷന്‍ മോണിറ്ററിങ് ലബോറട്ടറി എന്നിവ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കീടനാശിനിയുടെ പ്രതികൂല ഫലങ്ങള്‍ രണ്ടുവിധത്തിലാണ്- പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളും കാലാന്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മാരകരോഗങ്ങളും. കൂടുതല്‍ അളവില്‍ കീടനാശിനി ഇതില്‍ ചെന്നാല്‍ ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സം, കാഴ്ചമങ്ങല്‍, വയറുവേദന, തലകറക്കം, ബോധക്ഷയം തുടങ്ങി മരണംവരെ ഉണ്ടാകാം. എന്നാല്‍, ചെറിയ അളവില്‍ ആഹാരത്തിലൂടെ വളരെക്കാലം അകത്തുചെല്ലുന്ന കീടനാശിനി കരള്‍, വൃക്ക, നാഡീവ്യവസ്ഥ എന്നിവ തകരാറിലാക്കുന്നു.

ഭക്ഷണത്തിലെ മറ്റൊരു മറിമായമാണ് മെഴുക്. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഉപായമാണ് മെഴുകുപുരട്ടല്‍. ആപ്പിള്‍, പിയര്‍, തക്കാളി തുടങ്ങി മിനുസമുള്ള പഴങ്ങളാണ് ഇത്തരം മെഴുക്കാവരണക്കാര്‍. പോളി യൂറിത്തീന്‍, വാര്‍ണിഷ് എന്നിവയും മെഴുക്കിനു പകരം ഉപയോഗിക്കാറുണ്ട്. തൊലി ചെത്തിക്കളയുക എന്നതാണ് മെഴുകുവിദ്യയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.

കീടനാശിനികള്‍ ഭാഗികമായി നീക്കംചെയ്യാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരു മണിക്കൂറിലധികം വെള്ളത്തില്‍ മുക്കിവെച്ചാല്‍ പച്ചക്കറികള്‍ കുറെയൊക്കെ ശുദ്ധമാവും. തിളച്ചവെള്ളത്തില്‍ ഒരു മിനിറ്റു മുക്കിവെക്കുക, രണ്ടുശതമാനം ഉപ്പുലായനിയില്‍ കഴുകുകയും അതിനുശേഷം തണുത്തവെള്ളത്തില്‍ മൂന്നുതവണ കഴുകുകയും ചെയ്യുക എന്നിവയൊക്കെ കീടനാശിനിയുടെ ദോഷഫലങ്ങള്‍ കുറക്കും. ആപ്പിള്‍, മുന്തിരി, പേരക്ക, മാങ്ങ, പ്ളം, പീച്ച് എന്നിവ ഇങ്ങനെ ശുദ്ധമാക്കാം. ഇലക്കറികള്‍ നന്നായി കഴുകിയതിനുശേഷം ചൂടുവെള്ളത്തില്‍ മുക്കിയെടുത്താല്‍ മതി. മാംസാഹാരത്തിലെ കീടനാശിനികള്‍ ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുമ്പോള്‍ നഷ്ടമാകുമത്രെ.

ചില നിത്യോപയോഗ വസ്തുക്കളിലെ മായം കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ ഇനി പറയാം.

മായം കണ്ടെത്താം

പാല്‍:

വെള്ളവും യൂറിയയുമാണ് സാധാരണ മായങ്ങള്‍. മിനുസമുള്ള പ്രതലത്തില്‍ ഒരുതുള്ളി പാല്‍ ഒഴിക്കുക. ശുദ്ധമായ പാലാണെങ്കില്‍ പാല്‍ത്തുള്ളി അനങ്ങാതെ നില്‍ക്കും. ഒഴുകിയാല്‍ത്തന്നെ സാവധാനം ഒഴുകി വെള്ളനിറത്തിലുള്ള പാടുണ്ടാകും. വെള്ളംചേര്‍ന്ന പാലാണെങ്കില്‍ പാടവശേഷിക്കാതെ ഒഴുകിപ്പരക്കും. ഒരു ടെസ്റ്റ്യൂബില്‍ അഞ്ചു മില്ലി പാലെടുത്ത് രണ്ടുതുള്ളി ബ്രോമോതൈമോള്‍ ബ്ളൂ ലായനി ഒഴിക്കുക. പത്തുമിനിറ്റുകഴിഞ്ഞ് നീലനിറം വ്യാപിച്ചാല്‍ സംശയിക്കേണ്ട -യൂറിയ കലര്‍ന്ന പാല്‍തന്നെ.

ഐസ്ക്രീം:

ഐസ്ക്രീമിലെ മായമാണ് വാഷിങ് പൗഡര്‍. അല്‍പം നാരങ്ങാനീരൊഴിക്കുമ്പോള്‍ പതഞ്ഞു പൊങ്ങിയാല്‍ മായം ഉറപ്പിക്കാം.

ഉപ്പ്, പഞ്ചസാര:

ചോക്കുപൊടിയാണ് ഇതിലെ മായം. ചോക്കുപൊടി കലര്‍ന്ന ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അടിയില്‍ മായം കണ്ടെത്താം.

തേന്‍:

വെള്ളമാണ് ഇവിടെ വില്ലന്‍. ഒരു വിളക്കുതിരി തേനില്‍മുക്കി കത്തിക്കുക. ശുദ്ധമായ തേനാണെങ്കില്‍ തിരി കത്തും. വെള്ളമുണ്ടെങ്കില്‍ പൊട്ടലും ചീറ്റലുമായിരിക്കും ഫലം.

തേയില:

നിറമുള്ള ഇലയും ഉപയോഗിച്ച തേയിലയുടെ ചണ്ടിയുമാണ് ഇവിടെ മായവസ്തുക്കള്‍. വെള്ളപേപ്പറില്‍ തേയില അമര്‍ത്തിത്തിരുമ്മിയാല്‍ നിറമുണ്ടാകുന്നുവെങ്കില്‍ മായവും ഉണ്ട്. നനഞ്ഞ ഫില്‍റ്റര്‍ പേപ്പറില്‍ തേയില തൂവുമ്പോള്‍ പിങ്കോ ചുവപ്പോ നിറമുണ്ടെങ്കില്‍ മായം ഉറപ്പായി.

മുളകുപൊടി:

ഇഷ്ടികപ്പൊടിയാണ് ഇവിടെ വില്ലന്‍. വെള്ളത്തില്‍ കലക്കുമ്പോള്‍ ഇഷ്ടികപ്പൊടി മുളകുപൊടിയെക്കാള്‍ വേഗം അവക്ഷിപ്തപ്പെടും.

മഞ്ഞള്‍:

മെറ്റാനില്‍ യെല്ലോ എന്ന വസ്തുവാണ് മഞ്ഞളിന്‍െറ മായം. മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലേക്ക് അല്‍പം ഹൈഡ്രോക്ളോറിക് ആസിഡ് ഒഴിച്ചുനോക്കൂ. വയലറ്റ്നിറം കാണുന്നുവെങ്കില്‍ മായം ഉറപ്പ്.

കുരുമുളക്:

കുരുമുളകിന്‍െറ അപരനാണ് ഓമക്കാ വിത്തുകള്‍ (പപ്പായവിത്ത്). ഇവ ആല്‍ക്കഹോളില്‍ ഇട്ടാല്‍ ഓമക്കാവിത്തുകള്‍ പൊങ്ങിക്കിടക്കും. കുരുമുളകാവട്ടെ താഴ്ന്നും പോവും.

വീട്ടമ്മമാര്‍ ജാഗ്രതപാലിച്ചാല്‍ ഒരുപരിധിവരെ മായവും മറിമായവും കാണിക്കുന്ന ഈ ഭക്ഷണവില്ലന്മാരെയും അവരെ പടച്ചുവിടുന്നവരെയും നിലക്കുനിര്‍ത്താം.

വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും

കർക്കടകത്തിൽ ജഠരാഗ്നി ( ദീപനം)  കുറഞ്ഞിരിക്കുന്നതുകൊണ്ട് അല്പമെങ്കിലും  അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.

ഇന്ന് എല്ലാവരും  ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.  ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.

കോഴി, ആട് ഇവയെ കൊല്ലും മുൻപ് അവയ്ക്ക് തീറ്റയും വെള്ളവും കൊടുത്ത് ഓടിച്ചിട്ടാണ് പിടിച്ചുകൊല്ലുന്നത്. പ്രാണരക്ഷാർത്ഥം ഓടുന്ന കോഴിയുടെ രക്തചംക്രമണം വർദ്ധിച്ച് അതിന്റെ ഓരോ കോശങ്ങളിലും പ്രാണശക്തി വർദ്ധിപ്പിച്ചെടുത്തതിനെയാണ് പൂട കളഞ്ഞ് തൊലിയുരിച്ചോ, പൂട ചുട്ടുകരിച്ച് തൊലിയോടു കൂടിയോ വേവിച്ചെടുക്കുന്നത്. അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു.

മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.

'ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.

പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.  അതുകഴിഞ്ഞ്,  കഴിക്കുന്നവന് യോഗം സംഭവിക്കുന്നില്ല. യോഗം എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥകൊണ്ടുണ്ടാകുന്ന സ്വാസ്ഥ്യം.

ചൈനാക്കാരുടെ ഭക്ഷണരീതി: തീൻമേശയിലെ കാംഫർ സ്റ്റൗവിലെ  ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച് ഏറ്റവും കൂടുതൽ സമയമെടുത്താണ് കഴിക്കുന്നത്. തീൻമേശയിലെ ധൃതിയാണ് പ്രമേഹവും അമിത മേദസ്സും ഉണ്ടാക്കുന്നത്. ആഹാരക്രമത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ.

കറിവേപ്പില വിഷഹാരിയാണ്. ആഹാരം വേവിച്ചെടുക്കുമ്പോൾ ആസിഡിന്റെ അംശം കൂടുകയും ആൽക്കലി കുറയുകയും ചെയ്യും. ശരീരത്തിന് 80% ആൽക്കലിയും 20% ആസിഡുമാണ് വേണ്ടത്. ആൽക്കലിയുടെ അളവ് വർദ്ധിപ്പിക്കാൻ സംഭാരം  ശീലമാക്കണം. അന്നന്ന് ഉറയൊഴിച്ച് തൈരാക്കി എടുത്ത് അതിൽ നിന്ന്, വെണ്ണ മാറ്റി കിട്ടുന്ന മോരിൽ കറിവേപ്പില അരച്ച് അതിന്റെ രസം മാത്രം പിഴിഞ്ഞ് ചേർത്ത് ഉപ്പ്, ഇഞ്ചി, ചെറുനാരകത്തില കൂടി ചേർത്താൽ   ഉത്തമ പാനീയമായി. കറികളിലും പ്രത്യേകിച്ച് മത്സ്യമാംസാദികളിൽ കറിവേപ്പില ധാരാളമായി ഉപയോഗിക്കുക.

മോര് ദുർമേദസിനെ യും വേദനയെയും ഇല്ലാതാക്കുന്നു. അർശസിനെ (പൈൽസ്) ഇല്ലാതാക്കാൻ മോരിന്റെ നിത്യോപയോഗംകൊണ്ട് കഴിയുന്നു.  അതുകൊണ്ട് കറിവേപ്പിലയും മോരും നിത്യവും ശീലിച്ച് ആരോഗ്യം സംരക്ഷിക്കുക

ചെറി കഴിച്ചുറങ്ങൂ, നന്നായുറങ്ങൂ

ചുവന്ന് തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന  ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.

കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക്  സാധിക്കും.

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.   ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും,  ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.

ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങൾ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ്  കുടിച്ചവർക്ക് ദീർഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല  അവർ പകൽ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.

ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിൻ ആണ് ഉറക്കത്തെ സഹായിക്കുന്ന  ഘടകം. നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എൻ. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മർദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്‌നങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഉറക്കം കുറയ്ക്കാറുണ്ട്.

ഗുളികയും മറ്റും നൽകിയാണ് ഈ പ്രശ്‌നം കുറയ്ക്കുന്നത്. ചെറുചൂട് പാൽ കുടിക്കുന്നത് ഉറക്കം നൽകും. അതുപോലെയോ അതിനേക്കാൾ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.

ഉറക്ക പ്രശ്‌നം ഒഴിവാക്കാൻ

മറ്റു ചില മാർഗങ്ങൾ1 രാത്രി വൈകി ഭക്ഷണം, പ്രത്യേകിച്ച് മസാല ചേർന്നത്, കഴിക്കരുത്,.
2 ഉറങ്ങുന്നതിനു മുൻപ് കഠിനാധ്വാനം പാടില്ല.
3  ഉറങ്ങും മുൻപ് കമ്പ്യൂട്ടർ ഗെയിം വേണ്ട, അക്രമങ്ങൾ നിറഞ്ഞ സിനിമ കാണരുത്. കാപ്പി കുടിക്കരുത്. കാരണം കഫീൻ ഉറക്കം കളയും

കാന്‍സറിനെ തുരത്താന്‍ കാബേജ്‌

കാന്‍സറെന്നു കേട്ടാലേ ആളുകള്‍ക്ക്‌ ഭയമാണ്‌. പക്ഷേ കാന്‍സറിനുപോലും ഭയമാണ്‌ സാക്ഷാല്‍ കാബേജിനെ. വിവിധതരം അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്‌ ജനം. ചക്കിനുവച്ചതു കൊക്കിനു കൊണ്ടു എന്നു പറയുന്നതുപോലെയാണ്‌ കാര്യങ്ങള്‍. ഒരു രോഗത്തിന്‌ ഔഷധം കണ്ടെത്തുമ്പോള്‍ ആ ഔഷധംമൂലം മറ്റൊരു രോഗമുണ്ടാവുന്നു. കാന്‍സര്‍ ചികിത്‌സയിലും കഥ മറിച്ചല്ല. അതിനാല്‍ കാന്‍സര്‍ രോഗത്തെ തളയ്ക്കാന്‍ ശാസ്‌ത്രം ഏറെ പ്രയാസപ്പെടുകയാണ്‌.

വ്യായാമമില്ലാത്ത ജീവിതചര്യയും തിരക്കും മാനസിക സംഘര്‍ഷങ്ങളും ആഹാരശീലങ്ങളും കാന്‍സര്‍ രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ്‌. കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പരിസര മലിനീകരണത്തിന്‌ നല്ലൊരു പങ്കുണ്ട്‌. ആധുനിക ഭക്ഷണ വസ്‌തുക്കളില്‍ ചിലതെങ്കിലും കാന്‍സര്‍ വരുത്തുന്നവയാണ്‌. അങ്ങനെ നമ്മുടെ ശീലങ്ങളും ആഹാരവും ചുറ്റുപാടും അര്‍ബുദകാരികളായി സ്വയം പ്രഖ്യാപിച്ച്‌ നമ്മെ നടുക്കുമ്പോഴാണ്‌ കാന്‍സറിനെ തളയ്ക്കാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായി വരുന്നത്‌.

കാന്‍സറിന്‌ ഔഷധം തേടി എങ്ങും അലയേണ്ടതില്ല. കാന്‍സറിന്റെ ശത്രുക്കളായി ചില  സസ്യങ്ങളും ആഹാരപദാര്‍ത്‌ഥങ്ങളുമുണ്ട്‌. അവ ഏതെന്ന്‌ കണ്ടെത്തി ഭക്ഷിക്കുക മാത്രമാണ്‌ നമ്മുടെ ജോലി. അര്‍ബുദഹാരികളില്‍ പ്രധാനികളാണ്‌ ബ്രസിക്ക കുടുംബത്തിലെ ബ്രൊക്കോളി, ബ്രസ്സല്‍സ്‌, സ്‌പ്രൌട്ട്‌, കോളിഫ്‌ളവര്‍, കാബേജ്‌ എന്നിവ. ഗ്രീന്‍ വെജിറ്റബിളുകളില്‍ പെടുന്നവയാണിവ. ഇതില്‍ മിക്കതും നാം നിത്യേന കറിയായുപയോഗിക്കുന്നതാണ്‌.

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ശ്വാസകോശങ്ങള്‍, ദഹന വ്യവസ്‌ഥ എന്നിവിടങ്ങളിലെ ടൂമറുകള്‍ തടയാനാവും. ഈ പച്ചക്കറികള്‍ക്കകത്തുള്ള ചില ജൈവരാസ സംയുക്‌തങ്ങളാണ്‌ ആന്റി കാന്‍സറായി പ്രവര്‍ത്തിക്കുന്നത്‌. ഗ്‌ളൂക്കോസിനോലെറ്റുകള്‍ എന്നറിയപ്പെടുന്ന രാസവസ്‌തുക്കളാണിവ. മാത്രമല്ല, ഇതില്‍ ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും  ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ അര്‍ബുദകാരികളായ സംയുക്‌തങ്ങളെ  ആട്ടിപ്പായിച്ച്‌ അര്‍ബുദഹാരിയാവുന്നു.

ഡോ. വേണു തോന്നയ്ക്കല്‍

വാര്‍ത്ത‍ ചൂണ്ടി കാണിചു തന്നത് : ശ്രീ ബാലഗോപാല മേനോന്‍ കെ

ഉലുവക്കഞ്ഞി ശരീരപുഷ്ടിക്കു നല്ലത്

നമ്മുടെ ശരീരത്തിനു എപ്പോഴും നല്ലത് ഔഷധ ഗുണമുള്ള ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നതാണ്. ഔഷധ ഗുണമുള്ള ധന്യങ്ങളില്‍ ഒന്നാണ് ഉലുവ. വാതരോഗങ്ങള്‍ക്കും ഗഭാശായ രോഗങ്ങള്‍ക്കും ഉലുവ പ്രതിവിധിയായ ഒന്നാണ്.

ഉലുവക്കഞ്ഞിതയ്യാറാക്കുന്ന വിധം

തലേദിവസം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേ ദിവസം രാവിലെ വെള്ളം കളഞ്ഞ് ഉലുവയുടെ എട്ടിലൊന്ന് ഉണക്കലരിയും ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി വെന്തുകഴിഞ്ഞ് ആവിശ്യത്തിന് ശര്‍ക്കര ചേര്‍ക്കാവുന്നതാണ് (മധുരം കഴിക്കാത്തവര്‍ക്ക് ഉപ്പ് ഇതിനായി ഉപയോഗിക്കാം). ശേഷം നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി അടപ്പത്ത് നിന്ന് വാങ്ങിവെക്കുക. സ്വാദിനായി ഒരു സ്പൂണ്‍ നെയ്യ ചേര്‍ക്കുന്നത് ഉത്തമം. ഉലുവ ദാഹം കൂട്ടുമെങ്കിലും മിതമായി കഴിക്കുക. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പു കഞ്ഞിയാണ് കണക്ക്. പിന്നീടുള്ള സമയങ്ങളിലെക്ക് കഞ്ഞി നേരത്തെ ഉണ്ടാക്കി വെക്കാതെ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നത് ഉത്തമം.

ഗുണങ്ങള്‍

ആയുര്‍വേദ വിധിപ്രകാരം ബലത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയത്തിനും ഉലുവ നല്ലതാണ്. ഛര്‍ദ്ധി, ജ്വരം, കൃമി, അരുചി, കഫം, ചുമ, ക്ഷയം, എന്നിവയെ ഉലുവ ഇല്ലാതാക്കും. കൂടാതെ സപ്തധാതുക്കളെയും (രക്തം, മാംസം, രസം, മഞ്ജ, ശുക്ലം) ഉലുവ പോഷിപ്പിക്കും. ഉഷ്ണകാലങ്ങളില്‍ ഉലുവയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവക്കഞ്ഞി നല്ലതാണ്. രാവിലെ തന്നെ ഒരുകപ്പ് ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. പുരുഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഇത് കുട്ടികള്‍ക്കും നല്ലതാണ് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അളവ് കുറച്ച നല്‍കണം

ആഹാരത്തിലുണ്ട് ആരോഗ്യം

നാവിനു രസം പകരാന്‍ വിഭവങ്ങള്‍ എത്രയാണു ചുറ്റിനും. പീറ്റ്‌സ, ബര്‍ഗര്‍, ലെയ്‌സ്, ചോക്‌ലേറ്റ്‌സ്....കഴിക്കുന്ന നേരമോ? ഏതു നേരത്തും, എന്തും....രുചിയില്‍ ഒരു കോംപ്രമൈസും ഇല്ല....ഫലമോ, മുപ്പതിലെത്തും മുമ്പേ മടിയോടെ പറഞ്ഞുതുടങ്ങും, ചായയില്‍ പഞ്ചസാര വേണ്ട, ഉപ്പ് തീരെ പറ്റില്ല, എരിവുള്ളതൊന്നും വയറിന് ശരിയാവില്ല. ആഹാരകാര്യത്തില്‍ അതിസ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഫലം. കാലം ചെല്ലുന്തോറും ആഹാരത്തിലെ ശീലക്കേടുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വിരുന്നെത്തുന്ന പ്രായവും കുറയുകയാണ്. പരിഹാരം ഒന്നേയുള്ളൂ. ആരോഗ്യപ്രദമായ ആഹാരശീലങ്ങള്‍ പിന്തുടരുക.

തെളിനീരില്‍ തുടങ്ങാം

എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കൂ. ടോണിക് പോലെ അതു ദിനം മുഴുവന്‍ ഉന്മേഷം തരും. ചൂടാക്കി തണുപ്പിച്ച വെള്ളവും കുടിക്കാന്‍ ഉപയോഗിക്കാം. ശോധന ശരിയായി നടക്കുന്നതിനും രാത്രി ഫാനിനു കീഴിലോ എസിയിലോ കിടക്കുന്നതിലൂടെ ശരീരത്തിനു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ കുറവു നികത്തുന്നതിനും ഈ വെള്ളം കുടിക്കല്‍ പ്രയോജനപ്പെടും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

പ്രഭാതഭക്ഷണത്തെ അവഗണിക്കുകയാണോ?

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ സ്വന്തം ആരോഗ്യത്തിനു പാര വയ്ക്കുകയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതു പ്രഭാതഭക്ഷണമാണ്. ശരിയായ പോഷകസന്തുലമുള്ള പ്രഭാതഭക്ഷണം ഊര്‍ജനില ഉയര്‍ത്തുകയും ദിനം മുഴുവന്‍ പ്രസരിപ്പു നല്‍കുകയും ചെയ്യും. ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂറിനകത്തു പ്രഭാതഭക്ഷണം കഴിക്കുന്നതാണു നല്ലത്.

അളവില്‍ കാര്യമുണ്ട്

നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുകയാണ് അഭികാമ്യം. കാലറി കൂടുതലുണ്ട് എന്നു കരുതി നാലോ അഞ്ചോ നട്‌സ് മാത്രം കഴിക്കുക, അല്ലെങ്കില്‍ കാലറി കുറഞ്ഞതാണെന്നു കരുതി കോണ്‍ഫ്‌ളേക്‌സ്, ഓട്‌സ് മുതലായവ വയറു നിറയെ കഴിക്കുക, ഇതൊന്നും അഭികാമ്യമായ രീതിയല്ല. ഒരാളുടെ പ്രായം, ജോലി എന്നിവയ്ക്കനുസരിച്ച് ആവശ്യമായ ഭക്ഷണം കഴിക്കുകയാണു വേണ്ടത്. കംപ്യൂട്ടറിനു മുന്നില്‍ ദിനം മുഴുവന്‍ ജോലി ചെയ്യുന്നവര്‍ക്കു കുറഞ്ഞ കാലറി മതി. എന്നാല്‍ ഭാരിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതു മതിയാകില്ല. ജോലി കുറവാണ് എന്നു വിചാരിച്ചു വിശക്കാതിരിക്കില്ലല്ലോ എന്നു ചിന്തിക്കുന്നതിലുമുണ്ട് അല്‍പം കാര്യം. ഇവര്‍ ഇടഭക്ഷണമായി പഴങ്ങളോ പഴച്ചാറുകളോ ഉപയോഗിക്കുകയാണെങ്കില്‍ അമിതകാലറി അകത്തു ചെല്ലുമെന്ന പേടി വേണ്ട.

എങ്ങനെ തിരിച്ചറിയും നല്ല ഭക്ഷണം

അരി, തവിട് കളയാതെ കഴിക്കുമ്പോഴേ അതില്‍ നിന്നുള്ള പ്രയോജനം ലഭിക്കൂ. തവിട് കളയാത്ത അരിയില്‍ മാംഗനീസ്, മാഗ്നീഷ്യം, ജീവകം ബി, നിയാസിന്‍, പൊട്ടാസ്യം എന്നിവയടക്കം പതിനഞ്ചോളം പോഷകങ്ങള്‍ ഉണ്ട്. ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഗോതമ്പിന്റെയും ഓട്‌സിന്റെയും ഗുണം. പലഹാരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ധാന്യപ്പൊടികളില്‍ ഒഴിവാക്കേണ്ട ഒന്ന് മൈദയാണ്. പയര്‍വര്‍ഗം തലച്ചോറിന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യും. ചെറുപയര്‍, പരിപ്പ്, ബീന്‍സ്, അമര, മുതിര ഒക്കെ ഇക്കൂട്ടത്തില്‍ പെടും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ എത്രവേണമെങ്കിലും ഉള്‍പ്പെടുത്താം. കാലറി കുറവും നാരുകള്‍ കൂടുതലും ആണ് എന്നതു കൂടാതെ വൈറ്റമിനുകളും ധാതുലവണങ്ങളും ഇതില്‍ ധാരാളമുണ്ട്.

മാംസഭക്ഷണം വേണ്ടെന്നു വയ്ക്കണോ?

പച്ചക്കറികള്‍ മാത്രമല്ല മിതമായ അളവിലാണെങ്കില്‍ മത്സ്യവും മുട്ടയും മാംസവും ആവശ്യം തന്നെ. മൃഗങ്ങളുടെ മാംസത്തെക്കാള്‍ കൊഴുപ്പു കുറവാണ് എന്നതിനാല്‍ പക്ഷികളുടെ മാംസമാണു നല്ലത്. ഇറച്ചി കഴിക്കുമ്പോള്‍ അതിലെ കൊഴുപ്പു മാറ്റി കഴിക്കുകയാണെങ്കില്‍ നന്നായിരിക്കും.

മത്സ്യം മാംസത്തെക്കാള്‍ ശരീരത്തിനു നല്ലതാണ്. മുള്ളുള്ളതരം ചെറുമത്സ്യങ്ങളാണു ശരീരത്തിനു നല്ലത്. മത്തി, അയല, കൊഴുവ എന്നിവ ആരോഗ്യപരമായി നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3, ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ മോശമായ കൊഴുപ്പു കുറയാനും നല്ല കൊഴുപ്പ് കൂടാനും സഹായിക്കും. മത്സ്യം എണ്ണയില്‍ പൊരിച്ചു കഴിച്ചാല്‍ ഈ ഗുണം കിട്ടില്ല എന്നു മാത്രമല്ല ആരോഗ്യത്തിനു ഭീഷണിയുമാകും. മത്സ്യങ്ങള്‍ കറിവച്ചു കഴിക്കുന്നതാണു നല്ലത്.

ഡയറ്റിങ് എന്നാല്‍ ഭക്ഷണം ഉപേക്ഷിക്കലല്ല

ഡയറ്റിങ് എന്നാല്‍ പലര്‍ക്കും ഭ'ക്ഷണം ഗണ്യമായി കുറയ്ക്കുകയോ ഉപേക്ഷിക്കലോ ആണ്. ശരീരത്തിനു വേണ്ടതു വേണ്ട അളവില്‍ കഴിക്കുന്നതാണു യഥാര്‍ഥത്തില്‍ ഡയറ്റിങ്. ഡയറ്റ് ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ അളവു പെട്ടെന്നു ചുരുക്കാതെ പ്രധാനമല്ലാത്ത നേരത്തു കഴിക്കുന്ന ഭക്ഷണം സാലഡുകളോ പഴങ്ങളോ ആക്കി ഡയറ്റിങ് തുടങ്ങാം.

ഫ്രഷ്എല്ലാംഫ്രഷ്ആണോ?

ഫ്രഷ് പച്ചക്കറികളും ഫ്രഷ് പഴങ്ങളും പാക്കറ്റിലാക്കി കിട്ടുന്ന കാലമാണിന്ന്. കണ്ടാല്‍ കൊതി തോന്നുന്ന ഫ്രഷ്‌നസ് അവയ്ക്കു കാഴ്ചയില്‍ ഉണ്ടാകും. എന്നാല്‍ ഇവയൊക്കെ ഫ്രഷ് ആണെന്ന് ഉറപ്പിക്കാന്‍ പറ്റുമോ? കടുത്ത മരുന്നു പ്രയോഗത്തെയാണ് പേടിക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും അരമണിക്കൂര്‍ നേരമെങ്കിലും ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം കഴുകി എടുക്കുകയാണു മരുന്നു പ്രയോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം. പച്ചക്കറികള്‍ കഴുകിയ ശേഷം അല്‍പം പച്ചവെളിച്ചെണ്ണയോ വിന്നാഗിരിയോ പുരട്ടിയ ശേഷം ഒന്നുകൂടി കഴുകിയെടുക്കുന്നതും നല്ലതാണ്.

ഇവരെഅല്‍പംഅകറ്റിനിര്‍ത്താം

മധുരം, ഉപ്പ്, എണ്ണ- ഇവ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്താതിരിക്കുകയാണു നല്ലത്. മധുരം ശരീരത്തിലെത്തുന്ന കാലറിയെ ഗണ്യമായി കൂട്ടും. ഉപ്പ് രക്തസമ്മര്‍ദത്തെ കൂട്ടും. എണ്ണ കൊളസ്‌ട്രോള്‍ അളവിനെ കൂട്ടും. പ്രമേഹം, ഹൃദ്രോഗം, രക്താതിമര്‍ദം എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്താന്‍ ഈ മൂന്നു വില്ലന്മാര്‍ക്ക് കഴിയും എന്നും ഓര്‍ക്കുക. ഒരേ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലതു പലതരം എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും.

ഔഷധഗുണമുള്ളതേന്‍

ഔഷധഗുണമുള്ള മധുരമാണ് തേന്‍. പഞ്ചസാര ഇഷ്ടമല്ലാത്തവര്‍ക്ക് മധുരത്തിനായി തേന്‍ ഉപയോഗിക്കാം. പൂന്തേനില്‍ തേനീച്ചയില്‍ നിന്നുള്ള എന്‍സൈം കൂടി ചേര്‍ന്നാണു തേന്‍ ഔഷധഗുണമുള്ളതാകുന്നത്. എന്‍സൈമിന്റെ അളവ് ഏറ്റവും കൂടുതല്‍ ഉള്ളത് ആപിസ് മെല്ലിഫെറാ എന്ന ഇനത്തില്‍പ്പെട്ട ഹിമാലയന്‍ താഴ്‌വരയിലുള്ള തേനീച്ചകളിലാണ്. ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരത്തില്‍ വളരെയധികം നിഷ്‌കര്‍ഷയുള്ള ള്ള. പെര്‍മിറ്റ് ചെയ്തിട്ടുള്ളത് ഈ തരം തേന്‍ മാത്രമാണ്. ഇത്തരം തേന്‍ വിപണിയിലെത്തിക്കുന്നതില്‍ 25 വര്‍ഷത്തെ പാരമ്പര്യമുള്ള ഹൈനസ് പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ പറയുന്നു. ഹൈനസിന്റെ മറ്റുല്‍പന്നങ്ങള്‍. ഓട്‌സ്, കോണ്‍ഫ്‌ളേക്‌സ്, വെര്‍മിസെല്ലി, ജാം.

എണ്ണവില്ലനാണോ?

അളവു കുറച്ച് ഉപയോഗിച്ചാല്‍ എണ്ണയെ മാറ്റി നിര്‍ത്തേണ്ടിവരില്ല. ആരോഗ്യത്തിനു സഹായകരമായ വിധത്തില്‍ കൊളസ്‌ട്രോള്‍ കുറഞ്ഞതും പല ധാന്യങ്ങളുടെ ഗുണം ഉള്‍ക്കൊള്ളുന്നവയുമായ കാര്‍ഡിയാ ലൈഫ് പോലെയുള്ള എണ്ണകള്‍ വിപണിയില്‍ ഉണ്ട്. പാചകത്തിനായി കാര്‍ഡിയാ ലൈഫ് ഉപയോഗിക്കുന്നവര്‍ ഏറി വരികയും ചെയ്യുന്നു. കാര്‍ഡിയാ ലൈഫ് എണ്ണ നിര്‍മാതാക്കളായ കാളീശ്വരി കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

ഗോതമ്പിന്റെഗുണംഅറിയണം

നമ്മള്‍ മലയാളികള്‍ ആഹാര കാര്യത്തില്‍ രുചിക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം. ഈ ചിന്തയാണു ഗോതമ്പും മറ്റു പോഷകപ്രദമായ ധാന്യങ്ങളും ചേര്‍ന്ന വ്യത്യസ്തതരം ബ്രഡുകള്‍ വിപണിയിലെത്തിക്കാന്‍ പ്രചോദനമായത്. കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ മോഡേണ്‍ ഫുഡ്‌സ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ നായര്‍ പറയുന്നു. പതിമൂന്നു വ്യത്യസ്ത ടൈപ്പ് ബ്രഡുകള്‍ ഞങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏഴു ധാന്യങ്ങള്‍ അടങ്ങിയ സെവെന്‍ മസ്റ്റ്, എക്‌സ്ട്രാ പ്രോട്ടീനും എക്‌സ്ട്രാ ഫൈബറും അടങ്ങിയ ആട്ട ശക്തി, ഗോതമ്പും മുളപ്പിച്ച ബാര്‍ലിയും ചേര്‍ന്ന ഡയബറ്റിക്കുകാര്‍ക്കു കഴിക്കാവുന്ന ബ്രൗണ്‍ ബ്രഡ് എന്നിവ.

കടപ്പാട്-http:www.gopur.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate