অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സിക്കാ വൈറസ്

നിലവില്‍ ബ്രസീലിലും സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന സിക്കാ വൈറസ് രോഗം പൊതുജനാരോഗ്യ പ്രശ്നം എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരുടെ ആശങ്കയ്ക്ക് കാരണമാകുകയാണ്. സിക്കാ വൈറസ്ബാധ സ്ഫോടനാത്മകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനമാവുമ്പോള്‍ 40 ലക്ഷം പേരെങ്കിലും രോഗബാധിതരാവുമെന്നാണ് സൂചന.

എന്താണ് സിക്കാരോഗം?


ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. കൊതുകുകടിയിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. 1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1954ല്‍


നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് നാളിതുവരെ ചെറിയതോതിലുള്ള പകര്‍ച്ചവ്യാധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടെങ്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടരുന്നത് ബ്രസീലിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ ബ്രസീലില്‍ പ്രത്യക്ഷപ്പെട്ട സിക്കാരോഗം  സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് ദ്രുതഗതിയില്‍ പടരുന്നതിനാല്‍ ഈ ഔട്ട്ബ്രേക്ക് സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ വിലയിരുത്തുന്നത്.

ലക്ഷണങ്ങള്‍


നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാവാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടാവുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ബ്രസീലില്‍ പകര്‍ച്ചവ്യാധി ഉണ്ടായതിന്റെ തുടര്‍ച്ചയായി മൈക്രോസെഫാലി  ബാധിച്ച കുട്ടികള്‍ ജനിക്കുന്നതിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തി. 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും കേസുകള്‍ 3893 ആയി (20 മടങ്ങോളം) ഉയര്‍ന്നു.

സിക്ക വന്ന വഴി

 


രോഗബാധ കണ്ടെത്തുന്നത് എങ്ങിനെ?


രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. എന്നാല്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ള ലാബുകള്‍ ചുരുക്കമാണ്.

പ്രതിരോധം എങ്ങിനെ?


ഈ രോഗത്തിന് നിലവില്‍ വാക്സിന്‍ ഇല്ല. വാക്സിന്‍ കണ്ടെത്തി പ്രയോഗത്തില്‍ എത്തിക്കണമെങ്കില്‍പ്പോലും കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമത്രെ!
ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.ഈ രോഗത്തിന്റെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ആഗോളവ്യാപകമായി പല നടപടികളും എടുത്തുതുടങ്ങിയിട്ടുണ്ട്. ബ്രസീലില്‍ ചിലയിടങ്ങളില്‍ കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായിപട്ടാളത്തെത്തന്നെ നിയോഗിക്കുകയുണ്ടായി.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവുമുണ്ട്. സമീപഭാവിയില്‍ ബ്രസീലില്‍ ഒളിമ്പിക്സ് നടക്കാനിരിക്കുന്നത് ഈ വേളയില്‍ പ്രസക്തമാണ്.

ഇന്ത്യയില്‍ രോഗത്തിന് അനുകൂല സാഹചര്യം
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കും ചിന്താവിഷയമാവേണ്ട ഒന്നാണിത്. കാരണം ഈ വൈറസിന് രോഗബാധ ഉണ്ടാക്കാനുള്ള എല്ലാ അനുകൂല സാഹചര്യവും ഇവിടെയുണ്ട്. വൈറസ് ഇതുവരെ ഇവിടെ എത്തിയിട്ടില്ല എന്നേയുള്ളുഴ ഡെങ്കി/ചിക്കുന്‍ ഗുനിയ എന്നിവ പടര്‍ന്ന അതേമാര്‍ഗത്തില്‍ത്തന്നെ ഒരു സിക്ക പകര്‍ച്ചവ്യാധി ഇവിടെയും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ കൊതുകുനശീകരണവുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളും വ്യക്തിഗത സുരക്ഷയുമെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

കടപ്പാട് : ഡോ. ദീപു സദാശിവന്‍

സിക്ക വൈറസ്‌ എങ്ങനെ ഒഴിവാക്കാം

 

 

സിക്ക വൈറസുകള്‍ ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും വൈറസുകള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. സിക്ക വൈറസുകള്‍ അപകടകരമായ രീതിയില്‍ വളരുന്നതായാണ്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. വൈറസിനെതിരെ ആഗോള ആരോഗ്യ അടിയന്തരാവസ്‌ഥയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

സിക്ക വൈറസുകള്‍ ഇന്ത്യയിലേക്ക്‌ പടരാതിരിക്കുന്നതിന്‌ രോഗം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നാണ്‌ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

എന്താണ്‌ സിക്ക..?

1947 കാലഘട്ടത്തില്‍ ഉഗാണ്ടയിലെ സിക വനത്തിലുള്ള കുരങ്ങുകളിലാണ്‌ രോഗം ആദ്യമായി കണ്ടെത്തിയത്‌. കൊതുകുകളിലൂടെയാണ്‌ രോഗം പടരുന്നത്‌. മഞ്ഞപ്പനി , ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയൊക്കെ പടര്‍ത്തുന്ന ഈഡിപ്പസ്‌ കൊതുകുകളിലൂടെയാണ്‌ രോഗം പടരുന്നത്‌.

ഇന്ത്യ എന്തുകൊണ്ട്‌ സിക്കയെ പേടിക്കണം...?

സിക്ക രോഗം ബാധിച്ച കുട്ടികള്‍ തലച്ചോര്‍ ചുരുങ്ങിപ്പോകന്ന രോഗാവസ്‌ഥയോടെ ജനിക്കുന്നു എന്നതാണ്‌ രോഗം ലോകശ്രദ്ധയിലെത്തിച്ചത്‌. ഇന്ത്യയില്‍ ജനന നിരക്ക്‌ കൂടുതലാണെന്നതാണ്‌ സിക്കയെ ഇന്ത്യ പേടിയോടെ കാണേണ്ടതിന്റെ കാരണം. ഇന്ത്യയിലെ നിലവിലെ സാഹചര്യം കൊതുകുകള്‍ പെരുകുന്നതിന്‌ അനുകൂലമാണെന്നതും വര്‍ഷം ആയിരത്തോളം ആളുകള്‍ ചിക്കന്‍ഗുനിയ പോലുള്ള കൊതുകുകള്‍ പരത്തുന്ന രേഗങ്ങള്‍ക്ക്‌ അടിപ്പെടുന്നുവെന്നതും സിക്ക ഇന്ത്യയില്‍ വേഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന്‌ തെളിയിക്കുന്നു. വര്‍ഷം നൂറില്‍ അധികം ആളുകളാണ്‌ ഇന്ത്യയില്‍ കൊതുകുകള്‍ പരത്തുന്ന രോഗങ്ങളാല്‍ മരിക്കുന്നത്‌. വൈറസിനെതിരെ ഇതുവരെ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെന്നതും രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

രോഗ ലക്ഷണങ്ങള്‍...?

സിക്ക വൈറസ്‌ ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്‌. രോഗം കൂടുതല്‍ ആളുകളിലേക്ക്‌ വ്യാപിക്കുന്നതിനും കാരണം ഇതാണ്‌. പനിയും, തുമ്മലും , ചൊറിച്ചിലും, സന്ധികള്‍ക്ക്‌ വേദനയൂം , തലയ്‌ക്കും ശരീരം മുഴുവനും വേദനയുമാണ്‌ പ്രധാന ലക്ഷണങ്ങള്‍.

വൈറസിനെ എങ്ങനെ ഒഴിവാക്കാം...?

വിടും പരിസരവും ശുചിയായി സൂക്ഷിക്കുക. വിടിനടുത്ത്‌ കൊതുകുകള്‍ വളരുന്നുണ്ടോയെന്ന്‌ പരിശോധിക്കുക, ഇഡിപ്പ്‌സ് കൊതുകുകള്‍ ശുദ്ധജലത്തിലാണ്‌ വളരുന്നതെന്നതിനാല്‍ അനാവശ്യമായി വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. കൊതുകുകളെ കൊല്ലാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുക, കൊതുകു വലകള്‍ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക. എന്നിവയെല്ലം ശ്രദ്ധിക്കേണ്ടതാണ്‌.

ഇന്ത്യന്‍ യാത്രികര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈറസ്‌ ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക എന്നതാണ്‌ പ്രധാനമായും ചെയ്യേണ്ടത്‌. ഗര്‍ഭിണികള്‍ വൈറസ്‌ ബാധിത രാജ്യങ്ങളിലേക്കുള്ള യായ്ര ഒഴിവാക്കണം. വൈറസ്‌ ബാധിച്ച രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ കൊതുക്‌ കടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എപ്പോഴും ചെയ്യേണ്ടതാണ്‌. കൊതുകുകളെ അകറ്റുന്നതിനുള്ള ക്രീമുകളും കൊതുകു വലകളുമെല്ലാം ഉപയോഗിക്കുക.

മറ്റ്‌് രോഗങ്ങളുള്ളവര്‍ (ഡയബറ്റിക്‌സ്, ഹൈപ്പര്‍ടെന്‍ഷന്‍, രോഗപ്രതിരോധ ശേഷികുറവ്‌ )എന്നിവയൊക്കെയുള്ളവര്‍ വൈറസ്‌ ബാധിച്ച രാജ്യങ്ങളിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ പ്രത്യേക വൈദ്യ പരിശോധന നടത്തണം. രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന്‌ തിരിച്ചുവന്നവര്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്ക്‌ വിധേയമാകണം.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate