വര്‍ഷകാല രോഗങ്ങള്‍ക്കെതിരായുള്ള ചില സ്വയം പ്രതിരോധത്തെ കുറിച്ച് വിശദീകരിക്കുകയാണ് സാമി-സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.മുഹമ്മദ് മജീദ്
മഴക്കാലമെത്തിയതോടെ പലതരം രോഗങ്ങളുടെ പിടിയിലാണ് ഓരോരുത്തരും. ഇതിന് പ്രധാന കാരണമായി പറയുന്നത് അണുബാധകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് കാലവര്‍ഷം എന്നത് കൊണ്ടാണ്. ജല ജന്യ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്ന കാലം. പനിയാണ് ഇക്കാലത്ത് പ്രധാന വില്ലനായി എത്തുന്നതെങ്കിലും ഒന്നു ശ്രദ്ധിച്ചാല്‍ മഴക്കാല അസുഖങ്ങളെ ഒരു പരിധി വരെ നമുക്ക് മാറ്റി നിര്‍ത്താന്‍ കഴിയും.
വിറ്റാമിന്‍: വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കുക, ഇത് പനി- ജലദോഷം തുടങ്ങിയവക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
നനഞ്ഞാല്‍ കുളിക്കുക: മഴ നനഞ്ഞ ശേഷം അതേപടി വെറുതെ നടക്കുകയോ ടിവി കണ്ടിരിക്കുകയോ ചെയ്യരുത്. ആദ്യം തന്നെ കുളിച്ച് വൃത്തിയായി നിങ്ങളുടെ ശരീരത്തിലെ അണുക്കളെ ഒഴിവാക്കുക.
കാപ്പി ഒഴിവാക്കുക: കാപ്പിയുടെ ഉപയോഗം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയ്ക്കും, ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. അതിനാല്‍ എത്ര ആകര്‍ഷകമായിരുന്നാലും, കാപ്പി മഴക്കാലത്ത് വര്‍ജ്ജിക്കുക.
വഴിയോര ഭക്ഷണങ്ങള്‍ ഒഴിവാക്കുക: മഴക്കാലത്ത് വഴിയോര ഭക്ഷണങ്ങള്‍, അത് എത്ര ആകര്‍ഷകമാണെങ്കിലും ഒഴിവാക്കുക. മഴക്കാലത്ത് എത്ര വൃത്തിയായി സൂക്ഷിച്ചതാണെങ്കിലും ഭക്ഷണ സാധനങ്ങളില്‍ അണുക്കള്‍ വളരാന്‍ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ശരീരമായിരിക്കും ഇവയുടെ അടുത്ത ഇര.
വെള്ളം കൂടുതല്‍ കുടിക്കുക: നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദ്രാവക ഭക്ഷണങ്ങളുടെ അളവ് വര്‍ധിപ്പിക്കുക. എന്നാല്‍ ഇവയുടെ ശ്രോതസ് ശ്രദ്ധിക്കേണ്ടതാണ്. ചൂടാക്കാത്ത, ശുദ്ധമല്ലാത്ത, അടച്ചുറപ്പില്ലാത്ത വെള്ളം കുടിക്കരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ ടൈഫോയിഡോ അതുപോലെയുള്ള ജലജന്യ രോഗങ്ങള്‍ പിടിപെടും.
ചൂടോടെ ഉപയോഗിക്കുക: ചായ, സൂപ്പ്, പാല്‍ എന്നിവയെല്ലാം പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്നും നിങ്ങളുടെ ശരീരത്തെ രക്ഷിക്കുന്നവയാണ്. ഈ സമയത്ത് കഴിക്കാവുന്ന ഏറ്റവും ഉത്തമമായ പാനീയങ്ങളാണ് ഇവ.
കൊതുകിനെതിരെ കരുതല്‍: ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പടര്‍ത്തുന്ന ജീവികളാണ് കൊതുകുകള്‍. കാലവര്‍ഷം ഇവയുടെ പ്രിയപ്പെട്ട പ്രജനന കാലമാണ്. കൊതുകുകളില്‍ നിന്നും വീടിനെ സംരക്ഷിക്കുക അലെങ്കില്‍ ഇവയെ അകറ്റാനുള്ള ക്രീമുകള്‍ ഉപയോഗിക്കുക.
എസി ഓഫ് ചെയ്യുക: മഴ നനഞ്ഞ് വന്ന് നേരെ എസി മുറിയില്‍ കയറരുത്. ജലദോഷം, ചുമ, പനി എന്നിവ ക്ഷണിച്ചു വരുത്തലാകും ഇത്.
ഭക്ഷണത്തിന് മുമ്പ് കഴുകുക: പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുമ്പ് നന്നായി കഴുകുക. മഴക്കാലത്ത് ഇവ ഈര്‍പ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. ഇല പച്ചക്കറികള്‍ കഴുകുമ്പോള്‍ ഓരോ ഇലയും വേര്‍പെടുത്തി കഴുകാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വയറിളക്കം, ഭക്ഷ്യ വിഷബാധ എന്നിവയ്ക്കു സാധ്യത.
ശുചിയായിരിക്കുക: അവസാനമായി, എന്നാല്‍ പ്രധാനപ്പെട്ടത്, കുട്ടികള്‍ മഴയില്‍ കളിച്ച് നനഞ്ഞ് വീട്ടിലേക്ക് കയറിവരുമ്പോഴെല്ലാം വൃത്തിയായി കുളിക്കാന്‍ ആവശ്യപ്പെടുക. ഈ ചെറിയ മുന്‍കരുതലിന്റെ ഫലം നാം ഉദ്ദേശിക്കുന്നതിലും വലുതാണ്.
മഴതുടങ്ങിയതോടെ കേരളം വീണ്ടും ഡെങ്കി ഭീഷണിയിലായി. കോഴിക്കോട് ജില്ലയില്‍മാത്രം 15 ദിവസത്തിനുള്ളില്‍ പനിബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. അല്പമൊന്നുശ്രദ്ധിച്ചാല്‍ പനിയെ പ്രതിരോധിക്കാം.
ലോകത്ത് പ്രതിവര്‍ഷം 10 കോടിയോളം പേര്‍ക്ക് പിടിപെടുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഇവരില്‍ അഞ്ചുലക്ഷം പേര്‍ക്ക് മാരകമായ ഡെങ്കി ഹെമറേജിക് ഫീവര്‍ (ഡി.എച്ച്.എഫ്.) പിടിപെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏയ്ഡീസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പെട്ടെന്ന് പിടികൂടുക. ഒരുതവണ കൊതുകിന്റെ കടിയേറ്റാല്‍ തന്നെ രോഗം പിടിപെട്ടേക്കാം. എന്നാല്‍ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം നേരിട്ട് പകരില്ല. രോഗിയെ കടിക്കുന്ന കൊതുകുകളിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരും.
ലക്ഷണങ്ങള്‍
മൂന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പനി പെട്ടെന്ന് 104 ഡിഗ്രിവരെ ഉയരുന്നതായും കാണപ്പെടുന്നു. ഹൃദയമിടിപ്പ് സാവധാനത്തിലാകുന്നതും രക്തസമ്മര്‍ദം കുറയുന്നതും രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.
സാധാരണ ഡെങ്കിപ്പനി അത്ര അപകടകാരിയല്ല. രോഗം പിടിപെട്ടവരില്‍ ഒരുശതമാനത്തില്‍ താഴെമാത്രമേ മരണനിരക്ക് ഉണ്ടാകാറുള്ളൂ. ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കുന്ന പനി കടുത്തക്ഷീണം അവശേഷിപ്പിച്ച് പിന്മാറും. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നെയും ആഴ്ചകളെടുക്കും.
ഡെങ്കി ഹെമറേജിക് ഫീവര്‍
കേരളത്തിലെ ആറു ജില്ലകളില്‍ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി-ഡെങ്കി ഹെമറേജിക് ഫീവര്‍ പരക്കാനിടയുണ്ടെന്ന് ദേശീയ സാംക്രമികരോഗനിവാരണ യൂണിറ്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നാലുതരം വൈറസുകളാണ് ഡെങ്കി ഹെമറേജസ് ഫീവര്‍ പരത്തുന്നത്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാള്‍ക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുമ്പോഴാണ് ഡി. എച്ച്.എഫ് ഉണ്ടാകുന്നത്. തൊണ്ടവേദന, ചുമ, മനംപിരട്ടല്‍, ഛര്‍ദി, അടിവയറ്റില്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടങ്ങി ഒരാഴ്ചയ്ക്കകം രോഗം മൂര്‍ച്ഛിക്കും. ഇതോടെ രോഗി തളര്‍ന്നുപോകും. നാഡിമിടിപ്പ് ദുര്‍ബലമാവുന്നതും വായയ്ക്കുചുറ്റും കരുവാളിപ്പുണ്ടാകുന്നതും ലക്ഷണങ്ങളില്‍ പെടുന്നു. രോഗം ഗുരുതരമായാല്‍ രക്തസ്രാവമുണ്ടാകും. വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തം വരാം. ത്വക്കിലും രക്തസ്രാവലക്ഷണങ്ങള്‍ കണ്ടേക്കാം. അടിയന്തര വൈദ്യസഹായം കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലായേക്കും. ഇത്തരം പനിയില്‍ ആറുമുതല്‍ 30 ശതമാം വരെയാണ് മരണനിരക്ക്. കുട്ടികളിലാണ് ഡെങ്കി ഹെമറേജിക് ഫീവര്‍ അപകടകരമാകുന്നത്.
കൊതുക് പെരുകുന്നത് തടയുകയും വലകളുപയോഗിച്ച് കൊതുക് കടിക്കാതെ നോക്കുകയുമാണ് ഡെങ്കിപ്പനി വരാതിരിക്കാന്‍ ചെയ്യേണ്ടത്. രോഗിയും കൊതുകുവല ഉപയോഗിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ രോഗപ്പകര്‍ച്ച തടയാന്‍ കഴിയൂ. വെള്ളം കെട്ടിക്കിടക്കുന്ന മഴക്കാലത്താണ് കൊതുകുകളുടെ പെരുക്കവും അതുവഴി ഡെങ്കിപ്പനിപോലുള്ള പനികളും പടരുന്നത്. മുന്‍കരുതലാണ് ഇവിടെ ഒരേയൊരു രക്ഷാമാര്‍ഗം.
പനിമരണങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. ഒരു ചെറിയ പനിയെത്തുടർന്ന് ഉറ്റവർ മരിക്കുന്നത് ആർക്കും ഉൾക്കൊള്ളാനാവില്ല. പനിപ്പേടിപിടിച്ച ഒരു സമൂഹത്തിൽ ഉയർന്ന പനിമരണനിരക്കുകൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പനിബാധിച്ച് പരിഭ്രാന്തരായി ആസ്പത്രിയിലെത്തുന്നവരാണ് പലപ്പോഴും അനാവശ്യ പരിശോധനകൾക്കും അമിതചികിത്സയ്ക്കും വിധേയരാകുന്നത്. സംയമനത്തോടെ തുടക്കത്തിൽത്തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കുകയും വിശ്രമമെടുക്കുകയും ചെയ്താൽമാത്രം മാറുന്നവയാണ് ഇപ്പോഴത്തെ പനികളിലേറെയുമെന്നതാണ് വസ്തുത.
മരണകാരിയാവുന്നത് എന്തുകൊണ്ട്
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2011-16 കാലത്തുമാത്രം സംസ്ഥാനത്ത് 775 പേർ വിവിധതരം പനിയെത്തുടർന്ന് മരിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളാണ് പ്രധാനമായും മരണകാരണമായിരിക്കുന്നത്. സംസ്ഥാനത്ത് എച്ച്1 എൻ1 പനിബാധിച്ച് ഇതുവരെ 36 പേർ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ശരീരപ്രതിരോധശേഷി കുറഞ്ഞ ഒരുവിഭാഗമാൾക്കാരിൽ മാത്രമാണ് പനി മാരകമാകുന്നതും മരണകാരണമാകുന്നതും. ഇവിടെ പനി പ്രത്യക്ഷ മരണകാരണമാകുന്നില്ല. ദീർഘസ്ഥായീരോഗങ്ങളെത്തുടർന്ന് തകരാറിലായ ആന്തരാവയവങ്ങൾക്ക് പനിബാധയെത്തുടർന്ന് പൂർണമായും പ്രവർത്തനസ്തംഭനമുണ്ടാകുന്നതാണ് പനിമരണകാരണം.
സംയമനത്തോടെ തുടക്കത്തിൽത്തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കുകയും വിശ്രമമെടുക്കുകയും ചെയ്താൽമാത്രം മാറുന്നവയാണ് ഇപ്പോഴത്തെ പനികളിലേറെയുമെന്നതാണ് വസ്തുത
പനിമരണങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. ഒരു ചെറിയ പനിയെത്തുടർന്ന് ഉറ്റവർ മരിക്കുന്നത് ആർക്കും ഉൾക്കൊള്ളാനാവില്ല. പനിപ്പേടിപിടിച്ച ഒരു സമൂഹത്തിൽ ഉയർന്ന പനിമരണനിരക്കുകൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പനിബാധിച്ച് പരിഭ്രാന്തരായി ആസ്പത്രിയിലെത്തുന്നവരാണ് പലപ്പോഴും അനാവശ്യ പരിശോധനകൾക്കും അമിതചികിത്സയ്ക്കും വിധേയരാകുന്നത്. സംയമനത്തോടെ തുടക്കത്തിൽത്തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കുകയും വിശ്രമമെടുക്കുകയും ചെയ്താൽമാത്രം മാറുന്നവയാണ് ഇപ്പോഴത്തെപനികളിലേറെയുമെന്നതാണ് വസ്തുത.
മരണകാരിയാവുന്നത് എന്തുകൊണ്ട്
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2011-16 കാലത്തുമാത്രം സംസ്ഥാനത്ത് 775 പേർ വിവിധതരം പനിയെത്തുടർന്ന് മരിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളാണ് പ്രധാനമായും മരണകാരണമായിരിക്കുന്നത്. സംസ്ഥാനത്ത് എച്ച്1 എൻ1 പനിബാധിച്ച് ഇതുവരെ 36 പേർ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ, ശരീരപ്രതിരോധശേഷി കുറഞ്ഞ ഒരുവിഭാഗമാൾക്കാരിൽ മാത്രമാണ് പനി മാരകമാകുന്നതും മരണകാരണമാകുന്നതും. ഇവിടെ പനി പ്രത്യക്ഷ മരണകാരണമാകുന്നില്ല. ദീർഘസ്ഥായീരോഗങ്ങളെത്തുടർന്ന് തകരാറിലായ ആന്തരാവയവങ്ങൾക്ക് പനിബാധയെത്തുടർന്ന് പൂർണമായും പ്രവർത്തനസ്തംഭനമുണ്ടാകുന്നതാണ് പനിമരണകാരണം.
കേരളം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയായ ജീവിതശൈലീരോഗങ്ങളും പനി കൂടുതൽ മാരകമാക്കുന്നു. കേരളത്തിൽ 40 ലക്ഷത്തിലേറെപ്പേർക്ക് പ്രമേഹമുണ്ട്. പ്രമേഹരോഗിക്ക് പനിവന്നാൽ പ്രമേഹസങ്കീർണതകളായ ഡയബറ്റിക് കീറ്റോ അസിഡോസിസ് പോലെയുള്ള പ്രശ്നങ്ങളുണ്ടാകാം. പനിയെത്തുടർന്ന് സെപ്റ്റിസീനിയപോലെയുള്ള സങ്കീർണതകളും പ്രമേഹരോഗികളിൽ മരണകാരണമാകാറുണ്ട്. ഹൃദ്രോഗമുള്ളവരിൽ ഡെങ്കിപ്പനിപോലെയുള്ള പകർച്ചപ്പനികൾ ഹൃദയസ്പന്ദനനിരക്ക് കൂട്ടുകയും രക്തസമ്മർദം ഉയരാനും കാരണമാകാം. ഈ മാറ്റങ്ങൾ ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനെത്തുടർന്ന് ഹൃദയസ്തംഭനമുണ്ടാക്കിയെന്നുവരാം.
ഇപ്പോൾ പടരുന്ന പല പനികൾക്കും സങ്കീർണമായ ചികിത്സകളൊന്നും തന്നെവേണ്ട. ഡെങ്കിപ്പനിയും എച്ച്1 എൻ1 പനിയും മഞ്ഞപ്പിത്തവുമെല്ലാം വൈറൽ പനികളായതുകൊണ്ട് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. എലിപ്പനിക്കാകട്ടെ പെൻസിലിൻ ഉൾപ്പടെ സാധാരണ പ്രചാരത്തിലിരിക്കുന്ന എല്ലാ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്.
വയോജനങ്ങളിലും പനി മരണകാരണമാകാറുണ്ട്. 2011-ലെ സെൻസസനുസരിച്ച് കേരളത്തിൽ 12.6 ശതമാനമാളുകൾ 60-നുമുകളിൽ പ്രായമുള്ളവരാണ്. പ്രായമേറിയവരിൽ പനി പലപ്പോഴും അവ്യക്തമായ ലക്ഷണങ്ങൾ മാത്രമേ പ്രകടിപ്പിക്കുകയുള്ളൂ. രോഗനിർണയത്തിൽവരുന്ന കാലതാമസം ചികിത്സ വൈകാനും പനി കൂടുതൽ സങ്കീർണമാകാനുമിടയാക്കും. കൂടാതെ പനിയെത്തുടർന്നുണ്ടാകുന്ന ഉപാപചയനിരക്കിലെ വർധനയ്ക്ക്, ആന്തരാവയവങ്ങളുടെ പ്രവർത്തനത്തകരാറാണ് പലപ്പോഴും മരണകാരണമാകുന്നത്.
ആപത്‌സാധ്യതയുള്ളവർ ആരൊക്കെ
ഇപ്പോൾ പടരുന്ന പല പനികൾക്കും സങ്കീർണമായ ചികിത്സകളൊന്നുംതന്നെവേണ്ട. ഡെങ്കിപ്പനിയും എച്ച്1 എൻ1 പനിയും മഞ്ഞപ്പിത്തവുമെല്ലാം വൈറൽ പനികളായതുകൊണ്ട് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. എലിപ്പനിക്കാകട്ടെ പെൻസിലിൻ ഉൾെപ്പടെ സാധാരണ പ്രചാരത്തിലിരിക്കുന്ന എല്ലാ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്. പനിസങ്കീർണതകൾമൂലമുള്ള മരണങ്ങളൊഴിവാക്കണമെങ്കിൽ ഉയർന്ന ആപത്‌സാധ്യതയുള്ളവരെ (ഹൈ റിസ്ക് ഗ്രൂപ്പ്) കണ്ടെത്തുകയും ആവശ്യമുള്ള ചികിത്സയ്ക്കായി ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമൊക്കെ നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി സൗകര്യങ്ങളുള്ള ആസ്പത്രികളിലേക്ക് റഫർ ചെയ്യുകയുമാണ് വേണ്ടത്. കൂടാതെ പനിരോഗികളിലെ ആപത്‌സൂചനകൾ നേരത്തേതന്നെ കണ്ടെത്താനുള്ള പരിശീലനം ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും നൽകുകയും വേണം. പനിബാധിതരെ ശുശ്രൂഷിക്കുന്നവർക്കും ഇത്തരം മുന്നറിയിപ്പുകൾ മനസ്സിലാക്കാനുള്ള അറിവുണ്ടാകണം.
ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ, ദീർഘകാലരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സി.ഒ.പി.ഡി., ആസ്ത്‌മ, ഹൈപ്പർടെൻഷൻ തുടങ്ങിയവ ഉള്ളവരെയാണ് ഉയർന്ന ആപത്‌സാധ്യതയുള്ളവരുടെ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എച്ച്.ഐ.വി. ബാധിതർ, അർബുദരോഗികൾ, സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർ തുടങ്ങി ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇങ്ങനെയുള്ളവർക്ക് പനിവന്നാൽ ആസ്പത്രിയിൽ കിടത്തിച്ചികിത്സ ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. ഇവരുടെ പൊതുവേയുള്ള ആരോഗ്യസ്ഥിതി സുസ്ഥിരമാണെങ്കിൽ ഇവരെ വീട്ടിൽത്തന്നെ അതിജാഗ്രതയോടും ശ്രദ്ധയോടും ചികിത്സിക്കാനും എന്തെങ്കിലും ആപത്‌സൂചനകൾ കണ്ടാൽ ഉടൻ ആസ്പത്രിയിലേക്ക് റഫർ ചെയ്യാനും നിർദേശമുണ്ട്.
പനിസങ്കീർണതകൾമൂലമുള്ള മരണങ്ങളൊഴിവാക്കണമെങ്കിൽ ഉയർന്ന ആപത്‌സാധ്യതയുള്ളവരെ (ഹൈ റിസ്ക് ഗ്രൂപ്പ്) കണ്ടെത്തുകയും ആവശ്യമുള്ള ചികിത്സയ്ക്കായി സൗകര്യങ്ങളുള്ള ആസ്പത്രികളിലേക്ക് റഫർ ചെയ്യുകയുമാണ് വേണ്ടത്. കൂടാതെ പനിരോഗികളിലെ ആപത്‌സൂചനകൾ നേരത്തേതന്നെ കണ്ടെത്താനുള്ള പരിശീലനം ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും നൽകുകയും വേണം
ചികിത്സ ഏതുരീതിയിൽ?
പനിബാധിതർക്ക് ഏതുതരം ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതും പനി ഗുരുതരമാകാതെയിരിക്കാൻ സഹായിക്കും. പനിബാധിതർക്കെല്ലാം ആസ്പത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമില്ല. തന്നെയുമല്ല ആസ്പത്രികളിലെ അനാവശ്യ തിക്കുംതിരക്കും അർഹതപ്പെട്ട രോഗിക്ക് ശരിയായ ചികിത്സ ലഭിക്കാൻ തടസ്സമായെന്നുംവരും. നേരത്തേ സൂചിപ്പിച്ച ഹൈ റിസ്ക് ഗ്രൂപ്പിനും മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉള്ളവർക്കും കിടത്തിച്ചികിത്സ വേണ്ടിവന്നേക്കാം. എച്ച്1 എൻ1 ബാധിതരിൽ ഗ്രൂപ്പ് സിയിൽപ്പെട്ട പനിയോടൊപ്പം ന്യുമോണിയയുടെ ലക്ഷണമുള്ളവർ, രക്തം ചുമച്ച് തുപ്പുന്നവർ, രക്തസമ്മർദം ഗണ്യമായി താഴ്ന്നവർ, ഉയർന്ന പനിയും ശ്വാസംമുട്ടലുമുള്ള കുട്ടികൾ തുടങ്ങിയവർക്കാണ് ആസ്പത്രിയിൽ കിടത്തിച്ചികിത്സ നൽകേണ്ടത്.
സാധാരണ പനി മാത്രമുള്ള എ വിഭാഗത്തിൽപ്പെട്ടവർ, ഗർഭിണികൾ, മറ്റ് ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങി ബി വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവരെ അതിജാഗ്രതയോടെ വീട്ടിൽതന്നെ ശുശ്രൂഷിക്കാനും ആപത്‌സൂചനകൾ കണ്ടാൽ ആസ്പത്രിയിലേക്ക് റഫർ ചെയ്യാനുമാണ് നിർദേശമുള്ളത്. മറ്റു കുഴപ്പങ്ങളൊന്നുമില്ലാത്ത സ്ഥിരതയുള്ള ഡെങ്കിപ്പനിക്കാരെ വീട്ടിൽതന്നെ ചികിത്സിക്കാവുന്നതേയുള്ളൂ. എന്നാൽ, പനിയോടൊപ്പം രക്തസ്രാവമുള്ളവർക്കും (ഗ്രേഡ് I, ഗ്രേഡ് II) രക്തസമ്മർദം ഗണ്യമായി താഴ്ന്ന് ഷോക്കിലെത്തിയവർക്കും (ഗ്രേഡ് III, ഗ്രേഡ് IV) ചികിത്സാകേന്ദ്രങ്ങളിലെ കിടത്തിച്ചികിത്സയാണ് ഡബ്ല്യു.എച്ച്.ഒ. നിർദേശിക്കുന്നത്.
വേണ്ട, സ്വയം ചികിത്സ
നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ പനിമരണങ്ങളുടെ മറ്റൊരു കാരണം സ്വയം ചികിത്സയാണ്. എലിപ്പനിപോലെയുള്ള മാരകമായ പനികൾ തുടക്കത്തിൽത്തന്നെ ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ നിയന്ത്രണവിധേയമാകും. എലിപ്പനിയുടെ ഏകദേശ ലക്ഷണങ്ങൾ കണ്ടാൽ രോഗനിർണയത്തിനു കാത്തുനിൽക്കാതെ ഉടൻതന്നെ ചികിത്സ തുടങ്ങാനാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. പനിയുണ്ടാകുമ്പോൾ മരുന്നുകടയിൽപ്പോയി മരുന്നുവാങ്ങിക്കഴിക്കുന്നവർ പനിയുടെ ലക്ഷണങ്ങളെ അവ്യക്തമാക്കുകയാണ് ചെയ്യുന്നത്. അത് രോഗനിർണയത്തിൽ തടസ്സമുണ്ടാക്കും. കൂടാതെ മരുന്നുകളുടെ പാർശ്വഫലങ്ങളും ഉദരരക്തസ്രാവം ഉൾപ്പെടെയുള്ള സങ്കീർണതകൾക്ക് കാരണമായെന്നും വരാം.
ഓർക്കുക - പനി പടരുമ്പോൾ പരിഭ്രാന്തിയല്ല വേണ്ടത്. മറിച്ച് യുക്തിപൂർവമുള്ള ശാസ്ത്രീയ സമീപനവും ശരിയായ ചികിത്സയുമാണ് ആവശ്യം. അങ്ങനെയാകുമ്പോൾ പനിമരണങ്ങൾ പഴങ്കഥയായിക്കൊള്ളും.
(കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖകൻ)
യോഗയിലെ വ്യായാമമുറകള്‍ കാന്‍സര്‍ മാറ്റുമെങ്കില്‍ മിക്കവാറും എല്ലാ വ്യായാമങ്ങളും കാന്‍സര്‍ മാറ്റണം. ദിവസവും ഓടിയാലും അല്ലെങ്കില്‍ നീന്തിയാലും കാന്‍സര്‍ മാറണം
വ്യാജ വൈദ്യന്മാര്‍ക്കും കപടശാസ്ത്രം വില്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നല്ല കാലമാണ്. പുകവലി ആരോഗ്യത്തിനു ഹനികരമല്ല, വാക്‌സിനുകള്‍ അപകടകരമാണ് എന്നൊക്കെ പറയുന്നവരെ ക്ഷണിച്ചുവരുത്തി മെഡിക്കല്‍ കോളേജുകള്‍ പോലും ക്ലാസ്സുകള്‍ എടുപ്പിക്കുന്ന കാലമാണിത്. വൈദ്യന്മാരുടെയും ചില ഡോക്ടര്‍മാരുടെയും ഈ അപാരമായ തള്ളല്‍ കാരണം ഏതു വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്നൊക്കെ നമ്മള്‍ സാധാരണക്കാര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകാം.
ഇക്കാലത്ത് എല്ലാവരും കയറിപ്പിടിച്ചിരിക്കുന്നത് കാന്‍സറിലാണ്. പച്ചമരുന്നുകള്‍ മാത്രമല്ല, യോഗ ചെയ്തുവരെ കാന്‍സര്‍ മാറ്റാമെന്ന അവകാശവാദവും കേള്‍ക്കാറുണ്ട്. വെറുതെയല്ല, ഇങ്ങനെ കാന്‍സര്‍ മാറിയവരുടെ സാക്ഷ്യമൊക്കെ യൂടുബില്‍ ലഭ്യമാണ്.
സംഭവം സത്യമാണോ എന്ന് പറയുംമുന്‍പ് പറയേണ്ട മറ്റൊരു കാര്യമുണ്ട്. സാക്ഷ്യംപറഞ്ഞ് തെളിയിക്കുന്ന എതൊരു പരിപാടിയെയും സംശയത്തോടെ മാത്രമേ കാണാവൂ എന്നതാണത്. കാരണം ഇതെല്ലാ രോഗശാന്തി ശുശ്രൂഷകളുടെയും മറ്റെല്ലാ തട്ടിപ്പ് പരിപാടികളുടെയും പൊതുസ്വഭാവമാണ്. പണ്ട് ഇങ്ങനെ സാക്ഷ്യം കണ്ടു വിശ്വസിച്ച എനിക്കൊരു പണികിട്ടി. ഒരു ചങ്ങാതി ഒരു ചെറിയ ബോളും മൂന്നു കപ്പും വച്ച് മേശയില്‍ വേഗത്തില്‍ മാറ്റിക്കളിക്കുന്നു. ഇതു കപ്പിന്റെ അടിയിലാണ് ബോള്‍ എന്ന് പറഞ്ഞാല്‍ വച്ച കാശിന്റെ ഇരട്ടി കിട്ടും. ഇത് ഞാന്‍ കുറച്ചു നേരം വീക്ഷിച്ചു. സാക്ഷ്യം ശരിയാണ്. ചിലര്‍ക്കൊക്കെ അടിക്കുന്നു. സാക്ഷ്യം കണ്ടു വിശ്വസിച്ച എന്റെ യൂറോ കുറെ പോയി. സാക്ഷ്യത്തിന്റെ ശക്തി അപാരം തന്നെ! വേണ്ട എന്നുവച്ചാല്‍ പോലും വിശ്വസിച്ചുപോകും. സാക്ഷ്യത്തിന്റെ ഈ ശക്തിയാണ് രോഗശാന്തി പരിപാടികളെയൊക്കെ പിടിച്ചുനിര്‍ത്തുന്നത്. മിക്കവാറും സാക്ഷ്യം പറയുന്നവരൊക്കെ സാക്ഷ്യത്തൊഴിലാളികള്‍ ആയിരിക്കും എന്നതാണ് സത്യം.
തല്‍ക്കാലം സാക്ഷ്യം അവിടെ നില്‍ക്കട്ടെ. കാരണം സാക്ഷ്യം വിശ്വസിക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. യോഗയെ നമുക്ക് വ്യായാമത്തിന്റെയും ( exercise ) ധ്യാനിക്കലിന്റെയും ( mindfulness, meditation ) കൂട്ടായി കണക്കാക്കാം. ലോകത്തില്‍ യോഗ മാത്രമല്ല, സമാനമായ സംഗതികള്‍ പലയിടത്തും നിലവിലുണ്ട്. ചൈനയിലെ തായ്-ചി ( Tai-chi ), ക്വിഗോങ്ങ് ( Quigong ), ഫാലും ഗോങ്ങ് ( Falun Gong ) എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
യോഗയിലെയും സമാനമായ മറ്റു വിദ്യകളിലെയും ശാരീരികമായ വ്യായാമത്തിന് നീന്തുകയോ ഓടുകയോ അല്ലെങ്കില്‍ ഫിസിയോ തെറാപ്പിയില്‍ നല്‍കപ്പെടുന്ന വ്യായാമങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ഗുണങ്ങള്‍ ഉള്ളതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. ഓരോ വ്യായാമ മുറയും അതുമായി ബന്ധപ്പെട്ട ശരീരഭാഗത്തിനു ഗുണപ്രദമാണ്, അത്രമാത്രം. ഉദാഹരണത്തിന് ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന ഫോര്‍വേഡ് താരമാകണമെങ്കില്‍ അതിന് യോഗ ചെയ്താലോ തായ്-ചി ചെയ്താലോ പോര, ഒടുകതന്നെ വേണം. അതുപോലെ നമ്മുടെ പൊതുവിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ കഠിനമായ, സന്ധികളെയും മറ്റും അനാവശ്യമായ സ്‌ട്രെസ് ചെയ്യിപ്പിക്കാത്ത വ്യായാമം തന്നെയാണ് നല്ലത്.
യോഗയിലെ ഒരു പ്രധാന ഭാഗം മനസിനെ നിയന്ത്രിച്ചുള്ള, നിങ്ങളുടെ മസ്തിഷ്‌കത്തിന് കൊടുക്കുന്ന ധ്യാനിക്കല്‍ ആണ്. ഞാന്‍ ഇവിടെ ധ്യാനിക്കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'ഹൂല ഹാലാ ല ലാ ലൂ....' എന്നൊക്കെ ഭാഷാവരം ലഭിക്കുന്ന ധ്യാനമല്ല, അലമ്പുണ്ടാക്കാതെ ഒരിടത്ത് മിണ്ടാതിരുന്ന് നിങ്ങളുടെ മനസ് പല കാര്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കാതെ ചിന്തയെ പിടിച്ചുവച്ചുള്ള ധ്യാനിക്കലാണ്.
ധ്യാനിക്കലും അത് മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ശാസ്ത്രീയമായ ധാരാളം പഠനങ്ങള്‍ക്ക് വിധേയമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കുന്നത് അത്ര എളുപ്പമല്ല. കാരണം ധാരാളം ആളുകളെ പഠിക്കണം. അതുപോലെ പല ഘടകങ്ങളുടെ സ്വാധീനം അതിലുണ്ടാകാം. അതുകൊണ്ടുതന്നെ ഇതില്‍ നിന്നുമുള്ള പഠനങ്ങള്‍ അവ എങ്ങനെ നടത്തി, എത്ര ആളുകളില്‍ നടത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി കണക്കിലെടുത്താലേ പരിഗണിക്കാന്‍ കഴിയൂ. ഉദാഹരണത്തിന് ധ്യാനിക്കുന്ന 1000 ആളുകളെ നിങ്ങള്‍ പഠിക്കുന്നു എന്നിരിക്കട്ടെ. ഇവര്‍ എല്ലാവരും ഒരേ രീതിയിലാണോ ധ്യാനിക്കുന്നത്, ചിലര്‍ അവിടിരുന്നു ദിവാസ്വപ്നം കാണുകയായിരുന്നോ അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒരുപോലെയാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണല്ലോ. എങ്കിലും പലയിടത്തായി നടന്ന ഒന്നിലധികം പഠനങ്ങള്‍ ഒരേകാര്യം പറയുന്നെങ്കില്‍ അത് വെറുതെയായിരിക്കില്ല.
പ്രശസ്തമായ 'ലാന്‍സറ്റ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത് യോഗ രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും എന്നതാണ്. അതുപോലെ യോഗയ്ക്ക് മാനസികമായ സമ്മര്‍ദ്ദങ്ങള്‍, അതായത് സ്ട്രെസ് ( stress ) കുറക്കാന്‍ സാധിക്കും എന്നത് ധാരാളം പഠനങ്ങള്‍ കാണിക്കുന്നുണ്ട്. എന്നുവച്ചാല്‍ മാനസികമായ ഒരു ഉണര്‍വ് യോഗയ്ക്ക് ഉണ്ടാക്കാന്‍ സാധിക്കും. അതുകൊണ്ട് വിഷാദരോഗത്തിനും യോഗ ഉത്തമമാണത്രേ.
മനസിനെ നിയന്ത്രിച്ചുകൊണ്ട് മസ്തിഷ്‌കത്തിന് നല്‍കുന്ന ധ്യാനിക്കല്‍ എന്ന വ്യായാമം നമ്മുടെ മസ്തിഷ്‌കത്തില്‍ ഭൗതികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു റിവ്യൂ പറയുന്നത് ധ്യാനിക്കല്‍ മസ്തിഷ്‌കത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം എന്നാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. മസ്തിഷ്‌കത്തിലെ ഗ്രേ-മാറ്റര്‍ എന്ന ഭാഗം കൂടുതലായി ഉണ്ടാക്കപ്പെടുന്നു എന്നും ചില പഠനങ്ങള്‍ കാണിക്കുന്നുണ്ട്. സ്ട്രെസ് മസ്തിഷ്‌കത്തിലെ അമിഗ്ഡാല (amigdala) എന്ന ഭാഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നും ധ്യാനിക്കലിനു അതിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ കാണിക്കുന്നു.
എങ്കിലും ഇത്തരം പഠനങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായും ഒരു നിഗമനത്തില്‍ എത്താന്‍ പകപെട്ട വിധത്തില്‍ ശക്തമല്ല. എങ്കില്‍ കൂടിയും ധ്യാനിക്കല്‍ മസ്തിഷ്‌കത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് തന്നെയാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്.
ഇവിടെയാണ് യോഗ കടന്നു വരുന്നത്. യോഗയും ധ്യാനവും ശരീരത്തിനും മനസിനും വ്യായാമം നല്‍കും, സ്ട്രെസ് കുറയ്ക്കും, സ്‌ട്രെസ്സ് കുറയുന്നതോടെ നിങ്ങളുടെ പല രോഗങ്ങളും മാറിവരും. ഇതിന് യോഗ തെന്നെ വേണമെന്നില്ല. സമാനമായ എന്ത് വ്യായാമവും സഹായകരമാണ്. ധ്യാനിക്കല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ മാത്രമല്ല, മനസിനെ നിയന്ത്രിക്കാനും സഹായിക്കും. പല മാനസികമായ പ്രശ്‌നങ്ങള്‍ക്കും ( personality disorder ) മനസിനെ നിയന്ത്രിച്ചുള്ള ധ്യാനം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
യോഗയും ധ്യാനവും വയറിലെ പ്രശനങ്ങള്‍ക്കും, ഹൃദ്രോഗത്തിനും ഗുണപ്രദമാണെന്നും അവകാശപ്പെടുന്നുണ്ട്. ഇവയും സ്ട്രെസുമായി ബന്ധപ്പെട്ടതാണ്. അതുപോലെ ചില ആസനങ്ങളും ചില പ്രശ്‌നങ്ങള്‍ക്ക് ഗുണപ്രദമാകും. ഉദാഹരണത്തിന് വ്യായാമം മൂലം വയറില്‍ ഉണ്ടാകുന്ന ചലങ്ങള്‍ നിങ്ങളുടെ ദഹനപ്രക്രിയയെ സഹായിച്ചേക്കാം. അതുപോലെ ശരീരത്തിലെ ചില വേദനങ്ങള്‍ക്ക് യോഗ ഗുണപ്രദമാണെന്നു കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പുറംവേദന കൈവേദന തുടങ്ങിയവ. ഇവയും ചെയ്യുന്ന വ്യായാമമുറകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തില്‍ പല വേദനകളും മറ്റുമുള്ളവര്‍ എന്തെങ്കിലും വ്യായമത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് പൊതുവേ ചെറിയ ആശ്വാസം ലഭിക്കാറുണ്ടല്ലോ.
യോഗയിലൂടെ രോഗങ്ങളുടെ സുഖപ്പെടലില്‍ പ്ലെസിബോ പ്രതിഭാസവും ( placebo effect ) ഉണ്ടാകാം. അതായത് യോഗ ചെയ്താല്‍ രോഗം മാറുമെന്ന പ്രതീക്ഷ നിങ്ങളുടെ രോഗങ്ങള്‍ക്ക് സ്വാന്തനം നല്‍കും. അതുകൊണ്ട് ചിലര്‍ക്ക് ഇതിന്റെ ഫലം കൂടിയും കുറഞ്ഞും ഇരിക്കും. പല പഠനങ്ങളിലും നിഗമനങ്ങളില്‍ എത്താന്‍ കഴിയാത്തത് പ്ലെസീബോ പ്രതിഭാസത്തിനെ സ്വാധീനം കാരണമാണ്.
ചുരുക്കത്തില്‍, യോഗ ഒരു വ്യായാമ മുറ മാത്രമാണ്. ഇതിനു മറ്റു വ്യായമങ്ങള്‍ പോലെ ഗുണദോഷങ്ങളും ഉണ്ടാകാം. യോഗയിലെ ധ്യാനിക്കല്‍ സ്ട്രെസ് കുറയ്ക്കാനും മറ്റും സഹായിക്കുന്നു. ഇത്രയാണ് ശാസ്ത്രീയമായ പഠനങ്ങള്‍ കാണിക്കുന്നത്.
ഇനി നമ്മുക്ക് അറിയേണ്ടത് യോഗയും ധ്യാനവും കാന്‍സര്‍ മാറ്റുമോ എന്നതാണ്. യോഗയിലെ വ്യായാമമുറകള്‍ കാന്‍സര്‍ മാറ്റുമെങ്കില്‍ മിക്കവാറും എല്ലാ വ്യായാമങ്ങളും കാന്‍സര്‍ മാറ്റണം. ദിവസവും ഓടിയാലും അല്ലെങ്കില്‍ നീന്തിയാലും കാന്‍സര്‍ മാറണം. ഇനി അതല്ല യോഗയിലെ ഏതെങ്കിലും ചില ആസനം ചെയ്തുകൊണ്ട് കാലും കയ്യും പ്രത്യേക രീതിയില്‍ പൊക്കിപ്പിടിച്ചാല്‍ മാത്രമേ കാന്‍സര്‍ മാറുകയുള്ളൂ എങ്കില്‍ അതൊരല്പം വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ചില പ്രത്യേക ആസനങ്ങള്‍ ചെയ്താല്‍ ശരീരത്തിലെ തന്മാത്രകള്‍ അവയെ തിരിച്ചറിഞ്ഞു കാന്‍സര്‍ മാത്രമല്ല, മറ്റെന്തെങ്കിലും രോഗങ്ങള്‍ മാറുമെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.
യോഗയിലൂടെ കാന്‍സറോ മറ്റെന്തെങ്കിലും മാരക രോഗങ്ങളോ മാറുമെന്ന് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍ കാന്‍സര്‍ വന്നശേഷം കീമോതെറാപ്പിയൊക്കെ ചെയ്തിരിക്കുന്നവര്‍ക്ക് പൊതുവിലുള്ള ആരോഗ്യം വര്‍ദ്ധിക്കാന്‍ യോഗ സഹായിക്കും. കാരണം വ്യക്തമാണല്ലോ, വ്യായാമം കൊണ്ടുള്ള ആരോഗ്യം ശരീരത്തിനുണ്ടാകുന്നു. സ്ട്രെസ് കുറയുന്നു. അങ്ങനെ സ്ട്രെസ് കാരണമുണ്ടാകുന്ന വിഷമതകള്‍ കുറയുന്നു. പൊതുവിലുള്ള സന്തോഷവും വര്‍ദ്ധിക്കുന്നു.
ഇനി യോഗയെ പ്രചരിപ്പിക്കാന്‍ ഇത്ര വലിയ തള്ളല്‍ വേണോ എന്ന് ചിന്തിക്കാം. പച്ചവെള്ളം വെളിച്ചെണ്ണ ആണെന്ന് പറഞ്ഞു വില്‍ക്കാന്‍ ശ്രമിച്ചാല്‍ പണി പാളും. എന്നാല്‍ പച്ചവെള്ളം നല്ല കുപ്പിയിലാക്കി മനോഹരമായ ലേബല്‍ ഒക്കെ ഒട്ടിച്ചു വെള്ളമാണെന്നു തന്നെ പറഞ്ഞു വിറ്റാല്‍ എന്നും ചിലവാകും. ഇതുപോലെയാണ് യോഗയും നാം അവതരിപ്പിക്കേണ്ടത്. മൂലക്കുരു തുടങ്ങി കാന്‍സര്‍ വരെ എല്ലാ രോഗങ്ങളും മാറുന്ന പരിപാടിയായി യോഗയെയും മാറ്റിയാല്‍ അത് വിലപ്പോകില്ല. അവസാനം ഗോമൂത്രത്തിന്റെ വിലയെ യോഗക്കും ഉണ്ടാകൂ. മറ്റു വ്യായമങ്ങളെയും പോലെ മനസിനും ശരീരത്തിനുമുള്ള നല്ലൊരു വ്യായമമുറയായി മാത്രം യോഗയെ അവതരിപ്പിക്കുന്നതല്ലേ അതിന്റെ ശരി
ജെറീന യോഗയിലെ ഏകാഗ്ര പരിശീലനത്തിനിടെ
കല്പറ്റ: ചെറുപ്പംമുതല്‍ കുഴപ്പിച്ച ആസ്ത്മയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് പാറക്കല്‍ പൂക്കോട് വീട്ടില്‍ ജെറീന യോഗ അഭ്യസിക്കുന്നത്. മൈസൂരിലുണ്ടായിരുന്ന സഹോദരന്‍ ജംഷീദിന്റെ നിര്‍ബന്ധമായിരുന്നു പിന്നില്‍. അസുഖംമാറാന്‍ അഭ്യസിച്ച വിദ്യ ഇന്ന് ജെറീനയ്ക്ക് ആരോഗ്യവും വരുമാനമാര്‍ഗവുംകൂടിയാണ്.
കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് ആര്‍ക്കേഡ് ബില്‍ഡിങ്ങില്‍ മൈ ലൈഫ് യോഗ സെന്റര്‍ എന്നപേരില്‍ സ്വന്തംസ്ഥാപനം നടത്തുന്ന ജെറീന ഇതിനകം 300-ഓളം പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. കുടുംബത്തിന്റെയും സമുദായത്തിന്റെയും പിന്തുണയാണ് തന്നെ ഇപ്പോഴും യോഗയില്‍ നിലനിര്‍ത്തുന്നതെന്ന് ജെറീന പറയുന്നു.
'മുസ്ലിം സമുദായത്തില്‍നിന്ന് യോഗ അഭ്യസിക്കുന്നവരും പഠിപ്പിക്കുന്നവരും കുറവാണ്. എന്നാല്‍ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ല. സമുദായവും കുടുംബവും ഒപ്പംനിന്നു. ഇപ്പോള്‍ മുസ്ലിങ്ങളായ നിരവധിപേര്‍ യോഗ പഠിക്കാന്‍ വരുന്നുണ്ട്. നോമ്പ് സമയത്തും യോഗ മുടക്കേണ്ടതില്ല. ശാരീരികവും മാനസികവുമായ പൂര്‍ണാരോഗ്യമല്ലേ യോഗ ലക്ഷ്യമിടുന്നത്. നോമ്പ് സമയത്ത് അതുകൊണ്ട് യോഗ തുടരണം, ജെറീന പറയുന്നു.
അഷ്ടാംഗയോഗവിന്യാസമാണ് ജെറീന പിന്തുടരുന്നത്. 2009-ലാണ് മൈസൂരുവിലെ യാദവഗിരി - നിത്യാനന്ദ വേദചൈതന്യയുടെ ആശ്രമത്തില്‍നിന്ന് യോഗ പഠിക്കുന്നത്.
ശരീരത്തിനൊപ്പം മനസ്സിനും പൂര്‍ണപ്രാധാന്യം നല്‍കുന്നതാണ് യോഗ. അഷ്ടാംഗയോഗയാവട്ടെ ഇതില്‍ അല്പംകൂടി കൂടുതല്‍ കരുതല്‍ നല്‍കും. അമ്പതോളം ആസനങ്ങളും പ്രാണായാമവും ധ്യാനവും ഇതിന്റെഭാഗമാണ്.
പിന്നീട് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയുടെ ക്ലാസിലും പങ്കെടുത്തു. ആചാര്യ സുരേന്ദ്രനാഥായിരുന്നു അവിടെ യോഗ അഭ്യസിപ്പിച്ചത്.
അഷ്ടാംഗയോഗയില്‍നിന്ന് വ്യത്യസ്തമാണ് ശിവാനന്ദ യോഗയുടെ രീതി. പന്ത്രണ്ട് ആസനങ്ങളും സൂര്യനമസ്‌കാരവുമൊക്കെയാണുള്ളത്.
2014-ലാണ് മൈ ലൈഫ് യോഗ സെന്റര്‍ തുടങ്ങുന്നത്. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. ഇതിനൊപ്പം സെയ്ന്റ് ജോസഫ്‌സ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലും പഠിപ്പിക്കുന്നുണ്ട്.
യോഗ ജീവിതചര്യയാക്കണമെന്നാണ് ജെറീനയുടെ അഭിപ്രായം. മാനസിക സമ്മര്‍ദം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്ക് യോഗയോളം വലിയ മരുന്നില്ലെന്ന് അവര്‍ സ്വന്തം അനുഭവങ്ങളെ സാക്ഷിയാക്കി പറയുന്നു. ഭര്‍ത്താവ് മുഷ്താഖും രണ്ട് മക്കളും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഐ.എ.ഡി.യില്‍ നടപ്പാക്കിയ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് (സി.ഐ.എം.പി.എച്ച്.) കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്.
ആസ്ത്മയും അലര്‍ജിപ്രശ്‌നങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ പ്രത്യേക ചികിത്സാ പദ്ധതി. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി(ഐ.എ.ഡി.) ആണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി അവതരിപ്പിച്ചത്. ഐ.എ.ഡി.യുടെ തനത് ഗവേഷണരീതികളിലൂടെ വികസിപ്പിച്ചെടുത്ത യോഗചികിത്സാരീതി കുട്ടികളിലെ ശ്വാസംമുട്ടല്‍, തുമ്മല്‍, കരപ്പന്‍ എന്നിവയ്ക്ക് മികച്ച ഫലം നല്‍കുമെന്ന് ഡയറക്ടര്‍ ഡോ. എസ്.ആര്‍.നരഹരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഐ.എ.ഡി.യില്‍ നടപ്പാക്കിയ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് (സി.ഐ.എം.പി.എച്ച്.) കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ പഠനം നടത്തിയാണ് യോഗചികിത്സാ പദ്ധതി തയ്യാറാക്കിയത്.
യോഗമുറ വികസിപ്പിച്ചെടുക്കുന്നതിനായി 20 വിദ്യാലയങ്ങളില്‍ നിന്നായി ആറായിരം വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനം നടത്തി. ഐ.എ.ഡി. വികസിപ്പിച്ചെടുത്ത സംയോജിത ചികിത്സാ രീതി ഉപയോഗിച്ച് ഈ മേഖലയില്‍ കൂടുതല്‍ പഠനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഡോ.നരഹരി പറഞ്ഞു.
മന്തിനും സോറിയാസിസ് തുടങ്ങി ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, യോഗ എന്നിവയ്‌ക്കൊപ്പം പരമ്പരാഗത മരുന്നുകളും സംയോജിപ്പിച്ച് ചികിത്സിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് ഐ.എ.ഡി.
മന്തിനെതിരെയുള്ള ഐ.എ.ഡി.യുടെ സംയോജിത ചികിത്സ ലോകപ്രശസ്തമാണ്. കാസര്‍കോട് ആസ്ഥാനമായി 1999-ല്‍ തുടങ്ങിയ ഐ.എ.ഡി.യില്‍ ഇതിനകം പതിനായിരത്തോളം പേരാണ് ഗുരുതര ത്വക്ക് രോഗവുമായി ചികിത്സയ്‌ക്കെത്തിയത്.
ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് അകറ്റാന്‍ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാനും ഐ.എ.ഡി. വികസിപ്പിച്ചെടുത്ത യോഗമുറകള്‍ തുടരാനും അടുത്ത ഘട്ടത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഡോ.നരഹരി പറഞ്ഞു. ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ, ഡോ. കെ.എസ്.ബോസ്, ഡോ. കെ.അമൃത, കെ.വി.ശ്വേത എന്നിവരാണ് നരഹരിക്കൊപ്പം ഗവേഷണസംഘത്തിലുള്ളത്.
ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍ യോഗ വളരെ സഹായിക്കുന്നു.
ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ പരസ്പരനം പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍ യോഗ വളരെ സഹായിക്കുന്നു. ആരോഗ്യത്തിനു മുന്‍തൂക്കം കൊടുക്കലാണ് മുഖ്യം. ഇതില്‍ മൂന്നു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്:ആഹാരരീതി, വ്യായാമം, വിശ്രമം.
ഇവയില്‍ മാനസികസംഘര്‍ഷത്തിന്റെ പ്രതിവിധി എന്ന നിലയ്ക്കുള്ള വ്യായാമരീതിയെക്കുറിച്ചും അതിനുള്ള വിശ്രമരീതിയെക്കുറിച്ചും മാത്രമേ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നുള്ളൂ.
മനസ്സ്
ശരീരത്തെപ്പോലെ ദൃശ്യമായ രൂപഭാവങ്ങളോടുകൂടിയ ഒന്നല്ല മനസ്സ്. മനസ്സിന്റെ അനുഭവം പഞ്ചേന്ദ്രിയങ്ങളിലൂടേയും (ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്), സ്മൃതിയിലൂടേയും (ഓര്‍മശക്തി) ആണ് നമുക്കുണ്ടാവുന്നത്. മനസ്സ് വളരെ ചഞ്ചലമാണ്. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അത് അലക്ഷ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കും.മനസ്സിന്റെ ചിന്തകളേയും വിചാരങ്ങളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാണ്.
ഓരോരുത്തരുടേയും ശ്വാസഗതിക്കനുസരിച്ചാണ് മനസ്സില്‍ ചിന്തകള്‍ ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വലതു നാസാദ്വാരത്തില്‍ വായുവിന് ശക്തി കൂടുതലാണെങ്കില്‍ ആ അവസരത്തില്‍ മനസ്സ് രാജസമായ ചിന്തകളോടുകൂടിയും, ഇടതു ഭാഗത്താണെങ്കില്‍ സാത്വികമായ ചിന്തകളോടുകൂടിയും ആയിരിക്കും. ഇവയുടെ അസന്തുലിതാവസ്ഥയില്‍ താമസിക വികാരങ്ങളേയും ഉണ്ടാകും.
ശരീരം, പ്രാണന്‍, മനസ്സ് എന്നീ മൂന്നു ഭാവങ്ങളെ ആധാരമാക്കിയാണ് ഒരു വ്യക്തിയുടെ നിലനില്‍പ്പുതന്നെ. ഇതില്‍ മനസ്സിനേക്കാള്‍ സ്ഥൂലമാണ് പ്രാണവായു. ശരീരം അതിലും സ്ഥൂലമാണ്. പ്രാണനും ശരീരവും മനസ്സിന്റെ ഉപാധിയും അധിഷ്ഠാനവും ആകയാല്‍ അദൃശ്യമായ മനസ്സിനെ കാണാവുന്ന (ദൃഷ്ടമായ) ഉപാധികളിലൂടെ നിയന്ത്രിക്കണം. അതായത് സ്ഥൂലമായ ശരീരത്തിലൂടേയും സൂക്ഷ്മമായ പ്രാണനിലൂടേയും വേണം അതിസൂക്ഷ്മമായ (അദൃശ്യമായ) മനസ്സിനെ നിയന്ത്രിക്കാന്‍. ഈ അടിസ്ഥാനത്തിലാണ് ഒരു ചികിത്സ എന്ന നിലയില്‍ യോഗയെ ഉപയോഗിക്കേണ്ടത്.
ഉദാഹരണത്തിനു മാനസികാരോഗ്യത്തിനു ചികിത്സിക്കുമ്പോള്‍ ഔഷധങ്ങളും ചികിത്സകളും ശരീരത്തിലാണല്ലോ ഉപയോഗിക്കുന്നത്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളെക്കൂടി ഉത്തേജിപ്പിച്ചുകൊണ്ടാണ് ഇത് മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്. ശരീരവുമായി ബന്ധമില്ലാതെ കേവലം മനസ്സിനായി ഒരു ചികിത്സയും ഔഷധവും വിധിക്കാനാവില്ല. ഈ തത്ത്വത്തെ അവലംബിച്ചുകൊണ്ടുള്ള യോഗക്രിയകളാണ് മാനസിക സംഘര്‍ഷത്തില്‍ ആചരിക്കേണ്ടത്.
എന്നാല്‍, മാനസികസംഘര്‍ഷാവസ്ഥയില്‍ മനസ്സിന് ഏകാഗ്രതാഭാവം നഷ്ടപ്പെടുന്നു. ഈ അവസ്ഥയില്‍ യോഗ സാധന ചെയ്യുവാന്‍ പലര്‍ക്കും വിഷമമുണ്ടാകും. അതിനാല്‍ മനസ്സിന്റെ ഏകാഗ്രതയ്ക്കുംകൂടി അനുകൂലമായ യോഗസാധനകളാണ് ചെയ്യേണ്ടത്. മനസ്സിനു പിരിമുറുക്കം സംഭവിക്കുമ്പോളാണ് ഏകാഗ്രത നഷ്ടപ്പെടുന്നത്. അതുകൊണ്ട് മനസ്സിനു വിശ്രമം നല്‍കി, ഏകാഗ്രതയുണ്ടാക്കി സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ഇക്കാര്യത്തില്‍ പ്രാണായാമം, ധ്യാനയോഗം, യോഗനിദ്ര എന്നിവ ഏറ്റവും പ്രാധാന്യമുള്ളവയാണ്.
യോഗമുറകള്‍
മനസ്സിനേയും ശരീരത്തേയും ഒരുപോലെ സുസജ്ജമാക്കുന്ന, ഏറ്റവുംപ്രധാനപ്പെട്ട യോഗവിധിയാണ് പ്രാണായാമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ചിന്തകളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാകയാല്‍ അതിനെ സ്വാധീനിക്കുമ്പോള്‍ രണ്ടും-ശരീരവും ചിന്തകളും-സ്വായത്തമായിത്തീരുന്നു. ഇതില്‍ ആദ്യം അഭ്യസിക്കേണ്ടത് നാഡിശുദ്ധി എന്ന പ്രാണായാമം ആണ്.
നാഡിശുദ്ധി പ്രാണായാമം
മനുഷ്യശരീരത്തില്‍ 72,000 നാഡികളാണുള്ളത്. ഇവയെല്ലാം ഇഡ, പിംഗള എന്നീ രണ്ടു നാഡികളായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയില്‍ ഇഡാനാഡിയുടെ മുഖം ഇടത്തെ നാസാദ്വാരവും പിംഗള നാഡിയുടേത് വലത്തെ നാസാദ്വാരവും ആകുന്നു. ഈ നാഡികളുടെ ശുദ്ധി അതിനോടു ബന്ധപ്പെട്ട എല്ലാ നാഡികളേയും ശുദ്ധിചെയ്യുന്നു. വായുവിനെക്കൊണ്ട് പൊടിപടലങ്ങള്‍ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെക്കൊണ്ട് നാഡികളിലുള്ള മാലിന്യങ്ങള്‍ നിര്‍ഹരിക്കപ്പെടുന്നു എന്നതാണ് യോഗശാസ്ത്രസിദ്ധാന്തം. രണ്ടു നാസാദ്വാ രങ്ങളിലൂടേയും മാറി മാറി ചെയ്യുന്നതുകൊ ണ്ട് ഇതിനു 'അനുലോമ വിലോമം' എന്നും പേരുണ്ട്.
ചെയ്യേണ്ട വിധം
പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇതു ചെയ്യാവുന്നതാണ്. ചമ്രംപടിഞ്ഞിരുന്നാല്‍ സുഖാസനമായി. നിവര്‍ന്നിരുന്ന് വലത്തെ നാസാദ്വാരം വലതു കൈയിന്റെ തള്ളവിരല്‍ (അംഗുഷ്ഠ)കൊണ്ടടച്ച് ഇടത്തെ നാസാദ്വാരത്തില്‍ക്കൂടെ ശക്തിയില്ലാതെ സുദീര്‍ഘമായി ശ്വാസമെടുക്കണം. പിന്നീട് മോതിരവിരല്‍കൊണ്ട് ഇടത്തെ നാസാദ്വാരം അടച്ച് അതുപോലെതന്നെ വലത്തെ നാസാദ്വാരത്തില്‍ക്കൂടെ പുറത്തുവിടണം. അപ്രകാരം വീണ്ടും വലതുഭാഗത്തുകൂടെ എടുത്ത് ഇടതുഭാഗത്തുകൂടെ പുറത്തുവിടണം. ഇങ്ങനെ നാലു തവണ ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. ചുരുങ്ങിയത് 12 എണ്ണമെങ്കിലും അഭ്യസിക്കണം.
ഉള്ളിലേക്കെടുക്കുന്നതിന്റെ ഇരട്ടി സമയംകൊണ്ടു വേണം പുറത്തേക്കു വിടാന്‍. അതായത് 1 : 2 എന്ന ക്രമത്തിലാണ് ഇത് ചെയ്യേണ്ടത്. 6 മാത്ര (ഒരു മാത്ര എന്നത് ഏതാണ്ട് ഒരു സെക്കന്റ്) ഉള്ളിലേക്കെടുക്കുമ്പോള്‍ 12 മാത്ര പുറത്തുവിടണം എന്നതാണ് നിയമം. 6 മാത്ര ഉള്ളിലേക്കെടുക്കുന്നത് കനിഷ്ഠിക പ്രാണായാമം (അധമം) എന്നും 12 മാത്ര ഉള്ളിലേക്കെടുക്കുന്നത് മധ്യമപ്രാണായാമം എന്നും 24 മാത്ര ഉള്ളിലേക്കെടുക്കുന്നത് ഉത്തമ പ്രാണായാമം എന്നും പറയുന്നു.
ശീതളി പ്രാണായാമം
ശരീരത്തിനു ശൈത്യത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതിനു ശീതളി എന്ന പേരു സിദ്ധിച്ചിട്ടുള്ളത്. പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി അഭ്യസിക്കാം. നിവര്‍ന്നിരുന്ന് നാക്ക് ഒരു പ്രത്യേക രീതിയില്‍ മടക്കി കാക്കയുടെ കൊക്കിന്റെ ആകൃതിയിലാക്കി (ഇതിനു കാകിമുദ്ര എന്നു പറയും) വായിലൂടെ സുദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. അതിനുശേഷം കുറച്ചുനേരം ഉള്ളില്‍നിര്‍ത്തി പിന്നീട് രണ്ടു നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇത് ഒരു പ്രാണായാമമാണ്. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിര്‍ത്തുന്നത് 24 മാത്രയുംപുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്.
ശശാങ്കാസനം
വജ്രാസനത്തിലിരുന്ന് (കാല്‍മുട്ടുകള്‍ മടക്കി നിവര്‍ന്നിരുന്നാല്‍ വജ്രാസനമായി) ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കൈകള്‍ മേല്പോട്ടു പൊക്കി ശ്വാസം പുറത്തുവിട്ടുകൊണ്ട് മുന്നിലേക്കു കുനിഞ്ഞ് നെറ്റിയും കൈകളും തറയില്‍ തൊടണം. സാധാരണ ശ്വാസത്തില്‍ കുറച്ചുനേരം ഈ നിലയില്‍ കിടന്നശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് നിവര്‍ന്ന് പുറത്തുവിട്ടുകൊണ്ട് കൈകള്‍ താഴെക്കൊണ്ടുവരണം. ഇത് കൂടുതല്‍ സമയം ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുകയും ആവാം. നട്ടെല്ല്, തലച്ചോറ് എന്നീ ഭാഗങ്ങള്‍ക്ക് വളരെയധികം വിശ്രമം കൊടുക്കുന്ന ഒന്നാണിത്.
പവനമുക്താസനം
മലര്‍ന്നുകിടന്ന് ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി പുറത്തുവിട്ടുകൊണ്ട് തുടകള്‍ ദേഹത്തോട് ചേര്‍ത്തുവയ്ക്കണം. പിന്നീട് കൈകള്‍കൊണ്ട് കാലുകള്‍ മുറുകെ പിടിച്ച് സാധാരണ ശ്വാസത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു കിടക്കണം. ശ്വാസം ഉള്ളിലേക്കെടുത്ത് പാദങ്ങള്‍ താഴെവെച്ച് ശ്വാസം പുറത്തുവിട്ടുകൊണ്ട് കാലുകള്‍ നിവര്‍ത്തണം. ഇപ്രകാരം മൂന്നോ നാലോ തവണ ആവര്‍ത്തിക്കാം.
യോഗനിദ്ര
ഇതിന് ശവാസനം എന്നും പറയും. മനസ്സിന്റെ ശാന്തതയ്ക്കും ഏകാഗ്രതയ്ക്കും വളരെ ഗുണം ചെയ്യും. മലര്‍ന്നുകിടന്ന് കൈകളും കാലുകളും കുറച്ചൊന്നകത്തി സാധാരണ ശ്വാസത്തില്‍ അഞ്ചോ പത്തോ മിനുട്ടുവരെ കിടക്കാം. ശരീരത്തിന്റെ പാദം മുതല്‍ ശിരസ്സുവരേയുള്ള ഓരോരോ ഭാഗങ്ങളേയും മനസ്സുകൊണ്ട് സങ്കല്പിച്ച് അയവുവരുത്തണം. കുറച്ചുനേരം കിടന്നാല്‍ ശരീരത്തിന് ഘനം കുറവും മനസ്സിന് സ്വസ്ഥതയും ഉണ്ടാകും. നിവര്‍ത്തിക്കുമ്പോള്‍ കൈകള്‍ പിന്നിലേക്കു നീട്ടി കാലുകള്‍ ചേര്‍ത്തുവെച്ച് മൂന്നു തവണ ദീര്‍ഘശ്വാസം എടുത്ത് എഴുന്നേല്‍ക്കാം.
ധ്യാനം
പൂര്‍ണമായ ധ്യാനം സാധാരണക്കാരന് അപ്രാപ്യമാണ്. എന്നാലും ഏകാഗ്രതയ്ക്കുള്ള ഉപാധിയെന്നോണം ലഘുവായി ഇതിനെ അഭ്യസിക്കാം. പത്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് കണ്ണടച്ച് മനസ്സിലുള്ള എല്ലാ വിചാരങ്ങളേയും മാറ്റിനിര്‍ത്തി സ്വസ്ഥമായി ഏതെങ്കിലും ഒരു വസ്തുവില്‍മാത്രം കേന്ദ്രീകരിച്ച് മനസ്സിനെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള ഏതെങ്കിലും വസ്തുവിനെ (ധ്യേയസങ്കല്പം) മനസ്സില്‍ വിചാരിക്കാം.
ധ്യാനത്തില്‍നിന്ന് നിവര്‍ത്തിക്കുമ്പോള്‍ മൂന്നുതവണ ദീര്‍ഘശ്വാസം ചെയ്ത് അവസാനിപ്പിക്കാവുന്നതാണ്. ചിലപ്പോള്‍ ആദ്യമൊന്നും ധ്യേയസങ്കല്പം ശരിയായിക്കൊള്ളണമെന്നില്ല. നിരന്തരമായ അഭ്യാസംകൊണ്ട് മാത്രമേ ഇത് സിദ്ധിക്കുകയുള്ളൂ. മാനസിക അസ്വാസ്ഥ്യത്തില്‍ ഓരോന്നിനും വെവ്വേറെ യോഗമുറകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാമാന്യമായ ചിലതുമാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും യോഗസാധന ചെയ്യേണ്ടതാണ്.
കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ യോഗയും പ്രാണായാമവും അഭ്യസിച്ചു തുടങ്ങിയാല്‍ ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആത്മവിശ്വാസവും ക്രിയാത്മകതയും ഇച്ഛാശക്തിയും നമുക്ക് കൈവരും
സിന്ധുനദീതട നാഗരികതയുടെ കാലത്തുപോലും ഭാരതത്തില്‍ യോഗ പ്രചരിച്ചിരുന്നു. അവിടെ നിന്ന് ഖനനം ചെയ്ത അവശിഷ്ടങ്ങള്‍ക്കിടയില്‍ പത്മാസനത്തിലിരിക്കുന്ന ഒരു യോഗിയുടെ കല്‍പ്രതിമ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധമതാനുയായികളും ജൈനമതക്കാരും യോഗയ്ക്കും ധ്യാനത്തിനും പരമപ്രാധാന്യം നല്കിയിരുന്നു. യോഗാവസ്ഥയിലിരിക്കുന്ന ബുദ്ധനേയും മഹാവീരനേയുമാണ് നമുക്ക് കരിങ്കല്‍ പ്രതിമകളില്‍ ദര്‍ശിക്കാനാവുന്നത്. പുരാതന ക്ഷേത്രങ്ങളിലെ ശില്പങ്ങളിലും ചുമര്‍ച്ചിത്രങ്ങളിലുമൊക്കെ യോഗയുടെ സ്വാധീനം വെളിവാക്കപ്പെടുന്നുണ്ട്. ഗുരുകുല വിദ്യാഭ്യാസ കാലത്ത് യോഗ പാഠ്യപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു.
ശ്വാസം നിയന്ത്രിക്കാം
മനസ്സില്‍ അടിഞ്ഞുകൂടുന്ന നെഗറ്റീവ് ചിന്തകളെ പുറം തള്ളി അവിടെ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ പ്രാണായാമം നമ്മെ പ്രാപ്തരാക്കും. പ്രാണായാമമെന്നാല്‍ ശ്വസനവ്യായാമങ്ങള്‍ എന്നാണ് അര്‍ഥം. ശ്വസന പ്രക്രിയയിലുണ്ടാകുന്ന താളപ്പിഴകളാണ് പലപ്പോഴും പല മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത്. ശ്വസനവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വസനത്തെ നിയന്ത്രിച്ചാല്‍ മനസ്സിനേയും മനസ്സിനെ നിയന്ത്രിച്ചാല്‍ ശ്വസനത്തേയും നിയന്ത്രിക്കാനാവും.
ശ്വസന പ്രക്രിയ ക്രമപ്പെടുത്തുന്നതിലൂടെ തലച്ചോറിലേക്ക് ഓക്‌സിജന്റെ പ്രവാഹം വര്‍ധിക്കുന്നു. തലച്ചോറിലെത്തുന്ന ഓക്‌സിജന്‍ തലച്ചോറിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും.
തലച്ചോറിന്റെ ഇടതുഭാഗം ഭാഷ, ശാസ്ത്രം, യുക്തിചിന്ത എന്നിവയെ ഉദ്ദീപിപ്പിക്കുമ്പോള്‍, വലതുഭാഗം കല, താളം, സര്‍ഗാത്മകത എന്നിവയെ പരിപോഷിപ്പിക്കുന്നു. ഇരുഭാഗങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ പഠനത്തില്‍ ഉത്സാഹം വര്‍ധിക്കുകയും പഠന നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യോഗയിലും പ്രാണായാമത്തിലും ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ മികച്ച പഠന നിലവാരത്തിലെത്തുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
യോഗാസനത്തിലേക്ക്
ശരീരത്തെ അയവുള്ളതാക്കി മാറ്റാനുള്ള ചില ശിഥിലീകരണ വ്യായാമങ്ങള്‍ക്കുശേഷം ലളിതമായ ആസനങ്ങളിലേക്ക് കടക്കുക. ആസനങ്ങളും പ്രാണായാമവും ധ്യാനവുമൊക്കെ ഒരു ഗുരുമുഖത്തുനിന്ന് അഭ്യസിക്കുന്നതാണ് നല്ലത്. പതിമൂന്നോളം ആസനങ്ങളെ സംയോജിപ്പിച്ച് ചിട്ടപ്പെടുത്തിയ സൂര്യനമസ്‌കാരം ആസനങ്ങളുടെ ചക്രവര്‍ത്തിയായാണ് ഗണിക്കപ്പെടുന്നത്. യോഗാസനങ്ങള്‍ക്ക് ശേഷം പ്രാണായാമത്തിലേയ്ക്കും ധ്യാനത്തിലേയ്ക്കും പ്രവേശിക്കുന്ന രീതിയാണ് ഉത്തമം.
മാറ്റം വരേണ്ട ചിന്ത
മനസ്സിന്റെയും ശരീരത്തിന്റെയും സമന്വയമാണ് യോഗ. ശരീരവും മനസ്സും; മനസ്സും പ്രപഞ്ചവും; പ്രപഞ്ചവും ആത്മാവും; ആത്മാവും പരമാത്മാവും തമ്മിലുള്ള ലയത്തിലൂടെ മനുഷ്യനിലെ സകല കഴിവുകളേയും ഉദ്ദീപിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യം. മനസ്സിന്റെ ദൗര്‍ബല്യങ്ങള്‍ അകറ്റി പൂര്‍ണമായ വ്യക്തിത്വത്തിന്റെ ഉടമകളാകാന്‍ യോഗ നമ്മെ പ്രാപ്തരാക്കുന്നു. നമ്മില്‍ എല്ലാ വികാരങ്ങളും രൂപപ്പെടുന്നത് ചിന്തയില്‍ നിന്നാണ്. ചിന്തകളെ നിയന്ത്രിച്ച് ശരിയായ ദിശയിലേക്ക് തിരിച്ചുവിടുമ്പോള്‍ അത് നമ്മെ ജീവിതവിജയത്തിലേക്ക് നയിക്കും.
ദിവസവും രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള നമ്മുടെ പ്രവൃത്തികളും നമ്മുടെ വാക്കുകളും ചിന്തകളുമൊക്കെ ഒന്ന് സ്വയം അപഗ്രഥിച്ചു നോക്കൂ യമം എന്ന ഘട്ടം പിന്നിടാന്‍ ഇനി നമ്മുടെ ഏതൊക്കെ പ്രവൃത്തികളിലും വിചാരങ്ങളിലുമാണ് മാറ്റം വരുത്തേണ്ടത്? വീട്ടിലെ നല്ല കുട്ടിയാവാനും സ്‌കൂളിലെ നല്ല വിദ്യാര്‍ഥിയാവാനുമൊക്കെ നാം ഇപ്പോഴത്തെ എന്തെല്ലാം രീതികളിലാണ് മാറ്റം വരുത്തേണ്ടത്?
നാം എത്രമാത്രം ശുചിത്വമുള്ളവരാണെന്ന് ചിന്തിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സ്വയം ആഹ്ലാദ ചിത്തരായിക്കഴിയാനും നാം എന്തെങ്കിലും ചെയ്യാറുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ചിന്തയില്‍ വരുത്തേണ്ടത്. യമ-നിയമങ്ങള്‍ക്കനുസരിച്ച് നിത്യജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിവേണം നാം യോഗാസനത്തിലേക്ക് പ്രവേശിക്കാന്‍.
യമവും നിയമവും
നാം ഇന്നറിയുന്ന രീതിയിലുള്ള യോഗാസനങ്ങളും പ്രാണായാമങ്ങളും ചിട്ടപ്പെടുത്തിയത് പതഞ്ജലി മഹര്‍ഷിയാണ്. അദ്ദേഹം യോഗശാസ്ത്രത്തിന്റെ ഒരു വിഭാഗമായ രാജയോഗത്തെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് ചവിട്ടുപടികളായി ചിട്ടപ്പെടുത്തി. ഇത് അഷ്ടാംഗയോഗമെന്നും പതഞ്ജലി യോഗദര്‍ശനമെന്നും അറിയപ്പെടുന്നു.
അഷ്ടാംഗ യോഗത്തിലെ മൂന്നാമത്തെയും നാലാമത്തെയും പടവുകളാണ് യോഗാസനവും പ്രാണായാമവും. തൊട്ടുമുന്‍പുള്ള യമത്തിന്റെയും നിയമത്തിന്റെയും പടവുകള്‍ കയറിയിട്ടേ യോഗാസനത്തിനിറങ്ങാവൂ എന്ന് പതഞ്ജലി മഹര്‍ഷി അനുശാസിക്കുന്നുണ്ട്. മനുഷ്യരെല്ലാം അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ നിയമങ്ങളത്രെ യമ-നിയമങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ അഞ്ച് ഘടകങ്ങളാണ് യമത്തിലുള്ളത്.
യാതൊരു ജീവജാലങ്ങളെയും മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉപദ്രവിക്കാതിരിക്കുക, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമൊക്കെ സത്യത്തെ മുറുകെ പിടിക്കുക, അവനവന് അര്‍ഹിക്കാത്തതൊന്നിലും ആശ വെയ്ക്കാതിരിക്കുക, നമ്മുടെ ശക്തിയും ചൈതന്യവും ധൂര്‍ത്തടിച്ചും അനാവശ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയും നശിപ്പിക്കാതിരിക്കുക, ഭൗതിക സുഖങ്ങളെല്ലാം നിയന്ത്രിതമായി മാത്രം ഉപയോഗിക്കാന്‍ മനസ്സിനെ പരുവപ്പെടുത്തുക എന്നിവയൊക്കെ ചെയ്താല്‍ യമത്തിന്റെ ഘട്ടം പിന്നിടും.
ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നിവ അടങ്ങിയതാണ് നിയമം. ശൗചമെന്നാല്‍ ശുചിത്വം. ദൈനംദിന ജീവിതത്തില്‍ സന്തോഷവാനായിരിക്കാനും ശാന്തനായിരിക്കാനും എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ ചെയ്താല്‍ സന്തോഷവും തപസ്സുമായി. ദിവസവും കുറച്ച് നേരം നല്ല പുസ്തകം വായിക്കുക, മുതിര്‍ന്നവരില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക, അധ്യാപകര്‍ പറയുന്ന നല്ല കാര്യങ്ങള്‍ അനുസരിക്കുക. ഇതൊക്കെയായാല്‍ സ്വാധ്യായവുമായി.
യോഗയ്ക്ക് മുന്‍പ് ഒരു മുന്നൊരുക്കം
യോഗ പരിശീലിക്കാന്‍ അനുകൂലമായ ബാഹ്യ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും അയാളുടെ കടമയാണ് .
യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗ പരിശീലിക്കാന്‍ അനുകൂലമായ ബാഹ്യ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും അയാളുടെ കടമയാണ് . യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പരിശീലനം നടത്താവൂ
കട്ടിയുള്ള തുണിയോ കമ്പിളിയോ നിലത്തുവിരിച്ച് അതില്‍ കിടന്നുകൊണ്ടു മാത്രം പരിശീലനം നടത്തുക വെറും തറയിലോ മൃദുവായ കിടക്കയിലോ കിടന്നുകൊണ്ട് യോഗ പരിശീലനം പാടില്ല
യോഗ പരിശീലന സമയത്ത് ശ്വാസോച്ഛ്വാസം ചെയ്യുന്നത് നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ ആയിരിക്കണം
യോഗ പരിശീലനം രാവിലെ ചെയ്യുന്നതാണ് ഉത്തമം
രോഗങ്ങളുള്ളവര്‍ യോഗ ചെയ്യുന്നതിനു മുമ്പ് ഒരു ആചാര്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
പരിശീലിക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. ലഘുവായ പരിശീലനങ്ങളിലൂടെ ശരീരത്തിന് അയവു ലഭിക്കുന്നതാണ്.
യോഗ പരിശീലനം നടത്തുന്നത് അടച്ചിട്ട മുറിയിലാകരുത്. മറിച്ച് നല്ല വായു സഞ്ചാരമുള്ള ഒരു സ്ഥലത്തായിരിക്കണം
ശക്തമായ കാറ്റു വീശുന്ന സ്ഥലമായിരിക്കരുത്
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ലഘുവായ ആസനങ്ങള്‍ മാത്രം പരിശീലിക്കുക
പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുക മണം, നിറം, രുചി എന്നിവയ്ക്ക് വേണ്ടിയുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക
ചായ, കാപ്പി, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക
അലുമിനിയം കൊണ്ടു നിര്‍മ്മിച്ച പാത്രങ്ങളുടെ ഉപയോഗം ഒഴിവാക്കുക
കറിയുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക
കുട്ടികള്‍ക്ക് പനിപിടിച്ചാല്‍
ചെറിയ പനിയാണെങ്കില്‍ പോലും ഉടന്‍ വൈദ്യ സഹായം തേടുകയും പൂര്‍ണ വിശ്രമം അനുവദിക്കുകയുമാണ് അസുഖം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഏക മാര്‍ഗം.
മഴക്കാലമാവുകയും സ്‌കൂള്‍ തുറക്കുകയും ചെയ്തതോടെ വിവിധയിനം പനികളുടെ ഭീഷണിയിലാണ് നമ്മുടെ കുട്ടികള്‍. ഒരു വീട്ടില്‍ ഒരാളെങ്കിലും പനിപിടിക്കാതെയില്ല എന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. പല പനിയും അത്ര ഭീതിയുണ്ടാക്കുന്നതല്ലെങ്കിലും ഡെങ്കിപോലുള്ള പനികളാണ് ജീവന് പോലും ഭീഷണിയായിരിക്കുന്നത. ഇതാവട്ടെ ഭൂരഭാഗവും കീഴ്പ്പെടുത്തുന്നത് കുട്ടികളെയുമാണ്.
ചെറിയ പനിയാണെങ്കില്‍ പോലും ഉടന്‍ വൈദ്യ സഹായം തേടുകയും പൂര്‍ണ വിശ്രമം അനുവദിക്കുകയുമാണ് അസുഖം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഏക മാര്‍ഗം. പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന, ചര്‍ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ.
നേരത്തെ ഡെങ്കി വന്നതാണ് എന്നത് കൊണ്ട് പനിയെ നിസാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗരുതരരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും. ജലദോഷ പനിയാണ് പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നത്. ഇത് അത്ര പ്രശ്നക്കാരനല്ലെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ട് നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തന്നെ ആവശ്യമായി വരും.
ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ട
കുട്ടികള്‍ക്ക് പനി വന്നാല്‍ വിശ്രമം തന്നെയാണ് മരുന്നുകള്‍ക്കൊപ്പമുള്ള പ്രധാന പ്രതിരോധ മാര്‍ഗം. സ്‌കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ ഓടിക്കളിക്കാനും മറ്റും ഇടയുള്ളത് കൊണ്ട് പനി രൂക്ഷമാവാന്‍ കാരണമാകും. പനി ഉള്ളപ്പോള്‍ ബൈക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും കുട്ടികള്‍ക്ക് നല്‍കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. തുമ്മുമ്പോഴും ചുയ്ക്കുമ്പോഴും കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും പൊത്താനും പടിപ്പിക്കേണ്ടതുണ്ട്.
1. പനിയുണ്ടെങ്കില്‍ ഒരു കാരണവശാലും തണുപ്പേല്‍ക്കാതെ നോക്കണം. തണുത്ത പാനീയങ്ങള്‍ നല്‍കുക, പഴച്ചാറുകള്‍ നല്‍കുക എന്നിവ അരുത്. കാരണം കേവലം ശരീര താപനിലയെ കുറയ്ക്കാന്‍ ചെയ്യുന്ന ഇത്തരം അബദ്ധങ്ങള്‍ കൂടുതല്‍ താറുമാറാക്കി പിന്നീട് മാരകമായ അവസ്ഥകളിലേക്കെത്തിക്കാം.
2. കുഞ്ഞിനു വിശുപ്പുവന്നു തുടങ്ങുമ്പോള്‍ അല്‍പാല്‍പമായി ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്കാം. എന്നാല്‍ ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള്‍ തുടങ്ങിയവ നല്‍കരുത്. ഇവ ദഹനത്തെ പ്രയാസപ്പെടുത്തുകയും പനിയേയും മറ്റും കൂട്ടുന്നതിനും കാരണമാകും. ദഹിക്കാനെളുപ്പമുള്ള, ജലാംശം അധികമുള്ള ധാന്യസമ്പുഷ്ടമായ ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്.
3. പനിയുണ്ടെങ്കില്‍ കുട്ടികളെ കുളിപ്പിക്കുകയോ, തണുത്ത വെള്ളം കോരിയൊഴിക്കുകയോ ചെയ്യുന്നതും ശരിയല്ല. പനിയെയല്ല, പനിയുടെ കാരണത്തെയാണ് ഉന്മൂലനം ചെയ്യേണ്ടതെന്നോര്‍ക്കുക. പനിയില്ലെങ്കിലും, കുട്ടി ഉന്മേഷവാനാണെങ്കിലും കുട്ടിയുടെ ശരീരം ചെറുചൂടുവെള്ളത്തില്‍ മുക്കി തുടക്കുകയോ കഴുകുകയോ ആവാം.
4. മുലപ്പാല്‍ കുടിക്കുന്ന രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഈ അവസ്ഥയില്‍ നിഷ്‌കര്‍ഷിച്ചു ചെയ്യേണ്ട ഔഷധങ്ങളും ജീവിതചര്യയുമുണ്ട്. തീര്‍ച്ചയായും ഉടനടി വൈദ്യ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ട്.
5. കുട്ടിയുടെ ശുചിത്വകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒപ്പം പരിസരശുചിത്വം ഉറപ്പാക്കണം.
6. രോഗശമനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വിശ്രമവും ഏറെ പ്രയോജനം ചെയ്യും.
ജീവിതത്തിൽ എനിക്കൊരിക്കലും തലവേദന വന്നിട്ടില്ല. എന്നാൽ, ഇപ്പോൾ എല്ലാ ദിവസവും എന്ന പോലെ തലവേദനയാണ്. വെളിച്ചമടിക്കുന്നതു പോലെയും കാഴ്ച മങ്ങുന്നതുപോലെയും തോന്നുന്നുണ്ട്...’’ ആശുപത്രിയിൽ എന്നെ കാണാനെത്തിയ പൈ പരാതികൾ അവതരിപ്പിച്ചു. അടുത്തുള്ള ഫിസിഷ്യൻ ഇത് മൈഗ്രെയ്ൻ മൂലമാണെന്ന് പറഞ്ഞു. വേദനസംഹാരി കഴിച്ചെങ്കിലും കുറവൊന്നുമില്ല. ഓരോ പ്രാവശ്യവും കടുത്ത തലവേദനയുണ്ടാകുമ്പോൾ ഇവിടെ പലവിധ പരിശോധനകൾക്കായി നിർദേശിക്കാറുണ്ട്...’’ പൈ വിശദീകരിച്ചു.
നാടകീയമായ ലക്ഷണങ്ങളായിരുന്നു അദ്ദേഹത്തിൽ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ, തലവേദനയ്ക്കുള്ള മറ്റു പല കാരണങ്ങളുമായി തെറ്റിദ്ധരിക്കാമായിരുന്നു. എന്നാൽ, വിശദമായ പരിശോധനകൾ തലച്ചോറിലെ മുഴയാണെന്ന് സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ പൈയും കുടുംബവും ആകെ തകർന്നുപോയി. എന്നാൽ, നിരാശരാകേണ്ട കാര്യമില്ലെന്ന് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി.
ശരീരത്തിലുണ്ടാകുന്ന മറ്റു മുഴകൾ പോലെ അത്ര സാധാരണമല്ല തലച്ചോറിലെ മുഴകൾ. എന്നാൽ, അവയുണ്ടാക്കുന്ന പരിണതഫലങ്ങൾ വളരെ വലുതായിരിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ഏത് പ്രായക്കാരിലും ഈ രോഗം കാണപ്പെടാം. നേരത്തെ രോഗം കണ്ടെത്തി ചികിത്സ നടത്തിയാൽ മികച്ച ഫലം ലഭിക്കും. തലച്ചോറിലെ മുഴകൾ നേരത്തെ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമായി ജൂൺ എട്ടിന് ‘ലോക ബ്രെയിൻ ട്യൂമർ ദിനം’ ആയി ആചരിക്കുകയാണ്.
തലച്ചോർ എന്നത് ശരീരത്തിലെ കേന്ദ്രമാണെന്നു പറയാം. നടക്കുന്നതും വർത്തമാനം പറയുന്നതും പോലെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. ചിന്തിക്കാതെ ചെയ്യുന്ന പ്രവർത്തികളായ ശ്വാസോച്ഛ്വാസം പോലെയുള്ള കാര്യങ്ങളും തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. കാഴ്ച, കേൾവി, സ്പർശം, മണം, ഓർമ, വികാരങ്ങൾ, വ്യക്തിത്വം എന്നിവയേയും തലച്ചോർ നിയന്ത്രിക്കുന്നു. തലച്ചോറിലെ മുഴകൾ എന്നത് അത്ര സാധാരണമല്ല. ഒരു ലക്ഷം പേരിൽ 12 പേർക്കാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. എന്നാൽ, കാൻസർ മൂലമുള്ള മരണത്തിന്റെ കാര്യത്തിൽ രക്താർബുദത്തെയും കവച്ചുവയ്ക്കുന്ന രീതിയിൽ എട്ടാം സ്ഥാനമാണ് തലച്ചോറിലെ മുഴകൾക്കുള്ളത്. തലച്ചോറിൽ എവിടെയാണ് മുഴകൾ ഉണ്ടായിരിക്കുന്നത്.. അത് തലച്ചോറിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നു. തുടങ്ങിയ കാര്യങ്ങൾക്ക് അനുസരിച്ച് രോഗിയുടെ ജീവിത ഗുണമേന്മയിൽ ഗൗരവമായ സ്വാധീനമുണ്ട്. ഏതുതരം കോശങ്ങളിൽ നിന്നാണ് മുഴകൾ ഉണ്ടായിരിക്കുന്നത്... അവ പ്രശ്നകാരിയാണോ അല്ലയോ... എന്നതിന് അനുസരിച്ചാണ് ഡോക്ടർമാർ രോഗാവസ്ഥയെ വിലയിരുത്തുന്നത്.
പ്രശ്നകാരിയായ പ്രാഥമിക മുഴകൾ തലച്ചോറിലെ കോശങ്ങളിൽ ആരംഭിച്ച് തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്കോ നട്ടെല്ലിലേക്കോ പടരും. എന്നാൽ, ഇവ മറ്റ് അവയവങ്ങളെ ബാധിക്കില്ല. തലച്ചോറിൽ വീണ്ടുമുണ്ടാകുന്ന ‘ദ്വിതീയ മുഴകൾ’ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗകാരിയാകാതെ നിലനിന്നിട്ട് തലച്ചോറിലേക്കു പടരുന്നവയാണ്. ഇത്തരം മുഴകളാണ് പ്രാഥമിക മുഴകളേക്കാൾ സാധാരണയായി കാണുന്നത്. ഏതാണ്ട് 20-40 ശതമാനം കാൻസറുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തുടങ്ങിയതിനു ശേഷം തലച്ചോറിലേക്ക് ബാധിക്കാൻ സാധ്യതയുള്ളവയാണ്.
പ്രശ്നകാരികളല്ലാത്ത മുഴകൾ വളരെ സാവധാനത്തിൽ മാത്രം വളരുന്നവയും പ്രശ്നകാരികളായ മുഴകളെ അപേക്ഷിച്ച്, അത്രയധികം കടന്നുകയറാത്തവയുമാണ്. അവ തലച്ചോറിനുള്ളിലേയോ ചുറ്റുമുള്ളതോ ആയ കോശങ്ങളിൽ നിന്നാണ് വളരുന്നത്. അവയ്ക്ക് കൃത്യമായ അതിർവരമ്പുകളുണ്ടായിരിക്കും. അവ തൊട്ടടുത്തുള്ള കലകളിലേക്ക് പടർന്നു വളരില്ല. എന്നാൽ, പ്രശ്നകാരികളല്ലാത്ത മുഴകൾ പോലും തലച്ചോറിന്റെ വളരെ സംവേദിയായ ഭാഗങ്ങളെ അമർത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യാം. അപൂർവമായ ചില കേസുകളിൽ പ്രശ്നകാരികളല്ലാത്ത മുഴകൾ പിന്നീട് പ്രശ്നകാരികളായി മാറാം.
തലച്ചോറിലെ മുഴകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്താണെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. പലപ്പോഴും തർക്കിക്കാവുന്നതും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായി പലവിധ അപകടകാരണങ്ങളുമുണ്ട്. ഉദാഹരണത്തിന്, പവർ ലൈനുകളിൽ നിന്നുള്ള റേഡിയേഷൻ, സെൽ ഫോണുകൾ, വയർലെസ് ഉപകരണങ്ങൾ. ചില കേസുകളിൽ പാരമ്പര്യമായി കണ്ടുവരുന്ന ന്യൂറോ ഫൈബ്രോ മാറ്റോസിസ് തലച്ചോറിലെ മുഴകൾക്കുള്ള അപകടകാരണങ്ങൾ വർധിപ്പിക്കാം. ചിലപ്പോൾ തലച്ചോറിലെ ക്ഷയബാധ മുഴകൾ പോലെ കാണപ്പെടാം.
എത്രയും നേരേത്ത തലച്ചോറിലെ മുഴകൾ കണ്ടെത്തുകയെന്നത് ചികിത്സയുടെ വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പ്രഭാതത്തിൽ ഉണ്ടാകുന്ന തുടർച്ചയായ തലവേദന, ഛർദി, കാഴ്ചയ്ക്ക് മങ്ങൽ, കുറെനേരത്തേക്ക് ഓർമ നശിച്ചുപോകുക, വ്യക്തിത്വത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കോച്ചിപ്പിടിത്തം, സംസാരിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രയാസം നേരിടുക എന്നിവയെല്ലാം തലച്ചോറിലെ മുഴകളെക്കുറിച്ച് ഡോക്ടർക്ക് സൂചനകൾ നല്കുന്നതാണ്. കാഴ്ചയ്ക്ക് മങ്ങൽ, കൈകൾക്കും കാലുകൾക്കും തളർച്ച എന്നിവയും തുടക്കത്തിലേയുള്ള ലക്ഷണങ്ങളായിരിക്കാം. ചിലപ്പോൾ സ്‌ട്രോക്കുണ്ടായതു പോലെയുള്ള ലക്ഷണങ്ങളും അപൂർവം ചിലരിൽ കണ്ടേക്കാം.
സി.ടി, എം.ആർ.ഐ. സ്കാനുകൾ ചികിത്സയ്ക്ക് പിന്തുണ നല്കുന്ന വിവരങ്ങൾ നല്കും. പ്രത്യേകതരം സ്കാൻ സീക്വൻസുകൾ ചില രോഗികളിൽ ആവശ്യമായി വന്നേക്കാം.
കഴിഞ്ഞ കുറേക്കാലങ്ങളായി ചികിത്സയുടെ ലക്ഷ്യം ജീവൻ രക്ഷിക്കുക എന്നതിൽനിന്നും ജീവിതത്തിന്റെ പ്രവർത്തനങ്ങളെ വീണ്ടെടുക്കുക എന്നതും ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതുമായി മാറി. ന്യൂറോ സർജറി, മെഡിക്കൽ ആൻഡ് റേഡിയേഷൻ ഓങ്കോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോളജി, ഫിസിയോ തെറാപ്പി, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധർ ഒരുമിച്ചു പ്രവർത്തിച്ചാണ് ചികിത്സ നടത്തുക.
ഭൂരിഭാഗം രോഗികളിലും ചികിത്സയുടെ ആദ്യപടി എന്നത് ശസ്ത്രക്രിയയാണ്. ഇത് മുഴകൾ നീക്കം ചെയ്യുന്നതിനുള്ള പ്രധാന ശസ്ത്രക്രിയ ആയിരിക്കും. മറ്റു ചില കേസുകളിൽ ബയോപ്‌സി മാത്രം മതിയാകും. ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളുടെയും മുന്നേറ്റം തലച്ചോറിലെ ഏതു ഭാഗത്തേയും മുഴകൾ നീക്കം ചെയ്യാൻ പര്യാപ്തമാണ്.
ഇമേജ് ഗൈഡഡ് സർജറി, ഇൻട്രാ ഓപ്പറേറ്റീവ് ഇലക്‌ട്രോ ഫിസിയോളജിക്കൽ മോണിറ്ററിങ് എന്നീ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ സുരക്ഷിതത്വവും സൂക്ഷ്മതയും മെച്ചപ്പെടുത്തി. വളരെ കുറച്ചു മാത്രം മുറിവുകളുണ്ടാക്കിയുള്ള ശസ്ത്രക്രിയകളുടെ വ്യാപ്തി വർധിച്ചുവരികയാണ്. അതിനാൽ, തലച്ചോറിന്റെ അടിയിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥികളിൽനിന്ന് ഉണ്ടാകുന്ന മുഴകൾ പോലും നീക്കം ചെയ്യാൻ സാധിക്കും. ട്യൂമർ, പ്രശ്നകാരിയാണെങ്കിൽ മറ്റു ചികിത്സാ രീതികളായ റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയും ആവശ്യമായി വരും.
രോഗികൾക്ക് തിരികെ ജീവിതത്തിലേക്കും ജോലികളിലേക്കും മടങ്ങുന്നതിന് ശാരീരികവും മാനസികവുമായ പുനരധിവാസം ആവശ്യമാണ്. മിക്കവാറും എല്ലാവർക്കും ദീർഘകാലത്തേക്ക് മേൽനോട്ടവും ഇടവേളകളിൽ ക്ലിനിക്കൽ പരിശോധനകളും സ്കാനിങ്ങും ആവശ്യമാണ്. കഴിഞ്ഞ കാലങ്ങളിൽ തലച്ചോറിലെ മുഴകൾ എന്നത് ശാരീരിക വൈകല്യങ്ങൾക്കോ ചിലപ്പോൾ മരണത്തിനോ കാരണമായിരുന്നു. എന്നാൽ, ഇവരിൽ പലർക്കും മികച്ച ഭാവിയും സാധാരണ ജീവിതം നയിക്കാനുള്ള സാധ്യതകളും വർധിപ്പിച്ചു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾ വരുംനാളുകളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പുനല്കുന്നു. ചിലരിൽ പൂർണമായ സുഖപ്രാപ്തി സാധ്യമാവില്ല എന്നിരുന്നാലും ദീർഘകാലത്തേക്ക് രോഗം നിയന്ത്രിച്ചു നിർത്താനാവുന്നത് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗുണമേന്മയുള്ള ജീവിതം ആസ്വദിക്കാമെന്നത് ഉറപ്പുവരുത്തുന്നു.
തുടക്കത്തിൽ പറഞ്ഞ പൈയുടെ തലച്ചോറിലെ മുഴകൾ ശസ്ത്രക്രിയയിലൂടെ ഏതാണ്ട് പൂർണമായും നീക്കം ചെയ്തു. ‘മെനിഞ്ചിയോമ’ എന്ന അപകടകാരിയല്ലാത്ത ട്യൂമറായിരുന്നു അത്. ഏതാനും നാളുകളിലെ ആശുപത്രിവാസത്തിനും ആരോഗ്യപ്രാപ്തിക്കും ശേഷം അദ്ദേഹം ജീവിതത്തിലേക്കും ജോലിയിലേക്കും പ്രവേശിച്ചിരിക്കുകയാണിപ്പോൾ.
സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജറി, ആസ്റ്റർ മെഡ്‌സിറ്റി
മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്
മരുന്നൊന്നും കഴിക്കാതെ തന്നെ രോഗങ്ങള്‍ സുഖമാക്കുന്ന അനേകം ചികിത്സകളുണ്ട്. ഹോമിയോപ്പതി, പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, അക്യൂപന്‍ക്ചര്‍, മൂത്രചികിത്സ, കാന്തചികിത്സ, പൂജ, ധ്യാനം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇതില്‍ ഹോമിയോപ്പതിയില്‍ നിങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും അതില്‍ അവര്‍ അവകാശപ്പെടുന്ന മരുന്നുകളുടെ ഒരു തന്മാത്രപോലും ഉണ്ടാവില്ല!
ഇത്തരം ചികിത്സകളെല്ലാം തട്ടിപ്പാണ്, ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പറയാന്‍ വരട്ടെ. ഒരു കാര്യവുമില്ലാതെ ആളുകള്‍ കാലാകാലമായി ഈ ചികിത്സകള്‍ തുടര്‍ന്നുപോകുമോ? ഒരിക്കലുമില്ല. ഒരു ജനതയെ എക്കാലവും പറ്റിക്കാന്‍ കഴിയുമോ? എന്നുവച്ചാല്‍ ഇതിലൊക്കെ എന്തൊക്കെയോ കാര്യമുണ്ട്. ഹോമിയോ മരുന്ന് കഴിച്ചു രോഗങ്ങള്‍ കുറഞ്ഞവരെ നിങ്ങള്‍ ധാരാളം കണ്ടിട്ടില്ലേ? പൂജയിലൂടെയും ധ്യാനത്തിലൂടെയും രോഗങ്ങള്‍ മാറിയവരുടെ സാക്ഷ്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? എന്നുവച്ചാല്‍ ഇത്തരം ചികില്‍സകളിലൂടെ കുറച്ചുപേര്‍ക്കെങ്കിലും രോഗങ്ങള്‍ കുറയുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍.
പക്ഷെ, എങ്ങനെ? മരുന്നുകളില്ലാതെ എങ്ങനെ രോഗം സുഖപ്പെടും?
മേല്‍ സൂചിപ്പിച്ച ചികിത്സകള്‍ എങ്ങനെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ പ്ലെസീബോ പ്രതിഭാസം എന്താണെന്നറിയണം. കാരണം ഈ പ്രതിഭാസമാണ് സുഖപ്പെടുത്തലിന് അടിസ്ഥാനം. പ്രത്യേകിച്ച് മരുന്നുകളൊന്നും അടങ്ങാത്ത, എന്നാല്‍ യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചികിത്സയിലൂടെ രോഗം കുറയുന്നു എന്ന തോന്നലാണ് പ്ലെസീബോ പ്രതിഭാസം ( Placebo effect ).
നിങ്ങള്‍ ഡോക്ടറെ സന്ദര്‍ശിക്കുമ്പോഴും പ്ലെസീബോ പ്രതിഭാസത്തിനു പ്രാധാന്യമുണ്ട്. ഡോക്ടരുടെ പെരുമാറ്റം ഏതുവിധത്തിലാണ് എന്നതു വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഡോക്ടര്‍ കാര്യമായ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങളുടെ രോഗത്തിനു കൂടുതല്‍ ആശ്വാസം ലഭിക്കും. ഡോക്ടര്‍ സ്‌റ്റെതസ്‌കോപ്പ് നെഞ്ചിലും പിടലിക്കുമെല്ലാം വച്ചുനോക്കുമ്പോള്‍ തന്നെ തെല്ലൊരാശ്വാസം തോന്നും. ഹൃദയമിടിപ്പും പ്രഷറുമൊന്നും നോക്കാതെ വെറുതെ മരുന്നുകുറിച്ചാല്‍ രോഗിക്ക് ഒരു സംതൃപ്തി കിട്ടില്ല. 'ആ ഡോക്ടര്‍ക്ക് ഒന്നും അറിയില്ല' എന്ന് ആളുകള്‍ പറഞ്ഞുകളയും.
അതുപോലെ എന്തൊക്കെ ഉപകരണങ്ങള്‍ പരിശോധനക്ക് ഉപയോഗിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. ഡോക്ടര്‍ പരിശോധിക്കുന്നത് ഏതോ ഭയങ്കരന്‍ ഉപകരണം കൊണ്ടാണ് എന്നൊക്കെ തോന്നണം. കമ്പ്യൂട്ടറൈസ്ഡ് രോഗനിര്‍ണ്ണയം എന്നൊക്കെ ആശുപത്രകള്‍ക്ക് മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഇപ്പോഴുള്ള സ്‌കാനിംഗ് മെഷിനുകളുടെ വലിപ്പം കുറച്ച് ഒരു കമ്പ്യൂട്ടറിന്റെ വലിപ്പത്തിലാക്കിയാല്‍ രോഗികള്‍ക്ക് ഒരു സുഖക്കുറവുണ്ടാകും.
മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്. വിശ്വാസം ശക്തമാണെങ്കില്‍ സുഖപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ പ്രതീക്ഷ കിട്ടുന്നത് മരുന്നില്‍നിന്നാകാം അല്ലെങ്കില്‍ ചികിത്സാ രീതിയില്‍നിന്നോ അതുമല്ലെങ്കില്‍ സുഖപ്പെടുത്തുന്ന ആളുടെ വാക്ചാതുര്യത്തില്‍ നിന്നുമാകാം.
പ്ലെസീബോ പ്രതിഭാസത്തിലൂടെ എന്തു രോഗവും സുഖപ്പെടുമെന്ന് കരുതരുത്. പ്രമേഹവും ക്യാന്‍സറും ജനിതകരോഗങ്ങളുമൊന്നും സുഖപ്പെടില്ല. അതുപോലെ കുരുടന് കാഴ്ചയും ചെവി കേള്‍ക്കാത്തവനു കേള്‍വിയും കിട്ടില്ല. എല്ലാ രോഗങ്ങള്‍ക്കും പ്ലെസീബോ മരുന്നുകള്‍ ഫലപ്രദമല്ലെങ്കിലും പ്രത്യേകിച്ചും ഡിപ്രഷന്‍, വേദന, ഉറക്കമില്ലായ്മ, വയറിലെ ചില പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പ്ലെസീബോ മരുന്നുകള്‍ അത്യുത്തമമാണെന്ന് തെളിയിച്ചിട്ടുണ്ട്.
വേദന കുറയ്ക്കുന്നത്
എങ്ങനെയാണ് പ്ലെസീബോ പ്രതിഭാസം വേദനയെ കുറക്കുന്നത് എന്നുനോക്കാം. നമ്മുടെ ശരീരത്തില്‍ രോഗമുള്ള ഭാഗത്തുനിന്നും വേദനയുടെ സിഗ്‌നലുകള്‍ നാഡികളിലൂടെ മസ്തിഷ്‌കത്തിലെത്തുന്നു. നിങ്ങള്‍ വേദന അനുഭവിക്കുന്നത് മസ്തിഷ്‌കത്തിലാണ്. പ്ലെസീബോ അല്ലാത്ത യഥാര്‍ത്ഥ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ മസ്തിഷ്‌കം ചില ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിക്കാന്‍ ഇടയാക്കും. ഈ രാസവസ്തുക്കള്‍ വേദനയുടെ സിഗ്‌നലുകളെ മയപ്പെടുത്തും. അങ്ങനെ നമുക്ക് വേദനയില്‍ കുറവുണ്ടാകും. യഥാര്‍ത്ഥ മരുന്നിനു പകരം നിങ്ങള്ക്ക് വേദന കുറയും എന്ന ശക്തമായ പ്രതീക്ഷ ഉണ്ടെങ്കില്‍ ഈ സിഗ്‌നലുകള്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉണ്ടാക്കും. അങ്ങനെ നിങ്ങളുടെ വേദനക്ക് ആശ്വാസം കിട്ടും.
രോഗിയില്‍ എങ്ങനെ പ്രതീക്ഷ ഉണ്ടാക്കാം എന്നതാണ് മരുന്നില്ലാത്ത ചികിത്സകളുടെ ആദ്യ പടി. ഉദാഹരണത്തിന് പ്രാണിക് ഹീലിംഗ് എന്ന ചികിത്സ എടുക്കുക. ഈ പരിപാടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് രോഗിയോട് കുറച്ചു 'ശാസ്ത്രീയമായി' വിശദീകരിക്കണം. രോഗിക്ക് നല്ല പ്രതീക്ഷ കൊടുക്കുക എന്നതാണ് ഉദ്ദേശം. പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി, ഇത്തരം കുറച്ചു ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന പദങ്ങള്‍ ഗുണം ചെയ്യും എന്നതില്‍ സംശയം വേണ്ട. വേണമെങ്കില്‍ കുറച്ചു എനര്‍ജി ഫീല്‍ഡ്, ഡാര്‍ക്ക് മാറ്റര്‍ എന്നിവകൂടി ചേര്‍ക്കാം. ഇനി വേണ്ടത് ഈ ചികിത്സയിലൂടെ രോഗം സുഖപ്പെട്ട ആളുകളുടെ സാക്ഷ്യമാണ്. സാക്ഷ്യം പറച്ചില്‍ നല്ല ശക്തമായിരിക്കണം.
ഇത്രയൊക്കെ ആകുമ്പോഴേക്കും രോഗിക്ക് ആവശ്യത്തിനു പ്രതീക്ഷയും വിശ്വാസവും കിട്ടിയിരിക്കും. ഇനി ചികിത്സ തുടങ്ങുമ്പോള്‍ പ്ലെസീബോ പ്രതിഭാസം പ്രവര്‍ത്തിച്ചുതുടങ്ങും.
മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ ഗവേഷകര്‍ പ്ലെസീബോ എഫ്‌ഫെക്റ്റ് കണക്കിലെടുക്കാറുണ്ട്. മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ പ്ലെസീബോ മരുന്നുകളും നല്‍കും. ഉദാഹരണത്തിന് രക്‌സ്തസമ്മര്‍ദ്ദത്തിനു ഉണ്ടാക്കിയ പുതിയ ഒരു മരുന്നിന്റെ ക്ഷമത പരീക്ഷിക്കണമെന്നിരിക്കട്ടെ. യഥാര്‍ത്ഥ മരുന്നും പ്ലെസീബോ മരുന്നും രോഗികള്‍ക്ക് കൊടുക്കും. ചിലര്‍ക്ക് കിട്ടിയത് യഥാര്‍ത്ഥ മരുന്നും ബാക്കിയുള്ളവര്‍ക്ക് കിട്ടിയതു വ്യാജനും (പ്ലെസീബോ) ആയിരിക്കും. ചികിത്സയുടെ ഒരു ഘട്ടത്തിനു ശേഷം ഇതില്‍ ആര്‍ക്കൊക്കെ രോഗം കുറഞ്ഞു എന്ന് പരിശോധിക്കും.
യഥാര്‍ത്ഥ മരുന്ന് കഴിച്ചു രോഗം ശമിച്ചവരുടെ എണ്ണം പ്ലെസീബോ മരുന്ന് കഴിച്ചു രോഗം ശമിച്ചവരെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ മരുന്നിനു ഫലമുള്ളതായി കണക്കാക്കാന്‍ കഴിയൂ.
ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ സൈഡ് എഫക്ട്ടുകള്‍ ഉണ്ടെന്ന് ചിലപ്പോള്‍ രോഗികള്‍ക്ക് തോന്നാം. തങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫ്ഫക്ട്ടുകളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് ഈ വിഷമതകള്‍ തുടങ്ങുക. ഉദാഹരണത്തിന് കണ്ണില്‍ ഒഴിക്കുന്ന മരുന്ന് കുപ്പിക്ക് പുറത്ത് 'അലര്‍ജി ഉണ്ടായാല്‍ ഡോക്ടറെ കാണുക' എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ചാല്‍ പിന്നെ ആ മരുന്ന് ഒഴിക്കുമ്പോള്‍ എന്തോ ഒരു നീറ്റലോ പുകച്ചിലോ ഒക്കെ തോന്നാം. അത് വായിക്കാതിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് പ്ലെസീബോ പ്രതിഭാസത്തിന്റെ ഒരു വിപരീതമാണ്. ഇതിനു നോസീബോ പ്രതിഭാസം ( nocebo effect ) എന്നാണ് വിളിക്കുന്നത്.
പ്ലെസീബോ പ്രതിഭാസം അത്ര തമാശക്കാര്യമൊന്നുമല്ല. ശരിക്കുമോള്ളോരു പ്രതിഭാസം തന്നെയാണ്. പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പല സര്‍വ്വകലാശാലകളും ഇതെപ്പറ്റി ധാരാളം പഠിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സ്ഥാപനം തന്നെയുണ്ട് അതുപോലെ ഇറ്റലിയിലെ ടൂറിന്‍ സര്‍വ്വകലാശാലയിലും (ഗവേഷകന്‍ ഫബ്രിസിയോ ബെനെദേച്ചി- Fabrizio Benedetti) പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്
ഗവേഷണങ്ങള്‍ കാണിക്കുന്ന രസകരമായ പലകാര്യങ്ങളുമുണ്ട്. പ്ലെസീബോ ഗുളികകളെക്കാള്‍ ഫലപ്രദമാണ് പ്ലാസീബോ ഇന്‍ജക്ഷന്‍. പഠനങ്ങള്‍ കാണിക്കുന്നത് വ്യാജന്മാരുടെ ആകൃതിക്കും നിറത്തിനുമൊക്കെ പ്രാധാന്യമുണ്ടെന്നാണ്. വെളുത്ത വ്യാജഗുളികകളെക്കാള്‍ ഫലപ്രദം കളറുകളുള്ള വ്യാജന്മാരാണത്രേ. അതുപോലെ ഒരു പഠനത്തില്‍ പിങ്ക് ഗുളികകള്‍ക്കു നീല ഗുളികകളെക്കാള്‍ ഫലമുണ്ടെന്ന് കണ്ടു. രണ്ടു വ്യാജഗുളികകള്‍ ഒരു വ്യാജനേക്കാള്‍ ഫലപ്രദമാണ്. അതുപോലെ ക്യാപ്‌സ്യൂളുകള്‍ സാധാരണ ഗുളികകളെക്കാള്‍ ഫലം ചെയ്യും.
പ്ലെസീബോ മരുന്ന് കഴിക്കുമ്പോള്‍ ലഭിക്കുന്നത് ചെറിയൊരു തോന്നല്‍ മാത്രമാണെന്ന് കരുതണ്ട. ഉദ്ദീപനം നല്‍കുന്ന ഗുളികയാനെന്ന വ്യാജേന കൊടുത്തവ ആളുകളില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂട്ടിയതായി കണ്ടിട്ടുണ്ട്. അതുപോലെ മോര്‍ഫിന്‍ കൊടുക്കേണ്ട വേദനക്ക് വെറും ഉപ്പുവെള്ളം കുത്തിവച്ചുകൊണ്ട് രണ്ടാംലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വരെ ചെയ്തിട്ടുണ്ടത്രേ! വേദന കുറയാന്‍ മോര്‍ഫിനാണ് കുത്തിവച്ചതെന്ന് രോഗിയോട് പറഞ്ഞാല്‍ വേദനക്ക് അല്‍പ്പം കുറവുകിട്ടും, അത്രതന്നെ.
നിങ്ങളുടെ മുന്‍കാല അനുഭവവും പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കും. ഉദാഹരണത്തിന് രണ്ടു ഗ്രൂപ്പിലുള്ള ആളുകളില്‍ ഒരു ഗ്രൂപ്പിന് വേദനക്കുള്ള യഥാര്‍ത്ഥ മരുന്നും മറ്റേ ഗ്രൂപ്പിന് പ്ലെസീബോ മരുന്നും കൊടുത്തു. അങ്ങനെ ആദ്യത്തെ ഗ്രൂപ്പിന് തീര്‍ച്ചയായും വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇനി രണ്ടാം പ്രാവശ്യം രണ്ടു കൂട്ടര്‍ക്കും യഥാര്‍ത്ഥ മരുന്നിന്റെ ആകൃതിയിലുള്ള പ്ലെസീബോ മരുന്നുകള്‍ കൊടുത്തു. ഇപ്പോള്‍ ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇതിനര്‍ത്ഥം മുന്‍പ് യഥാര്‍ത്ഥ മരുന്ന് കഴിച്ചുണ്ടായ സൗഖ്യം രണ്ടാം പ്രാവശ്യം പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കി എന്നതാണ്. യഥാര്‍ത്ഥ മരുന്ന് ഒരു പ്രാവശ്യം തന്നു നിങ്ങളുടെ മസ്തിഷ്‌കത്തെ ഒന്ന് പരുവപ്പെടുത്തിയാല്‍ പിന്നീട് പ്ലെസീബോ പ്രതിഭാസം നന്നായി പ്രവര്‍ത്തിക്കും എന്നര്‍ത്ഥം.
'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം'
പ്ലെസീബോ പ്രതിഭാസത്തിന്റെ തീവ്രത കൂട്ടുന്ന മറ്റു ചില പ്രതിഭാസങ്ങളുമുണ്ട്. ഒരു കാര്യത്തെ ചുറ്റുമുള്ള വളരെ അധികം ആളുകള്‍ പിന്തുണക്കുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ അത് വിശ്വസിക്കാനുള്ള അല്ലെങ്കില്‍ അതിനെ പിന്തുടരാനുള്ള സാധ്യത വളരെ അധികമാണ്. ഇതിന്റെ 'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം' ( bandwagon effect ) എന്നാണ് വിളിക്കുന്നത്. ഫാഷനുകള്‍ പ്രചരിക്കുന്നത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്.
കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വിശ്വാസത്തെ, അല്ലെങ്കിള്‍ കാര്യങ്ങളെ മറ്റുള്ളവരും പിന്താങ്ങനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ആളുകള്‍ ഭൂരിപക്ഷ സ്വഭാവത്തെ പിന്തുടരുമ്പോള്‍ അവര്‍ അവരുടെ സ്വന്തം അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം കുറവായിരിക്കും.
രാഷ്ട്രീയത്തിലും ജനങ്ങളുടെ ഇത്തരം സ്വഭാവം കാണുവാന്‍ കഴിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പിന് ശേഷം മാത്രം പുറത്തുവിടുന്നതിന്റെ പിന്നിലെ കാര്യം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വോട്ടെടുപ്പിന് മുന്‍പേ ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും എന്ന വാര്‍ത്ത വന്നാല്‍ ചിലര്‍ ആ പാര്‍ട്ടിക്ക് വോട്ടുചെയ്യാനുള്ള സാധ്യത വളരെ അധികമാണ്. 1950കളില്‍ സോളമന്‍ ആഷ് ( Solomon Asch ) നടത്തിയ പരീക്ഷണങ്ങള്‍ ആളുകളുടെ ഭൂരിപക്ഷത്തെ പിന്താങ്ങുന്ന സ്വഭാവത്തെ വ്യക്തമായി കാണിച്ചിട്ടുണ്ട്
മതങ്ങളും സംഘടനകളും പ്രചരിപ്പിക്കുന്ന യുക്തിരഹിതമായ കാര്യങ്ങള്‍ ആളുകള്‍ പെട്ടന്ന് വിശ്വസിക്കുന്നതും പിന്തുടരുന്നതും ഒരു സാമൂഹ്യസ്വഭാവമാണ്. ഇതിന്റെ പിറകിലും ബാന്‍ഡ്-വാഗണ്‍ പ്രതിഭാസത്തിനു സ്വാധീനമുണ്ട്. പ്രാര്‍ത്ഥനയിലും പൂജയിലുമെല്ലാം ലഭിക്കുന്ന രോഗശാന്തി പ്ലെസീബോ പ്രതിഭാസം മാത്രമല്ല ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും കൂടിക്കലര്‍ന്നതാണ്.
ഒരു ഉദാഹരണമെടുക്കാം. ബഹുഭൂരിപക്ഷം വിശ്വാസികളും, പ്രത്യേകിച്ച് ജീവിതത്തില്‍ രോഗങ്ങളോ പ്രശ്‌നങ്ങളോ ഉള്ളവര്‍ സ്വന്തമായി ദിവസേന പ്രാര്‍ത്ഥിക്കുന്നവരായിരികും. എങ്കിലും അവര്‍ക്ക് അപ്പോള്‍ ലഭിക്കാത്ത സൗഖ്യം കൂട്ടപ്രാര്‍ത്ഥനയിലോ ധ്യാനങ്ങളിലോ അവര്‍ക്ക് ലഭിക്കുന്നു. കാരണം ഇത്തരം സ്ഥലങ്ങളില്‍ പ്ലെസീബോ പ്രതിഭാസത്തിനു അത്യാവശ്യമായ വിശ്വാസവും പ്രതീക്ഷയും കൂടുതലായി ഉണ്ടാകും. അതുപോലെ ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും ഉണ്ടാകും. സാക്ഷ്യംപറച്ചിലുകള്‍ കാര്യങ്ങള്‍ ഒന്നുകൂടെ ഊട്ടിഉറപ്പിക്കും. ചുറ്റുമുള്ളവരിലെ വിശ്വാസം അല്‍പവിശ്വാസിയെപോലും വിശ്വസിപ്പിക്കും.
മരുന്നുകളില്ലാതെ രോഗങ്ങള്‍ എങ്ങനെയാണ് സുഖപ്പെടുന്നതെന്ന് മനസിലായല്ലോ. ഇവിടെ രോഗം സുഖപ്പെടുന്നു എന്ന് പറഞ്ഞത് അത്ര ശരിയല്ല. കാരണം പ്ലെസീബോ പ്രതിഭാസം തരുന്ന ആശ്വാസം താല്‍ക്കാലികമാണ്. അത് ഒരിക്കലും യഥാര്‍ത്ഥ രോഗകാരണത്തെ സുഖപ്പെടുത്തുന്നില്ല. ഉദാഹരണത്തിന് ക്യാന്‍സര്‍ കാരണം വയറ്റില്‍ ഉണ്ടായ വേദനക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ പ്ലെസീബോ പ്രതിഭാസത്തിനു കഴിയും എന്നാല്‍ അത് വേദനയുടെ മൂലകാരണമായ ക്യാന്‍സറിനെ സുഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ രോഗം കണ്ടെത്താതെ പ്ലെസീബോ പ്രതിഭാസം ഒളിച്ചിരിക്കുന്ന ചികിത്സകള്‍ക്കും രോഗശാന്തി ശിശ്രൂഷകള്‍ക്കും പുറകെ പോകുന്നത് ദോഷമേ ചെയ്യൂ. ഇത് കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും വൈകിപ്പിക്കും.
(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
കടപ്പാട്- മാതൃഭൂമി.കോം
അവസാനം പരിഷ്കരിച്ചത് : 2/15/2020
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍