অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വ്യത്യസ്ത ആരോഗ്യ അറിവുകള്‍

ദാനം നല്‍കാം; പുതിയൊരു ജീവിതം

ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് മഹത്തരമായൊരു കാര്യമാണ്. ഒരുപക്ഷേ നമ്മുടെ ഈ ചെറിയ ജീവിതത്തിനിടയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വൃക്കകളിലൊന്ന് മറ്റൊരാള്‍ക്ക് ദാനം നല്‍കാന്‍ കഴിയുമെങ്കില്‍, മരണ ശേഷം കണ്ണ്, ഹൃദയം എന്നിവ നല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാവുന്നതാണ്. പക്ഷേ ഇക്കാര്യങ്ങളെ കുറിച്ച് വേണ്ടത്ര അവബോധം ഉള്ളവര്‍ പോലും അവയവദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതായി കാണാം. ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയാല്‍ അത് തന്‍റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് മിക്കവരേയും ഇതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

ഭയത്തെ മറികടക്കാം

അവയവദാനശസ്ത്രക്രിയ എന്‍റെ ജീവന്‍ അപകടത്തിലാക്കുമോ ? അവയവദാനത്തിന് ഒരുങ്ങുന്ന എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. മറ്റേതൊരു ശസ്ത്രക്രിയയിലും അടങ്ങിയിരിക്കുന്ന എല്ലാ റിസ്കും അവയവദാന ശസ്ത്രക്രിയയ്ക്കും ബാധകമാണ്. റിസ്ക് ഉണ്ട് എന്നു കരുതി ജീവിതത്തിലെ മറ്റ് ശസ്ത്രക്രിയകളൊക്കെ നിങ്ങള്‍ ഒഴിവാക്കാറുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ അവയവദാനത്തെ മാത്രമായി മാറ്റിനിര്‍ത്തേണ്ടതില്ല. അവയവദാനത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്നതാണ് പിന്നീട് ഉയര്‍ന്നുവരുന്ന സംശയങ്ങളില്‍ പ്രധാനം. അവയവമാറ്റശസ്ത്രക്രിയയ്ക്കു ഒരുങ്ങുമ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ ഇതെ കുറിച്ച് സ്വീകര്‍ത്താവിനോടും (recipient) ദാതാവിനോടും (Donor) വിശദമായി സംസാരിക്കും. ആവശ്യമായ മെഡിക്കല്‍ പരിശോധനകളും നടത്തും. ഇതിനു ശേഷവും ഭയം നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കില്‍ ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ച മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാം. അവയവദാനശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വ്യക്തികളെ നേരില്‍ കാണാം. അവയവം ദാനം ചെയ്തശേഷം എന്തെങ്കിലും പ്രത്യേകമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നുവോ എന്ന് അവരോടു തന്നെ ചോദിച്ചറിയാം. ഇതെല്ലാം നിങ്ങളുടെ ഭയം കുറയ്ക്കാന്‍ സഹായിക്കും. അവയവദാനത്തെ കുറിച്ച് അറിവു നല്‍കുന്ന പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാം. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഈ വിഷയത്തെ പറ്റി എഴുതിയ ലേഖനങ്ങള്‍ ഇന്‍റര്‍നെറ്റിലും ലഭ്യമാണ്. അവയവദാനത്തിന്‍റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇവ സഹായകരമാണ്. ധരിച്ചു വച്ചിരിക്കുന്നതു പോലെ അപകടകരമായ ഒരു സംഗതിയല്ല അവയവദാനം എന്ന് മനസ്സിനെ വി്ശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭയത്തില്‍ നിന്നു പുറത്തു കടക്കാന്‍ നിങ്ങള്‍ക്കു കഴിയൂ.

അവര്‍ക്കൊപ്പം നില്‍ക്കാം

പൂര്‍ണ്ണ മനസ്സോടെ അവയവദാനത്തിന് തയ്യാറായി ഒരാള്‍ മുന്നോട്ടു വന്നാലും അയാളെ പിന്നോട്ടു വലിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. കുടുംബവും വീട്ടുകാരുമാണ് അതില്‍ പ്രധാനം. അവയദാനം നടത്തുന്നത് സാമ്പത്തികമായി കുടുംബത്തെ മുന്നോട്ടു നയിക്കുന്ന വ്യക്തിയാണെങ്കില്‍ എതിര്‍പ്പിന്‍റെ ആഴം കൂടും. അവയവദാനം നടക്കപ്പെടുന്നത് രണ്ട് കുടുംബങ്ങള്‍ക്കിടയിലാണെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത്തരം ഘട്ടങ്ങളില്‍ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാതെ ഉറ്റവരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു മുന്നോട്ടു പോകുകയാണ് വേണ്ടത്. എത്ര ശ്രമിച്ചാലും അവയവദാനത്തിനൊരുങ്ങുന്ന വ്യക്തിയുടെ വാക്കുകളെ കുടുംബം പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കണമെന്നില്ല. അവയവം സ്വീകരിക്കാനൊരുങ്ങുന്ന വ്യക്തിയെയാകട്ടെ അവര്‍ ചിലപ്പോള്‍ ഒരു ശത്രുവിന്‍റെ സ്ഥാനത്താകും കാണുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ വിദഗ്ധനായ ഒരു ഡോക്ടറുടേയും കൗണ്‍സിലറുടേയും സേവനം തേടുന്നതാണ് ഉചിതം. ബന്ധുക്കളുടെ ആശങ്കകള്‍ പരിഹരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഒരുപരിധി വരെ അവര്‍ക്കു കഴിയും. അവയവദാനം നടത്തി ആരോഗ്യത്തോടെ ജീവിക്കുന്ന വ്യക്തികളെ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്താനും ശ്രമിക്കുക.

അവയവദാനത്തിന് ഒരുങ്ങി നില്‍ക്കുന്ന വ്യക്തിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വ്യക്തികള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. ഒരാള്‍ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള അവസാനപഴുതാവും നിങ്ങളുടെ വാക്കുകള്‍ കൊണ്ട് നഷ്ടപ്പെടുന്നത്. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം അവയവം ദാനം ചെയ്യാന്‍ തയ്യാറായി ഒരാള്‍ മുന്നോട്ടു വരുമ്പോള്‍ അയാളുടെ പ്രവര്‍ത്തിയുടെ മഹത്വം തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. അയാളെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്യണം. ഏതുപ്രതിസന്ധി ഘട്ടത്തിലും എല്ലാവരും ഒപ്പം ഉണ്ടാകുമെന്ന തോന്നല്‍ അവയവദാനം നടത്തുന്ന വ്യക്തിയ്ക്ക് മാനസികധൈര്യം നല്‍കും.

മാനസികമായി ഒരുങ്ങാം

അവയവദാനത്തിന് ശാരീരികമായ തയ്യാറെടുപ്പു പോലെ തന്നെ മാനസികമായും ഒരുക്കം ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു മുന്‍പ് ഡോക്ടറുമായി വിശദമായി സംസാരിക്കണം. നിങ്ങളുടെ മനസ്സിലുള്ള ആശങ്കകള്‍ പങ്കുവയ്ക്കാം. ഡോക്ടറുടെ മറുപടിയില്‍ സംതൃപ്തനല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള മറ്റൊരു ഡോക്ടറെ കണ്ട് സംസാരിക്കാം. ജീവന്‍ അപകടത്തിലാവുമോ, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ തുടങ്ങി മനസ്സില്‍ സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് ഒരിക്കലും അവയവദാനം നടത്തരുത്. അത് തുടര്‍ജീവിതത്തെ മോശമായി ബാധിക്കും. അവയവദാനം നടത്തുന്നവരെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ സമൂഹത്തിലുണ്ട്. വിഷയത്തെ പറ്റി അവര്‍ക്കുള്ള അറിവില്ലായ്മയോ അല്ലെങ്കില്‍ മനപൂര്‍വം ഒന്ന് നോവിക്കുക എന്നതോ ആകാം ഇതിനു പിന്നില്‍. എന്തു തന്നെയായാലും ഇത്തരം വ്യക്തികളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. അവരോട് ദേഷ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല. അവഗണനയാണ് ഇതിനുള്ള ഏറ്റവും നല്ല മറുപടി. പൂര്‍ണ്ണ മനസ്സോടെയാണ് അവയവദാനത്തിന് ഒരുങ്ങുന്നതെങ്കില്‍ അതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

സമ്മതപത്രം എഴുതിവയ്ക്കാം

ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയില്ലെങ്കിലും മരിച്ച ശേഷം അവയങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്യാം. എന്നാല്‍ ഇതിനും മടിക്കുന്നവരുണ്ട്. മരണശേഷം എന്ത് എന്ന ചിന്തയാണ് അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. മരണശേഷം നാം വെറും ശരീരങ്ങള്‍ മാത്രമായി മാറുമെന്ന് ഉറപ്പായിരിക്കെ ഈ ആശങ്ക തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മരത്തിന് വളമേകുന്ന പോലെ നിങ്ങളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ. ഈ ഭൂമിയിലെ സര്‍വ്വതും ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ അതുതന്നെയാണ്. അതുകൊണ്ട് മരണശേഷം അവയവങ്ങള്‍ ദാനം നല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി എഴുതി വയ്ക്കാം. ഇക്കാര്യം ബന്ധുക്കളെയും പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കണം. മരണശേഷം അവരുടെ സഹകരണത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ എന്നതിനാലാണിത്.

മറ്റെന്തിനേക്കാളും മീതെയാണ് അവയവദാനത്തിന്‍റെ മഹത്വം. മരണശേഷവും മറ്റൊരാളിലൂടെ നിങ്ങളുടെ അവയവങ്ങള്‍ ഈ ലോകത്ത് ജീവിക്കുന്നു. സൂര്യനെ പോലെ മറ്റൊരാളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. അതുകൊണ്ട് ആശങ്കകള്‍ അകറ്റി അവയവദാനത്തെ പ്രോത്സാഹിപ്പിക്കാം, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.

വിജയിച്ചു കാണിക്കാം മനസ് വച്ചാൽ

സന്തോഷവും സംതൃപ്തിയും

സന്തോഷവും സംതൃപ്തിയും നിഴല്‍പോലെയാണ്. അവയെ വേര്‍തിരിക്കാനാവില്ല. സംതൃപ്തനായ ഒരാളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും; തിരിച്ചും. ജീവിതം നീണ്ട യാത്രയാണ്. അത് പൂര്‍ത്തിയാക്കുന്നതിനിടെ അനേകം പ്രതിബന്ധങ്ങള്‍ പിന്നിടേണ്ടതായി വരും. സുഖവും ദുഖവും മാറിമാറി വരും. നിരാശ നിറഞ്ഞ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നേക്കും. നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടാകും. എന്നാല്‍ എല്ലാത്തിനേയും സമചിത്തതയോടെ നേരിട്ട് മുന്നോട്ടു പോകുവാന്‍ കഴിയുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. വിജയങ്ങളില്‍ അമിതമായി സന്തോഷിക്കുകയും ചെറിയ പരാജയങ്ങളില്‍ പോലും വല്ലാതെ നിരാശരാവുകയും ചെയ്യുന്നവരുണ്ട്.

ജീവിതത്തെ സമചിത്തതയോടെ നേരിടാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തില്‍ ധാരാളം പണം സമ്പാദിച്ചുവെങ്കിലും ഉന്നതപദവിയിലെത്തിയെങ്കിലും മനസ്സു തുറന്ന് ചിരിക്കാന്‍ കഴിയാത്ത ഒട്ടേറെ പേരുണ്ട്. രണ്ടു കാരണങ്ങളാലാണിത്. പണം കൊണ്ടും പദവി കൊണ്ടും ഏറെ ഉയരത്തിലിരിക്കുമ്പോള്‍ നാളെയൊരുനാള്‍ ഇതെല്ലാം ഇല്ലാതാകുമോ എന്ന പേടി ഇവരില്‍ ചിലരെ അലട്ടുന്നുണ്ടാകും. ഒരു ചെറിയ വീഴ്ച പോലും ഇക്കൂട്ടരെ നിരാശയിലാഴ്ത്തും. ഉയരങ്ങളില്‍ നിന്ന് നിലംപതിച്ചാല്‍ ആത്മഹത്യയില്‍ അഭയം തേടാനും ഇവര്‍ മടിക്കില്ല. ഇതുവരെ നേടിയതിലൊന്നും തൃപ്തിയില്ലാത്തവരാണ് രണ്ടാമത്തെ കൂട്ടര്‍. അവരുടെ കണ്ണ് എപ്പോഴും ഉയരങ്ങളില്‍ മാത്രമാകും. ഇതുവരെ നേടിയതിനേക്കാള്‍ ഉയരത്തില്‍ എന്നതാവും എപ്പോഴത്തേയും ചിന്ത. ജീവിതത്തിലെ ഒരു നിമിഷം പോലും ആസ്വദിക്കാതെ ആകുലയോടെ ജീവിതത്തെ നോക്കികാണുന്നവരാണ് ഇരുകൂട്ടരും.

സന്തോഷവാനായ ഒരാളുടെ കയ്യിലെ മോതിരം അണിയാന്‍ ഇറങ്ങിത്തിരിച്ച രാജാവിന്‍റെ കഥയാണ് ഇവിടെ ഓര്‍ക്കേണ്ടത്. സമ്പത്തും അധികാരവും ഉണ്ടായിട്ടും രാജാവ് നിരാശനായിരുന്നു. നിരാശയകറ്റാന്‍ എന്താണ് വഴിയെന്ന് അദ്ദേഹം പലരോടും തിരക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. സന്തോഷവാനായ ഒരാളുടെ മോതിരം ഒരു ദിവസം കൈയില്‍ അണിഞ്ഞാല്‍ നിരാശ അകലുമെന്ന് ഒരു പണ്ഡിതന്‍ നിര്‍ദേശിച്ചു. അങ്ങനെ സന്തോഷവാനായ മനുഷ്യനെ തേടി പുറപ്പെട്ട രാജാവ് പല മണിമാളികകളും സന്ദര്‍ശിച്ചെങ്കിലും അതിനുള്ളില്‍ ഉള്ളവരെല്ലാം നിരാശരായിരുന്നു. ഒടുവില്‍ ഒരു കുടിലിനുള്ളില്‍ വച്ച് രാജാവ് താന്‍ തിരഞ്ഞു നടന്നയാളെ കണ്ടെത്തി. പക്ഷേ അയാളുടെ വിരലില്‍ ഒരു മോതിരം പോലും ഇല്ലായിരുന്നു. ഒരു മോതിരം പോലും സ്വന്തമായിട്ടില്ലെങ്കിലും അയാള്‍ സന്തോഷവാനായിരുന്നു എന്ന തിരിച്ചറിവ് രാജാവിന്‍റെ കണ്ണുതുറപ്പിച്ചു. കുടിലില്‍ ജീവിച്ച സന്തോഷവാനായ മനുഷ്യനെ പോലെ പലരേയും നമുക്കു ചുറ്റും കാണാന്‍ കഴിയും. ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരാണ് അവര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത് ഇക്കൂട്ടരാണ്.

സന്തോഷവാനായ ഒരാളുടെ കയ്യിലെ മോതിരം അണിയാന്‍ ഇറങ്ങിത്തിരിച്ച രാജാവിന്‍റെ കഥയാണ് ഇവിടെ ഓര്‍ക്കേണ്ടത്. സമ്പത്തും അധികാരവും ഉണ്ടായിട്ടും രാജാവ് നിരാശനായിരുന്നു. നിരാശയകറ്റാന്‍ എന്താണ് വഴിയെന്ന് അദ്ദേഹം പലരോടും തിരക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. സന്തോഷവാനായ ഒരാളുടെ മോതിരം ഒരു ദിവസം കൈയില്‍ അണിഞ്ഞാല്‍ നിരാശ അകലുമെന്ന് ഒരു പണ്ഡിതന്‍ നിര്‍ദേശിച്ചു. അങ്ങനെ സന്തോഷവാനായ മനുഷ്യനെ തേടി പുറപ്പെട്ട രാജാവ് പല മണിമാളികകളും സന്ദര്‍ശിച്ചെങ്കിലും അതിനുള്ളില്‍ ഉള്ളവരെല്ലാം നിരാശരായിരുന്നു. ഒടുവില്‍ ഒരു കുടിലിനുള്ളില്‍ വച്ച് രാജാവ് താന്‍ തിരഞ്ഞു നടന്നയാളെ കണ്ടെത്തി. പക്ഷേ അയാളുടെ വിരലില്‍ ഒരു മോതിരം പോലും ഇല്ലായിരുന്നു. ഒരു മോതിരം പോലും സ്വന്തമായിട്ടില്ലെങ്കിലും അയാള്‍ സന്തോഷവാനായിരുന്നു എന്ന തിരിച്ചറിവ് രാജാവിന്‍റെ കണ്ണുതുറപ്പിച്ചു. കുടിലില്‍ ജീവിച്ച സന്തോഷവാനായ മനുഷ്യനെ പോലെ പലരേയും നമുക്കു ചുറ്റും കാണാന്‍ കഴിയും. ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരാണ് അവര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത് ഇക്കൂട്ടരാണ്.

കൃത്രിമ സന്തോഷങ്ങള്‍

ജീവിതത്തില്‍ നിരാശരായവരാണ് കൃത്രിമസന്തോഷങ്ങള്‍ക്ക് പിറകെ പോകുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരെല്ലാം ജീവിതത്തില്‍ അതൃപ്തരാണ്. പ്രശ്നങ്ങളും നിരാശയും മറക്കാനായി അവര്‍ ലഹരിയെ കൂട്ടുപിടിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലഹരി ഒരുതരത്തിലും സഹായകമല്ല. മറിച്ച് ലഹരിയുടെ ഉപയോഗം ജീവിതത്തിലേയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ കടന്നു വരാന്‍ കാരണമാകുകയും ചെയ്യും. നിരാശയും പ്രശ്നങ്ങളും ജീവിതത്തില്‍ നിന്ന് തുടച്ചു നീ്ക്കുക വഴി മാത്രമേ യഥാര്‍ത്ഥ സന്തോഷം കൈവരുകയുള്ളൂ. മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിവസ്തുക്കളാകട്ടെ അല്പസമയത്തേയ്ക്ക് ആ ചിന്തകളെ അകറ്റി നിര്‍ത്താന്‍ മാത്രമേ സഹായിക്കൂ. ലഹരി വിട്ടകലുമ്പോള്‍ അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങള്‍ പഴയതിനേക്കാള്‍ തീവ്രതയോടെ കടന്നു വരും. ജീവിതത്തില്‍ കൃത്രിമമായി സന്തോഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. ലഹരി ഉപയോഗിക്കുന്നവര്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. അതിന് പകരം ധീരതയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കുക.

ഒരു വെല്ലുവിളി ഏറ്റെടുത്ത് അതില്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വലുതാണ്. വെല്ലുവിളി ഏറ്റെടുത്ത് അതില്‍ പരാജയപ്പെട്ടാലും വിലപ്പെട്ട പല പാഠങ്ങളും അതില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ ആ വെല്ലുവിളിയില്‍ നിന്ന് ഒഴിഞ്ഞു മാറുമ്പോള്‍ ഇത് രണ്ടും സംഭവിക്കുന്നില്ല. ഇത്തരത്തില്‍ എല്ലാ പ്രതിസന്ധികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ ആത്മവിശ്വാസം കുറയുകയും മാനസികപിരിമുറുക്കം കൂടുകയും ചെയ്യുന്നു. അതിനാല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയില്‍ ഒരു പുകമറ സൃഷ്ടിക്കുന്നതിന് പകരം ആ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ പഠിക്കുക. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്.

ബി പോസിറ്റീവ്

ഒരു ദിവസം പതിവു പോലെ ജോലിസ്ഥലത്തെത്തുമ്പോള്‍ നിങ്ങള്‍ക്കൊരു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരുന്നു എന്നിരിക്കട്ടെ. വീടിന് അടുത്തു നിന്നും ഏറെ ദൂരെയുള്ളൊരു സ്ഥലത്തേയ്ക്ക് പോകേണ്ടി വരികയാണ്. രണ്ടു തരത്തില്‍ ഇതിനെ കാണാം. ഇതാ ഞാന്‍ വലിയൊരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നു. വീടിന്‍റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് അറിയാത്ത ഒരു നാട്ടിലേയ്ക്ക് പോകേണ്ടി വന്നിരിക്കുകയാണ്- ഇങ്ങനെ ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സ്ഥലംമാറ്റം ജീവിതം താറുമാറാക്കി എന്ന് കരുതുന്നവര്‍.

പുതിയ നാട്ടില്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്താലും തിരികെ നാട്ടിലേയ്ക്ക് എന്ന് മടങ്ങി വരാനാകും എന്നു മാത്രം ചിന്തിച്ചു കൊണ്ടായിരിക്കും ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് വായിച്ചു കഴിയുമ്പോള്‍ വീടും വീട്ടുകാരേയും ഉപേക്ഷിച്ച് പോകേണ്ടിവരുന്നതില്‍ നിരാശയുണ്ടെങ്കിലും ഒരേ താളത്തില്‍ തുടരുന്ന ജീവിതത്തില്‍ ഒരു മാറ്റം വന്നല്ലോ എന്ന് ചിന്തിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം.

പുതിയൊരു സ്ഥലം കാണാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ഇവര്‍ക്ക് ഉത്സാഹമായിരിക്കും. അവിടെ ജീവിക്കുന്നത്ര കാലം ആ സ്ഥലത്തേയും ചുറ്റുവട്ടത്തേയും അറിയാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇവര്‍ ശ്രമിക്കും. സ്ഥലംമാറ്റം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിനോട് പൊരുത്തപ്പെടാനും അതില്‍ സന്തോഷം കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നു. എണ്ണത്തില്‍ ചുരുക്കം വരുന്ന ഈ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ജീവിതത്തില്‍ വിജയം നേടുന്നത്.

ജീവിതത്തില്‍ എല്ലാം ലഭിച്ചിട്ട് സന്തോഷിക്കാം എന്നു കരുതുന്നവര്‍ മൂഢന്‍മാരാണ്. ഒരു വശത്തു നിന്ന് നിങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടു വരുമ്പോള്‍ അടുത്ത പ്രതിസന്ധി ഉടലെടുക്കും. അപ്പോള്‍ അതിനു പിറകേ പോകേണ്ടി വരും. ഈ കുരുക്കുകള്‍ അഴിക്കുമ്പോഴും അതുമായി പൊരുത്തപ്പെടാനും ഒരു ഗെയിം പോലെ ആസ്വദിക്കാനും കഴിയുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുകയുള്ളൂ. പ്രതിസന്ധികള്‍ നിങ്ങളെ ശക്തിപ്പെടുത്താനാണ് എന്ന മനോഭാവത്തോടെ അവയെ നേരിടുകയാണ് വേണ്ടത്

ഒന്നു കിട്ടുമ്പോള്‍ മറ്റൊന്നിനു പുറകേ പോകുന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എപ്പോഴും കൂടുതല്‍ നേടണമെന്ന ആര്‍ത്തിയാണ് മനുഷ്യരെ നയിക്കുന്നത്. മനസ്സില്‍ ഒരു ലക്ഷ്യവുമില്ലെങ്കില്‍ ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടും എന്നതു പോലെ തന്നെ എപ്പോഴും നേടിയെടുക്കേണ്ട കാര്യങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ ജീവിതം അസംതൃപ്തമാകും. ലഭിച്ചിട്ടുള്ള ഭാഗ്യങ്ങളെയോര്‍ത്ത് സംതൃപ്തിപ്പെടുകയും പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുകയും ചെയ്താല്‍ ജീവിതം ആസ്വദിക്കാനും വിജയം നേടാനും കഴിയുമെന്ന് ഉറപ്പ്.

ദുഃഖം, ആഘാതം, പ്രതിസന്ധി മറികടക്കണം അവയെ

ഒരു കാലഘട്ടം കഴിഞ്ഞാല്‍ ജീവിതം ഒരേ താളത്തിലാണ് മുന്നോട്ടു പോകുന്നത്. ജോലി, കുടുംബം, കുട്ടികള്‍. ഒരോ ദിവസവും ഇന്നലെയുടെ ആവര്‍ത്തനമാകുമ്പോള്‍ ജീവിതത്തില്‍ ഇടയ്ക്ക് വിരസത അനുഭവപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ജീവിതത്തിനോടു തന്നെ മടുപ്പു തോന്നത്തക്കവിധം യാന്ത്രികമായി മാറിയിട്ടുണ്ട് ജീവിതരീതിയെങ്കില്‍ അത് അപകടകരമാണ്.

മെഷീനുകള്‍ സംസാരിക്കാറില്ല

കുടുംബത്തിനുള്ളിലും പുറത്തും നേരിട്ടുള്ള ആശയവിനിമയം കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭക്ഷണം കഴിക്കേണ്ട സമയമാകുമ്പോള്‍ വീടിന്‍റെ മുകള്‍നിലയിലെ മുറികളിലുള്ള മക്കളെ വിളിക്കാന്‍ മെസേജും മിസ് കോളും വാട്സ്അപ്പ് സന്ദേശവും ഉപയോഗിക്കുന്ന മാതാപിതാക്കളുണ്ട്. ജോലി കഴിഞ്ഞ് മടങ്ങി വന്നാലും ഭാര്യയും ഭര്‍ത്താവും കൂടുതല്‍ സമയവും ഫോണില്‍ ചെലവിടുന്നു. സോഷ്യല്‍മീഡിയസൈറ്റുകളില്‍ കയറി ഇറങ്ങുന്നു. കുട്ടികള്‍ ടി.വി കാണുകയോ വീഡിയോഗെയിം കളിക്കുകയോ ചെയ്യുന്നു. ഫലത്തില്‍ വീട്ടിലെ ഓരോ വ്യക്തിയും യന്ത്രങ്ങളായി മാറുകയാണ്. ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന യന്ത്രങ്ങള്‍. ഇത്തരത്തിലുള്ള ജീവിതരീതി ബന്ധങ്ങളുടെ കെട്ടുറപ്പ് കുറയ്ക്കും. പരസ്പരം അടുപ്പമില്ലാതെ ഒരു കൂരയ്ക്കു കീഴില്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെടും. ചുറ്റിലും എല്ലാവരും ഉണ്ടെങ്കിലും തനിച്ചാണ് എന്ന തോന്നലിലാവും ഇവരുടെ ജീവിതം. മാനസികപിരിമുറുക്കത്തില്‍ തുടങ്ങി വിഷാദരോഗത്തിലേയ്ക്കു വരെ നയിക്കാവുന്ന അപകടകരമായ ഒരു അവസ്ഥയാണിത്. മനസ്സു തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തുക എന്നത് പ്രധാനമാണ്. എത്ര തിരക്കേറിയ ജോലിയാണെങ്കിലും വീട്ടിലെത്തിയാല്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തണം. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് അല്പസമയം സംസാരിക്കാം. പലരും പല സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം അവസാനിപ്പിക്കണം. ഒരു മേശയക്കു ചുറ്റും ഒത്തുകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ പരസ്പരസ്നേഹത്തിന്‍റെ അടയാളമാണ്. ഭക്ഷണം കഴിക്കുന്ന വേളയില്‍ ടി.വി, ഫോണ്‍ എന്നിവ കഴിവതും ഒഴിവാക്കണം. ജډദിനങ്ങളും വിവാഹവാര്‍ഷികവും ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. ആ അവസരത്തില്‍ അവര്‍ക്കായി വീട്ടില്‍ സര്‍പ്രൈസ് ഗിഫ്റ്റുകളോ ആഘോഷങ്ങളോ സംഘടിപ്പിക്കാം. വലിയ സമ്മാനങ്ങളോ പാര്‍ട്ടിയോ വേണമെന്നില്ല. രാവിലെ ഉറങ്ങിയെഴുന്നേറ്റ് വരുമ്പോള്‍ ഒരു വിഷ് പറയുന്നതു പോലും അവരെ സന്തോഷിപ്പിച്ചെന്നിരിക്കും. വീട്ടിലെ രണ്ടുപേരും ഉദ്യോഗസ്ഥരാവുമ്പോള്‍ മക്കളുമൊത്ത് ചെലവിടുന്ന സമയം കുറവായിരിക്കും. പക്ഷേ കിട്ടുന്ന സമയം അവരോട് സംസാരിക്കാം. പഠനത്തെ കുറിച്ച് മാത്രമല്ല സ്കൂളിലെ മറ്റുവിശേഷങ്ങളും സുഹൃത്തുക്കളുടെ കാര്യവും സംസാരിക്കാം. ഏതുസമയവും കുട്ടി മൊബൈലിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്നുവെങ്കില്‍ പതിയെ ആ ശീലം മാറ്റിയെടുക്കാം. വീട്ടില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും എല്ലാ അംഗങ്ങളും അറിയുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു സാഹചര്യമാണ് വീട്ടില്‍ ഉണ്ടാകേണ്ടത്.

സോഷ്യല്‍മീഡിയ ആകാം പക്ഷേ...

ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനം വലുതാണ്. പക്ഷേ ദിവസം മുഴുവന്‍ ഓണ്‍ലൈന്‍ ആയാല്‍ ഓഫ്ലൈന്‍ ജീവിതം താളംതെറ്റും. ഓഫീസ് ജോലികളുടെ ഇടവേളകളില്‍ പോലും മൊബൈലില്‍ വാട്സ്അപ്പും ഫേസ്ബുക്കും നോക്കുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. ഓരോ നിമിഷവും സോഷ്യല്‍മീഡിയയില്‍ അപ്ഡേറ്റ് ആയില്ലെങ്കില്‍ ഇവര്‍ അസ്വസ്ഥരാകും. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ അഡിക്ട് ആകുന്നതോ അമിതസമയം സോഷ്യല്‍മീഡിയയില്‍ ചെലവിടുന്നതോ കുടുംബജീവിതത്തേയും ബന്ധങ്ങളേയും ബാധിക്കും. തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്നയാളെ നേരിട്ട് കാണുമ്പോള്‍ ഗുഡ്മോണിങ് പറഞ്ഞില്ലെങ്കിലും രാവിലെ വാട്സ്അപ്പ് വഴി ലോകത്തിന്‍റെ നാനാഭാഗങ്ങളിലും താമസിക്കുന്നവര്‍ക്ക് സുപ്രഭാതം ആശംസിക്കുന്നവരുണ്ട്. യഥാര്‍ത്ഥലോകത്തില്‍ നിന്നും അവിടെ താമസിക്കുന്നവരില്‍ നിന്നും വിട്ടുമാറി മറ്റൊരു മിഥ്യാലോകത്ത് വ്യാപരിക്കുന്നവരാണ് ഇക്കൂട്ടര്‍. പെട്ടന്ന് വീട്ടില്‍ ഒരു അത്യാവശ്യഘട്ടം വന്നാല്‍ അയല്‍ക്കാരനേ ഉണ്ടാകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ കുറച്ചു സമയത്തേയ്ക്കെങ്കിലും കണക്ട്റ്റിവിറ്റി ഇല്ലാതിരിക്കുന്നത് നല്ലതാണ്. ആ സമയം വീട്ടുകാര്യങ്ങള്‍ക്കു മാത്രമായി നീക്കി വക്കാം. വീട്ടില്‍ എല്ലാവരും പങ്കെടുക്കേണ്ട ഒരു ചടങ്ങിന് പോകുന്നതോ സാധനങ്ങള്‍ വാങ്ങേണ്ടതിനെ പറ്റിയോ ഒക്കെ ചര്‍ച്ച ചെയ്യാം. വീട്ടില്‍ അന്ന് ഉണ്ടായ ചെറിയ കാര്യങ്ങളെ പറ്റി പോലും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാം. വീട്ടില്‍ പ്രായമായ അച്ഛനോ അമ്മയോ ഉണ്ടെങ്കില്‍ അവരോട് സംസാരിക്കാന്‍ അല്പം കൂടുതല്‍ സമയം കണ്ടെത്തണം. വീട്ടിനു പുറത്തൊരു ജീവിതം ഇല്ലാത്തവരാകും അവരില്‍ ഭൂരിഭാഗവും. എല്ലാവരും വീട്ടിലെത്തുന്ന സമയം കാത്തിരിക്കുകയാവും അവര്‍. വീട്ടിലെ ഓരോരുത്തരുടേയും സംസാരവും സാമിപ്യവും ഏറ്റവും ആഗഹിക്കുന്നതും പ്രായമായവരാണ്.

കൊച്ചു കൊച്ചു സ്വപ്നങ്ങള്‍

വീടും ജോലിയും കുട്ടികളും ഒക്കെയായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ സ്വന്തം സ്വപ്നങ്ങളെ മറന്നു പോകുന്നവരാണ് ഭൂരിഭാഗവും. ജീവിതത്തില്‍ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ കൊണ്ടുനടക്കുന്നത് നല്ലതാണ്. തുടര്‍ന്നു ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഇത്തരം സ്വപ്നങ്ങളാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു യാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങാം. അതിനുള്ള പണം ഓരോ മാസവും കുറേശ്ശെയായി സമ്പാദിക്കാം. പുതുതായി എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സമയം കണ്ടെത്താം. വീട്ടിന്‍റെ മുറ്റത്ത് ഇഷ്ടപ്പെട്ട മരങ്ങളോ ചെടികളോ നട്ടുവളര്‍ത്താം. പൂന്തോട്ടം പരിപാലിക്കുന്നതില്‍ തത്പരരാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലൊരു പൂന്തോട്ടം വീട്ടുമുറ്റത്തോ ബാല്‍ക്കണിയിലോ ഒരുക്കിയെടുക്കാം. പൂന്തോട്ടനിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ക്ലാസുകളില്‍ ചേരാം. നിങ്ങള്‍ ജോലിചെയ്യുന്നത് ചിലപ്പോള്‍ ഇഷ്ടപ്പെട്ട മേഖലയില്‍ ആകണമെന്നില്ല. മുഴുവന്‍ സമയവും ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി അതിനായി കുറച്ചു സമയം ദിവസവും നീക്കി വയ്ക്കാം. എഴുത്തുമായി ബന്ധപ്പെട്ട മേഖല ആണ് ഇഷ്ടം എങ്കില്‍ ബ്ലോഗിങിന് സമയം ചെലവിടാം. നൃത്തം, സിനിമ, സംഗീതം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തും ജീവിതത്തോട് ചേര്‍ത്ത് പിടിക്കണം.

സന്തോഷം ഒരു മനോഭാവമാണ്

ജീവിതം എത്ര അലട്ടലില്ലാതെ നീങ്ങിയാലും നിരാശരായ ചിലരുണ്ട്. എന്തുനേടിയാലും സന്തോഷിക്കാന്‍ മറന്നുപോകുന്നവരാണ് ഇവര്‍. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോയാലും സദാ പ്രസന്നവദനരായി കാണപ്പെടുന്നവരും ഉണ്ട്. ജീവിതത്തോടുള്ള മനോഭാവമാണ് ഓരോ വ്യക്തിയിലും സന്തോഷമോ സങ്കടമോ നിറയ്ക്കുന്നത്. ആഹ്ലാദകരവും ദുഖകരവുമായ നിമിഷങ്ങള്‍ ഉണ്ടാകും. ദുഖകരമായ നിമിഷങ്ങളെ കുറിച്ചു മാത്രം ഓര്‍ക്കുമ്പോള്‍ ജീവിതത്തിലെ ആഹ്ലാദങ്ങളാണ് നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. എന്നും ഒരേ താളത്തില്‍ മുന്നോട്ടു പോയാല്‍ ജീവിതം യാന്ത്രികമാകും. ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും ഇത്ര സമയത്ത് എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഒരേ ചിട്ടയില്‍ മുന്നോട്ടു പോയാല്‍ എളുപ്പം മടുക്കും. ഓരോ ദിവസത്തിലും ശുഭകരമായ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാറ്റങ്ങളെ ഭയപ്പെടാതെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണം. പണത്തിനേക്കാള്‍ മൂല്യം ബന്ധങ്ങള്‍ക്ക് നല്‍കണം. എന്തൊക്കെയോ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ജീവിക്കാന്‍ മറന്നു പോകരുത്. എന്തു നേടി എന്നതിനേക്കാള്‍ എത്ര ആസ്വദിച്ചു എന്നതിനാകട്ടെ നിങ്ങളുടെ ജീവിതത്തില്‍ മുന്‍ഗണന.

  • ദിവസത്തില്‍ അല്പസമയം നിങ്ങള്‍ക്കു വേണ്ടി മാത്രമായി നീക്കിവയ്ക്കണം. പുസ്തകം വായിക്കാന്‍, സിനിമ കാണാന്‍, സംഗീതം കേള്‍ക്കാന്‍...അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി മാത്രം കുറച്ചു സമയം ചെലവിടാം. ഇത് മനസ്സില്‍ സന്തോഷം നിറയ്ക്കും.
  • വര്‍ഷങ്ങളായി ഒരേ ജോലിയില്‍ അല്ലെങ്കില്‍ ഒരേ വീട്ടില്‍ കഴിയുന്നതാകും ചിലരെയെങ്കിലും മടുപ്പിക്കുന്നത്. ജീവിതത്തില്‍ ഇടയ്ക്ക് മാറ്റം നല്ലതാണ്. നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മറ്റേതെങ്കിലും ശാഖയിലേയ്ക്ക് മാറ്റം കിട്ടുമെങ്കില്‍ അതിന് ശ്രമിക്കുക. അധികം അകലെയുള്ള ശാഖ ആകണമെന്നില്ല. മറ്റൊരു ഓഫീസില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് പുതിയൊരു ഉണര്‍വ് ലഭിക്കുമെന്ന് ഉറപ്പ്
  • വീട്ടുജോലികള്‍ എന്നും ഒരാള്‍ തന്നെ ചെയ്യുന്നതില്‍ മാറ്റം കൊണ്ടുവരാം. ആഴ്ചയില്‍ ഓരോ ദിവസവും വീട്ടിലെ ഒരോ അംഗങ്ങളും മാറിമാറി ജോലികള്‍ ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കാം.
  • ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം തയ്യാറാക്കാം. പരസ്പരം ഉള്ള അടുപ്പം കൂടാന്‍ ഇത് സഹായിക്കും.
  • ദിവസവും ഒരേ ബസില്‍ ഓഫീസിലേയ്ക്കു പോകുന്ന ആളാണോ നിങ്ങള്‍? എന്നാല്‍ ആ ശീലം മാറ്റാം. വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ഓഫീസില്‍ എത്താം. നടക്കാന്‍ കഴിയുന്ന ദൂരമാണെങ്കില്‍ ഒരു ദിവസം നടന്ന് പോകാം. ചുറ്റിവളഞ്ഞ വഴിയിലൂടെ ഓഫീസില്‍ എത്തിക്കുന്ന ഒരു ബസ് ഉണ്ടെന്നിരിക്കട്ടെ. വല്ലപ്പോഴുമെങ്കിലും ഒരു മാറ്റത്തിന് അതില്‍ കയറാം.
  • പണത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ ഓരോ മാസത്തേയ്ക്കും ഇത്ര രൂപയ്ക്ക് പലചരക്ക്, ഇത്ര രൂപയ്ക്ക് വസ്ത്രങ്ങള്‍ എന്നിങ്ങനെ കണിശത പുലര്‍ത്തുന്നത് ചിലപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും മടുപ്പുണ്ടാക്കും. ഇത്തരം കടുംപിടുത്തങ്ങളില്‍ അല്പം വിട്ടുവീഴ്ചകള്‍ ചെയ്യാം.
  • മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് കുടുംബവുമൊത്ത് വിനോദയാത്ര നടത്തുന്നതിനുള്ള ആനുകൂല്യങ്ങളും അവധിയും അനുവദിക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താം. ഇനി ഈ ആനുകൂല്യം ഇല്ലെങ്കില്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബവുമൊത്ത് ഒരു ദൂരയാത്ര പോകാം. പറ്റുമെങ്കില്‍ ഇന്‍റര്‍നെറ്റിനോ മൊബൈല്‍ഫോണിനോ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലം തന്നെ തിരഞ്ഞെടുക്കുക. മനസ്സ് റീചാര്‍ജ് ചെയ്യാന്‍ ഇതു സഹായിക്കും.

വാര്‍ദ്ധക്യത്തിലെ ശൈശവം അഥവാ തിരികെ നല്‍കാം വാല്‍സല്യം

വയോജനപീഡനം (Elder abuse)

മനഃപൂര്‍വ്വമല്ലെങ്കിലും വാസ്തവത്തില്‍ രാഘവന്‍നായരുടെ വിഷയം വയോജനപീഡനത്തിന്‍റെ (Elder abuse) ഗണത്തില്‍ പെടുന്ന ഒന്നാണ്.

വയോജനപീഡനം പല തരത്തിലുണ്ട്. ശാരീരിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങി സാമ്പത്തികചൂഷണം വരെ വയോജന പീഡനത്തില്‍ പെടും.

ശാരീരിക പീഡനം

വൃദ്ധരെ ശാരീരികമായി ഉപദ്രവിക്കുന്നതാണ് ശാരീരിക പീഡനം. മുറിയില്‍ പൂട്ടിയിടുന്നതും കസേരയോടോ കട്ടിലിനോടോ ചേര്‍ത്തു ബന്ധിക്കുന്നതും ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ നല്‍കുന്നതുമൊക്കെ ശാരീരിക പീഡനം തന്നെയാണ്.

സാധാരണഗതിയില്‍ ഇത്തരം പീഡനങ്ങള്‍ അവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ പോലെയുള്ള പ്രകടമായ അടയാളങ്ങളിലൂടെ നമുക്കു തിരിച്ചറിയാന്‍ കഴിയും. അങ്ങനെയല്ലാത്ത ചില സാഹചര്യങ്ങളുമുണ്ടാകാം.

പൊള്ളലിന്‍റെ പാടുകള്‍, ചെറിയമുറിപ്പാടുകള്‍, രക്തപ്രവാഹംതുടങ്ങിയവകാണുക.

  • എല്ലിനു പൊട്ടലോഒടിവോ ഉണ്ടാവുക.
  • വീണ്ടും വീണ്ടും പരിക്കുകള്‍ ആവര്‍ത്തിക്കുക
  • ഇത്തരം മുറിവുകള്‍ക്കും വേദനയ്ക്കുംഒരുഡോക്ടറെ കാണാന്‍ തയ്യാറാകാതെയിരിക്കുക.

മാനസിക പീഡനം

വൃദ്ധരെ വൈകാരികമായി പ്രയാസപ്പെടുത്തുന്ന പ്രവൃത്തികളെയാണ് മാനസിക പീഡനത്തിന്‍റെ ഗണത്തില്‍ പെടുത്താവുന്നത്. വയോധികരെ ഭീഷണിപ്പെടുത്തുക, വെല്ലുവിളിക്കുക, പേരുവിളിച്ച്ആക്ഷേപിക്കുക, മനഃപൂര്‍വ്വം അവഗണിക്കുക, അവര്‍ ആരെ കാണണം, എവിടെ പോകണം, എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങളിലൊക്കെ അവരെ നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം മാനസിക പീഡനങ്ങളാണ്.

നമ്മുടെ മുത്തശ്ശനോ മുത്തശ്ശിയോ മാനസിക പീഡനം അനുഭവിക്കുന്നുണ്ടോഎന്നുതിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്.

  • അസ്വാഭാവികമായ ഉള്‍വലിയലും ഭീതിയും.
  • നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത രീതിയുള്ള പെരുമാറ്റം.
  • വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, തന്നോടു തന്നെ പിറുപിറുക്കുക തുടങ്ങിയ പുതിയ ശീലങ്ങള്‍.
  • ഒന്നിലും താല്‍പ്പര്യമില്ലാതെ വല്ലാതെ അസ്വസ്ഥനായോ, നിസ്സംഗനായോ ഇരിക്കുക.
  • ഉറക്കം നഷ്ടമാവുക.

അവഗണനകള്‍

വൃദ്ധര്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാതിരിക്കലാണ് അവഗണന എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഭക്ഷണം, കുടിവെള്ളം, മരുന്ന്, വൃത്തിയുള്ള വസ്ത്രം തുടങ്ങിയവ യഥാസമയങ്ങളില്‍ നല്‍കാതിരിക്കല്‍ എന്നതെല്ലാം അവഗണനയുടെ ഭാഗമാണ്.

അവഗണിക്കപ്പെടുന്ന വയോധികരെ നമുക്കു താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയും.

  • വൃത്തിയില്ലാതെ അലക്ഷ്യമായ വേഷധാരണവും അലങ്കോലമായ മുടിയും മറ്റും.
  • പൊടുന്നനെയുണ്ടാകുന്ന ഭാരക്കുറവോ വിശപ്പില്ലായ്മയോ.
  • കിടക്കവ്രണങ്ങള്‍.
  • കേള്‍വിയുപകരണങ്ങള്‍, വയ്പ്പു പല്ലുകള്‍, കണ്ണട തുടങ്ങിയവ തകരുകയോ നഷ്ടമാവുകയോ ചെയ്യുക.

സാമ്പത്തിക ചൂഷണം

മേല്‍പ്പറഞ്ഞതിനെല്ലാമുപരിയായി വയോധികരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെയും പീഡനത്തിന്‍റെ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.

ഭീഷണിപ്പെടുത്തി പണംകവരുക, ചെക്കുകളിലോ വില്‍പ്പത്രത്തിലോ മുദ്രപ്പത്രങ്ങളിലോ മറ്റുരേഖകളിലോ ഒപ്പിടുവിക്കുക തുടങ്ങിയവയൊക്കെ സാമ്പത്തിക ചൂഷണമാണ്. അച്ഛനമ്മമാരുടെ വീടും സ്വത്തും മറ്റും പല കാരണങ്ങള്‍ പറഞ്ഞ് സ്വന്തം പേരിലാക്കി അവരെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന പ്രവണത കേരളത്തിലുമുണ്ട്.

പുതുതായി വൃദ്ധര്‍ക്കുണ്ടാകുന്ന സൗഹൃദങ്ങള്‍, അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും കാരണമില്ലാതെയുള്ള പണം പിന്‍വലിക്കലുകള്‍, നിയമപരമായരേഖകള്‍ അപ്രത്യക്ഷമാകല്‍, ബില്ലുകളും മറ്റും ഒടുക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്‍റെയൊക്കെ പിന്നില്‍ സാമ്പത്തിക ചൂഷണത്തിന്‍റെ വേരുകളുണ്ടായേക്കാം.

നമ്മള്‍ ചെയ്യേണ്ടത്

വയോജനപീഡനത്തിന്‍റെ ലക്ഷണം കണ്ടെത്തിയാല്‍ അവരുമായി സംസാരിക്കാന്‍ മടിക്കരുത്. സമയോചിതമായ ഇടപെടല്‍ അവരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്താന്‍ സഹായകരമാകും. ഇന്ന് നിരവധി സന്നദ്ധ സംഘടനകളും സംവിധാനങ്ങളും വൃദ്ധരുടെ സേവനത്തിനായി നിലവിലുണ്ട്. മാനസികമായ തകര്‍ച്ച സംഭവിച്ച വൃദ്ധരെ സ്വാഭാവിക ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ നിരവധി ക്ലിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓര്‍ക്കുക, വാര്‍ദ്ധക്യം ശൈശവത്തിന്‍റെ പുനഃസ്ഥാപനമാണ്. നമ്മുടെ ശൈശവത്തില്‍ നമുക്ക്മുതിര്‍ന്നവര്‍ നല്‍കിയസ്നേഹവും സംരക്ഷണയും അവര്‍ക്കുതിരികെ നല്‍കേണ്ട കാലമാണത്. അവര്‍ നല്‍കിയവാത്സല്യം ഇരട്ടി മധുരത്തോടെതിരികെ നല്‍കാന്‍ നമുക്കുലഭിക്കുന്ന അവസരം.

ആധുനികയുവതയും മാനസികാരോഗ്യവും

ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് യുവതലമുറ. വിഷാദം, മദ്യപാനം, ആത്മഹത്യാ പ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിതമായ ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവരില്‍ ഭൂരിപക്ഷത്തിന്‍റെയും മാനസികാരോഗ്യവും നഷ്ടപ്പെടുകയാണ്. മാനസികപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന യുവതയുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിസാരമായ പ്രശ്നങ്ങള്‍പോലും കൃത്യതയോടെയും സൂക്ഷ്മതയോടെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണു അത് മാനസികപ്രശ്നമായി വളരുന്നത്. ഇത്തരം മാനസികപ്രശ്നങ്ങള്‍ ക്രമേണ മാനസികാരോഗ്യത്തിന്‍റെ പതനത്തിലേക്കാണു കൊണ്ടെത്തിക്കുന്നത്. എപ്പോഴും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതുമാത്രമാണു മാനസികാരോഗ്യം നിലനിര്‍ത്താനുള്ള പ്രധാനപോംവഴി. ഗുരുതരമായ പ്രശ്നങ്ങളെപ്പോലും ലാഘവത്തോടെ നേരിടാന്‍ കഴിയുന്നതും മാനസികാരോഗ്യത്തിനു ഏറെ ഗുണകരമാണ്.

ഏതുപ്രതിബന്ധങ്ങളെയും അതിജീവിക്കാനും ഏതു വിജയങ്ങളെയും കൊയ്തെടുക്കാനും പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന അജ്ഞാത അവയവമാണ് മനസ്സ്. അതുകൊണ്ടുതന്നെ ശാരീരികാരോഗ്യത്തെക്കാള്‍ ഏറെ പ്രാധാന്യമുണ്ട് മാനസികാരോഗ്യത്തിന്. മനസ്സിന്‍റെ വില്‍പവര്‍ ഒന്നുകൊണ്ടുമാത്രം എത്രയോ പ്രശ്നങ്ങളാണു നമ്മളില്‍ പലരും അതിജീവിച്ചിട്ടുണ്ടാവുക. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുവതലമുറയില്‍ ഭൂരിഭാഗവും മാനസികമായി ദുര്‍ബലരാവുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിസാരമായ പ്രശ്നങ്ങള്‍പോലും അഭിമുഖീകരിക്കാന്‍ കഴിയാതെ അവര്‍ പതറിപ്പോവുകയാണ്. അത്തരം സാഹചര്യങ്ങള്‍ ജീവിതപരാജയത്തിലേക്കും ജീവിതാന്ത്യത്തിലേക്കും വരെ കൊണ്ടുചെന്നെത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്.

ഇന്നത്തെ യുവതയുടെ മാനസികാരോഗ്യം

കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും അടിസ്ഥാനം താങ്ങിനിര്‍ത്തേണ്ടതു യുവതലമുറ ആയതുകൊണ്ടുതന്നെ അവരുടെ മാനസികാരോഗ്യം ശരിയായ അളവില്‍ ആയിരിക്കണ്ടേതും അനിവാര്യമാണ്. അണുകുടുംബങ്ങളിലേക്കു കടന്നതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, പാഠ്യശാലകളില്‍നിന്നു മാനസികാരോഗ്യ പരിശീലനം ലഭ്യമാക്കുന്നതിന്‍റെ അഭാവം, സോഷ്യല്‍ മീഡിയകളുടെ സ്വാധീനം തുടങ്ങിയവയെല്ലാം യുവതയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം മാനസികാരോഗ്യം കുറഞ്ഞ ഒരു തലമുറ സമൂഹത്തില്‍ വളര്‍ന്നുവരാന്‍ ഇടയാക്കുകയും സമൂഹത്തില്‍ മരണ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നതു മറ്റൊരു വസ്തുത. എല്ലായ്പ്പോഴും മാനസികാവസ്ഥ ഒരുപോലെ നിലനിര്‍ത്താന്‍ കഴിയാത്തതാണു യുവജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പലപ്പോഴും സന്തോഷവും വിഷമവും ഇടകലര്‍ന്നതാണു അവരുടെ ഓരോദിവസും. ഇത്തരത്തില്‍ മാനസികാവസ്ഥയിലുണ്ടായ വേലിയേറ്റങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ.

നിരാശ മാനസികാരോഗ്യം മോശമാക്കും

മാനസികാരോഗ്യം മോശമാക്കുന്നതില്‍ നിരാശക്ക് മോശമല്ലാത്ത പങ്കുണ്ട്. അമിതമായ പ്രതീക്ഷയാണു പലപ്പോഴും നിരാശയിലേക്കു വഴിവെക്കുന്നത് എന്നതിനാല്‍ ആശകളെ നിയന്ത്രിക്കേണ്ടതില്‍ യുവതലമുറ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. ആഗ്രഹിച്ചതു സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മാനസികമായി ദുര്‍ബലപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. ഭക്ഷണഉപഭോഗത്തിലെ ക്രമമില്ലായ്മയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍തന്നെ ഭക്ഷണക്രമത്തില്‍ മിതത്വം പാലിക്കുന്നതും നല്ലതായിരിക്കും.

മനസ്സിനെ നിയന്ത്രിക്കുന്നത് പ്രധാനം

അരുതാത്ത പലതും പ്രവര്‍ത്തിച്ചു കഴിഞ്ഞിട്ടാണു വേണ്ടായിരുന്നു, മോശമായിപ്പോയി എന്നു പലരും ചിന്തിക്കുന്നത്. മാനസികാരോഗ്യം നഷ്ടപ്പെട്ട അവസ്ഥയില്‍ അഥവാ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സംഭവിച്ചുപോകുന്ന ഓരോ പ്രവൃത്തികളും ഒന്നും വേണ്ടായിരുന്നു എന്ന കുറ്റബോധം തോന്നിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ നാം ശീലിക്കണം. ഇതു ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലം കൂടിയാണ്. എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം ഏതെങ്കിലും ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതും സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതും നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കും.

ദേഷ്യം നല്ലതല്ല

മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതിലും മാനസികാരോഗ്യം നഷ്ടപ്പെടുത്തുന്നതിലും ദേഷ്യത്തിനു നല്ലൊരു പങ്കുണ്ട്. അമിതകോപം ആപത്താണെന്നു ആദ്യം തന്നെ പറയട്ടെ. അതിനാല്‍ അതു നിയന്ത്രിക്കേണ്ടതുമാണ്. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ എന്നിവയൊക്കെയാണു കോപത്തിനു ഇടയാക്കുന്നത്. പലര്‍ക്കും ദേഷ്യം വരുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാരണങ്ങളെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിതകോപം നിയന്ത്രിക്കാന്‍ ആദ്യം ശീലിക്കേണ്ടത് നാവിനെ അടക്കുകയാണ്. തൊടുത്ത അമ്പിനെക്കാള്‍ അപകടമാണു അരുതാതെ പറഞ്ഞ വാക്ക് എന്നു പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. ദേഷ്യം വരുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നേട് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്നം പരിഹരിക്കുന്നതും മാനസികാരോഗ്യത്തിനു നല്ലതാണ്.

മാനസികാരോഗ്യം സംരക്ഷിക്കാന്‍ മറ്റുചിലതുകൂടി

  • അക്രമം, കലഹം തുടങ്ങിയ സ്വഭാവങ്ങള്‍ ജീവിതത്തില്‍ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമേ സമ്മാനിക്കുകയുള്ളൂ എന്നതിനാല്‍ അത്തരം രീതികള്‍ ബോധപൂര്‍വം ഒഴിവാക്കുക.
  • സുഹൃത്തുക്കളുമായും ചുറ്റുമുള്ള സമൂഹവുമായും ക്രിയാത്മകമായും സൗഹാര്‍ദ ത്തോടെയും ഇടപെഴകാന്‍ ശ്രമിക്കുക.
  • ശാരീരിക അവശതകളും ഊര്‍ജക്കുറവും മനസിനെ അതിവേഗം കീഴടക്കുമെന്നതിനാല്‍ ശരീരസംരക്ഷണം എപ്പോഴും ഉറപ്പാക്കുക.
  • അമിതമായ ലൈംഗികാസക്തി, ശാരീരിക ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയക്ക് വിദഗ്ധ ചികിത്സ തേടുക.
  • അന്തര്‍മുഖത്വം, ചുറ്റുമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള താല്‍പര്യക്കുറവ് തുടങ്ങിയ അവസ്ഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
  • അനാവശ്യ ചിന്തകളും അനാവശ്യ ആഗ്രഹങ്ങളും ഒഴിവാക്കുക.
  • മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയപ്പെടാതിരിക്കുക.
  • സ്ഥിരോത്സാഹവും ശുഭചിന്തകളും ജീവിതത്തിന്‍റെ ഭാഗമാക്കുക.
  • അമിതമായ സൗന്ദര്യബോധം, ഞാന്‍ എന്ന ഭാവത്തോടെയുള്ള ജീവിതവും പെരുമാറ്റവും, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള വിമുഖത എന്നിവയും ഒഴിവാക്കുക.
  • എന്തിനെയും പോസിറ്റീവായി മാത്രം സമീപിക്കുക.

ലഹരിവസ്തുക്കളെ അകറ്റിനിര്‍ത്താം

ലഹരിവസ്തുക്കളുടെ ഉപയോഗമാണു ഇന്നു യുവതയുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളില്‍ മുഖ്യം. മദ്യപാനം യുവജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. പുകവലിയും പാന്‍മസാലകളുടെ മയക്കുമരുന്നുകളുടെയും ഉപയോഗവും പലര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതായിരിക്കുന്നു. ഇത്തരം ലഹരി ഉപയോഗങ്ങള്‍ മാനസികോര്‍ജ്ജം തളര്‍ത്തുമെന്നു മാത്രമല്ല, ജീവിതത്തിന്‍റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തും. വേള്‍ഡ് ഹെല്‍ത്ത് സര്‍വേയുടെ അവസാന റിപ്പോര്‍ട്ട് അനുസരിച്ചു പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിലുള്ള നാല്‍പത് ശതമാനം പുരുഷന്‍മാരും ഇരുപതു ശതമാനം സ്ത്രീകളും പുകവലിക്കാരാണെന്നു കണ്ടെത്തിയിരുന്നു. കേവലം വിനോദത്തിനു തുടങ്ങുന്ന ലഹരി ഉപയോഗം മാനസികാരോഗ്യത്തെ തളര്‍ത്തുമെന്നു മാത്രമല്ല, അത് കുടുംബ ജീവിതത്തിന്‍റെ സുഗമമായ പ്രയാണത്തെയും ബാധിക്കും. കുടുംബ ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സമയത്തും ഉത്തരം കണ്ടെത്താനാകാതെയും ഗൗരവതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിയാതെയും കടുത്ത മാനസിക അസ്വസ്ഥതകളിലേക്കു ലഹരി ഉപയോഗം നിങ്ങളെ കൊണ്ടെത്തിക്കുമെന്ന കാര്യം മറക്കാതിരിക്കുക.

മനസ്സ് തളര്‍ന്നാല്‍ ആത്മഹത്യ അല്ല പരിഹാരം

കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ആത്മഹത്യയെക്കുറിച്ചാണു പലരും ചിന്തിച്ചുപോകുന്നത്. എന്തുകൊണ്ടാണ് അത് എന്നു ചോദിച്ചാല്‍ സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ശക്തി ഇല്ലാത്തതു തന്നെ കാരണം. ഇന്നത്തെ സാഹചര്യത്തില്‍ പതിനഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള മുപ്പത്തിയഞ്ചു ശതമാനം ആളുകളിലും ആത്മഹത്യാ പ്രവണത നിലനില്‍ക്കുന്നുവെന്നാണു പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മാനസിക ശക്തി ചോര്‍ന്നുപോകുന്നതും മാനസിക പക്വത ഇല്ലാത്തതും യുവതയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഈ സാഹചര്യത്തില്‍ ഒപ്പമുള്ള മുതിര്‍ന്നവരുടെയോ വിദഗ്ധരായവരുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും. കാരണങ്ങള്‍ എന്തുതന്നെയായാലും മനസു തളര്‍ന്നു ജീവിതത്തില്‍നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. പ്രശ്നങ്ങളെ അതിജീവിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ ജീവിതത്തിലേക്കു മടങ്ങിവരാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

സമൂഹത്തിന്‍റെ പിന്തുണ പ്രധാനം

 

ഒരാളുടെ വീഴ്ചയില്‍ കുറ്റപ്പെടുത്തി അയാളുടെ മാനസികാവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതിനാണു നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ചുറ്റുമുള്ള പലരും ശ്രമിക്കുക. എന്നാല്‍ ദുരന്തങ്ങള്‍ക്കും വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന വ്യക്തിക്ക് അടിയുറച്ച മാനസിക പിന്തുണ നല്‍കേണ്ടതു അയാള്‍ക്കൊപ്പമുള്ള ഓരോരുത്തരുടെയും കടമയാണെന്നു മറക്കേണ്ട. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും കൃത്യമായ പരിചരണം അനിവാര്യമാണ്. മാനസികമായ പരിചരണം നല്‍കാന്‍ ഒരു മനശ്ശാസ്ത്രജ്ഞനോ മനശ്ശാസ്ത്ര മേഖലയില്‍ വലിയ അവഗവാഹമുള്ള ആളോ ആവേണ്ടതില്ല. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിവേചന ബോധവും മാത്രം മതി. ഇരയാക്കപ്പെടുന്ന ചിലര്‍ തികച്ചും മൂകരായി പോകുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. മറ്റു ചിലര്‍ മാനസിക വിഭ്രാന്തിയിലെന്ന പോലെ പെരുമാറിയേക്കാം. ഇത്തരം സാഹചര്യങ്ങളിലൊക്കെ ഒപ്പമുള്ള മാനസിക പരിചരണം അത്യന്താപേക്ഷിതമാണ്.

മാനസികാരോഗ്യം പ്രധാനമാണ്; മറക്കരുത്

മാനസികാരോഗ്യത്തിന്‍റെ ഉറവിടം മനസാണ്. ശക്തമായ മനസിനെ ഒരു സുപ്രഭാതത്തില്‍ പാകപ്പെടുത്തി എടുക്കാനാകില്ല. കുട്ടിക്കാലം മുതലേ അതിജീവിക്കാനും പ്രതിരോധിക്കാനുമുള്ള മാനസികാവസ്ഥ സ്വയം വളര്‍ത്തിക്കൊണ്ടുവരണം. ജീവിത പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ അത് അനിവാര്യമാണ്. പലപ്പോഴും നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യമാണു മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകുന്നത്. പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും നേരിടാനും സ്വയം പ്രതിരോധിക്കാനുമുള്ള മാനസിക പരിശീലനം അവര്‍ക്കു സ്കൂള്‍തലം മുതല്‍ ലഭ്യമാക്കേണ്ടതാണ്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ മികച്ച റോള്‍ വഹിക്കാനുണ്ട്. കുട്ടികള്‍ക്ക് പഠനകാലം മുതല്‍തന്നെ മെന്‍റല്‍ ഹെല്‍ത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ, വളര്‍ന്നുവരുമ്പോള്‍ അത് ജീവിതത്തില്‍ പ്രായോഗികമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയൂ. കൗമാരപ്രായത്തില്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളെ യഥാവിധി പരിചയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതും അവരുടെ മനസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

മാനസിക സന്തോഷം ഓരോ നിമിഷവും

മനസ്സിനു സന്തോഷമുണ്ടെങ്കില്‍ ജീവിതത്തിനും സന്തോഷമുണ്ടാകും. ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം, നല്ല ചിരി, വികാരങ്ങളെ വിവേകത്തോടെ നേരിടല്‍, നല്ല ഉറക്കം, സംഗീത ആസ്വാദനം തുടങ്ങിയ കാര്യങ്ങള്‍ മാത്സര്യത്തിന്‍റെയും പിരിമുറുക്കത്തിന്‍റെയും വേഗത്തിന്‍റെയും ഈ കാലഘട്ടത്തില്‍ മാനസിക സന്തോഷം നല്‍കാന്‍ നമ്മെ സഹായിക്കും. മാനസികാരോഗ്യം സംരക്ഷിക്കാന്‍ മറ്റൊരുമാര്‍ഗം ചിരിയെ ജീവിതത്തിന്‍റെ ഭാഗമാക്കുക എന്നതാണ്. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ചിരി ആയുസ് കൂട്ടുമെന്നാണു പഴമക്കാരുടെ (ഇപ്പോള്‍ പുതുമക്കാരുടെയും) വാദം. ഉള്ളുതുറന്നുള്ള ചിരി വൈകാരികതലങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കും. അല്ലെങ്കില്‍ തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും സ്വസ്ഥതയുണ്ടാകുമെന്ന കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. സംഗീതം ആസ്വദിക്കുന്നതും നടപ്പ്, ഓട്ടം, നീന്തല്‍, സൈക്കിളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം പ്രദാനം ചെയ്യും. കൃത്യമായ വ്യായാമത്തിലൂടെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഊര്‍ജം കിട്ടുകയും നെഗറ്റീവ് ചിന്തകള്‍ അവസാനിക്കുകയും ചെയ്യുമെന്നും ഉറപ്പാണ്.

മനസ് മറ്റെന്തിനെക്കാളും ഏറെ പ്രധാനമാണ്. എന്തുചോദിച്ചാലും മനസ്സില്ല എന്നു പറയുന്നവരാകരുത് മലയാളി യുവത്വം. മനസുണ്ടാകണം. മനശക്തി ഉണ്ടാകണം. അതിനു മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ശരീരത്തെയും അതുവഴി മനസിനെയും നമുക്ക് സംരക്ഷിക്കാം.

ചൊട്ടയിലെ ശീലം....

മക്കള്‍ക്ക് എല്ലാ നല്ല ശീലങ്ങളും പകര്‍ന്നു നല്‍കേണ്ടത് അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്. കുട്ടിക്കാലത്ത് അവരുടെ മനസ്സില്‍ വേരുറയ്ക്കുന്ന ആശയങ്ങളും മൂല്യങ്ങളുമാണ് പിന്നീട് അവര്‍ ജീവിതകാലത്തുടനീളം പിന്തുടരുന്നത്. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേയ്ക്ക് മാറുകയും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്കു പോവുകയും ചെയ്യുന്ന രീതിയിലേയ്ക്ക് മാറിയതോടെ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയാണ്. ഇത് പുതിയ തലമുറയിലെ കുട്ടികളുടെ ഭക്ഷണ, ആരോഗ്യ, പെരുമാറ്റ, സാമ്പത്തിക, ശീലങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്.

അവര്‍ കളിച്ചു വളരട്ടെ

പഴയ തലമുറയില്‍പ്പെട്ട കുട്ടികള്‍ പാടത്തും പറമ്പിലും കളിച്ചു വളര്‍ന്നവരാണ്. എന്നാല്‍ പുതിയ തലമുറയാകട്ടെ കളി മുഴുവന്‍ കമ്പ്യൂട്ടറിലും മൊബൈലിലും ആണ്. ഒരു സ്ഥലത്തു തന്നെ ചടഞ്ഞുകൂടി ഇരുന്ന് ഗെയിം കളിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ഇതിന്‍റെ ഫലമായി കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നു. ഫ്ളാറ്റിലുകളിലേയ്ക്ക് ജീവിതം കൂടുമാറിയ സാഹചര്യത്തില്‍ കുട്ടികളെ പഴയതു പോലെ പറമ്പില്‍ കളിക്കാന്‍ വിടണം എന്നു പറയുന്നത് പ്രായോഗികമല്ല. എങ്കിലും സായാഹ്നങ്ങളില്‍ അല്പദൂരം നടക്കാന്‍ ശീലിപ്പിക്കാം. അല്ലെങ്കില്‍ ടെന്നീസ്, ഫുട്ബോള്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കാം. ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കാനായി ഒരു സൈക്കിള്‍ വാങ്ങി നല്‍കാം. കൂടുതല്‍ നേരം ടി.വിയ്ക്കോ കമ്പ്യൂട്ടറിനോ മുന്നില്‍ ഇരിക്കുന്നതു വിലക്കണം. വീട്ടുകാര്‍ തന്നെ കൂടുതല്‍ നേരം ടി.വി കണ്ടുകൊണ്ടിരുന്നാല്‍ കുട്ടികളും അതേ ശീലം പിന്തുടരും. അതിനാല്‍ വീട്ടില്‍ ടി.വി ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക. ചില രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ അടച്ചു വളര്‍ത്തുന്നതു കാണാം. ഇത് കുട്ടികളെ അന്തര്‍മുഖരാക്കി മാറ്റാന്‍ സാധ്യതയുണ്ട്. അവരെ അയല്‍പക്കത്തോ അടുത്ത ഫ്ളാറ്റുകളിലോ ഉള്ള സമപ്രായക്കാരുമായി ഇടപഴകാന്‍ അനുവദിക്കുക. അവര്‍ കൂട്ടുകൂടി കളിച്ചു വളരട്ടെ.

ഭക്ഷണത്തില്‍ വിട്ടുവീഴ്ച അരുത്

ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഇത് തെറ്റായ രീതിയാണ്. കുട്ടികള്‍ക്ക് എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. അവര്‍ മിക്കപ്പോഴും പരസ്യങ്ങളില്‍ കാണുന്നത് അനുസരിച്ചാണ് ഏതെങ്കിലുമൊക്കെ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും മറ്റും ചിത്രങ്ങളോടെ പായ്ക്കറ്റുകളില്‍ എത്തുന്ന ഇത്തരം ജങ്ക് ഫുഡില്‍ മിക്കതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മക്കുറവിനും പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കുകയും മറവിരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും അവര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. അതുകൊണ്ടു തന്നെ ഒരിക്കലും കുട്ടി വാശിപിടിച്ചു എന്നതു കൊണ്ടു മാത്രം ജങ്ക് ഫുഡിന് പിറകേ പോകരുത്. കുട്ടിയ്ക്ക് പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം തന്നെ നല്‍കണം. അതോടൊപ്പം മോശം ഭക്ഷണമേത്, നല്ല ഭക്ഷണമേത് എന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കാം.

വേണം ശ്രദ്ധ

കുട്ടികള്‍ ഏതൊക്കെ സിനിമകളും ചാനലുകളും കാണുന്നു എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ദ്വയാര്‍ത്ഥപ്രയോഗങ്ങളും അശ്ലീലസംഭാഷണങ്ങളും അക്രമങ്ങളും നിറഞ്ഞ സിനിമകള്‍ക്കും സീരിയലുകളും കുട്ടികളെ കാണിക്കാതിരിക്കുന്നതാണ് ഉചിതം. കുട്ടികള്‍ എന്തൊക്കെ കാണുന്നു എന്നത് അവരുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. സിനിമയിലൂടെ കാണുന്ന കാര്യങ്ങള്‍ അവരെ സ്വാധീനിച്ചേക്കാം. സിനിമയിലെ പല രംഗങ്ങളും കണ്ട് അത് അനുകരിക്കാന്‍ ശ്രമിച്ച് കുട്ടികള്‍ അപകടത്തില്‍ ചെന്നു ചാടുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഗെയിമുകള്‍ക്കും അപ്പുറം ദിവസത്തില്‍ അല്പസമയമെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. വായനാശീലത്തിന്‍റെ അഭാവം മൂലമാണ് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഭാഷ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം കുറയുന്നത്.

പണത്തിന്‍റെ മൂല്യം അറിയണം

കുട്ടികളെ കഷ്ടപ്പാടൊന്നും അറിയിക്കാതെ വളര്‍ത്തണം എന്നു ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കള്‍. അതുകൊണ്ടു തന്നെ അവര്‍ ആവശ്യപ്പെടുന്നതെന്തും രക്ഷിതാക്കള്‍ ഉടനടി വാങ്ങി കൊടുത്തിരിക്കും. ഇതു മൂലം പണത്തിന്‍റെ മൂല്യം അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയന്നും അത് സമ്പാദിക്കുന്നതിലെ അധ്വാനവും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും അനാവശ്യമായ ചിലവുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുക. കുട്ടി ഒരു സാധനം കേടുവരുത്തിയാലുടന്‍ മറ്റൊന്നു വാങ്ങി നല്‍കേണ്ടതില്ല. പകരം ഓരോ സാധനങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അവരെ ഓര്‍മ്മപ്പെടുത്താം. ഒന്നു പോയാല്‍ മറ്റൊന്നു വാങ്ങി നല്‍കുമെന്ന് ഉറപ്പുള്ളപ്പോള്‍ കുട്ടി അലക്ഷ്യമായി സാധനങ്ങള്‍ ഉപയോഗിക്കുകയും കേടുവരുത്തുകയും ചെയ്യും. വലിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ കുട്ടി ആവശ്യപ്പെടുമ്പോള്‍ അത്രയും പണം തന്‍റെ പക്കല്‍ ഇല്ല എന്ന് തുറന്നു പറയുന്നതില്‍ അഭിമാനക്കുറവൊന്നും തോന്നേണ്ടതില്ല. വീട്ടിലെ സാമ്പത്തികസ്ഥിതി അറിഞ്ഞു തന്നെ കുട്ടികള്‍ വളരണം. എങ്കില്‍ മാത്രമേ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കാന്‍ അവര്‍ക്കു മനസ്സുണ്ടാകൂ.

പെരുമാറ്റം പ്രധാനം

ആളുകളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അതിപ്രധാനമാണ്. സമ്പത്തും ഉന്നതപദവിയും ഉണ്ടായാലും ആളുകളോട് നല്ല രീതിയില്‍ പെരുമാറാന്‍ അറിയില്ലെങ്കില്‍ സമൂഹം അംഗീകരിക്കില്ല. ഇതു പഠിപ്പിക്കേണ്ടത് നഴ്സറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ചുമതല കൂടിയാണ്. മിനിറ്റുകള്‍ കൊണ്ട് കളിച്ചു തീരേണ്ട മൊബൈല്‍ ഗെയിമുകളുടെ ലോകത്ത് ജീവിക്കുന്നതു കൊണ്ടാകാം പുതിയ തലമുറയിലെ കുട്ടികളില്‍ ക്ഷമാശീലം പൊതുവേ കുറവാണ്. ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്നതും ഉറക്കെ സംസാരിക്കുന്നതും ഭൂരിഭാഗം കുട്ടികളുടേയും ശീലമാണ്. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നത് ക്ഷമാശീലം വര്‍ധിക്കാന്‍ സഹായിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കാനും ആളുകളോട് സഹാനുഭൂതിയോടെ ഇടപഴകാനും കെട്ടുറപ്പുള്ള സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയൂ.

ജീവിതത്തില്‍ തിരക്കുകളുടെ പിന്നാലെ പായുമ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ അവഗണിക്കരുത്. പരമാവധി സമയം അവരോടൊപ്പം ചെലവിടാന്‍ ശ്രമിക്കുക. ശീലങ്ങള്‍ വേരുറയ്ക്കുന്നത് കുട്ടിക്കാലത്താണ്. ആ ഘട്ടത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ അവര്‍ക്ക് കൂടിയേ തീരൂ. കുട്ടിയെ നല്ല ശീലങ്ങളുടേയും മൂല്യങ്ങളുടേയും ഉടമയാക്കി വളര്‍ത്തി അവര്‍ക്ക് ഒരു നല്ല ജീവിതം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

സന്ധ്യാറാണി .എൽ

കടപ്പാട് :www.consolace.com

അവസാനം പരിഷ്കരിച്ചത് : 2/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate