വ്യക്തികള്‍ക്കും സമൂഹത്തിനും മാനസികാരോഗ്യത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാനാണു ലോകാരോഗ്യ സംഘടന ഒക്‌ടോബര്‍ 10 രാജ്യാന്തര മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.
ഇന്നത്തെ ഈ ദിനത്തില്‍ ഡബ്ല്യു.എച്ച്.ഒ. ഊന്നല്‍ നല്‍കുന്നത് ചെറുപ്പക്കാരുടെയും കുട്ടികളുടെയും മാനസിക ആരോഗ്യസംരക്ഷണത്തിലാണ്. ഇത് മനോബലമുള്ള ഒരു സമൂഹത്തെ മെനഞ്ഞെടുത്ത് ഭാവിയില്‍ മാനസിക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കും.
ഒരാളുടെ ചിന്ത, വിചാരം, ഊഹം, സങ്കല്‍പ്പങ്ങള്‍ മുതലായ മേഖലകളിലാണ് ഈ അസ്വാഭാവികതകള്‍ ആദ്യ മുണ്ടാകുന്നത്. ഈ വ്യത്യാസങ്ങള്‍ ക്രമേണ വാക്കുകളെയും പ്രവര്‍ത്തികളെയും തകരാറിലാക്കുന്നു, ക്രമേണ രോഗം പ്രകടമാകുന്നു.
ഇങ്ങനെയുള്ളവരില്‍ അനാരോഗ്യകരമായ ജീവിത ശൈലികള്‍ കൊണ്ടും ജനിതകമായ പ്രത്യേകതകള്‍ കൊണ്ടും ലഹരി വസ്‌തുക്കളുടെ അമിതോപയോഗം കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും മനസ്സ്, ബുദ്ധി, ബോധമണ്ഡലം, ചിന്ത, ശ്രദ്ധ, വിവേകം, ഏകാഗ്രത, സംസാരം, പ്രവര്‍ത്തികള്‍ എന്നീ മേഖലകളില്‍ മാറ്റമുണ്ടാകും. ഇതിന്റെ ഫലമായി ആ വ്യക്തി സ്വന്തം ക്രീയാത്മകത ക്ഷയിച്ച് സമൂഹത്തില്‍ നിന്ന് വല്ലാതെ പിന്‍തള്ളപ്പെടുന്നു.
മാനസികാരോഗ്യ പ്രഥമശുശ്രൂഷയുടെ പ്രസക്‌തി
ഇന്ത്യയില്‍ മാനസികാരോഗ്യ പരിരക്ഷ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മാനസികാരോഗ്യ ചികിത്സകരുടെ കുറവും ആശുപത്രികളുടെ അഭാവവുമാണു പ്രധാന കാരണങ്ങള്‍.
മാനസികാരോഗ്യ ചികിത്സ ഇന്ത്യയില്‍
പുതിയ കണക്ക് പ്രകാരം, ഇന്ത്യയിലെ അഞ്ച് ശതമാനം ജനങ്ങള്‍ മാനസികരോഗമുള്ളവരാണ്. അതിനാല്‍ ആത്മഹത്യയും ഹൃദയാഘാതവും ഇന്ത്യയില്‍ കൂടിവരുന്നു. തീവ്രമായ മാനസികരോഗമുള്ള രോഗികള്‍ക്കുപോലും ആവശ്യമായ ചികിത്സ ലഭിക്കാത്ത അവസ്‌ഥയാണ് ഇന്നുള്ളത്. ലഘുവായ മാനസിക സമ്മര്‍ദമുള്ള പത്തില്‍ ഒമ്പത് പേര്‍ക്കും ചികിത്സ ലഭിക്കാതെ പോകുന്നു.
മാനസിക സമ്മര്‍ദ്ദം മൂലം പെരുകുന്ന ആത്മഹത്യകള്‍ തന്നെ നമുക്കൊന്നു കണക്കിലെടുക്കാം. പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ സ്വന്തമായി ഒരല്‍പ നിമിഷം ചിന്തിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും ആത്മഹത്യയെന്ന വലിയ ദുരന്തമായി മാറുന്നത്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം അഞ്ചിലൊരു കുട്ടിക്ക് (കൗമാരക്കാരില്‍) മാനസികാരോഗ്യത്തിലുളള പ്രശ്‌നം കണ്ടു വരുന്നതായി പറയുന്നു. അതെ, "ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ ഭയാനകമാണ് മനസിനുണ്ടാകുന്ന മുറിവുകള്‍ " ചെരുതാണെങ്കിൽ പോലും അത് പലപ്പോഴും നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും തകിടം മറിച്ചേക്കാനിടയുണ്ട് അങ്ങനെയുളള നമ്മുടെ മനസിനു വേണം കൃത്യമായ പരിചരണം. ശരീരത്തിലേൽക്കുന്ന മുറിവുകള്‍ പലപ്പോഴും കൃത്യമായ പരിചരണത്തിലൂടെ സുഖപ്പെടുത്തുമ്പോള്‍ ആന്തരികമായ മനസിന്റെ മുറിവുകള്‍ കാലങ്ങളോളം ഉണങ്ങാതെയും പരിചരണവും ലഭിക്കാതെ ജീവിതത്തിന്റെ ദുര്‍ഘടമായ അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. അവിടെയാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യം വിരല്‍ ചൂണ്ടുന്നത്.
മാനസിക അനാരോഗ്യം തന്നെയാണ് ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നു തന്നെ പറയാം. കാരണം നമ്മുടെ കൈപ്പിടിയിലുളള മനസ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. അതിന്റെ താളം ഒന്ന് തെറ്റിയാല്‍ മനസിന്റെ കടിഞ്ഞാണ്‍ തന്നെ കൈവിട്ടു പോകും. ഇത്തരമൊരവസ്ഥയില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന അനേകം പേര്‍ നമ്മുടെയിടയിലുണ്ട്. എപ്പോള്‍ വേണമെങ്കിലും താളം തെറ്റിയേക്കാവുന്ന മനസിനും മാനസികാവസ്ഥയ്ക്കും വേണ്ടി നമ്മള്‍ ഇനിയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2030തോടെ വിഷാദ രോഗം അഥവാ മാനസിക താളം തെറ്റല്‍ ഒരു ആഗോള പ്രശ്‌നമായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ ചൂണ്ടിക്കാണിക്കുന്നു.
ഷെഹ്ന ഷെറീൻ