പകർച്ച വ്യാധികളല്ലാത്ത ദീർഘസ്ഥായി രോഗങ്ങൾ ഇന്ന് ലോകം മുഴുവൻ വർദ്ധിച്ചുവരികയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ആകെ മരണങ്ങളുടെ 70 - 75 ശതമാനവും ഹൃദ്രോഗവും കാൻസറും മൂലമാണുണ്ടാകുന്നത്.
വികസിത രാജ്യങ്ങളിലെ ആരോഗ്യ സൂചികകൾക്കൊപ്പമെത്തുന്ന കേരളാ മോഡൽ ആരോഗ്യ നേട്ടങ്ങളെ കുറിച്ച് നാം ഏറെ അഭിമാനിക്കാറുണ്ട്.
എന്നാൽ വികസിത രാജ്യങ്ങളിലെ ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ച കണക്കുകളെ കടത്തിവെട്ടുന്ന തരത്തിലേക്കാണ് കേരളത്തിന്റെ പോക്ക് എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
മുമ്പെങ്ങും ഇല്ലാതിരുന്നവിധം കേരളത്തിൽ അലസജീവിതത്തിന്റെയും ആർഭാടത്തിന്റെയും മുഖമുദ്രകളായ ഹൃദ്രോഗം, തലച്ചോറിലെ രക്തസ്രാവം, രക്താതിമർദ്ദം, പൊണ്ണത്തടി, സ്ഥായീഭാവമുള്ള ശ്വാസകോശ രോഗങ്ങൾ, പലവിധത്തിലുള്ള അർബുദങ്ങൾ എന്നിവ അധികരിച്ചിരിക്കുന്നു. സാംക്രമിക രോഗങ്ങൾ, പോഷണക്കുറവ് എന്നീ രോഗങ്ങൾ മിക്കവാറും കുറഞ്ഞുവരുന്ന കേരളത്തിൽ പ്രമേഹവും രക്തസമ്മർദ്ദവും എല്ലാംകൂടി ഒരു പുതിയ ആരോഗ്യപ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു. ചിത്രം 1 ൽ കാണിച്ചിരിക്കുന്നതുപോലെ പ്രധാനപ്പെട്ട മരണകാരണങ്ങൾ പഠിക്കുമ്പോൾ പകർച്ച വ്യാധികളും, മറ്റുള്ളവയും കൂടി 13% മാത്രമേ മരണകാരണമാവുന്നുള്ളു. 87% മരണകാരണങ്ങളും പകർച്ചേതര വ്യാധികളാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. 1956 ൽ സംസ്‌ഥാനം രൂപംകൊള്ളുമ്പോൾ ഈ അനുപാതം തിരിച്ചായിരുന്നു.
അമ്പതുവർഷം കൊണ്ട് സാമൂഹ്യരംഗത്തുണ്ടായ വിപ്‌ളവകരമായ മാറ്റങ്ങൾ ആരോഗ്യമേഖലയെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നത് മരണകാരണങ്ങൾ പഠിക്കുമ്പോൾ നാം മനസ്സിലാക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായി ഹൃദ്‌രോഗവും, രണ്ടാമത്തെ പ്രധാന കാരണമായി പക്ഷാഘാതവും കാണപ്പെടുന്നു. കേരള സമൂഹത്തിൽ മൂന്നിലൊന്നിലേറെ മരണം ഈ രോഗസമുച്ചയത്തിനാലാണ്. ക്യാൻസർ, ആത്‌മഹത്യ, അപകടങ്ങൾ എന്നിവയുടെ സംഭാവനയും ചെറുതല്ല. ഈ രോഗങ്ങൾ എല്ലാത്തിന്റെയും അടിസ്‌ഥാനമായി കാണപ്പെടുന്നത് അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. ജീവിതശൈലി എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി അയാളുടെ ജീവിതം ദീർഘകാലാടിസ്‌ഥാനത്തിൽ എങ്ങനെയൊക്കെ ചെലവിടുന്നു എന്നത് പരിഗണിച്ചാണ്. ആഹാരം, വ്യായാമം, പുകയിലയുടെ ഉപയോഗം, മദ്യം, മയക്കുമരുന്നുകൾ, ലൈംഗിക ജീവിതം എന്നിങ്ങനെ ജീവിത ശൈലിയുമായി ബന്‌ധപ്പെട്ട വിവിധ മാനങ്ങൾ ആരോഗ്യത്തിന് ഗുണകരമായോ, വിനാശകരമായോ ഭവിക്കാം. പൊതുവെ പറഞ്ഞാൽ കാർഷിക സംസ്‌കാരത്തിന്റെ തളർച്ച കായികാദ്ധ്വാനത്തിന്റെ തളർച്ചയിലേക്കും അതിൽ നിന്നും ജീവിതശൈലീരോഗങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ് കേരളത്തിലെ സാമൂഹ്യവികസനം ആരോഗ്യമേഖലയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുമാത്രം ആഹാരം കഴിക്കുന്നവരാണ് മലയാളികൾ. അല്‌പാഹാരികളായ കേരളീയരുടെ ഇടയിൽ അമിതഭാരവും ദുർമ്മേദസ്സുമുണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയായി തോന്നാം. പക്ഷേ യാഥാർത്ഥ്യം അതാണ്. അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും പ്രമേഹത്തിലേക്കും നമ്മെ മാടി വിളിക്കുന്നു. ഇവയുടെ ഫലമായി ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർദ്ധമാനമായ തോതിൽ ജനങ്ങളെ വേട്ടയാടുന്നു.
ഇപ്പറഞ്ഞ രോഗങ്ങളുടെ വ്യാപ്‌തിയും കാഠിന്യവും കേരള സമൂഹത്തിൽ എങ്ങനെയുണ്ട് എന്നു നമുക്ക് നോക്കാം. പ്രമേഹത്തിന്റെ കാര്യം തന്നെ എടുക്കാം. 1960-കളിൽ കേരളം ഉൾപ്പെടെ ഭാരതത്തിൽ പ്രായമായവരുടെ ഇടയിൽ വെറും 3%-ത്തിൽ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്. ഇന്ന്, ചിത്രമാകെ മാറി കേരളത്തിൽ ഗ്രാമ നഗര വ്യാത്യാസമില്ലാതെ പ്രമേഹരോഗം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. 20 വയസ്സു കഴിഞ്ഞവരിൽ 16% മുതൽ 20% വരെ ആളുകൾക്ക് പ്രമേഹരോഗമുണ്ട് എന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ എന്ന സംഘടന ഇപ്പോൾ നടത്തിവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രമേഹരോഗത്തിന്റെ പ്രാചുര്യത്തിൽ കാര്യമായ സ്‌ത്രീ-പുരുഷ വ്യത്യാസം കാണുന്നില്ല എന്നതാണ്. 30 വയസ്സിനും 40 വയസ്സിനും ഇടയ്‌ക്കുതന്നെ 10%-ത്തിൽ ഏറെ ആളുകൾക്ക് പ്രമേഹം ഉണ്ട് എന്നാണ്. 40-50 വയസ്സ് ആകുമ്പോഴേക്കും ഇതിന്റെ തോത് 20%-ത്തിൽ അധികമാകുകയും 50-70 വരെയുള്ള പ്രായത്തിൽ പ്രമേഹ രോഗികളുടെ എണ്ണം 35-45% ആകുകയും ചെയ്യുന്നു. പൊതുവെ 35-70 വയസ്സിന് ഇടയ്‌ക്കുള്ളവരുടെ പ്രമേഹരോഗത്തിന്റെ പ്രാചുര്യം 22% മുതൽ 28% വരെയാണ്. വിവിധ സമൂഹങ്ങളിൽ ഈ ഉയർന്ന പ്രാചുര്യത്തിന് ഏക അപവാദം കേരളത്തിലെ തീര പ്രദേശങ്ങളാണ്. എങ്കിലും മത്സ്യ തൊഴിലാളികളുടെ ഇടയിൽ പ്രമേഹരോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നമുക്ക് നിയന്ത്രിക്കാനാവൂ.
അവസാനം പരിഷ്കരിച്ചത് : 2/16/2020