অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രോഗ വിവരങ്ങള്‍

ക്ഷയരോഗം നിയന്ത്രിക്കാം

വര്‍ഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയില്‍ കുറവു കാണുന്നുണ്ടെങ്കിലും, എംഡിആര്‍ ടിബി അഥവാ ഡ്രഗ് റസിസ്റ്റന്റ്

ടിബി ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മനുഷ്യരാശിയെ ബാധിച്ച രോഗങ്ങളില്‍ അതിപുരാതനമായ ഒന്നാണ് ക്ഷയരോഗമെങ്കിലും, ആഗോളതലത്തില്‍ ഇന്നും അത് ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനില്‍ക്കുന്നു.

വര്‍ഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയില്‍ കുറവു കാണുന്നുണ്ടെങ്കിലും, എച്ച്ഐവി രോഗവും, എംഡിആര്‍ ടിബി അഥവാ ഡ്രഗ് റസിസ്റ്റന്റ് ടിബി എന്നിവ ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. വികസ്വരരാജ്യങ്ങളിലാണ് ക്ഷയരോഗംമൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത്. 2012ലെ കണക്കുപ്രകാരം ലോകവ്യാപകമായി ഏകദേശം 8.6 മില്യണ്‍ ജനങ്ങള്‍ ക്ഷയരോഗത്തിന് അടിമപ്പെടുകയും, ഏകദേശം 1.3 മില്യണ്‍ ഈ രോഗംമൂലം മരിക്കുകയും ചെയ്തു. മരിച്ച 3.2 ലക്ഷം പേരില്‍ ക്ഷയരോഗത്തോടൊപ്പം എച്ച്ഐവി അണുബാധയും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും കൃത്യമായ ഇടപെടല്‍മൂലം ക്ഷയരോഗംമൂലമുള്ള മരണം വലിയ അളവില്‍ നിയന്ത്രിക്കാവുന്നതാണെന്ന് കണ്ടെത്തുകയുണ്ടായി. ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മരണം സംഭവിക്കുന്നത്.

2013ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്പ്രകാരം  ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലും, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലുമാണ് കൂടുതല്‍ ക്ഷയരോഗികളുള്ളത്.  യൂറോപ്പിലും, അമേരിക്കയിലും രോഗികള്‍ കുറവാണ്. വികസ്വരരാജ്യങ്ങളില്‍ ക്ഷയരോഗബാധിതരില്‍ ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

എന്താണ് ക്ഷയരോഗം?

മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ്  ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്.  1882ല്‍ റോബര്‍ട്ട് കോക് എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്.  ഈ രോഗം പകരുന്നത് വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ്.  ശരീരത്തിലേക്കു പ്രവേശിക്കുന്ന അണുവിന്റെ ശക്തിയും വ്യക്തിയുടെ രോഗപ്രതിരോധശേഷിയുമാണ് രോഗത്തിന്റെ പ്രയാണത്തെ നിയന്ത്രിക്കുന്നത്.  രോഗപ്രതിരോധ സംവിധാനം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ രോഗാണുവിനെ ഉടന്‍ ചെറുക്കാന്‍കഴിയുന്നു.  മറ്റുചിലരില്‍ ബാക്ടീരിയ ഉടനെ പെറ്റുപെരുകി ക്ഷയരോഗത്തിന് ഹേതുവാകുന്നു.  ചിലരില്‍ രോഗാണുക്കള്‍ രോഗമുണ്ടാക്കാതെ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കുന്നു. ഇങ്ങിനെയുള്ളവരില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വരുന്നതും കാണുന്നു. ഒരാളില്‍ ആദ്യമായി രോഗാണു പ്രവേശിച്ച് രോഗബാധ ഉണ്ടാകുന്നതിനെയാണ് പ്രൈമറി ടിബി എന്നു പറയുന്നത്.  ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ 95 ശതമാനം പേരിലും പലപ്പോഴും ചികിത്സിക്കാതെതന്നെ രോഗം മാറിപ്പോകാറുണ്ട്. അഞ്ചുശതമാനം പേരില്‍ മാത്രമെ കാര്യമായ രോഗം ഉണ്ടാകാറുള്ളു. രോഗപ്രതിരോധശേഷി ആര്‍ജിച്ചവരില്‍ പിന്നീട് രോഗം വരുന്നതിനെ പോസ്റ്റ് പ്രൈമറി ടിബി എന്നുപറയുന്നു. വീണ്ടും പുതിയ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നതു മുഖേനയോ, അല്ലെങ്കില്‍ ശരീരത്തില്‍ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അണു ശക്തിപ്രാപിച്ചോ പോസ്റ്റ് പ്രൈമറി ടിബി വരാം.

എണ്‍പത്തിയഞ്ച് ശതമാനം പേരില്‍ ശ്വാസകോശത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.  15 ശതമാനത്തോളം പേരില്‍ ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നു.  ലിംഫ് ഗ്രന്ഥികള്‍ അഥവാ കഴലകള്‍, തലച്ചോറിനു പുറമെയുള്ള മെനിജ്ഞസ് ആവരണം, ശ്വാസകോശത്തിനു പുറമെയുള്ള പ്ളൂറ, ഹൃദയത്തിനുപുറമെയുള്ള പെരികാര്‍ഡിയം, കുടല്‍, വൃക്ക, ജനനേന്ദ്രിയങ്ങള്‍, ത്വക്ക്, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരീരത്തിലെ മുടിയും നഖവും ഒഴികെയുള്ള എല്ലായിടത്തും ടിബി വരാം.  സാധാരണ കാണാറുള്ള രോഗലക്ഷണങ്ങള്‍, വിട്ടുമാറാത്ത പനി, നീണ്ടുനില്‍ക്കുന്ന കഫത്തോടുകൂടിയ ചുമ, ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ്. ഇതിനുപുറമെ ചിലരില്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കഫത്തില്‍ ചോരയുടെ അംശം എന്നിവയും കാണാറുണ്ട്.

നേരത്തെയും, കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ടിബി നിയന്ത്രണത്തില്‍ പ്രധാനമാണ്.  കഫപരിശോധനയാണ് രോഗനിര്‍ണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്.  എക്സ്റേ പരിശോധനയും സഹായകമാവാറുണ്ട്.  നിലവിലുള്ള പ്രധാന ടെസ്റ്റുകള്‍ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്കോപ്പി, ന്യൂക്ളിക് ആസിഡ് ആംപ്ളിഫിക്കേഷന്‍ ടെസ്റ്റുകള്‍ (ജീന്‍ എക്സ്പര്‍ട്ട്, ലൈന്‍ പ്രോബ് അസൈ), കള്‍ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ്. ശ്വാസകോശേതര ക്ഷയരോഗ നിര്‍ണയത്തിന് അതത് ‘ഭാഗങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ജീന്‍ എക്സ്പര്‍ട്ട് മുഖേനയും, ഹിസ്റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്.  രക്തത്തിലെ ആന്റിബോഡി എസ്റ്റിമേഷന്‍ ടെസ്റ്റുകള്‍ ടിബി രോഗനിര്‍ണയത്തിന് ഉപയോഗിക്കാന്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നില്ല.

ഓരോ രാജ്യത്തും ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍ നിലവിലുണ്ട്.  എച്ച്ഐവി രോഗത്തിന്റെ വരവോടെ ടിബി നിയന്ത്രണം ഗവണ്‍മെന്റ് ഗൌരവമായി എടുക്കുകയും, 1962 മുതല്‍ രാജ്യത്ത് നടപ്പാക്കിവന്ന നാഷണല്‍ ടിബി കണ്‍ട്രോള്‍ പ്രോഗ്രാം വിലയിരുത്തുകയും ഉണ്ടായി.  അതിന്റെ അടിസ്ഥാനത്തില്‍ 1993 മുതല്‍ പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആര്‍എന്‍ടിസിപി) ഘട്ടംഘട്ടമായി നടപ്പാക്കിവന്നു.  ഈ പദ്ധതിയുടെ കാഴ്ചപ്പാട്, ടിബി ഇല്ലാത്ത ഇന്ത്യ എന്നതാണ്.  നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ചികിത്സാപദ്ധതി, ഡോട്ട്സ് ആണ് ആര്‍എന്‍ടിസിപിയിലുള്ളത്.

കുറ്റമറ്റ രോഗനിര്‍ണയം, മേല്‍ത്തരം മരുന്നുകള്‍, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേല്‍നോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവ ആര്‍എന്‍ടിസിപിയിലുണ്ട്. പദ്ധതിയുടെ ലക്ഷ്യം, സമൂഹത്തില്‍ അസുഖമുള്ളവരില്‍ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തില്‍ എത്താനാണ് ശ്രമിക്കുന്നത്.  ഈ പദ്ധതിയില്‍ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണ് പരിഗണിക്കുന്നത്. രോഗനിര്‍ണയവും ചികിത്സയും തികച്ചും സൌജന്യമാണ്. ആറുമുതല്‍ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള ദിവസങ്ങളിലുള്ള ഹ്രസ്വ കാല ചികിത്സയാണ് ഈ പദ്ധതിപ്രകാരം രോഗികള്‍ക്ക് നല്‍കുന്നത്.  ഇതുമുഖേന കഴിഞ്ഞ ഒന്നരദശകങ്ങളിലായി നല്ലൊരു പങ്ക് രോഗികളെ ചികിത്സിച്ച് രോഗവിമുക്തരാക്കാന്‍ സാധിച്ചിട്ടുണ്ട്.

ക്ഷയരോഗത്തിനു നല്‍കുന്ന ഒന്നാംനിര മരുന്നുകളെ ചെറുക്കാന്‍ കെല്‍പ്പുള്ള രോഗാണുക്കളാണ്, മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എംഡിആര്‍ ടിബി ഉണ്ടാക്കുന്നത്.  എംഡിആര്‍ ടിബി രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍തലത്തില്‍ നല്‍കുന്നുണ്ട്.  രണ്ടുവര്‍ഷം നീളുന്ന രണ്ടാംനിര മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആര്‍ ടിബിക്ക് നല്‍കുന്നത്.  ഈ മരുന്നുകള്‍ ശക്തിയേറിയതും പാര്‍ശ്വഫലങ്ങള്‍ ഉള്ളതും വിലകൂടിയതുമാണ്. മുന്നൂറോളം രോഗികള്‍ കേരളത്തില്‍ ഇപ്പോള്‍ എംഡിആര്‍ ടിബിക്ക് മരുന്നു കഴിക്കുന്നുണ്ട്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളാണ് എക്സറ്റന്‍സീവ്ലി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എക്സ്ഡിആര്‍ ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികിത്സയും സൌജന്യമായി ഗവണ്‍മെന്റ്തലത്തില്‍ ചെയ്തുവരുന്നുണ്ട്. ആദ്യമായി ടിബി രോഗം വരുമ്പോള്‍ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കില്‍ ഡ്രഗ് റസിസ്റ്റന്റ് ടിബി വരാന്‍ സാധ്യത കൂടുതലാണ്.

എംഡിആര്‍ ടിബി, എക്സ്ഡിആര്‍ ടിബി തുടങ്ങിയ രോഗാവസ്ഥകള്‍ ടിബി നിയന്ത്രണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഇതിനുപുറമെ എച്ച്ഐവി രോഗബാധിതരിലെ ടിബി രോഗവും ടിബി നിയന്ത്രണത്തിന് വിഘാതമാവുന്നുണ്ട്.  കേരളത്തില്‍ ഒരുവര്‍ഷത്തില്‍ ഇരുപതിനായിരത്തോളം ടിബി രോഗികളെ ഇപ്പോഴും കണ്ടെത്തുന്നുണ്ട്.  രോഗബാധിതരെ കൃത്യമായി ചികിത്സിച്ച് രോഗപ്പകര്‍ച്ച തടയുന്നതുവഴി മാത്രമെ ടിബി നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു.  ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കൃത്യമായ ചികിത്സവഴി രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടുവരുന്നു.  ഈ ജില്ലകളില്‍ സമീപഭാവിയില്‍ ടിബി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൃത്യസമയത്തുള്ള രോഗനിര്‍ണയവും, കൃത്യമായ മരുന്നുകളും, കൃത്യമായ നിരീക്ഷണവും വഴി രോഗ സാന്ദ്രത കുറച്ചുകൊണ്ടുവരാനും, പടിപടിയായി മറ്റു ജില്ലകളിലും ക്ഷയരോഗികളുടെ എണ്ണം കുറച്ച് രോഗനിര്‍മാര്‍ജനത്തിലേക്ക് എത്തിക്കാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

ഡോ. പി സജീവ്കുമാര്‍

(പാലക്കാട് ജില്ലാ ക്ഷയരോഗചികിത്സാ കേന്ദ്രത്തില്‍ കണ്‍സള്‍ട്ടന്റ് ഇന്‍ പള്‍മണറി മെഡിസിനാണ് ലേഖകന്‍)

ഗ്ളോക്കോമ അന്ധതയുണ്ടാക്കാം

ഗ്ളോക്കോമയും അതുകൊണ്ടുണ്ടാകുന്ന അന്ധതയും ഇന്ത്യയില്‍ ഇപ്പോള്‍ കൂടിവരികയാണ്. ആയിരംപേരില്‍ ഏകദേശം 14–15 പേര്‍ക്ക് ഈ രോഗം ഉണ്ട്. ഈ രോഗം കണ്ടുപിടിക്കാനുള്ള കാലതാമസംകൊണ്ട് ഒരു വലിയ ശതമാനം രോഗികള്‍ക്കും കാഴ്ച നഷ്ടപ്പെടുന്നു.  മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ലോകമാകെ ഗ്ളോക്കോമ വാരമായി ആചരിക്കുകയാണ്.

കണ്ണിന്റെ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന കൂട്ടം രോഗങ്ങള്‍ക്കാണ് ഗ്ളോക്കോമ എന്നു പറയുന്നത്. ഏറ്റവും സാധാരണയായി കാണാറുള്ള ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ ബാധിച്ചിട്ടുള്ള 75 ശതമാനം രോഗികള്‍ക്കും ഈ രോഗമുണ്ടെന്ന് അറിയില്ല. പ്രാരംഭദശയില്‍  ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ രോഗം വര്‍ഷങ്ങള്‍കൊണ്ട് നമ്മെ അന്ധരാക്കിയേക്കാം. പല രോഗികളിലും കണ്ണിന്റെ പ്രഷര്‍ കൂടുന്നതുമൂലമാണ് ഗ്ളോക്കോമ ഉണ്ടാകുന്നത്. കണ്ണിന്റെ മുന്‍ഭാഗത്തുള്ള ആന്റീരിയല്‍ ചേംബറിലൂടെ ഒഴുകുന്ന ദ്രാവകം കണ്ണിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ഈ ദ്രാവകം കണ്ണിന്റെ ആംഗിളില്‍ എത്തുമ്പോള്‍ ഒരു സ്പോഞ്ചിലൂടെ ഒഴുകി കണ്ണിന് പുറത്തേക്ക് പോകുന്നു. ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമയില്‍ ഈ സ്പോഞ്ചിലൂടെ പുറത്തേക്ക് പോകുവാന്‍ തടസ്സമനുഭവപ്പെടുന്നു. പുറത്തേക്ക് പോകാന്‍ പറ്റാതെ കെട്ടിക്കിടക്കുന്ന ദ്രാവകം കണ്ണിന്റെ പ്രഷര്‍ വര്‍ധിപ്പിക്കുന്നു. ഇങ്ങനെ കണ്ണിന്റെ പ്രഷര്‍ വര്‍ധിക്കുമ്പോള്‍ കണ്ണിന്റെ ഞരമ്പിനു കേടുപറ്റി കാഴ്ചശക്തി നഷ്ടപ്പെടുന്നു.

രോഗത്തെ നിയന്ത്രിക്കാം

ശരിയായ ആരോഗ്യമുള്ള കണ്ണിന്റെ മര്‍ദം 10–20 ാാ ീള വഴ ആയിരിക്കും. ഒരു ദിവസത്തില്‍ പല സമയത്തായി ഇതിന്റെ അളവില്‍ മാറ്റമുണ്ടാകും. അതായത് രാവിലെ കൂടുതലും രാത്രിസമയമാകുമ്പോള്‍ ഇതിന്റെ അളവ് കുറഞ്ഞുംവരും. ആയതുകൊണ്ട് ഒരു പ്രാവശ്യത്തെ പരിശോധനയില്‍ കിട്ടുന്ന അളവ് ഒരിക്കലും പര്യാപ്തമല്ല.

ജന്മനാലുള്ള ഗ്ളോക്കോമകള്‍ ഉണ്ട്. കുട്ടികളില്‍ കാണുന്നത് ജന്മനായുള്ള ഗ്ളോക്കോമ (ബുഫ്താല്‍മോസ്/കാളക്കണ്ണ്), മുതിര്‍ന്നവരില്‍ കാണുന്നത് ഓപ്പണ്‍ ആംഗിള്‍/ക്ളോസ്ഡ് ആംഗിള്‍ ഗ്ളോക്കോമ.

ജന്മനാലുള്ള ഗ്ളോക്കോമ താരതമ്യേന അപൂര്‍വമായി കുട്ടികളില്‍ കണ്ടുവരുന്ന ഒരവസ്ഥയാണ്. ഏകദേശം 1000 ത്തില്‍ ഒന്ന് എന്ന കണക്കില്‍ നവജാതശിശുക്കളില്‍ ഇത് കണ്ടുവരുന്നു. സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കാണുന്നത്. എന്നാല്‍, അപൂര്‍വമായി പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലും ഇത് കാണാറുണ്ട്. ഇത് ജുവനയില്‍ ഗ്ളോക്കോമ എന്നറിയപ്പെടുന്നു. 65 ശതമാനം ആണ്‍കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. 75 ശതമാനത്തോളം രണ്ട് കണ്ണിലും ഇത് കാണാറുണ്ട്. എന്നാല്‍ അത് ചിലപ്പോഴായി ഒരു കണ്ണിന് മാത്രവും കാണും.  കുട്ടികളില്‍ ഈ അവസ്ഥയുണ്ടാകുന്നതിന് കാരണം ആംഗിള്‍ വികസനം അസാധാരണമാകുമ്പോള്‍ കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ ഒഴുക്കിലുണ്ടാകുന്ന തടസ്സമാണ്. കുട്ടികളുടെ കണ്ണ് മുതിര്‍ന്നവരുടെ കണ്ണിനെ അപേക്ഷിച്ച് കൂടുതല്‍ അയഞ്ഞതായതിനാല്‍ മര്‍ദം കൂടുമ്പോള്‍ ക്രമേണ കണ്ണ് വലുതാകും. അതുകൊണ്ട് കാളയുടെ കണ്ണ്പോലെ വലുതായി തോന്നും. അതുകൊണ്ട് ബുഫ്താല്‍മോസ് (ഓക്സ് ഐ) എന്ന് വിളിക്കുന്നു.

കുട്ടികളെ എപ്പോള്‍ ഡോക്ടറെ കാണിക്കണം: വലിയ കണ്ണ്, വലിയ നേത്രപടലം, നേത്രപടലത്തിലെ വെളുത്ത പാട, കണ്ണില്‍നിന്ന് വെള്ളം വരിക, വെളിച്ചത്തില്‍ നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണില്‍ ചുവപ്പുനിറം, കണ്ണില്‍ വെളുത്ത ഭാഗത്ത് നീലനിറം കാണപ്പെടുക, കാഴ്ചക്കുറവ് (പ്രത്യേകമായും ഹ്രസ്വദൃഷ്ടി), മുഖത്ത് വലിയ മറുകുകള്‍ എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍ വിദഗ്ധ പരിശോധന നടത്തുക. ഈ രോഗം മരുന്നുകൊണ്ട് മാറ്റാന്‍ പറ്റുന്നതല്ല. ശസ്ത്രക്രിയകൊണ്ട് മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളു. കണ്ണിലെ ഡ്രെയ്നേജ് ചാനലുകളെ തുറന്നുകൊടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

നാരോ ആംഗിള്‍ ഗ്ളോക്കോമ

രോഗലക്ഷണങ്ങള്‍: കണ്ണുകള്‍ക്ക് കടുത്ത വേദന, തലവേദന, കാഴ്ച മങ്ങല്‍ എന്നിവയാണ് അനുഭവപ്പെടുക. പ്രകാശത്തിന്റെ ഉറവിടങ്ങള്‍ക്ക് ചുറ്റും മഴവില്ലുപോലെ ഒരു ദീപ്തിവലയം അനുഭവപ്പെടും. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അമ്പതിനും അറുപതിനും ഇടയ്ക്കുള്ള പ്രായത്തിലും ദീര്‍ഘദൃഷ്ടിയുള്ളവരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കണ്ണിന്റെ ഐറിസ് എന്ന ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി അക്വസ് ഹ്യൂമറിന്റെ ഒഴുക്കിന് വഴി തുറന്നുകൊടുക്കുന്നു. മുമ്പ് ഇത് ആശുപത്രികളില്‍ കിടത്തി ശസ്ത്രക്രിയ വഴി ചികിത്സിക്കുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ ലേസര്‍ ചികിത്സ വഴി ഇത് എളുപ്പത്തില്‍ ചെയ്യാം. ഇതിനായി രോഗികളെ കിടത്തിചികിത്സ നടത്തേണ്ട ആവശ്യമില്ല.

ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ

ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ എന്നാല്‍ സാവധാനമായി കണ്ണിന്റെ കാഴ്ചയെ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്. നഷ്ടപ്പെട്ട കാഴ്ച ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ല. രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍ ഒരു സാധാരണ പരിശോധനക്ക് വിധേയമാകുമ്പോഴാണ് ഈ രോഗം നിര്‍ണയിക്കപ്പെടുന്നത്. ഈ അവസ്ഥ കാണപ്പെടുന്നത് 60 വയസ്സിന് മുകളിലുള്ള ആളുകളിലാണ്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഈ രോഗാവസ്ഥയുണ്ടെങ്കില്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘദൃഷ്്ടിയുള്ളവര്‍, പ്രമേഹരോഗികള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തുടര്‍ച്ചയായി ചില മരുന്നുകള്‍ (സ്റ്റിറോയ്ഡ്) ഉപയോഗിക്കുന്നതും ഒരു പരിധിവരെ ഗ്ളോക്കോമക്ക് കാരണമാകും.

ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും സാധാരണയായി കാണിക്കാറില്ല. എങ്കിലും വെള്ളെഴുത്തിന് ഉപയോഗിക്കുന്ന കണ്ണടകള്‍ ഇടയ്ക്കിടക്ക് മാറ്റേണ്ടിവരിക, ദൃശ്യമണ്ഡലത്തിന്റെ പരിധിയിലുള്ള കാഴ്ചയുടെ വ്യത്യാസം, ഏറ്റവും ഒടുവിലായി കാഴ്ച (ഠഡചചഋഘ ഢകടകഛച) പൂര്‍ണമായും ഒരു കുഴിലിലൂടെ നോക്കുന്ന രീതിയിലായിത്തീരുക എന്നിവ ലക്ഷണങ്ങളാണ്.

എന്തൊക്കെ ചെയ്യണം

നേത്രത്തിന്റെ മര്‍ദം (കചഠഞഛഇഡഘഅഞ ജഞഋടടഡഞഋ) തിട്ടപ്പെടുത്തുക, ദൃശ്യമണ്ഡലത്തിന്റെ (എശലഹറ) നില പരിശോധിക്കുക അതായത് ഞരമ്പിന്റെ ശക്തിക്ഷയം മനസ്സിലാക്കുന്നതിനായി ഒരു കംപ്യൂട്ടറൈസ്ഡ് യന്ത്രം ഉപയോഗിച്ച് നടത്തുന്ന  പരിശോധനയാണിത്. നേത്രനാഡിയുടെ ഞരമ്പിന്റെ വിദഗ്ധ പരിശോധനയാണിത്. (ഛജഒഠഒഅഘങഛടഇഛജഥ). തുള്ളിമരുന്നുകൊണ്ട് ഗ്ളോക്കോമയെ നിയന്ത്രിക്കാനും ഒരുവേള ശസ്ത്രക്രിയ ഒഴിവാക്കുകയോ, നീട്ടിവെയ്ക്കുകയോ ചെയ്യാനും സാധിക്കും. എന്നാല്‍ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനാവില്ല. അതിനാല്‍ തുടക്കത്തില്‍തന്നെ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. മരുന്നുകൊണ്ടുള്ള മിക്ക ചികിത്സകളും കണ്ണിലെ ദ്രാവകത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ഡ്രെയ്നേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്. തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കാത്തവര്‍ക്കും രൂക്ഷമായ രോഗമുള്ളവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായിരിക്കും.

ഗ്ളോക്കോമ രോഗികളില്‍ ചിലര്‍ക്ക് ലേസര്‍ ചികിത്സകൊണ്ട് വളരെയേറെ പ്രയോജനം ലഭിക്കും. ഓപ്പറേഷന്‍ വഴി കണ്ണിലുള്ള ദ്രാവകത്തിന് പുറത്തേക്കൊഴുകുന്നതിനുള്ള പുതിയ വഴി തുറന്നുകൊടുക്കുകയും അതുവഴി കണ്ണിന്റെ പ്രഷര്‍ കുറയ്ക്കാനും സാധിക്കും.

ഡോ. സുരേഷ് പുത്തലത്ത്

(കോഴിക്കോട് പുത്തലത്ത് ഐ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഡയറക്ടറാണ് ലേഖകന്‍)

വൃക്കപരാജയവും മരണാനന്തര വൃക്കമാറ്റിവയ്ക്കലും

സ്ഥിരമായിട്ടുള്ള വൃക്കപരാജയത്തിനാണ് എന്നു പറയുന്നത്. ചികിത്സയിലൂടെ വലിയ പരിധിവരെ രോഗം മൂര്‍ഛിക്കുന്നത് തടയാന്‍ സാധിക്കും. രക്താതിമര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ്, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുക, ആവശ്യമില്ലാത്ത മരുന്നുകള്‍ കഴിക്കാതിരിക്കുക എന്നുള്ളതാണ് വൃക്കപരാജയം കൂടാതിരിക്കുന്നതിനും അല്ലെങ്കില്‍ അതിനെ തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍. ഇതുകൂടാതെ കാല്‍സ്യം, ഫോസ്ഫറസ് എന്നു തുടങ്ങിയ എല്ലുകളുമായ ബന്ധപ്പെട്ട മിനറല്‍സിനെ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. സികെഡി ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയില്ല. കാലക്രമേണ അതിന്റെ പരാജയം കൂടി സ്റ്റേജ് ഒന്നില്‍നിന്ന് അഞ്ചാം സ്റ്റേജ് അഥവാ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസിലേക്ക് പോകും. ആ സമയത്ത് റെനല്‍ റീപ്ളേസ്മെന്റ് തെറാപ്പി എന്നു പറഞ്ഞാല്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കുക എന്നതാണ്.

വൃക്ക മാറ്റിവയ്ക്കുമ്പോള്‍

വൃക്ക മാറ്റിവയ്ക്കലിന് ഒരുങ്ങുമ്പോള്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഓര്‍ക്കേണ്ടത്. 1. ഒരു വൃക്കദാതാവിനെ കണ്ടെത്തുക, 2. നിയമവശങ്ങള്‍ മനസ്സിലാക്കുക, 3. സാമ്പത്തികമായി ഒരുങ്ങുക. നിയമവശങ്ങള്‍ സ്വന്തക്കാര്‍ക്കും സ്വന്തമല്ലാത്തവര്‍ക്കും വ്യത്യാസമുണ്ട്. സ്വന്തക്കാര്‍ എന്നു പറയുമ്പോള്‍ അച്ഛന്‍, അമ്മ, മുത്തശ്ശീമുത്തശ്ശന്മാര്‍, മക്കള്‍, ചെറുമക്കള്‍, സഹോദരങ്ങള്‍, ഭാര്യ–ഭര്‍ത്താവ് ഇത്രയും പേരില്‍ ആരെങ്കിലും ഒരു വ്യക്തി മറ്റേയാള്‍ക്ക് വൃക്ക ദാനംചെയ്താല്‍ അതുചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതിനല്‍കാന്‍ സര്‍ക്കാര്‍ അനുവാദംകൊടുത്തിട്ടുണ്ട്. ഇതില്‍പ്പെടാത്ത ഏതെങ്കിലും വ്യക്തി കൊടുത്താല്‍ സര്‍ക്കാര്‍ ഓഥറൈസേഷന്‍ കമ്മിറ്റിയില്‍ പോകണം. ഇപ്പോള്‍ ഒരു വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് 6–7 ലക്ഷം രൂപ ചെലവുവരും.

മസ്തിഷ്കമരണം

മസ്തിഷ്കമരണത്തിന്  റോഡപകടങ്ങളാണ് കൂടുതല്‍ ഇടയാക്കുന്നത്. ഇത് കൂടാതെ മസ്തിഷ്ക്കത്തിലുള്ള രക്തസ്രാവവും മസ്തിഷ്കമരണം ഉളവാക്കാം. മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത് ന്യൂറോ സര്‍ജന്‍/ന്യൂറോളജിസ്റ്റ് ഡോക്ടര്‍മാര്‍ ആണ്.  മസ്തിഷ്കമരണത്തില്‍ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നില്ല. മറ്റ് ആന്തരിക അവയവങ്ങള്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് മൂത്രമുണ്ടാകുന്നു, ഹൃദയം പമ്പ്ചെയ്യുന്നു, ലിവര്‍ വര്‍ക്ക്ചെയ്യുന്നു. കൃത്രിമ ശ്വാസംവഴി നിലനിര്‍ത്തുന്നതുമൂലം വൃക്കകള്‍, കരള്‍, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കുടല്‍, കൈപ്പത്തികള്‍ എന്നിവ മാറ്റിവയ്ക്കാം. മസ്തിഷ്കമരണം സ്ഥിരീകരിച്ചുകഴിഞ്ഞ ആ ആശുപത്രിയിലെ അധികൃതര്‍ സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്   എന്ന പദ്ധതിയിലെ തിരുവനന്തപുരം ഓഫീസില്‍ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.  ഗചഛട ഈ അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ മേല്‍നോട്ടം വഹിക്കുകയുംചെയ്യുന്നു. ഇതിനകം 350ല്‍പ്പരം മരണാനന്തര വൃക്കമാറ്റല്‍ ശസ്ത്രക്രിയ കേരളത്തില്‍ നടന്നിട്ടുണ്ട്.

ഡയാലിസിസ്

വൃക്കകള്‍ രണ്ടും പരാജയപ്പെട്ട് സ്റ്റേജ് അഞ്ചില്‍ വരുമ്പോള്‍ ക്രിയാറ്റിനിന്‍ 5 മി.ഗ്രാമിന് മുകളിലുള്ള രോഗികള്‍ക്ക് ഡയാലിസിസ് ഏതുസമയവും തുടങ്ങേണ്ടിവരും. കൂടുതലും ബാഹ്യലക്ഷണങ്ങള്‍ വച്ചുകൊണ്ടാണ്  ഡയാലിസിസ് തുടങ്ങുന്നത്. ക്രിയാറ്റിനിന്‍ 5 മി.ഗ്രാം ആകുന്നതിനുമുമ്പേതന്നെ ഭാവി ചികിത്സയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ആ വ്യക്തിക്ക് വൃക്കമാറ്റല്‍ ശസ്ത്രക്രിയ വേണ്ടേ? സ്വന്തക്കാര്‍ ആരെങ്കിലും വൃക്ക ദാനംചെയ്യുന്നുണ്ടോ?

അടുത്ത ബന്ധുക്കളില്ലെങ്കില്‍ അകന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഉണ്ടോ? അങ്ങനെ വൃക്കദാതാക്കളില്ലാത്ത ഒരു വ്യക്തിക്ക് വൃക്കമാറ്റാനായിട്ട് ഒരവസരം മൃതസഞ്ജീവനിയിലൂടെ നേരത്തെ രജിസ്റ്റര്‍ചെയ്താല്‍ വൃക്ക ലഭ്യമാണ്. ഇപ്പോള്‍ 1200ല്‍പ്പരം രോഗികള്‍ ഗചഛടല്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നതുകൊണ്ട് വെയ്റ്റിങ്  പിരീഡ് ഒന്നരവര്‍ഷംതൊട്ട് രണ്ടുവര്‍ഷംവരെ ആയി.

മരണാനന്തര വൃക്കമാറ്റിവയ്ക്കല്‍

മരണാനന്തര വൃക്കമാറ്റലിന്റെ ഏറ്റവുംവലിയ ഗുണം കൂടുതല്‍ കടലാസ് ജോലികള്‍ ഇല്ലെന്നതാണ്. കൂടാതെ വൃക്കയുടെ വില ആര്‍ക്കും നല്‍കേണ്ടതില്ല. ഇതിന്റെ പോരായ്മ അധികനാള്‍ വെയിറ്റ്ചെയ്യേണ്ടിവരുമെന്നതാണ്. സീനിയോറിറ്റി അനുസരിച്ചാണ് മരണാനന്തര അവയവങ്ങള്‍ അലോട്ട്ചെയ്യുന്നത്. ഗചഛടല്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ആശുപത്രിയിലെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിക്ക് കൊടുക്കുകയും മറ്റേ വൃക്ക ഗവ. മെഡിക്കല്‍ കോളേജിനും കൊടുക്കുന്നു. ഗവ. മെഡിക്കല്‍ കോളേജ് തിരസ്കരിച്ചാല്‍ അത് സോണല്‍ ആശുപത്രിയിലൂടെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിയുടെ ക്രമമനുസരിച്ച് അലോട്ട്ചെയ്യും. മസ്തിഷ്കമരണം ട്രാന്‍സ്പ്ളാന്‍് നടക്കാത്ത ആശുപത്രിയിലാണ് നടക്കുന്നതെങ്കില്‍ ആ രണ്ട് വൃക്കകളില്‍ ഒന്ന് ഗവണ്‍മെന്റിനും മറ്റേത് സോണല്‍ ക്വാട്ടയിലും കൊടുക്കും.

എങ്ങനെ രജിസ്റ്റര്‍ചെയ്യാം

ഏത് ആശുപത്രിയിലൂടെയാണ് രജിസ്റ്റര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്യണം. നിങ്ങളുടെ രോഗവിവരങ്ങള്‍ അവിടെ രേഖപ്പെടുത്തണം. രക്തഗ്രൂപ്പ് സ്ഥിരീകിരക്കണം. ബ്ളഡ് ഗ്രൂപ്പ് അനുസരിച്ചാണ് അലോട്ട്മെന്റ്. നിര്‍ദിഷ്ട ഫോറം പൂരിപ്പിക്കുകയും നിശ്ചിത ഫീസ് അടച്ച്് ഈ ഫോമിന്റെ കൂടെ നിങ്ങള്‍ ആശുപത്രിവഴി ഫോര്‍വേര്‍ഡ് ചെയ്യുകയും അവിടെ രജിസ്റ്റര്‍ചെയ്ത് വെബ്സൈറ്റില്‍ നിങ്ങളുടെ പേര് വരികയും രജിസ്റ്റര്‍നമ്പര്‍ അറിയിക്കുകയും ചെയ്യുന്നു. രജിസ്റ്റര്‍ചെയ്യുമ്പോള്‍ നിങ്ങളുടെ രണ്ട് ഫോണ്‍നമ്പറുകള്‍ കൊടുക്കണം. മസ്തിഷ്കമരണത്തിലൂടെ ഒരു വൃക്ക ലഭ്യമാകുമ്പോള്‍ മൂന്നു രോഗികളെ വിളിക്കും. അവരുടെ ഡയാലിസിസ് പല സ്ഥലങ്ങളിലായിരിക്കാം. നേരത്തെതന്നെ അവരെ പരിശോധിച്ച് അവരുടെ മെഡിക്കല്‍ ഫിറ്റ്നസ് നോക്കിവച്ചിട്ടുള്ളവരായിരിക്കും. അറിഞ്ഞാലുടനെതന്നെ അവര്‍ വൃക്കമാറ്റല്‍ നടക്കേണ്ട ആശുപത്രിയിലേക്ക് വരേണ്ടതാണ്. അവിടെവന്നാല്‍ ഡയാലിസിസ് ആവശ്യമുണ്ടെങ്കില്‍ അതു ചെയ്യുകയും മറ്റുള്ള പരിശോധനകള്‍ചെയ്ത് ഫിറ്റ്നസ്, കാര്‍ഡിയോളജി, അനസ്തേഷ്യ, ചെക്കപ്പ് നടത്തി രോഗിയെ എത്രയും പെട്ടെന്ന് വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് ഒരുക്കുന്നു. ഇതെല്ലാം നേരത്തെതന്നെ അറിയിക്കുകയും ഇതിന്റെ എല്ലാ സങ്കീര്‍ണവശങ്ങളും നേരത്തെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ ആ സമയത്ത് പ്രത്യേകിച്ച് പുതുതായിട്ട് ചെയ്യാന്‍ ഒന്നുംതന്നെ ഇല്ല.

മസ്തിഷ്കമരണം സംഭവിച്ചയാളുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്തി സ്വീകര്‍ത്താവില്‍ മാറ്റിവയ്ക്കുന്നത് വരെയുള്ള ചെലവ് വൃക്കകള്‍, കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ സ്വീകരിച്ചവര്‍ തുല്യമായി പങ്കിട്ട് വഹിക്കുന്നു. ഇതിന് രണ്ടുലക്ഷം രൂപയില്‍ കൂടാത്ത ചെലവ് ആശുപത്രിക്ക് ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്്.

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 56  മരണാനന്തര വൃക്കദാനം ഞങ്ങളുടെ ടീമിന് ചെയ്യാന്‍ കഴിഞ്ഞു.  ഇതില്‍ 54 പേര്‍ സുഖമായിട്ട് (95%) നല്ല വൃക്കപ്രവര്‍ത്തനവുമായി ജീവിക്കുന്നു. മരണാനന്തര വൃക്കദാനത്തില്‍ അപകടമുണ്ടെന്നു പറയുന്നത് ശരിയല്ല. നല്ലൊരു വിദഗ്ധരുടെ ടീം, കിഡ്നി കൊടുക്കുന്നതിനുമുമ്പ് സ്വീകര്‍ത്താവിനെ നല്ലവണ്ണം ഒരുക്കി, പരിചയസമ്പന്നനായ ഒരു സര്‍ജന്‍ ഓപ്പറേറ്റ്ചെയ്ത്, അതിനുവേണ്ടി നല്ല മരുന്നും കിട്ടിക്കഴിഞ്ഞാല്‍ മരണാനന്തര വൃക്കദാനം ചെയ്യുന്നത് പുറംരാജ്യങ്ങളിലെപ്പോലെ ഇന്ന് കേരളത്തിലും യാഥാര്‍ഥ്യമായിവന്നിരിക്കുകയാണ്. ആളുകള്‍ ഇതിനെപ്പറ്റി ബോധവാന്മാരാണ്. വൃക്കമാറ്റുന്ന ആശുപത്രികളെല്ലാംതന്നെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ വന്നുകഴിഞ്ഞു.

മരണാനന്തരവൃക്ക സ്വീകരിക്കാന്‍ തയ്യാറായ വ്യക്തി ഇതിനെപ്പറ്റി ബോധവാനായിരിക്കണം. പലര്‍ക്കും മരണാനന്തര അവയവദാനത്തിനുവേണ്ടി വൃക്കള്‍ ഓഫര്‍ചെയ്യുമ്പോള്‍ അവര്‍ സാമ്പത്തികമായി ഒരുങ്ങിയിട്ടില്ലെന്ന കാരണത്താല്‍ തിരസ്കരിക്കാതിരിക്കാന്‍ പണം ആശുപത്രിയില്‍ നിക്ഷേപിക്കാം.

ഒരു ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്താല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ മാറ്റാം. ഏത് ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്തോ അവിടെനിന്ന് എന്‍ഒസി വാങ്ങി റീ–രജിസ്റ്റര്‍ ചെയ്യേണ്ട ആശുപത്രിയില്‍ കൊടുത്താല്‍ അതേ സീനിയോറിട്ടി അനുസരിച്ച് രജിസ്ട്രേഷന്‍ മാറ്റാം.

അലോട്ട്ചെയ്ത് അവയവങ്ങള്‍ ഒരു നഗരത്തില്‍നിന്ന് മറ്റു നഗരത്തിലേക്ക് കൊണ്ടുപോകാന്‍ റോഡ്മുഖേന സമയം കൂടുതല്‍ എടുക്കുന്നതുകൊണ്ട് എയര്‍ ആംബുലന്‍സ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ സിറ്റികളെ ഇതുകൊണ്ട് ബന്ധിപ്പിക്കുന്നു. അവയവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും ഇത് ഉപകരിക്കുന്നു. മാധ്യമങ്ങള്‍ അവയവദാനത്തിന്റെ വളര്‍ച്ചയില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവയവങ്ങള്‍ കൊടുക്കുന്നവരെ ആദരിക്കുക, അവരുടെ ത്യാഗമനോഭാവത്തെ അംഗീകരിക്കുക എന്നിവയടെ പശ്ചാത്തലത്തില്‍ പല കുടുംബങ്ങളും വൃക്കയും മറ്റ് അവയവങ്ങളും മസ്തിഷ്കമരണത്തിനുശേഷം ദാനംചെയ്യുന്നതിനു മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തില്‍ മരണാനന്തര അവയവദാനം വൃക്കരോഗികള്‍ക്കും വളരെയധികം പ്രതീക്ഷനല്‍കുന്നു.

ഡോ. ജോര്‍ജി കെ നൈനാന്‍

കൊച്ചിയില്‍ ലേക്ഷോര്‍, പിവിഎസ് മെമ്മോറിയല്‍ ആശുപത്രികളില്‍ സനീയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍

പനിക്കെതിരെ മുന്‍കരുതല്‍

മഴക്കാലം പലതരം പനികളുടെയും കാലമാണ്. സാധാരണ പനിയും എലിപ്പനി, ഡെങ്കിപ്പനി എന്നിവയുമാണ് മഴക്കാലത്ത് കാണുന്നതെങ്കിലും മറ്റു പനികള്‍ക്കെതിരെയും ജാഗ്രത പുര്‍ത്തണം.

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍: ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം സങ്കീര്‍ണമായാല്‍ മരണം സംഭവിക്കാം. എലിപ്പനിമൂലമുള്ള മരണങ്ങളില്‍ ഏറിയ പങ്കും രോഗനിര്‍ണയത്തിലെ കാലതാമസംമൂലമാണ് സംഭവിക്കുന്നത്. ഏതു പനിയും എലിപ്പനിയാകാം. അപകട സാഹചര്യങ്ങളില്‍ ജീവിതം, തൊഴില്‍ നയിക്കുന്നവര്‍ പനിയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം. സ്വയംചികിത്സ ആപല്‍ക്കരമാണ്. തൊഴില്‍–ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഡോക്ടറോടു പറയുന്നത് ശരിയായ രോഗനിര്‍ണയത്തിനു സഹായിക്കും.

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍: പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനുപിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സയും ശരിയായ വിശ്രമവും ലഭിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന രോഗമാണിത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ പ്ളേറ്റ്ലെറ്റുകളുടെ കുറവും ആന്തരിക അവയവങ്ങളുടെ താളം തെറ്റലുമാണ് മരണം സംഭവിക്കുന്നത്.

ചിക്കുന്‍ ഗുനിയ

ഇതും ഈഡിസ് വിഭാഗത്തില്‍പ്പെട്ടകൊതുകുകള്‍ പരത്തുന്ന രോഗമാണ്.

ലക്ഷണങ്ങള്‍: കടുത്ത പനി, സഹിക്കാനാവാത്ത സന്ധിവേദന എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. പലപ്പോഴും രോഗി വേദനമൂലം നടക്കാന്‍തന്നെ ബുദ്ധിമുട്ടും. മിക്കവാറും സന്ധ്യയോടെയാണ് ചിക്കുന്‍ ഗുനിയയുടെ പനി തുടങ്ങുക. രാവിലെയാകുമ്പോള്‍ രോഗി തീരെ അവശനാകും. ചിക്കുന്‍ ഗുനിയ മരണകാരണമായ രോഗമല്ല. പക്ഷേ, ഇതു വന്നാലുള്ള ശാരീരികാസ്വസ്ഥത വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ധാരാളം വെള്ളം കുടിക്കുക, പൂര്‍ണമായും കിടന്ന് വിശ്രമിക്കുക എന്നിവയാണ് രോഗം ഭേദപ്പെടാനുള്ള വഴി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനിരോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാണ്.

എച്ച്1 എന്‍1

എച്ച്1 എന്‍1 വൈറസ് പരത്തുന്ന രോഗമാണ്. ആദ്യം പന്നികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നിരുന്ന ഈ വൈറസ് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പകരാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ ഇത് വ്യാപകമായത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണ പനിപോലെയായിരിക്കുന്നു എച്ച്1 എന്‍1.

തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്ക് കാരണമാകാം. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താനും സഞ്ചരിക്കാനും അനുവദിക്കാതെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗം. ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി. മരുന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം.  ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.

ഡോ. അമർ ഫെറ്റിൽ

(എച്ച്1 എന്‍1 നോഡല്‍ ഓഫീസറാണ് ലേഖകന്‍)

പരിസരശുചിത്വം പ്രധാനം

മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്. ശുദ്ധജല ശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുക, ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക, വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ ആ സമയം ടൌവല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ ഃമറ്റുള്ളവരിലേക്കു പടരുന്നതു തടയും. എലിപ്പനി തടയാന്‍ എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൈകാലുകളിലെ മുറിവുകള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാവാതെ സൂക്ഷിക്കുക, പാടത്തും പറമ്പിലും തോടുകളിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധചികിത്സ ഉപയോഗപ്പെടുത്തുക എന്നിവ രോഗപ്രതിരോധത്തിനു സഹായിക്കും.

കൊതുകുനശീകരണ നടപടികള്‍ ഡെങ്കിപനി തടയാന്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാല്‍ വീടിനുസമീപത്ത് ഒരുകാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകുകടി തടയാന്‍ കൊതുകുവലപോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ രോഗബാധ നിയന്ത്രിക്കാം

ആശങ്ക വേണ്ട; ജാഗ്രത മതി

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണു വേണ്ടത്. പനികള്‍ പൊതുവെ”വൈറല്‍പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. സാധാരണ വൈറല്‍പനികള്‍ സുഖമാവാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും–ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും–ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണു നല്ലത്.

ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, ജീരകവെള്ളം, വെറും ചൂടുവെള്ളം എന്നിവയെക്കാള്‍ നല്ലതാണ്.

നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണമായി മാറുംവരെ വിശ്രമിക്കുക. രോഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യുന്നു. കുത്തിവയ്പിനുവേണ്ടിയും ഡ്രിപ്പിനുവേണ്ടിയും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമില്ല. ചിലപ്പോള്‍ അവ വിറയല്‍, വേദന, മനംപുരട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇവ ഒരുപക്ഷേ ഗുരുതരമായി തീരുകയും ചെയ്യാം.

കഴിക്കുന്ന പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടരീതിയിലും വേഗത്തിലും കുത്തിവയ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നറിയുക. വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെപറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക. പ്രതീക്ഷിച്ച സമയംകൊണ്ട് പനി ഭേദമാകുന്നില്ലെങ്കില്‍. നല്ല ചികിത്സയും പരിചരണവും ലഭിച്ചശേഷവും പനി കൂടുതലായാല്‍.

ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടാല്‍. ഭക്ഷണം കഴിക്കാന്‍ വയ്യാതായാല്‍.

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍പനികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും. സ്വയംചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ് തയ്യാറാക്കിയ  ലഘുലേഖ

ദന്തശുചിത്വം ദന്താരോഗ്യത്തിന്

 

മിക്ക ദന്തരോഗങ്ങളുടെയും കാരണം ദന്തശുചിത്വമില്ലായ്മയും ദന്താരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്.  വികസിത രാജ്യങ്ങളില്‍ ദന്തരോഗങ്ങളില്‍ കുറവുവന്നതായി കാണാം. എന്നാല്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ദന്തരോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു കാണാം.

നമ്മുടെ നാട്ടില്‍ ദന്താരോഗ്യത്തെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ ഒന്നുമില്ലെങ്കിലും, ചില നഗരങ്ങളില്‍ നടന്ന പഠനങ്ങളില്‍നിന്നു മനസ്സിലാവുന്നത് കേരളത്തിലെ ഏകദേശം 60 മുതല്‍ 80 ശതമാനത്തോളം പേര്‍ക്ക് വിവിധതരം ദന്തരോഗങ്ങള്‍ ഉണ്ടെന്നാണ്. പുഴുപ്പല്ല്, മോണരോഗങ്ങള്‍ എന്നിവ വളരെ അധികം കാണപ്പെടുന്നു. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ മിക്ക ദന്തരോഗങ്ങളും ഒരുപരിധിവരെ നിയന്ത്രിക്കാന്‍കഴിയും.

ദന്തരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുഴുപ്പല്ല്. ഒട്ടിപ്പിടിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുക, കോള പാനീയങ്ങളുടെയും മാധുരപലഹാരങ്ങളുടെയും അമിത ഉപയോഗം, ദന്താശുചിത്വത്തിന്റെ കുറവ് എന്നിവ പുഴുപ്പല്ലിന് കാരണമാവുന്നു.

കുട്ടികള്‍ക്ക് രാത്രിയില്‍ പാല്‍ കൊടുത്തുകൊണ്ട് ഉറക്കുന്നതു കാരണം നാവിന്റെ മേല്‍ഭാഗത്ത് പാല്‍ കെട്ടിക്കിടക്കുകയും അതില്‍ ബാക്ടീരിയക്ക് വേഗത്തില്‍ വളരാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതുകാരണം ചെറിയ കുട്ടികളുടെ മുന്‍ഭാഗത്തുള്ള പല്ലുകള്‍ക്ക് പെട്ടെന്നതന്നെ കേട് സംഭവിക്കുന്നു. ആദ്യത്തെ പല്ല് മുളയ്ക്കുമ്പോള്‍തന്നെ ഒരു ഈറന്‍ തുണികൊണ്ട് പല്ലുകള്‍ തുടയ്ക്കുകയും, ഒരുവയസ്സുമുതല്‍ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഏഴുവയസ്സുവരെയെങ്കിലും കുട്ടികളുടെ ബ്രഷ് ചെയ്യല്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിലാകണം.

ചിപ്സ്, കോള, ചോക്ളേറ്റ് എന്നിവ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. രാത്രി പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുത്തശേഷം മുതുകില്‍ തട്ടുകയും കഴിയുമെങ്കില്‍ കുറച്ചു വെള്ളം കുടിക്കാന്‍കൊടുക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഒരുവയസ്സിനുശേഷം കുട്ടികളെ കപ്പില്‍നിന്നു വെള്ളം കുടിക്കാന്‍ പരിശീലിപ്പിക്കണം.

ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ എല്ലാ ഉപരിതലങ്ങളിലും എത്തിക്കാന്‍ ശ്രദ്ധിക്കണം. പല്ലിനിടയില്‍ ഭക്ഷണപദാര്‍ഥം കുടുങ്ങുകയാണെങ്കില്‍ ഡെന്റല്‍ ഫ്ളോസ് ഉപയോഗിച്ച് വായ നല്ലവണ്ണം വെള്ളംകൊണ്ട് കുപ്ളിക്കേണ്ടതാണ്.

പുതിയ പഠനങ്ങളില്‍ കാണുന്നത് ഗര്‍ഭിണികളില്‍ നല്ല ദന്തശുചിത്വം ഇല്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയില്‍ തൂക്കക്കുറവും, പ്രസവസമയം എത്തുന്നതിനു മുമ്പുതന്നെ പ്രസവിക്കാനും ഇടയാകുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് നിലവിലുള്ള മോണരോഗങ്ങള്‍ മൂര്‍ച്ചിക്കാന്‍ ഇടയാകുന്നു. കൂടാതെ മോണകളില്‍ രക്തസ്രാവവും അമിതവളര്‍ച്ചയും കാണപ്പെടുന്നു. ഈ സമയത്ത് ദന്തപരിപാലനത്തില്‍ കുറവുവന്നാല്‍ നിലവിലുള്ള രോഗം മൂര്‍ച്ഛിക്കുകയും പെരിയോഡോണ്ടൈറ്റിസ് എന്ന രോഗത്തിനും ഇടയാക്കുന്നു. ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാകുന്ന ഛര്‍ദി പല്ലുകളുടെ ഉപരിതലത്തെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ടുനേരം ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. രാവിലെ ഛര്‍ദിയുള്ള ഗര്‍ഭിണികള്‍ ഫ്ളൂറൈഡ് മൌത്ത്വാഷ് ഉപയോഗിക്കുന്നത് പല്ലുകളിലെ ഇനാമലുകളെ ശക്തമാക്കാന്‍ സാധിക്കും. ഗര്‍ഭകാലത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ എന്നപോലെ ഗര്‍ഭസ്ഥ ശിശുവിനും പ്രധാനമാണ്.

മുതിര്‍ന്നവരില്‍ പുഴുപ്പല്ലുകള്‍ കാണാമെങ്കിലും, മോണരോഗം വളരെ സാധാരണമാണ്. അതുപോലെ പല ശാരീരികരോഗങ്ങളുടെ ലക്ഷണങ്ങള്‍ വായില്‍ കണ്ടുവരാറുണ്ട്.

ഇന്ന് സാധാണയായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്. ഡയബറ്റിക് രോഗികളില്‍ സാധാരണയായി കണ്ണുകളെയും വൃക്കകളെയും നാഡിവ്യൂഹങ്ങളെയും ബാധിക്കുന്നപോലെ മോണയെയും പല്ലിനുചുറ്റുമുള്ള എല്ലുകളെയും അപകടപ്പെടുത്തുന്നതായി ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ കൊളസ്ട്രോളും ഡയബറ്റിസും പോലെത്തന്നെ അനിയന്ത്രിതമായ മോണരോഗങ്ങളും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാകുന്നു.

ദന്തരോഗങ്ങളെപോലെത്തന്നെ ഇന്ന് വായിലെ ക്യാന്‍സറും ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കാണുന്ന വിവിധ അര്‍ബുദങ്ങളില്‍ 40 ശതമാനം വായ്ക്കുള്ളിലാണ്. ഇന്ന് പുകയിലയുടെയും പാന്‍മസാലയുടെയും ഉപഭോക്താക്കളില്‍ കൂടുതലും യുവാക്കളാണെന്ന സത്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ല. അതുപോലെ പുകവലിശീലമുള്ള മദ്യപാനികളില്‍ അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 75 ശതമാനം കൂടുതലാണ്. വായിലെ അര്‍ബുദം മൂലമുള്ള വേദന, അംഗവൈകല്യം, അകാലമരണം എന്നിവ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. ഉണങ്ങാത്ത അള്‍സര്‍, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വായില്‍ വെള്ളയോ ചുവന്നതോ ആയ പാടുകള്‍ തുടങ്ങിയ അര്‍ബുദപൂര്‍വ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

നമ്മുടെ ദന്താരോഗ്യത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ത്തന്നെയാണ്. ചിട്ടയായ ഭക്ഷണരീതികള്‍, ക്രമമായ ദന്തപരിപാലനം, പുകയില ഉപയോഗം, മദ്യപാനംപോലുള്ള സ്വഭാവശീലങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്താല്‍ ഒരുപരിധിവരെ മിക്ക രോഗങ്ങളും ഇല്ലാതാക്കാനും ചെലവേറിയ ദന്തചികിത്സ ഒഴിവാക്കാനും സാധിക്കുന്നതാണ്. വായിലും പല്ലുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ അഥവാ രോഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ യഥാസമയം ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഡോ. സി പി ഫൈസല്‍

(കണ്ണുര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ പ്രൊഫസറാണ് ലേഖകന്‍)

മദ്യപാനം പ്രമേഹത്തിന് ഇരട്ടിദോഷം

ആഘോഷങ്ങളുടെ ഭാഗമായും ദുഃഖനിവാരണത്തിനായും ആഹ്ളാദപ്രകടനത്തിനുമെല്ലാം ഇന്ന് മദ്യപാനം കുടുംബസദസ്സുകളില്‍പ്പോലും വ്യാപകമാവുകയാണ്. ഇതിന്റെ ഫലമോ കൊച്ചുകുട്ടികള്‍പോലും മദ്യത്തിനടിമകളായി മാറുകയാണ്. പതിമൂന്നര വയസ്സാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ മദ്യപാനം തുടങ്ങുന്ന ശരാശരി പ്രായമെന്ന് ആല്‍ക്കഹോള്‍ അറ്റ്ലസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 13 വയസ്സുകാര്‍പോലും മദ്യപിക്കുന്നതായി എക്സൈസ് ഒആര്‍സി സര്‍വേയും ചൂണ്ടിക്കാട്ടുന്നു.

മദ്യം ശരീരത്തിലെത്തുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ അകാരണമായ സന്തോഷവും ആവേശവും ആത്മവിശ്വാസവും ഉണ്ടാകുന്നു. തുടര്‍ന്ന് സാമൂഹികമായ വിലക്കുകള്‍ക്കെല്ലാം അതീതനാണ് താനെന്ന തോന്നലുണ്ടാകും. മൂഢധൈര്യവും വായാടിത്തവും അക്രമാസക്തിയും ലൈംഗികതാല്‍പ്പര്യവും വര്‍ധിക്കും. വിവേചനശക്തിനശിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ക്രമേണ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അബോധാവസ്ഥയിലെത്തുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെയാണ്  പല കുറ്റകൃത്യങ്ങളും അപകടങ്ങളും മദ്യത്തിന്റെ സ്വാധീനംമൂലം ഉണ്ടാകുന്നത്.

മദ്യത്തിന്റെ സ്ഥിര ഉപഭോഗം തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ കേടുവരുത്തി മാനസികവൈകല്യങ്ങള്‍ക്ക് കാരണമാകും. കൂടാതെ ഹൃദയത്തെ ബാധിക്കുന്ന മയോകാര്‍ഡൈറ്റീസ്, നാഡികള്‍ക്ക് കേടുണ്ടാക്കുന്ന ന്യൂറാപ്പതി, പോഷകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന ബെറിബെറി, വര്‍ധിച്ച രക്തസമ്മര്‍ദം, കരള്‍രോഗങ്ങള്‍, ലൈംഗികശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

പരിധിവിട്ടുള്ള മദ്യപാനം പ്രമേഹബാധിതരെ പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മദ്യം ഏറെ ദോഷംചെയ്യും.

പ്രമേഹചികിത്സക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മദ്യവുമായി പ്രതിപ്രവര്‍ത്തിച്ച് ഗ്ളൂക്കോസ് നിലയില്‍ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അമിത മദ്യപാനം പ്രമേഹ നിയന്ത്രണത്തെ ബാധിക്കുകയും പ്രമേഹബാധിതര്‍ക്ക് ഹൈപ്പോഗ്ളൈസീമിയ (രക്തത്തിലെ ഗ്ളൂക്കോസില്‍ വരുന്ന കുറവ്), രക്തത്തില്‍ കൊളസ്ട്രോളിന്റെ ആധിക്യം, നേത്രരോഗങ്ങള്‍, നാഡികള്‍ക്ക് കേടുണ്ടാക്കുന്ന ന്യൂറോപ്പതി തുടങ്ങിയ അസുഖങ്ങളെ ഗുരുതരമാക്കുകയും ചെയ്യും.

അനിയന്ത്രിത മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് അപകടകരമായ നിലയിലേക്ക് താഴ്ത്തും. ഇത് ഹൈപ്പോഗ്ളൈസീമിയ അണ്‍ അവയര്‍നെസിന് (Hypoglycemia unawareness)  കാരണമാകും. സാധാരണയായി ഹൈപ്പോഗ്ളൈസീമിയ അനുഭവപ്പെടുമ്പോള്‍ അധികവിയര്‍പ്പ്, ക്ഷീണം, വിറയല്‍, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ വേഗം കൂടുക മുതലായ മുന്‍സൂചനകള്‍ അറിയാം. ഇത് പ്രമേഹരോഗികള്‍ പെട്ടെന്ന് മനസ്സിലാക്കുകയും പ്രതിവിധിയായി ഗ്ളൂക്കോസിന്റെ അളവ് കൂട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടും. എന്നാല്‍ ഹൈപ്പോഗ്ളൈസീമിയ അണ്‍ അവയര്‍നെസ് ഉള്ളവര്‍ക്ക് ഈ സൂചനകള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ ഇതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് 0.08% മുതല്‍ 0.1% വരെയാകുമ്പോള്‍ കണ്‍ഗ്നിറ്റീവ് ഇംപേര്‍മെന്റ് (congnitive Imp-airment)-  എന്ന അവസ്ഥയിലേക്ക് നയിക്കപ്പെടുന്നു.

അമിത മദ്യപാനം– മനംപുരട്ടല്‍, ഓക്കാനം, നാവ് കുഴയല്‍, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അസ്വസ്ഥതകള്‍  ഉണ്ടാക്കുന്നു. ഇത് ചിലപ്പോള്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ കുറവായി തെറ്റിദ്ധരിച്ചേക്കാം. മുന്‍സൂചനകള്‍ ശരിയായി മനസ്സിലാക്കാതെ ചെയ്യുന്ന പ്രതിവിധി ഉദ്ദേശ്യപ്രാപ്തിയിലെത്താറില്ലെന്ന് ഓര്‍ക്കുന്നതു നന്ന്.

ധാരാളം കാര്‍ബോഹൈഡ്രേറ്റ് ഉള്ള ബിയര്‍, മധുരവൈന്‍ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് രക്തത്തിലെ ഗ്ളൂക്കോസിന്റെ മാപിനിയായ എച്ച്ബിഎവണ്‍സി  (HbAIC) അളവുകളെ സാരമായി ബാധിക്കും. ഇത് മദ്യപാനികളായ പ്രമേഹബാധിതരുടെ ഗ്ളൂക്കോസ് നിയന്ത്രണത്തെ സാരമായി ബാധിക്കും. മദ്യത്തില്‍ ഊര്‍ജം കൂടുതലായതുകൊണ്ട് ദേഹഭാരം കൂടും. ശുദ്ധമായ ആല്‍ക്കഹോളില്‍ ഒരു ഗ്രാമില്‍ ഏഴു കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഇത് ഒരുഗ്രാം കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയെക്കാള്‍ ഇരട്ടിയാണ്. ഇത് മുഴുവന്‍ പെട്ടെന്ന് രക്തത്തില്‍ കലരുകയും ചെയ്യും. മദ്യപാനികള്‍ക്ക് ആഹാരാസക്തിയും കൂടുതലാകും. ഇത് ഗ്ളൂക്കോസ് നിയന്ത്രണം താറുമാറാക്കും. അപ്പോള്‍ പ്രമേഹജന്യമായ മറ്റ് സങ്കീര്‍ണതകളും വഷളാകും.

അമിതമായ മദ്യപാനം രക്തത്തിലെ ട്രൈഗ്ളിസറൈഡ് വര്‍ധിപ്പിക്കും. ഇത് നോണ്‍ ആള്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (Non alcoholic steatohepatitis)  എന്ന രോഗം ഉണ്ടാക്കും. ഇത്തരം രോഗികള്‍ മദ്യപാനം അവസാനിപ്പിച്ചില്ലെങ്കില്‍ രോഗം വഷളാവുകയും കരളിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്യും.

മദ്യപാനം രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. പ്രമേഹബാധിതരെ ഇത് ദോഷകരമായ അവസ്ഥയിലെത്തിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളെ വഷളാക്കി ചിലപ്പോള്‍ മരണത്തില്‍വരെ എത്തിച്ചേക്കാം.

നാഡിരോഗബാധയെ പ്രമേഹവും മദ്യവും അന്യോന്യം വര്‍ധിപ്പിക്കുന്നു. പെരിഫറല്‍ ന്യൂറോപ്പതി എന്ന രോഗം പ്രമേഹജന്യമായ ഒരു സങ്കീര്‍ണതയാണെങ്കിലും അതിന്റെ സംഹാരശക്തി മദ്യം വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മദ്യാസക്തരായ പ്രമേഹരോഗികളില്‍ വേദന, സ്പര്‍ശനശേഷിക്കുറവ്, പുകച്ചില്‍, ചൊറിച്ചില്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു. പാദത്തിലും കാലിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഈ രോഗങ്ങള്‍ രാത്രിയില്‍ കലശലാകും. സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്ക് മുറിവുകള്‍ പെട്ടെന്ന് അറിയാന്‍പറ്റില്ല. അശ്രദ്ധമൂലം ഇവ അവഗണിക്കുകയും അവസാനം ആ ഭാഗം മുറിച്ചുമാറ്റേണ്ടിയും വന്നേക്കാം.

കണ്ണിന്റെ കാഴ്ചയെ നശിപ്പിക്കുന്ന റെറ്റിനോപ്പതി എന്ന രോഗത്തേടൊപ്പം പ്രമേഹവും മദ്യപാനവുംകൂടിയായാല്‍ രോഗിയുടെ കാഴ്ച നശിക്കുന്ന അവസ്ഥയിലെത്തും. നിരന്തര മദ്യപാനം നാഡികള്‍ക്കും ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും വരുത്തുന്ന കേടുപാടുകള്‍ സ്ഥായിയായ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാം. പ്രമേഹചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പ്രവര്‍ത്തനത്തെ മദ്യപാനം കുറയ്ക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രണത്തിന് മദ്യം ഏറെ ഹാനികരമാണ്. പ്രമേഹജന്യമായ സങ്കീര്‍ണതകള്‍ കൂടുതല്‍ ഉപദ്രവകാരികളാകുന്നതില്‍ മദ്യത്തിന് വലിയ പങ്കാണുള്ളത്. അതിനാല്‍ പ്രമേഹബാധിതര്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

തലകറക്കത്തിന്റെ തത്വശാസ്ത്രം

 

വിടര്‍ന്നുനില്‍ക്കുന്ന പുറംചെവി ഉള്‍പ്പെടെ മൂന്നു ഭാഗങ്ങളുള്ള, കേള്‍വിക്കപ്പുറം അതിസങ്കീര്‍ണങ്ങളായ കടമകള്‍ ധാരാളമുള്ള ഒരു അവയവമാണ് ചെവി. ചെവിക്കുടകള്‍ ശബ്ദവീചികള്‍ പിടിച്ചെടുക്കുകയും തൊട്ടടുത്ത എക്സ്റ്റേണല്‍ അക്വിസ്റ്റിക് മിയാറ്റസ് വഴി ഒരു ചോര്‍പ്പിലൂടെ എന്നവണ്ണം അവയെ കര്‍ണപുടത്തിലെത്തിക്കുകയും ചെയ്യുന്നു. കര്‍ണപുടത്തിലെത്തുന്ന ശബ്ദതരംഗങ്ങളും അവയുണ്ടാക്കുന്ന ചലനങ്ങളും ആന്തരകര്‍ണത്തില്‍ എത്തിച്ചേരുന്നതും അന്തരീക്ഷമര്‍ദവും ആന്തരകര്‍ണത്തിലെ വായുമര്‍ദവും തുല്യമായി നിലനിര്‍ത്തുന്നതും ഓഡിറ്ററി ട്യൂബ് അഥവാ യൂസ്റ്റേഷ്യന്‍ ട്യൂബാണ്. കണ്ഠനാളത്തിന്റെ മുകളറ്റത്ത് വശങ്ങളിലേക്കു തുറക്കപ്പെടുന്നതിനാല്‍ ഫാറിന്‍ഗോ ടിംപാനിക് ട്യൂബ് (Pharyngo Tympanic Tube) എന്നുകൂടി പേരുള്ള ഈ കുഴല്‍, ഇതേ ഭാഗത്ത് മധ്യത്തിലായി വന്നെത്തുന്ന നാസാരന്ധ്രങ്ങളുടെ മുകളറ്റം ഉള്ളിലെത്തിക്കുന്ന വായുവിന്റെ സഹായത്താലാണ് മര്‍ദക്രമീകരണം സാധ്യമാക്കുന്നത്. തീരെ ചെറിയ അസ്ഥികളും ശരീരസമനില കാത്തുസൂക്ഷിക്കുന്ന പെരിലിംഫ്, എപ്പിലിംഫ് എന്നീ ദ്രാവകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നേര്‍ത്തുവളഞ്ഞ കുഴലുകളുള്ള യൂസ്റ്റേഷ്യന്‍ ട്യൂബ്.

കണ്ണുകളില്‍നിന്നുള്ള സന്ദേശങ്ങളും പേശികള്‍, സന്ധികള്‍, ത്വക്കിലെ സ്പര്‍ശബോധം ഇവയും, എപ്പോഴും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന എപ്പി–പെരി ലിംഫുകളും ചേര്‍ന്നാണ് ഒരാളിന്റെ സ്ഥാവര–ജംഗമ അവസ്ഥകളിലെ ശരീരസന്തുലനം പ്രദാനംചെയ്യുന്നത്. ഇവയില്‍ ഏറ്റവും പ്രധാനമാകുന്നത് ഗുരുത്വാകര്‍ഷണമോ ചലനവേഗങ്ങളോപോലും ശരീരസ്ഥിരതയെ ബാധിക്കാതിരിക്കാന്‍ സഹായിക്കുന്ന ലിംഫ് ദ്രാവകങ്ങളാണ്. ഇവയുടെ തുലനാവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും അതിനാല്‍ തലകറക്കം”എന്ന ചലനവിഭ്രമത്തിനു കാരണമാകുന്നു.

വിളര്‍ച്ച, രക്തത്തിലെ ഗ്ളൂക്കോസിന്റെ കുറവ്, പനി, ഹൃദയത്തകരാര്‍, ഉല്‍കണ്ഠ എന്നിവയാലുണ്ടാകുന്ന മന്ദതയും, തലച്ചോറിലെ തകരാര്‍ പേശികളുടെ സംവേദനക്ഷമത തകരാറിലാക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തലകറക്കമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്വയം കറങ്ങുന്ന തോന്നലിനെ സബ്ജക്ടീവ് എന്നും ചുറ്റുമുള്ള വസ്തുക്കള്‍ കറങ്ങുന്ന തോന്നലിനെ ഒബ്ജക്ടീവ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. യാത്രാവേളകളിലും ഊഞ്ഞാലാടുമ്പോഴും വട്ടംകറങ്ങി നില്‍ക്കുമ്പോഴും ഉയരത്തിലേക്ക് വാഹനം ചലിക്കുമ്പോഴും മറ്റും രോഗമില്ലാതെയും അനുഭവപ്പെടുന്ന ഈ അവസ്ഥ, ലിംഫ് ദ്രാവകങ്ങള്‍ സന്തുലിതമാകുംവരെ മാത്രമേ നിലനില്‍ക്കുകയുള്ളു.

ഓക്കുലര്‍ വെര്‍ടിഗോ

കണ്‍പേശികളുടെ ചലനം നിയന്ത്രിക്കുന്ന ഓക്കുലോ മോട്ടോര്‍ ഞരമ്പുകള്‍ ദൂരത്തിന്റെ കൃത്യമായ പ്രതിഫലനം റെറ്റിനയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ഓക്കുലര്‍ വെര്‍ടിഗോ ഉണ്ടാകുന്നത്. ഇക്കാരണംകൊണ്ടുതന്നെയാണ് അധികരിച്ച ഉയരത്തില്‍നിന്നു താഴേയ്ക്കു നോക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നതും. ഏതെങ്കിലും ഒരു കണ്ണിലെ ഓക്കുലോ മോട്ടോര്‍ ഞരമ്പിന്റെ തകരാറുമൂലം കണ്‍പേശിക്ക് ഭാഗികമായി ചലനശേഷി നഷ്ടപ്പെടുകയാല്‍ രണ്ടു കണ്ണിലും കാഴ്ച രണ്ടുതരത്തില്‍ പ്രതിഫലിക്കുന്നതിനാലാണ് ഡബിള്‍ വിഷന്‍ അഥവാ ഡിപ്ളോപ്പിയ മൂലം തലകറക്കമുണ്ടാകുന്നത്.

തലച്ചോറിലെ തകരാറുകള്‍

തലച്ചോറിനുള്ളിലെ മുഴകള്‍, നീര്‍ക്കെട്ട്, രക്തം കട്ടയാകല്‍ തുടങ്ങിയ കാരണങ്ങളാല്‍ തലച്ചോറും കര്‍ണവും തമ്മിലുള്ള സംവേദനം നഷ്ടപ്പെടുകയാല്‍ ഉണ്ടാകുന്ന തലകറക്കത്തിന് വെര്‍ടിഗോ ഓഫ് സെന്‍ട്രര്‍ ഒറിജിന്‍’എന്നാണ് പേര്.

ഓറല്‍ വെര്‍ടിഗോ

മധ്യകര്‍ണത്തിലെ അണുബാധയായ ഒട്ടൈറ്റിസ് മീഡിയ, കേള്‍വിക്കുറവ്, ചില മരുന്നുകളുടെ അമിതോപയോഗം, ചെവിക്കായം, യൂസ്റ്റേഷ്യന്‍ ട്യൂബിലെ നീര്‍ക്കെട്ട് ഇവമൂലമുണ്ടാകുന്നു ഓറല്‍ വെര്‍ടിഗോ.

വെസ്റ്റിബ്യുലര്‍ അഥവാ ലാബ്രിന്‍തൈന്‍ വെര്‍ടിഗോ

കര്‍ണഞരമ്പായ ഓഡിറ്ററി നെര്‍വിലുണ്ടാകുന്ന ട്യൂമര്‍, ചില മരുന്നുകളുടെ ദീര്‍ഘകാലമായ ഉപയോഗം, തലയ്ക്കേറ്റ ക്ഷതം എന്നിവ മധ്യകര്‍ണത്തിലുണ്ടാക്കുന്ന തകരാറാണ് ലാബ്രിന്‍തൈന്‍ വെര്‍ടിഗോയ്ക്കു കാരണമാകുന്നത്. ഓക്കാനം, ഛര്‍ദില്‍, ചെവിക്കുളളില്‍ അസ്വാഭാവിക ശബ്ദങ്ങള്‍, ക്രമേണയായി കേള്‍വിശക്തി നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങളുള്ള മൈനേഴ്സ് ഡിസീസ്, ലാബ്രിന്‍തൈന്‍ വെര്‍ടിഗോയുടെ ഗുരുതര വകഭേദമാണ്. ഈ രോഗാവസ്ഥയില്‍ എപ്പി–പെരി ലിംഫുകള്‍ക്ക് അടിക്കടിയുണ്ടാക്കുന്ന മര്‍ദവ്യതിയാനം ആന്തരകര്‍ണത്തിന് കോശനാശം വരുത്തുന്നു. ലിംഫ് കട്ടിയാകുകയും ഞരമ്പുകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന മൈനേഴ്സ് ഡിസീസില്‍ അപ്രതീക്ഷിതമായി രോഗി വീണുപോകുകയും കണ്ണുകള്‍ വട്ടംചുറ്റുകയും തണുത്ത വിയര്‍പ്പില്‍ കുതിരുകയും കുറച്ചുനേരത്തേക്ക് ബോധം നഷ്ടമാകുകയും ചെയ്യുന്നു.    സാരവും നിസ്സാരവുമായ എല്ലാവിഭാഗം തലകറക്കങ്ങളും ഗൌരവപൂര്‍വം പരിഗണിക്കുകയും, മറ്റുളളവരുടെ ശ്രദ്ധ ആവശ്യമുള്ള രോഗികളെ തനിച്ചു യാത്രചെയ്യാന്‍ അനുവദിക്കാതിരിക്കുകയും വേണം. വീണ് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സ്വയവും മറ്റുള്ളവരും ജാഗരൂകരാകേണ്ടതും രോഗലക്ഷണം കണ്ടാലുടന്‍ വായുസഞ്ചാരമുള്ള നിരപ്പായ പ്രതലത്തില്‍ കിടത്തേണ്ടതും അത്യന്താപേക്ഷിതമാണ്.

ഡോ. മിനി ഉണ്ണികൃഷ്ണന്‍

(ആലപ്പുഴ പുതിയവിള പട്ടോളില്‍ ഹോമിയോ ക്ളിനിക്കില്‍ ഡോക്ടറാണ്‌ലേഖിക)

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate