অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഴക്കാല രോഗങ്ങള്‍

മഴക്കാല രോഗങ്ങള്‍

മഴക്കാലം വന്നതോടെ മഴക്കാല രോഗങ്ങളെപറ്റിയുള്ള ആധിയും ഏറുകയാണ്. എന്നാല്‍, കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ അവയെ പൂര്‍ണമായും തടയാനാന്‍ കഴിയും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം.

മഴയൊന്നു പെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചൂടില്‍നിന്ന് ഉള്ളു കുളിര്‍ക്കുമ്പോഴേക്കും പനിക്കാലവും വന്നെത്തിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ വിളനിലമാണെന്നാണ് ആരോഗ്യ, ശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ ഇന്ന് പ്രധാനി പനി തന്നെയാണ്. ഓരോ ദിവസവുമെന്നോണം പുതിയതരം പനികള്‍ രംഗത്തുവരുന്നു. അല്‍പ്പം ജാഗ്രത പാലിച്ചാല്‍ പനിയില്‍നിന്ന് രക്ഷ നേടാനും, അല്‍പം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പനി ബാധിച്ച് മരണം സംഭവിക്കുന്നതും നമുക്ക് തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത പനി ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ചികിത്സ യഥാസമയം ലഭിക്കണമെന്നു മാത്രം. പനിയെ സാധാരണരോഗമായി ഇന്നു കരുതാനാകില്ല. വിവിധതരം വൈറല്‍ പനികള്‍ സജീവമായ ഇക്കാലത്ത് പനി ബാധിച്ചാല്‍ ചികിത്സ നിര്‍ബന്ധമാണ്. എച്ച് 1 എന്‍ 1 എന്ന പന്നിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, അഞ്ചാംപനി, മഞ്ഞപ്പനി, റോസ് റിവര്‍ ഫീവര്‍ എന്നിവയാണ് പനികളിലെ വില്ലന്മാര്‍. പന്നിപ്പനി, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി എന്നിവയാണ് കൂടുതല്‍ പേരുടെയും ജീവന്‍ കവരുന്നത്

ജലജന്യ രോഗങ്ങള്‍


കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹൈപ്പറ്റൈറ്റിസ് A&E) അക്യൂട്ട്, ഡയേറിയല്‍ ഡിസീസ് (ADD) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

a) ഛര്‍ദി, അതിസാരം (കോളറ)

വിബ്രിയോ കോളറെ’ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലത്തെുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായതോതില്‍ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.

അക്യൂട്ട് ഡയേറിയല്‍ ഡിസീസ്

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍െറ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍ നിന്നുള്ള അമിതജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം.

ടൈഫോയിഡ്

‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് പനി, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്‍െറ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മഞ്ഞപ്പിത്തരോഗങ്ങള്‍

ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണു ശരീരത്തില്‍ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍

ചിക്കന്‍ ഗുനിയ

ഈ വാക്കിന് പുരാതന മകോണ്‍ഡെ ഭാഷയില്‍ വളഞ്ഞ് പുളയുക എന്നാണ് അര്‍ഥം. വേദന കാരണം രോഗി ഇപ്രകാരം ചെയ്യുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈഡിസ് കൊതുകുകള്‍ വാഹകരായുള്ള ഈ രോഗത്തിന്‍െറ പ്രഥമലക്ഷണം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനിയാണ്. തുടര്‍ന്ന് കൈകാലുകളിലെ സന്ധികളില്‍ അസഹ്യമായ വേദന ഉടലെടുക്കുന്നു.ആഴ്ചകളോ മാസങ്ങളോ ഈ വേദന നിലനില്‍ക്കാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സജീവമായ പനിയാണ് ചികുന്‍ഗുനിയ. ഈഡിസ് ഈജിപ്തി വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എന്‍സഫലോപതിയെന്ന അവസ്ഥയിലേക്കും ചികുന്‍ഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഈ അവസ്ഥയിലെത്തുന്ന രോഗികള്‍ പ്രായം ചെന്നവരാണെങ്കില്‍ മരിക്കാനുള്ള സാധ്യതയേറെയാണ്. ആല്‍ഫാ വിഭാഗത്തില്‍പെടുന്ന ഒരു തരം വൈറസുകളാണ് രോഗം പരത്തുന്നത്. വൈറസ് പരത്തുന്ന രോഗമായതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമല്ല. നല്ല വിശ്രമമാണ് ആവശ്യം. ആഫ്രിക്കയിലെ സാഹിലി ഭാഷയില്‍ വളയുക എന്ന അര്‍ഥംവരുന്ന വാക്കില്‍നിന്നാണ് ഈ രോഗത്തിന്റെ പേര് വരുന്നത്. രോഗം ബാധിച്ചയാള്‍ വേദനകൊണ്ട് വളയുന്ന അവസ്ഥയാണിതിനു കാരണം. 1953-ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി ലോകത്ത് ചികുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പകല്‍സമയത്ത് കടിക്കുന്ന കൊതുകുകളിലൂടെയാണ് രോഗം പടരുക. പെണ്‍വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് പ്രധാന രോഗവാഹകര്‍. കറുത്ത നിറവും വെളുത്ത വരകളും പൊട്ടുകളും കാണുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. മനുഷ്യനെ വിടാതെ പിന്‍തുടരുന്നതിനാല്‍ ഇവയെ പുലിക്കൊതുക് എന്നും വിളിക്കാറുണ്ട്. പനിയും ശക്തമായ സന്ധി വേദനയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലര്‍ക്ക് ശരീരത്തില്‍ അങ്ങിങ്ങായി ചുവന്ന പാടുകളും പുറംവേദനയുമുണ്ടാകും. പനി കഴിഞ്ഞാലും മാസങ്ങളോളം സന്ധിവേദനയുണ്ടാകുമെന്നതാണ് പ്രത്യേകത. കുട്ടികളേക്കാള്‍ കൂടുതല്‍ മുതിര്‍ന്നവരിലാണ് സന്ധിവേദന അനുഭവപ്പെടുന്നതായി കാണുന്നത്. ചികുന്‍ഗുനിയക്ക് പ്രത്യേക മരുന്നുകള്‍ ഇന്ന് ലഭ്യമല്ല. സാധാരണ പാരസെറ്റാമോള്‍ ടാബ്‌ലറ്റാണ് നല്‍കുന്നത്. ആദ്യ ദിവസങ്ങളില്‍ നല്ല വിശ്രമം ആവശ്യമാണ്. രോഗി ധാരാളം വെള്ളം കുടിക്കുകയും വേണം. നീരും വേദനയും കുറക്കാനും പ്രത്യേക മരുന്നില്ല. സാധാരണ ഉപയോഗിക്കുന്ന വേദന സംഹാരികളാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. പനികളില്‍ എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ആന്തരാവയവങ്ങളെ ബാധിച്ച് രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലാക്കുന്നത്. വൈറല്‍ പനിയൊഴികെ മറ്റെല്ലാ പനികളും എലികളെപ്പോലുള്ള ക്ഷുദ്രജീവികളാണ് പരത്തുന്നത്. അതിനാല്‍ പരിസര ശുചീകരണം പനി പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മാര്‍ഗമാണ്.

പണ്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ആള്‍ക്കുരങ്ങിലും മറ്റ് സസ്തനികളിലും ഒതുങ്ങിനിന്നിരുന്നവയാണ് ചിക്കുന്‍ ഗുനിയ വൈറസുകള്‍. പിന്നീട് മനുഷ്യരിലേക്കു വ്യാപിക്കുകയായിരുന്നു. രോഗാണുവാഹകരായ കൊതുകുകളുടെ കടിയേല്‍ക്കുമ്പോള്‍ രോഗാണുക്കള്‍ പുതിയ വ്യക്തിയില്‍ എത്തിച്ചേരും. പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുക. ഇതേ വര്‍ഗത്തില്‍പ്പെട്ട അല്‍ബോപിക്റ്റസും വിറ്റേറ്റസും രോഗാണുവിനെ മറ്റൊരാളിലേക്കു പകര്‍ത്താന്‍ കഴിവുള്ള കൊതുകുകളാണ്. 1953ല്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലാണ് ചിക്കുന്‍ ഗുനിയക്കു കാരണമാകുന്ന സൂക്ഷ്മാണുവിനെ ആദ്യമായി കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തി പനിക്കൊപ്പം അസഹനീയമായ സന്ധിവേദനയും പേശീവേദനയും കാരണം നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വളഞ്ഞുപോകാറുണ്ട്. ടാന്‍സാനിയയിലെ സ്വാഹിലിഭാഷയില്‍ ചിക്കുന്‍ ഗുനിയ എന്ന പദത്തിന്റെ അര്‍ഥം "വളഞ്ഞിരിക്കുക' എന്നതാണ്. ചിക്കുന്‍ ഗുനിയ മാരകരോഗമല്ലെങ്കിലും ഒരു പ്രദേശമാകെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതിനാല്‍ ഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ജലദോഷപ്പനിയില്‍നിന്നു വ്യത്യസ്തമായി മൂക്കൊലിപ്പും തുമ്മലും കാണാറില്ല. ശക്തമായ സന്ധിവേദനകള്‍, പ്രത്യേകിച്ച് കൈകാല്‍വിരലുകളെ ബാധിക്കാറുണ്ട്. കൈയിലും കാലിലും നെഞ്ചത്തും കാണുന്ന ചുവന്ന പാടുകള്‍ ശ്രദ്ധേയമാണ്. ചിലരില്‍ പ്രകാശത്തിലേക്കു നോക്കുമ്പോള്‍ കണ്ണിന് വേദന ഉണ്ടാകാറുണ്ട്. പ്രായമേറിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും നവജാത ശിശുക്കളിലും ചിക്കുന്‍ ഗുനിയ ഗുരുതരമാകാറുണ്ട്. മിക്ക രോഗികളിലും സന്ധിവേദന ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍, സന്ധികള്‍ക്ക് പരിക്കുപറ്റിയവരിലും മറ്റേതെങ്കിലും തരത്തിലുള്ള സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും സന്ധികളുടെ വീക്കവും വേദനയും മാസങ്ങളോളം മാറാതിരിക്കും. ലഘുവായ വ്യായാമങ്ങള്‍ക്കൊപ്പം ചിറ്റരത്ത, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ചുക്ക്, ആവണക്ക് തുടങ്ങിയ ഔഷധികള്‍ അടങ്ങിയ മരുന്നുകള്‍ നല്ല ഫലം തരും.

റോസ് റിവര്‍ ഫീവര്‍

ചികുന്‍ഗുനിയ പോലെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പനിയാണ് റോസ് റിവര്‍ ഫീവര്‍. തമിഴ്‌നാട്ടില്‍ കണ്ടുവരുന്ന രോഗം കേരളത്തിലേക്ക് പടര്‍ന്നിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. പനി ബാധിച്ചയാളുടെ കവിളുകള്‍ റോസ് നിറത്തില്‍ തടിച്ചു തിണര്‍ക്കുന്നതു മൂലമാണത്രെ ഈ പനിക്ക് ഈ പേരു വന്നത്. ആസ്‌ത്രേലിയയില്‍ കണ്ടെത്തിയ റോസ് റിവര്‍ വൈറസാണ് കൊതുകിലൂടെ ഈ പനി പടര്‍ത്തുന്നത്. ചികുന്‍ഗുനിയയുടെ ലക്ഷങ്ങളാണ് പനിക്കുള്ളതെങ്കിലും രക്തപരിശോധന നടത്തിയാല്‍ ചികുന്‍ഗുനിയ പോസിറ്റീവ് ഫലം ലഭിക്കില്ലെന്നതാണ് രോഗത്തിന്റെ പ്രത്യേകത. നാലുമാസം മുമ്പുതന്നെ തമിഴ്‌നാട്ടില്‍ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടാകുന്നത് ഈ അടുത്ത കാലത്താണ്. സംസ്ഥാനത്ത് കൊതുക് സാന്ദ്രത കൂടുതലായുള്ളതും മറ്റും ഈ രോഗത്തിനുള്ള അനുകൂല സാഹചര്യമാണുണ്ടാക്കുകയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചികുന്‍ഗുനിയ വൈറസിനുണ്ടാകുന്ന ജനിതക മാറ്റമാണ് റോസ് റിവര്‍ പനിക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ശക്തമായ പനി, നീര്‍വീക്കം, സന്ധികളിലെ നീര്‍കെട്ട് എന്നിവ ഉണ്ടാകുന്നതിനാല്‍ രോഗം ബാധിച്ചയാള്‍ക്ക് ദിനചര്യകള്‍ ചെയ്യാന്‍പോലും പ്രയാസം അനുഭവപ്പെടുന്ന അവസ്ഥയാണുണ്ടാകുക. ഈസിഡ് പോളിനെസിസ്, ക്യൂലക്‌സ് അനുലിറോക്ടിസ് എന്നീ വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു കൊതുകിന്റെ രക്തത്തില്‍ നിര്‍ജീവാവസ്ഥയിലും, മനുഷ്യരക്തത്തില്‍ സജീവാവസ്ഥയിലുമാകും. ഇന്‍ക്യുബേഷന്‍ പിരിയേഡ് കഴിയുന്നതോടെ ശക്തമായ പനിയും മറ്റ് അസ്വസ്ഥതകളും തുടങ്ങും. രോഗം മാറിയാലും ഏറെനാള്‍ നീര്‍കെട്ടും സന്ധിവേദനയും രോഗിയെ അലട്ടും.ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണിത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓസ്ട്രേലിയയില്‍ കണ്ടെത്തിയ പകര്‍ച്ചവ്യാധി 1979 കളില്‍ പസഫിക് ദ്വീപസമൂഹത്തില്‍ എത്തിപ്പെട്ടു. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇത് വര്‍ഷങ്ങളോളം മാറാതെ നില്‍ക്കും

ഫ്‌ളു അഥവാ വൈറല്‍ പനി

പകര്‍ച്ചപ്പനിയെന്ന പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന പനിയാണ് വൈറല്‍ പനി. ഇതിനെ ഫഌ എന്നാണ് സാധാരണ വിളിക്കാറ്. മഴക്കാലത്ത് കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. റൈനോ, അഡിനോ, കൊറോണാ വൈറസുകളാണ് രോഗം പരത്തുന്നത്. ചെറിയ പനി, തലവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കുരുകുരുപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. പേശീവേദന പോലുള്ള ഉപദ്രവകരമായ ലക്ഷണങ്ങള്‍ ഈ പനിക്കില്ല. ജലദോഷപ്പനിയെന്നറിയപ്പെടുന്ന ഇവ നാലോ അഞ്ചോ ദിവസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും സുഖം പ്രാപിക്കും. വായുവിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് ഈ പനി.

ഡെങ്കിപ്പനി

‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സംസ്ഥാനത്ത് ഈ സീസണില്‍ പടര്‍ന്നുപിടിക്കുന്ന പനിയാണ് ഡങ്കിപ്പനി. രണ്ടാഴ്ചക്കിടെ 20 പേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേര്‍. ആയിരക്കണക്കിന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഡെങ്കിപ്പനി ഈഡിസ് വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് പരത്തുന്നത്. ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. ശക്തമായ പനി, സന്ധിവേദന, അസ്ഥിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളിലും ശിശുക്കളിലും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍. ഒന്നിലേറെ തവണ രോഗാണുബാധയേല്‍ക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഡെങ്കിപ്പനിയുണ്ടാക്കുക. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറക്കാനും, രക്തസ്രാവത്തിനും ഇടയാകും. മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളില്‍നിന്നു ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമര്‍ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. രക്തസ്രാവമുള്ള രോഗികള്‍ക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. എത്രയുംവേഗം ചികിത്സ നല്‍കിയാല്‍ അപകടം ഒഴിവാക്കാം. ദേഹത്തെ ചുവന്ന പാടുകള്‍, കറുത്ത നിറത്തിലുള്ള മലം പോകുക, വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള രക്തസ്രാവം, ഭക്ഷണ വിരക്തി, സ്വഭാവ വ്യതിയാനം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കൈകാലുകള്‍ തണുത്തിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കാം. ഇത്തരം ഘട്ടങ്ങളില്‍ തീവ്രപരിചരണ ചികിത്സയാണ് രോഗിക്ക് നല്‍കേണ്ടിവരിക.ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന മാരകമായ രോഗമാണ് ഡെങ്കിപ്പനി. അതിശക്തമായ പേശീവേദന, കടുത്ത പനി, അസ്ഥികളെ നുറുക്കുന്ന വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. പനി ശക്തമാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ചെറിയ പനിയും, ചുവന്ന പാടുകളും മാത്രമേ പലപ്പോഴും കുട്ടികളില്‍ കാണാറുള്ളു. രക്തസ്രാവത്തോടൊപ്പം മയക്കം, മരവിച്ച കൈകാലുകള്‍, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം സങ്കീര്‍ണമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസങ്ങള്‍ക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായ കൊതുകുകള്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നു. മുന്തിരി, കരിങ്കൂവളം, നറുനീണ്ടി, നെല്ലിക്ക, പാച്ചോറ്റി, രാമച്ചം, ചിറ്റീന്തല്‍ തുടങ്ങിയ ഔഷധങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തെ കൂട്ടാറുണ്ട്.

ജപ്പാന്‍ ജ്വരം

ജപ്പാന്‍ ജ്വരം പരത്തുന്ന ‘ഫ്ളാവി’ വൈറസിനെ ക്യൂലക്സ് കൊതുകുകളാണ് വഹിക്കുന്നത്. ശരീരപേശികള്‍ ഉറച്ച് പോവുക, പനി, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക, കഴുത്തും മറ്റു സന്ധികളും ഇളക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, അപസ്മാരം പോലുള്ള ലക്ഷണം, പെരുമാറ്റ വ്യതിയാനം എന്നിവയാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാക്കുന്ന മരണനിരക്ക് വളരെ ഉയര്‍ന്നതാണ്.രോഗാണുക്കള്‍ തലച്ചോറിനെ ബാധിച്ച് അപസ്മാര ലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാരകമായ കൊതുകുജന്യരോഗമാണിത്. 1924ല്‍ ജപ്പാനിലാണ് രോഗം ആദ്യമായി പടര്‍ന്നുപിടിച്ചത്. ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വളര്‍ത്തുമൃഗങ്ങളായ കന്നുകാലികള്‍, പന്നി, കൊക്ക് വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍, വവ്വാല്‍ തുടങ്ങിയവയില്‍ ജപ്പാന്‍ ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കള്‍ ദീര്‍ഘനാള്‍ സജീവമായി കഴിയാറുണ്ട്. രോഗം തടയാന്‍ ശരിയായ രീതിയിലുള്ള ജന്തുപരിപാലനം അനിവാര്യമാണ്. ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറില്‍ നീര്‍ക്കെട്ട്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ കാണുന്നു. 45 ശതമാനത്തിലധികം രോഗബാധിതര്‍ മരണപ്പെടാറുണ്ട്.

യെല്ലോ ഫീവര്‍

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് യെല്ലോ ഫീവര്‍. 1900നു മുമ്പ് ഇതൊരു കൊതുകുജന്യ രോഗമാണെന്ന് കണ്ടുപിടിച്ചിരുന്നില്ല. കരളിനെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. പനിയെത്തുടര്‍ന്നുണ്ടാകുന്ന കടുത്ത മഞ്ഞപ്പിത്തത്തില്‍നിന്നാണ് പകര്‍ച്ചവ്യാധിക്ക് ഈ പേരുണ്ടായത്. ആഫ്രിക്കന്‍ കാടുകളില്‍ കുരങ്ങുകളില്‍ നിലനില്‍ക്കുന്ന വൈറസുകള്‍ ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

വെസ്റ്റ് നൈല്‍ ഫീവര്‍

വനാന്തരങ്ങളില്‍ വിഹരിച്ചിരുന്ന പക്ഷികളിലേക്ക് ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തിയിരുന്നത്. വനത്തില്‍ നായാട്ടിനു പോയവരിലേക്ക് ഈ വൈറസുകള്‍ കടക്കുകയായിരുന്നു. പനി, ചുവന്ന പാടുകള്‍, കണ്ണുവേദന, ഛര്‍ദി ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, കുട്ടികളിലും പ്രായമേറിയവരിലും രോഗം തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പലപ്പോഴും മരണപ്പെടാറുണ്ട്.

റിഫ്റ്റ് വാലി ഫീവര്‍

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഈ രോഗം പ്രധാനമായും ബാധിക്കുന്നത് ആടുമാടുകളെയാണ്. ഇവയുമായി അടുത്ത് ഇടപഴകുമ്പോള്‍ രക്തത്തിലൂടെയും മറ്റു ശരീരഭാഗങ്ങളിലൂടെയും രോഗം മനുഷ്യരിലേക്കു പടരുന്നു. മഴക്കാലത്ത് രോഗം കൂടുതലായി പടരും. ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്നു. ശക്തമായ പനിക്കൊപ്പം ആന്തരിക രക്തസ്രാവവും കാണാറുണ്ട്. അപൂര്‍വമായി തലച്ചോറിനെയും ബാധിക്കുന്നു.

സെന്റ് ലൂയിസ് എന്‍സഫലൈറ്റിസ്

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം തലച്ചോറിനെയും നാഡികളെയും ബാധിച്ച് തളര്‍ച്ച, അപസ്മാരം, ഓര്‍മക്കുറവ് ഇവയ്ക്കിടയാക്കും. പ്രായമായവരില്‍ രോഗം സങ്കീര്‍ണമാകുന്നു. 1933ല്‍ ഈ രോഗം സെന്റ് ലൂയിസ് നഗരത്തില്‍ പടര്‍ന്നുപിടിച്ചിരുന്നു. 1942ലാണ് കൊതുകാണ് ഇതു പരത്തുന്നതെന്ന് കണ്ടെത്തിത്. രോഗബാധിതരായ കുട്ടികള്‍ ഏറെക്കാലം ബോധരഹിതരാകാറുണ്ട്. വൈകല്യങ്ങള്‍ ബാധിക്കുന്നവരും ഉണ്ട്.

മന്തുരോഗം

എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന മന്തുരോഗത്തെപ്പറ്റിയുള്ള ആധികാരിക വിവരം ആദ്യമായി നല്‍കിയത് ഡോ. പാട്രിക് മാന്‍സന്‍ ആണ്. 1875ല്‍ ചൈനയില്‍ ജോലിചെയ്തിരുന്ന ഡോ. പാട്രിക് മാന്‍സന്‍ ശവശരീരത്തിന്റെ ലസികാഗ്രന്ഥിയില്‍നിന്ന് നൂല്‍വണ്ണത്തിലുള്ള "ഫൈലേറിയ' കീടങ്ങളെ കണ്ടെത്തി. മന്തുരോഗിയുടെ രക്തം കുടിക്കാന്‍ കൊതുകുകള്‍ക്ക് അവസരം നല്‍കി പഠനം തുടര്‍ന്ന് ഡോ. പാട്രിക് ഫൈലേറിയാ ലാര്‍വകളെ കൊതുകിന്റെ ഉദരത്തില്‍ കണ്ടെത്തി. ഇതോടെ ഈ ജീവികള്‍ക്ക് രണ്ട് ജീവിതഘട്ടങ്ങള്‍ ഉണ്ടെന്നും അത് കൊതുകിലും മനുഷ്യരിലുമായി പൂര്‍ത്തീകരിക്കുന്നുവെന്നും അദ്ദേഹം കണ്ടെത്തി. മന്തുരോഗിയില്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടിക്കിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്. മാന്‍സോണിയ കൊതുകുകളാണ് മന്തു പരത്തുന്നത്.

മലമ്പനി


അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7-14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും. 1897 ആഗസ്ത് 20ന് റൊണാള്‍ഡ് റോസ് ആണ് അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്നു കണ്ടെത്തിയത്. ചരിത്രപ്രാധാന്യമുള്ള ആ ദിനത്തിന്റെ ഓര്‍മയ്ക്കായാണ് ആഗസ്ത് 20 കൊതുകുദിനമായി ആചരിക്കുന്നത്.

കൊതുകുകടിയിലൂടെ മനുഷ്യരക്തത്തിലെത്തുന്ന രോഗാണു കരളില്‍ പെരുകുകയും രക്തത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ ചുവന്നരക്താണുക്കളെ ആക്രമിച്ച് രക്തകോശത്തിനുള്ളില്‍ താവളമുറപ്പിക്കും. രോഗാണുക്കള്‍ പെരുകി രക്തകോശം പൊട്ടി നൂറുകണക്കിന് അണുക്കള്‍ മറ്റു കോശങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു. കൊതുകുകളെ നശിപ്പിക്കാത്തിടത്തോളം കാലം വൈറസുകള്‍ സുരക്ഷിതമാണ്. രോഗത്തിനും ദുരിതത്തിനും ഇടയാക്കുന്ന വൈറസുകള്‍ വളരെ ചെറുതാണ് വലുപ്പത്തില്‍. ഒരു കോശത്തിനകത്തുതന്നെ ലക്ഷക്കണക്കിന് വൈറസുകള്‍ ഉണ്ടാകാം. കൊതുകിലും മനുഷ്യനിലും കുരങ്ങ് ഉള്‍പ്പെടെയുള്ള ജന്തുക്കളിലും വൈറസ് വംശവര്‍ധന നടക്കുന്നതിനാല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കും. ബോധവല്‍ക്കരണത്തിലൂടെയും കൂട്ടായ്മയിലൂടെയും കൊതുകിനെ നശിപ്പിച്ചേ മതിയാകൂ.

മറ്റുകാരണങ്ങളാല്‍ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍

എലിപ്പനി

എലികളാണ് ‘ലെപ്റ്റോ സ്പൈറ’ എന്നു ഈ രോഗാണുവിന്‍െറ പ്രധാന വാഹകര്‍. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലത്തെുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഇടയന്മാര്‍, മൃഗപരിപാലകര്‍, കര്‍ഷകര്‍, മലിനജലം വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്. പനി, തലവേദന, കുളിരല്‍, ഛര്‍ദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

മറ്റു പനികളില്‍നിന്ന് വ്യത്യസ്തമായി ബാക്ടീരിയ പരത്തുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. മറ്റു പനികള്‍ കൊതുകുകള്‍ പരത്തുന്ന വൈറസുകളാണെങ്കില്‍ എലിപ്പനി പരത്തുന്നത് എലികളാണ്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന എലിപ്പനി സംസ്ഥാനത്ത് എല്ലാ വര്‍ഷവും നൂറിലേറെ പേരുടെയെങ്കിലും ജീവനൊടുക്കുന്നുണ്ട്. ലെപ്‌റ്റോ സ്‌പൈറ എന്ന സ്‌പൈറോകീറ്റ്‌സ് വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. രോഗാണുക്കള്‍ വസിക്കുന്നത് എലികളിലും അറവു മാടുകളിലും പട്ടികളിലും മറ്റുമാണ്. ഇവ ഏറെക്കാലം മൂത്ര വിസര്‍ജനത്തിലൂടെ മണ്ണിലെത്തിക്കൊണ്ടിരിക്കും. നമ്മുടെ ശരീരത്തില്‍ ചെറിയ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ അതിലൂടെ രോഗാണു അകത്തു പ്രവേശിക്കും. മൃഗങ്ങളുടെ മൂത്രം ദേഹത്ത് വീഴുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ പനി, കാലിന്റെയും നടുവിന്റെയും പേശികളുടെ വേദന, ഓക്കാനം, ഛര്‍ദി, തലവേദന എന്നിവ രോഗലക്ഷണങ്ങളാണ്. മൃഗങ്ങളുടെയോ എലികളുടെയോ മൂത്രം കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗബാധക്കിടയാക്കും. എലിപ്പനിമൂലം ന്യൂമോണിയ, വൃക്കരോഗം, മഞ്ഞപ്പിത്തം എന്നിവയും രോഗിക്ക് ബാധിക്കാനും മരണം സംഭവിക്കാനും കാരണമാകും. വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. കണ്ണിലുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിനാല്‍ കണ്ണ് ചുവന്നു വരുന്നതും ലക്ഷണമാണ്. വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന എലിപ്പനി മിക്കവരെയും മരണത്തിലേക്ക് എത്തിക്കുകയാണ് പതിവ്. രോഗത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചാല്‍ രണ്ടാം ഘട്ടം ആരംഭിക്കുകയാണ് ചെയ്യുക. ഈ അവസ്ഥയില്‍ പനി വീണ്ടും തുടങ്ങുകയും തലച്ചോറിനെയും നാഡികളെയും ബാധിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാല്‍ രോഗം തീവ്രത കുറഞ്ഞ് സുഖപ്പെടുകയും ചെയ്യും. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകളാണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്.

പക്ഷിപ്പനി

2009ല്‍ മാരകമായി പടര്‍ന്ന് പിടിക്കുകയും 2010 ആയപ്പോഴേക്കും 17,000ത്തോ ളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഈ രോഗം ‘ഇന്‍ഫ്ളുവന്‍സ-A H1N1 എന്ന രോഗാണുവാണ് പരത്തുന്നത്. സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളില്‍ തുടങ്ങി ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. അപ്രകാരം ശ്വാസതടസ്സം നേരിടുകയും അത് രോഗിയുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.


പ്രതിരോധ മാര്‍ഗങ്ങള്‍


1.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.
3. പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
4. ഭഷണസാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.
5. ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.
6. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
7. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്‍െറ കൂത്താടികളെ നശിപ്പിക്കുന്നു.
8. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
9) കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
10) മലിനജല സംസര്‍ഗം ഒഴിവാക്കുക.
11) H1N1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
12) പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക

വേണം ജാഗ്രതയും മുന്‍കരുതലുകളും

പനിയും പകര്‍ച്ചവ്യാധികളും തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ലഘുലേഖയിലും പോസ്റ്ററിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം കണ്ടാലേ നമുക്കത് മനസ്സിലാകൂ. ഓരോ വര്‍ഷവും നിരവധി കുടുംബങ്ങളെയാണ് പനി അനാഥരാക്കുന്നത്. ഉദ്യോഗസ്ഥരും ഭരണാധികാരികളും കൈ മലര്‍ത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന മുന്‍കരുതലുകള്‍ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തും. വീടിന്റെ പരിസരത്തെ ഒഴിഞ്ഞ പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. കൊതുകുകള്‍ നമ്മുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് വളരുന്നതെന്ന് മനസ്സിലാക്കുക. ടെറസ്സിലെയും ചെടിച്ചട്ടികളിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, വീടിനു സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുക. പകല്‍ സമയത്ത് കൊതുകുകള്‍ ചെടികളിലാണ് വിശ്രമിക്കുന്നത്. വെള്ളക്കെട്ടിനു മീതെ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കും. വാട്ടര്‍ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടണം. മാസത്തിലൊരിക്കല്‍ ഡി ഡി റ്റി, പൈത്രിന്‍ എന്നീ മിശ്രിതങ്ങള്‍ ചേര്‍ത്ത് വീട്ടിലും പരിസരത്തും സ്‌പ്രേ ചെയ്യണം. കൊതുകുകള്‍ വീട്ടില്‍ കയറാതെ നോക്കാന്‍ ജനലുകളും വെന്റിലേറ്ററുകളും ചെറിയ വലകള്‍ ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. കൈകാലുകള്‍ക്ക് മുറിവുള്ളപ്പോള്‍ മലിനജലം തട്ടാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടണം. വീടിനും പരിസരത്തുമുള്ള ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നശിപ്പിച്ച് എലി പെരുകുന്നത് തടയണം.

അവസാനം പരിഷ്കരിച്ചത് : 6/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate