অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവീതാരോഗ്യ വിവരങ്ങള്‍

ജീവീതാരോഗ്യ വിവരങ്ങള്‍

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാം

ഭക്ഷണവസ്തുക്കളിലെല്ലാം വിഷമോ മായമോ കലര്‍ന്നിരിക്കുകയാണല്ലോ ഇന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ മായവും വിഷവും ഇല്ലെന്നു ഉറപ്പു വരുത്തി കഴിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതം.  സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്‍ തിരിച്ചറിയാന്‍ ചില എളുപ്പവഴികള്‍

ദിവസവും നമ്മള്‍ ധാരാളം ഭക്ഷ്യവസ്തുക്കള്‍ കടകളില്‍നിന്നു വാങ്ങാറുണ്ടല്ലോ? ഈ ഭക്ഷ്യ വിഭവങ്ങളെല്ലാം പരസ്യവാചകങ്ങളില്‍ പറയുന്നതുപോലെ ശുദ്ധമാണോ? തീര്‍ച്ചയായും അല്ല.  നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പല വിധത്തിലുള്ള മായം കലരുന്നുണ്ട്. ഗുണമേന്മ വെറും പരസ്യത്തിലൊതുങ്ങുന്നുവെന്ന് സാരം. വിപണിയില്‍നിന്നും മറ്റും വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിലാണ് മായം കൂടുതലായി ചേര്‍ക്കുന്നത്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി പല  മാരകരോഗങ്ങളും നമ്മെ പിടികൂടുമെന്നതാണ് സത്യം.

അല്പം ശ്രദ്ധിച്ചാല്‍ ഭക്ഷ്യവസ്തുക്കളിലെ മായം നമുക്ക് തന്നെ കണ്ടുപിടിക്കാനും അതുവഴി മാരകരോഗങ്ങള്‍ വരുന്നത് തടയാനും സാധിക്കും. നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ കലരുന്ന മായം കണ്ടുപിടിക്കാന്‍ ചില വഴികള്‍.

ചായപ്പൊടി

ചായപ്പൊടിയോടൊപ്പം മറ്റു പല ചെടികളുടെയും ഇലകള്‍ ഉണക്കിപ്പൊടിച്ച് മഞ്ഞ, പിങ്ക്, ചുവപ്പ്തുടങ്ങിയ അനുവദനീയമല്ലാത്ത നിറങ്ങള്‍ ചേര്‍ക്കുകയാണ് സാധാരണ ചെയ്യുന്നത്. കൂടാതെ കശുവണ്ടിപ്പരിപ്പിന്‍റെ പുറം തൊലിയും നിറഭേദം വരുത്തി ചേര്‍ക്കാറുണ്ട്.

ചായപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്ന രീതി :

ചായപ്പൊടിയുടെ അല്പം സാമ്പില്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ വിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ക്രമേണ പടരുന്നതായി കാണാം. ഇങ്ങനെ വരുന്ന പക്ഷം ചായപ്പൊടിയില്‍ വന്‍തോതില്‍  മായം കലര്‍ത്തിട്ടുള്ളതായി മനസ്സിലാക്കാം. മറ്റൊരുമാര്‍ഗ്ഗം കൂടിയുണ്ട്. അല്പം ചുണ്ണാമ്പ് കടലാസ്സില്‍ പുരട്ടുക. അതിനുമുകളില്‍, ചായപ്പൊടി വിതറി നോക്കുക. മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചുണ്ണാമ്പില്‍ ചായം ഇളകിപ്പിടിക്കും. അല്ലെങ്കില്‍ ഇളം നിറത്തിലായിരിക്കും കാണുക.

പഞ്ചസാര

പഞ്ചസാരയില്‍ അലക്കുകാരമാണ് സാധാരണ ചേര്‍ക്കാറുള്ളത് . പഞ്ചസാര ലായനിയില്‍ ചുവന്ന ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ നീലനിറമാകുന്നുവെങ്കില്‍ ഇക്കാര്യം ഉറപ്പാക്കാം.

കാപ്പിപ്പൊടി

കാപ്പിപ്പൊടിയില്‍ പുളിങ്കുരുവിന്‍റെ തോട്, ചിക്കറി മുതലായവ കലര്‍ത്തുക പതിവാണ്.  ഇതു വേര്‍തിരിച്ചറിയുന്നതിനുവേണ്ടി ബ്ലോട്ടിംഗ് പേപ്പറില്‍ അല്പം കാപ്പിപ്പൊടി വിതറിയശേഷം അതിനുപുറത്ത് അല്പം പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി തളിക്കുക. പൊടിക്കുചുറ്റും തവിട്ടുനിറം പ്രത്യക്ഷപ്പെട്ടാല്‍  മായം ചേര്‍ത്തിട്ടുണ്ടെന്ന്‍ ഉറപ്പിക്കാം. കാപ്പിപ്പൊടിയില്‍ ചിക്കറി ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍  വിതറി നോക്കുക. ചിക്കറിപ്പൊടി വെള്ളത്തില്‍ താഴുകയും വെള്ളം തവിട്ടുനിറമാകുകയും ചെയും. ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ സൂര്യകാന്തിയരി തുടങ്ങിയവ വറുത്ത് പൊടിച്ചും ചേര്‍ക്കും. ഈ മായം തിരിച്ചറിയാന്‍ കാപ്പിപ്പൊടിയുടെ സാമ്പിള്‍ അല്പം വെള്ളത്തില്‍  ലയിപ്പിച്ച് തനിയെ അടിയാന്‍ അനുവദിക്കുക. ശരിയായ കാപ്പിപ്പൊടി വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുമ്പോള്‍ മായ വസ്തുക്കള്‍ വെള്ളത്തിന്‍റെ അടിയില്‍ അടിഞ്ഞുകൂടും.

അരി

അരിയില്‍ കാവി പൂശി കുത്തരിയില്‍ നിറം വരുത്തുന്നു. ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ഈ നിറം ഇളകിവരും.

ഗോതമ്പു പൊടി

ഗോതമ്പുപൊടിയില്‍ എര്‍ഗോട്ട് എന്ന പൂപ്പല്‍ പൊടിച്ചു ചേര്‍ക്കുന്നു.പൊടി വെള്ളത്തില്‍ കലക്കിയാല്‍ ഗോതമ്പിന്‍റെ അംശം അടിയിലും പൂപ്പല്‍ മുകളിലുമായി കാണാം.

മുളകുപൊടി

മുളകുപൊടിയില്‍ ചേര്‍ത്തുവരുന്ന കലര്‍പ്പു വസ്തുവാണ് ഇഷ്ടികപ്പൊടി, ചായം കലര്‍ത്തിയ മരപ്പൊടി തുടങ്ങിയവ. ഇതു കണ്ടുപിടിക്കാന്‍ നനഞ്ഞ ബ്ലോട്ടിംഗ്പേപ്പറില്‍ കുറച്ച് പൊടി വിതറുക. നിറം ബ്ലോട്ടിങ്ങ് പേപ്പറില്‍ പടരും. അല്ലെങ്കില്‍ അല്പം പൊടി വെള്ളത്തില്‍ പൊങ്ങിക്കിടക്കും, മുളകുപൊടി ലയിക്കാതെ അടിയുകയും ചെയും.

മഞ്ഞള്‍പ്പൊടി

മെറ്റാനിന്‍യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞള്‍പ്പൊടിയില്‍ കണ്ടുവരുന്ന മായം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേര്‍പ്പിക്കുക. നീലനിറം കാണുന്നുവെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന്‍ മനസ്സിലാക്കാം. യഥാര്‍ത്ഥ മഞ്ഞള്‍ പ്പൊടിയാണെങ്കില്‍ യാതൊരു നിറവ്യത്യാസവും ഉണ്ടാകില്ല. മഞ്ഞളില്‍ ഗ്രൂ എന്ന വസ്തുവും മായമായി ചേര്‍ക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിന് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയെടുത്ത്  കത്തിക്കുക. തവിട്ടു നിറത്തിലുള്ള ചാരം സാമ്പിളിന്‍റെ അര ഇരട്ടികൂടി ലഭിക്കുകയാണെങ്കില്‍ മായം ചേര്‍ന്നിട്ടുള്ളതായി കണക്കാക്കാം.

മല്ലിപ്പൊടി

ചാണകപ്പൊടി, തവിട്, മരപ്പൊടി എന്നിവ മല്ലിപ്പൊടിയില്‍ കണ്ടുവരുന്നു. മല്ലിപ്പൊടി വെള്ളത്തില്‍ അലിയിപ്പിക്കുമ്പോള്‍ മരപ്പൊടി, തവിട് എന്നിവ പൊങ്ങിവരികയാണെങ്കില്‍ സംശയം ഉറപ്പിക്കാം.

മുളക്

കുരുമുളകില്‍ കപ്ലങ്ങ (പപ്പായ) യുടെ കുരു ഉണക്കിപ്പൊടിച്ച് ചേര്‍ക്കുന്നു. കുരുമുളക് പൊടി വെള്ളത്തില്‍  ലയിപ്പിക്കുക. യഥാര്‍ത്ഥ കുരുമുളകു പൊടി വെള്ളത്തില്‍ അടിയും. മായ വസ്തു വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

പരിപ്പ്

പരിപ്പില്‍ കേസരിപരിപ്പ് ചേര്‍ക്കുന്നു.  ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്താല്‍ മായമുണ്ടെങ്കിലും മിശ്രിതം ചുവപ്പുനിറമാകും.

ചെറുപയര്‍

കൃത്രിമചായങ്ങളുപയോഗിച്ച് ചെറുപയര്‍ മാര്‍ക്കറ്റിലെത്താറുണ്ട്. വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ ചായം ഇളകിവരും.

കടുക്

ആര്‍ഗിമണ്‍ എന്ന മുള്ളന്‍ ചെടിയുടെ വിത്താണ് കടുകില്‍ ചേര്‍ക്കുന്നത്. ഇത് കടുകിനേക്കാള്‍ വലുതായിരിക്കും.

ഉപ്പുപൊടി

ഉപ്പുപൊടിയില്‍ ചോക്ക്

പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ കലക്കി നോക്കുക. വെള്ളത്തില്‍ ചോക്കുപൊടി കലങ്ങിക്കാണാം.

പാല്‍

പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ചെറിഞ്ഞ പ്രതലത്തില്‍ അല്പം പാല്‍ ഒഴിക്കുക. പാടില്ലാതെ ഒഴുകി താണാല്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ആവണക്കെണ്ണയും മറ്റു പലതരം വിലകുറഞ്ഞ എണ്ണകളും ചേര്‍ക്കും. വെളിച്ചെണ്ണയില്‍ അല്പം പെട്രോളിയം ഈതര്‍ ചേര്‍ത്ത് തണുപ്പിക്കുക. വെള്ളനിറമാകുന്നുവെങ്കില്‍ ആവണക്കെണ്ണ ചേര്‍ന്നിട്ടുണ്ട്.

പയറുവര്‍ഗ്ഗങ്ങളും പോഷകഗുണവും

വി.കെ. ബിന്ദുമോള്‍

നമ്മുടെ പഴയ ഭക്ഷണ രീതിയില്‍ പയറു വര്‍ഗ്ഗങ്ങള്‍ക്ക് പ്രമുഖസ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ആധുനികരീതിയിലുള്ള ഭക്ഷണ സംസ്ക്കാരത്തില്‍ പയറുവര്‍ഗങ്ങളുടെ സ്ഥാനം മത്സ്യവും മാംസവും കവര്‍ന്നെടുത്തുത്തിരിക്കുകയാണ്. ഇതിനു കാരണം. അതിന്‍റെ പരിണിതഫലമോ? മനുഷ്യരില്‍ ആരോഗ്യം കുറയുകയും രോഗങ്ങള്‍ കൂടുകയും ചെയ്യുന്നു.

ധാരാളം വിറ്റാമിനുകളും കാത്സ്യവും മറ്റു ധാതുക്കളും അടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍ പോഷകങ്ങളുടെ കലവറയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോള്‍ പോഷകത്തോടൊപ്പം ഔഷധഗുണം കൂടിയാണ് നമുക്ക് നഷ്ട്ടപ്പെടുന്നത് എന്നോര്‍ക്കുക. ചില പയറു വര്‍ഗങ്ങളും അവയുടെ പോഷകഗുണങ്ങളും .

കടല

കറുപ്പ്, ഇളം ചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ കടല നാലുതരം ഉണ്ട്. പുട്ടും കടലയും മലയാളികളുടെ ഇഷ്ട്ടഭോജനമാണ്.

തലേദിവസം വെള്ളത്തില്‍ ഇട്ടുവെച്ച കടല 20 ഗ്രാം പിറ്റേന്ന് രാവിലെ അരച്ച് അല്‍പ്പം പാലും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ എന്തുകഴിച്ചാലും തടിക്കാത്തവര്‍ പുഷ്ട്ടിപ്പെടും.

ശ്വാസനാളസംബന്ധമായ അസുഖങ്ങള്‍, ജലദോഷം ശ്വാസംമുട്ട്, തുമ്മല്‍ എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാന്‍ നേരത്ത് തിന്ന് അതിനു ശേഷം ഒരു ഗ്ലാസ്‌ പാല്‍ കുറുക്കി പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുന്നത്‌ നല്ലതാണ്.

കടലപൊടി തേച്ച് തലകഴുകിയാല്‍ അഴുക്കുകള്‍ പോയി ശുദ്ധിയാകുന്നതും മുടിക്ക് മിനുസം കിട്ടുന്നതുമായിരിക്കും. മുടി ഇടതൂര്‍ന്ന് വളരുന്നതിനും നല്ലതാണ്.

കടലപൊടിയും ഗോതമ്പുപൊടിയും സമം ചേര്‍ത്ത് കുറുക്കി പശപോലെയാക്കി ശീലയില്‍ കട്ടിയായി പുരട്ടി കുരുവില്‍വെച്ച് കെട്ടിയാല്‍ കുരു പൊട്ടുന്നതായിരിക്കും.

കടല അമിതമായി ഉപയോഗിക്കുന്നത് ധഹനക്കേടിനും മൂത്രക്കല്ലിനും കാരണമാകും.വാതരോഗികള്‍ക്കും കടല ഹിതമല്ല.

ചെറുപയര്‍

പയറുവര്‍ഗധാന്യമായ ചെറുപയര്‍ മഞ്ഞനിറത്തിലും പച്ചനിറത്തിലും ഉണ്ട്. ഇതില്‍ പച്ചനിറമുള്ള ചെറുപയര്‍ ആണ് ഏറ്റവും  ഉത്തമമായിട്ടുള്ളത്. ചെറുപയര്‍ പുഷ്ട്ടികരമായ ഒരാഹാരധാന്യമാണ്. രുചികരമായിട്ടുള്ള ചെറുപയര്‍ കറിവെക്കാനും പലഹാരങ്ങള്‍ക്കും പരിപ്പ് പ്രഥമന്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ഇത് കഫപിത്തങ്ങളെ ശമിപ്പിക്കും. ചെറുപയര്‍ കണ്ണിന് വളരെ നല്ലതാണ്. ശരീരത്തിന്‌ ഓജസ്സും ബലവും ഉണ്ടാക്കും. രക്തവര്‍ധനവിന് നല്ലതാണ്. രക്തദോഷം, പിത്തം,കഫം,മഞ്ഞപിത്തം,നേത്രരോഗം,ജ്വരം ഇവയെ ശമിപ്പിക്കും. വാതരോഗികള്‍ക്ക്‌ നല്ലതല്ല.

ചെറുപയറിന്‍റെ സൂപ്പ് രോഗം വന്ന് മാറിയവര്‍ക്ക് പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ഉതകുന്ന ഒരു ഔഷധപ്രയോഗമാണ്. 100ഗ്രാം ചെറുപയര്‍ 24 ഔണ്‍സ് വെള്ളത്തില്‍ പുഴുങ്ങി 6 ഔണ്‍സ് ആക്കി കുറുക്കി പിഴിഞ്ഞെടുത്ത് മൂന്ന് ഔണ്‍സ് വീതം രണ്ടുനേരം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ സൂപ്പ് പാല്‍ ചേര്‍ത്തു കഴിച്ചാല്‍ ഉദരപുണ്ണിന് നല്ലതാണ്.കരള്‍ വീക്കം,പ്ലീഹാവീക്കം  എന്നിവയുള്ള രോഗികള്‍ക്ക് ചെറുപയറിന്‍റെ സൂപ്പ് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്.

ആയുര്‍വ്വേദ വിധി പ്രകാരം എണ്ണതേച്ച് കുളിക്കുമ്പോള്‍ സോപ്പിനുപകരം ചെറുപയര്‍പൊടി ഉപയോഗിക്കാവുന്നതാണ്‌. ഇത് ശരീരഭംഗി നിലനിര്‍ത്തും. മുലപ്പാല്‍ കെട്ടിനിന്നോ തലനീരിറക്കം കൊണ്ടോ മുലകള്‍ക്ക് ഉണ്ടാകുന്ന വീക്കത്തിന് ( നീര് ) ചെറുപയര്‍ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാല്‍ ഫലം കിട്ടും.

പുട്ടും ചെറുപയര്‍കറിയും, വെള്ളപ്പവും ചെറുപയര്‍കറിയും അധ്വാനശീലരുടെ ഭക്ഷണക്രമമാണ്. ചെറുപയറും സമം ഉണക്കലരിയും (പച്ചരിയും ) ചേര്‍ത്ത് കഞ്ഞിവെച്ച് പശുവിന്‍നെയ്യ് ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് നാഡീസംബന്ധമായ രോഗങ്ങളില്‍ പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപയറ്റ് ശീലമാക്കുന്നവര്‍ക്ക് കര്‍ക്കടകമാസത്തില്‍ ഈ കഞ്ഞി വളരെ ഗുണകരമാണ്. സാധാരണക്കാര്‍ക്ക് ശരീരപുഷ്ടിയും ബലവും നല്‍കും. പക്ഷേ ശരീരം തടിച്ചവര്‍ക്ക് അത്ര നല്ലതല്ല.

ചെറുപയര്‍ രണ്ടുദിവസം വെള്ളം നനച്ചു വെച്ചാല്‍ മൂന്നാം ദിവസം ചെറിയ മുള പൊട്ടുന്നതായി കാണാം. മുളച്ച ചെറുപയര്‍ സാധാരണപോലെ വറുത്ത് ഒറ്റക്കോ മറ്റ് ആഹാരത്തോടു കൂടിയോ പ്രഭാതത്തില്‍ കഴിക്കുക. ഇത് കൊണ്ടു തന്നെ കഞ്ഞി ഉണ്ടാക്കി തേങ്ങയും സ്വല്‍പ്പം മധുരവും ചേര്‍ത്ത് കഴിക്കാം. വിറ്റാമിന്‍ -ഇ ധാരാളം ഈ കഞ്ഞിയില്‍ ഉണ്ടാകും ഹൃദ്രോഗികള്‍ക്ക് ഏറ്റവും ഫലം ചെയ്യുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമാണ് ഈ കഞ്ഞി. കളരിയഭ്യാസം, ഭാരോദ്വഹനം മുതലായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും ഈ കഞ്ഞി അമൃതിന് സമം ഫലം ചെയ്യും.

കണ്ണിന്‍റെ ഉഷ്ണം തീര്‍ക്കാന്‍ ചെറുപയര്‍ പൊടിച്ച് റോസ് വെള്ളത്തില്‍  അരച്ച് പശപോലെയാക്കി കണ്ണടച്ച് കണ്ണിനുമുകളില്‍ വെക്കുക. നല്ല കുളിര്‍മ കിട്ടും. ചെറുപയര്‍ കഷായം തേള്‍ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ  പൊടിയില്‍ ചുണ്ണാമ്പ് കൂട്ടിച്ചേര്‍ത്ത് കടിവായില്‍ പുരട്ടുകയും ചെയ്യാറുണ്ട്.

മുതിര

കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രാം (Horse gram) എന്ന ഇംഗ്ലീഷ് പദം മുതിരക്ക് കിട്ടിയത്.മുതിര ഉഷ്ണമാണ്‌. ദഹനരസം പുളിപ്പാണ്. മലബന്ധം ഉണ്ടാക്കും, രക്തപിത്തത്തെ വര്‍ധിപ്പിക്കും. വിയര്‍പ്പിനെ കുറയ്ക്കും കഫം ,വാതംഎന്നിവ ശമിപ്പിക്കും. പീനസം, അര്‍ശസ്, കാസം, ചുമ എന്നിവയ്ക്ക് മുതിര ഫലപ്രദമാണ്. മൂത്രക്കല്ല് വയറുവീര്‍പ്പ്,പ്രമേഹം എന്നീ രോഗങ്ങള്‍ക്കും മുതിര വളരെ നല്ലതാണ്. മൂത്രത്തെ വര്‍ദ്ധിപ്പിക്കും.തടിച്ചവര്‍ മെലിയുന്നതിന് മുതിര നല്ലതാണ്.വണ്ണമുള്ളവര്‍ കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവുകയും ക്ഷീണം തോന്നുകയുമില്ല.

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഗര്‍ഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളത് മുതിരയാണ്. മുതിര കഷായംവെച്ച് കഴിക്കുകയാണ് പതിവ്. സ്ത്രീകള്‍ക്ക്  വെള്ളപോക്കിന് മുതിരക്കഷായം നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തില്‍ കഷായംവെച്ച് കുറുക്കി നാഴിയാക്കിയെടുക്കുക. ആ കഷായം 2 നേരം കഴിക്കുക.

മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിര കഷായത്തില്‍ മുക്കി കിഴിവെച്ചാല്‍ കൈക്ക് സ്വാധീനം കുറയല്‍, കൈകാലുകളുടെ വേദന, നീര്, കടച്ചില്‍ എന്നിവയെ ശമിപ്പിക്കും. മുതിരപ്പൊടി വാതരോഗികള്‍ക്ക് ഉദ്വര്‍ത്തനത്തിന്  നല്ലതാണ്. ഈ ഉദ്വര്‍ത്തനം അമിത വിയര്‍പ്പിനെ ഇല്ലാതാക്കും.

60 ഗ്രാം മുതിര കഷായംവെച്ച് 6 ഔണ്‍സ് നല്ലെണ്ണ ചേര്‍ത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമേപുരട്ടി തലോടിയാല്‍ പെട്ടെന്ന് ഫലം കിട്ടും.

മുതിരകഷായമുണ്ടാക്കി അതില്‍ സ്വല്‍പ്പം മല്ലിയും ജീരകവും വെളുത്തുള്ളിയും കടുകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്ത് കഷായം വറവില്‍ ഒഴിച്ച് കഴിച്ചാല്‍ രക്താര്‍ബുദത്തില്‍ ഉണ്ടാകുന്ന പ്ലീഹാവീക്കവും മഞ്ഞപിത്തവും മാറുന്നതാണ്.

മുതിരക്കഷായം കഴിച്ചാല്‍ മൂത്രക്കല്ല് പൊടിഞ്ഞ് പോകുമെന്നു മാത്രമല്ല വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നത് തടയുകയും ചെയ്യും. രണ്ട് ഔണ്‍സ് മുതിരക്കഷായത്തില്‍ സമം മുള്ളങ്കിനീര് ചേര്‍ത്ത് കഴിച്ചാല്‍ മൂത്രക്കല്ല് പെട്ടെന്ന് പൊടിഞ്ഞു പോകും.

ഉഴുന്ന്

ഉഴുന്ന് വാതത്തെ ശമിപ്പിക്കുകയും പിത്തത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു വായു കോപത്തെ ഉണ്ടാക്കുന്നതിനാല്‍ അല്‍പ്പം കായം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാകും.

അഗ്നിമന്ദ്യം തീര്‍ക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ് ഉഴുന്നുകൊണ്ടുള്ള ഏതു ഭക്ഷ്യവസ്തുക്കളും മെലിഞ്ഞശരീരമുള്ളവര്‍ക്ക് ഉത്തമമായ ആഹാരമാണ്. പ്രമേഹരോഗികള്‍ക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നുകൊണ്ടുള്ള ഇഡലി നല്ലതാണ്.ഇഡലിയുടെ മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് വേണ്ടത്.

ഞരമ്പുരോഗങ്ങള്‍, വയറുകടി , പക്ഷാഘാതം, അതിസാരം എന്നിവയ്ക്ക് ഉഴുന്ന് വളരെ ഫലപ്രദമാണ്.

ഗ്ര്ഭാപാത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഉഴുന്ന് വറുത്ത് കഴിക്കുന്നത്‌ നല്ലതാണ്. സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ഉഴുന്ന്  ഫലപ്രദമാണ്.

ഉഴുന്ന് കഷായംവെച്ച് ഇരട്ടിമധുരം അരച്ചുകലക്കി എണ്ണ കാച്ചി തേയ്ക്കുകയും രാത്രി നെയ്യില്‍ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് മീതെ പാല്‍ കഴിക്കുകയും ചെയ്‌താല്‍ തലവേദന എത്ര പഴകിയതായാലും കുറയുന്നതാണ്.

60 ഗ്രാം ഉഴുന്ന് കിഴികെട്ടി ഉരി പാലില്‍ രണ്ടു നാഴി വെള്ളം ചേര്‍ത്ത് കിഴി അതില്‍ ഇട്ട് കുറുക്കി പാലളവായാല്‍ കിഴി പിഴിഞ്ഞ് പഞ്ചസാര ചേര്‍ത്ത് രാത്രി കുടിക്കുക. നല്ല ഉറക്കം കിട്ടും.

ഉഴുന്ന്,ഇരട്ടിമധുരം, പാല്‍ ,മുതുക്കിന്‍കിഴങ്ങ് എന്നിവ ശീലപൊ ടിയാക്കി പഞ്ചസാര ചേര്‍ത്ത് തേനില്‍ കുഴച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിച്ചതിനുശേഷം പാല്‍ കുടിക്കുക. അസ്ഥിസ്രാവം ശമിക്കും.

ഉഴുന്ന്,നായ്ക്കുരണവേര്, വെളുത്ത ആവണക്കിന്‍ വേര് ഇവകൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പക്ഷാഘാതത്തിന്‌ ആശ്വാസം  ലഭിക്കും.

അമരപ്പയര്‍

മൂത്രം പോകാത്ത അവസ്ഥ ഉണ്ടായാല്‍ അമരപ്പയര്‍ 240 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസവും രണ്ടുനേരമായി കഴിക്കുക. മൂത്രം  പോകുകയും നീര് വലിയുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഇല്ലെങ്കില്‍ അമരപ്പയര്‍ തോരന്‍ വെച്ച് നാളികേരം ചിരകിയിട്ട് കഴിച്ചാല്‍ മതി.

സോറിയാസിസിന് അമരപ്പയര്‍ വളരെ നല്ലതാണ്. അമരപ്പയര്‍ മേല്‍പ്പറഞ്ഞ വിധത്തില്‍ കഷായം വെച്ച് കഴിക്കുകയും ആ കഷായത്തില്‍ അമരക്കായ കല്ക്കമാക്കി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

ഇത് വാതത്തെയും പിത്തത്തെയും രക്തത്തെയും മൂത്രത്തെയും വര്‍ദ്ധിപ്പിക്കും.നേത്രരോഗികള്‍ക്ക്‌ നല്ലതല്ല.കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കും.

നടുവേദന

അധികം ആരും കാര്യമാക്കാത്ത, എന്നാല്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രേഗമാണ് നടുവേദന. ജീവിതത്തില്‍ എപ്പോഴെങ്കിലും നടുവേദന വരാത്തവര്‍ വളരെ വിരളമാണ്. പത്തില്‍ ഒന്‍പതു പേര്‍ക്കും ജീവിതത്തിലെരിക്കല്‍ നടുവേദന ഉണ്ടായിട്ടുണ്ടാകും. ഇതിന്‍റെ ആരംഭം പല രീതിയിലാകാം. മാംസപേശി, ഞരമ്പ്, എല്ല്, സന്ധികള്‍, നട്ടെല്ല് തുടങ്ങിയവയില്‍ ഏതില്‍നിന്നുമാകാം നടുവേദനയുടെ ഉത്ഭവം.

ചിലപ്പോള്‍ ചെറിയ തോതിലാണ് നടുവേദനയെങ്കില്‍ മറ്റു ചിലപ്പോള്‍ കഠിന വേദന അനുഭവപ്പെടാം. തുടര്‍ച്ചയായുള്ള വേദനയും  ഇടവിട്ടുള്ള വേദനയും ഉണ്ടാകാം. നടുവേദനയോടൊപ്പം കണ്ടുവരുന്ന മറ്റു ചില ലക്ഷണങ്ങളാണ് ക്ഷീണം, തളര്‍ച്ച, ശരീരത്തിന് തരിപ്പ് തുടങ്ങിയവ. സാധാരണയായി നടുവേദന വരുമ്പോള്‍ ഉടനെ വിദഗ്ധ ചികിത്സ തേടാറില്ലെങ്കിലും ചിലപ്പോള്‍ വളരെ ഗൗരവമേറിയ ചികിത്സ വേണ്ടിവരുന്ന ഒരു രോഗലക്ഷണമാകാം ഇത്.
നടുവേദന കൂടുതലായും നീര്‍ക്കെട്ടുകാരണമാകാം ഉണ്ടാകുന്നത്. സാധാരണയായി ഈ നടുവേദന രണ്ടാഴ്ച മുതല്‍ 3 മാസം വരെ നീണ്ടു നില്‍ക്കാം. മാനസിക കാരണങ്ങളാലും നടുവേദന വരാവുന്നതാണ്. ജോലി സമ്മര്‍ദ്ധവും കുടുംബജീവിതത്തിലെ അസ്വസ്ഥതകളും ഇതിനു കാരണമാകാം എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ പല ജോലികളും പ്രത്യേകിച്ച്, കംപ്യൂട്ടറിന്‍റെ മുന്നില്‍ അധിക സമയം ചെലവഴിക്കേണ്ടി വരുന്നത് നടുവേദനക്ക് കാരണമാവുന്നതാണ്.

പെട്ടന്നു വരുന്ന, എന്നാല്‍ വളരെ കുറച്ചു സമയം മാത്രം ഉണ്ടാകുന്ന നടുവേദന ഏതാനും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതാണ്. മിക്കപ്പോഴും ഇത്തരം നടുനവേദനക്കു കാരണം നടുവിനുണ്ടാകുന്ന ആഘാതമോ വാതരോഗമോ ആകാം. 3 മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ കാരണം കണ്ടെത്തല്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

നടുവേദനയുടെ കാരണങ്ങള്‍

  • മാംസപേശികളുടെ കഠിനാധ്വാനം

ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് മാംസപേശികളുടെ കഠിനാധ്വാനം കൊണ്ടുണ്ടാവുന്ന നടുവേദന. നടുവിലെ മാംസപേശികള്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതം ഇത്തരം നടുവേദനക്ക് കാരണമാകുന്നു.

  • ഞരമ്പിനുണ്ടാകുന്ന ഉളുക്ക്

മാംസപേശികളുടെ കഠിനാധ്വാനം കൊണ്ട് ഞരമ്പിനുണ്ടാകുന്ന ഉളുക്കുകൊണ്ട് നടുവേദന ഉണ്ടാകാം.

  • ഡിസ്ക്കിന്‍റെ സ്ഥാനചലനം

കഠിനഭാരം എടുക്കുന്നത് മൂലമോ ഡിസ്ക്കിനുണ്ടാകുന്ന വിറയല്‍ മൂലമോ ഡിസ്ക്കിന് സ്ഥാനചലനം ഉണ്ടാകാം. ഇത് നടുവേദനക്ക് കാരണമാകുന്നു. ഡ്രൈവിങ് പോലുള്ള ജോലികള്‍ ചെയ്യുന്നവരിലും ഭാരമെടുക്കുന്നവരിലും ഇതുവരാന്‍ സാധ്യതയുണ്ട്.

  • സുഷുമ്നാനാളം ചുരുങ്ങുക

സുഷുമ്നാനാളം ചുരുങ്ങുന്നതുകൊണ്ടുള്ള നടുവേദന 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പൊതുവേ കണ്ടുവരുന്നത്. ഇത്തരം നടുവേദക്ക് മിക്കപ്പോഴും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

  • ഓസ്റ്റിയോ ആര്‍ത്രൈറ്റീസ്

നട്ടെല്ലിന്‍റെ സന്ധികളെയാണ് ഇത് ബാധിക്കുന്നത്. ഇതും 50 വയസ്സിനു മുകളില്‍ പ്രായമായവരെ കൂടുതലായി ബാധിക്കുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് മൂലം സന്ധികള്‍ക്ക് നാശം സംഭവിക്കുന്നു.

  • ഓസ്റ്റിയോ പൊറോസിസ്

ഇത് സാധാരമയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എല്ലിന്‍റെ കനവും ബലവും ക്രമേണ കുറഞ്ഞുവരുന്ന അസുഖമാണിത്. ഇതു മൂലം എല്ലിന് ഒടിവും ക്ഷതവും സംഭവിക്കാം. ഓസ്റ്റിയോ പൊറോസിസും നടുവേദനക്ക് ഒരു കാരണമാകാം.

  • ഫൈബ്രോമയാല്‍ജിയ ക്രോണിക്

നടുവേദനക്ക് കാരണമാകുന്ന ഒന്നാണിത്. വാതസഹജമായ ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നടുവേദനയോടൊപ്പം കോശങ്ങള്‍ക്കുണ്ടാകുന്ന വേദന, ശരീര തളര്‍ച്ച, ഉറക്കമില്ലായ്മ തുടങ്ങിയവയാണ്.

ചികിത്സ

നടുവേദന വന്നാല്‍ നട്ടെല്ലിന് പരിപൂര്‍ണ്ണ വിശ്രമം നല്‍കുകയാണ് ആദ്യം വേണ്ടത്. ഭാരമെടുക്കുക, ശരീരം വളയ്ക്കുക, ശാരീരികമായ അമിതാധ്വാനം എന്നിവ ഒഴിവാക്കുക. വേദനയുള്ള ഭാഗത്ത് ചൂട് നല്കുന്നത് വേദന കുറയ്ക്കുന്നു.
നീരുമാറുന്നതിന് മരുന്നുകള്‍ കഴിക്കേണ്ടതാണ്. പുറകിലെ മാംസപേശികള്‍ക്ക് ശക്തികൊടുക്കുന്ന വ്യായാമമുറകള്‍ നടുവേദന മാറാന്‍ ഫലപ്രദമാണ്

വണ്ണം കുറയ്ക്കണോ..? മടി കുറയ്ക്കണം…

വണ്ണമൊന്നു കുറഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും.  പഠിക്കുന്ന കാലത്ത് എത്ര സ്ലിം ആയിരുന്നു ഞാന്‍… പക്ഷേ ഇന്നിപ്പോള്‍ …. . ജനസംഖ്യയില്‍ നല്ലൊരു വിഭാഗവും അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നമാണ് അമിത വണ്ണവും പൊണ്ണത്തടിയും. മാറുന്ന ജീവിതശൈലിയും ഭക്ഷ്യ സംസ്കാരവും പൊണ്ണത്തടി ക്ഷണിച്ചുവരുത്തുകയാണ്. വണ്ണം കുറയ്ക്കാന്‍ വഴി തേടുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമീകരണം വളരെ അത്യാവശ്യമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളായ പ്രോട്ടീന്‍സ്, കാര്‍ബൊഹൈഡ്രേറ്റ്സ്, വിറ്റാമിന്‍സ്, മിനറല്‍സ്, ഫാറ്റ്സ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കേണ്ടതാണ്. ഭക്ഷണ പദാര്‍ത്ഥം പഴകിയിട്ടില്ലാത്തതും ശ്രദ്ധയോടെ പാചകം ചെയ്യേണ്ടതുമാണ്.

നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരത്തിന്‍റെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും പരമപ്രധാനമാണ്. ഒപ്പം രോഗപ്രതിരോധത്തിനും മാനസികാരോഗ്യത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ പ്രധാനമാണ്.

ഭക്ഷണ ക്രമീകരണത്തിലെ ചില നുറുങ്ങുകള്‍

നാര് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ പ്രത്യേകിച്ച് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത്‌ ആരോഗ്യത്തിനു അത്യാവശ്യമാണ്. ധാന്യം തീരെ ചെറുതായി പൊടിക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. ധാനയങ്ങളില്‍ ഹോള്‍ ഗ്രയിനാണ് ആരോഗ്യത്തിനു ഉത്തമം.

പച്ചക്കറികള്‍ ആവിയില്‍ ചെറുതായി വേവിച്ചു കഴിക്കാം. പച്ചക്കറികള്‍ വേവിക്കാതെ പച്ചയായിതന്നെ കഴിക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെ ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും പോഷകങ്ങള്‍ നഷ്ടപ്പെടില്ല. മാത്രമല്ല ഹോര്‍മോണിന്‍റെയും എന്‍സൈമിന്‍റെയും ഗുണം ലഭിക്കും. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ധാരാളമായി നാര് അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിനുവേണ്ട ഫാറ്റിആനഡ്സ്, മിനറളുകള്‍, വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ അളവ് കുറയ്ക്കുക. പ്രത്യേകിച്ച് സാച്ചുറെറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം. ഇറച്ചി ചീസ് എന്നിവ കുറച്ച് മത്സ്യം, ഹോള്‍ഗ്രെയിന്‍സ്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണത്തില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കുക. കേക്ക്, മധുരപലഹാരങ്ങള്‍, ബിസ്ക്കറ്റ്, ചോക്ലേറ്റ്, പുഡിങ്ങ്, ഐസ്ക്രീം, ജാം, ലഘുപാനിയങ്ങള്‍, ഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പഞ്ചസാരപോലെ ഉപ്പും അളവു കുറച്ചുപയോഗിക്കുന്നതാണ് നല്ലത്. ഉപ്പിന് പകരം പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങാനീര്, വിനാഗിരി, സോയാസോസ്, തക്കാളിസോസ് എന്നിവ ഉപയോഗിക്കാം.

സംസ്കരിച്ചഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത്തരം സാറ്റുറെറ്റഡ് ഫാറ്റ് കൂടുതായുള്ള  ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലോറി വളരെ കൂടുതലാണ്.

അമിതവണ്ണം കുറയ്ക്കാന്‍ അധികഭക്ഷണം ഒഴിവാക്കുകയും ദിവസവും വ്യായാമം ചെയ്യുകയും വേണം.

മീന്‍ പോഷക സമൃദ്ധം

മത്സ്യത്തിന്‍റെ ഔഷധഗുണത്തെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മീനും മീനെണ്ണയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങള്‍ക്കു പരിഹാരമാകും.

പ്രായക്കൂടുതല്‍ മൂലമുണ്ടാകാനിടയുള്ള നേത്രരോഗങ്ങള്‍ക്ക് മീന്‍ നിത്യേന കഴിക്കുന്നത് ഗുണകരമാണ്.

മീനെണ്ണയിലെ ഒമേഗ – 3 എന്ന ഫാറ്റി ആസിഡ്, പുകവലിച്ച് ആരോഗ്യം നശിച്ചവരുടെതടക്കം  കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മത്തി, അയല, സാല്‍മണ്‍ തുടങ്ങിയ കടല്‍മത്സ്യങ്ങളോ, അല്ലെങ്കില്‍ ദിവസവും 0.5 -1 ഗ്രാം മീനെണ്ണയോ കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഒമേഗ – 3 കൊഴുപ്പ് ലഭിക്കും

മീനെണ്ണയിലെ ചില സവിശേഷഘടകങ്ങള്‍ കുഞ്ഞുങ്ങളുടെ നാഡീവികാസത്തിന് ആവശ്യഘടകമായതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകളും പെണ്‍കുട്ടികളും മീന്‍ കഴിക്കുന്നത് നല്ലതാണ്.

സ്കിസോഫ്രേനിയ, ഡിപ്രഷന്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് മത്സ്യഭക്ഷണം ശാന്തിയേകും.  മത്സ്യങ്ങളിലെ ചില അപൂരിത കൊഴുപ്പമ്ലങ്ങളും മാനസിക നിലയും തമ്മില്‍ ബന്ധമുണ്ടത്രേ.  മസ്തിഷ്ക കോശങ്ങളില്‍ ഇവയുടെ അളവ് സന്തിലിതമാകുമ്പോള്‍ മാനസികാവസ്ഥ മെച്ചപ്പെടും എന്നും  കണ്ടെത്തിയിട്ടുണ്ട്.

ഓര്‍മ്മശക്തി കൂട്ടാനും  അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും  മീനെണ്ണ കഴിക്കുന്നതുമൂലം സാധിക്കും.

മീനെണ്ണയില്‍ ഹൃദ്രോഹനിയന്ത്രണശേഷി കൂടുതലായതിനാല്‍ നിത്യേന മീന്‍ കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം കൂടും.

രക്തം നേര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മരുന്നാണ്  മീനെണ്ണ

മീനെണ്ണയിലെ ഗുണങ്ങള്‍ സ്ട്രോക്ക്, ഹൃദ്രോഹം  എന്നിവയെ തടയുന്നു.

രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറയാതെ സംരക്ഷിക്കാന്‍ മീനെണ്ണ കഴിച്ചാല്‍ മതിയാകും.

ഒമേഗ – 3 യില്‍ അടങ്ങിയിരിക്കുന്ന ഇ.പി. എ., ഡി.എച്ച്.എ. എന്നീ ഫാറ്റി ആസിഡുകളുടെ സന്തുലിതാവസ്ഥ രക്തക്കുഴലുകളുടെ വീക്കം തടയുകയും മസ്തിഷ്കകോശങ്ങളെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. തലച്ചോറിന്‍റെയും നേത്രപടലത്തിന്‍റെയും സംരക്ഷണത്തില്‍ ഡി.എച്ച്.എ.  പ്രധാന പങ്കുവഹിക്കുന്നു.

പച്ചക്കറികളില്‍ നിന്നുമാത്രം ലഭിച്ചിരുന്ന’ ആന്‍റി ഓക്സിഡന്ടുകള്‍ മീനെണ്ണയില്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

കൊഴുപ്പുകളുടെ ദൂഷ്യങ്ങള്‍ ഇല്ലാതെ ശരീരവളര്‍ച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസ്യങ്ങള്‍ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.

മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക് എന്ന ധാതു രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും

ഫ്രീറാഡിക്കല്‍ ഫ്രീയായി രോഗം തരും

 

ബ്രോക്കോളി

ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. ഇത്തരം രോഗങ്ങള്‍ക്കു പ്രധാനകാരണം ഫ്രീറാഡിക്കല്‍ എന്നു വിളിപ്പേരുള്ള തന്മാത്രകളാണ്. ഇലക്ട്രോണ്‍ നഷ്ടമായി അസ്ഥിരമാക്കപ്പെട്ട സൂക്ഷ്മകണമാണ് ഫ്രീറാഡിക്കല്‍. മുറിച്ചു വച്ച ആപ്പിള്‍ പ്രതലം നിറം മാറുന്നത് കണ്ടിട്ടില്ലേ ? ഓക്സീകരണമാണ് ഇതിനു കാരണം– ഇരുമ്പ് തുരുമ്പിക്കുന്നതുപോലെയുള്ള ഒരു പ്രവര്‍ത്തനമാണ് ഇത്.  ശരീരത്തില്‍ ഇത് ബാധിക്കുന്നത് ഡിഎന്‍എയെയോ കോശഘടകത്തെയോ ആണ് . ഫ്രീറാഡിക്കല്‍ ശരീരത്തില്‍ കയറിയാല്‍ വാര്‍ധക്യം വരുന്നതിന്‍റെ തോത് വളരെ വേഗത്തിലായിരിക്കും. ഇവയുടെ പ്രവര്‍ത്തനം തടയാന്‍ നീരോക്സീകാരികള്‍ (ആന്റി ഓക്സിഡന്റ്സ് )  ആവശ്യമാണ്. സാധാരണ ജലദോഷം മുതല്‍ കാന്‍സര്‍ വരെ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്നു.

നീരോക്സീകാരികള്‍ ശരീരത്തില്‍ കയറിയാല്‍ ഫ്രീറാഡിക്കലിനെ തൃപ്തിപ്പെടുത്താന്‍ സ്വന്തമായി ഇലക്ട്രോണുകളെ നല്‍കും. ഇത് ലഭിച്ചാല്‍ ഫ്രീറാഡിക്കല്‍ കോശങ്ങളെ ആക്രമിക്കുന്നത് നില്‍ക്കും. ഇത് ചാക്രിക പ്രവര്‍ത്തനത്തിനു കടിഞ്ഞാണിടുന്നു.  നീരോക്സീകാരികള്‍ ഓക്സീകരണം തടയാന്‍ ആവശ്യമായുള്ളതാണ്. ഇവ ജീവകങ്ങളുടെയും ധാതുക്കളുടെയും കുടുംബത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.

ചില ആന്‍റി ഓക്സൈഡുകള്‍ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നു.  മറ്റു ചിലത് ഭക്ഷണത്തിലൂടെയും അനുബന്ധ ആഹാരത്തിലൂടെയും ലഭിക്കേണ്ടതുണ്ട്. ഫ്രീ റാഡിക്കലിനെ തടയാന്‍ നിരോക്സീകാരികളും ആരോഗ്യദായകമായ വ്യായാമമുറകളും പ്രധാന ഘടകങ്ങളാണ്. ഇതിനായി നമ്മുടെ ശരീരത്തില്‍ വേണ്ട ജീവകങ്ങള്‍ വൈറ്റമിന്‍ -ഇ, വൈറ്റമിന്‍ -സി, ബീറ്റ കരോട്ടിന്‍ എന്നിവയാണ്.

വൈറ്റമിന്‍-ഇ ലോക ആരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവ അംഗീകരിച്ച അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം പുരുഷന്മാരില്‍ 15 ഇന്‍റര്‍നാഷണല്‍ യൂണിറ്റും (ഐ .യു.) സ്ത്രീകളില്‍ 12 ഇന്‍റര്‍നാഷണല്‍ യൂണിറ്റും വൈറ്റമിന്‍ വേണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വൈറ്റമിനുകള്‍ അടങ്ങിയ ധാന്യങ്ങള്‍, സസ്യഎണ്ണ, മത്സ്യ എണ്ണ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍-സി (അസ്കോര്‍ബിക് ആസിഡ്) വെള്ളത്തില്‍ അലിയുന്ന വൈറ്റമിന്‍ ആണ്. പുളിയുള്ള പഴങ്ങളിലും ജൂസുകളിലും കൂടാതെ പച്ച കുരുമുളക്, കാബേജ്,ചീര, ബ്ലോക്കോളി, സ്ട്രോബെറീസ്, നെല്ലിക്ക ഇവയിലൊക്കെ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം നമ്മുടെ ശരീരത്തില്‍ 60 എം. ജി. വൈറ്റമിന്‍-സി കിട്ടിയിരിക്കണം.

ചീര

ലിവര്‍, കാബേജ്, ബ്രോക്കോളി, തക്കാളി, കാരറ്റ് എന്നിവയിലാണ് മുഖ്യമായും ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുള്ളത്. ഇതു നമ്മുടെ  ശരീരത്തില്‍ വൈറ്റമീന്‍ -എ ആയി മാറും. നീരോക്സീകാരികള്‍ അടങ്ങിയ ഭക്ഷണത്തിലൂടെ ശരീരത്തില്‍ ഫ്രീറാഡിക്കലിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാകും.   നിത്യ വ്യായാമത്തിനും  ഫ്രീറാഡിക്കലിനെ തടഞ്ഞു നിര്‍ത്താനാവും.  നമ്മുടെ ശരീരത്തില്‍ നിശ്ചിത അളവില്‍ നീരോക്സീകാരികള്‍ ഉണ്ടായാലേ ഇതിന്‍റെ എല്ലാം ഗുണം കിട്ടുകയുള്ളൂ.

വെള്ളം, വൈറ്റമിനുകളും മിനറുകളും, ശരിയായ വിശ്രമം, സദ്മനോഭാവം ഇവയൊക്കെ ഉണ്ടെങ്കിലേ ഇത്തരം രോഗങ്ങളെ അതിജീവിക്കാന്‍ കഴിയൂ. ഹൃദ്രോഹം, കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം, അല്‍സ്ഹൈമേഴ്സ് വാതരോഗങ്ങള്‍, അസ്മ തുടങ്ങിയ രോഗങ്ങള്‍ക്കു പ്രധാന കാരണം ഫ്രീറാഡിക്കലുകള്‍ തന്നെ. ഫ്രീറാഡിക്കല്‍ ഉത്പാദനം പ്രധാനമായും ഫാസ്റ്റ് ഫുഡ് സംസ്കരം, ഭക്ഷണം സമയത്തിനു കഴിക്കാതിരിക്കാല്‍, പഴകിയ ഭക്ഷണം, വാരിവലിച്ചു കഴിക്കുക, കൂടുതല്‍ അന്നജവും മാംസാഹാരവും അകത്താക്കുക. തിരക്കിട്ട ജീവിതശൈലി, കീടനാശിനി കലര്‍ന്ന ഭക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഇവയെല്ലാം നമ്മുടെ ശരീരത്തില്‍ അസന്തുലിത പോഷണത്തിനു കാരണമാകും. നമ്മുടെ ശരീരത്തിന് വൈറ്റമിന്‍ – എ, വൈറ്റമിന്‍-സി, വൈറ്റമിന്‍-ഇ, ധാതുക്കളായ സെലീനിയവും ബയോഫ്ളവനോയിഡുകളും തുടങ്ങിയവ അത്യാവശ്യമാണ്. ഇവ കുറഞ്ഞാല്‍  നമ്മള്‍  ആന്‍റി ഓക്സിഡന്‍റ്-ഫ്രീറാഡിക്കല്‍ യുദ്ധത്തില്‍ തോല്‍ക്കും. അതായത് ഫ്രീറാഡിക്കല്‍ തോത് ശരീരത്തില്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. മാനസിക സമ്മര്‍ദ്ദം, മലിനമായ ഭക്ഷണം, മലിന്‍ ജലം, വായു മലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍, പുകവലി, മദ്യപാനം, റേഡിയേഷന്‍ തെറ്റായ മരുന്നുകള്‍ എന്നിവ മൂലം ഫ്രീറാഡിക്കല്‍ തോത് ഉയര്‍ന്ന് ജീവിത ശൈലി രോഗങ്ങളുണ്ടാകാം.

കാബേജ്

ഫ്രീറാഡിക്കലുകളെ നിയന്തിക്കനയില്ലെങ്കില്‍ തലമുറകളോളം നീളുന്ന അസുഖങ്ങള്‍ വരെ വന്നു ചേര്‍ന്നേക്കാം. ഇത് തടയാന്‍ പിരിമുറുക്കം കുറയ്ക്കുക, അള്‍ട്രാ വയലറ്റ് രശ്‌മികള്‍ കഴിവതും ഏല്‍ക്കാതിരിക്കുക, മലിനീകരണം പരമാവധി തടയുക, തെറ്റായ വ്യായാമം ഒഴിവാക്കുക എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വൈറ്റമിനുകളും ധാതുക്കളും കൂട്ടാന്‍ പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

ഫൈബര്‍ കൂടിയ അന്നജങ്ങളായ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ (ഉദാ മത്തി, അയില, ട്യൂണ) ധാരാളം കഴിക്കുക. ദിവസേണ രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തില്‍ ശരിയായ തോതിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഭക്ഷണത്തിലൂടെയും മറ്റും ലഭിച്ചിരിക്കണം. ഇല്ലെങ്കില്‍ ഫ്രീറാഡിക്കല്‍ മൂലമുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ശരീരത്തിനു സാധിക്കില്ല. ഫ്രീറാഡിക്കലുകളെ തടഞ്ഞു നിര്‍ത്താന്‍ യോഗാഭ്യാസത്തിന്‍റെ പങ്ക് നിസ്തുലമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഭക്ഷണം ക്രമത്തിലധികം ചൂടാക്കുന്നത്, ഒന്നിലധികം തവണ ഉപയോഗിച്ചു വീണ്ടും ചൂടാക്കിയ എണ്ണയുടെ ഉപയോഗം എന്നിവ ഫ്രീറാഡിക്കലുകള്‍ ഉയര്‍ന്ന തോതിലുണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് ഈ പറഞ്ഞസാഹചര്യങ്ങള്‍ ഒഴിവാക്കുക. എന്നതാണ് ബുദ്ധി. എണ്ണപ്പലഹാരങ്ങള്‍ക്കെതിരെയുള്ള ഡോക്ടറുടെ ഉപദേശങ്ങള്‍ക്കു പിന്നിലെ കാരണവും ഇതുതന്നെ.

കുട്ടികളിലെ മാനസിക പിരിമുറുക്കം

വി.പി. സുനില്‍

മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ പ്രായ-കാല-ദേശ ഭേദമില്ല. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ഓരോരുത്തരും ഇതിനെ നേരിടുന്നു. കുട്ടികളെ സംബന്ധിച്ച്  ഇത്തരം പിരിമുറുക്കങ്ങളോട് പൊരുത്തപ്പെട്ടു പോവുക, അല്ലെങ്കില്‍ അത്തരമൊരു അവസ്ഥയെ അതിജീവിക്കുക എന്നത് അല്പം പ്രയാസകരമാണ്.

കുട്ടികളിലെ പ്രധാന പിരിമുറക്കം പരീക്ഷകള്‍ തന്നെ. അമിതപ്രതീക്ഷകളാണ് പലപ്പോഴും പിരിമുറുക്കത്തില്‍ ചെന്ന് അവസാനിക്കുന്നത്.

പരീക്ഷാസമയത്ത് കുട്ടികള്‍ക്ക്‌, പ്രത്യേകിച്ചും കൗമാരപ്രായക്കാര്‍ക്ക് വരുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കക്കുറവ്, ശ്വാസതടസം, ഭക്ഷണത്തോട് താല്‍പര്യമില്ലായ്മ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ വളരെ മ്ലാനതയോടു കൂടി ഏകാന്തതയോടു കൂടി കഴിയാന്‍ താല്‍പര്യം പ്രകടിപ്പിക്കുക, പെട്ടെന്നു തന്നെ ദേഷ്യം വരിക, കരച്ചില്‍ വരുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ് . ഇവ ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ആത്മവിശ്വാസക്കുറവ് ഉണ്ടാവുന്നതും  പിരിമുറുക്കത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. പഠിച്ചതു പലതും മറക്കുക  അല്ലെങ്കില്‍ പരീക്ഷാസമയത്ത് പഠിച്ചതൊന്നും ഓര്‍മയുണ്ടാവില്ല എന്നു മനസ്സില്‍ തോന്നുക തുടങ്ങിയ അവസ്ഥകള്‍  പലപ്പോഴും പിരിമുറുക്കത്തില്‍നിന്നും ഉടലെടുക്കുന്നതാണ്.

മാതാപിതാക്കളുടെ പങ്കെന്ത്?

അനിവാര്യമായി വന്നു പെട്ട പിരിമുറുക്കങ്ങളെ നേരിടാന്‍ മക്കളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സമയത്തെ വളരെ ഉപകാരപ്രദമായി ഉപയോഗിക്കാനും ആഹാരം, ഉറക്കം എന്നിവ കുട്ടികള്‍ക്ക് ആവശ്യത്തിനു ലഭിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്താനും അവരെ സഹായിക്കണം. അമിതപ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി  പഠനത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ കുട്ടികളുടെ പിരിമുറുക്കം കൂട്ടാന്‍ അവസരമുണ്ടാക്കരുത്. പഠിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ടിവി കാണുന്നതും മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു പാട്ടു കേള്‍ക്കുന്നതും പരീക്ഷാ സമയങ്ങളില്‍ കുറയ്ക്കണം. സ്വയം  പരിഭ്രാന്തരാകാതെ കുട്ടികളുടെ പരിശ്രമങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. പ്രതിബന്ധങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവര്‍ക്കു തോന്നുന്ന രീതിയിലായിരിക്കണം അവരോടുള്ള പെരുമാറ്റം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത്  പഠിക്കാന്‍ അവരെ പ്രേരിപ്പിക്കണം . ഇതിനായി ഒരു ടൈംടേബിള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത് ഉചിതമായിരിക്കും.

പരീക്ഷാസമയത്ത് കഴിയുന്നതും വീട്ടില്‍ പുതിയതരം ഭക്ഷണങ്ങളും മറ്റും പാകം ചെയ്ത് പരീക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് കൂടാതെ ഹോട്ടല്‍ ഭക്ഷണവും കൊടുക്കാതിരിക്കാന്‍ ശ്രമിക്കുക.

ആവശ്യത്തിനുള്ള ഇടവേളകള്‍ പഠനത്തിനിടയില്‍ ഉണ്ടാകണം. ഈ സമയത്ത് ചെറു വ്യായാമങ്ങളോ  കളികളോ  സംഗീതം ആസ്വാദനമോ മറ്റും പരീക്ഷിക്കുന്നതില്‍ തെറ്റില്ല. പരീക്ഷാത്തലേന്ന് കുട്ടികള്‍ക്ക് നല്ല ഉറക്കം അത്യാവശ്യമാണ്.

പഠിച്ചുകഴിഞ്ഞാല്‍ തലയില്‍ കയറുന്നില്ല, ഓര്‍മ നില്‍ക്കുന്നില്ല എന്നീ പരാതികള്‍ കുട്ടികള്‍ സാധാരണയായിപറയുന്നവയാണ്. അവര്‍ക്കുള്ള താല്പര്യക്കുറവും ശ്രദ്ധയില്ലായ്മയുമാണ്‌ പലപ്പോഴും ഓര്‍മക്കുറവെന്ന ഒരു കാരണമായി മാറുന്നത്ത . ഏതെങ്കിലും സിനിമയുടെ കഥയോ മറ്റോ ചോദിച്ചാല്‍ ഇതേ കുട്ടികള്‍ തന്നെ കാണാപാഠമായി വളരെ ആവേശപൂര്‍വ്വം ഉത്തരം പറയും. പലപ്പോഴും പഠിക്കുന്ന വിഷയത്തോടുള്ള ആകര്‍ഷണക്കുറവും പഠനത്തെ സ്വാധീനിക്കാറുണ്ട്.

വായിക്കുമ്പോള്‍ പ്രസക്‌തമായ ഭാഗങ്ങള്‍ കുറിച്ചുവയ്ക്കുകയും അത് വിപുലീകരിച്ച് അതിന്‍റെ മുഴുവന്‍ ഭാഗങ്ങളും ഓര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അത് ഏറെ പ്രയോജനകരമായിരിക്കും. ഇത്തരത്തില്‍ പരിശീലിപ്പിച്ചെടുക്കുവാന്‍ അവരെ സഹായിക്കണം.

കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്:

അന്നന്നത്തെ അന്നന്ന് പഠിച്ചുകൊണ്ട് അവസാന നിമിഷങ്ങളിലെ പരക്കം പാച്ചില്‍ ഒഴിവാക്കാം. പഠിക്കുന്നത് പ്രയാസമേറിയ ഭാഗങ്ങളാണെങ്കില്‍ അതിരാവിലെ പഠിക്കുക എന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. പഠനത്തിനായി ആവശ്യമുള്ള സാധനങ്ങള്‍, കുടിക്കാനുള്ള വെള്ളം ഇവയെല്ലാം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ കരുതണം. കിടന്നുകൊണ്ടല്ല പഠിക്കേണ്ടത്. വയറുനിറച്ച് ആഹാരം കഴിച്ച ഉടന്‍  പഠിക്കുന്നത് പലപ്പോഴും  ഉറക്കത്തിലാണ് കലാശിക്കുന്നത്. പരീക്ഷാവേളകളില്‍ മൂന്നുനേരം വയറുനിറച്ച് ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കി ആഹാര സമയക്രമത്തില്‍ മാറ്റം വരുത്തണം. സമയക്രമം കൂടുതലായിരിക്കണം. ഒപ്പം ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുകയും വേണം. ഉന്മേഷത്തിനും ഉണര്‍വിനുമായി ജ്യൂസ്, ഫ്രൂട്ട്സ് ഇവയും ഉള്‍പ്പെടുത്തണം. അരണ്ട വെളിച്ചത്തില്‍ പഠിക്കുമ്പോള്‍ കണ്ണുകള്‍ക്ക് പെട്ടെന്നു തന്നെ ക്ഷീണം സംഭവിക്കുന്നതിനാല്‍ ട്യൂബ് ലൈറ്റില്‍ പഠിക്കുന്നതാണ് ഉത്തമം. ലൈറ്റ് പുറകില്‍ നിന്നോ വശങ്ങളില്‍ നിന്നോ പുസ്തകത്തിലേക്കു വീഴത്തക്ക വിധത്തിലാവണം  ഇരിപ്പിടം ക്രമീകരിക്കുവാന്‍.

പഠനത്തില്‍ നിന്നും ശ്രദ്ധ കുറയുന്ന വിധത്തിലുള്ള മുഖം നോക്കുന്ന കണ്ണാടി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫോട്ടോകള്‍ ഇവയെല്ലാം പഠനമേശയില്‍ നിന്നും മാറ്റിവയ്ക്കുക.

പരീക്ഷയ്ക്കു പഠിക്കുന്ന സമയത്ത് ടിവി കാണുന്നതും കമ്പ്യൂട്ടര്‍ ഗെയിമും കൂട്ടുകാരുമായുള്ള മൊബൈല്‍ സംഭാഷണങ്ങളും കഴിയുന്നത്ര കുറയ്ക്കുക.

ഇളനീര്‍.. കണ്‍മുന്നിലെ കനി, കാണാതെ പോകുന്ന നിധി

 

ദാഹം തീര്‍ക്കാം, ഒപ്പം ഔഷധഗുണവും

ഉഷ്ണമാപിനികളിലെ താപനില ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ചൂടു കൂടി വരികയാണ്. അതിന് അന്തരീക്ഷതാപനമെന്നും ഓസോണിലെ വിള്ളലെന്നുമൊക്കെ പേരിട്ടു വിളിക്കുന്നു. അതില്‍ നിന്നു മോചനം തേടി ശരീരത്തിനു ഉന്‍മേഷം തരുന്ന ശീതള പാനീയങ്ങള്‍ അന്വേഷിക്കുകയാണ് മനുഷ്യര്‍.

വേനലിന്‍റെ ഈ കാഠിന്യത്തെ ചെറുക്കാന്‍  ഇളനീരുള്ളപ്പോള്‍ നമ്മളെന്തിനാണ് മറ്റെന്തെങ്കിലും തേടിപ്പോവുന്നത്?

കരിക്കിന്റെയും തേങ്ങയുടെയും വെള്ളം എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പ്രിയമുള്ള ദാഹശമനിയാണ്. കാലങ്ങളായി ഇവ  രണ്ടിന്റെയും പോഷകമൂല്യവും ഔഷധമൂല്യവും ചോദ്യം ചെയ്യപ്പെടാനാവാതെ തുടരുകയുമാണ്‌. എല്ലാ ചികിത്സാ ശാഖകളിലും ഇത് നിര്‍ലോഭം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

നാളികേരം മലയാളിയുടെ  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അംശമാണ്. എന്നിട്ടും ആരോഗ്യ പാനീയം എന്ന നിലയിലുള്ള അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ല.  വേനലില്‍ താത്കാലിക ദാഹശമനതിനുള്ള ഉപാധി എന്നതില്‍ അപ്പുറമൊരു  മാന്യതയോ പ്രാധാന്യമോ നാം കരിക്കിനു  നല്‍കാറുമില്ല. പലപ്പോഴും കരിക്കിനെ  അവഗണിച്ച് കൃത്രിമ പാനീയങ്ങളുടെ പിന്നാലെ നമ്മള്‍ പോകുകയാണ്.

എത്രയോ രാജ്യങ്ങള്‍ കരിക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വന്‍ മുന്നേറ്റം നടത്തിക്കഴിഞ്ഞു. നമ്മള്‍ ഇപ്പോഴും വളരെ പിന്നിലാണ്. നാളികേരത്തിന്റെ വിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകന്റെ നടുവൊടിക്കുന്നു എന്ന് നാം പരിതപിക്കുമ്പോള്‍ ഇളനീരിനു എക്കാലത്തും നാളികേരത്തിനു ലഭിക്കുന്നതിന്‍റെ ഇരട്ടിയോളം വില ഉണ്ടെന്നത് മറ്റൊരു പരമാര്‍ത്ഥം. 6 മുതല്‍ 9 മാസം വരെയുള്ള പ്രായത്തില്‍ ഇളനീര്‍ വിളവെടുക്കുന്നു എന്നത് കൊണ്ടു തന്നെ ഒരു തെങ്ങില്‍ നിന്നുള്ള പ്രതിവര്‍ഷ ഉത്പാദനവും വര്‍ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിലയിലും മെച്ചം , വരവിലും മെച്ചം. എന്നിട്ടുമെന്തേ നാം ഇതിന്റെ സാധ്യതകള്‍ കാണുന്നില്ല. നാളികേരോല്‍പാദനത്തിലും ഇളനീരിന്റെ ഉപഭോഗത്തിലും മറ്റു രാജ്യങ്ങള്‍ക്കിടയില്‍ നാം എവിടെ നില്‍ക്കുന്നു എന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കരിക്കിന്റെ ആഗോള പദവി

ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്നത് ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ്. ഉഷ്ണ മേഖലാ രാജ്യങ്ങളിലാണ് തെങ്ങ് കൂടുതല്‍ വളരുന്നത്.

നാളികേരോല്‍പാദനത്തിന്റെ കണക്കു നോക്കിയാല്‍ (ദശലക്ഷങ്ങളില്‍ ) ഇന്ത്യ(16943) , ഇന്തോനേഷ്യ (15249) , ഫിലിപീന്‍സ് (15245), ബ്രസീല്‍ (3450) , ശ്രീലങ്ക (2707) , മെക്സിക്കോ ( 1385) , പപ്പുവഗിനിയ (1101) , വിയറ്റ്നാം (940).

പേരക്കയിലെ ഗുണങ്ങള്‍

വിദ്യ വിജയന്‍

നമ്മുടെയെല്ലാം വീടുകളിലും ചുറ്റുപാടുകളിലും സുലഭമായി കാണുന്ന  ഒന്നാണ് പേര. കടകളില്‍ നിന്നും നാം വാങ്ങുന്ന പഴങ്ങളെക്കാളും എത്രയോ ഗുണമേന്മയുള്ളതാണ് പേരായ്ക്ക എന്ന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവത്തില്‍ പേരയ്ക്കയെ ആരും ശ്രദ്ധിക്കാതെ പോകാന്‍ കാരണം. എന്നാല്‍ നാം ഗൌനിക്കാതെ പോകുന്ന പേരയ്ക്കാ പഴത്തിന് നമുക്കറിയാത്ത ചില ഔഷധ ഗുണങ്ങള്‍ ഉണ്ട്. അത്  താഴെ:

ഒരു ഓറഞ്ചിനേക്കള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരക്കയിലുണ്ട്.  സമ്പുഷ്ടമായ ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ്‌ പേരക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സറിനെ വരെ തടയാനുള്ള ശക്തി ഇതിനുണ്ട്.  ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. പേരക്കയില്‍ 8൦ ശതമാനത്തോളം വെള്ളമായതിനാല്‍ ശരീരത്തെ ഹൈട്രേറ്റായി നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതു കൂടാതെ പ്രമേഹത്തെ തടയാനും പേരയ്ക്കക്കു കഴിവുണ്ട്. പേരയ്ക്കയുടെ തൊലിക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ്  കൂട്ടാന്‍ കഴിവുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ തൊലി കളഞ്ഞശേഷം കഴിക്കുന്നതാണ് നല്ലത്. പേരയില കഴുകി ചതച്ച് ശുദ്ധജലത്തില്‍ ഇട്ടുവെച്ച് 12 മണിക്കൂറുകള്‍ക്കുശേഷം അരിച്ചെടുത്ത വെള്ളം കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിന് നല്ലതാണ്.

കാത്സ്യവും നാരുകളും ധാരാളമുള്ള ഈ ഫലം ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെ ഫലപ്രദമാണ്.  വിറ്റമിന്‍ ഐ, സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മ കോശങ്ങള്‍ ഉത്തേജിപ്പിച്ച് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്ന പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവ ധാരാളമായി ഈ ഫലത്തില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യവര്‍ധന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും മുടിയുടെ ആരോഗ്യത്തിനായി നിര്‍മ്മിക്കുന്ന ക്രീമുകളിലും മറ്റും പേരയ്ക്ക ഉപയോഗിക്കാറുണ്ട്.  ചര്‍മ്മത്തില്‍ ചുളിവ് വീഴാതിരിക്കാനും ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങള്‍ തടയാനും പേരയ്ക്ക  സഹായിക്കുന്നു. കൂടാതെ കണ്ണിനടിയിലെ കറുത്തപാടുകള്‍ ഇല്ലാതാക്കാനും മുഖക്കുരുവരാതിരിക്കുന്നതിനും പേരയ്ക്ക ഉപയോഗിക്കാം. മോണയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ബക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയുന്നു.

വയറിളക്കമുള്ളപ്പോള്‍  പേരയ്ക്ക കഴിക്കുന്നത്‌ ഏറെ ഗുണം ചെയും. അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയുന്നതിനാല്‍ ഇളം പഴുത്ത അവസ്ഥയില്‍ കഴിക്കുന്നതാണ് ഏറ്റവും ഗുണം.

തടി കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും

വിദ്യ വിജയന്‍

തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം …. എന്നാൽ അതിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ്. പാർശ്വഫലങ്ങൽ  ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്‌. പ്രകൃതിമാർഗ്ഗത്തിൽ ചില ഭക്ഷണപദാര്‍ഥങ്ങളും ചില പദാര്‍ഥങ്ങളുടെ മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രകൃത്യാ തന്നെ തടി കുറയ്ക്കാന്‍ തേനിനു കഴിയുമെന്ന് നമുക്കറിയാം. തേനിനൊപ്പം കറുവപ്പട്ടയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടി ഫലമാണ്. പ്രത്യേകിച്ച്, വയര്‍ കുറയ്ക്കാന്‍ ഇത് ഉത്തമ പ്രതിവിധിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഹൃദയത്തിലെ ബ്ലോക്കുകള്‍ അകറ്റുന്നതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തേന്‍- കറുവപ്പട്ട മിശ്രിതം.

തേനും കറുവാപ്പട്ടയും ഒരു രീതിയിലലെങ്കില്‍ മറ്റൊരു രീതിയില്‍ മധുരം നല്‍കുന്നവയാണ്. തേന്‍ പ്രകൃതിദത്ത മധുരമാണ്. ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട് . ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ തേന്‍ സഹായിക്കുന്നു. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും തടി കുറയുകയും ചെയ്യും. നല്ല കോളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും തേനിന്‍റെ ഉപയോഗം സഹായിക്കുന്നു. കറുവപ്പട്ടയാവട്ടെ ദഹനത്തിനു സഹായിക്കുന്നു.  ശരീരത്തിന്‍റെ അപചയപ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നു.

കറുവപ്പട്ട-തേന്‍ ചായ

ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവപ്പട്ടയും ചേര്‍ത്തു തിളപ്പിക്കുക. ചായയില്‍ അല്‍പ്പം തേന്‍ ചേര്‍ത്തും കഴിക്കുക.

വെള്ളത്തിനൊപ്പം

കറുവപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും.

ജാമിനു പകരം തേനും കറുവപ്പട്ടയും

ബ്രഡില്‍ തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ജാമിനു പകരം ബ്രഡില്‍ തേന്‍ പുരട്ടുക. കറുവപ്പട്ട പൊടിച്ചത് ഇതിനു മുകളിലിട്ടു കഴിയ്ക്കാം.

ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഇളം ചൂടുള്ള ചെറു നാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

കിടക്കുന്നതിനു മുന്‍പു ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത്‌ ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

മസാലയായി കറുവപ്പട്ട

കറുവപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍

ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് വിതറി ഭക്ഷണത്തിനു മുന്‍പു കഴിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

സൈനസ്, കോള്‍ഡ്‌

ഇവയ്ക്ക് നല്ലൊരു പരിഹാരമാണ് കറുവപ്പട്ട, തേന്‍ എന്നിവ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത്.

വായിനാറ്റം അകറ്റാന്‍

തേനും കറുവപ്പട്ടയും  കലര്‍ത്തിയ  ഇളം ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

മുഖക്കുരു മാറാന്‍

തേന്‍, കറുവാട്ട പേസ്റ്റ്  പുറമെ പുരട്ടുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും.

കടപ്പാട്-നമ്മുടെ മലയാളം .കോം

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate