অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെവിയുടെ ബാലൻസ് തെറ്റി തലകറക്കം അനുഭവപ്പെട്ടിട്ടുണ്ടോ?

ചെവിയുടെ ബാലൻസ് തെറ്റി തലകറക്കം അനുഭവപ്പെട്ടിട്ടുണ്ടോ?

പ്രിയപ്പെട്ടവരുടെ മധുരഭാഷണങ്ങളും പ്രകൃതിയുടെ സംഗീതവും രാഗതാളങ്ങളുമെല്ലാം അനുഭവവേദ്യമാക്കുന്നത് ശ്രവണേന്ദ്രിയമാണ്. നാം ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഒരു പോലെ പ്രവർത്തിച്ചു കൊണ്ടാണ് ചെവികൾ ഈ ധർമം പാലിക്കുന്നത്. 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെയുള്ള ശബ്ദവീചികൾ മനുഷ്യനു കേൾക്കാൻ കഴിയും. കേൾവിയോടൊപ്പം ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നതിലും ചെവിക്ക് പങ്കുണ്ട്. ആന്തരകർണത്തിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റിബ്യൂൾ, സെമി സർക്കുലാർ കനാലുകൾ, കോക്ലിയ തുടങ്ങിയവയാണ് ബാലൻസ് നിർണയിക്കുവാൻ സഹായിക്കുന്നത്. ഇവയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമാണ് പലപ്പോഴും തലകറക്കം ഉണ്ടാകുന്നത്.

മൂക്കടയുമ്പോൾ ചെവി അടയുന്നു

ജലദോഷവും മൂക്കടപ്പുമൊക്കെ ഉണ്ടാകുമ്പോൾ ചെവിക്കകത്ത് പൊട്ടുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്നതും ചെവി അടയുന്നതുമൊക്കെ സാധാരണയാണല്ലോ. മധ്യകർണത്തെ മൂക്കുമായി ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ ട്യൂബിന് തടസമുണ്ടാകുന്നതാണ് ഇതിനു കാരണം. മൂക്കിൽ നിന്ന് ചെവിയി ലേക്കും തിരിച്ചും വായുവിന് സഞ്ചരിക്കാൻ രണ്ടറ്റവും തുറന്നു കിടക്കുന്ന യൂസ്റ്റേഷ്യൻ ട്യൂബ് സഹായിക്കുന്നു. ഈയൊരു വാതക വിനിമയ സൗകര്യം ഉള്ളതുമൂലം ടിമ്പാനിക് സ്തരത്തിന് ഇരുപുറവുമുള്ള ബാഹ്യ കർണത്തിലെയും മധ്യകർണ ത്തിലെയും മർദം അന്തരീക്ഷ മർദത്തിന് തുല്യമായി നിലനിൽ ക്കുന്നു. എന്നാൽ പനിയും ജലദോഷവും വരുമ്പോൾ യൂസ്റ്റേ ഷ്യൻ ട്യൂബ് ബ്ലോക്കാകുകയും ചെവിയിൽ നിന്നു മൂക്കിലേ ക്കും തുടർന്ന് പുറത്തേക്കും തിരിച്ചുമുള്ള വായുവിന്റെ സുഗമ സഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. മധ്യകർണത്തില്‍ കുടു ങ്ങിക്കിടക്കുന്ന വായു സാവധാനം ആഗിരണം ചെയ്യപ്പെടും. ഇതിനെ തുടർന്ന് ടിമ്പാനിക് സ്തരത്തിന് കമ്പനം ചെയ്യാനു ള്ള ശേഷി കുറയുന്നു. ഇതാണ് മൂക്കടപ്പിനെ തുടർന്ന് കേൾവി കുറയാനും ചെവിക്കുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാകാനും കാരണം. ഉയരങ്ങളിലേക്ക് കയറുമ്പോൾ ചെവി അടയുന്നതി നും കേൾവി കുറയുന്നതിനുമുള്ള കാരണം യൂസ്റ്റേഷ്യൻ ട്യൂബിലുണ്ടാകുന്ന തടസ്സമാണ്.

ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളാണ് മധ്യകർണത്തിൽ സ്ഥിതി ചെയ്യുന്ന മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് എന്നിവ. ജനിക്കുമ്പോൾത്തന്നെ ഇവ പൂർണ വളർച്ച പ്രാപിച്ചി രിക്കും. മധ്യകർണത്തിനുള്ളിൽ ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തിൽ ഒരു ചങ്ങലപോലെ ഈ മൂന്ന് കുഞ്ഞൻമാ രെയും വിന്യസിച്ചിരിക്കുകയാണ്. വലുപ്പത്തിൽ തീരെ ചെറിയ വയാണെങ്കിലും ഇവ ചെയ്യുന്ന ജോലികൾ വളരെ വലുതാണ്. ചെവിയിൽ വന്നെത്തുന്ന ശബ്ദതരംഗങ്ങൾ ഈ അസ്ഥികളെ കമ്പനം ചെയ്യിച്ചുകൊണ്ട് ആന്തരകർണത്തിൽ എത്തിച്ചേരു ന്നു. തീരെ ചെറിയ ശബ്ദം പോലും വ്യക്തമായി കേൾക്കുന്ന തിനും ബോംബ് സ്ഫോടനം പോലെയുള്ള അതിശക്തമായ ശബ്ദങ്ങൾ ചെവിക്ക് ഹാനികരമാകാതിരിക്കാനും ഇവയുടെ പ്രവർത്തനമികവുകൾ സഹായകമാകുന്നു. മധ്യകർണം വായു നിറച്ച ഒരു അറയാണ്. എന്നാൽ ആന്തരിക കർണത്തിൽ എൻ ഡോലിംഫ്, പെരിലിംഫ് എന്നീ ദ്രാവകങ്ങളാണ് നിറഞ്ഞിരി ക്കുന്നത്. സാധാരണഗതിയിൽ വായുവിൽ നിന്ന് ദ്രാവകം നിറഞ്ഞ പ്രതലത്തിലേക്ക് ശബ്ദവീചികൾക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. കാരണം, ശബ്ദതരംഗങ്ങൾ ഏറെയും ദ്രാവക പ്രതലത്തിൽ തട്ടി തിരിച്ച് പോരാനാണ് സാധ്യത. അതു കൊണ്ടാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരാൾക്ക് ജലോ പരിതലത്തിൽ ഉണ്ടാകുന്ന ശബ്ദകോലാഹലങ്ങൾ കേൾക്കു വാൻ സാധിക്കാത്തത്. എന്നാൽ മധ്യകർണത്തിലെ കുഞ്ഞൻ അസ്ഥികളുടെയും ടിമ്പാനിക് സ്തരത്തിന്റെയും പ്രവർത്തന സവിശേഷതകള്‍ കൊണ്ട് വായുവിൽ നിന്ന് ദ്രാവകത്തിലേ ക്കുള്ള ശബ്ദവീചികളുടെ സഞ്ചാരം സാധ്യമാകുന്നു. ശബ്ദ തരംഗങ്ങൾ ടിമ്പാനിക് സ്തരത്തിൽ പതിക്കുമ്പോൾ കുഞ്ഞൻ അസ്ഥികളുടെ ഘടനാപരമായ സവിശേ‍ഷതകൾ മൂലം അവ യുടെ ചലനശേഷി 1.3 മടങ്ങുവരെ വർധിക്കുന്നുണ്ട്.

ടിമ്പാനിക് സ്തരത്തിന്റെ കമ്പന പ്രതലത്തിന്റെ വിസ്തീര്‍ണം 55 ച.മി.മീ ആണ്. എന്നാൽ സ്റ്റേപ്പിസ് എന്ന കുഞ്ഞൻ അസ്ഥിയുടെ കമ്പനപ്രതലം 3.2 ച.മി.മീ. മാത്രവും. പ്രതല വിസ്തീർണത്തിലുള്ള ഗണ്യമായ വ്യത്യാസം കൊണ്ട് ശബ്ദ തരംഗങ്ങൾ ടിമ്പാനിക് സ്തരത്തിൽ നിന്ന് കുഞ്ഞൻ അസ്ഥി കളിലെത്തുമ്പോൾ അവ ഒരു ചെറിയ പ്രതലത്തിലേക്ക് കേന്ദ്രീ കരിക്കപ്പെടുന്നു. കൂടാതെ ടിമ്പാനിക് സ്തരം കൂടുതൽ പ്രക മ്പനം കൊള്ളുന്നത് മറ്റൊരു കുഞ്ഞൻ അസ്ഥിയായ മാലിയ സ് പറ്റിച്ചേരുന്ന ഇടത്താണ്. ഈ ഘടകങ്ങൾ എല്ലാം ചേർന്ന് ബാഹ്യകർണത്തിൽ വന്ന് പതിക്കുന്ന ശബ്ദതരംഗങ്ങളുടെ മർദം ചെവിക്കുള്ളിലേക്ക് സഞ്ചരിക്കുമ്പോൾ 22 മടങ്ങായി വർധിപ്പിക്കുന്നു. ശബ്ദവീചികൾ വായുവിൽ നിന്ന് വെള്ളത്തി ലേക്ക് ചാട്ടുളി പോലെ സഞ്ചരിക്കുവാൻ ഈ സംവിധാനങ്ങൾ സഹായകമാകുന്നു. ആലോചിക്കൂ, കുഞ്ഞനസ്ഥികളെയും ടിമ്പാനിക് സ്തരത്തേയും ചെവിക്കുള്ളിൽ നിന്ന് മുറിച്ചു മാറ്റി യാൽ എന്താണ് സംഭവിക്കുക? വെടി പൊട്ടുന്ന ഒച്ചപോലും മൃദുമന്ത്രണം പോലെയായിരിക്കും അനുഭവപ്പെടുക.

ബോംബ് പൊട്ടിയത് ചെവിക്കുള്ളിൽ

ശബ്ദതരംഗങ്ങളുടെ മർദം ചെവിക്കുള്ളിലെ കുഞ്ഞൻ അസ്ഥികളും അവയെ ചുറ്റിപ്പറ്റിയുള്ള  പേശികളും കൂടി ഗണ്യമായി കുറയ്ക്കുന്ന അവസ്ഥയും ഉണ്ട്. ഇതൊരു സുരക്ഷാ ക്രമീകരണമാണ്. അത്യുച്ചത്തിലുള്ള ശബ്ദ  വിസ്ഫോടനങ്ങളിൽ നിന്ന് ചെവിയെ സംരക്ഷിക്കാനുള്ള ഒരു സുരക്ഷാ പ്രതികരണം. കടിച്ചാൽ പൊട്ടാത്ത മുറുക്കും കളിയടയ്ക്കായു മൊക്കെ പല്ലുമുറിയെ തിന്നാലും ഒച്ചയും ബഹളവുമൊന്നും ചെവിക്കുള്ളിൽ മുഴങ്ങിക്കേൾക്കാത്തതും ഈ സുരക്ഷാ സംവിധാനങ്ങളുടെ മികവു തന്നെ. അത്യുച്ചത്തിലുള്ള ശബ്ദകോലാഹലം ഉണ്ടാകുമ്പോൾ മധ്യകർണത്തിലെ ചെറു പേശികൾ പെട്ടെന്ന് സങ്കോചിക്കുന്ന തിനെത്തുടർന്ന് കുഞ്ഞൻ അസ്ഥികൾ ചലനരഹിതമാകുന്നു. അങ്ങനെ ശബ്ദതരംഗങ്ങളുടെ ആന്തരകർണത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നു. എന്നാൽ ഈ സംവിധാനം ഉണർ ന്ന് പ്രവർത്തിക്കണമെങ്കിൽ 40–80 മില്ലി സെക്കൻഡ് സമയമെ ങ്കിലും വേണം. ഈ സമയം ലഭിക്കാത്തതുകൊണ്ടാണ് ബോംബ് സ്ഫോടനം പോലെ പൊടുന്നനെയുണ്ടാകുന്ന ശബ്ദവിസ്ഫോടനങ്ങൾക്ക് വിധേയരാകുന്നവർക്ക് ചെവിക്ക കത്തുണ്ടാകുന്ന പരിക്കുകളെത്തുടർന്ന് ശ്രവണശേഷി സ്ഥായിയായി നഷ്ടപ്പെടുന്നത്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate