অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടര്‍ ജീവികള്‍ അറിയാന്‍

കമ്പ്യൂട്ടര്‍ ജീവികള്‍ അറിയാന്‍

ആമുഖം

ആഡംബരത്തില്‍ നിന്നും അത്യാവശ്യത്തിലേക്കാണ് കംപ്യൂട്ടറുകളുടെ യാത്ര. ഇതോടെ കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങള്‍ എന്ന പുതിയ അധ്യായം എഴുതിച്ചേര്‍ക്കയാണ് വൈദ്യശാസ്ത്രം. ഇന്ന് കാണുന്ന പല രോഗങ്ങളുടെയും മൂലകാരണം കംപ്യൂട്ടര്‍ ബന്ധിത ജീവിതമാണെന്നാണ് പഠനം. എന്നാല്‍ ഒട്ടേറെ സൌകര്യങ്ങള്‍ നല്‍കുന്ന കംപ്യൂട്ടറുകളെ തിരസ്കരിക്കണമെന്നല്ല ഇതിനര്‍ഥം. അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും അതിന് അനുസരിച്ചുള്ള കരുതല്‍ എടുക്കുകയും ചെയ്താല്‍ ദുരിതങ്ങളെല്ലാം അകറ്റാം.

കംപ്യൂട്ടറിനെ കയറൂരിവിട്ടാല്‍

കംപ്യൂട്ടറുകള്‍ ഇന്ന് ആഡംബരമല്ല, അത്യാവശ്യമാണ്. കംപ്യൂട്ടറില്ലാത്ത ഒരു നിമിഷത്തെക്കുറിച്ചു പലര്‍ക്കും ചിന്തിക്കാന്‍ തന്നെ വയ്യ. പക്ഷേ കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങളും ഇതോടൊപ്പം സജീവമായി. കംപ്യൂട്ടറുകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായി പുതിയ ചര്‍ച്ച. ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും കരുതല്‍ നടപടികളെടുക്കുകയും ചെയ്യുക മാത്രമാണ തിനു മാര്‍ഗം.

കംപ്യൂട്ടറുകള്‍ ഒട്ടേറെ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവ അത്ര മാരകമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. പക്ഷേ അല്‍പം ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാം. നേരംപോക്കിനായും ജോലിയുടെ ഭാഗമായും ഏറെ നേരം കംപ്യൂട്ടറിനു മുന്‍പില്‍ ചെലവഴിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചു കൂടി ശ്രദ്ധിക്കുക.

കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്യും മുന്‍പ്...

  • കംപ്യൂട്ടറിന്റെ മൌസും കീ ബോര്‍ഡും ഒരേ പ്രതലത്തിലായിരിക്കണം.
  • തോളുകളില്‍ ബലം കൊടുക്കാതെ നിവര്‍ന്നിരിക്കണം. തല താങ്ങുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുക. കയ്യുള്ള കസേരകള്‍ നന്ന്. ചുമലിനോടു ചേര്‍ന്നു കുഷ്യന്‍ വയ്ക്കാം. സ്പോഞ്ച് കുഷ്യന്‍ വേണ്ട.
  • വിരലുകള്‍ കീബോര്‍ഡിലെത്തിക്കാന്‍ കൈ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യേണ്ടി വരരുത്.
  • മൌസിനു പകരം കീബോര്‍ഡ് കമാന്‍ഡുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്.
  • കാല്‍പ്പാദം നിലത്തു പൂര്‍ണമായി ചവിട്ടുന്ന നിലയില്‍ ഉറപ്പിക്കണം. തുടകള്‍ തറയ്ക്കു സമാന്തരം വയ്ക്കണം.
  • എപ്പോഴും ആവശ്യമായി വരുന്ന വസ്തുക്കള്‍ കയ്യെത്തും ദൂരത്തു വയ്ക്കാന്‍ ശ്രമിക്കുക.

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആയാസം കുറയ്ക്കുന്ന പല ഫര്‍ണിച്ചറും വിപണിയില്‍ ലഭ്യമാണ്. പക്ഷേ അവയില്‍ പലതും ഉദ്ദേശിച്ച ഫലം നല്‍കുന്നവയല്ല. പലതും ആരോഗ്യത്തിനു ദോഷം വരുത്തുന്നവയുമാണ്. അതിനാല്‍ ഏറെ ശ്രദ്ധിച്ച ശേഷം മാത്രം അവയ്ക്കു പണം മുടക്കുക. ഓഫിസില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ വീട്ടിലും അല്‍പം ശ്രദ്ധ വേണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ പരുത്തിയോ ചകിരിയോ നിറച്ച കിടക്ക ഉപയോഗിക്കുന്നതാണു നല്ലത്.

ഇതാ ഒരു വ്യായാമം

ഒരു ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്‍പിലിരിക്കുന്നവര്‍ താഴെ പറയുന്ന സ്പൈനല്‍ മസില്‍ എക്സര്‍സൈസ് ചെയ്യുന്നതു നന്ന്. ഈ വ്യായാമം കാലത്തോ വൈകിട്ടോ ചെയ്യാം (വയര്‍ നിറഞ്ഞിരിക്കുന്ന സമയത്തു ചെയ്യുന്നതു നല്ലതല്ല)

  1. പരന്ന തറയിലോ മരപ്പലകയിലോ മലര്‍ന്നു കിടക്കുക.
  2. കാലുകള്‍ രണ്ടും ഒരുമിച്ച് ഒരടിയോളം ഉയര്‍ത്തിപ്പിടിക്കുക. ഇരുപതു സെക്കന്‍ഡ് നേരത്തോളം ശ്വാസം പിടിച്ച് അങ്ങനെ നിര്‍ത്തിയ ശേഷം പൂര്‍വാവസ്ഥയിലാക്കുക.
  3. കൈകളും ചുമലും ഇതു പോലെ ഒരുമിച്ച് ഉയര്‍ത്തുക. ഇരുപതു സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക.
  4. കയ്യും കാലും ചുമലും ഒരുമിച്ച് ഉയര്‍ത്തി ഇരുപതു സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക.

ആദ്യ ആഴ്ചയില്‍ അഞ്ചുപ്രാവശ്യം ഈ വ്യായാമം ചെയ്യുക. തുടര്‍ന്ന് എണ്ണം കൂട്ടിക്കൊണ്ടുവരാം.

കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍

കംപ്യൂട്ടറിനു മുന്നിലെത്തുമ്പോഴേ ഒാര്‍മി ക്കുക. ശരിക്ക്ഇരുന്നില്ലെങ്കില്‍ കിടപ്പാകുംഎന്ന്. ശരീരത്തില്‍ മര്‍ദം കൂടുമ്പോഴാണ് നട്ടെല്ലിന്റെ ഡിസ്ക് തള്ളിവരിക. ഇരിക്കു മ്പോള്‍ പൊതുവേ മര്‍ദം കൂടുതലാണ്. കിടക്കുമ്പോള്‍ ഏറ്റവും കുറവും. മുന്നോട്ടാ ഞ്ഞോ കൃത്യം നേരെയോ ഇരിക്കുമ്പോള്‍ മര്‍ദം കൂടുതല്‍ അനുഭവപ്പെടും. തുടര്‍ന്ന് നടുവിന് വേദനയുണ്ടാകാം. ഡിസ്ക് സംബന്ധമായ രോഗങ്ങളും വരാം. അതുകൊണ്ട് പുറകോട്ട് അല്‍പ്പം ചരിഞ്ഞ നിലയില്‍ ഇരിക്കുന്നതാണ് നട്ടെല്ലിന് നല്ലത്. മനഃപൂര്‍വംതന്നെ ഇങ്ങനെ ഇരുന്ന് പഠിക്കണം.

കഴുത്തും കണ്ണും കയ്യും സൂക്ഷിക്കാം കഴുത്തും കണ്ണും കയ്യുമാണ് അടുത്ത പ്രശ്നങ്ങള്‍. നമ്മുടെ ഉയരത്തിനും കണ്ണിന്റെ നിരപ്പിനും അനുസരിച്ചാവണം കംപ്യൂട്ടര്‍ സ്ക്രീനിന്റെ ക്രമീകരണം. കഴുത്ത് ഉയര്‍ത്തിയോ താഴ്ത്തിയോ നോക്കേണ്ടിവരരുത്. തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കുന്നത് കാഴ്ചയെ ബാധിക്കും. അരമണിക്കൂറിനിടെ അഞ്ചു മിനിറ്റ് നേരമെങ്കിലും കണ്ണടച്ചിരിക്കാന്‍ ശ്രദ്ധിക്കാം. ഇടയ്ക്ക് കണ്ണു കഴുകുന്നതും നല്ലതാണ്.

കീബോര്‍ഡും മൌസും തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കൈയ്ക്ക് കഴപ്പും ബലക്കുറവും ഉണ്ടാകാം. മറ്റു ഭാഗങ്ങളുടെ താങ്ങില്ലാതെ കൈപ്പത്തി മാത്രം ഉപയോഗിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കൈകളില്‍ സമ്മര്‍ദം അനുഭവപ്പെടുകയും വേദന മുകളിലേക്ക് കഴുത്തുവരെ വ്യാപിക്കുകയും ചെയ്യും. റെപ്പറ്റീറ്റീവ് സ്ട്രെസ് ഇന്‍ജുറി എന്ന അസുഖത്തിന് ഇതു കാരണമാകാം.

കംപ്യൂട്ടര്‍ ഗെയിം കുട്ടികളുടെ ഇഷ്ടമേഖലയാണ്. ഗെയിമിനു മുന്നിലിരുന്നാല്‍ പലരും എഴുന്നേല്‍ക്കുന്നത് മണിക്കൂ റുകള്‍ കഴിഞ്ഞ്. കുട്ടികളുടെ കണ്ണിനും കൈയ്ക്കും ആയാസമുണ്ടാകും എന്നതിനു പുറമേ അവരുടെ ബുദ്ധിവളര്‍ച്ച, സാമൂഹിക ഇടപെടലുകള്‍, പെരുമാറ്റം തുടങ്ങിയവയെയും ഈ ഗെയിം മാനിയ ബാധിക്കും. മറ്റു സൌഹൃദങ്ങളില്‍നിന്ന് അകന്ന് കംപ്യൂട്ടര്‍ കളിയുമായി അവര്‍ സ്വന്തം ലോകത്തേക്ക് ചുരുങ്ങിപ്പോകും. സാമൂഹിക ജീവിതത്തിന്റെ പല പാഠങ്ങളും ഇവര്‍ക്ക്് നഷ്ടമാകുകയും മനഃശാസ്ത്രപരമായ പല കുഴപ്പങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇന്റര്‍നെറ്റിലെ ചതിക്കുഴികളില്‍ വീഴാനും സാധ്യതയുണ്ട്. കംപ്യൂട്ടര്‍ ഗെയിമുകളില്‍ പലതിലും വയലന്‍സിന്റെ അതിപ്രസരമുണ്ടെന്നും അതു കുട്ടികളുടെ മാനസികനിലയെ തെറ്റായ വഴിയിലൂടെ നയിക്കുമെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ടി വിയും കംപ്യൂട്ടറും തലയ്ക്ക്  പിടിച്ചാല്‍

കളിച്ചതു മതി, ഇനി വീട്ടില്‍ക്കേറ് എന്നാണു പണ്ടൊക്കെ കുട്ടികളോടു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു പറയുന്നതു നേരെ തിരിച്ചാ ണ്കണ്ടതു മതി, ഇനി മുറ്റത്തേക്കൊക്കെ ഒന്ന് ഇറങ്ങ്. കാണുന്നതു ടിവി അല്ലെങ്കില്‍ കംപ്യൂട്ടര്‍. പണ്ട് കളിച്ചു തളരുമ്പോള്‍ വീട്ടില്‍ കയറും. ഇന്നു കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കു തളര്‍ച്ചയില്ല; അതുകൊണ്ട് മുറ്റത്തേക്കിറ ങ്ങാന്‍ മനസില്ല.

ടിവിയോ കംപ്യൂട്ടറോ കുട്ടിയുടെ ശത്രുവല്ല; മിത്രം തന്നെയാണ്. പക്ഷേ അധികമായാല്‍ ആ മിത്രം ശത്രുവാകും. കുട്ടിയുടെ ചിന്ത, ഭാവന, സര്‍ഗപ്രക്രിയകള്‍ക്കുള്ള വാസന, മൃദുലവികാരങ്ങള്‍ എന്നിവയെല്ലാം വിഴുങ്ങുന്ന ശത്രു. കാഴ്ചത്തകരാറുകള്‍, പൊണ്ണത്തടി, തലവേദന, കഴുത്തു വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ക്കു പുറമെ 'ഒാട്ടിസ'വും (അവനവനിലേക്കു തന്നെ ഉള്‍വലിയുന്ന ഗുരുതരമായ മാനസികാവസ്ഥ) അമിതമായ ടി വി (കംപ്യൂട്ടര്‍) ഭ്രമത്തില്‍ നിന്നു കുട്ടികള്‍ക്കുണ്ടാകാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടിവിയും കംപ്യൂട്ടര്‍ ഗെയിമുകളും ഇന്റര്‍നെറ്റും എല്ലാം കൂടി കുട്ടിയുടെ ലോകത്തെ അതിവിശാലമാക്കി എന്നതു വളരെ പോസിറ്റീവ് ആയ കാര്യമാണ്. നാട്ടിന്‍പുറത്തെ പഴയ ആറു വയസുകാരനല്ല, ഇൌ നൂറ്റാണ്ടിലെ ആറു വയസുകാരന്‍. അവന്‍ വിളമ്പുന്ന വിജ്ഞാനം കേട്ട് അപ്പൂപ്പനും അമ്മൂമ്മയും അന്തം വിടുന്നു. അവനെ പറ്റിക്കാന്‍ അത്ര എളുപ്പമല്ല. ഒന്നും കണ്ണുമടച്ചു വിഴുങ്ങാന്‍ അവനില്ല, എല്ലാം ചോദ്യം ചെയ്യും. എന്റെ കുട്ടിക്കു ഭയങ്കര ബുദ്ധി, എന്തൊരു സ്മാര്‍ട് നെസ് എന്നു ചിലപ്പോഴൊക്കെ അച്ഛനമ്മമാരെ അവന്‍ അമ്പരിപ്പിക്കും. കൂടുതല്‍ അറിവ്, ലോകത്തെക്കുറിച്ചു പരിജ്ഞാനം, കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുമുള്ള കഴിവ് അതെല്ലാം ഇന്നത്തെ കംപ്യൂട്ടര്‍ കിഡ്സിന്റെ സവിശേഷതകളത്രേ.

ഇനി മറുവശം. ഒരു നിയന്ത്രണവുമില്ലാതെ കാര്‍ട്ടൂണ്‍ പരിപാടികളുടെയും കംപ്യൂട്ടര്‍ ഗെയിമുകളുടെയും ലോകത്ത് ജീവിക്കുന്ന കുട്ടികള്‍ ബുദ്ധിപരമായി പിന്നോക്കം നടക്കുകയാണ്. കാരണം:

  1. ലക്ഷ്യം മാറുന്നു. മുതിര്‍ന്നവരെപ്പോലെ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുട്ടികള്‍ക്ക് അറിയില്ല. ഇഷ്ടമുള്ള ആഹാരം എപ്പോഴും വേണമെന്നു ശഠിക്കുന്നതുപോലെ, ഇഷ്ടമുള്ള കാര്യം അവര്‍ ചെയ്തുകൊണ്ടേ ഇരിക്കും. അതു വല്ലാത്തൊരു അഡിക്ഷനിലേക്കു നയിക്കുമ്പോള്‍ കായിക വിനോദങ്ങള്‍, വായന, ചിത്രരചന തുടങ്ങിയവയെല്ലാം അവര്‍ മാറ്റിവയ്ക്കുന്നു. കായിക വിനോദങ്ങള്‍ പേശികളുടെയും അസ്ഥികളുടെയും വളര്‍ച്ചയ്ക്കും മാനസികാരോഗ്യ ത്തിനും ആവശ്യമാണ്. സര്‍ഗവിനോദങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും.
  2. എന്നും ഒരേതരം കാര്‍ട്ടൂണുകള്‍ കാണുന്ന, ഒരേ തരം കംപ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടി ഒരൊറ്റ വഴിയിലൂടെ യാണു പോകുന്നത്. വിവിധങ്ങളായ അനുഭവങ്ങള്‍, അറിവും പരിചയവും (എക്സ്പോഷര്‍), അതില്‍ നിന്നുളവാകുന്ന ആവേശവും വികാരവിക്ഷോഭങ്ങളും (എക്സൈറ്റ്മെന്റ്) എന്നിവയാണു ബുദ്ധിവികാസത്തിന് ആധാരം. ടിവിക്കും കംപ്യൂട്ടറിനും മുന്നില്‍ തളച്ചിടപ്പെടുന്ന കുട്ടിക്ക് അതെല്ലാം നിഷേധിക്കപ്പെടുന്നു.
  3. മൃദുലവികാരങ്ങള്‍ നഷ്ടമാകുന്നു. ഭൂരിപക്ഷം കംപ്യൂട്ടര്‍ ഗെയിമിലും യുദ്ധവും വെടിവയ്പും കൊലപാതകവുമൊ ക്കെയാണ്. ചില ജനകീയ കാര്‍ട്ടൂണുകളുടെ സ്ഥിതിയും ഭിന്നമല്ല. തീരെ ചെറിയ പ്രായംമുതല്‍ ഇതുതന്നെ കാണുന്ന കുട്ടിയുടെ വികാരവിചാരങ്ങളെ അതു ബാധിക്കും. സ്നേഹം, കാരുണ്യം, ക്ഷമ, പശ്ചാത്താപം തുടങ്ങിയ മൃദുല വികാരങ്ങള്‍ക്കു പകരം, എപ്പോഴും ജയിക്കുക, ഏതു വിധേനയും ജയിക്കുക എന്ന ഒറ്റവികാരത്തിലേക്ക് അവന്റെ തലച്ചോര്‍ ട്യൂണ്‍ ചെയ്യപ്പെടാനിടയുണ്ട്. കുട്ടികള്‍ തമ്മില്‍ കളിക്കുമ്പോള്‍ അവിടെ ജയവും തോല്‍വിയും പിണക്കവും ഇണക്കവുമെല്ലാമുണ്ട്. ആ യഥാര്‍ഥ ജീവിതാനുഭവം ഇലക്ട്രോണിക് കളികള്‍ നല്‍കുന്നില്ല.
  4. ദ്രുതനീക്കങ്ങളേ കംപ്യൂട്ടര്‍ ഗെയിമിന് ആവശ്യമുള്ളൂ. പതിയെപ്പതിയെ, ചിന്താശേഷിയും വിവേചനബുദ്ധിയും കുട്ടികളില്‍ കുറഞ്ഞുവരുന്നു. ഇവര്‍ എല്ലാ സന്ദര്‍ഭങ്ങളിലും മിക്കവാറും ഒരേതരത്തില്‍ പ്രതികരിക്കുന്നു എന്നാണു വിദഗ്ധാഭിപ്രായം.
  5. കൌതുകങ്ങളില്ലാത്ത ലോകത്തേക്കാണ് അവന്റെ യാത്ര. കഥ കേള്‍ക്കുമ്പോള്‍, ചിത്രം കാണുമ്പോള്‍, യാത്ര പോകുമ്പോള്‍ എന്തിനോടും കൌതുകം, അമ്പരപ്പ്, ജിജ്ഞാസ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഇൌ കൌതുക മാണ് വളം. പക്ഷേ ഒരേതരം കാര്‍ട്ടൂണും കളികളുമാകുമ്പോള്‍ അവന്റെ ലോകത്ത് കൌതുകത്തിനിടമില്ല.
  6. അപകടകരമായ അനുകരണവാസനകള്‍ ഉണ്ടായേക്കാം. അതിമാനുഷ കഥാപാത്രങ്ങളെ അനുകരിച്ച് കുട്ടികള്‍ അപകടത്തില്‍പെടുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. ടിവിയിലെ പ്രേത, മന്ത്രവാദ പരമ്പരകള്‍ സ്ഥിരമായി കാണുന്നതു കുട്ടികളെ അന്ധവിശ്വാസികളാക്കുമെന്നു മാത്രമല്ല, അകാരണമായ ഭയവും ഹിസ്റ്റീരിയയും പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കു കാരണവുമായേക്കാം.

ടിവിക്കും കംപ്യൂട്ടറിനും അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ആദ്യവഴി. പകരം കായിക, സര്‍ഗ വിനോദങ്ങള്‍ക്ക് ഇടം നല്‍കണം. വീട്ടിനകത്തു നിന്ന് കുട്ടികളെ മുറ്റത്തേക്കിറക്കുക. മുറ്റം എന്നാല്‍ അഞ്ചു സെന്റ് സ്ഥലത്ത് വീടു കഴിഞ്ഞുള്ള ഇട്ടാവട്ട സ്ഥലമെന്നോ, ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയെന്നോ അല്ല അര്‍ഥം ലോകമുറ്റം. കുട്ടികളും മുതിര്‍ ന്നവരും കിളികളും പൂമ്പാറ്റകളും മഴയും മഴവില്ലും ഒക്കെച്ചേര്‍ന്ന ലോകമുറ്റം. പൂക്കള്‍ക്കിടയില്‍ മുള്ളുകളുമുണ്ടെന്നും മിന്നുന്നതെല്ലാം പൊന്നല്ലെന്നും പറഞ്ഞുതരുന്ന മുറ്റം

കംപ്യൂട്ടര്‍ കാണും നേരം

കംപ്യൂട്ടര്‍ മോണിറ്റര്‍ കണ്ണുകളുടെ അതേ തലത്തിലോ, അല്‍പം താഴെയോ ആയിരിക്കണം. ദൃഷ്ടി ഉയര്‍ത്തി സ്ക്രീനി ലേക്കു നോക്കേണ്ടി വരുന്നത് കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് ആയാസമുണ്ടാക്കും. കുട്ടികള്‍ കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ അവരുടെ ഉയരമനുസരിച്ച് കംപ്യൂട്ടര്‍ വയ്ക്കണം. കണ്ണും കംപ്യൂട്ടറും തമ്മിലുള്ള അകലവും കണ്ണും കീബോര്‍ഡും തമ്മിലുള്ള അകലവും തുല്യമായിരിക്കുന്നതാണ് അനുയോജ്യം.

കംപ്യൂട്ടറില്‍ നിന്നുള്ള പ്രകാശം അതിതീവ്രമാകാതിരിക്കാനും തീരെ മങ്ങിയതാകാതിരിക്കാനും ശ്രദ്ധിക്കണം. ആന്റി ഗെയര്‍ സ്ക്രീനുകള്‍ നല്ലതാണ്. നമ്മുടെ കണ്ണിലേക്കു നേരെ പ്രകാശം പതിക്കുന്ന തരത്തില്‍ കംപ്യൂട്ടറിനു പിന്നില്‍ ലൈറ്റ് ഇടരുത്. കംപ്യൂട്ടറിനു നേരെ എതിരെയും ലൈറ്റ് വേണ്ട, പ്രകാശം സ്ക്രീനില്‍ തട്ടി കണ്ണിലേക്കു പ്രതിഫലിക്കും. നമ്മുടെ നിഴല്‍ കീബോര്‍ഡില്‍ വീഴാത്ത തരത്തില്‍ വശങ്ങളിലായിരിക്കണം പ്രകാശസജ്ജീകരണം.

കുട്ടികള്‍ അര മണിക്കൂറിലേറെ കംപ്യൂട്ടറിനു മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കു കൈകള്‍ കൊണ്ട് കണ്ണുകള്‍ മൂടിപ്പിടിക്കുന്നതും അലസമായി കുറച്ചു നേരം അകലേക്കു നോക്കുന്നതും കണ്ണുകള്‍ കഴുകുന്നതും ആയാസം കുറയ്ക്കും.

ടി വിക്ക് മുന്നില്‍

കണ്ണില്‍ നിന്നു മൂന്നു മീറ്ററെങ്കിലും അകലെയായിരിക്കണം ടെലിവിഷന്‍ സെറ്റ്. കണ്ണിന്റെ അതേ തലത്തിലാകുന്ന താണു നല്ലത്. ടിവി കാണുമ്പോള്‍ മുറിയില്‍ തീവ്രപ്രകാശമോ, കൂരിരുട്ടോ പാടില്ല. പ്രകാശക്രമീകരണം കംപ്യൂട്ടറിന്റെ കാര്യത്തിലെന്ന പോലെ കാഴ്ചക്കാരന്റെ നേരെ എതിരെ വേണ്ട. എത്ര വിലക്കിയാലും കുട്ടി എപ്പോഴും ടിവിയുടെ തൊട്ടടുത്തു ചെന്നാണു കാണുന്നതെങ്കില്‍ നേത്രപരിശോധന നടത്തണം. കുട്ടി എപ്പോഴും കണ്ണുകള്‍ ചുളിച്ചു സ്ക്രീനില്‍ നോക്കുന്നതും കൂടുതല്‍ സമയം ടിവിക്കു മുന്നിലിരിക്കുന്ന കുട്ടി തലവേദനയെന്നു പരാതിപ്പെടുന്നതും നിസാരമായി കാണരുത്. ചിലപ്പോള്‍ കാഴ്ചത്തകരാറിന്റെ ലക്ഷണമാകാം.

വിനീത ഗോപി

വിവരങ്ങള്‍ക്കു കടപ്പാട്:

  • ഡോ. എം. കെ.സി. നായര്‍, ഡയറക്ടര്‍, ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
  • ഡോ. എം.എസ്. ഇന്ദിര, അസോഷ്യേറ്റ് പ്രഫസര്‍, മാനസികാരോഗ്യവിഭാഗം, എസ്.എ.ടി മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവനന്തപുരം.
  • ഡോ. സ്വപ്നാ നായര്‍, ഒഫ്താല്‍മോളജിസ്റ്റ്, ചൈതന്യ ഐ ഹോസ്പിറ്റല്‍, തിരുവനന്തപുരം.

ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാകും

ഓര്‍ക്കുക, കംപ്യൂട്ടറിനു മുന്‍പിലെ ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാവും. ഇരിപ്പു മാത്രമല്ല അടിമുടി സൂക്ഷിക്കുന്നതു നന്ന്. ഇടുപ്പു വേദന, നടുവേദന, സന്ധിവേദന എന്നിവ കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ കൂടപ്പിറപ്പാണ്. തുടര്‍ച്ചയായ ഉപയോഗം സന്ധികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നി വിടങ്ങളില്‍ രോഗങ്ങള്‍ വരുത്തിവയ്ക്കും. മൌസ് പിടിക്കുന്നതിലുള്ള തകരാറും വില്ലനാണ്. ടൈപ്പ് ചെയ്യുന്നതിലെ പ്രശ്നങ്ങളും ആയാസമുണ്ടാക്കും. പക്ഷേ തോറ്റു പിന്‍മാറേണ്ട. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ വേദനകളെ നിലയ്ക്കുനിര്‍ത്താം.

കയ്യിലും മണിബന്ധത്തിലും കൈപ്പത്തിയിലും വേദന, മരവിപ്പ് എന്നിങ്ങനെയാണു രോഗം തുടങ്ങുക. മോണിട്ടറിന്റെ സ്ഥാനവും ഉയരവും തമ്മിലുള്ള പൊരുത്തക്കേട് കഴുത്തുവേദനയിലും എത്തുന്നു. വേദന പതുക്കെ രോഗമാകും. രോഗലക്ഷണങ്ങളെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. മുട്ടെല്ലിനെ ബാധിക്കുന്ന കോക്സി ഡൈനിയ, കഴുത്തിനെ ബാധിക്കുന്ന സര്‍വൈക്കല്‍ സ്പോണ്ടിലോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന ലംബാര്‍ഡ്സ് സ്പോണ്ടിലോ സിസ് എന്നിവയാണു ഗുരുതര രോഗങ്ങള്‍.

കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. അത്യാവശ്യം വ്യായാമവും ചെയ്യണം. ഒരു മണിക്കൂര്‍ ഇരുന്നാല്‍ കുറച്ചുനേരം എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യണം. വയറു നിറയെ ഭക്ഷണം കഴിച്ചയുടന്‍ കംപ്യൂട്ടറിനു മുന്‍പിലിരിക്കുന്നതും നല്ലതല്ല.

കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടാകണം

കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ നേത്രരോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്ന് നേത്ര രോഗവിദഗ്ധര്‍.കംപ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്നയാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൌസ് പാഡ് കൈക്കുഴയുടെ അടുത്തായിട്ടാണ് വയ്ക്കേണ്ടത്. മോണിറ്ററുമായി ഒരു കയ്യകലമെങ്കിലും ദൂരമുണ്ടാകണം. മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് (അഞ്ചു മിനിട്ടു നേരമെങ്കിലും)കണ്ണിന് വിശ്രമം നല്‍കണം. കൂടാതെ മുറിയില്‍ നല്ല പ്രകാശം ലഭിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണം. സ്ക്രീനിന്റെ വെളിച്ചം ബ്രൈറ്റാക്കരുത്. ഇടയ്ക്കിടെ ഇമകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ശീലമാക്കുക. എസി മുറിയിലാണെങ്കില്‍ കണ്ണിലെ ഇൌര്‍പ്പം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.

സുരക്ഷിത അകലം മൂന്നര അടി

കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതര മായ പ്രശ്നമാണ് റേഡിയേഷന്‍ മൂലമുള്ളത്. മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ അത്യന്തം അപകടകരമാണ്. കാതോഡ് റേ ട്യൂബാണ് മോണിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ളത്. അത് ഉയര്‍ന്ന വോള്‍ട്ടേജില്‍ ചാര്‍ജ് ചെയ്യപ്പെടുമ്പോഴാണു റേഡിയേഷന്‍ ഉണ്ടാവുന്നത്. കംപ്യൂട്ടറിനോടു ചേര്‍ന്ന് 40 സെന്റിമീറ്റര്‍ വരെ വൈദ്യുത കാന്തിക മേഖലയാണ്. ഇവയില്‍ നിന്നുള്ള വികിരണ ങ്ങള്‍ ജൈവകോശങ്ങളെ ബാധിക്കും.

കണ്ണ് സംരക്ഷിക്കാന്‍ മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും സൂക്ഷിക്കുക. കംപ്യൂട്ടറിലേക്ക് തുറിച്ചു നോക്കരുത്. ആന്റി ഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുകയാണ് ഒരു പോംവഴി. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണു കരുതുന്നത്.

ടിവി കാണുമ്പോഴും റേഡിയേഷന്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ടിവിയും കണ്ണുമായുള്ള അകലം കൂടുതലായതിനാല്‍ അപകട സാധ്യത കുറവാണെന്നു മാത്രം. ഇപ്പോഴുള്ള കംപ്യൂട്ടറുകളില്‍ തന്നെ ആന്റി ഗെയര്‍ ഗാസുകളുണ്ട്. എല്‍. സി. ഡി. സ്ക്രീനുകള്‍ക്ക് റേഡിയേഷന്‍ പ്രശ്നമില്ലെന്നും വിദഗ്ധര്‍ പറയുന്നു.

കംപ്യൂട്ടര്‍ ഉയര്‍ന്ന ബ്രൈറ്റ്നസില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നല്ലതല്ല. ശരാശരിയാണ് ഉത്തമം.

ബ്രൈറ്റ്നസ് കൂട്ടി ആര്‍ട്ടിസ്റ്റിക് ജോലികള്‍ ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ പോയിന്റ് സൈസ് കൂട്ടിയിട്ടശേഷം ടൈപ്പ് ചെയ്താല്‍ കംപ്യൂട്ടറിനോട് ഏറെ അടുത്തിരുന്നു ജോലിചെയ്യുന്നതു ഒഴിവാക്കാം.

ഗെയറും പ്രതിബിംബവും (റിഫ്ലക്ഷന്‍) ഉണ്ടാക്കുംവിധം അമിതപ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്.

മുറിയിലെ വെളിച്ചമെല്ലാം അണച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കരുത്. കംപ്യൂട്ടറില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കുക. വ്യായാമവും പോഷകസമൃദ്ധമായ ആഹാരവും മുടക്കാതിരിക്കുക.

ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അല്‍പം വിശ്രമം

കംപ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ കളി കണ്ണുകൊണ്ടാണെന്ന കാര്യം മറക്കരുത്. കുറേ നേരം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു കണ്ണുകള്‍ക്കു ദോഷംചെയ്യും. കണ്ണു ചിമ്മാതെയുള്ള ഈ ഇരിപ്പ് വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. ഭാവിയില്‍ കാഴ്ചയെയും ബാധിക്കും. ഏറെ നേരം തുറിച്ചു നോക്കുന്നതിനാല്‍ കണ്ണിലെ ഈര്‍പ്പം കുറയും. കണ്ണീര്‍ ഉത്പാദനം കുറയ്ക്കും. രോഗാണു ബാധയ്ക്കും ഇടയാ കും. ചിലര്‍ക്കു പോളയില്‍ കുരുക്കളും പ്രത്യക്ഷപ്പെടാം.

കംപ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ണുകള്‍ക്കുണ്ടാവുന്ന രോഗങ്ങളെ കംപ്യൂട്ടര്‍ വിഷന്‍ സിണ്‍ഡ്രോം എന്നാണു നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഇതു പലതരത്തിലുണ്ട്. കൃഷ്ണമണിക്കു ചുറ്റും കുത്തുകള്‍ വരുന്ന സൂപ്പര്‍ ഫിഷ്യല്‍ പങ്ക്ട്രേറ്റ് കെററ്റൈറ്റിസ് ആണ് ഇതില്‍ ഏറെ മാരകമായത്. ആന്റിഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുന്നതു രൂക്ഷത ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

ഒറ്റയിരിപ്പ് ഒഴിവാക്കുക. ചെറിയ ഇടവേളകളും വലിയ ഇടവേളകളും എടുക്കുക. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ 10 മിനിറ്റ് വിശ്രമമെടുക്കുക. അല്ലെങ്കില്‍ ഓരോ മുപ്പതു മിനിറ്റ് കഴിയുമ്പോഴും മുപ്പത് മീറ്ററിലധികം ദൂരത്തുള്ള വസ്തുവിനെ നോക്കുക.

ഒറ്റയിരിപ്പ് ഒഴിവാക്കണം. തുറിച്ചു നോക്കരുത്. ഇടയ്ക്കു കണ്ണ് ചിമ്മണം. സ്ക്രീനില്‍ മാത്രം നോക്കുന്നത് ഒഴിവാക്കണം. ദൂരെയുള്ള മറ്റു വസ്തുക്കളിലേക്കു നോക്കുന്നത് ആയാസം കുറയ്ക്കും. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക. മുഖം കഴുകുക.

കംപ്യൂട്ടര്‍ വച്ച മുറിയില്‍ ചെടിച്ചട്ടികള്‍ വയ്ക്കുന്നത് കണ്ണിന് ആയാസം കുറയ്ക്കാന്‍ സഹായിക്കും. മോണിട്ടറിന്റെ മേല്‍ഭാഗം കണ്ണിന്റെ നേരേ വരുന്ന രീതിയില്‍ ഉയരം ക്രമീകരിക്കണം.

കംപ്യൂട്ടര്‍ വച്ച മുറിയില്‍ സുഗമമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനുള്ള സ്ഥലം ഉണ്ടാകണം. പൊടി, ചൂട്, തണുപ്പ്, ശബ്ദം എന്നിവ അധികമാകാതിരിക്കാന്‍ ശ്രമിക്കണം.

കംപ്യൂട്ടര്‍ ഗെയിമിലെ ചതിക്കുഴി

കളിക്കാന്‍ പുറത്തിറങ്ങാതെ, കുട്ടികളോട് ചങ്ങാത്തം കൂടാതെ എപ്പോഴും കംപ്യൂട്ടറിനു മുന്‍പില്‍ ചടഞ്ഞിരിക്കുന്ന kകുട്ടിയെ നോക്കി 'അനുസരണയുള്ള മോന്‍' എന്നു പറയുന്ന അച്ഛനമ്മമാര്‍ സൂക്ഷിക്കുക. അവനു കംപ്യൂട്ടര്‍ ഗെയിമിനോടാ ക്രേസ് എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഓര്‍ക്കുക: നിങ്ങളുടെ കുട്ടിയെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാണ്. അവന്റെ മാനസിക ശാരീരിക വളര്‍ച്ചയെ തകര്‍ക്കുന്ന വാരിക്കുഴി.

കംപ്യൂട്ടര്‍ ചങ്ങാത്തം അതിരുവിട്ടാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ 14 മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടിയുടെ സ്വഭാവത്തില്‍ ഗുരുതരമായ വൈകല്യങ്ങളുണ്ടായേക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നു. കുട്ടികളുടെ ചൂതാട്ടം എന്നാണ് ഇവര്‍ കംപ്യൂട്ടര്‍ ഗെയിം കമ്പത്തെ നിര്‍വചിക്കുന്നത്. കംപ്യൂട്ടര്‍ ഗെയിമുകളിലെ ഭീകരത കുട്ടികളില്‍ അക്രമസ്വഭാവം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കില്ലോഗ്രാഫിക് ഗെയിം എന്നാണ് ഈ അവസ്ഥയെ അവര്‍ വിശേഷിപ്പിക്കുന്നത്.

കംപ്യൂട്ടര്‍ ഗെയിമില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന കുട്ടികള്‍ വികൃതി, ദേഷ്യം, അക്രമസ്വഭാവം, അനാരോഗ്യകരമായ പോരാട്ടവീര്യം, തോല്‍വികളില്‍ വല്ലാതെ നിരാശ എന്നിവ പ്രകടിപ്പിച്ചുതുടങ്ങുമെന്നു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മീഡിയ ആന്‍ഡ് ഫാമിലി മുന്നറിയിപ്പു നല്‍കുന്നു. കംപ്യൂട്ടര്‍ ഗെയിം തുടര്‍ച്ചയായി കാണുന്നതുമൂലം കുട്ടികളുടെ ഓര്‍മശക്തി കുറയാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടു ജീവിക്കാനുള്ള വാസനയും വര്‍ധിക്കും.

ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ സിഡി കൈമാറ്റം ഒരു നെറ്റ്വര്‍ക്കായി നടത്താറുണ്ട്. കാലക്രമേണ അ്ലശീല സ്വഭാവമുള്ള കംപ്യൂട്ടര്‍ ഗെയിമുകളും കൈമാറ്റം ചെയ്തുതുടങ്ങാം. കംപ്യൂട്ടര്‍ ഗെയിം വാങ്ങാനുള്ള പണം വീട്ടില്‍നിന്ന് മോഷ്ടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, വിദ്യാഭ്യാസ സംബന്ധിയായ കംപ്യൂട്ടര്‍ ഗെയിമുകളില്‍ മാതാപിതാക്കളുടെ നിയന്ത്രണത്തോടെ ഏര്‍പ്പെടുന്നത് നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കംപ്യൂട്ടര്‍ ഗെയിമുകള്‍ കുട്ടിയില്‍ മല്‍സരബുദ്ധി വളര്‍ത്തുമെന്നതിനാല്‍ കൈവിട്ടു പോകാതെ വീട്ടുകാര്‍ ശ്രദ്ധിച്ചാല്‍ മതി. കൂട്ടുകാരുമായി ഇടപഴകാന്‍ കുട്ടിയെ നിര്‍ബന്ധിക്കണം. കഴിവതും രക്ഷിതാക്കള്‍ക്കു കൂടി കാണുന്ന സ്ഥലത്ത് കംപ്യൂട്ടറുകള്‍ വയ്ക്കുക.

കംപ്യൂട്ടര്‍ ഗെയിം മാത്രമല്ല, ഇന്റര്‍നെറ്റിലും ചതി പതുങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് അ്ലശീല വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവ തുടര്‍ച്ചയായി കാണുന്നത് ഗുരുതരമായ സ്വഭാവദൂഷ്യങ്ങള്‍ വരുത്തിവയ്ക്കും. നെറ്റിലൂടെ സര്‍ഫ് ചെയ്തുപോകുന്ന നെറ്റ് സൌഹൃദങ്ങളാണ് അടുത്ത അപകടമേഖല. സാമ്പത്തികവും ലൈംഗികവുമായ ചൂഷണം മുതല്‍ മാനസ്സിക പീഡനം വരെയെത്തുന്നു ഇത്തരം ബന്ധങ്ങള്‍.

തുടര്‍ച്ചയായ കംപ്യൂട്ടര്‍ ഉപയോഗം കുട്ടിയുടെ കാഴ്ചയെ ബാധിക്കും. കണ്‍പോളകള്‍ തടിച്ചുവീര്‍ക്കല്‍, കണ്ണിനു ചുറ്റും കറുപ്പു നിറം എന്നിവയും ഉണ്ടാകും. കളിക്കുന്ന സമയത്ത് ഹൃദയം വല്ലാതെ മിടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാവിയില്‍ ബാധിക്കും. ഓടിച്ചാടിക്കളിക്കേണ്ട കാലത്ത് വിരല്‍ത്തുമ്പുകള്‍കൊണ്ട് കളിക്കുന്ന ഈ കളി കുട്ടിയെ പൊണ്ണത്തടിയനാക്കിയേക്കാം. തുടര്‍ന്നുണ്ടാകുന്ന മടി, ആലസ്യം എന്നിങ്ങനെ കംപ്യൂട്ടര്‍ ഉപയോഗം പലവിധ മാനസ്സിക പ്രശ്നങ്ങളും വരുത്തിവയ്ക്കും.കുട്ടികള്‍ക്കു മാനസ്സിക പിരിമുറുക്കവും ഉത്കണ്ഠയും കൂടും. അപസ്മാരമുള്ള കുട്ടികള്‍ കൂടുതല്‍ നേരം കംപ്യൂട്ടറിനു മുന്‍പിലിരിക്കരുതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

കംപ്യൂട്ടര്‍ രോഗാണുവോ?

ഇന്ന് കാണുന്ന പല രോഗങ്ങളുടെയും മൂല കാരണം കംപ്യൂട്ടര്‍ ബന്ധിത ജീവിത മാണെന്നാണ് പഠനം. ചെറുപ്പക്കാരും കുട്ടികളുമാണ് രോഗവലയത്തില്‍ കൂടുതലും. എന്നാല്‍ ഒട്ടേറെ സൌകര്യങ്ങളെ നല്‍കുന്ന കംപ്യൂട്ടറുകളെ തിരസ്കരിക്കണമെന്നല്ല ഇതിനര്‍ഥം. അവയുണ്ടാക്കുന്ന ബുദ്ധിമുട്ടു കള്‍ തിരി ച്ചറിയുകയും അതിന് അനുസരിച്ചുള്ള കരുതല്‍ എടുക്കുകയും ചെയ്താല്‍ ദുരിതങ്ങളെല്ലാം അകറ്റാം.

നാലു തരത്തിലാണ് കംപ്യൂട്ടര്‍ ജീവിതത്തെ ദുസഹമാക്കുന്നത്.

സന്ധികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍

കയ്യില്‍ വരുന്ന വേദന, മണിബന്ധത്തില്‍ വേദന, മരവിപ്പ്, കൈപ്പത്തിയില്‍ വേദന തുടങ്ങിയവ മൌസിന്റെ ഉപയോഗ ത്തിലെ വൈകല്യങ്ങളില്‍ നിന്ന് ജനിക്കുന്നു. മൌസ് പിടിക്കുന്ന രീതി ശരിയല്ലെങ്കിലും ടൈപ്പ് ചെയ്യുന്നതിലെ പ്രശ്നങ്ങളുമാണ് കൈക്ക് ആയാസമുണ്ടാക്കുന്നത്. മോണിട്ടറിന്റെ സ്ഥാനവും ഉയരവും കഴുത്തു വേദനയില്‍ എത്തുന്നു. അതേ സമയം ഇടുപ്പ് വേദന, നടുവേദന എന്നിവ ഇരുപ്പിലെ അപാകതകളില്‍ നിന്നുമാണ് ഉണ്ടാകുന്നത്.

ശരിയായ രീതി: മോണിട്ടര്‍ നേര്‍ക്ക് നേരെ വയ്ക്കണം. ചെരിഞ്ഞ് നോക്കുന്നത് കഴുത്തു വേദനവരുത്തും. മണി ബന്ധം മടങ്ങാതെ വേണംമൌസ് പിടിക്കാന്‍. കൈമുട്ട് വരെ അതേ പ്രതലത്തില്‍ താങ്ങ് കിട്ടുന്ന തരത്തില്‍ വയ്ക്കുക.

മോണിട്ടറിന്റെ മേല്‍ഭാഗം കണ്ണിന്റെ നേരെ വരുന്ന രീതിയില്‍ പൊക്കം ക്രമീകരിക്കണം. സുഗമമായി അങ്ങോട്ടു മിങ്ങോട്ടും ചലിക്കാനുള്ള സ്ഥലം ഇരിക്കുന്നസ്ഥലത്ത് ഉണ്ടാകണം. പൊടി, ചൂട്, തണുപ്പ്, ശ്ബദം എന്നിവ അധിക മാകാതിരിക്കാന്‍ ശ്രമിക്കണം.നടുവേദന വരാത്ത തരം കസേര ഉപയോഗിക്കുക. ശരീരത്തിന്റെ സ്വാഭാവിക വളവുകളെ ഉള്‍ക്കൊള്ളുന്ന കസേരയാണ് അഭികാമ്യം. വടി പോലെ ഇരിക്കുന്ന ' മിലിട്ടറി പൊസിഷന്‍ ' വേണ്ട. കാലു കള്‍ അല്പം ഉയര്‍ത്തി വയ്ക്കണം.

നേത്രരോഗങ്ങള്‍

അനേകസമയം കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യും. കണ്ണു ചിമ്മാതെയുള്ള ഈ ഇരിപ്പ് വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. ഭാവിയില്‍ കാഴ്ചയെയും ബാധിക്കും. കണ്ണു ചിമ്മാതെയുള്ള ഇരിപ്പ് കണ്ണീര്‍ ഉത്പാദനം കുറയ്ക്കും. രോഗാണുബാധയ്ക്കും ഇടയാകും.

എന്തു ചെയ്യണം: ഒറ്റയിരിപ്പ് ഒഴിവാക്കുക. ചെറിയ ഇടവേളകളും വലിയ ഇടവേളകളും എടുക്കുക. 15 മിനിറ്റ് കഴിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു മിനിറ്റ് വരെ നീളുന്ന ഇടവേളയാകാം. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ പത്തു മിനിറ്റ് വിശ്രമിക്കാം. ഒറ്റയിരിപ്പ് ഒഴിവാക്കണം. ഇടയ്ക്ക് കണ്ണ് ചിമ്മണം. സ്ക്രീനില്‍ മാത്രം നോക്കുന്നത് ഒഴിവാക്കണം. ദൂരെയുള്ള മറ്റ് വസ്തുക്കളിലേക്ക് നോക്കുന്നത് ആയാസം കുറയ്ക്കും. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക.

മാനസിക വൈഷമ്യങ്ങള്‍

ഇന്റര്‍നെറ്റും കൂടി വന്നപ്പോള്‍ ശരിക്കും മറ്റൊരു ലോകത്താണ് 'നെറ്റിസണ്‍'. അമേരിക്കയില്‍ ഇന്റര്‍നെറ്റ് വിധവകള്‍ എന്ന പദം പോലും സാധാരണമാണ്. ജീവിത ശൈലിയുമായി അസ്വാരസ്യം ഇതുണ്ടാക്കുന്നുണ്ട്. ഈ മേഖലയിലെ ജോലിക്കാര്‍ക്ക് മാനസിക പിരിമുറക്കവും രക്താദിസമ്മര്‍ദവും സ്ട്രെസും കൂടി വരുന്നു. വിനോദത്തിന് നിര്‍ബന്ധ മായും സമയം കണ്ടെത്തണം. ഇടയ്ക്ക് സംസാരിക്കാനും പാട്ടുകേള്‍ക്കാനും ശ്രമിക്കണം.

വൈദ്യുത കാന്തിക തരംഗങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍

കംപ്യൂട്ടറിന്റെ 40 സെന്റിമീറ്റര്‍ വരെ വൈദ്യുത കാന്തിക മേഖലയാണ്. ഇവയില്‍ നിന്നുള്ള വികിരണങ്ങള്‍ ജൈവകോശ ങ്ങളെ ബാധിക്കും. 75 സെന്റിമീറ്റര്‍ അകലം പാലിക്കുന്നതാണ് സുരക്ഷിതം. ധാരാളം വെള്ളം കുടിയ്ക്കുന്നതും വ്യായമ വും പോഷകസമൃദ്ധമായ ആഹാരവും അസ്വസ്ഥതകള്‍ കുറയ്ക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിരലുകള്‍, കൈകള്‍ എന്നിവയില്‍ മരവിപ്പ്, കഴുത്ത് തോള്‍ എന്നിവയില്‍ നിന്ന് വേദന കൈകളിലേക്ക് സംക്രമിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

കമ്പ്യൂട്ടര്‍ ജീവികള്‍ അറിയാന്‍

കംപ്യൂട്ടറില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനേവയ്യ. പക്ഷേ കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗി ക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിലതു ചിന്തിച്ചാല്‍ നന്ന്. കണ്ണുവേദന, തലവേദന, നടുവേദന, ക്ഷീണം തുടങ്ങിയ സംഗതികളൊക്കെ കംപ്യൂട്ടര്‍ ജീവികളെ കാത്തിരിക്കുന്നുണ്ട്. കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പ് ശരിയാക്കുകയാണ് ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത്. കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം.

മോണിട്ടറും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ നേരെ മുന്നില്‍ത്തന്നെ വരണം. കീബോര്‍ഡും മോണിട്ടറും മാറിമാറി ശ്രദ്ധിക്കേണ്ടിവരുമ്പോള്‍ കഴുത്തിനും കണ്ണിനും ആയാസമുണ്ടാകുന്നത് ഒഴിവാക്കാം.മോണിട്ടറും കണ്ണും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടാകുന്നതു നന്ന്. നേരെയുള്ള നോട്ടത്തിന്റെ ലെവലിനെക്കാള്‍ ഉയരെയാകരുത് സ്ക്രീന്‍. അല്‍പം താഴെയാകുന്നതു കൂടുതല്‍ നല്ലത്.

മൌസും കീ ബോര്‍ഡും ഒരേ പ്രതലത്തിലായിരുക്കണം. അങ്ങനെയല്ലെങ്കില്‍ മൌസിനുപകരം കീബോര്‍ഡ് കമാന്‍ഡുകള്‍ ഉപയോഗിക്കുക.തോളുകളില്‍ ബലം കൊടുക്കാതെ ഇരിക്കണം. വിരലുകള്‍ കീബോര്‍ഡിലെത്തിക്കാന്‍ കൈ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യേണ്ടിവരരുത്. കൈ നേരേ വയ്ക്കാനാവുംവിധം കസേര ക്രമീകരിക്കുക.

കാല്‍പ്പാദം തറയിലോ ഫുട്റെസ്റ്റിലോ പൂര്‍ണമായി ചവിട്ടുന്നനിലയില്‍ ഉറപ്പിക്കണം. തുടകള്‍ തിരശ്ചീനമായിരി ക്കുകയും (തറയ്ക്കു സമാന്തരം) വേണം. നടുവിനു താങ്ങുനല്‍കുംവിധം ചാരാനാകുന്ന കസേരയാണ് ഉപയോഗിക്കേണ്ടത്.

കസേരയില്‍ വളഞ്ഞുതൂങ്ങിയിരിക്കരുത്. എപ്പോഴും ആവശ്യമായി വരുന്ന വസ്തുക്കള്‍ കയ്യെത്തുംദൂരത്തു വയ്ക്കാന്‍ ശ്രമിക്കുക. 20-30 മിനിട്ട് കൂടുമ്പോഴെങ്കിലും എഴുന്നേറ്റ് അല്‍പം നടക്കുക. സ്ട്രെച്ചിങ് എക്സര്‍സൈസുകളുമാകാം.

ഗെയറും പ്രതിബിംബനവും (റിഫ്ലക്ഷന്‍)ഉണ്ടാക്കും വിധം അമിത പ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്.

കണ്ണിന് 15-20 മിനിട്ട് കൂടുമ്പോഴെങ്കിലും വിശ്രമം നല്‍കുക. ഇതിനായി ദൂരെയുള്ള ഏതെങ്കിലും വസ്തുവില്‍ കണ്ണുനട്ട് അല്‍പനിമിഷങ്ങള്‍ ഇരിക്കുക. കണ്ണ് ചിമ്മുന്നത് കണ്ണിലെ വരള്‍ച്ച ഒഴിവാക്കും.

രമേഷ് എഴുത്തച്ഛന്‍

കടപ്പാട് : seluahmed.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate