অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓര്‍മ്മ ശക്തി

ഓര്‍മ്മ ശക്തി

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ് റൂട്ട്

ഓര്‍മ്മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും എന്ന് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം പറയുന്നത്. ബീറ്റ്റൂട്ട് ,സെലറി ,പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു. നൈട്രേറ്റ് ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്‍റെ ഉപയോഗവും ശിരസിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുവാനായിരുന്നു പഠനം നടത്തിയത്. 70 വയസിന് മേല്‍ പ്രായമുള്ളവരെയാണ് നാലു ദിവസത്തെ പഠനത്തിന് വിധേയമാക്കിയത്. പഠനത്തിന് വിധേയമായവരില്‍ ആദ്യദിവസം 10 മണിക്കൂര്‍ നേരത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യ നില വിശദമായി രേഖപ്പെടുത്തുകയും തുടര്‍ന്ന് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് നല്‍കുകയും ചെയ്തു.

പ്രഭാതഭക്ഷണത്തിനോടൊപ്പം 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഇവര്‍ക്ക് നല്‍കി. പ്രത്യേകം തയ്യാറാക്കിയ ഉച്ചഭക്ഷണം, അത്താഴം , ലഘുഭക്ഷണം, അത്താഴം എന്നിവ നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേക്കുള്ള എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതത്തിനു മുമ്പും ശേഷവും ശരീരത്തിലെ നൈട്രേറ്റിന്‍റെ നില അറിയാന്‍ രക്തപരിശോധന നടത്തി. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലും ഇതേരീതി ആവര്‍ത്തിച്ചു. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായി എം ആര്‍ ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്‍റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കൂടിയതായി തെളിഞ്ഞു.വേക്ക് ഫോറസ്റ്റ് സര്‍വ്വകലാശാലയിലെ ട്രാന്‍സിലേഷണല്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ നടത്തിയ പഠനം നൈട്രിക്ഓക്സൈഡ് സൊസൈറ്റിയുടെ ജേര്‍ണലായ നൈട്രിക് ഓക്സൈഡ് ബയോളജി ആന്‍റ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന

ഓര്‍മ്മ ശക്തി പ്രശ്‌നവും പരിഹാരവും

തലച്ചോറിന്റെ ധര്‍മങ്ങളിലൊന്നാണ് ഓര്‍മശക്തി നില നിര്‍ത്തുക എന്നത്. വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുകയും ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് കൈമാറുകയും ചെയ്യുക എന്നത് തലച്ചോറിന്റെ ജോലിയാണ്. കൃത്യതയുള്ള ഓര്‍മശക്തിയുണ്ടായിരിക്കുക എന്നത് ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിത വിജയത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്.  ബുദ്ധിജീവികളും പണ്ഡിതന്മാരും അസാമാന്യ ഓര്‍മ്മശക്തിയുള്ളവരാണെന്ന് നമ്മള്‍ പറയാറുണ്ട്.

അതായത് പണ്ട് അവര്‍ക്കുകിട്ടിയ വിവരങ്ങളില്‍  വളരെക്കുറച്ചുമാത്രമേ അവര്‍ മറക്കുന്നുള്ളു എന്നതാണതിനു കാരണം ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിയോസിന് ആയിരക്കണക്കിന് വരികളുള്ള പദ്യ ശകലങ്ങള്‍ കാണാതെ അറിയാമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ വലിയ ഓര്‍മശക്തിയുടെ അടയാളമായി ഗ്രീക്ക് പുരാണങ്ങളില്‍ കാണാം. പേരുകള്‍ ഓര്‍മിച്ചു വെക്കാനുള്ള കഴിവാണ് സിസോറോയുടെ ബുദ്ധിശക്തിക്ക് തെളിവായി ഉദ്ധരിക്കാറുള്ളത്. പ്രവാചകാനുചരനായിരുന്ന സൈദ് ബിന്‍ ഥാബിത്(റ) 20 ദിവസത്തിനുള്ളില്‍ ഹീബ്രു ഭാഷ പഠിച്ചെടുത്തത് അദ്ദേഹത്തിന്റെ ബുദ്ധി ശക്തിയുടെ അടയാളമായിക്കണക്കാക്കുന്നു. ബദീഉസ്സമാന്‍ സഈദ് നൂര്‍സി (മരണം 1960)ക്ക് ചില ഡിക്ഷണറികള്‍ വരെ മനഃപ്പാഠമായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ അധ്യാപകനായിരുന്ന ഫതഹുല്ല അഫന്‍തി തന്റെ ശിഷ്യന്റെ ബുദ്ധി ശക്തി പരിശോധിക്കുവാന്‍ തീരുമാനിച്ചു. മഖാമതുല്‍ ഹരീരി എന്ന 50 ഓളം ചെറുകഥകളുടെ സമാഹാരം മനപ്പാഠമാക്കാന്‍ നൂര്‍സിയെ ഏല്‍പിച്ചു ഒരു പ്രാവശ്യം ആ കഥകള്‍ വായിച്ച് പിന്നീട് നൂര്‍സി അവ അധ്യാപകനെ പറഞ്ഞു കേള്‍പ്പിച്ചു. തുടര്‍ന്ന് അഫന്‍തി നൂര്‍സിയെപ്പോലെ ഓര്‍മ ശക്തി ലഭിക്കാന്‍ എല്ലാവരും ആഗ്രഹിച്ചുകൊള്ളട്ടെയെന്ന് നിര്‍ദ്ദേശിച്ചുവെന്നാണ് ചരിത്രം. 
പക്ഷേ അടുത്തകാലത്തായി ഓര്‍മക്കുറവ് ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരിക്കുന്നു. യുവാക്കളും വൃദ്ധന്മാരും ഓര്‍മക്കുറവ് ഒരു പ്രശ്‌നാമായി അവതരിപ്പിക്കാറുണ്ട്. മനഃശാസ്ത്രജ്ഞരുടെ കൗണ്‍സിലിങ്ങ് സെന്ററുകളില്‍ വന്‍തുക ഈടാക്കി ഓര്‍മക്കുറവ് ചികില്‍സിക്കുന്നതായും കാണുന്നു. അശ്രദ്ധ, അശാസ്ത്രീയമായ പഠനരീതികള്‍ തുടങ്ങിയവയൊക്കെ ഓര്‍മക്കുറവിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ തന്നെ ഓര്‍മയെക്കുറിച്ചുള്ള പഠനം അങ്ങേയറ്റം സങ്കീര്‍ണമാണ്. 
നിരാശ,സമ്മര്‍ദ്ദം,ആശയക്കുഴപ്പമുള്ള മാനാസികാവസ്ഥ എന്നിവയില്‍ നിന്നാണ് പൊതുവെ ഓര്‍മക്കുറവുണ്ടാകുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മതപരമോ ആത്മീയമോ ആയ ധ്യാനങ്ങളും ആരാധനകളും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രെ ആത്മീയ വിശ്വാസികളുടെ ഓര്‍മശക്തി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമെന്നും ചില മനഃശാസ്ത്ര പഠനങ്ങളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.ലഹരി ,ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം ഓര്‍മശക്തിയെ അതിതീവ്രമായി ബാധിക്കും. നിരാശയുളവാക്കുന്നതും മാനസികസമ്മര്‍ദ്ദമേല്‍പിക്കുന്നതുമായ ജീവിത ശൈലിയാണ് പല ആധുനികകാല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണം.  ചിലയാളുകള്‍ ചിട്ടയോടെ പഠനകാര്യത്തിലും ജോലികളിലും ഏര്‍പ്പെട്ടാലും മറവി അവരെ വല്ലാതെ വേട്ടയാടുന്നതായിക്കാണാം അതിനുകാരണം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നതാണ്. ദേഷ്യം,അമിതമായ ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവായ മനോവികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇത്തരത്തിലുള്ള ഓര്‍മ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഏക മാര്‍ഗം.   
ഒരു കാര്യത്തിലും കൃത്യമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയും ഓര്‍മക്കുറവിന് ഇടയാക്കും. പുതിയ കാലത്ത് നമുക്ക് ആവശ്യമില്ലാത്ത നിരവധി വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.ഇതില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം ഓര്‍മിക്കുകയും അനാവശ്യമായവ തള്ളിക്കളയാനും കഴിയാതെ വരുന്ന മാനസികവസ്ഥയുണ്ടായാല്‍ അത് ഓര്‍മക്കുറവിനിടയാക്കും. ആധുനികലോകത്ത് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുകയെന്നതാണ് ഓര്‍മ ശക്തി നിലനിര്‍ത്തുവാനുള്ള എളുപ്പമാര്‍ഗം. ചില വിവരങ്ങള്‍ പിന്നീട് ആവശ്യമുള്ളതായിരിക്കും പക്ഷേ അതിപ്പോള്‍ സൂക്ഷിച്ചുവെക്കുക എന്നത് നിലവിലുള്ള നമ്മുടെ സ്മൃതിമണ്ഡലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ആവശ്യമില്ലാത്തവ ഓര്‍മിച്ചുവെക്കുന്ന പ്രതിഭാസം ഉണ്ടാകുന്നതിനെ മനോമലിനീകരണം(mental pollution ) എന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഒരു അഭിനേതാവ് അയാളുടെ റോള്‍ ഓര്‍ത്തുവെക്കുന്നത് ബുദ്ധിയെ  നിര്‍ബന്ധിച്ചുകൊണ്ടല്ല. പക്ഷേ അയാള്‍ അപ്രകാരം ചെയ്യുന്നത് അയാള്‍ക്ക് അഭിനയത്തോട് താല്‍പര്യമുള്ളതിനാലാണ്. അതുകൊണ്ടാണ് മനഃശാസ്ത്രജ്ഞര്‍ താല്‍പര്യം പഠനത്തിന്റെ മാതാവാണെന്നും ബുദ്ധി വികാരവുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നത് .
തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങള്‍ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. തലച്ചോറിന്റെ വലതുഭാഗമാണ് കലാപരവും വൈകാരികവുമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും.കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ അധ്യാപകനായ പ്രൊ.റോബര്‍ട്ട് ഓണ്‍സ്റ്റീനിന്റെ അഭിപ്രായ പ്രകാരം തലച്ചോറിന്റെ ഇടതും വലുതുമായ ഭാഗങ്ങള്‍ സന്തുലിതമായി ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മൂന്നുമടങ്ങ് ഓര്‍മശക്തി കൂടുതലായിരിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലാതെ തലച്ചോറിന്റെ ഇടതു അര്‍ദ്ധഗോളം മാത്രം ഉപയോഗിക്കുന്നത് ഓര്‍മ ശക്തി കുറയാനിടയാക്കും. ഉദാഹരണത്തിന് അഞ്ചുപേരുകള്‍ നമുക്ക് ഓര്‍മക്കേണ്ടതുണ്ട് എന്നിരിക്കട്ടെ. ആ അഞ്ച് പേരുകള്‍ യുക്ത്യാധിഷ്ഠിതമായി  ഏതെങ്കിലും കഥയുമായി ബന്ധപ്പെടുത്തി നാം മനസ്സിരുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സ്മൃതിപഥത്തില്‍ നിലനില്‍ക്കും.അതേസമയം  ആ പേരുകളെ വൈകാരികമായ ഒന്നിനോടും ബന്ധപ്പെടുത്താതിരുന്നാല്‍ ആ പേരുകള്‍ പെട്ടെന്ന് മറന്നുപോകാനിടയുണ്ട്. 

ലഹരി വസ്തുക്കളുടെ ഉപയോഗം തലച്ചോറിന്റെ രണ്ടുലോബുകളെയും വളരെ തീവ്രമായി ബാധിക്കുകയും മറവി രോഗത്തിന് ഇടയാവുകയും ചെയ്യും. അതായിരിക്കും ഇസ് ലാം ലഹരി വസ്തുക്കളെ നിരോധിച്ചതിന്റെ ഒരു യുക്തി എന്ന് തോന്നുന്നു. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ പ്രസ്താവന നോക്കൂ. 'ശരിയായ ഈശ്വരവിശ്വാസമുള്ളവന്‍ പ്രപഞ്ചത്തെ കീഴടക്കും. പക്ഷേ അതിനെടുക്കുന്ന സമയം വിശ്വാസമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. വലിയ തിരമാലകളിലൂടെപ്പോലും അവര്‍ ജീവിതമാകുന്ന കപ്പലുപയോഗിച്ച്  മുന്നേറും.അവരുടെ ഭാരം ശക്തരായ മറ്റൊരു കൈകള്‍ കൂടി വഹിക്കുന്നുണ്ട് എന്ന ആശ്വാസം അവര്‍ക്കുണ്ടാകും ജീവിതാവസാനം വരെ അവര്‍ ആനന്ദത്തോടെയായിരിക്കും യാത്ര നടത്തുക.

നിങ്ങള്‍ അറിഞ്ഞോ..കാപ്പി നിങ്ങളുടെ ഓര്‍മ്മ ശക്തി കൂട്ടും

 

നല്ല ഒരു ദിവസം ആരംഭിക്കുവാന്‍ കാപ്പി നല്ലത് ആണ് അല്ലേ. രാവിലെ കണ്ണു തുറന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാപ്പി മേശപ്പുറത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ ദേഷ്യപ്പെടാറില്ലേ. എല്ലാവരുടെയും ദിനചര്യയുടെ ഭാഗമാണ് ഒരു കപ്പ് കാപ്പി. എന്നാല്‍ കാപ്പിയെ വില്ലനായി കാണുന്നവരും ഉണ്ട്. കാപ്പി കുടിച്ചാല്‍ കറുത്തു പോകും എന്നും പറഞ്ഞ് നടക്കുന്നവരോട് ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. കാപ്പി കുടിച്ചാല്‍ നിങ്ങള്‍ക്ക് ബുദ്ധി കൂടുമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. പുതിയ പഠനങ്ങള്‍ അതാണ് വെളിപ്പെടുത്തുന്നത്. അഞ്ച് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യുറോപ്പിലെ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി നടത്തിയ പഠനത്തില്‍ ആണ് കാപ്പിയുടെ നല്ല ഗുണ പാഠങ്ങള്‍ കണ്ടെത്തിയത്. സ്ഥിരമായി 5 ഗ്ലാസ്സ്‌ കാപ്പി കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് എന്നിവയുടെ സാധ്യത 20 ശതമാനം കുറക്കുകയാണ് കാപ്പി ചെയ്യുക എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കാപ്പി നല്ലൊരു മരുന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കാപ്പിയെ ഇഷ്ടപ്പെടാത്തവര്‍ ഇന്നു മുതല്‍ കാപ്പി കുടിച്ചു തുടങ്ങിക്കോളൂ. യു കെയിലെ ചാരിറ്റീസ് അല്‍ഷിമേഴ്‌സ് റിസര്‍ച്ചും ഇത് സമ്മതിച്ചിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2050 ആകുമ്പോഴേക്കും 115.4 ലക്ഷം മറവി രോഗികള്‍ ലോകത്ത് ഉണ്ടാകും എന്നാണ് കണക്ക്. കാപ്പിയെ പോലെത്തന്നെ നിത്യ ഉപയോഗത്തിലെ മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളും ഈ രോഗത്തെ ഇല്ലാതാക്കുന്നുണ്ട്. മത്സ്യം, പച്ചക്കറികള്‍, ഫ്രൂട്‌സ് ഒലിവ് എണ്ണ , റെഡ് വൈന്‍ എന്നിവയുടെ ഉപയോഗം മറവിരോഗം കുറക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ കാപ്പി മറവി രോഗത്തിന് ഒരു അനുഗ്രഹമാണെന്ന് ഉള്ള വാര്‍ത്ത ലോകത്തെ കോടിക്കണക്കിന് ആളുകളെ ഞെട്ടിക്കുന്നതാണ്. മറവി രോഗത്തിന് കാപ്പി ഉത്തമമാണെന്ന് ഡോ.അര്‍ഫ്രാം ഇക്രം പറയുന്നു.

മീന്‍ എണ്ണ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി: മീന്‍ എണ്ണ ആഹാരത്തിലുള്‍പ്പെടുത്തുന്നതു ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ . മുതിര്‍ന്നവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത് കൂടുതല്‍ സഹായിക്കുന്നത്. കോര മത്സ്യത്തിന്‍റെയും മറ്റ് ശുദ്ധജല മത്സ്യങ്ങളുടെയും എണ്ണ ഉപോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

മീന്‍ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഡിഎച്ചഎയ്ക്ക് അല്‍ഷിമേഴ്സിനെ തടയാനാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 229 മുതിര്‍ന്ന പൌരന്മാരെ ഗവേഷകര്‍ പഠനത്തിന് വിധേയരാക്കുകയായിരുന്നു. ഗവേഷണഫലം അല്‍ഷിമേഴ്സ് ആന്‍റ് ഡിമന്‍ഷ്യ എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

അത്താഴം വൈകിയാൽ ഓർമ്മ ശക്തി കുറയുമെന്ന് പഠനങ്ങൾ !

 

ലേറ്റ് നൈറ്റ് ഡിന്നര്‍ ഇപ്പോള്‍ ജീവിതത്തിലെ ഒരു ശീലമായി മാറി കഴിഞ്ഞു നഗരവാസികള്‍ക്ക്. ഇത് അമിതവണ്ണത്തിന് ഇടയാക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ വൈകി അത്താഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്ന് ആയുര്‍വ്വേദം പറയുന്നുണ്ട്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ ശാസ്ത്രീയമായി ഇത് വിശദീകരിക്കുന്നത് പുതിയ കാര്യമാണ്. ഉറക്കത്തിന് തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ജീവശാസ്ത്രത്തെ തന്നെ മോശമായി ബാധിക്കും.പഠന സംബന്ധമായ കാര്യങ്ങളേയും ഓര്‍മ്മശക്തിയേയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഹിപ്പോക്യാമ്പല്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ വൈകിയുള്ള ഭക്ഷണശീലം കൂഴപ്പം സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഹിപ്പോക്യാമ്പസ് ഭാഗമാണ് വസ്തുക്കളെ തിരിച്ചറിയുന്നതിനും ദീര്‍ഘ കാലത്തെ ഓര്‍മ്മശക്തിക്കും നിദാനമാകുന്നത്.ആഹാര കാര്യത്തിൽ കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ ആധുനിക ജീവിതത്തില്‍, ഭക്ഷണത്തിന് ഇത് എപ്പോഴും നടക്കുന്ന കാര്യമല്ല. പക്ഷേ, അത്താഴം കഴിവതും വൈകി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓര്‍മ്മ ശക്തി കുറയുന്നതിനും കാരണമാകുന്നു

പതിവായി മധുരപാനീയങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക, പ്രത്യേകിച്ചും കുട്ടികള്‍ക്ക് സ്ഥിരമായി മധുരപാനീയങ്ങള്‍ നല്‍കുന്നവര്‍. മധുരപാനീയങ്ങള്‍ കുട്ടികള്‍ക്ക് അമിതവണ്ണത്തിനു കാരണമാകുമെന്നു മാത്രമല്ല അവരുടെ ഓര്‍മശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ നടന്ന പഠനത്തില്‍ നിന്നാണ് ഈ നിഗമനം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടികളുടെ ഭക്ഷണശീലം അവരുടെ തലച്ചോറിനെ സാരമായി സ്വാധീനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആദ്യം എലികളിലും പിന്നീടു മനുഷ്യരിലും പഠനം നടത്തി. അമിത അളവില്‍ ഫ്രക്‌ടോസ് കലര്‍ത്തിയ സിറപ്പ് നല്‍കിക്കൊണ്ടായിരുന്നു പരീക്ഷണം. ഇവയ്ക്ക് അമിതവണ്ണമുണ്ടാകുകയും തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തതായി നിരീക്ഷണത്തില്‍ തെളിഞ്ഞു. പ്രമേഹരോഗലക്ഷണങ്ങളും ഇവയില്‍ കണ്ടെത്തി. എന്നാല്‍ ഈ സിറപ്പ് കഴിക്കാത്ത എലികളില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയുമില്ല. കുട്ടികളിലും ഇതേ പ്രതികരണമാണ് ലഭിച്ചത്. ഓര്‍മശക്തി കുറഞ്ഞുവെന്നു മാത്രമല്ല, പല കുട്ടികളും അലസന്മാരെ പോലെ ഏതു നേരവും ചടഞ്ഞുകൂടി പ്രസരിപ്പു നഷ്ടപ്പെട്ടവരായിത്തീര്‍ന്നുവത്രേ. ഇനി മുതല്‍ കൃത്രിമ മധുരപാനീയങ്ങള്‍ക്കു വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ പഴച്ചാറുകളോ മറ്റോ നല്‍കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

അവസാനം പരിഷ്കരിച്ചത് : 6/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate