অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ദുരന്തം

ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ദുരന്തം

ലോകകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.  പ്രതിവര്‍ഷം ഏകദേശം 3000 പേര്‍ അപകടത്തില്‍ മരിക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഈ രംഗത്ത് രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം. അതായത് ദിവസം ഒമ്പതു പേര്‍ വീതം ഇവിടെ റോഡപകടത്തില്‍ മരിക്കുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിലെ അപകടനിരക്ക് പതിമൂന്നു ശതമാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1000 വാഹനങ്ങള്‍ക്കിടയില്‍ 12.5% അപകടമാണ് ദേശീയശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 15% മാണ്. കേരളത്തെ സംബന്ധിച്ച് പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവും അതിനു സമാന്തരമായി റോഡുകള്‍ വികസിക്കാത്തതുമാണ് ഇത്രയേറെ അപകടങ്ങളുണ്ടാവാനുള്ള മുഖ്യ കാരണം. ഇന്ത്യയില്‍ 100 സ്ക്വയര്‍ കിലോമീറ്റര്‍ റോഡില്‍ 1673 വാഹനങ്ങളാണ് ഓടുന്നതെങ്കില്‍ കേരളത്തില്‍ ഓടുന്നത് 6527 വാഹനങ്ങളാണ്. അതായത് ദേശീയനിരക്കിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍.

എന്തുകൊണ്ട് ഇത്രയധികം അപകടങ്ങള്‍?

യാദൃശ്ചികവും സ്വാഭാവികവുമായി കടന്നുവരുന്ന അപകടകാരണങ്ങളെ വിലയിരുത്തിയാല്‍ അവയില്‍ പലതും വരുത്തിക്കൂട്ടുന്നതാണെന്നു കാണാം. അതായത് റോഡപകടങ്ങളില്‍ 85% വും അശ്രദ്ധകൊണ്ടു സംഭവിക്കുന്നതാണ്. അപകടങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ പ്രധാനപ്പെട്ടവ ഇവയാണ്.

  1. അശ്രദ്ധമായ ഡ്രൈവിങ്
  2. റോഡുകളുടെ ശോചനീയാവസ്ഥ
  3. കുത്തനെ ഉയരുന്ന വാഹനപ്പെരുപ്പം
  4. റോഡുകളുടെ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്ത
  5. ട്രാഫിക്നിയമങ്ങള്‍ പാലിക്കപ്പെടാത്തത്
  6. അനധികൃത വാഹനപ്പാര്‍ക്കിങ്ങും റോഡു കയ്യേറലും
  7. വാഹനങ്ങളുടെ യന്ത്രത്തകരാറുകള്‍

മരിച്ചവരേക്കാളേറെ മരിച്ചുജീവിക്കുന്നവര്‍

റോഡപകടത്തില്‍ മരിക്കുന്നവരെക്കാളേറെ ദയനീയമായ കാഴ്ച ഗുരുതരമായി പരുക്കുപറ്റി മരിച്ചുജീവിക്കുവരുടേതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 6 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ പരുക്കേറ്റ് ശയ്യാവലംബരായിത്തീര്‍ന്നത്. ഇവരില്‍ 53 പേരിലൊരാള്‍ എന്ന കണക്കിന് തീരെ കിടപ്പായിപ്പോയവരാണ്. അപകടം വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെ കണക്ക് വര്‍ഷത്തില്‍ 600 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നതെങ്കില്‍ ഇതിലുമെത്രയോ ഇരട്ടി വലുതാണ് മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കുണ്ടാവുന്ന നഷ്ടമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മരണം തളര്‍ത്തുന്ന മനസുകള്‍

അപകടങ്ങള്‍ ആരും മനപൂര്‍വ്വം വരുത്തിക്കൂട്ടുന്നതല്ല എന്നത് സത്യമാണ്. പക്ഷേ, ഒരാളുടെ അശ്രദ്ധ നിരപരാധിയായ മറ്റൊരാളുടെ ജീവനെടുക്കുമ്പോള്‍ രണ്ടു ജീവിതങ്ങളാണ് ഒരേസമയം പൊലിഞ്ഞുപോകുന്നത്. അപകടത്തിനിരയായ വ്യക്തിയെപ്പോലെതന്നെ അതിനു കാരണക്കാരനായ വ്യക്തിയുടെയും ജീവിതം അതോടെ മരവിച്ചുപോകുന്നു. നിയമം അയാളെ വെറുതേവിട്ടാലും മരണംവരെ ആ മനസ് വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും. നിരന്തരം പിന്തുടരുന്ന മാനസികവ്യഥ മൂലം ശാപഗ്രസ്ഥമായ ജീവിതമായിരിക്കും അയാള്‍ക്കു ജീവിച്ചുതീര്‍ക്കേണ്ടിവരിക. ഈ അവസ്ഥ അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തകര്‍ന്ന മനസുമായി ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന ഒരാളെ വളരെ പെട്ടെന്ന് രോഗങ്ങള്‍ക്കു കീഴ്പ്പെടുത്താനാവും.

ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ഒരു ദുരന്തം

പാട്ട് സി.ഡി.കള്‍ ശ്രദ്ധ തിരിക്കുമ്പോള്‍

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന ഒരു പ്രധാന ഘടകമാണ് ഓഡിയോ സി.ഡി.കള്‍. പാട്ടിന്റെ ലഹരിയില്‍ മുഴുകുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് തല്‍ക്കാലം മറക്കും. ഗ്രാമപ്രദേശങ്ങളിലൂടെ ഓടുന്ന സ്വകാര്യബസുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പാട്ടു വയ്ക്കുന്നത്. രാത്രികാലങ്ങളില്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഹൈവേയിലൂടെ ഒട്ടുമുക്കാലും വാഹനങ്ങളും ഓടുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ റോഡുകള്‍ക്ക് വളവുകളും കയറ്റിറങ്ങളും കൂടുതലാണ്. ശബരിമലതീര്‍ത്ഥാടകരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്നവര്‍ നമ്മുടെ റോഡിന്റെ കിടപ്പിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അശ്രദ്ധമായും അതിവേഗത്തിലും വാഹനമോടിക്കാറ്. പോരാത്തതിന് ഉച്ചത്തിലുള്ള ഭക്തിഗാനങ്ങള്‍കേട്ടുകൊണ്ടുള്ള ഡ്രൈവിങ്ങും. സി.ഡി. ഇടയ്ക്കിടെ മാറ്റുന്നതും വാഹനമോടിച്ചുകൊണ്ടുതന്നെയാവും.വാഹനങ്ങളാണ് ഇവയുടെയൊക്കെ പ്രധാന മാര്‍ക്കറ്റും. അപകടങ്ങള്‍ ഒരു തുടര്‍ക്കഥയാവുമ്പോള്‍ ഇതൊക്കെ ഒഴിവാക്കേണ്ടതാണെന്ന കാര്യം സ്വയം ചിന്തിക്കേണ്ടതാണ്.

മൊബൈല്‍ഫോണുകളുടെ റോള്‍

അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നതില്‍ മൊബൈല്‍ഫോണുകളുടെ റോള്‍ ചില്ലറയല്ല. ഇക്കാര്യത്തില്‍ ബൈക്കുയാത്രക്കാരാണ് കൂടുതല്‍ സാഹസം കാണിച്ചുക്കുന്നത്. ഒരു കൈകൊണ്ട് ആക്സിലേറ്ററില്‍ പിടിച്ച് മറുകൈയില്‍ സെല്‍ഫോണും പിടിച്ച് കൂളായി സംസാരിച്ചുകൊണ്ടാണ് യുവത്വം ഇന്ന് ബൈക്കില്‍ പായുന്നത്. ചോരത്തിളപ്പിന്റെ ഉശിരില്‍ നിയമത്തെ വകവയ്ക്കാതെ പായുന്ന ഇവര്‍ക്ക് വണ്ടി ഒതുക്കിനിര്‍ത്തി സംസാരിക്കുന്നത് നാണക്കേടാണ്. ചെവിയില്‍ ബ്ളൂടൂത്ത് വച്ചുകൊണ്ടു വാഹനമോടിക്കുന്നവരും ധാരാളം. ഇവരുടെ കണ്ണു തുറന്നിരിക്കുമെങ്കിലും മനസ് മറ്റൊരു ലോകത്തായിരിക്കും. മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും പുല്ലുവില നല്‍കാത്ത ഇക്കൂട്ടര്‍ എത്രയെത്ര നിരപരാധികളെയാണ് തങ്ങളുടെ ഇരുചക്രക്കാലന്റെ ചുവട്ടിലിട്ട് അരയ്ക്കുന്നത്? വാഹനമോടിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിലിടുകയോ ചെയ്താല്‍ ബെല്ലടികേള്‍ക്കുമ്പോള്‍ ചാടിയെടുക്കാനുള്ള പ്രവണത മാറിക്കിട്ടും. ഫോണ്‍ ചെയ്യുന്ന വ്യക്തിക്ക് നിങ്ങളെ ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിച്ചുകൊള്ളും. അല്ലെങ്കില്‍ സന്ദേശമയച്ചുകൊള്ളും.

പിന്‍സീറ്റ്ഡ്രൈവിങ്ങ്

ഡ്രൈവറുടെ പിന്‍സീറ്റിലിരുന്നുകൊണ്ടുള്ള കമന്റുകളും സംസാരവുമെല്ലാം അപകടത്തിലേക്കുള്ള പച്ചക്കൊടിയായി വേണം കരുതാന്‍. ഒരു ഡ്രൈവറുടെ കണ്ണും മനസും റോഡിന്റെ നാലുഭാഗത്തും ഒരുപോലെ പായിക്കേണ്ടതാണെന്ന കാര്യം വാഹനത്തിലിരിക്കുന്നവരാണ് ആദ്യം ഓര്‍ക്കേണ്ടത്. തിരക്കുപിടിച്ച ജീവിതത്തില്‍ നാട്ടുവര്‍ത്തമാനം പറയാന്‍ ആരെയും കിട്ടാത്തതും സമയക്കുറവും പരിഹരിക്കുന്നത് പലപ്പോഴും വാഹത്തില്‍ കയറുമ്പോഴായിരിക്കും. ഡ്രൈവര്‍ എത്ര എക്സ്പീരിയന്‍സുള്ളയാളായിക്കോട്ടെ, ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവന്‍ അപകടത്തിലാവാന്‍. അതുകൊണ്ട് ഡ്രൈവറുമായുള്ള അനാവശ്യമായ സംവാദം ഒഴിവാക്കുന്നതാണ് അപകടം കുറയ്ക്കാനുള്ള പാഠങ്ങളില്‍ ഒന്ന്. പ്രത്യേകിച്ചും തിരക്കേറിയ റൂട്ടുകളിലും ജംങ്ഷനുകളിലും വളവുകളുള്ള റോഡിലും വണ്ടിയോടിക്കൊണ്ടിരിക്കുമ്പോള്‍.

ഉറക്കമിളച്ച് വാഹനമോടിക്കരുത്

ദീര്‍ഘദൂരം താണ്ടാനുള്ളവര്‍ക്ക് രാത്രി വാഹനമോടിക്കുന്നതാണ് താല്പര്യം. ഗതാഗതക്കുരുക്കും ചൂടും ഒഴിവാക്കാനാണിത്. അതേസമയം ദേശീയപാതയില്‍ ഒരു അപകടമെങ്കിലും സംഭവിക്കാതെ ഒരു രാത്രിപോലും കടന്നുപോകുന്നില്ല. കാരണം മറ്റൊന്നുമല്ല, തളര്‍ന്നും ഉറക്കമൊഴിച്ചും വാഹനമോടിക്കുന്നവര്‍ പലപ്പോഴും കണ്ണുതുറന്നുപിടിച്ച് ഉറങ്ങിക്കൊണ്ടായിരിക്കും ഡ്രൈവിങ്ങ് നടത്തുക. ഇവരുടെ ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഈ ദുരന്തം ഒഴിവാക്കാന്‍ ഉറക്കമോ ക്ഷീണമോ തോന്നിയാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും നില്‍ക്കാതെ വാഹനം പാര്‍ക്കുചെയ്ത് വിശ്രമിക്കുക മാത്രമാണ് ഏകവഴി.

മദ്യപിച്ചശേഷം ഡ്രൈവിങ് സീറ്റിലിരിക്കരുത്

അപകടമരണത്തെത്തുടര്‍ന്നുള്ള പല പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും മദ്യപിച്ചുകൊണ്ടു വാഹനമോടിച്ചതിനുള്ള തെളിവുകളുണ്ട്. 20-30 വയസിനിടയിലുള്ളവര്‍ക്കിടയിലാണ് അപകടം കൂടുന്നതെന്നതും മദ്യത്തിന്റെയും ഡ്രഗ്സിന്റെയുമൊക്കെ പങ്ക് വ്യക്തമാക്കുന്നു. മദ്യപിച്ചുകൊണ്ട് സ്റിയറിങ്ങില്‍ പിടിക്കുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്ന കാര്യം ഓര്‍ക്കുക.

അമിതവേഗം ആപത്ത്

ചിലര്‍ക്ക് വണ്ടിയിലിരുന്നാല്‍ വിമാനത്തിലിരിക്കുന്ന ഫീലിങ് കിട്ടണം. യുവാക്കള്‍ക്കിയിലാണ് ഈ ചിന്താഗതി കൂടുതല്‍. അതിലപ്പുറം ഇന്നത്തെ സ്പീഡ്ലൈഫും വേഗത്തിലോടാന്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ വാഹനത്തിന് എത്ര വേഗത്തില്‍ പോകാനുമുള്ള കുതിരശക്തിയുമുണ്ടാവാം. പക്ഷേ, പോകുന്ന പാതയുടെ അവസ്ഥയും കുതിച്ചുപായുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍ മുന്നിലും പിന്നിലുമുണ്ടെന്ന കാര്യവും ഓര്‍മ്മയിലുണ്ടാവണം. പൊതുറോഡുകള്‍ പൊതുജനങ്ങളുടേതാണ്. സ്വന്തമായി വാഹനമുള്ളവര്‍ റോഡും തങ്ങളുടെ സ്വന്തമാണെന്ന് ധരിച്ചാല്‍ അത് ആപത്ത് വിളിച്ചുവരുത്തും. ജംങ്ഷനുകള്‍, വളവുകള്‍, സ്കൂള്‍മേഖലകള്‍ എന്നിവ സശ്രദ്ധം വീക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം നിങ്ങളുടെ ഡ്രൈവിങ്.

മനസും ദൃഷ്ടികളും റോഡില്‍ മാത്രം

വാഹനമോടിക്കുമ്പോള്‍ ചിന്തകള്‍ കാടുകയറിയാല്‍ റോഡിലെ ഹമ്പുകളും കുണ്ടും കുഴിയും വളവും തിരിവുമെന്നല്ല ട്രാഫിക് സിഗ്നലുകളോ സീബ്രാവരകളോ ഒന്നും നിങ്ങളുടെ ദൃഷ്ടിപഥത്തിലെത്തുകയില്ല. അതിനാല്‍ മനസ് ഡ്രൈവിങ്ങില്‍ മാത്രം ഏകാഗ്രമായിരിക്കണം. കണ്ണുകള്‍ റോഡിലേക്കു മാത്രം ഊന്നുകയും വേണം. വഴിയരികിലെ പരസ്യബോര്‍ഡുകളോ ഇല്യുമിനേഷന്‍ ലൈറ്റുകളോ ഘോഷയാത്രകളോ ഒക്കെ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കൈകളില്‍ വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട വിലപ്പെട്ട ജീവനുകളെക്കുറിച്ചുള്ള ബോധം എപ്പോഴുമുണ്ടാവണം.

മറികടക്കലും മല്‍സരവും ഒഴിവാക്കണം

നാഷണല്‍ ഹൈവേകളിലുണ്ടാകുന്ന അപകടങ്ങളില്‍ ഒട്ടുമുക്കാലും സംഭവിക്കുന്നത് ഓവര്‍ടേക്കിങ്ങും മല്‍സരയോട്ടവും മൂലമാണ്. ഡ്രൈവിങ് മിടുക്കും വാഹനത്തിന്റെ വമ്പും കാണിക്കാനുള്ള ഇടമല്ല പൊതുറോഡുകള്‍. എല്ലാവര്‍ക്കും കടന്നുപോകേണ്ട റോഡില്‍ ഒരാള്‍ കാണിക്കുന്ന അതിസാമര്‍ത്ഥ്യം വെറും ബാലിശമാണ്.

സിഗ്നല്‍ ലൈറ്റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം

രാത്രിയാണ് യാത്രയെങ്കില്‍ വാഹനം സ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെഡ്ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. പിന്നിലും മുന്നിലുമുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കേണ്ട ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ജാഗ്രത കാണിക്കണം. രാത്രി ഡിംലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മടികാണിക്കുന്നത് വന്‍അപകടങ്ങള്‍ക്ക് ഇടയാക്കും. നേര്‍ക്കുനേര്‍ വരുന്ന വാഹനങ്ങളില്‍ ആര് ഡിംലൈറ്റിടണമെന്ന മല്‍സരചിന്തയാണ് പലപ്പോഴും വിനയാവാറ്.

സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും അവനവന്റെ രക്ഷയ്ക്ക്

പോലീസിന്റെ കണ്ണില്‍പ്പെടുമെന്നു കരുതിയാണ് മിക്കവരും സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നത്. എന്നാല്‍ ഇത് സ്വന്തം രക്ഷയ്ക്കുവേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവേണ്ടതാണ്. തെങ്ങില്‍ കയറുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാത്തതെന്ത് എന്ന വാദഗതി ശരിയല്ല. കാരണം അവര്‍ക്കിടയില്‍ ദിവസം 9 പേര്‍ മരിക്കുന്നില്ല എന്ന കാര്യം ഓര്‍ക്കുക.

കടപ്പാട്:aarogyavaarthakal

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate