വിളർച്ചയുളളവരുടെ രക്താണുക്കൾക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശസമൂഹങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാരണമാകുന്നത്.
സ്ത്രീകളിൽ വിളർച്ചാസാധ്യത കൂടുതൽ
സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. രക്തസ്രാവം, ബോണ്മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും.
കാൻസർ ചികിത്സകളിൽപ്പെടുന്ന കീമോതെറാപ്പിക്കു വിധേയമാകുന്നവരിലും ഹീമോഗ്ലോബിൻ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. ഹീമോഗ്ലോബിൻ തന്മാത്രയിലുണ്ടാകുന്ന അസ്വാഭാവികത്വമാണ് അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ഇടയാക്കുന്നത്. ഇതു പാരന്പര്യരോഗമാണ്.
ഹീമോഗ്ലോബിൻ കൗണ്ട് ആവശ്യമായ അളവിൽ നിന്നു കുറഞ്ഞാൽ ഇരുന്പ് ധാരാളമടങ്ങിയ ആഹാരം ശീലമാക്കണം. ഹീമോഗ്ലോബിന്റെ രൂപീകരണത്തിൽ ഇരുന്പിനു നിർണായക പങ്കുണ്ട്.
പച്ചനിറമുളള ഇലക്കറികൾ, ശർക്കര, തക്കാളി, ഉലുവ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, എളള്, ചീര, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേൻ, ഇളനീര്, മൃഗങ്ങളുടെ കരൾ, മുട്ട, ചീര, ഏത്തപ്പഴം, ശതാവരി, ചേന, ഓട്സ്, സോയാബീൻ, പയർ, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഇരുന്പ് ധാരാളം.
വിറ്റാമിൻ സിയും പ്രധാനം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. എന്നാൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
ഫോളിക്കാസിഡ്, വിറ്റാമിൻ ബി12
ഫോളിക്കാസിഡും വിറ്റാമിൻ ബി12 ഉം ചുവന്നരക്താണുക്കളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ഇവയുടെ കുറവ് നിശ്ചയമായും ഹീമോഗ്ലോബിന്റെ അളവിലും കുറവുവരുത്തും. കോഴി, താറാവ് എന്നിവയുടെ ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളമുണ്ട്.
വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്നരക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു.
കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, ചീര, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ തുടങ്ങിയവയിൽ ഫോളേറ്റുകളുണ്ട്.
കോളപാനീയങ്ങൾ വേണ്ട
ഭക്ഷണത്തിൽ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്. കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെൻറ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി വിദഗ്ധർ പറയുന്നു. ഹീമോഗ്ലോബിൻ കൗണ്ട് തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു കണ്സൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം.
വ്യായാമം ചെയ്താൽ
വ്യായാമം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം. അതു ടെൻഷൻ കുറയ്ക്കും. ജീവിതശൈലീരോഗങ്ങളെ അകറ്റിനിർത്തും.വ്യായാമത്തിലേർപ്പെടുന്പോൾ ശരീരത്തിനു കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും. യോഗ, എയ്റോബിക് വ്യായാമരീതി എന്നിവ അംഗീകൃത ട്രെയിനർമാരിൽ നിന്നു പരിശീലിക്കുന്നത് അഭികാമ്യം.
ഹീമോഗ്ലോബിന്റെ കുറവു നികത്താൻ ആഹാരക്രമത്തില് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ആഹാരക്രമത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തണം. അതിൽ ഇരുന്പ്, ഫോളിക്കാസിഡ്, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം. ആപ്പിൾ ശീലമാക്കുന്നതും ഉചിതം. അതിലുളള ഇരുന്പും മറ്റു പോഷകങ്ങളും ഹീമോഗ്ലോബിന്റെ തോതു മെച്ചപ്പെടുത്തുന്നു.
ഏതു പ്രായത്തിലുള്ളവരെയും അലുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലിൽ ഏറെ ആശങ്കപ്പെടുന്നത്.
മിക്കവരിലും ദിവസം 50 - 100 മുടിയിഴകൾ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിർത്തുവരുന്നതിനാൽ തലയിൽ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തിൽ മുടികൊഴിച്ചിലിന്റെ യഥാർഥ കാരണം പൂർണമായി വ്യക്തമല്ല.
പാരന്പര്യം, ഹോർമോണ് വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹോർമോണ് വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാക്കുന്നു. ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചർമരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു.
കാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ, സന്ധിവാതം, ഡിപ്രഷൻ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകൾ, രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ, ചിലതരം ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകൾ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാൽ ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തുകയോ ഡോസിൽ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിൻ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്.
കടുത്ത പനി, സർജറി തുടങ്ങിയവയ്ക്കുശേഷം സംഭവിക്കുന്ന മുടികൊഴിച്ചിൽ താത്കാലികമാണ്.
മുടിയുടെ സൗന്ദര്യവും സ്റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയർ സ്റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകൾ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയിൽ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാർഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
പ്രോട്ടീൻ, ഇരുന്പ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവും മുടികൊഴിച്ചിലിനു കാരണമാകാറുള്ളതായി പഠനങ്ങളുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണു മുടികൊഴിച്ചിലിനുള്ള പ്രധാനകാരണം. പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിെൻറ തോതു കൂടുന്നതായി റിപ്പോർട്ടുണ്ട്. ഹെയർ ഫോളിക്കിളിൾ ദുർബലമാകൽ, പോഷകാഹാരക്കുറവ്, പ്രമേഹം പോലെയുളള ചിലതരം രോഗങ്ങൾ, മാനസിക സമ്മർദം, പെട്ടെന്നുണ്ടാകുന്ന കടുത്ത വൈകാരിക പിരിമുറുക്കം എന്നിവയെല്ലാം മുടികൊഴിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ. മിക്കപ്പോഴും സ്്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നത്. മാനസികസമ്മർദം മുടിയുടെ നിറത്തെയും ബാധിക്കും. കടുത്ത മാനസിക സമ്മർദം(ടെൻഷൻ) പൊതുവെയുള്ള ആരോഗ്യത്തിനും ഗുണകരമല്ല. ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നിവ ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
വൈകാതെ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.
‘ഐ ആം പ്രഗ്നന്റ്’ എന്ന ചിന്താഗതി മാറി ഇപ്പോൾ ‘വീ ആർ പ്രഗ്നന്റ്’ എന്നു ചിന്തിക്കാൻ സമയമായി. ഒരു ഭാര്യ അമ്മയാകാൻ തുടങ്ങുന്ന നിമിഷം മുതൽ ഭർത്താവ് അച്ഛനുമാണ്. ഭാര്യ ഏതെല്ലാം അവസ്ഥയിലൂടെയാണ് 40 ആഴ്ച കടന്നു പോകുന്നത് എന്നു ഭർത്താവും അറിഞ്ഞിരിക്കണം. ഗർഭിണിയായ ഭാര്യയിൽ ഓരോ ആഴ്ചയും എന്തെല്ലാം മാറ്റങ്ങളുണ്ടാകും, തന്റെ കുഞ്ഞിന്റെ വളർച്ചയിൽ എന്തെല്ലാം സംഭവിക്കുന്നുണ്ട്, ഭാര്യയ്ക്കുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങൾ കുറയ്ക്കാൻ തനിക്കെന്തെല്ലാം ചെയ്യാനാകും, ഇവയെക്കുറിച്ചെല്ലാം ഭർത്താവും കാര്യമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.
ഗർഭിണിയാകുന്നതോടെ ഭർത്താവുമായി യാതൊരു സമ്പർക്കവുമില്ലാത്ത അവസ്ഥ മാറണം. ഏഴാം മാസം പ്രസവത്തിനായി പെൺവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാൽ പിന്നെ കുഞ്ഞിനു മൂന്നുമാസമാകുമ്പോഴായിരിക്കും തിരിച്ചു കൊണ്ടുവരുന്നത്. അത്രയും നാളും സ്ത്രീയുടെയോ കുഞ്ഞിന്റെയൊ കാര്യത്തിലൊന്നും ഭർത്താവിനെ ഇടപെടുത്താതിരിക്കുന്ന അവസ്ഥയും മാറണം. ഭർത്താവിന്റെ നല്ലവാക്കുകളും നമ്മുടെ കുഞ്ഞിനുവേണ്ടിയല്ലേ സാരമില്ല എന്നുള്ള ആശ്വാസവും ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകൾ മറക്കാനും കുറയ്ക്കാനും സ്ത്രീയെ പ്രാപ്തയാക്കും. സ്വാഭാവിക പ്രസവത്തിനു സ്ത്രീയ്ക്കു ധൈര്യം കൊടുക്കാൻ തീർച്ചയായും ഭർത്താവിന്റെ പിന്തുണയ്ക്കാകുമെന്നും ലമാസ് വ്യക്തമായി പഠിപ്പിക്കുന്നു.
ഗർഭാവസ്ഥയിലെ വ്യായാമം
മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഗർഭിണികൾക്കു ദിവസവും 45 മിനിട്ടു നേരമെങ്കിലും ലഘുവ്യായാമം ചെയ്യാൻ സാധിക്കണം. വ്യായാ മം ചെയ്യാതിരിക്കൻ പല കാരണങ്ങളുമുണ്ട്. ഗർഭാവസ്ഥയിൽ ചിലർക്കു ക്ഷീണവും മടിയുമുണ്ടാകും. എന്നാൽ വ്യായാമം ചെയ്യാൻ തയാറാകുന്നവരെ വിലക്കേണ്ടതില്ല. പണ്ടുള്ള സ്ത്രീകളോടു ഗർഭകാലത്തു സൂക്ഷിക്കണം എന്നു പറഞ്ഞിരുന്നത് അവർ അതിനുതക്ക കഠിനമായ ജോലികൾ ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ ഇന്നു കഠിന ജോലികൾ കുറവാണ്. ഗർഭാവസ്ഥയ്ക്കു മുൻപുവരെ കൃത്യമായി വ്യായാമം ചെയ്തിരുന്നവർപോലും ഗർഭിണിയാകുമ്പോൾ വ്യായാമം ചെയ്യുന്നതു പൂർണമായി നിർത്തുന്നതാണു കണ്ടുവരുന്നത്. ഇതും ശരിയല്ല.
ഇപ്പോൾ ഇന്ത്യൻ ക്ലോസറ്റ് ഒരിടത്തും തന്നെ കാണാനാകുന്നില്ല. അതിൽ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും തന്നെ കാലിനും തുടകൾക്കും ഇടുപ്പെല്ലിനും മികച്ച വ്യായാമമായിരുന്നു. പ്രസവിക്കാൻ ഏറ്റവും അനുയോജ്യമായ പോസിഷനും ഇതാണ്. പ്രസവസമയത്തു മറ്റേതു പോസിഷനെക്കാളും 30 മുതൽ 40 ശതമാനം വരെ ഗർഭാശയമുഖം വികസിക്കുന്നതും ഈ പൊസിഷനിലാണ്. പ്രസവത്തിന്റെ രണ്ടാം ഘട്ടമായ കുഞ്ഞു പുറത്തേക്കുവരുന്ന അവസ്ഥയിൽ ഏറ്റവും അനുയോജ്യമാണെന്നു പറയപ്പെടുന്ന പൊസിഷനും ഇതാണ്. ഗർഭിണി നിവർന്നുവരുന്ന പൊസിഷനായതുകൊണ്ടു ഗുരുത്വാകർഷണവും പ്രസവത്തെ എളുപ്പമാക്കാൻ സഹായിക്കും. മുൻപ് അബോർഷനുണ്ടായിട്ടുണ്ടെങ്കിലോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രം റെസ്റ്റ് എടുത്താൽ മതിയാകും.
ഗർഭിണികളും ഭക്ഷണക്രമവും
ഇരുമ്പുസത്തു ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമമാണു ഗർഭിണികൾ സ്വീകരിക്കേണ്ടത്. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ധാരാളം വെള്ളം കുടിക്കണം. കുഞ്ഞിന്റെ ഗർഭാവസ്ഥയിലുള്ള വളർച്ചയുടെ കാലഘട്ടങ്ങളിൽ പ്രത്യേകം പ്രത്യേകം എന്തൊക്കെയാണ് ആവശ്യമായി വരുന്നതെന്നു മനസിലാക്കി അതു കൂടുതൽ കഴിക്കണം. ഇവിടെയും നിങ്ങളുടെ അറിവു നിങ്ങളുടെ സഹായത്തിനെത്തണം. പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
കൂടുന്ന ഭാരത്തിൽ ശ്രദ്ധവേണം
ഗർഭാവസ്ഥയിൽ 9 മാസം കൊണ്ടു കൂടുന്ന ഭാരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ക്രമത്തിലധികം ഭാരം കൂടാൻ പാടില്ല. നിലവിലുള്ള പൊക്കവും വണ്ണവും കണക്കാക്കി എത്രഭാരം വരെ കൂടാമെന്നു കണക്കാക്കി വേണം ഭാരം നിയന്ത്രിക്കേണ്ടത്. ഒരു ഗർഭിണി 12 മുതൽ 15 കിലോ വരെ ഭാരം ഗർഭാവസ്ഥയിൽ കൂടിയാൽ മതിയാകും. ഇതു ഗർഭത്തിന്റെ ആദ്യകാലം മുതൽ തന്നെ ശ്രദ്ധിക്കണം. അമിതവണ്ണം സ്വാഭാവിക പ്രസവത്തിനു തടസമാകുന്നു.
പ്രസവം എളുപ്പമാകട്ടെ
പ്രസവം എളുപ്പമാകാൻ ലമാസ് ക്ലാസുകളിൽ നിർദേശിക്കുന്ന ആറു കാര്യങ്ങളുണ്ട്. പുറത്തു നിന്നുമുള്ള ഇടപെടലുകൾ പരമാവധി കുറച്ചു സ്വാഭാവിക സുഖപ്രസവം ഉണ്ടാകാനായി ഇനി പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു.
പ്രസവം സ്വമേധയാ ആരംഭിക്കണം. വേദന വരാനുള്ള മരുന്നുകൾ ഇല്ലാതെ പ്രസവം നടക്കണം. 36 ആഴ്ച്ചയ്ക്കും 42 ആഴ്ച്ചയ്ക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനായി മാനസികമായി തയാറെടുക്കുക. കുഞ്ഞു പൂർണവളർച്ചയെത്തിക്കഴിയുമ്പോൾ പുറത്തേക്കു വരാനുള്ള ഒരു സിഗ്നൽപോലെ ഒരു രാസപ്രവർത്തനം ശരീരത്തിൽ ഉണ്ടാകും. ഇതാണു ഗർഭാശയമുഖം വികസിപ്പിക്കുന്നതും വേദനയുണ്ടാക്കുന്നതും. അതിനനുസരിച്ചു മാത്രം മുന്നോട്ടു നീങ്ങുക.
പ്രസവം ആരംഭിക്കുന്ന സമയത്തു ഗർഭിണിക്കു ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രസവവേദനയുടെ സമയത്ത് എന്തുചെയ്താലാണു വേദനകുറയുകയെന്നു ചിലപ്പോൾ മറ്റൊരാൾക്കു പറഞ്ഞു തരാനാകില്ല. സ്ത്രീക്കു ചിലപ്പോൾ നിൽക്കണമെന്നോ നടക്കണമെന്നോ ഇരിക്കണമെന്നൊ തോന്നാം. നമ്മുടെ നാട്ടിൽ പൊതുവായ രീതി വച്ചു വേദന തുടങ്ങുമ്പോൾ തന്നെ കിടത്തിയാണു പരിശോധിക്കുന്നതും പ്രസവിക്കുന്നതും. ഈ രീതി ചില സാചര്യങ്ങളിൽ സ്ത്രീക്കു സൗകര്യപ്രദമായിരിക്കില്ല. പ്രസവസമയത്തു സ്ത്രീയുടെ താത്പര്യവും സുഖസൗകര്യവുമാണു പ്രധാനമായും പരിഗണിക്കേണ്ടത്.
പ്രസവസമയത്തുടനീളം സ്ത്രീക്കൊപ്പം ഉണ്ടാകുക. പ്രസവത്തിന്റെ സമയത്തു സ്ത്രീക്കു ശാരീരികമായും മാനസികമായുമുള്ള പിന്തുണ അത്യാവശ്യമാണ്. അതിനുവേണ്ടി ഒപ്പം വേണ്ടപ്പെട്ട ഒരാൾ എപ്പോഴും കൂടെയുണ്ടാകണം. അതു ഭർത്താവായിരിക്കുന്നതാണു കൂടുതൽ അഭികാമ്യമെന്നു ലമാസ് പറയുന്നു. ഇടപെടലുകൾ ഉണ്ടാകരുത്. സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കണമെന്നാണു ലമാസ് നിർദ്ദേശിക്കുന്നത്. പ്രസവിക്കാനുള്ള മരുന്നു സ്വീകരിക്കുന്നതിനോടു യോജിപ്പില്ല.
സ്ത്രീയെ നിവർന്നിരിക്കാൻ സഹായിച്ചുകൊണ്ടു ഗുരുത്വാകർഷണത്തിന് ഒപ്പം നിന്നു പ്രസവിക്കാൻ സഹായിക്കുന്നു. ഇതു സ്ത്രീയുടെ അധ്വാനം കുറയ്ക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മയുടെ ശരീരത്തോടു ചേർത്തു വയ്ക്കുന്നതു വഴി എത്രയും പെട്ടന്നു കുഞ്ഞിനു പാലുകൊടുക്കാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രസവങ്ങൾ കൂടുതലും ആശുപത്രികൾ വഴിയാണു നടക്കുന്നത്. സിസേറിയൻ നിരക്കു കുറയ്ക്കുവാനായി സർക്കാർ പലനടപടികളും തുടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം ബാഹ്യമായ കാര്യങ്ങളാണ്. അടിസ്ഥാനപരമായി പ്രസവിക്കുന്ന സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു തന്നെ പ്രാധാന്യം നൽകണം. ഇതു തീർച്ചായും ആരോഗ്യമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ സഹായിക്കും.
ഗർഭിണികളുടെ ഭക്ഷണക്രമം
പ്രിയങ്ക ഇടിക്കുള
ബർത്ത് വില്ലേജ്, വൈറ്റില
–നിമ്മി ഏബ്രഹാം
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പ്രോസസ്ഡ് ധാന്യപ്പൊടികൾ
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി മില്ലിൽ പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറും നിർദേശിക്കുന്നു.
മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്. അജിനോമോട്ടോ. പക്ഷേ അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം. വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
ശ്രദ്ധിക്കുക
വിവരങ്ങൾ: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമൻറിംഗിനു വിധേയമാക്കിയാണു നിർമിക്കുന്നത്. എന്നാൽ ഗ്രീൻ ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമെൻറിംഗിനു വിധേയമാക്കുന്നില്ല. ഗ്രീൻ ടീയിൽ വിറ്റാമിൻഎ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗുണങ്ങൾക്ക് അടിസ്ഥാനം. ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്.
ഇന്ന് ലോകമെന്പാടും ചർച്ചചെയ്യുന്ന ആരോഗ്യപ്രശ്നമാണ് ഓറൽ കാൻസർ അഥവാ വായിലെ അർബുദം. പ്രധാനമായും നാവ്, മോണ, പല്ലിനോടനുബന്ധിച്ചുള്ള മറ്റു ഭാഗങ്ങൾ, അണ്ണാക്ക് എന്നിവയെ ബാധിക്കുന്നു. മുഴുവൻ അർബുദങ്ങളുടെ കണക്കെടുത്താൽ പുരുഷന്മാരിൽ 4 ശതമാനവും സ്ത്രീകളിൽ 2 ശതമാനവും ഓറൽ കാൻസർ കാണപ്പെടുന്നു. ആദ്യഘട്ടത്തിൽത്തന്നെ ഇവ തിരിച്ചറിയാൻ സാധിച്ചാൽ ജീവൻ നിലനിർത്താനാവും.
അതുപോലെ വായിൽ പാടപോലെ രൂപപ്പെടുന്ന രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ അവ പിന്നീട് അർബുദമായി മാറുന്നത് തടയാം. നൂതനമായ രോഗനിർണയ ഉപാധികൾവഴി രോഗലക്ഷണങ്ങൾപോലും കാണിക്കാത്ത അല്ലെങ്കിൽ അർബുദത്തിലേക്ക് രൂപാന്തരപ്പെടുന്ന രോഗങ്ങൾ കണ്ടെത്താനാവും.
വായിലെ അർബുദം കണ്ടെത്താൻ രണ്ടു സമീപനങ്ങളുണ്ട്. ഒന്ന്, വായിൽ അർബുദത്തിന്റെ സംശയിക്കത്തക്ക ലക്ഷണങ്ങളുള്ളവരിൽ നടത്തുന്ന സമീപനങ്ങൾ. രണ്ടാമത്തേത് അർബുദത്തിന്റെ ആദ്യഘട്ടത്തിലെത്തിയ രോഗികളിൽ നൂതന നിർണായക പരിശോധനകൾ ഉപയോഗിക്കുന്ന സമീപനം.
നേരത്തേയുള്ള രോഗനിർണയം അർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ രോഗം നിർണയിക്കുന്നതിന്റെ മൂല്യം പൊതുജനങ്ങളെ അറിയിക്കുകയും അതിനു വേണ്ട ആരോഗ്യനടപടികൾ പൊതുജനങ്ങൾക്കിടയിൽ സ്വീകരിക്കേണ്ടതുമാണ്. ദന്താരോഗ്യവിദഗ്ധർ മദ്യത്തിന്റെയും പുകയിലയുടെയും പരിണിതഫലങ്ങളെപ്പറ്റി രോഗികൾക്കു മനസിലാക്കിക്കൊടുത്താൽ ഒരു പരിധിവരെ വായിലെ അർബുദം തടയാൻ കഴിയും.
വിവിധതരം രോഗനിർണയ ഉപാധികൾ
1. സൈറ്റോളജിക്കൽ ടെക്നിക് : വായിലെ കോശങ്ങൾക്ക് ഏതെങ്കിലും വിധേന മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്ന രീതിയാണിത്. വായുടെ രൂപകൽപന അതിന്റെ കോശങ്ങളെ പഠിക്കാൻ ഏറെ സഹായിക്കും. വായിലെ ആഴത്തിലുള്ള കോശങ്ങളെ പഠിക്കാൻ പരന്പരാഗത രീതികൾ ഉപയോഗിക്കുന്പോൾ ചെറിയ രീതിയിൽ മാറ്റംവന്ന കോശങ്ങളെ അറിയാതെപോകാനിടയുണ്ട്.
2. ബ്രഷ് ബയോപ്സി : പരന്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി ബ്രഷ് ബയോപ്സി കോശങ്ങളെപ്പറ്റി പഠിക്കാൻ സഹായിക്കും. രോഗികളുടെ അടുത്തിരുന്നു ചെയ്യാവുന്നതും എളുപ്പത്തിലും വേദനയില്ലാത്തതുമായ ഒരു പരിശോധനാ രീതിയാണിത്. ഇതുവഴി സംശയകരമായ വെളുപ്പും ചുവപ്പും നിറമുള്ള വായിലെ പാടകളെ അവയ്ക്ക് അർബുദത്തിലേക്ക് മാറ്റം സംഭവിക്കുന്നു ണ്ടോ എന്നറിയാൻ കഴിയും. ഏറെ സുവ്യക്തതയുള്ള പരിശോധനാരീതിയാണിത്.
3. വൈറ്റൽ സ്റ്റെയ്നിംഗ് : ടൊളുഡിൻ ബ്ലൂ സ്റ്റെയ്നിംഗ് ആണ് ഓറൽ കാൻസർ നിർണയത്തിനായി ഉപയോഗിക്കുന്നത്. ഇത് വളരെ ലളിതവും ചെലവുകുറഞ്ഞതും കാൻസർ ബാധിച്ച കോശങ്ങളെ സ്വാഭാവികമായ സംയുക്ത കോശങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നതുമാണ്. കൂടാതെ കാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കംചെയ്യുന്ന സമയത്ത് അതിന്റെ ചുറ്റുമുള്ള കോശങ്ങളുടെ സ്ഥിതി മനസിലാക്കാനും ഈ ഉപാധി സഹായിക്കും.
4. ലേസർ കാപ്ചർ മൈക്രോ ഡിസെക്ഷൻ : ലേസർ കാപ്ചർ മൈക്രോഡിസെക്ഷൻ അർബുദം ബാധിച്ച സംയുക്തകോശങ്ങളെ സൂഷ്മമായി പഠിക്കാൻ സഹായിക്കുന്നു. മേൽപറഞ്ഞ കോശങ്ങളെയും അതിന്റെ ചുറ്റുമുള്ള സംയുക്തകോശങ്ങളുടെയും രൂപവിസ്ഥാനീയത്തെ സംരക്ഷിച്ചുകൊണ്ട് അവയിൽ വന്ന മാറ്റങ്ങളെ മനസിലാക്കാൻ കഴിയുന്ന ഉചിതമായ രീതിയാണിത്.
5. ഡിഎൻഎ അനാലിസിസ് : അർബുദത്തിന് സാധ്യതയുള്ള കോശങ്ങളെ മനസിലാക്കുന്ന ഉപാധിയാണിത്. ഫ്യൂൽജെൻ ഡൈ ഉപയോഗിച്ചാണ് ഈ കോശങ്ങൾ മനസിലാക്കുന്നത്. ഓറൽ ബ്രഷ് സാന്പിളുകളാണ് കോശങ്ങളുടെ രൂപവിസ്ഥാനീയത്തെപ്പറ്റിയും ജനിതകമാറ്റങ്ങളെപ്പറ്റിയും പഠിക്കാനായി തെരഞ്ഞെടുക്കുന്നത്.
6. ഉമിനീരിൽ നിന്ന് ഓറൽ കാൻസർ നിർണയം : ഉമിനീരിൽനിന്ന് കാൻസർ രോഗത്തെ നിർണയിക്കാനും അതിന്റെ ചികിത്സയ്ക്കു ശേഷമുള്ള അവസ്ഥ നിരൂപിക്കാനും കഴിയും. ചെലവു കുറഞ്ഞതും അനേകംപേരിൽ ചെയ്യാവുന്നതുമായ രോഗനിർണയ സാമഗ്രിയാണ് ഉമിനീർ. മാത്രമല്ല വേദനയോ മറ്റ് ബുദ്ധിമുട്ടോ ഇല്ലാത്ത രീതിയിൽ ശേഖരിക്കാൻ സാധിക്കുന്നതുമായ ഒന്നാണ് ഉമിനീർ.
7. ലാബ്-ഓണ്-എ-ചിപ്പ് : ഇതിന്റെ മറ്റൊരു പേരാണ് മൈക്രോ ടോട്ടൽ അനാലിസിസ് സിസ്റ്റം. ലാബിൽ ചെയ്യുന്ന വിശേഷണ സംബന്ധിയായ പ്രക്രിയകളെല്ലാം ഒരു സിലിക്കണ് ചിപ്പിൽ ആക്കുന്നതാണ് ലാബ്-ഓ-എ-ചിപ്പ് എന്നു പറയുന്നത്. ഈ സിലിക്കണ് ചിപ്പ് ഉപയോഗിച്ചു വായിലെ അർബുദം ബാധിച്ച കോശങ്ങളെ അവയിലെ പ്രോട്ടീൻസ് ഉപയോഗിച്ചു മനസിലാക്കുന്നു.
8. മൈക്രോസ്കോപ്പി : നൂതന ഉപാധിയായ സ്പെക് ട്രൽ സൈറ്റോപതോളജി ഓരോ കോശത്തിലെയും വ്യത്യസ്തത നിർണയിക്കുന്നു. ഇൻഫ്രാ റെഡ് സ്പെക്ട്രം വഴി ഓരോ കോശങ്ങളിലും അടങ്ങിയിട്ടുള്ള വിവരണങ്ങൾ ശേഖരിക്കാൻ ഇതു സഹായിക്കുന്നു. സ്വാഭാവികഘടനയിൽ മാറ്റം വന്ന കോശങ്ങൾ പ്രത്യേകതരം സ്പെക്ട്രൽ പാറ്റേണുകൾ ഉണ്ടാക്കുന്നു. ഇതുകൂടാതെ മൾട്ടി സ്പെക്ട്രൽ ഡിജിറ്റൽ മൈക്രോസ്കോപ്പ് വഴിയും ഓറൽ കാൻസർ നിർണയിക്കാൻ കഴിയും.
9. സ്പെക്ട്രോസ്കോപ്പി : ഓട്ടോ ഫ്ളൂറസെൻസും കെമിലൂമിനെൻസും വഴി സംയുക്ത കോശങ്ങളിൽ വന്ന അർബുദ മാറ്റങ്ങൾ മനസിലാക്കുന്ന രീതിയാണിത്. സംയുക്ത കോശങ്ങളിലെ പരിണാമം വഴി രക്തത്തിൽ അടങ്ങിയിരിക്കുന്ന വസ്തുവിൽ മാറ്റം സംഭവിക്കുന്നു. ഇവയാണ് രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇക്കാരണം മൂലം കോശങ്ങൾ വലിച്ചെടുക്കുന്ന വേവ് ലെംതിൽ വ്യതിയാനം ഉണ്ടാക്കുകയും അവയ്ക്ക് കാൻസർ പിടിപെട്ടു എന്നു മനസിലാക്കുകയും ചെയ്യുന്നു. സ്പെക്ട്രോസ്കോപ്പയിൽ ഉൾപ്പെടുന്നതാണ് വിസിലൈറ്റും വെൽസ്കോപ്പും.
വിസിലൈറ്റ്
വിസിലൈറ്റ് ഹാനികരമല്ലാത്തെ കെമിലൂമിനിസെന്റ് ലൈറ്റ് ആണ്. സാധാരണ രോഗനിർണയ ഉപാധികൾക്കൊപ്പം വിസിലൈറ്റ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ വായിലെ അർബുദത്തിന് ഏറെ സാധ്യതയുള്ള വ്യക്തികളിൽ നേരത്തെതന്നെ രോഗം നിർണയിക്കാനാകും. ഈ ഉപാധിവഴി കോശങ്ങളിലെ അസ്വാഭാവികത്വം മനസിലാക്കാൻ കഴിയും. അസ്വാഭാവികത്വമുള്ള കോശങ്ങൾ സ്വാഭാവിക കോശങ്ങളെക്കാൾ കൂടുതൽ ഉജ്വലമായി വിസിലൈറ്റ് ഉപയോഗിക്കുന്നതുവഴി കാണപ്പെടുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വേദനയില്ലാത്തതുമായ ഉപാധിയാണിത്.
വെൽസ്കോപ്പ്
ഈ അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയ രോഗനിർണയ ഉപാധിയാണ് വെൽസ്കോപ്പ്. ഫെഡറേഷൻ ഡെന്റെയർ ഇന്റർനാഷണൽ അംഗീകരിച്ച ഉപാധിയാണിത്. ഓറൽ കാൻസർ നിർണയിക്കാൻ സഹായിക്കുന്ന ഏറെ പ്രബലമായ സാമഗ്രിയാണിത്. ഇവ പ്രത്യേകതരം ബ്ലൂ സ്പെക്ട്രം ലൈറ്റ് ഉപയോഗിച്ച് വായിലെ കോശങ്ങളിൽനിന്ന് ഫ്ലൂറസെൻസ് പുറപ്പെടുവിക്കുന്നു. ഇതുവഴി രോഗനിർണയം സാധ്യമാക്കും. വളരെ ലളിതവും സുരക്ഷിതത്വവും നിറഞ്ഞ ഈ പ്രക്രിയയ്ക്ക് വെറും രണ്ടു മിനിറ്റ് ദൈർഘ്യം മാത്രമേ എടുക്കൂ.
ആദ്യഘട്ടത്തിൽത്തന്നെ വായിലെ അർബുദം നിർണയിക്കാൻ സാധിക്കുക എന്നുള്ളത് ആരോഗ്യമേഖലയിലെ വസ്തുനിഷ്ഠമായ കാര്യമാണ്. ഇതിൽ ആരോഗ്യപരിപാലകർ ഏറെ പങ്കുവഹിക്കുന്നു. നേരത്തേയുള്ള രോഗനിർണയം വ്യക്തികളിൽ കാൻസർ ചികിത്സ മൂലമുണ്ടാക്കുന്ന പരിണിതഫലങ്ങൾ കുറയ്ക്കുന്നു.
ഏറെ സുവ്യക്തതയുള്ള ലൈറ്റ് ബേസ്ഡ് ഡിറ്റെക്ഷൻ സിസ്റ്റവും ബ്രഷ് ബയോപ്സി, സ്കാൽപൽ ബയോപ്സിയുമൊക്കെ ഈ മേഖലയിൽ നിർണായകപങ്ക് വഹിക്കുന്നു. ഇവയുപയോഗിച്ച് ആദ്യമേതന്നെ രോഗം നിർണയിക്കാൻ സാധിച്ചാൽ ഓറൽ കാൻസർ മൂലമുണ്ടാക്കുന്ന രോഗാവസ്ഥയും മരണനിരക്കും ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)മുളമൂട്ടിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം, തിരുവല്ല. ഫോണ് 9447219903, drvinod@dentalmulamoottil.com
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത് .
അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകത
നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫീമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നെുണ്ടാകുന്ന ചില അസുഖങ്ങൾ -അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്റെയും ദാനം ചെയ്യേണ്ടിവരുന്നതിന്റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നമ്മൾ നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം... അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നാം പ്രകടിപ്പിക്കുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും.
രക്തം മനുഷഷ്യന്റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ആകെയുള്ള രക്തത്തിൽ 15 ശതമാനം നഷ്ടപ്പെട്ടാൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും. 20 - 30 ശതമാനം വരെ രക്തം നഷ്ടപ്പെടുന്പോൾ ഈ നഷ്ടം നിശ്ചിത സമയത്തിനുള്ളിൽ നികത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും.
രക്തത്തിന്റെ പ്രധാനഘടകങ്ങൾ പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ് ലെറ്റ് എന്നിവയാണ്. നൂതന സാങ്കേതികവിദ്യയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേർതിരിച്ച് നാലുപേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉതകുന്നു.
സന്നദ്ധരക്തദാനം എന്തിന്
അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന രക്തത്തിനുപകരം മനുഷ്യരക്തംകൊണ്ടു മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പുനരേകീകരിക്കുവാൻ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയൂ. ആയതിനാൽ സന്നദ്ധരക്തദാനം വളരെ പ്രധാനമാണ്.
ഒരിക്കലും രക്തം ദാനംചെയ്യാൻ പാടില്ലാത്തവരുണ്ടോ?
ഹൃദ്രോഗം, രക്താതിസമ്മർദ്ദം, പ്രമേഹം, ചുഴലിരോഗം, അർബുദം എന്നിവയുള്ളരും എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗബാധിതരും മനോരോഗത്തിന് ചികിത്സയിലുള്ളവരും
രക്തദാനം ചെയ്യാൻ പാടില്ല.
രക്തദാനം കൊണ്ട് ദോഷഫലങ്ങളുണ്ടോ?
രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. ഒരാൾ രക്തം ദാനം ചെയ്യുന്പോൾ ശരീരം അതിവേഗം രക്തകോശങ്ങളെ വീണ്ടെടുക്കുന്നതിനാൽ രക്തദാതാവിന് ക്ഷീണമോ പ്രയാസമോ അനുഭവപ്പെടുകയില്ല.
സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം?
രക്തദാനം എവിടെ ചെയ്യണം?
സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിൽ രക്തദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം ശേഖരിക്കാനും വേണ്ട പരിശോധനകൾ നടത്താനും ഗുണമേന്മയുള്ള രക്തം സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യാനുമുള്ള സംവിധാനമാണ് രക്തബാങ്കുകളിലുള്ളത്.
രക്തം ദാനംചെയ്യാനും പ്രോത്സാഹിപ്പിക്കാനും നാം എന്തുചെയ്യണം?
അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെു പ്രവർത്തിക്കുന്ന ബ്ലഡ് ഡോണർ ഫോറത്തിൽ പേര് രജിസ്റ്റർ ചെയ്ത് രക്തദാന കാർഡ് കൈപ്പറ്റുക. ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യസ്ഥാപനങ്ങൾ, ക്ലബുകൾ തുടങ്ങിയ ഏതൊരു സ്ഥാപനത്തിനും അവരുമായി ബന്ധപ്പെ ദാതാക്കളുടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കുവാൻ ഉപകരിക്കുന്ന ഒന്നാണ് ബ്ലഡ് ഡോണർ ഫോറങ്ങൾ.
സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ ഒരുവർഷം നാലുലക്ഷം യൂണിറ്റിന് മുകളിൽ രക്തം ആവശ്യമായി വരുന്നു. എന്നാൽ സന്നദ്ധ ദാതാക്കളിൽ നിന്നു ലഭിക്കുന്നതു താരതമ്യേന കുറവാണ്.
വിവരങ്ങൾ- ഡോ.പ്രശാന്ത്,
മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം, പാന്പാടുംപാറ, ഇടുക്കി.
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 2/15/2020