অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യപ്രശ്നങ്ങളും അറിവുകളും

ആരോഗ്യപ്രശ്നങ്ങളും അറിവുകളും

  1. ഹെയര്‍ഡൈകള്‍ കാന്‍‌സറിന് കാരണമാകും;
  2. നെയില്‍ പോളിഷ് നിങ്ങളുടെ സൌന്ദര്യം നശിപ്പിക്കും
  3. പുരുഷന്മാരുടെ ഷേവിങ് ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കരുത്
  4. സാനിറ്ററി നാപ്‌കിന്‍ യൂട്രസ്‌ കാന്‍‌സറിന് വഴിവെക്കും
  5. കുടവയറാണോ പ്രശ്നം
  6. പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍
  7. അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ ഇതെല്ലാം കഴിക്കണം
  8. വായ്നാറ്റമുണ്ടോ? ഇതാ ചില എളുപ്പവഴികള്‍
  9. കരളിനെ കാക്കാന്‍
  10. ആലിംഗനം ആയുസും ആരോഗ്യവും കൂട്ടും
  11. പ്രമേഹം; പാലിക്കേണ്ട നിയമങ്ങളും കല്‍പ്പനകളും
  12. ബാത്ത്‌റൂമില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കാറുണ്ടോ
  13. തിമിരത്തെ അറിയുക
  14. കുട്ടികളിലെ പനിയും ചുമയും വില്ലനാകരുതേ...
  15. ടെറ്റനസിനേ സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്
  16. ഓര്‍ക്കുക, മുറിവുകള്‍ അത്ര നിസ്സാരമല്ല
  17. വരാതെ തടയാം ഡെങ്കിപ്പനി
  18. പന്നിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കൂ

ഹെയര്‍ഡൈകള്‍ കാന്‍‌സറിന് കാരണമാകും;

മുടികൊഴിച്ചിലിനും തിളക്കം നഷ്‌ടപ്പെടുന്നതിനും വഴിവെക്കുമെന്നും പഠനങ്ങള്‍

നിരന്തരം മുടി കറുപ്പിക്കാന്‍ ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നതു കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്‍ഡോക്രേന്‍ ഗ്രന്ഥിയെ ബാധിക്കുന്ന രാസവസ്തുക്കളാണ് ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്നത്. ഇത് കാന്‍‌സറിന് കാരണമാകുന്നതിനൊപ്പം ചെവി, കണ്ണ്. മുഖം എന്നിവിടങ്ങളില്‍ അലര്‍ജി ഉണ്ടാക്കുന്നതിനും കാരണമാകും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്‌ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

പുരുഷന്‍മാരില്‍ ബ്ലാഡര്‍ കാന്‍സറിനും സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും ഹെയര്‍ ഡൈ ഉപയോഗം കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തലയോട്ടിയിലൂടെ ശരീരത്ത് എത്തുന്ന രാസവസ്തുക്കള്‍ ശരീരത്തിന്റെ സൌന്ദര്യം നശിപ്പിക്കാനെ ഉതുകുകയുള്ളൂവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

നെയില്‍ പോളിഷ് നിങ്ങളുടെ സൌന്ദര്യം നശിപ്പിക്കും

ശരീരം തടിച്ച് ‘വീപ്പക്കുറ്റി’ പോലെയാകും

നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ സ്‌ത്രീകളുടെ അമിത ഭാരത്തിനും വണ്ണത്തിനും കാരണമാകുമെന്ന് പഠനം. തിളക്കം വര്‍ദ്ധിക്കാനും കൂടുതല്‍ കാലം വെണ്‍‌മയോടെ ഇരിക്കാനും നെയില്‍ പോളിഷില്‍ ലയിപ്പിച്ചിരുന്ന ട്രിഫിനേല്‍ ഫോസ്‌ഫേറ്റ്- ടിപിഎച്ച്പി എന്ന രാസവസ്‌തുവാണ് ശരീരം തടിക്കാന്‍ കാരണമാകുന്നതെന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും എന്‍വിയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കി.

നെയില്‍ പോളിഷ് വെണ്മയോടെയും തിളക്കത്തോടെയും ദീര്‍ഘകാലം നഖങ്ങളില്‍ നില്‍ക്കാന്‍ ഉപയോഗിച്ചിരുന്നത് ഫെതലെറ്റ്‌സ് എന്ന കെമിക്കല്‍ ആയിരുന്നു. ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നതോടെയാണ് ഫെതലെറ്റ്‌സിനെ നെയില്‍ പോളിഷ് കമ്പനികള്‍ ഒഴിവാക്കുകയും പകരം ട്രിഫിനേല്‍ ഫോസ്‌ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതും.

എന്നാല്‍ ടിപിഎച്ച്പിന്റെ ഉപയോഗം സ്‌ത്രീകളുടെ ഹോര്‍മോണിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ശരീരം തടിച്ച് അമിത ഭാരത്തിനും കാരണമാകുമെന്നും. ജനിതക വൈകല്യങ്ങള്‍ വേട്ടയാടുമെന്നും പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത ഇല്ലാതാക്കുകയും അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നുമാണ് കണ്ടെത്തല്‍. നിറമുള്ള നെയില്‍ പോളിഷുകളേക്കാള്‍ ടിപിഎച്ച്പി കൂടുതല്‍ അടങ്ങിയിരിക്കുന്നത് ട്രാന്‍സ്‌പെരന്റ് നെയില്‍ പോളിഷുകളിലാണ്.

പുരുഷന്മാരുടെ ഷേവിങ് ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കരുത്

‘ഭംഗി’ മുഴുവന്‍ നഷ്‌ടമാകും, പിന്നെ ചില പ്രശ്‌നങ്ങളും ഉണ്ടാകും

അമിതമായ രോമവളര്‍ച്ച സ്‌ത്രീകളെ വേട്ടയാടുന്ന പ്രശ്‌നമാണ്. നിരവധി മരുന്നുകളും ക്രീമുകളും ഇതിന് പ്രതിവിധിയൊരുക്കാന്‍ ഇന്ന് മാര്‍ക്കറ്റിലുണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമായ ഫലം നല്‍കുന്നില്ലെന്നാണ് സ്ത്രീകള്‍ തന്നെ വ്യക്തമാക്കുന്നത്. വസ്‌ത്രധാരണത്തില്‍ മാറ്റം വന്നതോടെ സ്‌ത്രീകളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നായി തീര്‍ന്നു രോമവളര്‍ച്ച. ഈ സാഹചര്യത്തില്‍ പുരുഷന്‍‌മാര്‍ ഉപയോഗിക്കുന്ന ഷേവിങ് ഉപകരണങ്ങളിലാണ് സ്‌ത്രീകള്‍ ആശ്രയം കണ്ടെത്തുന്നത്.

ഷേവിങ് ഉപകരണങ്ങള്‍ ഷോപ്പുകളില്‍ പോയി വാങ്ങാന്‍ മടിക്കുന്ന സ്‌ത്രീകള്‍ ഭര്‍ത്താവ് ഉപയോഗിക്കുന്നവ ഉപയോഗിക്കുകയാണ്. റേസര്‍, ബ്ലേഡ്, പെര്‍ഫ്യൂ, ഷേവിങ് ക്രീം എന്നിവയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇവയുടെ  ഉപയോഗം സ്‌ത്രീകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്‌ത്രീകളുടെയും പുരുഷന്‍‌മാരുടെയും ചര്‍മ്മത്തിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യതിയാനമുള്ളതിനാല്‍ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സ്‌ത്രീകളുടെ ചര്‍മ്മത്തിനെ ദേഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുരുഷന്‍‌മാരുടെ ചര്‍മ്മം 20-30 ശതമാനം കട്ടി കൂടിയതും പെട്ടെന്ന് പൊരിഞ്ഞ് ഇളകുന്നതുമാണ്. അതിനാല്‍ പുരുഷന്‍‌മാരുടെ ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കുബോള്‍ ചര്‍മ്മത്തിന്റെ തിളക്കം നഷ്‌ടമാകുകയും വിണ്ടുകീറലും കറുത്ത പാടുകളും രൂക്ഷമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ചര്‍മ്മം വരണ്ടു പൊകുന്നതിനും ഇരുണ്ടു പോകുന്നതിനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

സാനിറ്ററി നാപ്‌കിന്‍ യൂട്രസ്‌ കാന്‍‌സറിന് വഴിവെക്കും

ദുര്‍ഗന്ധമകറ്റാനും വെളുത്ത നിറത്തിനുമായി ഉപയോഗിക്കുന്നത് മാരകമായ കെമിക്കലുകള്‍

സാനിറ്ററി നാപ്‌കിന്‍ കാന്‍‌സറിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദുര്‍ഗന്ധമകറ്റാന്‍ നാപ്‌കിനുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ സ്‌ത്രീകള്‍ക്ക് വന്ധ്യതയും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും യൂട്രസ്‌ കാന്‍‌സറിന് വഴിവെക്കുമെന്നുമാണ്  പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്ലാസ്‌റ്റിക്ക്‌ സിന്തറ്റിക് വസ്‌തുക്കള്‍ ഉപയോഗിച്ചാണ് സാനിറ്ററി നാപ്‌കിന്‍ നിര്‍മിക്കുന്നത്. ഇവ ദീര്‍ഘനേരം ഉപയോഗിക്കുന്നത്‌ അണുബാധയ്‌ക്ക് വഴിവെക്കും. അള്‍ട്രാ നാപ്‌കിനുകളില്‍ ലിക്വിഡിനെ ജെല്ലാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്‌ നടക്കുന്നത്‌. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനൊപ്പം കാന്‍‌സറിന് കാരണമാകുമെന്നും പറയുന്നു.

ദുര്‍ഗന്ധമകറ്റാന്‍ നാപ്‌കിനുകളില്‍ ഉപയോഗിക്കുന്ന വസ്‌തുക്കളില്‍ പോളിഎഥീന്‍, പോളിപ്രപ്പിന്‍ തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും കാന്‍‌സറിന് കാരണമാകുകയും ചെയ്യും. നാപ്‌കിനുകളില്‍ വെളുത്ത നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ക്ലോറിന്‍ ഗ്യാസില്‍ നിന്ന്‌ ഡയോക്‌സിനുകള്‍ ശരീരത്തില്‍ പ്രവേശിക്കാം. ഇത്‌ ശേഖരിക്കപ്പെടുന്നത്‌ സ്‌ത്രീകളുടെ പ്രത്യേുല്‍പ്പാദന അവയവങ്ങളിലാണ്‌. ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭനിരോധന ഉറകളില്‍ അടങ്ങിയിരിക്കുന്ന എംബിടി (മെര്‍കാപ്‌റ്റോ ബെന്‍സോതയാസോള്‍) എന്ന കെമിക്കലാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കിയിരുന്നു.

കുടവയറാണോ പ്രശ്നം

കുടവയര്‍ ഇന്നത്തെ ആധുനിക യുവാക്കളുടെ ഒരു മുഖമുദ്രയായിക്കഴിഞ്ഞു. ക്രമം തെറ്റിയുള്ള ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം, വ്യായാമക്കുറവ് എന്ന് വേണ്ട സകല കാരണങ്ങളും ഇന്നത്തെ യുവതലമുറകള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പത്തിലൊരാള്‍ക്ക് കുടവയര്‍ എന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. നിലവിലെ ജീവിത സാഹചര്യങ്ങളില്‍ കഠിനമായ ഓഫീസ് ജോലികഴിഞ്ഞ് ആര്‍ക്കും കൃത്യമായ വ്യായമാം ചെയ്യാന്‍ സാധിക്കുന്നുമില്ല.

എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ എല്ലാവരും  അനാരോഗ്യകരമായ ഡയറ്റുകള്‍ പരിശീലിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നു. അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. അതിനാല്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികളുണ്ട്. ദാ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ആറുമാസം പാലിച്ചു നോക്കൂ. കുടവയര്‍ പമ്പ കടന്നില്ലെങ്കിലും ആത്മ വിശ്വാസത്തൊടെ കുറഞ്ഞ കുടവയറുമായി ആളുകളെ അഭിമുഖീകരിക്കാന്‍ നിങ്ങളെ പ്രാപതരാക്കും.

ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.  ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല. മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

കോപം അല്ലെങ്കില്‍ ദേഷ്യം എന്നത് സാഹചര്യങ്ങളൊടുള്ള മനുഷ്യ മനസിന്റെ അസ്വസ്ഥതയാണ്. അത് അനിയന്ത്രിതമായി ഉയരുന്നതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. കോപം അതു വരുന്ന ആളിന്റെ മനസിനെയും ശരീരത്തെയും ദുർബലപ്പെടുത്തുന്നതിനൊപ്പം അയാളുടെ പരിസരത്തെക്കൂടി നെഗറ്റീവ് എനർജികൊണ്ട് നിറയ്ക്കുന്നു. കോപാകുലരായി നില്‍ക്കുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ചോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. കോപം ശത്രുതയും ശത്രുക്കളേയും ഉണ്ടാക്കുന്നു. അതിനാല്‍ കോപം വര്‍ജിക്കേണ്ടത് അത്യാവശ്യമാണ്.

ദേഷ്യം മനസിന്റെ സമനില താല്‍കാലികമായി തകൈടം മറിയുന്ന സ്ഥിതിവിശേഷമാണ്. എന്നാല്‍ അതിനെ വരുതിയില്‍ നിര്‍ത്താന്‍ ചില ചെപ്പടി വിദ്യകളുണ്ട്. ലഘുവായ അഞ്ച് പ്രവൃത്തികൊണ്ട് ദേഷ്യം അടക്കാന്‍ സാധിക്കും. ശ്വാസോഛാസം നിയന്ത്രിക്കുന്നതും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതുമൊക്കെയാണ് ഈ ലഘുവായ കാര്യങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

1 മനസിൽ കോപത്തിന്റെ തീപ്പൊരി വീഴുമ്പോഴേ ദീർഘമായി ഒരു തവണ നിശ്വസിക്കുക. കസേരയിൽ നിവർന്നിരുന്ന് കണ്ണുകളടച്ച് ശ്വാസം കഴിയുന്നത്ര ഉള്ളിലേക്ക് എടുക്കുക. സാവധാനം പുറത്തേയ്ക്ക് വിടുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

2 കോപമുണ്ടായ സാഹചര്യത്തിൽ ഒന്നും മിണ്ടരുതെന്ന് തീരുമാനിക്കുക. പെട്ടെന്ന് നല്ല തണുത്ത വെള്ളമോ,ചൂടുള്ള വെള്ളമോ കുടിക്കുക.

3 ഉള്ളം കൈ മറുകൈ ഉപയോഗിച്ച് മാറി മാറി ചൊറിയുക, ഇത് ഒരു മിനിറ്റ് തുടരണം. ഇങ്ങനെയുണ്ടാകുന്ന ടിങ്ക്ളിങ് സെൻസേഷൻ ദേഷ്യത്തെ മറികടക്കാൻ സഹായിക്കും.

4 നല്ല സുഗന്ധമുള്ള സ്പ്രേയോ, യൂക്കാലിപ്റ്റസോ മണക്കുക. മുറിയിലൂടെ ചെറുതായി ഉലാത്തുക. എനിക്ക് ദേഷ്യം വരില്ല എന്ന് സാവധാനം പറഞ്ഞു മനസിനെ നിയന്ത്രിക്കുക.

5 ഒരു നല്ല പേപ്പർ എടുക്കുക. അതിൽ വൃത്തമോ ചതുരമോ വരച്ചു കൊണ്ടിരിക്കുക. അല്ലെങ്കിൽ എന്തുകൊണ്ട് ദേഷ്യം വന്നു, എന്താണ് അതിനു കാരണം, എന്തു ചെയ്യാനാണ് മനസ് പറയുന്നത് ഇതെല്ലാം വെറുതേ എഴുതിക്കൊണ്ടിരിക്കുക. ഇങ്ങനെയെല്ലാം നോക്കിയിട്ടും കോപം മാറുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾ മനഃശാസ്ത്രജ്ഞന്റെ സഹായം തേടണം.  കാരണം നിങ്ങള്‍ക്ക് മാനസികമായ സമ്മര്‍ദ്ദം അധികമാകുമ്പോഴാണ് കോപം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നത്.

പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍

ഇന്ന് പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. ചികിത്സകള്‍ പലത് ഉണ്ടെങ്കിലും അത് മൂലം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ രോഗത്തെക്കാള്‍ സമ്മര്‍ദ്ദമുളവാക്കുന്നതാണ്. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ എന്നും ഭയക്കുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. T3, T4, TSH എന്നീ രക്തപരിശോധനകള്‍, അള്‍ട്രാസൗണ്ട്‌സ്‌കാനിംഗ് മുതലായവയുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം നടത്താവുന്നതാണ്.

തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാരെക്കള്‍ കൂടുതല്‍ അലട്ടുന്നത്‌ സ്‌ത്രീകളെയാണ്‌. അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, മുടികൊഴിച്ചില്‍, തൂക്കം വര്‍ദ്ധിക്കുക, വരണ്ടചര്‍മ്മം, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, കാലുകളില്‍ നീര്, അകാരണമായ ഭയം, ഉത്കണഠ, വിഷാദം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രതിരോധശക്‌തിയിലും മാനസികാവസ്‌ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകളില്‍ തൈറോയിഡ്‌ തകരാര്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണം. ഈ രോഗമുള്ള ഗര്‍ഭിണിയില്‍ ശരിയായ ഹോര്‍മോണ്‍ ചികിത്സ ചെയ്തില്ലെങ്കില്‍ ഗര്‍ഭം അലസാനും, ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യത ഏറെയാണ്.

ഗര്‍ഭിണികള്‍, ആര്‍ത്തവം ക്രമംതെറ്റിയവര്‍, ഗര്‍ഭം'അലസിപോകുന്നവര്‍, പ്രസവം കഴിഞ്ഞവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, വിഷാദരോഗികള്‍, കുടുംബത്തില്‍ തൈറോയിഡ് രോഗമുള്ളവര്‍, ലിത്തിയം, അമിയോഡറോണ്‍ തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍, തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കിയവര്‍ എന്നിവര്‍ നിര്‍ബന്ധമായും തൈറോയിഡ് രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്.

നിരവധി ചികിത്സകള്‍ ഉണ്ടെങ്കിലും പലരും സമീപിക്കുന്ന ഹോമിയോ ആണ്. മരുന്ന് കഴിക്കല്‍ ആരംഭിച്ചാല്‍ ശരീരം തടിക്കുന്നതിന് കാരണമാകും. ഗര്‍ഭാധാരണം താമസിക്കുകയും അലസിപോകുകയും ചെയ്യാന്‍ തൈറോയിഡ് കാരണമാകാറുണ്ട്. ഹോര്‍മോണ്‍ മരുന്നുകള്‍ വളരെ അപകടകാരികളാണെന്ന തെറ്റായ ധാരണയും നിലവിലുണ്ട്. ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങളോ ദീര്‍ഘകാല ബുദ്ധിമുട്ടുകളോ ഇല്ലാത്ത മരുന്നാണ് ഇവയ്‌ക്കുള്ളത്. ഹോമിയോപ്പതി രോഗത്തെയല്ല, രോഗലക്ഷണത്തെയാണ്‌ ചികിത്സിക്കുന്നത്‌. കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, തൈറോയ്‌ഡിനം, നാട്രം മ്യൂര്‍, ലാക്കസിന്‍ ബ്രേമിയം, പൈലോകാര്‍പ്പസ്‌ എന്നീ മരുന്നുകള്‍ രോഗതീവ്രത, രോഗസ്വഭാവം, രോഗിയുടെ പ്രായം, മാനസികനില എന്നിവയുടെ അടിസ്‌ഥാനത്തില്‍ നല്‍കി വരുന്നു.

അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ ഇതെല്ലാം കഴിക്കണം

അമ്മയാകുക എന്നത് സ്ത്രീയുടെ സ്വപ്‌നമാണ്, ജീവിതത്തിലെ മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. ആരോഗ്യം ഉണ്ടെങ്കിലും പലപ്പോഴും തങ്ങളുടേതായ ചില പ്രശ്‌നങ്ങള്‍ അവരെ എന്നും അലട്ടാറുണ്ട്. സ്ത്രീകളിലെ വന്ധ്യതക്ക് കാരണമാകുന്ന പല ഘടകങ്ങള്‍ ഉണ്ട്. ഇന്നത്തെ ഫാസ്‌റ്റ് ഫുഡ് ക്രമങ്ങളും ജീവിത സാഹചര്യങ്ങളും ഒരു പരിധിവരെ അമ്മയാകുക എന്ന മോഹത്തിന് വിലങ്ങു തടിയാകാറുണ്ട്. ശരിയായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഗര്‍ഭധാരണത്തിന് സഹായകമാകുന്ന ഭക്ഷണങ്ങള്‍ അമ്മയാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ പതിവാക്കണം. ഇത്തരം ആഹാരങ്ങള്‍  ഹോര്‍മോണ്‍ സന്തുലിതമാക്കുകയും ഗര്‍ഭധാരണശേഷി ഉയര്‍ത്തുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. നമ്മുടെ അടുക്കളയിലെ പതിവ് ഇഷ്‌ടക്കാരനായ കാബേജ് വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തടുക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്. പ്രധാന രാസവസ്തുവായ ഡൈ-ഇന്ഡോള് മീതേന് ഇതില് അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭാധാരണത്തിന് സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. കൂടാതെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ കഴിവുള്ളതുമായ ഒന്നാണ് കാബേജ്.

ഇലക്കറികള്‍ ഒരു നേരമെങ്കിലും പതിവാക്കുന്നത് ഉത്തമമാണ്. ഇതുവഴി ഫോലിക് ആസിഡും ഇരുമ്പും ധാരാളമായി ശരീരത്തില്‍ എത്തുന്നതിന് സഹായകമാകുകയും ചെയ്യും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിന് സഹായിക്കുന്നതിന് പുറമെ സിക്താണ്ഡം ഗര്‍ഭപാത്രത്തില്‍ ചേര്‍ന്നിരിക്കുന്നതിനും സഹായിക്കുമെന്നതിനാല്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ ശ്രമിക്കാത്തതാണ് ഇലക്കറികള്‍.

വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉയര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കപ്പെടാനും ഉത്തമമാണ്. അതിനാല്‍ ഭക്ഷണക്രമത്തില്‍ ഉരുളക്കിഴങ്ങ്‌ പതിവാക്കുന്നത് ഉത്തമമാണ്. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. പോഷകങ്ങളില്‍ അതിസമ്പന്നനാണ് സെലീനിയം ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി.

പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തിന് കാരണമാവുകയും അതുവഴി ശരീരത്തിന്റെ ആയാസം കുറച്ച് ഗര്‍ഭ ധാരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണ് മുളക്‌.

ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നവയാണ് ബദാമും മത്തങ്ങക്കുരുവും. ഉത്പാദനശേഷി ഉയര്‍ത്താന്‍ സഹായകരമായ നിരവധി പോഷകങ്ങള്‍ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഭ്രൂണാവസ്ഥയില്‍ കോശവിഭജനത്തിന് സഹായിക്കുന്ന സിങ്ക് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഉത്തേജനം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബദാം.

വിറ്റാമിന് ബി6 ഏറെ അടങ്ങിയിട്ടുള്ള പഴം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ധാരാളം കഴിക്കുന്നത് ശീലമാക്കണം. ആര്‍ത്തവചക്രം കൃത്യമാകാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തു വരാന്‍ സഹായിക്കുന്ന, വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്ന ഒന്നാണ് നാരങ്ങ. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്നാണ് മാതളനാരങ്ങ. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികതൃഷ്ണ ഉയര്‍ത്തി ആവേശകരമായ ലൈംഗികബന്ധത്തിന് സഹായിക്കാന്‍ ഉത്തമമാണ് മാതളം.

പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതുവാണ് പൈനാപ്പിള്‍. ശരീരത്തിന് ഊര്‍ജം പകരുന്നതിനും ദഹനക്രമത്തെയും സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ ആഹാരങ്ങളില്‍ ഒന്നാണ് മുട്ട. കോളിന്, ഫോളിക്, ഓമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് വലിയ തോതില്‍ സഹായം നല്‍കുന്നതാണ്. രുചികരമായ ചിപ്പി വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ചിപ്പിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് അണ്ഡോത്പാദനത്തിന് സാഹായിക്കും. ശരീരത്തിലെ ഈസ്‌ട്രജന്റെ അളവ് സാധാരണനിലയില് നിലനിര്‍ത്തുന്നതിനും ഭ്രൂണം ഉറപ്പിച്ച് നിര്‍ത്തുന്നതിനും ആവശ്യമായ വിറ്റാമിന് ബി12 ധാരാളം അടങ്ങിയിട്ടുള്ള കക്ക അമ്മയാകാന്‍ കൊതിക്കുന്ന സ്ത്രീകള്‍ പതിവാക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള  മഞ്ഞളിന്റെ മഹത്വം ആര്‍ക്കും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ മിടുക്കനാണ്. ചണവിത്ത്‌, ഒലീവ്‌ എണ്ണ, കോഡ്‌ ലിവര്‍ ഓയില്‍ എന്നിവയും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

വായ്നാറ്റമുണ്ടോ? ഇതാ ചില എളുപ്പവഴികള്‍

ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍, ദഹനപ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ മൂലം വായ്നാറ്റം ഉണ്ടാകാറുണ്ട്. വായ്നാറ്റമുള്ളവര്‍ക്ക് മറ്റുള്ളവരോട് ആത്മവിശ്വാസത്തൊടെ സംസാരിക്കാനോ, പെരുമാറാനോ സാധിക്കുകയില്ല്. വായ്നാറ്റം കുറയ്ക്കാന്‍ പല മൌത്ത് ഫ്രഷ്നറുകളും, പരസ്യത്തില്‍ കാണിക്കുന്ന ടൂത്ത് പേസ്റ്റുകളും മാറിമറി പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടീല്ല എങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ...

മോണ രോഗങ്ങളോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും നിങ്ങക്ക് വായ്നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വായില്‍ ഉമ്മിനീര്‍ ഉത്പാദിപ്പിക്കപെടാതിരിക്കുന്നതുകൊണ്ടാണ്. അതിന് കാരണമായിത്തീരുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൂലമാണ്. ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്നാറ്റത്തിനിടയാക്കും.

കൂടാതെ ദിവസവും രണ്ടുനേരം പല്ല് തേക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും നാക്ക് വൃത്തിയാക്കാത്തവര്‍ക്കും വായ്നാറ്റം അനുഭവപ്പെടാറുണ്ട്. ഇത്തരക്കാരില്‍ വായ്നാറ്റം മറ്റുള്ളവരേക്കാള്‍ അധികമായി അനുഭവപ്പെടുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അതിനാല്‍ ടങ്ക്ളീനര്‍ ഉപയോഗിച്ചു നാവു വൃത്തിയാക്കുക.  എന്നാല്‍ ഒരുകാര്യം ശ്രദ്ദിക്കേണ്ടതുണ്ട്. ടങ്ക്ളീനര്‍ ഉപയോഗിക്കുമ്പോള്‍ നാവ് മുറിയാനോ രസമുകുളങ്ങള്‍ക്ക് കേട് പറ്റാനോ പാടില്ല.

ഇനി അടുത്തത് മോണ രോഗങ്ങള്‍ ഉള്ളവര്‍ അത് ചികിത്സിക്കുന്നത് വരെ വായ്നാറ്റം മറച്ചുവയ്ക്കാനുള്ള വഴികളാണ്. ഇതില്‍ പ്രധാനമായത് തെയിലയാണ്. അതിനാല്‍ കടുംചായ കുടിക്കുന്നത് നല്ലതാണ്. കടുംചായ കുടിക്കുന്നവരില്‍ വായ്നാറ്റം താരതമ്യേന കുറവായിരിക്കും. കൂടാതെ ഏലക്ക, പുതിനയില, ഇരട്ടിമധുരം, തക്കോലം എന്നിവ ഇടക്കിടെ വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തക്കോലമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഇറക്കാതെ തുപ്പി കളയാന്‍ മറക്കരുത്.

വായ വൃത്തിയാക്കാന്‍ മൌത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആല്‍ക്കഹോള്‍ ഇല്ലാത്ത മൌത്ത് വാഷറുകള്‍ ഉപയോഗിക്കണം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ കൂ‍ടുതലും ആല്‍ക്കഹോള്‍ അടങ്ങിയവയാണ്. ആല്‍ക്കഹോള്‍ വായ്നാറ്റം കുറയ്കുകയല്ല മറിച്ച് അത് വര്‍ധിപ്പിക്കാനേ ഇടയാക്കൂ. ആഹാരത്തിനും നമ്മുടെ വായ്നാറ്റത്തിനു തമ്മില്‍ ബന്ധനുണ്ടെന്ന് അറിയാമല്ലോ. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും.

അധികനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉഅണ്ടാകാനുള്ള സാധ്യത അധികമാണ്. ഇത്തരക്കാര്‍ അധികനേരം ആഹാരം കഴിക്കാതിരിക്കരുത്. മറ്റു വഴിയില്ലെങ്കില്‍ മിന്റ് ചേര്‍ത്ത മിഠായിയെങ്കിലും നുണയുക. കൂടാതെ തണ്ണിമത്തന്‍, കാരറ്റ്, ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും സിയും വായ്നാറ്റത്തോടു പൊരുതും.

കരളിനെ കാക്കാന്‍

കരളിനെ പൊന്നു പോലെ കാക്കണമെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. കാലം മാറിയതോടെ ഭക്ഷണത്തിന്റെ രുചിയില്‍ മാത്രമല്ല ഭക്ഷണ ക്രമത്തിലും മാറ്റങ്ങള്‍ കടന്നുവന്നു. ഫാസ്‌റ്റ് ഫുഡുകള്‍ കടന്നു വന്നതും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താത്തതും മൂലം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടി. ഒരു കാലത്ത് മദ്യപിക്കുന്നവരില്‍ ആയിരുന്നു കൂടുതലായും കരള്‍ രോഗം കണ്ടിരുന്നത്. ഇന്ന് മദ്യം ഉപയോഗിക്കാത്തവരിലും കൊഴുപ്പ് അടിയുകയും അവര്‍ കരള്‍ രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. ഇതിനെല്ലാം കാരണം നമ്മളുടെ ഭക്ഷണക്രമം തന്നെ.

കരളിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയുക വളരെ പ്രയാസമാണ്. രോഗം ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും അവ തിരിച്ചറിയാന്‍ താമസമുണ്ടാകും. കടുത്ത ക്ഷീണവും, ഭാരം നഷ്‌ടപ്പെടലും, അടിവയറിന് മുകളില്‍ വലതു വശത്തായി വേദനയും അനുഭവപ്പെടുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. എന്നാല്‍ 8-15ശതമാനം പേര്‍ക്ക് മാത്രമേ ലിവര്‍ സിറോസിസ് പിടിപെടുകയുള്ളുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. കൊളസ്‌ട്രോളും പ്രമേഹവും രോഗകാരണമായി പറയുന്നുണ്ടെങ്കിലും പൊണ്ണത്തടി മൂലമുണ്ടാകുന്ന ഇന്‍സുലിന്‍ പ്രതിരോധം ലിവര്‍ സിറോസിസിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാണ്.

ചിട്ടയായ ഭക്ഷണരീതിയും ജീവിത ക്രമവുമാണ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ഏക മാര്‍ഗം. അമിതവണ്ണം ഒഴിവാക്കുക, വ്യായാമം ചെയ്യുന്നതില്‍ മടി കാണിക്കാതെ പതിവാക്കുക, ശരീരത്തിന് ആരോഗ്യം പകരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, മദ്യപാനം പരമാവധി കുറയ്‌ക്കുക എന്നിവയാണ് രോഗത്തെ തടയാനുള്ള ഏക പോംവഴി. കൂടാതെ ഫാസ്‌റ്റ് ഫുഡുകള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശ്രദ്ധിക്കുന്നതും കരള്‍ രോഗത്തെ ഒഴിവാക്കി നിര്‍ത്തുന്നതിന് സഹായകമാകും.

എന്താണ് കരള്‍:

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലതുവശത്ത് വയറിനു മുകളില്‍ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകള്‍ക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ തികച്ചും നിശ്ചലമായി പ്രവര്‍ത്തിക്കുന്ന കരള്‍ ശരീരത്തിലെ രാസപരീക്ഷണശാല കൂടിയാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനൊപ്പം ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതിലും കരള്‍ പങ്കു വഹിക്കുന്നു. സ്വയം സഹനശേഷിയും പുനരുജ്ജീവനശേഷിയുമുള്ള കരളിന്റെ പ്രവര്‍ത്തനം മൂലമാണ്  മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിര്‍മ്മിക്കുന്നത്.

ആലിംഗനം ആയുസും ആരോഗ്യവും കൂട്ടും

സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ആലിംഗനം ആയുസും ആരോഗ്യവും കൂട്ടുമെന്ന് പഠനം. അമേരിക്കയിലെ കാര്‍ണിജി മെലന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.

ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളും മനോവിഷമങ്ങളും അനുഭവപ്പെടുന്ന സന്തര്‍ഭങ്ങളിള്‍ ഏറ്റവും നല്ലത് ഒരു ആലിംഗനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന പിന്തുണയും അടുപ്പവും വ്യത്യസ്തമാണെന്നും. ഇതുവഴി ബന്ധങ്ങളെ കൂടുതല്‍ ആഴത്തില്‍ ഉള്ളതാക്കാന്‍ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 404 പേര്‍ക്ക് നല്‍കിയ ചോദ്യാവലിയില്‍ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്.

ആലിംഗനം മികച്ച ഒരു ഔഷധമാണെന്നും. മനസിലെ എല്ലാത്തരത്തിലുമുള്ള വിഷമങ്ങളും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും  ഗവേഷകര്‍ വ്യക്തമാക്കുന്നു.

പ്രമേഹം; പാലിക്കേണ്ട നിയമങ്ങളും കല്‍പ്പനകളും

കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കേയാണ് ഈ വര്‍ഷത്തെ അന്താരഷ്ട്ര പ്രമേഹദിനം കടന്നുപോയത്. ജീവിത ശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. അല്‍പ്പം ചിലകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ വരാതിരിക്കാനും വന്നവര്‍ക്ക് ദീര്‍ഘായുസൊടെ ജീവിക്കുവാനും സാധിക്കാവുന്നതാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

'ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം' എന്നതാണ് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രമേഹദിന വിഷയം.  പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം മറക്കാതിരിക്കുക എന്നതാണ്. എന്തെങ്കിലും രാവിലെ കഴിച്ചല്‍ പോര പിന്നെയൊ സമീകൃതവും ആരോഗ്യ ദായകവുമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നിങ്ങള്‍ക്കറിയാമോ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീരഭാരം 30% വരെ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകത്ത് ഉണ്ടാകുന്ന 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ശരീര ഭാരത്തിലെ വര്‍ദ്ധനവുമാണ് കാരണമായി ഭവിക്കുന്നത്. അതായത് കൊഴുപ്പടിഞ്ഞ ശരീരമുള്ളവര്‍ക്ക്. അതുകൊണ്ട് ശരീരഭാരം ആവശ്യത്തില്‍ അധികാമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അമിതമായാല്‍ അമൃതും വിഷമാണല്ലൊ. ശരീര ഭാരം കുറയ്ക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. പ്രഭാത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതാണ് പ്രാധാന്യം. ശരീരഭാരം കുറച്ചാല്‍ ടൈപ്പ് 2 പ്രമേഹവും തടയാം.

പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക.

പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ. പച്ചക്കറികളും പഴങ്ങളും സ്വയം കൃഷിചെയ്ത് ഒരുക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കീടനാശിനി മുക്തമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാകട്ടെ നമ്മുടെ അടുക്കളകളില്‍ സ്ഥാനമുണ്ടാകേണ്ടത്.

കുട്ടികള്‍, പ്രത്യേകിച്ച് കൌമാരക്കാര്‍ കളികള്‍ക്കും വ്യായാമത്തിനും സമയം കണ്ടെത്തണം. വിദ്യാലയങ്ങളില്‍ ദിവസവും വ്യായാമം നിര്‍ബന്ധമാക്കണം. 15- 20 പ്രായക്കാരിലെ ടൈപ്പ് 2 പ്രമേഹം കൂടുന്നതിനു കാരണം അമിതഭക്ഷണവും വ്യായാമക്കുറവുമാണ് എന്നറിയുക. കേരളത്തില്‍ 44 ശതമാനത്തിലേറെ സ്ത്രീകള്‍ക്കും അരവണ്ണം കൂടുതലാണ് ഇതാണു ടൈപ്പ് 2 പ്രമേഹത്തിനു പ്രധാനകാരണം. അശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗര്‍ഭിണികള്‍ക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവയാണു കാരണം. രോഗത്തെ ഗൌനിക്കാത്തതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങളും കൂടുതല്‍.

ഇത്രയുമായാല്‍ പ്രമേഹം വരാതെ നോക്കാന്‍ നമ്മെക്കൊണ്ടാകും. ഇനി പ്രമേഹം വന്നവര്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പഞ്ചസാര കൂടുതലും നാരു കുറവുമാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്.

ഇനി പറയുന്ന കാര്യങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് കല്‍പ്പനകള്‍ എന്നുതന്നെ പറയാം. 1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്. 2. പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം

3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും. 4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്. 5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.

തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട, എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുക.

ബാത്ത്‌റൂമില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കാറുണ്ടോ

ബാത്ത്‌റൂമില്‍ വച്ച് മൊബൈൽഫോൺഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക...നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. ഇന്നത്തെ കാലത്ത് മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുകയാണ്. അതുപോലെതന്നെ പലരിലും കണ്ടുവരുന്ന ഒരു സഭാവമാണ് മൊബൈൽ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക എന്നത്. എന്നാൽ, ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ കൊണ്ടു പോകുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല, ഫോണിൻമേൽ ബാക്ടീരിയകയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

പല രോഗങ്ങള്‍ക്കും കാരണമാകാവുന്ന രോഗാണുക്കളും കീടങ്ങളും കൂടുതലായുള്ള സ്ഥലമാണ് ബാത്ത്‌റൂം.

കൂടാതെ ബാത്ത്‌റൂമിന്റെ വാതിലുകളിലും അതിന്റെ ലോക്കിലും തറ, ടാപ്പ് എന്നീ സ്ഥലങ്ങളിലുമാണ് ബാക്ടീരിയകൾ കൂടുതലായും കാണപ്പെടുന്നത്. ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന നാലില്‍ ഒരാള്‍ക്ക് മാരകമായ പകർച്ച വ്യാധികൾ പിടിപെടുന്നതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. കൈകള്‍ സോപ്പിട്ട് കഴുകിയാല്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മൂത്രം ഒഴിക്കുകയോ ഫ്ലഷ് ചെയ്യുകയോ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലനം ആറടി ദൂരത്തോളം എത്തുമെന്നാണ് ഇതിനു കാരണമായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പബ്ലിക് ടോയ്‌ലറ്റിലെ സ്ഥിതിയാണ് വളരെ പരിതാപകരം. മിക്ക ടോയ്‌ലറ്റിലും ഫോണ്‍ സൂക്ഷിക്കുന്നതിനായി ഒരു ഹോള്‍ഡര്‍ ഉണ്ടാകാറുണ്ട്. ഈ ഹോള്‍ഡറാണ് ഏറ്റവും കൂടുതല്‍ കീടാണുക്കളെ വഹിക്കുന്നത്. കൂടാതെ ഫ്ലഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളില്‍പ്പോലും ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ആ തുള്ളികള്‍  ഫോണുകളിലേക്ക് തെറിക്കുന്ന വേളയില്‍ പല മാരകമായ ബാക്റ്റീരിയകളും അതിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

സാൽമോണല്ല, ഷിഗെല്ല, ഇ-കോളി, ഹെപറ്റൈറ്റിസ് എ, വയറിളക്കം, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ് എന്നിങ്ങനെ നീളുന്നു ഇത്തരം ആളുകള്‍ക്ക് വരാന്‍ സാധ്യതയുളള രോഗങ്ങളുടെ പട്ടിക. മറ്റൊരു കാര്യം മൂത്രമൊഴിച്ചതിനു ശേഷം കൈ കാലുകള്‍ നല്ലപോലെ വൃത്തിയാക്കുകയെന്നതാണ്. അല്ലാത്തപക്ഷം കൈകൊണ്ട് കണ്ണിൽ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാലും കഴുകാന്‍ സാധിക്കില്ലയെന്നത് ഫോണിനെ പ്രധാനപ്പെട്ട ഒരു കീടാണുവാഹിനിയാക്കി മാറ്റുകയും ചെയ്യുന്നു.

തിമിരത്തെ അറിയുക

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന രോഗമാണ് തിമിരം. പ്രായമേറുമ്പോഴാണ് കൂടുതലായും ഈ അസുഖം ബാധിക്കുക. പ്രായാധിക്യം മൂലം കണ്ണിന്റെ സുതാര്യത നഷ്‌ടപ്പെടുകയും തുടർന്ന് ക്രമേണ കാഴ്ച നഷ്‌ടപ്പെടുകയും ചെയ്യുന്ന നേത്രരോഗമാണ് തിമിരം. തിമിരം രണ്ടു കണ്ണിനെയും ബാധിക്കാനും ഇടയുണ്ട്. എന്നാൽ ആധുനിക സൗകര്യങ്ങ‌ൾ ഒരുപാടുള്ള ഈ യുഗത്തിൽ ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം ഭേദമാക്കാനും സാധിക്കും.

തിമിരത്തെക്കുറിച്ച്അ റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങ ൾ:

എന്താണ് ലെൻസ്?

പ്രകാശത്തെ റെറ്റിനയിലൂടെ കടത്തിവിടുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന കണ്ണിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ലെൻസ്. വെളിച്ചത്തെ കടത്തിവിടുന്നതിലൂടെ അകലെയുള്ളതും അടുത്തുള്ളതുമായ വസ്തുക്കളെ കൃത്യവും സൂക്ഷ്‌മവുമായ രീതിയിൽ കാണാൻ സഹായിക്കുന്നു.

കാരണങ്ങ ൾ എന്തൊക്കെ?

പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാനകാരണം. കൂടാതെ മദ്യപാനം, പുകവലി, ജീവിതരീതി, ഭക്ഷണം ഇതെല്ലാം തിമിരം ബാധിക്കാനുള്ള കാരണങ്ങ‌ളാണ്.

ദോഷഘടകങ്ങ ൾ:

  1. പ്രായം
  2. പ്രമേഹം
  3. പാരമ്പര്യം
  4. അമിതവണ്ണം
  5. മുമ്പ് കണ്ണിന് ഏതെങ്കിലും രീതിയിൽ ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ടെങ്കിൽ
  6. പുകവലിയുടെ ഉപയോഗം

ലക്ഷണങ്ങ ൾ:

  1. ക്രമേണ കാഴ്ചയുടെ വ്യക്തത കുറഞ്ഞു വരുന്നു
  2. കണ്ണിനു ചുറ്റും മൂട‌ൽ അനുഭവപ്പെടുക
  3. രാത്രിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക
  4. കാഴ്ചകൾ രണ്ടെണ്ണമായി തോന്നുക

തിമിരം തടയാൻ കഴിയുമോ?

വേദനയില്ലാത്ത ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ തിമിരത്തെ ഭേദമാക്കാൻ സാധിക്കും. ജീവിത രീതിയിൽ മാറ്റം വരുത്തിയാൽ ക്രമേണ തിമിരത്തെ തടയാൻ സാധിക്കും.

  1. പച്ചക്കറി, പഴം തുടങ്ങി ആരോഗ്യകരമായ ഭക്ഷണങ്ങ‌ൾ കഴിക്കുക
  2. പുകവലിക്കാതിരിക്കുക
  3. മദ്യപാനം ഒഴിവാക്കുക
  4. വെയിലത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിനെ പ്രതിരോധിക്കുന്ന കണ്ണടകൾ ഉപയോഗിക്കുക.
  5. ആരോഗ്യപരമായ ശരീരഭാരം നിലനിർത്തുക
  6. പരമ്പരാഗതമായ രീതിയിൽ കുടുംബത്തിൽ ആർക്കെങ്കിലും തിമിരം ഉണ്ടെങ്കിൽ ഇടയ്ക്കിടെ നേത്രപരിശോധന നടത്തുക.

കുട്ടികളിലെ പനിയും ചുമയും വില്ലനാകരുതേ...

കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്നമാണ് പനി. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും.

എന്നാല്‍ പനിയോടൊപ്പം നന്നായി ശ്രദ്ധിക്കേണ്ടതാണ് കുട്ടികളിലെ ചുമയും കഫക്കെട്ടും. ഇത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുകയും അത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുമെങ്കിലും പിന്നീടുള്ള ആറുമാസത്തിനു ശേഷം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരും.

ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും. എനാല്‍ കുട്ടികളെ വളരെവേഗം ബാധിക്കുന്ന റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസ് തുടങ്ങിയവ ഗുരുതരമാകാന്‍ ഇടയുണ്ട്. കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ ഡോക്ടറിനെ സമീപിക്കാന്‍ ഒരിക്കലും അമാന്തിക്കരുത്.

കാരണം ഇത്തരം രോഗാവസ്ഥകള്‍ ന്യുമോണിയയുടെ ആരംഭമാകാന്‍ സാധ്യതയുണ്ട്. കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം. അതിനാല്‍ കണ്മണിയുടെ പനിയും ചുമയും നിങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു എങ്കില്‍ വൈദ്യ സഹായം തേടാന്‍ ഒട്ടും സംശയിക്കേണ്ടതില്ല.

ജനനസമയത്തുള്ള തൂക്കക്കുറവ്‌, മാസം തികയാതെയുള്ള പ്രസവിക്കല്‍, മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരിക, വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമിപ്യം എന്നിവ കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു. നല്ല പോഷകാഹാരം, നല്‍കുന്നത്, കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കുന്നത്, കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുന്നത്, പനിയോ ചുമയോ ഉള്ളവരെ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക, വീടിനുള്ളിലെ പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മുന്‍ഃകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതിലാണ് കാര്യം...

ടെറ്റനസിനേ സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്

മുറിവു സംഭവിക്കുമ്പോഴും ആണിയോ മറ്റോ ദേഹത്ത്‌ തുളച്ചു കയറുമ്പോഴും ഡോക്ടര്‍മാര്‍ ചോദിക്കാറുണ്ട്, ആറുമാസത്തിനിടയ്ക്ക് ടെറ്റനസ്‌ ഇഞ്ജെക്ഷന്‍ എടുത്തിട്ടുണ്ടോ എന്ന്. എന്താണി ടൈറ്റനസ് ഇഞ്ചക്ഷന്‍, എന്തിനു വേണ്ടിയാണിതെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. പലരും ധരിച്ചിരിക്കുന്നത് ഇത് മുറിവ് പഴുക്കാതിരിക്കാനുള്ള ഇന്‍ചക്ഷനാണ് എന്നാണ്.

അറിയാമോ ടൈറ്റനസ് രോഗബാധയുണ്ടായാല്‍ ആത്യന്തികമായി മരണമാണ് സംഭവിക്കുക. ഈ രോഗബാധയുണ്ടാകുന്ന 60 മുതല്‍ 80 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങേണ്ടി വരുന്നതാണ് ക്ണ്ടുവരുന്നത്. ക്ലോസ്‌ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ്‌ ഈ രോഗമുണ്ടാക്കുന്നത്‌.

സാധാരണ മുറിവുകള്‍ പഴുക്കുന്നത്,  മുറിവില്‍ കൂടി രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനാല്‍ അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശരീരത്തിന്റെ നടപടിയാണ്. ടൈറ്റനസ് ഇഞ്ജക്ഷന്‍ എടുത്താല്‍ മുറിവ് പഴുക്കുന്നത് ഒരുപരിധിവരെ കുറയും എന്നതിനാലാണ് ആളുകള്‍ മുറിവു പഴുക്കാതിരിക്കാനുള്ള ഇഞ്ചക്ഷനായി ഇതിനേ കരുതാന്‍ കാരണം.

ചെറിയ മുറിവുകളാണെങ്കില്‍ സാധാരണ കുറഞ്ഞ് ഡോസിലുള്ള മരുന്നാകും കുത്തിവയ്ക്കുക. ഡോക്‌ടര്‍ നിര്‍ദേശിച്ച രീതിയില്‍ കുത്തിവയ്‌പ്പ് എടുക്കുകയാണെങ്കില്‍ അതിന്റെ പ്രതിരോധശക്‌തി അഞ്ചു മുതല്‍ പത്ത്‌ കൊല്ലം വരെ നീണ്ടുനില്‍ക്കും.  15 വയസായ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളി കൂടി ഈ കുത്തിവയ്പ്പ് നടത്താറുള്ളത് എന്തിനാണെന്ന് ഇപ്പോള്‍ മനസിലായില്ലെ.

രണ്ടുതരം കുത്തിവയ്‌പുകളാണുള്ളത്‌. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ രണ്ടും ഒരുമിച്ച്‌ എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്‌. മനുഷ്യരില്‍ നിന്ന്‌ എടുക്കുന്നതും (ഇതിന്‌ റിയാക്ഷന്‍ കുറവാണ്‌) കുതിരകളില്‍ നിന്ന്‌ എടുക്കുന്നതും.

ഇതിന്‌ റിയാക്ഷന്‍ കൂടും. ഗര്‍ഭിണികള്‍ ടെറ്റനസിന്‌ എതിരായ കുത്തിവയ്‌പ് എടുക്കേണ്ടതുണ്ട്‌. നവജാത ശിശുക്കള്‍ക്ക്‌ പൊക്കിള്‍ കൊടിയിലൂടെ ഈ രോഗം ബാധിക്കാതിരിക്കാനാണിത്‌. നവജാത ശിശുക്കള്‍ക്ക്‌ കുത്തിവയ്‌പിന്റെ രീതി എല്ലാ ആശുപത്രികളിലും ഡോക്‌ടര്‍മാര്‍ വിശദീകരിച്ചു നല്‍കും.

പ്രമേഹം കുത്തിവയ്‌പിന്‌ തടസമല്ല. മുറവ്‌ ഉണങ്ങിയാല്‍ ഡോക്‌ടറെ കണ്ട്‌ ഉപദേശം തേടുക. കുത്തിവയ്‌പ് വേണ്ടവിധത്തിലല്ലെങ്കില്‍ അതിന്റെ ദൂഷ്യഫലം ഹൈപ്പര്‍ ഇമ്മ്യൂണൈസേഷന്‍ ആയിരിക്കും.

ഓര്‍ക്കുക, മുറിവുകള്‍ അത്ര നിസ്സാരമല്ല

മുറിവുകള്‍ പലവിധമാണുള്ളത്, അടഞ്ഞിരിക്കുന്നത്, രക്തം ഒഴുകിക്കൊണ്ടിരിക്കുന്നത് അഥവ തുറന്നിരിക്കുന്ന മുറിവുകളെന്നിങ്ങനെ രണ്ടുവിധം. എന്നാല്‍ തുറന്നിരിക്കുന്ന മുറിവുകളെ അത്രക്കങ്ങ് നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല. ശരീരം ഏറ്റവും കൂടുതല്‍ രോഗഗ്രസ്തമാകാന്‍ തുറന്ന മുറിവുകള്‍ കാരണമാകും.  എന്നാല്‍ ഓരോ മുറിവുകളും പരിചരിക്കേണ്ടതില്‍ മുറിവുണ്ടായ അവയവം പോലെ തന്നെ മുറിവിന്റെ സ്വഭാവവും പ്രാധാന്യമര്‍ഹിക്കുന്നു.

അടഞ്ഞമുറിവുകള്‍ അഥവാ ചതവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ശരീരത്തില്‍ ഭാരമേറിയ വസ്‌തുക്കള്‍ വന്നുവീഴുക, കല്ലിലോ മറ്റ്‌ വസ്‌തുവിലോ ശക്‌തിയായി അടിച്ചു വീഴുക, റോഡപകടങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിവ മൂലം ചതവുകള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരം ചതവുകള്‍ പലപ്പോഴും മരണ കാരണമാകുന്നവയാണ്. ഉദാഹരണത്തിന് തലയിലുണ്ടാകുന്ന ക്ഷതങ്ങള്‍.തലയ്‌ക്ക് ചതവുള്ള ഒരു രോഗിക്ക്‌ ചിലപ്പോള്‍ തലയോടു പൊട്ടി തലച്ചോറില്‍ ക്ഷതം സംഭവിച്ചിരിക്കാം. തലയ്‌ക്ക് ചതവു മാത്രമേയുള്ളൂ എന്നു കരുതി അവഗണിച്ചാല്‍ രോഗി ചിലപ്പോള്‍ ഗുരുതരാവസ്‌ഥയിലെത്തിയെന്നു വരാം.

തലയ്‌ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങളും, മുറിവുകളും, ചതവുകളും ഏറ്റവും ഗൗരവമുള്ളതും അടിയന്തിര ചികിത്സ നല്‍കേണ്ടതുമാണ്‌. തലയോട്ടിയിലെ എല്ലുകള്‍ പൊട്ടിയാല്‍ അതിന്റെ ഫലമായി തലച്ചോറിന്‌ ക്ഷതം പറ്റുകയും, തലച്ചോറിനകത്തും, പുറത്തും രക്‌തസ്രാവമുണ്ടാകുകയും ചെയ്യും.

ഇത്തരം അവസ്ഥകള്‍ ഉണ്ടാകുകയാണെങ്കില്‍ ചെയ്യേണ്ടത് എത്രയും പെട്ടന്ന് ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുകയാണ്. ശേഷം തലയിലെ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണിയോ, ഗോസോ വച്ച ശേഷം വൃത്തിയുള്ള തുണിയോ ബാന്‍ന്റേജോ വച്ച്‌ മൂടികെട്ടുക. ബോധമുണ്ടെങ്കില്‍ തല അല്‍പം ചരിച്ചുവച്ച്‌ കിടത്തുക. അപകടത്തേ തുടര്‍ന്ന് ശ്വാസതടസമുണ്ടെങ്കില്‍ ശ്വാസനാളം തുറക്കാനായി താടി ഉയര്‍ത്തുകയും തല അല്‍പം പുറകോട്ടാക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ കൃത്രിമ സോച്‌ഛ്വാസവും, ഹൃദയോത്തേജനവും നല്‍കുക. ഇത് ആശുപത്രിയില്‍ എത്തിക്കുന്നതുവരേയോ ഡോക്ടറേ കാണുന്നതുവരേയോ നടത്താന്‍ ശ്രദ്ധിക്കണം.

അതേ സമയം തലയിലെ മുറിവില്‍ തറച്ചു നില്‍ക്കുന്ന അന്യവസ്‌തുക്കള്‍ നീക്കം ചെയ്യുക,  തലയിലെ മുറിവ്‌ ഉരച്ചു കഴുകി വൃത്തിയാക്കുക രോഗിയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുക രോഗിക്ക്‌ മദ്യവും ഉറക്കഗുളികകളും നല്‍കുക,  വീണുകിടക്കുന്ന രോഗികളെ അശ്രദ്ധയോടെ വലിച്ചു തൂക്കിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല.

എന്നാല്‍ കുട്ടീകള്‍ക്ക് തലയ്ക്ക് പരിക്കു പറ്റിയാല്‍ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും.  പത്തു മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന കരച്ചില്‍,  ബോധക്കേടോ, അപസ്‌മാരമോ ഉണ്ടാകുക, ഒന്നിലധികം തവണ ഛര്‍ദ്ദിക്കുക,  ഉറക്കം തൂങ്ങുകയോ വിളിച്ചുണര്‍ത്തിയാല്‍ ഉണരാന്‍ പ്രയാസമുണ്ടാകുകയോ ചെയ്യുക,  ശക്‌തിയുള്ളതും, കുറേനേരം നീണ്ടുനില്‍ക്കുന്നതുമായ തലവേദന,  ഉഴറുന്ന സംസാരവും, ആശയക്കുഴപ്പവും കണ്ണുകള്‍ക്ക്‌ തകരാറ്‌,  നടക്കുമ്പോള്‍ ഇടറി വീഴുക, അപകടത്തെക്കുറിച്ച്‌ ഓര്‍മ്മയില്ലാതിരിക്കുക, അസാധാരണമായി പെരുമാറുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുക.

എന്നാല്‍ ഇത്തരം അവസ്ഥ സാധാരണ അപകടങ്ങള്‍ മൂലമാണ് സംഭവിക്കുക. എന്നാല്‍ നമ്മുടെ അശ്രദ്ധ മൂലം സംഭവിക്കുന്ന മുറിവുകള്‍ പലതും തുറന്നിരിക്കുന്നവയാണ്. യന്ത്രഭാഗങ്ങള്‍ കൊണ്ടോ, മൃഗങ്ങളുടെ നഖം കൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ ഇത്തരത്തിലുള്ളവയാണ്. കുട്ടികള്‍ക്കാണ് ഇത് സാധാരണയായി സംഭവിക്കുക എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മുറിവു നോക്കി മനസിലാക്കാന്‍ സാധിക്കും.

കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍, മുനയുള്ള ആയുധങ്ങള്‍ കൊണ്ടും നഖം, സൂചി, പല്ല്‌, മൃഗങ്ങളുടെ കടി എന്നിവ കൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍ പുറമേ ചെറുതായി തോന്നുമെങ്കിലും ചര്‍മ്മത്തിനുള്ളില്‍ ആഴം കുടുതലായിരിക്കും. വേദന, നീര്‍ക്കെട്ട്‌, ചതവ്‌, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അതിനാല്‍ കുട്ടികളില്‍ പനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുറിവുണ്ടാകുന്നതിനൊപ്പം ചെളിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിച്ചാല്‍ അവസ്‌ഥ ഗൗരവമുള്ളതാകാമെന്നതിനാല്‍ കരുതല്‍ നന്നായി തന്നെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വരാതെ തടയാം ഡെങ്കിപ്പനി

വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 5 മാസത്തിനുള്ളില്‍ 82 കഴിഞ്ഞിരിക്കുകയാണ്. ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി.

4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.

ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം കുറയുകയും ചെയ്യും.

ഡെങ്കി വരാതെ തടയാന്

പരിസരം വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്.

ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.

ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു.

കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.

രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക്കടിയില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

പന്നിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കൂ

പന്നിപ്പനി എന്ന ഭൂഖണ്ഡാന്തര പകര്‍ച്ചവ്യാധി ഇന്ത്യയിലും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍ഫ്ലുവന്‍സ എ (എച്ച്1 എന്‍ 1) എന്ന വൈറസാണ് പന്നിപ്പനിക്ക് കാരണമാവുന്നത്.

പന്നിപ്പനി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചവര്‍ക്കെല്ലാം രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍

കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുക, വേഗത്തില്‍ ശ്വാസോച്ഛ്വാസം ചെയ്യുക, കടുത്ത ച്ഛര്‍ദ്ദി, ചര്‍മ്മത്തിന്റെ നിറത്തില്‍ വ്യത്യാസം, ഉണര്‍ന്നെഴുന്നേല്‍ക്കാനും കളിക്കാനും മടി, അസ്വസ്ഥത കാരണം എടുക്കാന്‍ സമ്മതിക്കാതിരിക്കുക, പനിയുടെ ലക്ഷണങ്ങള്‍ മാറിയാലും പിന്നീട് കഫത്തോടുകൂടിയ കടുത്ത പനി വരിക തുടങ്ങിയവയെല്ലാം വൈറസ്ബാധയുടെ ലക്ഷണങ്ങളായി കരുതാം.

മുതിര്‍ന്നവരിലെ രോഗ ലക്ഷണങ്ങള്‍

ശ്വാസതടസ്സം, നെഞ്ചിലും അടിവയറ്റിലും വേദനയും ഭാരവും തോന്നുക, പെട്ടെന്നുള്ള തലകറക്കം, കടുത്തതോ നിലനില്‍ക്കുന്നതോ ആയ ച്ഛര്‍ദ്ദി, പ്നിയുടെ ലക്ഷണങ്ങള്‍ മാറിയാലും പിന്നീട് കഫത്തോടു കൂടി കടുത്ത പനി വരിക. ഇവയെല്ലാമാണ് മുതിര്‍ന്നവരിലെ വൈറസ്ബാധയുടെ ലക്ഷണമായി എടുത്തുപറയാന്‍ സാധിക്കുന്നത്.

ആത്സ്മ രോഗികളിലും ഗര്‍ഭിണികളിലും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലും വയസ്സായവരിലും വൈറസ് ബാധിക്കാനുള്ള കൂടുതല്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭിണികള്‍ക്ക് ടാമിഫ്ലൂ, റെലെന്‍സ എന്നീ മരുന്നകള്‍ നല്‍കുന്നത് പ്രശ്നമുണ്ടാക്കില്ല എന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസോസിയേഷന്‍ ജേര്‍ണലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate