অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യപരിപാലന വിവരങ്ങള്‍

ആരോഗ്യപരിപാലന വിവരങ്ങള്‍

  1. ‘ച്യൂയിംഗ് ഗം’ ദഹനത്തെ ബാധിക്കും
  2. ചെറിയ ‘സ്ട്രോക്ക്’ അപായ സൂചന
  3. നീരുവീഴ്ച്ചയും വിറ്റാമിന്‍ ഡിയും
  4. വയറാണ് പ്രശ്നം
  5. നടത്തവും ഹൃദയകോശാരോഗ്യവും
  6. അമിതവണ്ണക്കാര്‍ക്ക് ദുരിതം
  7. മീനെണ്ണയും ആസ്ത്മയും
  8. ഓഫീസിലെ ‘ടെന്‍ഷന്’ മരുന്ന് ‘നീന്തല്‍’
  9. ‘അമിതഭാര’ക്കാര്‍ക്ക് ബാര്‍ലിയും ‘മട്ട അരി’യും..
  10. മാരകരോഗങ്ങളകറ്റാന്‍ ‘പഴഞ്ചോറ്’
  11. ഗര്‍ഭിണികള്‍ പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഒഴിവാക്കുക
  12. തലച്ചോറും മുന്തിരിയും
  13. സ്ത്രീകളിലെ ‘ഡയബറ്റിസ്’ ആശങ്കകള്‍
  14. പ്രായമായവരും മരുന്നുകളും
  15. മാരക വേദന മാറ്റാന്‍ അക്യൂപങ്ചര്‍
  16. അകാരണ ദു:ഖവും ഹൃദ്രോഗവും
  17. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ‘ഫുട് ബോള്‍’
  18. കൂണ്‍ തലച്ചോറിന്‍റെ തോഴന്‍
  19. ഉറക്കം ആരോഗ്യത്തിന്‍റെ സൂചകം
  20. ശിശുപ്രായത്തില്‍ വേണം പോഷകാഹാരം
  21. ‘പൊട്ടറ്റോ ചിപ്സും’ കാന്‍സറും
  22. ‘ഇരിപ്പ്’ പ്രായം കൂട്ടും
  23. കോപവും ഹാര്‍ട്ട് അറ്റാക്കും
  24. ഏകാന്തതയ്ക്ക് മരുന്നുണ്ടോ?
  25. മിതവ്യായാമം മതി
  26. ആയുസ്സിന് ചുമന്നമുളക്
  27. ‘സ്കിന്‍ ബ്യൂട്ടി’ക്ക് മല്ലിയില
  28. ലളിതം നയനവ്യായാമങ്ങള്‍
  29. മുട്ട അലര്‍ജി

ച്യൂയിംഗ് ഗംദഹനത്തെ ബാധിക്കും

 

ഇടയ്ക്കിടക്ക് ‘ച്യൂയിംഗ് ഗം’ ചവയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ദഹന വ്യവസ്ഥ താറുമാറാക്കാന്‍ ‘ച്യൂയിംഗ് ഗം’ കാരണമാകുമെന്ന് ‘ബിംഗാംറ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. കുടലിലെ കോശങ്ങളില്‍ തകരാറുകള്‍ ഉണ്ടാക്കുകയും, പോഷകങ്ങളെ വലിച്ചെടുക്കാന്‍ അവയ്ക്ക് കഴിയാതാക്കുകയുമാണ് ച്യൂയിംഗ് ഗം ചെയ്യുന്നത്. ച്യൂയിംഗ് ഗമില്‍ ചേരുന്ന ‘ടൈറ്റാനിയം ഓക്സൈഡ്’ അധികം ചെന്നാല്‍ മാരകമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ‘നാനോ ഇംപാക്റ്റ്’ എന്ന ജേണലിലാണ് അമിതമായി ‘ച്യൂയിംഗ് ഗം’ ഉപയോഗിക്കുന്നതിന്‍റെ ദൂഷ്യ ഫലങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ അലങ്കോലമാക്കുന്ന ച്യൂയിംഗ് ഗം, നിരവധി മാരക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് മുഖ്യ ഗവേഷകനായ ഡോ ഗ്രെച്ചെന്‍ മാഹ്ലര്‍ ചൂണ്ടിക്കാട്ടി. ‘പ്രോസസ്’ ചെയ്ത ആഹാരങ്ങളുടെ അമിത ഉപയോഗവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ‘സ്ട്രോക്ക്’ അപായ സൂചന

 

ചെറിയ സ്ട്രോക്കുകള്‍ ഉണ്ടാകുന്നവര്‍ പേടിക്കുക. അങ്ങനെ ഉണ്ടായാല്‍ മൂന്ന് ദിവസത്തിനകം തന്നെ ഗുരുതരമായ മസ്തിഷ്കാഘാതം സംഭവിക്കും. ഇങ്ങനെ ഉണ്ടാകുന്നവരില്‍ നാല്‍പ്പത് ശതമാനത്തില്‍ അധികം പേര്‍ക്കും ഈ അപകട സാധ്യത വ്യക്തമായെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരെ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണം. ഇത്തരം രോഗികള്‍ക്ക് 1.9 മില്യണ്‍ ന്യൂറോണുകളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഗുര്‍ഗാവോണിലെ ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോ ഇന്‍വെന്‍ഷന്‍ വിഭാഗം ഡയറക്റ്ററായ ഡോ വിപുല്‍ ഗുപ്ത പറയുന്നു. 55-65 പ്രായ പരിധിയിലുള്ളവര്‍ക്ക് ഇത്തരം സ്ട്രോക്കുകള്‍ക്ക് സാധ്യത ഉണ്ടെന്നും, നേരത്തെ ചികിത്സിച്ചാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീരുവീഴ്ച്ചയും വിറ്റാമിന്‍ ഡിയും

ഇടയ്ക്കിടയ്ക്ക് ‘ഫ്ലൂ’വും നീരുവീഴ്ച്ചയുമൊക്കെ വരുന്നവര്‍ പേടിക്കേണ്ട. വിറ്റാമിന്‍ ഡി കൂടുതല്‍ കഴിക്കുക. വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും, മറ്റ് വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍, ഈ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഗവേഷകര്‍പറയുന്നു. ”ന്യൂമോണിയ അടക്കമുള്ള അസുഖങ്ങള്‍ വിറ്റാമിന്‍ ഡി കൊണ്ട് പ്രതിരോധിക്കാന്‍ പറ്റും. ആവശ്യത്തിന് സൂര്യ പ്രകാശം കൊള്ളുന്നതും വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത കുറയ്ക്കാന്‍ നല്ലതാണ്” മുഖ്യ ഗവേഷകനായ ഡോ കാര്‍ലോസ് കമാര്‍ഗോ പറയുന്നു. വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ ആഴ്ച്ചയില്‍ കഴിച്ചാല്‍ തന്നെ ഈ രോഗങ്ങള്‍ അകലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലുകളുടേയും പേശികളുടേയും വളര്‍ച്ചയ്ക്കും കരുത്തിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. ആഹാരശീലത്തിലുള്ള മാറ്റം കൊണ്ട് തന്നെ വിറ്റാമിന്‍ ഡി യുടെ അഭാവം പരിഹരിക്കാമെന്നും ഡോ കാര്‍ലോസ് പറയുന്നു. 11,000 വ്യക്തികളുടെ ആരോഗ്യ ഡാറ്റകളും  ഡയറ്റ് ശീലങ്ങളും പരിശോധിച്ചാണ് ഈ നിഗമനങ്ങള്‍.

വയറാണ് പ്രശ്നം

‘അമിത വണ്ണം’ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന വാര്‍ത്ത പുതിയതല്ല. എന്നാല്‍, ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ പുതിയ കണ്ടെത്തല്‍ വയറുള്ളവര്‍ക്ക് താക്കീത് നല്‍കുന്നു. അടിവയറില്‍ കൊഴുപ്പ് കൂടുതല്‍ സംഭരിക്കപ്പെടുന്നവര്‍ക്ക് ‘ടൈപ്പ് 2 ഡയബറ്റിസും’ ‘കൊറോണറി ഹൃദയ രോഗവും’ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരീരത്തിന്‍റെ ഭാരത്തിന്‍റെ നല്ലൊരു ഭാഗം വയറിന് ചുറ്റും സംഭരിക്കപ്പെടുന്നവര്‍ ഈ രോഗങ്ങളെ തീര്‍ച്ചയായും ഭയക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ”പലരുടേയും പല ഭാഗത്താണ് ‘ഫാറ്റ്’ സാന്ദ്രീകരിക്കുന്നത്. ചിലരുടെ ‘ഫാറ്റ്’ തുടകളിലും ഉപ്പുറ്റിയുടെ അടുത്തുമാകും കേന്ദ്രീകരിക്കുക. വയറിന്‍റെ അടിഭാഗത്ത് കേന്ദ്രീകരിക്കുന്നതിനെ ‘അബ്ഡൊമന്‍ അഡിപ്പോസിറ്റി'(abdominal adiposity) എന്നാണ് പറയുന്നത്. ഇത്തരക്കാരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്” മുഖ്യ ഗവേഷകനും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ ശേഖര്‍ കതിരേശന്‍ പറയുന്നു. നാല് ലക്ഷത്തിലധികം വ്യക്തികളുടെ ‘രോഗ ഡാറ്റ’കള്‍ പരിശോധിച്ചാണ് തങ്ങള്‍ ഈ നിഗമനത്തില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജീവിത ശൈലീപരമായ വ്യതിയാനങ്ങള്‍ കൊണ്ടുതന്നെ, കൊഴുപ്പിന്‍റെ ആധിക്യത്തെ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടത്തവും ഹൃദയകോശാരോഗ്യവും

ഹൃദയ കോശങ്ങളില്‍ ഉണ്ടാകുന്ന ‘കേടുപാടുകള്‍’ പരിഹരിക്കാന്‍ നടത്തവും ‘ജോഗിംഗും’ ശീലിക്കുക. ദിവസേനയുള്ള 30 മിനിറ്റ് നടത്തം, തകരാറിലായ കോശങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുമെന്ന് മെരിലാന്‍റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ‘കൊളസ്ട്രോള്‍’ നിയന്ത്രിക്കാന്‍ വ്യായാമത്തിനുള്ള പ്രാധാന്യത്തിന് വീണ്ടും അടിവരയിടുകയാണ് ഗവേഷകര്‍. ‘ഡി എന്‍ എ ഡാമേജുകള്‍’ ഇല്ലാതാക്കാന്‍ നടത്തത്തിനും ജോഗിംഗിനും പുറമേ, നീന്തലിനും കഴിയുമെന്ന് അവര്‍ പറയുന്നു. ”ഈ വ്യായാമങ്ങള്‍ വഴി ‘ഹാര്‍ട്ട് ടിഷ്യൂ’ ‘അപ്ഗ്രേഡ്’ ചെയ്യപ്പെടുകയാണ്. ഹൃദ്രോഗ സാധ്യതകളുടെ പഴുതടയ്ക്കാനും രക്തക്കുഴലുകളെ ആരോഗ്യവത്താക്കുന്നതിനും ഈ വ്യായാമങ്ങള്‍ക്ക് കഴിയുന്നു” മുഖ്യ ഗവേഷകനായ ഡോ സ്റ്റീഫന്‍ റോത്ത് പറയുന്നു. ‘എക്സ്പെരിമെന്‍റല്‍ ഫിസിയോളജി’ എന്ന ജേണലിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങള്‍ക്ക് മരുന്നുകള്‍ക്കപ്പുറമുള്ള പ്രതിരോധ വഴികള്‍ സുഗമമാക്കുന്നതിന് പിന്തുണ നല്‍കുകയാണ് ഈ കണ്ടുപിടിത്തം. വ്യക്തികളുടെ ആയുസ്സ് വര്‍ദ്ധിക്കുന്നതിനും ഈ വ്യായാമങ്ങള്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു. രക്ത സമ്മര്‍ദത്തെ നിയന്ത്രിക്കുകയാണ് ഈ വ്യായാമങ്ങള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ശരീര പേശികള്‍ ശക്തിപ്പെടുത്താനും സന്ധികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനായാസമാക്കാനും, വേദനകള്‍ അകറ്റാനും, ഈ വ്യായാമങ്ങള്‍ സഹായിക്കും. കാലുകളുടേയും ഉദരത്തിന്‍റെയും ഹൃദയത്തിന്‍റെയും പേശികളെ ഒരേപോലെ ആരോഗ്യവത്താക്കുകയാണ് ഈ വ്യായാമങ്ങള്‍. ‘ഡിപ്രഷന്‍’ മുതലായ മാനസിക തകരാറുകളില്‍ നിന്ന് രക്ഷപ്പെടാനും ഈ വ്യായാമങ്ങള്‍ സ്വീകരിക്കാം.

അമിതവണ്ണക്കാര്‍ക്ക് ദുരിതം

അമിത വണ്ണക്കാരുടെ അന്ത്യം ദുരിത മയം. അമിത വണ്ണമുള്ളവര്‍ക്ക് മരണ കാലത്ത് ആവശ്യത്തിനുള്ള ശുശ്രൂഷയോ ‘കെയറോ’ ലഭിക്കുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. ‘അന്നല്‍സ് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍’ എന്ന ജേണലിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പ്രസിദ്ധീകരിച്ചത്. അത്തരക്കാരെ ‘അഭയ കേന്ദ്ര’ങ്ങളിലാക്കാനോ ഉചിതമായ പരിഗണന നല്‍കാനോ വീട്ടുകാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യ ഗവേഷകനായ, അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ ഡോ ജോണ്‍ ഹാരിസ് ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍വെച്ചുതന്നെ, ആരും ശ്രദ്ധിക്കാതെ മരിക്കാനാണ് അത്തരക്കാരുടെ വിധി. ”ഇന്ന് ലോകത്തെ ഏറ്റവും വലിയ ‘പൊതു ആരോഗ്യ പ്രശ്നം’ ആയി പകര്‍ച്ച വ്യാധിപോലെ പടര്‍ന്നുപിടിക്കുകയാണ് ‘ഒബെസിറ്റി'(obesity). എന്നാല്‍, അത്തരക്കാരെ ശ്രദ്ധിക്കുന്നതിന് അനുഗുണമായ മികച്ച ഒരു ‘കെയര്‍’ സമ്പ്രദായം, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍ വികസിച്ചുവന്നിട്ടില്ല. വികസിത രാജ്യങ്ങളിലും, അമിത വണ്ണക്കാരുടെ അവസ്ഥ ദുരിത പൂര്‍ണമാണ്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ നിരീക്ഷിച്ച അമിത വണ്ണക്കാരില്‍ 55 ശതമാനത്തോളം പേര്‍ വീട്ടില്‍ കിടന്നുതന്നെയാണ് മരിച്ചതെന്നും ഭൂരിപക്ഷം പേരെയും ‘കെയര്‍ ഹോമുകളില്‍’ ആക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. അമിത വണ്ണക്കാരുടെ അനാരോഗ്യവും ഗുരുതരാവസ്ഥയും മനസ്സിലാക്കാനും തിരിച്ചറിയാനും കുടുംബാംഗങ്ങള്‍ക്കോ ഡോക്റ്റര്‍മാര്‍ക്കോ കഴിയുന്നില്ല. അവര്‍ ആരോഗ്യമുള്ളവരാണ് എന്ന തെറ്റിദ്ധാരണയാണ് വിപത്തുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

മീനെണ്ണയും ആസ്ത്മയും

മീനെണ്ണ സ്ഥിരമായി കഴിക്കുന്നത് ആസ്ത്മാ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ‘റോക്കസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന ‘ഒമേഗ 3 ഫാറ്റി ആസിഡുകള്‍’ ആസ്ത്മക്ക് തടയിടുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ‘അലര്‍ജി’ക്ക് കാരണമാകുന്ന ‘IgE ആന്‍റി ബോഡി’കളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ മീനെണ്ണ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ആസ്ത്മ വളരെ ഗുരുതരമായ രോഗികള്‍ക്ക് മീനെണ്ണ ഫലപ്രദമാകില്ല. ‘ബി സെല്ലു’കളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ മീനെണ്ണയിലെ ചില ‘ഫാറ്റി ആസിഡുകള്‍ക്ക്’ കഴിയുമെന്ന മുന്‍ കണ്ടുപിടിത്തങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ അറിവുകള്‍. 17 രോഗികളെയാണ് നിരീക്ഷണത്തിന് വിധേയരാക്കിയത്. ഇവരില്‍ എല്ലാവരിലും തന്നെ മീനെണ്ണയിലെ ‘ഒമേഗാ 3 ഫാറ്റി ആസിഡുകള്‍’ പ്രതികരണങ്ങള്‍ ഉണ്ടാക്കി. മാത്രമല്ല, രോഗത്തിന്‍റെ തീവ്രതക്ക് ഗണ്യമായ രീതിയില്‍ തടയിടാനും ഇതിന് കഴിഞ്ഞു. എന്നാല്‍, ‘ഓറല്‍ സ്റ്റെറോയ്ഡുകള്‍’ കഴിക്കുന്നവരുടെ കോശങ്ങളുടെ പ്രതികരണം വളരെ തണുത്തതായിരുന്നെന്ന വാസ്തവവും മുഖ്യ ഗവേഷകനായ ഡോ റിച്ചാഡ് പി ഫിപ്സ് ചൂണ്ടിക്കാണിക്കുന്നു. വാങ്ങുന്ന മീനെണ്ണയുടെ ഗുണ നിലവാരത്തെപ്പറ്റി രോഗികള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള എണ്ണയല്ലെങ്കില്‍ ഗുണത്തെക്കാളുപരി, അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഓഫീസിലെ ‘ടെന്‍ഷന്’ മരുന്ന് ‘നീന്തല്‍’

 

നിങ്ങളുടെ മേലധികാരി നിങ്ങളെ ‘ഫയര്‍’ ചെയ്തോ? അത് നിങ്ങള്‍ക്ക് മാനസിക സംഘര്‍ഷം കൂട്ടിയോ? രക്ത സമ്മര്‍ദ നില താറുമാറായോ? പേടിക്കേണ്ട. അതിനൊരു ‘പോംവഴി’യുണ്ട്. സെന്‍ട്രല്‍ ഫ്ലോറിഡാ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് ‘നീന്തല്‍’ ഈ ടെന്‍ഷനുകള്‍ക്കുള്ള നല്ലൊരു മറുമരുന്നാണെന്നാണ്. ഒന്നര മണിക്കൂര്‍ നേരം നീന്തിയാലും നടന്നാലും(brisk walk) ഈ ‘സ്ട്രെസ്’ പൂര്‍ണമായി ഇല്ലാതാകുമെന്ന് അവര്‍ പറയുന്നു. ‘അപ്ലൈഡ് സൈക്കോളജി’ എന്ന ജേണലിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ”ഓഫീസില്‍ മോശമായുള്ള പെരുമാറ്റത്തിന് ഇരയായവര്‍, വീട്ടിലും മാനസിക സംഘര്‍ഷമുള്ളവരായി തുടരുന്നു. വീട്ടിലുള്ളവരോട് അവരും മോശമായി പെരുമാറുന്നു” ഗവേഷകയായ ഡോ ഷാനോണ്‍ റ്റെയ് ലര്‍ പറയുന്നു. സ്വഭാവത്തിലും മാനസികാവസ്ഥയിലും പെട്ടെന്ന് പരിണാമം വരുത്താന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നില്ല. എന്നാല്‍, മേല്‍പ്പറഞ്ഞ വ്യായാമ മുറകള്‍ ഇത്തരക്കാരെ പൂര്‍ണമായും ‘ടെന്‍ഷന്‍ ഫ്രീ’ ആക്കുന്നുവെന്ന് പരീക്ഷിച്ചറിഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. 118 എം ബി എ പഠിച്ച യുവാക്കളുടെ വ്യായാമത്തിന് മുന്‍പും വ്യായാമാനന്തരവും ഉള്ള മാനസിക നിലകള്‍ നിരീക്ഷിച്ചാണ് ഈ നിഗമനം. സംഘര്‍ഷം മൂലമുള്ള ‘ഊര്‍ജനഷ്ട’ത്തെ തിരിച്ചുപിടിക്കാന്‍ ഒന്നര മണിക്കൂര്‍ നീന്തലിനും നടത്തത്തിനും കഴിയുന്നതായി അവര്‍കണ്ടെത്തി.

‘അമിതഭാര’ക്കാര്‍ക്ക് ബാര്‍ലിയും ‘മട്ട അരി’യും..

 

നിങ്ങളുടെ ശരീരത്തിന്‍റെ ‘അമിത ഭാരം’ കുറയ്ക്കേണ്ടെ? എന്നാല്‍ അതിന് ഒരു എളുപ്പവഴിയുണ്ട്. ‘ബാര്‍ലി’ ഒരു ‘ശീല’മാക്കുക. അല്ലെങ്കില്‍ ‘പച്ചയരി'(white rice) മാറ്റി ‘മട്ട അരി’യുടെ ചോറ് കഴിക്കുക. ഈ ‘ഭക്ഷണ ശീലമാറ്റം’, 30 മിനിട്ട് നടക്കുന്നതിന്‍റെ ഗുണ ഫലവും ഉണ്ടാക്കുമെന്ന് പറയുകയാണ് ‘അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍’ എന്ന മെഡിക്കല്‍ ജേണലിലെ ഗവേഷണലേഖനം. ഇവ ശീലമാക്കി എട്ട് ആഴ്ച്ചക്കകംതന്നെ അനുകൂലമായ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു. ശരീരത്തിന്‍റെ അമിത ഭാരം കുറയുകയും, ദഹന പ്രക്രിയകളും ‘മെറ്റാബോളിസ’വും ത്വരിതമാവുകയും ചെയ്യും. ‘ഓട്ട്സ്’ കഴിക്കുന്നതും ഇതേ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യ ഗവേഷകനായ ഡോ ഫില്‍ ജെ കാള്‍ ചൂണ്ടിക്കാണിക്കുന്നു. നാല്‍പ്പതിനും അറുപത്തഞ്ചിനും ഇടക്ക് പ്രായമായ എണ്‍പത്തൊന്ന്‍ വ്യക്തികളില്‍ ‘ഡയറ്റ് വ്യതിയാന’ങ്ങള്‍ വരുത്തുകയും അതിന്‍റെ ഫലങ്ങള്‍ ഓരോ ആഴ്ച്ചയും നിരീക്ഷിച്ചുമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. രണ്ടാഴ്ച്ചക്കകം തന്നെ പ്രകടമായ മാറ്റങ്ങള്‍ കാണപ്പെട്ടെന്ന് ഗവേഷകര്‍ പറയുന്നു.

മാരകരോഗങ്ങളകറ്റാന്‍ ‘പഴഞ്ചോറ്’

‘പഴഞ്ചോറ്’ കഴിക്കൂ, മാരക രോഗങ്ങളെ അകറ്റൂ. ‘പഴഞ്ചോറ്’ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗവും കാന്‍സറും വരാനുള്ള സാധ്യത ഉണ്ടാവുകയില്ലെന്ന് ഇംഗ്ലണ്ടിലെ ബെല്‍ഫാസ്റ്റിലെ ‘ക്വീന്‍ യൂണിവേഴ്സിറ്റി’യിലെ ഗവേഷകര്‍ പറയുന്നു. ‘തലേ ദിവസത്തെ’ ചോറ് വെള്ളത്തിലിട്ട്, പിറ്റേ ദിവസം കഴിച്ചാല്‍ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അവരുടെ നിഗമനം. ‘മരുന്നടി’യില്‍ നിന്നും ഭൂമിയിലെ മറ്റ് രാസവസ്തുക്കളില്‍ നിന്നും ഉള്ള അപകടങ്ങളെ ഒഴിവാക്കാന്‍ വെള്ളം സഹായിക്കും. വെള്ളത്തില്‍ ഇട്ടാല്‍, ചോറിലെ വിഷാംശത്തിന്‍റെ 80 ശതമാനത്തില്‍ അധികം ഒഴിവാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വെള്ളം ഊറ്റി കളയുന്നതോടൊപ്പം, വിഷങ്ങളും പോകും. കൂടുതല്‍ വെള്ളം ചേര്‍ത്ത് അരി വേവിക്കുന്നതാണ് വിഷം അകറ്റാന്‍ സഹായിക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘ഡി എന്‍ എ’യെ വരെ തകരാറിലാക്കാന്‍ ചോറിലെ വിഷാംശത്തിന് കഴിയുമെന്നും ചോറ് വഴിയുള്ള വിഷബാധാ രോഗങ്ങള്‍ ഇന്ത്യയില്‍ അധികമാണെന്നും, ‘ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് എന്‍വയണ്മെന്‍റല്‍ മ്യൂറ്റാജെന്‍സ് സൊസൈറ്റീസിന്‍റെ'(AAEMS) പ്രസിഡന്‍റായ ഡോ അശോക് ഗിരി ചൂണ്ടിക്കാണിക്കുന്നു.

ഗര്‍ഭിണികള്‍ പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഒഴിവാക്കുക

 

പ്ലാസ്റ്റിക്ക് കുപ്പിവെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് ഗര്‍ഭിണികള്‍ക്ക് നല്ലത്. സ്ഥിരം ആയി പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം കുടിക്കുന്ന ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ‘അമിത വണ്ണം'(obesity) എന്ന ക്രമക്കേട് ഉണ്ടാകുമെന്ന് വാഷിംഗ്ടണിലെ ‘ദ എന്‍ഡോക്ട്രൈന്‍ സൊസൈറ്റി’ നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. കുപ്പി വെള്ളത്തില്‍ കലരുന്ന ‘ബൈഫെനോള്‍ എ'(BPA) എന്ന രാസവസ്തുവാണ് ഇതിന് കാരണമാകുന്നത്. ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാക്കുന്ന വസ്തുവാണ് ബി പി എ. ഈ ‘കെമിക്കല്‍’ പ്ലാസ്റ്റിക്ക് കുപ്പിയില്‍ മാത്രമല്ല അടങ്ങിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഫുഡ് കണ്ടെയ്നറുകളിലും പാക്കിംഗുകളിലും ഈ രാസവസ്തു അടങ്ങിയിട്ടുണ്ട്. ഹോര്‍മോണുകളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളിലാണ് ഈ രാസവസ്തുവിന്‍റെ പ്രവര്‍ത്തനം. അമിത വിശപ്പിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു. മാത്രമല്ല, കുട്ടികളുടെ വളര്‍ച്ചയിലും ക്രമാതീതമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. ”തലച്ചോറിലെ ‘ഹൈപ്പോതാലമിക്ക് സര്‍ക്യൂട്ടുകളില്‍’ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് ബി പി എ ചെയ്യുന്നത്. ഭക്ഷണ സ്വഭാവത്തെയും ശരീരത്തിലെ ഊര്‍ജ സന്തുലനത്തെയും അത് മാറ്റി മറിക്കും” മുഖ്യ ഗവേഷകനായ ഡോ അല്‍ഫോന്‍സോ അബിസഡ് പറയുന്നു.

തലച്ചോറും മുന്തിരിയും

മുന്തിരി കഴിക്കൂ. തലച്ചോറിനെ രക്ഷിക്കൂ. ദിവസേന മുന്തിരി കഴിച്ചാല്‍ ‘അള്‍ഷിമേഴ്സ്’ രോഗം തടയാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. രോഗം മൂലം തലച്ചോറിനുണ്ടാകുന്ന അപചയത്തെ മുന്തിരിങ്ങ പ്രതിരോധിക്കുമെന്നാണ് കാലിഫോര്‍ണിയാ സര്‍ വകലാശാലയിലെ മുഖ്യ ഗവേഷകനായ ഡോ ഡാനിയേല്‍ സില്‍വര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നത്. ”സിരാസംബന്ധമായ രോഗങ്ങള്‍ക്കും കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങള്‍ക്കും ശമനം കാണാന്‍ മുന്തിരിങ്ങക്ക് കഴിയും എന്ന് വ്യക്തമാണ്. ‘അള്‍ഷിമേഴ്സിനും’ ഈ പഴം രോഗശാന്തി പകരുമെന്നത് ഏറ്റവും പുതിയ അറിവാണ്” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘എക്സ്പെരിമെന്‍റല്‍ ജെറണ്ടോളജി’ എന്ന ജേണലിലാണ് ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചത്. ‘മെറ്റാബോളിസം’ സുഗമമാക്കാന്‍ മുന്തിരി ഉത്തമമാണെന്നും പഠനം പറയുന്നു. തലച്ചോറിലെ ‘മെറ്റാബോളിസം’ ശരിയാകാതാകുമ്പോഴാണ് ഒരാള്‍ക്ക് അള്‍ഷിമേഴ്സ് വരുന്നത്. ഇത് തടയാന്‍ മുന്തിരിക്ക് കഴിയും. മുന്തിരി ‘ഡയറ്റി’ന്‍റെ ഭാഗമാക്കുന്നത് അനിവാര്യമാണെന്ന് ഗവേഷകര്‍ എടുത്ത് പറയുന്നു. നിരീക്ഷിക്കപ്പെട്ടവര്‍ക്ക് സ്ഥിരമായി മുന്തിരി കൊടുക്കുകയും, അതിന് ശേഷം ആറ് മാസം കഴിഞ്ഞ് വീണ്ടും അവരുടെ ‘മസ്തിഷ്ക ശേഷി’ നിരീക്ഷിച്ചുമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

സ്ത്രീകളിലെ ‘ഡയബറ്റിസ്’ ആശങ്കകള്‍

 

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ‘ഡയബറ്റിസ്’ രോഗത്തില്‍, മൂന്നില്‍ ഒന്നും സംഭവിക്കുന്നത് ആഹാര കാര്യങ്ങളിലെ ക്രമക്കേടുകള്‍(eating disorder) മൂലം ആണ്. ‘ഡയാബുലീമിയ'(Diabulimia) എന്ന ഭക്ഷണ ക്രമക്കേട്, ‘ടൈപ്പ് 1 ഡയബറ്റിസിനെ’ കൂടുതല്‍ രൂക്ഷമാക്കുമെന്ന് കിംഗ്സ് കോളെജ് ലണ്ടനിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ”ഡയബറ്റിസ് ഉള്ള സ്ത്രീകളില്‍ ഭക്ഷണ ക്രമക്കേട് സ്വാഭാവികമായി കാണുന്നു. ”ടൈപ്പ് 1 ഡയബറ്റിസ് ഉള്ള രോഗിണികള്‍ക്ക് ഈ ‘ഡിസോര്‍ഡര്‍’ കൂടുതല്‍ അപകടകരമാണ്” മുഖ്യ ഗവേഷകയായ ജാനറ്റ് ട്രെഷര്‍ പറയുന്നു. ആവശ്യത്തിനുള്ള ഇന്‍സുലിന്‍റെ അപര്യാപ്തതയാണ് ഇവരെ രോഗികളാക്കുന്നത്. ‘ഡയാമുലീമിയ’ ഉള്ളവര്‍ക്ക് ഭാരത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. ‘ഡയബറ്റിസ്’ ഉള്ളതുകൊണ്ട് ഇവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ‘വെള്ളം ദാഹം’ ഉണ്ടാകുന്നു. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നു. കാഴ്ചശക്തിയിലുള്ള കുറവും ഇവരുടെ രോഗ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ നില ക്രമപ്പെടുത്താന്‍, ഉചിതമായ ഭക്ഷണ ക്രമീകരണം അത്യന്താപേക്ഷിതമാണെന്നും ഗവേഷകര്‍ പറഞ്ഞു.

പ്രായമായവരും മരുന്നുകളും

പ്രായമായവരുടെ ശ്രദ്ധക്ക്. ആവശ്യത്തിന് മരുന്ന്‍ മതി. മരുന്നുകളുടെ എണ്ണം കൂടുന്തോറും, ആയുസ്സ് കുറയുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നത് ‘അമേരിക്കന്‍ ജെറിയാട്രിക്സ് സൊസൈറ്റി’യിലെ ഗവേഷകരാണ്. ഒരാള്‍ വയസ്സാകുന്തോറും കഴിക്കുന്ന മരുന്നുകളുടെ എണ്ണത്തെപ്പറ്റി തങ്ങളുടെ ആശങ്ക പങ്കുവെക്കുകയാണ് ഗവേഷകര്‍. വയസ്സാകുന്തോറും കൂടെ വരുന്ന മാറാരോഗങ്ങളില്‍ ഓരോന്നിനും മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത നല്ലതല്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്നുകളുടെ ആധിക്യം ‘ശരീര വ്യവസ്ഥ’യെ ദുര്‍ബ്ബലപ്പെടുത്താനേ സഹായിക്കൂ എന്ന് അവര്‍ പറയുന്നു. അഞ്ചില്‍ അധികം മരുന്ന് കഴിച്ച് തുട ങ്ങിയാല്‍, മാരകമായ ‘സൈഡ് എഫക്റ്റുകള്‍’ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അവ മന്ദീഭവിപ്പിക്കും. ഇതിന്‍റെ ഫലമായി, അംഗ വൈകല്യങ്ങള്‍ സംഭവിക്കാനും ബോധക്കേടിനും താഴെവീഴാനും മരണം വരെ സംഭവിക്കാം. മരുന്നുകള്‍ തമ്മില്‍ പരസ്പരമുള്ള പ്രതിപ്രവര്‍ത്തനങ്ങളാണ് ഈ അപകടങ്ങളുടെ മുഖ്യ ഹേതു. 50 നും 75 നും ഇടയ്ക്ക് പ്രായമായ പതിനായിരത്തോളം വൃദ്ധരുടെ ‘മെഡിസിന്‍ ഹാബിറ്റുകള്‍’ വിലയിരുത്തിക്കൊണ്ടാണ് ഈ നിഗമനം. പത്തിലധികം മരുന്നുകള്‍ കഴിക്കുന്നവരുടെ പെട്ടെന്നുള്ള മരണ നിരക്ക് ഭീദിദമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വയസ്സായവര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്റ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ‘ജീവിത ശൈലീ വ്യതിയാനങ്ങള്‍’ കൊണ്ട് മാറാവുന്ന ക്രമക്കേടുകളെ, മരുന്നുകളിലേക്ക് വലിച്ചിഴക്കുന്നത് അപകടകരമാണെന്നും അവര്‍ പറഞ്ഞു.

മാരക വേദന മാറ്റാന്‍ അക്യൂപങ്ചര്‍

അമിതമായ ശാരീരിക വേദനയോ, മാനസികമായ ‘ഡിപ്രഷനോ’ അനുഭവിക്കുന്നവര്‍ക്ക് ‘അക്യൂപങ്ചര്‍’ ചികിത്സ ഏറെ ഗുണം ചെയ്യുമെന്ന് ബ്രിട്ടനിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ”ഈ ചികിത്സാരീതിയുടെ പ്രാപ്തിയെപ്പറ്റി രോഗികളും ചികിത്സകരും കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ‘സൈഡ് എഫക്റ്റ്’ ഉള്ള മാരക മരുന്നുകളെക്കാള്‍, ഈ ‘ജൈവ ചികിത്സാ രീതി’ കൂടുതല്‍ ആധികാരികത കൈവരിക്കുകയാണ്” മുഖ്യ ഗവേഷകനായ ഡോ ഹഗ് മക്ക്ഫേഴ്സണ്‍ പറയുന്നു. വേദനയുടേയും ‘മൂഡു’കളുടേയും തീവ്രമായ തലങ്ങളില്‍ നിന്ന്, അദ്ഭുതകരമായ വേഗതയിലാണ് രോഗി മോചനം പ്രാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് ചികിത്സകള്‍ക്കൊപ്പം സമാന്തരമായി പിന്തുടരാവുന്ന ഒരു ആരോഗ്യ ചികിത്സ എന്ന നിലയില്‍ അക്യൂപങ്ചര്‍ തുടര്‍ന്നുകൊണ്ടുപോകാമെന്നും, ചികിത്സകളുടെ പ്രവര്‍ത്തനത്തെ ഇത് കൂടുതല്‍ ഊര്‍ജവത്താക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കടുത്ത കഴുത്തുവേദന, പുറംവേദന, തലവേദന, മുട്ടുവേദന എന്നിവ അനുഭവപ്പെട്ട, 18,000 രോഗികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ‘മൈഗ്രേന്‍’ പോലുള്ള വേദനാരോഗങ്ങളെയും അക്യൂപങ്ചര്‍ ചികിത്സ കൊണ്ട് കടിഞ്ഞാണിടാം. ഗുളികയില്ലാതെ മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കാനുള്ള പ്രാപ്തി അക്യൂപങ് ചറിനുണ്ട് എന്ന് അടിവരയിട്ട് പറയുകയാണ് ഗവേഷകര്‍.

അകാരണ ദു:ഖവും ഹൃദ്രോഗവും

അനാവശ്യമായി ഓരോന്നിനെപ്പറ്റി ആലോചിച്ച് ദു:ഖിക്കുന്നവര്‍ക്ക്, ഹൃദ്രോഗ സാധ്യതകള്‍ അധികമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ‘ബി എം ജെ ഓപ്പണ്‍’ എന്ന ആധികാരിക മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അനാവശ്യ ചിന്ത വഴിയുണ്ടാകുന്ന ആകാംക്ഷകള്‍ ആണ് ഹൃദയത്തെ അപകടത്തിലാക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ആദ്യം പ്രത്യക്ഷത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുകയില്ലെങ്കിലും, ഇത്തരക്കാരുടെ ഹൃദയം പെട്ടെന്ന് ദുര്‍ബലമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പലപ്പോഴും ഇത്തരക്കാര്‍ തങ്ങളുടെ ചിന്തകളെ ഒരു രോഗമായി കണക്കാക്കാത്തത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. 7052 രോഗികളെ നിരീക്ഷിച്ചുകൊണ്ടുള്ള ‘നോര്‍വീജിയന്‍ ഹോര്‍ഡ് ലാന്‍റ് ഹെല്‍ത്ത് സ്റ്റഡി’യിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. രോഗികളുടെ രക്ത പരിശോധന, ഭാരം, ഉയരം, രക്ത സമ്മര്‍ദ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. അകാരണ വിഷാദത്തെ, ആരംഭത്തിലേ ചികിത്സിച്ച് ഭേദമാക്കാന്‍ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ചെറുപ്പത്തിലേ ഉള്ള ആകാംക്ഷാ രോഗങ്ങളുടെ ‘സൈഡ് എഫക്റ്റുകള്‍’ മധ്യ വയസ്സ് മുതല്‍ കണ്ടുവരുന്നുണ്ട്. സ്വന്തം ആരോഗ്യം മോശമാണെന്ന ചിന്തയും വ്യക്തികളെ  വിഷാദവാന്മാരാക്കുന്നുവെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. അമിതമായ രോഗഭീതി കൂടാതെ, ലാഘവത്വത്തോടെ സമീപിച്ചാല്‍ മാത്രമേ ഹൃദ്രോഗത്തെ ചെറുക്കാന്‍ കഴിയുകയുള്ളുവെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ ‘ഫുട് ബോള്‍’

ഉയര്‍ന്ന രക്തസമ്മര്‍ദം  കുറയ്ക്കാന്‍ മരുന്നുപോലെ തന്നെ  ഗുണപ്രദമാണ് ഫുട്ട് ബോള്‍ കളി. സ്ത്രീകള്‍ക്കും ഇത് നല്ലൊരു ഒറ്റമൂലിയാണെന്ന് അടിവരയിട്ട് പറയുകയാണ് ‘സതേണ്‍ ഡെന്മാര്‍ക്ക് സര്‍വകലാശാല’യിലെ ഗവേഷകര്‍. ഫുട് ബോള്‍ കളിക്ക് മുന്‍പ് ചെയ്യുന്ന ‘ഫിറ്റ്നസ് പരിശീലനം’ ശരീരത്തിന്‍റെ ക്ഷമത വര്‍ദ്ധിപ്പിക്കാനും കൊഴുപ്പിന്‍റെ ശതമാനം കുറയ്ക്കാനും എല്ലുകള്‍ക്ക് സാന്ദ്രത(bone density) കൂട്ടാനും ഉപകരിക്കുമെന്ന് അവര്‍ പറയുന്നു. ഈ ഫിറ്റ്നസ് ട്രെയിനിംഗില്‍ പങ്കെടുക്കുന്ന സ്ത്രീകളില്‍ ഗണ്യമായ രീതിയില്‍ രക്ത സമ്മര്‍ദം കുറയുന്നതായി മുഖ്യ ഗവേഷകനായ ഡോ പീറ്റര്‍ കൃസ്ട്രപ് അഭിപ്രായപ്പെടുന്നു. ”ഉയര്‍ന്ന ബ്ലഡ് പ്രഷറുള്ള സ്ത്രീകള്‍ക്ക് എന്തുകൊണ്ടും വിശ്വസിക്കാവുന്ന വിനോദമാണ് ഫുട് ബോള്‍. അതോടനുബന്ധിച്ച പരിശീലനം അവരുടെ രോഗ ശാന്തിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു”. ഫുട് ബോള്‍ ‘കാര്‍ഡിയോ വാസ്കുലര്‍’ രോഗങ്ങള്‍ക്കും ടൈപ്പ് 2 ഡയബറ്റിസിനും നല്ലൊരു പ്രതിവിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35 നും 50 ഇടയിലുള്ള സ്ത്രീകളെ തെരഞ്ഞെടുത്ത്, അവര്‍ക്ക് ദിവസേന ഒരു മണിക്കൂര്‍ വീതം ഫുട് ബോള്‍ പരിശീലനം നല്‍കിയാണ് ഈ നിഗമനത്തില്‍ എത്തിയത്. ‘ജേണല്‍ ഓഫ് മെഡിസിന്‍ ആന്‍റ് സയന്‍സ് ഇന്‍ സ്പോര്‍ട്ട്സ്’ എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

കൂണ്‍ തലച്ചോറിന്‍റെ തോഴന്‍

കൂണ്‍ ഭക്ഷ്യ ശീലമാക്കുക. ‘ഡിമെന്‍ഷ്യ’യില്‍ നിന്നും ‘അള്‍ഷിമേഴ്സ്’ രോഗത്തില്‍ നിന്നും രക്ഷപ്പെടാം. തലച്ചോറിലെ ഞരമ്പുകളുടെ ആരോഗ്യപരമായ വളര്‍ച്ചക്കും, ഞരമ്പുകളുടെ തകരാറുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കും കൂണ്‍ ഉത്തമ പ്രതിവിധിയാണെന്ന് മുഖ്യ ഗവേഷകയായ മലേഷ്യയിലെ മലയാ സര്‍വകലാശാലയിലെ ഡോ വിഘ്നേശ്വരി സഭാരത്നം പറയുന്നു. മുന്‍പ് പറഞ്ഞ രോഗങ്ങളുടെ വ്യാപനത്തെ വളരെ പിന്നോട്ടടിപ്പിക്കാന്‍ കൂണിന് കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2020 ആകുമ്പൊഴേക്കും ലോകത്തെ ‘അള്‍ഷിമേഴ്സ്’ രോഗികളുടെ എണ്ണം 42 മില്യണ്‍ ആകുമെന്നും ഇത്തരം ഭക്ഷ്യ ശീലങ്ങളിലൂടെ മാത്രമേ അതിനെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറഞ്ഞു. കൂണില്‍ അടങ്ങിയിരിക്കുന്ന ‘ബയോ ആക്റ്റീവ് കോമ്പൌണ്ടുകള്‍’ ആണ് ഫല ദാതാക്കള്‍. ഒരു ‘ആന്‍റി ഓക്സിഡന്‍റായ’ കൂണ്‍, റ്റ്യൂമര്‍ തടയാനും വൈറസുകളെ നശിപ്പിക്കാനും കാന്‍സര്‍ തടയാനും ഡയബറ്റിസ് തടയാനും ഒക്കെ ഉത്തമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളെപ്പോലെ ‘സൈഡ് എഫക്റ്റ്’ കൂണിനില്ല. ഞരമ്പുകളെ സംരക്ഷിക്കുന്ന ‘ന്യൂറോ പ്രൊട്ടക്റ്റീവ്’ ഭക്ഷണങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകത ഗവേഷകര്‍ ഊന്നിപ്പറയുന്നു. ‘ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡ്’ എന്ന ജേണലിലാണ് ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചത്.

ഉറക്കം ആരോഗ്യത്തിന്‍റെ സൂചകം

നിങ്ങളുടെ ആരോഗ്യ നില അറിയാന്‍ ഉറക്ക രീതി വിശകലനം ചെയ്താല്‍ മതി. കിടന്ന് മുപ്പത് മിനിട്ടിനകം ഉറങ്ങുന്നവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കുമെന്ന് അമേരിക്കയിലെ ‘നാഷണല്‍ സ്ലീപ്പ് ഫൌണ്ടേഷന്‍’ നടത്തിയ ഗവേഷണം പറയുന്നു. രാത്രി ഒരു തവണ മാത്രം ഉണരുന്നവരും ആരോഗ്യവാന്മാര്‍ തന്നെ. കിടക്കയില്‍ കിടക്കുന്ന സമയത്തിന്‍റെ 85 ശതമാനത്തോളം ഉറങ്ങുന്നവരാണ് ആരോഗ്യവാന്മാര്‍. ‘ഹോം സ്ലീപ്പ് ടെക്നോളജി ഉപകരണങ്ങള്‍’ ഉപയോഗിച്ച് വ്യക്തികളുടെ ഉറക്കത്തിന്‍റെ ഗാഢത പരിശോധിച്ചുകൊണ്ടാണ് ഈ നിഗമനത്തില്‍ എത്തിയത്. രാത്രി ഞെട്ടി ഉണരുന്നതിന്‍റെയും, ഇടയ്ക്കിടക്ക് ഉണരുന്നതിന്‍റെയും തോതും ഗവേഷകര്‍ പരിശോധിച്ചു. ഡിപ്രഷന്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ബ്ലഡ് പ്രഷര്‍, ദഹനക്കുറവ്, അമിത വണ്ണം തുടങ്ങിയവ ഉറക്കക്കുറവിന് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണ ശീലങ്ങളും, ശരീരത്തിലെ ജലത്തിന്‍റെ തോതും ഉറക്കത്തില്‍ നിര്‍ണായകമാണെന്നും അവര്‍ പറയുന്നു. പഴം, പച്ചക്കറി ഭക്ഷണം കൂടുതല്‍ കഴിച്ചും, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും ഉറക്കം സുഗമമാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ജീവിത ശൈലീപരമായ വ്യതിയാനങ്ങളെ സ്വയം നിരീക്ഷിച്ചറിയാന്‍ വ്യക്തി തയ്യാറാകണമെന്നും ‘സ്ലീപ്പ് ഹെല്‍ത്ത്’ എന്ന ജേണലിലെ ഗവേഷണ ലേഖനം ആഹ്വാനം ചെയ്യുന്നു.

ശിശുപ്രായത്തില്‍ വേണം പോഷകാഹാരം

കുഞ്ഞുങ്ങള്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ത്തന്നെ പോഷകാഹാരം കൊടുത്താല്‍ മാത്രമേ മസ്തിഷ്ക വികാസം ഉണ്ടാവുകയുള്ളുവെന്ന് ‘ഇല്ലിനോയ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. പ്രസവിച്ച്, ആദ്യ ആഴ്ച്ചയില്‍ കൊടുക്കുന്ന ആഹാരത്തിനുപോലും തലച്ചോര്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. വായ് മുതല്‍ ആഹാരം കടന്നുപോകുന്ന ഭാഗങ്ങളുടെ ഉചിതമായ വികാസം ഉറപ്പുവരുത്താനും ഇതാവശ്യമാണ്. ”പരസ്പരം ബന്ധിതമായി പ്രവര്‍ത്തിക്കുന്ന, ഒറ്റയൊറ്റ ഭാഗങ്ങളുടെ ഒരു കൂട്ടായ്മയാല്‍ നിര്‍മ്മിതമാണ് തല ച്ചോറ്. അവയുടെ വളര്‍ച്ചക്കും പക്വതക്കും പ്രവര്‍ത്തന മികവിനും ചെറുപ്രായത്തിലേ പോഷകാഹാരം നല്‍കുകയെന്നത് സുപ്രധാനമാണ്” അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ മുഖ്യ ഗവേഷകനായ ഡോ റിയാന്‍ ഡില്‍ജര്‍ പറയുന്നു. ആഹാരത്തിന്‍റെ ഫലമായി കുട്ടികളുടെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വളര്‍ച്ചയുടെ തോത് ഗവേഷകര്‍ നിരീക്ഷിച്ചു. ”ഭക്ഷണത്തിന്‍റെ ‘എഫെക്റ്റ്’ അറിയാന്‍ തലച്ചോര്‍ മൊത്തമായി പഠിച്ചാല്‍ പോര. ഓരോ ഭാഗങ്ങളെ വേറിട്ട് നിരീക്ഷിക്കണം. ‘ന്യൂട്രീഷന്‍ ഫുഡ്’ പ്രവര്‍ത്തിക്കുന്ന തലച്ചോറിന്‍റെ പ്രധാന മേഖലകളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലിലെ ‘ഫാറ്റി ആസിഡുകള്‍’, ‘സിയാലിക് ആസിഡ്’, ‘ആല്‍ഫ-ലിപോയിക്ക്’ ആസിഡ്, അയണ്‍, കൊളസ്ട്രോള്‍, അമിനോ ആസിഡുകള്‍, ഗാങ്ഗ്ലിയോസൈഡുകള്‍ തുടങ്ങിയ അംശങ്ങളുടെ സ്വാധീനത്തെപ്പറ്റി ഗവേഷകര്‍ വിശദമായി വിലയിരുത്തി.

‘പൊട്ടറ്റോ ചിപ്സും’ കാന്‍സറും

ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍ സൂക്ഷിക്കുക. നന്നായി വറുത്ത ‘പൊട്ടറ്റോ ചിപ്സ്’ കാന്‍സറിന് കാരണമാകുമെന്ന് പറയുന്നത് ഇംഗ്ലണ്ടിലെ ഗവേഷകരാണ്. കൂടുതല്‍ ഊഷ്മാവില്‍ വറുക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന ‘അക്രൈലാമൈഡ്'(acrylamide) എന്ന രാസവസ്തുവാണ് കാന്‍സര്‍ രോഗത്തിന് കാരണമാകുന്നതെന്ന് ഈ ഗവേഷണ വിവരത്തെ ഉദ്ധരിച്ച് ‘ഫുഡ് സ്റ്റാന്‍റാര്‍ഡ് ഏജന്‍ സി'(FSA) പറയുന്നു. ‘സ്റ്റാര്‍ച്ച്’ അടങ്ങിയ ഏത് ഭക്ഷണ പാദാര്‍ഥം അധികമായി ചൂടാക്കിയാലും, ഈ രാസവസ്തു ഉണ്ടാകുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ‘ഏതെങ്കിലും ഭക്ഷണം ഉപേക്ഷിക്കണമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, കാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍, അധികം വറുത്ത ‘പൊട്ടറ്റോ ചിപ്സ്’ കഴിക്കരുതെന്ന് ഞങ്ങള്‍ പറയുന്നു. അമിതമായി കുക്ക് ചെയ്ത ഭക്ഷണം സ്ഥിരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നുമാത്രമല്ല, മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും” എഫ് എസ് എയുടെ പോളിസി ഡയറക്റ്ററായ ഡോ സ്റ്റീവേണ്‍ പറയുന്നു

‘ഇരിപ്പ്’ പ്രായം കൂട്ടും

പ്രായമായവര്‍ കൂടുതല്‍ നേരം ‘ഇരുന്നാല്‍’ അവര്‍ക്ക് അധികം പ്രായം തോന്നിക്കും. ശരീര പ്രവര്‍ത്തനങ്ങളുടെ മന്ദത മൂലം കോശങ്ങള്‍ക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണമാകുന്നതെന്ന് ‘കാലിഫോര്‍ണിയാ സര്‍വകലാശാല’യിലെ സാന്‍റിയാഗോ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. ഒരു ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ഒന്നും ചെയ്യാതിരിക്കുന്നവരിലാണ് ‘പ്രായാധിക്യം’ കൂടുതല്‍ പ്രകടമാകുന്നതെന്ന് മുഖ്യ ഗവേഷകനായ ഡോ അലാഡിന്‍ ഷദ്യബ് പറയുന്നു. ഒരു ദിവസം 40 മിനിറ്റെങ്കിലും നല്ല വ്യായാമം ചെയ്യാന്‍ പ്രായമായവര്‍ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്രോമോസോമു’കളുടെ അപചയം തടഞ്ഞുനിര്‍ത്താന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. ”ജീവിത രീതികളുടെ മാറ്റം കൊണ്ടുതന്നെ കോശങ്ങള്‍ക്ക് വേഗം പ്രായമാകാം. കലണ്ടര്‍ പ്രകാരമുള്ള പ്രായവും, ‘ബയോളജിക്കല്‍’ ആയ പ്രായവും രണ്ടാണ്. വ്യായാമം ഒന്നുകൊണ്ടുതന്നെ ഒരാളുടെ ‘ബയോളജിക്കല്‍ ഏജ്’ കുറച്ചുകൊണ്ടുവരാം” അദ്ദേഹം പറയുന്നു. ചെറുപ്പത്തിലേ തന്നെ, വ്യായാമം ശീലമാക്കിയാല്‍ മാത്രമേ പ്രായമാകുമ്പോഴും അത് തുടരാന്‍ സാധിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 80 വയസ്സുള്ള വ്യക്തികള്‍ക്കുപോലും, വ്യായാമത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോപവും ഹാര്‍ട്ട് അറ്റാക്കും

‘ഹാര്‍ട്ട് അറ്റാക്ക്’ വരുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും മുന്‍കോപ ശീലമുള്ളതായി കണ്ടെത്തിയതായി ‘സര്‍ക്കുലേഷന്‍’ എന്ന മെഡിക്കല്‍ ജേണലിലെ ഗവേഷണ ലേഖനം പറയുന്നു. 52 രാജ്യങ്ങളിലെ 12,500 പേരെ നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇങ്ങനെ കോപം വര്‍ദ്ധിക്കുന്ന സമയത്ത് ജോലികളില്‍ മുഴുകുന്നവര്‍ക്കാണ് ഹൃദയാഘാത സാധ്യത വര്‍ദ്ധിച്ചു കണ്ടത്. ജോലിയോടൊപ്പം കോപവുംചേര്‍ന്ന് ശരീരത്തിലെ രക്ത സമ്മര്‍ദം കുത്തനെ ഉയരുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. ‘ഹാര്‍ട്ട് അറ്റാക്ക്’ ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് അനുഭവപ്പെടുന്ന വികാര നിലകള്‍ വിശകലനം ചെയ്യുകയായിരുന്നു ഗവേഷകര്‍. ഹൃദയാഘാതത്തിന് തൊട്ടുമുന്‍പും പിന്‍പും തങ്ങള്‍ക്ക് അനുഭവപ്പെട്ട മാനസിക നിലകള്‍ രോഗികള്‍ വിശദമാക്കി. സാധാരണ ആളുകളെക്കാള്‍, രണ്ടിരട്ടി ‘ഹെല്‍ത്ത് റിസ്ക്’ ആണ് കോപം പോലുള്ള വൈകാരിക നിലകളുള്ളവര്‍ക്ക് ഉള്ളതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മനസ്സ് എപ്പോഴും ‘അപ്സെറ്റ്’ ആകുന്നവര്‍ തീര്‍ച്ചയായും ഹൃദയാരോഗ്യം ഇടക്കിടക്ക് പരിശോധിക്കണം. മനസ്സ് ശാന്തമായിരിക്കുക എന്നത് ഹൃദ്രോഗങ്ങള്‍ തടയാന്‍ അത്യന്താപേക്ഷിതമാണെന്ന് ഈ ലേഖനം അടിവരയിട്ട് പറയുന്നു

ഏകാന്തതയ്ക്ക് മരുന്നുണ്ടോ?

ഏകാന്തത ഒരു രോഗം പോലെ കൈകാര്യം ചെയ്യണമെന്നും, പ്രായമായവരിലെ പല ശാരീരിക, മാനസിക രോഗാവസ്ഥകള്‍ക്കും കാരണം ഒറ്റപ്പെട്ട ജീവിതമാണെന്നും അമേരിക്കയിലെ ആര്‍പ്പ് ഫൌണ്ടേഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ ചാര്‍ലറ്റ് എസ് യേ പറയുന്നു. ഭാര്യയോ ഭര്‍ത്താവോ മരിച്ച് ഏകാന്തത അനുഭവിക്കുന്നവരുടെ ‘രോഗനിരക്ക്’ മറ്റുള്ളവരെക്കാള്‍ 30 ശതമാനം കൂടുതലാണെന്ന് അവര്‍ പറഞ്ഞു. ചിന്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ, നിരവധി മാനസിക രോഗങ്ങളിലേക്ക് ഏകാകികളെ നയിക്കും. പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദു:സ്വഭാവങ്ങളിലേക്ക് ഒറ്റപ്പെട്ടവര്‍ വഴുതി വീഴുന്നതായി ലോകമെങ്ങുനിന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതായും ഡോ ചാര്‍ലറ്റ് പറഞ്ഞു. ഒരു ചെറിയ സ്പര്‍ശമോ, ആലിംഗനമോ ഇവര്‍ക്ക് നല്‍കാന്‍ മറ്റുള്ളവര്‍ തയ്യറാകണമെന്നും, ബന്ധുക്കളും സുഹൃത്തുക്കളും ഇതിന് സമയം കണ്ടെത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ”ഏകാന്തതയെ കൈകാര്യം ചെയ്യുക എന്നതുതന്നെ ഇന്ന് വലിയൊരു ചികിത്സയാണ്. മരുന്നുകള്‍ക്കപ്പുറമുള്ള സാധ്യതകളിലൂടെ മാത്രമേ ഏകാകികളെ രോഗ വിമുക്തരാക്കാന്‍ സാധിക്കുകയുള്ളു. സാമൂഹ്യമായ ഇടപെടലുകളില്‍ ഇവരെ പങ്കെടുപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അനിവാര്യമാണ്” ഡോ ചാര്‍ലറ്റ് എസ് യേ പറയുന്നു.

മിതവ്യായാമം മതി

‘ബോഡി ഫിറ്റ്നസ്’ നിലനിര്‍ത്താന്‍ കടുത്ത വ്യായാമം ഒന്നും വേണ്ട. വെറും 20 മിനിറ്റ് മാത്രം ഒരു ദിവസം വ്യായാമം ചെയ്താല്‍ മതി. ദിവസേന ഇത് ചെയ്താല്‍, ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വളരെ വര്‍ദ്ധിക്കുമെന്നും, ‘ആര്‍ത്രിറ്റിസ്'(Arthritis), ‘ഫൈബ്രോമ്യാള്‍ജിയ'(fibromyalgia) തുടങ്ങിയ, സന്ധികള്‍ക്കും, പേശികള്‍ക്കും വേദനയുണ്ടാക്കുന്ന രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന് കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇരുപത് മിനിട്ടിന്‍റെ വ്യായാമം കൊണ്ടുതന്നെ, തലച്ചോറിലെയും ശരീരത്തിലെയും ഞരമ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ആരോഗ്യവത്താകുമെന്ന് ഇവര്‍ പറയുന്നു. ഹോര്‍മോണുകളുടെ ഉത്പാദനത്തിലെ മികവുകൊണ്ട് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തിയും ഇരട്ടിക്കും. അമിതമായ വ്യായാമം ഗുണത്തെക്കാളേറെ, ദോഷമേ ചെയ്യുകയുള്ളുവെന്ന് മുഖ്യ ഗവേഷകയായ ഡോ സൂസി ഹോംഗ് ചൂണ്ടിക്കാണിക്കുന്നു.

ആയുസ്സിന് ചുമന്നമുളക്

ചുമന്ന മുളക്(red chilly) ആയുസ്സിന് ഉത്തമം എന്ന് കണ്ടെത്തല്‍. ഹൃദയാഘാതം കൊണ്ടും മസ്തിഷ്കാഘാതം കൊണ്ടും ഉണ്ടാകുന്ന മരണനിരക്ക് 13 ശതമാനം കുറയ്ക്കാന്‍ ചുമന്ന മുളകിനാകുമെന്ന് ‘പ്ലസ് വണ്‍’ മാസികയില്‍ വന്ന ഗവേഷണ ലേഖനം പറയുന്നു. കുരുമുളകും മറ്റ് മുളകുകളും രോഗ ചികിത്സക്ക് ചൈന പോലുള്ള പൌരസ്ത്യ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതിനെ പറ്റിയുള്ള വിവരങ്ങള്‍, തങ്ങളുടെ ഗവേഷണത്തിന് പ്രചോദനമായെന്ന് ഡോ ബഞ്ചമിന്‍ ലിറ്റെന്‍ ബര്‍ഗ് പറയുന്നു. അമേരിക്കയിലെ 16000 ത്തോളം വ്യക്തികളുടെ ഭക്ഷണ ശീലങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനം. ചുമന്ന മുളക് ഉപയോഗിക്കുന്നവരുടേയും, അല്ലാത്തവരുടേയും ആരോഗ്യ നിലകള്‍ ഗവേഷണ സംഘം താരതമ്യം ചെയ്തു. മുളക് ഉപയോഗിക്കുന്നവരില്‍, കൊളസ്ട്രോള്‍ നില വളരെ താഴെയാണെന്നും ഇവര്‍ കണ്ടെത്തി. ചുമന്ന മുളകിലെ മുഖ്യ ഘടകമായ ‘കപാസൈസിന്‍'(capsaicin) ആണ് ഈ ആരോഗ്യ ദാതാവ്. അമിതവണ്ണം, രക്തക്കുഴലുകളിലെ തടസ്സങ്ങള്‍, എന്നിവയെ ചുമന്ന മുളകിലെ ഈ ഘടകം നിയന്ത്രിക്കും. രക്തചംക്രമണം സ്വാഭാവികമായ രീതിയില്‍ ക്രമീകരിക്കാനും ഇതിന് കഴിയും. കുരുമുളകുപോലെ തന്നെ, ചുമന്ന മുളകും ആരോഗ്യദായകമാണെന്ന്‍ ഗവേഷകര്‍ അടിവരയിട്ട് പറയുന്നു.

‘സ്കിന്‍ ബ്യൂട്ടി’ക്ക് മല്ലിയില

നിങ്ങളുടെ ചര്‍മ്മം വരണ്ടതായി തോന്നുന്നുണ്ടോ? എങ്കില്‍ അത് ഇല്ലാതാക്കാന്‍ ഒരൊറ്റമൂലിയുണ്ട്. മല്ലിയില. കറികള്‍ക്ക് രുചിയുണ്ടാകാന്‍ മാത്രം ഉപയോഗിക്കുന്നതല്ല പച്ച നിറം വെട്ടിത്തിളങ്ങുന്ന ഈ ഇല വര്‍ഗം. കയ്യുടെയും കാലുകളുടേയും മുഖത്തിന്‍റെയും തൊലി വരണ്ട് വിണ്ടുകീറുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഇലയെ ആശ്രയിക്കാം. ഇതുമാത്രമല്ല, മുഖക്കുരുവിനും, മൂക്കിന് മുകളിലും മറ്റും ഉണ്ടാകുന്ന തരുതരുപ്പുള്ള, ചെറിയ അരിമ്പാറ പോലുള്ള കുരുക്കള്‍ക്കും ഇത് നല്ലതാണ്. ഗ്രൈന്‍ററില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് അരച്ച് ‘പേസ്റ്റ്’ പോലെ ഇത് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പുരട്ടിയാല്‍ കൂടുതല്‍ ഫലപ്രദമാകും. മുഖത്ത് പുരട്ടുന്നതിന് മുന്‍പ് മുഖം നന്നായി കഴുകണം. രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുകിക്കളയുക. തൊലിപ്പുറത്തെ സൂക്ഷ്മ സുഷിരങ്ങളിലെ അഴുക്കുകള്‍ കളയുന്നതോടൊപ്പം, ഇലയിലെ എണ്ണയുടെ അംശം തൊലിക്ക് മാര്‍ദവം നല്‍കുന്നു. മുറിവുകളെ ഉണക്കുന്ന മല്ലിയില, നല്ലൊരു ‘ആന്‍റി സെപ്റ്റിക്കു’മാണ്. ‘പുഴുക്കടി’പോലുള്ള ‘തൊലി ചൊറിച്ചില്‍ രോഗ’ങ്ങളെ തടയാനും മല്ലിയില സഹായിക്കും.

ലളിതം നയനവ്യായാമങ്ങള്‍

കമ്പ്യൂട്ടര്‍ സ്ക്രീനിനും മൊബൈല്‍ ഫോണ്‍ വെട്ടത്തിനും മനുഷ്യന്‍ അടിമയായ ഇക്കാലത്ത്, കണ്ണിന്‍റെ ആരോഗ്യം സുപ്രധാനമാണ്. യോഗയോടനുബന്ധിച്ചും, അല്ലാതെയും മരുന്നും മന്ത്രവുമില്ലാതെ, ഒട്ടനവധി ഹോളിസ്റ്റിക്മാര്‍ഗങ്ങള്‍ നയന രക്ഷക്കായുണ്ട്. നയന വ്യായാമം വഴി കണ്ണിന്‍റെ അഴകും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ വഴി, രോഗങ്ങള്‍ അകറ്റാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. യോഗയോടനുബന്ധിച്ച്, കൈകൊണ്ട് തിരുമ്മല്‍, പോളകള്‍ ചിമ്മല്‍, വശങ്ങളിലേക്ക് മാറി മാറി കണ്ണ് ഫോക്കസ് ചെയ്യല്‍, മിഴി വട്ടത്തില്‍ കറക്കല്‍, മുകളിലോട്ടും താഴോട്ടും ദൃഷ്ടി പായിക്കല്‍, മൂക്കിന്‍റെ തുമ്പത്തേക്ക് ദൃഷ്ടി കേന്ദ്രീകരിക്കല്‍ തുടങ്ങിയ ഈസി ടെക്നിക്കുകള്‍ എല്ലാംതന്നെ, കണ്ണിന്‍റെ ആരോഗ്യം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കും. തിമിരം മുതല്‍ ഗ്ലൂക്കോമവരെയുള്ള രോഗങ്ങള്‍ അകറ്റാനും ഈ പൊടിക്കൈകള്‍ ധാരാളം. ബാക്റ്റീരിയകളുടെ ബാധകൊണ്ടും കണ്ണുകളിലെ സൂക്ഷ്മപേശികളിലെ തകരാറുകള്‍ കൊണ്ടും ഉണ്ടാകുന്ന രോഗങ്ങളെ അകറ്റാന്‍ ഈ വ്യായാമങ്ങള്‍ക്ക് കഴിയും. നിരന്തരമായ മാനസിക, വൈകാരിക പ്രശ്നങ്ങള്‍ കൊണ്ട് സംഭവിക്കുന്ന കണ്ണിലെ പേശീവൈകല്യങ്ങളെ(malfunctioning of the ocular muscles) ഇല്ലാതാക്കാന്‍ യോഗയോടനുബന്ധിച്ചുള്ള നയന വ്യായാമങ്ങള്‍ക്ക് കഴിയും. ദീര്‍ഘദൃഷ്ടി, ഹ്രസ്വദൃഷ്ടി തുടങ്ങിയക്രമക്കേടുകള്‍ ഇല്ലാതാക്കാനും സാധിക്കുന്നു. മയോപ്പിയ(myopia), ഹൈപ്പര്‍മെട്രോപ്പിയ(hypermetropia) തുടങ്ങിയ നയനപേശീരോഗങ്ങളെ പ്രതിരോധിക്കാനും ഈ വ്യായാമങ്ങള്‍ സഹായിക്കുന്നു.

കൈപ്പത്തിയുടെ ചൂട് (palming)

വളരെ എളുപ്പമാണ് ഈ പ്രയോഗം. ആദ്യം ശാന്തമായി ഇരിക്കുക. കണ്ണുകള്‍ അടയ്ക്കുക. മെല്ലെ, ദീര്‍ഘമായി, ശ്വാസം അകത്തേക്കെടുക്കുക. മെല്ലെ വിടുക. അങ്ങനെ ‘റിലാക്സ്’ ചെയ്യുക. എന്നിട്ട്, കൈപ്പത്തികള്‍ പരസ്പരം നന്നായി തിരുമുക. അത് ചൂടാകും. ചൂടായിക്കഴിഞ്ഞാല്‍, ആ കൈപ്പത്തി മെല്ലെ കണ്‍പോളകള്‍ക്ക് മുകളില്‍ വെക്കുക. കണ്ണിന്‍റെ ‘മസിലുകള്‍ക്ക്’ വളരെ ആരോഗ്യപ്രദമായ വ്യായാമമാണിത്. കയ്യിലെ ചൂട് തീരുംവരെ ഇങ്ങനെ വെക്കുക. ഈ പ്രക്രിയ മൂന്നുതവണ ആവര്‍ത്തിക്കുക.

ചിമ്മല്‍ (blinking)

നിസ്സാരമെന്ന് തോന്നുമെങ്കിലും, ത്വരിതഗതിയില്‍ കണ്ണുചിമ്മുന്ന വ്യായാമം വളരെ ഫല പ്രാപ്തിയുള്ള ഒരു ‘എക്സര്‍സൈസാ’ണ്. ലാപ്ടോപ്പും  കമ്പ്യൂട്ടറുമൊക്കെ നിരന്തരം ഉപയോഗിക്കുന്നവര്‍ ഇത് ചെയ്യാന്‍ മറക്കരുത്. ശാന്തമായി ഇരിക്കുക. കണ്ണുകള്‍ തുറന്നുപിടിക്കണം. എന്നിട്ട്, പത്തുതവണ വേഗത്തില്‍ ചിമ്മിയടച്ചുകൊണ്ടിരിക്കുക. എന്നിട്ട്, 25 സെക്കന്‍റ് നേരത്തേക്ക് ‘റിലാക്സ്’ ചെയ്ത് കണ്ണടച്ചുപിടിക്കുക. മുഖം നേരെ പിടിച്ചുകൊണ്ട് വശങ്ങളിലേക്കും, മുകളിലേക്കും താഴേക്കും ദൃഷ്ടി പായിക്കുന്നതും, കണ്ണ് ചുഴറ്റുന്നതുമൊക്കെ ഇതുപോലെ ലളിതമായ വ്യായാമങ്ങളാണ്. സാവധാനത്തിലുള്ള, ക്രമമായ ശ്വാസോച്ഛ്വാസവും തുല്യ പ്രധാനമാണ്. നയന വ്യായാമങ്ങള്‍ ഓരോന്നുചെയ്യുന്നതിന് മുന്‍പും കണ്ണുകള്‍ ശുദ്ധമായ തണുത്ത വെള്ളം കൊണ്ട് കഴുകാന്‍ മടിക്കരുത്. ഈ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ തലയും നട്ടെല്ലും നേരെപിടിക്കണം

മുട്ട അലര്‍ജി

കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ക്രമക്കേടാണ് ‘മുട്ട അലര്‍ജി’. മുട്ടയോ, മുട്ട ചേര്‍ത്ത ആഹാരവസ്തുക്കളോ അലര്‍ജിക്ക് കാരണമാകുന്നു. മുട്ട കഴിച്ച് മിനിട്ടുകള്‍ക്കകമോ, മണിക്കൂറുകള്‍ക്കകമോ ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇവയുടെ തീക്ഷ്ണത ചിലപ്പോള്‍ നിസ്സാരവും, ചിലപ്പോള്‍ ഗുരുതരവുമാകാം. തൊലിപ്പുറത്ത് തടിപ്പ്, ചൊറിച്ചില്‍, മൂക്കടപ്പ്, ഛര്‍ദ്ദി, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ തുടങ്ങിയ നിരവധി ശാരീരിക പ്രതികരണങ്ങള്‍ മുട്ട അലര്‍ജി മൂലം ഉണ്ടാകും. അനാഫിലാക്സിസ്(Anaphylaxis) പോലുള്ള ഗൌരവതരമായ രോഗാവസ്ഥകളിലേക്കും മുട്ട അലര്‍ജി നയിക്കാം. സാധാരണഗതിയില്‍ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മുട്ട അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകും. ശൈശവാവസ്ഥയില്‍ത്തന്നെ ഇത് തുടങ്ങും.

ലക്ഷണങ്ങള്‍

പല വ്യക്തികളില്‍ പല പ്രതികരണങ്ങളാണ് മുട്ട അലര്‍ജി മൂലം ഉണ്ടാകുക. തൊലിപ്പുറത്ത് നീര്‍ക്കെട്ട്, ചുമന്ന് തടിപ്പ് ഇവയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന അലര്‍ജി ലക്ഷണങ്ങള്‍. മൂക്കൊലിപ്പ്, തുമ്മല്‍ ഇവയും(allergic rhinitis) വ്യാപകമായി കണ്ടുവരുന്നു. ദഹനക്കേട്, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്. ആസ്ത്മ വരുമ്പോള്‍ കാണുന്നപോലെ, ചുമ, വലിവ്, നെഞ്ചത്ത് ബുദ്ധിമുട്ട്, ശ്വാസം കിട്ടാതെവരിക ഇതെല്ലാംതന്നെ മുട്ട അലര്‍ജി കൊണ്ടുണ്ടാകാം.

അനാഫിലാക്സിസ്

ജീവിതത്തിനുതന്നെ ഭീഷണിയാകുന്ന ‘അനാഫിലാക്സിസ്’ ആണ് മുട്ട അലര്‍ജി കൊണ്ടുണ്ടാകുന്ന മറ്റൊരു രോഗം. തൊണ്ടയില്‍ നീര്‍ക്കെട്ട്, പഴുപ്പ് എന്നിവമൂലം വേദനയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാകുന്നു. വയറുവേദന, ഞരമ്പും പേശികളും കോച്ചിവലിക്കല്‍ എന്നീ ലക്ഷണങ്ങളും കാണിക്കുന്നു. പെട്ടെന്ന് ‘പള്‍സ്’ മിടിപ്പ് വേഗത്തിലാകുന്നു. പെട്ടെന്ന് രക്തസമ്മര്‍ദം കുറയുകയും ക്ഷീണവും തലചുറ്റലും ബോധക്കേടുമൊക്കെ ഉണ്ടാവുകയും ചെയ്യുന്നു. മുട്ട കഴിച്ചുണ്ടാകുന്ന ഈ രോഗത്തിന് അടിയന്തരമായിത്തന്നെ ഡോക്റ്ററെ കണ്ടില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

കാരണങ്ങള്‍

ശരീരത്തിന്‍റെ പ്രതിരോധ ശേഷിയിലെ ശക്തിക്കുറവാണ് മുട്ട അലര്‍ജി ഉണ്ടാക്കുന്നത്. ചില ‘എഗ് പ്രൊട്ടീനുകള്‍’ അലര്‍ജി ഉണ്ടാക്കുന്നു. ശരീരത്തിന്‍റെ ‘ഇമ്മ്യൂണ്‍ സിസ്റ്റ’ ത്തിലെ കോശങ്ങള്‍-ആന്‍റി ബോഡി- അവയെ തിരിച്ചറിയുകയും, അതോടനുബന്ധിച്ച് ഹിസ്റ്റാമൈനും(histamine) മറ്റ് രാസപദാര്‍ഥങ്ങളും ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുമൂലം അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മുട്ടയിലെ മഞ്ഞക്കരുവിലും, വെള്ളക്കരുവിലും അലര്‍ജിക്ക് കാരണമായ പ്രോട്ടീനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍, സാധാരണ വെള്ളക്കരുവില്‍ നിന്നാണ് അലര്‍ജി സംഭവിക്കുക. അമ്മാമാര്‍ ശ്രദ്ധിക്കുക. അമ്മ മുട്ട കഴിച്ചാല്‍, മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനും മുട്ട അലര്‍ജി ഉണ്ടാകാം.

‘അറ്റോപ്പിക്ക് ഡെര്‍മാറ്റിസിസ്'(Atopic dermatitis) എന്ന ത്വക്ക് രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മുട്ട അലര്‍ജി പോലുള്ള അലര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ മറ്റുകുട്ടികളെക്കാള്‍ കൂടുതലാണ്. പാരമ്പര്യമായും അലര്‍ജി ഉണ്ടാകാം. മാതാപിതാക്കള്‍ക്കോ മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ അലര്‍ജി ഉണ്ടായാല്‍, കുട്ടികള്‍ക്കും അലര്‍ജി സാധ്യതയുണ്ട്. സാധാരണ ഗതിയില്‍, കുട്ടികള്‍ക്കുണ്ടാകുന്ന മുട്ട അലര്‍ജി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. ദഹനവ്യവസ്ഥ കൂടുതല്‍ പക്വത പ്രാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

 

കടപ്പാട്-http:channellife.in/featured

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate