অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ വിചാരം

ആരോഗ്യ വിചാരം

അസിഡിറ്റിയും പരിഹാര മാര്‍ഗ്ഗങ്ങളും

നെഞ്ച് എരിയുക, കാളുക, പുകച്ചില്‍, തലവേദന, തലകറക്കം , ഒക്കാനം എന്നിങ്ങനെയുള്ള അസ്വസ്തകളുമായി കുറെയധികം ആളുകള്‍ ഇന്ന് വിഷമിപ്പിക്കുന്നുണ്ട്. നമ്മുടെ വയറ്റില്‍ ദഹനത്തിന് ആവശ്യമായ ചില നീരുകള്‍ ഊറുന്നുണ്ട്. അവ അമ്ലസ്വഭാവമുള്ളതാണ് . ചിലരില്‍ ഇത് കൂടുതല്‍ ഉണ്ടാകുകയും ആമാശയത്തിന്‍റെ ഉള്‍ഭിത്തികളെ കേടുവരുത്തുകയും ചെയ്യുന്നു. ഹൈഡ്രോക്ലോറിക്ക് ആസിഡ് ആണ് പ്രധാനമായും കൂടുതല്‍ ഊറി പ്രശ്നമുണ്ടാക്കുന്നത്. പലപ്പോഴും അള്‍സര്‍ രോഗത്തിന് ഇത് കാരണമാകുന്നുണ്ട്. ചിലരില്‍മാത്രം ഈ ദഹനനീരുകള്‍ കൂടുതല്‍ ഊറുകയും അസ്വസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്. ആധുനികശാസ്ത്രം വളരെ വ്യക്തമായ ഒരു ഉത്തരം നല്കുന്നില്ലെങ്കിലും ആഹാരരീതി മുതല്‍ മാനസിക പിരിമുറുക്കം വരെ കാരണമാകാം എന്നും പറയപ്പെടുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ പുളിയും എരിവും കൊഴുപ്പും ചേര്‍ക്കുന്നവര്‍ക്ക് അങ്ങനെ ഉണ്ടാകാം. ക്ഷാരാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണരീതിയാണ് പ്രകൃതിചികിത്സകള്‍ ഇത്തരം രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. രാവിലെയും വൈകിട്ടും അരഗ്ലാസ് കുമ്പളക്കുരു, പടവലക്കുരു സമം വെള്ളം ചേര്‍ത്ത് 2 സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിക്കണം. അമ്ലത്വം കുറയാന്‍ ഇതു സഹായിക്കും. രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും വളരെ നേര്‍പ്പിച്ച പാലും വളരെ ഗുണപ്രഥമായി കണ്ടിട്ടുണ്ട്. ഒരു തോര്‍ത്ത് നനച്ച് പിഴിഞ്ഞ് 20 മിനിട്ട് നേരം വയറ്റത്തു ചുറ്റിക്കെട്ടണം. ദിവസം ചുരുങ്ങിയത് 3 പ്രാവശ്യമെങ്കിലും ഉപ്പ് മുളക് മസാല പുളി എന്നിവ കഴിവതും കുറയ്ക്കണം. ചില തരം യോഗാസനങ്ങള്‍ ഇത്തരം രോഗികള്‍ക്ക് ഗുണം ചെയ്യും. വജ്രസന, പവനമുക്താസന, വക്രാസാന, ധനൂരാസന എന്നിവ പ്രത്ര്യേകിച്ചും . യോഗ മനസ്സിന്‍റെ നിയന്ത്രണ കൂടുതല്‍ നല്ല രീതിയില്‍ കൊണ്ടുവരും

അരോചകമായ ചെന്നിക്കുത്ത്

അരോചകമായ പ്രത്യേകതരം തലവേദനയാണ് ചെന്നിക്കുത്ത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ തലച്ചോറിലെ ര്ക്തസഞ്ചാരത്തില്‍ വരുന്ന വ്യതിയാനമാണ് ഇങ്ങനെ വരുന്ന വ്യതിയാനമാണ് തലവേദനയ്ക്ക് കാരണം. പാരമ്പര്യമായിരോഗങ്ങള്‍ വരാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുല്‍ ശബ്ദം, വെളിച്ചം, മാസമുറ സമയം എന്നിവ മൂലം ചിലരില്‍ തലവേദന കൂടുതലായി കാണാം. ചില പ്രത്യേക ഭക്ഷ്യവസ്തുക്കളും (ചേമ്പ്, ചോക്ലേറ്റ്, ചെറി മുതലായവ) ചെന്നിക്കുത്ത് വര്‍ദ്ധിപ്പിക്കുന്നതായി പറയപ്പെടുന്നു. ചിലപ്പോള്‍ തലയിലെ രക്തക്കുഴലുകള്‍ വികസിച്ച് നീര്‍ക്കെട്ടുണ്ടാകുന്നു. ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ചായ, കാപ്പി, പഞ്ചസാര എന്നിവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. രക്തത്തിന്‍റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതായ വറുത്ത സാധനങ്ങള്‍ കഴിക്കരുത്. ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണം പഴങ്ങള്‍ മാത്രമാക്കണം. കാരറ്റ്, വെളളരിക്ക, കോവക്ക , നാളീകേരം, ചെറുപയര്‍ മുളപ്പിച്ചത്, തക്കാളി എന്നിവ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുക. ഇവ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. ശക്തമായ തലവേദന വന്നാല്‍ തലയില്‍ തണുത്ത വെള്ളം കൊണ്ട് ധാര എടുക്കണം. അതിന് പുറമേ തലയില്‍ കളിമണ്‍പായ്ക്ക് വയ്ക്കുന്നതും തോര്‍ത്ത് നനച്ച് പിഴിഞ്ഞ് വയ്ക്കുന്നതും വളരെ ആശ്വാസം നല്കും. മൈഗ്രന്‍ രോഗികളില്‍ മിക്കവരും വളരയെധികം ഉത്കണ്ഠ ഉള്ളവരായിരിക്കും. മനസ്സിന്‍റെ ഉത്കണ്ഠ കുറയ്ക്കാനായി ധ്യാനം  ചെയ്യുന്നത് നല്ലതാണ്

മുഖസുഷിരങ്ങള്‍ക്ക് ഗുഡ്ബൈ


പല സുന്ദരിമാരുടേയും പ്രധാന പ്രശ്നമാണ് മുഖചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങള്‍. ഒരു ക്ലീന്‍ സ്ലേറ്റ് പോലെ ഇരിക്കുന്ന മുഖചര്‍മ്മമാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും കാലാവസ്ഥാവ്യതിയാനങ്ങള്‍, ജനിതിക ഘടകങ്ങള്‍ എന്നിവയും വരണ്ട ചര്‍മ്മഘടനയും മുഖ ചര്‍മ്മത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇവ പൂര്‍ണ്ണമായും മാറ്റാം. 

ചില പൊടിക്കൈകള്‍
ഒരു മുട്ടയുടെ വെള്ളയടിച്ചതില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. 
വെള്ളരിക്ക ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക
ഒരു തക്കാളി (പഴുത്തത്) മിക്സിയില്‍ അടിച്ചു കുഴമ്പാക്കി മുഖത്ത് മസാജ് ചെയ്യുക.
പച്ചടിച്ചീര ജ്യൂസില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക.
ബദാം പരിപ്പ് 5 എണ്ണം ഒരു മണിക്കൂര്‍ സമയം വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക. കുതിര്‍ന്ന പരിപ്പ് നന്നായി അരച്ചെടുത്ത് ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

ഫേഷ്യല്‍ ചെയ്യുമ്പോള്‍ ആവി കൊള്ളുന്നത് കുറയ്ക്കുക


സൗന്ദര്യ സംരക്ഷണത്തിനായി എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് ഫേഷ്യല്‍ എങ്കിലും സ്ത്രീകള്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഫേഷ്യല്‍ വസ്തുക്കളില്‍ എന്തെങ്കിലും മായമുണ്ടെങ്കില്‍ അത് പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായ മുഖചര്‍മ്മമുള്ള സ്ത്രീയെ കൂടുതല്‍ ബാധിക്കുക സ്വാഭാവികമാണ്. അതിനാല്‍ ചില മുന്‍കരുതലുകള്‍ എടുക്കണം. ഫേസ്പാക്കിലടങ്ങിയിട്ടുള്ള കെമിക്കലുകളെ കുറിച്ച് ചോദിച്ച് മനസിലാക്കണം. ഫേഷ്യല്‍ ചെയ്യുമ്പോള്‍ മുഖത്ത് ആവികൊള്ളിക്കുന്നത് പരമാവധി ഒഴിവാക്കണം. വൈറ്റ് ഹെഡ്സ് ഉണ്ടെങ്കില്‍ അത് പോകാന്‍ അല്പം അരിപ്പൊടി പുളിക്കാത്ത തൈര് ഉപയോഗിച്ച് കുഴച്ച് മുഖത്ത് നന്നായി തിരുമ്മി കഴുകിയാല്‍ മതി. ആവി പിടിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണ്. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങള്‍ മസാജ് ചെയ്യുമ്പോള്‍ കൂടുതല്‍ ബലം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്ഥിരമാക്കിയാല്‍ കണ്ണിന് കുഴിവുണ്ടാകുകയും ചുറ്റുമുള്ള മസിലുകള്‍ ദുര്‍ബലമാകുകയും ചെയ്യും. മുഖത്ത് പായ്ക്കിടാന്‍ വീട്ടില്‍ തന്നെ ഉണ്ടായ പപ്പായ ഉപയോഗിക്കുന്നത് നല്ലത്. കാര്‍ബൈഡ് പോലുള്ള കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ ഒഴിവാക്കണം. കാരറ്റും വെള്ളരിക്കയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചുള്ള പായ്ക്ക് നല്ലത്) പായ്ക്കിട്ടശേഷം പാതിയുണങ്ങുമ്പോള്‍ കഴുകിയകളയണം. പാതി ഉണങ്ങിയ പായ്ക്ക് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കരുത്. കൈയ്യില്‍ വെള്ളമെടുത്ത് മുഖം നല്ലവണ്ണം നനച്ച ശേഷം വേണം പായ്ക്ക് നീ

സൈനസൈറ്റിസ്: രോഗ കാരണവും ചികിത്സയും


ദൈനംദിന ജീവിതത്തെ പാടേ തകർക്കുന്ന ആരോഗ്യ പ്രശ്നമാണ് സൈനസൈറ്റിസ്. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിച്ചാൽ  ഹോമിയോപ്പതി സൈനസൈറ്റിസിനു  ഫലപ്രദമാണ്. സൈനസൈറ്റിസ് അഥവാ ‘പീനസം’ ബാധിച്ചു വളരെയധികം രോഗികൾ ചികിത്സ തേടി ദിനംപ്രതി എത്തുന്നുണ്ട്. 

മൂക്കിൽ നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തു വരികയും തുടർച്ചയായ തലവേദനയും മൂലം ഇവർ 
കഷ്ടപ്പെടുന്നു. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങൾ ചേരുന്ന ഭാഗത്തും കണ്ണുകൾക്ക്  താഴെയായി മൂക്കിന്റെ രണ്ടു വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ്  
സൈനസ്സുകൾ. 

ഇവ മാക്സിലറി സൈനസ്, ഫ്രോണ്ടൽ സൈനസ്, എത്മോയ്ഡൽ സൈനസ്, സ്ഫിനോയിഡൽ സൈനസ് എന്നിവയാണ്. അന്തരീക്ഷ മലിനീകരണം, അലർജി , ശുദ്ധവായുവിന്റെ കുറവ്, പൊടിപടലങ്ങൾ, തണുത്ത കാലാവസ്ഥയിലുള്ള വാസം, എ.സിയുടെ ഉപയോഗം, ദന്തരോഗങ്ങൾ, ചില ഔഷധങ്ങളുടെ സ്ഥിരമായ ഉപയോഗം, അവയുടെ പാർശ്വഫലങ്ങൾ ഇവയൊക്കെ സൈനസൈറ്റിസിനു കാരണമാകാം. 

സൈനസിന്റെ ധർമ്മങ്ങൾ നാം ശ്വസിക്കുന്ന വായുവിന്റെ താപനില നിയന്ത്രിക്കുക, സ്വനപേടകത്തിൽ നിന്നും പുറത്തു വരുന്ന വാക്കുകൾക്ക് വ്യക്തത പകരുക, തലയ്ക്കേൽക്കുന്ന ആഘാതങ്ങളെ ഒരു പരിധി വരെ തടയുക, തലയുടെ ഭാരം കുറയ്ക്കുക ഇവയാണ് ഇത്തരം അറകളുടെ പ്രധാന ധർമ്മങ്ങൾ. ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഈ വായു അറകളിൽ രോഗകാരണങ്ങളായ ബാക്ടീരിയകളുടെ കടന്നു കയറ്റവും, അതു വഴി രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. ന്യുമോകോക്കസ്, സ്‌പെക്ടറോ കോക്കസ്, ‘സ്റ്റഫൈലോ  കോക്കസ്’, ഹിമോഫിലസ് ഇൻഫ്ലുവൻസ വിഭാഗത്തിൽപെട്ട ബാക്ടീരിയകളാണ് രോഗകാരി. 

കണ്ണിനു താഴെയായി മൂക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മാക്സിലറി സൈനസിൽ  അണുബാധ പൊതുവേ കൂടുതലായി കണ്ടുവരുന്നു. എല്ലാ അറകളിലും ഒരുമിച്ചു രോഗബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഏതു പ്രായക്കാരിലും ഈ രോഗമുണ്ടാകാം. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരിൽ സൈനസൈറ്റിസ് കൂടുതലാണ്. രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ അക്യൂട്ട് സൈനസൈറ്റിസ് എന്നും ക്രോണിക് സൈനസൈറ്റിസ് എന്നും രണ്ടായി തരാം തിരിക്കാം. വളരെ പെട്ടെന്ന് ഉണ്ടായി ദിവസങ്ങൾക്കു ള്ളിൽ മാറുന്ന സൈനസൈറ്റിസ് ആണ് അക്യൂട്ട് സൈനസൈറ്റിസ്. എന്നാൽ ക്രോണിക് സൈനസൈറ്റിസ് വളരെ നാൾ നീണ്ടു നിൽക്കുന്ന അവസ്ഥയാണ്. 

രോഗ ലക്ഷണങ്ങൾ  ജലദോഷ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, മേൽ വായിലെ അണപ്പല്ലുകളിലെ അണുബാധ, മൂക്കിനുള്ളിൽ ദശ വളരുക, ടോൺസിലൈറ്റിസ്, തൊണ്ടവീക്കം, നാസാരന്ദ്രത്തിനുള്ളിലെ വളവ്, ദീർഘനാളായി തുടരുന്ന ശ്വാസകോശരോഗങ്ങൾ, ക്ഷയം ഇവയൊക്കെ സൈനസൈറ്റിസ് മൂലമാകാം. മൂക്കടപ്പ്, മൂക്കിൽ നിന്നും വെള്ളം വരിക, തുമ്മൽ, തലവേദന, ശരീരവേദന, തുമ്മലോടുകൂടിയ നേരിയ പനി, രാത്രികാലത്തെ ചുമ, മൂക്കിന് പിന്നിൽ നിന്ന് തൊണ്ടയിലേക്ക് കഫം ഇറങ്ങി വരിക എന്നിവയാണ് തുടക്കത്തിൽ കണ്ടു വരുന്ന രോഗലക്ഷണങ്ങൾ. നീണ്ടു നിൽക്കുന്ന മൂക്കടപ്പിനൊപ്പം മൂക്കിൽ നിന്നും പഴുപ്പ് പുറത്ത് വരുന്നതും സൈനസൈറ്റിസ് രോഗലക്ഷണമാണ്. ഇത്തരത്തിൽ മൂക്കിൽ നിന്നും പുറത്തു വരുന്ന പച്ചയോ, മഞ്ഞ നിറത്തിലുള്ള പഴുപ്പ് രോഗകാഠിന്യം സൂചിപ്പിക്കുന്നു. 

ഇതോടൊപ്പം വർദ്ധിച്ച തലവേദനയും തല കുനിക്കുന്നതിനും കിടക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. മണം, രുചി ഇവ അറിയാനുള്ള കഴിവ് നഷ്ട്ടമാകാം. ശക്തിയായി മൂക്ക് ചീറ്റിയാൽ  പഴുപ്പും രക്തവും കലർന്ന  ദ്രാവകം പുറത്ത് വരുന്നു. കൂടാതെ തലകറക്കം, പല്ലുവേദന, വായ്നാറ്റം, ശരീരം നേരെ നിൽക്കാൻ  കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും കണ്ടു വരുന്നു. രോഗം നിയന്ത്രിക്കുവാൻ വൈറസ്സുകൾ  മൂലമുണ്ടാകുന്ന സൈനസൈറ്റിസിന് ശരിയായ വിശ്രമം ആവശ്യമാണ്. അതോടൊപ്പം ധാരാളം വെള്ളം കുടിയ്ക്കുക. ഇതു കൊണ്ട് മരുന്നുകളുടെ ഉപയോഗം ഇല്ലാതെ 2-3 ദിവസം കൊണ്ട് രോഗത്തിന് ശമനം ഉണ്ടാകുന്നു. 

രോഗാരംഭത്തിൽ തന്നെ രോഗി വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത് നല്ലതാണ്. രോഗം മൂന്ന് ദിവസത്തിൽ  കൂടുതൽ  നീണ്ടു നിൽക്കുന്ന അവസരത്തിൽ ശരിയായ ചികിത്സ തേടേണ്ടതാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കൃത്യമായി നല്ലതുപോലെ ആവിപിടിക്കുന്നത് കൊണ്ട് നീരാവി ഈ അറകളിലെത്തി അവിടെ കട്ടപിടിച്ചിരിക്കുന്ന കഫത്തെ അലിയിച്ച് തൊണ്ടയിലൂടെയോ, മൂക്കിലൂടെയോ പുറത്തുകളയാൻ  സഹായിക്കുന്നു. 

സൈനസൈറ്റിസിന് വളരെ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സാവിധികൾ  ഹോമിയോപ്പതിയിൽ  ലഭ്യമാണ്. ഹോമിയോപ്പതിയിൽ രോഗചികിത്സ എന്നതിനേക്കാൾ ഉപരി ചികിത്സയ്ക്കാണ് പ്രസക്തി. രോഗിയുടെ സ്ഥിരമായ രോഗശമനത്തിന് പ്രാധാന്യം നൽകുന്ന ഹോമിയോപ്പതിയിൽ രോഗിയുടെ മാനസിക ശാരീരികമായ എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കണം. 

രോഗിയുടെ ബാഹ്യലക്ഷണങ്ങളെ മാത്രം മനസ്സിലാക്കി ചികിത്സ നിശ്ചയിക്കാൻ കഴിയില്ല. മറിച്ച് ഓരോ രോഗിയുടെയും മാനസിക, ശാരീരിക രോഗ ലക്ഷണങ്ങളെ ക്രോഡീകരിച്ച് അനുയോജ്യമായ ഒരു മരുന്ന് തിരഞ്ഞെടുക്കണം. അതിന്റെ ശരിയായ ആവർത്തനത്തിലും (പൊട്ടൻസി) ശരിയായ അളവിലും(ഡോസ്) 
നൽകിയാണ് ഹോമിയോ ചികിത്സ. അതിനാൽ വ്യക്തവും സത്യസന്ധവുമായ രോഗ വിവരങ്ങൾ ഡോക്ടറോട് പറയണം. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം മുടക്കം വരാതെ മരുന്ന് കഴിക്കണം.

മുണ്ടിനീരു അഥവാ പരോറ്റിഡൈറ്റിസ്

ഉമിനീര്‍ ഗ്രന്ഥിയില്‍ വരുന്ന വീക്കമാണ് മുണ്ടിനീരു. സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതും സാധാരണയായി വേനല്‍ക്കാലത്തു കൂടുതലായി പടര്‍ന്നു പിടിക്കുന്നതുമായ ഒന്നാണ് മുണ്ടിനീരു. കേരളത്തിലെ മലയോരമേഖലകളില്‍ പലയിടത്തും ഇപ്പോള്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുകയാണ്.

നമ്മുടെ വായ്ക്കുള്ളില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളാണ്. ഇവ വായുടെ ഇരുവശത്തുമായി ആറ് ഗ്രന്ഥികളുമായി കാണപ്പെടുന്നു. ഓരോ വശത്തും മൂന്നു വീതം. ഇവയില്‍ പരോറ്റിഡ് ഗ്രന്ഥി ചെവിയുടെ താഴെയായി കാണപ്പെടുന്നു. താടിയെല്ലിന്‍റെ അടിയിലായി സബ് മാന്‍ഡിബുലാര്‍ ഗ്രന്ഥിയും നാവിന്‍റെ അടിയിലായി സബ് ലിംഗ്വല്‍ ഗ്രന്ഥിയും കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടതും വലുതുമായ പരോറ്റിഡ് ഗ്രന്ഥിയെയാണ് സാധാരണയായി രോഗം ബാധിച്ചു കാണപ്പെടുന്നത്. അതിനാല്‍ മുണ്ടിനീരിനെ പരോറ്റിഡൈറ്റിസ് എന്നും പറയുന്നു.

സാധാരണയായി കുട്ടികളില്‍ മാത്രമായി കണ്ടു വരുന്നതും, ഒരിക്കല്‍ വന്നാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശേഷി നിലനില്‍ക്കുന്നതുമാണ് മുണ്ടിനീര്‍. വളരെ അപൂര്‍വ്വമായി മാത്രം മുതിര്‍ന്നവരിലും രോഗം കണ്ടു വരുന്നു. വീട്ടിലോ സ്കൂളിലോ ഒരു കുട്ടിക്ക് രോഗബധയുണ്ടായാല്‍ മറ്റ് കുട്ടികളിലേക്കും രോഗം അതിവേഗം പടര്‍ന്നു പിടിക്കും.

രോഗാണു പാരാമിക്സോ വൈറസ് വിഭാഗത്തില്‍പെട്ട മംപ്സ്(Mumps) വൈറസ് ആണ്. ഈ വൈറസുകള്‍ രോഗിയുടെ ഉമിനീരില്‍, അസുഖം തുടങ്ങുന്നതിനു ഏഴു ദിവസം മുമ്പും അസുഖം മാറിയതിനു ശേഷം എട്ട് ദിവസവും കാണപ്പെടുന്നു. അതുകൊണ്ട് ഈ ദിവസങ്ങളിലാണ് രോഗപകര്‍ച്ച അധികമായി സംഭവിക്കുന്നത്.

രോഗം പ്രത്യക്ഷപ്പെടാനുള്ള സമയദൈര്‍ഘ്യം 12 മുതല്‍ 21 ദിവസമാണ്. വായു മാര്‍ഗ്ഗമാണ് രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുക. സ്പര്ശനത്തിലൂടെയും രോഗാണുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗം പകരുന്നു.

രോഗാരംഭത്തില്‍ തലവേദനയോടു കൂടിയ ചെറിയ പനി, മൂക്കൊലിപ്പ്, വായ തുറക്കാന്‍ പ്രയാസമനുഭവപ്പെടുകയും തൊണ്ട വരള്‍ച്ചയും ഒരു ചെവിയുടെ താഴെയായി ചെറിയ വീക്കവും കാണപ്പെടുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനി കൂടുകയും വീക്കം തൊണ്ടയുടെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. കടുത്ത വേദനയും അനുഭവപ്പെടും. രോഗിക്കു വായ തുറക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

നാലു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്നു. അഞ്ചു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പനിയും നീരും വേദനയുമൊക്കെ കുറയുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും ഇല്ലാതെ കടന്നു പോകുന്ന രോഗാവസ്ഥ ശരിയായ ചികിത്സ ലഭിക്കാതിരിക്കുക വഴി പുരുഷന്മാരില്‍ വൃഷണ വീക്കം അഥവാ ഓര്‍ക്കൈറ്റിസ് രോഗവും സ്ത്രീകളില്‍ അണ്ഡാശയത്തില്‍ പഴുപ്പും ഉണ്ടാക്കാനിടയുണ്ട്. ഇതു മൂലം വന്ധ്യതയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹോമിയോ ചികിത്സ

മുണ്ടിനീരിനു ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദമായ ചികിത്സ ഉണ്ടെന്നു മാത്രമല്ല വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ രോഗിക്കു പൂര്‍ണ്ണ സുഖം കൈവരുന്നതിനൊപ്പം യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നുമില്ല. ഹോമിയോ ചികിത്സ സമ്പ്രദായത്തിന്‍റെ കാതലായ തത്വമനുസരിച്ച് രോഗത്തെയല്ല, മറിച്ചു രോഗിയെ ആണ് ചികിത്സിക്കുന്നത്. അതുകൊണ്ട് തന്നെ മുണ്ടിനീരു എന്ന രോഗത്തെയല്ല, അതു ബാധിച്ച മനുഷ്യനെയാണ് ചികിത്സിക്കുന്നത്. ഇതിനായി ഓരോ രോഗിയെയും പ്രത്യേകമായി മനസിലാക്കി രോഗിയുടെ ശാരീരിക മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരു മരുന്നു തിരഞ്ഞെടുക്കുകയാണ്.

ബ്രൈറ്റാ കാര്‍ബ്, ബെല്‍ഡോണ, മെര്‍ക്ക് സോള്‍, കാര്‍ബോ വെജ്, പള്‍സാറ്റില തുടങ്ങിയ മരുന്നുകളാണ് മുണ്ടി നീരിന് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാല്‍ രോഗികളുടെ ശാരീരിക മാനസിക രോഗലക്ഷണങ്ങളും രോഗാവസ്ഥയുടെ വ്യത്യാസമനുസരിച്ചും മരുന്നുകള്‍ക്ക് വ്യത്യാസം വരാം.

ശാരീരിക മാനസിക രോഗലക്ഷണങ്ങളെ ചികഞ്ഞു നോക്കുമ്പോള്‍ ഇടതു വശത്തു തുടങ്ങുന്ന മുണ്ടിനീരിന് ബ്രോമിയം ലാക്കസിസ്, റക്സ് ടോക്സ്, എന്നീ മരുന്നുകള്‍ ഫലപ്രദമാണ്. അതു പോലെ വലതു വശത്തു തുടങ്ങുന്ന മുണ്ടിനീരിന് മെര്‍ക്ക് സോള്‍, ലൈക്കോപോഡിയം എന്നീ മരുന്നുകളും ലക്ഷണയുക്തമായി തിരഞ്ഞെടുക്കാം.

ഹോമിയോപ്പതിയില്‍ മുണ്ടിനീരിന് ഒരു പ്രത്യേക മരുന്ന് എന്ന സങ്കല്‍പ്പമില്ല. രോഗിയുടെ ശാരീരികമാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുന്ന ഒരു മരുന്ന് അതിന്‍റെ കൃത്യമായ ആവര്‍ത്തനത്തിലും രോഗത്തിന്‍റെ കാഠിന്യം കണക്കാക്കി തരുന്ന അളവിലും രോഗി കഴിക്കേണ്ടതുണ്ട്. ഒരു ഹോമിയോ ഡോക്ടറുടെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലൂടെ മാത്രമേ ഹോമിയോ മരുന്നു കഴിക്കാവൂ.

ഒരിക്കല്‍ രോഗം വന്നു കഴിഞ്ഞാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശക്തി ശരീരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മുണ്ടിനീരു വീണ്ടും വരാറില്ല. രോഗാരംഭത്തില്‍ തന്നെ ശരിയായ ഹോമിയോ ഔഷധ സേവയിലൂടെ രോഗശാന്തി കൈവരുത്താം. മുണ്ടിനീരിനു വളരെ ഫലപ്രദമായ ഔഷധങ്ങള്‍ ഹോമിയോപ്പതിയിലുണ്ടെന്ന് മാത്രമല്ല, രോഗപ്രതിരോധ ഔഷധവും ഹോമിയോപതിയിലുണ്ട്. ഒരു പ്രദേശത്തു പെട്ടെന്ന് രോഗബാധ ഉണ്ടായി കാണുമ്പോള്‍ പ്രതിരോധ ഔഷധമായി പരോറ്റിഡിനം, പൈലോ കാര്‍പ്പസ്, എന്നീ മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു. ഈ മരുന്നുകളുടെ ഉപയോഗം രോഗം വരാതെ തടയുന്നതിനാല്‍ രോഗം നിയന്ത്രണ വിധേയമാക്കാനും പകര്‍ച്ച വ്യാധി തടയാനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗിക്ക് വായ തുറന്ന് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ദ്രവ രൂപത്തിലുള്ള ആഹാരം കൊടുക്കുക. തൊണ്ട വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളമോ, കരിക്കിന്‍ വെള്ളമോ, ഗ്ലൂക്കോസ് കലര്‍ത്തിയ വെള്ളമോ ഇടവിട്ട് കൊടുത്തു കൊണ്ടിരിക്കണം. രോഗം വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാതിരിക്കാന്‍ രോഗിയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് ഉചിതം.

രോഗിക്ക് പരിപൂര്‍ണ്ണ വിശ്രമം അനിവാര്യമാണ്. ഉമിനീരിലൂടെയാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്കും പകരുക എന്നതിനാല്‍ രോഗി ഉപയോഗിച്ച ടവ്വല്‍, പാത്രം മുതലായവ പ്രത്യേകം കൈകാര്യം ചെയ്യണം. രോഗി ഉപയോഗിച്ച മുറി അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുകയും വീടൂം പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. രോഗം മാറി കഴിഞ്ഞാലും ഉമിനീരില്‍ രോഗാണുക്കള്‍ എട്ടു ദിവസത്തോളം കാണുമെന്നതിനാല്‍ രോഗം മാറിയാല്‍ ഉടനെ തന്നെ കുട്ടികളെ സ്കൂളിലേക്കു വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ നിയന്ത്രിക്കാം

ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതലായി കണ്ടു വരുന്നതും ശ്രദ്ധിക്കപ്പെടാതെ വളരെ വേഗം ഗുരുതരാവസ്ഥയിലെത്തുന്നതുമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ (ബി.പി). എൺപതുകൾ വരെ വളരെ കുറച്ചു പേരിൽ, പ്രത്യേകിച്ച് അതിസമ്പന്നരായവരിൽ കാണപ്പെട്ടിരുന്ന രോഗങ്ങളായിരുന്നു പ്രമേഹവും രക്തസമ്മർദ്ദവും, ഇന്ന് സ്ഥിതി മാറി. കൊച്ചു കുട്ടികൾ മുതൽ സ്ത്രി-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരിലും രക്തസമ്മർദ്ദം കണ്ടു വരുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയൊക്കെ മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ചെറുപ്പക്കാരിൽ കൂടുതലായി കണ്ടു വരുന്നു.

നിശബ്ദനായ കൊലയാളി എന്നാണ് ഹൈപ്പർ ടെൻഷൻ അഥവാ രക്താതിസമ്മർദ്ദം എന്ന ഉയർന്ന രക്തസമ്മർദ്ദത്തെ വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ശരീരത്തിലെ വിവിധ അവയവങ്ങളുടെ 
പ്രവർത്തനത്തിനും അവയവങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മലിന വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ആവശ്യമായ ശാരീരിക പ്രക്രിയയാണ് രക്തചംക്രമണം. ശരീരത്തിനറെ എല്ലാ ഭാഗങ്ങളിലും രക്തം എത്തിക്കുകയാണ് രക്തചംക്രമണത്തിന്റെ ലക്ഷ്യം. ഒരു പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഹൃദയം ഇടവിട്ടിടവിട്ട് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിനോടൊപ്പം രക്തത്തെ ശരീരത്തിന്റെ നാനാഭാഗത്തേക്കും പമ്പ് ചെയ്തു വിടുന്നു. ഈ പ്രവർത്തനം ഹൃദയമിടിപ്പ് എന്നറിയപ്പെടുന്നു. ആരോഗ്യമുള്ള ഒരാളിന്റെ ഹൃദയം ഒരു മിനിട്ടിൽ എഴുപത്തിരണ്ട് തവണയാണ് മിടിക്കുന്നത്. ഇതിന്റെ ഫലമായി ഒരു മിനിട്ടിൽ 5 ലിറ്റർ എന്ന കണക്കിൽ രക്തം ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് പമ്പു ചെയ്യപ്പെടുന്നു.

ഹൃദയമിടിപ്പിന്റെ ശക്തി, രക്തക്കുഴലുകളിൽ രക്തയോട്ടത്തിനുള്ള തടസ്സമില്ലായ്മ, ശരീരത്തിലെ രക്തത്തിന്റെ അളവ് എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് രക്തസമ്മർദ്ദത്തിന്റെ അളവ് ഏറിയും കുറഞ്ഞും കാണപ്പെടുന്നത്. ചെറുതും വലുതുമായ രക്തക്കുഴലുകളിൽ തടസ്സം, കൊഴുപ്പ് അടിഞ്ഞു കൂടുക, ശക്തി ക്ഷയിക്കുക. മുതലായ കാരണങ്ങൾ കൊണ്ട് രക്തസമ്മർദ്ദം അധികരിക്കാം. ഹൃദയം രക്തത്തെ പുറത്തേക്ക് പമ്പു ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ വളരെയധികം സമ്മർദ്ദം ഏൽപ്പിക്കുന്നു. ഇതിനെ സിസ്റ്റോളിക് പ്രഷർ എന്നും, ഹൃദയം വിശ്രമാവസ്ഥയിലായിരിക്കുമ്പോൾ രക്തക്കുഴലുകളിലെ സമ്മർദ്ദം താരതമ്യേന കുറവായിരിക്കും. ഈ അവസ്ഥയെ ഡയസ്റ്റോളിക് പ്രഷർ എന്നും പറയുന്നു. രക്തസമ്മർദ്ദം മില്ലി മീറ്റർ ഒഫ് മെർക്കുറി എന്ന കണക്കിലാണ് രേഖപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷറും താഴെ കൊടുക്കുന്നത് ഡയസ്റ്റോളിക് പ്രഷറും ആണ്. ആരോഗ്യവാനായ ഒരാളിന്റെ ബി.പി 120/80 ആണ്. എന്നാൽ, പ്രായം, ശരീരപ്രകൃതി എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് തന്നെ 140/90-ന് താഴെയുള്ള ബി.പി പ്രശ്നക്കാരനല്ല. എന്നാൽ, 140/90 നു മുകളിൽ കാണുന്ന രക്തസമ്മർദ്ദം പ്രശ്നക്കാരനാണ്.

രക്തസമ്മർദ്ദത്തെ പ്രധാനമായും രണ്ടായി തിരിക്കാം. പ്രൈമറി ഹൈപ്പർ ടെൻഷൻ അഥവാ എസൻഷ്യൽ ഹൈപ്പർ ടെൻഷൻ നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരിൽ സാധാരണയായി കണ്ടു വരുന്ന പാരമ്പര്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരവസ്ഥയാണ്. മാതാപിതാക്കൾക്ക് ഈ രോഗം ഉണ്ടായിരുന്നാൽ മക്കളിൽ രോഗത്തിനുള്ള സാധ്യത അൻപത് ശതമാനത്തിൽ അധികമാണ്. അമിത മാനസിക സംഘർഷം, ഉത്കണ്ഠ, ദുഃഖം എന്നിവയാണ് മറ്റ് കാരണങ്ങൾ, കൂടാതെ പുകവലി, മദ്യപാനം, ഉപ്പിന്റെ അമിതമായ ഉപയോഗം എന്നിവയും പ്രധാന കാരണമാണ്.

രണ്ടാമത്തെ വിഭാഗമായ സെക്കൻഡറി ഹൈപ്പർ ടെൻഷൻ രോഗത്തിനു കാരണം ശരീരത്തിലെ മറ്റേതെങ്കിലും രോഗങ്ങളായിരിക്കും. വൃക്കയെ ബാധിക്കുന്ന ചില രോഗങ്ങൾ, ഹോർമോൺ തകരാറുകൾ, ചില തരം മരുന്നുകളുടെ ദീർഘകാല ഉപയോഗം, കൂടുതൽ കാലം ഗർഭ നിരോധന ഗുളികകൾ ഉപയോഗിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് സെക്കൻഡറി ഹൈപ്പർ ടെൻഷൻ ഉണ്ടാകാം. രക്തസമ്മർദ്ദം മൂലം രോഗിയുടെ ഹൃദയം, തലച്ചോർ, വൃക്കകൾ, കണ്ണ്, കൈ കാലുകളിലെ ചെറിയ രക്തക്കുഴലുകളുടെ പ്രവർത്തനം എന്നിവയ്ക്ക് തകരാർ സംഭവിക്കാം. രോഗം തുടക്കത്തിലെ കണ്ടു പിടിക്കുകയും ശരിയായ ചികിത്സ നൽകേണ്ടതുമാണ്.

പ്രത്യക്ഷമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഇതിനെ നിശബ്ദനായ കൊലയാളി എന്നു വിളിക്കുന്നത്. എന്നാൽ, ചിലരിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തലവേദന, പ്രത്യേകിച്ച് തലയുടെ പിറകുവശത്ത് അതിരാവിലെ അനുഭവപ്പെടുന്ന വേദന, നേരം പുലർന്നു കുറച്ചു സമയം കഴിയുമ്പോൾ വേദന പൂർണ്ണമായി ഇല്ലാതാകുന്നു. തലയ്ക്കു ഭാരം തോന്നുക, തല കറക്കം, ശക്തമായ നെഞ്ചിടിപ്പ്, വർദ്ധിച്ച ക്ഷീണം, അമിത ദേഷ്യം, ഉറക്കമില്ലായ്മ, കാഴ്ചത്തകരാറുകൾ, മൂക്കിൽ നിന്നും രക്തം വരിക, മൂത്രത്തിന് ചുവപ്പു നിറം എന്നിവയും ലക്ഷണങ്ങളാണ്.

അനാരോഗ്യകരമായ ആഹാരരീതി, വ്യായാമക്കുറവ് ഇവയൊക്കെ രോഗകാരണമാണ്. പാരമ്പര്യത്തിനും പ്രധാന പങ്കുണ്ട്. പൊണ്ണത്തടി, പുകവലി, മദ്യപാനം, മാനസിക സംഘർഷം, അമിത ഭക്ഷണം, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ, ഉപ്പിന്റെ അമിത ഉപയോഗം ഇവയൊക്കെ രോഗമുണ്ടാക്കുന്നു. ജീവിതരീതിയിലും ആഹാരരീതിയിലും കാതലായ മാറ്റം അനിവാര്യമാണ്.

പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, തുടങ്ങിയവ ധാരാളം കഴിക്കുക. ബീറ്റ് റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. ധാരാളം വെള്ളം കുടിക്കുക, പുകവലി, മദ്യപാനം പൂർണ്ണമായി ഒഴിവാക്കുക. രക്തസമ്മർദ്ദത്തിന് ഒരു ഉത്തമ പ്രതിവിധി വ്യായാമമാണ്. നീന്തൽ, നടത്തം, ഓട്ടം, ജോഗിംഗ്, സൈക്കിൾ സവാരി, എന്നിവയെല്ലാം നല്ല വ്യായാമങ്ങളാണ്.

ഹോമിയോപ്പതിയിൽ രക്തസമ്മർദ്ദം നിയന്ത്രിച്ചു നിറുത്താൻ ഫലപ്രദമായ മരുന്നുകളുണ്ട്. മറ്റ് രോഗങ്ങളെപ്പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകൾ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തിൽ ശരിയായ ആവർത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം

മ്യൂസിക് തെറാപ്പി കോശങ്ങളില്‍ പ്രവേശിക്കുമ്പോള്‍

സംഗീതം ഇഷ്ടപ്പെടാത്തവരായി ഭൂമിയില്‍ ആരാണുള്ളത്. മനുഷ്യനോളം തന്നെ പഴക്കമുള്ള ഒന്നാണ് സംഗീത ചികിത്സയ്ക്ക് അഥവാ മ്യൂസിക് തെറാപ്പി. മരുന്നുകള്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന ഒരു രോഗിയിലേക്ക് ഇത്തരം ചികില്‍സാ രീതികള്‍ പണ്ടുകാലം മുതലേ പല രാജ്യങ്ങളിലും നിലനിന്നിരുന്നു. മരണാവസ്ഥയില്‍ കഴിയുന്ന രോഗിയെ സംഗീതം കേള്‍പ്പിച്ച് രോഗാതുരമല്ലാത്ത അവസ്ഥയിലേക്ക് തിരികെയെത്തിക്കുക എന്നത് അത്ഭുതപൂര്‍ണ്ണമായ ഒരു പ്രതിഭാസമാണ്. സംഗീതത്തിന് ഒരാളില്‍ വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ സാധിക്കും എന്ന സവിശേഷതയുള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ഒരു രോഗിയെ ഭൈരവിരാഗം പാടികൊടുത്ത് ആരോഗ്യവാനാക്കിയ ത്യാഗരാജ സ്വാമികളുടെ അനുഭവവും പുരാതന ഗ്രീസില്‍ പ്രസവ വേദന കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സംഗീത ചികിത്സയും എല്ലാംതന്നെ ഈ അത്ഭുത പ്രതിഭാസത്തെ ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങള്‍ തന്നെ. സാമവേദത്തില്‍ നിന്നും ഉദ്ഭവിച്ച സംഗീതം ഭാരതീയ ചികിത്സാ രീതികളിലൂടെ യുദ്ധത്തില്‍ മുറിവേറ്റു വേദനിക്കുന്ന യോദ്ധാക്കള്‍ക്ക് സാന്ത്വനം പകര്‍ന്നുകൊണ്ട് ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. മാനസിക വികാരങ്ങള്‍ ശരീരത്തെ കാര്യമായി ബാധിക്കുമെന്നത് പ്രകൃതിയുടെ നിയമം തന്നെയാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, അതിനു ശമനം നടക്കുന്നതും അതേ പ്രകൃതി നിയമം അനുസരിച്ചുതന്നെയാണ്. മരുന്നുകള്‍ നല്‍കി ചികിത്സിക്കുമ്പോള്‍ പലപ്പോഴും രോഗം മാറുന്നതും ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്നത് ചികില്‍സ നല്‍കുന്നയാളുടെ മാനസിക വ്യാപാരവും ചികില്‍സ നേടുന്നയാളുടെ വിശ്വാസവും തമ്മില്‍ പ്രകൃതിതന്നെ കൂട്ടിയിണക്കുന്ന ഒരു മാന്ത്രിക സ്പര്‍ശമാണ്. ഈ ഘടകമാണ് പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്ന മന്ത്രവാദ ചികിത്സകളും അവയില്‍ ഫലം കാണുന്നതിന്‍റെയും രഹസ്യം. ഗര്‍ഭിണികള്‍ സംഗീതം ആസ്വദിക്കുന്നത് അവളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും തന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയെ സ്വാധീനിക്കുന്നതില്‍ ഫ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. സംഗീതം ഓരോ മനുഷ്യനിലും വ്യത്യസ്ത രീതിയിലാണ് അനുഭവങ്ങള്‍ നല്‍കുന്നത്. സംഗീതത്തിന്‍റെ സ്വരതന്ത്രികള്‍ ശരീരത്തിന്‍റെ ഞരുമ്പുകളിലൂടെ അതിലോലമായ കാതുകളില്‍ കൂടി പ്രവേശിച്ച് തലച്ചോറിലെത്തി അവിടെ ഒരു പ്രത്യേക തരത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും അത് ശരീരകോശങ്ങളെ ബാധിക്കുകയും അത് പല തരത്തിലുള്ള അനുഭവങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് അഥവ മഞ്ഞപിത്തം

മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ്. മഞ്ഞക്കാമല, മഞ്ഞനോവ് എന്നീ പേരുകളിൽ നാട്ടിൻ പുറങ്ങളിൽ രോഗതീവ്രത അറിയാതെയോ, നാടൻ മരുന്നുകളുടെ പ്രയോഗം മൂലമോ രോഗിയുടെ മരണത്തിനോ രോഗപ്പകർച്ചയ്ക്കോ വളരെയധികം സാധ്യതയുള്ള മഞ്ഞപ്പിത്തം നമ്മുടെ സമൂഹത്തിൽ ഒരു മുഖ്യ പ്രശ്നം തന്നെയാണ്. വളരെയധികം ആൾക്കാർ അറിഞ്ഞോ അറിയാതെയോ ഈ രോഗത്തിന്റെ അടിമകളാണ്.

രക്തത്തിലെ ബിലിറുബിന്റെ അളവ് 100 മില്ലി സീറത്തിൽ 0.2 മുതൽ 0.8 മില്ലിഗ്രാം ആണ് സാധാരണ കാണാറുള്ളത്. എന്നാൽ മഞ്ഞപ്പിത്തത്തിൽ ബിലിറൂബിന്റെ അളവ് വർദ്ധിച്ചിരിക്കും. ഇതു കാരണം ശരീരത്തിൽ വ്യാപകമായും കണ്ണിന്റെ വെള്ള, നാക്കിന്റെ അടിഭാഗം, തുടങ്ങിയ ശ്ലേഷ്മസ്തരങ്ങളിലും നഖങ്ങൾ മുതലായ ഭാഗങ്ങളിലും മഞ്ഞനിറം കാണപ്പെടുന്നു. കൂടാതെ മൂത്രം മഞ്ഞനിറത്തിലും.

രോഗലക്ഷണങ്ങളായി ചെറിയതോതിലുള്ള പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ഇവയും കണ്ടു വരുന്നു. രോഗകാരണങ്ങൾ പിത്തക്കല്ല്, രക്തനാളികൾക്കുണ്ടാകുന്ന തടസ്സം, വൈറസ് രോഗം എന്നിങ്ങനെ പലവിധത്തിലുണ്ട്. കരളിലുണ്ടാകുന്ന പിത്തനീർ പിത്താശയത്തിൽ സംഭരിക്കപ്പെടുകയും പിത്തനീർ വാഹി എന്ന ചെറുകുഴൽ വഴി ആമാശയത്തിലെത്തി നാം കഴിക്കുന്ന ഭക്ഷണത്തോട് ചേരുകയും ചെയ്യുന്നു. ഇങ്ങനെ പിത്തനീർ ഭക്ഷണത്തോട് ചേരാതിരുന്നാൽ ദഹനം സംബന്ധിച്ച അസുഖങ്ങൾ ഉണ്ടാകും. അതിനു പുറമെ രക്തത്തിൽ പിത്തനീർ വർദ്ധിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞനിറമുണ്ടാവുകയും ചെയ്യുന്നു. പിത്തനീർ വാഹിയിൽ കൂടി പിത്തനീർ കടന്നു പേകുന്നതിന് തടസ്സമുണ്ടായാൽ പിത്താശയത്തിൽ പിത്തനീർ കെട്ടി നിൽക്കുന്നതിനും ഇത് അൽപൽപ്പമായി രക്തത്തിലേക്ക് തിരികെ വ്യാപിക്കുന്നതിനും രക്തത്തിൽ പിത്തനീർ വർദ്ധിക്കാനും ഇടവരുന്നു.

വൈറസ് എ, വൈറസ് ബി എന്നീ സൂഷ്മാണുക്കൾ മൂലമുളവാകുന്ന കരൾ വീക്കത്തെ തുടർന്നുണ്ടാകുന്ന മഞ്ഞപ്പിത്തത്തെയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. മാരകമായ എയിഡ്സ് പോലെ തന്നെ ഭീതി പരത്തിയിരിക്കുന്ന ഒന്നാണ് ഇന്നിപ്പോൾ ഹെപ്പറ്റെറ്റിസ് ബി. ഈ രോഗത്തിന്റെ സംക്രമണം വ്യാപകമായിരിക്കുകയും ഒരു പക്ഷേ പകർച്ച വ്യാധി പോലെ പടർന്നു പിടിക്കുകയും ചെയ്യുന്നു.

സ്ത്രീപുരുഷ ഭേദമെന്യേ ഏത് പ്രായക്കാരേയും ബാധിക്കുന്ന ഒന്നാണ് വൈറൽ ഹെപ്പറ്റൈറ്റീസ്. ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 15 മുതൽ 45 ദിവസത്തിനുള്ളിലും ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ 30 മുതൽ 180 ദിവസത്തിനുള്ളിലും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു.

ഹെപ്പറ്റൈറ്റിസ് ബി രോഗപ്പകർച്ച പ്രധാനമായും കുത്തിവെപ്പുകൾ മുഖേനയാണെങ്കിലും രക്തം സ്വീകരിക്കുന്നതിലൂടെയും മലിനജലത്തിലൂടെയും ഭക്ഷണ പദാർത്ഥങ്ങളിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്നു.

രോഗിയുടെ ശരീരത്തിലെ എല്ലാ സ്രവങ്ങളിലും HBsAg എന്ന ആന്റിജൻ ഉണ്ടായിരിക്കും. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളോടൊപ്പം കരൾ വീക്കം ഉണ്ടാകുന്നതിനാൽ വയറിന്റെ മേൽ ഭാഗത്തായി വലതുവശത്ത് വേദന അനുഭവപ്പെടുന്നു. ചില രോഗികൾക്ക് ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടാം. കൂടാതെ മലത്തിന് സ്വാഭാവിക മഞ്ഞനിറത്തിനു പകരം കളിമണ്ണിന്റെ നിറപ്പകർച്ചയും കണ്ടേക്കാം.

രോഗാരംഭത്തിൽ തന്നെ രോഗിയുടെ മൂത്രം ബൈൽ സാൾട്ട് , ബൈൽ പിഗ്മെന്റ് പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണ്ണയം നടത്താം. കൂടാതെ രക്തത്തിലെ ബിലുറൂബിന്റെ അളവ് നിർണയിച്ചും SGPT, SGOT എന്നീ ബയോകെമിസ്ട്രി ടെസ്റ്റുകൾ നടത്തിയും രോഗനിർണയം ചെയ്യാം.

രോഗിക്ക് പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. കൊഴുപ്പ് കലർന്ന ആഹാര പദാർത്ഥങ്ങൾ, ഉപ്പ് മുതലായവ കഴിയുന്നത്ര ഒഴിവാക്കുക. കാപ്പി, ചായ, ലഹരി പദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടി കുറഞ്ഞ ആഹാര പദാർത്ഥങ്ങൾ, പഴവർഗ്ഗങ്ങൾ കഴിക്കുക.

മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചു തുടങ്ങുക. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികൾക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളിൽ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവർത്തനത്തിലും അളവിലും നൽകുകയാണ്.

പരിസരമലിനീകരണം, ശുചിത്വമില്ലായ്മ, കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം മുതലായവ മൂലം ശരീരത്തിനുണ്ടാകുന്ന പ്രത്യേകതകൾ, രോഗാവസ്ഥയോടുള്ള രോഗിയുടെ പ്രതികരണം ഇവയൊക്കെ ഓരോ രോഗികളിലും വ്യത്യസ്ത രീതികളിലാണ് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ ഓരോ രോഗിയുടെയും മാനസിക- ശാരീരിക ലക്ഷണങ്ങളും പ്രത്യേകതകളും കണക്കിലെടുത്ത് യോജിച്ച ഒരു ഔഷധം തിരഞ്ഞെടുത്തു വേണം ചികിത്സ നടത്താൻ. അതിനാൽ സ്വയം ചികിത്സ നന്നല്ല.

മഞ്ഞപ്പിത്തത്തിന് ഹോമിയോ മരുന്നുകൾ പൂർണ്ണമായും ഫലവത്താണ്. എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യ ഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്. മഞ്ഞപ്പിത്ത രോഗവ്യാപനം തടയുന്നതിന് നമുക്ക് ചെയ്യാൻ കഴിയുക ആഹാര പദാർത്ഥങ്ങൾ കേടുകൂടാതെ ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, മലശോധനയ്ക്കു ശേഷം കൈകാലുകൾ സോപ്പു ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുക, ഓരോ തവണയും ആഹാരം കഴിക്കുന്നതിന് മുൻപ് കൈയും വായും ശുദ്ധജലത്തിൽ വൃത്തിയാക്കുക, ആഹാര പദാർത്ഥങ്ങൾ ഈച്ച, പാറ്റ മുതലായവയുടെ ശല്യമില്ലാത്ത വിധം സൂക്ഷിച്ചു വെക്കുക. കുടിവെള്ള മലിനീകരണം തടയുക, മലിനജലം കെട്ടി നിൽക്കാനും അത് ഉപയോഗിക്കാനും ഇടവരുത്താതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രം രക്തം സ്വീകരിക്കുക, കുത്തിവെപ്പ് ദന്ത പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ രോഗാണു വിമുക്തമെന്ന് ഉറപ്പു വരുത്തുക, കുത്തിവെപ്പിന് ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിക്കുക. അപരിചിതരുമായുള്ള ലൈംഗിക ബന്ധം പാടില്ല എന്നു മാത്രമല്ല ഉറ ഉപയോഗിക്കേണ്ടത് ആവശ്യവുമാണ്. രോഗിയുടെ രക്തം, മലം, മൂത്രം, മുതലായവ സുരക്ഷിതമായി നിർമാർജനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നിഷ്കർഷിച്ചാൽ രോഗവ്യാപനം തടയാനാകും.

അജിനാമോട്ട അപകടകാരിയാണോ? എങ്ങനെ?

ജപ്പാന്‍കാരുടെ സംഭാവനയാണ് അജിനാമോട്ടോ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തു. 1908 ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലില്‍ നിന്നും അജിനാമോട്ടോയെ വേര്‍തിരിച്ചെടുത്തത്. കടല്‍പ്പായലിലുണ്ടായിരുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് പ്രകൃതിദത്തമായതിനാല്‍ ഇത് രുചി കൂട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിന് മറ്റൊരുവിധത്തിലുള്ള ദോഷവശങ്ങളുമില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന അജിനാമോട്ടോ തികച്ചും ഒരു രാസസംയുക്തമാണ്. ഷുഗര്‍സീറ്റ് എന്ന ഒരുതരം മധുരക്കിഴങ്ങിലെയും മൊളാസസ് എന്ന കരിമ്പിന്‍ചണ്ടിയിലെയും ഗോതമ്പില്‍ അടങ്ങിയിരിക്കുന്ന ഗ്ളൂട്ടാണിലെയും രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് വന്‍കിട ഫാക്ടറികള്‍ ഇത് നിര്‍മിക്കുന്നത്. സാധാരണ നമ്മള്‍ കേള്‍ക്കുന്നതും പഠിച്ചതും മധുരം, പുളി, ഉപ്പ്, കയ്പ്പ് എന്നീ നാലുതരത്തിലുള്ള രുചിഭേദങ്ങളെക്കുറിച്ചാണ്. എന്നാല്‍, കാലക്രമേണ പ്രൊഫസര്‍ കികുനായി ഇക്കെഡ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉമാമി എന്ന അഞ്ചാമതൊരു രുചികൂടി കണ്ടെത്തുകയുണ്ടായി. തക്കാളി, ചില കടല്‍വിഭവങ്ങള്‍ എന്നിവയില്‍നിന്നാണ് ഈ രുചി കണ്ടത്തെിയത്. നാവിലുള്ള ഉമാമി രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനുള്ള അജിനാമോട്ടോയുടെ കഴിവ് അതിനെ രുചികളുടെ ലോകത്തെ ഒന്നാമനാക്കി. ചൈനീസ് റസ്റ്റാറന്‍റുകളിലും വിയറ്റ്നാമിലെ ആഹാര പദാര്‍ത്ഥങ്ങളിലും അജിനാമോട്ട പുരാതനകാലം മുതല്‍ ഉപയോഗിച്ചിരുന്നു. കടല്‍പ്പായല്‍കൊണ്ട് തയ്യാറാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഭക്ഷണത്തില്‍ പ്രധാനിയായിരുന്നു. സൂപ്പിന്‍െറ രുചിയുടെ രഹസ്യം അന്വേക്ഷിക്കുന്നതിന്‍റെ ഫലമായി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. ആഹാരത്തില്‍ ഒരു ശതമാനത്തില്‍ കൂടുതല്‍ ഈ രാസവസ്തു ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. കൂടാതെ പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പുറത്ത് അജിനാമോട്ടയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നും നിയമം പറയുന്നു. ഇവയൊന്നും ഭക്ഷണ പായ്ക്കറ്റുകളിലും കാണുന്നില്ല എന്നതാണ് സത്യം.

വഴുതനങ്ങയുടെ ഉപയോഗവും രോഗപ്രതിരോധവും

പച്ചക്കറിയിനത്തില്‍പ്പെടുന്ന വഴുതനങ്ങ നിരവധി പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. നൈറ്റ്ഷേഡ് അല്ലെങ്കില്‍ സൊളാനാസീ എന്ന കുടുംബത്തില്‍പെട്ട വഴുതനങ്ങ തക്കാളി, മധുരമുളക്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിഭാഗത്തില്‍പ്പെടുന്നതാണ്. ധാരാളം നിക്കോട്ടിന്‍ വഴുതനങ്ങില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വഴുതനങ്ങയില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങള്‍ കാണാം. സ്ഥിരമായി വഴുതനങ്ങ കഴിച്ചാല്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് സാധാരണ അവസ്ഥയില്‍ നിലനിര്‍ത്താനും സഹായിക്കുന്നു. ഈയൊരവസ്ഥ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന അളവില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത് പ്രതിരോധിക്കാനും സഹായിക്കുന്നു.

വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അണുബാധയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യംകൊണ്ട് രണ്ടാം വിഭാഗത്തില്‍പ്പെടുന്ന പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് ക്രമാനുഗതമായി കുറയ്ക്കുകയും ചെയ്യുന്നു. മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാനും വഴുതനങ്ങ കഴിക്കുന്നത് നല്ലതാണ്. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നാസുനിന്‍ എന്ന മിശ്രിതമാണ് ശരീരത്തിലെ അധികം ഇരുമ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. കൂടാതെ പോളിസൈത്തീമിയ രോഗമുള്ളവര്‍ക്ക് വഴുതനങ്ങ കഴിക്കുന്നത് വളരെ ഗുണകരമാണ്.

പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന്‍ ഒരു പ്രധാന ഘടകമാണ്. വഴുതനങ്ങയില്‍ നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഒരു പരിധിവരെ പുകവലി ഉപേക്ഷിക്കാനും ഇത് കാരണമാകുന്നു. വൃക്കയിലെ കല്ലുകള്‍, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങള്‍. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും, മുടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും അതോടൊപ്പം വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും. വഴുതനങ്ങ ഉപ്പ് ചേര്‍ത്ത് വറുത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കാനും ശ്വസോഛ്വാസം നേരെയാക്കാനും സഹായിക്കും. മലേറിയ എന്ന അസുഖത്തിന് വേവിച്ച വഴുതനങ്ങ ശര്‍ക്കര ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്ലീഹയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

കടപ്പാട്-nallavartha.com

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate