অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ മാര്‍ഗ്ഗങ്ങളും വിവരങ്ങളും

ആരോഗ്യ മാര്‍ഗ്ഗങ്ങളും വിവരങ്ങളും

മുടിയഴകിന്...

പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില വഴികൾ...

  • അഴകുളള മുടിക്ക് അടിസ്‌ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ.
  • ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം. നാളികേരവിഭവങ്ങൾ കേശാരോഗ്യത്തിനു ഗുണകരം.
  • രാസപദാർഥങ്ങളും പ്രിസർവേറ്റിവുകളും(ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേർക്കുന്ന രാസവസ്തുക്കൾ) ചേർത്ത ഭക്ഷണം ഒഴിവാക്കുക.
  • കുരുമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു കേശാരോഗ്യത്തിനു ഗുണപ്രദം
  • ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാർഗങ്ങളിലൂടെ ടെൻഷൻ കുറയ്ക്കുക.
  • കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുന്പോൾ എല്ലാ വശങ്ങളിൽ നിന്നും പതിയെ ചീകുക.
  • തലയോട്ടിയിൽ സ്പർശിക്കത്തക്ക വിധം അമർത്തി ചീകരുത്.
  • നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരൻ അകറ്റുന്നതിനും അതു ഗുണപ്രദം.
  • അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. രാസപദാർഥങ്ങൾ കഴിവതും ഒഴിവാക്കുന്നതാണു മുടിയുടെ ആരോഗ്യത്തിനു ഗുണകരം.
  • ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവർ ശുദ്ധജലം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക
  • രാസപദാർഥങ്ങൾ അടങ്ങിയ ഷാന്പൂ ഒഴിവാക്കുക; പ്രകൃതിദത്തമെന്നും മറ്റുമുളള പരസ്യവാചകങ്ങളിൽ അകപ്പെടാതിരിക്കുക.
  • ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുക. വിരലുകളുടെ അഗ്രം ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുന്പോൾ നഖം തലയിൽ കൊളളരുത്. പിന്നീടു വീര്യം കുറഞ്ഞ ഷാന്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ഷാന്പുവിനു പകരം ചെമ്പരത്തിയില താളിയായി ഉപയോഗിക്കാം.
  • ഡ്രയർ തലയ്ക്കു വളരെയടുത്തു നീക്കിവച്ചു മുടിയുണക്കുന്ന രീതി ഒഴിവാക്കുക.
  • ഹെയർ ലോഷൻ ഉപയോഗിക്കുന്പോൾ തലയോട്ടിയിൽ നേരിട്ടു തേച്ചു പിടിപ്പിക്കരുത്
  • മുടിക്കു വലിച്ചിലുണ്ടാക്കുന്ന ഹെയർ സ്റ്റൈലുകൾ ഉപേക്ഷിക്കുക.
  • തേനും മുട്ടയുടെ മഞ്ഞക്കരുവും ചേർത്തു തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതു മുടികൊഴിച്ചിൽ പ്രതിരോധിക്കും.

തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്

കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിെൻറ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്‌ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം.

ഐസ് ക്യൂബിലും മാലിന്യം!

വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ തണുക്കും.. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അത്തരം ഐസ് ചേർക്കുന്നത് മാലിന്യങ്ങൾ കലരുന്നതിനുളള സാധ്യത കൂട്ടുന്നു.

രുചിവ്യത്യാസം അവഗണിക്കരുത്

പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കിൽ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാൻ നാളേറെ വേണ്ട! വാട്ടർടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക. വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിൽ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്. കിണർ തേകിവൃത്തിയാക്കിയ ശേഷം ഊറിക്കൂടുന്ന വെളളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാക്കി നേർപ്പിച്ചു ചേർക്കാം. ഇക്കാര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടുക. കിണർ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേർത്ത മിശ്രിതം കിണറിൻറെ അടിത്തിലിടുന്ന രീതി പഴമക്കാർ സ്വീകരിച്ചിരുന്നു.

കരുതലോടെ

വീട്ടുപയോഗത്തിനുളള പാത്രങ്ങളും മറ്റും വാങ്ങുന്നത് അവയിൽ പൂശിയിട്ടുളള രാസപദാർഥങ്ങൾ ആരോഗ്യജീവിതത്തിനു ഭീഷണിയുളളതാണോ എന്ന് അന്വേഷിച്ചറിഞ്ഞശേഷമാകുന്നതാണ് ഉത്തമം. അത്തരം രാസപദാർഥങ്ങൾ ജലത്തിൽ കലരാനുളള സാധ്യതയേറെയാണ്.

ഹോസ് ഉപയോഗിക്കുമ്പോൾ അതിന്റെ അഗ്രം ബാത്ത് ടബ്, മീൻ കുളം, അലങ്കാരമത്സ്യങ്ങളെ വളർത്താനുപയോഗിക്കുന്ന ചില്ലുപാത്രം, അടുക്കളയിലെ സിങ്ക് തുടങ്ങിയ മാലിന്യഉറവിടങ്ങളിൽ സ്പർശിക്കാനിടയാകരുത്. ഹോസിൽ മാലിന്യങ്ങൾ പറ്റിപ്പിടിക്കുന്നതു തടയാൻ അതു സഹായകം.

മഞ്ഞളും വെളുത്തുള്ളിയും പിന്നെ, തവിടു കളയാത്ത ധാന്യങ്ങളും

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ യെലോ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.

വെളുത്തുള്ളിയിലെ അലിസിൻ

വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്.വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇതു കാൻസർ പ്രതിരോധത്തിനു ഫലപ്രദം.

ലൈകോപീൻ

തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആൻറി കാൻസർ ഇഫക്ടുണ്ട്.

ഗ്രീൻ ടീ ശീലമാക്കാം

ഗ്രീൻ ടീ ശീലമാക്കുന്നതു കാൻസർപ്രതിരോധത്തിനു സഹായകം. ഗ്രീൻ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആൻറി ഓക്സിഡൻറ് കാൻസർ തടയാൻ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിുണ്ട്. അവർ ദിവസം 23 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

തവിടു കളയാത്ത ധാന്യങ്ങൾ

തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ള നാരുകൾ കോളൻ കാൻസർ തടയും. മൈദ പൂർണമായും ഒഴിവാക്കണം. ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്‌ടമാകാതിരിക്കാൻ അതു സഹായകം.

ഇലക്കറികളിലെ നാരുകൾ

ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിൻറെ ഇല ചേർത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോിൻ എന്ന ആൻറിഓക്സിഡൻറും കാൻസർ തടയുന്നതിനു സഹായകം. ചീല, പാലക്, കടുകില എന്നിവയും ഗുണകരം. വീുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില തുടങ്ങിയവയെല്ലാം.

മഞ്ഞളിലെ കുർക്യുമിൻ

കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.

ആവർത്തിച്ചു ചൂടാക്കരുത്

പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുമ്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. അങ്ങനെ ചെയ്താൽ അതിലെ ഫാറ്റി ആസിഡ് ഘടന മൊത്തത്തിൽ മാറും.

വിവരങ്ങൾ: ഡോ. അനിതമോഹൻ ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ

ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.എന്നാൽ പ്രമേഹത്തിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ഉലുവ കഴിക്കുന്നതു ശീലമാക്കുന്നതിനുമുന്പ് ഡോക്ടറുടെ നിർദേശം തേടണം. മരുന്നും ഉലുവയും ഒന്നുചേർന്നു ശരീരത്തിലെത്തുന്നതോടെ രക്‌തത്തിലെ പഞ്ചസാരയുടെ തോത് അമിതമായി കുറയുന്നതിന് സാധ്യതയുണ്ട്. അതു ഹൈപ്പോ ഗ്ലൈസീമിയയ്ക്ക് ഇടയാക്കും.

ഷുഗർ വരുതിയിലാക്കാം

മരുന്നിനൊപ്പം ഉലുവ കൂടി ശീലമാക്കിയാൽ ഷുഗർനിലയിലെ വ്യതിയാനം എത്രത്തോളമെന്ന് ഇടയ്ക്കിടെ ഷുഗർ പരിശോധിച്ച് കണ്ടെത്താം. ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഉലുവയുടെ അളവും ക്രമവും ഡോക്ടറുടെയും ഡയറ്റീഷൻറെയും നിർദേശാനുസരണം സ്വീകരിക്കാം. രക്‌തത്തിൽ പഞ്ചസാര അമിതമായി കൂടാനും ആവശ്യമായതിൽ കുറയാനും പാടില്ല. നിയന്ത്രിതമായി നിലനിർത്തണം.

ജലത്തിൽ ലയിക്കുന്നതരം നാരുകൾ

ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിലുണ്ട്. ആമാശയത്തിൽ നിന്നു രക്‌തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകൾ സഹായകം. ഉലുവയിൽ അമിനോ ആസിഡുകൾ ധാരാളം. ഇൻസുലിൻ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകൾ ഗുണപ്രദം. ഉലുവ ചേർത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്‌തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്്.

രുചികൂട്ടാൻ ഉലുവ

ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക്് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്നു. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിെൻറ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം

ഉലുവ കൂടി ചേർത്തരച്ചാലും കഥ മറ്റൊന്നല്ല. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ ഒന്നുമില്ല.

ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുമ്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗിക്കാറുണ്ട്. ശരീരം രക്‌തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം (ആഗിരണം)മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പ്രസവം സുഗമമാക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം.

നീരുകുറയ്ക്കാൻ ഉലുവ

പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുമ്പ്, പൊട്ടാസ്യം, lysine, Ltryptophan, alkaloids തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം. ഉലുവാപ്പൊടി ചെറു ചൂടുവെളളം ചേർത്തു കുഴന്പാക്കിയതു തേനിൽ ചാലിച്ചു മുഖത്തു പുരിയാൽ ചർമത്തിൻറെ തിളക്കം കൂടും. ചർമകോശങ്ങളെ തകർക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറുകൾ ഉലുവയിലുണ്ട്. ചർമകോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും പുതിയ കോശങ്ങൾ രൂപപ്പെടുന്നതിനും ആൻറി ഓക്സിഡൻറുകൾ സഹായകം. ചർമത്തിൽ ചുളിവുകളുണ്ടാകന്നതു തടഞ്ഞ് ചെറുപ്പം നിലനിർത്താനും ഉലുവ ഗുണപ്രദം. സൂര്യപ്രകാശത്തിലെ ദോഷകരമായ റേഡിയേഷനുകളിൽ നിന്നു ചർമം സംരക്ഷിക്കുന്നതിനും ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതു സഹായകം.

ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്

ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചു വച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ച് അടുപ്പിക്കാനുള്ള ഉള്ളിയുടെ ശേഷി അപാരമാണ്.

സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. ഉളളി അരിഞ്ഞത് അധികനേരം തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്പു മാത്രമേ ളള്ളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം.

ഡെയിഞ്ചർ സോൺ

ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത കൂടുതലാണ്. സാലഡിനുളള പച്ചക്കറികൾ നേരത്തേ മുറിച്ചാൽ അതു ഫ്രിഡ്ജിൽ സൂക്ഷിക്കുക. വിളന്പുന്നനേരം മാത്രം പുറത്തേടുക്കുക. ഒന്നുകിൽ തണുപ്പിച്ചു വയ്ക്കുക. അല്ലെങ്കിൽ ചൂടാക്കി വയ്ക്കുക. ആറ് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാണു ഡെയിഞ്ചർ സോൺ. ഈ താപനിലകൾക്കിടയിൽ സൂക്ഷിക്കുന്ന ഭക്ഷണം ചീത്തയാകാനുളള സാധ്യത കൂടുതലാണ്.

വൃത്തിയുളള പശ്ചാത്തലം

ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ തയാർ ചെയ്യുന്ന പശ്ചാത്തലവും വൃത്തിയുള്ളതായിരിക്കണം. അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളിൽക്കൂടിയും അണുബാധയുണ്ടാവാം. ഏതു ഘട്ടത്തിലും ഇതു സംഭവിക്കാം. ഫ്രഷ് ചിക്കൻ ഫ്രിഡ്ജിൽ ഇരിക്കുന്പോൾ അതിൽ മൈക്രോബ്സ് (അണുക്കൾ) പെരുകുന്നില്ല. എന്നാൽ പുറത്തെടുക്കുന്പോൾ നോർമൽ താപനിലയിൽ വരുന്പോൾ സൂക്ഷ്മാണുക്കൾ പെരുകാനുള്ള സാധ്യത കൂടുതലാണ്.

തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ രോഗാണുക്കൾ കലരാനിടയുണ്ട്.

വിവരങ്ങൾ: ഡോ. അനിതാമോഹൻ, കൺസൾട്ടൻറ് ഡയറ്റീഷൻ* നുട്രീഷനിസ്റ്റ്

കരൾ രോഗങ്ങൾ

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്‌ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും.

കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ’എന്റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികൾ സംബോധന ചെയ്യാറുണ്ട്.

കരളിന് അനേകം ജോലികളുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്‌തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു.

ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാർത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്‌തക്കുഴലുകൾക്കും പ്രശ്നമു ണ്ടാക്കുന്നു.

രക്‌തം കട്ടി പിടിക്കാനാവശ്യമായ കോഗുലേഷൻ ഫാക്ടേഴ്സ് കരളാണ് നിർമ്മിക്കുന്നത്. കരൾ ഒരു കലവറ കൂടിയാണ്. ഗ്ളൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരൾ കരുതിവയ്ക്കുന്നു.

സാധാരണയായി കാണുന്ന കരൾ രോഗങ്ങൾ

1. ഫാറ്റി ലിവർ അഥവാ കരളിലെ കൊഴുപ്പുരോഗം
സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവർ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാവാം ഇതിനു കാരണം. അല്ലെങ്കിൽ വന്നുചേർന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാൻ കരളിനു സാധിക്കാത്തതിനാലാകാം. ചിലപ്പോൾ ഈ കൊഴുപ്പ് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗം എന്നു പറയുന്നത്.

ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ധാരാളമായി കാണുന്നു. MAFKD അഥവാ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം

ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങൾ
* അമിത വണ്ണം അതായത് പൊണ്ണത്തടി
* രക്‌തത്തിൽ അധികം കൊളസ്ട്രോൾ
* പ്രമേഹം
* പാരമ്പര്യം
* പെട്ടെന്നുള്ള ശരീരം മെലച്ചിൽ
* ചില ഔഷധങ്ങളുടെ പാർശ്വഫലം
* ഗർഭാവസ്‌ഥ

ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങൾ
മിക്കവാറും രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്‌ഥത ഉണ്ടാവാം. ഉദരഭാരം പരിശോധിക്കുമ്പോൾ കരൾ വലുതായിരിക്കുന്നതായി കണ്ടെത്തിയെന്നിരിക്കാം.

ഫാറ്റി ലിവറിന്റെ കാഠിന്യം കൂടുമ്പോൾ കരളിന്റെ കോശങ്ങൾ അധികമായി നശിക്കുന്നു. കോശത്തിനു അധികം വരുന്നത് നാരുകൾ ആയിരിക്കും. ഇവ അധികമാകുമ്പോൾ ഫൈബ്രോസിസ് എന്ന രോഗാവസ്‌ഥ ഉണ്ടാകുന്നു. ഇതിന്റെ പരിണിതഫലമാണ് ലിവർ സിറോസിസ്. ഈ രോഗാവസ്‌ഥയും തുടക്കത്തിൽ ഒരു രോഗലക്ഷണവും കാണിക്കുകയില്ല. പക്ഷേ, അടുത്ത ഘട്ടം കരളിന്റെ പ്രവർത്തനം പൂർണമായി പരാജയപ്പെടുന്നരാണ്. ഹെപ്പാറ്റിക് ഫെയ്ലുവർ എന്ന പേരിൽ ഇതറിയപ്പെടുന്നു. ഹാർട്ട് ഫെയ്ലുവർ, കിഡ്നി ഫെയ്ലുവർ എന്നിവ പോലെയുള്ള ഒരു മാരക രോഗമാണിത്. ലക്ഷണങ്ങൾ മഞ്ഞപ്പിത്തം, മഹോദരം (വയറിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്‌ഥ), കാലിൽ നീര്, രക്‌തം ഛർദ്ദിക്കുക എന്നിങ്ങനെയാണ്. ഏറ്റവും കടുത്ത രോഗമാകുമ്പോൾ തലച്ചോറിനെ ബാധിച്ച് സ്വബോധം നഷ്‌ടപ്പെടുന്നു.

രോഗനിർണ്ണയം

ലബോറട്ടറി പരിശോധന വഴി കരളിന്റെ രോഗാവസ്‌ഥ കണ്ടുപിടിക്കാം. രക്‌തത്തിലെ ബിലിറൂബിൻ മഞ്ഞപ്പിത്തത്തിന്റെ അളവ് രേഖപ്പെടുത്തുന്നു. RGNS, RTOS എന്നീ ടെസ്റ്റുകൾ കരൾ കോശത്തിന്റെ നഷ്‌ടം അളക്കുന്നു. രക്‌തത്തിലെ ആൽബുമിൻ അളവ് കുറഞ്ഞാൽ അത് കരൾ പ്രവർത്തനത്തിന്റെ പരാജയം അറിയിക്കുന്നു.

രക്‌തം സാധാരണരീതിയിൽ കട്ടിപിടിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുമ്പോൾ രോഗം വളരെ ഗുരുതരമാണെന്ന് ഡോക്ടർ മനസ്സിലാക്കണം. OS (:MQ) എന്ന ടെസ്റ്റാണ് ഇതിനുപയോഗിക്കുന്നത്.

കരളിന്റെ രോഗം മനസ്സിലാക്കുവാൻ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റാണ് ചില പ്രത്യേക തരത്തിലുള്ള ശബ്ദ വീചികൾ ഉപയോഗിച്ച് വയറിന്റെ ഉപരിഭാഗത്ത് പ്രോബ് വയ്ക്കുമ്പോൾ കമ്പ്യൂട്ടർ മോണിട്ടറിൽ കരളിന്റെ നിഴൽ തെളിയുന്നു. ഈ പരിശോധന തികച്ചും വേദനാരഹിതവും പാർശ്വഫലരഹിതവുമാണ്. ഇതു വഴി കിട്ടുന്ന കരളിന്റെ രോഗനിലയുടെ വിവരങ്ങൾ രോഗനിർണ്ണയത്തിന് വളരെ സഹായം ചെയ്യുന്നു. CS R\Zj, LQ: R\Zj എന്നീ പരിശോധനകളും അപൂർവ്വമായി വേണ്ടി വരാറു്ട്.

ലിവർ ബയോപ്സി ടെസ്റ്റ് ചിലപ്പോൾ ചെയ്യാറുണ്ട്. നെഞ്ചിന്റെ വലതുഭാഗത്ത് താഴത്തെ വാരിയെല്ലിൽ ഇടയിൽ കൂടി ചെറിയൊരു സൂചി കടത്തി കരളിന്റെ ഒരു ചെറിയ അംശം വലിച്ചെടുക്കുന്നു. ഇത് മൈക്രോസ്കോപ്പിൽ കൂടി നിരീക്ഷിക്കുമ്പോൾ കരളിന്റെ കോശത്തിന്റെ യഥാർത്ഥ സ്‌ഥിതി, കൊഴുപ്പിന്റെ അളവ് എന്നിവ കൃത്യമായി ദൃശ്യമാകുന്നു. ഫാറ്റി ലിവർ സ്‌ഥിതീകരിക്കാൻ ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ട് . പക്ഷേ, ഒരു സൂചി പ്രയോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഈ പരിശോധന പതിവായി ചെയ്യാറില്ല.

കരൾ രോഗത്തിന്റെ പരിണാമഘട്ടങ്ങൾ പ്രഥമഘട്ടം

ആദ്യമായി വരുന്നത് കരളിൽ ക്രമാതീതം കൊഴുപ്പടിഞ്ഞ ഫാറ്റി ലിവർ ആണ്. പക്ഷേ, ഈ ഘട്ടത്തിൽ കരളിനോ രോഗിക്കോ കാര്യമായ ദോഷമോ പ്രവർത്തന വൈഷമ്യമോ ഉണ്ടാവില്ല. ഒരു വിശദ പരിശോധന വഴി മാത്രമേ ഡോക്ടർക്ക് പോലും രോഗാവസ്‌ഥ മനസ്സിലാവുകയുള്ളു. ഈ ഘട്ടത്തിൽ പരിഹാര ചികിത്സാ നടപടികൾ തുടങ്ങാൻ കഴിഞ്ഞാൽ കരൾ പൂർണ്ണ ആരോഗ്യ സ്‌ഥിതിയിലേക്ക് മടങ്ങും.

രണ്ടാമത്തെ ഘട്ടം

ഇപ്പോൾ കരളിനു വീക്കം അഥവാ ഇൻഫ്ളമേഷൻ പിടിപെടുന്നു. ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. കോശങ്ങൾ കാര്യമായി അളവിൽ നഷ്‌ടപ്പെട്ടു തുടങ്ങുന്നു. രക്‌തം പരിശോധിക്കുമ്പോൾ കരളിൽ നിന്നുണ്ടാകുന്ന RGOS, RGDS എന്നീ എൻസൈമുകൾ കൂടിയ അളവിൽ കാണുന്നു. ഈ ഘട്ടത്തിൽ പോലും രോഗിയുടെ ആരോഗ്യത്തിൽ ബാഹ്യമായ വ്യതിയാനങ്ങൾ കണ്ടെന്നു വരില്ല.

മൂന്നാമത്തെ ഘട്ടം

സിറോസിസ് എന്ന അവസ്‌ഥയിൽ കരളിലെ സാധാരണ കോശങ്ങൾ നശിച്ച് പകരം നാരുകൾ പോലുള്ള ഫൈബറസ് ടിഷ്യൂസ് സ്‌ഥാനംപിടിക്കുന്നു. കരൾ ചുരുങ്ങി ചെറുതാകുന്നു. അങ്ങിങ്ങായി മുഴകൾ പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് പകുതിയിലധികം കരൾ കോശങ്ങൾ നഷ്‌ടപ്പെട്ടു കഴിയുമ്പോൾ രോഗി അവശതയിലാകുന്നു. മഞ്ഞപ്പിത്തം, രക്‌തം ഛർദ്ദിക്കൽ, വയർ പെരുക്കം, കുടലിൽ നീര് എന്നീ ലക്ഷണങ്ങൾ കാണുന്നു. അവസാനം തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി രോഗി അബോധാവസ്‌ഥയിലാകുന്നു . ഈ അവസ്‌ഥയിൽ നിന്ന് കരളിന്റെ ആരോഗ്യം പൂർവ്വസ്‌ഥിതിയിലേക്ക് വീണ്ടെടുക്കുക പ്രയാസമാണ്.

കരൾ രോഗത്തിന്റെ ചികിത്സ

ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. ഇവിടെയാണ് നമ്മൾ കരളിന് കേട് വരാതിരിക്കാനുള്ള നടപടികൾ എടുക്കുവാൻ സാധിക്കുന്നത്.

  • നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വസ്തുക്കൾ, എണ്ണയിൽ കുതിർത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നതും വർജിക്കണം.
  • മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയിൽ കൂടുതൽ വീര്യം കൂടിയ മദ്യം ( അതായത് 2 ലാർജ് പെഗ് വിസ്കിയോ ബ്രാൻഡിയോ റമ്മോ) കഴിച്ചാൽ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളിൽ കുറഞ്ഞ അളവിൽ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാൽ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിർത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി.
  • ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് ക്രമേണ കുറയ്ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്ക്കുന്നതും കരളിന് നല്ലതല്ല.
  • ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുന്നു. ദിവസവും 30–40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ചെയ്യുക.
  • കരളിനു ദോഷം ചെയ്യുന്ന മരുന്നുകൾ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോൾ പോലും അധികമായാൽ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാം.കരളിന് സ്വയം കേടുപാട് തീർക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരൾ രോഗത്തിൽ നിന്ന് മോചനം കിട്ടുവാൻ ഉള്ള ഏറ്റവും സുഗമമായ മാർഗ്ഗം.
  • സിറോസിസ് രോഗം വന്നു കഴിഞ്ഞാൽ പൂർണരോഗവിമുക്‌തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്പോൾ മഞ്ഞപ്പിത്തം, രക്‌തം ഛർദ്ദിക്കൽ, അബോധാവസ്‌ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ അവസ്‌ഥയിൽ തീവ്ര പരിചരണം മൂലം തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്പോൾ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.


സന്ദേശം
ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ കൊഴുപ്പുരോഗം അഥവാ ഫാറ്റി ലിവർ വളരെ സാധാരണയായി കാണപ്പെടുന്നു. തുടക്കത്തിൽ കണ്ടുപിടിച്ചാൽ കരളിനെ പൂർണ്ണ ആരോഗ്യത്തിലാക്കാം. താമസിച്ചാൽ, ഇത് സിറോസിസ് രോഗത്തിൽ അവസാനിക്കാം. സ്വയം കേടുപാട് തീർക്കുവാനുളള കരളിന്റെ കഴിവ് അപാരമാണ്. ഈ പ്രക്രിയയെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്. കൃത്യമായ ജീവിത ശൈലിയും മദ്യവർജനവും ഇതിന് അത്യാവശ്യമായി ചെയ്യേണ്ട നടപടികളാണ്.

Dr. Ajith Nair
Gastroenterologist, KIMS Hospital, Trivandrum

പലവ്യഞ്ജനങ്ങൾ പലതും മരുന്ന്!

അടുക്കളയിലുളള പലവ്യഞ്ജനങ്ങളിൽ പലതിനും ഔഷധഗുണമുണ്ട്. വീട്ടമ്മമാർക്ക് കൂട്ടായി കൈയെത്തുംദൂരത്ത് അവയുണ്ട്. പക്ഷേ, അവയുടെ ഔഷധഗുണം നാം തിരിച്ചറിയണമെന്നു മാത്രം. മുറിവിനും പൊളളലിനും ഗ്യാസിനും വയറിളക്കത്തിനും മുടികൊഴിച്ചിലിനും തൊണ്ടവേദനയ്ക്കുമെല്ലാമുളള മരുന്നുകൾ നമ്മു ടെ അടുക്കളയിൽ സുലഭം.

കൈ മുറിഞ്ഞാൽ
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവിൽ വച്ചു കെുക. ഉളളിയുടെ ആൻറി സെപ്റ്റിക് ഗുണമാണ് മുറിവുണക്കുന്നത്. ബാക്ടീരിയ, മൈക്രോബുകൾ എന്നിവയെ തടയുന്നതിനും ഫലപ്രദം. നീർവീക്കം തടയുന്നതിനും സഹായകം. വിറ്റാമിൻ സി, ബി1, കെ, ബയോിൻ, കാൽസ്യം, ക്രോമിയം, ഫോളിക്കാസിഡ്, ഡയറ്ററി നാരുകൾ എന്നിവയും ഉളളിയിൽ ധാരാളം. 

കൊളസ്ട്രോൾ കുറയ്ക്കാം
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്്മ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉളളി ഗുണപ്രദം. വിവിധതരം കാൻസറുകൾ തടയുന്നതിനും ഉളളി ഗുണപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹബാധിതരിൽ രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് ഉളളിയിലടങ്ങിയ ക്രോമിയം സഹായകം.ഉളളി പച്ചയ്ക്കു കഴിക്കുന്നതു കൊളസ്ട്രോൾ കുറയ്ക്കുന്നതിനു ഗുണപ്രദം. 

ചർമത്തിൻറെ അഴകിന്
ആൻറി സെപ്റ്റിക്കാണ് മഞ്ഞൾ. മുറിവുണക്കും. ബാക്ടീരിയയ്ക്കെതിരേ പോരാടും. ശരീര‘ാഗങ്ങളിലെ നീർവീക്കം കുറയ്ക്കും. ആൻറി ഓക്സിഡൻറ് സാന്നിധ്യം കൊണ്ടും മഞ്ഞൾ മനുഷ്യശരീരത്തിനു പ്രിയങ്കരം. ചർമകോശങ്ങളെ തകർക്കുന്ന ഫ്രീ റാഡിക്കലുകളെയും ഓക്സിഡൻറുകളെയും തുരത്തുന്ന ആൻറി ഓക്സിഡൻറുകൾ മഞ്ഞളിൽ ഉളളതിനാൽ ചർമത്തിൻറെ അഴകിനും ആരോഗ്യത്തിനും ഉത്തമം. 

കാൻസർ പ്രതിരോധം
സ്തനാർബുദം, കുടലിലെ അർബുദം, ശ്വാസകോശ അർബുദം, ലുക്കേമിയ തുടങ്ങിയയുടെ ചികിത്സയ്ക്ക് മഞ്ഞളിൻറെ ആൻറി ഓക്സിഡൻറ് സ്വഭാവം ഗുണപ്രദമാണെന്നു ഗവേഷണങ്ങൾ പറയുന്നു. ചെറിയ മുറിവുകൾ, പൊളളലുകൾ എന്നിവയെ അണുബാധയിൽ നിന്നു രക്ഷിക്കുന്നു. ജലദോഷം, ചുമ, സന്ധിവേദന, സന്ധിവാതം, മുഖക്കുരു, വിവിധതരം ആമാശയ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കു മഞ്ഞൾ ഉപയോഗിക്കുന്നു. ചെറുചൂടുവെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം അകറ്റാം.

മഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
ആൽസ്ഹൈമേഴ്സ് തടയുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മദ്യാസക്‌തി, വേദനസംഹാരികൾ ശീലമാക്കൽ എന്നിവകൊണ്ട് കരളിനുണ്ടാകുന്ന കേടുപാടുകളുടെ തോതു കുറയ്ക്കുന്നതിനും മഞ്ഞൾ ഉത്തമം. ജൈവരീതിയിൽ കൃഷി ചെയ്ത മഞ്ഞൾ വാങ്ങി പുഴുങ്ങി ഉണക്കി പൊടിപ്പിച്ചെടുക്കണം. പാചകത്തിന് അത്തരം മഞ്ഞൾപ്പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ദഹനക്കേട് മാറ്റാം
ആൻറി ഓക്സിഡൻറ് ഗുണമുളളതിനാൽ ജീരകം ആരോഗ്യജീവിതത്തിനു ഗുണപ്രദം. ജീരകം ചേർത്തു തിളപ്പിച്ച വെള്ളം ഗുണപ്രദം. നീർവീക്കം കുറയ്ക്കുന്നു. ഡയറ്ററി നാരുകൾ ധാരാളം. ഇരുന്പ്, കാൽസ്യം, മാംഗനീസ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ജീരകത്തിലുണ്ട്. ദഹനക്കേട്, അതിസാരം, അസിഡിറ്റി, വയറുവേദന, ജലദോഷം, ചുമ, പനി, തൊണ്ടപഴുപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ജീരകം ഗുണപ്രദം. ആഹാരം ദഹിച്ചു പോഷകങ്ങളെ ശരീരം വലിച്ചെടുത്ത് ഊർജമാക്കുന്ന പ്രവർത്തനങ്ങളുടെ വേഗം കൂട്ടുന്നതിനു സഹായകം. ഗർഭിണികളുടെ ആരോഗ്യത്തിനും ഗുണപ്രദം. സ്തനം, കുടൽ എന്നിവയിലെ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നതിനു ജീരകം ഫലപ്രദമെന്നു പഠനം.

പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി

പൊള്ളലിനു തേൻ
അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാൽ അതു മരുന്നാകും. ആൻറിസെപ്റ്റിക്കാണ് തേൻ. മുറിവുണക്കും. അണുബാധ തടയും. ഫംഗസ്, വൈറസ് തുടങ്ങിയവയെ ചെറുക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇരുന്പ്, മാംഗനീസ്, സൾഫർ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ തേനിൽ ധാരാളം. ചുമ, തൊണ്ടയിലെ അണുബാധ, ആമാശയ അൾസർ തുടങ്ങിയവയുടെ ചികിത്സയ്ക്കു ഗുണപ്രദം. തേനിൽ കാർബോഹൈഡ്രേറ്റ് ഇഷ്‌ടംപോലെ. അതിനാൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ക്ഷീണം കുറയ്ക്കുന്നതിനും തേൻ ഗുണപ്രദം.

ആമാശയസൗഖ്യത്തിന് ഇഞ്ചി
വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിന് ഇഞ്ചി സഹായകം. ആൻറി സെപ്റ്റിക്കാണ്. നീർവീക്കം തടയുന്നു. ആൻറി ഇൻഫ്ളമേറ്ററിയുമാണ്. സ്വാഭാവിക വേദനസംഹാരിയാണ്. ആമാശയത്തിൻറെ ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ ഇഞ്ചി ഉപയോഗിക്കാം. ആമാശയസ്തംഭനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, മനംപിരട്ടൽ തുടങ്ങിയവയുടെ ചികിത്സയ്ക്കു സഹായകം. 
പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിലുണ്ട്. പനി, ചുമ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ, ദേഹംവേദന, സന്ധിവാതം മൂലമുണ്ടാകുന്ന വേദന തുടങ്ങിയവയുടെ ചികിത്സയ്ക്കും ഇഞ്ചി ഉപയോഗിക്കാം. കാൻസർ കോശങ്ങളുടെ വളർച്ച തടയാനുളള കഴിവ് ഇഞ്ചിക്കു
ളളതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ചെറുനാരങ്ങ കരുതണം
അടുക്കളയിൽ ചെറുനാരങ്ങ എപ്പോഴും കരുതണം. ആൻറി ഓക്സിഡൻറുകൾ ധാരാളം. വിറ്റാമിൻ സിയും ഫോളേറ്റും ഉൾപ്പെടെയുളള പോഷകങ്ങൾ നാരങ്ങയിലുണ്ട്. വയറിളക്കമുണ്ടായാൽ തേയിലവെളളത്തിൽ നാരങ്ങാനീരു ചേർത്തു കഴിച്ചാൽ ഫലം ഉറപ്പ്. 

ചെറുചൂടുവെളളത്തിൽ നാരങ്ങാനീരും ഇഞ്ചിനീരും ഉപ്പും ചേർത്തു കവിൾക്കൊണ്ടാൽ തൊണ്ടയിലെ അസ്വസ്‌ഥതകൾക്കു ശമനമാകും.ദഹനക്കേട്, മലബന്ധം, ദന്തസംബന്ധമായ പ്രശ്നങ്ങൾ, താരൻ, സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയ്ക്കും നാരങ്ങ ഗുണപ്രദം. സ്ട്രോക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. ചർമത്തിനും മുടിക്കും ഗുണപ്രദം.

നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ

പൂരിതകൊഴുപ്പിെൻറ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം.

ഹൃദയാരോഗ്യത്തിന് ഉത്തമം

  • കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിൻറെ അളവു കുറയ്ക്കുന്നു.
  • നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിൻറെ അളവു കൂട്ടുന്നു. രക്‌തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയിൽ രണ്ട്്് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. രക്‌തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വറുത്തും പൊരിച്ചും കഴിക്കുന്നതു ശീലമാക്കരുത്.
  • വ്യായാമവും മീൻ കഴിക്കുന്നതും ശീലമാക്കിയാൽ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകർ.

കാൻസർസാധ്യത കുറയ്ക്കുന്നു
*മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ. മീനെണ്ണ കാൻസറുമായി ബന്ധപ്പെ ഹൈപ്പർലിപ്പിഡിമിയ (രക്‌തത്തിൽ ലിപ്പിഡ്സിൻറെ അളവ് ഉയരുന്ന അവസ്‌ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

  • ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ.മീൻ കഴിക്കുന്നത് കുട്ടികളിലെ ആസ്്ത്്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ.

ഹോമിയോ മരുന്നുകൾ സൂക്ഷിക്കുമ്പോൾ...

  1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്‌തിയുടെ രോഗപ്രതിരോധശക്‌തിയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
  2. രോഗം എന്നത് ഒരു അവയയവത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിെൻറ രോഗാവസ്‌ഥ ഒരു അവയവത്തിൽ കൂടുതലായി പ്രതിഫലിക്കുന്നതു കൊണ്ടാണ് പലപ്പോഴും രോഗങ്ങൾ ചില അവയവങ്ങളിൽ മാത്രമായിക്കാണുന്നത്.
  3. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയിൽ മരുന്ന് നിർണയിക്കുന്നത്. ആയതിനാൽ ലക്ഷണങ്ങൾ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിനു തടസമായേക്കാം.
  4. അസുഖമുളള വ്യക്‌തിയുടെ അതതു സമയത്തെ പ്രത്യേകതകൾ അനുസരിച്ചാണ് മരുന്നു നിർണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്‌തിക്കോ ആ വ്യക്‌തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല.
  5. രോഗി നേരിു വന്ന് വിവരങ്ങൾ ധരിപ്പിക്കുന്നതാണ് അഭികാമ്യം.
  6. ഹോമിയോപ്പതി ഔഷധങ്ങൾ സേവിക്കുന്പോൾ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്
  7. ആഹാരക്രമം വ്യക്‌തികൾക്കും അസുഖങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.
  8. ലഹരിപദാർഥങ്ങൾ, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാർഥങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എന്നിവ ഉപേക്ഷിക്കുക.
  9. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങൾ ഡോക്ടറെ ധരിപ്പിക്കുക.
  10. ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്പോൾ മറ്റ് നാടൻ, അലോപ്പതി, ആയുർവേദ ചികിത്സാവിധികൾ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക.
  11. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമായിരിക്കണം. ഹോമിയോ ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് അര മണിക്കൂർ മുന്പും പിന്പും ശക്‌തമായ മണമുളള വസ്തുക്കൾ ഉപയോഗിക്കരുത്.
  12. മരുന്നുകഴിക്കുന്ന വേളയിൽ, 24 മണിക്കൂർ സമയപരിധിക്കുളളിൽ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്‌ഥ മൂർച്ഛിക്കുകയോ ചെയ്യുകയാണെങ്കിൽ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പൻസറിയിലെ ഡോക്ടറെ കാണേണ്ടതാണ്.
  13. ഹോമിയോ മരുന്നുകൾ രൂക്ഷതയാർന്ന സുഗന്ധദ്രവ്യങ്ങൾ, കർപ്പൂരം തുടങ്ങിയ പദാർഥങ്ങളിൽ നിന്ന് അകറ്റി സൂക്ഷിക്കണം.
  14. മരുന്നുകൾ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരേിൽക്കാത്തതുമായ സ്‌ഥലത്താണു സൂക്ഷിക്കേണ്ടത്.
  15. എല്ലാ മരുന്നുകളും കുികൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിൽ സൂക്ഷിക്കണം.
  16. ഹോമിയോമരുന്നുകൾ സംബന്ധിച്ച സംശയങ്ങൾ അംഗീകൃത ഹോമിയോപ്പതി ഡോക്ടറോട് ചോദിച്ചു നിവാരണം ചെയ്യാം. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ അതു സഹായകരമാണ്.
  17. വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ 
    ആശുപത്രി, കോട്ടയം

നല്ല ദന്താരോഗ്യത്തിന് ആറു മാസത്തിലൊരിക്കൽ ദന്തപരിശോധന

പല്ലുകളുടെ മറ്റൊരു പ്രധാന ഉപയോഗം ഭക്ഷണം ചവച്ചരയ്ക്കൽ ആണ്. അതുകൊണ്ട് അവ നഷ്‌ടമായാൽ ദഹനം സുഗമമായി നടക്കാതിരിക്കുകയും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുകളിലും താഴെയുമുള്ള ഒരേ നിരയിലെ പല്ലുകൾ തമ്മിലുള്ള ബന്ധം സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്.

ഭക്ഷണം ചവച്ചരയ്ക്കാനും വായ് തുറക്കാനും അടയ്ക്കാനും കൂടാതെ താടിയെല്ലിനെ തലയോട്ടിയുമായി സംയോജിപ്പിക്കുന്നത് ടെംപറോ മാൻഡിബുലാർ ജോയിൻറുകളാണ്. വായ് തുറക്കുമ്പോഴും അടയ്ക്കുന്പോഴും ക്ലിക്ക് ശബ്ദം,വായ് തുറക്കുന്പോൾ ഒരു വശത്തേക്ക് താടിയെല്ല് കോടിപ്പോവുക, വായ് മുഴുവനായും തുറക്കാൻ കഴിയായ്ക, ചെവിയുടെ മുൻവശത്ത് വേദന, നീർക്കെട്ട്, മുഖത്തെ വശങ്ങളിലും മാംസപേശികളിലുമുള്ള വേദന എന്നിവയെല്ലാം ഈ സന്ധികളുടെ പ്രവർത്തനത്തകരാറിൻറെ ലക്ഷണങ്ങളാണ്. 

ഇനി ഒരുവശത്തെ ഒന്നോ അതിലധികമോ പല്ലുകൾ നഷ്‌ടമായാൽ ആ സ്‌ഥാനത്ത് കൃത്രിമ പല്ലുകൾ വയ്ക്കാതിരിക്കുകയും ചെയ്യുന്പോൾ പല്ലുകൾ തമ്മിലുള്ള ഹോറിസോണ്ടൽ ആൻഡ് വെർട്ടിക്കൽ റിലേഷനെ പ്രതികൂലമായി ബാധിക്കുകയും ടെംപറോ മാൻഡിബുലാർ ജോയിൻറ് ഡിസ്ഫംഗ്ഷൻ അഥവാ ടിഎംഡിയിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

പല്ലെടുത്തുകഴിഞ്ഞാൽ പ്രധാനമായും മൂന്നു രീതിയിൽ കൃത്രിമ പല്ല് വയ്ക്കാം.
1. രോഗിക്ക് തന്നെ എടുത്തുമാറ്റാവുന്ന രീതിയിലുള്ളത്.
2. ഉറപ്പിച്ചുവയ്ക്കുന്ന പല്ലുകൾ/ബ്രിഡ്ജസ്
3. ഇംപ്ലാൻറുകൾ – പല്ലെടുത്ത സ്‌ഥാനത്തുള്ള എല്ലിൽ, വേരിന് പകരമായി ടൈറ്റാനിയം സ്ക്രൂ ഉറപ്പിച്ച് അതിൽ സപ്പോർട്ട് ചെയ്ത് പല്ല് വയ്ക്കുന്നു.

ഇനി മോണരോഗമോ ദന്തക്ഷയമോ കാരണം മുഴുവൻ പല്ലുകളും നഷ്‌ടമായാൽ മോണയുടെയും താടിയെല്ലിൻറെയും രൂപത്തിനു മാറ്റമുണ്ടാകും. പിന്നീട് കവിളുകൾ ചുരുങ്ങി പ്രായം തോന്നിക്കും. ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ടുകാരണം പോഷകാഹാരക്കുറവ് ഉണ്ടാകുന്നു. അങ്ങനെ വേഗം വാർധക്യത്തിനു കീഴ്പ്പെടുന്നു. ഇങ്ങനെ എല്ലാ പല്ലും നഷ്‌ടമായാൽ അതിനു പകരം വയ്ക്കുന്ന പല്ല് സെറ്റിനെ complete denture എന്നു വിളിക്കുന്നു. ഇവ രണ്ടുതരത്തിലുണ്ട്. ഊരിയെടുക്കാൻ പറ്റുന്നവയും ഉറപ്പിച്ചു വയ്ക്കുന്നവയും.

പുതുതായി വരുന്ന സ്‌ഥിരദന്തങ്ങൾക്കു സ്‌ഥാനമാറ്റം ഉണ്ടാകുന്നുവെങ്കിൽ അതു കണ്ടുപിടിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. അല്ലെങ്കിൽ തെറ്റായ സ്‌ഥാനങ്ങളിൽതന്നെ പല്ല് വളരുകയും ഇത് പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും. 

നിരതെറ്റിയ പല്ലുകൾകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ പിന്നീടുള്ള ചികിത്സാരീതികളെ അതു ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിനായി യഥാസമയം പരിചയസന്പന്നരായ ദന്തക്രമീകരണ വിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം.
നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾ പോലെതന്നെയാണ് പല്ലിനെയും കാണേണ്ടത്. മേൽപറഞ്ഞ എല്ലാത്തരം സേവനങ്ങളിലും പ്രവർത്തനപരിശീലനം നേടിയ ദന്തഡോക്ടർമാരുണ്ട്. അതിനാൽ നല്ല ദന്താരോഗ്യത്തിന് ആറുമാസം കൂടുന്പോഴുള്ള കൃത്യമായ ദന്തപരിശോധന അത്യാവശ്യമാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർഴ്ട്ടേസ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903

പല്ലുകളുടെ രൂപവും സൗന്ദര്യവും വീണ്ടെടുക്കാം

ഏതൊരു ഭാഗത്തിന്റേയും രൂപവും ഘടനയും പ്രവർത്തനവും തിരിച്ച് പൂർവസ്‌ഥിതിയിലേക്ക് കൊണ്ടുവരുന്നതിനെയാണ് Restoration എന്നു പറയുന്നത്. അഥവാ restoring the form and function. 

മുഖസൗന്ദര്യം എന്നത് ഒരു തുല്യാനുപാതമാണ്. ലോകത്തിലെ എല്ലാ തലത്തിലും ഒരു ഗണിതശാസ്ത്രപരമായ അഭിവൃദ്ധിയിലാണ് സുവർണാനുപാതം അഥവാ golden proportion കാണുന്നത്. ഇതിൽ ഒരക്കം അതിനു തൊട്ടുമുൻപുള്ള രണ്ടക്കങ്ങളുടെ സംയോജനമാണ്. തുടർന്നുവരുന്ന അക്കങ്ങളുടെ അനുപാതം ഉദ്ദേശം 1:1.68 ആണ്. ഇതിനെയാണ് divine proportion എന്നു പറയുന്നത്. ഇതിൽ divine proportion ജന്മസിദ്ധമാണ്. എന്നാൽ സുവർണാനുപാതം പരിസ്‌ഥിതി ഘടകങ്ങളെ അനുസരിച്ച് മാറാം. ഈ അനുപാതത്തിന് ഉണ്ടാകാവുന്ന തകരാറുകൾ അതിൻറെ പൂർവസ്‌ഥിതിയിൽ എത്തിക്കുന്നതിനെയാണ് restoration കൊണ്ട് അർഥമാക്കുന്നത്.

ഇതിൽ കേടുവന്ന പല്ലുകളെ അടച്ചോ റൂട്ട് കനാൽ ചെയ്തോ സംരക്ഷിക്കുക. ഒന്നോ ഒന്നിൽ കൂടുതലോ പല്ലുകൾ നഷ്‌ടമായാൽ കൃത്രിമ പല്ല് വയ്ക്കുക തുടങ്ങിയ ചികിത്സകൾ ഉൾപ്പെടുന്നു.

പല്ലുകളുടെ ഉപയോഗം എന്നത് ഒറ്റവാചകത്തിൽ ചവയ്ക്കാനും ചിരിക്കാനുമാണ്. കേടുവന്ന് നഷ്‌ടമായിപ്പോയ പല്ലിൻറെ ഭാഗം അടയ്ക്കുന്പോൾ ഈ രണ്ട് ഉപയോഗവും നടക്കണം. പല്ലുകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് ദന്തക്ഷയം അഥവാ പല്ലുകളിലെ പോട്. 

ദന്തക്ഷയം പ്രധാനമായി രണ്ടുതരത്തിൽ കാണാം.
1. പല്ലിന്റെ ചവയ്ക്കുന്ന ഭാഗത്തായി ഉണ്ടാകുന്ന പോട്.
2. പല്ലുകൾക്കിടയിൽ ഉണ്ടാകുന്ന പോട്.

ഇത്തരത്തിലുള്ള പോടുകൾ സാധാരണരീതിയിൽ അടച്ചുവയ്ക്കാവുന്നതാണ്. എന്നാൽ ഇത് തുടക്കത്തിലെ ചികിത്സിക്കാത്തപക്ഷം പോട് വലുതാവുകയും സൂക്ഷ്മാണുക്കൾ പല്ലിൻറെ ഉള്ളിലെ പൾപ്പിനെ ബാധിക്കുകയും ചെയ്യും. അപ്പോഴാണു നമുക്ക് പല്ലുവേദനയും നീരും ഉണ്ടാകുന്നത്. ഇങ്ങനെയുള്ള പല്ലുകളിലാണ് റൂട്ട്കനാൽ അഥവാ വേര് ചികിത്സ ചെയ്യുന്നത്. ഇങ്ങനെ ളശഹഹശിഴ , റൂട്ട്കനാൽ വഴി പല്ലിനെ അതിൻറെ പൂർവസ്‌ഥിതിയിലേക്ക് restore ചെയ്യാൻ സാധിക്കും.

മുഖസൗന്ദര്യത്തിൻറെ പ്രധാന ഘടകം പല്ലുകൾതന്നെയാണ്. നല്ല ചിരിക്ക് നല്ല പല്ലുകൾ വേണം. മുൻനിരയിലെ പല്ലുകൾ നഷ്‌ടമായാൽ മുഖത്ത് ചുളിവുകൾ ഉണ്ടാകും. ആദ്യമൊക്കെ പല്ലടയ്ക്കാൻ ഉപയോഗിച്ചിരുന്നത് dental amalgam എന്ന വസ്തുവാണ്. ഈ വസ്തുവിന് സിൽവർ നിറമാണ്.പല്ലടയ്ക്കുന്നതിലെ സൗന്ദര്യസങ്കൽപങ്ങൾ വിഷയമായതോടുകൂടി പല്ലിന്റെ അതേ നിറത്തിലുള്ള വസ്തുക്കൾ വന്നു. ഇവയിൽ പ്രധാനമായി ഉപയോഗിക്കുന്നത് Glass lonomer cemenet ഉം composite risin നും ആണ്.

ഇതുകൂടാതെ ധാരാളം നൂതന സാങ്കേതിക ദന്തചികിത്സകൾ ഇപ്പോൾ ലഭ്യമാണ്. അതിലൊന്നാണ് veneering. ഇവിടെ പല്ലിൻറെ നിറമുള്ള കനം കുറഞ്ഞ ഒരു വസ്തു ഒട്ടിച്ചുവയ്ക്കുന്നു. ഇങ്ങനെ പല്ലിന്റെ നഷ്‌ടമായ ഭംഗിയും ആകൃതിയും രൂപവും വീണ്ടെടുക്കാൻ സാധിക്കും. 

കേടുവന്ന പല്ലിൻറെ ഭൂരിഭാഗവും നഷ്‌ടമായ രീതിയിൽ ഡോക്ടറുടെ അടുത്തെത്തുന്ന രോഗികൾ നിരവധിയാണ്. ഇങ്ങനെയുള്ള അവസരത്തിൽ റൂട്ട് കനാൽ ചികിത്സയ്ക്കു ശേഷം പല്ലിന്റെ നിലനിൽക്കുന്ന ഭാഗം സംരക്ഷിക്കുന്നതിനും നഷ്‌ടമായ ഭാഗങ്ങൾ വീണ്ടെടുക്കുന്നതിനുമായി ഉപയോഗിക്കുന്നതാണ് പോസ്റ്റ് ആൻഡ് കോർ.

നഷ്‌ടമായ crow ന്റെ ഭാഗങ്ങൾ നിർമിച്ചെടുക്കാനും നിലനിർത്താനുമായി റൂട്ട് കനാൽ ചെയ്ത പല്ലിന്റെ വേരിൽനിന്ന് എടുക്കുന്ന സപ്പോർട്ടിനെയാണ് പോസ്റ്റ് വിളിക്കുന്നത്. പല്ലിൻറെ വേരിൻറെ വലിപ്പത്തിനും നീളത്തിനും അനുസരിച്ച് ഒരു കട്ടിയുള്ള പോസ്റ്റ് ഉണ്ടാക്കും. ഈ കോറുമായി ബന്ധിപ്പിക്കുകയും പിന്നീട് ഈ പല്ലിനെ ക്രൗൺ വച്ച് റീസ്റ്റോർ ചെയ്യുന്നു. ഇങ്ങനെ പല്ലിനു നഷ്‌ടമായ ശക്‌തി റീസ്റ്റോർ ചെയ്യാൻ സാധിക്കുന്നു.

പോട് വളരെ വലുതും പല്ലിന്റെ ശേഷിക്കുന്ന ഭാഗത്തിനു ബലം കുറവുമാണെങ്കിൽ സാധാരണ ഫില്ലിംഗ് ചെയ്താൽ മാത്രം പറ്റില്ല. അവിടെ ദന്തൽ ലാബിൻറെ സഹായത്തോടെ inlay, onlay അല്ലെങ്കിൽ ക്രൗൺ എന്നിവ പല്ലിൽ വയ്ക്കാറുണ്ട്. ഇതുപോലെ റൂട്ട് കനാൽ കഴിഞ്ഞ പല്ല് തികച്ചും നിർജീവമാണ്. അവയ്ക്ക് സാധാരണ പല്ലുകളെപ്പോലെ ബലമുണ്ടാകില്ല. അത് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണു വേരുചികിത്സ കഴിഞ്ഞ പല്ലുകൾ ക്യാപ് ചെയ്ത് സൂക്ഷിക്കണം എന്നു പറയുന്നത്. ഇങ്ങനെ വയ്ക്കുന്ന ക്യാപ് പല്ലിൻറെ നഷ്‌ടമായ ഫങ്ഷനെയും ഷേപ്പിനെയും വീണ്ടെടുക്കുന്നു. (തുടരും).

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,

തിരുവല്ല. ഫോൺ 9447219903 
drvinod@dentalmulamoottil.com

കടപ്പാട് :www.deepika.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate