অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ പരിപാലനം ശ്രദ്ധിക്കേണ്ട വസ്തുതകള്‍

ഓണ്‍ലൈനിൽ ചികിത്സ തേടുമ്പോൾ

തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യു 32 വർഷമായി ഗള്‍ഫിലാണ്. ദുബായ് ആസ്ഥാനമായ ഒരു ഷിപ്പിങ് കമ്പനിയിലാണു ജോലി. കുടുംബവും ഒപ്പമുള്ളതിനാൽ രണ്ടും മൂന്നും വർഷം കൂടുമ്പോഴെ നാട്ടിൽ വരാറുള്ളു. 55 കാരനായ അദ്ദേഹത്തിനു കഴിഞ്ഞ 10–12 വർഷമായി പ്രമേഹമുണ്ട്. തുടക്കത്തില്‍ ദുബായിൽ ചികിത്സ തുടങ്ങിയെങ്കിലും മുടങ്ങിപ്പോയി. ആറു വർഷം മുമ്പ് ഒരു അവധിക്കു വന്നപ്പോഴാണ് നാട്ടിൽ ചികിത്സ പ്രായോഗികമാകുമോയെന്ന ആശങ്കയോടെ ചികിത്സ തുടങ്ങിയത്. പക്ഷേ, ഇന്നും ജോർജ് മാത്യു അതേ ഡോക്ടറുടെ ചികിത്സയിലാണ്. രോഗം പൂര്‍ണമായും നിയന്ത്രണത്തിലും. അതിനു നന്ദി പറയുന്നത് ആധുനിക വിവരസാങ്കേതിക വിദ്യയോടും ഓൺലൈന്‍ ടെലിമെഡിസിൻ സംവിധാനങ്ങളോടുമാണ്.

കൈക്കുള്ളിലെ ആശുപത്രി

രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം ഡോക്ടറെ നേരിട്ടു സന്ദർശിക്കുന്ന അദ്ദേഹം മാസത്തിൽ ഒരു തവണയെങ്കിലും ഇന്റർനെറ്റ് സഹായത്തോടെ നാട്ടിലെ പ്രമേഹ ചികിത്സാകേന്ദ്രവുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. മരുന്നിന്റെ അളവും ഗ്ലൂക്കോസ് നിലയും ബി. പി. യും മറ്റു ശാരീരികാവസ്ഥകളും ആശുപത്രിയിൽ നിന്നുള്ള തുടർച്ചയായ നിർദേശവുമനുസരിച്ചു പരിശോധിച്ച് അവർക്കു കൈമാറുന്നു. ആശുപത്രിയിൽ നിന്നുള്ള നിർദേശങ്ങൾ അതേപടി പാലിക്കുന്നു. ഉൾക്കടലിൽ കപ്പലിൽ കഴിയുമ്പോഴും ആവശ്യമെങ്കിൽ ഡോക്ടറുമായി നേരിട്ടു കണ്ടു സംസാരിക്കാനും ചികിത്സ തേടാനും ശ്രമിക്കുന്നു. മൊബൈലിലും ലാപ്ടോപ്പിലുമൊക്കെയായി ഏതു നിമിഷവും ബന്ധപ്പെടാവുന്ന ആശുപത്രി അദ്ദേഹം കൊണ്ടുനടക്കുന്നു.

ഓൺലൈൻ ചികിത്സ

ജോർജ് മാത്യുവിന്റെ ഒറ്റപ്പെട്ട സംഭവമല്ല. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിലും ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിലും മുൻനിരയിലുള്ള കേരളം ചികിത്സാരംഗത്തും ഓൺലൈൻ ടെലിമെഡിസിൻ സാധ്യതകളിലേക്ക് ഉണരുകയാണ്. ഇന്ത്യയിലെ ഒരു മുൻനിര മൾട്ടിനാഷനൽ കമ്മ്യൂണിക്കേഷൻ കമ്പനി ഈ വർഷം ആരംഭിക്കാൻ പോകുന്ന ടെലിമെഡിസിൻ നെറ്റ് വർക്കിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

വിവിധ സ്ഥലങ്ങളിലായി ചെറുകേന്ദ്രങ്ങളാരംഭിക്കുകയും അവിടെയെത്തുന്ന രോഗികൾക്ക് വിദഗ്ധ ടോക്ടര്‍മാരെ ഒരു സ്ക്രീനിലൂടെ കണ്ട് കൺസൽറ്റേഷൻ നടത്താനുള്ള സംവിധാനമാണിത്. രോഗിയുടെയും രോഗത്തിന്റെയും ചരിത്രം രേഖപ്പെടുത്താനും ബി. പി. പൾസ്, താപനില തുടങ്ങിയ അവശ്യ വിവരങ്ങൾ ശേഖരിക്കാനും മെഡിക്കൽ റിപ്പോർട്ടുകൾ അയയ്ക്കാനും പരിശീലനം നേടിയ ഒരാൾ രോഗിയെ സഹായിക്കാനായി ഈ കേന്ദ്രത്തിലുണ്ടാവും. രോഗവിവരം കേട്ട് ഡോക്ടർ എഴുതുന്ന മരുന്നു കുറിപ്പടി പ്രിന്റ് എടുത്ത് രോഗിക്കു നൽകുന്നതോടെ കൺസൾട്ടേഷൻ പൂർത്തിയാകുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളെ ടെലിമെഡിസിൻ സെന്ററുകളാക്കുന്ന ഒരു സര്‍ക്കാർ പദ്ധതിയും പ്രാരംഭ ദശയിലാണ്.

വിപുലമായ തോതില്‍ നടപ്പിലാകാൻ പോകുന്ന ഈ പദ്ധതികൾക്ക് എത്രയോ മുമ്പ് ഓൺലൈൻ ചികിത്സയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് കോഴിക്കോട്ടു നിന്നും വലിയൊരു സംരംഭം രൂപമെടുത്തിരുന്നു. അത് ഒരു സാങ്കല്പിക (വെർച്വൽ) ആശപത്രിയായിരുന്നു.

വെർച്വൽ ഹോസ്പിറ്റൽ

‘യുവർ വെര്‍‌ച്വൽ ഹോസ്പിറ്റല്‍’ എന്ന പേരിൽ ഒരുപക്ഷേ, കേരളത്തിൽ നിന്നുള്ള ആദ്യത്തെ വെർച്വൽ ഹോസ്പിറ്റൽ ആരംഭിച്ചത് കോഴിക്കോട്ടെ പ്രമേഹ ചികിത്സകനായ ഡോ. . സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. ‘യുവർ വെർച്വൽ ഹോസ്പിറ്റൽ’ എന്ന പേരിലുള്ള വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു ആശുപത്രി റിസപ്ഷന്റെ ചിത്രമുള്ള ഇന്ററാക്ടീവ് പേജിലേക്കാണ് എത്തുക.

പേഷ്യന്റ് റജിസ്ട്രേഷൻ, രോഗിയുടെയും രോഗത്തിന്റെയും വിവരങ്ങൾ, റിപ്പോർട്ടുകൾ സമർപ്പിക്കൽ, ഏതു സ്പെഷ്യൽറ്റിയിലെ ഏതു ഡോക്ടറെ കാണണം എന്നു തീരുമാനിച്ച് ഡോക്ടറെ ബുക്ക് ചെയ്യൽ, ടോക്കൺ അനുസരിച്ച് സമയമാകുമ്പോൾ ഡോക്ടറുമായി നേരിട്ടു സംസാരിച്ചു രോഗനിർണയവും ചികിത്സയും തീരുമാനിക്കൽ ഇതായിരുന്നു രീതി. എന്നാൽ കുറഞ്ഞ ഡാറ്റാ സ്പീഡ് പോലുള്ള സാങ്കേതികവും അല്ലാത്തതുമായ ഈ വെർച്വൽ ഹോസ്പിറ്റൽ ഒരു വിജയമാതൃകയായില്ല.

പരിമിതികൾ തിരിച്ചറിയുക

അനുഭവങ്ങളിലൂടെ ഓൺലൈൻ ചികിത്സാ സംവിധാനങ്ങളുടെ പരിമിതി കൃത്യമായി മനസ്സിലാക്കിയ ആളാണ് ഡോ. പി. സുരേഷ്കുമാർ. ഡോക്ടറുടെ ലഭ്യത കുറഞ്ഞ ഗ്രാമങ്ങളിലും ദൂരസ്ഥലത്തു കഴിയുന്നവർക്കും മാത്രമാണ് ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുകയെന്നും അദ്ദേഹം പറയുന്നു.

ഡോക്ടറുടെ നേരിട്ടുള്ള പരിശോധനയാണ് രോഗനിർണയത്തിൽ ഏറ്റവും സുപ്രധാനം. ഓൺലൈനിൽ കണ്ടും കേട്ടും തൊട്ടുമുള്ള ആ പരിശോധനകൾ സാധ്യമാകാതെ വരുന്നതിനാൽ ചെറിയൊരു വയറുവേദനയ്ക്ക് സ്കാനിങ്ങും തലവേദനയ്ക്ക് എം. ആർ. ഐ. അടക്കമുള്ള പരിശോധനകളും തുടക്കത്തിലെ വേണ്ടിവരും. രോഗനിർണയം തെറ്റിപ്പോകാനുള്ള സാധ്യത കൂടും. മാത്രമല്ല ഒരു ഡോക്ടര്‍ക്ക് നേരിട്ടു രോഗിയെ പരിശോധിക്കുന്നതിന്റെ ഇരട്ടി സമയം ഓൺലൈൻ പരിശോധനയ്ക്ക് വേണ്ടിവരും. ഇതൊക്കെ ചികിത്സാച്ചെലവ് ഗണ്യമായി കൂട്ടുമെന്നും ഡോ. പി. സുരേഷ്് കുമാർ പറയുന്നു.

തുടർ ചികിത്സകളിലെ സാധ്യത

എന്നാൽ ഡോക്ടറെ നേരിൽ കണ്ടു ചികിത്സ തേടുന്ന ഒരു രോഗിക്കു തന്റെ തുടർ ചികിത്സകളുടെ കാര്യത്തിൽ ഓൺലൈൻ ടെലി മെഡിസിനുകളുടെ സാധ്യത പ്രയോജനപ്പെടുത്താനാകും. പ്രത്യേകിച്ചും ജീവിതകാലം മുഴുവൻ ചികിത്സ വേണ്ടിവരുന്നതും നിയന്ത്രണങ്ങൾ മാത്രം സാധ്യമാകുന്നതുമായ പ്രമേഹമുൾപ്പെടയുള്ള ജീവിത ശൈലീരോഗങ്ങളുടെ കാര്യത്തിൽ.

ഈ രംഗത്തെ ഏറ്റവും മികച്ച വിജയമാത‍ൃകയാണ് തിരുവനന്തപുരത്തെ ‘ഡയബറ്റിസ് ടെലി മാനേജമെന്റ് സിസ്റ്റം’ (DTMS). പ്രമേഹരോഗവിദഗ്ധരായ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ 20 വർഷമായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ വിജയം വിവിധ രാജ്യാന്തര പ്രമേഹ സമ്മേളനത്തിൽ പഠനവിഷയവുമായിട്ടുണ്ട്.

ചികിത്സ തേടുന്ന പ്രമേഹരോഗിയുടെ വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തുകയും അതു സമയാസമയം അപ്ഡേറ്റ് ചെയ്ത് വിലയിരുത്തി അതനുസരിച്ച് ചികിത്സയിൽ വേണ്ട മാറ്റം വരുത്തുകയും ചെയ്യുന്നതാണ് DTMS സംവിധാനം. ഡോക്ർമാരടക്കം 35 ഓളം പേർ അടങ്ങുന്ന ഒരു ടീം ആണ് ഇതിന്റെ പിന്നിൽ

സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും അവ ഉപയോഗിക്കുന്നതിലെ രോഗിയുടെ പരിമിതികളും അസൗകര്യങ്ങളും മടിയുമാണ് ടെലിമെഡിസിന്‍ സംവിധാനങ്ങൾ വേണ്ടത്ര വിജയിക്കാത്തതിന്റെ പ്രധാന കാരണമെന്ന് ഡോ. ജ്യോതിദേവ് പറയുന്നു. രോഗിക്കു സൗകര്യമുള്ള ഫോൺ കോളോ, ഇ–മെയിലോ, ചാറ്റോ, വെബ്കാമറ അങ്ങനെ ഏതു വെണമെങ്കിലും ഉപയോഗിക്കാമെന്നതാണ് DTMS വിജയിക്കാനുള്ള കാരണമെന്ന് ഡോ. ജ്യോതിദേവ് പറയുന്നു.

ആശുപത്രിയിൽ ചികിത്സ തുടങ്ങുന്ന രോഗികളില്‍ താൽപര്യമുള്ളവരെ മാത്രം, പ്രത്യേകിച്ചും അടിക്കടിയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളവരാണ് ഇതിന്റെ ഭാഗമാകുന്നത്. ഏതാണ്ട് 20,000ത്തോളം രോഗികൾ ഈ സംവിധാനത്തിൻ കീഴിൽ തുടർചികിത്സ ചെയ്യുന്നുണ്ട്. ഡോക്ടർമാരുടെ കയിലുള്ള മൊബൈലിലും ഐപാഡിലുമെല്ലാം ഒറ്റ ക്ലിക്കിൽ രോഗിയുടെ മുഴുവൻ രോഗ, ചികിത്സാ ചരിത്രം ലഭ്യമാകുന്നു. അതിനാൽ ഏതു രോഗിക്കും 24 മണിക്കൂർ സേവനം നൽകാം, മാത്രമല്ല ഈ സംവിധാനത്തിൽ തുടരുന്ന രോഗികളുടെ തുടർചികിത്സയിൽ വീഴ്ച വരാത്തതിനാൽ ചികിത്സ പൂർണവിജയമായി മാറുന്നതായും അദ്ദേഹം പറയുന്നു.

സ്വയം ചികിത്സ കൂടുന്നു

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ സിംപ്ടം ചെക്കർ പോലുള്ള ആപ്പുകളോ സൈറ്റുകളോ സന്ദർശിച്ച് സ്വയം രോഗനിർണയം നടത്തുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ഓൺലൈൻ ചികിത്സയുടെ വലിയൊരപകടം. ലക്ഷണങ്ങൾക്കനുസൃതമായി ഇന്റർനെറ്റ് പറയുന്ന പരിശോധനകള്‍ നടത്തി രോഗം നിർണയിക്കുകയും മരുന്ന് വാങ്ങി കഴിക്കുകയും ചെയ്യുന്നവർ അപൂർവമല്ല. സ്വയം ചികിത്സയെന്ന അപകടകരമായ ഈ പ്രവണത ഓൺലൈൻ–സൈബര്‍ ഹെൽത്തിന്റെ വലിയൊരു പാർശ്വഫലമായി മാറാനിടയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പുതിയതായി വന്ന രോഗങ്ങൾ

കഴിഞ്ഞ 10–15 വർഷത്തെ രോഗങ്ങളുടെ പട്ടിക എടുത്താല്‍ പുതിയവ രംഗപ്രവേശം ചെയ്യുകയും പഴയവ പുത്തൻ രൂപത്തിലും ഭാവത്തിലും പുനർജനിക്കുകയും ചെയ്തിട്ടുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. സിക്ക പോലുള്ള പുതിയ രോഗങ്ങൾ ഇന്ത്യയിൽ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും എക്സ് ഡി ആർ ടിബി പോലെ രൂപമാറ്റം വന്ന രോഗങ്ങൾ ജനങ്ങൾക്കും വൈദ്യ സമൂഹത്തിനും തലവേദന ഉണ്ടാക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നാം നിയന്ത്രിച്ചു നിർത്തിയെന്നു കരുതിയിരുന്ന പല രോഗങ്ങളും അടുത്ത കാലത്ത് പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുവരവ് നടത്തി. കഴിഞ്ഞ 15 വർഷം മുതൽ ഏറ്റവും പുതിയതായി വരെ റിപ്പോർട്ട് ചെയ്യപ്പെട്ട പനികൾ, വൈറസ് ബാധകൾ, പകർച്ചവ്യാധികൾ എന്നിവ അറിയാം.

നിപ്പാ മുതൽ പക്ഷിപ്പനി വരെ

മലേഷ്യയിലെ പന്നിവളര്‍ത്തുകാരുടെയിടയിൽ പൊട്ടിപുറപ്പെട്ട നിപ്പാ (Nipah) വൈറസ് 1999–നു ശേഷം ഒരു ഡസനിലേറെ തുടർവ്യാപനങ്ങൾക്കു കാരണമായിട്ടുണ്ട്. ടിരോപോഡിഡേ (Pteropodae) കുടുംബത്തിൽപ്പെട്ട പഴം വവ്വാലുകളാണ് ഈ വൈറസുകളുടെ വാഹകർ

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ഈ വൈറസുകള്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ഒട്ടേറെ മനുഷ്യ ജീവനുകൾ അപഹരിച്ചു. നിപ്പാ വൈറസും ഭക്ഷണത്തിൽ കൂടി പകരുന്ന ഒരു രോഗമായി കണക്കാക്കപ്പെടുന്നു. രോഗാണുവാഹികളായി പഴം വവ്വാലിന്റെ മൂത്രമോ, ഉമനീരോ കലർന്ന ഈന്തപ്പഴത്തിൽകൂടിയണ് മനുഷ്യരിൽ പ്രവേശിച്ചിരുന്നത്.

ചാന്തിപുരാ വൈറസ്

ചിക്കൻഗുനിയ, ഡെങ്കു എന്നീ രോഗങ്ങളുടെ വ്യാപനം നടത്തുന്ന റാബിഡോ വാരിഡേ (Rhabdoviridae) എന്ന കുടുംബത്തിൽപ്പെട്ട ഒരു തരം വൈറസുകളെ നാഗ്പൂരിലെ ചാന്തിപുരയിൽ നിന്നും വേര്‍തിരിച്ചെടുക്കുകയും അതിനു ചാന്തിപുര വൈറസ് (CHP) എന്നു നാമകരണം ചെയ്യുകയുമുണ്ടായി. ഈ വൈറസിനു പകർച്ചവ്യാധിയുണ്ടാക്കാനുള്ള കഴിവ് ഉണ്ടാകില്ലെന്നാണു വിശ്വസിക്കപ്പെട്ടിരുന്നതെങ്കിലും 2003–ൽ ആന്ധ്രാപ്രദേശിലെ കുട്ടികളിൽ പടർന്നു പിടിച്ച തീവ്രമസ്തിഷ്കവീക്കത്തിനു കാരണക്കാർ CHP വൈറസുകളാണെന്നു പിന്നീടു കണ്ടുപിടിക്കപ്പെട്ടു.

2006–2007 ൽ കേരളത്തിലുൾ‌പ്പെടെ ചിക്കൻഗുനിയ പരക്കെ വ്യാപിക്കുകയുണ്ടായി.

പക്ഷിപ്പനി എച്ച്5എൻ1 (H5N1) എന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. സാധാരണയായി ഇതു കോഴി, താറാവ് എന്നീ പക്ഷികളിലും പന്നിയിലുമാണ് കാണാറുള്ളത്. എന്നാൽ 2003–ൽ ജനിതകവ്യതിയാനം വഴി Z ഇനം എന്ന ഒരു നൂതന ഇനം രൂപപ്പെടുകയും അതു മനുഷ്യരിൽ രോഗം പരത്തുകയുമാണുണ്ടായത്.

ക്രിമിയൻകോംഗോ പനി

ക്രിമിയൻ–കോംഗോ രക്തസ്രാവപനിയുണ്ടക്കുന്ന CCHFഎന്ന വൈറസുകൾ സാധാരണയായി വന്യജീവികളെയാണു ബാധിക്കുന്നതെങ്കിലും മനുഷ്യരിലും ഇവ രോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടിട്ടുണ്ട്. മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ലോകാരോഗ്യ സംഘടന സമീപഭാവിയിൽ രൂക്ഷമായ പകർച്ചവ്യാധികളായി മാറാൻ സാധ്യതയുള്ള എട്ടു രോഗങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനം ഇതിനാണു കൊടുത്തിട്ടുള്ളത്. എച്ച്, ഐ. വി, ക്ഷയം, മലേറിയ എന്നീ രോഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു കാരണം ഈ രോഗങ്ങളുടെ കാര്യത്തിൽ ആവശ്യമായ കരുതൽ നടപടികൾ എടുത്തിട്ടുള്ളതു കൊണ്ടാണ്.

കുട്ടികളെ ബാധിക്കുന്ന പനി

പനി, നാഡീപിരിമുറുക്കം എന്നീ ലക്ഷണങ്ങളോടുകൂടിയ അക്യൂട്ട് എൻസെഫലാറ്റിക് സിൻഡ്രോം (AES) ഓരോ വർഷവും പത്തുവയസ്സിനു താഴെയുള്ള നിരവധി കുട്ടികളെയാണു ബാധിക്കുന്നത്. ഈ രോഗത്തിനു കാരണമായ ഘടകങ്ങളെ കൃത്യതയോടെ കണ്ടെത്തുന്നതിൽ വിജയം കൈവരിച്ചിട്ടില്ലെങ്കിലും ജ‌ാപ്പനീസ് എൻസെഫലാറ്റിസ് വൈറസുകളെ പല രോഗികളിലും കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലാണ് കൂടുതൽ.

എബോള

1976–ൽ സുഡാനിലും കോംഗോയിലുമാണ് എബോള വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലെക്കു പടർന്നത്. രക്തത്തിലൂടെയോ സ്രവങ്ങളിലൂടെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇതു പടരും. പനി, അമിതമായ ക്ഷീണം, പേശീവേദന, തലവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം തീവ്രമാകുമ്പോൾ ഛർദി, വയറിളക്കം, തൊലിപ്പുറത്തെ പാടുകൾ എന്നിവ കാണാം. പലപ്പോഴും ആന്തരിക രക്തസ്രാവം വരെ ഉണ്ടാകാം.

പകർച്ചവ്യാധികൾ

പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന മുപ്പതിൽപരം രോഗജന്യഘടകങ്ങളെ കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കിടയിൽ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ജന്തുജന്യരോഗങ്ങളാണ്. ഇവയുണ്ടാക്കുന്ന ശീഘ്രഗതിയിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ മനുഷ്യ ജീവന് വൻഭീഷണിയാണ്.

ഉദാഹരണത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രത്യക്ഷപ്പെട്ട അത്യുഗ്ര പകർച്ചവ്യാധിയായ ശ്വസനവ്യൂഹ രോഗമായിരുന്നു. സാര്‍സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സിവിയർ അക്യൂട്ട് റെസ്പിറേട്ടറി സിൻഡ്രോം (Serve Acute respiratory syndrome). ഇത് മുപ്പതോളം രാജ്യങ്ങളിൽ വ്യാപിച്ച് ആയിരക്കണക്കിനു മനുഷ്യജീവനുകൾ അപഹരിക്കുകയുണ്ടായി.

2009 മാർച്ചുമാസം മെക്സിക്കോയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട H1N1 ഇൻഫ്ലൂവൻസ ആറുമാസക്കാലയളവിനുള്ളിൽ അമേരിക്കയിലും ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിക്കുകയുണ്ടായി. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ആ വര്‍ഷം സെപ്റ്റംബർ മാസത്തിനുള്ളിൽ പതിനേഴായിരം പേരാണ് ഈ വൈറസ് രോഗം മൂലം മരണമടഞ്ഞ‌ത്.

തിരിച്ചുവരുന്ന രോഗങ്ങള്‍

കോളറാരോഗം വൻതോതിൽ1992–ൽ ദക്ഷിണേന്ത്യയിലും ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. വിബ്രിയോ കോളറെ 0139 എന്ന ഒരു പുതിയതരം രോഗാണുവായിരുന്നു ഇതിനു കാരണം. 1994–ൽ ഗുജറാത്തിലെ സൂറത്തിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് രോഗം ആയിരക്കണക്കിനു മനുഷ്യ ജീവന്‍ അപഹരിച്ചു.

വാക്സിനേഷൻ വഴി പൂർണമായും നിയന്ത്രിക്കുവാൻ കഴിയുന്ന ഡിഫ്ത്തീരിയ എന്ന രോഗം 1980 മുതൽ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ പൊടുന്നനെ പടർന്നു പിടിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനുള്ള വിമുഖതയും തു‍ടർ കുത്തിവയ്പുകൾ (Booster dose) എടുക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തിയില്ലായ്മയുമാണ് ഇതിനു പ്രധാന കാരണം.

കരുത്താർജിക്കുന്ന ക്ഷയം

ഔഷധങ്ങള്‍ക്കെതിരെ പ്രതിരോധശക്തിയാർജിക്കുന്ന ക്ഷയരോഗത്തിന്റെ പ്രധാന കരാണം രോഗത്തിനേതിരെ ഉപയോഗിക്കുന്ന മരുന്നുകളുടെ ദുരുപയോഗവും തെറ്റായ ഉപയോഗക്രമവുമാണ്. രോഗികൾ മരുന്നുകളുടെ കൃത്യമായ അളവും സമയക്രമവും പാലിക്കാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.

വിവിധ ഔഷധങ്ങൾക്കെതിരെ പ്രതിശക്തിയാർജിച്ച ക്ഷയരോഗവും (Multi-drug resistant TB) ഒരു ഭീഷണിയാണ്. വിശാല ഔഷധപ്രതിശക്തിയാർജിച്ച (XDRTB) ക്ഷയരോഗമാണ് മറ്റൊരു വിപത്ത്.

ഇത് എച്ച് ഐവി രോഗബാധിതരുടെ രോഗപ്രതിരോധശേഷി ഗണ്യമായി കുറയ്ക്കുകയും മരണനിരക്കു പതിന്മടങ്ങു വർധിപ്പിക്കുകയും ചെയ്യുന്നു. പ്രതിശക്തിയാർജിച്ച രോഗമുള്ള ക്ഷയരോഗികളുമായി അടുത്ത ഇടപെടൽ കുറയ്ക്കണം.

പല രോഗങ്ങൾക്കും നിലവിൽ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ ചികിത്സ ഏറെ സങ്കീർണമാകുന്നു. എന്നാൽ ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഡോ. ഹബീബ് നസീം
അസിസ്റ്റന്റ് പ്രഫസർ,
ജനറൽ മെഡിസിൻ വിഭാഗം,
ഗവ. മെഡിക്കൽ കോളജ് കൊല്ലം

മൊബൈൽ ആപ് ഉപയോഗം സൂക്ഷിച്ചു ചെയ്യാം

‘അച്ഛനു പ്രമേഹമുണ്ട്. നാലുവർഷം മുൻപ് അറ്റാക്കുവന്നു. പിന്നെ ഇപ്പൾ വൃക്ക രോഗത്തിന്റെ ആരംഭവവും. മൂന്നു സ്പെഷലിസ്റ്റുകളുടെ ചികിത്സയിലാണ്. എല്ലാം കൂടി ഇൻസുലിൻ അടക്കം 10–15 മരുന്നുണ്ട്. വൃക്കരോഗവിദഗ്ധന്റെ മരുന്നു കഴിച്ചു തുടങ്ങിയപ്പോൾ അച്ഛനു കടുത്ത ക്ഷീണവും അസ്വസ്ഥതയും ഓക്കാനവും. എന്റെ മൊബൈലിൽ ഡ്രഗ് ഇന്ററാക്ഷന്‍ ചെക്കർ ആപ്ലിക്കേഷൻ ഉണ്ടായിരുന്നു. കഴിക്കുന്ന മരുന്നുകളൊക്കെയും അതിൽ രേഖപ്പെടുത്തി പരിശോധിച്ചു. രണ്ടു മരുന്നുകൾ ഒരുമിച്ചു കഴിക്കാൻ പാടില്ലാത്തവയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്. പ്രശ്നം മരുന്നുകളുടെ പരസ്പര പ്രവർത്തനം തന്നെയാണെന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തി. മരുന്നു മാറ്റി പകരം ഇന്ററാക്ഷനില്ലാത്ത മരുന്നാക്കിയപ്പോൾ അച്ഛന്റെ പ്രശ്നങ്ങളും മാറി.’

ആരോഗ്യ ആപ്ലിക്കേഷനുകൾ

മൊബൈലിലെ ആരോഗ്യ ആപ്പിനെ നന്ദിയോടെ സ്മരിക്കുന്ന യുവാവിന്റെ വാക്കുകളാണ് ഇവിടെ വായിച്ചത്. മരുന്നുകളുടെ പ്രതിപ്രവർത്തനം കൂടി പറഞ്ഞു തരുന്ന ഇപ്പോക്രേറ്റസ് പ്ലസും മെഡ്സ്കോപ്പും പോലുള്ള ആപ്പുകൾ ഇന്ന് ഡോക്ടർമാർക്കും ഉപകാരപ്രദമാണ്.

ആരോഗ്യസംരക്ഷണത്തിനുള്ള സ്മാർട്ഫോൺ ആപ്പുകളുടെയെണ്ണം ഒന്നരലക്ഷം കവിഞ്ഞിരിക്കുന്നു. വിവിധ രോഗങ്ങളെപ്പറ്റി ചിത്രങ്ങളും വിഡിയോകളും സഹിതം അറിവും തരുന്ന ആപ്പുകളുണ്ട്. മരുന്ന് കഴിക്കാനും ഫോളോ അപ്പിനു പോകാനുമൊക്കെ ഓർമിപ്പിക്കുന്നവയുണ്ട്. വിശദമായ റിപ്പോർട്ടുകൾ തരിക. ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുക തുടങ്ങി നമ്മുടെയതേ രോഗമുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ സഹായിക്കുന്നവ വരെയുണ്ട്.

ലഘുവായ പ്രശ്നങ്ങള്‍ക്ക് ആശുപത്രിയിൽ പോവാതെ പരിഹാരമുണ്ടാക്കാനുള്ളവയുമുണ്ട്. എന്നുവച്ച് ആപ്പുകളെയെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിക്കാനാവില്ല.

ആപ്പുക‌ളിലെ കുഴപ്പങ്ങള്‍

മരുന്നുകളെയോ മെഡിക്കൽ ഉപകരണങ്ങളെയോ പോലെ വിദഗ്ധ നിർദേശങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയതോ ഗവേഷണങ്ങളിൽ ഫലപ്രാപ്തി തെളിഞ്ഞവയോ അല്ല 90 ശതമാനം ആരോഗ്യ ആപ്പുകളും. വൃക്കയിൽ കല്ലുള്ള രോഗികൾ കാത്സ്യം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഹാനികരമാകാമെങ്കിലും അത്തരം ഭക്ഷണം നിർദേശിക്കുന്ന ആപ്പുകളുണ്ട്. 2014–ൽ ആപ്പിളിന്റെ ആപ്പ്സ്റ്റോറിൽ അഞ്ചു മാസത്തോളം ‘ടോപ്പ് 50’ ലിസ്റ്റിലുണ്ടായിരുന്ന ഇന്റസ്റ്റന്റ് ബ്ലഡ് പ്രഷർ എന്ന ആപ്പ് മിക്കപ്പോഴും തരുന്നത് തെറ്റായ റീഡിങ്ങാണെന്നു പിന്നീടു തെളിഞ്ഞു.

കണ്ണടകളൊഴിവാക്കാൻ സഹായിക്കുമെന്നവകാശപ്പെട്ട അൾട്ടീം ഐസേ, അൽസ്ഹൈമറിനെ പ്രതിരോധിക്കുമെന്നവകാശപ്പെട്ട ലൂമോസിറ്റി എന്നിവയുടെ നിര്‍മാതാക്കൾക്ക് ആ വാദങ്ങളുടെ പേരില്‍ പിഴയടക്കേണ്ടിവരികയുമുണ്ടായി. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ആപ്പുകളെപ്പറ്റി നടന്ന ഒട്ടനേകം പഠനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് ഏറിയപങ്ക് ആപ്പുകളും ഗുണനിലവാരമില്ലാത്തവയാണെന്നാണ്. ആപ്സ്റ്റോറിൽ ഏറ്റവുമാദ്യം കിട്ടുന്നവ ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായവയുടേതാകുമെന്ന് അനുമാനിക്കാനേയാവില്ല. ഒരു ആപ്പ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘മെഡിക്കൽ’ കാറ്റഗറിയിലാണെന്നത് അതിന്റെ ആധികാരികതയുടെ തെളിവല്ല. ആപ്പ്സ്റ്റോറുകളിലെ റേറ്റിങ്ങുകളും ശാസ്ത്രീയമായി വലിയ സാംഗത്യമില്ലാത്ത അനുഭവസാക്ഷ്യങ്ങൾ മാത്രമാണ്.

ചില പ്രധാന രോഗങ്ങളുടെ ചികിത്സയിൽ സഹായകമാകുന്ന ആപ്ലിക്കേഷനുകളുണ്ട്. ഗവേഷണങ്ങളിൽ ഫലപ്രാപ്തി തെളിഞ്ഞതോ വിദഗ്ധവിശകലനങ്ങളിൽ കുറ്റമറ്റതെന്നു ബോധ്യപ്പെട്ടതോ ആയവയുണ്ട്. ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാവുന്ന ചില മികച്ച ആപ്പുകളെ പരിചയപ്പെടാം.

പ്രമേഹമുള്ളവർക്ക്

രക്തത്തിലെ ഗ്ലൂക്കോസ് നിലയും എടുക്കുന്ന ഇൻസുലിന്റെയളവും ഭക്ഷണ, വ്യായാമ വിശദാംശങ്ങളും മറ്റും കുറിച്ചുവയ്ക്കാൻ സഹായിക്കുന്ന ധാരാളം പ്രമേഹ ആപ്പുകളുണ്ട്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ നിർദേശങ്ങൾ കൂടി രോഗിക്കു നൽകുന്ന ആപ്ലിക്കേഷനുകള്‍ (Bant, Bluestar Diabetes, DAFNE Online, Glucool Diabetes, iBGStar, Diabetes Manager) രോഗികൾക്ക് ഏറെ ഉപകാരപ്രദമാണ്.

ഗ്ലൂക്കോസ് നിലയും കഴിക്കാനുദ്ദേശിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവും നൽകിയാൽ ഇൻസുലിന്റെ ഡോസ് പറഞ്ഞുതരുമെന്നവകാശപ്പെടുന്ന ആപ്പുകൾ പലതുമുണ്ടെങ്കിലും അവ നല്ലൊരു പങ്കും അക്കാര്യത്തിൽ പരാജയമാണ്.

ശ്വാസകോശരോഗങ്ങള്‍

ആസ്മ ബാധിതർക്കുള്ള ആപ്പുകൾ മൂന്നിലൊന്നും ഇൻഹേലർ ഉപയോഗിക്കുന്നതിനെ പറ്റി തെറ്റായ നിർദേശങ്ങളാണു തരുന്നതെന്ന് ഒരു പഠനം കണ്ടെത്തി. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയറിയാൻ സഹായിക്കുന്ന ആപ്പുകൾ (Peak flow calculator) മിക്കവയും തെറ്റായ ഫലമാണ് നൽകുന്നത്.

ആസ്മയോ അലർജിക് റൈനൈറ്റിസോ ഉള്ളവര്‍ക്ക് രോഗം മൂർച്ഛിക്കുന്നതിന്റെയും അതിന്റെ കാരണങ്ങളുടെയും പരിശോധനാഫലങ്ങളുടെയും വിശദാംശങ്ങൾ കുറിച്ചുവയ്ക്കാനും മറ്റും എം. കാരറ്റ് (mCARAT) ഉപകരിക്കും.

ഹൃദയാരോഗ്യത്തിൽ

ചർമത്തിലെ രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾ ഫോൺക്യാമറകൊണ്ടു തിരിച്ചറിഞ്ഞ് പള്‍സ്റേറ്റ് പറഞ്ഞുതരുന്ന ആപ്പുകളുണ്ട്. പല കാരണങ്ങളാലും റീഡിങ് കൃത്യമാകാറില്ല ബി. പി. അളക്കാനും ആ അളവുകൾ ആപ്പുകളിൽ സൂക്ഷിക്കാനും വിവിധ ഉപകരണങ്ങളുണ്ട് (iHealth Sense, Withings wireless Blood Pressure Monitor). വർഷത്തിലൊരിക്കല്‍ സാധാരണ ബി. പി. അപ്പാരട്ടസുമായി താരതമ്യപ്പെടുത്തി ഇവ കൃത്യത വരുത്തണം

സാദാ ഇ. സി. ജി. ശേഖരിക്കാനും ചികിത്സകർക്കയയ്ക്കാനും ഇ. സി. ജി. റിക്കോർഡർ ഡിവൈസും ആപ്പുമടങ്ങുന്ന (ECG Check, eMotion, AliverCor) സംവിധാനങ്ങളും ലഭ്യമാണ്. ഹൃദയമിടിപ്പിന്റെ തോതും താളവും നിർണയിക്കാൻ മേൽപറഞ്ഞ ഒന്നോ രണ്ടോ ഇലക്ട്രോഡു മാത്രമുള്ളവ പര്യാപ്തമാണെങ്കിലും ഹൃദ്രോഗം തിരിച്ചറിയാൻ നാല് ഇലക്ട്രോഡുള്ള കാർഡിയോസെകുർ ആക്ടീവ് (CardioSecur Active) പോലുള്ളവ തന്നെ വേണം.

മാനസികപ്രശ്നങ്ങള്‍ക്ക്

മൂഡ് ജിം(Mood Gym) എന്ന ആപ്പും വെബ്സൈറ്റും വിഷാദബാധിതർക്ക് സി ബി റ്റി എന്ന മനശ്ശാസ്ത്ര ചികിത്സ ലഭ്യമാക്കുന്നതാണ്. മൊബിലൈസ് (Mobilyze) എന്നൊരാപ്പും വിഷാദശമനത്തിനു സഹായകമാണ്. പീക്ക് (Peak) എന്ന ആപ്പിന്റെ ഭാഗമായി വിസാർഡ് (Wizard) എന്ന ഗെയിം സ്കിസോഫ്രീനിയ ബാധിതരിലെ ചിലതരം ഓർമപ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലും, (Fibit) മനോരോഗിക്ക് ശാരീരിക വ്യായാമങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്.

തലവേദന, അപസ്മാരം

അടിക്കടി തലവേദനയുണ്ടാകുന്നവർ ഏതൊക്ക സന്ദർഭങ്ങളിലാണു വേദന വരുന്നത്, ഒപ്പം മറ്റെന്തൊക്കെ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട് എന്നൊക്കെ കുറിച്ചുവയ്ക്കുന്നത് രോഗവും ചികിത്സയും നിശ്ചയിക്കുന്നതിനു സഹായകമാകും. ഇതിനായി ആപ്പുകളുപയോഗിക്കുന്നത് (Headache, ecoHeadache, Headache Diary Pro) വിവിധ റിപ്പോര്‍ട്ടുകൾ ഓട്ടോമാറ്റിക്കായി കിട്ടാനും പ്രവണതകൾ തിരിച്ചറിയാനും നല്ലതാണ്.

അപസ്മാരത്തിന്റെ വീഡിയോ റിക്കോർഡ് ചെയ്യാനും പ്രഥമശുശ്രൂഷയെപ്പറ്റി മനസ്സിലാക്കാനുമൊക്കെ മികച്ച ആപ്പുകൾ 
(Young Epilepsy, Epilepsy Toolkit) സഹായകരമാണ്.

ചർമരോഗങ്ങൾ

കാലാവസ്ഥയ്ക്കും ചർമ പ്രകൃതത്തിനും അനുസരിച്ച് സൺസ്ക്രീൻ നിർദേശിക്കാനും അലർജിയുണ്ടാക്കുന്ന ഘടകങ്ങളുടെ പ്രഭാവം രേഖപ്പെടുത്തിയിടാനുമെല്ലാം ആപ്പുകളുണ്ട്. അതേസമയം, ഫോട്ടോകളിലൂടെ സ്കിൻ കാൻസർ കണ്ടെത്താമെന്നവകാശപ്പെട്ട സ്കിൻ സ്കാൻ (Skin Scan) ഏറിയപങ്കു കാൻസറുകളെയും തിരിച്ചറിയാതെ വിടുന്നെന്നു തെളിയിക്കുകയാണ്ടായി.

മിഷിഗൺ സർവകലാശാല വികസിപ്പിച്ച യു. എം. സ്കിൻ ചെക് (UMSkinCheck) മറുകുകളുടെയും പാടുകളുടെയും ചിത്രമെടുത്ത് സൂക്ഷിക്കാനും അവ വലുതാകുന്നുണ്ടോയെന്നു നിരീക്ഷിക്കാനുമെല്ലാം സഹായകമാണ്.

വേദന കുറയ്ക്കാനും ആപ്പ്

കാൻസർ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് വേദനയുടെ തീവ്രത കുറിച്ചു വയ്ക്കാന്‍ മനശ്ശാസ്ത്രജ്ഞരാൽ രൂപപ്പെടുത്തപ്പെട്ട പെയ്നോമീറ്റർ–വി2 (Painometer v2) ഉപയോഗിക്കാം. കാൻസർ ബാധിതരായ കുട്ടികൾക്ക് ഈയാവശ്യത്തിന് ഒരു ഗെയ്മിന്റെ കെട്ടും മട്ടുമുള്ള പെയ്ൻ സ്ക്വാഡും (Pain Squard) ലഭ്യമാണ്.

എന്നാൽ മറുവശത്ത്, പുകവലി നിർത്താൻ യത്നിക്കുന്നവർക്ക് (Smokerface, Smokerfree28) പ്രയോജനകരമായ ആപ്പുകളുമുണ്ട്.

ഹെൽത് ഗാഡ്ജറ്റുകള്‍

പ്രമേഹനിലയും രക്തസമ്മർദവും അളക്കാൻ ഫോണിനോട് കൂട്ടിച്ചേർക്കുന്ന ഗാഡ്ജറ്റുകൾ മാത്രമല്ല സ്വതന്ത്രമായി പ്രവർത്തിക്കുന്നവയുമുണ്ട് അവയിൽ ഏറ്റവും പ്രചാരം നേടുന്നത് ഫിറ്റ്നസ് ബാന്‍ഡുകളാണ്. കൈയില്‍ കെട്ടിയിരുന്നാൽ എത്ര ചുവടുകൾ നടന്നുവെന്നും തത്സമയ ഹൃദയമിടിപ്പ്, എത്ര ഊർജം വിനിയോഗിച്ചു തുടങ്ങിയ വിവിധ കാര്യങ്ങൾ ഈ ഉപകരണങ്ങൾ നൽകും. ഉപകരണവുമായി ബന്ധപ്പെട്ട ഫോണിലുള്ള ആപ്പുകളാണ് ഉറക്കത്തിന്റെ പാറ്റേൺ അടക്കമുള്ള കൂടുതൽ വിശകലനങ്ങള്‍ നടത്തുക.

ഇവിടെ പരിചയപ്പെടുത്തിയ ആപ്പുകൾ എല്ലാം തന്നെ രോഗനിർണയത്തേയോ ചികിത്സയേയോ സഹായിക്കാനുള്ളവയാണ്, മറിച്ച് അവയ്ക്ക് പകരം നിൽക്കുന്നവയല്ലെന്ന് പ്രത്യേകം ഓർമിക്കുക.

ഡോ. ഷാഹുൽ അമീന്‍

സൈക്യാട്രിസ്റ്റ്,

സെന്റ് തോമസ് ഹോസ്പിറ്റൽ,

ചെത്തിപ്പുഴ, ചങ്ങനാശ്ശേരി

മൈക്രോവേവില്‍ നോൺവെജ് പാചകം ചെയ്യുമ്പോൾ?

ആഹാരം ചൂടാക്കാൻ മാത്രമല്ല ഇറച്ചി, മീന്‍, മുട്ട, മത്സ്യം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയുള്ള പാചകരീതികൾക്കും മൈക്രോവേവ് അവ്ൻ ഉപയോഗിക്കുന്നു. ഇതിന് പാർശ്വഫലങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം ശരിയായ ഊഷ്മാവിൽ ആഹരം പാകം ചെയ്തില്ലെങ്കിൽ ഉപദ്രവകാരിയായ ബാക്ടീരിയ നശിച്ചു പോകാത്തതു കൊണ്ടു ഭക്ഷ്യജന്യ രോഗ സാധ്യത കൂടും എന്നതാണ്.

മൈക്രോവേവ് അവ്നിൽ മിനിറ്റുകൾക്കുള്ളിൽ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്റെ ഹൈപവർ എനർജി ലെവൽ ആണ്. ഉയർന്ന ഈർപ്പ സാന്നിധ്യം ഉള്ള മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണു ഹൈപവർ കുക്ക് ചെയ്യാൻ ഏറ്റവും ഉത്തമം. മുട്ട, ചീസ്, സോളിഡ്മീറ്റ് എന്നിവ പാകം ചെയ്യുമ്പോൾ കട്ടിപിടിക്കൻ സാധ്യതയുള്ളതു കൊണ്ട് അതു കുറഞ്ഞ പവറിലെ പാകം ചെയ്യാവൂ. വലിയ കഷണങ്ങളായി നുറുക്കിയ ഇറച്ചിക്കഷണങ്ങള്‍ മീഡിയം പവറില്‍ കുറെ സമയമെടുത്ത് സാവധാനം പാകം ചെയ്യുക. ഒന്നു മുതൽ ഒന്നര ഇഞ്ച് ആഴത്തിൽ മാത്രമേ മൈക്രോവേവുകൾക്ക് ആഴ്ന്നിറങ്ങാനാകൂ.

ശരിയായ ഊഷ്മാവിൽ മൈക്രോവേവ് അവ്നിൽ പാകം ചെയ്താല്‍ മറ്റെല്ലാം അവ്നിലും പാകം ചെയ്യുമ്പോൾ ബാക്ടീരിയ നശിക്കുന്നതുപോലെ ഇതിലും നശിക്കപ്പെടുന്നു. എന്നാല്‍ കൺവെൻഷൻ അവ്നിനെ അപേക്ഷിച്ച് അത്ര ഒരേപോലെ വെന്തുവരില്ല. അതുകൊണ്ടു വറുക്കുമ്പോഴും ഗ്രിൽ ചെയ്യുമ്പോഴും പല പ്രാവശ്യം തിരിച്ചും മറിച്ചും വച്ച് എല്ലാ ഭാഗവും ഒരേപോലെ പാകം ചെയ്യാം.

ഒരുപോലെ പാകം ചെയ്യാൻ ആഹാരം ഒരു പാത്രത്തിൽ നിരത്തിവച്ച് മൂടിവയ്ക്കുക. വലിയ ഇറച്ചിക്കഷണങ്ങൾ ആണെങ്കിൽ എല്ലുകൾ മാറ്റുന്നതാണ് ഉത്തമം. പാത്രം ഒരു പ്ലാസ്റ്റിക് മൂടിയോ അടപ്പോ കൊണ്ട് ആവശ്യത്തിന് സ്ഥലം ഇട്ട് മൂടി വയ്ക്കുക. അടപ്പ്/പ്ലാസ്റ്റിക് മൂടി ആഹാരത്തെ സ്പർശിക്കരുത്. ആവി വെളിയിൽ പോകുന്നതിന് അല്പം ഇട ഇടുക.

ഹൈപവർ എനർജി/ഹീറ്റ് അവ്ൻ ഓഫ് ചെയ്തതിനു ശേഷവും ഈ എനർജി ലെവൽ അവ്ന്റെ ഉള്ളിൽ തന്നെ തങ്ങിനില്ക്കും. (ഈ സമയത്തിനെയാണ് ‘സ്റ്റാൻഡിങ് ടൈം’ അല്ലെങ്കിൽ റെസ്റ്റിങ് ടൈം എന്നു പറയുന്നത്. അതുകൊണ്ട് അവ്ൻ ഓഫ് ചെയ്തതിനു ശേഷവും ആഹാരം ആവ്നിൽ തന്നെ 3–4 മിനിറ്റ് വയ്ക്കുക. ബ്രഡ്, പച്ചക്കറികൾ, ഫ്രൂട്ട് എന്നിവ പാകം ചെയ്യുമ്പോള്‍ ഇതിന്റെ ആവശ്യമില്ല.

യാതൊരു കാരണവശാലും ഇറച്ചി, മീൻ, മുട്ട എന്നിവ പകുതി പാകം ചെയ്തതിനു ശേഷം മാറ്റിവയ്ക്കരുത്. ഇതു ബാക്ടീരിയ ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. മൈക്രോവവ് ഉടനെ ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ ഉദാഹരണത്തിന് കറന്റു പോകുക. ഉടൻ മറ്റു രീതികളിൽ പാചകം പൂർത്തിയാക്കുക.

സ്റ്റഫ്ഡ് ചിക്കൻ മൈക്രോവേവ് അവ്നിൽ പാകപ്പെടുത്താത്തതാണുത്തമം.. ഫ്രോസൺമീറ്റ്, ഫിഷ് എന്നിവ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ പ്ലാസ്റ്റിക് പൂർണമായും മാറ്റണം. കാരണം ഉയർന്ന ഊഷ്മാവിൽ പല ഉപദ്രവകാരികളായ രാസവസ്തുക്കളും ആഹാരപദാർഥത്തിൽ കലരുന്നു. പല പ്രാവശ്യം മറിച്ചും തിരിച്ചും ഇടുക. ഡീഫ്രോസ്റ്റ് ചെയ്യുന്ന ഉടനെ പാകം ചെയ്യു‌ക കാരണം ഡിഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില ഭാഗം വേകാന്‍ തുടങ്ങും. ആഹാരം ചൂടാക്കുമ്പോൾ ആവി വെളിയിൽ പോകുന്നതരം അടപ്പുകൊണ്ടു മൂടുക. മൈക്രോവേവിൽ ഉപയോഗിക്കാവുന്ന പാത്രം മാത്രം ഉപയോഗിക്കുക. പാക്ക്ഡ് ഫുഡ് മൈക്രോവേവില്‍ ചൂടാക്കാം. എന്നാല്‍ മുമ്പേ നിർദേശങ്ങള്‍ വായിച്ചറിയുക..

സോളി ജയിംസ് പള്ളിക്കാപ്പറമ്പിൽ
കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്
ന്യൂയോർക്ക്

വീട്ടിൽ ഉണ്ടാക്കാം പഴച്ചാറുകൾ

പ്രായഭേദമെന്യേ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ജ്യൂസുകൾ. കടകളില്‍ വാങ്ങാൻ കിട്ടുമ്പോഴും വീട്ടിൽ തന്നെ തയാറാക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ ജ്യൂസറുകൾ ഇല്ലാത്ത വീടുകൾ കുറവാണ്. പണ്ട് മിക്സിയുടെ ജാറിൽ പഴങ്ങള്‍ മുറിച്ച്, വെള്ളവും ചേർത്ത് അടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് പ്രത്യേക ജ്യൂസറുകളും മിക്സിയോടൊപ്പം തന്നെ പ്രത്യേകം ജാറുകളും ലഭിക്കും. ഇനി ജ്യൂസറിന്റെ ചില മധുരവിശേഷങ്ങള്‍ അറിയാം.

പണ്ടുകാലം മുതലേ പഴച്ചാറുകൾ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ഉപകരണങ്ങൾ മനുഷ്യർ ഉപയോഗിച്ചിരുന്നു. കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ബാരെല്ലുകൾ പോലിരിക്കുന്ന പ്രസ്സുകൾ, പൊടിക്കുകയും ചതയ്ക്കുകയും ചെയ്യുന്ന അരകല്ലുകൾ എന്നിവ പണ്ട് തന്നെ നിലവിലുണ്ടായിരുന്നു. ഇന്ന് വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ വരെ വന്നു നിൽക്കുന്നു.

ജ്യൂസറും റീമറും

പഴങ്ങൾ മാത്രമല്ല വിവിധതരം ഇലവർഗങ്ങളും മറ്റു പല സസ്യങ്ങളും ചാറു നിർമാണത്തിനായി എടുക്കും. ഇതിൽ നിന്നെല്ലാം ചാറ് ഊറ്റിയെടുത്ത് മട്ട് വേർതിരിക്കുകയാണ് ജ്യൂസര്‍ എന്ന ഉപകരണം കൊണ്ടുദ്ദേശിക്കുന്നത്.

റീമർ (Reamer അഥവാ Lemon Squeezer) എന്ന ഉപകരണം ഓറഞ്ച്, വിവിധതരം നാരങ്ങകൾ എന്നിവയ്ക്കു വേണ്ടിയുള്ള ജ്യൂസർ ആണ്. നാരങ്ങയെ രണ്ടായി മുറിച്ച് ഉപകരണത്തിന്റെ മുകൾഭാഗത്ത് തലതിരിച്ചുവച്ചിരിക്കുന്ന കോണാകൃതിയിൽ വരമ്പുകളോടുകൂടിയ അഗ്രത്തിന്മേൽ വച്ച് അമർത്തി ഇരുവശങ്ങളിലേക്കും ചുറ്റിക്കണം. അപ്പോൾ അതിൽ നിന്ന് ജ്യൂസും കുരുക്കളും താഴെ ഭാഗത്തേക്ക് ഒലിച്ചിറങ്ങും ചലിക്കാത്തവയും വൈദ്യുതിയിൽ താനേ തിരിയുന്നവയും ഉണ്ട്.

റീമർ അഥവാ ലെമൺ സ്ക്വീസർ അമ്ലവുമായി പ്രതിപ്രവർത്തിക്കാത്ത ഏതു വസ്തു കൊണ്ടും ഉണ്ടാക്കാം. പ്ലാസ്റ്റിക് ഗ്ലാസ്, അലുമിനിയം പോലുള്ള ലോഹം. സെറാമിക് എന്നിവയില്‍ ഏതെങ്കിലുമാകാം. മറ്റു ജ്യൂസറുകൾ സ്റ്റെയിൻലെസ്റ്റ് സ്റ്റീല്‍, ഫൈബര്‍ കട്ടിയുള്ള പ്ലാസ്റ്റിക് എന്നീ വസ്തുക്കളാൽ നിര്‍മിതമായ ഭാഗങ്ങളോടു കൂടിയവയാണ്.

വാങ്ങുമ്പോൾ ശ്രദ്ധിക്കാന്‍

കൂടുതൽ സങ്കീർണതകളീല്ലാത്ത എന്നാൽ അധികം വലിപ്പമില്ലാത്തതും ശബ്ദം കൂടുതല്‍ ഉണ്ടാക്കാത്തതുമായ ഉപകരണം തിരഞ്ഞെടുക്കാം. വ്യത്യസ്ത വേഗതയിൽ പ്രവർത്തിപ്പിക്കാൻ കഴിയണം. ജ്യൂസ് നിർമാണത്തിനു ശേഷം കുറഞ്ഞ സമയം കൊണ്ടുതന്നെ ഉപകരണത്തിന്റെ പാത്രങ്ങളും മറ്റു ഭാഗങ്ങളും അഴിച്ചെടുത്ത് വൃത്തിയാക്കാൻ സാധിക്കണം. ജ്യൂസറിലെ സംഭരണികൾ സുതാര്യമായ വസ്തുക്കൾ കൊണ്ടു നിർമ്മിച്ചതാകണം. എന്നാലെ പുറത്തു നിന്നു നോക്കിയാൽ തന്നെ എത്ര അളവ് പഴക്കഷണങ്ങൾ ജ്യൂസാക്കിയെന്നും എത്ര അളവ് പഴച്ചാറ് സംഭരിക്കപ്പെട്ടുവെന്നും അറിയാൻ പറ്റൂ. പഴക്കഷണങ്ങള്‍ ജ്യൂസറിലേക്ക് തള്ളിക്കയറ്റുന്ന ഫീഡിങ് ട്യൂബ് എത്ര വലുതാവുന്നോ അത്രയും വലിയ കഷണങ്ങൾ അതിനുള്ളിൽ കയറ്റാനും കൂടുതൽ എളുപ്പത്തിൽ കൂടുതൽ ജ്യൂസുണ്ടാക്കാനും പറ്റും.

പഴത്തിന്റെ മട്ട് നിറയുന്ന സംഭരണിയും വലുതായിരിക്കണം. ഇടയ്ക്കിടെ അതെടുത്ത് മട്ട് നീക്കം ചെയ്യാനിടവരരുത്. എല്ലാ ജ്യൂസറിനും സേഫ്ടി സ്വിച്ച് സംവിധാനം വേണം. ജ്യൂസറിന്റെ അടപ്പു ലോക്കായാൽ മാത്രമേ ജ്യൂസർ പ്രവർത്തിക്കാവൂ. ജ്യൂസ് വന്നു വീഴുന്ന പാത്രം എടുത്തു മാറ്റിയാലും ജ്യൂസറിൽ ബാക്കിയുള്ളത് താഴെ വീണ് അടുക്കള വൃത്തികേടാവാതിരിക്കാനുള്ള സംവിധാനം വേണം. വാങ്ങിയതിനു ശേഷം ഉപകരണത്തിന്റെ കേടുപാടുകൾ തീർത്തുതരാൻ വാറന്റിയും വേണ്ടി വന്നാൽ ഉപകരണം മാറ്റിത്തരാനുമുള്ള കമ്പനിയുടെ സന്നദ്ധതയും പരിശോധിക്കണം.

കുറച്ചുനേരം പ്രവർത്തിക്കുമ്പോഴേക്ക് ചൂടാവുന്ന മെഷീനാകരുത്. മെഷീൻ ചൂടാകാതെ തന്നെ ഒന്നര ലിറ്റർ ജ്യൂസ് ഒറ്റ പ്രാവശ്യം ഉണ്ടാക്കിയെടുക്കാൻ പറ്റിയാൽ നല്ലത്. വൃത്തിയാക്കാൻ സാധാരണ സ്ക്രബ് അല്ലെങ്കിൽ സ്പോഞ്ച് മതി. ഓരോ ഉപയോഗത്തിനു ശേഷവും നന്നായി വൃത്തിയാക്കണം. വൃത്തിയാക്കാത്ത പക്ഷം ദിവസങ്ങൾ കഴിയുമ്പോൾ പഴങ്ങളുടെ അംശങ്ങളിൽ ബാക്ടീരിയ വളരാനിടയുണ്ട്.

ജ്യൂസോ പഴമോ നല്ലത്?

ജ്യൂസറിനെ കുറിച്ച് പറയുമ്പോള്‍ ഓർമിക്കേണ്ട മറ്റൊരു വിഷയമുണ്ട്. പഴങ്ങളായി തന്ന കഴിക്കുന്നതാണോ ജ്യൂസാക്കുന്നതണോ നല്ലതെന്ന്. ജ്യൂസുണ്ടാക്കുമ്പോള്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും നാരുകൾ നീക്കം ചെയ്യപ്പെടുന്നു. അതുപോലെ ചില പോളിഫിനോളുകളും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെ ജ്യൂസാക്കി കുടിക്കുന്നതിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും പൂർണമായ ഗുണങ്ങൾ കിട്ടാതെ വരുന്നു. ജ്യൂസ് നിർമാണത്തിലെ സ്മൂത്തി നിർമാണമാണ് തമ്മിൽ ഭേദം. പഴങ്ങളിലെ പോഷകങ്ങൾ (കുരുവും മട്ടും) പഴച്ചാറിൽ തന്നെ അടങ്ങുന്ന രീതിയിൽ ബ്ലെൻഡിങ് (കുത്തികലർത്തി) പ്രക്രിയയിലൂടെയാണ് സ്മൂത്തി ഉണ്ടാക്കുന്നത്. ഏറെ പോഷകദായകമാണത്.‌

മിക്സിയിലെ ജ്യൂസർ പ്രവർത്തിക്കുമ്പോൾ

വീടുകളിൽ ഉപയോഗിക്കുന്ന മിക്സിയിൽ സെൻട്രിഫ്യൂഗൽ (Centrifuigal) അഥവാ അപകേന്ദ്രബലത്തിൽ ജ്യൂസുണ്ടാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. പഴവും പച്ചക്കറികളും പരന്ന കട്ടിങ് ബ്ലേഡുകൊണ്ടു മുറിച്ചെടുക്കുകയും വലിയ വേഗതയിൽ ബ്ലേഡ് ഭ്രമണം ചെയ്യുമ്പോൾ ഈ കഷണങ്ങളിൽ നിന്ന് ജ്യൂസും മട്ടും വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. വേണ്ടിവന്നാൽ ഒരു അരിപ്പയിലൂടെ വേർതിരിച്ചെടുക്കുകയുമാവാം. വ്യത്യസ്ത വേഗതയിൽ ബ്ലേഡിനെ ഭ്രമണം ചെയ്യിപ്പിക്കാം. കുരു അരഞ്ഞ് ചേരാതിരിക്കാൻ വേഗത കുറയ്ക്കണം. വലിയ മോഡൽ മിക്സറിനോടൊപ്പം മാസ്റ്റികേറ്റിങ് (Masticating – ചവച്ചരയ്ക്കുന്ന പ്രക്രിയ) മോഡലിലുള്ള ജ്യൂസറും ലഭിക്കാറുണ്ട്. ഇതില്‍ ഒരു പിസ്റ്റൺ പോലുള്ള ഭാഗം പഴങ്ങള്‍ കഷണങ്ങളാക്കി ഉള്ളിലേക്ക് കടത്തുന്നതിനു മുകളിൽ അമർന്ന് അതിൽ നിന്നു ജ്യൂസ് ഞെക്കിപ്പിഴിഞ്ഞെടുക്കുന്നു. പഴങ്ങളുടെ മട്ട് മറ്റൊരു ദ്വാരം വഴി പുറന്തള്ളുകയും ചെയ്യുന്നു. ചില മോഡലുകളിൽ അരിപ്പ പോലുള്ള കുഴൽ ജാറിനുള്ളിൽ മദ്ധ്യത്തിൽ വയ്ക്കണം ഇതിനുള്ളിലേക്ക് പഴക്കഷണങ്ങൾ ഇടാം. കഷണങ്ങൾക്കു മുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ അടപ്പ് അമർത്തി വയ്ക്കണം. മിക്സി പ്രവർത്തിക്കുമ്പോൾ പഴച്ചാർ കുഴൽ അരിപ്പയ്ക്കും ജാറിനും ഇടയിൽ വരും. മട്ട് അരിപ്പയ്ക്കുള്ളിൽ കിടക്കും.

ഡോ. ബി. സുമാദേവി
ഇ. എൻ. ടി. സർജൻ
ഇഎസ്ഐ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം

എണ്ണ മുതൽ ബിരിയാണി വരെ, ഉപയോഗത്തിൽ വേണം ശ്രദ്ധ

 

ആഹാരത്തെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും നാം വളരെ ശ്രദ്ധയുള്ളവരാണ്. അതു നമ്മുടെ നിലനിൽപിന്റെ അടിസ്ഥാനമായതു തന്നെ കാരണം എന്തു കഴിക്കണം? എന്ത് ഒഴിവാക്കണം എന്നതിനെക്ക‍ുറിച്ചും നാം ഏറെ ശ്രദ്ധാലുക്കളാണ് ചില പ്രധാന ആഹാരസംശയങ്ങൾക്കുള്ള മറുപടികളാണിവിടെ നൽകുന്നത്.

മുളപ്പിച്ച പയർ നല്ലതാണ്. എന്നാൽ മുളപ്പിച്ച ഉള്ളിയും ഉരുളക്കിഴങ്ങും ഇഞ്ചിയും വിഷമാണോ ?
മുളപ്പിച്ച വിഭവങ്ങൾ പ്രത്യേകിച്ച് പയറിന്റെ ഉപയോഗം സർവസാധാരണമാണ്. ഡയറ്റ് ശ്രദ്ധാലുക്കളായ ആളുകളുടെ പ്രിയ ഭക്ഷണമാണിവ. ഇവയ്ക്കു കാലറി കുറവാണ്. ബികോംപ്ലക്സ് വൈറ്റമിനുകൾ. നാരുകൾ, മറ്റു പ്രധാന ധാതുക്കൾ എന്നിവയും ധാരാളമുണ്ടു താനും. മുളപ്പിച്ച ഉള്ളി, ഇഞ്ചി ഇവ ഉപയോഗിക്കുന്നാതിനു കുഴപ്പമില്ല. തനതായ രുചി പോകുമെന്നു മാത്രം. എന്നാൽ ഉരുളക്കിഴങ്ങു പച്ചനിറമായിട്ടുണ്ടെങ്കിൽ അതിൽ വിഷമുണ്ട് കഴിക്കരുത്.

പുളിയുള്ള ആഹാരം അലുമിനിയത്തിൽ പാകം ചെയ്യുന്നത് വിഷകരമാകുമേ‍ാ ?
അലുമിനിയം പാത്രങ്ങൾ പാചകത്തിൽ ഒഴിവാക്കുക. പുളിയുള്ള ആഹാരം പാകപ്പെടുത്തുമ്പോൾ കൂടുതൽ അലുമിനിയം ഇളകിവരുന്നതിനു കാരണമാകും . മാത്രമല്ല ആസിഡ് പ്രവർത്തിക്കുന്നതിനാൽ ലീച്ചിങ് പ്രക്രിയ നടക്കും. അലുമിനിയത്തിനു പകരം കൽച്ചട്ടി, ഗുണനിലവാരമുള്ള കാസ്റ്റ് അയൺ ചട്ടി, കളിമൺ ചട്ടി എന്നിവ ഉപയോഗിക്കുക. അലുമിനിയത്തിന്റെ അമിത ഉപയോഗം അൽസ്ഹൈമേഴ്സ് രോഗത്തിലേക്കു നയിക്കുന്നതായി ചിലവിദേശപഠനങ്ങൾ പറയുന്നു.

മൈക്രോവേവ് പാചകം ദോഷകരമാണോ ?
മൈക്രോവേവ് പാചകത്തിനു സാധാരണ പാചകത്തെക്കാൾ കൂടുതൽ ദോഷമുണ്ട് എന്ന് പറയാനാകില്ല. ആഹാരപദാർഥങ്ങൾ അവ്നിൽ ചൂടാക്കുന്നതിനും കുഴപ്പമില്ല. പാചകത്തിൽ എണ്ണയ്ക്ക് സ്മോക്കിങ് പോയിന്റ് ഉള്ളതിനാൽ അതിനപ്പുറം എണ്ണ ചൂടാകില്ല. എന്നാൽ മൈ‍ക്രോവേവിൽ ആവശ്യത്തിലേറെ ഉയർന്ന ചൂട് വരാതെ നോക്കണം. വളരെ ഉയർന്ന ചൂടിൽ അക്രിലാമൈഡ് എന്ന കാൻസറിന് കാരണമായ സംയുക്തം ഉണ്ടാകുന്നു.

മയോണൈസ് എന്നാലെന്ത്? ഇത് ആരോഗ്യത്തിനു ഹാനികരമാണോ?
മയോണൈസ് കട്ടിയുള്ള ക്രീം പോലെയുള്ള ഒരു ഡ്രസിങ് ഉൽപന്നമാണ്. വിഭവങ്ങൾക്കു ഫ്ലേവർനൽകാനും ഫ്ലേവർ വർധിപ്പിക്കാനുമാണിത് ഉപയോഗിക്കുന്നത്. ഇത‍ു മുട്ടമഞ്ഞയുടെയും എണ്ണയുടെയും എമൾഷനാണ്. വിനാഗിരിയും നാരങ്ങാനീരും ചേരുന്നുണ്ട്. സാധാരണയായി വെളുപ്പ്, ക്രീം. ഇളംമഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാണ്. മയോണൈസിന് യാതൊരു ആരോഗ്യപ്രശ്നവുമില്ല 80% കൊഴുപ്പാണെന്നു മാത്രം.

ഒരു തവണ പപ്പടം കാച്ചാൻ ഉപയോഗിച്ച എണ്ണ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗിക്കാനാകുമോ ?
എണ്ണ എന്തു തന്നെയായാലും വീണ്ടും ഉപയോഗിക്കരുത്. എത്ര തവണ ഉപയോഗിക്കുന്നുവോ അത്രയും റിസ്ക്ക് കൂടും. ഫ്രീ റാഡിക്കലുകൾ ഉണ്ടാകും. ഈ ഫ്രീ റാഡിക്കലുകൾ കാൻസർ ഉണ്ടാക്കും. എണ്ണ വളരെ ബുദ്ധിപൂർവം ഉപയോഗിക്കുക. ഉദാഹരണത്തിനു മീൻ പാകപ്പെടുത്തുമ്പോൾ ആദ്യം അൽപം വെള്ളത്തിൽ മീൻ വേവിച്ചെ‌ടുക്കുക. ഏകദേശം വെന്തു വെള്ളം വറ്റുമ്പോൾ ആ പാത്രത്തിലേക്ക് അൽപം എണ്ണ ഒഴിച്ച് മീൻ മൊരിക്കുക.

ഒാട്സ് കഴുകി ഉപയോഗിക്കേണ്ടതുണ്ടോ? ദിവസവും കഴിക്കാമോ?
ഒാട്സ് കമ്പനികൾ വൃത്തി പാലിക്കുന്നു എന്നു വിശ്വസിക്കുക. സാധാരണക്കാർ ഒാട്സ് മിതമായി കഴിക്കുന്നതുകൊണ്ടു പ്രശ്നമൊന്നുമില്ല. അരി, ഗോതമ്പ് എന്നി വയ്ക്കു പകരമാണെങ്കിൽ ഒാട്സ് നല്ല ആഹാരമാണ്. പക്ഷേ, സാധാരണ കഴിക്കുന്ന പ്രാതലിനും മറ്റ് ആഹാരത്തിനും പുറമെ ഒാട്സ് കഴിച്ചാൽ ഗുണമുണ്ടാകില്ല. അല്ലാതെ പകരം കഴിക്കണം. പാൽ ചേർത്തും ചേർക്കാതെയും ഒാട്സ് കഴിക്കാം. പക്ഷേ, ഒാട്സ് കഴിക്കുന്നതു കൊണ്ട് ആകെ പ്രയോജനം കൊളസ്ട്രോൾ നേരിയ തോതിൽ കുറയുമെന്നാണ്, പാലിലെ കൊളസ്ട്രോൾ ഈ അളവിനെക്കാൾ കൂടുതലാണെങ്കിൽ പിന്നെ ഒാട്സ് കഴിച്ചിട്ടെന്തു കാര്യം എന്നതും ചിന്തിക്കണം.

പാൽപ്പൊടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്? പാൽപ്പൊടി കെളസ്ട്രോൾ കൂട്ടുമോ ?
പാൽപ്പെ‍ാടിക്ക് കുഴപ്പമൊന്നുമില്ല. പാലായാലും പൊടി ആയാലും കൊളസ്ട്രോൾ ഉണ്ട്. ആഹാരത്തിലൂടെ എത്തുന്ന കൊളസ്ട്രോൾ എത്ര പ്രധാനമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സാധാരണഗതിയിൽ നാലു വയസ്സിനപ്പുറം പാൽ ഉപയോഗിക്കേണ്ടതില്ല. കാരണം പാലിലെ പ്രോട്ടീനുകളൊക്കെ ചില രീതിയിൽ നമുക്കു ദൂഷ്യം ചെയ്യുന്നുണ്ട്. മറ്റൊര‍ു കാര്യം പാൽ പലപ്പോഴും പ്രിസർവേറ്റീവുകൾ ചേർത്താണു വിപണിയിലെത്തുന്നത്. അങ്ങനെ നോക്കുമ്പോൾ പാൽപ്പൊടിയാണു കുറച്ചു കൂടി സുരക്ഷിതം. പാൽപ്പൊ‌ടിയുടെ അളവു പ്രശ്നമില്ല.

കോൺഫ്ളേക്സും പാലും മികച്ച ബ്രേക്ഫാസ്റ്റ് ആണെന്നു പറയുന്നു. ശരിയാണോ ?
പാലും കോൺഫ്ലേക്സും നല്ല ആഹാരമാണെന്നതു പരസ്യങ്ങളിലൂടെ പതിഞ്ഞ ഒരു വിശ്വാസമാണ്. ചോളത്തിന്റെ ഫ്ളേക്സ് അഥവാ അല്ലികൾ മൊരിച്ചു തയ‍ാറാക്കുന്നതാണ് കോൺഫ്ളേക്സ് . ശര‍ിയായ ബ്ര‍േക്ഫാസ്റ്റ് എന്നാൽ താഴ്ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളതും 30% വീതം നല്ലയിനം കൊഴുപ്പും 30% വീതം പ്രോട്ടീനും (മെഡിറ്ററേനിയൻ സ്റ്റൈലിൽ) അടങ്ങിയതാണ്. ഒരു വഴിയുണ്ട് കോൺഫ്ലേക്സ് പാൽ ചേർത്തു കഴിക്കുന്നതിനു മുമ്പും പിമ്പുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിക്കുന്നതിനു മുമ്പുള്ള ഇൻസുലിൻ, ഇൻസുലിൻ എടുത്ത ശേഷമുള്ള രക്തപരിശോധന (പോസ്റ്റ് പ്രൻഡിയാൽ (post prandial) ഇൻസുലിൻ), ആഹാരം രക്തപരിശോധന (പോസ്റ്റ് പ്രൻഡിയാൽ ഷുഗർ) എന്നിവ പരിശോധിച്ചാൽ കോൺഫ്ലേക്സ് നിങ്ങൾക്കു നല്ലതാണോ എന്നറിയാം.

ഇൻസ്റ്റന്റ് എനർജി ഡ്രിങ്കുകൾ അപകടകാരികളാണോ ?
ഇൻസ്റ്റന്റ് എനർജി ഡ്രിങ്കുകൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയവയാണ്. ഇവ മെറ്റബോളിക് സിൻഡ്രം, ഫാറ്റി ലിവർ എന്നിവ ഉണ്ടാക്കും .കൂടാതെ ഇവയിലെ കൃത്രിമ നിറങ്ങളും നല്ലതല്ല. എനർജി ഡ്രിങ്കുകൾ കഴിക്കുമ്പോൾ രക്തത്തിലേക്ക് പെട്ടെന്നു ഗ്ലുക്കോസ് ഇരച്ചുകയറി ഉയരുന്നു. ഇത് ഇൻസുലിൻ ഉൽപാദനം വർധിച്ച തോതിൽ നട‍ത്തുന്നു. തുടർന്നു രക്തത്തിലെ പഞ്ചസാര മുഴുവൻ സംഭരിക്കാനായി പോകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറയുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നു. വീണ്ടും അടുത്ത എനർജി ഡ്രിങ്ക് കഴിക്കാൻ തോന്നുന്നു. ഈ പാനീയങ്ങൾക്ക് എംപ്റ്റി കാലറിയാണുള്ളത്. കുട്ടികളും മുതിർന്നവരും ഇവ പതിവാക്കുന്നത്. ആരോഗ്യകരമല്ല.

ഒരാഴ്ച എത്ര മുട്ട കഴിക്കാം? ഏതു രീതിയിൽ പാകപ്പെടുത്തണം?
മുട്ടയുടെ കാര്യത്തിൽ പണ്ടു പറഞ്ഞ കാര്യങ്ങൾ ഇന്നു തിരുത്തപ്പെടുന്നുണ്ട്. മുട്ടവെള്ള എത്ര വേണമെങ്കിലും കഴിക്കാം. മറ്റ് രോഗങ്ങൾ ഇല്ലാത്ത ആൾക്ക് ദിവസം ഒരു മുട്ട കഴിക്കാം. പ്രമേഹമുള്ളവർക്കും ഹൃദ്രോഗികൾക്കും ആഴ്ചയിൽ മുന്നു മുട്ട മഞ്ഞ കഴിക്കാം. ഒാംലെറ്റും ബുൾസ്െഎയും പുഴുങ്ങിയതും തമ്മിൽ വ്യത്യാസമില്ല. എങ്ങനെ കഴിച്ചാലും ഒരുപോലെയാണ്. എണ്ണ ചേരുമ്പോൾ കാലറി കൂടും. മുട്ട ഒാംലറ്റ്, ബുൾസ് െഎ എന്നിവ ഉണ്ടാക്കുമ്പോൾ‍ ഒരുപാടു കരിയാതെ നോക്കണം. കരിഞ്ഞ മുട്ട നല്ല തല്ല. ആസ്മയുള്ള ചിലരിൽ പ്രത്യേകിച്ച് കുട്ടികളിൽ മുട്ടയുടെ ഉപയോഗം അത്ര നന്നല്ല. മുട്ടയുടെയും പാലിന്റെയും അംശം പൂർണമായും ഒഴിവാക്കിയാൽ ചില കുട്ടികളിലെ കഫക്കെട്ട് മാറാൻ സാധ്യതയുണ്ട്.

കട്ടൻ കാപ്പിയും കടും ചായയും സ്ഥിരമായി കുടിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ?
കാപ്പി, ചായ എന്നിവ മിതമായ അളവിൽ (ഒരു കപ്പ്) കുഴപ്പമില്ല. ബിപി നിയന്ത്രണത്തിലാകാത്തവർ കാപ്പി ഒഴിവാക്കി നോക്കുന്നതു നല്ലതാണ്. പുളിച്ചു തികട്ടാൽ, അസിഡിറ്റി എന്നിവ ഉള്ളവർ ചായ, കാപ്പി ഇവ ഒഴിവാക്കി നോക്കുക. രണ്ട‍ാഴ്ച കൊണ്ടു ശമനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഉപയോഗിക്കാം. പഞ്ചസാര ഉപയോഗം ഫാറ്റി ലീവർ ഉണ്ടാക്കുന്നതിനാൽ മധുരമില്ലാത്ത കാപ്പിയും ചായയും ആയിരിക്കും അവർക്കു നല്ലത്. രാത്രി ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് രണ്ടും നിർത്തണം.

കൊഴുപ്പു കൂടിയ ബിരിയാണി പോലുള്ളവ രാത്രി സമയത്തു കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ ?
ഏതാഹാരവും രാത്രി കഴിക്കുന്നതു നന്നല്ല. ഒട്ടു മിക്ക മെറ്റബോളിക് രോഗങ്ങളും രാത്രിയിലെ ഭക്ഷണം പ്രത്യേകിച്ച് ഉയർന്ന കാലറിയും കൊഴുപ്പുമുള്ള ബിരിയാണി പോലുള്ളവ ഒഴിവാക്കിയും കുറയ്ക്കാന‍ാകും. ഒരാൾക്ക് 14 മണിക്കൂർ വയറിനു വിശ്രമം വേണം എന്നാണു കണക്ക്. ബിരിയാണി ആയാലും കഞ്ഞി ആയാലും രത്രിയിൽ കഴിക്കേണ്ട. കഴിക്കുന്നെങ്കിൽ ഏഴുമണിക്കു മുമ്പായി കഴിക്കുക.

ചായപ്പൊടി, പഞ്ചസാര, ഉപ്പ്, വെളിച്ചണ്ണ ഇവ പ്ലാസ്റ്റിക് പാത്രത്തിൽ സ‍ൂക്ഷിക്കാമോ?
ഭക്ഷണപദാർഥങ്ങളൊന്നും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കേണ്ട. പ്ലാസ്റ്റിക്കിൽ നിന്നും ബിപിഎ അതായത് ബിസ്ഫെനോൾ എ (Bisphenol A) എന്ന രാസപദാർഥം ആഹാരത്തിൽ കലരും. പകരമായി ഗ്ലാസ് അടപ്പുള്ള ഗ്ലാസ് ഭരണികളും കളിമൺ ഭരണികളും സ്റ്റീൽ ജാറുകളും ഉപയോഗിച്ചോളൂ.

മാംസാഹാര ആഴ്ചയിൽ എത്ര ദിവസമാക്കുന്നതാണ് നല്ലത്?
സത്യത്തിൽ അങ്ങനെ കണക്കൊന്നുമില്ല. നിങ്ങൾ മെഡിറ്ററേനിയൻ ഡയറ്റിൻ ആണെങ്കിൽ മാംസാഹാരം ദിവസവും കഴിക്കുന്നതിൽ കുഴപ്പമില്ല. അളവ‍ും കാലറിയും കുറച്ചാൽ മതി. മാംസത്തിനു പകരം മത്സ്യം ആയാൽ നല്ലത്. മലയാളികളുടെ ആഹാരത്തിലെ വില്ലൻ ഉയർന്ന കാർബോഹൈഡ്രേറ്റ് ആണ്. മൂക്കുമുട്ടെ കഴിക്കുന്ന തരം ആളുകൾ മാംസാഹാരം ആഴ്ചയിൽ പരമാവധി മൂന്നു നേരം ആക്കിക്കോളൂ. പണ്ടുകാലത്തു വീടുകളിൽ ആഴ്ചയിൽ ഒരു നേരം മാത്രമായിരുന്നു മാംസം. അങ്ങനെയുമാകാം.

ദിവസവും തൈരോ മോരോ കഴിക്കുന്നത് ആരോഗ്യകരമാണോ ?
തൈരിലും മോരിലും പ്രോബയോട്ടിക് ബാക്ടീരിയ ഉണ്ട്. ബാക്ടീരിയകൾ ആരോഗ്യകരമായ ദഹനേന്ദ്രിയ വ്യവസ്ഥയും പ്രതിരോധസംവിധാനവും രൂപീകരിക്കാൻ സഹായക്കും. അതിനാൽ തൈര്, യോഗർട്ട്, മോര് എന്നിവ ശീലമാക്കുക നല്ലതാണ്. അതേസമയം പാൽ അലർജി ഉള്ളവർ തൈരും മോരുമൊക്കെ ഒഴിവാക്കി നോക്കണം .

പഞ്ചസാര ഏറെ ഉപയോഗിച്ചാൽ പ്രമേഹസാധ്യതയുണ്ടെന്നു പറയ‍ുന്നു. ദിവസം എത്ര സ്പൂൺ ഉപയോഗിക്കാം?
പ്രമേഹസാധ്യത എന്നാൽ പല ഘടകങ്ങൾ ചേർന്നതാണ്. പഞ്ചസാരയുടെ ഉപയോഗം മിതമല്ലെങ്കിൽ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാകാം. അതു പ്രമേഹസാധ്യത കൂട്ടും. മതിയായി വ്യായമം ചെയ്യുന്നവരിൽ പഞ്ചസ‍‍ാര ദോഷമുണ്ടാക്കില്ല. എന്നാൽ ശർക്കരയും പഞ്ചസാരയും തേനും തമ്മിൽ മെ‍റ്റബോളിക് വ്യത്യാസങ്ങൾ ഇല്ല.

കേക്ക്, ബിസ്ക്കറ്റ് പോലുള്ളവയുടെ ഉപയോഗിത്ത‍ിൽ ശ്രദ്ധിക്കേണ്ടത് എന്ത്?
കേക്കും ബിസ്കറ്റും ഉയർന്ന കാലറിയുള്ള ജങ്ക് ഫൂഡ് എന്നുതന്നെ വി‍ശേഷിപ്പിക്കാവുന്ന ഭക്ഷണങ്ങളാണ്. അവ ഒഴിവാക്കുക. മൈദ, പഞ്ചസാര എന്നിവയാണ് രണ്ടിന്റെയും പ്രധാന ചേരുവ. മിക്ക ന്യൂജൻ റസ്റ്ററന്റുകളിലെയും കേക്കുകൾ. പേസ്ട്രികൾ എന്നിവയുടെ കാലറി അളവ‍് ഭീകരമാണ്. ബിസ്ക്കറ്റുകൾ കുറഞ്ഞ അളവിൽ ആഴ്ചയിൽ രണ്ടുതവണ ഒക്കെ കഴിച്ചോളൂ. കുട്ടികൾക്ക് അൽപം കൂടുതൽ നൽകുന്നതു കൊണ്ടു ദോഷ‍മില്ല.

െഎസ്ക്രീമും കേക്കും പായസവും മിക്സും ചെയ്യുന്ന രീതിയുടെ അപകട‍ാവസ്ഥ എന്താണ്?
ഭക്ഷണശേഷം വീണ്ടും ഉയർന്ന കാലറി മിക്സുകൾ ആയ ഡെസേർട്ടുകൾ കഴിക്കുന്നതു ഹാന‍ികരമാണ്. അതു കരൾ താങ്ങില്ല. ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾവരാൻ ഇങ്ങനെ കുത്തിനിറയ്ക്കൽ ഒരു കാരണമാണ്. നല്ല ഭക്ഷണമായലും ചീത്ത ഭക്ഷണമായലും മൊത്തം കാലറിയാണ് ഒന്നാമതു നോക്കേണ്ടത്.

ചവ്വരി, ചാമയരി, ജീരറൈസ്, പോലുള്ള അരി വിഭാഗങ്ങൾക്ക് പോഷണമേന്‍മ ഉണ്ടോ?
ഏതൊരു ധാന്യത്തിന്റെ (ഗ്രേയിൻ) ഉപയോഗവും ശരീരത്തിനു നേരിയ ദോഷ‍ം ചെയ്യുന്നു. അരി ആയാലും ഗോതമ്പായാലും ഭക്ഷണത്തിൽ ധാന്യങ്ങൾക്കു പകരം മറ്റു ഘടകങ്ങൾ ഉപയോഗിക്കുന്നതു നല്ലതാണ്. കിഴങ്ങുവർഗങ്ങൾ ഉത്തമമാണ്. ചവ്വരി ധാന്യം അല്ല. അതിനാൽ അരിക്കും ഗോതമ്പിനും പകര‍ം ഉപയോഗിക്കാം. നല്ലതായിരിക്കും. ചാമ പക്ഷേ ധാന്യമാണ്. ആഹാര‍ത്തിൽ അരിക്കും ഗോതമ്പിനും പകരം ചാമ, ബജ്റ, കോൺ, സൊർഗം തുടങ്ങിയ മ‍റ്റു ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഉപയോഗിക്കാൻ ശീലിക്കണം. അല്ലാതെ അരിഭക്ഷണം മാത്രമാക്കുന്നതു അഡിക്ഷൻ ആണ്.

ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം? ദാഹശമനികൾ കുടിക്കാമോ?
ദിവസം രണ്ടുലീറ്ററിനുമേൽ വെള്ളം കുടിക്കണം. വെള്ളം പച്ചവെള്ളമായിത്തന്നെ മതി. ഇടയ്ക്കിടെ വെള്ളം കുടിക്കുക. വേണമെങ്കിൽ ഇടയ്ക്ക് അല്പം ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കാം. കരിക്കിൻവെള്ളവും ആകാം. ദാഹം തീർക്കാൻ കുടിക്കുന്ന വെള്ളത്തിൽ മധുരം ചേർക്കരുത്. ഒരു കൃത്രിമ പാനീയവും ദാഹശമനിയായി ഉപയോഗിക്കരുത്.

സാധാരണ മുളകുപൊടിയും കശ്മീരി മുളകുപൊടിയും വാങ്ങുന്നവരുണ്ട് ഏതാണ് നല്ലത്?
കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും തമ്മിൽ ര‍ുചിയിൽ അല്ലാതെ വ്യത്യാസമില്ല. ഉണക്കിയ വറ്റൽമുളക് പൊടിച്ചാണ‍ു മുളകുപൊടി തയാറാക്കുന്നത്. ഇത് നല്ല എരിവുള്ളതാണ്. ഇത‍ാണ് അടുക്കളകളിൽ കൂടുതലായി ഉപയോഗിക്കുന്നത്. കാശ്മീരി മുളകുപൊടി എരിവു കുറഞ്ഞതാണ്. നല്ല ചുവപ്പുനിറമുള്ളതും ചുളിഞ്ഞ തൊലിയുമുള്ള മുളകു പൊടിച്ചാണിതു തയാറാക്കുന്നത്. അൽപം ചൂടാക്കുമ്പോൾ തന്നെ, പെട്ടെന്ന് ഏതു വിഭവത്തിനും നല്ല ചുവപ്പുനിറം നൽകാൻ ഈ മുളകുപൊടിക്കു കഴിയും.

ചിപ്സ് (കായ വറുത്തത്) ഒരു ആഴ്ചയിൽ എത്ര പ്രാവശ്യം കഴിക്കാം?
ചിപ്സ് ഉണ്ടാക്കുന്നവർ മിക്കവാറും എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. അതിനാൽ പുറമെ നിന്നു വാങ്ങുന്ന ചിപ്സ് അപകടകരമാണ്. ചിപ്സ് ഉൽപാദനകേന്ദ്രങ്ങളിൽ എണ്ണപ്പാത്രത്തിൽ പുതിയതായി എണ്ണ ചേർക്കപ്പെടുന്നു എന്നല്ലാതെ പഴയ എണ്ണ കളയാറില്ല! നിങ്ങൾക്ക് വീട്ടില‍ുണ്ടായേക്കുന്ന ചിപ്സ് വല്ലപ്പോഴും കഴിക്കാം. എങ്കിലും വറുത്ത് മഞ്ഞ നിറമാകുന്ന പച്ചക്കറികളിൽ കാൻസർ ഉണ്ടാക്കുന്ന അക്രിലമൈഡ് ഉണ്ടെന്നുള്ള കാര്യം മറക്കേണ്ട.

ബാർബിക്യൂ ഭക്ഷണത്തിൽ കരി രൂപപ്പെടുന്നതു കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം?
ബാർബിക്യു ഭക്ഷണത്തിൽ കരിഞ്ഞ മാംസം ഉണ്ടാകുന്നു. മാംസം കരിയുകയോ, ഉയർന്ന ഊഷ്മാവിൽ പൊരിക്കുകയോ വേവുകയോ ചെയ്യുമ്പോൾ എച്ച്സിഎ (ഹെറ്ററോസൈക്ലിക് അമീനുകൾ, പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ) എന്നിവ ഉണ്ടാക്കുന്നു. മാംസം കരിയുന്നതു ചാർക്കോൾ ഉപയോഗിച്ചാണെങ്കിൽ ഉള്ളതിനെക്കാൾ റിസ്കാണ്. ഗ്യാസിൽ നേരിട്ട് കരിച്ചെടുക്കുമ്പോൾ– ഷവർമ / ഷവായ മെഷീനുകളിൽ ഗ്യാസിൽ നേരിട്ടാണു മാംസം കരിയുക. പെട്രോളിയം ഗ്യാസിൽ കരിഞ്ഞ മാംസം നമ്മൾ കഴിക്കു‍ക. പണ്ടുകാലത്ത് (ഇന്നും) കാട്ടുമനുഷ്യർ മാംസം ചുട്ടല്ലേ കഴിക്കുന്നത് എന്നൊരു ചോദ്യവും ഇതിനോടൊപ്പം പരിഗണിക്കാം. മേൽപറഞ്ഞ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ അന്നും വയറ്റിലെത്തുന്നുണ്ടെങ്കിലും പൊതുവായി മറ്റു ജീവിത ശൈലിഘടകങ്ങൾ ഇല്ലാത്തതുകൊണ്ട് അന്നു കൻസർ ഉണ്ടായിരുന്നില്ല. അവരുടെ വയറ്റിലെ ബാക്ടീരിയകൾ വ്യത്യസ്തവുമാണ് അളയ്ക്ക് കാൻസറുണ്ടാക്കുന്ന സംയുക്തങ്ങളെ നിർവ‍ീര്യമാക്കാൻ കഴിയും‍. ധാന്യങ്ങൾ കഴിക്കുന്ന നമ്മു‌ടെ വയറ്റിലെ ബാക്ടീരിയകൾ (Prevotella) മാംസത്തിൽ നിന്നും കാൻസർ ഉണ്ടാക്കുന്ന സാധ്യത കൂട്ടുമെന്നും പറയപ്പെടുന്നു.

ബാർബിക്യൂ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണ്ടത് എന്തെല്ലാം?
ഇനി ബാർബിക്യൂ ചെയ്തു കഴിച്ചേ അടങ്ങൂ എന്നാണെങ്കിൽ മാംസം ആദ്യം ആവിയിൽ അല്പം വേവിക്കുകയോ മൈക്രോവേവിൽ രണ്ടു മിനിറ്റ് വേവിക്കുകയോ ചെയ്ത േശഷം ബാർബിക്യൂ ചെയ്താൽ റിസ്ക് കുറച്ചു കുറയ്ക്കാം. ഇനി മറ്റൊരു വഴി, കൂടുതൽ കാബേജ്, കോളിഫ്ലവർ, ബ്രസൽസ് സ്പ്രൗട്ട്സ്, ബ്രോക്കോളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇവയിലെ ഇൻഡോൾ സംയുക്തങ്ങൾ ഈ അപകടകാരികളായ രാസവസ്തുക്കളെ പ്രതിരോധിക്കും.


മാസം മരിനേറ്റു ചെയ്യുന്നത് ആരോഗ്യകരമാണോ?
മാസം മരിനേറ്റു ചെയ്യുന്നതു സാധാരണയാണ്. മത്സ്യം അല്ലങ്കിൽ മാംസം, അതിനു ഫ്ലേവർ ലഭിക്കുന്നതിനും കൂടുതൽ മൃദുവാക‍ുന്നതിനും വേണ്ടി ഒരു കുഴമ്പിൽ കുതിർത്തു വയ്ക്കുന്നതിനെയാണ് മരിനേറ്റു ചെയ്യുക എന്നു പറയുന്നത്. കുതിർത്തു വയ്ക്കുന്നതിനുള്ള കുഴമ്പിനെയാണു മരിനെയ്ഡ് എന്ന‍ു പറയുന്നത്. മരിനെയ്ഡ് തയാറാക്കാൻ എണ്ണ, സ്പൈസസ്, മറ്റു ചേരുവകൾ എന്നിവ ഉപയോഗിക്കും. മരിനെയ്ഡിലടങ്ങിയ ആസിഡ് ഇറച്ചിയെ വിഘടിപ്പിക്കുന്നു. അങ്ങനെ ഇറച്ചി മൃദുവായി ഫ്ലേവർ മാംസത്തിനുള്ളിൽ കടക്കുന്നു. അതുപോലെ മരിനെയ്ഡിനുള്ളിലെ ആസിഡ് ബാക്ട‍ീരിയയുടെ വളർച്ചയെ നിയന്ത്രിക്കുന്നു. മരിനെയ്ഡ് ചെയ്ത ആഹ‍ാരസാധനങ്ങൾ എപ്പോഴും റഫ്രിജറേറ്റിനുള്ളിൽ തന്നെ സൂക്ഷിക്കണം. മാത്രമല്ല മരിനെയ്ഡ് വീണ്ടും ഉപയോഗിക്കാൻ പാടില്ല.

‍ഡോ. സാജിദ് ജമാൽ
സ്റ്റെപ് ലൈറ്റ് ലൈഫ്സ്റ്റൈൽ മെഡിസിൻ ക്ലിനിക്
കോഴിക്കോട്, തൃശൂർ

പൈനാപ്പിൾ കഴിക്കാം, ഒന്നു ശ്രദ്ധിച്ച്

ജ്യൂസായും പഴമായും പലതരം ഡെസേർട്ടുകളിലും ഭക്ഷണ പാനീയങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പൈനാപ്പിൾ. പൈനാപ്പിളിന്റെ ജന്മദേശം അമേരിക്കയാണ്. 16–ാം നൂറ്റാണ്ടില്‍ യൂറോപ്യൻസ് ആഡംബര ഫ്രൂട്ടായി കരുതിയിരുന്ന ഇവ പോർച്ചുഗീസുകാരാണ് ആദ്യമായി ഇന്ത്യയിൽ എത്തിക്കുന്നത്. പിന്നീട് 19–ാം നൂറ്റാണ്ടോടു കൂടി ഇവ ഇന്ത്യയിൽ കൃഷി ചെയ്യാൻ ആരംഭിച്ചു. 2014 ലെ കണക്കുകൾ പ്രകാരം ഇന്ത്യ പൈനാപ്പിൾ കൃഷിയിൽ 9–ാം സാഥാനത്താണുള്ളത്.

പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. േപ്രാട്ടീൻ, ഫാറ്റ്, ഊർജ്ജം, കൊളസ്ട്രോൾ ഇവ നന്നെ കുറവാണ്.

പൈനാപ്പിളിന്റെ മിക്ക ഗുണങ്ങൾക്കും കാരണം bromelain എന്ന എൻസൈം ആണ്. Bromelain, പ്രോട്ടീൻ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.മാത്രമല്ല അർബുദത്തിനു കാരണക്കാരായ കോശങ്ങളുടെ വളർച്ച തടഞ്ഞു കാൻസറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. Brometain – നൊപ്പം പൈനാപ്പിളിലെ മറ്റ് ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ചേരുമ്പോൾ രോഗപ്രതിരോധ ശക്തി കൂട്ടുകയും മുറിവുകൾ ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാൽസ്യം, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽതന്നെ ഇവ‌ എല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈബർ ഉള്ളതിനാൽ മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും മിനറലുകളും നേത്രങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചും പ്രായമായവരിൽ. പൊട്ടാസ്യം, bromelain ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തസമ്മർദമുള്ളവർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പൈനാപ്പിൾ.

എന്നാൽ ഇവ അമിതമായി കഴിക്കുന്നത് പ്രമേഹം കൂടാനും പല തരത്തിലുള്ള അലർജി ഉണ്ടാകാനും കാരണമാകുന്നു. ചിലരിൽ പൈനാപ്പിൾ അമിതമായി ഉപയോഗിച്ചാൽ നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദി എന്നിവ ഉണ്ടാകുന്നതായും കണ്ടുവരുന്നു. റുമാറ്റിസം ഉള്ളവരും കിഡ്നി രോഗങ്ങളുള്ളവരുംഡോക്ടറുടെയോ ഡയറ്റീഷന്റെയോ ഉപദേശ പ്രകാരമേ ഇവ ഉപയോഗിക്കാ‌വു. ഇവ നല്ല ആസിഡ് ഫുഡ് ആയതിനാൽകഴിക്കുമ്പോൾ പല്ലുകളുടെ ഇനാമൽ സോഫ്റ്റ് ആകാനും കേടുപാടുകൾ ഉണ്ടകാനും കാരണമാകുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയ പഴമാണ് പൈനാപ്പിൾ എങ്കിലും ഒന്നു ശ്രദ്ധിച്ചു വേണം കഴിക്കാൻ.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 5/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate