অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടൂറിസം

ടൂറിസം

  1. ടൂറിസം - ചരിത്രം
  2. ടൂറിസം - നിര്‍വചനവും സ്വഭാവവും
  3. ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍
    1. ആഭ്യന്തര ടൂറിസം
    2. സാഹസിക ടൂറിസം
    3. എത്നിക് ടൂറിസം
    4. സാംസ്കാരിക ടൂറിസം
    5. ആരോഗ്യ ടൂറിസം
    6. മാസ്സ് ടൂറിസം
    7. ഇക്കോ ടൂറിസം
    8. ബദല്‍ ടൂറിസം
  4. മുഖ്യ ഘടകങ്ങള്‍
  5. ട്രാവല്‍ ഏജന്‍സികള്‍
  6. ടൂര്‍ ഓപ്പറേറ്റര്‍മാര്‍
  7. ഗതാഗതസൗകര്യം
  8. താമസസൗകര്യം
  9. ട്രാവല്‍ - ട്രെയ്ഡ് ഫെയറുകള്‍
  10. ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍
  11. അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍
  12. ടൂറിസം - ഭരണം
  13. ടൂറിസം - കണക്കെടുപ്പ്
  14. ആസൂത്രണം
  15. ടൂറിസം - വിദ്യാഭ്യാസം
  16. ടൂറിസം വികസനം ഇന്ത്യയില്‍
  17. ടൂറിസം വികസനം കേരളത്തില്‍
  18. ടൂറിസ്റ്റു സങ്കേതങ്ങള്‍
  19. അന്താരാഷ്ട്ര രംഗം
  20. ഇന്ത്യ
  21. കേരളം
  22. ടൂറിസം - ഒരു വ്യവസായം
  23. ടൂറിസവും വികസനവും
  24. ടൂറിസവും പരിസ്ഥിതിയും
  25. ടൂറിസവും സാംസ്കാരവും
  26. മൂന്നാംലോക ടൂറിസം
  27. ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ടൂറിസം

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായി നടത്തുന്ന സഞ്ചാരവും ഇത്തരം സഞ്ചാരികള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ ലഭ്യമാക്കലും. പുതിയ കാഴ്ചകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ തേടാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയാവാം ഈ സഞ്ചാരത്വരയ്ക്കു കാരണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായങ്ങളിലൊന്നുകൂടിയാണ് വിനോദസഞ്ചാരം. ലോകകയറ്റുമതിയില്‍ ടൂറിസം എന്ന ആഗോളവ്യവസായത്തിന്റെ സംഭാവന ഇന്ന് പത്തു ശതമാനത്തോളമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭമായി ടൂറിസം ഇന്നു മാറിയിരിക്കുന്നു. അന്തര്‍ദേശീയ തലത്തിലും പ്രാദേശികതലത്തിലും ഉള്ള ഒട്ടനവധി പൊതുമേഖലാ-സ്വകാര്യസ്ഥാപനങ്ങള്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന ഒരു വ്യവസായം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ടൂറിസം - ചരിത്രം

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കവും കാണുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള അനിവാര്യമായ യാത്രകള്‍, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകള്‍, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം. പിന്നീട് അതിന് നിയത ലക്ഷ്യം നല്‍കിയത് കച്ചവടം, ആരാധന എന്നിവയാകാം. ഏറ്റവും പ്രാചീനമായ സോദ്ദേശ്യ യാത്രകള്‍ പലതും വാണിജ്യപരമോ തീര്‍ഥാടനപരമോ ആയിരുന്നിരിക്കണം. അധിനിവേശം, ജ്ഞാനസമ്പാദനം തുടങ്ങിയവ ലക്ഷ്യമായുള്ള യാത്രകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യാത്രക്കാര്‍ അതോടെ സാര്‍ഥവാഹകര്‍, തീര്‍ഥാടകര്‍, ദേശാടനക്കാര്‍, സന്ദര്‍ശകര്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി അറിയപ്പെട്ടുതുടങ്ങി.

വാണിജ്യോദ്ദേശ്യത്തോടെയുള്ള യാത്രകള്‍ക്ക് ടൂറിസം വികസനത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുമുള്ള കൗതുകം ലോകജനതയ്ക്ക് കൈമാറുവാനുപകരിച്ചത്. ഹ്യൂയാങ്സാങ്, ഇബ്നുബത്തൂത്ത, ഹെറോഡോട്ടസ്, ഫ്രാന്‍സിസ്കൊ, ഫ്രെയര്‍, അല്‍ബുക്കര്‍ക്ക്, മാര്‍ക് ട്വെയ് ന്‍ മഗല്ലന്‍, മാര്‍ക്കോപോളോ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, സ്ട്രാബോ, സെന്റ് പോള്‍, പ്ലിനി , ടോളമി, ജെയിംസ് കുക്ക് തുടങ്ങിയവര്‍ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്. ആദ്യകാലസഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ യാത്രാചരിത്രം മാത്രമല്ല, ടൂറിസ ചരിത്രവും സമാന്തരമായും പരോക്ഷമായും സ്ഥാനം പിടിച്ചിരിക്കുന്നതുകാണാം.

കണ്ടറിയുവാനുള്ള കൗതുകത്തോടെ നടത്തിയ യാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാതൃകയാണ് ശേബാ രാജ്ഞിയുടെ കഥ. സോളമന്റെ ബുദ്ധിവൈഭവത്തിന്റെ ലോകത്തിലൂടെ - അറേബ്യയിലുടനീളം - 1900 കി.മീ. ദൂരം അവര്‍ യാത്ര ചെയ്യുകയുണ്ടായി.

നാണയങ്ങള്‍ വ്യാപകമായി നിലവില്‍ വന്ന സു.ബി.സി. 3000-ാമാണ്ടോടെയാണ് വാണിജ്യപരമായ യാത്രകള്‍ സാര്‍വത്രികമായിത്തുടങ്ങിയതെങ്കില്‍, മതപരമായ യാത്രകള്‍ പ്രാധാന്യം ആര്‍ജിച്ചത് മധ്യകാലത്തോടുകൂടി മാത്രമാണ്. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ യൂറോപ്പിലെ ആരാധനാലയങ്ങള്‍ പലതും വന്‍ തീര്‍ഥാടനകേന്ദ്രങ്ങളായി മാറി. ഭാരതത്തില്‍ തീര്‍ഥാടനവും ദേശാടനവുമൊക്കെ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് പ്രാചീന ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മതപരമായ യാത്രകള്‍ സജീവമാക്കുന്നതില്‍ ബുദ്ധമതം വഹിച്ച പങ്ക് വളരെ വലുതാണ്. പാടലീപുത്രത്തില്‍ നിന്ന് നേപ്പാളിലേക്കും ലുംബിനിയിലേക്കും കപിലവസ്തുവിലേക്കും സാരനാഥത്തിലേക്കുമൊക്കെ അശോകചക്രവര്‍ത്തി നടത്തിയ തീര്‍ഥാടനം അവിടങ്ങളില്‍ പില്ക്കാലത്തെത്തിയ തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പ്രേരകമായിത്തീര്‍ന്നു.

ഗ്രീസിന് ആദ്യകാലസഞ്ചാരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. പുരാതനഗ്രീസിലെ ഡെല്‍ഫി ക്ഷേത്രം തേടി ജനങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചെത്തുക പതിവായിരുന്നു. സവിശേഷമായ മതാഘോഷങ്ങള്‍ കാണാനായി പല ദിക്കില്‍ നിന്നും ആളുകള്‍ അവിടെ എത്തിക്കൂടിയിരുന്നതായി ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനെല്ലാറ്റിനുമുപരിയാണ് 'ഒളിമ്പിക്സ്' കാണാനെത്തിയിരുന്ന സന്ദര്‍ശകരുടെ കഥ.

എന്നാല്‍, ടൂറിസത്തിന്റെ പ്രാചീന മാതൃക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്രകള്‍ കാണാനാകുന്നത് റോമിലാണ്. റോമാസാമ്രാജ്യത്തിന്റെ സുവര്‍ണകാലത്തില്‍ യാത്രകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പലതും അവിടെ ഉണ്ടായിരുന്നു. സഞ്ചാരയോഗ്യവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ റോഡുകളാണ് അവയില്‍ മുഖ്യം. റോഡുമാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഓരോ സ്ഥലത്തേക്കുമെത്താന്‍ അവശേഷിക്കുന്ന ദൂരം, അവ താണ്ടാന്‍ സാധാരണ ഗതിയില്‍ എടുക്കുന്ന സമയം എന്നിവയെല്ലാം അന്ന് രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. പല സ്ഥലങ്ങളിലും കുതിരലായങ്ങളും വിശ്രമസങ്കേതങ്ങളും നിര്‍മിച്ചിരുന്നു. യാത്രക്കാര്‍ക്ക് തങ്ങളുടെ കുതിരയെ മാറ്റി താത്ക്കാലികമായി മറ്റൊന്ന് തിരഞ്ഞെടുത്ത് യാത്ര തുടരുവാനുള്ള സൗകര്യവും അന്നുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രക്ഷാഭടന്മാരെയും വഴിയോരങ്ങളില്‍ നിയോഗിച്ചിരുന്നു. നിത്യേന നൂറിലേറെ മൈല്‍ ദൂരം താണ്ടാവുന്ന കുതിരസവാരി സംവിധാനം അക്കാലത്തവിടെ നിലവിലിരുന്നു. സാമ്രാജ്യത്തിനകത്തെന്നപോലെ സമീപദേശങ്ങളിലേക്കും റോമാക്കാര്‍ സഞ്ചരിച്ചിരുന്നു. വിനോദം, വിശ്രമം, ആരോഗ്യപരിപാലനം എന്നിവയായിരുന്നു അത്തരം യാത്രകളുടെ ഉദ്ദേശ്യങ്ങള്‍. ആരോഗ്യപരിചരണത്തിനായുള്ള യാത്രകള്‍ പലതും വിശേഷ ഔഷധമൂല്യം ഉള്ളവയെന്ന് പരക്കെ അറിയപ്പെട്ട നീരുറവകളിലേക്കായിരുന്നു. തീരദേശ ടൂറിസത്തിന്റെ കന്നിപ്പൊടിപ്പുകളാണ് അത്തരം യാത്രകളില്‍ കണ്ടെത്തുവാന്‍ കഴിയുന്നത്. നീരുറവകള്‍ക്കു സമീപം സ്നാനസൗകര്യങ്ങളും താത്ക്കാലിക വിശ്രമസൗകര്യങ്ങളും വ്യാപകമായി ഒരുക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. 'സ്പാ' എന്നറിയപ്പെട്ട ഇത്തരം ധാതുജലയുറവകള്‍ക്കരികില്‍ വിനോദത്തിനുള്ള പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു - കായികമത്സരങ്ങള്‍, ഉത്സവങ്ങള്‍, നാടകാവതരണം തുടങ്ങിയവ. ഇംഗ്ലണ്ടിലെ 'ബാത്ത്' എന്ന സ്ഥലം ഇത്തരത്തില്‍ പ്രസിദ്ധമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റോമാക്കാര്‍ അവിടെ കുളിച്ചുവിശ്രമിക്കാനായി എത്തിയിരുന്നതിനു പ്രത്യക്ഷമായ തെളിവുകളുണ്ട്. 18-ാം ശ. -ത്തോടെ ഇത്തരം സ്നാനസങ്കേതങ്ങള്‍ യൂറോപ്പിലും വ്യാപകമാവുകയും സമുദ്രസ്നാനത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ക്രമേണ, സമുദ്രതീരങ്ങള്‍ സന്ദര്‍ശകകേന്ദ്രങ്ങളായി മാറുകയും സമുദ്രതീരവിശ്രമസങ്കേതങ്ങള്‍ നിലവില്‍വരികയും ചെയ്തു. ആ നൂറ്റാണ്ടില്‍ കൂടുതല്‍ വിശ്രമസമയം ലഭിച്ച പ്രഭുക്കന്മാരും കുടുംബാംഗങ്ങളുമാണ് വിനോദസഞ്ചാരത്തില്‍ കൂടുതല്‍ ഏര്‍പ്പെട്ടത്. ചുരുക്കത്തില്‍, ആധുനിക ടൂറിസത്തിന്റെ പ്രാഥമിക മാതൃകയ്ക്ക് റോമാസാമ്രാജ്യമാണ് കളമൊരുക്കിയതെന്നു പറയാം. ആധുനിക ടൂറിസത്തിന്റെ കറുത്ത വശങ്ങളായ ധൂര്‍ത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആദ്യകാല മാതൃകയും അവിടത്തെ ഉല്ലാസഗൃഹങ്ങളില്‍ത്തന്നെ കാണാമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇത്തരം സന്ദര്‍ശനങ്ങള്‍ വിരളമായിത്തീര്‍ന്നു. തീര്‍ഥാടനം മാത്രമാണ് നാമമാത്രമായെങ്കിലും പിന്നീട് നിലനിന്നിരുന്നത്. പില്ക്കാലത്ത് വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള യാത്രകളിലൂടെയാണ് റോം ടൂറിസം ചരിത്രത്തില്‍ ഇടം നേടിയത്.

പണ്ടുകാലം മുതല്‍ റോമാക്കാരായ വിദ്യാര്‍ഥികളും പണ്ഡിതന്മാരും ഗ്രീസിലെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് നിലനിന്നിരുന്നു. ഏഥന്‍സ്, ഡെല്‍ഫി, ഒളിംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക എന്നത് പഠനത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 14 മുതല്‍ 16 വരെ ശതാബ്ദങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ചും ഇറ്റലിയില്‍, ഉണ്ടായ നവോത്ഥാനത്തിന്റെ ഫലമായി വിജ്ഞാനസമ്പാദന യാത്രകളുടെ എണ്ണം വര്‍ധിച്ചു. ഈജിപ്തിലേക്കും മധ്യയൂറോപ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം പഠനയാത്രകള്‍ നടന്നു. 19-ാം ശ. ആയപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള പഠന യാത്രകളുടെ എണ്ണം പിന്നെയും കൂടി. ഇറ്റലിയിലെ ഗതാഗതസൗകര്യങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധന, നഗരസംവിധാനത്തിലുണ്ടായ വളര്‍ച്ച എന്നിവ നിരവധി സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിച്ചു. യൂറോപ്പില്‍ സമാന്തരമായുണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനവും അതിന് ആക്കം കൂട്ടി. ഇറ്റലിയിലെ ചരിത്രസ്മാരകങ്ങളും വാസ്തുശില്പവൈവിധ്യങ്ങളും കലാസങ്കേതങ്ങളും വൈജ്ഞാനികലോകത്തില്‍ ശ്രദ്ധേയമായിത്തീരുകയും ആദാനപ്രദാനപരമായ സഞ്ചാരങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. പാരീസിലും മിലാനിലും ഫ്ളോറന്‍സിലും റോമിലും സ്വിറ്റ്സര്‍ലാന്റിലുമൊക്കെ സന്ദര്‍ശനം നടത്തുക എന്നത് 17-ാം. ശ.-ത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ജ്ഞാനാര്‍ജന പരിപാടിയിലെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി. ഈ ലക്ഷ്യമില്ലെങ്കിലും അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രഭുകുടുംബങ്ങളും ഉത്സാഹം പ്രദര്‍ശിപ്പിച്ചു. ചില നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ ജീവിതവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ യാത്രാപദ്ധതികളെക്കുറിച്ചു നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഫ്രാന്‍സിസ് ബേക്കണ്‍ തന്റെ യാത്രാവിവരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികള്‍, വിജ്ഞാനമന്ദിരങ്ങള്‍, മ്യൂസിയങ്ങള്‍, തുറമുഖങ്ങള്‍, പുരാവസ്തു സങ്കേതങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ സന്ദര്‍ശന ലക്ഷ്യങ്ങള്‍.

ഇത്തരത്തില്‍ വിജ്ഞാനസമ്പാദനാര്‍ഥം ആസൂത്രിതമായി നടത്തിയ യാത്രകളാണ് 'ഗ്രാന്‍ഡ് ടൂര്‍' എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. ഗ്രേറ്റ് ബ്രിട്ടനിലാണ് ഈ സങ്കല്പം ആദ്യമായി പിറന്നത്. 'ഗ്രാന്‍ഡ് ടൂറി'ന്റെ ചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊരാള്‍ ജെയിംസ് ബോസ്വെല്‍ ആണ്. 1763-ലും 1766-ലും ഇദ്ദേഹം ഹോളണ്ട്,ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹമെഴുതിയ ദ് ജേണല്‍ ഒഫ് എ ടൂര്‍ ടു ഹീബ്രൈഡ്സ് വിത്ത് സാമുവല്‍ ജോണ്‍സണ്‍ ഗ്രാന്‍ഡ്ടൂര്‍ ചരിത്രത്തിന്റെ നല്ലൊരു അക്ഷരസാക്ഷ്യമാണ്. ചരിത്രരചനയ്ക്കും സാഹിത്യത്തിനും ടൂറിസം നല്‍കിയ സംഭാവനങ്ങള്‍ക്ക് മറ്റൊരുദാഹരണമാണ് 1764-ല്‍ ഇറ്റലിയില്‍ 'ഗ്രാന്‍ഡ്ടൂര്‍' നടത്തിയ എഡ്വാര്‍ഡ് ഗിബ്ബണിന്റെ രചനകള്‍. കാലം ചെല്ലുംതോറും ഗ്രാന്‍ഡ് ടൂറുകള്‍ക്ക് മൂല്യച്യുതി സംഭവിക്കാനിടയായി. അവ വിനോദ-വിശ്രമലക്ഷ്യങ്ങള്‍ വച്ചുള്ളവ മാത്രമായി ചുരുങ്ങി.

പതിനെട്ടാം ശ.-ത്തിന്റെ അന്ത്യ ദശകങ്ങളിലും പത്തൊന്‍പതാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളിലും യൂറോപ്യന്‍ സാംസ്കാരികജീവിതത്തെ ഗ്രസിച്ച കാല്പനികത ടൂറിസത്തിന്റെ രൂപഭാവങ്ങളില്‍ പരിവര്‍ത്തനം വരുത്തി. 'ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യത്തിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുപോക്ക്' തുടങ്ങിയ റൂസ്സോവിന്റെയും മറ്റും ആശയങ്ങള്‍ വിനോദസഞ്ചാരികളുടെ അഭിരുചി മാറ്റിമറിച്ചു. വിജ്ഞാനകേന്ദ്രങ്ങള്‍ക്കു പകരം പ്രകൃതിസൗന്ദര്യത്തിന്റെ ഉറവിടങ്ങളായി സന്ദര്‍ശനസ്ഥലങ്ങള്‍ മാറി. മലനിരകള്‍, വനഭൂമികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയായി ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. പ്രാചീന സംസ്കൃതികളെച്ചൊല്ലിയുള്ള ഗൃഹാതുരത്വം ഇക്കാലത്തെ സഞ്ചാരികളില്‍ നിറഞ്ഞുനിന്നു. തത്ഫലമായി പുരാതന യവന-റോമന്‍ സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങള്‍ അവയുടെ ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ തേടിയെത്തി കൂടുതല്‍ കൂടുതല്‍ സഞ്ചാരികള്‍. ടൂറിസത്തിന്റെ ചരിത്രത്തിലുണ്ടായ നിര്‍ണായകമായ ഒരു അഭിരുചിമാറ്റം എന്നതിലുപരി, വിനോദസഞ്ചാരമേഖലയെ വിപുലവും സംസ്കാരധന്യവുമാക്കി കാല്പനിക പ്രസ്ഥാനം എന്നു പറയുന്നതായിരിക്കും ശരി.

ഇതിനു സമാന്തരമായാണ് 'അവധി ദിനങ്ങള്‍' എന്ന സങ്കല്പം ജനങ്ങള്‍ക്കുണ്ടായത്. പ്രാചീന റോമിലാണ് ഈ സങ്കല്പത്തിന്റെയും ആവിര്‍ഭാവം. പുരാതന കാലത്തുതന്നെ 'സാറ്റര്‍നാലിയ' എന്ന പേരില്‍ അവിടെ വാര്‍ഷിക അവധി ദിനങ്ങള്‍ നിലനിന്നിരുന്നു. ഡിസംബറില്‍ നടക്കാറുള്ള ഒരു പ്രത്യേക ഉത്സവവുമായി ബന്ധപ്പെട്ടാണ് അത് നടപ്പിലാക്കപ്പെട്ടിരുന്നത്. യൂറോപ്പിലാകട്ടെ വിശുദ്ധരുടെ ജന്മദിനങ്ങളും മറ്റുമായിരുന്നു ആദ്യകാലത്ത് അവധിദിനങ്ങള്‍. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമനിര്‍മാണം ആദ്യമായി നടന്നത് ഇംഗ്ലണ്ടിലാണ്. എഡ്വേര്‍ഡ് - ആറാമന്‍ 1552-ല്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ചില വിശുദ്ധ ദിനങ്ങളും ഉപവാസദിനങ്ങളും അവധി നല്‍കണമെന്ന നിയമം കൊണ്ടുവന്നു. 19-ാം ശ.-ത്തില്‍ 'അവധിദിനങ്ങള്‍' മിക്കയിടങ്ങളിലും നാമമാത്രമായെങ്കിലും നിലവില്‍വന്നതോടെ വിശ്രമത്തിനുവേണ്ടിയുള്ള വിനോദയാത്രകള്‍ എന്ന സങ്കല്പം കൂടുതലാളുകളിലേക്ക് വ്യാപിച്ചു. അതോടെ, അഭിജാതവര്‍ഗത്തിന്റെ മാത്രമല്ല, തൊഴിലാളിവര്‍ഗത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി ടൂറിസം മാറി.

19-ാം ശ.-ത്തില്‍ തന്നെ പാശ്ചാത്യലോകത്ത് അരങ്ങേറിയ വ്യാവസായിക വിപ്ലവം സഞ്ചാരത്തിന്റെ സാധ്യതകള്‍ അതിവേഗം വര്‍ധിപ്പിച്ചു. സാങ്കേതിക രംഗത്തുണ്ടായ പുരോഗതി സഞ്ചാരത്വരയുടെ സാക്ഷാത്ക്കാരത്തിനുവേണ്ട ഭൌതിക സൗകര്യങ്ങള്‍ ഒരുക്കി എന്നു പറയാം. ഇക്കൂട്ടത്തില്‍ ആദ്യത്തേത് തീവണ്ടിഗതാഗതത്തിന്റെ ആരംഭമാണ്. 1830-ല്‍ ലിവര്‍പൂള്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍വന്നു. തുടര്‍ന്ന്, മറ്റു മുഖ്യ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ നിര്‍മിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് തീവണ്ടിമാര്‍ഗം ചരക്കുഗതാഗതമാണ് കാര്യമായി നടന്നിരുന്നതെങ്കിലും അധികം വൈകാതെ ആകര്‍ഷകവും വേഗമേറിയതുമായ ഒരു യാത്രോപാധിയായി തീവണ്ടി മാറി. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും തീവണ്ടിഗതാഗതം സാധ്യമായതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുതുടങ്ങി. 1840-കളില്‍ തീവണ്ടികള്‍ എന്നപോലെ 1880-കളില്‍ ആവിക്കപ്പലുകള്‍ യാത്രാസങ്കല്പത്തെ മാറ്റിമറിച്ചു. സമുദ്രങ്ങള്‍ സാധാരണ യാത്രക്കാര്‍ക്കും സഞ്ചാരപഥമായി. ഭൂഖണ്ഡാന്തര കപ്പല്‍ യാത്രകളുടെ വര്‍ണശബളിമ ടൂറിസത്തിനു പുതിയൊരു ഈടുവയ്പായി.

ആസൂത്രിതമായ വിനോദസഞ്ചാരം യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായത് കാള്‍ ബയഡേക്കര്‍, തോമസ് കുക്ക് എന്നീ വ്യക്തികളാണ്. ടൂറിസത്തെ ഒരു വ്യവസായമായി കണ്ട് സഞ്ചാരികള്‍ക്ക് സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായുള്ള പുസ്തകങ്ങള്‍ ആദ്യമായി രചിച്ച്, പ്രകാശിപ്പിച്ചത് കാള്‍ ബയഡേക്കറാണ്. അദ്ദേഹം 'ഗൈഡുബുക്കു'കള്‍ പല ഭാഷകളില്‍ ഇറക്കിയെന്നതാണ് മറ്റൊരു പ്രത്യേകത.

ഇംഗ്ലണ്ടിലെ ഡര്‍ബിഷയറിലെ ഒരു പുസ്തകക്കച്ചവടക്കാരനും സുവിശേഷ പ്രസംഗകനുമായ തോമസ് കുക്ക് (1808-92) ടൂറിസത്തിന്റെ വികാസ ചരിത്രത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച വ്യക്തിയാണ്. 1841-ല്‍ ലോബോറോയില്‍ നടന്ന ഒരു പെന്തക്കോസ്തു സഭാ സുവിശേഷ യോഗത്തില്‍ കുറേയാളുകളെ എത്തിക്കേണ്ട ചുമതല ഇദ്ദേഹത്തിനായിരുന്നു. ലെസ്റ്ററില്‍ നിന്ന് അവിടേക്ക് തീവണ്ടി ഉണ്ടായിരുന്നു. സുവിശേഷ യോഗത്തില്‍ പങ്കെടുക്കേണ്ട 570 പേര്‍ക്ക് യാത്ര ചെയ്യാനായി തോമസ് കുക്ക് അവിടെ തീവണ്ടി സര്‍വീസ് നടത്തിയിരുന്ന മിഡ്ലാന്‍ഡ് കൌണ്ടീസിനോട് ഒരു പ്രത്യേക തീവണ്ടി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ, ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂറിസം സംരംഭം' എന്നു വിളിക്കാവുന്ന ആ യാത്ര 1841-ല്‍ ലെസ്റ്ററില്‍ നിന്ന് ലോബോറോയിലേക്കും തിരിച്ചും നടന്നു. ഈ സ്പെഷ്യല്‍ തീവണ്ടി പ്രസ്തുത യാത്രയ്ക്ക് പ്രത്യേക നിരക്കാണ് ചുമത്തിയതെന്നത് മറ്റൊരു സവിശേഷതയായി. ഈ സംരംഭത്തിന്റെ വിജയത്തോടെ ഒരു സംഘം ആള്‍ക്കാരെ ഒരു പ്രത്യേകസ്ഥലത്തേക്ക് പ്രത്യേക തീവണ്ടിമാര്‍ഗം എത്തിക്കുക എന്നത് കുക്ക് തന്റെ ദൗത്യമാക്കി മാറ്റി. കുക്കിന്റെ നേതൃത്വത്തില്‍ നടന്ന അടുത്ത യാത്ര കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്ത് നടത്തിയ വിനോദസഞ്ചാരം ആയിരുന്നു. 1845 ആഗസ്റ്റ് 4-ന് ലിവര്‍പൂളിലേക്കും അവിടെ നിന്ന് കോണ്‍വോളിലേക്കും കുക്ക് സംഘടിപ്പിച്ച യാത്ര ലക്ഷണമൊത്ത ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂര്‍' ആയി കണക്കാക്കപ്പെടുന്നു. അതിന് വന്‍ തോതിലുള്ള ജനപങ്കാളിത്തവും ഉണ്ടായി. ആ യാത്രയുടെ ഒരു സവിശേഷത യാത്രയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയിരുന്നു എന്നതാണ്. അതിനായി യാത്രാമധ്യേയുള്ള സൗകര്യങ്ങളെ കുറിച്ച് കുക്ക് ഒരു സര്‍വെ നടത്തുകയും എത്തുന്ന സ്ഥലത്ത് താമസസൗകര്യങ്ങളും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കുകയും ചെയ്തു.

യൂറോപ്പില്‍ റെയില്‍വേ നിലവില്‍ വന്നതോടെ കുക്ക് അവിടേക്കും യാത്രാസംഘങ്ങളെ അയച്ചുതുടങ്ങി. 1862 മുതല്‍ ഫ്രാന്‍സിലേക്കും സ്വിറ്റ്സര്‍ലണ്ടിലേക്കും തുടര്‍ന്ന് ഇറ്റലിയിലേക്കും ഹംഗറിയിലേക്കും ആസ്റ്റ്രിയയിലേക്കും കുക്കിന്റെ 'ചാര്‍ട്ടേഡ് തീവണ്ടി യാത്രകള്‍' ഉണ്ടായി. ഇതിനായി ഇദ്ദേഹം ഏര്‍പ്പെടുത്തിയ നൂതന സംവിധാനമാണ് 'തോമസ് കുക്ക് റെയില്‍വേ കൂപ്പണ്‍'. യാത്രയ്ക്കിടയിലെ ഭക്ഷണത്തിനായി കുക്ക് 'ഹോട്ടല്‍ കൂപ്പണു'കളും ഉണ്ടാക്കി. 1866-ല്‍ അമേരിക്കയിലെത്തിയ കുക്ക് അതേ വര്‍ഷം മുതല്‍ അവിടേക്കും സഞ്ചാരികളെ എത്തിച്ചുതുടങ്ങി. 1867-ല്‍ ഇദ്ദേഹം വാണിജ്യാടിസ്ഥാനത്തില്‍ ടൂര്‍ സംഘടിപ്പിക്കുന്ന പ്രഥമസ്ഥാപനമായ 'തോമസ് കുക്ക് ആന്‍ഡ് സണ്‍' സ്ഥാപിച്ചു. 1872-ല്‍ തോമസ് കുക്ക് സ്വയം ഒരു ആഗോളയാത്ര നടത്തുകയും ചെയ്തു. കൂട്ടത്തില്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയും ഇദ്ദേഹം സന്ദര്‍ശിച്ചു. ഇക്കാലത്ത്, ഔദ്യോഗികസന്ദര്‍ശകരെയും സൈനികോദ്യോഗസ്ഥരെയും ഈജിപ്തില്‍ എത്തിക്കുന്ന ജോലി ബ്രിട്ടീഷ് ഗവണ്‍മെന്റ് കുക്കിന്റെ കമ്പനിയെ ഏല്പിക്കുകയുണ്ടായി. സ്വകാര്യ ടൂറിസം സംരംഭങ്ങളുമായി ഭരണകൂടങ്ങള്‍ കൈകോര്‍ക്കുന്നതിന്റെ തുടക്കം കുറിക്കുന്നതിനും തോമസ് കുക്ക് കാരണഭൂതനായി.

ഇന്ത്യയില്‍ 'തോമസ് കുക്ക് ആന്‍ഡ് സണ്ണി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് പുത്രനായ ജോണ്‍ കുക്ക് ആണ്. ജൂബിലിയാഘോഷവേളയില്‍ വിക്ടോറിയ രാജ്ഞിയും രാജകീയ പ്രതിനിധികളും ഇന്ത്യയിലേക്കു നടത്തിയ യാത്രയുടെ സംഘാടകന്‍ ഇദ്ദേഹമായിരുന്നു. 'തോമസ് കുക്ക് ആന്‍ഡ് സണ്‍' കമ്പനി ഇന്ത്യയില്‍ നടത്തിയ ഏറ്റവും സ്തുത്യര്‍ഹമായ സേവനം ഹജ്ജ് യാത്ര സുഗമമാക്കി എന്നതാണ്. അന്ന് ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അവരെയാണ് ചുമതലപ്പെടുത്തിയത്.

ടൂറിസത്തിന് ഒരു വ്യവസായ പദവി നല്‍കുവാനുള്ള യത്നം നടത്തുകയും അതിനെ ഒരു ആസൂത്രിതപദ്ധതിയാക്കി മാറ്റുവാന്‍ വേണ്ട പ്രചോദനമരുളുകയും ചെയ്തത് തോമസ് കുക്ക് എന്ന ക്രാന്തദര്‍ശി തന്നെയാണ്. കുക്കിനെത്തുടര്‍ന്ന് ആ കാലത്തുതന്നെ നിരവധി ടൂര്‍ കമ്പനികള്‍ നിലവില്‍ വരുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ട ഒന്ന് വിനോദസഞ്ചാരികളുടെ പ്രഥമ ആഗോളയാത്ര സംഘടിപ്പിച്ച 'സ്റ്റാന്‍ജെന്‍' എന്ന ജര്‍മന്‍ കമ്പനിയാണ്. 1878-ലായിരുന്നു ആ ലോക യാത്ര.

തീവണ്ടികളിലെ ഒന്നാം ക്ലാസ്സ് കമ്പാര്‍ട്ടുമെന്റുകള്‍ എന്ന ആര്‍ഭാടപൂര്‍വമായ ബോഗികളുടെ നിര്‍മാണം ടൂറിസത്തിന് ഒരുത്തേജനമായി. ഉല്ലാസപ്രദമായി യാത്ര ചെയ്യുന്നതിനും സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നതിനും പറ്റിയ അത്തരം കോച്ചുകളുടെ നിര്‍മാണത്തോടെ സമ്പന്നര്‍ ധാരാളമായി ദീര്‍ഘദൂരവിനോദസഞ്ചാരം നടത്തിത്തുടങ്ങി. 1820-ല്‍ ജി.എം. പുള്‍മാന്‍ ആണ് അത്തരം കോച്ചുകള്‍ നിര്‍മിച്ചത്. 'പൂള്‍മാന്‍ കോച്ചുകള്‍' എന്നാണ് പിന്നീട് അവ അറിയപ്പെട്ടത്.

ആധുനിക ടൂറിസം യാഥാര്‍ഥ്യമാകുന്നത് 20-ാം ശ.-ത്തിലാണ്. വിനോദസഞ്ചാരസങ്കല്പത്തില്‍ ഉണ്ടായ മാറ്റം, വിദ്യാസമ്പാദനത്തിനായുള്ള യാത്രകള്‍ക്കു കൈവന്ന പുതിയ മൂല്യം, ഭൌതിക സമ്പത്തിലും സ്വകാര്യസ്വത്തിലുമുണ്ടായ വളര്‍ച്ച, തിരക്കും, പിരിമുറുക്കവും ഏറിയ തൊഴില്‍രംഗം സൃഷ്ടിക്കുന്ന വിശ്രമതൃഷ്ണ തുടങ്ങി നിരവധി ഘടകങ്ങള്‍ അതിനു കാരണമായി. വ്യാപകമായിത്തീര്‍ന്ന ഹോട്ടല്‍ ശൃംഖലകള്‍, 'പുള്‍മാന്‍ കോച്ചു'കളുടെ ക്രമപ്രവൃദ്ധമായ ഉത്പാദനവും ഉപയോഗവും, അഗമ്യമായിരുന്ന സ്ഥലങ്ങളിലേക്കു കൂടി തീവണ്ടിപ്പാതകളുടെ നിര്‍മാണം, ഓറിയന്റ് എക്സ്പ്രസ്സ്, ബ്ലൂറിബാന്‍ഡ് തുടങ്ങിയ വിനോദയാത്രാക്കപ്പലുകളുടെ ആവിര്‍ഭാവം ഇവയെല്ലാം ടൂറിസത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തിലവസാനിച്ചുവെങ്കിലും ടൈറ്റാനിക്ക് കപ്പല്‍ യാത്ര (1912) ചരിത്രപ്രധാനമായ ഒരു വിനോദസമുദ്രയാന സംരംഭമാണ്.

മധ്യവര്‍ഗത്തേയും തൊഴിലാളിവര്‍ഗത്തേയും വിനോദസഞ്ചാരികളാക്കി മാറ്റിയ ആസൂത്രിതസന്ദര്‍ശനപരിപാടികളാണ് ഇക്കാലത്ത് ടൂറിസം വികസനത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം. ഇവയ്ക്കെല്ലാറ്റിനുമുപരി 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ വിനോദസഞ്ചാരത്തിന് ഗതിവേഗം പകര്‍ന്നത് 1920 മുതല്‍ ധാരാളമായി ഇറങ്ങിയ സ്വകാര്യ മോട്ടോര്‍ കാറുകളാണ്. യൂറോപ്യന്‍ ജനങ്ങളുടെയും അമേരിക്കന്‍ ജനതയുടെയും അവധിക്കാല ശീലങ്ങളെ ഈ കാറുകള്‍ മാറ്റി മറിച്ചു. ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ കാറുകളിലൂടെയും ബസ്സുകളിലൂടെയും കരഗതാഗതരംഗത്തുണ്ടായ അപൂര്‍വമായ മുന്നേറ്റം ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

വിനോദസഞ്ചാരത്തിന്റെ അനുസ്യൂതവികാസത്തിന് ഒന്നാം ലോകയുദ്ധം താല്ക്കാലികമായി വിരാമമിട്ടു. എന്നാല്‍ യുദ്ധാനന്തരലോകത്തില്‍ ടൂറിസം മുമ്പത്തേതിലും കരുത്തോടെ തഴച്ചു വളരുകയാണുണ്ടായത്. അതിര്‍ത്തികളെക്കുറിച്ചുള്ള സങ്കല്പങ്ങളെ തിരുത്തിയ യുദ്ധം അന്തര്‍ദേശീയ ടൂറിസത്തിന് പരോക്ഷമായി ആക്കം കൂട്ടി. മാത്രമല്ല, ആഗോളയുദ്ധത്തിന്റെ വിപത്ത് കണ്‍മുമ്പില്‍ കണ്ട പലര്‍ക്കും വിശ്രമജീവിതത്തോടും, ജീവിക്കുന്ന കാലത്ത് ആവുന്നത്ര അനുഭവങ്ങള്‍ സ്വന്തമാക്കുക എന്ന മനോഭാവത്തോടും കൂടുതല്‍ ആഭിമുഖ്യം ഉണ്ടാവുകയും ചെയ്തു. യുദ്ധാനന്തരം കര്‍ശനമായ ആസൂത്രണത്തിലൂടെ വിവിധ രാജ്യങ്ങള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിയും തത്ഫലമായി മധ്യവര്‍ഗ ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ച്ചയും വിനോദസഞ്ചാരികളുടെ എണ്ണം കൂടാനിടയാക്കി. ഇക്കാലത്ത് സ്വിറ്റ്സര്‍ലാന്റില്‍ ഒന്നര ദശലക്ഷത്തോളം പേരും ഇറ്റലിയില്‍ ഒരു ദശലക്ഷം പേരും ആസ്ട്രിയ, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി 2 ദശലക്ഷം പേരും വിനോദസഞ്ചാരികളായെത്തി.

യുദ്ധകാലത്ത് പത്രമാധ്യമങ്ങള്‍ക്കുണ്ടായ വന്‍ പ്രചാരവും യുദ്ധാനന്തര ടൂറിസത്തിനു പ്രേരണയായി. അവയിലൂടെ പുതിയ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള സന്ദര്‍ശന സൗകര്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കുപോലും അറിയുവാനുള്ള അവസരം കൈവന്നു. ആഗോളസമ്പദ്വ്യവസ്ഥയുമായി ടൂറിസം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് അന്താരാഷ്ട്രധാരണയെ എത്രമാത്രം ദൃഢമാക്കുന്നുവെന്നും ചരിത്രകാരന്മാര്‍ ഒന്നാം ലോകയുദ്ധാനന്തരകാലത്തെ ഊര്‍ജിത ടൂറിസം വികസനത്തെ അവലംബമാക്കി സ്പഷ്ടമാക്കിയിട്ടുണ്ട്.

1930-കളില്‍ വിനോദസഞ്ചാര വികസനത്തെ സ്വാധീനിച്ച ഒരു ഘടകം തൊഴിലാളികള്‍ക്ക് കിട്ടിത്തുടങ്ങിയ അര്‍ഹതപ്പെട്ട അവധിദിനങ്ങളും ശമ്പളത്തോടുകൂടിയ അവധി ദിനങ്ങളുമാണ്. 1917-ല്‍ നടന്ന റഷ്യന്‍ (ഒക്ടോബര്‍) വിപ്ലവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധമാണ് അതിനു വഴിയൊരുക്കിയത്. 1936-ല്‍ നടന്ന 'ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ'ന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ശമ്പളത്തോടുകൂടിയ അവധിക്കുവേണ്ടി ശക്തിയുക്തം വാദിച്ചു. 1938-ലാണ് അതു പ്രാബല്യത്തില്‍ വന്നത്. അതോടെ വിവിധ രാജ്യങ്ങളിലായുള്ള 11 ദശലക്ഷം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം നിശ്ചിത ദിവസങ്ങള്‍ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിച്ചുതുടങ്ങി. അങ്ങനെ, വിനോദസഞ്ചാരത്തിനായി വേണ്ട സമയവും സൗകര്യവും അവര്‍ക്കു ലഭ്യമായി. ഇത് ടൂറിസത്തെ ഗണ്യമായി വളര്‍ത്തി. മാത്രമല്ല, 'സംഘടിത ടൂറിസം' എന്ന ആധുനിക സങ്കല്പത്തെ യാഥാര്‍ഥ്യമാക്കുകയും ചെയ്തു. പ്രഭുവര്‍ഗത്തിന്റെ 'ഗ്രാന്‍ഡ് ടൂറിസം' എന്നതില്‍ നിന്ന് സാധാരണക്കാരന്റെ 'മാസ്സ് ടൂറിസം' എന്ന നിലയിലേക്കുള്ള മാറ്റം വിനോദസഞ്ചാരത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി.

രണ്ടാം ലോകയുദ്ധാനന്തരവും ടൂറിസംരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. യുദ്ധാനന്തരദശകത്തില്‍ തന്നെ അറുപത്തഞ്ചോളം രാജ്യങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും വ്യാവസായികരംഗത്തുമുണ്ടായ മാറ്റങ്ങളാണ് അതിനു നിദാനമായത്. വികസ്വരരാജ്യങ്ങള്‍ ടൂറിസത്തെ വിദേശനാണ്യമുള്‍പ്പെടെയുള്ള വരുമാനമാര്‍ഗമായി പ്രയോജനപ്പെടുത്തിത്തുടങ്ങിയതും ഇക്കാലത്താണ്.

രണ്ടാം ലോകയുദ്ധാനന്തരം വ്യാപകമായിത്തീര്‍ന്ന യാത്രാവിമാനങ്ങള്‍ ടൂറിസത്തിന് മുന്‍പെന്നത്തെക്കാളും പുരോഗതിയുണ്ടാക്കി. 1950-കള്‍ക്കുശേഷം യാത്രാ വിമാനങ്ങള്‍ക്ക് കൂടുതല്‍ വേഗവും സുരക്ഷിതത്വവും കൈവന്നു; അവ നല്‍കിവന്ന യാത്രാസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. 'ആഗോള വിനോദസഞ്ചാരം' എന്ന സങ്കല്പം യാഥാര്‍ഥ്യമായിത്തീര്‍ന്നത് വ്യോമഗതാഗതത്തിന്റെ അഭൂതപൂര്‍വമായ ഈ മുന്നേറ്റത്തോടെയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍, 1958-ല്‍ ജെറ്റ് വിമാനങ്ങള്‍ പറന്നു തുടങ്ങിയതോടുകൂടി അതു സംഭവിച്ചു. ബോയിങ് 747, മാക്ഡൊണല്‍-ഡഗ്ലസ് പി.സി. 10, എയര്‍ബസ് എ 300, ലോക്ഹീല്‍ഡ് ട്രിസ്റ്റാര്‍, എല്‍ 1011, തുടങ്ങിയ വിമാനങ്ങള്‍ കൂടുതലാളുകളെ അതിവേഗത്തില്‍ വിദൂരലക്ഷ്യങ്ങളിലെത്തിക്കാന്‍ തുടങ്ങി. ജറ്റ് വിമാനങ്ങളില്‍ അത്ലാന്തിക് സമുദ്രം കടക്കാന്‍ കേവലം 7-8 മണിക്കൂര്‍ മതി എന്ന നിലവന്നു. അതേസമയം, ജറ്റുകള്‍ കൂടുതല്‍ യാത്രാക്കൂലി ചുമത്തിയതുമില്ല. അതുവരെ വ്യോമമാര്‍ഗം അപ്രാപ്യമായിരുന്ന ദക്ഷിണ പസിഫിക്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എളുപ്പം എത്തിച്ചേരുവാനുള്ള സാധ്യത ജറ്റ് വിമാനങ്ങള്‍ സൃഷ്ടിച്ചു. ഒന്നോ രണ്ടോ ആഴ്ച മാത്രം അവധി കിട്ടുന്ന അദ്ധ്വാനവര്‍ഗാംഗങ്ങള്‍ക്കുപോലും ദീര്‍ഘദൂര താവളങ്ങള്‍ സന്ദര്‍ശിച്ച് അവധി തീരുംമുന്‍പ് മടങ്ങാമെന്ന സ്ഥിതി വരുകയും ചെയ്തു. അമേരിക്കന്‍ ഡോളറിന് ആഗോളതലത്തിലുണ്ടായ അഭൂതപൂര്‍വമായ മൂല്യവര്‍ധനയും ആഗോള ടൂറിസത്തിന് ആക്കം കൂട്ടി.

വാര്‍ത്താവിനിമയ സൗകര്യത്തിലുണ്ടായ വിപ്ലവം റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെനിന്ന് കമ്പ്യൂട്ടറിലേക്കും ടെലിഫോണില്‍ നിന്ന് ഇന്റര്‍നെറ്റിലേക്കുമൊക്കെയുണ്ടായ മാറ്റങ്ങള്‍ എന്നിവ പല തലങ്ങളിലും ആഗോള ടൂറിസത്തിന് സഹായകമായി. ഉപഗ്രഹങ്ങള്‍ വഴിയുള്ള കാലാവസ്ഥാപ്രവചനങ്ങളും ആഗോള വിനോദസഞ്ചാരത്തെ മുന്നോട്ടു നയിച്ചു.

ദീര്‍ഘദൂര വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 'ട്രാവലേഴ്സ് ചെക്കു'കളുടെ ആവിര്‍ഭാവമാണ്. തുടര്‍ന്ന്, ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവില്‍ വന്നു. അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകളുടെ ആവിര്‍ഭാവം, ചാര്‍ട്ടേഡ് ടൂറിസത്തിന്റെ വ്യാപനം, തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ടൂറിസത്തിന്റെ ഉന്നമനത്തിനു കാരണമായിട്ടുണ്ട്.

ഭരണകൂടങ്ങള്‍ ടൂറിസത്തിനു നല്‍കിയ വര്‍ധിച്ച പ്രാധാന്യം ഈ മേഖലയുടെ വികാസത്തിന് ഐക്യരാഷ്ട്രസഭയും മറ്റും നല്‍കുന്ന ഊന്നല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട നിലവില്‍ വന്ന പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള പ്രസ്ഥാനങ്ങള്‍, വിവിധ രാജ്യങ്ങളിലുള്ള ആസൂത്രിത ടൂറിസം വികസനപദ്ധതികള്‍, ആകര്‍ഷകമായ പ്രചാരണ പരിപാടികള്‍, വിനോദസഞ്ചാരികളെ ഉദ്ദേശിച്ചു നടത്തുന്ന മേളകള്‍, ഉത്സവങ്ങള്‍ എന്നിവ സമകാലിക വിനോദസഞ്ചാരത്തിന്റെ വികാസത്തിനുപകരിച്ചു. തത്ഫലമായി ടൂറിസ്റ്റുകളുടെ എണ്ണവും അതുമൂലമുണ്ടാകുന്ന ദേശീയ വരുമാനവും പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 1950-കള്‍ക്കുശേഷം ലോകത്തിലെ മുഖ്യ വ്യവസായങ്ങളിലൊന്നായി ടൂറിസത്തെ വളര്‍ത്തിയെടുത്തു. അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 1955-ല്‍ 51 ദശലക്ഷം ആയിരുന്നത് 1965-ല്‍ 157 ദശലക്ഷം ആയും 1976-ല്‍ 220 ദശലക്ഷമായും ഉയര്‍ന്നു. 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ'ന്റെ കണക്കുകള്‍ പ്രകാരം 1990-ല്‍ അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 415-430 ദശലക്ഷമായിരുന്നു. 2000-ാമാണ്ടില്‍ അത് ഏകദേശം 660 ദശലക്ഷമായി ഉയര്‍ന്നു.

ടൂറിസത്തിനുണ്ടായ ആഗോളസ്വീകാര്യതയ്ക്കുദാഹരണ മാണ് എല്ലാ വര്‍ഷവും സെപ്തം. 27-നു നടക്കുന്ന ലോക ടൂറിസം ദിനാഘോഷം. 2002-ലെ ദിനാഘോഷങ്ങളുടെ ഭാഗമായി 'പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര-സുസ്ഥിരവികസനത്തിന്' എന്ന മുദ്രാവാക്യമായിരുന്നു ടൂറിസം രംഗം ഉയര്‍ത്തിപ്പിടിച്ചത്.

2001-ല്‍ ന്യൂയോര്‍ക്കിലെ 'വേള്‍ഡ് ട്രേഡ് സെന്ററി'നു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണവും അതേത്തുടര്‍ന്ന് അമേരിക്ക നടത്തിയ 'തീവ്രവാദവിരുദ്ധയുദ്ധവും' അന്തര്‍ദേശീയ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് സംഭവത്തെ തുടര്‍ന്നു വിമാനയാത്ര ചെയ്യാന്‍പോലും പേടിച്ചവര്‍ ക്രമേണ ഭയമുക്തരാവുകയും വീണ്ടും വിമാനത്തില്‍ സഞ്ചരിക്കാന്‍ തുനിയുകയും ചെയ്തതിനെത്തുടര്‍ന്ന് വിനോദസഞ്ചാരത്തിനു നഷ്ടപ്പെട്ട ഗതിവേഗം കുറെശ്ശെയായി തിരിച്ചുകിട്ടിവരുകയാണിപ്പോള്‍.

ടൂറിസം - നിര്‍വചനവും സ്വഭാവവും

'ടൂറിസ'ത്തെ ഏതാനും വാക്യങ്ങളിലുള്ള ഒരു നിര്‍വചനത്തിലൊതുക്കുക എളുപ്പമല്ല. എങ്കിലും അത്തരമൊരു നിര്‍വചനം വിനോദസഞ്ചാരവികസനത്തിന്റെ ആസൂത്രണത്തിന് ആവശ്യമാണു താനും. ടൂറിസത്തിന്റെ ഒരു നിര്‍വചനത്തിനായുള്ള ശാസ്ത്രീയമായ അന്വേഷണത്തിനു ആദ്യം മുതിര്‍ന്നത് ഹെര്‍മന്‍ വി. ഷുല്ലാര്‍ഡ് എന്ന ആസ്ട്രിയന്‍ ധനതത്ത്വശാസ്ത്രജ്ഞനാണ്. ടൂറിസത്തിന്റെ പ്രധാനപ്പെട്ട ആദ്യകാല നിര്‍വചനം അദ്ദേഹം 1910-ല്‍ നല്‍കിയതാണ്: 'ഒരു ദേശത്തിലോ നഗരത്തിലോ രാജ്യത്തിലോ പരദേശികള്‍ നടത്തുന്ന പ്രവേശനം, താമസം, യാത്രകള്‍ എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ട, സാമ്പത്തിക കാര്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള എല്ലാ തരം ഇടപെടലുകളുടെയും ആകെത്തുകയാണ് ടൂറിസം'.

1942-ല്‍ പ്രൊഫ. ഹന്‍സിക്കറും ക്രാപ്ഫും കുറേക്കൂടി സാങ്കേതികമായ ഒരു നിര്‍വചനം ടൂറിസത്തിനു നല്‍കി. ആ സ്വിസ് പണ്ഡിതന്മാരുടെ നിര്‍വചനം ഇതാണ്: 'പ്രതിഫലം വാങ്ങിയുള്ള ജോലിക്കുവേണ്ടിയല്ലാതെ ഒരിടത്ത് എത്തുന്നവരുടെ യാത്രയും അവരുടെ താത്ക്കാലികവാസവും മൂലമുണ്ടാകുന്ന ബന്ധങ്ങളുടെ ആകെത്തുക എന്ന പ്രതിഭാസമാണ് ടൂറിസം.'

തുടര്‍ന്നുണ്ടായ ടൂറിസം നിര്‍വചനം 1970-ല്‍ ബ്രിട്ടനിലെ 'ദ ടൂറിസം സൊസൈറ്റി' നല്‍കിയതാണ്: 'ജനങ്ങള്‍ തങ്ങളുടെ സ്ഥിരതാമസസ്ഥലത്തുനിന്ന് നടത്തുന്ന താത്ക്കാലികവും ഹ്രസ്വകാലത്തേക്കുള്ളതുമായ യാത്രകളും ലക്ഷ്യസ്ഥാനങ്ങളിലെ താമസകാലത്തിനിടയ്ക്ക് അവരനുഷ്ഠിക്കുന്ന കര്‍മങ്ങളുമാണ് ടൂറിസം'.

1981-ല്‍ വിശ്രമം-വിനോദം-ടൂറിസം എന്ന വിഷയത്തെ അധികരിച്ച് 'ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സയിന്റിഫിക് എക്സ്പെര്‍ട്സ് ഇന്‍ ടൂറിസ'(I.A.S.E.T.)വും ഇംഗ്ലണ്ടിലെ കാര്‍ഡിഫിലുള്ള 'ടൂറിസ്റ്റ് സൊസൈറ്റി'യും നടത്തിയ അന്തര്‍ദേശീയ സമ്മേളനം മുന്നോട്ടുവച്ച നിര്‍വചനം മറ്റൊന്നാണ്: 'സ്വന്തം വാസസ്ഥലങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ താത്പര്യാനുസരണം നടത്തുന്ന പ്രത്യേക കര്‍മങ്ങളെ ടൂറിസം എന്നു വിളിക്കാം. അതില്‍ വീട്ടില്‍ നിന്നു മാറിയുള്ള രാത്രി താമസങ്ങള്‍ ഉള്‍പ്പെടുകയോ ഉള്‍പ്പെടാതിരിക്കുകയോ ചെയ്യും'.

ഈ നിര്‍വനചനങ്ങളിലെല്ലാം പ്രാധാന്യത്തോടെ പ്രകടമാകുന്നത് ടൂറിസത്തിന്റെ താഴെപ്പറയുന്ന സവിശേഷതകളാണ്.

1. ഒരു സ്ഥലത്തേക്ക് അവിടത്തെ സ്ഥിരതാമസക്കാരല്ലാത്തവര്‍ നടത്തുന്ന യാത്ര.

2.സന്ദര്‍ശനസ്ഥലത്തുള്ള താത്ക്കാലിക താമസം.

3.പ്രതിഫലമോ സാമ്പത്തികലാഭമോ ഉദ്ദേശിച്ചല്ലാതെ വീട്ടില്‍നിന്നകന്നുള്ള താമസം.

ഇതോടൊപ്പംതന്നെ വിനോദത്തിനും ഉന്മേഷത്തിനും ഉണര്‍വിനും വേണ്ടിയുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി നടത്തുന്ന യാത്രകളും വിനോദസഞ്ചാരത്തില്‍പ്പെടും. ടൂറിസം സംഭവിക്കണമെങ്കില്‍ മുഖ്യമായും മൂന്നു ഘടകങ്ങള്‍ ആവശ്യമുണ്ട്-

1. ഗതാഗതം

2. സന്ദര്‍ശനസ്ഥലം

3. താമസം.

സുന്ദരമായ ഒരു സ്ഥലം അഥവാ ദൃശ്യം ഒരിടത്തുണ്ടെന്നുവച്ച് അവിടേക്ക് ടൂറിസ്റ്റുകള്‍ ധാരാളമായി എത്തണമെന്നില്ല. അതിനു ഗതാഗതസൗകര്യം താമസസൗകര്യം എന്നീ രണ്ടു ഘടകങ്ങള്‍ കൂടി ഉണ്ടായേ മതിയാവൂ. ഇവയോടൊപ്പം വിനോദസഞ്ചാരത്തെ ഫലപ്രദമാക്കുന്ന മറ്റു മുഖ്യ ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നല്ല കാലാവസ്ഥ

2. പ്രകൃതിഭംഗി

3. ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍

4. യാത്ര ചെയ്തെത്താനുള്ള എളുപ്പം

5. ഭൗതികസൗകര്യങ്ങളുടെ ലഭ്യത

6. നല്ല ആതിഥേയമര്യാദ

കാലാവസ്ഥയും ഭൂപ്രകൃതിയും ടൂറിസത്തിന്റെ സാധ്യതകള്‍ നിര്‍ണയിക്കുന്ന ഘടകങ്ങളായിരിക്കുമ്പോള്‍തന്നെ അവ ആപേക്ഷികങ്ങളുമാണ്. കാരണം ശൈത്യരാജ്യമേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഉഷ്ണമേഖലാരാജ്യങ്ങളാണ് വിനോദസഞ്ചാരത്തിനു ഏറ്റവും പറ്റിയ സ്ഥലങ്ങള്‍. അതിശൈത്യമുള്ള ഹിമാലയന്‍ പ്രദേശവും അതിവന്യമായ ആഫ്രിക്കന്‍ വനാന്തരങ്ങളും തിരക്കുപിടിച്ച നഗരങ്ങളുമെല്ലാം പലര്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം ചേര്‍ന്ന് ഒരു വിനോദസഞ്ചാരിയെ സൃഷ്ടിക്കുന്നിടത്താണ് ടൂറിസം ആരംഭിക്കുന്നത്. ടൂറിസത്തിന്റെ എന്നപോലെ 'ടൂറിസ്റ്റ്' എന്നതിന്റെ നിര്‍വചനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനുശേഷമാണ് സ്വീകരിച്ചിട്ടുള്ളത്. 1937-ല്‍ ലീഗ് ഒഫ് നേഷന്‍സ് ആണ് 'ടൂറിസ്റ്റ്' എന്നതിന് ആഗോള അംഗീകാരം നേടിയ ഒരു നിര്‍വചനം രൂപപ്പെടുത്തിയത്.

'തന്റെ താമസസ്ഥലത്തുനിന്നും വ്യത്യസ്തമായ മറ്റൊരു ദേശത്ത് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും സന്ദര്‍ശനം നടത്തുന്നയാളാണ് ടൂറിസ്റ്റ്'.

ഇതനുസരിച്ച് ചികിത്സാര്‍ഥം യാത്ര ചെയ്യുന്നവരും വ്യക്തിപരമായ മറ്റാവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവരും മതപരമോ വിനോദപരമോ ആയ മേളകള്‍ക്കും മറ്റും പോകുന്നവരും വ്യാപാരപരമായ യാത്ര ചെയ്യുന്നവരുമൊക്കെ 'ടൂറിസ്റ്റ്' നിര്‍വചനത്തില്‍പ്പെടും. ഉദ്യോഗത്തിനുവേണ്ടിയും പഠിക്കാനായും സ്ഥിരതാമസത്തിനുവേണ്ടിയും അന്യ സ്ഥലത്തെത്തുന്നവരെ ഈ നിര്‍വചനം 'ടൂറിസ്റ്റു'കളായി കണക്കാക്കുന്നില്ല. കേവലമായ ഉല്ലാസയാത്ര മാത്രമല്ല ആധുനിക ടൂറിസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.


ടൂറിസ്റ്റുകളെക്കുറിച്ചുള്ള ഈ നിര്‍വചനം 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടി. അതോടുകൂടി മിക്ക രാഷ്ട്രങ്ങളും വിനോദസഞ്ചാരികളുടെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്നത് ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാക്കി.

1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ അന്തര്‍ദേശീയ ട്രാവല്‍ ആന്‍ഡ് ടൂറിസം കോണ്‍ഫറന്‍സില്‍ ഈ നിര്‍വചനം കുറേക്കൂടി പരിഷ്ക്കരിക്കുകയുണ്ടായി. അതനുസരിച്ച് 24 മണിക്കൂറില്‍ താഴെ മാത്രം ഒരിടത്തു സന്ദര്‍ശനം നടത്തുന്നവര്‍ ഉല്ലാസയാത്രക്കാരന്‍ (excursionist) എന്നും അല്ലാതുള്ളവര്‍ വിനോദസഞ്ചാരികള്‍ (Tourists) എന്നും വ്യക്തമാക്കപ്പെട്ടു. വിനോദസഞ്ചാരികളെ ആ നിര്‍വചനം വിശ്രമത്തിനായി വരുന്നവര്‍ (കളികള്‍, അവധിക്കാലം ചെലവഴിക്കല്‍, ആരോഗ്യം, പഠനം, മതപരമായ കാര്യങ്ങള്‍, കായികമത്സരം) വാണിജ്യത്തിനായി വരുന്നവര്‍ (സമ്മേളനങ്ങളില്‍ പങ്കെടുക്കാനും മറ്റും വരുന്നവരടക്കം) എന്നിങ്ങനെ രണ്ടായി തിരിക്കുവാന്‍ സഹായകമായി.

ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍

ടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂറിസത്തെ പൊതുവേ 'ഉല്ലാസയാത്ര' അല്ലെങ്കില്‍ 'വിനോദയാത്ര' എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ ആധുനികാര്‍ഥത്തില്‍ ടൂറിസം വിനോദയാത്ര മാത്രമല്ല. പ്രത്യേക കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ഇന്ന് ടൂറിസ്റ്റുകളാണ്. പക്ഷേ, 'ടൂറിസ്റ്റ്' എന്നതിന് വിനോദസഞ്ചാരി എന്നും 'ടൂറിസ'ത്തിനു വിനോദസഞ്ചാരമെന്നും ഉള്ള പദങ്ങളാണ് തര്‍ജുമയായി നാം ഉപയോഗിച്ചുവരുന്നത്. ചരിത്രപരമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കാനായി നടത്തുന്ന യാത്രകള്‍ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും അവ വിനോദയാത്ര മാത്രമല്ല. അപൂര്‍വപക്ഷികളെ കാണാനായി യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകള്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഈ പ്രത്യേകതകള്‍ ഓരോന്നിനെയും ആശ്രയിച്ചെന്നപോലെതന്നെ യാത്ര ചെയ്യുന്ന രീതിയെ ആസ്പദമാക്കിയും ടൂറിസം വിവിധ ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര ടൂറിസം

ഒരു രാജ്യത്തിനകത്ത് അതേ രാജ്യത്തിലുള്ളവര്‍ നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. വിനോദത്തിനായും കുടുംബസംഗമങ്ങള്‍ക്കായും സമ്മേളനങ്ങള്‍ക്കായും ആരാധനയ്ക്കായും ഉള്ള യാത്രകളെല്ലാം ഇതിലുള്‍പ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം എന്നപോലെതന്നെ ഓരോ രാജ്യത്തിന്റെയും ടൂറിസം രംഗത്ത് ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ട്. വിശേഷിച്ചും, ഏറെ വിസ്തൃതിയുള്ളതും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളും മറ്റും പിന്തുടരുന്നവരുമായ നൂറിലധികം കോടി ജനങ്ങള്‍ വസിക്കുന്നതുമായ ഇന്ത്യക്ക് വിദേശനാണ്യലബ്ധി ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ടൂറിസം നേട്ടങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിലെ പ്രധാന സങ്കേതങ്ങള്‍ എല്ലായ്പ്പോഴും അവിടത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി ആകണമെന്നില്ല. എന്നാല്‍, ഒരു രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് സങ്കേതങ്ങള്‍ മിക്കവയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടതാവളങ്ങളായിരിക്കും.

സാഹസിക ടൂറിസം

സാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചര്‍ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസികവിനോദങ്ങള്‍, കുതിരസവാരി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകള്‍ക്കൊപ്പം മനുഷ്യനിര്‍മിതമായ സാഹസികകേളികളും അഡ്വഞ്ചര്‍ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ഈ തരം വിനോദസഞ്ചാരത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.

എത്നിക് ടൂറിസം

വംശീയപാരമ്പര്യങ്ങളെ അടുത്തറിയുന്നതിനുവേണ്ടി നടത്തുന്ന വിനോദസഞ്ചാരപദ്ധതികള്‍. അന്യം നിന്നു തുടങ്ങുന്ന പാരമ്പര്യജനാ-വാസ കേന്ദ്രങ്ങളിലേക്ക് അവരുടെ കലയും സംസ്കാരവും ജീവിതരീതിയും കണ്ടറിയുവാനായാണ് വംശീയപഠന ടൂറിസത്തില്‍ സഞ്ചാരികള്‍ പങ്കാളികളാവുന്നത്.

സാംസ്കാരിക ടൂറിസം

ചരിത്രസ്മാരകങ്ങളും സാംസ്കാരികത്തനിമയാര്‍ന്ന ദേശങ്ങളും തേടിയുള്ള യാത്രകളാണ് സാംസ്കാരിക ടൂറിസം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതിന് അതാതിടങ്ങളിലെ സാമ്പത്തികരംഗത്തെപോലെ സാംസ്കാരികരംഗത്തും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പ്രചോദനം നല്‍കുന്നു ടൂറിസം. ഭാരത സര്‍ക്കാര്‍ അടുത്തകാലത്തായി കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത് കള്‍ച്വറല്‍ ടൂറിസത്തിനാണ്.

ആരോഗ്യ ടൂറിസം

ആരോഗ്യപരിചരണത്തിനായി നടത്തുന്ന യാത്രകള്‍. ഒരു നിശ്ചിതരോഗത്തിന്റെ ചികിത്സയ്ക്കായോ ശസ്ര്തക്രിയയ്ക്കായോ നടത്തുന്ന യാത്രകളല്ല, മറിച്ച് സുഖചികിത്സകള്‍ക്കായി നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഔഷധഗുണമാര്‍ന്നതെന്നു കരുതപ്പെടുന്ന തടാകതീരങ്ങളിലേക്ക് നടത്തിയ ആദ്യകാലസഞ്ചാരങ്ങള്‍ മുതല്‍ വിഭിന്ന രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികള്‍ അതാതിടങ്ങളില്‍ ചെന്നു സ്വീകരിക്കാനുള്ള യാത്രകള്‍ വരെ ഇതിലുള്‍പ്പെടുന്നു.

മാസ്സ് ടൂറിസം

വന്‍തോതില്‍ ആളുകള്‍ പങ്കാളികളാകുന്നതരം വിനോദസഞ്ചാരമാണിത്. കാണേണ്ട കാഴ്ചകളും വിനോദസൗകര്യങ്ങളുമെല്ലാം ഇതില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ആതിഥേയ സമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൗകര്യങ്ങളുടെ മേലും ഇത് വലിയ സമ്മര്‍ദം ചെലുത്തും എന്നതിനാല്‍ മാസ്സ് ടൂറിസത്തോട് മൂന്നാം ലോക രാജ്യങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത എതിര്‍പ്പാണ് വച്ചുപുലര്‍ത്തുന്നത്.

ഇക്കോ ടൂറിസം

വിനോദസഞ്ചാരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്ന് അത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും അതുവഴി ആ പ്രദേശങ്ങളുടെ തന്നെയും പാരിസ്ഥിതിക സംതുലനാവസ്ഥ തകിടം മറിക്കുന്നു എന്നതാണ്. ഇതിനുപരിഹാരമായി സ്വീകരിച്ചുപോരുന്നതാണ് ഇക്കോ ടൂറിസം. ഇത് ഒരു സ്ഥലത്തെ പാരിസ്ഥിതികസവിശേഷതകളെത്തന്നെയാണ് വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. നിത്യഹരിതവനങ്ങളും മലനിരകളും മഞ്ഞുപാറകളുമെല്ലാം ഇത്തരത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യപ്പെടുക. അത് യഥാവിധി സംഘടിപ്പിച്ചാല്‍ പ്രകൃതി വിസ്മയങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറകള്‍ കാഴ്ചവസ്തുക്കളാകും എന്നതിനോടൊപ്പം അവ സംരക്ഷിക്കപ്പെടുകയും ചെയ്യും.

'ഇക്കോ ടൂറിസ'ത്തിനും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്കിവരുന്നത്.

ബദല്‍ ടൂറിസം

വിവേചനമില്ലാത്ത വിനോദസഞ്ചാര വളര്‍ച്ച വരുത്തിത്തീര്‍ത്ത സാമൂഹികവും പാരിസ്ഥിതികവും ധാര്‍മികവുമായ പ്രശ്നങ്ങളാണ് ബദല്‍ ടൂറിസം എന്ന നൂതന ടൂറിസം സങ്കല്പത്തിലേയ്ക്കു നയിച്ചത്. സുസ്ഥിരമായ ടൂറിസം (sustainable tourism) എന്ന പേരിലും ബദല്‍ ടൂറിസം (alternative turism) അറിയപ്പെടുന്നു. ആതിഥേയജനതയുടെ സംസ്കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയുമെല്ലാം ആദരിക്കുന്ന ഒന്നാണിത്. ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാനുള്ള കഴിവിനനുസരിച്ച് മാത്രം സഞ്ചാരികളെ അനുവദിച്ചുകൊണ്ട് എണ്ണത്തെക്കാള്‍ ഗുണത്തിന് പ്രാധാന്യം കൊടുക്കുന്നു, ഇത്.

മുഖ്യ ഘടകങ്ങള്‍

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ (promotional activities) പ്രാഥമിക സ്ഥാനം നേടുന്നു. ഒരു വ്യക്തിയെയോ സംഘത്തെയോ 'ടൂറിസ്റ്റ്(കള്‍)' ആക്കി മാറ്റുന്നതിനുവേണ്ട വിവരങ്ങളും പ്രേരണയും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്നതാണ് ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനം. അത് വിനോദസഞ്ചാരികളെ എന്നപോലെതന്നെ 'ട്രാവല്‍ ഏജന്റു'കളെയും 'ടൂര്‍ ഓപ്പറേറ്റര്‍'മാരെയും 'റിസര്‍വേഷന്‍ സര്‍വീസുകാരെ'യും ഹോട്ടലുടമകളെയും ഗതാഗതരംഗത്തുള്ളവരെയും എല്ലാം നിശ്ചിതവിനോദസഞ്ചാരസങ്കേതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ പോരുന്നതുമായിരിക്കും. ഒരു വ്യവസായം എന്ന നിലയില്‍ സേവനരംഗത്തുള്ളവരെയും ഉപഭോക്താക്കളെയും തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കാനുള്ള ദ്വിമുഖകര്‍മപദ്ധതിയാണ് ടൂറിസത്തിലെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍. ഇത് പ്രധാനമായും മൂന്നു തരത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്.

i. പരസ്യങ്ങള്‍

ii. വിപണനോന്മുഖ കര്‍മങ്ങള്‍

iii. പബ്ലിക് റിലേഷന്‍സ്

ഇവ മൂന്നും വ്യത്യസ്തങ്ങളായിരിക്കെത്തന്നെ പരസ്പരപൂരകങ്ങളുമായിരിക്കുന്നു. ഈ മൂന്നുതരം കര്‍മങ്ങളുടെ പരസ്പരബന്ധത്തിന്റെ വിജയമായിരിക്കും പ്രസ്തുത ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനത്തിന്റെയും വിജയം.

പരസ്യങ്ങള്‍.

ടൂറിസ്റ്റ് സങ്കേതങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവു നല്‍കുക എന്നതു മാത്രമാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍കൊണ്ട് ആദ്യകാലത്ത് ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിദേശനാണയലബ്ധിക്കായുള്ള ഏറ്റവും നല്ല വ്യവസായമാണിതെന്ന കാഴ്ചപ്പാടുണ്ടായതോടെ മത്സരബുദ്ധിയോടുകൂടെയുള്ള വാണിജ്യ പരസ്യങ്ങള്‍ ഈ രംഗത്തും ആവിര്‍ഭവിച്ചു. ടൂറിസം പരസ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പ്രൊഫ. ക്രാപ്ഫിന്റെ പഠനങ്ങളാണ്. ഈ മേഖലയിലെ ഉപഭോഗം മുഖ്യമായും ആശ്രയിച്ചുനില്‍ക്കുന്നത് വൈകാരികതലത്തെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ട് സഞ്ചാരികളെ വൈകാരികമായി പ്രചോദിപ്പിക്കുന്നതരം പരസ്യങ്ങള്‍ക്കാണ്, വസ്തുനിഷ്ഠവിവരണങ്ങളടങ്ങിയ പരസ്യങ്ങളെക്കാള്‍, കൂടുതല്‍ പ്രസക്തി എന്നദ്ദേഹം സമര്‍ഥിച്ചു.

ഇന്ന് ടൂറിസം രംഗത്ത് രണ്ട് പ്രവണതകളാണ് പൊതുവേ കാണപ്പെടുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ മുഖ്യ പ്രഭവകേന്ദ്രം അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പുമായതുകൊണ്ട് അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ മത്സരിക്കുന്ന രാഷ്ട്രങ്ങള്‍ ആ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരസ്യങ്ങള്‍ ധാരാളമായി ചെയ്യുന്നത്. വിനോദസഞ്ചാരരംഗത്ത് വികാസം കൈവരിച്ച രാജ്യങ്ങള്‍ അവിടങ്ങളിലെ ടൂറിസം വ്യാപാര സ്ഥാപനങ്ങളെയോ, റിസോര്‍ട്ടുകളെയോ, പ്രത്യേക സങ്കേതങ്ങളെയോ ആസ്പദമാക്കിയുള്ള പരസ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. വികസ്വരരാജ്യങ്ങളാകട്ടെ, രാജ്യത്തെ ഒറ്റ ഘടകമായി കണ്ടുകൊണ്ടുള്ള പരസ്യതന്ത്രങ്ങളാണ് പൊതുവേ സ്വീകരിച്ചുവരുന്നത്.

അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികള്‍, പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍, ദൃശ്യമാധ്യമത്തിലൂടെയുള്ള പരസ്യങ്ങള്‍, സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങള്‍, വ്യക്തിതലത്തില്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മുഖ്യമായും അഞ്ചുതരത്തിലാണ് ടൂറിസം രംഗം പരസ്യവേലകള്‍ നിര്‍വഹിക്കുന്നത്.

അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികളില്‍ പ്രധാനപ്പെട്ടവ ലീഫ്ലെറ്റുകള്‍, ബ്രോഷറുകള്‍, ഫോള്‍ഡറുകള്‍, പോസ്റ്ററുകള്‍ എന്നിവയാണ്.

പൊതുവായ വിവരങ്ങളേക്കാളുപരി ഒരു സവിശേഷ സന്ദര്‍ശനസ്ഥലത്തെപ്പറ്റിയോ സന്ദര്‍ശനപദ്ധതിയെപ്പറ്റിയോ ഉള്ള വിവരങ്ങള്‍ ഹ്രസ്വമായി നല്‍കുന്നവയാണ് ലീഫ്ലെറ്റുകള്‍. കുറേക്കൂടി ആകര്‍ഷകമായ ഫോള്‍ഡറുകളെ ടൂറിസം വിപണനരംഗത്തെ നിശ്ശബ്ദപ്രതിനിധി (silent representative) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വര്‍ണാഭമായ ചിത്രങ്ങള്‍ ഇവയിലുണ്ടാവും. കാഴ്ചയ്ക്കുള്ള ഭംഗി, പുറംചട്ടയുടെ ആകര്‍ഷണീയത ആവശ്യമായ വിവരങ്ങളുടെ കൃത്യമായ പ്രതിപാദനം, ലാളിത്യം, ഹ്രസ്വത എന്നിവയൊക്കെയാണ് ഫോള്‍ഡറുകളുടെ സവിശേഷതകള്‍.

വലുപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമാണ് ബ്രോഷറുകള്‍. അത് ടൂറിസ്റ്റ് 'ഗൈഡുബുക്കു'കളില്‍ നിന്നും ഭൂമിശാസ്ര്തവിവരണപുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. പരസ്യം ചെയ്യപ്പെടുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാനുള്ള വഴികള്‍, അവിടെനിന്ന് എളുപ്പം എത്തിച്ചേരാവുന്ന സമീപസ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അവിടത്തെ ഭൂമിശാസ്ത്രസവിശേഷതകള്‍, കാലാവസ്ഥ, ധനവിനിയോഗ രീതികള്‍, താമസസൌകര്യങ്ങള്‍, ഭക്ഷണരീതി, പ്രത്യേകനിയമങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, അവിടെനിന്നു വാങ്ങാവുന്ന സാധനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും അതിലുണ്ടായിരിക്കും. ആകര്‍ഷകമായ ചിത്രങ്ങളും ബ്രോഷറുകളെ മോടിപിടിപ്പിക്കുന്നു.

പോസ്റ്ററുകള്‍ മറ്റുള്ളവയെക്കാള്‍ എളുപ്പത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. മുഖ്യമായും ട്രാവല്‍ ഏജന്‍സികളിലും ഇതര ടൂറിസം സ്ഥാപനങ്ങളിലുമാണ് ഇവ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇത്തരം അകത്തുപയോഗിക്കാവുന്ന തരം പോസ്റ്ററുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളില്‍, വിശേഷിച്ചും സന്ദര്‍ശനസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ തരം വലിയ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചുവരുന്നുണ്ട്.

പത്രങ്ങളിലൂടെയും ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെയുമുള്ള പരസ്യം കുറേക്കൂടി വ്യാപകമായ മേഖലയില്‍ എത്തുന്നുണ്ട്. ദൃശ്യമാധ്യമരംഗത്തെ ആദ്യകാലത്തെ പരസ്യങ്ങള്‍ സഞ്ചാരമാഹാത്മ്യങ്ങളുടെയും സ്ഥലപുരാണങ്ങളുടെയും ഡോക്യുമെന്ററികള്‍ വഴിയായിരുന്നു. അമേരിക്കയില്‍ അത്തരം ഹ്രസ്വ ചലച്ചിത്രങ്ങള്‍ 'ട്രാവലോഗു'കള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പരസ്യചിത്രങ്ങളുടെ വരവായി. ഇപ്പോള്‍ ചലച്ചിത്ര മാധ്യമത്തെക്കാളേറെ ടെലിവിഷന്‍ മാധ്യമത്തെയാണ് ദൃശ്യമാധ്യമ പരസ്യങ്ങള്‍ ആശ്രയിക്കുന്നത്. അതേസമയം, ചലച്ചിത്രരംഗം പരോക്ഷമായ ടൂറിസം പ്രചാരണം എക്കാലത്തും നടത്തുന്നുണ്ട്. മനോഹരമായ ഭൂഭാഗങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും ചിത്രീകരണസ്ഥലമാക്കിക്കൊണ്ടുള്ള കഥാചിത്രങ്ങളാണ് ടൂറിസത്തിന് അത്തരം പരോക്ഷപ്രചാരണം നല്‍കുന്നത്.

സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങള്‍ ടൂറിസം രംഗത്ത് വിജയകരമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ചെറിയ പ്രദര്‍ശനസാമഗ്രികളും ലഘുചിത്രങ്ങളുമെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ സ്പോര്‍ട്സ് കടകളിലും, ഫാഷന്‍ സ്ഥാപനങ്ങളിലും, യാത്രാസഹായികള്‍ വില്‍ക്കുന്നയിടങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. അന്തര്‍ദേശീയ ടൂറിസം മേളകളിലൂടെ നടത്തുന്ന പരസ്യങ്ങളാണ് ഈ വിഭാഗത്തിലെ മറ്റൊരിനം. ഓരോ ടൂറിസ്റ്റ് ആഫീസും അതാതു ദേശത്തിന്റെ പരമ്പരാഗതമട്ടില്‍ ഒരുക്കിവയ്ക്കുന്നതുപോലും ഈ തരത്തിലുള്ള പരസ്യമായാണ് കണക്കാക്കപ്പെടുന്നത്.

വിപണനോന്മുഖ കര്‍മങ്ങള്‍.

ഒരു പ്രത്യേക ടൂറിസംരംഗത്തിന്റെ ഉപഭോക്താക്കളെയും ആ രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന തരം പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വിനോദസഞ്ചാരമേളകള്‍ സംഘടിപ്പിക്കുക അവയില്‍ പങ്കെടുക്കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. മറ്റൊന്ന് വിവിധ രീതികളിലുള്ള പ്രത്യേക സന്ദര്‍ശന പാക്കേജുകള്‍ സംഘടിപ്പിക്കുക എന്നതാണ്. ഓരോരോ സ്ഥലങ്ങളില്‍ പ്രത്യേക ഉത്സവങ്ങള്‍ സംഘടിപ്പിക്കുകയാണ് ഒരു രീതി. അന്താരാഷ്ട്ര കായിക കലാമേളകള്‍ക്ക് ആതിഥ്യം വഹിക്കുകയാണ് മറ്റൊരു മാര്‍ഗം. പ്രത്യേക യാത്രാ-താമസ കിഴിവുകള്‍ നല്‍കുന്നതും വിപണോന്മുഖകര്‍മങ്ങളില്‍ ഉള്‍പ്പെടുന്നു. ചലച്ചിത്രോത്സവങ്ങള്‍, ഫാഷന്‍ ഷോകള്‍ എന്നിവയും ഈ രീതിയിലുള്ള പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക ഉത്സവങ്ങളെ അന്താരാഷ്ട്ര തലത്തില്‍ വിപണനം ചെയ്യുന്ന തരത്തിലും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തിലെ ഓണം വിനോദസഞ്ചാര വാരാഘോഷം ഇതിനൊരുദാഹരണമാണ്.

പബ്ലിക് റിലേഷന്‍സ്

. പത്രങ്ങളിലും ആനുകാലികങ്ങളിലും വാര്‍ത്തകളും ചിത്രങ്ങളും വരുത്തുന്നതും ടൂറിസം ജേര്‍ണലുകളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നതും ടൂറിസം പബ്ലിക് റിലേഷന്‍സിലെ മുഖ്യ ഘടകങ്ങളാണ്. അതാതു ടൂറിസം മേഖലകളില്‍ ഓരോ കാലാവസ്ഥയും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ചെലവില്ലാത്ത ഒരു മാര്‍ഗമാണ് ഇത്. ഒരു രാജ്യത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായം അന്താരാഷ്ട്രതലത്തിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും വിനോദസഞ്ചാരമേഖലയിലെകൂടി പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം ആകുന്നു. സ്വതന്ത്രവും ഭയരഹിതവുമായ സഞ്ചാരം ഉറപ്പാക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ കാലാവസ്ഥ ആവശ്യമാണ്. വാര്‍ത്തകള്‍, ഫീച്ചറുകള്‍, പത്രക്കുറിപ്പുകള്‍, ചലച്ചിത്രങ്ങള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് 'ടൂറിസം പബ്ലിക് റിലേഷന്‍സ്' യാഥാര്‍ഥ്യമാകുന്നത്.

ട്രാവല്‍ ഏജന്‍സികള്‍

ഇന്നത്തെ രീതിയിലുള്ള ട്രാവല്‍ ഏജന്‍സികള്‍ ജെറ്റ് എയര്‍ ട്രാവലിന്റെ ആരംഭത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ടൂറിസത്തില്‍ ഇന്നവയുടെ ദൗത്യം വിനോദസഞ്ചാരികള്‍ക്ക് യാത്ര, താമസം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക്കുചെയ്യുക എന്നതാണ്. അന്താരാഷ്ട്ര ട്രാവല്‍ ഏജന്‍സികള്‍ മിക്കവയും ഏതെങ്കിലും ഹോട്ടല്‍ ശൃംഖലയുടെയോ വിമാനക്കമ്പനിയുടെയോ റെയില്‍വേകമ്പനിയുടെയോ കപ്പല്‍ക്കമ്പനിയുടെയോ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയോ പ്രതിനിധി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാകാലം നല്‍കുക, യാത്രയുടെ വിശദാംശങ്ങള്‍ നേരത്തേ തയ്യാറാക്കുക, ടിക്കറ്റുകള്‍ എടുത്തുകൊടുക്കുക, യാത്രയ്ക്കു വേണ്ടിവരുന്ന വിദേശ കറന്‍സി ലഭ്യമാക്കുക, സഞ്ചാരികള്‍ക്കും അവരുടെ കൈവശമുള്ള സാധനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിക്കൊടുക്കുക എന്നിവയെല്ലാം ട്രാവല്‍ ഏജന്‍സികള്‍ ചെയ്യുന്നു.

ഒട്ടേറെ ആസൂത്രണം ആവശ്യമുള്ള ഒന്നാണ് ട്രാവല്‍ ഏജന്‍സിയുടെ രൂപവത്ക്കരണം. ഇവയുടെ കര്‍മമേഖലയുടെ വലുപ്പം ഓരോ രാജ്യത്തിലും വ്യത്യസ്തമാണ്. വ്യാവസായിക-സാമ്പത്തികപുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടു മാത്രമേ യാത്രകള്‍ ആസൂത്രണം ചെയ്യാറുള്ളൂ എന്നതിനാല്‍ അവിടങ്ങളില്‍ വിപുലമായ ട്രാവല്‍ ഏജന്‍സികളാണ് നിലവിലുള്ളത്. വിപണന വിഭാഗം, ഗവേഷണ വിഭാഗം, ആസൂത്രണ വിഭാഗം, പരസ്യ വിഭാഗം, ധനകാര്യ വിഭാഗം തുടങ്ങിയ ഉപവകുപ്പുകളും ഇവയ്ക്കുണ്ടാവും. അന്തര്‍ദേശീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസ്സിയേഷന്റെ അംഗീകാരം നിര്‍ബന്ധമാണ്. ഇതിനുപുറമെ ഓരോ രാജ്യത്തും ട്രാവല്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മറ്റു സ്ഥാപനങ്ങളുമുണ്ട്. ഇന്ന് ഏറ്റവുമധികം ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്ക, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളിലാണ്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍

കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ വിനോദസഞ്ചാര രംഗത്തുണ്ടായ ഗതിമാറ്റത്തിനും അത്ഭുതകരമായ വളര്‍ച്ചയ്ക്കും പ്രധാന കാരണം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സാന്നിധ്യമാണ്. ചരിത്രപരമായി ട്രാവല്‍ ഏജന്‍സികളുടെ വികസിതരൂപമാണ് 'ടൂര്‍ ഓപ്പറേറ്റര്‍മാര്‍' എന്നു പറയാം. ഒരു ചില്ലറ വില്പനക്കാരനും മൊത്തക്കച്ചവടക്കാരനും തമ്മിലുള്ള വ്യത്യാസമാണ് ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരും തമ്മിലുള്ളത്. ട്രാവല്‍ ഏജന്‍സികള്‍ ഏജന്റുകള്‍ മാത്രമായിരിക്കുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം പാക്കേജുകളുടെ സംവിധായകര്‍/സംഘാടകര്‍ കൂടിയാണ്. അവ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ആ പദ്ധതികള്‍ മൊത്തമായി വിറ്റഴിക്കുകയും ചെയ്യുന്നു. അതില്‍ യാത്രയും താമസവും വിനോദവും എല്ലാം ഉള്‍പ്പെടും. മറ്റൊരു പ്രത്യേകത, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കായല്ല (free individual traveller-FIT) സംഘമായി സഞ്ചരിക്കുന്നവര്‍ക്കായാണ് (inclusive tourist-IT) യാത്രാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംഘമായി സഞ്ചരിക്കുക എന്നതുകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത് പരസ്പരം പരിചയമുള്ളവര്‍ കൂടിയാലോചിച്ചു നടത്തുന്ന യാത്രയെ അല്ല. ഇവിടെ സംഘാംഗങ്ങള്‍ക്കു തമ്മില്‍ ഒന്നിച്ചു സഞ്ചരിക്കുന്നു എന്ന ബന്ധമേയുള്ളൂ. ഇവരുടെ യാത്രാപരിപാടി വിശദമായിത്തന്നെ മുന്‍കൂട്ടി ടൂര്‍ ഓപ്പറേറ്റര്‍ നിശ്ചയിച്ചതാവും. അവര്‍ അതിന് ഒരു വില നിശ്ചയിച്ചശേഷം അത് പലര്‍ക്കും വില്‍ക്കുകയും തങ്ങളുടെ മേല്‍നോട്ടത്തില്‍ മുന്‍നിശ്ചയപ്രകാരം യാത്ര സംഘടിപ്പിക്കുകയും ചെയ്യും. ഇത്തരം യാത്രാപരിപാടികളെ പാക്കേജ് ഹോളിഡേ (package holiday), അല്ലെങ്കില്‍ പാക്കേജ് ടൂര്‍ (package tour) എന്നാണു വിളിക്കുക. 1960-കളിലാണ് ഇത് നിലവില്‍ വന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ളതിനെക്കാളും കുറഞ്ഞ ചെലവില്‍ താമസമടക്കമുള്ള യാത്രാസൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു എന്നതാണ്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന യാത്രാപരിപാടികളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗ്രൂപ്പ് ഇന്‍ക്ലൂസിവ് ടൂര്‍ (group inclusive tour) എന്നറിയപ്പെടുന്ന സംഘയാത്രകള്‍. പതിനഞ്ചോ അതിലധികമോ ആളുകളാണ് ഓരോ സംഘത്തിലുമുണ്ടാവുക. ഇത്തരം യാത്രകള്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്റെ ഉപാധികള്‍ക്കു വിധേയമായിട്ടായിരിക്കും നടത്തപ്പെടുക. ഗ്രൂപ്പ് ഇന്‍ക്ലൂസിവ് ടൂറില്‍, ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധിയും വിനോദസഞ്ചാരികളോടൊപ്പം യാത്ര ചെയ്യുന്നുണ്ടാവും. എന്നാല്‍ അതില്ലാത്ത തരം പാക്കേജു ടൂറുകളും ഉണ്ട്. അവ 'ഫോറിന്‍ ഇന്‍ക്ലൂസിവ് ടൂര്‍' (foreign inclusive tour) എന്നാണറിയപ്പെടുന്നത്.

ഉപഭോക്താവിന് ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഒരു വിനോദയാത്രാപരിപാടി തയ്യാറാക്കിക്കൊടുക്കുകയാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ദൗത്യം. അവര്‍ രണ്ടു രീതിയിലാണ് ഇത്തരം പാക്കേജുകളെ ലാഭകരമായ ടൂറിസം ഉത്പന്നങ്ങളാക്കിത്തീര്‍ക്കുന്നത്. മൊത്തവിലയ്ക്ക് യാത്രാ ടിക്കറ്റുകളും ഹോട്ടല്‍മുറികളും ലഭ്യമാക്കുകയാണ് ഒരു രീതി. അതിലൂടെ ലഭിക്കുന്ന കിഴിവ് ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കുമായി വീതിച്ചുനല്‍കും. ഒരു പാക്കേജില്‍ ഒട്ടനവധി ഇനങ്ങള്‍ സന്നിവേശിപ്പിക്കുകയാണ് അടുത്ത മാര്‍ഗം. അവ ഒറ്റയൊറ്റയായി ചെയ്യുമ്പോള്‍ ഉപഭോക്താവിന് മുടക്കേണ്ടിവരുന്ന തുകയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്കു കഴിയും. മറ്റൊന്ന് ഷെഡ്യൂള്‍ വിമാനങ്ങള്‍ക്കുപകരം ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുക എന്നതാണ്. സാധാരണ യാത്രാവിമാനത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസയാത്ര (excursion), കണ്ടക്ടഡ് ടൂര്‍, ഗൈഡ് ടൂര്‍ തുടങ്ങിയ ഹ്രസ്വദൂര-ഹ്രസ്വകാല വിനോദസഞ്ചാരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടാറുണ്ട്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, ഹ്രസ്വദൂര തീര്‍ഥാടകര്‍ ഇവരെയും ഈയിനം വിനോദസഞ്ചാരം നടത്തുന്നവരില്‍പ്പെടുത്താം. ഇത്തരം ടൂറിസം കാലം ചെല്ലുന്തോറും കൂടിക്കൂടിവരുകയാണ്.

വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, സന്ദര്‍ശനസ്ഥലത്തെ വിനോദവ്യവസായമേഖല എന്നിവയുടെ കച്ചവടതാത്പര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും ടൂര്‍ ഓപ്പറേറ്റര്‍മാരാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഇന്ന് വിമാനക്കമ്പനി-ടൂര്‍ ഓപ്പറേറ്റര്‍-ഹോട്ടല്‍ ശൃംഖല എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആണെന്നു പറയാം. ഇവയില്‍ പലതിന്റെയും ഉടമസ്ഥത ഒരു സംഘത്തിനാവും. ഉദാഹരണത്തിന് ബ്രിട്ടനിലെ ഏറ്റവും വലിയ ടൂര്‍ ഓപ്പറേറ്ററായ 'തോംസണ്‍ ഹോളിഡേയ്സ്' നിയന്ത്രിക്കുന്നത് ബ്രിട്ടാനിയ എയര്‍വേയ്സ്' ആണ്. 'ടി.ഡബ്ള്യൂ.എ' എന്ന വിമാനക്കമ്പനിയാണ് ഹില്‍ട്ടന്‍ ഹോട്ടല്‍ ശൃംഖല നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും പാക്കേജ് ടൂറിന്റെയും വരവോടെ ലോകവിനോദസഞ്ചാര വിപണി വന്‍കിട വിമാനക്കമ്പനികളുടെയും ഹോട്ടല്‍ ശൃംഖലയുടെയും നിയന്ത്രണത്തിലായി. അവ ഏറെയും ബഹുരാഷ്ട്രക്കമ്പനികളാണ് എന്നതിനാലാണ് ആധുനിക ടൂറിസം മൂന്നാം ലോകരാജ്യങ്ങളില്‍ വന്‍ എതിര്‍പ്പുകളെ നേരിടുന്നത്. ഇന്ന് ഒരു രാജ്യത്തിനോ പ്രദേശത്തിനോ അന്താരാഷ്ട്ര വിനോദസഞ്ചാരരംഗത്ത് എന്തെങ്കിലും ചലനമുണ്ടാക്കണമെങ്കില്‍ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായം കൂടിയേ കഴിയൂ.

ഗതാഗതസൗകര്യം

ടൂറിസത്തിന്റെ വികസനം ഗതാഗതസൗകര്യങ്ങളുടെ വികാസത്തിനു സമാന്തരമായിട്ടാണ് സംഭവിച്ചിട്ടുള്ളത്.

യാത്രാസൗകര്യങ്ങളുടെ മേഖലയില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുണ്ടായ ഒരു മുഖ്യ സംഭവം 1963-ല്‍ ഐക്യരാഷ്ട്രസഭ കൈക്കൊണ്ട ഉദാരമായ തീരുമാനമാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (IUOTO) താത്പര്യപ്രകാരം നടന്ന പ്രസ്തുതയോഗം വിനോദസഞ്ചാരികള്‍ക്ക് സുഗമമായി ഏതൊരു രാജ്യവും സന്ദര്‍ശിക്കുന്നതിനുവേണ്ട നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ രാജ്യാതിര്‍ത്തികള്‍ ക്രമേണ ഇല്ലാതാകണമെന്നും വാദിച്ചു. അന്തര്‍ദേശീയ ടൂറിസം വര്‍ഷമായ 1967-ല്‍ ഈ തീരുമാനത്തിന് വ്യാപകമായ പിന്തുണ ലോകരാഷ്ട്രങ്ങളില്‍ നിന്നുണ്ടായി. ആ വര്‍ഷം മിക്ക രാജ്യങ്ങളും വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശന നിയന്ത്രണങ്ങളില്‍ പലതും എടുത്തുകളഞ്ഞു. അതോടൊപ്പം പ്രവേശന വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തു. 1975-ല്‍ നിലവില്‍ വന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 'ഫെസിലിറ്റേഷന്‍ കമ്മിറ്റി'യുടെ 1981-ല്‍ മാഡ്രിഡില്‍ ചേര്‍ന്ന പ്രഥമയോഗം 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ'ന്റെ നിര്‍ദേശങ്ങള്‍ ആവുന്നത്ര നടപ്പിലാക്കുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിച്ചു.

ഇരുപതാം ശ.-ത്തില്‍ വിനോദസഞ്ചാരരംഗത്തെ വളര്‍ത്തിയ ഗതാഗതവികസനം ആധുനിക റോഡുകളുടെ നിര്‍മാണമാണ്. ജര്‍മനിയാണ് ആദ്യം ഈ രംഗത്ത് മുന്നേറ്റം നടത്തിയത്. ഹൈവേകള്‍, എക്സ്പ്രസ്സ് വേകള്‍, സൂപ്പര്‍ ഹൈവേകള്‍ എന്നിങ്ങനെ അമേരിക്കയിലുണ്ടായ റോഡുവിപ്ലവം അവിടത്തെ ടൂറിസത്തെ മാത്രമല്ല അന്തര്‍ദേശീയ ടൂറിസത്തെത്തന്നെ നിര്‍ണായകമായി സ്വാധീനിച്ചു. ഈ രംഗത്തെ ഏറ്റവും പുതിയ പരിവര്‍ത്തനങ്ങളാണ് 6,956 കി.മീ. ദൂരമുള്ള ദ്-ട്രാന്‍സ് ആഫ്രിക്കന്‍ ഹൈവേ, 4771 കി.മീ. ദൂരമുള്ള ദ് ട്രാന്‍സ്-വെസ്റ്റ് ആഫ്രിക്കന്‍ ഹൈവേ, 9,000 കി.മീ ദൈര്‍ഘ്യമുള്ള ദ് ട്രാന്‍സ്-ഈസ്റ്റ് ആഫ്രിക്കന്‍ ഹൈവേ, ദ് ട്രാന്‍സ് യൂറോപ്പ്-നോര്‍ത്ത്-സൌത്ത് മോട്ടോര്‍വേ, 23,000 കി.മീ. ദൈര്‍ഘ്യമുള്ള ദ് പാന്‍ അമേരിക്കന്‍ ഹൈവേ എന്നിവയുടെ നിര്‍മാണം മൂലം സംഭവിച്ചത്. ഇന്ത്യന്‍ ടൂറിസത്തിന് പ്രത്യാശ നല്‍കുന്ന ഒന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദി ഏഷ്യന്‍ ഹൈവേ പ്രോജക്ട്'. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, കംബോഡിയ, ഇറാന്‍, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാന്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ 15 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 66,000 കി.മീ. ദൈര്‍ഘ്യമുള്ള സ്വപ്നവീഥിയാണത്.

താമസസൗകര്യം

ടൂറിസം വികസനത്തിന് അനിവാര്യമായതും എന്നാല്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ് ഇതിലേക്കുവേണ്ടിയുള്ള ഹോട്ടല്‍ ശൃംഖലയുടെ നിര്‍മാണം. വിനോദസഞ്ചാരത്തിന്റെ പേരില്‍ അതാതിടങ്ങളിലെ പരിസ്ഥിതിക്കും സംസ്കാരത്തിനും ഇണങ്ങാത്ത മട്ടില്‍ കോണ്‍ക്രീറ്റുകാടുകള്‍ ഉയര്‍ത്തുന്നത് ഏറെ പ്രതിഷേധവും എതിര്‍പ്പും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പക്ഷേ, അതിഥിയുടെ ആവശ്യങ്ങള്‍ക്കും ആതിഥേയരാജ്യത്തിന്റെ മര്യാദകള്‍ക്കും പാരമ്പര്യത്തിനും ഇണങ്ങുന്ന തരത്തിലുള്ള താമസസൗകര്യങ്ങള്‍ ഈ വ്യവസായത്തിന്റെ വികസനത്തിന് അനുപേക്ഷണീയം തന്നെയാണുതാനും.

അതിഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക ഗ്രീക്കുകാര്‍ക്ക് ഒരാചാരം തന്നെയായിരുന്നു. സന്ദര്‍ശകര്‍ക്കായുള്ള എല്ലാതരം സൗകര്യങ്ങളെയും സൂചിപ്പിക്കുന്ന 'സീനിയ' എന്ന പദം ചേര്‍ത്താണ് സ്പാര്‍ട്ടയിലെ ദേവത പോലും അറിയപ്പെട്ടിരുന്നത് - സീനിയ അഥീന. പക്ഷേ, ഈ സങ്കല്പം സാക്ഷാത്ക്കരിക്കാനായി സന്ദര്‍ശകര്‍ക്കായുള്ള വസതികളൊന്നും അവര്‍ നിര്‍മിച്ചില്ല. അക്കാലത്തെ സന്ദര്‍ശകരെ-സമൂഹത്തിലെ മാന്യന്മാര്‍ ആദരപൂര്‍വം സ്വീകരിച്ച് കൂടെത്താമസിപ്പിക്കുകയായിരുന്നു പതിവ്.

ബി.സി.നാലാം ശ.-ത്തിലാണ് അപരിചിതരായ സന്ദര്‍ശകര്‍ക്കായുള്ള പ്രഥമ താത്ക്കാലിക വസതി അവിടെ സ്ഥാപിതമായത്. അത് 'ലിയോനിഡിയോ' എന്നപേരിലറിയപ്പെട്ടിരുന്നു. പിന്നീട് 'സത്ര'ങ്ങള്‍ നിലവില്‍വന്നു. റോമാസാമ്രാജ്യത്തിന്റെ പ്രഭാവകാലത്ത് നിരവധി സത്രങ്ങള്‍ നിലവിലുണ്ടായിരുന്നു. അവിടെ താമസസൗകര്യത്തോടൊപ്പം ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. കുതിരവണ്ടിയിലുള്ള യാത്ര വ്യാപകമായതോടെയാണ് 'കുതിരലായങ്ങള്‍'ക്കരികെ താത്ക്കാലിക താമസസൗകര്യങ്ങളുണ്ടായത്. പില്ക്കാലത്ത് ഇത് പണം സ്വീകരിച്ചു മാത്രം നല്‍കുന്ന സേവനമായി മാറുകയും ചെയ്തു.

15-ാം ശ.-ത്തോടെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സത്രങ്ങള്‍ വ്യാപകമായി. 30 മുറികള്‍ വരെയുള്ള സത്രങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു.

അമേരിക്കയില്‍ 1634 മുതല്‍ മറ്റൊരു തരം അതിഥി മന്ദിരങ്ങള്‍ നിലവില്‍ വന്നു. 'ടാവേണ്‍' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. സാമുവല്‍ കോള്‍സ് ആണ് അതിന്റെ സ്ഥാപകന്‍. 1780-ല്‍ 'ടാവേണു'കള്‍ അമേരിക്കന്‍ ജനതയുടെ പ്രിയപ്പെട്ട വിശ്രമ-സന്ദര്‍ശനതാവളങ്ങളായി മാറി.

അതിഥികള്‍ക്കായി താമസസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ദത്തശ്രദ്ധരായിരുന്നു. വിഹാരങ്ങള്‍, സത്രങ്ങള്‍, ധര്‍മശാലകള്‍, സരായ്കള്‍, മുസാഫിര്‍ ഖാനാകള്‍ തുടങ്ങി സന്ദര്‍ശകര്‍ക്കായുള്ള നിരവധി താമസസൗകര്യങ്ങള്‍ ഇവിടെ പണ്ടുമുതല്‍ ഉണ്ടായിരുന്നു.

14-ാം ശ.-ത്തിലാണ് 'ഹോട്ടലുകളു'ടെ തുടക്കം. ഇവയുടെ പ്രാഗ്രൂപം എന്നു വിശേഷിപ്പിക്കപ്പെടുന്നത് 1312-ല്‍ പാരീസില്‍ സ്ഥാപിതമായ അതിഥി മന്ദിരമാണ്. വൈകാതെ ഫ്രാന്‍സിലും ഹോളണ്ടിലും ഇറ്റലിയിലും ജര്‍മനിയിലും അത്തരം സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ആധുനിക ഹോട്ടലുകളുടെ ആദ്യമാതൃക 1774-ല്‍ ലണ്ടനില്‍ ഡേവിഡ് ലോ സ്ഥാപിച്ച ഹോട്ടലാണ്. എങ്കിലും 1820-ല്‍ മാത്രമാണ് 'ഹോട്ടല്‍' എന്ന പദം നിലവില്‍ വന്നത്. ആദ്യകാലത്ത് ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരങ്ങളായിത്തീര്‍ന്ന ചില ഹോട്ടലുകളാണ് ഫ്രാന്‍സിലെ 'വിച്ചി'യും ഒവിയനും. മോണ്ടികാറ്റീന്‍ (ഇറ്റലി), ബാഡന്‍-ബാസന്‍ (ജര്‍മനി) എന്നിവയാണ് മറ്റു മുഖ്യ ആദ്യകാല ഹോട്ടലുകള്‍. വിനോദസഞ്ചാരത്തെ ഹോട്ടലുകളുമായി ശാസ്ര്തീയമായി കൂട്ടി ഇണക്കിയത് 1860-ല്‍ തോമസ് കുക്ക് ആണ്.

20-ാം ശ.-ത്തില്‍ ഹോട്ടലുകളുടെ സങ്കല്പം ആകെ മാറി. ഇന്റര്‍നാഷണല്‍ ഹോട്ടലുകള്‍, കമേഴ്സ്യല്‍ ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ ഹോട്ടലുകള്‍, റിസോര്‍ട്ട് ഹോട്ടലുകള്‍, ഫ്ളോട്ടിങ് ഹോട്ടലുകള്‍, പാലസ് ഹോട്ടലുകള്‍, കാപ്സ്യൂള്‍ ഹോട്ടലുകള്‍ എന്നിങ്ങനെ അവ കൂടുതല്‍ പ്രത്യേകതകള്‍ ഉള്ളവയായിത്തീര്‍ന്നു.

ഇതേ കാലയളവില്‍ത്തന്നെ പല അനുബന്ധ താമസസൗകര്യങ്ങളും നിലവില്‍വന്നു. മോട്ടലുകള്‍, യൂത്ത് ഹോസ്റ്റലുകള്‍, ക്യാമ്പുകള്‍, ടൂറിസ്റ്റ് ഹോളിഡേ വില്ലേജുകള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. റോഡിലൂടെ മോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചുള്ള വഴിയോരഹോട്ടലുകളാണ് 'മോട്ടലുകള്‍'. അമേരിക്കയിലാണ് ഇവ ആദ്യം നിലവില്‍ വന്നത്. പാര്‍ക്കിങ് ഗ്യാരേജ് സൗകര്യങ്ങള്‍ അവയുടെ പ്രത്യേകതയാണ്. ഹോട്ടലുകള്‍ക്കുള്ളതുപോലുള്ള റാങ്കിങ് സമ്പ്രദായം അമേരിക്കയില്‍ മോട്ടലുകള്‍ക്കുണ്ട്. നോര്‍വ്വേ, ഫ്രാന്‍സ്, അയര്‍ലാന്റ്, തുര്‍ക്കി എന്നിവിടങ്ങളില്‍ മോട്ടലുകളില്‍ പെട്രോള്‍ പമ്പുകളുമാവാം എന്ന നിയമം നിലവിലുണ്ട്. ഫ്രാന്‍സിലെ മോട്ടലുകള്‍ക്ക് മൂന്ന് സ്റ്റാര്‍ പദവികള്‍ നല്‍കിവരുന്നു.

യൂത്ത് ഹോസ്റ്റലുകള്‍ ജര്‍മനിയിലാണ് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും യാത്രയ്ക്കിടയില്‍ താമസിക്കുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഇവ 1900-ല്‍ അവിടെ നിലവില്‍ വന്നു. ഇന്ന് ലോകമെങ്ങുമുണ്ട് യൂത്ത് ഹോസ്റ്റലുകള്‍. പലയിടങ്ങളിലും സന്നദ്ധസംഘടനകളാണ് ഇവ നടത്തുന്നത്. യൂത്ത് ഹോസ്റ്റലുകളുടെ മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഒരു അന്തര്‍ദേശീയ സംഘടനയാണ് 'ദി ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍'.

തുറസ്സായ വിശ്രമസങ്കേതങ്ങളാണ് ക്യാമ്പുകള്‍. ടൂറിസ്റ്റ് വില്ലേജുകള്‍ ഒരു പ്രത്യേകസ്ഥലത്തെത്തുന്നവര്‍ക്കെല്ലാമായുള്ള കേന്ദ്രീകൃത വിശ്രമസങ്കേതമാണ്. മിക്കവാറും തീരദേശഗ്രാമങ്ങളിലാവും ഇവ. കലാപ്രകടനങ്ങള്‍ക്കും കായികകലകള്‍ക്കുമുള്ള സൗകര്യങ്ങള്‍ നല്‍കുക, കുതിരസവാരിക്കും ബോട്ടിങ്ങിനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കുക എന്നിവയൊക്കെയാണ് വിശ്രമത്തിനും ഭക്ഷണത്തിനുമൊപ്പം ഇവ നല്‍കുന്ന സേവനങ്ങള്‍.

ഹോട്ടല്‍ മേഖലയുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതില്‍ 1946-ല്‍ ലണ്ടനില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ അസ്സോസിയേഷന്‍ (IHA) നല്‍കുന്ന സേവനം മികച്ചതാണ്.

ആദ്യകാലത്ത് ടൂറിസം സ്റ്റാര്‍ ഹോട്ടലുകളെ മാത്രം ആശ്രയിച്ചിരുന്നുവെങ്കില്‍ ഇന്നത് അതാതു സ്ഥലങ്ങള്‍ക്കിണങ്ങിയ റിസോര്‍ട്ടുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തുകാണുന്നത്. ഇത് ആതിഥേയ രാഷ്ട്രങ്ങളിലെ പരമ്പരാഗത വാസ്തുവിദ്യയുടെ പുനരുജ്ജീവനത്തിന് വഴിതുറന്നു. ഇന്ത്യയിലും കേരളത്തിലും ഇതിനു മാതൃകകള്‍ നിരവധിയാണ്.

ട്രാവല്‍ - ട്രെയ്ഡ് ഫെയറുകള്‍

ട്രാവല്‍ ട്രെയ്ഡ് ഫെയറുകളും വാണിജ്യ പ്രദര്‍ശനങ്ങളും അനുബന്ധ മേളകളും വിനോദസഞ്ചാര വികസനത്തെ ത്വരിതപ്പെടുത്തുന്നു. ഒരു രാജ്യം അന്തര്‍ദേശീയ സഞ്ചാരവ്യാപാരമേളയില്‍ പങ്കെടുക്കുമ്പോള്‍ അതിനു മറ്റു രാജ്യങ്ങളിലെ വാണിജ്യോത്പന്നങ്ങളേയും സമകാലിക വിപണനതന്ത്രങ്ങളേയും അടുത്തറിയുവാന്‍ കഴിയുന്നു. ഒരേ കുടക്കീഴില്‍ നിന്നുതന്നെ വിഭിന്നരാജ്യങ്ങളുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചറിയുവാനും അവയുമായി ആശയ വിനിമയം നടത്തുവാനുംകൂടി അതു സഹായകമാകുന്നു. പുത്തന്‍ ഉപഭോക്തൃശീലങ്ങളെക്കുറിച്ച് അറിവ് നേടാനും ഇവ സഹായിക്കുന്നുണ്ട്.

ടൂറിസം മേഖലയുമായി നേരിട്ടു ബന്ധപ്പെടുന്ന രീതിയില്‍ ട്രാവല്‍ ട്രെയ്ഡ് ഫെയറുകളും മറ്റും വളര്‍ന്നത് 1950-കള്‍ക്കുശേഷമാണ്. ഇത്തരം മേളകളില്‍ ടൂറിസം വ്യവസായമേഖല പങ്കെടുത്തുപോരുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, 'പബ്ലിക് ഫെയറുകള്‍' എന്ന നിലയില്‍. അതിലൂടെ ട്രാവല്‍ ഏജന്റുമാര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ നടത്തിപ്പുകാര്‍, ദേശീയ ടൂറിസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും പരസ്പരസഹകരണത്തിന്റെ തലം ഉണ്ടാക്കിയെടുക്കുകയുമാണ് ചെയ്യുന്നത്. ട്രേഡ് ഫെയറുകള്‍ എന്നറിയപ്പെടുന്ന അടുത്ത മാതൃകയില്‍ സവിശേഷമായും പങ്കാളിയുടെ നിക്ഷിപ്ത വാണിജ്യതാത്പര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുക.

പടിഞ്ഞാറന്‍ ബര്‍ലിനിലാണ് പ്രഥമ ട്രാവല്‍ ട്രേഡ് ഫെയര്‍ നടന്നത് - 1967-ല്‍. 'ഇന്റര്‍നാഷണല്‍ ടൂറിസ്മസ് ബോര്‍ഡ്' എന്നാണ് ആ മേള അറിയപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് അവ ഒരു പതിവായിത്തീര്‍ന്നു. ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുടമകള്‍, എയര്‍ലൈന്‍ കമ്പനികള്‍, കപ്പല്‍ കമ്പനികള്‍, വിവിധ രാഷ്ട്രങ്ങളിലെ വിനോദസഞ്ചാര സംഘടനകള്‍ എന്നിവയോടൊപ്പം ട്രാവല്‍ മീഡിയയുടെ പതിവുസംഗമകേന്ദ്രങ്ങളായി ഇന്ന് അവ മാറിയിരിക്കുന്നു.

മികച്ച അന്തര്‍ദേശീയ ട്രാവല്‍ ട്രേഡ് മേളകളില്‍ ചിലത് ഇവയാണ്: വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് (WTM), ലണ്ടന്‍; ഇന്റര്‍ നാഷണല്‍ ടൂറിസ്മസ് ബോര്‍ഡ് (ITB), ബെര്‍ലിന്‍; ഇന്റര്‍നാഷണല്‍ ബ്രസ്സല്‍സ് ട്രാവല്‍ ഫെയര്‍ (BTF), ബ്രസ്സല്‍സ്; സലോണ്‍ മോന്‍ഡിയല്‍ ദ ടൂറിസം വോയേജസ് (SMTV), പാരീസ്; ഫെറിയ ഇന്റര്‍നാഷണല്‍ ടൂറിസ്മോ (FITUR), മാഡ്രിഡ്; ടൂറിസം ട്രെയ്ഡ് ഫെയര്‍ (TTW), മോണ്‍ട്രിയാക്സ് (സ്വിറ്റ്സര്‍ലാന്‍ഡ്); ഇന്റര്‍നാഷണല്‍ ടൂറിസം എക്സ്ചേഞ്ച് (BIT), മിലാന്‍; സ്വീഡിഷ് ഇന്റര്‍നാഷണല്‍ ടൂറിസം ആന്‍ഡ് ട്രാവല്‍ ഫെയര്‍ (TUR), ഗോതെന്‍ബെര്‍ഗ് (സ്വീഡന്‍); ഡച്ച് ട്രാവല്‍ ട്രെയ്ഡ് എക്സിബിഷന്‍ (TOUR), ആംസ്ട്രര്‍ഡാം (ഹോളണ്ട്).

ഇവയില്‍ ഏറ്റവും പ്രധാനം ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ആണ്. 1980-ല്‍ ആരംഭിച്ച ഈ വ്യാപാരമേള എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് നടക്കുന്നത്. ഇവയില്‍ നിന്നെല്ലാം ഏറെ പ്രത്യേകതകളുള്ള ഒന്നാണ് പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ (PATA) നടത്താറുള്ള 'പാറ്റ (PATA) ട്രാവല്‍ മാര്‍ട്ട്'.

ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍

ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രസ്തുത വ്യവസായരംഗത്തെ വാര്‍ത്തകളും നൂതനപ്രവണതകളും എത്തിച്ചുകൊടുക്കുന്നതില്‍ പത്രങ്ങള്‍, മാസികകള്‍, ത്രൈമാസികജേണലുകള്‍ തുടങ്ങിയ ട്രാവല്‍-ട്രേഡ് പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പൊതുവേ ഈ പ്രസിദ്ധീകരണങ്ങളെല്ലാം വാര്‍ത്തകള്‍ക്കുതന്നെയാണ് മുന്‍തൂക്കം കൊടുക്കുന്നത്. അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ട്രാവല്‍ വീക്കിലി, ഇംഗ്ലണ്ടില്‍ നിന്ന് ഏഷ്യയില്‍ നിന്നും ഇടവിട്ടിടവിട്ട് പ്രസിദ്ധീകരിക്കുന്ന 'ടി.ടി.ജി.', ന്യൂസിലാണ്ടില്‍ നിന്നുള്ള 'ട്രാവല്‍ ന്യൂസ്' എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. പൊതുവായ വാര്‍ത്തകളാണ് ഇവ ഉള്ളടക്കമാക്കുന്നതെങ്കില്‍ മറ്റു ചിലത് പ്രത്യേക വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നവയാണ്. ഇവയ്ക്കു പുറമേയുള്ള ചില അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളാണ്. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പസിഫിക് ട്രാവല്‍ ന്യയൂസുംട്രാവല്‍ ട്രേഡ് ഏഷ്യയും.

ടൂര്‍ ഓപ്പറേറ്റര്‍മാരെ നൂതന പാക്കേജുകള്‍ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് മറ്റൊരു വിഭാഗം. ഇന്‍സന്റീവ് ട്രാവല്‍, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് കണ്‍വെന്‍ഷന്‍, ട്രാവല്‍ മാനേജ്മെന്റ് ന്യൂസ്ലെറ്റര്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഡയറക്ടറികളാണ് മറ്റൊരു വിഭാഗം. പസിഫിക് ഹോട്ടല്‍ ഡയറക്ടറി, ഐ.എച്ച്.എ. ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഗൈഡ്, വേള്‍ഡ് ഡയറക്ടറി ഒഫ് ട്രാവല്‍ ഏജന്റ എന്നിവയാണ് പ്രധാന അന്തര്‍ദേശീയ ഡയറക്ടറികള്‍.

ഇവയ്ക്കുപുറമേ ഇപ്പോള്‍ നിലവിലുള്ള മറ്റു പ്രധാനപ്പെട്ട ട്രാവല്‍ ട്രേഡ് പ്രസിദ്ധീകരണങ്ങള്‍ ഇവയാണ്: ഏഷ്യാ ട്രാവല്‍ ട്രെയ്ഡ്, ബ്രിട്ടീഷ് ട്രാവല്‍ ന്യൂസ്, കാനഡ ടൂറിസം ന്യൂസ്, ഡിസ്കവര്‍ ഇന്‍ഡ്യ, ഫാര്‍ ഈസ്റ്റ് ട്രാവലര്‍, ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ക്വാര്‍ട്ടേര്‍ലി, ജേണല്‍ ഒഫ് ലെഷര്‍ റിസര്‍ച്ച്, ലെഷര്‍ വേയ്സ്, പസിഫിക് ട്രാവല്‍ ന്യൂസ്, സിംഗപ്പൂര്‍ ട്രാവല്‍ ന്യൂസ്, ട്രാവല്‍ റിവ്യൂ, ട്രാവല്‍ ജേണല്‍ ഇന്റര്‍നാഷണല്‍, ട്രാവല്‍ ട്രെഡ് ഗസറ്റ് വേള്‍ഡ് ട്രാവല്‍.

ഇന്ത്യയില്‍ നിന്ന് ഒട്ടനവധി ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ എയര്‍ ഒബ്സര്‍വര്‍, ഡസ്റ്റിനേഷന്‍ ഇന്ത്യ, ഇന്‍ഡ്യന്‍ ഹോട്ടല്‍ കീപ്പര്‍ ആന്‍ഡ് ട്രാവലര്‍, ഇന്‍ഡ്യന്‍ ഹോട്ട്ലിയര്‍ ആന്‍ഡ് കാറ്ററെര്‍, ഇന്‍ഡ്യന്‍ മാഗസിന്‍, ഇന്‍ഡ്യന്‍ ടൂറിസ്റ്റ് ട്രെയ്ഡ് ജേണല്‍, ഇന്‍ഡ്യന്‍ ട്രാവല്‍ ഗൈഡ്, മാജിക് കാര്‍പെറ്റ്, നമസ്കാര്‍, നമസ് തെ, ദ് താജ്, ട്രാവല്‍ ന്യൂസ്, ടി.സി.ഐ. ന്യൂസ്, ടൂറിസം ആന്‍ഡ് വൈല്‍ഡ് ലൈഫ്, യൂത്ത് ഹോഡ്റ്റെല്ലെര്‍ എന്നിവയാണ്.

ഇത്തരം പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും പുറമേ ഒട്ടനവധി മാര്‍ഗദര്‍ശകഗ്രന്ഥങ്ങളും (tourist guide books) ഈ വിഭാഗത്തിലുള്‍പ്പെടുന്നുണ്ട്. ഇന്‍ഡ്യ-എ ടൂറിസ്റ്റ്സ് പാരഡൈസ്, ഇന്‍ഡ്യ-ഹാന്‍ഡ്ബുക്ക് ഒഫ് ട്രാവല്‍, ഹാന്‍ഡ് ബുക്ക് ഒഫ് ഇന്‍ഡ്യ, ലുക്ക് ഇന്‍ഡ്യ-എ ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള അത്തരം ഗ്രന്ഥങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഇത്തരം പ്രസിദ്ധീകരണങ്ങളുടെ സാധ്യതയ്ക്ക് അല്പം മങ്ങലേല്പിച്ചിട്ടുണ്ട്. അവയുടെ സ്ഥാനം ഇന്ന് വെബ്സൈറ്റുകള്‍ കയ്യടക്കിത്തുടങ്ങിക്കഴിഞ്ഞു.

അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍

ഏതൊരു രാജ്യത്തിന്റെയും ടൂറിസം വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണ്. ഇതു സാധ്യമാകുന്നതിന് വിഭിന്നരാജ്യങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരാതികളും അവതരിപ്പിക്കാന്‍ പറ്റുന്ന വേദികള്‍ വേണം. അന്താരാഷ്ട്ര ടൂറിസ്റ്റ് സംഘടനകളാണ് യഥാര്‍ഥത്തില്‍ രംഗവേദികളായിവര്‍ത്തിക്കുന്നത്. അവ സഹകരണാടിസ്ഥാനത്തിലുള്ള രാജ്യാന്തര വിനോദസഞ്ചാരവികസനപദ്ധതികള്‍ക്ക് കളമൊരുക്കുകകൂടി ചെയ്യുന്നുണ്ട്. ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ത്തുഗല്‍ എന്നിവ 1908-ല്‍ 'ഫ്രാങ്കോ ഹിസ്പാനോ പോര്‍ത്തുഗീസ് ഫെഡറേഷന്‍ ഒഫ് ടൂറിസ്റ്റ് അസ്സോസിയേഷന്‍' സ്ഥാപിച്ചതാണ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം.

ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് വിനോദസഞ്ചാര വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണെന്നു ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് 1924-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ഓര്‍ഗനൈസേഷന്‍സ് ഫോര്‍ ടൂറിസ്റ്റ് പ്രൊപ്പഗാന്‍ഡ' സ്ഥാപിക്കപ്പെട്ടത്. അതിന്റെ ആദ്യകണ്‍വെന്‍ഷന്‍ 1925-ല്‍ ഹോളണ്ടിലെ ഹേഗില്‍ നടന്നു. പതിനാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. രണ്ടാം ലോകയുദ്ധകാലംവരെ ആ പ്രസ്ഥാനം നിലനിന്നു.

രണ്ടാം ലോകയുദ്ധാനന്തരം 1947-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍' സ്ഥാപിതമായെങ്കിലും ഈ രംഗത്ത് ഗണ്യമായ ചലനമുണ്ടാക്കിയത് ഐക്യരാഷ്ട്രസംഘടനയാണ്. 1963-ല്‍ വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസംഘടന അംഗീകാരം നല്‍കുകയും അവയുടെ ഒരു സമ്മേളനം റോമില്‍ വിളിച്ചുകൂട്ടുകയും ചെയ്തു. തുടര്‍ന്ന് 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷ'നെ വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ വേദിയാക്കി മാറ്റി. 1950 മുതല്‍ ഇന്ത്യ ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതില്‍ ഏറെ വിജയം വരിച്ച സംഘടനയാണ് 1975 ജനുവരി 2-ന് നിലവില്‍ വന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍' (WTO). 1976-ല്‍ ഇതിന് സ്പെയിനിലെ മാഡ്രിഡില്‍ സ്ഥിരമായ ആസ്ഥാനവുമുണ്ടായി. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി നേരിട്ടുബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബന്ധപ്പെട്ട ആഗോള സംഘടനകള്‍, ഐക്യരാഷ്ട്രസഭ, വാണിജ്യപരവും വാണിജ്യേതരവുമായ ടൂറിസം സംഘടനകള്‍ എന്നിവയുമായും ഇതിനു ബന്ധമുണ്ട്. 1976-ല്‍ തന്നെ 'യൂണൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാ(UNDP)'മിന്റെ ഒരു കാര്യനിര്‍വഹണസമിതി കൂടി ആയി ഇത്. അതോടെ അംഗരാജ്യങ്ങളില്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ സ്ഥാനമേല്‍ക്കുകയും വിനോദസഞ്ചാരരംഗത്താവശ്യമായ സാങ്കേതിക കാര്യങ്ങളില്‍ രാജ്യാന്തരീയ സഹകരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തുതുടങ്ങി.

പ്രധാനമായും മൂന്നു മേഖലകളിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തികപുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ദേശ-ഭാഷ-വര്‍ഗ-ലിംഗവ്യത്യാസമില്ലാതെ അന്തര്‍ദേശീയതലത്തില്‍ പരസ്പരധാരണയും, സമാധാനവും, സമൃദ്ധിയും സൃഷ്ടിക്കുവാനും മൗലികസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നിലനിര്‍ത്താനുമായി ടൂറിസം വികസനം നിര്‍വഹിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. വികസ്വരരാജ്യങ്ങള്‍ക്ക് ടൂറിസം വികസനത്തിനുവേണ്ട കൂടുതല്‍ സൗകര്യങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് രണ്ടാമത്തെ ഉദ്ദേശ്യം. ഐക്യരാഷ്ട്രസഭയുടെ യു.എന്‍.ഡി.പി. പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് വിനോദസഞ്ചാരമേഖലയിലെ ആഗോളതലത്തിലുള്ള കേന്ദ്രസംഘടനയായി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ മൂന്നാമത്തെ ധര്‍മം. ഫുള്‍ മെമ്പര്‍മാര്‍, അസ്സോസിയേറ്റ് മെമ്പര്‍മാര്‍, അഫിലിയേറ്റ് മെമ്പര്‍മാര്‍ എന്നിങ്ങനെ മൂന്നുതരം അംഗത്വമാണ് ഈ സംഘടനയ്ക്കുള്ളത്. ഇതിലെ ഫുള്‍ മെമ്പര്‍ സ്വതന്ത്രരാഷ്ട്രങ്ങളായിരിക്കും. അസ്സോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കുന്നത് ചില സവിശേഷപ്രദേശങ്ങള്‍ക്കാണ്. അഫിലിയേറ്റ് മെമ്പര്‍മാരില്‍ സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ളതും അല്ലാത്തതുമായ ടൂറിസം സംഘടനകളും സ്ഥാപനങ്ങളുമാണുള്ളത്.

പസിഫിക് പ്രദേശത്തെ ഒഴിവുകാലസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാക്കി മാറ്റാനായി രാജ്യാന്തര തലത്തില്‍ ആരംഭിച്ച സംഘടനയാണ് 1951-ല്‍ സ്ഥാപിതമായ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍'. 44 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുള്ളത്. ഇതിനു മുന്‍കൈ എടുത്തത് ലോറിന്‍ തേഴ്സ്റ്റന്‍ എന്ന പത്രപ്രവര്‍ത്തകനാണ്. ടൂറിസം വികസനം, പ്രചാരണം, ആഭ്യന്തര സൗകര്യങ്ങളൊരുക്കല്‍ എന്നിവ ലാഭേച്ഛയില്ലാതെ ചെയ്യുന്ന സന്നദ്ധസംഘടനയാണിത്. ഇതിന്റെ ആസ്ഥാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ്. ലോകത്താകമാനമായി എഴുപത്തിയൊന്ന് പ്രാദേശിക ചാപ്റ്ററുകള്‍ ഇതിനുണ്ട്. 1957-ല്‍ ഇന്ത്യ ഇതില്‍ ഒരു 'അസ്സോസിയേറ്റ് ഗവണ്‍മെന്റ് അംഗ'മായി. 1966-ല്‍ സംഘടനയുടെ പതിനഞ്ചാം കോണ്‍ഗ്രസ് ന്യൂഡല്‍ഹിയില്‍ നടന്നത് ഇന്ത്യന്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുന്നതിന് കാരണമായി. അതോടെ ഇന്ത്യ സംഘടനയിലെ മുഴുവന്‍ സമയ അംഗമായി മാറുകയും ചെയ്തു. 1978-ലും ഇന്ത്യ പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുകയുണ്ടായി. 1969-ല്‍ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷ'ന്റെ ഇന്‍ഡ്യന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അതില്‍ കേന്ദ്ര ടൂറിസം വകുപ്പ്, ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, മറ്റു മുഖ്യ വിമാനക്കമ്പനികള്‍, പ്രധാന ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പരസ്യക്കമ്പനികള്‍ തുടങ്ങി 98 അംഗങ്ങള്‍ ഇപ്പോഴുണ്ട്.

അന്തര്‍ദേശീയ ടൂറിസം സംഘടനകളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് 1945-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസ്സോസിയേഷന്‍. 85 രാജ്യങ്ങളിലുള്ള വിമാനക്കമ്പനികള്‍ അംഗങ്ങളായുള്ള ഈ പ്രസ്ഥാനം എല്ലാ ലോകരാജ്യങ്ങളിലേക്കുമുള്ള വിമാനയാത്രകള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അതിന്റെ നേതൃത്വത്തില്‍ നടക്കാറുള്ള ട്രാഫിക് കോണ്‍ഫറന്‍സുകള്‍ക്ക് സമകാലിക വ്യോമഗതാഗതരംഗത്ത് ഏറെ പ്രസക്തിയുണ്ട്.

1947-ല്‍ സ്ഥാപിതമായ മറ്റൊരു അന്താരാഷ്ട്ര വിനോദസഞ്ചാരസംഘടനയാണ് 'ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍'.

ഇവയ്ക്കുപുറമേ, യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം (UVEP), യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (UNDP), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO), ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (IMF), വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) തുടങ്ങിയ സംഘടനകളും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാരിതര അന്താരാഷ്ട്ര സംഘടനകളില്‍ പ്രധാനപ്പെട്ടവയില്‍ ചിലത് ഇവയാണ്. അമേരിക്കന്‍ സൊസൈറ്റി ഒഫ് ട്രാവല്‍ ഏജന്റ്സ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്സ്, ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍, ദ് ട്രാവല്‍ റിസര്‍ച്ച് അസ്സോസിയേഷന്‍, ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് സോഷ്യല്‍ ടൂറിസം, വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രാവല്‍ ജേണലിസ്റ്റ്സ് ആന്‍ഡ് റൈറ്റേഴ്സ്.

ടൂറിസം - ഭരണം

നിയതമായ ഭരണസംവിധാനം വിനോദസഞ്ചാരമേഖലയിലെ മറ്റൊരു അവശ്യഘടകമാണ്. മറ്റു മിക്ക വ്യവസായങ്ങളില്‍ നിന്ന് വ്യത്യസ്തവും സങ്കീര്‍ണവുമാണ് ടൂറിസം എന്നതിനാല്‍ ഇതിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ഇവ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വ്യാപിച്ചു കിടക്കുന്നു. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയ-പ്രാദേശിക ടൂറിസം ഭരണസംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇതിനുപുറമേയാണ് സ്വകാര്യമേഖലയിലുള്ള ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഗതാഗത സ്ഥാപനങ്ങള്‍ എന്നിവ. ഇവയോരോന്നിന്റെയും പാരസ്പര്യത്തിലൂടെയാണ് ടൂറിസം ഭരണം യാഥാര്‍ഥ്യമാകുന്നത്. 1963-ല്‍ റോമില്‍ നടന്ന അന്തര്‍ദേശീയ ടൂറിസം കണ്‍വെന്‍ഷനില്‍വച്ച് ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആധുനിക ടൂറിസം ഭരണസംവിധാനത്തിന് ആധാരം.

ടൂറിസം - കണക്കെടുപ്പ്

ആധുനിക ടൂറിസത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് സ്ഥിതിവിവരക്കണക്കെടുപ്പ് (tourism statistics). തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാന്‍ ഓരോ രാജ്യത്തും ശാസ്ത്രീയമായ ടൂറിസം കണക്കുകള്‍ സമാഹരിക്കേണ്ടതുണ്ട്. അവികസിത രാജ്യങ്ങള്‍ക്ക് ഏതേതു മേഖലകളില്‍ മുതല്‍മുടക്കി തങ്ങളുടെ ടൂറിസം നവീകരിക്കാം എന്ന അറിവു ലഭിക്കുന്നത് ഈ കണക്കെടുപ്പിലൂടെയാണ്. സമാഹരണം, പഠനം, വിശകലനം എന്നിവയിലൂടെ നടത്തപ്പെടുന്ന ഈ കണക്കെടുപ്പ് ടൂറിസം ആസൂത്രണത്തിന് ഏറ്റവും അനിവാര്യമാണ്.

വിനോദസഞ്ചാര സ്ഥിതിവിവരക്കണക്കെടുപ്പുകള്‍ മുഖ്യമായും രണ്ടു തരത്തിലാണ് നടത്തപ്പെടുന്നത്. സഞ്ചാരികളുടെ സന്ദര്‍ശനതാത്പര്യങ്ങള്‍, താമസസൌകര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍, ധനവിനിയോഗപ്രവണതകള്‍ എന്നിവ വിശകലനം ചെയ്യുന്നവയാണ് ആദ്യ വിഭാഗം. അത് 'ഫ്ളോ സ്റ്റാറ്റിസ്റ്റിക്സ്' എന്നറിയപ്പെടുന്നു. തങ്ങളുടെ ടൂറിസം വിഭവങ്ങളുടെ ശേഷി കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പാണ് രണ്ടാമത്തെ വിഭാഗം. ഒന്നാം ലോകയുദ്ധാനന്തരമുള്ള ആറു ദശകങ്ങളിലാണ് വിനോദസഞ്ചാരസ്ഥിതിവിവരക്കണക്കെടുപ്പ് വലിയ പ്രാധാന്യം കൈവരിച്ചത്. സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ആസ്ട്രിയ, ഫ്രാന്‍സ് എന്നിവിടങ്ങളായിരുന്നു ശാസ്ത്രീയമായ ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പിനു തുടക്കം കുറിച്ചത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍ദേശീയ സംഘടനയാണ്. ദി ഇയര്‍ബുക്ക് ഒഫ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് എന്ന സംഘടനയുടെ പ്രസിദ്ധീകരണം തന്നെ അതിന് ഒരുദാഹരണമാണ്.

ആസൂത്രണം

ടൂറിസത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശ്രദ്ധാപൂര്‍വവും ഭാവനാപൂര്‍ണവുമായുള്ള ആസൂത്രണം. അതിലൂടെ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിനും പ്രാദേശികവികസനം സാധ്യമാക്കുന്നതിനും എല്ലാറ്റിനുമുപരി ദേശീയ വരുമാനവും വിദേശനാണ്യസമ്പത്തും വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുകയുള്ളു.

സന്ദര്‍ശകന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയുവാനുള്ള കഴിവാണ് ടൂറിസം ആസൂത്രണത്തിലെ ആണിക്കല്ല്. ആതിഥേയരാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രത്യേകതകള്‍ക്ക് പരിക്കുകള്‍ ഏല്‍ക്കാതെ സന്ദര്‍ശകന് പരമാവധി വിനോദസാധ്യത ഒരുക്കുക എന്നത് വിഷമംപിടിച്ച ഒരു കാര്യമാണ്.

1963-ല്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ അന്തര്‍ദേശീയ ടൂറിസം കണ്‍വെന്‍ഷന്‍ ടൂറിസം രംഗത്തെ ആസൂത്രണവുമായി ബന്ധപ്പെട്ട നിരവധി വസ്തുതകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വിനോദസഞ്ചാര വികസനത്തിന് മുഖ്യപ്രാധാന്യം നല്‍കാന്‍ വികസ്വരരാജ്യങ്ങള്‍ തയ്യാറാകണമെന്നതാണ് കണ്‍വെന്‍ഷന്‍ നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ടൂറിസം സാധ്യതകള്‍ കണ്ടെത്താനുള്ള 'യുണൈറ്റഡ് നേഷന്‍സ് സ്പെഷ്യല്‍ ഫണ്ട്' വികസ്വരരാജ്യങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. മലകയറ്റം, ശീതകാല കായികവിനോദങ്ങള്‍, മത്സ്യബന്ധനം, നായാട്ട് എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ടൂറിസം വികസനത്തിനായി ഉപയോഗിക്കാവുന്നതാണെന്നും സംഘടന വ്യക്തമാക്കി. സമുദ്രതീരങ്ങള്‍, തടാകങ്ങള്‍, ദേശീയോദ്യാനങ്ങള്‍, നാടോടി പാരമ്പര്യങ്ങള്‍, ആചാരവിശേഷങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍, കായിക-കലാ മഹോത്സവങ്ങള്‍ എന്നിവയെയെല്ലാം അധികരിച്ചായിരിക്കണം ടൂറിസം പദ്ധതികള്‍.

വിഭവങ്ങളെക്കുറിച്ചുള്ള അറിവ്, അടിസ്ഥാനസൗകര്യവികസനം, സന്ദര്‍ശക സാധ്യതകള്‍, ധനകാര്യാസൂത്രണം, മാനവികശേഷിവികസനം, ഭരണസംവിധാനം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആസ്പദമാക്കിയാണ് ടൂറിസം ആസൂത്രണം നിര്‍വഹിക്കപ്പെടേണ്ടത്.

ടൂറിസം - വിദ്യാഭ്യാസം

ലോകത്ത് ഇന്ന് ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന വ്യവസായമാണ് വിനോദസഞ്ചാരമെന്ന് 'അമേരിക്കന്‍ എക്സ്പ്രസ്സ് ട്രാവല്‍ റിലേട്ടഡ് സര്‍വീസ് കമ്പനി' നടത്തിയ പഠനം തെളിയിക്കുന്നു. ഈ വര്‍ധിച്ച തൊഴില്‍ സാധ്യത കാരണം ടൂറിസം വിദ്യാഭ്യാസമേഖലയും ഇന്ന് ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയില്‍ സൈദ്ധാന്തിക പഠനങ്ങളും പ്രായോഗിക പരിശീലനങ്ങളും നല്‍കുന്ന ഒട്ടനവധി വിദ്യാഭ്യാസ ശാഖകള്‍ ഇതിനകം ലോകമാസകലം നിലവില്‍ വന്നുകഴിഞ്ഞു. തൊഴിലവസരങ്ങള്‍ക്കായി ആളുകളെ പ്രാപ്തരാക്കുക എന്നതുപോലെതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള പരിശീലന പരിപാടികളും ഇതിലുള്‍പ്പെടുന്നു.

1958-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫീഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷ'നാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ശാസ്ത്രീയപഠനങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ തുടക്കം കുറിച്ചത്. ഒരു കറസ്പോണ്ടന്‍സ് കോഴ്സാണ് സംഘടന ആദ്യം ആരംഭിച്ചത്. 1966-ല്‍ 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടൂറിസം സ്റ്റഡീസ്' സ്ഥാപിതമായതോടെ ഈ രംഗത്ത് വലിയ ചലനം തന്നെ ഉണ്ടായി. ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനമാക്കിയാണ് ഇതു പ്രവര്‍ത്തിച്ചുവന്നത്. 1977-ല്‍ ആസ്ഥാനം മെക്സിക്കോയിലേക്കു മാറി. മെക്സിക്കോ സിറ്റിയില്‍ ഈ കേന്ദ്രം ഒരു ബിരുദാനന്തരബിരുദകോഴ്സ് നടത്തുന്നുണ്ട്. അതിനുപുറമേ വിദൂരവിദ്യാഭ്യാസപദ്ധതികളും കേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്നുണ്ട്. പ്രാഥമിക ടൂറിസം പരിശീലനം, വിപണനരീതികള്‍, ആസൂത്രണപാഠങ്ങള്‍, പ്രോത്സാഹനപദ്ധതികള്‍ എന്നീ മേഖലകളെ അധികരിച്ചുള്ളതാണ് പ്രധാന കോഴ്സുകള്‍.

ഇതിനുപുറമേ മറ്റ് ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും അന്തര്‍ദേശീയ-ദേശീയ തലങ്ങളില്‍ ടൂറിസം വിദ്യാഭ്യാസപദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍' നടത്തുന്ന കോഴ്സുകളാണ്. ഇന്ന് ആ സംഘടനയാണ് ആഗോളതലത്തില്‍ വിനോദസഞ്ചാര വിദ്യാഭ്യാസം പ്രചരിപ്പിച്ചുപോരുന്നത്.

ഇന്ന് നിരവധി യൂണിവേഴ്സിറ്റികളും സാങ്കേതിക കലാശാലകളും ടൂറിസം വിദ്യാഭ്യാസത്തിനു മുന്‍ഗണന നല്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങി 'ഡോക്ടറല്‍ ലെവല്‍ പ്രോഗ്രാമു'കള്‍ വരെ ഇവര്‍ നടത്തുന്നു. എങ്കിലും ഇവ അന്താരാഷ്ട്ര തലത്തില്‍ ഏകീകരിക്കപ്പെട്ട ഒരു പാഠ്യപദ്ധതിയല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഇവയുടെ ഒരു പോരായ്മ.

ഉന്നത ടൂറിസം ബിരുദങ്ങള്‍ക്കായുള്ള കോഴ്സുകള്‍ നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവ 'ദ് സ്കോട്ടിഷ് ഹോട്ടല്‍ സ്കൂള്‍', 'ജോര്‍ജ് വാഷിങ്ടന്‍ യൂണിവേഴ്സിറ്റി', 'യൂണിവേഴ്സിറ്റി ഒഫ് കാല്‍ഗാരി' (കാനഡ), 'യൂണിവേഴ്സിറ്റി ഒഫ് സറെ' (ഇംഗ്ലണ്ട്) യൂണിവേഴ്സിറ്റി ഒഫ് സോബൊണ്‍ (ഫ്രാന്‍സ്) എന്നിവയാണ്. ടൂറിസം കോഴ്സുകള്‍ നടത്തുന്ന ഏതാനും ഇന്‍ഡ്യന്‍ സ്ഥാപനങ്ങള്‍ ഇവയാണ്: യൂണിവേഴ്സിറ്റി ഒഫ് ഡല്‍ഹി (ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് ഗഢ്വാള്‍ (പി.ജി.ഡിപ്ളോമ), യൂണിവേഴ്സിറ്റി ഒഫ് മദ്രാസ് (പി.ജി.ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് രാജസ്ഥാന്‍ (പി.ജി.സര്‍ട്ടിഫിക്കറ്റ്), കുരുക്ഷേത്ര യൂണിവേഴ്സിറ്റി, അണ്ണാമല യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്.

ടൂറിസം വികസനം ഇന്ത്യയില്‍

സഞ്ചാരികളുടെ പറുദീസയായിരുന്നു പണ്ടു മുതല്‍ക്കേ ഭാരതം. പ്രകൃതിയും സംസ്കാരവും ഒരുപോലെ വൈവിധ്യസമ്പന്നമാക്കിയ ഈ രാജ്യത്തിന്റെ ചരിത്രം വിരുന്നുവരവുകളുടെ ചരിത്രം കൂടിയാണ്. വിഭിന്നരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുവന്ന സഞ്ചാരികളാണ് ഇന്ത്യയിലെ ആദ്യകാല വിനോദസഞ്ചാരികളെന്നു പറയാം. അത്തരമൊരു സഞ്ചാരചരിത്രത്തിനുടമയാണെങ്കിലും ഇന്നത്തെ അര്‍ഥത്തിലുള്ള ആസൂത്രിത ടൂറിസം ഇന്ത്യയില്‍ വേരുപിടിച്ചത് മറ്റനേകം രാജ്യങ്ങളില്‍ അത് ഏറെ വികസിച്ചശേഷം മാത്രമാണ്.

ആസൂത്രിതമായ വിനോദസഞ്ചാര വികസനത്തിന്റെ ആവശ്യം ഇന്ത്യക്ക് ബോധ്യപ്പെട്ടത് 1945-ലാണ്. ആ വര്‍ഷമാണ് ഇന്ത്യാഗവണ്‍മെന്റ് ഇന്ത്യയിലെ ടൂറിസം സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മറ്റിയെ ആദ്യമായി നിയോഗിച്ചത്. അന്ന് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസോപദേഷ്ടാവായ സര്‍ ജോണ്‍ സര്‍ജന്റ് ആയിരുന്നു കമ്മറ്റിയുടെ അധ്യക്ഷന്‍. ആ കമ്മറ്റി പഠനവിധേയമാക്കിയത് ഈ കാര്യങ്ങളാണ്:

1. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇന്ത്യയില്‍ നിലവിലിരുന്ന വിദേശ-ആഭ്യന്തര വിനോദസഞ്ചാര സങ്കേതങ്ങളെക്കുറിച്ചു പഠിക്കുകയും അവ യുദ്ധാനന്തരകാലഘട്ടത്തില്‍ എങ്ങനെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നവ ആക്കാമെന്ന് കണ്ടെത്തുകയും ചെയ്യുക.

2. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തും എന്തെല്ലാം പ്രോത്സാഹനപരിപാടികള്‍ നടപ്പിലാക്കണം എന്നു നിര്‍ദേശിക്കുക.

3. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളില്‍ വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യംവച്ച് ചെയ്യേണ്ടുന്ന പരിഷ്കരണപരിപാടികള്‍ നിര്‍ദേശിക്കുക. ഇതില്‍ റെയില്‍വേവികസനം, റോഡുവികസനം, ഹോട്ടല്‍ നിര്‍മാണം, ടൂറിസ്റ്റ് ഗൈഡുകളുടെ നിയമനം, ടൂറിസം പ്രസിദ്ധീകരണങ്ങളുടെ പ്രസാധനം എന്നിവ ഉള്‍പ്പെടുത്തണം.

4. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും പ്രാദേശിക ഗവണ്‍മെന്റുകളിലും വിനോദസഞ്ചാര വികസനത്തിനായി എന്തൊക്കെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുക.

5. ടൂറിസവുമായി ബന്ധപ്പെട്ട ഇതരകാര്യങ്ങളില്‍ ഗവണ്‍മെന്റ് സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുക.

1946 ഒക്ടോബറില്‍ സര്‍ജന്റ് കമ്മറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്തു വില കൊടുത്തും ഇന്ത്യയില്‍ ടൂറിസം വികസനം സുസാധ്യമാക്കണമെന്ന് ഊന്നിപ്പറയുന്ന ഒന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും പരോക്ഷമായി വ്യാവസായിക പുരോഗതിക്കും വിനോദസഞ്ചാരം ഏറെ ഗുണം ചെയ്യുമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കി. ടൂറിസം മേഖലയില്‍ അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയും അത് എടുത്തുപറഞ്ഞു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വേണ്ട താമസസൗകര്യങ്ങളുടെ സ്വഭാവം വിശദമാക്കിയ റിപ്പോര്‍ട്ട് അത്തരം സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ എന്തൊക്കെ ചെയ്യണമെന്നും നിര്‍ദേശിച്ചു. വിദേശരാജ്യങ്ങളില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ ചെയ്യുക, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി രംഗത്തിറക്കുക, ഗൈഡുബുക്കുകള്‍, ഫോള്‍ഡറുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പു നടത്തുക, വ്യോമ-കരഗതാഗതമേഖലകള്‍ തമ്മിലുള്ള സഹകരണം സാധ്യമാക്കുക, അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകള്‍ സജ്ജമാക്കുക, ലണ്ടന്‍,ന്യയൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ പരസ്യവിഭാഗങ്ങള്‍ ആരംഭിക്കുക എന്നു തുടങ്ങി ഇന്ത്യന്‍ ടൂറിസം വികസനത്തിന്റെ അടിസ്ഥാനശിലകളായി പില്‍ക്കാലത്തുമാറിയ ഒട്ടനവധി നിര്‍ദേശങ്ങള്‍ ആ ഇടക്കാല റിപ്പോര്‍ട്ട് മുന്നോട്ടുവച്ചു.

സര്‍ജന്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതിവേഗം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നു നടന്നത്. അതുകൊണ്ട് സ്വാതന്ത്ര്യപ്പുലരിയായപ്പോഴേക്കും ഇന്ത്യ ടൂറിസത്തിന്റെ രാജപാതയില്‍ പദമൂന്നിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം, 1948-ല്‍, ഒരു താത്കാലിക ടൂറിസ്റ്റ് ട്രാഫിക് കമ്മറ്റി രൂപീകരിക്കപ്പെട്ടു. സര്‍ജന്റ് കമ്മറ്റിയുടെ ശുപാര്‍ശകള്‍ അടിയന്തിരമായി പ്രാവര്‍ത്തികമാക്കുകയായിരുന്നു ആ കമ്മറ്റിയുടെ ദൗത്യം. 1949-ല്‍ ഇത് ഗതാഗതമന്ത്രാലയത്തിന്റെ കീഴിലുള്ള ടൂറിസ്റ്റ് ട്രാഫിക് വിഭാഗമായിത്തീരുകയും അമ്പതുകളില്‍ കൂടുതല്‍ വിപുലമായ മേഖലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തു.

1955-56 കാലഘട്ടത്തില്‍ ടൂറിസ്റ്റ് ട്രാഫിക് വിഭാഗം നാല് ഉപ വിഭാഗങ്ങളിലായി പ്രവര്‍ത്തനം വിപുലമാക്കി.

(1) ട്രാഫിക് വിഭാഗം

(2) ഭരണ വിഭാഗം

(3) പരസ്യ വിഭാഗം

(4) വിതരണ വിഭാഗം

ടൂറിസ്റ്റ് ട്രാഫിക് വിഭാഗം വിനോദസഞ്ചാരഗതാഗത വികസനം, ട്രാവല്‍ ഏജന്‍സികളുടെ പ്രോത്സാഹനം, ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, റസ്റ്റ് ഹൗസുകള്‍ എന്നിവയുടെ നിര്‍മാണം, ടൂറിസ്റ്റ് സ്ഥിതിവിവരക്കണക്കെടുപ്പ്, റെയില്‍വേ വികസനം, അന്തര്‍ദേശീയ തലത്തിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവ അതാതു വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചത്. ടൂറിസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കലും ഏകോപിപ്പിക്കലും ഭരണവിഭാഗം ഏറ്റെടുത്തു. അന്താരാഷ്ട്രമേളകളില്‍ പങ്കെടുക്കുക, ദേശീയ-അന്തര്‍ദേശീയതലത്തില്‍ പരസ്യ പ്രചാരണം നടത്തുക തുടങ്ങിയവ ആയിരുന്നു പരസ്യ വിഭാഗത്തിന്റെ ചുമതലകള്‍. വിതരണ വിഭാഗം പരസ്യവിഭാഗത്തിന്റെ അനുബന്ധമെന്നവണ്ണമാണ് പ്രവര്‍ത്തിച്ചുപോന്നത്.

ഇതിനിടയ്ക്ക് ടൂറിസ്റ്റ് ഓഫീസുകള്‍ നാനാഭാഗങ്ങളില്‍ സജ്ജമാക്കുന്നതില്‍ ഇന്ത്യ വിജയം വരിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ടൂറിസ്റ്റ് ഓഫീസുകള്‍ ഡല്‍ഹി, മുംബെ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടു. 1955 ആയപ്പോഴേക്കും ഇത്തരം ഒമ്പത് ടൂറിസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞിരുന്നു.

1952-ല്‍ ഇന്ത്യയുടെ പ്രഥമ വിദേശ ടൂറിസ്റ്റ് ഓഫീസ് ന്യൂയോര്‍ക്കില്‍ സ്ഥാപിതമായി - 'ഗവണ്‍മെന്റ് ഒഫ് ഇന്‍ഡ്യ, ടൂറിസ്റ്റ് ഓഫീസ്' എന്നായിരുന്നു അതിന്റെ പേര്. ബ്രിട്ടണിലെ പ്രഥമ ഓഫീസ് 1955-ല്‍ ലണ്ടനിലാണ് സ്ഥാപിച്ചത്. 1956-ല്‍ പാരീസിലും ഫ്രാങ്ക്ഫര്‍ട്ടിലും ഓരോ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ആസ്ട്രേലിയ, ന്യയൂസിലാണ്ട് എന്നിവിടങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ആസ്റ്റ്രേലിയയിലെ മെല്‍ബണില്‍ 1956-ല്‍ത്തന്നെ ഒരു ഓഫീസ് കൂടി ആരംഭിച്ചു. അടുത്ത ഓഫീസ് ശ്രീലങ്കയിലെ കൊളംബോയിലാണ് സ്ഥാപിച്ചത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യയെപ്പറ്റി ആകര്‍ഷകമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുക, ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ട്രാവല്‍ ഏജന്‍സികളുമായുമുള്ള സഹകരണം ഉറപ്പുവരുത്തുക, തുടങ്ങിയ ദൗത്യങ്ങള്‍ സ്തുത്യര്‍ഹമായി ചെയ്യാന്‍ വിദേശ ടൂറിസ്റ്റ് ഓഫീസുകള്‍ തയ്യാറായതോടെ ആഗോളരംഗത്ത് ഇന്ത്യ ശ്രദ്ധേയമായൊരു ടൂറിസ്റ്റ് കേന്ദ്രമായി. ഇന്നിപ്പോള്‍ ഇത്തരം 19 വിദേശ ഓഫീസുകളാണ് ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ത്തന്നെ നാലു മേഖലാ ഓഫീസുകളും പതിനേഴ് പ്രാദേശിക ഓഫീസുകളുമുണ്ട്.

1962-ലെ ചൈനീസ് ആക്രമണം അനുക്രമമായി വികസിച്ചുവന്ന ഇന്ത്യന്‍ ടൂറിസത്തിന് ഗണ്യമായ പരുക്കേല്പിച്ചു. മുമ്പത്തേതുപോലുള്ള ശ്രദ്ധ ലഭിക്കാതെ വന്ന വിനോദസഞ്ചാര മേഖലയെ പ്രവര്‍ത്തന നിരതമാക്കാനായി അക്കാലത്ത് മറ്റൊരു കമ്മറ്റി നിയോഗിക്കപ്പെട്ടു. എന്‍.കെ. ഝാ അതിന്റെ അധ്യക്ഷനും ആദ്യത്തെ ടൂറിസം ഡയറക്ടര്‍ ജനറലായ എസ്.എന്‍. ഛിബ് സെക്രട്ടറിയും ആയിരുന്നു. ഇന്ത്യ ടൂറിസത്തിനു നല്‍കുന്ന പ്രാധാന്യമനുസരിച്ച് ഔദ്യോഗികതലത്തില്‍ അതിനുള്ള അംഗീകാരത്തില്‍ മാറ്റം വന്നിട്ടുണ്ട്. 1958 മാ. 1-ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ ഒരു പ്രത്യേക വിഭാഗമായി ടൂറിസം വകുപ്പ് രൂപീകൃതമായി. 1967 ജൂല. 14-ന് ഗതാഗത സിവില്‍ വ്യോമയാനവകുപ്പിന്‍ കീഴിലായിരുന്ന കേന്ദ്ര വ്യോമയാനവകുപ്പും കേന്ദ്ര ടൂറിസം വകുപ്പും, ചേര്‍ത്ത് 'കേന്ദ്ര ടൂറിസം - വ്യോമയാന മന്ത്രാലയം' ഉണ്ടാക്കി. അങ്ങനെ ഇന്ത്യന്‍ ടൂറിസം വികസനത്തിനായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപീകൃതമായി. അതിന് ഒരു മുഴുവന്‍ സമയ മന്ത്രിയും ഉണ്ടായി. നയപരവും പ്രചാരണപരവും സാങ്കേതികവുമായ രംഗങ്ങളില്‍ ഇന്ത്യന്‍ ടൂറിസം അതോടെ വന്‍മുന്നേറ്റം തന്നെ നടത്തി.

ഇന്ത്യയിലെ ടൂറിസം വികസനത്തിന് പൂര്‍വാധികം ഗതിവേഗം പകര്‍ന്ന ഒന്നാണ് 'ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ' (ഐ.ടി.ഡി.സി.) രൂപീകരണം (1966). 1963-ലെ ഝാ കമ്മറ്റി റിപ്പോര്‍ട്ട് ടൂറിസം രംഗത്ത് കൂടുതല്‍ പൊതുമേഖലാ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. അതനുസരിച്ച് 1965-ല്‍ ടൂറിസം വകുപ്പിനു കീഴില്‍ മൂന്നു കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചു. 'ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യാ ലിമിറ്റഡ്', 'ഇന്ത്യാ ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്', 'ഇന്ത്യ ടൂറിസം ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ് ലിമിറ്റഡ്' എന്നിവയാണവ. പിന്നീട് ഇവ മൂന്നും ലയിപ്പിച്ചാണ് ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന് (ITDC) രൂപം നല്‍കിയത്. ഹോട്ടലുകള്‍, മോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ടൂറിസ്റ്റ് ബംഗ്ലാവുകള്‍, അതിഥിമന്ദിരങ്ങള്‍, ബീച്ചുറിസോര്‍ട്ടുകള്‍ തുടങ്ങിയവ അനുയോജ്യസ്ഥലങ്ങളില്‍ സ്ഥാപിക്കുകയും അവ ടൂറിസ്റ്റുകള്‍ക്ക് ഗുണകരമാവുംവിധം നടത്തിക്കൊണ്ടുപോവുകയുമാണ് പ്രസ്തുത കോര്‍പ്പറേഷന്റെ മുഖ്യ ചുമതലകളിലൊന്ന്. ടൂറിസ്റ്റുകള്‍ക്കായുള്ള പ്രത്യേക ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുക, ഷോപ്പിങ് സൗകര്യം ഒരുക്കുക, പരസ്യ പരിപാടികള്‍ തയ്യാറാക്കുക എന്നിവയും അതിന്റെ മറ്റു ചുമതലകളില്‍പ്പെടുന്നു. സംഗീതസദസ്സുകള്‍, 'ലൈറ്റ്-ആന്‍ഡ് സൗണ്ട് ഷോ'കള്‍ സാംസ്കാരികമേളകള്‍ എന്നിവ ടൂറിസ്റ്റുകളുടെ വിനോദാര്‍ഥം സംഘടിപ്പിക്കുകയാണ് മറ്റൊരു ദൗത്യം.

ഐ.ടി.ഡി.സി.യുടെ ആവിര്‍ഭാവത്തോടെ വിനോദസഞ്ചാരികള്‍ക്കായുള്ള താമസസൗകര്യത്തിന്റെയും യാത്രാസൗകര്യത്തിന്റെയും കാര്യങ്ങളിലാണ് ഗണ്യമായ മാറ്റം ഉണ്ടായത്. ഇപ്പോള്‍ (2002-ല്‍) 3,000-ത്തോളം ഹോട്ടല്‍ മുറികളും മുന്നൂറോളം വാഹനങ്ങളും ഐ.ടി.ഡി.സി.ക്കുണ്ട്. നിലവിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും ഏറ്റെടുത്തുകൊണ്ടോ പുതിയവ നിര്‍മിച്ചുകൊണ്ടോ ആണ് ഐ.ടി.ഡി.സി. അതിന്റെ ഹോട്ടല്‍ ശൃംഖല വിപുലമാക്കിയത്. മരാമത്തുവകുപ്പിന്റെ കൈവശമിരുന്ന അശോക് ഹോട്ടല്‍സ് ലിമിറ്റഡ്, ജന്‍പഥ് ഹോട്ടല്‍ ലിമിറ്റഡ് എന്നിവയും ലോധി, രഞ്ജിത് എന്നീ ഹോട്ടലുകളും കൂടെ സ്വന്തമാക്കിയതോടെയാണ് (1970 മാ. 28) ഐ.ടി.ഡി.സി.യുടെ ഹോട്ടല്‍ ശൃംഖല വിപുലമായിത്തുടങ്ങിയത്.

ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയും പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചു എന്നതാണ് ഐ.ടി.ഡി.സി. (നോ: ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍)യുടെ വരവോടെയുണ്ടായ ഒരു മാറ്റം. കേരളത്തിലെ കോവളത്തിന്റെ വികസനത്തിന് ഐ.ടി.ഡി.സി. ചെയ്തിട്ടുള്ള സേവനം ഒരുദാഹരണം മാത്ര മാണ്. അടുത്തകാലത്ത് ഇന്ത്യന്‍ പൊതുമേഖലാരംഗത്ത് വന്‍തോതിലുള്ളസ്വകാര്യവത്ക്കരണസംരംഭങ്ങള്‍ നടപ്പിലായിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഐ.ടി.ഡി.സി.യുടെ പല സംരംഭങ്ങളും സ്വകാര്യമേഖലയുടേതായിക്കഴിഞ്ഞു. കോവളത്തെ ഐ.ടി.ഡി.സി. ഹോട്ടല്‍ സമുച്ചയം 2002 ജൂല. മുതല്‍ സ്വകാര്യസംരംഭകരുടേതായി മാറി. കോവളം ഹോട്ടല്‍സ് എന്നാണ് ഇപ്പോള്‍ അതിന്റെ പേര്‍.

ഇന്ത്യയിലെ വിനോദസഞ്ചാരവികസന സംരംഭങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രത്യേക 'ഓപ്പറേഷന്‍ പദ്ധതികള്‍'. 1968-ലാണ് അതിനു തുടക്കം കുറിച്ചത്. 1968 ജൂല. മാസത്തില്‍ 'ഓപ്പറേഷന്‍ യൂറോപ്പ്' എന്ന പദ്ധതി ആരംഭിച്ചു. 1970-ല്‍ ഇംഗ്ലണ്ടിലേക്കും 1971-ല്‍ അമേരിക്കയിലേക്കും 1977-ല്‍ ആസ്റ്റ്രേലിയയിലേക്കും ആ പ്രത്യേക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. എയര്‍ ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഇപ്പോള്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം വിനോദസഞ്ചാര വകുപ്പ് അത്തരം പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

ഇത്തരം പദ്ധതികളുടെയെല്ലാം ഫലമായി 1965 മുതല്‍ ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയില്‍ അനുക്രമമായ വികാസം വന്നിട്ടുണ്ട്. 1968-ല്‍ ഇന്ത്യ സന്ദര്‍ശിച്ചവരുടെ എണ്ണം 1,88,820 ആയിരുന്നു. എന്നാല്‍ 1990-ല്‍ അത് 13,29,950 ആയി ഉയര്‍ന്നു. ഇപ്പോള്‍ രണ്ടു ദശലക്ഷത്തോളം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം ഇന്ത്യയിലെത്തുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനാണ്യസമ്പാദനമാര്‍ഗം ടൂറിസമാണ്. പ്രത്യക്ഷമായും പരോക്ഷമായും അത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 1997-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ടുകോടി ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ മിക്കപ്പോഴും ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയെ താത്ക്കാലികമായി തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. എങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന ആഭ്യന്തര കുഴപ്പങ്ങള്‍ അത്ര രൂക്ഷമല്ലാത്ത രാജ്യം എന്ന പേര് കുറേ ദശകങ്ങളായി ഭാരതത്തിനുണ്ട്. ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് പ്രവാഹം ഗണ്യമായി കുറഞ്ഞപ്പോഴും ഇന്ത്യയില്‍ അതു സംഭവിക്കാത്തതിനു കാരണം ഇതാണ്. ആഭ്യന്തരക്കുഴപ്പങ്ങളുടെ പേരില്‍ ആഗോളവിനോദസഞ്ചാരികള്‍ കൈയ്യൊഴിഞ്ഞ ഒരേയൊരു ഇന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രം കാശ്മീരാണ്.

ഇന്ത്യയുടെ ടൂറിസം വികസനചരിത്രത്തിലെ വേറിട്ടൊരു സംരംഭം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1977-79 കാലത്ത് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വരുത്തിയ പരിഷ്കാരം. പഞ്ചനക്ഷത്രഹോട്ടലുകളല്ല ഇന്ത്യന്‍ ടൂറിസം വികസനത്തിനുവേണ്ടത് എന്ന സമീപനത്തോടുകൂടി ആ ഗവണ്‍മെന്റ് തുടങ്ങിയതാണ് 'ജനതാ ഹോട്ടലുകള്‍'. പക്ഷേ, ഇതിന് താത്ക്കാലിക പരീക്ഷണം എന്നതിനപ്പുറം ദൂരവ്യാപകമായ ചലനമൊന്നും ഉണ്ടാക്കാനായില്ല.

1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ടൂറിസത്തിന്റെ വികാസത്തിനു നല്‍കിയ സംഭാവന വളരെ വലുതാണ്. മറ്റൊരു നിര്‍ണായകമായ ടൂറിസം വികസനദൗത്യമാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ദേശീയ വികസനസമിതി ടൂറിസത്തിന് വ്യവസായ പദവി നല്‍കിയത്.

ഇന്ത്യയില്‍ ആദ്യമായൊരു ടൂറിസം നയം ഔദ്യോഗികതലത്തില്‍ ഉണ്ടായത് 1982-ലാണ്. ഭാരതസര്‍ക്കാര്‍ 1982 ന. -ല്‍ പ്രഖ്യാപിച്ച പ്രസ്തുത ദേശീയ നയം അടിവരയിട്ടു പറഞ്ഞത് ഇതൊക്കെയാണ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചാരണത്തില്‍ ദേശീയ പാരമ്പര്യസമ്പത്തുകളില്‍ ഊന്നല്‍ കൊടുക്കും, സഞ്ചാരികളുടെ അവധിക്കാല സന്ദര്‍ശനകേന്ദ്രങ്ങളായി ഇന്ത്യയിലെ ടൂറിസ്റ്റു പ്രാധാന്യമുള്ള സ്ഥലങ്ങളെ വികസിപ്പിക്കും, ടൂറിസത്തിന് ഒരു കയറ്റുമതി വ്യവസായത്തിന്റെ പദവി നല്‍കും, ടൂറിസംമേഖലയില്‍ സ്വകാര്യവ്യവസായികളെ കൂടുതല്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. വിനോദസഞ്ചാരത്തെ ഒരു വ്യവസായമായി പ്ലാനിംഗ് കമ്മിഷന്‍ അംഗീകരിച്ചത് പത്തു വര്‍ഷത്തിനുശേഷമാണ് - 1992-ല്‍. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ വേണം വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനായി ഉപയോഗിക്കേണ്ടതെന്നായി സൂചന. ടൂറിസത്തിനായുള്ള ദേശീയ കര്‍മ പരിപാടി (The national action plan for tourism) 1992 മേയിലാണ് രൂപംകൊണ്ടത്. വിനോദസഞ്ചാരമേഖലകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം, തൊഴിലവസരങ്ങളുടെ അധികമായ സൃഷ്ടി, ആഭ്യന്തര ടൂറിസവികസനം, ദേശീയ പാരമ്പര്യ സമ്പത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, സാര്‍വദേശീയ വിനോദസഞ്ചാരത്തിന്റെ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ലോക ടൂറിസത്തില്‍ ഇന്ത്യയുടെ പങ്കിന്റെ വര്‍ധന-ഇതെല്ലാമാണ് ദേശീയ കര്‍മപരിപാടി ലക്ഷ്യമിട്ടത്. മുഖ്യമായും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ടൂറിസം വികസനം യാഥാര്‍ഥ്യമാക്കണമെന്ന് എടുത്തുപറയുകതന്നെ ചെയ്തു എട്ടാം പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ.

ഇന്ത്യയിലെ വിനോദസഞ്ചാര ചരിത്രം പൊതുമേഖലയുടെ എന്നപോലെ തന്നെ സ്വകാര്യമേഖലയുടെ കൂടി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏകോപനം ഒട്ടനവധി സംഘടനകളിലൂടെയാണ് നടക്കുന്നത്. അത്തരം സംഘടനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ ടായ് (TAAI-Travel Agents Association). ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ അയാറ്റോ (IATO-Indian Association of Tour Operators) ആണ് മറ്റൊന്ന്. ഫെഡറേഷന്‍ ഒഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസ്സോസിയേഷന്‍ ഒഫ് ഇന്ത്യയും (FHRAI) മികച്ച സേവനം അനുഷ്ഠിച്ചുവരുന്ന ദേശീയ സംഘടനയാണ്.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നമാണ് ഇന്ന് ടൂറിസം. രത്നക്കല്ലുകള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് ഒന്നാം സ്ഥാനത്തുള്ളത്. 1996-97 കാലത്ത് 104.18 ബില്യണ്‍ രൂപയായിരുന്നു വിനോദസഞ്ചാരത്തിലൂടെ ഇന്ത്യ സമ്പാദിച്ചത്. 1998-99-ല്‍ അത് 120.11 ബില്യണായി ഉയര്‍ന്നു. എങ്കിലും ആഗോളടൂറിസം രംഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ ടൂറിസം വികസനം അത്ര പുരോഗമിച്ചിട്ടില്ലെന്നു കാണാം. 1998-ലെ കണക്കനുസരിച്ച് ലോക ടൂറിസ്റ്റുകളുടെ കേവലം 0.38% മാത്രമാണ് ഇന്ത്യയിലെത്തുന്നത്. ആഗോള ടൂറിസം വരുമാനത്തിന്റെ കേവലം 0.51% മാത്രമേ ഇന്ത്യക്ക് നേടാനാകുന്നുള്ളൂ.

ഇന്ത്യയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വികാസം നേടിയിട്ടുള്ളത് ഹോട്ടല്‍ ശൃംഖലയാണ്. 2000-ാമാണ്ടില്‍ 66,522 അംഗീകൃത ഹോട്ടല്‍ മുറികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. നക്ഷത്ര പദവിയുള്ള ഹോട്ടലുകളുടെ സ്ഥിതിവിവരക്കണക്ക് ഇപ്രകാരമാണ്: ഒണ്‍-സ്റ്റാര്‍ ഹോട്ടലുകള്‍ 146, ടു-സ്റ്റാര്‍ ഹോട്ടലുകള്‍ 324, ത്രീ-സ്റ്റാര്‍ ഹോട്ടലുകള്‍ 311, ഫോര്‍-സ്റ്റാര്‍ ഹോട്ടലുകള്‍ 53, ഫൈവ്-സ്റ്റാര്‍ ഹോട്ടലുകള്‍ 48.

ഇന്ന് മൂന്നു തലങ്ങളിലായാണ് ഇന്ത്യയിലെ വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ.

ടൂറിസം വികസനം കേരളത്തില്‍

വൈവിധ്യമാര്‍ന്നതും നിറപ്പകിട്ടാര്‍ന്നതുമായ പ്രകൃതിയും സംസ്കൃതിയും ഒരുപോലെ കൈമുതലായുള്ള ഒരിടമാണ് കേരളം. വിനോദസഞ്ചാരവികസനത്തിന് അവശ്യം വേണ്ട മറ്റു മുഖ്യ ഘടകങ്ങളുടെ കാര്യത്തിലും കേരളം ഏറെ സമ്പന്നമാണ്. വിദ്യാഭ്യാസ നേട്ടങ്ങളും മെച്ചപ്പെട്ട ആരോഗ്യസംവിധാനവും അതിനുദാഹരണങ്ങളാണ്. വാര്‍ത്താവിനിമയസൗകര്യങ്ങള്‍, വൈദ്യസഹായലഭ്യത, ശുചിത്വം, ഗതാഗതസൗകര്യം, സര്‍ക്കാരിന്റെ അനുകൂലസമീപനം, ഭദ്രമായ ക്രമസമാധാനനില, എന്നിങ്ങനെ പിന്നെയും പല ഘടകങ്ങള്‍ കേരളത്തെ ടൂറിസം വ്യവസായത്തിന് അനുയോജ്യമായ ഒരിടമാക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളില്‍ പ്രമുഖം പ്രശാന്തസുന്ദരമായ സമുദ്രതീരങ്ങള്‍തന്നെ. ഗ്രാമജീവിതത്തിന്റെ കരക്കാഴ്ചകളൊരുക്കി നില്‍ക്കുന്ന കായല്‍ക്കെട്ടുകള്‍, ചന്ദനാദി സുഗന്ധവിഭവങ്ങളും ജന്തു-സസ്യവൈവിധ്യങ്ങളുമായി ഹരിതകാന്തിയാര്‍ന്നു നില്‍ക്കുന്ന കാനനങ്ങളും പര്‍വതഭൂഭാഗങ്ങളും, മഞ്ഞു മേയുന്ന താഴ്വാരദേശങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ പ്രകൃതിമനോഹാരിത ഭിന്നഭാവങ്ങളാര്‍ന്നു നില്‍ക്കുന്നു. സംസ്കാരവിശേഷങ്ങളില്‍ സമുന്നത സ്ഥാനം കലകള്‍ക്കുതന്നെ. ഐക്യരാഷ്ട്രസംഘടനപോലും ലോകത്തിലെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടുന്ന പാരമ്പര്യകലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൂടിയാട്ടം, ഇന്ത്യന്‍ കലാരൂപങ്ങളില്‍ വിദേശരാജ്യക്കാരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയിട്ടുള്ളവയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കഥകളി, ആഗോളതലത്തില്‍ത്തന്നെ മൗലികത കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞ കളരിപ്പയറ്റ് എന്ന ആയോധനകല, ജലോത്സവങ്ങളുടെ ലോകമാതൃകകളില്‍ ഏറ്റവും വിസ്മയകരമായ ഒന്നായി വാഴ്ത്തപ്പെട്ടിട്ടുള്ള ചുണ്ടന്‍വള്ളങ്ങളണിനിരക്കുന്ന വള്ളംകളി, എന്നിവ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തനതായ കലാവിഭവങ്ങളില്‍ ചിലതുമാത്രമാണ്. കേരളീയ സംസ്കൃതിയുടെ മറ്റൊരു സവിശേഷത വര്‍ണാഭമായ ഉത്സവാഘോഷങ്ങളാണ്. ഏതെങ്കിലുമൊരു ഉത്സവമോ ആഘോഷമോ അനുഷ്ഠാനമോ ഇല്ലാത്ത ഒരു മാസംപോലുമില്ല കേരളത്തില്‍. ലോകസഞ്ചാരത്തിന്റെ ആദ്യകാല ചരിത്രത്തിന്റെപോലും സ്മാരകങ്ങളും പൗരാണിക സ്മരണകളുണര്‍ത്തുന്ന ഭൂഭാഗങ്ങളുമാണ് കേരളത്തെ സര്‍വലക്ഷണങ്ങളുമൊത്ത സഞ്ചാര ലക്ഷ്യമാക്കുന്ന മറ്റൊരു ഘടകം.

കേരളത്തിന്റെ ചരിത്രം തന്നെ വിശ്വസഞ്ചാര ചരിത്രവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. വിഖ്യാതരായ ലോകസഞ്ചാരികള്‍ പലരുടെയും കുറിപ്പുകളില്‍ പ്രാചീനകാലം മുതല്‍തന്നെ കേരളം സ്ഥാനം പിടിച്ചിട്ടുണ്ട്. മെഗസ്തനീസി(ഗ്രീസ്)ന്റെയും ടോളമി(ഗ്രീസ്)യുടെയും പ്ലിനി(ഇറ്റലി)യുടെയും മഹ്വാന്റെ(ചീന)യുമെല്ലാം ദേശവിവരണക്കുറിപ്പുകളില്‍ പ്രാചീനകേരളപരാമര്‍ശങ്ങളുള്ളതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. എ.ഡി. നാലാം നൂറ്റാണ്ടു മുതലുള്ള കേരളചിത്രങ്ങള്‍ അത്തരം യാത്രാക്കുറിപ്പുകളില്‍ നിന്നു ലഭ്യമാണ്. ആധ്യാത്മികാചാര്യനായ തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ ഇടങ്ങളിലൊന്നായി കേരളം പണ്ടുകാലംമുതലേ അറിയപ്പെട്ടിരുന്നു. സുഗന്ധ വ്യഞ്ജനാദികളടക്കമുള്ള കേരളത്തിന്റെ ജൈവവൈവിധ്യങ്ങള്‍ പണ്ടുകാലം മുതല്‍ പ്രമുഖ രാജ്യങ്ങളെ ഇവിടേക്ക് ആനയിച്ചിരുന്നു. ആദ്യകാലത്ത് വാണിഭോദ്ദേശ്യത്തോടെ. കേരളം സന്ദര്‍ശിച്ചവരില്‍ ചീനാക്കാരനായ വാങ്താ യ്വാന്‍, അറബിദേശക്കാരനായ, സുലൈമാന്‍, യവനരാജ്യക്കാരനായ അല്‍ മസൂദി എന്നിവരാണ് പ്രമുഖര്‍. ആഗോളസഞ്ചാരചരിത്രത്തിലെ സുപ്രധാനവ്യക്തികളിലൊരാളായ ഇബനുബത്തൂത്ത (മൊറോക്കോ) ആറു തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. 13-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി മാര്‍ക്കോപോളോ(വെനീസ്)യും കേരളത്തിലെത്തി. അദ്ദേഹത്തിന്റെ ഏഴിമലവര്‍ണന അതിമനോഹരമാണ്. ചൈനയിലെ ജോണ്‍ ഒഫ് മോണ്‍ടി കോര്‍വിനോ, വോര്‍ഡിനോണിലെ ഫ്രിയാര്‍ ഒദോറിക്, ഇറ്റലിയിലെ നിക്കോളോകോണ്ടി, പേര്‍ഷ്യയിലെ അബ്ദുല്‍ റസാക്ക്, റഷ്യയിലെ അത്തനേഷ്യസ്, പോര്‍ട്ടുഗലിലെ ഡി കോവില്‍ ഹാം, ഇറ്റലിയിലെ ബാര്‍ബോസ, വെനീസിലെ സീസര്‍ ഫ്രെഡറിക്, ഫ്രാന്‍സിലെ പിറ്രഡ് ഡി ലാവല്‍, റോമിലെ പീട്രോ ഡെല്ലാ എന്നിങ്ങനെ ഒട്ടനവധി പേര്‍ കേരളത്തിന്റെ ആദ്യകാല അതിഥികളായിരുന്നു. മറ്റ് ആദ്യകാല സഞ്ചാരികളില്‍ പ്രമുഖര്‍ ചൈനാക്കാരായ ഫാഹിയാന്‍, ഹുയാങ്സാങ്, ഇ-റ്റ്സിങ്, ചൗ-ജൂ-ക്വാ ഫെയ്സിന്‍, ഈജിപ്തുകാരനായ കാസ്മോസ്, അറബി നാട്ടുകാരനായ ഇബനു ഖുര്‍റാദാദ്ബെ, ശൈഖ് സൈനുദ്ദീന്‍, പേര്‍ഷ്യാക്കാരനായ അബു സെയ്ദ് എന്നിവരാണ്. റഷ്യയില്‍ നിന്നുമെത്തിയ അല്‍ബറൂനി അഫ്നാസി നികിതിന്‍, മിഷനറിമാരായ ജോര്‍ഡാനൂസ്, ജോണ്‍ ഡി മാറിനെല്ലി എന്നിവരുടെ കുറിപ്പുകളും കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കൂടാതെ കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില്‍ പരാമര്‍ശയോഗ്യമായ യാത്രികര്‍ ഇവരാണ്: അല്‍ ഇദ്രീസി (ആഫ്രിക്ക), റബ്ബിബിന്‍ ജമിന്‍ (യൂറോപ്പ്), അബുല്‍ഫിദ (ദമാസൂസ്), കമ്പ്രാള്‍ (പോര്‍ട്ടുഗീസ്), വര്‍ത്തേമ (ഇറ്റലി), സ്റ്റെഫാനോ (ജനോവ), ഫെറിയ ബൈസൂസ (പോര്‍ത്തുഗീസ്). എ.ഡി. 1498-ല്‍ പോര്‍ട്ടുഗീസുകാരനായ വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയതോടെ വിശ്വഭൂപടത്തില്‍ കേരളം ശ്രദ്ധേയമായൊരു സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കച്ചവടക്കാരായും മതപ്രചാരകരായും രാഷ്ട്രീയാധിനിവേശക്കാരായും വിദേശികള്‍ വന്നുകൊണ്ടിരുന്ന ഒടരിടമാണ് പ്രാചീനകേരളമെന്നു ചുരുക്കിപ്പറയാം.

കേരളത്തിന്റെ ആദ്യകാല വിനോദസഞ്ചാര ചരിത്രത്തില്‍ മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ആലുവ ശിവരാത്രി, ആറന്മുള വള്ളംകളി, തൃശൂര്‍ പൂരം, ശബരിമല ഉത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളും ആഭ്യന്തര ടൂറിസത്തിലെ ആദ്യകാലചരിത്രത്തില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നവയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, മുറജപം, ലക്ഷദീപം തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ഒരിടത്തേക്ക് ആനയിക്കുന്ന ആചാരവിശേഷങ്ങളായിരുന്നു. കേരളത്തിലെ മഹാരാജാക്കന്മാര്‍ തൃക്കാക്കരച്ചെന്ന് മഹാബലിയെ വന്ദിച്ചിരുന്നതിന്റെ ഓര്‍മയാണ് ഓണം എന്ന ഐതിഹ്യം. ഓണാഘോഷത്തെയും ഒരു സന്ദര്‍ശനോത്സവമായി വിശേഷിപ്പിക്കുന്നുണ്ട്. അത്തച്ചമയത്തിനും അതിനനുബന്ധമായുള്ള ഘോഷയാത്രയ്ക്കും നമ്മുടെ സഞ്ചാരചരിത്രത്തില്‍ പണ്ടുമുതല്‍തന്നെ വലിയ സ്ഥാനമാണുള്ളത്. ഉത്തരകേരളത്തിലെ പൂരാഘോഷങ്ങളും പെരുങ്കളിയാട്ടങ്ങളും നാനാജാതിമതസ്ഥരുടെ സംഗമവേദികള്‍ കൂടെയായിരുന്നു. ആദ്യകാലത്ത് ദേശാതിര്‍ത്തികള്‍ കടന്നും പ്രചാരം നേടിയ ക്ഷേത്രോത്സവങ്ങളില്‍ ചിലതാണ് ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാനയും വൈയ്ക്കത്തഷ്ടമിയും കൊട്ടിയൂരുത്സവവും ഓച്ചിറക്കളിയും ചെങ്ങന്നൂര്‍ തിരുപ്പൂത്തും കൊടുങ്ങല്ലൂര്‍ ഭരണിയും കടമ്മനിട്ട പടയണിയും ഗുരുവായൂര്‍ ഉത്സവവും ആനയോട്ടവുമെല്ലാം.

1894-ല്‍ പമ്പാനദിയുടെ തീരത്തുള്ള മാരാമണില്‍ ആരംഭിച്ച ക്രിസ്തുമതകണ്‍വെന്‍ഷന്‍ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും ക്രൈസ്തവമതവിശ്വാസികളുടെ സംഗമവേദിയായി മാറിയിരിക്കുന്നു. കൊണ്ടോട്ടി, മമ്പുറം പള്ളികളിലെ നേര്‍ച്ചയുത്സവങ്ങള്‍ ആദ്യകാല ഇസ്ലാം മത സംബന്ധിയായ ആഘോഷോത്സവങ്ങളില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നു.

കേരളത്തിനകത്തുള്ളവര്‍ സമുദ്രതീരങ്ങളെയും മലനിരകളെയും വിശ്രമവിനോദസങ്കേതങ്ങളായല്ല, ഉപജീവനത്തിനും സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍ക്കുമായുള്ള ഇടങ്ങളായാണ് കണ്ടിരുന്നത്. തീരങ്ങള്‍ മിക്കവയും മത്സ്യബന്ധനകേന്ദ്രങ്ങളും കയറുത്പാദനകേന്ദ്രങ്ങളും തുറമുഖങ്ങളും ആയിരുന്നു. തിരുവനന്തപുരത്തെ ശംഖുംമുഖം കടല്‍പ്പുറം ആറാട്ടുത്സവവേദിയെന്ന നിലയില്‍ അക്കൂട്ടത്തില്‍ വേറിട്ടുനിന്നു. കൊല്ലത്തെ തിരുമുല്ലവാരം കടല്‍പ്പുറവും തിരുവനന്തപുരത്തെ ഇന്നത്തെ കോവളം കടല്‍പ്പുറവും വര്‍ക്കല പാപനാശം കടല്‍പ്പുറവുമാണ് ആചാരബദ്ധമായ മറ്റു പ്രാചീന കേരള സമുദ്രതീരങ്ങള്‍. കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്ന സവിശേഷമായ ആചാരത്തിന്റെ മുഖ്യവേദിയായിരുന്നു ഇന്നത്തെ കോവളം കടല്‍പ്പുറം. പണ്ടുകാലത്ത് അതിന്റെ പേര് വാവ് നടത്തുന്ന തീരം എന്ന അര്‍ഥത്തില്‍ വാവാടുംതുറ എന്നായിരുന്നു. പിന്നീട് അത് ആവാടുംതുറയായി. മലയോരങ്ങള്‍ ആചാരഭൂമികകളായിരുന്നു എന്നതിന് ഉദാഹരണങ്ങളാണ് ശബരിമലയും തിരുനെല്ലിയും. പിന്നീട് മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളും അത്തരത്തില്‍ സന്ദര്‍ശനകേന്ദ്രങ്ങളായി. ആസൂത്രിതമായ വിശ്രമവിനോദസങ്കേതങ്ങളായി കേരളത്തിലെ തീരങ്ങളും മലയോരങ്ങളും മാറിയതില്‍ രാജവാഴ്ചയ്ക്കെന്നപോലെ കോളനിവാഴ്ചയ്ക്കും പങ്കുണ്ട്. മൂന്നാര്‍, തേക്കടി, കോവളം എന്നിവിടങ്ങളിലെ വേനല്‍ക്കാലവസതികള്‍ ഇതിനുദാഹരണങ്ങളാണ്.

പ്രകൃതിദത്തമായ സൗഭാഗ്യങ്ങളെ ആശ്രയിച്ചെന്നപോലെതന്നെ പുതിയതരം സന്ദര്‍ശന കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിലും കേരളത്തിലെ പല രാജാക്കന്മാരും ശ്രദ്ധാലുക്കളായിരുന്നു. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ രാജാവായ സ്വാതിതിരുനാളിന്റെ നാമധേയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 1836-ല്‍ സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ നക്ഷത്രബംഗ്ലാവ് അദ്ദേഹത്തിന്റെ സംഭാവനയാണ്. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് (1860-80) സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും മൃഗശാലയും ഇന്നും കേരളതലസ്ഥാനത്തെ മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. കൊച്ചി രാജ്യത്തില്‍ 1885-ലാണ് മൃഗശാലയും കാഴ്ച ബംഗ്ലാവും സ്ഥാപിച്ചത്. തൃശൂരാണ് അവ സ്ഥാപിതമായത്. 1935-ല്‍ ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് തിരുവനന്തപുരത്തു നിലവില്‍ വന്ന ശ്രീചിത്രാ ആര്‍ട് ഗ്യാലറി ഈ രംഗത്തെ മറ്റൊരു മഹത്തായ സ്ഥാപനമാണ്.

അതിഥികളെ സത്ക്കരിക്കുന്നതിനായി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് 'സ്റ്റേറ്റ് ഗസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ്' സ്ഥാപിച്ചതോടെയാണ് സര്‍ക്കാര്‍ തലത്തിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കപ്പെട്ടത്. തിരുവിതാംകൂറിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കുവേണ്ട ആതിഥ്യസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു പ്രസ്തുത വകുപ്പിന്റെ ചുമതല. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കേരളസംസ്ഥാന ടൂറിസം വകുപ്പ്.

ആദ്യകാലത്ത് അനുകൂലഘടകങ്ങളെന്നപോലെതന്നെ ഒട്ടനവധി പ്രതികൂല ഘടകങ്ങളും വകുപ്പിനു മുന്നിലുണ്ടായിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ കേരളസന്ദര്‍ശകരായല്ല ഭാരതസന്ദര്‍ശകരായിട്ടാണ് അന്നൊക്കെ വന്നുകൊണ്ടിരുന്നത്. അവരുടെ സന്ദര്‍ശനങ്ങള്‍ ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പിന്നീട് കാശ്മീരിലുമായി ഒതുങ്ങിനിന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിന് അക്കാലത്ത് മുഖ്യ തടസ്സമായി നിന്നത് ഭാരതതലസ്ഥാനത്തുനിന്നുമുള്ള അതിന്റെ അകലമാണ്. വിദേശിക്ക് തന്റെ രാജ്യത്തുനിന്ന് ദല്‍ഹിയിലെത്തുന്നതിനെക്കാള്‍ ശ്രമകരമായിരുന്നു ദല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തുക. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യകാല ടൂറിസം ദല്‍ഹി-ആഗ്ര-ജയ്പൂര്‍ എന്ന സുവര്‍ണത്രികോണത്തില്‍ ഒതുങ്ങിനിന്നത്. ഈ പ്രതിസന്ധി മറികടന്നതിനോടൊപ്പം 'ഇന്ത്യ കാണാനല്ല, കേരളം കാണാന്‍ പോകുന്നവര്‍' എന്നൊരവസ്ഥയിലേക്ക് വിദേശസഞ്ചാരികളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമായി നിര്‍വഹിക്കുവാന്‍ കേരളത്തിലെ ടൂറിസം വകുപ്പിനു കഴിഞ്ഞു.

ടൂറിസം വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുല്യം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി.ഡി.സി.യുടെ പ്രവര്‍ത്തനങ്ങളും. കോവളം, തേക്കടി, കൊച്ചി എന്നിവിടങ്ങളെ വിദേശ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് വലുതാണ്.

ടൂറിസം പ്രോത്സാഹനാര്‍ഥം കേരള സര്‍ക്കാര്‍ ആദ്യമായി നടത്തിയ ഒരു സംസ്ഥാന-തല സംഘടിത ശ്രമം 1961-ലെ ഓണാഘോഷമാണ്. സംസ്ഥാനത്തെ ദേശീയോത്സവമെന്ന് അറിയപ്പെടുന്ന ഓണം ആഘോഷങ്ങളെ ടൂറിസം വാരാഘോഷമായി മാറ്റാനും അങ്ങനെ ആഭ്യന്തര ടൂറിസം അഭിവൃദ്ധിപ്പെടുത്താനും വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും നടന്ന ആദ്യ ശ്രമത്തിനു നേതൃത്വം നല്‍കിയത് സ്പോര്‍ട്സ്-ടൂറിസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കേണല്‍ ഗോദവര്‍മരാജായും (ജി.വി.രാജ) അന്നത്തെ ടൂറിസത്തിന്റെ ചാര്‍ജ് വഹിച്ചിരുന്ന പൊതുമരാമത്തു വകുപ്പുമന്ത്രി ഡി. ദാമോദരന്‍ പോറ്റിയുമാണ്. തുടര്‍ന്ന് ഒരു സംസ്ഥാനതല ഓണാഘോഷകമ്മറ്റി ഉണ്ടായി; ജില്ലകളില്‍ ജില്ലാ ഓണാഘോഷക്കമ്മിറ്റികളും. സ്പോര്‍ട്സ്, നാടന്‍ കലാമേളകള്‍, നൃത്ത-സംഗീതപരിപാടിയും, വള്ളംകളി, തുടങ്ങിയവ വിവിധകേന്ദ്രങ്ങളില്‍ ജനപങ്കാളിത്തത്തോടെ അന്ന് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. പിന്നീട് ചില വര്‍ഷങ്ങളില്‍ ഓണാഘോഷം സര്‍ക്കാര്‍ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും ആ ആഘോഷം കാലക്രമത്തില്‍ ടൂറിസം വാരാഘോഷമായി വളര്‍ന്നു വികസിക്കുകതന്നെ ചെയ്തു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരാഘോഷമായി (ജൂലൈ-ഓഗസ്റ്റ്) അതുമാറി.

ടൂറിസം എന്ത്? എന്തിന്? എന്ന പുസ്തകത്തില്‍ കെ.ജയകുമാര്‍ കേരളത്തിന്റെ ടൂറിസം വികസനത്തെ പ്രാരംഭദശ, വികസനദശ, എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി വിഭജിച്ച് വിവരിച്ചിട്ടുണ്ട്. 1985-നു മുമ്പുള്ള ഘട്ടമാണ് പ്രാരംഭദശ. കോവളം തേക്കടി പ്രദേശങ്ങളുടെ വികസനം നടന്നതും കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചതും അതിന്റെ കീഴില്‍ ഹോട്ടലുകള്‍ ആരംഭിച്ചതുമെല്ലാം പ്രാരംഭദശകത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങളാണ്.

ഇക്കാലത്തുനടന്ന സുപ്രധാനമായ ഒരു ടൂറിസം വികസനസംരംഭമാണ് 1966-ലെ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപവത്ക്കരണം. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍ ആണ് കെ.ടി.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ ആദ്യകാലത്ത് ഏറ്റെടുത്തു നടത്തിത്തുടങ്ങിയ ഹോട്ടല്‍. 'ആരണ്യനിവാസ്' 'ലേക്പാലസ്' 'പെരിയാര്‍ ഹൗസ്' എന്നീ തേക്കടിയിലെ കെ.ടി.ഡി.സി. ഹോട്ടലുകള്‍ അവിടത്തെ ടൂറിസം രംഗത്ത് അന്നെന്നപോലെ ഇന്നും മുഖ്യസ്ഥാനം അലങ്കരിക്കുന്നു. 1764-ല്‍ ഡച്ചുകാര്‍ കൊച്ചിയില്‍ പണികഴിപ്പിച്ച ബോള്‍ഗാട്ടി പാലസ് ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലാക്കി മാറ്റിയതാണ് കെ.ടി.ഡി.സിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. ഹോട്ടലുകള്‍ തുടങ്ങുക മാത്രമല്ല തേക്കടിയില്‍ തടാകയാത്രാ സൗകര്യം വിപുലമാക്കുക, തിരുവനന്തപുരം, തേക്കടി എന്നിവിടങ്ങളില്‍ ചെറുകിട സന്ദര്‍ശനസൗകര്യങ്ങള്‍ തയ്യാറാക്കുക എന്നിങ്ങനെ അനുക്രമമായി കേരളത്തിലെ ടൂറിസം രംഗത്തെ സമ്പന്നമാക്കാന്‍ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ പരിശ്രമിച്ചുതുടങ്ങി. നോ: കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ സജ്ജീകരിക്കുന്നതിലും കന്യാകുമാരി, ചെറുതുരുത്തി, മലമ്പുഴ, വര്‍ക്കല, പൊന്മുടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ടൂറിസം പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് അതിഥിമന്ദിരങ്ങള്‍ സജ്ജീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തിയത് ഈ ദശയിലായിരുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന്റെ അഭാവമായിരുന്നു ഈ ഘട്ടത്തിലെ ഒരു പ്രധാന അപര്യാപ്തത. അക്കാലത്ത് ഒട്ടെല്ലാ വിനോദസഞ്ചാരവികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ത്തന്നെയായിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സാന്നിധ്യം, ശാസ്ത്രീയമായ പ്രചാരണപരിപാടികള്‍ തുടങ്ങിയവയൊന്നും അക്കാലത്ത് കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് ഭാവിയിലെ ടൂറിസം വികസനത്തിനുവേണ്ടിയുള്ള ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടന്നു. അതിനുദാഹരണമാണ് തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കെ.ടി.ഡി.സി.ക്കും ടൂറിസം വകുപ്പിനും വേണ്ടി ഭൂമി സമ്പാദിക്കാനും അടിസ്ഥാന ടൂറിസ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി നടന്ന ശ്രമങ്ങള്‍.

കേരളത്തില്‍ ആധുനിക ടൂറിസം വേരൂന്നുന്നത് 1985 മുതലുള്ള കാലഘട്ടത്തിലാണ്. അതില്‍ 1985 മുതല്‍ 95 വരെയുള്ള 10 വര്‍ഷങ്ങളെ സന്നാഹദശകമെന്നും തുടര്‍ന്നുള്ള കാലയളവിനെ നിര്‍മാണദശകമെന്നും (1996-2005) വിളിക്കാവുന്നതാണ്.

1980 മുതലാണ് സംസ്ഥാന ടൂറിസം വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നിര്‍വഹിച്ചുതുടങ്ങിയത്. ആദ്യകാലത്ത് അതിന്റെ കര്‍മമേഖലകള്‍ മൂന്നെണ്ണമായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ആതിഥ്യകാര്യങ്ങള്‍ ചെയ്യുക, സംസ്ഥാനഭരണകര്‍ത്താക്കളുടെ താമസ-ഗതാഗതകാര്യങ്ങള്‍ ഒരുക്കുക, സംസ്ഥാനത്തെ ടൂറിസം രംഗം വികസിപ്പിക്കുക എന്നിവയാണവ.

ആതിഥ്യവിഭാഗം വി.വി.ഐ.പി. (അതിപ്രധാന വ്യക്തികള്‍), വി.ഐ.പി. (പ്രധാന വ്യക്തികള്‍) വിഭാഗത്തില്‍പ്പെടുന്ന സംസ്ഥാന അതിഥികളുടെ ആതിഥ്യകാര്യങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. അതിനായി ഇപ്പോള്‍ 24 സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കന്യാകുമാരി, ദല്‍ഹി എന്നിവിടങ്ങളിലെ കേരളഹൗസും ഈ വിഭാഗത്തിന്‍കീഴിലാണുള്ളത്.

ടൂറിസം വകുപ്പിലെ വികസനവിഭാഗത്തിന്റെ 1980 മുതലുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1985 മുതല്‍ കേരളത്തിലെ വിനോദസഞ്ചാരമേഖല വികസനോന്മുഖമായിത്തീര്‍ന്നത്. വികസനവിഭാഗത്തിന്റെ ചുമതലകളില്‍ ആസൂത്രണം, പദ്ധതി നിര്‍വഹണം, വിപണനം, പ്രോത്സാഹനം എന്നിവ ഉള്‍പ്പെടുന്നു. 1985 മുതല്‍ ഈ രംഗങ്ങളില്‍ വന്‍ കുതിപ്പുകള്‍ നടത്താന്‍തന്നെ വകുപ്പിനു കഴിഞ്ഞു. ഭാരതത്തിലെ ലക്ഷ്യദേശങ്ങളിലൊന്ന് എന്നതില്‍ നിന്ന് കേരളത്തെ മൗലികമായ ഒരു ലക്ഷ്യദേശമാക്കി ആഗോള ടൂറിസ്റ്റ് രംഗത്ത് ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളായിരുന്നു പൊതുവേ ഇക്കാലത്ത് നടന്നത്. 1985-86 വര്‍ഷത്തിലാണ് കേരളത്തിലെ ടൂറിസം വികസനത്തിനായി കേന്ദ്രഗവണ്‍മെന്റ് ആദ്യമായി നേരിട്ടുള്ള സാമ്പത്തികസഹായങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയത്. ആ തുക കൊണ്ടാണ് കേരളത്തിലെ പ്രധാന റോഡുകളില്‍ വഴിയോരവിശ്രമകേന്ദ്രങ്ങള്‍ തുറന്നതും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യാത്രീനിവാസുകള്‍ സ്ഥാപിച്ചതും നെയ്യാര്‍ ഡാമില്‍ ഫോറസ്റ്റ് ലോഡ്ജ് നിര്‍മിച്ചതും കാപ്പാടും വര്‍ക്കലയിലും ബീച്ചു റിസോര്‍ട്ടുകള്‍ വികസിപ്പിച്ചെടുത്തതും കോവളത്ത് മാത്രമൊതുങ്ങിനിന്നിരുന്ന ബീച്ച് ടൂറിസം വര്‍ക്കലയിലേക്കും പറവൂരിലേക്കും കാപ്പാടിലേക്കും ചേര്‍ത്തലയിലേക്കും വ്യാപിപ്പിച്ചതും.

കേരളത്തിന്റെ ടൂറിസം വികസനം 1985-നുശേഷം പുതിയൊരു സഞ്ചാരപഥം സ്വന്തമാക്കിയതിനുള്ള സുപ്രധാന കാരണങ്ങളി ലൊന്ന് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വ്യവസായമായി പ്രഖ്യാപിച്ചു എന്നതാണ്. 1986 ജൂലൈ 11-ാം തീയതിയാണ് ടൂറിസത്തിന് വ്യവസായപദവി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. അതോടെ ഈ രംഗത്തെ നിക്ഷേപകര്‍ക്ക് വന്‍ ആനുകൂല്യങ്ങളും കിഴിവുകളും അനുവദിച്ചുകൊണ്ടുള്ള വാഗ്ദാനം ചെയ്യപ്പെട്ടു.

വിനോദസഞ്ചാര മേഖലയില്‍ മുതല്‍മുടക്കുന്നതിന് സ്വകാര്യവ്യവസായികളെ ആകര്‍ഷിക്കുക എന്നതായിരുന്നു അതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന്. വൈദ്യുതിചാര്‍ജിലുള്ള കുറവ്, കെട്ടിടനികുതിയിലെ ഇളവ്, നഗരപരിധിക്കുപുറത്തുള്ള ഹോട്ടലുകള്‍ക്ക് സബ്സിഡി എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ആ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍നിരയിലുള്ള ഹോട്ടല്‍ ഗ്രൂപ്പുകള്‍ പലതും കേരളത്തിലേക്കു വരാന്‍ സന്നദ്ധമായി. ഇതിന്റെ ഭാഗമായി കേരളാ ടൂറിസം വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് റിസോര്‍ട്സ് കേരള എന്ന കമ്പനി ടാജ് ഗ്രൂപ്പുമായി ചേര്‍ന്ന് കേരള ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് എന്ന സംയുക്തസംരംഭം ആരംഭിച്ചു. കൊച്ചിയിലും കുമരകത്തും ഇപ്പോള്‍ നിലവിലുള്ള ഹോട്ടലുകള്‍ അത്തരത്തില്‍ നിലവില്‍ വന്നവയാണ്. 'ഓബ്റോയ് കേരള' എന്നൊരു സംയുക്തമേഖലാ കമ്പനിയും ഇതേത്തുടര്‍ന്ന് നിലവില്‍വന്നു.

പൊതുമേഖലയില്‍ ഇക്കാലത്ത് മറ്റൊരു നടപടി ടൂറിസം വികസനത്തിനായി 1986-88 കാലയളവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ സ്ഥാപിച്ചതാണ്. പുതിയ പുതിയ ടൂറിസ്റ്റ് സങ്കേതങ്ങള്‍ കണ്ടെത്തുക, അവ വികസിപ്പിക്കുക എന്ന സുപ്രധാന ദൗത്യം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ നിര്‍വഹിക്കുന്നുണ്ട്. സാധാരണക്കാരില്‍ വിനോദസഞ്ചാര താത്പര്യം പകര്‍ത്തുന്നതില്‍ അവ നിര്‍ണായകമായ പങ്ക് വഹിച്ചുവരുന്നു.

ഇക്കാലത്ത് ടൂറിസം വികസനത്തിനായുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. മുന്‍ വിദേശകാര്യ സെക്രട്ടറി വെങ്കിടേശ്വരന്‍ അധ്യക്ഷനായുള്ള ഒരു 'ടാസ്ക്ഫോഴ്സ്' എട്ടാം പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ മുന്നോടിയായി കേരളത്തിലെ ടൂറിസം മേഖലയെപ്പറ്റി സമഗ്രമായി പഠിക്കുകയും ടൂറിസത്തിന് മുന്‍ഗണനയും മെച്ചപ്പെട്ട വിഹിതവും ശുപാര്‍ശ ചെയ്യുകയും ചെയ്തു.

അക്കാലഘട്ടം വരെ ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവര്‍ക്കുവേണ്ടി ഇന്ത്യക്കുള്ളിലെ യാത്രാപരിപാടികള്‍ സജ്ജീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവരുടെ പദ്ധതികളില്‍ കേരളത്തെ അത്ര പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ 1990 മുതല്‍ കേരളത്തിലെ ടൂറിസം വകുപ്പിന് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി മാത്രമല്ല, അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാരുമായിവരെ കേരളത്തിന് ഗുണകരമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. ഇക്കാലയളവിലാണ് 'കേരളം-ദൈവത്തിന്റെ സ്വന്തം നാട് (Kerala-God's own country)' എന്ന അത്യാകര്‍ഷകമായ പരസ്യവാചകം നിലവില്‍ വന്നത്. സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി അക്കാലത്ത് ബ്രോഷറുകളും പരസ്യങ്ങളും തയ്യാറാക്കിക്കൊണ്ടിരുന്ന 'മുദ്ര' എന്ന പരസ്യസ്ഥാപനത്തിലെ കോപ്പിറൈറ്ററായ 'വാള്‍ട്ടര്‍ മെന്‍ഡിസ്' ആണ് ആ പരസ്യവാചകം തയ്യാറാക്കിയത്.

സന്നാഹദശകത്തിലെ മറ്റൊരു ആസൂത്രിതപരിപാടിയായിരുന്നു ഗജമേളകള്‍. തൃശൂര്‍ പൂരത്തിനെ അനുകരിച്ച് നൂറ്റിയൊന്ന് ആനകളെ അണിനിരത്തി കുടമാറ്റം നടത്തുന്ന വര്‍ണശബളമായ ചടങ്ങായിരുന്നു അത്. അതിന്റെ മറ്റൊരു പ്രത്യേകത മേളയിലെത്തുന്ന സഞ്ചാരികള്‍ക്ക് ആനസവാരി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു എന്നതാണ്. വള്ളംകളിയുമായി അതിനെ ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും വിദേശസഞ്ചാരികള്‍ക്കിടയില്‍ അതിന് പ്രിയം വര്‍ധിപ്പിക്കുന്നതിന് കാരണമായി. ആനയൂട്ട് ആയിരുന്നു ഗജമേളയിലെ മറ്റൊരാകര്‍ഷണം. ഗജപീഡനാരോപണത്തെത്തുടര്‍ന്ന് പില്ക്കാലത്ത് ഗജമേളകള്‍ നിര്‍ത്തലാക്കി.

വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ആതിഥ്യമരുളുക, സഞ്ചാരസാഹിത്യകാരന്മാരെ അതിഥികളായി സ്വീകരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുക തുടങ്ങിയ കര്‍മങ്ങള്‍ പ്രചാരണപരിപാടികളുടെ ഭാഗമായത് ഇക്കാലത്താണ്. ഖുശ്വന്ത്സിംഗ്, ഡോമ് മൊറെയ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരെ അതിഥികളാക്കിയത് ഇതിനുദാഹരണമാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം അടുത്ത കാലത്ത് പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനെ അതിഥിയാക്കുകയും രേഖാചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഇന്ത്യാഗവണ്‍മെന്റിന്റെ വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് ഓഫീസുകളില്‍നിന്ന് കേരളത്തില്‍ എഴുത്തുകാരുടെ അനേകം സംഘങ്ങള്‍ തന്നെ എത്തിത്തുടങ്ങി. അങ്ങനെ വിദേശമാധ്യമങ്ങളില്‍ 'ദൈവത്തിന്റെ സ്വന്തം നാട്' സചിത്രലേഖനപരമ്പരകളായി. നിശാഗന്ധി നൃത്തോത്സവം, ടൂറിസം വാരാഘോഷം എന്നിവയും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.

1990-കളോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോട്ടലുടമകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളടങ്ങുന്ന ഒരു ടൂറിസം സമൂഹംതന്നെ കേരളത്തില്‍ അനുക്രമമായി വികസിച്ചുവരാന്‍ തുടങ്ങി. ട്രാവല്‍ ഏജന്‍സികള്‍ കേരളത്തില്‍ വ്യാപകമായതിനുപിന്നില്‍ ഗള്‍ഫ്മേഖലയിലേക്കുള്ള യാത്രകളുടെ വര്‍ധനയും കാരണമായിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ഇക്കാലത്തെ മറ്റൊരു പ്രത്യേകത. ഇങ്ങനെ സമഗ്രമായ ടൂറിസം വികസനത്തിന്റെ അരങ്ങൊരുങ്ങിയ സന്നാഹദശകത്തില്‍ത്തന്നെയാണ് ടൂറിസം വലിയൊരു തൊഴില്‍ദാതാവാണെന്ന ചിന്തയും കേരളത്തില്‍ വ്യാപകമായത്

ടൂറിസം മേഖലയില്‍ പരിശീലനം സിദ്ധിച്ചവര്‍ കൂടുതലാവശ്യമായിവന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ രണ്ട് പ്രമുഖ പൊതുമേഖലാ ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നിലവില്‍ വന്നു - സംസ്ഥാന ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള 'കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്)', ഭാരതസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജിയും (ഐ.എച്ച്.എം.സി.റ്റി).

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിനു സമീപമുള്ള പഴയ ബ്രിട്ടീഷ് റസിഡന്‍സിയിലാണ് കിറ്റ്സ് പ്രവര്‍ത്തിക്കുന്നത്. 1988 സെപ്. 27-ന് അന്താരാഷ്ട്ര ടൂറിസം ദിനത്തില്‍ അത് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ ടൂറിസം വകുപ്പ് നേരിട്ടു നടത്തുന്ന ഈ സ്ഥാപനത്തിന് ഇന്ത്യാഗവണ്‍മെന്റിന്റെയും ഐ.ഐ.ടി.ടി.എം. എന്ന അന്തര്‍ദേശീയ ടൂറിസം വിദ്യാഭ്യാസസ്ഥാപനത്തിന്റെയും അംഗീകാരമുണ്ട്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും, ട്രാവല്‍ ഏജന്റ്സ് അസ്സോസിയേഷന്‍ ഒഫ് ഇന്‍ഡ്യയും ഇതിന് പ്രശസ്ത സ്ഥാപനങ്ങളിലൊന്ന് എന്ന പദവി നല്‍കിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, സര്‍ട്ടിഫിക്കറ്റ് പോഗ്രാം ഇന്‍ എയര്‍ ടിക്കറ്റിങ് ആന്‍ഡ് ട്രാവല്‍ ഏജന്‍സി മാനേജ്മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകള്‍ ഇവിടെ നടത്തിവരുന്നു. ഇതിനു പുറമേ ട്രാവല്‍ ഏജന്‍സി മാനേജ്മെന്റ്, ടൂര്‍ ഓപ്പറേഷന്‍ മാനേജ്മെന്റ,എയര്‍ കാര്‍ഗോ മാനേജ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ വിവിധതരം മാനേജ്മെന്റ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.

വന്‍കിടഹോട്ടലുകള്‍ക്കുവേണ്ട ജീവനക്കാര്‍ക്കുള്ള പരിശീലനം നല്‍കുന്ന അഖിലേന്ത്യാ സ്ഥാപനമാണ് 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി'. കോവളത്ത് സ്ഥിതിചെയ്യുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കന്മാര്‍ക്കാണ് വിദഗ്ധ പരിശീലനം ലഭിച്ചുവരുന്നത്.

നേരിട്ടും സ്വകാര്യപങ്കാളിത്തത്തോടെയും നിരവധി ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ കാലയളവില്‍ സര്‍ക്കാര്‍ സന്നദ്ധമായി. മലമ്പുഴയില്‍ സ്വകാര്യമേഖലയില്‍ റോപ്പ് വേ സ്ഥാപിച്ചതും വേളി, ആക്കുളം എന്നിവയുടെ വിനോദസഞ്ചാരപ്രാധാന്യം വര്‍ധിപ്പിക്കാനുള്ള നടപടി ആരംഭിച്ചതും ഇതിനുദാഹരണമാണ്. സ്വകാര്യമേഖലയുമായുള്ള ബന്ധം പുതിയ സംരംഭകരെ എന്നപോലെതന്നെ പുതിയ പ്രദേശങ്ങളെയും ടൂറിസം മേഖലയ്ക്കു സംഭാവനചെയ്തു. കുമരകം, കാപ്പാട്, പീരുമേട് എന്നിവിടങ്ങള്‍ ഇന്നത്തെ രീതിയില്‍ ടൂറിസം രംഗത്ത് പ്രാധാന്യമാര്‍ജിച്ചതില്‍ സ്വകാര്യസംരംഭകര്‍ വഹിച്ച പങ്ക് വലുതാണ്.

ചുരുക്കത്തില്‍, 1985 മുതല്‍ 95 വരെയുള്ള കാലഘട്ടത്തിനിടയിലാണ് കേരളത്തിലെ ആധുനിക ടൂറിസത്തിന് സമഗ്രമായ ഒരടിത്തറ ഉണ്ടായത്. വര്‍ധിച്ച ടൂറിസം സാധ്യതകള്‍ കേരളത്തിന്റെ വ്യോമഗതാഗതരംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി. കൂടുതല്‍ എയര്‍ലൈനുകള്‍ കേരളത്തിലേക്ക് നേരിട്ട് സര്‍വീസുകള്‍ നടത്താന്‍ തുടങ്ങി. അങ്ങനെ ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുത്തുകഴിഞ്ഞ കേരളത്തിലെ ടൂറിസംരംഗത്തെ 1994-ലെ സ്ഥിതിവിവരക്കണക്കുകളില്‍ കാണാം.

1995 മുതല്‍ കേരളം ടൂറിസം മേഖല അതിവേഗം വികസിക്കുവാന്‍ തുടങ്ങി. പുതിയ പുതിയ ടൂറിസം ഉത്പന്നങ്ങളും ആഭ്യന്തര സൗകര്യങ്ങളും വന്‍തോതില്‍ സൃഷ്ടിക്കപ്പെട്ട 1995 മുതലിതുവരെയുള്ള കാലം എല്ലാ അര്‍ഥത്തിലും ഒരു 'നിര്‍മാണദശ' തന്നെയാണ്. വ്യാപകമായ അത്തരമൊരു മാറ്റത്തിന് പശ്ചാത്തലമൊരുക്കിയത് 1995-ല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്രമായ ടൂറിസം നയമാണ്. കേരളത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുക, ടൂറിസത്തെ സാമൂഹിക സാമ്പത്തികപുരോഗതിക്കായുള്ള ഉപകരണമാക്കുക എന്നിവയാണ് പ്രസ്തുത ടൂറിസം നയത്തിന്റെ ആധാരശിലകള്‍. അന്തര്‍ദേശീയ ടൂറിസ്റ്റുകളുടെ വരവ് പ്രതിവര്‍ഷം ഒരു ലക്ഷമെന്നതില്‍ നിന്ന് അഞ്ചുലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടേത് പത്തു ലക്ഷമെന്നതില്‍ നിന്ന് അമ്പതു ലക്ഷവുമാക്കുക എന്ന ലക്ഷ്യം, അഞ്ചു വര്‍ഷം കൊണ്ട് സാധിച്ചെടുക്കേണ്ടതാണെന്നും ടൂറിസം നയം വ്യക്തമാക്കി. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഈ രംഗത്ത് അനിവാര്യമാണെന്ന വാദവും അതു മുന്നോട്ടുവച്ചു. മുഖ്യമായും നാലു മേഖലകളിലൂന്നിക്കൊണ്ടുള്ള ടൂറിസം വികസനനയമാണ് അതു മുന്നോട്ടുവച്ചത്. ആഭ്യന്തര സൌകര്യങ്ങളിലുള്ള വര്‍ധന, ടൂറിസം വിപണനത്തിന്റെ വിപുലീകരണം, മാനവികശേഷിയുടെ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം.

വന്‍കിട-ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തരസൌകര്യവികസനം പ്രധാനമായും മുന്നോട്ടുവച്ചത്. അതിനായി ഒരു 'ടൂറിസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി'യും അതു വിഭാവനം ചെയ്തു. വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിക്ഷേപസൗഹൃദ അന്തരീക്ഷം ഉണ്ടാക്കുകയാണ് വേണ്ടത്. ചെറുകിട നിക്ഷേപകര്‍ക്കാകട്ടെ, ആനൂകൂല്യങ്ങളും ഇളവുകളും നല്‍കുകയായിരിക്കും ഉചിതം എന്നും നയരേഖ വ്യക്തമാക്കി. സ്ഥലം, വൈദ്യുതി, വാര്‍ത്താവിനിമയസൗകര്യം എന്നിവ എളുപ്പത്തിലും ലാഭകരമായ നിലയിലും നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്നതാണ് വന്‍കിട നിക്ഷേപസൗഹൃദാന്തരീക്ഷം ഉണ്ടാക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത്. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ചെയ്യേണ്ടത് കാലതാമസം കൂടാതെ ചെയ്തുകൊടുക്കുന്നതിനുള്ള സംവിധാനവും അത്യാവശ്യമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ 'ഹെറിറ്റേജ് ഹോട്ടല്‍ പദ്ധതി'ക്കു സമാന്തരമായി ഒരു 'ഹെറിറ്റേജ് ഹോം പ്രൊട്ടക്ഷന്‍ സ്കീം' നടപ്പിലാക്കാനും അതില്‍ നിര്‍ദേശമുണ്ടായിരുന്നു. പഴയ തറവാടുകള്‍ സംരക്ഷിച്ചുനിറുത്തുകയും അവ സഞ്ചാരികള്‍ക്കു താമസിക്കാനായി തുറന്നുകൊടുക്കുകയുമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. പുതിയ ടൂറിസം സാധ്യതകള്‍ കണ്ടെത്തി അവയെ 'പ്രത്യേക ടൂറിസം മേഖല' എന്ന പദവി നല്‍കി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും ടൂറിസം നയം മുന്നോട്ടുവച്ചു. കോഴിക്കോട്-കാസര്‍ഗോഡ്, കൊല്ലം-ആലപ്പുഴ എന്നീ ജലഗതാഗതമാര്‍ഗങ്ങള്‍ അത്തരത്തില്‍ സംരക്ഷിക്കപ്പെടുകയും പുനര്‍നവീകരിക്കപ്പെടുകയും ചെയ്യപ്പെടേണ്ടവയാണെന്ന് നിര്‍ദേശിക്കപ്പെട്ടു. പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ യാത്രാസൗകര്യം ഉണ്ടാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ലക്ഷ്വറി ടൂറിസ്റ്റ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി അവയ്ക്ക് പ്രത്യേക ഇളവിലുള്ള നികുതികള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും നയരേഖ ചൂണ്ടിക്കാട്ടി. ഏറ്റവും ആകര്‍ഷകമായ മറ്റൊരു വികസനപദ്ധതിയാണ് 'സ്പെഷ്യല്‍ ബാക്വാട്ടര്‍ ടൂറിസം പ്ളാന്‍' എന്ന കായല്‍ ടൂറിസംപദ്ധതി. തനിമയാര്‍ന്ന ഒരു ടൂറിസം സാധ്യതയായി കായലുകളെ വികസിപ്പിച്ചെടുക്കുന്നത് വിഭാവന ചെയ്ത അതില്‍ ആ രംഗത്തെ നിക്ഷേപകര്‍ക്ക് 25% സബ്സിഡി വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആഭ്യന്തര സൗകര്യവികസനത്തിന് വിദേശ ഏജന്‍സികളുടെയും മറുനാടന്‍ മലയാളികളുടെയും സേവനം പ്രയോജനപ്പെടുത്തണമെന്നും അതില്‍ നിര്‍ദേശമുണ്ടായിരുന്നു.

വിപുലമായ വിപണന-വികസനനിര്‍ദേശങ്ങള്‍ തന്നെ 1995-ലെ ടൂറിസം നയം മുന്നോട്ടുവച്ചിരുന്നു. അന്നുവരെയുള്ള കണക്കനുസരിച്ച് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നാണ് കേരളത്തിലേക്ക് വിദേശസഞ്ചാരികള്‍ ഏറെയും വന്നിരുന്നത്. അതുകൊണ്ട് ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധമായുള്ള വിപണനമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കേണ്ടതാണെന്ന് നയരേഖ നിര്‍ദേശിച്ചു. അമേരിക്ക, ഗള്‍ഫ്നാടുകള്‍, പൂര്‍വേഷ്യാ, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിപണനോന്മുഖ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും അത് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ ടൂറിസം മേളകളില്‍ സജീവമായി പങ്കെടുക്കുക, കേരളം ലക്ഷ്യത്തിലെ സ്വപ്നതീരമാക്കാന്‍ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്ന തരം നൂതന പരസ്യങ്ങള്‍ നടത്തുക, കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും രീതികളെയും അവലംബിച്ച് ഡോക്യൂമെന്ററികള്‍ നിര്‍മിച്ച് വിതരണം ചെയ്യുക, സ്വകാര്യമേഖലയുമായി സഹകരിച്ച് ഒരു 'ജോയിന്റ് പ്രൊമോഷണല്‍ കൌണ്‍സില്‍' സ്ഥാപിക്കുക, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക, കൊല്‍ക്കത്ത, ആഗ്ര, ഗോവ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കുക തുടങ്ങി ഒട്ടേറെ കര്‍മപരിപാടികള്‍ ടൂറിസം വിപണിയുടെ വിപുലീകരണത്തിനായി നയരേഖയില്‍ എടുത്തുപറഞ്ഞിരുന്നു.

കിറ്റ്സ്, കാറ്ററിംഗ് കോളേജ് എന്നിവയ്ക്കുപുറമേ ടൂറിസം തൊഴില്‍മേഖലയില്‍ പരിശീലനം ലഭ്യമാക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയിലും ഉണ്ടാകണമെന്ന നിര്‍ദേശമാണ് മാനവശേഷി വികസനപദ്ധതികളിലെ മുഖ്യയിനമായി നയരേഖ എടുത്തുപറഞ്ഞിരുന്നത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (ടൂറിസം വകുപ്പിലെയും കെ.ടി.ഡി.സി.യിലെയും) പ്രത്യേക പരിശീലനം നല്‍കുക, പൊതുജനങ്ങളെ വിനോദസഞ്ചാരവികസനത്തില്‍ പങ്കാളികളാക്കുന്നതിനുവേണ്ട ബോധവത്ക്കരണം നടത്തുക, സ്കൂള്‍-കോളേജ് പാഠ്യപദ്ധതികളില്‍ ടൂറിസം ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അതിലുണ്ടായിരുന്നു.

ടൂറിസം നയരേഖയിലെ ഉത്പന്നവികസനഭാഗം പ്രധാനമായും കരകൌശലരംഗത്തിന്റെ വികസനസാധ്യതകളാണ് ആരാഞ്ഞത്. പരമ്പരാഗത കരകൌശല-കൈത്തറിമേഖലയുടെ സംരക്ഷണവും കാലാനുസാരിയായ പരിഷ്കരണവും ടൂറിസം വഴിയുള്ള സാമ്പത്തികനേട്ടത്തിനിടയാക്കും. ഈ രംഗത്ത് സ്വയം തൊഴില്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി സഹകരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുക, വായ്പാപദ്ധതികള്‍ നിലവില്‍ വരുത്തുക എന്നീ നിര്‍ദേശങ്ങളും അതിലുണ്ടായിരുന്നു. ടൂറിസം രജിസ്ട്രേഷന്‍ ആക്ട് കര്‍ശനമാക്കിക്കൊണ്ട് പ്രസ്തുത സംരംഭങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, 'ഹെറിറ്റേജ്-ഫെയറു'കള്‍ സംഘടിപ്പിക്കുക, ജലോത്സവകലണ്ടര്‍ പ്രസിദ്ധീകരിക്കുക, പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു നയരേഖ.

കേരള സംസ്ഥാന വകുപ്പ് ടൂറിസം, കെ.ടി.ഡി.സി. അതിന്റെ അനുബന്ധസംരംഭമായ ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡ്, കിറ്റ്സ് (KITTS), ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ എന്നിവയുടെ ചുമതലകളും 1995-ലെ ടൂറിസം നയം പുതുക്കി നിര്‍വചിച്ചു. ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായുള്ള ടൂറിസം പോലീസിന്റെ സേവനം മെച്ചപ്പെടുത്താനും ടൂറിസ്റ്റുകള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും അതു നിര്‍ദേശിക്കുകയും ചെയ്തു. സാംസ്കാരിക കേരളത്തിന് കളങ്കം വരുത്താത്ത പരിപാടികളായിരിക്കണം ടൂറിസം മേഖല ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടതെന്നും വ്യക്തമാക്കപ്പെട്ടു. എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ വ്യാപിക്കുന്നതിന് വിനോദസഞ്ചാരം കാരണമാകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. പരിസ്ഥിതി സൌഹൃദവും സാംസ്കാരികവിനിമയോന്മുഖവുമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് തറപ്പിച്ചു പറഞ്ഞു. '95-ലെ ടൂറിസം നയം.

രണ്ടായിരാമാണ്ടില്‍ അഞ്ചുലക്ഷം വിദേശടൂറിസ്റ്റുകള്‍ എന്ന ലക്ഷ്യം പകുതി മാത്രമേ സാധിക്കാനായുള്ളൂ. എങ്കിലും, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം അമ്പതുലക്ഷമാക്കുക എന്ന ലക്ഷ്യം പൂര്‍ണമായും സാക്ഷാത്ക്കരിക്കുവാന്‍ ഇന്ന് കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. 1996 മുതലുള്ള വിദേശ ടൂറിസ്റ്റുകളുടെയും ആഭ്യന്തര ടൂറിസ്റ്റുകളുടെയും സ്ഥിതിവിവരക്കണക്കുകള്‍ ഇപ്രകാരമാണ്.

കേരളം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം (1996-2000)

(സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ്, റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ഡിവിഷന്‍ തയ്യാറാക്കിയത്)

1995 മുതലിങ്ങോട്ട് ടൂറിസത്തിലൂടെയുള്ള വരുമാനം ഗണ്യമായി വര്‍ധിച്ചിട്ടുള്ളതായും ടൂറിസം സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

(സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ്, റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ഡിവിഷന്‍ തയ്യാറാക്കിയത്)

ടൂറിസത്തിലൂടെയുണ്ടായ ഈ വരുമാനത്തില്‍ ഏറിയ പങ്കും ഹോട്ടല്‍ മേഖലയില്‍ നിന്നുള്ളതാണ്. ആ ലക്ഷ്യം വച്ചുകൊണ്ടുതന്നെ ഹോട്ടല്‍ രംഗം അതിവേഗം വിപുലമായിക്കൊണ്ടിരിക്കുകയാണ്.

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ 18 ഹോട്ടലുകളാണ് ഇപ്പോഴുള്ളത്. അവയില്‍ ഹോട്ടല്‍ സമുദ്ര (കോവളം), മാസ്കറ്റ് ഹോട്ടല്‍ (പാളയം, തിരുവനന്തപുരം), ഹോട്ടല്‍ അരണ്യനിവാസ് (തേക്കടി) എന്നിവ ത്രീസ്റ്റാര്‍ ഹോട്ടലുകളാണ്. ഹോട്ടല്‍ പെരിയാര്‍ ഹൌസ് (തേക്കടി), ഹോട്ടല്‍ നന്ദനം (ഗുരുവായൂര്‍), യാത്രിനിവാസ് (തൃശൂര്‍), ഗാര്‍ഡന്‍ ഹൗസ് (മലമ്പുഴ), മലബാര്‍ മാന്‍ഷന്‍ (കോഴിക്കോട്) എന്നിവ വണ്‍-സ്റ്റാര്‍ പദവി ഉള്ളവയാണ്. കെ.ടി.ഡി.സി. വക മറ്റു ഹോട്ടലുകള്‍ ഇവയാണ്: മോട്ടല്‍ ആരാം (ആതിരപ്പള്ളി), ഹോട്ടല്‍ ബോള്‍ഗാട്ടി പാലസ് (കൊച്ചി), ലേക്ക് പാലസ് (തേക്കടി), ടീ കൗണ്ടി (മൂന്നാര്‍), ഹൗസ്ബോട്ട് ഹോളിഡേയ്സ് (കുമരകം), കെ.ടി.ഡി.സി. മോട്ടല്‍ (പാതിരപ്പള്ളി), ഹോട്ടല്‍ ചൈത്രം (തിരുവനന്തപുരം), അഗസ്ത്യഹൗസ് (നെയ്യാര്‍ ഡാം, തിരുവനന്തപുരം), കളപ്പുര യാത്രാനിവാസ്, ആശ്രാമം യാത്രാനിവാസ്.

സര്‍ക്കാര്‍വക ഗസ്റ്റ് ഹൗസുകളും, പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളും കേരളത്തിലെ ഹോട്ടല്‍ ശൃംഖലയിലെ മുഖ്യ കണ്ണികളാണ്. ഇപ്പോള്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡുവരെ 65 റസ്റ്റ്ഹൗസുകളാണ് നിലവിലുള്ളത്. 25 ഗസ്റ്റ്ഹൗസുകളും.

സ്വകാര്യമേഖലയിലാണ് ഏറ്റവുമധികം വന്‍കിട ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ 6 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും സ്വകാര്യമേഖലയിലുള്ളവയാണ്. ടാജ് മലബാര്‍ (കൊച്ചി), ടാജ് റസിഡന്‍സി (കൊച്ചി), കാസിനോ ഹോട്ടല്‍ (കൊച്ചി), കോവളം ഹോട്ടല്‍സ് (കോവളം - തിരുവനന്തപുരം), ടാജ് റസിഡന്‍സി (കോഴിക്കോട്), മുത്തൂറ്റ്പ്ലാസ (തിരുവനന്തപുരം) എന്നിവയാണവ. ഒമ്പത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അവന്യൂ റീജന്റ് (കൊച്ചി), ഹോട്ടല്‍ പ്രസിഡന്‍സി (കൊച്ചി), ദ് റെനെയ്സ്സന്‍സ് (കൊച്ചി), ടാജ് ഗാര്‍ഡന്‍ റിട്രീറ്റ് (തേക്കടി-കുമരകം-വര്‍ക്കല), സൗത്ത് പാര്‍ക്ക് (തിരുവനന്തപുരം), ലൂസിയ കോണ്ടിനെന്റല്‍ (തിരുവനന്തപുരം), മലബാര്‍ പാലസ് (കോഴിക്കോട്) എന്നിവയാണവ. 24 ത്രീ-സ്റ്റാര്‍ ഹോട്ടലുകളും 35 ടു-സ്റ്റാര്‍ ഹോട്ടലുകളും 24 ഒണ്‍ സ്റ്റാര്‍ ഹോട്ടലുകളുമാണ് അവശേഷിക്കുന്ന വന്‍കിട ഹോട്ടലുകള്‍.

വിദേശസഞ്ചാരികള്‍ക്ക് പ്രിയങ്കരങ്ങളായി മാറിക്കഴിഞ്ഞ ഏഴ് ഹെറിറ്റേജ് ഹോട്ടലുകള്‍ ഇന്ന് കേരളത്തിലുണ്ട് - സോമതീരം ബീച്ച് റിസോര്‍ട്ട് (കോവളം), സൂര്യ സമുദ്ര ബീച്ച് ഗാര്‍ഡന്‍ (കോവളം), കോക്കനട്ട് ലഗൂണ്‍ (കുമരകം), മലബാര്‍ ഹൗസ് റസിഡന്‍സി (കൊച്ചി), ഫോര്‍ട്ട് ഹെറിറ്റേജ് (കൊച്ചി), നടുലുവീട്ടില്‍ റിസോര്‍ട്ട് (കയ്പമംഗലം), കായലോരം ലേക്ക് റിസോര്‍ട് (ആലപ്പുഴ) എന്നിവയാണവ.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പരമാവധി വിവരങ്ങള്‍ കൈമാറാനാകുംവിധമുള്ള വിപുലമായ ഇന്‍ഫര്‍മേഷന്‍ ശൃംഖല ഇന്ന് ടൂറിസം വകുപ്പിനു കീഴില്‍ത്തന്നെയുണ്ട്. വിവിധ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തുമായി 38 ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ രണ്ടെണ്ണം കേന്ദ്ര ടൂറിസം വകുപ്പിന്‍കീഴിലുള്ളവയാണ്. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലും കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപിലുമാണ് ഈ 'ഗവണ്‍മെന്റ് ഒഫ് ഇന്‍ഡ്യ ടൂറിസ്റ്റ് ഓഫീസു'കള്‍. കെ.ടി.ഡി.സി.യുടെ കീഴിലുള്ളവ മൂന്നെണ്ണം. അവ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററുകള്‍ എന്ന പേരില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള 20 ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ അഞ്ചെണ്ണം കേരളത്തിനു പുറത്താണ്. ചെന്നൈ, ന്യൂഡല്‍ഹി, ഗോവ, മുംബൈ, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളില്‍. സംസ്ഥാനത്തിനകത്തുള്ള കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ ആറെണ്ണം തിരുവനന്തപുരം ജില്ലയിലാണുള്ളത് - പാര്‍ക് വ്യൂ, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, കോവളം, തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്‍, തമ്പാനൂര്‍ സെന്‍ട്രല്‍ ബസ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍. മറ്റ് കേന്ദ്രങ്ങള്‍ തേക്കടി, നെടുമ്പാശ്ശേരി, കോഴിക്കോട്, കരിപ്പൂര്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വര്‍ക്കല എന്നിവിടങ്ങളിലാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടെ കീഴിലുള്ളവയാണ് അവശേഷിക്കുന്ന 13 എണ്ണം.

പുതിയ ടൂറിസം മേഖലകള്‍ വികസിപ്പിച്ചെടുക്കുന്ന കാര്യത്തിലും '90-കളില്‍ കേരളം നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ബേക്കല്‍ ടൂറിസം പദ്ധതി, കായല്‍ ടൂറിസം പദ്ധതി, തെന്മല ഈക്കോ ടൂറിസം പദ്ധതി എന്നിവയാണ്.

1991-ല്‍ കേന്ദ്രഗവണ്‍മെന്റ് 'സ്പെഷ്യല്‍ ടൂറിസം ഏരിയ' ആയി തിരഞ്ഞെടുത്തതോടെയാണ് ബേക്കല്‍ ടൂറിസം പദ്ധതി ജന്മമെടുത്തത്. തുടര്‍ന്ന് കേരളസര്‍ക്കാര്‍ ബേക്കലിന്റെ വികസനത്തിനായി ബേക്കല്‍ ടൂറിസം അതോറിറ്റി രൂപീകരിച്ചു. കോട്ടയുടെ പശ്ചാത്തല ഗാംഭീര്യമാര്‍ന്ന സമുദ്രതീരമാണ് ബേക്കലിലേത്. ഒരു 'സുസ്ഥിര ടൂറിസം വികസനപദ്ധതി' എന്ന നിലയില്‍ സമഗ്രവും പ്രാദേശിക സംസ്കൃതിയ്ക്കിണങ്ങിയതുമായ ഒന്നായിട്ടാണ് ബേക്കല്‍ ടൂറിസം പദ്ധതി ഇപ്പോള്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. അജനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട് എന്നീ നാലു പഞ്ചായത്തുകളിലായുള്ള 430 ഹെ. സ്ഥലത്താണ് ഈ പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുന്നത്. ഏഴായിരം പേര്‍ക്കുള്ള താമസസൗകര്യങ്ങളാവും 15 റിസോര്‍ട്ടുവികസനപ്രദേശങ്ങളിലായി ഇവിടെ ഉണ്ടാവുക. കോഴിക്കോട് വിമാനത്താവളം മുതല്‍ ബേക്കല്‍ വരെയുള്ള സ്ഥലങ്ങള്‍ അനുബന്ധ ടൂറിസ്റ്റ് പ്രദേശങ്ങളായി വികസിക്കത്തക്കവിധമാണ് ഇത് ആസൂത്രണം ചെയ്യുന്നതുതന്നെ.

കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ആസൂത്രിതമായ പ്രഥമ ഈക്കോ-ടൂറിസം സംരംഭമാണ് തെന്മല ഈക്കോ ടൂറിസം പദ്ധതി. 1998 ജൂലായ് 15-ന് സ്ഥാപിതമായ തെന്മല ഈക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കെ.ജി.മോഹന്‍ലാല്‍ അധ്യക്ഷനായുള്ള സമിതി വനംവകുപ്പ്, ജലസേചന വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ്, ചെന്തുരുണി വന്യമൃഗസങ്കേതവും തെന്മല അണക്കെട്ടും ഉള്‍പ്പെടുന്ന സ്ഥലത്ത് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 1999 ഡി. 12-ന് പദ്ധതിയുടെ ഭാഗമായുള്ള 'മാന്‍ പുനരധിവാസകേന്ദ്രവും ബോട്ടിങ് കേന്ദ്രവും നിലവില്‍ വന്നു. ഇവിടെ സഞ്ചാരികള്‍ക്കായി താത്ക്കാലിക വിശ്രമകേന്ദ്രങ്ങള്‍ - വന്‍കിടഹോട്ടലുകളല്ല - ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. പ്രാദേശിക ജനതയെയും ആദിവാസി വിഭാഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടും പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ടുമുള്ള ഒരു പദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് ഇവിടെ സ്ഥാപിക്കുന്ന 'ചിത്രശലഭപാര്‍ക്ക്' വ്യത്യസ്തമായ 'കേരളാനുഭവങ്ങ'ളില്‍ ഒന്നായിരിക്കും വിനോദസഞ്ചാരികള്‍ക്ക്.

കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നാണ് ആയുര്‍വേദമെന്ന പരമ്പരാഗത ചികിത്സാരീതിയെ ഒരു ടൂറിസം ഉത്പന്നം കൂടിയാക്കിയ നടപടി. ഇന്ന് കേരളത്തിലെ ഏതു ടൂറിസ്റ്റു സങ്കേതത്തിനോടനുബന്ധിച്ചും ഏതു റിസോര്‍ട്ടുകളോടനുബന്ധിച്ചും ഒരു ആയുര്‍വേദ ചികിത്സാകേന്ദ്രമുണ്ടായിരിക്കും. ഇവ ശാസ്ര്തീയമായ രീതിയല്ല പിന്തുടരുന്നതെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. അവ നമ്മുടെ ടൂറിസം വികസനത്തില്‍ ഒരു സുപ്രധാന പങ്കുവഹിക്കുകതന്നെ ചെയ്തു. ആയുര്‍വേദ 'തിരുമ്മല്‍-പിഴിച്ചില്‍' കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ആയുര്‍വേദത്തിലൂടെ കേരളം തങ്ങളുടെ മാത്രമല്ല ലോക ഹെല്‍ത്ത് ടൂറിസം രംഗത്തിനുതന്നെ അപൂര്‍വമായ കരുത്ത് നല്‍കുന്നു.

1985 മുതലാരംഭിച്ച ശാസ്ത്രീയമായ പരസ്യ-പ്രോത്സാഹനപ്രവര്‍ത്തനങ്ങളുടെ രംഗത്ത് 95-നുശേഷം വന്‍ മാറ്റങ്ങള്‍ തന്നെ ഉണ്ടായി. 2000-ാമാണ്ടില്‍ പ്രശസ്ത ചലച്ചിത്രകാരനായ സന്തോഷ്ശിവന്‍ ടൂറിസം വകുപ്പിനുവേണ്ടി നിര്‍മിച്ച 'ദൈവം സൃഷ്ടിച്ച ജലച്ചായങ്ങള്‍' (water colour by god) എന്ന പരസ്യചിത്രം 70 ലക്ഷം രൂപ ചെലവു ചെയ്ത് ടി.സി.എം, സ്റ്റാര്‍പ്ലസ്, ഡിസ്കവറി തുടങ്ങിയ അന്താരാഷ്ട്ര ചാനലുകളിലൂടെ സംപ്രേഷണം ചെയ്തത് ഒരുദാഹരണം. അതേ പേരില്‍ത്തന്നെ ടൂറിസം വകുപ്പിനുവേണ്ടി സ്റ്റാര്‍ക്ക് അഡ്വര്‍ടൈസിങ് ഏജന്‍സി പുറത്തിറക്കിയ ബ്രോഷറും അത്യാകര്‍ഷകമായ പരസ്യമാതൃകകള്‍ക്കുദാഹരണമാണ്. ആയുര്‍വേദത്തെ ആസ്പദമാക്കിയതും കേരളത്തെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍ വിശദമാക്കുന്നതുമായ കോംപാക്ട് ഡിസ്ക്കുകള്‍ തയ്യാറാക്കി വിതരണം ചെയ്തതും കേരള ടൂറിസം.ഓര്‍ഗ് എന്ന വെബ്സൈറ്റ് ആരംഭിച്ചതും (Kerala tourism.org) ആധുനിക സാങ്കേതികവിദ്യകള്‍ കേരളത്തിലെ വിനോദസഞ്ചാര പരസ്യരംഗം ഉപയോഗിച്ചിട്ടുള്ളതിന് ഉദാഹരണങ്ങളാണ്. സിംഗപ്പൂര്‍, മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, പാരീസ്, മിലന്‍, ബാര്‍സിലോണ, സൂറിച്ച്, വിയന്ന, കോപ്പന്‍ഹേഗന്‍ എന്നിവിടങ്ങളില്‍ നടത്തിയ ടൂറിസം പ്രദര്‍ശനങ്ങളാണ് മറ്റൊരു പ്രധാന പരസ്യതന്ത്രം.

തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ടതും കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നീ വിമാനത്താവളങ്ങള്‍ പുതുതായി ഉണ്ടാക്കിയതുമെല്ലാം കേരളത്തിലേക്ക് വിദേശടൂറിസ്റ്റുകളെ കൂടുതലായി എത്തിക്കുന്നതിന് അടുത്തകാലത്ത് കാരണമായ ആഭ്യന്തര സൗകര്യവികസനങ്ങളാണ്.

1995-നുശേഷം കേരളം ടൂറിസത്തിനു നല്‍കിയ വമ്പിച്ച പ്രാധാന്യത്തിനുദാഹരണമാണ് 'വിസിറ്റ് കേരള ഇയര്‍' എന്ന സവിശേഷ പദ്ധതി. 1997 ആഗ. 15 മുതല്‍ 1998 ആഗ. 15 വരെയാണ് 'വിസിറ്റ് കേരള ഇയര്‍' ആയി കേരളം ആഘോഷിച്ചത്. ഭാരതം സ്വതന്ത്രമായതിന്റെ അമ്പതാം വര്‍ഷത്തെ കേരളം ഒരു 'സന്ദര്‍ശനവര്‍ഷ'മായി കൊണ്ടാടി എന്നതാണ് പ്രത്യേകത. അതിന്റെ ഭാഗമായി ഹെറിറ്റേജ് എക്സിബിഷന്‍, സംസ്കൃതി ഉത്സവം, ഓണം വാരാഘോഷം, ടൂറിസം വികസനശില്പശാല, കൊച്ചിന്‍ കാര്‍ണിവല്‍, മലബാര്‍ മഹോത്സവം, ഗ്രേറ്റ് എലിഫന്റ് മാര്‍ച്ച്, കേരള വില്ലേജ് ഫെയര്‍, ബോധവല്ക്കരണ സെമിനാര്‍, പരമ്പരാഗത ചികിത്സാ ക്യാമ്പ് തുടങ്ങി ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.

ഇക്കാലയളവില്‍ കേരളത്തിലെ 'എത്നിക് ടൂറിസ'ത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ടൂറിസം വകുപ്പും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പുമായി ചേര്‍ന്നു സംഘടിപ്പിച്ചുതുടങ്ങിയ പ്രത്യേക പ്രചാരണ-പ്രദര്‍ശനപരിപാടിയാണ് 'ഗ്രാമ' എന്ന പേരിട്ട 'വില്ലേജ് ഫെയര്‍'. കോവളം കടല്‍ത്തീരത്ത് വിനോദസഞ്ചാര സീസണോടനുബന്ധിച്ച് ഒരു താത്ക്കാലിക മാതൃകാ കേരള ഗ്രാമം പുനഃസൃഷ്ടിക്കുന്ന പരിപാടിയാണത്. പരമ്പരാഗത കേരളീയ ഗ്രാമങ്ങളിലെ ഒട്ടുമിക്ക ദൃശ്യങ്ങളും പകര്‍ത്തിക്കാട്ടുന്നതിനും ഒട്ടനവധി വിദേശ-ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അതിനു കഴിഞ്ഞിട്ടുണ്ട്. ഈര്‍ച്ചവാളുകൊണ്ട് മരമറുത്തു തടിയാക്കുന്നതും, മണ്‍പാത്രങ്ങളും വെങ്കലപാത്രങ്ങളും ഉണ്ടാക്കുന്നതും, ആറന്മുളക്കണ്ണാടി നിര്‍മിക്കുന്നതും, കുട്ടയും വട്ടിയും മുറവും പായയും നെയ്യുന്നതും മരച്ചക്കില്‍ എണ്ണയാട്ടുന്നതുമൊക്കെ അവിടെ ആകര്‍ഷകമാംവിധം പുനഃസൃഷ്ടിച്ചിരുന്നു. പരമ്പരാഗത തറവാടും തറവാട്ടുകാരണവരും അത്തപ്പൂക്കളവും വീട്ടുമുറ്റത്തെ നാടോടിക്കലാവിരുന്നുകളും സംഗീത-നൃത്തപഠനവും പാചകവും സദ്യവിളമ്പലും വേളിയും എഴുത്തിനിരുത്തും തിരണ്ടുകല്യാണവുമെല്ലാം അവിടെ പുനഃസൃഷ്ടിച്ച് അവതരിപ്പിച്ചവയില്‍പ്പെടുന്നു.

കേരളത്തിന്റെ ഈടുവയ്പുകളെല്ലാറ്റിനെയും ടൂറിസ്റ്റ് വിഭവങ്ങളാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളത്തിലെ വിനോദസഞ്ചാര വ്യവസായരംഗം. ഇളനീരും കള്ളും മാത്രമല്ല വെള്ളയപ്പവും കപ്പയും മീന്‍ കറിയും ഉപ്പുമാവും പുട്ടും കടലക്കറിയും സദ്യയും വരെ ഇന്ന് ടൂറിസം വിപണിയിലെ ഉത്പന്നങ്ങളാക്കിക്കഴിഞ്ഞിട്ടുണ്ട്. അവയില്‍ പലതും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. ട്രാവല്‍ ആന്‍ഡ് ലെഷര്‍ മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണം കേരളത്തിലേതാണെന്നു കണ്ടെത്തിയത് അതിനൊരുദാഹരണം മാത്രം. മണ്‍സൂണും വെള്ളം തേവുന്ന ചക്രങ്ങളും ഒറ്റത്തടിപ്പാലങ്ങളും കൊതുമ്പുവള്ളങ്ങളും കേരളീയവേഷങ്ങളും അത്തപ്പൂക്കളവും സോപാനസംഗീതവും ചലച്ചിത്രങ്ങളും കാളയോട്ടങ്ങളും ഉപ്പുമാങ്ങയും സ്വര്‍ണാഭരണങ്ങളും കയറുപിരിക്കലും ചെണ്ടകൊട്ടലും കാളവണ്ടിസവാരിയും തെങ്ങുകയറ്റവും ചിത്രകലയും നൃത്തരൂപങ്ങളും തെയ്യവും പാവക്കൂത്തും വെടിക്കെട്ടും വെളിച്ചെണ്ണയും തറവാടും നാലുകെട്ടും വിശറിയും ഊഞ്ഞാലും എല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നു.

വിദേശ ടൂറിസ്റ്റുകളെ എന്നതിലേറെ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയ ഒന്നാണ് വാട്ടര്‍ തീം പാര്‍ക്കുകള്‍. അവയെല്ലാം സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തില്‍ ഇപ്പോള്‍ അത്തരം മൂന്നു സംരംഭങ്ങളാണുള്ളത്. ഫാന്റസി പാര്‍ക്ക് (മലമ്പുഴ), സില്‍വര്‍ സ്റ്റോം (അതിരപ്പിള്ളി) വീഗാലാന്‍ഡ് (കൊച്ചി) എന്നിവ.

ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും ധാരാളമായി രംഗത്തെത്തിയതാണ് കഴിഞ്ഞ ദശകത്തിലെ കേരളത്തിലെവിനോദസഞ്ചാരരംഗത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്ന്. ഗ്രേറ്റ് ഇന്‍ഡ്യാ ടൂര്‍ കമ്പനിയാണ് ഈ രംഗത്തെ ഏറ്റവും പ്രമുഖസ്ഥാപനം. മറ്റു പ്രധാന സ്ഥാപനങ്ങളില്‍ ചിലത് ഇവയാണ്: എയര്‍ ട്രാവല്‍ എന്റര്‍ പ്രൈസസ്, അക്ബര്‍ ട്രാവല്‍സ്, ജയശ്രീ ട്രാവല്‍സ്, സീതാ ട്രാവല്‍സ്, ഫോര്‍ യു ഹോളിഡേയ്സ് ആന്‍ഡ് ട്രാവല്‍ സെന്റര്‍, ഓവര്‍സീസ് എയര്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍, സ്വസ്തിക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, തോമസ്കുക്ക് യൂണിവേഴ്സല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, യുണൈറ്റഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ചാണക്യ ഗ്രൂപ്പ്, ചാലൂക്യ ഗ്രൂപ്പ്, ഡെസ്റ്റിനേഷന്‍ ഇന്‍ഡ്യ, സതേണ്‍ ബാക് വാട്ടേഴ്സ്.

1995 മുതലാണ് അന്താരാഷ്ട്ര ചാര്‍ട്ടര്‍ വിമാനസര്‍വീസ് കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. കേരളത്തെ ഒരു ചാര്‍ട്ടേര്‍ഡ് ഡെസ്റ്റിനേഷന്‍' ആക്കുന്നതില്‍ ഇതും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

വന്‍തോതിലുള്ള ടൂറിസ്റ്റുകളുടെ വരവ് പല തലങ്ങളിലും ദൂഷ്യഫലങ്ങളുണ്ടാക്കുക സ്വാഭാവികമാണ്. ഹിപ്പിസംസ്കാരത്തിന്റെ പ്രചാരകാലത്ത് കോവളം അത്തരം ദുരിതങ്ങള്‍ ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്ത് ഏതുതരം ടൂറിസ്റ്റുകളെയാണ് കേരളം ആകര്‍ഷിക്കേണ്ടത് എന്ന വിവേചനബുദ്ധിയോടുള്ള ആസൂത്രണമാണ് ഇപ്പോള്‍ നടക്കുന്നത്. വന്‍കിട ടൂറിസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് പുതിയ ടൂറിസം നയം എന്നതാണ് സൂചനകള്‍. അതോടൊപ്പം തന്നെ ഓരോ ടൂറിസ്റ്റ് സങ്കേതത്തിന്റെയും വാഹകശേഷി നിര്‍ണയിക്കാനുള്ള ശ്രമങ്ങളും കേരളം ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെക്കൊണ്ട് അടുത്തകാലത്തു നടത്തിയ വാഹകശേഷി (carrying capacity) പഠനം അതിനുദാഹരണമാണ്.

സംസ്ഥാനത്തിന്റെ ടൂറിസം വിഹിതം വര്‍ധിപ്പിക്കുന്നതിനും കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ആനുകൂല്യം കിട്ടുന്നതിനുമുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അഞ്ചാം പദ്ധതിക്കാലത്ത് സംസ്ഥാന ബജറ്റില്‍ വിനോദസഞ്ചാരത്തിനായി നീക്കിവച്ചിരുന്നത്. 71.5 ലക്ഷം രൂപമാത്രമാണ്. ഇത് എട്ടാം പദ്ധതിയില്‍ 2922 ലക്ഷം രൂപയായി വര്‍ധിച്ചു. ഒമ്പതാം പദ്ധതിയില്‍ ബജറ്റിലെ സുപ്രധാന വിഹിതം തന്നെയായ 4,600 ലക്ഷം രൂപയാണ് ടൂറിസത്തിനായി വകയിരുത്തിയത്.

'കേരള ട്രാവല്‍ മാര്‍ട്ട്' എന്ന പേരില്‍ 2000-ാമാണ്ടില്‍ നടന്ന ട്രാവല്‍-ടൂറിസം വിപണനമേള കേരളത്തിലെ ടൂറിസം വികസനചരിത്രത്തിലെ നല്ലൊരു കാല്‍വയ്പായിരുന്നു. ഹോട്ടലുടമകള്‍, റിസോര്‍ട്ടുടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഗതാഗതസ്ഥാപന ഉടമകള്‍, ആയുര്‍വേദ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ഹൗസ്ബോട്ടുടമകള്‍ തുടങ്ങി വിനോദസഞ്ചാരരംഗത്തെ എല്ലാ സേവനമേഖലകളില്‍ നിന്നുള്ളവരും പ്രസ്തുത മേളയില്‍ പങ്കെടുക്കുകയുണ്ടായി. രണ്ടാം കേരള ട്രാവല്‍ മാര്‍ട്ട് 2002 ഒക്ടോബര്‍ ആദ്യവാരത്തിലാണു നടന്നത്. രണ്ടായിരത്തി അഞ്ചാമാണ്ടില്‍ പത്തു ദശലക്ഷം ടൂറിസ്റ്റുകള്‍ എന്ന സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായാണ് ഈ മേള വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യമേളയില്‍ കേരളത്തിലെ 135 കമ്പനികള്‍ പങ്കെടുത്തു. 350 മറുനാടന്‍ കമ്പനികളാണ് കേരളത്തിന്റെ ടൂറിസ്റ്റ് വിഭവങ്ങള്‍ വാങ്ങാനായി മേളയില്‍ പങ്കെടുത്തത്. അവയില്‍ 230 എണ്ണം ആര്‍ജന്റീന മുതല്‍ ഉക്രെയ് ന്‍ വരെയുള്ള നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ളവ ആയിരുന്നു.

2001-ല്‍ കേരളത്തിന്റെ പുതുക്കിയ കരട് ടൂറിസം നയം സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി കെ.വി.തോമസ് പുറത്തിറക്കുകയുണ്ടായി. 'ടൂറിസം വിഷന്‍ 2025' എന്ന ആ നയരേഖ പാരമ്പര്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ഉറച്ചുനിന്നുകൊണ്ട് ഉന്നത നിലവാരമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഭാവിലക്ഷ്യം എന്ന് വ്യക്തമാക്കി. പ്രതിവര്‍ഷടൂറിസം വരുമാനത്തില്‍ 10%-വും വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ 7%-വും ആഭ്യന്തര സന്ദര്‍ശകരുടെ എണ്ണത്തില്‍ 9%-വും വര്‍ധനയാണ് അതു വിഭാവനം ചെയ്യുന്നത്. ഓരോ വര്‍ഷവും 10,000 തൊഴിലവസരങ്ങള്‍ ടൂറിസത്തിലൂടെ സൃഷ്ടിക്കാനാകുമെന്ന പ്രത്യാശയും അതിലുണ്ട്. അധികമറിയപ്പെടാത്ത സ്ഥലങ്ങള്‍, കലകള്‍, പാചകരീതികള്‍, സ്മാരകങ്ങള്‍, കരകൗശലവിദ്യകള്‍ എന്നിവ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അതില്‍ എടുത്തുപറഞ്ഞിരിക്കുന്നു. മറ്റൊരു പ്രധാന വസ്തുത സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും ഭാവി ടൂറിസം വികസനപദ്ധതികള്‍ മിക്കവയും മുന്നോട്ടുകൊണ്ടുപോവുക എന്ന പ്രഖ്യാപനമാണ്. കോവളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ജലപാതാവികസനം കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമഗതാഗതസൌകര്യം യാഥാര്‍ഥ്യമാക്കല്‍ എന്നിവയ്ക്കും വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കായലുകള്‍, ആയുര്‍വേദം, ഈക്കോ ടൂറിസം എന്നിവയെ കേന്ദ്രീകരിച്ചുള്ളവയായിരിക്കണം ഭാവി വിനോദസഞ്ചാര പദ്ധതികളെന്നും നിര്‍ദേശിക്കുന്നുണ്ട് നയരേഖ.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ ടൂറിസം രംഗം അഭുതപൂര്‍വമായി വികസിക്കും എന്നതിന്റെ സൂചനകളുണ്ട്. അന്തര്‍ദേശീയ തലത്തില്‍ കേരളം നടത്തിയ പ്രചാരണപ്രോത്സാഹനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളം പ്രാധാന്യമുള്ള ഒരിടം തന്നെ കരസ്ഥമാക്കിക്കഴിഞ്ഞു. ഇന്ത്യയിലെ സന്ദര്‍ശനകേന്ദ്രങ്ങളില്‍ ഒന്ന് എന്നല്ല മൗലികമായ ഒരു ലക്ഷ്യതീരം എന്ന നിലയില്‍ത്തന്നെയാണ് അന്താരാഷ്ട്രരംഗത്ത് ഇന്ന് കേരളം പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നത്. 1999-ല്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍, കേരളത്തെ 'ലോകത്തിലെ അനിവാര്യമായും സഞ്ചരിക്കേണ്ട' അമ്പതു സ്ഥലങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കുകയുമുണ്ടായി. ആ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള മറ്റൊരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ - താജ്മഹല്‍. സാംബാനൃത്തോത്സവത്തിന്റെ നഗരമായ റിയോ ഡി ഷിനെയ്റൊ, ചൈനീസ് വന്‍മതില്‍ എന്നിവയോടൊപ്പം തോള്‍ചേര്‍ന്നു നില്‍ക്കാന്‍ പോന്നത്ര പ്രശസ്തി കേരളത്തിന് അതിലൂടെ ഉണ്ടായി എന്നത് ചില്ലറക്കാര്യമല്ല. പിന്നീട് മറ്റൊരു വിലയിരുത്തലില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ കേരളത്തെ 'വിശ്വപറുദീസകള്‍ പത്തെണ്ണത്തില്‍ ഒന്ന്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. അടുത്ത കാലത്ത് അന്താരാഷ്ട്ര ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍ കേരളത്തിനുമേല്‍ വാരിച്ചൊരിഞ്ഞ ആകര്‍ഷകങ്ങളായ മറ്റു വിശേഷണങ്ങള്‍ ഇവയാണ്: ഇരുപത്തൊന്നാം ശ.-ത്തിന്റെ നൂറ് മഹദ്യാത്രാലക്ഷ്യങ്ങളില്‍ ഒന്ന് കേരളമാണ് (ട്രാവല്‍ ആന്‍ഡ് ലെഷര്‍), ലോകത്തിലെ പത്ത് 'മില്ലെനിയം ഹോട്ട്സ്പോട്ടുകളില്‍' ഒന്ന് (എമിറേറ്റ്സ് ഇന്‍ഫ്ളൈറ്റ് മാഗസിന്‍), ഭാരതം സുശാന്തമായി പ്രവഹിക്കുന്ന ഒരിടം (ദ് ന്യൂയോര്‍ക്ക് ടൈംസ്) എവിടേക്കാണോ ഊര്‍ജസ്വലരായ സഞ്ചാരികള്‍ അന്വേഷിച്ചെത്തുന്നത് അവിടം (ഫിനാന്‍ഷ്യല്‍ ടൈംസ്), അതിപുരാതനവും അത്യുദാത്തവുമായ ഒരു ചികിത്സാപദ്ധതിയുടെ വിശുദ്ധദേശം (ജിയോ സൈസണ്‍), ഒരു മനുഷ്യായുസ്സില്‍ സന്ദര്‍ശിച്ചിരിക്കേണ്ട ആറു സ്വപ്നതീരങ്ങളില്‍ ഒന്ന് (ഖലീജ് ടൈംസ്).

ഒട്ടനവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ 1995-നുശേഷമുള്ള 'സുവര്‍ണദശ'യില്‍ കേരളത്തിലെ ടൂറിസം രംഗം കൈവരിക്കുകയുണ്ടായി. വിനോദസഞ്ചാര രംഗത്ത് ഏറ്റവും നന്നായി ശോഭിക്കുന്ന സംസ്ഥാനത്തിനുള്ള ഭാരതസര്‍ക്കാരിന്റെ പുരസ്കാരം 1999, 2000, 2001 എന്നീ വര്‍ഷങ്ങളില്‍ കേരളമാണ് നേടിയത്. ഇതിനുപുറമേ ലഭിച്ചിട്ടുള്ള മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: ഏറ്റവും മികച്ച ടൂറിസം ചലച്ചിത്രത്തിനുള്ള ഭാരതസര്‍ക്കാര്‍ അവാര്‍ഡ് (2001), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പുരസ്കാരം-ഭാരതസര്‍ക്കാര്‍ (2001), ട്രാവല്‍, ടൂറിസം പ്രൊമോഷന്‍ എന്നീ രംഗങ്ങളില്‍ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം-ഔട്ട്ലുക്ക് ട്രാവല്ലര്‍ ആന്‍ഡ് ടായ് (TAAI)/2000, 2001, ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ലെഷര്‍ ടൂറിസം-പസിഫിക് ഏര്യാ ട്രാവല്‍ റൈറ്റേഴ്സ് അസ്സോസിയേഷന്‍ (2000-2001), ഗ്രാന്‍ഡ് അവാര്‍ഡ് ഫോര്‍ ഹെറിറ്റേജ്-പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ (2002).

ടൂറിസ്റ്റു സങ്കേതങ്ങള്‍

വിനോദസഞ്ചാരികളുടെ സന്ദര്‍ശനകേന്ദ്രങ്ങളാണ് ടൂറിസ്റ്റുസങ്കേതങ്ങള്‍. ആധുനിക ടൂറിസത്തില്‍ സ്ഥല ങ്ങള്‍ മാത്രമല്ല സഞ്ചാരികളുടെ ലക്ഷ്യം. ഉദാഹരണത്തിന്, കേരളത്തിലേക്ക് വരുന്ന സഞ്ചാരികളില്‍ നല്ലൊരു പങ്കിന്റെയും മുഖ്യ ആകര്‍ഷണം ഇന്ന് ആയുര്‍വേദമാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ ഇന്ന് 'ടൂറിസം ഉത്പന്നങ്ങള്‍' എന്നു വിളിക്കുന്നതിന് ഇതും കാരണമായി. ടൂറിസം വിഭവങ്ങളെ 'ഉത്പന്ന'ങ്ങളാക്കി വിപണനം ചെയ്യുകയാണ് ആധുനിക ടൂറിസം. എങ്കിലും, സ്ഥലം അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായി ഇന്നും നിലനില്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര രംഗം

അന്താരാഷ്ട്ര വിനോദസഞ്ചാര സങ്കേതങ്ങളില്‍ ഇന്നും ഏറെ പ്രാധാന്യമുള്ളവയാണ് വിശ്വസപ്താത്ഭുതങ്ങള്‍. ഈജിപ്തിലെ പിരമിഡുകളും പാരീസിലെ ഈഫല്‍ഗോപുരവും ചൈനയിലെ വന്‍മതിലുമെല്ലാം അതിലുള്‍പ്പെടുന്നു.

വികസിത രാജ്യങ്ങളെക്കാള്‍ അവികസിത രാജ്യങ്ങളാണ് ഇന്ന് പുതിയ പുതിയ ടൂറിസം വിഭവങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം കരീബിയന്‍ മേഖലയാണ്. ലോകത്തിലെ ഏറ്റവും ആര്‍ഭാടപൂര്‍വമായ സുഖവാസകേന്ദ്രങ്ങള്‍ പലതും കരീബിയന്‍ ദ്വീപുകളിലാണുള്ളത് - ജമെയ്കാ ദ്വീപ്, ബാര്‍ബഡോസ് ദ്വീപ്, ഹെയ്തി തുടങ്ങിയവയെല്ലാം. സവിശേഷമായ പരമ്പരാഗത ഭക്ഷണങ്ങള്‍, ലഹരിപാനീയങ്ങള്‍, ആഴക്കടലില്‍ വിനോദമത്സ്യബന്ധനം നടത്താനുള്ള സൗകര്യം, ഗ്രാമീണ ക്രിക്കറ്റ് കളിക്കളങ്ങള്‍ തുടങ്ങി പ്രകൃതിഭംഗിക്കനുബന്ധമായി ഒട്ടേറെ വിഭവങ്ങളും ആ ദ്വീപുകളിലുണ്ട്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നറിയപ്പെടുന്നത് ഹെയ്തിയിലെ 'സിറ്റാഡല്‍' എന്ന വാസ്തുവിസ്മയമാണ്.

അടുത്ത കാലം വരെ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാതിരുന്ന പല രാജ്യങ്ങളും ഇന്ന് ടൂറിസം രംഗത്തെത്തിയിട്ടുണ്ട്. ഭൂട്ടാന്‍ നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. 1974 മുതലാണ് അവിടെ വിനോദസഞ്ചാരം നിലവില്‍ വന്നത്. ഇന്ന് ദേശീയ വരുമാനത്തിന്റെ മുഖ്യ പങ്കു നല്‍കുന്നതുതന്നെ ടൂറിസമാണ്.

പ്രകൃതിവിസ്മയങ്ങളായ നയാഗ്രാ വെള്ളച്ചാട്ടം, ആസ്ട്രിയയിലെ സാഗ്സ്പൈറ്റ്സ മലകള്‍, ചൈനയിലെ പര്‍വതോദ്യാനങ്ങള്‍, അമേരിക്കയിലെ യെല്ലോസ്റ്റ്യന്‍ നാച്വറല്‍ പാര്‍ക്ക്, വൈറ്റ് സാന്‍സ് നാഷണല്‍ മോണ്യുമെന്റ്, നോര്‍വെയിലെ വോറിങ്ഫോസ് ജലപാതം, സാംബിയയിലെ വിക്ടോറിയ ഫാള്‍സ്, ആഫ്രിക്കയിലെ അതിവിശാലമായ വിക്ടോറിയ തടാകം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ റെയിന്‍ബോ ബ്രിഡ്ജ്, ചാവു കടല്‍, വെനിന്‍സുലയിലെ ഏയ്ഞ്ചല്‍ ഫാള്‍സ് എന്നിവ ഇപ്പോഴും ബഹുസഹസ്രം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.

മനുഷ്യനിര്‍മിതമായ ടൂറിസ്റ്റ് നഗരങ്ങളും കൂറ്റന്‍ സൌധങ്ങളും ഗോപുരങ്ങളും മ്യൂസിയങ്ങളും പാര്‍ക്കുകളും ചരിത്ര-പുരാവസ്തുസ്മാരകങ്ങളുമാണ് പ്രധാനപ്പെട്ടവ. അവ പിരമിഡുകള്‍ മുതല്‍ ഡിസ്നിലാന്‍ഡുവരെയും ദിനോസര്‍ മ്യൂസിയങ്ങള്‍ വരെയും വ്യാപിച്ചുകിടക്കുന്നു. ന്യൂയോര്‍ക്കും പാരീസും സിങ്കപ്പൂരുമെല്ലാം പ്രമുഖ നഗരസങ്കേതങ്ങളാണ്. ഫ്രാന്‍സിലെ ആര്‍ട്ട് ഗ്യാലറികള്‍, പൂക്കളുടെ നഗരമായ ഹോളണ്ടിലെ ഹേഗിലുള്ള സീല്‍- ഡോള്‍ഫിന്‍ - തിമിംഗല പാര്‍ക്കുകള്‍, ആസ്ട്രേലിയയിലെ ജലകേളീവേദികള്‍ തുടങ്ങിയവ വിശ്വ ടൂറിസ്റ്റ് ഭൂപടത്തിലെ മുഖ്യസ്ഥാനത്തുതന്നെയുണ്ട്.

സമകാലിക വിനോദസഞ്ചാരരംഗത്ത് വളരെയധികം പ്രാധാന്യമുള്ള ചില ഉത്സവാഘോഷങ്ങള്‍ ഇവയാണ്. റിയോ കാര്‍ണിവല്‍ (ബ്രസീല്‍), എഡിന്‍ബറോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ (സ്കോട്ട്ലാന്‍ഡ്), ഫെസ്റ്റിവല്‍ ഒഫ് ബിയര്‍ ഡ്രിങ്കിങ് (മ്യൂനിച്ച്), മോംബ ഫെസ്റ്റിവല്‍ (മെല്‍ബോണ്‍), വിയന്ന ഫെസ്റ്റിവല്‍, (ആസ്ട്രിയ), ഇന്റര്‍നാഷണല്‍ സെയിലിങ് വീക്ക്, മിഡ്സമ്മര്‍ കാര്‍ണിവല്‍, ഇന്റര്‍നാഷണല്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ (ആന്റിഗ്വ ആന്‍ഡ് ബിര്‍ബുസ), ബ്രിഡ്ബെയ്ന്‍ ഫെസ്റ്റ് (ക്യൂന്‍സ്ലാന്‍ഡ്), ഫുഡ് ആന്‍ഡ് വൈന്‍ ഫെസ്റ്റ് (ടാസ്മാനിയ), ഫെസ്റ്റിവല്‍ ഒഫ് വെര്‍ത്ത് (സാല്‍ഡ്ബര്‍ഗ്), ഫോക്ലോരമ (കാനഡ), ലിന്റേണ്‍ ഫെസ്റ്റിവല്‍ (ചൈന), ഡ്രാഗന്‍ ബോട് ഫെസ്റ്റിവല്‍ (ചൈന), മൂണ്‍ ഫെസ്റ്റിവല്‍ (ചൈന), ഹെല്‍സിങ്കി ഫെസ്റ്റിവല്‍ (ഫിന്‍ലാന്‍ഡ്), കാന്‍ഫിലിം ഫെസ്റ്റിവല്‍ (ഫ്രാന്‍സ്), ദ് ഗ്രാന്‍ഡ്പരേഡ് (ജര്‍മ്മനി), ലവ് പരേഡ് (ബര്‍ലിന്‍), ഏഥന്‍സ്ബെല്‍ ഫെസ്റ്റിവല്‍ (ഗ്രീസ്), സ്പിങ് ഫെസ്റ്റിവല്‍ (സലാല).

1999 ഒക്.-ല്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ പ്രസിദ്ധീകരിച്ച 'ഫിഫ്റ്റി പ്ലേസസ് ഒഫ് എ ലൈഫ് ടൈമി'നെ അധികരിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പത് ടൂറിസ്റ്റ് സങ്കേതങ്ങളെ('പാരഡൈസ് ഫൗണ്ട്')ക്കുറിച്ചുള്ള വിവരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നഗരങ്ങള്‍

വിനോദസഞ്ചാരികള്‍ക്ക് ഒഴിവാക്കാനാകാത്ത നഗരസൗന്ദര്യത്തിനുടമയാണ് ന്യൂയോര്‍ക്ക്. വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഇസ്താംബൂള്‍ പൗരാണികശോഭ കൊണ്ട് വിശ്വനഗരസങ്കേതങ്ങളില്‍ മുഖ്യ സ്ഥാനമലങ്കരിക്കുന്നു. വടക്കു-കിഴക്കന്‍ സ്പെയിനിലെ ബാര്‍സിലോണയാണ് വിനോദസഞ്ചാരപ്രാധാന്യമുള്ള മറ്റൊരു നഗരം. തെക്കുകിഴക്കന്‍ ചൈനയിലെ ഹോങ്കോങ് വളരെ മുമ്പുതന്നെ ദൃശ്യപ്പെരുമയുള്ളതാണ്. സാംബാനൃത്തോത്സവത്തിന്റെ നഗരിയായ ബ്രസീലിലെ റിയോഡിഷെനെയ്റൊ, ലോകാത്ഭുതങ്ങളിലൊന്നിനെ ശിരസ്സേറ്റി നില്‍ക്കുന്ന പാരീസ് നഗരം, ക്രിസ്തുവിന്റെ തിരുശേഷിപ്പുകളാല്‍ ഗരിമയാര്‍ന്ന ജറുസലേം, ഇംഗ്ലണ്ടിലെ തെംസ് നദീതീരത്തുള്ള ലണ്ടന്‍, ഇറ്റലിയിലെ വെനീസ്, കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ എന്നീ നഗരങ്ങളാണ് മറ്റു സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍.

വന്യസങ്കേതങ്ങള്‍

കിഴക്കന്‍ ആഫ്രിക്കയിലെ സെറെന്‍ഗെറ്റി (Serengeti) വന്യസങ്കേതം ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. ടാന്‍സാനിയയിലെ സെറെന്‍ഗെറ്റി ദേശീയോദ്യാനവും കെനിയയിലെ മസായ്മറ റിസര്‍വും അതിലുള്‍പ്പെടുന്നു. ആര്‍ബര്‍ട്ടയുടെയും ബ്രിട്ടീഷ് കൊളംബിയയുടെയും അതിര്‍ത്തിയിലുള്ള 'ദ് റോക്കി മൗണ്ടന്‍ പാര്‍ക്ക്' ലോകപൈതൃകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു (World Heritage site).

ചന്ദനശിലകളുടെ ഏറ്റവും വലിയ നിക്ഷേപങ്ങളുള്ള ആസ്ട്രേലിയയുടെ 'ഔട്ട് ബാക്ക്', സമുദ്രസസ്യജന്തുജാല വൈവിധ്യത്തിന്റെ വിസ്മയ കാഴ്ചകളുമായി നില്‍ക്കുന്ന പാപ്പുവാ ന്യൂ ഗിനിയയിലെ 'കോറല്‍ റീഫു'കള്‍, കാനനക്കാഴ്ചകളുടെ അവസാനത്തെ വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ആമസോണ്‍ വനങ്ങള്‍, വടക്കന്‍ ആരിസോണയിലെ 'ദ് ഗ്രാന്‍ഡ് കാനിയോണ്‍ പര്‍വ്വതനിരകള്‍' എന്നിവ ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന വന്യസങ്കേതങ്ങളാണ്. പസിഫിക് സമുദ്രത്തില്‍ ഇക്വഡോറിനും 600 മൈല്‍ പടിഞ്ഞാറുള്ള ഗലാപഗോസ് ദ്വീപുകള്‍ കൂറ്റന്‍ ആമകളുടെ നിവാസകേന്ദ്രമാണ്. 'ഏയ് ഞ്ചല്‍ ജലപാത'ത്തിന്റെയും മലനിരകളുടെയും ചാരുദൃശ്യങ്ങളുള്ള വന്യസങ്കേതമാണ് തെ.കിഴക്കന്‍ പെനിന്‍സുലയിലെ ടെപൂയി. പെന്‍ഗ്വിനുകളുടെ അന്റാര്‍ട്ടിക്കയും ഒട്ടകങ്ങളുടെ സഹാറയുമാണ് മറ്റു ലോകോത്തര പ്രകൃതിസങ്കേതങ്ങളില്‍ മുഖ്യം.

സ്വര്‍ഗതീരങ്ങള്‍

അഭൗമമായ സൗന്ദര്യാനുഭൂതി പകരുന്ന വിനോദസഞ്ചാരസങ്കേതങ്ങളില്‍ നിന്ന് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ കണ്ടെത്തിയ 'സ്വര്‍ഗദേശ'ങ്ങളിലൊന്ന് കേരളമാണ്. പോളിനേഷ്യാ, മെലനേഷ്യാ തുടങ്ങി 25,000-ത്തോളം ദ്വീപുകളടങ്ങിയ പസിഫിക് ദ്വീപുകളാണ് മറ്റൊരിടം. 1.1 മില്യന്‍ ഏക്കര്‍ വലുപ്പമുള്ള മിനെസൊറ്റ-കാനഡ അതിര്‍ത്തിയിലെ തടാകസമുച്ചയമാണ് മറ്റൊരു 'സ്വര്‍ഗ'ദേശം. ബൗണ്ടറി വാട്ടേഴ്സ് എന്നാണിതറിയപ്പെടുന്നത്. ദക്ഷിണ യൂറോപ്പിലെ ഗ്രീക്ക് ദ്വീപുകള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെയ്ച്ചില്‍സ് ദ്വീപുകള്‍, ടോറസ് ഡെല്‍ പീനെ ദേശീയോദ്യാനം (തെക്കേ അമേരിക്ക) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു മൂന്നു സ്ഥലങ്ങള്‍. ഇതില്‍ ടോറസ് ഡെല്‍ പീനെ, യുനെസ്കോ, ബയോസ്ഫിയര്‍ റിസര്‍വ് ആയി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ്. ഇവിടത്തെ നീലത്തടാകം അനുപമമായ ഒരു പ്രകൃതി വിശേഷമാണ്. 'ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്സ്' എന്നറിയപ്പെടുന്ന, കരീബിയന്‍ കടലിനെയും അറ്റ്ലാന്റിക് സമുദ്രത്തെയും വേര്‍തിരിക്കുന്ന ചെറുദ്വീപസമൂഹം ആണ് മറ്റൊരു സ്വര്‍ഗസുന്ദരതീരം. ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് 30 മൈല്‍ തെക്കുള്ള അമാല്‍ഫി തീരം, പസിഫിക് സമുദ്രത്തിലെ 'ഹവായ്യന്‍ ദ്വീപുകള്‍' എന്നിവയാണ് ഈ പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. വേറൊന്ന് ജപ്പാനിലെ 'റ്യോക്കന്‍' എന്നറിയപ്പെടുന്ന വിശ്രമവസതികളാണ്. പരമ്പരാഗത സത്രങ്ങളാണ് ഇവ. ഇവയ്ക്ക് ഈഡോ കാലത്തോളം (1603-1867) പഴക്കമുണ്ട്.

അതിരില്ലാത്ത രാജ്യങ്ങള്‍

ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ട്, ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റ്, ഫ്രാന്‍സിലെ ലോയര്‍ താഴ് വാരം, മധ്യകാലിഫോര്‍ണിയയിലെ 'ബിഗ്സ'ര്‍, 'കനേഡിയന്‍ മാരിടൈംസ്', വ.കിഴക്കന്‍ അമേരിക്കയിലെ വെര്‍മോന്റ്, നോര്‍വേ തീരങ്ങള്‍, വിയറ്റ്നാമിലെ ഡനാങ് മുതല്‍ ന്യൂ വരെയുള്ള പര്‍വതതാഴ്വാരം, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, ഇറ്റലി, ആസ്ട്രിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആല്‍പ്സ് പര്‍വതനിരകള്‍, മധ്യ ഇറ്റലിയിലെ ടസ്കനി എന്നിവിടങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സീമാതീതമായ പ്രകൃതിസൗന്ദര്യവും വിനോദാനുഭൂതികളും പകരുന്ന ഈ 'അതിരില്ലാത്ത' രാജ്യങ്ങളില്‍ ടസ്കനി കുതിരപ്പന്തയങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും നാടാണ്. വെര്‍മോന്റ് ലോകത്തിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് മേഖലയാണ്.

ലോകാത്ഭുതങ്ങള്‍

ഭാരതത്തിലെ താജ്മഹല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ്. കൊളറാഡോയിലെ മെഡാ വെര്‍ദെ താഴ്വാരമാണ് മറ്റൊരിടം. 52,074 ഏക്കര്‍ പരന്നുകിടക്കുന്ന 4,000-ത്തിലേറെ ചരിത്രാതീതസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ പാര്‍ക്ക് ആണിത്. 1906-ലാണ് ഇതു സ്ഥാപിച്ചത്. 'എ ലിറ്റില്‍ സിറ്റി ഒഫ് സ്റ്റോണ്‍-അസ്ലീപ്പ്' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. 'റോമിന്റെ ഹൃദയ'മായ വത്തിക്കാന്‍ നഗരം, സെന്റ് പീറ്റേഴ്സ് ബസലിക്കയും ഡിസ്റ്റെയ് ന്‍ ചാപ്പലുമായി ഈ ലോകാത്ഭുതപട്ടികയില്‍ പ്രത്യേകസ്ഥാനമലങ്കരിക്കുന്നു. ഗ്രീസിലെ ഏഥന്‍സിലുള്ള അക്രോപോളിസ് എന്ന 'ക്ഷേത്രനഗര'മാണ് മറ്റൊരു ആധുനിക ടൂറിസം 'ലോകാത്ഭുതം'. തെ.പടിഞ്ഞാറന്‍ ജോര്‍ദാനിലെ 'പെട്രാ' എന്ന മരുപ്രദേശം, ചൈനയിലെ വന്മതില്‍, ഈജിപ്തിലെ പിരമിഡുകള്‍ എന്നിവയോടൊപ്പം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു വിസ്മയദേശമാണ് ആങ്ഖോര്‍. വ.പടിഞ്ഞാറന്‍ കംബോഡിയയില്‍ 9-ാം ശ. മുതല്‍ 13-ാം ശ. വരെ നിലവിലിരുന്ന വലിയൊരു നഗരസംസ്കൃതിയുടെ അവശേഷിപ്പുകളാണ് ഇവിടെയുള്ളത്. മരങ്ങള്‍ക്കുള്ളിലായിപ്പോയ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇപ്പോഴും നിലവിലുള്ള ബുദ്ധസന്യാസിമാരുടെ സാന്നിധ്യവുമെല്ലാം ഈ 'ഭൂതകാല'നഗരത്തെ അവാച്യമായ യാത്രാനിര്‍വൃതി പകരുന്ന ഒരിടമാക്കുന്നു. 'ലോകാത്ഭുതങ്ങ'ളില്‍ മറ്റൊന്ന് മാച്ചു പിക്ചു എന്ന ദക്ഷിണപെറുവിലെ മലമുകള്‍ത്താവളമാണ്. ഇങ്കാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളുള്ള ഇവിടവും ഒരു ഭൂതകാല നഗരമാണ്. ഇന്ന് 'സഞ്ചാരയോഗ്യ'മായിക്കഴിഞ്ഞ മറ്റു രണ്ടു പുതിയ 'സ്ഥല'ങ്ങള്‍ കൂടി ഈ ലോകാത്ഭുതപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്ന് ശൂന്യാകാശവും മറ്റൊന്ന് 'സൈബര്‍ സ്പേസു'മാണ്.

ഇന്ത്യ

ഇന്ത്യയുടെ തലസ്ഥാനനഗരമായ ദല്‍ഹിതന്നെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്കു സമ്മാനിക്കാന്‍ പോരുന്നതാണ്. കുത്തബ്മിനാര്‍, ഷാജഹാന്‍ബാദ് തുടങ്ങിയ സപ്തനഗരങ്ങളുടെ അവശിഷ്ടങ്ങള്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍, ഇന്ത്യയുടെ നാനാദേശത്തുനിന്നുമുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സാംസ്കാരികകേന്ദ്രങ്ങള്‍ എന്നിവ ദല്‍ഹിയിലെ വൈവിധ്യമാര്‍ന്ന ടൂറിസം വിഭവങ്ങളില്‍ ചിലതു മാത്രമാണ്. ടൂറിസവുമായി ബന്ധപ്പെട്ട ആഭ്യന്തരസൗകര്യങ്ങളുടെ കാര്യത്തില്‍ ആവശ്യമായതെല്ലാം സ്വന്തമാക്കിയിട്ടുള്ള ഇവിടം ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണ്. ചെങ്കോട്ട, രാഷ്ട്രപതിഭവന്‍, 21-ാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹായ് ക്ഷേത്രം, കുത്തബ്മീനാര്‍ തുടങ്ങിയവ നഗരപ്രാന്തത്തിലെ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ഉത്തര ഭാരതത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര സങ്കേതങ്ങളിലൊന്നാണ് ആഗ്രയിലെ താജ്മഹല്‍. വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ പ്രണയകുടീരം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 50 ടൂറിസ്റ്റ് ലക്ഷ്യങ്ങളില്‍ ഒന്നെന്ന ഖ്യാതി നേടിയിട്ടുണ്ട്. സമീപസ്ഥലമായ മറ്റൊരു സങ്കേതം ഫത്തേപൂര്‍ സിക്രിയാണ്.

പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണക്ഷേത്രം സിക്ക് ആരാധനാകേന്ദ്രമെന്നപോലെതന്നെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിടവുമാണ്. സുഖ്നാ പാര്‍ക്ക്, റോസ് ഗാര്‍ഡന്‍, പിന്‍ജോര്‍ ഉദ്യാനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പെരുമകളുമായി ഉത്തരേന്ത്യന്‍ ടൂറിസ്റ്റുസങ്കേതങ്ങളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ചണ്ഡീഗഢ്.

ഇന്ത്യയിലെ അതിപ്രാചീനനഗരമായ വാരാണസി ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രമാണ്. ഗംഗാസ്നാനത്തിനായും മതപരമായ ആചാരങ്ങള്‍ക്കായും എത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ ബാഹുല്യം കാശിയെ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാക്കുന്നു.

അടുത്തകാലം വരെ ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട താവളങ്ങളിലൊന്നായിരുന്നു കാശ്മീര്‍. പൂക്കള്‍, പഴവര്‍ഗങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍, മഞ്ഞുമലകള്‍ എന്നിവയെല്ലാം ചേര്‍ന്ന് വര്‍ണാഘോഷമാക്കിയ ഒരിടമാണ് അവിടം. 'ടൂറിസ്റ്റുകളുടെ പറുദീസ' എന്നാണ് കാശ്മീര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നതുതന്നെ. ദാല്‍ തടാകത്തിലെ ഹൗസ്ബോട്ടുകളാണ് കാശ്മീരിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നത്. 1883-ല്‍ എം.ടി.കെന്നാര്‍ഡ് എന്ന ഇംഗ്ലീഷുകാരനാണ് ഈ ആശയം ആദ്യമായി സാക്ഷാത്ക്കരിച്ചത്. ഷാലിമാര്‍ ഉദ്യാനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഭീകരപ്രവര്‍ത്തനങ്ങളുടെ താവളമായി കാശ്മീര്‍ മാറിയതോടെ സഞ്ചാരികള്‍ കാശ്മീരിനെ ഒഴിവാക്കിത്തുടങ്ങി.

സമാനതകളില്ലാത്ത ഒരു ഇന്ത്യന്‍ ടൂറിസ്റ്റുസങ്കേതമാണ്, ടിബറ്റന്‍ ബുദ്ധിസത്തിന്റെ നിറക്കൂട്ടുകളും കുളിരുപെയ്യുന്ന മലനിരകളുമായി നിലനില്ക്കുന്ന ലഡാക്ക്. മരുഭൂമികളുടെ നാടായ രാജസ്ഥാന്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. കോട്ടകളും കൊട്ടാരങ്ങളും കരകൗശലവിസ്മയങ്ങളുമായി ജയ്പൂരും ജോഡ്പൂരും ജയ്സാല്‍മറും സഞ്ചാരികളെ കാത്തിരിക്കുന്നു. താര്‍മരുഭൂമിയിലൂടെ ഒട്ടകത്തിന്റെ പുറത്തു കയറി യാത്ര ചെയ്യുക ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ വിനോദങ്ങളിലൊന്നാണ്.

സൗമ്യസുന്ദരമായ ഹിമാചല്‍ പ്രദേശ് നല്ലൊരവധിക്കാല വിശ്രമകേന്ദ്രമാണ്. സിംലയിലും കുളുവിലും-മണാലിയിലുമുള്ള റിസോര്‍ട്ടുകള്‍ ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രസിദ്ധമായ ആധുനിക ടൂറിസ്റ്റ് സങ്കേതങ്ങളാണ്.

ഉത്തരഭാരത ടൂറിസ്റ്റ് സങ്കേതങ്ങളില്‍ മുഖ്യമായ മറ്റുചിലവ ഖജുരാഹൊ, മാന്‍ഡു, ചിറ്റോര്‍ഗഢ്, ബിക്കാനീര്‍, മുസ്സൂറി-നൈനിത്താള്‍, ഹരിദ്വാര്‍, ഋഷീകേശ് എന്നിവയാണ്.

ജുഹു ബീച്ചും, ജഹാംഗീര്‍ ആര്‍ട് ഗ്യാലറിയും പൃഥ്വി തിയെറ്ററും ഗേറ്റ്വേ ഒഫ് ഇന്‍ഡ്യ, ഹൈക്കോടി, വിക്ടോറിയ ടെര്‍മിനസ് തുടങ്ങിയ വാസ്തുവിസ്മയങ്ങളുമായി മുംബൈ പശ്ചിമേന്ത്യയിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നു. അവിടെ നിന്ന് ഔറംഗാബാദിലേക്കുള്ള വഴിയിലാണ് ഇന്ത്യന്‍ ചിത്ര-ശില്പകലകളുടെ ഉദാത്തമാതൃകകളുമായി എല്ലോറയും അജന്തയുമുള്ളത്. ഗോവയാണ് പശ്ചിമതീരത്തെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രം.

രാഷ്ട്രപിതാവിന്റെ ജന്മനാടായ ഗുജറാത്ത് ക്ഷേത്രങ്ങളും മ്യൂസിയങ്ങളും കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അഹമ്മദ്പൂര്‍ മാന്‍ഡവി ശാന്തസുന്ദരമായ സമുദ്രതീരങ്ങളിലൊന്നാണ്.

പൂര്‍വ്വഭാരതദേശത്തെ സുപ്രധാന വിനോദസഞ്ചാരനഗരം കൊല്‍ക്കത്തയാണ്. കാളീപൂജയുടെ വര്‍ണപ്പകിട്ടും വിക്ടോറിയ മെമ്മോറിയലിന്റെ തലയെടുപ്പും ശാന്തിനികേതനത്തിന്റെ ലാളിത്യമാര്‍ന്ന പ്രൗഢിയും ബേലൂര്‍ മഠത്തിന്റെ വിശുദ്ധിയും ഒക്കെ സമന്വയിച്ചിട്ടുള്ള നഗരമാണിത്. പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്ന് ഡാര്‍ജിലിങ് ആണ്.

ആയിരത്തിലധികം ക്ഷേത്രങ്ങളുള്ള ഭുവനേശ്വര്‍, രഥോത്സവത്തിന്റെ നഗരമായ പുരി, സൂര്യക്ഷേത്രം നിലനില്‍ക്കുന്ന കൊണാരക് ലിന്‍കതടാകം എന്നിവിടങ്ങള്‍ ഒറീസ്സയിലെ വിനോദസഞ്ചാര സങ്കേതങ്ങളില്‍ പ്രധാനപ്പെട്ടവയാണ്: കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയങ്ങളും ഖാസി-ജെയ്ന്‍ഷ്യ മലമുകള്‍ത്താവളങ്ങളും സിംസാങ് താഴ്വാരവുമാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര വിഭവങ്ങള്‍. നാളന്ദ, സാരനാഥ്, ബുദ്ധഗയ തുടങ്ങിയവയാണ് മറ്റു പൂര്‍വ്വ ഭാരത ടൂറിസ്റ്റ് സങ്കേതങ്ങള്‍. അഗര്‍ത്തലയിലെ മാന്‍പാര്‍ക്കും അമര്‍സാഗര്‍ തടാകവും, ബറോമുറ പര്‍വതനിരകളും ത്രിപുരയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളും, ലക്ഷദ്വീപും ഇന്ത്യന്‍ ടൂറിസത്തിലെ സുപ്രധാന വിഭവങ്ങളില്‍ പലതും കൈമുതലായുള്ളവ ആണ്.

ദക്ഷിണ ഭാരതത്തില്‍, ചെന്നൈ നഗരം മുഖ്യ വിനോദസഞ്ചാരകേന്ദ്രമാണ്. മറീന ബീച്ച്, ലൈറ്റ്ഹൗസ്, നാഷണല്‍ ആര്‍ട് ഗ്യാലറി, സ്നേക്ക് പാര്‍ക്ക്, മാന്‍ പാര്‍ക്ക് എന്നിവ നഗരത്തിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. മഹാബലിപുരം, കാഞ്ചീപുരം, ചിദംബരം, തഞ്ചാവൂര്‍, മധുരമീനാക്ഷി ക്ഷേത്രം, ഊട്ടി, കൊടൈക്കനാല്‍ എന്നീയിടങ്ങളാണ് തമിഴ്നാട്ടിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കന്യാകുമാരി ത്രിവേണിസംഗമമെന്നതുപോലെ തന്നെ ഗാന്ധിസ്മാരകം കൊണ്ടും വിവേകാനന്ദപ്പാറ കൊണ്ടും ശ്രദ്ധേയമാണ്. ഭീമാകാരമായ തിരുവള്ളുവര്‍ പ്രതിമ അടുത്ത കാലത്താണ് വിവേകാനന്ദപ്പാറയ്ക്കു സമീപത്ത് സ്ഥാപിച്ചത്.

ഫ്രഞ്ച് വാസ്തുവിദ്യയുടെ അവശേഷിപ്പുകളാണ് പോണ്ടിച്ചേരിയെ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അരബിന്ദോ ആശ്രമം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും പോണ്ടിച്ചേരിയിലെ ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ആണ്.

ദക്ഷിണേന്ത്യയിലെ സുപ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളാണ് ബാംഗ്ലൂരും മൈസൂറും. മൈസൂര്‍ കൊട്ടാരം, വൃന്ദാവന്‍ ഉദ്യാനം, ലാല്‍ബാഗ്, ഗ്ലാസ് ഹൗസ്, ചാമുണ്ഡീ ഹില്‍സ് എന്നിവയാണ് ഇവിടങ്ങളിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍. നംപി, ശ്രവണബല്‍ഗോള, കൊല്ലൂര്‍, ധര്‍മസ്ഥല ബേലൂര്‍, ജോഗ്ഫാള്‍സ്, ശൃംഗേരി തുടങ്ങിയവയും കര്‍ണാടകസംസ്ഥാനത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയായുണ്ട്.

ആന്ധ്രപ്രദേശിലെ മുഖ്യ ടൂറിസ്റ്റ് നഗരം തലസ്ഥാനമായ ഹൈദരാബാദു തന്നെ. ചാര്‍മീനാര്‍, ഗോള്‍ക്കൊണ്ട കോട്ട, സലാര്‍ജങ് മ്യൂസിയം, ഖുത്തബ്ഷാഹി കുടീരങ്ങള്‍, ഹുസൈന്‍സാഗര്‍ തടാകം തുടങ്ങിയവ അവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. മെക്കാമസ്ജിദ്, നാഗാര്‍ജുനസാഗര്‍, ബിര്‍ളാമന്ദിര്‍, തിരുപ്പതി, വാറങ്കല്‍ ശ്രീശൈലം ക്ഷേത്രം, ലേപാക്ഷി, സിംഹാചലം തുടങ്ങിയവയാണ് ആന്ധ്രപ്രദേശിലെ മറ്റു ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

ദീപാവലി, ഹോളി, മഹാനവമി, വിഷു തുടങ്ങിയ ദേശീയോത്സവങ്ങള്‍ക്കു പുറമേ ഏതാനും വിനോദസഞ്ചാരപ്രാധാന്യമുള്ള ഉത്സവങ്ങളും മേളകളും ഭാരതത്തിലുണ്ട്. ഖജുരാഹൊ നൃത്തോത്സവം, പുഷ്കര്‍മേള എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. കാര്‍ത്തിക പൂര്‍ണിമയ്ക്ക് (നവംബര്‍ മാസത്തിലെ ആദ്യപൗര്‍ണമി) രാജസ്ഥാനിലെ അജ്മീറിനടുത്തുള്ള പുഷ്കറില്‍ നടക്കുന്ന മഹോത്സവമാണ് പുഷ്കര്‍മേള. ഒട്ടകച്ചന്തയാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. പുഷകര്‍ തടാകതീരത്തെ ഈ മേളയില്‍ ഒട്ടകച്ചന്തയ്ക്കുപുറമേ കാളച്ചന്തയും കുതിരച്ചന്തയുമുണ്ട്. ബിഹാറിലെ സോനാപൂര്‍ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയാണ്. ഇതും ഇന്ത്യന്‍ ടൂറിസത്തില്‍ ഏറെ പ്രാധാന്യമര്‍ഹിച്ചു കഴിഞ്ഞിട്ടുണ്ടിപ്പോള്‍. ഗുജറാത്തിലെ ഭവ്നാഥ് മേള, സര്‍ഖൈജ്മേള, ടാര്‍നിടാര്‍ മേള എന്നിവയും ഹരിയാനയിലെ സൂരജ്കുന്‍സ് കരകൗശല മേളയും നാസിക്, ഉജ്ജയിനി, ഹരിദ്വാര്‍, അലാഹാബാദ് എന്നിവിടങ്ങളില്‍ നടക്കാറുള്ള കുംഭമേളകളും വിനോദസഞ്ചാര പ്രാധാന്യമുള്ളവയാണ്. കേരളത്തിലെ ഓണം വാരാഘോഷവും നെഹ്രു ട്രോഫി വള്ളംകളിയുമാണ് മറ്റുദാഹരണങ്ങള്‍. ദല്‍ഹി പ്രഗതി മൈതാനത്തില്‍ വര്‍ഷംതോറും നടക്കാറുള്ള 'ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ ഒഫ് ഇന്‍ഡ്യ' എന്ന വ്യാപാരമേളയോടൊപ്പം തന്നെ സാംസ്കാരികോത്സവങ്ങളായ ദല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പരേഡും നാടന്‍ നൃത്തങ്ങളുടെ ഉത്സവവും വിനോദസഞ്ചാര പ്രാധാന്യം ഉള്ളവയാണ്.

ഇന്ത്യയിലെ സാഹസിക ടൂറിസം സങ്കേതങ്ങള്‍, ഗഢ് വാള്‍, കുമാവോണ്‍, ഡാര്‍ജിലിങ്, റാഞ്ചി, പച്ച്മാര്‍ഗ്, മഹാബലേശ്വര്‍, ഷില്ലോങ്, ഗഢ്വാള്‍, സിംല, ഊട്ടി എന്നിവിടങ്ങളാണ്. മലകയറ്റം, സ്കീയിങ് തുടങ്ങിയ കായികവിനോദങ്ങള്‍ക്കുള്ള സൗകര്യം ഇവിടങ്ങളില്‍ ഉണ്ട്.

ദേശീയോദ്യാനങ്ങളും വന്യമൃഗസങ്കേതങ്ങളുമാണ് ഇന്ത്യയിലെ ഈക്കോ-ടൂറിസം ആസ്ഥാനങ്ങളായി നിലവിലുള്ളത്.

കേരളം

കോവളം ബീച്ചും തേക്കടി തടാകവും മാത്രമാണ് കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. സമുദ്രതീരങ്ങള്‍, മലയോരങ്ങള്‍, കായല്‍പ്പരപ്പുകള്‍, വെള്ളച്ചാട്ടങ്ങള്‍, അണക്കെട്ടുകള്‍, മ്യൂസിയങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍, ദേശീയോദ്യാനങ്ങള്‍, മേളകള്‍, കലോത്സവങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ടൂറിസം ഉത്പന്നങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.

സമുദ്രതീരസങ്കേതങ്ങള്‍

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രതീരവിനോദസഞ്ചാരകേന്ദ്രം കോവളംതന്നെയാണ്. ശാന്തസുന്ദരമായ ഈ തീരഭൂമി 1930 മുതലാണ് വിശ്രമസങ്കേതങ്ങളിലൊന്നായി മാറിത്തുടങ്ങിയത്. ഇപ്പോള്‍ ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, ഐ.ടി.ഡി.സി. ബീച്ച് ('കോവളം ഹോട്ടല്‍സ്' ആണ് ഇപ്പോള്‍ ഐ.ടി.ഡി.സി.) എന്നിങ്ങനെ മൂന്നു ബീച്ചുകള്‍ അവിടെയുണ്ട്. ആധുനികവിനോദസഞ്ചാരസങ്കല്പങ്ങളെ സാക്ഷാത്ക്കരിക്കാന്‍ പോന്ന ആഭ്യന്തര സൗകര്യങ്ങള്‍ ഇന്ന് കോവളത്തുണ്ട്. അവയില്‍ ആകര്‍ഷകമായ ഹെറിറ്റേജ് ഹോട്ടലുകള്‍, ബീച്ച് റിസോര്‍ട്ടുകള്‍, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, കരകൗശലവിപണികള്‍, വിദേശീയവും തദ്ദേശീയവുമായ ഭക്ഷണശാലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കോവളം കഴിഞ്ഞാല്‍ കേരളത്തിലെ സുപ്രധാന സമുദ്രതീരസങ്കേതം എന്നു വിശേഷിപ്പിക്കാവുന്നത് വര്‍ക്കലയെ ആണ്. ടൂറിസത്തിന്റെ പ്രാരംഭകാലത്ത് നിലവിലിരുന്ന 'സ്പാ'കള്‍ക്കു തുല്യമായ ഒരിടമാണ് വര്‍ക്കല ബീച്ചും പരിസരവും. 'പാപനാശം' എന്ന നീര്‍ച്ചാല്‍ രോഗസംഹാരിണികൂടെയാണെന്നാണു വിശ്വാസം. തീരത്തെ കീഴ്ക്കാംതൂക്കായ മണ്ണടരുകള്‍ ആണ് വര്‍ക്കലയിലെ മറ്റൊരു പ്രത്യേകത. ബീച്ചിനോട് ചേര്‍ന്ന് ഏതാണ്ട് രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ജനാര്‍ദനസ്വാമിക്ഷേത്രമുണ്ട്. പാപനാശം ഒരു ആധുനികവിനോദസഞ്ചാരസങ്കേതമാണെങ്കിലും പണ്ടുപണ്ടേ അതൊരു തീര്‍ഥാടനകേന്ദ്രവുമായിരുന്നു.

ആസൂത്രിതമായ പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതായിക്കഴിഞ്ഞ ഒരു കടല്‍ത്തീരമാണ് ചെറായി. കൊച്ചിയിലെ വൈപ്പിന്‍ദ്വീപിനരികിലാണ് ചെറായി കടല്‍ത്തീരം. സൗമ്യസുന്ദരമായ ഈ തീരത്ത് ഇടയ്ക്കിടെ ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ട് കൗതുകക്കാഴ്ചകള്‍ ഒരുക്കാറുണ്ട്.

കേരളത്തിലെ ആഭ്യന്തര ടൂറിസം രംഗത്ത് ഏറെ പ്രാധാന്യമുള്ളവയാണ് ശംഖുംമുഖം (തിരുവനന്തപുരം), തിരുമുല്ലവാരം (കൊല്ലം), തങ്കശ്ശേരി (കൊല്ലം), താനൂര്‍ (മലപ്പുറം), ബേപ്പൂര്‍ (മലപ്പുറം), തിക്കോടി (കോഴിക്കോട്), ധര്‍മടം (കണ്ണൂര്‍), ഏഴിമല (കണ്ണൂര്‍), പള്ളിക്കര (കാസര്‍ഗോഡ്), കാപ്പില്‍ (കാസര്‍ഗോഡ്), കണ്വതീര്‍ഥ (കാസര്‍ഗോഡ്) എന്നീ സമുദ്രതീരങ്ങള്‍. ശംഖുംമുഖം കടപ്പുറത്ത് കാനായി കുഞ്ഞിരാമന്‍ ഒരുക്കിയിട്ടുള്ള ജലകന്യക എന്ന ശില്പം സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു ദൃശ്യാനുഭവമാണ് പകരുന്നത്. നക്ഷത്രമത്സ്യത്തിന്റെ ആകൃതിയിലുള്ള ഒരു ഭോജനശാലയും ഇവിടത്തെ കൌതുകങ്ങളില്‍പ്പെടുന്നു. തിരുമുല്ലവാരം ബീച്ചിനടുത്തായി ഒരു പരശുരാമക്ഷേത്രവുമുണ്ട്. ബലികര്‍മാദികള്‍ക്കായി നിരവധി ഹൈന്ദവമതവിശ്വാസികള്‍ എത്തിച്ചേരുന്ന പുണ്യതീര്‍ഥമാണത്. തങ്കശ്ശേരി പോര്‍ത്തുഗീസ് വാസ്തുവിദ്യയുടെ അവശേഷിപ്പുകള്‍ കൊണ്ടും ലൈറ്റ് ഹൗസുകൊണ്ടും വ്യത്യസ്തമായ അനുഭവം പകരാന്‍ പോന്നതാണ്. താനൂര്‍ ബീച്ച് ഒരു പരമ്പരാഗത മത്സ്യബന്ധനകേന്ദ്രംകൂടിയാണ്. അടുത്തുതന്നെ അതിപുരാതനമായ കേരളദേശപുരം ക്ഷേത്രവുമുണ്ട്. ബേപ്പൂര്‍ തീരം ലോകപ്രശസ്തമായ ഉരുനിര്‍മാണകേന്ദ്രം കൂടെയാണ്. തിക്കോടിയില്‍ ലൈറ്റ്ഹൗസിനുപുറമേ വെള്ളിയാംകുന്നിന്റെ ദൂരസാന്നിധ്യവും ആകര്‍ഷണമായുണ്ട്. കാപ്പില്‍ ബീച്ച് കണ്ണൂര്‍ കോട്ടയുടെ പ്രൗഢഗംഭീരമായ സാന്നിധ്യം കൊണ്ടാണ് വേറിട്ടുനില്‍ക്കുന്നത്. ഏഴിമല ബീച്ചിനടുത്തായാണ് നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കുപുറമേ സമുദ്രത്തിനുള്ളിലേക്ക് 4 കി.മീ. ദൂരം വാഹനയാത്ര ചെയ്യാവുന്ന കേരളത്തിലെ ഏക 'ഡ്രൈവ് ഇന്‍ ബീച്ച്' ആയ മുഴപ്പിലങ്ങാട്, പയ്യാമ്പലം എന്നിങ്ങനെ രണ്ടു സമുദ്രതീരസങ്കേതങ്ങള്‍ കണ്ണൂരിലുണ്ട്. പടിഞ്ഞാറേക്കര ബീച്ച്, കടലുണ്ടി പക്ഷിസങ്കേതത്തിനടുത്തുള്ള വള്ളിക്കുന്ന് ബീച്ച് എന്നിവ കേരളത്തിലെ വിനോദസഞ്ചാരപ്രാധാന്യമുള്ള സമുദ്രതീരങ്ങളാണ്. കാസര്‍ഗോഡ് ജില്ലയിലെ സന്ദര്‍ശനകേന്ദ്രങ്ങളില്‍ കണ്വതീര്‍ഥ, കാപ്പില്‍ എന്നീ തീരങ്ങളും ഉള്‍പ്പെടുന്നു.

വാസ്കോഡിഗാമയുടെ സന്ദര്‍ശനംകൊണ്ട് ചരിത്രപ്രസിദ്ധമായ കാപ്പാട് ബീച്ച്, ചീനവലകളുടെ ചാരുദൃശ്യങ്ങള്‍ ഓരക്കാഴ്ചകളായുള്ള ഫോര്‍ട്ട്കൊച്ചി ബീച്ച്, പൗരാണിക വാണിജ്യകേന്ദ്രത്തിന്റെയും തുറമുഖത്തിന്റെയും അവശേഷിപ്പുകള്‍കൊണ്ട് വ്യത്യസ്തമായ ആലപ്പുഴ ബീച്ച് എന്നിവയും കേരളത്തിലെ മുഖ്യ തീരസങ്കേതങ്ങളാണ്.

മലയോരസങ്കേതങ്ങള്‍

കേരളത്തിന്റെ കുളിരുപെയ്യുന്ന മലയോരങ്ങള്‍ സഞ്ചാരികള്‍ക്ക് അവാച്യമായ അനുഭൂതി പകരാന്‍പോരുന്നവയാണ്. അവയില്‍ മൂന്നാറാണ് ഏറ്റവും പ്രധാനം. സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്ന് ആറുകള്‍-ചെറുനദികള്‍-കൈകോര്‍ക്കുന്നു-മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവ. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് വേനല്‍ക്കാല വിശ്രമസങ്കേതം എന്ന നിലയില്‍ ഇവിടെ ഉപയോഗപ്പെട്ടുതുടങ്ങിയത്. ഹരിതാഭമായ തേയിലത്തോട്ടങ്ങള്‍, നീലക്കുറിഞ്ഞി പൂക്കുന്ന പുല്‍മേടുകള്‍, ചോലവനങ്ങള്‍ എന്നിവ ഇവിടത്തെ ആകര്‍ഷണങ്ങളാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും ഇവിടെയാണ്. മൂന്നാര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മലകയറ്റത്തിനും വിനോദമത്സ്യബന്ധനത്തിനുമുള്ള സൌകര്യങ്ങള്‍ പോത്തമേട്ടിലും ദേവികുളത്തുമുണ്ട്. ആട്ടുകാല്‍, നയമക്കാട്, ചിത്രപുരം എന്നിവിടങ്ങളില്‍ വെള്ളച്ചാട്ടങ്ങള്‍ ഒരുക്കുന്ന ഹൃദ്യമായ കാഴ്ചകളുണ്ട്. മാട്ടുപ്പെട്ടി തടാകത്തില്‍ ബോട്ടിംഗ് സൗകര്യമുണ്ട്. രാജമലയില്‍ വരയാടുകളെ കൈയെത്തുംദൂരത്ത് കാണാനാകും എന്നതാണ് മറ്റൊരാകര്‍ഷണം. ചരിത്രസ്മരണകളുടെ കുടക്കല്ലുകളും ചന്ദനഗന്ധവുമായി മറയൂര്‍ മൂന്നാര്‍സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ഹൈറേഞ്ച് ക്ലബ്ബ് കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്മരണകളാണ് സഞ്ചാരികളില്‍ ഉണര്‍ത്തിവിടുക. സൈക്കിള്‍സവാരി, ഹെലികോപ്ടര്‍ സഞ്ചാരം, ആംഗ്ലിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.

ലോകത്തിലെതന്നെ ഏറ്റവും ആകര്‍ഷകമായ മലയോര ടൂറിസ്റ്റ് സങ്കേതമാണ് തേക്കടിയിലെ പെരിയാര്‍ വന്യമൃഗസങ്കേതം. 1978 മുതല്‍ ഇത് കടുവാസംരക്ഷണകേന്ദ്രംകൂടിയാണ്. തേക്കടിയിലെ ഏറ്റവും ചാരുതയാര്‍ന്ന ദൃശ്യം തടാകത്തില്‍നിന്ന് വെള്ളം കുടിക്കാനായി മലയിറങ്ങിവരുന്ന ആനക്കൂട്ടങ്ങളാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമികൂടിയാണ് തേക്കടി. അടുത്തുള്ള പാണ്ടിക്കുഴി സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയപ്പെട്ട താവളമാകുന്നു. മംഗളാദേവിക്ഷേത്രമാണ് സമീപത്തെ മറ്റൊരാകര്‍ഷണം. ആദിവാസി സംസ്കൃതിയിലേക്കും പ്രകൃതിവിസ്മയങ്ങളിലേക്കുമുള്ള ഒരു ജാലകമാണ് തേക്കടിക്കടുത്തുള്ള പീരുമേട്.

കേരളത്തിലെ മലയോര ടൂറിസ്റ്റ് സങ്കേതങ്ങളില്‍ പ്രധാനപ്പെട്ടത് വയനാട് ആണ്. വയലേലകളും ഹരിതകാനനങ്ങളും തേയിലത്തോട്ടങ്ങളും ഇഴചേര്‍ന്നു നില്ക്കുന്ന സവിശേഷമായ കാന്തിയാണ് വയനാട്ടില്‍ സഞ്ചാരികള്‍ കാണുക. ഇവിടെ വെള്ളച്ചാട്ടങ്ങളും ആദിവാസികളുടെ തുടിമുഴക്കങ്ങളും ഇഴുകിച്ചേര്‍ന്നുയരുന്നു. പക്ഷികളും അപൂര്‍വസസ്യജാലങ്ങളും നിറഞ്ഞ കുറവദ്വീപ്, വിനോദയാനപാത്രങ്ങള്‍ ഒഴുകിനടക്കുന്ന പൂക്കോട് തടാകം, തുഷാരഗിരി വെള്ളച്ചാട്ടം, ഗുഹാചിത്രങ്ങളുടെ പൗരാണികശോഭയാര്‍ന്ന എടയ്ക്കല്‍ ഗുഹ, കാട്ടാനകള്‍ നാട്ടാനകളായി പരിണമിക്കുന്ന മുത്തങ്ങ ആനവളര്‍ത്തല്‍ കേന്ദ്രം എന്നിവയൊക്കെയാണ് വയനാട്ടിലെ മറ്റു മുഖ്യ കാഴ്ച വിരുന്നുകള്‍.

കോട്ടയത്തിനടുത്തുള്ള വാഗമാണ്‍, പാലക്കാടിനടുത്തുള്ള നെല്ലിയാമ്പതി, തിരുവനന്തപുരത്തിനടുത്തുള്ള പൊന്മുടി എന്നിവയാണ് ഇതര മലയോരടൂറിസ്റ്റു കേന്ദ്രങ്ങളില്‍ പ്രമുഖമായവ. പൊന്മുടിയിലെ മനോഹരമായ കോട്ടേജുകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉത്തര കേരളത്തിലെ വൈതല്‍ മലയും കാസര്‍ഗോട്ടെ ചെമ്പ്ര കൊടുമുടിയുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയങ്കരങ്ങളാണ്.

മ്യൂസിയങ്ങള്‍, കൊട്ടാരങ്ങള്‍

പുത്തന്‍മാളിക (കുതിരമാളിക), പാലസ് മ്യൂസിയം, നേപ്പിയര്‍ മ്യൂസിയം,ശാസ്ത്രസാങ്കേതിക മ്യൂസിയം, ചാച്ചാനെഹ്രു ചില്‍ഡ്രന്‍സ് മ്യൂസിയം, ബയോടെക്നോളജി മ്യൂസിയം, കോയിക്കല്‍ കൊട്ടാരത്തിലെ ഫോക്ലോര്‍ മ്യൂസിയം എന്നിവയാണ് തിരുവനന്തപുരത്തെ മ്യൂസിയങ്ങള്‍. പൂഞ്ഞാര്‍ കൊട്ടാരം കോട്ടയം ജില്ലയിലെ ചരിത്രമ്യൂസിയമാണ്. ഇടപ്പള്ളിയിലെ കേരളചരിത്രമ്യൂസിയം, തൃശൂര്‍ ആര്‍ട്ട് മ്യൂസിയം, കിര്‍റ്റാഡ്സ് മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം, തൃശൂര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ആര്‍ട്ട് മ്യൂസിയം എന്നിവയാണ് കേരളത്തിലെ മറ്റു മ്യൂസിയങ്ങള്‍.

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരം, കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, സാന്താക്രൂസ് ബസലിക്ക, മട്ടാഞ്ചേരി ഡച്ച് കൊട്ടാരം, ജൂതപ്പള്ളി, ബോള്‍ഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയം, ചീനവലകള്‍, കണ്ണൂര്‍ തൊടീക്കുളം ക്ഷേത്രം, കാസര്‍ഗോഡ് അനന്തപുര തടാകക്ഷേത്രം, വയനാട് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം എന്നീ സംരക്ഷിത സ്മാരകങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ പ്രാധാന്യമുണ്ട്.

ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി (തിരുവനന്തപുരം), പഴശ്ശിരാജാ ആര്‍ട്ട് ഗ്യാലറി (കോഴിക്കോട്) എന്നീ ആര്‍ട്ട് ഗ്യാലറികളും കേരളത്തിന്റെ ടൂറിസ്റ്റ് വിഭവങ്ങളാണ്.

വയനാട്ടിലെ എടയ്ക്കല്‍ ഗുഹ പൗരാണിക കേരള സംസ്കൃതിയുടെ ഈടുവയ്പുകള്‍ കൊണ്ട് ഒരു ചരിത്ര മ്യൂസിയം തന്നെയായിരിക്കുന്നു.

കണ്ണൂരിലെ അറയ്ക്കല്‍ കെട്ട്, ഗുണ്ടര്‍ട് ബംഗ്ലാവ്, കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, കോട്ടയത്തെ പൂഞ്ഞാര്‍ കൊട്ടാരം എന്നിവ സന്ദര്‍ശനകേന്ദ്രങ്ങളാണ്. ഇപ്പോള്‍ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പത്മനാഭപുരം കൊട്ടാരം. കേരളീയവാസ്തു വിദ്യയുടെയും ചിത്രകലയുടെയും മികച്ച മാതൃകകളിലൊന്നാണിത്.

തീര്‍ഥാടനകേന്ദ്രങ്ങള്‍

മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളത്തില്‍ ഒട്ടനവധി തീര്‍ഥാടനകേന്ദ്രങ്ങളുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് ആ തീര്‍ഥാടനകേന്ദ്രങ്ങളാണ്. അവയില്‍ ഗുരുവായൂരും ശബരിമലയുമാണ് മികച്ച വരുമാനം സംസ്ഥാനത്തിന് നേടിക്കൊടുക്കുന്ന തീര്‍ഥാടനകേന്ദ്രങ്ങള്‍. ജാതിമതഭേദമെന്യേ ഏതൊരാള്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ശബരിമല അയ്യപ്പക്ഷേത്രം. 12-നും 50-നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കുമാത്രമേ ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുള്ളു. അന്യ ഭാരതീയ സംസ്ഥാനങ്ങളില്‍നിന്ന് ഏറ്റവുമധികം തീര്‍ഥാടകരെത്തുന്ന സ്ഥലമാണിവിടം. പവിത്രമായ മലകയറ്റമാണ് ഈ തീര്‍ഥാടനകേന്ദ്രത്തിന്റെ ഒരു പ്രത്യേകത. ഗംഗാസ്നാനംപോലെ പവിത്രമായ ഒന്നാണ് ഇവിടെയുള്ള പമ്പാനദിയിലെ സ്നാനം എന്ന് വിശ്വസിച്ചുപോരുന്നു. ഗുരുവായൂര്‍ ദക്ഷിണകാശി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്നതിനുള്ള ആനകളെ സംരക്ഷിക്കുന്ന പുന്നയൂര്‍ക്കോട്ട തീര്‍ഥാടനകേന്ദ്രമെന്നപോലെതന്നെ വിനോദസഞ്ചാരകേന്ദ്രവുമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവവിശ്വാസി സംഗമവേദിയായ മാരാമണ്‍ കണ്‍വെന്‍ഷന്‍ (കോഴഞ്ചേരി) ക്രൈസ്തവതീര്‍ഥാടനകേന്ദ്രങ്ങളില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്നു. മലയാറ്റൂര്‍, എടത്വ, ഭരണങ്ങാനം, വലിയപള്ളി, വഴിക്കടവ് കുരിശുപള്ളി, കുരിശുമല എന്നിവയാണ് പ്രധാനപ്പെട്ട ക്രൈസ്തവ തീര്‍ഥാടനകേന്ദ്രങ്ങള്‍. മറ്റുള്ളവയില്‍ ചിലത് ഇവയാണ്: സെന്റ് ഡൊമനിക് ചര്‍ച്ച് (ആലുവ), പരുമല പള്ളി, നിലയ്ക്കല്‍ പള്ളി, സെന്റ് മേരീസ് ചര്‍ച്ച് (വല്ലാര്‍പ്പാടം), സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് (ഇടപ്പള്ളി), സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് (ഫോര്‍ട്ട് കൊച്ചി - ഇന്ത്യയിലെ പ്രഥമ യൂറോപ്യന്‍ ചര്‍ച്ച് ആണിത്), സെന്റ് മേരീസ് ചര്‍ച്ച് (മണ്ണാര്‍ക്കാട്), മന്നാനം പള്ളി, സെന്റ് തോമസ് ചര്‍ച്ച് (ചേര്‍ത്തല), സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (അര്‍ത്തുങ്കല്‍), സെന്റ്മേരീസ് ചര്‍ച്ച് (നിരണം) ക്രൈസ്റ്റ് ദ് കിങ് ചര്‍ച്ച് (വെട്ടുകാട്).

മുസ്ലീം തീര്‍ഥാടനകേന്ദ്രങ്ങളില്‍ ബീമാപള്ളി (തിരുവനന്തപുരം), വാവരുപള്ളി (എരുമേലി), ജുമാമസ്ജിദ് (താഴത്തങ്ങാടി), തങ്ങള്‍പ്പാറ (കോട്ടയം), കടുവാപ്പള്ളി (കൊല്ലം), പാലക്കാട് ജുമാമസ്ജിദ്, പഴയങ്ങാടി മോസ്ക് (കൊണ്ടോട്ടി), ജമാഅത്ത് മോസ്ക് (മലപ്പുറം), മാടായി പള്ളി (കണ്ണൂര്‍), മാലിക്ദീനാര്‍ മോസ്ക് (കാസര്‍ഗോഡ്) ചേരമാന്‍ ജുമാ മസ്ജിദ് (കൊടുങ്ങല്ലൂര്‍) എന്നിവയാണ് പ്രധാനപ്പെട്ടവ.

ഇതരമതവിഭാഗങ്ങളുടെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ മുഖ്യമായവ ഇവയാണ്. ജൈനക്ഷേത്രം (ജൈനമേട്), ജുതസിനഗോഗ് (മട്ടാഞ്ചേരി).

ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവ ശ്രീപത്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം), ആറ്റുകാല്‍ ഭഗവതിക്ഷേത്രം (തിരുവനന്തപുരം), ശ്രീപരശുരാമക്ഷേത്രം (തിരുവല്ലം), ജനാര്‍ദനസ്വാമിക്ഷേത്രം (വര്‍ക്കല), ശ്രീകൃഷ്ണസ്വാമിക്ഷേത്രം (നെയ്യാറ്റിന്‍കര), അരുവിപ്പുറം ശിവക്ഷേത്രം, കൊറ്റംകുളങ്ങരക്ഷേത്രം (ചവറ), പരബ്രഹ്മക്ഷേത്രം (ഓച്ചിറ), പാര്‍ഥസാരഥിക്ഷേത്രം (ആറന്മുള), മണ്ണാറശ്ശാല ക്ഷേത്രം (ഹരിപ്പാട്), ചെട്ടിക്കുളങ്ങര ക്ഷേത്രം (മാവേലിക്കര), ശ്രീകൃഷ്ണസ്വാമിക്ഷേത്രം (അമ്പലപ്പുഴ) ശിവക്ഷേത്രം (ഏറ്റുമാനൂര്‍), എരുമേലി ധര്‍മശാസ്താക്ഷേത്രം, വൈക്കം ശിവക്ഷേത്രം, സരസ്വതി ക്ഷേത്രം (പനച്ചിക്കാട്) മംഗളാ ദേവിക്ഷേത്രം (തേക്കടി), ആലുവ ശിവക്ഷേത്രം, തൃക്കാക്കര ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം (ഇരിങ്ങാലക്കുട), വടക്കുംനാഥക്ഷേത്രം (തൃശൂര്‍), ഉത്രാളിക്കാവ് (വടക്കാഞ്ചേരി), മമ്മിയൂര്‍ ശിവക്ഷേത്രം, കടവല്ലൂര്‍ ശിവക്ഷേത്രം, വില്വാദ്രിനാഥക്ഷേത്രം (തിരുവില്വാമല), ശ്രീവിശ്വനാഥക്ഷേത്രം (കല്പാത്തി), കാടാമ്പുഴ ഭഗവതിക്ഷേത്രം, തിരുമന്ധാംകുന്ന് ഭഗവതിക്ഷേത്രം (അങ്ങാടിപ്പുറം), നാവാമുകുന്ദക്ഷേത്രം (തിരുനാവായ), ലോകനാര്‍കാവ് (വടകര), തിരുനെല്ലി മഹാഗണപതിക്ഷേത്രം (സുല്‍ത്താന്‍ബത്തേരി), തൃച്ചംബരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ക്ഷേത്രം (കണ്ണൂര്‍), കൊട്ടിയൂര്‍ ക്ഷേത്രം (കണ്ണൂര്‍) എന്നിവയാണ്. മാടായിപ്പാറ വള്ളിയൂര്‍ക്കാവ്, ലോകനാര്‍കാവ്, തിരുനാവായ തുടങ്ങിയവും പ്രധാന ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.

വിവിധ ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും കേരളത്തിലെ സുപ്രധാന തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അവയില്‍ മുഖ്യമായവ ഇവയാണ്: ശിവഗിരിമഠം (വര്‍ക്കല), മാതാ അമൃതാനന്ദമയി മഠം (കരുനാഗപ്പള്ളി), ശിവാനന്ദയോഗ വേദാന്ത ധന്വന്തരി ആശ്രമം (നെയ്യാര്‍ ഡാം), പന്മന ആശ്രമം (കരുനാഗപ്പള്ളി), രാമകൃഷ്ണ അദ്വൈതാശ്രമം (കാലടി), പോട്ട ധ്യാനകേന്ദ്രം (മുരിങ്ങൂര്‍), നിത്യാനന്ദാശ്രമം (കാഞ്ഞങ്ങാട്), അദ്വൈതാശ്രമം (ആലുവ), ആനന്ദാശ്രമം (ബേക്കല്‍), ശുഭാനന്ദാശ്രമം (ചെറുകോല്‍, മാവേലിക്കര) ശ്രീവിജയാനന്ദാശ്രമം (നാല്‍ക്കാലിക്കല്‍, ആറന്മുള).

തീര്‍ഥാടനകേന്ദ്രങ്ങള്‍ കൂടിയായ സ്മാരകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരൂരിലെ തുഞ്ചന്‍ സ്മാരകമാണ്. പൂന്താനം ഇല്ലം, മേല്‍പ്പത്തൂര്‍ ഇല്ലം എന്നിവയാണ് മറ്റു രണ്ടു സ്മാരകങ്ങള്‍. കേരളീയാചാര്യന്മാരുടെ ജന്മദേശങ്ങള്‍ പലതും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളാണ്. ശ്രീശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയും ശ്രീനാരായണഗുരുവിന്റെ ജന്മദേശമായ ചെമ്പഴന്തിയും ഇതിനുദാഹരണങ്ങളാണ്.

വന്യമൃഗസങ്കേതങ്ങള്‍

ദേശീയോദ്യാനങ്ങളും വന്യമൃഗസങ്കേതങ്ങളുമെല്ലാം ഏതൊരു ദേശത്തെയും പ്രധാനപ്പെട്ട ടൂറിസ്റ്റ് വിഭവങ്ങള്‍കൂടെയാണ്. അക്കാര്യത്തിലും കേരളം സമ്പന്നമാണ്. രണ്ട് ദേശീയോദ്യാനങ്ങളും 12 വന്യമൃഗസങ്കേതങ്ങളും കേരളത്തിലുണ്ട്. കേരളത്തിലെ വന്യമൃഗസങ്കേതങ്ങള്‍ ഇവയാണ്: നെയ്യാര്‍, പേപ്പാറ, ചെന്തുരുണി, പെരിയാര്‍, ഇടുക്കി, തട്ടേക്കാട്, ചിന്നാര്‍, പറമ്പിക്കുളം, ചിമ്മിനി, പീച്ചി-വാഴാനി, വയനാട്, ആറളം. നെയ്യാര്‍ വന്യമൃഗസങ്കേതവുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ സഫാരി പാര്‍ക്ക്, മുതലവളര്‍ത്തല്‍ കേന്ദ്രം എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതിലുള്‍പ്പെട്ട അഗസ്ത്യാര്‍കൂടം ഔഷധസസ്യങ്ങളുടെ കലവറ എന്നപോലെതന്നെ അനുപമമായ ഒരു പക്ഷിസങ്കേതം കൂടിയാണ്. സിന്ധൂനദീതടസംസ്കാരത്തെക്കാളും പിന്നിലുള്ള നദീതടസംസ്കാരത്തിന്റെ ഉറവിടംകൂടിയാണ് ചെന്തുരുണി വന്യമൃഗസങ്കേതം. വന്യമൃഗങ്ങളെ സഞ്ചാരികള്‍ക്ക് ധാരാളമായി കാണാനാവുന്ന ഒരിടമാണ് ചിന്നാര്‍. തട്ടേക്കാട് വന്യമൃഗസങ്കേതമെന്നതിലേറെ ഒരു പക്ഷി സങ്കേതമാണ്. ഇന്ത്യയിലെ തന്നെ അവശേഷിക്കുന്ന നിത്യഹരിത മഴക്കാടുകളുടെ ചാരുതയാണ് സൈലന്റ്വാലിയെ ശ്രദ്ധേയമാക്കുന്നത്. മലപ്പുറം ജില്ലയിലെ കടലുണ്ടിയും വയനാട് ജില്ലയിലെ പക്ഷിപാതാളവും കേരളത്തിലെ ആകര്‍ഷകങ്ങളായ പക്ഷിസങ്കേതങ്ങളാണ്.

കായലുകള്‍

ജലോത്സവങ്ങളും ജലഗതാഗതസൌകര്യങ്ങളുംകൊണ്ട് സന്ദര്‍ശനകുതുകികളെ വളരെ മുമ്പുതന്നെ കേരളത്തിലെ കായലുകള്‍ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ അവ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരവിഭവമായി മാറിയത് അടുത്തകാലത്താണ്. ഹൗസ്ബോട്ടുകളുടെ വരവാണ് അതിനു കാരണമായത്. അതിനു തുടക്കം കുറിച്ചത് സ്വകാര്യമേഖലയാണ്. 1993-ല്‍ ബാബുവര്‍ഗീസ് ആണ് പഴയ ചരക്കുഗതാഗതത്തിനുപയോഗിച്ചിരുന്ന കൂറ്റന്‍ കെട്ടുവള്ളങ്ങളെ ആധുനിക ടൂറിസം വിഭവങ്ങളിലൊന്നാക്കി മാറ്റാമെന്നു കണ്ടെത്തിയത്. അന്ന് ഒരു മുറിയും അടുക്കളയും ശൗചാലയവുമുള്ള ഒരു ഹൗസ്ബോട്ട് അദ്ദേഹം പണിതീര്‍ത്തിറക്കി. അതിവേഗം അത് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായി. ഇപ്പോള്‍ കായലില്‍ത്തന്നെ നൂറിലേറെ ഹൗസ്ബോട്ടുകള്‍ സഞ്ചാരികളുമായി നീങ്ങുന്നുണ്ട്. അവയില്‍ രണ്ടു മുറി അടുക്കള, ശൗചാലയം, പൂമുഖം എന്നിവയാണുള്ളത്. പരമ്പരാഗത ഭക്ഷണങ്ങളും മത്സ്യവിഭവങ്ങളും അവയില്‍ ചൂടോടെ പാചകം ചെയ്ത് നല്‍കപ്പെടുന്നു. കോണ്‍ഫറന്‍സ് സൗകര്യമുള്ള ഹൗസ് ബോട്ടുകളും ഇന്നു നിലവിലുണ്ട്. സംഗീതാസ്വാദനത്തിനും കലാരൂപപ്രകടനങ്ങളും പലതിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതാണ്ട് 80 അടി നീളമുണ്ടാവും കെട്ടുവള്ളങ്ങള്‍ക്ക്. ഓരോന്നിനും രണ്ട് തുറക്കാരും ഒരു വഴികാട്ടിയും പാചകക്കാരനും ഉണ്ടായിരിക്കും.

ഉത്സവങ്ങള്‍, മേളകള്‍

ലോകത്തിലെ ഏറ്റവും വലിയ സംഘകായിക വിനോദമാണ് കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരക്കുന്ന വള്ളംകളി. ആഭ്യന്തര വിനോദസഞ്ചാരികളെ എന്നപോലെ വിദേശവിനോദസഞ്ചാരികളെയും വന്‍തോതില്‍ ആകര്‍ഷിക്കുന്ന ഒന്നാണ് ജലോത്സവങ്ങള്‍. അവയില്‍ പ്രധാനപ്പെട്ടവ ചമ്പക്കുളം മൂലം വള്ളംകളി, ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളി, ആറന്മുള ഉത്രിട്ടാതി വള്ളംകളി, പായിപ്പാട് ജലോത്സവം എന്നിവയാണ്. ഇവയ്ക്കുപുറമേ ആലപ്പുഴ ടൂറിസം ഡവലപ്മെന്റ് കൗണ്‍സില്‍ നടത്തുന്ന ജലോത്സവവും ടൂറിസ്റ്റുകളെ നന്നായി ആകര്‍ഷിക്കുന്നുണ്ട്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പ്രതിവര്‍ഷം നടക്കാറുള്ള കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായും ഒരു ജലോത്സവം നടക്കുന്നുണ്ട് - ഇന്ദിരാഗാന്ധി വള്ളംകളി എന്നാണ് അതറിയപ്പെടുന്നത്. ഇവയ്ക്കുപുറമേ ഏതാനും ചെറിയ ചെറുകിട ജലോത്സവങ്ങളും പ്രതിവര്‍ഷം നടക്കാറുണ്ട്.

ഓണക്കാലത്ത് നടത്താറുള്ള ടൂറിസം വാരാഘോഷം, നിശാഗന്ധി നൃത്തോത്സവം, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, ആറ്റുകാല്‍ പൊങ്കാല, ബീമാപള്ളി ഉറൂസ്, സൂര്യ ചലച്ചിത്ര-നൃത്തകലോത്സവം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, സ്വാതി സംഗീതോത്സവം, ഫ്ലവര്‍ഷോ എന്നിവ തലസ്ഥാന നഗരിയിലെ ടൂറിസം പ്രാധാന്യമുള്ള ഉത്സവാഘോഷങ്ങളില്‍പ്പെടുന്നു.

കൊല്ലം കരകൗശലമേള, ഓമല്ലൂര്‍ കാലിച്ചന്ത, ആറന്മുള പാര്‍ഥസാരഥി ഗജമേള, ശബരിമല മകരവിളക്ക്, മണ്ണാര്‍ശാല ആയില്യം, ഓച്ചിറക്കളി, കാക്കാഴം ചന്ദനക്കുടം, കോട്ടയം ഫ്ലവര്‍ഷോ ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍, എരുമേലി പേട്ട തുള്ളല്‍, വൈക്കത്തഷ്ടമി, പുരൂര്‍ പള്ളി ചന്ദനക്കുടം, കടമ്മനിട്ട പടയണി, തൃപ്പൂണിത്തുറ അത്തച്ചമയം, കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കാണ്ടംപററി ഡാന്‍സ് ഫെസ്റ്റിവല്‍, ആലുവ ശിവരാത്രി, കാക്കൂര്‍ കാളയോട്ടം, തൃശൂര്‍പൂരം, മച്ചാട്ട് മാമാങ്കം, ഉത്രാളിക്കാവ് പൂരം, കല്പാത്തി രഥോത്സവം, പട്ടാമ്പിനേര്‍ച്ച, മലബാര്‍ പെപ്പര്‍ ഫെസ്റ്റിവല്‍ (കോഴിക്കോട്), മലബാര്‍ മഹോത്സവം. കൊണ്ടോട്ടി നേര്‍ച്ച, ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍, പെരുങ്കളിയാട്ടങ്ങള്‍, കൊടിയൂരുത്സവം, വയനാട് വഞ്ചിയൂര്‍ക്കാവിലെ ഉത്സവം, നിലമ്പൂര്‍പാട്ട്, തിരുമാനസംകുന്ന് പൂരം, കാഞ്ഞങ്ങാട്ട് പാട്ടുത്സവം, നീലേശ്വരം പൂരക്കളി ഉത്സവം, തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന കാളിയൂട്ടുത്സവവും പറണേറ്റും എന്നിവയെല്ലാം സന്ദര്‍ശകരെ ധാരാളമായി ആകര്‍ഷിക്കുന്ന കേരളത്തിലെ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

വെള്ളച്ചാട്ടങ്ങള്‍

ചെറുതും വലുതുമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങള്‍ കേരളത്തിലുണ്ട്. അവയില്‍ മിക്കവയും പ്രാദേശികതലത്തില്‍ ആഭ്യന്തര ടൂറിസത്തിന് ഏറെ സംഭാവന ചെയ്യുന്നവയാണ്. പാലരുവി, അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവ ആഭ്യന്തരസഞ്ചാരികളെ എന്നപോലെ വിദേശസഞ്ചാരികളെയും ആകര്‍ഷിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നവയാണ്. കൊല്ലത്തുനിന്ന് 75 കി.മീ. അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 300 അടി ഉയരമുള്ള ജലപാതമാണത്. അവിടെ സഞ്ചാരികളെ വരവേല്‍ക്കാനായി കെ.ടി.ഡി.സി. മോട്ടലും പൊതുമരാമത്തുവകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുമുണ്ട്. കേരളത്തിലെ മുഖ്യ വിനോദസഞ്ചാരസങ്കേതങ്ങളിലൊന്നായ കൊച്ചിയില്‍നിന്ന് 72 കി.മീ. അകലെയായി അതിരപ്പള്ളിയും 90 കി.മീ. അകലെയായി വാഴച്ചാലും സ്ഥിതിചെയ്യുന്നു. വെള്ളരിമല (കോഴിക്കോട്), അസ്യന്‍പാറ (നിലമ്പൂര്‍), ധോണി (പാലക്കാട്), കീഴാര്‍ക്കുത്ത്, ചീയപ്പാറ, പെരുന്തേനരുവി എന്നിവയാണ് മറ്റു പ്രധാന ജലപാതങ്ങള്‍.

കോട്ടകള്‍

ബേക്കല്‍കോട്ടയാണ് കേരളത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരപ്രാധാന്യമുള്ളത്. അതിവിശാലമായ സമുദ്രതീരത്തെ അഭിമുഖീകരിച്ചാണ് ഇതു സ്ഥിതിചെയ്യുന്നത്. സന്ദര്‍ശനകേന്ദ്രങ്ങളായ മറ്റു പ്രധാന കോട്ടകള്‍ പാലക്കാട് കോട്ട, കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ട, തലശ്ശേരിക്കോട്ട, കാസര്‍ഗോഡ് ചന്ദ്രഗിരി ക്കോട്ട, ഹോസ്ദുര്‍ഗ് കോട്ട, ആറ്റിങ്ങല്‍ അഞ്ചുതെങ്ങുകോട്ട എന്നിവയാണ്. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഈ കോട്ടകളെല്ലാം സംരക്ഷിതസ്മാരകങ്ങളുമാണ്.

അണക്കെട്ടുകള്‍

ജലസേചനരംഗത്തും വിദ്യുച്ഛക്തി ഉത്പാദനരംഗത്തുമെന്ന പോലെ തന്നെ അണക്കെട്ടുകള്‍ക്ക് വിനോദസഞ്ചാരരംഗത്തും പ്രാധാന്യമുണ്ട്. അണക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള തടാകങ്ങളില്‍ (റിസര്‍വോയറുകള്‍) പലതിനും കേരളത്തിലെ ടൂറിസം രംഗത്ത് വലിയ സ്ഥാനമുണ്ട്. തേക്കടി തന്നെ മുഖ്യ ഉദാഹരണം. മലമ്പുഴയില്‍ തടാകയാത്രയെക്കാള്‍ പ്രാധാന്യം അണക്കെട്ടിനു മുന്നിലുള്ള ഉദ്യാനം സന്ദര്‍ശിക്കലിനാണ്. ഉദ്യാനത്തില്‍ കാനായി കുഞ്ഞിരാമന്‍ തീര്‍ത്തിട്ടുള്ള യക്ഷി പ്രതിമ അവിടത്തെ മുഖ്യ ആകര്‍ഷണമാണ്. അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ഉദ്യാനമുള്ളത് നെയ്യാര്‍ ഡാമിലാണ്. അവിടെ ചീങ്കണ്ണി വളര്‍ത്തു കേന്ദ്രവും സഫാരിപാര്‍ക്കും കൂടെ ഉണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടും പരിസരവും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമായിരിക്കുന്നത് പ്രകൃതി ഭംഗി കൊണ്ടെന്ന പോലെ സമീപത്തെ ഇന്‍ഡോ-സ്വിസ് പ്രോജക്ട് കൊണ്ടു കൂടിയാണ്. മംഗലം , പീച്ചി, മൂഴിയാര്‍, കുറ്റ്യാടി, പെരുവണ്ണാമൂഴി, കക്കയം, പഴശ്ശി, ബാണാസുര എന്നീ അണക്കെട്ടുകളും സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

ദ്വീപുകള്‍

കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപിനും ബോള്‍ഗാട്ടി ദ്വീപിനും കേരളത്തിലെ ടൂറിസം രംഗത്തുള്ള പ്രധാന്യം ചെറുതല്ല. ബോള്‍ഗാട്ടിയിലെ ഹണിമൂണ്‍ കോട്ടേജുകള്‍ അത്തരത്തില്‍ ആദ്യമായി കേരളത്തിലുണ്ടായവയാണ്. ചീനവലകള്‍ അതിരിട്ട വൈപ്പിന്‍ ദ്വീപും നല്ല കേരളക്കാഴ്ചകളിലൊന്നാണ്. അപൂര്‍വ പക്ഷികളുടെയും പതഞ്ഞൊഴുകുന്ന പുഴയുടെയും സാന്നിധ്യത്താല്‍ ദൃശ്യപ്പെരുമയാര്‍ന്ന ഒന്നാണ് വയനാട്ടിലെ കുറുവാദ്വീപ്. കണ്ണൂര്‍ജില്ലയിലെ ധര്‍മടവും കുമരകത്തിനടുത്തായുള്ള പാതിരാമണലുമാണ് വിനോദ സഞ്ചാര പ്രാധാന്യം കൈവരിച്ചു കഴിഞ്ഞ മറ്റു ദ്വീപുകള്‍.

മറ്റുള്ളവ

വൈവിധ്യമാര്‍ന്ന നിരവധി ടൂറിസ്റ്റ് സങ്കേതങ്ങള്‍ ഇനിയും കേരളത്തിലുണ്ട്. വയനാട്ടിലെ പൂക്കോട് തടാകം, കോഴിക്കോട്ടെ കളിപ്പൊയ്ക, ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം, തങ്കശ്ശേരി ലൈറ്റ്ഹൗസ്, ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂര്‍ക്കോട്ട, ഭൂതത്താന്‍കെട്ട്, കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനം, പറശ്ശിനിക്കടവ് സ്നേക്ക്പാര്‍ക്ക്, കണ്ണൂരിലെ ആനന്ദാശ്രമം, പരമ്പരാഗത ഭ്രാന്തുചികിത്സാ കേന്ദ്രമായ മലഞ്ചേരിയിലെ പൂങ്കുടിമന എന്നിവ അവയില്‍ ചിലതുമാത്രം.

ടൂറിസം - ഒരു വ്യവസായം

1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം എന്ന പദവി ടൂറിസത്തിന് നല്‍കി. അതോടെ വ്യാവസായികരംഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ടൂറിസത്തിനും കിട്ടുമെന്നായി. ഇത് ആ രംഗത്തെ നിക്ഷേപം വന്‍തോതില്‍ ഉയര്‍ത്തുന്നതിനു കാരണമായി. അങ്ങനെ ഒട്ടനവധി രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യവസായം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇന്ന് ടൂറിസം.

കെനിയ, കൊറിയ, ക്ളോംബര്‍ഗ്, മാലദ്വീപ്, മാലി, മാള്‍ട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊറോക്കോ, മൊസാംബിക്, സാര്‍ലാന്‍ഡ്, ഘാന, ഗ്രീസ്, ഗ്വാട്ടിമാല, ഹംഗറി, അയര്‍ലാന്‍ഡ്, ജോര്‍ദാന്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, യൂക്കോണ്‍ ടെറിട്ടറി, കേപ് വെര്‍ഡെ, എസ്റ്റോണിയ, ഫിജി, ഗുവാഡിലൂവ്, ഫ്രഞ്ച് പോളിനേഷ്യ, ഗാംബിയ, ജര്‍മനി, ഹാംബെര്‍ഡ്, അന്‍സോറ, ആന്റിഗ്വ ആന്‍ഡ് ബെര്‍ബുഡ, ആസ്ട്രിയ, ബഹാമാസ്, ബെല്‍ജിയം, അല്‍ബെര്‍ട്ട, പോര്‍ട്ടുഗല്‍, സെയ് ച്ചില്‍സ്, സൗത്ത് ആഫ്രിക്ക, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ടാന്‍സാനിയ, ടുണീഷ്യ, കാലിഫോര്‍ണിയ, ഫ്ളോറിഡ, ഹാവായ്, കെന്റക്കി തുടങ്ങിയ സ്ഥലങ്ങളുടെയെല്ലാം മുഖ്യ വിദേശവരുമാനമാര്‍ഗം ടൂറിസമായിരിക്കുന്നു. ക്യൂബയെപ്പോലുള്ള ഇടതുപക്ഷരാജ്യങ്ങളും ഇക്കൂട്ടത്തില്‍പെടുന്നു. എസ്റ്റോണിയയില്‍ ജി.ഡി.പി.യുടെ 18%-വും ഫിജിയില്‍ 20%-വും സ്പെയിനില്‍ 11%-വും ടാന്‍സാനിയയില്‍ 18%-വും വെര്‍ബഡോസില്‍ 15%-വും ടൂറിസത്തിലൂടെയാണ് ലഭിക്കുന്നത്. അന്‍ഡോറയുടെ ദേശീയവരുമാനത്തില്‍ 80%-വും നല്‍കുന്ന വ്യവസായം ടൂറിസമാണ്.

ഒരു വ്യവസായമെന്ന നിലയില്‍ ടൂറിസത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന് ഇതര വ്യവസായങ്ങളില്‍ നിന്നു വ്യത്യസ്തമായി അത് നേരിട്ട് വിദേശനാണ്യം ലഭ്യമാക്കുന്നു. മറ്റൊന്ന്, പ്രത്യക്ഷ തൊഴിലവസരങ്ങളോടൊപ്പം അതിലും എത്രയോ മടങ്ങ് പരോക്ഷ തൊഴിലവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു. പ്രകൃതിവിഭവങ്ങളെയും സാംസ്കാരികപൈതൃകത്തെയും നേരിട്ട് ഉത്പന്നങ്ങളാക്കാവുന്ന ഒരു വ്യവസായം എന്ന സവിശേഷതയും ടൂറിസത്തിനുണ്ട്. അവികസിത രാജ്യങ്ങളിലെ എന്നല്ല വികസിത രാജ്യങ്ങളിലെപോലും ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളിലൊന്നാണ് ഇന്ന് ടൂറിസം. എണ്ണ, ഓട്ടോമൊബൈല്‍ എന്നിവയോടൊപ്പം ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന മൂന്നു വ്യാവസായിക ഉത്പന്നങ്ങളില്‍ ഒന്നാണ് ഇന്ന് ടൂറിസം. നിക്ഷേപം, വിറ്റുവരവ്, തൊഴില്‍ എന്നീ ഘടകങ്ങളില്‍ അത് ടെക്സ്റ്റയില്‍, ഇലക്ട്രോണിക്സ്, ഇരുമ്പുരുക്ക് എന്നീ വ്യവസായങ്ങളെക്കാളും മുകളിലാണെന്നാണ് വാര്‍ട്ടണ്‍ ഇക്കണോമെട്രിക് ഫോര്‍കാസ്റ്റിങ് അസ്സോസിയേറ്റ്സ് നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് അതു നില്‍ക്കുന്നത്. ലോകത്തിലെ 16 തൊഴിലാളികളില്‍ ഒരാള്‍ ഏതെങ്കിലും തരത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ടൂറിസത്തിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ഏ.ഡി. 2020-ല്‍ ചൈന ഫ്രാന്‍സിനെ മറികടക്കുമെന്നാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ചൈനയെപ്പോലുള്ള വന്‍കിടരാജ്യങ്ങള്‍ പലതും ഇന്ന് ഈ പദവികള്‍ കയ്യടക്കാന്‍ ശ്രമം നടത്തിവരുന്നു.

ടൂറിസവും വികസനവും

ഓരോ രാജ്യത്തിന്റെയും ആഭ്യന്തരസൗകര്യവികസനത്തില്‍ ടൂറിസം വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും പ്രധാനം ഗതാഗതരംഗത്തെ വികസനമാണ്. ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര ദശകത്തില്‍ വിഭിന്ന രാജ്യങ്ങളില്‍ ഉണ്ടായ റോഡ്-റയില്‍-വ്യോമ ഗതാഗതവികസനം അതിവിപുലമാണ്.

ഹോട്ടലുകള്‍, ലോഡ്ജുകള്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട്ഗ്യാലറികള്‍, പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ തുടങ്ങി പലതും ടൂറിസത്തിന്റെ വികസനത്തോടൊപ്പം കൂടുതല്‍ പ്രാധാന്യം നേടി. ചരിത്രസ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം, സവിശേഷ ഭൂപ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനം, പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും നവോത്ഥാനവും എന്നുതുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട സംരക്ഷണ-വികസനപ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്.

ടൂറിസത്തിലൂടെയുള്ള പ്രാദേശിക വികസനത്തിന് ഇന്ത്യയിലെ ഖജുരാഹൊതന്നെ മികച്ചൊരുദാഹരണമാണ്. മുപ്പത്തഞ്ചുവര്‍ഷം മുമ്പ് തീരെ അവികസിതമായ ഒരു പ്രദേശമായിരുന്നു അവിടം. എന്നാലിപ്പോള്‍ നിത്യേന വിമാനങ്ങള്‍ പറന്നിറങ്ങുന്ന, ഇന്ത്യന്‍ തലസ്ഥാനനഗരിയില്‍ നിന്ന് പതിവായി തീവണ്ടികള്‍ കുതിച്ചെത്തുന്ന ഒരു സ്ഥലമായി അതു മാറി. അവിടത്തെ പ്രാചീന ശിലാ ശില്പസമുച്ചയം അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നുണ്ടിപ്പോള്‍. ആയിരക്കണക്കിന് ഗ്രാമവാസികള്‍ സഞ്ചാരികളെ വരവേല്‍ക്കുന്ന പ്രത്യക്ഷ-പരോക്ഷ തൊഴിലുകളില്‍ വ്യാപരിക്കുന്നുണ്ട്. തൊട്ടടുത്തുള്ള കൈത്തറി മേഖലയിലും വന്‍ മാറ്റങ്ങളാണ് വിനോദസഞ്ചാരവികസനം ഉളവാക്കിയിട്ടുള്ളത്.

ടൂറിസവും പരിസ്ഥിതിയും

ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ചിട്ടുള്ള ഒന്നാണ് ടൂറിസത്തിന് പരിസ്ഥിതിയുമായിട്ടുള്ള ബന്ധം. പ്രകൃതിദത്തമായ തീരങ്ങളും തടാകങ്ങളും മലനിരകളും വനഭൂമികളുമെല്ലാം വിനോദസഞ്ചാര, സന്ദര്‍ശനകേന്ദ്രങ്ങള്‍ ആവുകവഴി, പല തരത്തിലും ആക്രമിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്യുകയാണെന്നാണ് പരിസ്ഥിതിവാദികളുടെ പക്ഷം. ഇതേ ആരോപണം ചരിത്ര-പുരാവസ്തു സ്മാരകങ്ങളുടെ കാര്യത്തിലും നിലനില്‍ക്കുന്നു.

പരിസ്ഥിതിസന്തുലനം നിലനിര്‍ത്തപ്പെടേണ്ടതിന്റെ ആവശ്യകത ഇന്ന് മറ്റെന്തിനെക്കാളും പ്രാധാന്യത്തോടെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഒരളവോളം ടൂറിസത്തിന് ആ രംഗത്ത് ക്രിയാത്മകമായും ഗുണകരമായും പ്രവര്‍ത്തിക്കാനാകും. സമ്പന്നരാജ്യങ്ങളിലെ വിഷലിപ്തമായ വ്യാവസായിക നഗരങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ തേടിയെത്തുക സ്വാഭാവികമായും ശുദ്ധവായുവും നൈസര്‍ഗികസൗന്ദര്യവുമൊക്കെയായിരിക്കും. അങ്ങനെ ആധുനിക ടൂറിസത്തില്‍ ആക്രമിക്കപ്പെടാത്ത പ്രകൃതിവിഭവങ്ങള്‍ക്ക് മുമ്പത്തേതിലുമേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഗ്രീന്‍ ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെയുള്ള സവിശേഷ പദ്ധതികള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണിന്ന്. ഈ വിപണനസാധ്യത ഉള്‍ക്കൊണ്ടുകൊണ്ട് ടൂറിസം മേഖല പരിസ്ഥിതിസംരക്ഷണം മുഖ്യ ദൗത്യമായി ഏറ്റെടുക്കണമെന്നാണ് ആഗോളടൂറിസം സംഘടനകള്‍ ഇന്ന് ആവശ്യപ്പെടുന്നത്. ഇത്തരം ശ്രമങ്ങള്‍ ആദ്യമായി തുടങ്ങിയത് 1950-ലാണ്. ആ വര്‍ഷം നടന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍സ്' പരിസ്ഥിതിസംരക്ഷണം ടൂറിസം വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കണം എന്നു നിഷ്കര്‍ഷിച്ചു. 1960-കളില്‍ ഓരോ സഞ്ചാരകേന്ദ്രത്തിലുമെത്തുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നപ്പോള്‍ അന്താരാഷ്ട്രസംഘടനകള്‍ വാഹകശേഷീ(carrying capacity)പഠനം നിര്‍ബന്ധമായും നടത്തുവാന്‍ തീരുമാനമെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ സമഗ്രരൂപം 1971-ല്‍ 'ടൂറിസ്റ്റ് എന്‍വിയോണ്‍മെന്റല്‍ പ്രോഗ്രാം' എന്ന പേരില്‍ IUOTO പ്രഖ്യാപിച്ചു. പിന്നീട് 1980-ല്‍ നടന്ന ലോക ടൂറിസം സമ്മേളനം കൂടുതല്‍ ശക്തമായ പാരിസ്ഥിതികപ്രവര്‍ത്തനങ്ങള്‍ ടൂറിസത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ദേശിച്ചു. യുണൈറ്റഡ് നാഷന്‍സ് എന്‍വിയോണ്‍മെന്റല്‍ പ്രോഗ്രാമും (UNEP) വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും (WTO) ചേര്‍ന്നു നടത്തിയ 'മാനില പ്രഖ്യാപന'ത്തില്‍ ദേശീയ പാര്‍ക്കുകളും റിസര്‍വുകളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക, പരിസ്ഥിതിവിനാശത്തിനു കാരണമാകാത്തവിധം സന്ദര്‍ശനനിയമങ്ങള്‍ പരിഷ്ക്കരിക്കുക, പ്രകൃതിവിഭവങ്ങളുടെ നൈസര്‍ഗികസൌന്ദര്യത്തിനു ഹാനികരമാകാത്തവിധം ഗതാഗതസൗകര്യങ്ങളൊരുക്കുക, വ്യവസായ മേഖല അത്തരം സ്ഥലങ്ങള്‍ക്കടുത്ത് സ്ഥാപിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷേ, ടൂറിസം മേഖല പലയിടത്തും വന്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെയും പശ്ചിമയൂറോപ്പിലെയും ഒട്ടനവധി പ്രകൃതിസുന്ദരമായ സ്ഥലങ്ങളുടെ വിനാശത്തിന് വിനോദസഞ്ചാരം കാരണമായി. അമേരിക്കയിലെ ഗ്രാന്‍ഡ് കന്യോണും യെല്ലോ സ്റ്റോണ്‍ പ്രദേശങ്ങളും വിനാശഭീതികാരണം അടച്ചിടേണ്ടിവന്നിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ ടൂറിസ്റ്റ് സങ്കേതങ്ങളിലുയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് ഹിമാലയതാഴ്വാരമായ ലേഹിന്റെ സന്തുലിതാവസ്ഥ തെറ്റിയതും തിരുവനന്തപുരം മൃഗശാലയില്‍ മാനുകള്‍ മരിച്ചതും വരെ തെളിവുകളാണ്. യുഗോസ്ലേവ്യയിലെ അഡ്രിയാറ്റിക് തീരം ടൂറിസം കാരണം ചാരുതകളെല്ലാം നഷ്ടപ്പെട്ട ഒരിടമായിപ്പോയിട്ടുണ്ട്. റഷ്യയിലെ 'സോചി' എന്ന കരിങ്കടല്‍ത്തീരം നാശോന്മുഖമായപ്പോഴാണ് ആ സ്ഥലത്തെ ലോകത്തിലെ പ്രഥമ 'പുകവലി രഹിതനഗരം' ആക്കാന്‍ റഷ്യ നിര്‍ബന്ധിതമായത്.

വന്‍കിട ഹോട്ടലുകളും അനുബന്ധ ടൂറിസം നിര്‍മിതികളും കൃഷിഭൂമികളെ തകര്‍ത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളുടെ പുക, ഹോട്ടലുകള്‍ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ എന്നിവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഭീകരമാണ്. ഹൈറേഞ്ചുകളിലുണ്ടായിട്ടുള്ള അശാസ്ത്രീയമായ റോഡുനിര്‍മാണം തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായിട്ടുണ്ട്. നദീതീരങ്ങളിലും കായല്‍ത്തീരങ്ങളിലും സമുദ്രതീരങ്ങളിലുമുള്ള സവിശേഷ ജൈവാവസ്ഥയെ ആക്രമിച്ചു തകര്‍ത്തിട്ടുള്ള കെട്ടിടനിര്‍മാണങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. കണ്ടല്‍ക്കാടുകള്‍ വെട്ടിവെളുപ്പിച്ച് കൊല്ലം കായല്‍ത്തീരത്ത് പണിത 'യാത്രിനിവാസ്' പരിസ്ഥിതിപ്രവര്‍ത്തകരുടെ വന്‍ പ്രതിരോധത്തിനു കാരണമായത് കേരളത്തിലെ ഒരുദാഹരണം.

വന്‍തോതിലുള്ള ഭൂവിനിയോഗമാണ് ടൂറിസം ഉയര്‍ത്തുന്ന വലിയ പാരിസ്ഥിതികപ്രശ്നങ്ങളിലൊന്ന്. അതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കലുകള്‍ മാത്രമല്ല, ജൈവവൈവിധ്യവിനാശവും പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ചയും ഉണ്ടാകുന്നു. 300 ഹെ. സ്ഥലത്തായി നിലവില്‍ വരുന്ന ബേക്കല്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ അവിടത്തെ പരമ്പരാഗത മത്സ്യബന്ധനവും പുകയിലക്കൃഷിയും പാടേ തകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂവിനിയോഗം ഏറ്റവുമധികം രൂക്ഷമാകുന്നത് സമ്പന്നവര്‍ഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഗോള്‍ഫ് ടൂറിസം പദ്ധതികളിലാണ്. ഒരു ചാമ്പ്യന്‍സ് ഗോള്‍ഫ് മൈതാനം നിര്‍മിക്കുന്നതിന് 4 ച.കി.മീ. വിസ്തീര്‍ണമുള്ള സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്. അവിടം വെട്ടി വെളുപ്പിച്ചശേഷം പ്രത്യേക രാസവളങ്ങളും കീടനാശിനികളും വന്‍തോതില്‍ ഉപയോഗിച്ചിട്ടാണ് പുല്ലുനട്ടു പിടിപ്പിക്കുക. അതിന്റെ സംരക്ഷണത്തിനായി പ്രതിദിനം ഉപയോഗിക്കുന്ന വെള്ളം 60,000 ഗ്രാമവാസികള്‍ ഒരു ദിവസം ഉപയോഗിക്കുന്നതിന് തുല്യമാണെന്നാണ് പാരിസ്ഥിതികവിദഗ്ധരുടെ കണക്കുകൂട്ടല്‍. സമീപത്തുള്ള നീര്‍ച്ചാലുകളെ ഗോള്‍ഫ് കളിക്കളങ്ങള്‍ വിഷലിപ്തമാക്കുകയും ചെയ്യുന്നുണ്ട്. 'ഗോള്‍ഫ് ടൂറിസ'ത്തിനെതിരെ ഇക്കാരണങ്ങളാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജപ്പാനിലാണ് ഇത്തരം പ്രതിരോധങ്ങള്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത്. ടോക്യോ ആസ്ഥാനമാക്കി ഗോള്‍ഫ് ടൂറിസത്തിനെതിരായ വലിയൊരു പ്രസ്ഥാനംതന്നെ നിലവിലുണ്ട്. 'ഹരിതമരുഭൂമി' എന്നാണ് അവര്‍ ഗോള്‍ഫ് കളങ്ങളെ വിശേഷിപ്പിക്കുന്നത്. ഫിലിപ്പീന്‍സ്, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഗോള്‍ഫ് ടൂറിസത്തിന്റെ ഇരകളായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനകം ഇന്ത്യയിലെ ടൂറിസം വികസനത്തിനും ഗോള്‍ഫ് ടൂറിസത്തിന് വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. 'ലാഭകരമല്ലാത്ത' ഭൂവിനിയോഗത്തിന്റെ കാര്യത്തില്‍ വിമാനത്താവളനിര്‍മാണവും വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് പരിസ്ഥിതിസ്നേഹികളുടെ കണ്ടെത്തല്‍. കേരളത്തില്‍ ഹെക്ടറുകണക്കിന് പാടശേഖരം നികത്തി നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മിച്ചത് ഈ തരത്തിലുള്ള എതിര്‍പ്പുകളെ അവഗണിച്ചിട്ടായിരുന്നു. സാധാരണ കൃഷിയും ചെറുകിട വ്യവസായവും ഒരേക്കര്‍ ഭൂമിയിലൂടെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെങ്കില്‍ ടൂറിസം ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നത് അഞ്ചേക്കര്‍ ഭൂമിയിലൂടെയാണെന്ന കണ്ടെത്തല്‍ ടൂറിസത്തിലൂടെയുളള 'ലാഭകരമല്ലാത്ത' വന്‍ഭൂവിനിയോഗത്തിന് ഉദാഹരണമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ടൂറിസം പാരസ്ഥിതികവ്യവസ്ഥ തകര്‍ക്കുകയാണെന്ന വാദത്തിന്റെ പ്രചാരകര്‍ അതിന്റെ രൂക്ഷത വ്യക്തമാക്കാന്‍ ഇങ്ങനെയൊരു പ്രസ്താവന മുന്നോട്ടുവച്ചിട്ടുണ്ട് - അണുബോംബു കഴിഞ്ഞാല്‍ പിന്നെ പ്രകൃതിയെ നശിപ്പിക്കുന്ന മുഖ്യ കണ്ടുപിടിത്തമാണ് ടൂറിസം. ഇതിന് മറുപടി എന്ന നിലയില്‍ ടൂറിസം രംഗം ഉയര്‍ത്തിക്കാട്ടുന്നത് ഈക്കോടൂറിസത്തെയും ടൂറിസത്തിനുവേണ്ടി പുതുതായി നിര്‍മിക്കപ്പെട്ടിട്ടുള്ള പ്രകൃതിവൈവിധ്യമാര്‍ന്ന സങ്കേതങ്ങളെയും സംരക്ഷിതമേഖലകളെയുമാണ്. സിംഗപ്പൂരിലെ സെന്റോസ ദ്വീപും ജൂറോംഗ് പക്ഷിസങ്കേതവും അത്തരം സ്ഥലങ്ങള്‍ക്കുദാഹരണങ്ങളാണ്.

ടൂറിസവും സാംസ്കാരവും

അറിവു നല്‍കുക, ആനന്ദിപ്പിക്കുക വിശ്രമാവസരം ഉണ്ടാക്കുക എന്നിവ മാത്രമല്ല സഞ്ചാരിയുടെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുവാനും വിനോദസഞ്ചാരത്തിന് കഴിയും. സാംസ്കാരികവിനിമയം എല്ലാ യാത്രകളിലൂടെയും നടക്കുന്നുണ്ടെന്നതിന് മികച്ച തെളിവ് ഭാരതത്തില്‍തന്നെയുണ്ട്. അധിനിവേശത്തിനായുള്ള പടയോട്ടങ്ങളും വാണിജ്യയാത്രകളും മതപ്രചാരത്തിനായുള്ള യാത്രകളുമെല്ലാം നമ്മുടെ സാംസ്കാരികലോകത്തെ ഇത്രയേറെ വൈവിധ്യമുള്ളതാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതു വാസ്തുവിദ്യയിലും ചിത്രകലയിലും ദൃശ്യകലകളിലും ഭാഷയിലും വേഷഭൂഷാദികളിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവാഘോഷങ്ങളിലും എല്ലാം കാണാം.

സഞ്ചാരത്തിലൂടെ സംഭവിക്കുന്ന സാംസ്കാരിക വിനിമയത്തെക്കാളേറെ, സംസ്കാരം തന്നെ സഞ്ചാരകാരണമാകുന്നുമുണ്ട് ടൂറിസത്തില്‍. അത്തരം സാംസ്കാരികടൂറിസത്തിനാണ് നാം ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്. സാംസ്കാരികസവിശേഷതകൊണ്ട് ടൂറിസ്റ്റുകേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങള്‍ക്ക് ആദ്യകാലം മുതല്‍ ഉദാഹരണങ്ങള്‍ ലഭ്യമാണ്. ഷെയ്ക്സ്പിയറുടെ ജന്മസ്ഥലമായ സ്റ്റ്രാറ്റ്ഫെഡ് അപോണ്‍ ഏയ്വണ്‍ വന്‍ വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും പത്മനാഭപുരത്തെ കൊട്ടാരവും മറ്റും ഈ വകയില്‍പെടുന്നവയത്രേ.

സംസ്കാരത്തെത്തന്നെ ഒരു ഉത്പന്നമാക്കുകയാണ് ആധുനിക ടൂറിസം - സാംസ്കാരിക ടൂറിസം - ചെയ്യുന്നത്. അത് ആതിഥേയരാജ്യത്തിന്റെ സാംസ്കാരികലോകത്തെ അതിഥികള്‍ക്കു പരിചയപ്പെടുത്തുന്നതോടൊപ്പം ചില ഘടകങ്ങളെങ്കിലും സ്വാംശീകരിക്കാനുള്ള പ്രേരണ അവരില്‍ ചെലുത്തുകയും ചെയ്യുന്നു. അതിഥികളില്‍ നിന്നും തിരിച്ച് പല സാംസ്കാരിക ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ആതിഥേയരാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ ആദാനപ്രദാനപ്രക്രിയ ഗുണകരമെന്നതുപോലെ പലപ്പോഴും ദോഷകരവുമാകാറുണ്ട്. ഉദാഹരണത്തിന്, കഥകളിക്ക് അടുത്ത കാലത്തുണ്ടായ പ്രചാരത്തിനു കാരണമായ ഘടകങ്ങളില്‍ ടൂറിസത്തിന് വലിയ പ്രാധാന്യമുണ്ട്. പക്ഷേ അതേസമയംതന്നെ കാബറേയും ഡിസ്കോഡാന്‍സും മഴനൃത്തവുമെല്ലാം ഇവിടെ ചേക്കേറിയതിനുകാരണവും ടൂറിസംതന്നെ. വര്‍ഷങ്ങള്‍ക്കൊപ്പം ശീലങ്ങളും വിനോദസഞ്ചാരം ആതിഥേയസമൂഹത്തിന് കൈമാറിയതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 'ഹിപ്പിസംസ്കാര'ത്തിന് ഇവിടെ അതിവേഗം ലഭിച്ച പ്രചാരം.

പ്രാദേശിക കരകൗശല കൈത്തറിയുല്പന്നങ്ങളുടെ പ്രചാരമാണ് ദോഷവശങ്ങള്‍ താരതമ്യേന കുറഞ്ഞ ടൂറിസത്തിലൂടെയുള്ള സാംസ്കാരികവിനിമയപ്രക്രിയകളില്‍ ഒന്ന്. പരോക്ഷമായ കയറ്റുമതി എന്നപോലെ തന്നെ അവ എത്തിച്ചേരുന്ന രാജ്യങ്ങളിലെ കലാ ലോകത്തെ ചെറിയ തോതിലെങ്കിലും സ്വാധീനിക്കുകയും ചെയ്യും.

സാംസ്കാരികവിശേഷങ്ങള്‍ ഏറ്റവും വലിയ ആകര്‍ഷണങ്ങളായിരിക്കുന്ന ഒരിടമാണ് ഇന്ത്യ. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഏറിയ പങ്കിന്റെയും ലക്ഷ്യസ്ഥാനങ്ങള്‍ നമ്മുടെ ചരിത്ര-പുരാവസ്തുസ്മാരകങ്ങളാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സാംസ്കാരികവൈവിധ്യത്തെ ടൂറിസം ഉത്പന്നമാക്കാനുള്ള ആസൂത്രിതപദ്ധതികളുടെ ഫലമായാണ് ഇന്ത്യയില്‍ ഈ അവസ്ഥ സംജാതമായത്. 1968-ല്‍ യുനെസ്കോ (UNESCO) ഇന്ത്യയിലെ ടൂറിസം വകുപ്പിനോട് അത്തരമൊരു കേന്ദ്രീകരണം ഇവിടത്തെ ടൂറിസം വികസനത്തിന് ഗുണകരമാകും എന്ന് നിര്‍ദേശിക്കുകയുണ്ടായി. 1969-ല്‍ ആ വഴിക്ക് നടത്തിയ പഠനത്തില്‍ നിന്നും സ്മാരകങ്ങള്‍ മാത്രമല്ല, നമ്മുടെ സംഗീതവും കരകൗശലവും പോലും ടൂറിസം വിഭവങ്ങളാക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ത്യയിലെ സാംസ് കാരിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാ ധാരം ഡോ. ഇ.ആര്‍. അല്‍മിന്‍ നടത്തിയ ആ പഠനമാണ്.

മൂന്നാംലോക ടൂറിസം

ആധുനിക ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളികളിലേറെയും നേരിടേണ്ടിവരുന്നത് മൂന്നാംലോകരാജ്യങ്ങള്‍ക്കാണ്. അതിനുള്ള പ്രധാന കാരണം അവ മുമ്പെന്നത്തേതിലും വലിയ താത്പര്യത്തോടെ ടൂറിസം വികസനം അതിവേഗം നടപ്പിലാക്കുന്നു എന്നതാണ്. വളരെ വേഗം വിദേശനാണ്യം നേടിത്തരുന്നതും അനേകലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ ഒരു വ്യവസായമാണ് ടൂറിസം എന്ന വാദത്തിന്റെ പ്രചാരണമാണ് അത്തരം രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. പക്ഷേ, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നാംലോകരാജ്യങ്ങള്‍ വ്യാപകമായി ഈ രംഗത്തെത്തിയിട്ടും ഇന്നും ആഗോള ടൂറിസം വരുമാനത്തിന്റെ എഴുപതു ശതമാനത്തിലേറെ വികസിതരാജ്യങ്ങള്‍ക്കാണു ലഭിക്കുന്നത്. 1965-ല്‍ ആഗോള ടൂറിസം രംഗത്ത് മൂന്നാം ലോകരാജ്യങ്ങളുടെ പങ്ക് 14 ശതമാനമായിരുന്നു. അതില്‍ ആറു ശതമാനം കൂടെ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ തുടര്‍ന്നുള്ള കാല്‍ നൂറ്റാണ്ടുകൊണ്ട് അവയ്ക്കായുള്ളൂ. വികസിതരാജ്യങ്ങളില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്കു തന്നെയാണ് ടൂറിസ്റ്റുകളുടെ പ്രവാഹത്തില്‍ ഭൂരിഭാഗവുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പല മൂന്നാംലോകരാജ്യങ്ങളുടെയും അവികസിതമായ അവസ്ഥ തന്നെയാണ് അവയുടെ മുഖ്യ ടൂറിസം വിഭവം. ഈ അവികസിതാവസ്ഥയെ 'പഴമയിലേക്കുള്ള തിരിച്ചുപോക്കായി' ചിത്രീകരിച്ച് വിപണനം ചെയ്യുകയാണവ. ആ വിപണനപ്രക്രിയയില്‍ പൊതുമേഖലയ്ക്ക് സാമ്പത്തികപരാധീനതമൂലം കാര്യമായൊന്നും ചെയ്യാനാകില്ല. അതുകൊണ്ട്, സ്വകാര്യമേഖല ആ ദൗത്യം ഏറ്റെടുക്കുന്നു. അതാകട്ടെ, ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരുമായും മറ്റും സഹകരിച്ചിട്ടുമാണ്. അങ്ങനെ മൂന്നാംലോക ടൂറിസം എന്നാല്‍ അവികസിതരാജ്യങ്ങളിലെ അവികസിതാവസ്ഥയെ വികസിതരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ബഹുരാഷ്ട്രക്കുത്തകകള്‍ പരോക്ഷമായി വിറ്റ് ലാഭമുണ്ടാക്കുന്ന ഒന്നാകുന്നു. സ്പെയിനിലും മെക്സിക്കോയിലും ഇന്തോനേഷ്യയിലുമെല്ലാം പ്രാഥമികതാത്പര്യം പൊതുമേഖലയെടുത്തെങ്കിലും അവിടങ്ങളിലെയെല്ലാം ടൂറിസം വികസനം അതിവേഗം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിന്‍കീഴിലാവുകയായിരുന്നു.

വ്യാവസായികോത്പന്നങ്ങളും കാര്‍ഷികവിഭവങ്ങളും കയറ്റുമതി ചെയ്യുവാന്‍ അന്താരാഷ്ട്ര വിപണിയില്‍ ചെലുത്തേണ്ട സ്വാധീനമോ ആഭ്യന്തരമായ മുതല്‍മുടക്കോ ശാസ്ത്രസാങ്കേതിക പരിജ്ഞാനമോ ഒന്നും ടൂറിസം വ്യവസായത്തിനും കയറ്റുമതിക്കും ആവശ്യമില്ല എന്നതാണ് മൂന്നാം ലോകരാജ്യങ്ങളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. അത്തരം കാര്യങ്ങളില്‍ നിയന്ത്രണങ്ങളും കര്‍ശനവ്യവസ്ഥകളും ഏര്‍പ്പെടുത്തുന്ന വികസിതരാജ്യങ്ങളും അവര്‍ നിയന്ത്രിക്കുന്ന സംഘടനകളും തന്നെ ടൂറിസം വികസനത്തിന് അതിവേഗം പച്ചക്കൊടി കാട്ടുന്നതിലൂടെ മൂന്നാംലോകരാജ്യങ്ങളെ ചതിക്കുഴിയില്‍ ചാടിക്കുകയാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഇതുകൊണ്ടാവാം കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സാവധാനത്തില്‍മാത്രം ടൂറിസം രംഗത്തെത്തിയത്. കടുത്ത വിദേശനാണ്യദൗര്‍ലഭ്യം നേരിട്ടുതുടങ്ങിയപ്പോഴാണ് യുഗോസ്ലേവ്യയും ക്യൂബയുമെല്ലാം ടൂറിസം രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്.

മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ടൂറിസം രംഗത്തേക്ക് പ്രവേശിച്ചപ്പോഴുണ്ടായ മറ്റൊരു നഷ്ടം അവയ്ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു എന്നതാണ്. മാലിദ്വീപില്‍ ടൂറിസം വികസനത്തിന് ഗവണ്‍മെന്റ് തീരുമാനമെടുത്തപ്പോള്‍ ആഭ്യന്തരസൗകര്യ വികസനത്തിനായി അസംസ്കൃതവസ്തുക്കള്‍ മാത്രമല്ല, വിദഗ്ധ തൊഴിലാളികളെയും സാങ്കേതികവിദഗ്ധരെയുംപോലും ഇറക്കുമതി ചെയ്യേണ്ടിവന്നു. ആഭ്യന്തരരംഗത്തെ വന്‍തോതിലുള്ള മുതല്‍മുടക്കില്ലാതെ ടൂറിസം വികസനം അസാധ്യമാണ്. അത്തരം വികസനപ്രവര്‍ത്തനങ്ങള്‍ പ്രാദേശികജനതയ്ക്ക് യാതൊരു ഗുണവും ചെയ്യാത്തവ കൂടിയാകുമ്പോള്‍ നഷ്ടം ഇരട്ടിയാകുന്നു. അതിനുദാഹരണമാണ് ടാന്‍സാനിയയിലെ കിളിമന്‍ജാരോ വിമാനത്താവള നിര്‍മാണം. ടൂറിസ്റ്റുകള്‍ക്കു മാത്രമായി ഉണ്ടാക്കിയ ആ വിമാനത്താവളം ഇതര പ്രോത്സാഹനപ്രവര്‍ത്തനങ്ങളുടെ പരിമിതികള്‍ കാരണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. ഹോട്ടലുകളുടെ അഭാവമാണ് ടൂറിസ്റ്റുകളുടെ വരവിന് വിഘാതമാകുന്നതെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ തുടര്‍ന്ന് ആ രംഗത്ത് മുതല്‍മുടക്കി. എന്നിട്ടും കാര്യമായ ഗുണം ഉണ്ടായില്ല.

ആഗോള ടൂറിസം രംഗത്തെ ഇന്ന് നിയന്ത്രിക്കുന്നത് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ മാത്രമല്ല വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനും കൂടെയാണ്. ഈ 'WTO' ഇരട്ടകള്‍ ബഹുരാഷ്ട്രതാത്പര്യങ്ങള്‍ മാത്രമേ മുന്നോട്ടുവയ്ക്കുന്നുള്ളു എന്നും അവ മൂന്നാംലോകരാജ്യങ്ങള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്നുമാണ് പല സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. അതേസമയം, ആഗോളവത്ക്കരണത്തില്‍നിന്ന് ഒരു രാജ്യത്തിനും മാറി നില്‍ക്കാനാവില്ലെന്നും - WTO യില്‍ അംഗമാവുന്നതിന് കമ്യൂണിസ്റ്റു ചൈന നടത്തിയ ഭഗീരഥ പ്രയത്നങ്ങള്‍ ഇവിടെ ഓര്‍ക്കാം - ലോക വ്യാപാരസംഘടനയുടെയും മറ്റും നിബന്ധനകളെ ഓരോ രാജ്യവും അതിനു പ്രയോജനകരമായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അമര്‍ത്യസെന്നിനെപ്പോലുള്ള പുരോഗമനസാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

വികസനത്തിന്റെ പേരില്‍ ഒരു പ്രദേശത്തിന്റെ തനിമയ്ക്ക് കൈവരുന്ന വിനാശങ്ങളില്‍ തുടങ്ങുന്നു ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ഹോട്ടല്‍ ശൃംഖലകള്‍ക്കായി വന്‍തോതില്‍ കൃഷിഭൂമികള്‍ വാങ്ങാന്‍ തുടങ്ങിയതോടെ കൃഷിഭൂമികള്‍ ഇല്ലാതായിത്തുടങ്ങി. പല രാജ്യങ്ങളിലും രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ വന്‍തോതില്‍ ഭൂമി കയ്യടക്കുന്നതിനും ടൂറിസം കാരണമായിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും ജീവിതോപാധിയെയും പാരമ്പര്യത്തെയും എങ്ങനെ ടൂറിസം തകര്‍ക്കുന്നു എന്ന മട്ടിലുള്ള പഠനങ്ങള്‍ കേരളത്തിലും നടന്നിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള 'ഇക്വേഷന്‍സി' (Equations -Equitable tourism options) നുവേണ്ടി ടി.ജി. ജേക്കബ്ബ് കോവളത്തു നടത്തിയ പഠനം പഴയ 'ആവാടുതുറ' 'കോവള'മായപ്പോള്‍ ഉണ്ടായ പാരിസ്ഥിതികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള ഒട്ടനവധി വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്.

സെക്സ് ടൂറിസമാണ് ടൂറിസം ഉയര്‍ത്തുന്ന ഏറ്റവും അപകടകരമായ സാമൂഹ്യവിപത്തുകളിലൊന്ന്. എന്തു വില കൊടുത്തും വിദേശനാണ്യം തേടാനുള്ള വ്യഗ്രതയില്‍ പല രാജ്യങ്ങളും ഇതിനടിപ്പെട്ടിട്ടുണ്ട്. തായ്ലാന്‍ഡും ഫിലിപ്പീന്‍സും ചില ഉദാഹരണങ്ങള്‍ മാത്രം. കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന്റെ ഭാഗമായി അവിടങ്ങളിലെല്ലാം ഇതിനകംതന്നെ വന്‍ വിനാശങ്ങള്‍ക്ക് ഇടവന്നിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല, കുട്ടികളും ലൈംഗികവിപണിയില്‍ ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലെ ഗോവയും മറ്റും ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുള്ള സ്ഥലങ്ങളാണ്.

മയക്കുമരുന്നുവിപണിയെ സജീവമാക്കുന്നു എന്നതാണ് വിനോദസഞ്ചാരത്തിന്റെ മറ്റൊരു ദൂഷ്യവശം. കേരളത്തിലെ കോവളം രണ്ടു ദശകങ്ങള്‍ക്കുമുമ്പ് അത്തരത്തില്‍ അധഃപതിച്ചുതുടങ്ങിയതാണ്. പക്ഷേ, തദ്ദേശീയരുടെയും സാംസ്കാരികബോധമുള്ള ജനതയുടെയും ചെറുത്തുനില്‍പുകൊണ്ട് അതിനെ ഒരളവോളം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നേട്ടങ്ങളുണ്ടാക്കുന്ന കാരണങ്ങള്‍തന്നെ കോട്ടങ്ങളുണ്ടാക്കാനും പോന്നവയാണ് എന്നതാണ് ടൂറിസത്തിലെ ഏറ്റവും വലിയ വൈരുധ്യം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും അത് തൊഴില്‍ തേടിയുള്ള വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കരകൗശലരംഗത്തെ ഉണര്‍ത്തുമ്പോഴും അത് ആ രംഗത്തെ വന്‍തോതിലുള്ള വിലക്കയറ്റത്തിനും നിലവാരത്തകര്‍ച്ചയ്ക്കും കാരണമാകുന്നു. സാമ്പത്തികപുരോഗതിക്ക് കാരണമാകുന്നു എന്നപോലെ തന്നെ അത് സമ്പന്നതയോടുള്ള ആഭിമുഖ്യത്തിന് കാരണമാവുകയും മോഷണത്തിനും അധോലോകത്തിന്റെ ശക്തിവര്‍ധനയ്ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെ വഴിമരുന്നിടുകയും ചെയ്യുന്നു. ഭീകരമായ മറ്റൊരു വസ്തുത ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് പലയിടങ്ങളിലും ടൂറിസം കാരണമായിട്ടുണ്ട് എന്നതാണ്. സെയ്ഷെല്‍സിലെ ടൂറിസം അതിവേഗം വളര്‍ന്നതോടെ മത്സ്യത്തിന് കണക്കറ്റ വിലക്കയറ്റമുണ്ടായി. അത് സാധാരണക്കാരന് അപ്രാപ്യമാവുകയും ചെയ്തു. അങ്ങനെ, പതിവായി മത്സ്യാഹാരം കഴിച്ചിരുന്ന തദ്ദേശവാസികള്‍ക്ക് അതുവഴി പോഷകക്കുറവും അനാരോഗ്യവും ടൂറിസം സമ്മാനിച്ചു.

ടൂറിസം കലകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും അത് അവയുടെ തനിമയെയും ജൈവാവസ്ഥയെയും തകര്‍ക്കുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല. തട്ടകങ്ങളില്‍ നിന്ന് തെരുവിലേക്കിറക്കിവിടുന്ന തെയ്യങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളിലെ നൃത്തവേദികളില്‍ ഏതാനും മിനിട്ടുകള്‍ മാത്രം ആടാന്‍ വിധിക്കപ്പെട്ട കഥകളിയുമെല്ലാം ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തില്‍ അതീവ ജാഗ്രതയോടും ആസൂത്രണത്തോടുംകൂടി നിര്‍വഹിച്ചാല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ലാഭകരവും ഗുണകരവുമാകുന്നതും എന്നാല്‍ നേരിയ വിട്ടുവീഴ്ചകള്‍ കൊണ്ടുതന്നെ ജനങ്ങള്‍ക്ക് അതീവ വിനാശകാരിയായി മാറുന്നതുമായ ഒരു വ്യവസായമാണ് ടൂറിസം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate