অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉത്സവങ്ങള്‍

കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ വര്‍ണപൊലിമ വിരിയിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ യഥാര്‍ത്ഥ ആഘോഷങ്ങളാണ് ഉത്സവങ്ങള്‍. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനാകട്ടെ, പ്രാദേശിക ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മറ്റ്് ഉത്സവങ്ങളിലാകട്ടെ പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയും അവിഭാജ്യ ഘടകങ്ങളാണ്.


കേവലം ഉല്ലാസവേളകള്‍ എന്നതിനപ്പുറം കേരളത്തിലെ ഉത്സവങ്ങള്‍ നാടിന്റെ സ്വന്തം കലാരൂപങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങളാണ്. ഉത്സവം മതപരമോ, സാമൂഹ്യമോ പരമ്പരാഗതമോ ആധുനികമോ ഏതുമാകട്ടെ അത് 2000 വര്‍ഷം പഴക്കമുള്ള കൂടിയാട്ടം മുതല്‍ സമകാലിക സ്റ്റേജ് ഷോ വരെ ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അവതരണമില്ലാതെ പൂര്‍ണമാവുകയില്ല ഫെസ്റ്റിവല്‍ കലണ്ടര്‍ പരിശോധിച്ചാല്‍ ഉത്സവങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകള്‍, തീയതി എന്നിവ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും.

പ്രധാന ഉത്സവങ്ങള്‍

ഓണം

കേരളം മുഴുവന്‍ ഓണാഘോഷത്തിന് വേദിയായി തീരുന്നു.ഓണനാളുകളില്‍ കേരളക്കരയിലെങ്ങും സന്തോഷവും ആവേശവും ഉല്ലാസവും നിറയുന്നു. പ്രകൃതി പൂക്കള്‍ നിറഞ്ഞ് മനോഹരമാകുന്നു. അന്തരീക്ഷം ഉത്സവമയമാകുന്നു. ഇതാണ് ഓണം. മലയാളിയുടെ സ്വന്തം ഉത്സവം.ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തു നാള്‍ ഓണം ആഘോഷിക്കുന്നു. സാധാരണയായി ആഗസ്ത് - സെപ്തംബര്‍ മാസങ്ങളിലാണ് മലയാള മാസമായ ചിങ്ങം കടന്നു വരുന്നത്. ആനയെഴുന്നെള്ളിപ്പുകള്‍, സംഗീത കച്ചേരികള്‍, ശാസ്ത്രീയതനതു നൃത്ത പ്രകടനങ്ങള്‍, വള്ളം കളികള്‍ തുടങ്ങി എല്ലാം ഓണനാളുകളില്‍ അരങ്ങേറുന്നു.

ദീപാവലി

കേരളം മുഴുവന്‍ ദീപാവലി ആഘോഷിക്കുന്നു.ദീപാവലി, ദീപങ്ങളുടെ ഉത്സവമാണ്. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ദീപാവലി കൊണ്ടാടുന്നതെന്ന് വിശ്വാസം.കേരളത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ ദീപാവലി കൂടുതല്‍ വര്‍ണ പൊലിമയോടെ ആഘോഷിക്കപ്പെടുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും വീടുകളിലും തെരുവുകളിലും ദീപാലങ്കാരങ്ങള്‍ തൂക്കിയും മധുര പലഹാരങ്ങള്‍ കൈമാറിയും ദീപാവലി കൊണ്ടാടുന്നു.നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ്്് വിശ്വാസം.

പുലികളി

കടുവകള്‍ ഉല്ലാസഭരിതരായിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നു. വനത്തിലായിരിക്കെ ഇതാരും കാണുന്നുമില്ല, കേള്‍ക്കുന്നുമില്ല. പക്ഷെ അത് പകല്‍ വെളിച്ചത്തില്‍ തൃശ്ശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ അരങ്ങേറുന്നു. ഓണമാകുന്നതോടെ കേരളത്തിലെങ്ങും പരമ്പരാഗതമായ ചടങ്ങുകള്‍ ധാരാളം നടക്കും. അതിലൊന്നാണ് കാണികളുടെ മനസ്സു നിറയ്ക്കുന്ന ആവേശകരമായ പുലികളി.ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലികളിക്കാരിറങ്ങാറുണ്ടെങ്കിലും പുലിവേഷം കെട്ടുന്നവരുടെയും കാഴ്ചക്കാരുടെയും ഒഴുക്കു കൊണ്ട് പ്രശസ്തമായത് തൃശ്ശൂരിലെ പുലികളി മാത്രം. പുലിവേഷം കെട്ടി പുരുഷന്മാര്‍ കൂട്ടമായി താളത്തിനൊപ്പിച്ച് ചുവടു വെച്ച് നീങ്ങുന്നു. പുലി വേട്ടക്കിറങ്ങുന്ന വേട്ടക്കാരനില്‍ നിന്നൊഴിഞ്ഞും ഒളിച്ചും പുലികള്‍ നീങ്ങുന്ന കാഴ്ച രസകരമാണ്. കടുവകളെ പോലെ ശരീരത്തില്‍ മഞ്ഞ നിറം തേച്ച് കറുത്ത വരകളുമിട്ടുള്ള പരമ്പരാഗത പുലികളി ചമയം മാത്രമല്ല ഇന്ന് കലാകാരന്മാര്‍ ഉപയോഗിക്കുക. വ്യത്യസ്തമായ നിറങ്ങള്‍ ശരീരത്തില്‍ തേച്ചു പിടിപ്പിച്ച് അവര്‍ വര്‍ണ സമൃദ്ധി സൃഷ്ടിക്കുന്നു.

പൂരം ഉല്‍സവങ്ങള്‍

തൃശ്ശൂര്‍ പൂരം

വര്‍ണപൊലിമയും താളസമൃദ്ധിയും ഒത്തു ചേരുന്ന തൃശ്ശൂര്‍ പൂരത്തെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിനാളുകള്‍ പൂരമാഘോഷിക്കാന്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെത്തിച്ചേരുന്നു. കേരളീയ വാസ്തുവിദ്യാപാരമ്പര്യത്തിന്റെ ഉത്തമോദാഹരണമായ വടക്കുംനാഥ ക്ഷേത്രത്തിന്റെഅങ്കണത്തിലാണ് പൂരം നടക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ 30 ഗജവീരന്മാരാണ് തൃശ്ശൂര്‍ പൂരത്തിനെഴുന്നെള്ളുന്നത്. കുടമാറ്റമാണ് ഉത്സവത്തിന്റെ മറ്റൊരു വിശേഷം. വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ താളാത്മകമായി അതിവേഗം മാറിമാറിയുയര്‍ത്തി കാണിക്കുന്ന ചടങ്ങാണ് കുടമാറ്റം. കേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ താളവിദ്വാന്മാരണിനിരക്കുന്ന ചെണ്ടമേളവും പഞ്ചവാദ്യവും കാഴ്ചക്കാരെ ആവേശത്തിന്റെ ക്കൊടുമുടി കയറ്റുന്ന്ു. രണ്ടു ദിവത്തോളം നീളുന്ന കാഴ്ചയുടെ ഉത്സവത്തിന് ഗംഭീരമായ കരിമരുന്നു പ്രയോഗത്തോടെയാണ് തിരശ്ശീല വീഴുന്നത്.

ആറാട്ടുപുഴ പൂരം

തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമം സാംസ്‌കാരിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. തൃശ്ശൂര്‍ ടൗണില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരത്തുള്ള ഈ ചെറു ഗ്രാമത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത ഉത്സവമാണ് ആറാട്ടുപുഴ പൂരം. 3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ ഇവിടുത്തെ പ്രതിഷ്ഠയായ ശ്രീഅയ്യപ്പനെ സന്ദര്‍ശിക്കാന്‍ ശാസ്ത്രാ ക്ഷേത്രത്തിലെത്തുന്നു എന്നാണ് വിശ്വാസം.ആറാട്ടുപുഴ പൂരം കേരളത്തിലെ എല്ലാ പൂരങ്ങളുടെയും മാതാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.അടുത്തും അകലെയും നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഉത്സവ ചടങ്ങുകളില്‍ പങ്കുചേരാനും പൂര പൊലി ആസ്വദിക്കാനുമായി ആറാട്ടുപുഴയിലെത്തിച്ചേരുന്നു. ഏഴു ദിവസം നീളുന്ന പൂരത്തിന്റെ ആവേശം മൂര്‍ദ്ധന്യത്തിലെത്തുന്നത് അവസാനത്തെ രണ്ടു ദിവസങ്ങളിലാണ്. ആറാം നാള്‍ വൈകുന്നേരം നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ എഴുന്നെള്ളിപ്പും ഒപ്പം ശാസ്താവിന്റെ മേളം എന്നറിയപ്പെടുന്ന വാദ്യപെരുക്കവും നടക്കുന്നു.

അന്തിമയങ്ങുമ്പോള്‍ നൂറുകണക്കിന് തിരി വിളക്കുകളും വലിയ തീവെട്ടികളും തെളിയുന്നതോടെ ശാസ്താവിന്റെ മേളം അവിസ്മരണീയമായ ഒരു അനുഭവമായി മാറുന്നു. ഈ ചടങ്ങിനു സമാപനം കുറിച്ച് ദേവീദേവന്മാരെ തിടമ്പേറ്റിയ 61 ആനകള്‍ തൊട്ടടുത്ത വയലില്‍ തിങ്ങി നിറഞ്ഞ് ആര്‍പ്പു വിളിക്കുന്ന പുരുഷാരത്തിനിടയില്‍ എഴുന്നെള്ളി നില്‍ക്കും. പുലര്‍ച്ച വരെ പഞ്ചവാദ്യവും പഞ്ചാരിമേളവും പാണ്ടിമേളവും മുറുകും.കിഴക്കു വെള്ള കീറുമ്പോള്‍ സമീപ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളുമായി ആനകള്‍ തൊട്ടടുത്ത നദിയിലേക്ക് ആറാട്ട് ഘോഷയാത്രയായി പോകും.മന്ത്രോച്ചാരണങ്ങളും പുഷ്പ വൃഷ്ടിയും നടത്തിക്കൊണ്ട് പ്രതിഷ്ഠകള്‍ നദിയില്‍ മുക്കിയെടുക്കുന്ന ആറാട്ട് അനുഷ്ഠാനപരമായ ശുദ്ധീകരണമാണ്. ഏറ്റവും ഒടുവിലാണ് അയ്യപ്പ വിഗ്രഹം ആറാട്ടിനെടുക്കുന്നത്.
ദേവീ ദേവന്മാര്‍ ഒന്നിച്ചു കൂടുന്നതിന്റെ ആഘോഷമാണ് ആറാട്ടുപുഴ പൂരം. ദീര്‍ഘനേരം നീളുന്ന ചടങ്ങുകളും വര്‍ണപൊലിമയും കൊണ്ട് പതിനായിരങ്ങളെ ഈ ഉത്സവം ആകര്‍ഷിക്കുന്നു.

വള്ളം കളികള്‍

ചമ്പക്കുളം വള്ളംകളി

പ്രശസ്തമായ ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ മത്സര വള്ളം കളി സീസണ് ആരംഭം കുറിക്കുന്നത്. അലംകൃതമായ വള്ളങ്ങളും, ഓണപ്പരപ്പിലെ നിശ്ചലദൃശ്യങ്ങളും നൂറടിയോളം നീളമുള്ള രാജകീയമായ ചുണ്ടന്‍ വള്ളങ്ങളുമണിനിരക്കുന്ന ഗംഭീരമായ ജലഘോഷയാത്ര ഈ വള്ളംകളിക്ക് മാറ്റുകൂട്ടുന്നു.

നെഹ്രു ട്രോഫി വള്ളംകളി

കേരളത്തിലെ കായല്‍ പരപ്പുകളില്‍ അരങ്ങേറുന്ന ജലോല്‍സവങ്ങളില്‍ ഏറ്റവും പൊലിമയാര്‍ന്നതും പ്രശസ്തവും നെഹ്രുട്രോഫി വള്ളം കളി തന്നെ. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഈ മത്സര വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു സമ്മാനിച്ച ട്രോഫിക്കു വേണ്ടി ജലരാജാക്കന്മാരായ ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കുന്നു. ഇതോടൊപ്പം അലങ്കരിച്ച വള്ളങ്ങളും വര്‍ണ പൊലിമയാര്‍ന്ന ഫ്‌ളോട്ടുകളും അണിചേരുന്ന ഘോഷയാത്ര അപൂര്‍വമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു.

ആറന്‍മുള വള്ളംകളി

വശ്യമാന്ത്രികതയില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അനുഷ്ഠാനപരമായ ജലോല്‍സവമെന്ന നിലയില്‍ ആറന്മുള്ള വള്ളംകളി പ്രാധാന്യം നേടുന്നു. ഓണക്കാലത്തിന്റെ ദൃശ്യസമൃദ്ധിക്കിടയില്‍ പമ്പാനദിയിലെ ഓളങ്ങളില്‍ തെന്നിതെന്നി അതിവേഗം നീങ്ങുന്ന രാജപ്രൗഢിയാര്‍ന്ന ചുണ്ടന്‍ വള്ളങ്ങള്‍ എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ്.ഈ വള്ളം കളി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അനുഷ്ഠാനപരമായ ഒരു തലം കൂടിയുണ്ട്. മുന്‍കാലങ്ങളില്‍, ആറന്മുള ക്ഷേത്രത്തിലെ വിഖ്യാതമായ തിരുവോണ സദ്യയ്ക്കാവശ്യമായ വിഭവങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളിലാണ് കൊണ്ടു വന്നിരുന്നത്. ഈ യാത്രയുടെ ഓര്‍മപുതുക്കല്‍ കൂടിയാണ് ആറന്മുള വള്ളം കളി.

പായിപ്പാട് വള്ളംകളി

ആയിരങ്ങളെ ആകര്‍ഷിക്കുന്ന പായിപ്പാട് വള്ളംകളി ഒരുമയുടെ ഉത്സവമാണ്. ഈ വള്ളംകളി മല്‍സരത്തിലുടനീളം കാണികളുടെ പ്രോല്‍സാഹനവും ആര്‍പ്പുവിളികളും തുഴച്ചില്‍ക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നു.ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും, നാടന്‍ കലാ പ്രകടനങ്ങളും, വള്ളങ്ങളില്‍ അണിയിച്ചൊരുക്കുന്ന ഫ്‌ളോട്ടുകളും പായിപ്പാട് വള്ളംകളിയെ ശ്രദ്ധേയമാക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate