অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിന്‍റെ ജൈവവൈവിധ്യം

ജൈവവൈവിധ്യം

ജൈവഭൂമിശാസ്ത്രപരമായി കേരളത്തിലെ ജൈവവൈവിധ്യത്തിന് പൂര്‍വ-പശ്ചിമ ഹിമാലയവുമായി ബന്ധമുണ്ട്. മലേഷ്യന്‍, എത്യോപ്യന്‍ എന്നീ ജൈവമേഖലകളുമായും കേരളത്തിലെ വന്യജൈവസമൂഹങ്ങള്‍ക്ക് സാമ്യതയുണ്ട്. ഉയര്‍ന്ന പശ്ചിമഘട്ട നിരകളാല്‍ മറ്റുഭൂപ്രദേശങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടലും മനുഷ്യന്റെ കടന്നുകയറ്റമില്ലാത്ത നീണ്ടകാലത്തെ പരിരക്ഷയുംമൂലം കേരളത്തിലെ ജൈവവൈവിധ്യസമ്പന്നത വ്യതിരിക്തമായിരിക്കുന്നു.

39,000 ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള കേരളത്തില്‍ 21,000 ചതുരശ്രകിലോമീറ്റര്‍ പര്‍വതനിരകളാണ്. 12,000 ചതുരശ്രകിലോമീറ്റര്‍ ഇടനാടും 6000 ചതുരശ്രകിലോമീറ്റര്‍ തീരപ്രദേശവുമാണുള്ളത്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതി പ്രത്യേകതകള്‍ക്കനുസരിച്ചുള്ള അതീവസമ്പന്നമായ ജൈവവ്യവസ്ഥകളും ഇക്കോവ്യൂഹങ്ങളും കേരളത്തിലുണ്ട്. മധ്യരേഖയ്ക്ക് വളരെയടുത്തു വരുന്ന ഭൂപ്രദേശമാണെങ്കിലും 2000 മീറ്ററിനു മേല്‍ പശ്ചിമഘട്ടമലത്തലപ്പുകളില്‍ മിതശീതോഷ്ണ സസ്യാവരണത്തോട് സാമ്യതയുള്ള പുല്‍മേടുകളും ചോലവനങ്ങളും (Sub - Alpine Shola Grassland Ecosystem) കാണപ്പെടുന്നു.

തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ ഇക്കോ വ്യൂഹവൈവിധ്യത്താല്‍ സമ്പന്നമാണ് കേരളം. കായലുകളും (Backwaters), ഉപ്പുചതുപ്പുകളും (Salt Swamps) നദീമുഖങ്ങളും (Estuaries) തീരവനങ്ങളും (Littoral forests) കണ്ടല്‍ക്കാടുകളും (Mangrove forest) തണ്ണീര്‍ത്തടങ്ങളും (wetlands) മണല്‍ക്കുന്നുകളും (Sand dunes) നിത്യഹരിതവനാവൃതമായ തീരദേശക്കുന്നുകളും കേരളത്തിന്റെ തീരപ്രദേശത്ത് വൈവിധ്യമാര്‍ന്ന ഇക്കോവ്യൂഹങ്ങളും ജൈവാഭയവ്യവസ്ഥകളും സൃഷ്ടിച്ചിരിക്കുന്നു.

കുട്ടനാട്-വേമ്പനാട് മേഖലയിലെ തണ്ണീര്‍ത്തടമാണ് കേരളത്തിലെ ഏറ്റവും വിസ്തൃതമായ തണ്ണീര്‍ത്തടം. തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളും കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലും കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ തണ്ണീര്‍ത്തടവ്യവസ്ഥകളും ജൈവവൈവിധ്യസമ്പന്നമായ ഇക്കോവ്യൂഹങ്ങളാണ്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളിലെ വൈവിധ്യമാര്‍ന്ന ആവാസങ്ങള്‍ അതിസമ്പന്നമായ ജൈവവൈവിധ്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും ഒട്ടനവധി മറ്റ് ജലജീവികളുടെയും പ്രജനനകേന്ദ്രങ്ങളും നഴ്സറികളുമായ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും തീരവനങ്ങളും ദേശാടനപ്പക്ഷികളുടെയും നീര്‍നായകളുടെയും നിരവധി കടല്‍ജീവികളുടെയും ആവാസകേന്ദ്രങ്ങളുമാണ്.

കേരളത്തിന്റെ പകുതിയോളം ഭൂപ്രദേശം പശ്ചിമഘട്ടമലനിരകളാണ്. 45 കിലോമീറ്റര്‍ വീതിയിലുള്ള പാലക്കാട് ചുരമൊഴിച്ചാല്‍ തെക്കുനിന്ന് വടക്കോട്ട് നീണ്ടുകിടക്കുന്ന ഈ മലനിരയില്‍ വിടവുകളില്ല. കേരളത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പരിസ്ഥിതിയിലും നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന പര്‍വതനിരയാണ് പശ്ചിമഘട്ടം. ഈ മലനിരയുടെ ഭൂവിജ്ഞാനീയപരമായ പഴക്കവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാരണമാണ് ഈ മേഖല ലോകത്തിലെ ജൈവസമ്പന്നമായ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായത്.

പശ്ചിമമലനിരയെ ആവരണം ചെയ്തിരിക്കുന്ന ഉഷ്ണമേഖലാ ആര്‍ദ്രവന (Tropical moist forest) ഇക്കോവ്യൂഹങ്ങള്‍ ഉയരം, ഭൂമിയുടെ ചരിവ്, സൂക്ഷ്മകാലാവസ്ഥാവ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് വിവിധ മേഖലകളില്‍ വ്യത്യസ്തമായ രൂപവും ഘടനയും സ്വഭാവവും പ്രകടിപ്പിക്കുന്നു. താഴ്വാരങ്ങളിലെ പാരിസ്ഥിതിക പരിണാമ ഉച്ചകോടിയിലെത്തിയ നിത്യഹരിതവനങ്ങളും (Gaint evergreens), സമതലപ്രദേശങ്ങളിലെ ഭീമന്‍ നിത്യഹരിതവനങ്ങളും (climax evergreens) പടിഞ്ഞാറന്‍ ചരിവിലെ പര്‍വതവനങ്ങളും (Montane evergreens) ഉയരം കൂടിയ പര്‍വതശൃംഗങ്ങളിലെ ചോലവനപ്പുല്‍മേടുകളും (Shola grassland ecosystems) കേരളത്തിലെ ഇക്കോവ്യൂഹവൈവിധ്യത്തിന്റെ നിദര്‍ശനങ്ങളാണ്.

കിഴക്കന്‍ അട്ടപ്പാടി, തെക്കുകിഴക്കന്‍ വയനാട് എന്നിവിടങ്ങളിലെ വരണ്ട ഇലപൊഴിയും കാടുകളും (Dry Deciduous forests) മനുഷ്യന്റെ ഇടപെടലുകള്‍മൂലം ശോഷിച്ചുകൊണ്ടിരിക്കുന്ന വരണ്ട മുള്‍ക്കാടുകളും (Xerophytic Scrub) കേരളത്തിന്റെ ഇക്കോവ്യൂഹ വൈവിധ്യത്തില്‍പ്പെടുന്നു.

വയനാട്ടിലെയും നെല്ലിയാമ്പതി-പറമ്പിക്കുളം മേഖലയിലെയും വനങ്ങള്‍ക്കുള്ളിലെ ചതുപ്പുകളായ വയലുകള്‍, കുളത്തൂപ്പുഴ വനത്തിലെ കാട്ടുജാതിവൃക്ഷങ്ങള്‍ നിറഞ്ഞ ജാതിചതുപ്പുകള്‍ (Myristica swamps), ചോലവനപ്പുല്‍മേടുകളിലെ അമ്ലത കൂടിയ ചതുപ്പുകള്‍ (Peat Swamps) എന്നിവയും കേരളത്തിന്റെ ഇക്കോവ്യൂഹവൈവിധ്യത്തിന്റെ പ്രത്യേകതകളാണ്.

സസ്യവൈവിധ്യം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ സസ്യസമ്പത്ത് കേരളത്തിനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ പ്രത്യേകത അനവധി പണ്ഡിതന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സവിശേഷ ശ്രദ്ധയ്ക്കു വിഷയീഭവിച്ചിരുന്നു. ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാള്‍ ലിന്നയസിനു മുമ്പു പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ബൃഹദ്ഗ്രന്ഥം തന്നെ ഇതിനൊരു തെളിവാണ്. 1678-നും 1703-നുമിടയ്ക്ക് പന്ത്രണ്ടു വാല്യങ്ങളിലായി ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ചു പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന്റെ ഏഴായിരത്തി ഇരുന്നൂറു പുറങ്ങളിലായി ഒട്ടനവധി കേരളീയ സസ്യങ്ങളുടെ വിവരണം വ്യാപിച്ചുകിടക്കുന്നു. അന്ന് കൊച്ചിയിലെ ഡച്ചുഗവര്‍ണറായിരുന്ന ഹെന്റി വാന്റീഡ് ലോകത്തൊരിടത്തും ഇത്ര സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ ഒരു സസ്യസമൂഹം കണ്ടിരുന്നില്ല. അക്കാരണം തന്നെയാണ് ഇങ്ങനെ ഒരു പുസ്തകനിര്‍മാണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നീണ്ട കടല്‍ത്തീരവും പശ്ചിമഘട്ടവനപ്രദേശത്തിന്റെ സാന്നിധ്യവും ചേര്‍ന്ന് പ്രകൃതിരമണീയമായ ഒരു പ്രദേശം, ഉഷ്ണമേഖലാ കാലാവസ്ഥ, മഴയുടെ സുലഭത, സമുദ്രനിരപ്പു മുതല്‍ മൂവായിരം മീറ്ററിനു മേല്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമി-ഇതൊക്കെക്കൊണ്ടായിരിക്കണം സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ സസ്യസമ്പത്ത് ഇവിടെ ഉരുത്തിരിഞ്ഞുവന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി മുതല്‍ ആരോഗ്യപ്പച്ച പോലെ അപൂര്‍വങ്ങളായ നിരവധി ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് പശ്ചിമഘട്ട മലനിരകള്‍.

1997 വരെയുള്ള പഠനങ്ങളില്‍ കേരളത്തില്‍ 10,375 സസ്യയിനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത് . ഇന്ത്യയില്‍ കാണപ്പെടുന്ന സസ്യജാതികളില്‍ 22 ശതമാനം കേരളത്തിലാണുള്ളത്. കേരളത്തില്‍ കാണപ്പെടുന്ന 3872 ഇനം സപുഷ്പി സസ്യങ്ങളില്‍ 1272 സ്പിഷീസുകള്‍ കേരളത്തില്‍ മാത്രം കാണുന്ന ദേശ്യജാതികളാണ്.

 

കേരളത്തിലെ 300 സ്പിഷീസ് സപുഷ്പിസസ്യങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവന്ന പട്ടികയില്‍ (Red data book) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്നല്‍ജാതിസസ്യങ്ങളില്‍ കേരളത്തിലെ 30 സ്പിഷീസുകള്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയുമാണ്. ഫംഗസുകള്‍, ലൈക്കനുകള്‍, മോസുകള്‍ തുടങ്ങിയവ നേരിടുന്ന വംശനാശഭീഷണിയെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമാണ്. അതേ സമയം ഇവ സാമ്പത്തികലാഭം നേടിത്തരുന്നവയും ഔഷധനിര്‍മാണരംഗത്ത് ഗണ്യമായ പങ്കുവഹിക്കുന്നവയുമാണ്.

കേരളത്തിന്റെ കടലോരങ്ങളില്‍ പലയിനം സസ്യങ്ങളും വളരുന്നുണ്ട്. ഉപ്പുരസം അന്തരീക്ഷത്തില്‍ തങ്ങി നിന്നാലും സാരമാക്കാതെ വളരുന്ന സസ്യങ്ങളാണിവ. ഇത്തരം സാഹചര്യത്തില്‍ വളരുന്ന ഒരു മരമാണ് കാറ്റാടി, ചൂളമരം, ചാവോക്ക് എന്നീ പേരുകളിലറിയപ്പെടുന്ന കാഷുറീന. കടുത്ത ചൂടും കടല്‍ത്തീരത്തു ചുറ്റിയടിക്കുന്ന ശക്തിയേറിയ കാറ്റും സഹിച്ചു വളരുന്ന സസ്യമാണിത്. കടല്‍ത്തീരത്തോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങ് സമൃദ്ധിയായി വളരുന്നു. കാറ്റാടിമരങ്ങളെ കൂടാതെ, കടല്‍പ്പുറത്തെ മണല്‍പ്രദേശത്തു വളരുന്ന ചെറുചെടികളുടെ കൂട്ടത്തില്‍ സാന്‍ഡ്ബൈന്‍സര്‍ എന്ന പേരിലറിയപ്പെടുന്ന, മുള്ളുപോലെ കൂര്‍ത്ത ഇലയുള്ള സ്പിനിഫെക്സ്, പിങ്കുനിറത്തിലെ കോളാമ്പിപ്പൂക്കള്‍ ഉതിര്‍ക്കുന്ന ഐപോമിയ, പോര്‍ട്ടുലാക്ക തുടങ്ങിയ ചെടികളും കാണാന്‍ കഴിയും. കടലോരത്തിനടുത്തുള്ള പ്രദേശങ്ങളില്‍ പൂവരശ്, മുരിക്ക്, പ്ളാവ്, മാവ്, പുളി എന്നീ മരങ്ങളും വളരുന്നുണ്ട്. കടല്‍പ്പുറത്തെ മണല്‍പ്രദേശത്തിനപ്പുറം നീലയമരി, പ്ളാവാഴ, അണ്ണാന്‍പൊത്ത എന്നീ സസ്യങ്ങള്‍ വളരുന്നു. മൂടില്ലാത്താളി, ഇത്തിള്‍ തുടങ്ങിയ പരാദസസ്യങ്ങളെയും അവിടൊക്കെ കാണാന്‍ കഴിയും. കായല്‍ത്തീരങ്ങളിലും ചതുപ്പുകളിലും മറ്റു ചിലയിനം സസ്യങ്ങളാണു കാണപ്പെടുക. ഒതളം, സമുദ്രപ്പഴം (Barringtonia), കൈത തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. കുളവാഴ, മുട്ടപ്പായല്‍, ആഫ്രിക്കന്‍ പായല്‍ (സാല്‍വീനിയ) എന്നീ കളച്ചെടികള്‍ തോടുകളിലും കായലുകളിലും സമൃദ്ധിയായി വളരുന്നു.

കേരളത്തില്‍ ജനസാന്ദ്രത ഏറിയ ഭൂവിഭാഗങ്ങളില്‍ വിവിധയിനം കാര്‍ഷികവിളകള്‍ നട്ടുവളര്‍ത്തപ്പെടുന്നു. തെങ്ങ്, നെല്ല്, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, വാഴ, പച്ചക്കറികള്‍ തുടങ്ങി പലതും ഇക്കൂട്ടത്തില്‍പ്പെടും.

കുന്നുകളും മലകളും നിറഞ്ഞ കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഏറെ വൈവിധ്യമാര്‍ന്ന സസ്യജാലമുള്ളത്. വിലപിടിപ്പുള്ള തടിത്തരങ്ങള്‍ നല്‍കുന്ന തേക്ക്, ഈട്ടി, കരിമരം, ആഞ്ഞിലി, ചന്ദനം, തമ്പകം, തേമ്പാവ്, വേങ്ങ തുടങ്ങി ഒട്ടനവധി മരങ്ങള്‍ കേരളത്തിലെ വനങ്ങളിലും മറ്റു പ്രദേശങ്ങളിലുമായി വളരുന്നുണ്ട്.

കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കപ്പെടാറുള്ള തേക്ക് ഇരുപത്തിയഞ്ച്-മുപ്പതു മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തേക്കുമരം വളരുന്നുണ്ടെങ്കിലും കേരളത്തിലെ വനങ്ങളിലുള്ള തേക്കിനാണ് കമ്പോളത്തില്‍ ഏറെ പ്രിയം.

കേരളത്തില്‍ വളരുന്ന മറ്റൊരു വിലപിടിപ്പുള്ള മരമാണ് ഈട്ടി (Dalbergia latifolia). തടി ഉരുപ്പടികളുടെ നിര്‍മിതിക്കാണ് മുഖ്യമായും ഈ മരം ഉപയോഗിക്കുന്നത്. ഇരുപത്തിയഞ്ചു മീ. ഉയരത്തില്‍ ഈട്ടി വളരാറുണ്ട്. ബലത്തിന്റെ കാര്യത്തില്‍ തേക്കിനെക്കാളും മുന്തിയതാണ് ഇത്.

കേരളത്തിലെ വനങ്ങളില്‍ അങ്ങിങ്ങായി മാത്രം ഇവ വളര്‍ന്നു കാണുന്ന വൃക്ഷമാണ് കരിമരം. നല്ല കറുപ്പുനിറത്തില്‍ ബലമുള്ള തടിയാണിതിന്റേത്.

സമുദ്രനിരപ്പു മുതല്‍ 1000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്ന ആഞ്ഞിലി(Artocarpus hirsuta)ക്ക് അയണി എന്നും പേരുണ്ട്. കേരളത്തില്‍ കെട്ടിടങ്ങളുടെയും വള്ളങ്ങളുടെയും നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ആഞ്ഞിലിത്തടിയാണ്. തമ്പകം (Hopea parviflora), വേങ്ങ (Pterocarpus marsupium), തേമ്പാവ് (Terminalia tomentosa) എന്നീ മരങ്ങളും ഉപയോഗത്തിന്റെ കാര്യത്തില്‍ ആഞ്ഞിലിയോടടുത്തു നില്‍ക്കുന്നു.

കേരളത്തില്‍ വളര്‍ന്നുകാണുന്ന അതിവിശിഷ്ടമായ ഒരു മരമാണ് ചന്ദനം (Santalum album). വളരെ സാവധാനം വളരുന്ന ഈ മരം അറുപതു മുതല്‍ നൂറുവര്‍ഷം വരെയുള്ള വളര്‍ച്ചകൊണ്ട് ഏറിയാല്‍ 7 മീറ്ററോളം മാത്രമേ പൊക്കം വയ്ക്കുകയുള്ളൂ. പ്രായംകൂടുന്തോറും തടിക്കു സുഗന്ധമേറുന്നു. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ചന്ദനത്തോട്ടമുള്ളത്.

ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തോളം ആയുസ്സുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു മരമാണ് വെള്ളക്കടമ്പ് (Dysoxylum malabaricum). മഹാഗണിത്തടിയോളം ബലവും ഗുണവുമുള്ള തടി തരുന്ന ഒരു കേരളീയ വൃക്ഷമാണ് ചുവന്ന കടമ്പ് (Cedrella toona). ഇതിന് മലവേപ്പെന്നും ഇന്ത്യന്‍ മഹാഗണി എന്നും പേരുകളുണ്ട്. വെണ്‍തേക്ക് (Lagestroemia lanceolata) എന്നാണു  പേരെങ്കിലും തേക്കിന്റെ കുടുംബക്കാരനല്ലാത്ത വെണ്‍തേക്ക് പൂമരുതിന്റെ ജനുസ്സില്‍പ്പെടുന്നതാണ്. ഓടുപാകിയ മേല്‍ക്കൂരയുള്ള കെട്ടിടങ്ങളുടെ സീലിങ്ങിനാണ് ഇതിന്റെ പലക സാധാരണയായി ഉപയോഗിക്കാറുള്ളത്.

വടക്കന്‍ കേരളത്തിലെ വനങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു മരമാണ് ഇരുള്‍. 30 മീറ്ററോളം വളര്‍ന്നുപൊങ്ങുന്ന ഒരു മനോഹരവൃക്ഷമാണ് മഞ്ഞക്കടമ്പ് (Adina cordifolia). വിശിഷ്ടയിനം ഒട്ടുമാവുകള്‍ കേരളത്തില്‍ നട്ടുവളര്‍ത്തുന്നു. നമ്മുടെ വനങ്ങളിലാവട്ടെ അനവധി ഇനം കാട്ടുമാവുകളുണ്ട്. കേരളീയ വൃക്ഷങ്ങളായ മലമ്പുന്നയും പുന്നയും കാടുകളിലും ഗ്രാമപ്രദേശങ്ങളിലും വളരുന്നുണ്ട്. പൂത്തുകഴിയുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പുനിറവുമായി പരിസരത്തിനാകെ ശോഭ പകര്‍ന്നുനല്‍കുന്ന ഒരു വൃക്ഷമാണ് ഇലവ് (silk cotton tree). ഇതിന്റെ തടി മാര്‍ദവമുള്ളതാകയാല്‍ (soft wood) തീപ്പെട്ടി വ്യവസായത്തിനും ചാളത്തടിക്കും മറ്റും ഉപയോഗിച്ചുവരുന്നു. കാര്‍ഷികോപകരണങ്ങളുടെ നിര്‍മിതിക്കും ഗൃഹോപകരണങ്ങളുണ്ടാക്കുന്നതിനും വാക (Albizzia sp.)യുടെ തടി ഉപയുക്തമാണ്. കേരളത്തിലെ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും വളരുന്ന ഈ വൃക്ഷം നഗരങ്ങളിലും നട്ടുപിടിപ്പിക്കാറുണ്ട്.

വിലപിടിപ്പുള്ള തടിത്തരങ്ങള്‍ നല്‍കുന്ന ചില പ്രധാന മരങ്ങളെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. ഇവ കൂടാതെ നമ്മുടെ നാട്ടില്‍ സാധാരണയായി വളര്‍ന്നുകാണുന്ന വേറെയും ഒട്ടനവധി വൃക്ഷങ്ങ ളുണ്ട്. മലങ്കാഞ്ഞിരം, പയിന്‍, കുളമാവ്, ഏഴിലമ്പാല, പലകപ്പയാനി, മരുത്, മുള്ളുവേങ്ങ, കറുവ, ഇലിപ്പ, കല്പയിന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. കേരളത്തിലെ കാവുകള്‍ പലയിനം മരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.

തടിക്കു വില കല്പിക്കപ്പെടുന്ന മരങ്ങള്‍ മാത്രമല്ല കേരളത്തിലുള്ളത്. വിവിധയിനം ചായങ്ങള്‍, കുന്തിരിക്കം, അരക്ക് മുതലായവ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളും ഇവിടെ സുലഭമായി വളരുന്നുണ്ട്. ഡ്രാഗന്റെ രക്തം എന്നും ഗംകിനോ എന്നും അറിയപ്പെടുന്ന വേങ്ങക്കറയ്ക്ക് ഔഷധമൂല്യമുണ്ട്. വേങ്ങത്തടിയില്‍ ടംബ്ലര്‍ ഉണ്ടാക്കി അതില്‍ രാത്രി നിറച്ചുവയ്ക്കുന്ന വെള്ളം ദിവസവും രാവിലെ കുടിച്ചാല്‍ പ്രമേഹരോഗത്തിന് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പയിന്‍ (Vateria indica) മരത്തില്‍ നിന്ന് വെള്ളക്കുന്തിരിക്കം എടുക്കുന്നു. കാട്ടിലെ തീ ജ്വാല എന്ന പേരിലറിയപ്പെടുന്ന പ്ലാശ് (Butea frondosa) മരത്തിന്റെ കറ തുകല്‍ ഊറയ്ക്കിടാന്‍ ഉപയോഗിക്കുന്നുണ്ട്. കരുവേല (Acacia arabica) മരത്തില്‍ നിന്നും ഒരിനം പശ ലഭിക്കുന്നു. ഇതിന്റെ കറയും തുകല്‍ ഊറയ്ക്കിടാനെടുക്കുന്നുണ്ട്. കടുക്ക, നെല്ലി, താന്നി എന്നീ മരങ്ങള്‍ക്ക് ഔഷധമൂല്യത്തിനു പുറമേ മേല്പറഞ്ഞ ഗുണങ്ങളുമുണ്ട്. മഞ്ചാടി (Adenanthera pavonina) മരത്തില്‍ നിന്ന് ചുവന്ന ചായം ഉത്പാദിപ്പിച്ചുവരുന്നു.

ഇനി എടുത്തുപറയേണ്ട മറ്റൊരിനം ചോലവൃക്ഷങ്ങളാണ്. ഇവയുടെ കൂട്ടത്തില്‍ തികച്ചും കേരളീയമായവയും വിദേശത്തുനിന്ന് ഇവിടെ വന്നെത്തിയവയും ഉള്‍പ്പെടും. ആല്‍മരം (Ficus benghalensis) ഒരു പ്രധാന ചോലവൃക്ഷമാണ്. അരശ്, ഞാവല്‍, പൂവരശ്, കാറ്റാടി, പുളിമരം, പ്ലാവ്, മാവ്, വേപ്പ്, പയിന്‍, പുന്ന, പറങ്കിമാവ് എന്നീ മരങ്ങളും കേരളത്തിലെ റോഡുകളുടെ വശങ്ങളില്‍ ധാരാളമായി നട്ടുപിടിപ്പിക്കാറുണ്ട്.

തെങ്ങ്, കമുക് തുടങ്ങിയ പലയിനം ഒറ്റത്തടിവൃക്ഷ (palms) ങ്ങളും ഇവിടെ വളരുന്നുണ്ട്. പന, ഉലട്ടി, കാട്ടടയ്ക്കാമരം എന്നിവ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാന ഒറ്റത്തടി വൃക്ഷങ്ങളാണ്. ഒരുകാലത്ത് കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായിരുന്നു കേരളത്തിലെ നദീമുഖങ്ങളെങ്കില്‍ ഇന്ന് അത് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. കൊല്ലം, കുമരകം, വളപട്ടണം, ചെറ്റുവായ്, പാപ്പിനിശ്ശേരി, ചിറ്റാരി, കവ്വായ്, തലശ്ശേരി, കടലുണ്ടി തുടങ്ങിയ ഇടങ്ങളില്‍ തുണ്ടുതുണ്ടായി 17 ച.കി.മീ. സ്ഥലത്ത് കണ്ടലുകള്‍ കാണപ്പെടുന്നു. ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലാണുള്ളത് (755 ഹെക്ടര്‍). പീകണ്ടല്‍ (Rhizophora mucronata), വള്ളിക്കണ്ടല്‍ (R.apiculata), ഉപ്പട്ടി (Avicennia officialis), ചെറുഉപ്പട്ടി (A.marina), പൂക്കണ്ടല്‍ (Aegiceras corniculatus), ചുള്ളിക്കണ്ടല്‍ (Acanthus ilicifolia) എന്നിവ കേരളത്തില്‍ കണ്ടുവരുന്ന ചില പ്രധാന കണ്ടല്‍ സസ്യങ്ങളാണ്.

കേരളത്തിലെ മുഖ്യ നാണ്യവിളകള്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവയാണ്. ഹേവിയ ബ്രസീലിയെന്‍സിസ് എന്ന മരത്തിന്റെ കറയാണ് പാരാറബ്ബര്‍ എന്നറിയപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ അസംസ്കൃത വസ്തു. ഇന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ സിംഹഭാഗവും കേരളസംസ്ഥാനത്തു നിന്നും ലഭിക്കുന്നു.

കോഫിയ അറാബിക എന്ന കാപ്പിച്ചെടിയുടെ ജന്മദേശം അറേബ്യയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് ഈ കുറ്റിച്ചെടി നന്നായി വളരുന്നതും ഗുണവും മേന്മയുമുള്ള കുരുക്കള്‍ നല്‍കു ന്നതും. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല വനപ്രദേശങ്ങളും വെട്ടിത്തെളിച്ച് കാപ്പിത്തോട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. നോ: കാപ്പി

തളിരിലകളും ഞെട്ടും-രണ്ടിലയും ഒരു തിരിയും നുള്ളിയെടുത്ത് പ്രത്യേക വിധത്തില്‍ പാകം ചെയ്തെടുക്കുന്ന തേയില ഇലയായും പൊടിയായും കമ്പോളത്തിലെത്തുന്നു. സമുദ്രനിരപ്പില്‍ നിന്നും നൂറു മീ. മുതല്‍ രണ്ടായിരം മീ. വരെ ഉയരമുള്ള പ്രദേശങ്ങളാണ് തേയിലക്കൃഷിക്ക് ഏറ്റവും പറ്റിയത്. അത്തരം പ്രദേശങ്ങളിലാണ് കേരളത്തില്‍ ഇവ കൃഷിചെയ്യപ്പെടുന്നതും.

എലറ്റാറിയ കാര്‍ഡമോമം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുറ്റിച്ചെടിയുടെ കായ ആണ് ഏലക്ക. ലോകത്തെ ഏറ്റവും വിശിഷ്ടവും വിലപിടിപ്പുള്ളതുമായ സുഗന്ധമസാല എന്ന ബഹുമതി പിടിച്ചുപറ്റിയ ഏലക്ക കേരളത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു നാണ്യവിളയാണ്. പ്രധാനമായും മൂന്നിനം-മലബാര്‍ ഏലം, മൈസൂര്‍ ഏലം, സിലോണ്‍ ഏലം-ഏലച്ചെടികളാണ് നമ്മുടെ നാട്ടില്‍ നട്ടുവളര്‍ത്തുന്നത്. ഇടുക്കി ജില്ലയാണ് ഏലക്കൃഷിയില്‍ മുന്നില്‍.

പലയിനം മുളകളും കേരളത്തില്‍ കാണാം. മഞ്ഞമുള, കല്ലുമുള, പച്ചമുള, തോട്ടമുള, കരകൌശല സാമഗ്രികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഈറ തുടങ്ങി നാടിന്റെ വ്യാവസായിക മേഖലയില്‍ സാരമായ പങ്കുവഹിക്കുന്ന പലയിനം മുളകളും കേരളത്തിലെ വനങ്ങളില്‍ വളരുന്നു; അതുപോലെ തന്നെ പലയിനം ചൂരലുകളും കമ്പോളത്തില്‍ വളരെ പ്രിയമുള്ള നാരുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒട്ടനവധി സസ്യങ്ങളും കേരളത്തിലുണ്ട്. ഈഞ്ച, ഇലവ്, മുള്ളിലവ്, വേങ്ങ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

കേരളീയ-ഔഷധ സസ്യങ്ങളുടെ പട്ടികയില്‍ പല പണ്ഡിതന്മാരും ആദ്യമായി ഉള്‍പ്പെടുത്തുന്നത് കാഞ്ഞിര(Strychnos nuxvomica)മാണ്. ഉമ്മം, ഒതളം, ചാന്ദ്, മേന്തോന്നി, കുപ്പമേനി, ആടലോടകം, കൂവളം, ചിറ്റരത്ത, ശംഖുപുഷ്പം, നീര്‍വാളം, നീര്‍മാതളം, കസ്തൂരിമഞ്ഞള്‍, വേലിപ്പരുത്തി, കുറുന്തോട്ടി, കൈതോന്നി, കരിനൊച്ചി, കഴഞ്ചി, നറുനീണ്ടി, കുടകപ്പാല, മോതിരക്കണ്ണി, ആനച്ചുവടി, വേപ്പ്, ജാതി, തുളസി, നെല്ലി, കീഴാര്‍നെല്ലി, കുരുമുളക്, കൊടുവേലി, മാതളം, കരിഞ്ഞൊട്ട, കടുക്ക, താന്നി, ഞെരിഞ്ഞില്‍, ഇഞ്ചി തുടങ്ങിയ ഒട്ടനവധി ഔഷധസസ്യങ്ങള്‍ കേരളത്തിലുണ്ട്. ആയുര്‍വേദ ചികിത്സാവിധികള്‍ക്കു പറ്റിയ മിക്കവാറും എല്ലാ സസ്യങ്ങളും ഈ മണ്ണില്‍ വളരുന്നു.

ഒട്ടുവളരെ വിദേശസസ്യങ്ങള്‍ കേരളമണ്ണില്‍ ഇതിനകം വേരുറച്ചുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും വിദേശത്തു നിന്നും കൊണ്ടുവന്നു നട്ടുപിടിപ്പിച്ചവയാണ്. മനോഹരമായ പൂക്കള്‍ക്കും രുചിയേറിയ പഴങ്ങള്‍ക്കും വേണ്ടിയാണ് ഇവ നട്ടുവളര്‍ത്തിയിരുന്നത്. പറങ്കിമാവ്, മംഗൂസ്തിന്‍, ഡാലിയ തുടങ്ങിയവയുടെ വരവിന് മനുഷ്യസഹായമുണ്ടെങ്കില്‍, പൂച്ചെടി (അരിപ്പൂ), ആഫ്രിക്കന്‍ പായല്‍, കമ്യൂണിസ്റ്റ് പച്ച (Chromolaena odo), ശതാവരിച്ചെടി (Asparagus Fern), ധൃതരാഷ്ട്രപ്പച്ച (Milkania macranthus) എന്നിവ കേരളത്തില്‍ വന്നെത്തിയ അധിനിവേശസസ്യങ്ങളാണ്. റോസ്, ചെമ്പരത്തി, കോളാമ്പിപ്പൂവ് (Allamanda cathartica), മന്ദാരം, തെറ്റി, മുല്ല, ചെമ്പകം, കോര്‍ക്കുമരം, വെള്ളില, താമര, ആമ്പല്‍, അരളി, പാരിജാതം തുടങ്ങിയ അനേകം ഇനം ഉദ്യാനസസ്യങ്ങളും കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. ഓര്‍ക്കിഡുകളും ആന്തൂറിയങ്ങളും കേരളത്തിലെ ഉദ്യാനങ്ങളില്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു. ലേഡീസ് സ്ളിപ്പര്‍ എന്നറിയപ്പെടുന്ന പാഫിയോപെഡിലം ഡ്രൂറി, ഏല്‍ഹെല്‍ഡ്രിയ റൊട്ടന്റിഫോളിയ എന്നിവ ചില പ്രധാന ഓര്‍ക്കിഡ് സ്പിഷീസുകളാണ്. അനുദിനമെന്നോണം പലപല പുതിയസസ്യങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുകയും, അവ നമ്മുടെ നാടിന്റേതായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു.

(കെ. രാജേന്ദ്രബാബു, അലക്സ് സി.ജെ.)

ജന്തുവൈവിധ്യം

ഒരു വശത്തു പശ്ചിമഘട്ടവനപ്രദേശവും മറുവശത്ത് അറബിക്കടലും സംരക്ഷണം നല്കുന്നതുമൂലമാകണം, കേരളത്തിലെ ജന്തുജാലങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റിടങ്ങളില്‍ കാണപ്പെടുന്നവയെ അപേക്ഷിച്ചു ചില പ്രത്യേകതകളുള്ളത്. കേരളത്തിനു തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലെ തിരുനെല്‍വേലി, മധുര, കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ജീവജാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ വന്യജീവിസമ്പത്താണ് നമുക്കുള്ളത്. അതാകട്ടെ ഇന്ത്യയോടു തൊട്ടുകിടക്കുന്ന ശ്രീലങ്കയിലേതിനോടു വളരെ സാമ്യമുള്ളതുമാണ്. കടലിടുക്കിനപ്പുറം കിടക്കുന്ന ഒരു ദ്വീപിലെ ജീവികളോടു സാമ്യമുള്ളതും എന്നാല്‍ തൊട്ടുകിടക്കുന്ന മറ്റിടങ്ങളിലെ ജീവജാലങ്ങളോടു വൈജാത്യം പുലര്‍ത്തുന്നവയുമായ ഒരു വന്യജീവിസമൂഹം കേരളത്തിനുണ്ട് എന്ന കാര്യം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന തേവാങ്ക്, കൂരമാന്‍ തുടങ്ങി ഏതാനും മൃഗങ്ങളും വേഴാമ്പല്‍ പോലെയുള്ള ചില പക്ഷികളും ചിലയിനം ഉരഗങ്ങളും മറ്റും ഹിമാലയത്തിന്റെ കിഴക്കന്‍ മേഖലകളിലും അസമിലും മലയയിലും കാണപ്പെടുന്നുണ്ട്. കേരളത്തിലെ മൂന്നാര്‍, ദേവികുളം, നീലഗിരി എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടിന്റെ (നീലഗിരി താര്‍) അടുത്ത ബന്ധുക്കള്‍ ലോകത്ത് ആകെ ഹിമാലയത്തിന്റെ താഴ്വാരങ്ങളില്‍ മാത്രമേയുള്ളൂ.

സിംഹവാലന്‍ കുരങ്ങ്, കരിമന്തി, കീരി, വെരുക് എന്നിവയെ കേരളത്തിന്റെ തനതു സസ്തനികളായി കണക്കാക്കാം. വംശനാശഭീഷണി നേരിടുന്നവയാണ് ഇവയില്‍ പലതും. ശരിയായ സംരക്ഷണനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ചില ഇനങ്ങള്‍ അന്യംനിന്നുപോകാനും സാധ്യതയുണ്ട്. കുരങ്ങുകളിലെ മന്തിവര്‍ഗം മെലിഞ്ഞ ഉടലും നീണ്ട വാലുമുള്ളതാണ്. പശ്ചിമഘട്ടവനങ്ങളാണ് കരിമന്തിയുടെ ആവാസസ്ഥാനം. തലയില്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള രോമവും ഉടലാകെ കറുത്ത രോമപാളികളും വിഷാദമുഖഭാവവും കരിമന്തിയുടെ സവിശേഷതകളാണ്. മനുഷ്യര്‍ ആഹാരത്തിനും മരുന്നിനുമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഇവയുടെ അംഗസംഖ്യ കുറഞ്ഞുതുടങ്ങിയത്. കരിമന്തി ഉള്‍വനങ്ങളിലാണ് കഴിയുന്നതെങ്കില്‍ നാടന്‍കുരങ്ങ് (വെള്ളക്കുരങ്ങ്) അത്ര ഉയരമില്ലാത്ത കുന്നിന്‍ പ്രദേശങ്ങളിലാണു താവളമുറപ്പിക്കുന്നത്. നേര്‍ത്തവാലും അതിനറ്റത്തു കുഞ്ചലവും മുഖത്ത് നരച്ച താടിയും കറുത്ത ഉടലുമുള്ള കുരങ്ങാണ് സിംഹവാലന്‍.

കുരങ്ങുകളുടെ അടുത്ത ബന്ധുവാണ് തേവാങ്ക്. നേര്‍ത്ത കാലുകളും വലിയ ഉണ്ടക്കണ്ണുകളും മാര്‍ദവമേറിയ രോമവുമുള്ള തേവാങ്കുകള്‍ രാത്രിഞ്ചരന്മാരാണ്. കാട്ടില്‍ ഇവയെ കണ്ടുപിടിക്കുക ദുഷ്കരമായ കാര്യമാണ്.

കേരളത്തിലെ വനങ്ങളില്‍ മാംസഭോജികളായ ഒട്ടുവളരെ സസ്തനികള്‍ ഉണ്ടായിരുന്നു. അനിയന്ത്രിതമായ വേട്ടയാടല്‍ കാരണം ഇന്ന് അവയുടെ എണ്ണം സാരമായി കുറഞ്ഞിരിക്കുകയാണ്. പുലികളുടെ കൂട്ടത്തിലെ പുള്ളിപ്പുലി, ഇതിന്റെ തന്നെ കറുത്ത ഇനമായ കരിമ്പുലി, കാട്ടുപൂച്ച, ശ്വാനവര്‍ഗത്തിലെ കുറുനരി, കാട്ടുപട്ടി, മലയണ്ണാന്‍ എന്നിവയെല്ലാം നമ്മുടെ നാട്ടിലെ വനങ്ങളില്‍ ധാരാളമായുണ്ട്. ഇടതൂര്‍ന്ന കാടുകളില്‍ അപൂര്‍വമായെങ്കിലും കരടിയും കാണപ്പെടുന്നുണ്ട്.

കുളമ്പുള്ള സസ്തനികളുടെ കൂട്ടത്തില്‍ കേരളത്തിലെ പ്രധാനി ഗൗര്‍ എന്ന കാട്ടുപോത്താണ്. കന്നുകാലിവര്‍ഗത്തിലെ ഏറ്റവും വലുപ്പംകൂടിയ മൃഗമാണ് കാട്ടുപോത്ത്. വളര്‍ച്ച പൂര്‍ത്തിയായ ഒരു കാട്ടുപോത്തിനു രണ്ടു മീറ്ററോളം ഉയരം കാണും. വലുപ്പമുള്ള വളഞ്ഞ കൊമ്പുകളും കുളമ്പിനു മുകളിലെ വെളുത്ത വരകളും ഇതിന്റെ പ്രത്യേകതകളാണ്. പുള്ളിമാന്‍, മ്ളാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളും നമ്മുടെ വനങ്ങളിലുണ്ട്.

 

കേരളത്തിന്റെ സംസ്ഥാനമൃഗമായി അംഗീകരിക്കപ്പെട്ട ഏഷ്യന്‍ ആന, അമൂല്യമായ കൊമ്പുകളുണ്ടായിപ്പോയതുമൂലം അതിക്രൂരമായി വേട്ടയാടപ്പെടുന്ന ഒരു മൃഗമാണ്. എന്നിട്ടും ഇന്നും നമ്മുടെ കാടുകളില്‍ ഇവ സമൃദ്ധമായി ഉണ്ട്.

ഈനാംപേച്ചി എന്ന അപരനാമധേയത്താലറിയപ്പെടുന്ന ഉറുമ്പുതീനി കേരളത്തിലെ ഒരു അന്തേവാസിയാണ്. പറക്കുന്ന സസ്തനികളായ വവ്വാലും നരിച്ചീറും നമ്മുടെ നാട്ടില്‍ എല്ലായിടത്തുമുണ്ട്.

കരണ്ടുതീനികളായ അണ്ണാന്‍, മലയണ്ണാന്‍, മുള്ളന്‍പന്നി, എലി, പന്നിയെലി (പെരുച്ചാഴി) എന്നിവയും കേരളത്തില്‍ കാണപ്പെടുന്ന ജന്തുക്കള്‍ തന്നെ.

ഒട്ടനവധി ഇനം പറവകളാണു കേരളത്തിലുള്ളത്. അവയില്‍ കേരളത്തിന്റേതു മാത്രമെന്നവകാശപ്പെടാന്‍ മൂന്നോ നാലോ വര്‍ഗങ്ങളേയുള്ളൂ. ബാക്കിയുള്ളവ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.

ഏതാണ്ട് നൂറിലധികം ഇനം പക്ഷികള്‍ ദേശാന്തരഗമനത്തിന്റെ ഭാഗമായി ചില പ്രത്യേക മാസങ്ങളില്‍ കേരളം സന്ദര്‍ശിക്കുന്നവയാണ്. വടക്കേ ഇന്ത്യയില്‍ ശൈത്യം കഠിനമാകുമ്പോള്‍ ഇങ്ങോട്ടുവന്നെത്തുന്ന പക്ഷികളുടെ കൂട്ടത്തില്‍ കടല്‍ക്കാക്കകളും ഓറിയോള്‍, സ്നൈപ് എന്നിവയുമുള്‍പ്പെടുന്നു. സമതലങ്ങളില്‍ പറന്നു നടക്കുന്ന ചില പക്ഷികള്‍ (ക്രോഫീസന്റ്, പാരഡൈസ് ഫ്ളൈകാച്ചര്‍ തുടങ്ങിയവ) ഗ്രീഷ്മകാലമണയുമ്പോള്‍ കുന്നിന്‍പ്രദേശത്തേക്കു താവളം മാറുന്നു. രണ്ടിനം കാക്കകളാണ് കേരളത്തിലുള്ളത്-ഇന്ത്യന്‍ ഹൌസ്ക്രോയും ജംഗിള്‍ക്രോയും. 'ഏഴു സഹോദരിമാര്‍' എന്നറിയപ്പെടുന്ന ബാബ്ളര്‍ പക്ഷികള്‍ നാട്ടിലും നഗരത്തിലും ഒക്കെ പറന്നുനടക്കുന്നു. എപ്പോഴും ആറോ ഏഴോ അടങ്ങുന്ന സംഘം ഒരുമിച്ചു സഞ്ചരിക്കുന്നതിനാലാണ് ഇവയെ 'ഏഴു സഹോദരിമാര്‍' എന്നു വിളിക്കുന്നത്. അനവധി ഇനം ബുള്‍ബുള്‍ പക്ഷികളും ഇവിടെയുണ്ട്. അവയില്‍ ഒരു പ്രധാനയിനമാണ് ചുവന്ന ബുള്‍ബുള്‍ എന്ന ഇരട്ടത്തലച്ചി.


മനോഹരമായ സംഗീതം ആലപിക്കുന്ന മണ്ണാത്തിക്കിളികള്‍ (മാഗ്പൈ റോബിന്‍) മനുഷ്യവാസമുള്ള വീടുകള്‍ക്കു ചുറ്റും പറന്നു നടക്കുന്നു. സമതലപ്രദേശങ്ങളിലെ ഒരു സാധാരണ പക്ഷിയാണ് കാക്കത്തമ്പുരാട്ടി. ചെറുപ്രാണികളെ കൊത്തിപ്പെറുക്കിത്തിന്നു നടക്കുന്ന ഈ പറവകള്‍ കര്‍ഷകരുടെ മിത്രമാണ്. കാക്കത്തമ്പുരാട്ടിയുടെ മുഖ്യ ഇരകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കൃമികീടങ്ങളാണ്.

കുരുവികളും കേരളീയര്‍ക്കു സുപരിചിതങ്ങളായ പക്ഷികളാണ്. ഉയര്‍ന്ന മരച്ചില്ലയില്‍ ഞാന്നുകിടക്കുന്ന സഞ്ചികള്‍പോലുള്ള തൂക്കണാം കുരുവിക്കൂടുകള്‍ നാട്ടിന്‍പുറങ്ങളിലെ ചില മരങ്ങളില്‍ കാണാന്‍ കഴിയും. ആ കൂടിനുള്ളില്‍ വെളിച്ചം കിട്ടാനായി മിന്നാമിനുങ്ങുകളെ കൊണ്ടുപോയി വയ്ക്കുന്ന സ്വഭാവവും ഈ കുരുവികള്‍ക്കുണ്ടെന്നു പറയപ്പെടുന്നു. പിങ്കുനിറത്തിലെ ചുണ്ടും ചുവന്ന കണ്ണും കടുംമഞ്ഞ ചിറകുകളുമുള്ള തീരെ ചെറിയ പക്ഷികളാണ് മഞ്ഞക്കിളികള്‍ (ഇന്ത്യന്‍ ഓറിയോള്‍). നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ഒക്കെ മൈനകളെ കാണാന്‍ കഴിയും. പുല്‍ച്ചാടികളാണ് ഇവയുടെ മുഖ്യാഹാരം. നടന്നുനീങ്ങുന്ന കന്നുകാലികള്‍ക്കൊപ്പം ഈ കിളികള്‍ പറന്നു നടക്കുന്നു. കന്നുകാലികള്‍ നടക്കുമ്പോള്‍ പുല്‍ച്ചാടികള്‍ ഇളകും. അപ്പോള്‍ ഇവ ആ പ്രാണികളെ ഇരയാക്കുകയും ചെയ്യുന്നു. കുരുവി നെയ്ത്തുകാരന്‍ പക്ഷിയാണെങ്കില്‍ വാര്‍ബ്ല‌ര്‍ തുന്നല്‍ക്കാരനാണ്. ഇലകളുടെ അരികുകള്‍ ഏതെങ്കിലും നാരുപയോഗിച്ചു തുന്നിച്ചേര്‍ത്തു കൂടുണ്ടാക്കാന്‍ ബഹു സാമര്‍ഥ്യമുള്ളവയാണ് ഈ പക്ഷികള്‍.

ഒരു ഡസനോളം ഇനം മരംകൊത്തിപ്പക്ഷികള്‍ കേരളത്തിലുണ്ട്. മരങ്ങളുടെ പോടുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൃമികീടങ്ങളെ തിന്നു കഴിയുന്നു ഈ പക്ഷികള്‍. പറക്കാന്‍ അത്ര സമര്‍ഥരല്ല എന്നുവരികിലും മരം കയറാന്‍ സമര്‍ഥരാണ് മരംകൊത്തികള്‍. സംഗീതവിദഗ്ധരായ പുള്ളിക്കുയിലും കരിങ്കുയിലും കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന പക്ഷികളാണ്.

ഒട്ടനവധി ഇനം തത്തകളും കേരളത്തിലുണ്ട്. പഴവര്‍ഗങ്ങളാണ് പഞ്ചവര്‍ണക്കിളികളുടെ മുഖ്യാഹാരം. ചില മരങ്ങള്‍ കായ്ക്കുമ്പോള്‍ കുഞ്ഞുതത്തകള്‍ കൂട്ടത്തോടെ വന്ന് ആ മരത്തെ പൊതിയുക പതിവാണ്. മത്സ്യക്കൊതിയന്മാരായ പൊന്മാനുകള്‍ കടുത്ത വര്‍ണങ്ങളുടെ ഉടയാട അണിഞ്ഞിരിക്കുന്നു. കുളക്കടവുകളിലും ആറ്റുവക്കത്തുമാണ് ഈ പക്ഷികള്‍ താവളമുറപ്പിക്കുന്നത്. ജലാശയങ്ങളുടെ കരയില്‍ ഏതെങ്കിലും മരത്തിലിരുന്നുകൊണ്ട് ഇരയെ ലക്ഷ്യം വയ്ക്കുക ഇവയുടെ സ്വഭാവമാണ്.

കേരളത്തിന്റെ സംസ്ഥാന പക്ഷിയായി അംഗീകരിച്ചിട്ടുള്ളത് വോഴാമ്പലിനെയാണ്. ഇവയുടെ കൂട്ടത്തില്‍ മലമുഴക്കി വേഴാമ്പലാണ് ശ്രദ്ധേയമായുള്ളത്. ഉപ്പന്‍ (ചകോരം), മൂങ്ങ, നത്ത്, പ്രാവ്, കൊക്കുകള്‍, പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങിയ പക്ഷികളും കേരളത്തില്‍ സര്‍വസാധാരണമാണ്. തട്ടേക്കാടാണ് കേരളത്തിലെ പ്രധാന പക്ഷിസങ്കേതം. കോട്ടയം ജില്ലയിലെ കുമരകം, എറണാകുളം ജില്ലയിലെ പാതിരാമണല്‍ എന്നിവിടങ്ങളില്‍ ദേശാടനപ്പക്ഷികളെ കാണാം. പാലക്കാട് ജില്ലയിലെ ചൂലന്നൂര്‍ മയിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നു.

ഉരഗങ്ങളുടെ കൂട്ടത്തില്‍ ഓന്ത്, അരണ, ഗൗളി, ചീങ്കണ്ണി (മുതല), ആമ, പാമ്പ് എന്നിവയുടെ വിവിധ ഇനങ്ങളാണ് കേരളത്തിലുള്ളത്. ഓന്തിന്റെ മുപ്പതോളം ഇനങ്ങള്‍ ഇവിടെയുണ്ട്. ഫ്ളൈയിങ് ഡ്രാഗണ്‍ എന്ന പേരിലറിയപ്പെടുന്ന ഒരിനം പറക്കുന്ന ഓന്തും ഇവയുടെ കൂട്ടത്തില്‍പ്പെടും. കല്ലാര്‍ വനങ്ങളില്‍ കാണപ്പെടുന്ന ഈ ഇനം ഓന്തുകള്‍ ഒരു മരത്തില്‍ നിന്നു വേറൊന്നിലേക്കു പറന്നു ചാടാന്‍ കരുത്തുള്ളവയാണ്. ഓന്തുവര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയത് ഉടുമ്പ് (വാലി) ആണ്. എണ്‍പതോളം ഇനം പാമ്പുകള്‍ കേരളത്തില്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ഭൂരിപക്ഷവും വിഷമില്ലാത്തവയാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ (എട്ടടിമൂര്‍ഖന്‍, ശംഖുവരയന്‍), അണലി എന്നിവയാണ് വിഷപ്പാമ്പുകളിലെ പ്രധാനികള്‍. രാജവെമ്പാല(കരിഞ്ചാത്തി) എന്ന കിങ്കോബ്രയും കേരളത്തിലെ വനത്തിലുണ്ട്. മഞ്ഞച്ചേര, നീര്‍പ്പുളവന്‍, ഇരുതലമൂരി, പച്ചിലപ്പാമ്പ്, പെരുമ്പാമ്പ് തുടങ്ങിയവ വിഷമില്ലാത്തവയാണ്. എല്ലാ പാമ്പുകളും കര്‍ഷകന്റെ മിത്രങ്ങളാണ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന എലികളെ ഇവ പിടിച്ചുതിന്നുന്നു.

തവളകളുടെ കൂട്ടത്തില്‍ ഒട്ടനവധി ഇനങ്ങള്‍ കേരളത്തില്‍ വളരുന്നുണ്ട്. ഏകദേശം 117 സ്പിഷീസ് ഉഭയജീവികള്‍ കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.

നാഷണല്‍ ബ്യൂറോ ഒഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് (NBFGR), ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഒഫ് നേച്ചര്‍ (IUCN) എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളനുസരിച്ച് കേരളത്തില്‍ 273 സ്പിഷീസ് ശുദ്ധജലമത്സ്യങ്ങളാണുള്ളത്. ഇവയില്‍ 67 ജാതികള്‍ ഭക്ഷ്യയോഗ്യവും 106 ജാതികള്‍ അലങ്കാരമത്സ്യങ്ങളുമാണ്. 33 സ്പിഷീസ് മത്സ്യങ്ങള്‍ കേരളത്തിലെ നദികളില്‍ മാത്രം കാണപ്പെടുന്ന ദേശ്യജാതികളാണ്. ഒരു നദിയുടെ വിവിധ മേഖലകളില്‍ കാണുന്ന മത്സ്യങ്ങളുടെ വിതരണത്തിലും വിവിധ നദികളില്‍ കാണുന്ന മത്സ്യങ്ങളുടെ വിതരണത്തിലും അപാരമായ വൈവിധ്യം കാണപ്പെടുന്നു. ചില മത്സ്യങ്ങള്‍ ഒരു നദിയുടെ ചില പ്രത്യേക ആവാസങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ എന്നതും നമ്മുടെ ചെറിയ പര്‍വത നദികളുടെ പ്രത്യേകതയാണ്. ഇവയില്‍ 9 എണ്ണം ഗുരുതരമായ വംശനാശഭീഷണിയിലാണ്, 22 സ്പിഷീസുകള്‍ വംശനാശഭീഷണിയിലേക്ക് നീങ്ങിക്കൊണ്ടുമിരിക്കുന്നു. 11 എണ്ണം നാശോന്മുഖവുമാണ് [NBFGR (2000); IUCN (2000)]. കരിമീന്‍, മാലാവ്, വരാല്‍, മലഞ്ഞില്‍, ചെമ്പല്ലി, മുഷി, പരല്‍, കുറുവ, പൂഞ്ഞാന്‍, പള്ളത്തി, കണമ്പ്, കോല, മാനത്തുകണ്ണി, തേട്, പ്രാച്ചി, വ്ലാങ്ക്, നൂലി, മുരല്‍, ആറ്റുവാള തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ശുദ്ധജല മത്സ്യങ്ങള്‍. മീനിന്റെ കുടുംബക്കാരനല്ലെങ്കിലും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനിന്റെ കാര്യം എടുത്തു പറയാതെ വയ്യ.

സമുദ്രജീവി വൈവിധ്യം

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI)നടത്തിയ പഠനങ്ങളിലൂടെ കേരളത്തിലെ സമുദ്രജീവിവൈവിധ്യത്തെക്കുറിച്ച് ഒരു ഏകദേശരൂപം ലഭിക്കും. കോഴിക്കോട് തീരത്തു മാത്രം 291 സ്പിഷീസ് പ്ലവകസസ്യങ്ങളെ (Phytoplankton) കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കാണപ്പെടുന്ന 64 ആല്‍ഗ കുടുംബങ്ങളില്‍ 25 കുടുംബങ്ങള്‍ കേരളത്തിലും ലക്ഷദ്വീപിലുമായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കാണുന്ന 215 ജനുസ് സമുദ്ര ആല്‍ഗകളില്‍ 75 ജനുസുകള്‍ കേരള-ലക്ഷദ്വീപ് മേഖലയിലുണ്ട്.

സമുദ്രമത്സ്യസമ്പത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. 300-ല്‍പ്പരം സ്പിഷീസ് സമുദ്രമത്സ്യങ്ങളാണിവിടെ കാണപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള 54 ജാതി കൊഞ്ചുകള്‍ (Prawns and shrimps) കേരളത്തിലുണ്ട്. 300-ല്‍പ്പരം സ്പിഷീസ് കടല്‍ കക്കാപ്രാണിവര്‍ഗ(Marni mollusc)ങ്ങളെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 10 സ്പിഷീസുകള്‍ വാണിജ്യപ്രാധാന്യമുള്ളവയാണ്. 80 ജാതി എക്കൈനോഡേം (Echinoderm) ജീവികളും കടല്‍വിശറി (Sea fan), ഗോര്‍ഗോണിഡ് (Gorgonids) തുടങ്ങിയ വര്‍ഗങ്ങളുടെ 110 സ്പിഷീസുകളും കേരളത്തിലുണ്ട്.

ഇന്ത്യയിലെ കടല്‍ത്തീര ആവാസവ്യവസ്ഥകളില്‍ സ്ഥിരതാമസക്കാരും ദേശാടകരുമായ 177 ജാതി പക്ഷികളെകണ്ടെത്തിയതില്‍ 45 സ്പീഷീസുകള്‍ കേരളത്തിന്റെ തീരദേശവനങ്ങളിലും കണ്ടല്‍ക്കാടുകളിലും കാണപ്പെടുന്നു.

കടലാമകള്‍ക്ക് പുറമേ ഡ്യൂഗോംഗുകള്‍ (Dugongs), ഡോള്‍ഫിനുകള്‍ (Dolphins), കടല്‍പ്പന്നികള്‍ (Porpoises) എന്നീ കടല്‍സസ്തനികളെയും കേരളതീരത്തിനടുത്തുള്ള കടലുകളില്‍ കാണാം.

കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തും കാസര്‍കോട് ജില്ലയിലെ തൈക്കടപ്പുറത്തും മുട്ടയിടാനെത്തുന്ന കടലാമകളെ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.

കേരളത്തില്‍ 300-ല്‍പ്പരം ഇനങ്ങളിലുള്ള ചിത്രശലഭങ്ങളുണ്ട്. ഏറ്റവും ചെറിയ ചിത്രശലഭ ഇനമായ രത്നനീലി (southern grass jewel)യും വലുപ്പമേറിയ ഇനമായ ഗരുഡശലഭ (southern bird wing)വും ഇവിടെ കണ്ടുവരുന്നു. ബുദ്ധമയൂരി(Papilio budha), വെള്ളച്ചാത്താന്‍ (Udaspes folus), കരിമ്പരപ്പന്‍ (Tapena thwiaitesi), പളരുതലച്ചി (Rathinda amor) എന്നിവ വംശനാശ ഭീഷണി നേരിടുന്ന ചില പ്രധാന ശലഭ ഇനങ്ങളാണ്.

39,000 ചതുരശ്രകിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള കേരളത്തില്‍ 21,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലുള്ള പശ്ചിമഘട്ട മലനിരകളില്‍ മാത്രമേ നൈസര്‍ഗിക ഇക്കോവ്യൂഹങ്ങള്‍ ശേഷിക്കുന്നുള്ളൂ. നഗരവത്കരണവും നാണ്യവിളത്തോട്ടങ്ങളും നഗരമാലിന്യങ്ങളും നദികളിലെ അണക്കെട്ടുകളും മണല്‍വാരലും കുന്നിടിക്കലും എല്ലാം കൂടി വന്യജീവനും ആവാസങ്ങള്‍ക്കും നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു.

2009-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 13 ജന്തുസ്പിഷീസുകളും 26 സസ്യസ്പിഷീസുകളും ഗുരുതരമായ വംശനാശഭീഷണിയിലാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വവ്വാല്‍ (Fruit Bat), മലബാര്‍ പുള്ളി വെരുക് (Malabar Large Spotted Civet), കടുവ (Tiger), ഇന്ത്യന്‍ കഴുകന്‍ (Indian vultur) ലെതര്‍ബാക്ക് കടലാമ (Leatherback turtle), ഹാക്സ്ബില്‍ കടലാമ (Hawaksbill turtle), രണ്ടു സ്പിഷീസ് തവള (Murthis frog), ഒരു സ്പിഷീസ് മത്സ്യം (Greensaw fish) എന്നിവ കേരളത്തില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജന്തുക്കളാണ്. കാട്ടുഞാവലിന്റെ രണ്ടിനം (Syzygium palghatense; Syzygium periarensis), ന്യാരപ്പഴം (Vanda thwaitesii), അരയാല്‍പത്രം (Janakia arayalpathra) എന്നിവയാണ് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ പ്രധാനപ്പെട്ടവ.

വനങ്ങള്‍

ഇന്തോ-മലയന്‍ ഉഷ്ണമേഖലാ മഴക്കാടുകളുടെ ഗണത്തില്‍പ്പെടുന്നതാണ് കേരളത്തിലെ വനങ്ങള്‍. അറബിക്കടലിനു സമാന്തരമായി കടലിലേക്ക് ചരിഞ്ഞുള്ള ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഘടന, കാലാവസ്ഥ, കാറ്റിന്റെ ഗതിയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, കാലവര്‍ഷം, തുലാവര്‍ഷം എന്നീ രണ്ടു മഴക്കാലങ്ങളുടെ സാന്നിധ്യം എന്നീ ഘടകങ്ങളാല്‍ നിയന്ത്രിതമാണ് കേരളത്തിലെ വനങ്ങള്‍. തീരപ്രദേശങ്ങളോട് ചേര്‍ന്നു കാണുന്ന കണ്ടല്‍ വനങ്ങള്‍ മുതല്‍ പശ്ചിമഘട്ടത്തിന്റെ നെറുകയില്‍ കാണപ്പെടുന്ന ചോലവനങ്ങള്‍ വരെ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ വനസമ്പത്ത്.

ബ്രിട്ടീഷ് ഭരണകൂടമാണ് ഇന്ത്യയില്‍ വനസംരക്ഷണത്തിനുതുടക്കമിട്ടത്. 1887-ല്‍ തിരുവിതാംകൂറില്‍ നിലവില്‍വന്ന വനനിയമപ്രകാരം 1888 ഒ. 9-ന് കോന്നി വനമേഖല കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടു. 1889-ല്‍ കൂടുതല്‍ പ്രദേശങ്ങള്‍ റിസര്‍വ് വനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. 1894-ല്‍ തിരുവിതാംകൂര്‍ വനനിയമം സമഗ്രമായി പുനഃസംവിധാനം ചെയ്തു. ഔദ്യോഗികമായി കേരള സംസ്ഥാനം നിലവില്‍വന്നപ്പോള്‍ പ്രദേശത്തെ വനമേഖലകളെ കൊല്ലം, ചാലക്കുടി, കോഴിക്കോട് എന്നീ സര്‍ക്കിളുകള്‍ക്കു കീഴിലാക്കി.

ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യ 2009-ല്‍ നടത്തിയ വിദൂര സംവേദക ഉപഗ്രഹപഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തില്‍ 17,300 ചതുരശ്രകിലോമീറ്റര്‍ വനാവരണമുണ്ടെന്നാണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 44.52 ശതമാനം വരും. ഇതില്‍ 1442 ചതുരശ്രകിലോമീറ്റര്‍ (8.3 ശതമാനം) നിബിഡവനങ്ങളും (Very dense forest) 93.94 ചതുരശ്രകിലോമീറ്റര്‍ (54.3 ശതമാനം) മിതനിബിഡവനങ്ങളും (Moderately dense forest), 6464 ചതുരശ്രകിലോമീറ്റര്‍ തുറസ്സായ വനങ്ങളുമാണ് (Open forest). വനാവരണമുള്‍പ്പെടെ മൊത്തം വൃക്ഷാവരണം (വനാവരണം+വൃക്ഷാവരണം) മൊത്തം വനവിസ്തൃതിയുടെ 51.61 ശതമാനം (20,055 ചതുരശ്രകിലോമീറ്റര്‍) വരും.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ വനവിസ്തീര്‍ണം 11,309.5032 ച.കി.മീറ്ററാണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 29.101 ശ.മാ. മാത്രമേ വരുന്നുള്ളൂ (2013).

ചാമ്പ്യന്റെയും സേത്തിന്റെയും വനവര്‍ഗീകരണ രീതിയനുസരിച്ച് ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യ കേരളത്തിലെ വനങ്ങളെ 13 ഇനങ്ങളാക്കി തരംതിരിച്ചിട്ടുണ്ട്. ഈ പതിമൂന്ന് ഇനങ്ങളെയും കൂടി 7 വിഭാഗങ്ങളായും വേര്‍തിരിച്ചിട്ടുണ്ട്.

ചാമ്പ്യന്റെ വനവര്‍ഗീകരണ പദ്ധതിക്കനുസൃതമായി സി. ചന്ദ്രശേഖരന്‍ 1962-ല്‍ കേരളത്തിലെ വനങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഈ വനവര്‍ഗീകരണത്തിലെ വനവിഭാഗങ്ങളുടെ ആനുകാലികമാറ്റം ഉള്‍ക്കൊണ്ടാല്‍ കേരളത്തിലെ പ്രധാനവനവിഭാഗങ്ങള്‍ ഇവയാണ്:

  1. നിത്യഹരിത വനങ്ങള്‍
  2. അര്‍ധനിത്യഹരിത വനങ്ങള്‍
  3. നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍
  4. വരണ്ട ഇലപൊഴിയും കാടുകള്‍
  5. പര്‍വതചോലവനങ്ങള്‍
  6. പുല്‍മേടുകള്‍
  7. കണ്ടല്‍ക്കാടുകള്‍

ഈ പ്രധാന വിഭാഗങ്ങള്‍ക്കുപുറമേ ജാതിച്ചതുപ്പുകള്‍ (Myristica swamps), ചൂരല്‍ക്കാടുകള്‍, ഈറ്റക്കാടുകള്‍, മുളങ്കാടുകള്‍, നദീതടവനങ്ങള്‍, കാവുകള്‍ തുടങ്ങിയ വനവിഭാഗങ്ങളും കേരളത്തില്‍ ഉണ്ട്.

കേരളത്തിലെ വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നിത്യഹരിതവനങ്ങളാണ്. കേരളത്തിന്റെ ജൈവസമ്പത്തിന്റെ സിംഹഭാഗവും കാണപ്പെടുന്നത് ഈ വനങ്ങളിലാണ്. വളരെ ഉയരത്തില്‍ വളരുന്ന വന്‍വൃക്ഷങ്ങള്‍ മുതല്‍ കുറ്റിച്ചെടികള്‍വരെ ഉള്‍പ്പെട്ട സസ്യജാലം 4-5 തട്ടുകളിലായാണ് നിത്യഹരിത വനങ്ങളില്‍ വളരുന്നത്. ആയതിനാല്‍ മിക്ക നിത്യഹരിത വനമേഖലകളിലും വളരെ കുറഞ്ഞ അളവില്‍ മാത്രമേ സൂര്യപ്രകാശം മണ്ണില്‍ എത്തുന്നുള്ളൂ. അരയാഞ്ഞിലി, കാരാഞ്ഞിലി, പ്ലാവ്, പുന്നപ്പ, കുളമാവ്, ചീനി, നാങ്ക്, ആഞ്ഞിലി, പാലി, കാട്ടശോകം, അകില്‍, മൂട്ടിപ്പുളി, ചെങ്കുറിഞ്ഞി, കാട്ടുചാമ്പ, മലയെരിപ്പ, കമ്പകം, കാട്ടുവടന തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വൃക്ഷങ്ങള്‍. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും മുമ്പ് നിത്യഹരിത വനങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന സര്‍പ്പക്കാവുകളും മറ്റ് വിശുദ്ധ വനങ്ങളും.

നിത്യഹരിത വനങ്ങളുടെ ചില സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതും ഉയര്‍ന്ന കുന്നുകളുടെ മലയിടുക്കുകളില്‍ പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട് കാണപ്പെടുന്നതുമായ വനങ്ങളാണ് ചോലവനങ്ങള്‍. തെക്കേഇന്ത്യയുടെ മാത്രം സവിശേഷതയായ ഒരു ജൈവവ്യവസ്ഥയാണ് ചോലവനങ്ങള്‍. കാട്ടുപൂവരശ്, മരമഞ്ഞള്‍, കാട്ടുഞാവല്‍, കാട്ടുപാച്ചോറ്റി, സ്വര്‍ണ പന്നല്‍ തുടങ്ങിയ ഉയരം കുറഞ്ഞ വൃക്ഷങ്ങളുള്ള ആവാസവ്യവസ്ഥയാണിവിടം. ഈ വൃക്ഷങ്ങളില്‍ പന്നലുകളും പൂപ്പലുകളും സമൃദ്ധമായി വളരുന്നു. ഓര്‍ക്കിഡുകളുടെ കലവറകള്‍ കൂടിയാണ് ചോലവനങ്ങള്‍.

ഇലകൊഴിയാത്ത മരങ്ങള്‍ക്കൊപ്പം ഇലകൊഴിയുന്ന മരങ്ങളും വളരുന്ന ജൈവവ്യവസ്ഥയാണ് അര്‍ധനിത്യഹരിതവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിത്യഹരിതവനങ്ങള്‍ക്കും ഇലകൊഴിയും വനങ്ങള്‍ക്കും മധ്യേയുള്ള പരിണാമഘട്ട അവസ്ഥയായാണ് അര്‍ധനിത്യഹരിത വനങ്ങളെ കണക്കാക്കുന്നത്.

രളത്തില്‍ കാണപ്പെടുന്ന ഇലകൊഴിയും കാടുകള്‍ രണ്ടു വിധമുണ്ട്; നനവാര്‍ന്ന ഇലപൊഴിയും കാടുകളും വരണ്ടഇലപൊഴിയും കാടുകളും. വേനല്‍ക്കാലത്ത് ഇലകൊഴിക്കുന്ന മരങ്ങളാണ് ഈ കാടുകളുടെ പ്രത്യേകത. മഴയുടെ ലഭ്യതയ്ക്കനുസൃതമായി രണ്ടു മുതല്‍ നാല് മാസക്കാലത്തേക്ക് ഇത്തരം മരങ്ങള്‍ ഇലകളില്ലാതെ വളരുന്നു. വര്‍ഷത്തില്‍ 1500 മില്ലിമീറ്റര്‍ മുതല്‍ 1800 മില്ലിമീറ്റര്‍ വരെ മഴലഭിക്കുന്ന പ്രദേശങ്ങളിലാണ് പൊതുവേ നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍ കാണപ്പെടുന്നത്. ഇത്തരം കാടുകളില്‍ തേക്ക്, വീട്ടി, വെണ്‍തേക്ക്, തേമ്പാവ്, വേങ്ങ, മരുതി, പാതിരി, ഉന്നം തുടങ്ങിയവ വളരുന്നു. 1200 മില്ലിമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് വരണ്ട ഇലകൊഴിയും കാടുകള്‍ പൊതുവേ കാണപ്പെടുന്നത്. നീര്‍മരുത്, വിരിമരം, കിളിമരം, എബണി, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങള്‍ ഇത്തരം വനങ്ങളുടെ പ്രത്യേകതയാണ്; വരണ്ട ഇലപൊഴിയും കാടുകളും ഇത്തരം വനങ്ങളുടെ പ്രത്യേകതതന്നെ. വരണ്ട ഇലപൊഴിയും കാടുകള്‍ വളരെ കുറഞ്ഞവിസ്തൃതിയിലേ കേരളത്തില്‍ കാണപ്പെടുന്നുള്ളൂ.

സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്ററിനു മുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലാണ് സാധാരണ പുല്‍മേടുകള്‍ കാണപ്പെടുന്നത്. കേരളത്തിലെ പുല്‍മേടുകളെ പൊതുവേ രണ്ടായി തരംതിരിക്കാം; സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ (1800m) വരെ കാണപ്പെടുന്ന വിശാലമായ പുല്‍മേടുകളും സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററിനു മുകളില്‍ കാണപ്പെടുന്ന പുല്‍മേടുകളും. ഉഷ്ണമേഖലാ മൊണ്ടേന്‍ പുല്‍മേടുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ആദ്യ വിഭാഗം പുല്‍മേടുകളില്‍ ഉയരം കൂടിയ പുല്ലിനങ്ങളാണ് പൊതുവേ കാണപ്പെടുന്നത്. ഇവയ്ക്കിടയില്‍ ഉയരം കുറഞ്ഞ ചെറുവൃക്ഷങ്ങളും അപൂര്‍വമായുണ്ട്. ഇത്തരം ജൈവവ്യവസ്ഥ കുറ്റിമുള്‍സാവന്ന (Shrub savanna) എന്നും അറിയപ്പെടുന്നു.

ലവണാംശം കൂടുതലുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും കായല്‍ കടലോരങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം വനവിഭാഗമാണ് കണ്ടല്‍ക്കാടുകള്‍. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് കണ്ടല്‍ക്കാടുകള്‍ അധികവും കാണപ്പെടുന്നത് (755 ഹെക്ടര്‍). ഉയരക്കുറവും വെള്ളത്തിനടിയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ശ്വസനമൂലങ്ങളും ഇവയുടെ പ്രത്യേകതയാണ്. 29-ഓളം സസ്യകുടുംബങ്ങളില്‍പ്പെട്ട ചെറുസസ്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെട്ടതാണ് കണ്ടല്‍സസ്യങ്ങള്‍. റൈസോഫോറേസീ കുടുംബത്തിലെ റൈസോഫോറ, ബ്രുഗീറ, സെറിയോപ്സ്; മീലിയേസീ കുടുംബത്തിലെ കരാപ്പ; ലിത്രേസീ കുടുംബത്തിലെ സൊണറേഷ്യ; അക്കാന്‍തേസീ കുടുംബത്തിലെ അക്കാന്തസ്; വെര്‍ബിനേസീ കുടുംബത്തിലെ അവിസീനിയ എന്നിവയാണ് യഥാര്‍ഥ കണ്ടല്‍സസ്യങ്ങള്‍. കണ്ടല്‍ സസ്യങ്ങളോടൊപ്പം വളരുന്ന മറ്റു ചില സസ്യങ്ങളുമുണ്ട്. കണ്ടല്‍ സഹചാരി സസ്യങ്ങള്‍ (mangrove associates) എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ചില സസ്യജീനസുകളാണ് എക്സോക്കേറിയ, സെര്‍ബീറ, ഡെറിസ്, അക്രോസ്റ്റിക്കം എന്നിവ.

ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും

വനപ്രദേശത്തിന്റെ24ശതമാനത്തോളം ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും അടങ്ങിയ സംരക്ഷിത മേഖലയാണ്. ഇപ്പോള്‍ കേരളത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളും പതിനാറ് വന്യജീവിസങ്കേതങ്ങളുമുണ്ട്. ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, ആനമുടിച്ചോല, മതികെട്ടാന്‍ ചോല എന്നിവയാണ് ദേശീയോദ്യാനങ്ങള്‍. 1934-ല്‍ 'നെല്ലിക്കാംപെട്ടി' എന്ന പേരില്‍ പ്രഖ്യാപിച്ച 'പെരിയാര്‍ ടൈഗര്‍ റിസര്‍വ്' ആണ് കേരളത്തിലെ പ്രഥമ വന്യജീവിസങ്കേതം; പെരിയാര്‍, നെയ്യാര്‍, പീച്ചി-വാഴാനി, പറമ്പിക്കുളം, വയനാട്, ഇടുക്കി, പേപ്പാറ, ചിമ്മിണി, ചിന്നാര്‍, ചെ(ശെ)ന്തുരുണി, ആറളം, തട്ടേക്കാട്, മംഗളവനം, കുറിഞ്ഞിമല, മലബാര്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ തട്ടേക്കാടും മംഗളവനവും പക്ഷിസംരക്ഷണസങ്കേതങ്ങളാണ്. ഇവ കൂടാതെ നീലഗിരി, അഗസ്ത്യവനം എന്നിങ്ങനെ രണ്ടു ജൈവസംരക്ഷണ മേഖലകളും (Biosphere reserves) കേരളത്തിലുണ്ട്.

ഇരവികുളം. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ 97 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1928-ല്‍ മൂന്നാറിന്റെ സുന്ദരമായ ഭൂപ്രകൃതിയെയും വംശനാശഭീഷണി നേരിടുന്ന വരയാട് അഥവാ നീലഗിരി താര്‍ (Nilgiri Tahr) എന്നറിയപ്പെടുന്ന കാട്ടാടിനെയും വിനാശത്തില്‍നിന്നു രക്ഷിക്കാനായി കണ്ണന്‍ദേവന്‍ തേയിലത്തോട്ട ഉടമസ്ഥര്‍ വനസ്നേഹികളായ മുതുവാന്മാരെ ഏല്പിച്ചു. 1971-ല്‍ ഈ വനഭൂമി മുഴുവന്‍ കേരളസര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1975-ല്‍ ഇവിടം വരയാട് സംരക്ഷണമേഖലയായി പ്രഖ്യാപിച്ചു. 1978 മേയ് 19-ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയുണ്ടായി.

രാജമലയും മൂന്നാറുമാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍. 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നീലക്കുറിഞ്ഞി ഇവിടം അത്യാകര്‍ഷകമാക്കുന്നു. നീലക്കുറിഞ്ഞിയുടെ സംരക്ഷണാര്‍ഥം 32 ച.കി.മീ. സ്ഥലം കുറിഞ്ഞിമല സങ്കേത( Kurinjimala sanctuary)മായി 2006 ഒക്ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. നോ. ഇരവികുളം ദേശീയോദ്യാനം

സൈലന്റ് വാലി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന സൈലന്റ് വാലി 1984-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന് 89.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. 'സൈരന്ധ്രീവനം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. വനമേഖലകളില്‍ സര്‍വസാധാരണമായുള്ള ചീവീടുകളുടെ ശബ്ദം ഈ താഴ്വരയില്‍ ഇല്ലാത്തതിനാലാണ് സൈലന്റ് വാലി അഥവാ 'നിശ്ശബ്ദ താഴ്വര' എന്ന് ബ്രിട്ടീഷുകാര്‍ ഇതിനു പേരിട്ടത്.

സമുദ്രനിരപ്പില്‍നിന്ന് 1,100 മീറ്ററോളം ഉയരമുള്ള നിത്യഹരിത വനമേഖലയാണ് കുണ്ടലിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന സൈലന്റ് വാലി. വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന കുന്തിപ്പുഴയാണ് സൈലന്റ് വാലിയിലെ പ്രധാന നദി. അന്യംനിന്നു എന്നു കരുതപ്പെടുന്ന വിവിധയിനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ജന്തുക്കളില്‍ അധികവും അത്യപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയുമാണ്. നോ. സൈലന്റ് വാലി

മതികെട്ടാന്‍ ചോല. ഇടുക്കി ജില്ലയില്‍, ഉടുമ്പഞ്ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍പ്പെടുന്ന 1281.74 ഹെക്ടര്‍ പ്രദേശം മതികെട്ടാന്‍ ചോല ദേശീയോദ്യാനമായി 2003 ഒ. 10-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മതികെട്ടാന്‍ ചോല ഏലമലക്കാടുകളുടെ ഒരു ഭാഗമാണ്. 1897 ആഗ. 24-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റില്‍ ഏലമലക്കാടുകളെ മതികെട്ടാന്‍ ചോലയുടെ ഭാഗമായും സംരക്ഷിതവനമായും പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഏലംകൃഷിയും സസ്യജന്തുജാലങ്ങളും ഭൂരൂപവിജ്ഞാനീയ സമ്പത്തും (Geomorphological wealth) പരിരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. നോ. മതികെട്ടാന്‍ചോല ദേശീയോദ്യാനം

ആനമുടിച്ചോല. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 7.5 ച.കി.മീ. (750 ഹെക്ടര്‍) സ്ഥലം ആനമുടിച്ചോല ദേശീയോദ്യാനമായി 2003 ഡി. 14-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടായ അപൂര്‍വ ഇനം സസ്യങ്ങളും മറ്റു സസ്യസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. മന്നവന്‍ ചോല, മഡവാരിമല, ഇന്ദീവരമല, പുല്ലാര്‍ടിച്ചോല, കണ്ണന്‍ദേവന്‍മല, ഒറ്റക്കൊമ്പുമല, തീര്‍ഥമല എന്നിവയിലെ സംരക്ഷിതവനങ്ങളാണ് ആനമുടിച്ചോല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍. നോ. ആനമുടി

പാമ്പാടും ചോല. ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 131.80 ഹെക്ടര്‍ 2003 ഡിസംബറില്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പരിസ്ഥിതിയെയും അപൂര്‍വയിനം ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടം ദേശീയോദ്യാന പദവിയിലേക്കുയര്‍ത്തിയത്.

ധാതുസമ്പത്ത്

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ധാതുസമ്പത്തിന്റെ കാര്യത്തില്‍ കേരളം സമ്പന്നമാണെന്നു പറയാനാവില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ആര്‍ക്കിയന്‍ യുഗത്തിലെ പരല്‍ശിലകള്‍ പ്രധാനമായും ചാര്‍ണൊക്കൈറ്റ്, ഖോണ്‍ഡലൈറ്റ് എന്നീ സമൂഹങ്ങളില്‍പ്പെട്ടവയാണ്. ഇവയോട് ഇടകലര്‍ന്ന് ഗ്രാനിറ്റിക് നയ്സ്, ഗ്രാനൈറ്റ് എന്നീയിനം ശിലകളുടെ അടരുകളും അവസ്ഥിതമാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട മലകളും ഉന്നതതടങ്ങളും പൊതുവേ ചാര്‍ണൊക്കൈറ്റ് പടലങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചാര്‍ണൊക്കൈറ്റ് സമൂഹം വ്യാപകമായുണ്ട്. ഇവയ്ക്ക് കായാന്തരണം സംഭവിച്ചാണ് കേരളത്തിലെ നയ്സ്ശിലകള്‍ ഉണ്ടായിട്ടുള്ളതെന്നാണ് ഭൂവിജ്ഞാനികളുടെ അനുമാനം. ദക്ഷിണകേരളത്തിലും പാലക്കാടു ജില്ലയിലെ ഏതാനും ഭാഗങ്ങളിലുമാണ് ഖോണ്‍ഡലൈറ്റ് ശിലാക്രമം കാണപ്പെടുന്നത്. ഈയിനത്തിലെ പരലാകൃതിയിലുള്ള ചുണ്ണാമ്പുകല്ലുപടലങ്ങള്‍ പാലക്കാട്, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ധാര്‍വാര്‍ ക്രമത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഷിസ്റ്റ് ശിലകള്‍ വയനാടുമുതല്‍ കാസര്‍കോടുവരെയുള്ള മേഖലയില്‍ ധാരാളമായി അവസ്ഥിതമായിരിക്കുന്നു. ചാര്‍ണൊക്കൈറ്റിന്റെയും ഷിസ്റ്റിന്റെയും അടരുകള്‍ക്കിടയിലേക്ക് തുളച്ചുകയറിയ രീതിയിലുള്ള ഗ്രാനൈറ്റ്-ഓര്‍തോനയ്സ് പടലങ്ങളും സാധാരണമാണ്. തവിട്ടോ പാടലമോ നിറങ്ങളിലുള്ള ഗ്രാനൈറ്റ്സ്തരങ്ങള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ സുലഭമാണ്. ആര്‍ക്കിയന്‍ ശിലാപടലങ്ങളെ ഭേദിക്കുന്ന ഡോളാറൈറ്റ്, ബസാള്‍ട്ട്, ഗാബ്രോ എന്നീ ഇനങ്ങളിലുള്ള ഡൈക്കു(Dyke)കളും വിരളമല്ല.

മയോസീന്‍ യുഗത്തിലെ ശിലാസമൂഹങ്ങളെ വര്‍ക്കലവ്യൂഹം, കൊല്ലംവ്യൂഹം എന്നിങ്ങനെയാണ് വര്‍ഗീകരിച്ചിട്ടുള്ളത്. ഇതില്‍ വര്‍ക്കലവ്യൂഹം മണല്‍ക്കല്ലും ലിഗ്നൈറ്റ് ഇടകലര്‍ന്ന കളിമണ്‍പടലങ്ങളും ഉള്‍ക്കൊള്ളുന്നു. മണല്‍, കളിമണ്ണ് എന്നിവയുടെ ഇടതൂര്‍ന്നതും ആവര്‍ത്തിതവുമായ അട്ടികള്‍ക്കിടയില്‍ ചുണ്ണാമ്പുകല്ലിന്റെ നേരിയ പടലങ്ങളും കടല്‍ജീവികളുടെ അവശിഷ്ടങ്ങളും ഉണ്ടായിരിക്കുന്നത് കൊല്ലം വ്യൂഹത്തിന്റെ സവിശേഷതയാണ്.

കേരളത്തിന്‍ സാര്‍വത്രികമായുള്ള മറ്റൊരിനം ശിലയാണ് ലാറ്ററൈറ്റ് അഥവാ ചെങ്കല്ല്. പ്രാചീനയുഗത്തിലെ പരല്‍ശിലകളും ടെര്‍ഷ്യറി(Tertiary) കല്പത്തിലെ ഊറല്‍പ്പാറകളും രാസാപക്ഷയത്തിനു(നോ. അപക്ഷയം)വിധേയമായി അവശേഷിപ്പിക്കുന്ന ശിലാപടലങ്ങളാണ് ചെങ്കല്ല് എന്നു പറയാം. സംസ്ഥാനത്തെമ്പാടുമുള്ള ഉന്നതതടങ്ങളും കുന്നിന്‍പുറങ്ങളും ചെങ്കല്ല് പടലങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ബോക്സൈറ്റ് നിക്ഷേപങ്ങളും ഇരുമ്പയിരുകളും ജനിതകപരമായി നോക്കുമ്പോള്‍ ലാറ്ററൈറ്റുകളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാനത്തിലെ 38,857 ച.കി.മീ. വിസ്തീര്‍ണമുള്ള ഭൂഭാഗത്തില്‍ 6,000-ത്തിലേറെ ച. കി.മീ. പ്രദേശം എക്കല്‍ സമതലങ്ങളാണ്. ഇവയുടെ ഭൂവിജ്ഞാനീയപരമായ സംരചന സാമ്പത്തികപ്രാധാന്യമുള്ള ധാതുക്കളുടെ സഞ്ചയത്തിന് അനുകൂലമല്ല. എന്നിരിക്കിലും മോണസൈറ്റ്, ഇല്‍മനൈറ്റ്, കളിമണ്ണ്, ബോക്സൈറ്റ്, കണ്ണാടിമണല്‍, ചുണ്ണാമ്പുകല്ല്, ഗ്രാഫൈറ്റ് തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ ഇവയ്ക്കിടയില്‍ അവസ്ഥിതമായി കാണുന്നു. കേരളത്തിലെ ധാതുനിക്ഷേപങ്ങളുടെ സംക്ഷിപ്ത വിവരണം താഴെ ചേര്‍ക്കുന്നു:

ഇല്‍മനൈറ്റ്-മോണസൈറ്റ് നിക്ഷേപങ്ങള്‍. കൊല്ലം ജില്ലയിലെ കടലോരങ്ങളില്‍ വിശിഷ്യാ നീണ്ടകര, ചവറ, കോവില്‍ത്തോട്ടം എന്നിവിടങ്ങളിലാണ് ഇല്‍മനൈറ്റിന്റെയും മോണസൈറ്റിന്റെയും അപരദ നിക്ഷേപങ്ങള്‍ വന്‍തോതില്‍ കാണപ്പെടുന്നത്. ഈ ധാതുക്കള്‍ ഏതാനും ദശകങ്ങളായി സാമാന്യമായ തോതില്‍ ഖനനം ചെയ്യപ്പെട്ടുവരുന്നു.

കളിമണ്ണ്. അവസാദങ്ങളില്‍ നിന്നോ അവശിഷ്ടങ്ങളില്‍ നിന്നോ ഉരുത്തിരിയുന്ന വ്യാവസായിക പ്രാധാന്യമുള്ള കളിമണ്ണിന്റെ കനത്ത നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഏഴരലക്ഷം ടണ്‍ വരുന്ന ചീനാക്കളിമണ്ണു നിക്ഷേപമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്ത് ചാത്തന്നൂരിലുള്ള നിക്ഷേപത്തിന്റെ അളവ് 80,000 ടണ്‍ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഖനന-ഭൂവിജ്ഞാന വകുപ്പ് തിട്ടപ്പെടുത്തിയിട്ടുള്ളതു പ്രകാരം ചീനാക്കളിമണ്ണിന്റെ ജില്ലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തോത് ടണ്‍ കണക്കില്‍ തിരുവനന്തപുരം-3,40,00,000, കൊല്ലം- 2,23,00,000, എറണാകുളം-43,00,000, കോഴിക്കോട്74,00,000, പാലക്കാട്- 4,00,000, കണ്ണൂര്‍, കാസര്‍കോട്-1,33,50,000 എന്നീ ക്രമത്തിലാണ്. ഇവയ്ക്കുപുറമേ വ്യാവസായിക പ്രാധാന്യമുള്ള മറ്റു കളിമണ്ണിനങ്ങളുടെ കനത്ത നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

ബോക്സൈറ്റ്. ഉത്തരകേരളത്തില്‍ സമുദ്രനിരപ്പില്‍നിന്നു 50 മുതല്‍ 150 വരെ മീ. ഉയരങ്ങളിലുള്ള തലങ്ങളില്‍ ചെങ്കല്‍ അടരു കളുമായി ഇടകലര്‍ന്ന നിലയില്‍ ബോക്സൈറ്റിന്റെ സമ്പന്ന നിക്ഷേപങ്ങള്‍ അനാച്ഛാദിതമായിക്കാണുന്നു. ഇത്തരം മേടുകളോടനുബന്ധിച്ച് ചരിവുകളിലും അടിവാരങ്ങളിലുമുള്ള അപരദന നിക്ഷേപങ്ങളും ഖനനസാധ്യങ്ങളാണ്. സ്വസ്ഥാനസ്ഥ(in situ)ങ്ങളായ നിക്ഷേപങ്ങളില്‍ അലൂമിന (Al2O3) യുടെ അംശം 40 മുതല്‍ 45 വരെ ശതമാനം മാത്രമേ കാണുന്നുള്ളൂ; ഇരുമ്പിന്റെ അംശം നന്നേ ഏറ്റത്തിലുമായിരിക്കും. എന്നാല്‍ അടിവാരങ്ങളിലെ ബോക്സൈറ്റുകളില്‍ ഇതിനു വിപരീതമായി സിലിക്കാംശം(78%) കൂടിയും അലൂമിനയുടെ അംശം 45 മുതല്‍ 53 വരെ ശതമാനം ആയി വര്‍ധിച്ചും കാണപ്പെടുന്നു. കാസര്‍കോടു ജില്ലയില്‍ കുമ്പളയില്‍ 18,30,000 ടണ്‍ വ്യാപ്തി കണക്കാക്കപ്പെട്ടിട്ടുള്ള ഒരു നിക്ഷേപമുണ്ട്. ഈ ജില്ലയിലെ തന്നെ നീലേശ്വരത്ത് 61,00,000 ടണ്‍ നിക്ഷേപമാണ് കണക്കാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാടിനു സമീപം കണ്ടെത്തിയിട്ടുള്ള മറ്റൊരു നിക്ഷേപത്തിന്റെ അളവ് 71,00,000 ടണ്‍ ആണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഭാഗങ്ങളിലും ബോക്സൈറ്റിന്റെ ഏതാദൃശ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; താരതമ്യേന വ്യാപ്തി കുറഞ്ഞ ഇവയിലെ മൊത്തം ധാതുപരിമാണം 36,00,000 ടണ്‍ ആയി അനുമാനിക്കപ്പെട്ടിരിക്കുന്നു.

ഇരുമ്പ്. മാഗ്നറ്റൈറ്റ്-ക്വാര്‍ട്ട്സൈറ്റ് ഇനത്തില്‍പ്പെട്ട ഇരുമ്പയിര് നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കോഴിക്കോടു ജില്ലയിലെ അഞ്ചു നിക്ഷേപങ്ങളും മലപ്പുറം ജില്ലയിലെ മറ്റൊരു നിക്ഷേപവും ശാസ്ത്രീയമായ പഠനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇവയിലെ മൊത്തം നിക്ഷേപം 3,92,00,000 ടണ്ണായി നിര്‍ണയിക്കപ്പെട്ടു (1968-75). 35 മുതല്‍ 41 വരെ ശതമാനം ലോഹാംശം ഉള്‍ക്കൊള്ളുന്ന ഈ അയിരുനിക്ഷേപങ്ങള്‍ ഭൂതലത്തില്‍ നിന്ന് 40 മീ. താഴ്ചയ്ക്കുള്ളിലായി അവസ്ഥിതമായിരിക്കുന്നുവെന്നതും ഇവയെ മൂടിക്കാണുന്ന മറ്റിനം ശിലാപടലങ്ങള്‍ താരതമ്യേന കാഠിന്യം കുറഞ്ഞവയാണെന്നതും ഇവയുടെ ഖനനസാധ്യത വര്‍ധിപ്പിക്കുന്നതായി മേല്പറഞ്ഞ പഠനം സൂചിപ്പിക്കുന്നു. ഇതു കൂടാതെ കൂടുതല്‍ താഴ്ചയില്‍ താരതമ്യേന മേന്മ കുറഞ്ഞ 444 ലക്ഷം ടണ്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നും അറിവായിട്ടുണ്ട്.

ചുണ്ണാമ്പുകല്ല്. പാലക്കാടുജില്ലയിലെ പണ്ടാരത്ത്-വണ്ണാമട പ്രദേശങ്ങളില്‍ 22,10,000 ടണ്‍ വരുന്ന ചുണ്ണാമ്പുകല്ലുനിക്ഷേപം അവസ്ഥിതമാണ്. ഇവിടത്തെ അയിരില്‍ 50 ശതമാനത്തിലേറെ ചുണ്ണാമ്പി(CaO)ന്റെ അംശമുള്ളതായി കണക്കാക്കിയിരിക്കുന്നു. തീരപ്രദേശത്ത് ഉടനീളമുള്ള കായലുകളില്‍ പലയിടത്തും നീറ്റുകക്ക കനത്ത തോതില്‍ ലഭ്യമാണ്. വേമ്പനാട്ടുകായലിലും കവ്വായിക്കായലിലുമുള്ള നിക്ഷേപങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. കവ്വായിക്കായല്‍ നികന്ന് കരയായിത്തീര്‍ന്ന പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ അടിഞ്ഞുകാണുന്ന വിവിധയിനം ചുണ്ണാമ്പുകക്കകളെ പ്രസക്തധാതുവിന്റെ കനത്ത നിക്ഷേപമായി കണക്കാക്കാം. വേമ്പനാട്ടുകായലില്‍ മണലും കളിമണ്ണും ഇടകലര്‍ന്ന് അടിഞ്ഞുകൂടിയിട്ടുള്ള ചുണ്ണാമ്പുകക്കയുടെ മൊത്തം അളവ് 30,00,000 ടണ്ണായി മതിക്കപ്പെട്ടിരിക്കുന്നു. കുലശേഖരമംഗലം (1,81,500 ടണ്‍), പള്ളിപ്പുറം (1,03,900 ടണ്‍), വെച്ചൂര്‍പ്പാടം (2,57,050 ടണ്‍), തണ്ണീര്‍മുക്കം (3,10,800 ടണ്‍), വടുതല (8,24,000 ടണ്‍), വൈക്കം(2,23,000 ടണ്‍), ചിത്തിര (1,50,000 ടണ്‍) എന്നിവിടങ്ങളിലാണ് ഈ നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ടന്‍കാളി (3,12,000 ടണ്‍), ഉടുമ്പന്തല (66,000 ടണ്‍), കുന്തരിയം (40,000 ടണ്‍), കുഞ്ഞിമംഗലം (8,000 ടണ്‍) കാരി-മൈക്ക(1,00,000 ടണ്‍), കേളോത്ത്-തായനേരി (1,45,000 ടണ്‍), പയങ്കി (54,000 ടണ്‍) എന്നിവിടങ്ങളിലും കാസര്‍കോടു ജില്ലയിലെ നീലേശ്വരത്തു (38,000 ടണ്‍) മായി മൊത്തം 7,63,000 ടണ്‍ കക്കാ നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. തൃശൂര്‍ജില്ലയിലെ വാടാനപ്പള്ളി, ചേറ്റുവാ, എങ്ങണ്ടിയൂര്‍, തളിക്കുളം, ചേര്‍പ്പ്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകാണുന്ന 40,000 ടണ്‍ മതിക്കപ്പെട്ടിട്ടുള്ള നിക്ഷേപവും പ്രസ്താവ്യമാണ്.

കണ്ണാടിമണല്‍. ആലപ്പുഴ-ചേര്‍ത്തല മേഖലയില്‍ കിഴക്ക് പാണാവള്ളി വരെ വ്യാപിച്ചുകിടക്കുന്ന 35 കി. മീ. നീളത്തിലുള്ള തീരപ്രദേശത്താണ് കണ്ണാടിമണലിന്റെ സമ്പന്നനിക്ഷേപമുള്ളത്. കോതമംഗലത്തും സാമാന്യമായ തോതില്‍ അവസ്ഥിതമായിക്കാണുന്നു. മൊത്തമുള്ള 416 ലക്ഷം ടണ്‍ നിക്ഷേപങ്ങളില്‍ 140 ലക്ഷം ടണ്ണോളം ഖനനയോഗ്യമാണ്. ഗ്ലാസ് നിര്‍മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ഗ്രാഫൈറ്റ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ഖോണ്‍ഡലൈറ്റ് ശിലാക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയില്‍ വെള്ളനാട്, ചാങ്ങ, കുറ്റിച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളിലാണ് ഗ്രാഫൈറ്റ് നിക്ഷേപങ്ങളുള്ളത്; വെള്ളനാട്ടെ നിക്ഷേപം 1898-1912 കാലത്തെ ഖനനത്തോടെ ഏതാണ്ട് നഷ്ടപ്രായമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനടുത്ത് ചാങ്ങയില്‍ 75 ശതമാനം ധാത്വംശമുള്ള 30,000 ടണ്‍ ഗ്രാഫൈറ്റ് അയിരുകള്‍ നിക്ഷിപ്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കറുപ്പല്‍ തോട്ടില്‍ ഗാര്‍നൈറ്റ് സിലിമനൈറ്റ് ശിലകള്‍ക്കിടയില്‍ നേരിയ പടലങ്ങളായി അവസ്ഥിതമായിട്ടുള്ള ഗ്രാഫൈറ്റ് നിക്ഷേപത്തിന്റെ മൊത്തം വ്യാപ്തം 3,500 ടണ്ണാണ്. ഗാര്‍നൈറ്റ് ഗ്രാഫൈറ്റ് ഷിസ്റ്റുകളായി രൂപം പ്രാപിച്ചിരുന്ന ഈ അയിരുകളില്‍ ഗ്രാഫൈറ്റ് അംശം 15 ശതമാനം മാത്രമേ ഉള്ളൂ. കോട്ടയം, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ണൊക്കൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്നയ്സ് എന്നിവയുടെ അടരുകളുമായി ഇടകലര്‍ന്നുകാണുന്ന ഗാര്‍ണെറ്റിഫറസ് നയ്സിന്റെ പടലങ്ങളെ തുളച്ചുകയറിയ മട്ടിലാണ് ഗ്രാഫൈറ്റ് സഞ്ചയിക്കപ്പെട്ടിട്ടുള്ളത്. പിരളിമറ്റം, നാഗപ്പുഴ, മണകാട്, പെരുങ്ങാല, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് കാര്യമായ തോതില്‍ ഗ്രാഫൈറ്റ് കാണപ്പെടുന്നത്. 12 മുതല്‍ 17 വരെ ശതമാനം ധാത്വംശമുള്ള 3,35,700 ടണ്‍ അയിരാണ് നിക്ഷേപങ്ങളില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. രത്നക്കല്ലുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആര്‍ക്കിയന്‍നയ്സ് ശിലകളെ വേധിച്ചുകൊണ്ട് പെഗ്മറ്റൈറ്റ് ഇനത്തില്‍പ്പെട്ട ശിലാസിരകള്‍ സാധാരണമാണ്. അനിയമിതമായി നാനാദിശകളില്‍ അവസ്ഥിതമായിട്ടുള്ള ഈ പെഗ്മറ്റൈറ്റ് സിരകളില്‍ പലയിടത്തും ഉപഖനിജമെന്ന നിലയില്‍ ക്രിസോബെറില്‍ സഞ്ചയങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു. ഈ സഞ്ചയങ്ങളില്‍നിന്നു തന്നെ സൂക്ഷ്മമായവ മുതല്‍ സാമാന്യം വലുപ്പമുള്ളവ വരെയുള്ള രത്നക്കല്ലുകള്‍ ലഭിച്ചുവരുന്നു. പാറശ്ശാല മുതല്‍ ആറ്റിങ്ങല്‍ വരെ 48 കി.മീ. നീളത്തിലും 11 കി.മീ. വീതിയിലും ചാപാകാരമായി കിടക്കുന്ന പെഗ്മറ്റൈറ്റ് പടലങ്ങളാണ് ക്രിസോബെറില്‍ ലഭ്യമാക്കുന്ന മുന്തിയ ശിലാവ്യൂഹം. അമൂല്യങ്ങളായ വൈഡൂര്യം, മാര്‍ജാരനേത്രം (cat's eye), അലക്സാണ്ടറൈറ്റ് എന്നീയിനം രത്നങ്ങള്‍ ഇവിടെ നിന്നും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ധാരാളമായി ലഭ്യമാകുന്നുണ്ടെന്നാണു നിഗമനം. പകല്‍വെളിച്ചത്തില്‍ പച്ചയും കൃത്രിമവെളിച്ചത്തില്‍ ചുവപ്പും നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന അലക്സാണ്ടറൈറ്റ നന്നേ ദുര്‍ലഭവും തന്മൂലം പ്രിയം കൂടിയതുമാണ്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം, അരുവിക്കര, ബാലരാമപുരം, ബോണക്കാട്, ബ്രൈമൂര്‍, ചാങ്ങ, ചുള്ളിമാനൂര്‍, മടത്തറ, മാണിക്കല്‍, മണിവിള, മുദാക്കല്‍, നെടുമങ്ങാട്, നെട്ടണി, ഊരൂട്ടമ്പലം, പോത്തന്‍കോട്, പിരപ്പന്‍കോട്, ഇടക്കോട്, തോന്നയ്ക്കല്‍, ഉഴമലയ്ക്കല്‍, വെള്ളനാട്, വെഞ്ഞാറമൂട്, വെങ്ങാനൂര്‍, വെമ്പായം എന്നിവിടങ്ങളും കൊല്ലം ജില്ലയിലെ അടുക്കളമൂല, കുളത്തൂപ്പുഴ, പൊടിയാറ്റുവിള, അലച്ചിറ്റ തുടങ്ങിയ ഇടങ്ങളും രത്നഖനനസാധ്യതയുള്ള കേന്ദ്രങ്ങളായി അനുമാനിക്കപ്പെട്ടിട്ടുണ്ട്.

സ്വര്‍ണം. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലുള്‍പ്പെട്ട മേപ്പാടി, ചുണ്ടെലി, വൈത്തിരി, നരിയോട്, നിലമ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ സ്വര്‍ണനിക്ഷേപമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ നദീതടത്തില്‍ മണലും ചരലും ഇടകലര്‍ന്നു സ്വര്‍ണത്തരികള്‍ ലഭിക്കുന്നതു സാധാരണമാണ്.

മേല്പറഞ്ഞവ കൂടാതെ ഖനനസാധ്യത ഇനിയും തെളിയിക്കപ്പെടേണ്ട അനേകം ധാതുനിക്ഷേപങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷോളയാര്‍പദ്ധതി പ്രദേശത്തും സമീപത്തുള്ള പുതിയ മുത്തൂര്‍ പ്രദേശത്തും ചാര്‍ണൊക്കൈറ്റ് പടലങ്ങള്‍ക്കിടയിലെ പെഗ്മട്ടൈറ്റ് സിരകള്‍ അല്ലനൈറ്റ് ധാതു ഉള്‍ക്കൊള്ളുന്നു. പെര്‍ള (12°38', 75° 06') യില്‍ കൊറണ്ടം ധാതുവിന്റെ സഞ്ചയിതനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട ഇരിട്ടി, വടമണ്‍ ഭാഗങ്ങളില്‍ ധാര്‍വാര്‍ സമൂഹത്തില്‍പ്പെട്ട അപക്ഷരണവിധേയമായ പെഗ്മട്ടൈറ്റുകള്‍ക്കിടയില്‍ നിന്ന് കയനൈറ്റ് ധാതു ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോടുജില്ലയിലെ മൂറാട്ട് നൈസര്‍ഗികരൂപത്തില്‍ രസം (mercury) ലഭ്യമാണെങ്കിലും നന്നേ കുറഞ്ഞ അളവിലാണെന്നതിനാല്‍ ഇതിന് ഖനന സാധ്യതയില്ല. കൊല്ലം ജില്ലയിലെ കിക്കേലൂര്‍, കരവൂര്‍ പ്രദേശങ്ങളിലും തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, വെള്ളനാട് ഭാഗങ്ങളിലും ഫ്ളോഗപ്പൈറ്റ് ഇനത്തില്‍പ്പെട്ട അഭ്രം നേരിയ തോതില്‍ കാണപ്പെടുന്നുണ്ട്. പാലക്കാടു ജില്ലയിലെ പത്തിരിക്കാട്, വെട്ടത്തൂര്‍ എന്നിവിടങ്ങളിലും അല്പമാത്രമായ തോതില്‍ ലഭ്യമാണ്. സാമ്പത്തികാടിസ്ഥാനത്തില്‍ സാധ്യമാക്കുന്ന അളവില്‍ അഭ്രം ലഭ്യമല്ല. കണ്ണൂര്‍ ജില്ലയിലെ മുരളമുത്തു, അരണപ്പാലം, പഴശ്ശി, ഇരിട്ടി, ഇടമല, തല്ലൂര്, എടമ്പ എന്നിവിടങ്ങളില്‍ ടാല്‍ക്-സ്റ്റീട്ടൈറ്റ് ധാതു കണ്ടെത്തിയിട്ടുണ്ട്. തീരസമതലത്തിലെ മയോസീന്‍ ശിലാപടലങ്ങള്‍ക്കിടയില്‍ പീറ്റ്, ലിഗ്നൈറ്റ് എന്നീ ഇനങ്ങളില്‍പ്പെട്ട താണനിലവാരത്തിലുള്ള കല്‍ക്കരി പലയിടത്തും അവസ്ഥിതമാണ്; ഇവയുടെ വ്യാപ്തിയും ഖനനസാധ്യതകളും ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല.

(എന്‍.ജെ.കെ. നായര്‍)

മണ്ണിനങ്ങള്‍

കേരളത്തിലെ വിവിധയിനം മണ്ണുകളെ സംബന്ധിച്ച സമഗ്രമായ പഠനം ഇനിയും പൂര്‍ണമായിട്ടില്ല. ആധുനിക വര്‍ഗീകരണവ്യവസ്ഥ പ്രകാരം കേരളത്തിലെ മണ്ണിനങ്ങളെ എന്റിസോളുകള്‍(Entisols), വെര്‍ട്ടിസോളുക (vertisols), ഇന്‍സെപ്റ്റിസോളുകള്‍(Incepisols), മോളിസോളുകള്‍(Mollisols), ആല്‍ഫിസോളുകള്‍ (Alphisols), ഓക്സിസോളുകള്‍(Oxisols) എന്നിങ്ങനെ ആറു ക്രമ(order)ങ്ങളായി തരംതിരിക്കാം. ഇവയ്ക്ക് ഉപവിഭാഗങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രായോഗികമായ പരിഗണനയില്‍ പൊതുവേ ഏഴിനം മണ്ണുകളാണ് കേരളത്തില്‍ ഗണ്യമായ തോതില്‍ കാണപ്പെടുന്നത്. ഇവയെ മേല്പറഞ്ഞ തരത്തിലുള്ള ക്രമങ്ങളോടും ഉപവിഭാഗങ്ങളോടും ബന്ധപ്പെടുത്താവുന്നതുമാണ് (പട്ടിക).

തേരിമണ്ണ് (Red Loams). തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലെ പ്രത്യേക മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരിനം ചെമ്മണ്ണാണ് ഇത്. ലാറ്ററൈറ്റ് പടലങ്ങളുമായി ബന്ധപ്പെട്ട് അവസാദിതമായി കാണുന്നു. കുന്നിന്‍ചരിവുകളില്‍ നിന്ന് അപക്ഷരണവിധേയമായ ശിലാപദാര്‍ഥങ്ങള്‍ തെന്നിയിറങ്ങിയോ മഴ പെയ്ത് പരന്നൊഴുകുന്ന ജലധാരകളില്‍ വഹിക്കപ്പെട്ടോ അടിവാരങ്ങളിലെത്തി സഞ്ചിതമാകുന്നയിനം മണ്ണാണ് ഇത്. തളംകെട്ടുന്ന ജലം പെട്ടെന്ന് അടിഞ്ഞുതാഴുന്നയിനം ശിലാതലങ്ങളിലാണ് നിക്ഷേപിക്കപ്പെടുന്നതെന്നതിനാല്‍ ഇവ സവിശേഷമായ ധൂളീരൂപം കൈക്കൊണ്ട് സാമാന്യം കനത്തില്‍ അട്ടിയിടുന്നു. ഹേമറ്റൈറ്റ് ധാതുവിന്റെ സാന്നിധ്യംമൂലമാണ് ഇതിനു ചുവപ്പുനിറം കൈവന്നിട്ടുള്ളത്. കൂടുതല്‍ ആഴത്തിലേക്കു നീങ്ങുന്തോറും നിറം കടുത്തുവരുന്നതായി കാണപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ തേരിമണ്ണില്‍ ചരല്‍ നന്നേ കുറവായിരിക്കുന്നു; എന്നാല്‍ കൊല്ലം ജില്ലയില്‍ അങ്ങിങ്ങായുള്ള തേരിമണ്ണില്‍ ചരലട്ടികള്‍ സാധാരണവുമാണ്. കയോലിനൈറ്റിനെപ്പോലെ പശിമകലര്‍ന്നു കാണുന്ന ഈയിനം മണ്ണ് അമ്ലസ്വഭാവമുള്ളതും രന്ധ്രമയവും നന്നായി പൊടിഞ്ഞു ചിതറുന്നതുമാണ്. ഇതില്‍ ജൈവാംശവും വളക്കൊഴുപ്പേകുന്ന ധാത്വംശങ്ങളും സാമാന്യേന കുറവാണ്. ഈയിനം മണ്ണട്ടികളുടെ താഴത്തെ തലങ്ങളില്‍ കയോലിനൈറ്റ് ഇനത്തില്‍പ്പെട്ട കളിമണ്ണ് അടിഞ്ഞുകൂടിയ നിലയിലോ നേരിയ പടലങ്ങളായോ സാധാരണ കാണപ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പകുതിയിലാണ് തേരിമണ്ണിന്റെ ഉത്തമ മാതൃക കണ്ടെത്താവുന്നത്.

ചെങ്കല്‍മണ്ണ്. ഗ്രാനൈറ്റ് ശിലകളും വിവിധയിനം നയ്സ് (gneiss)ശിലകളും അപക്ഷരണവിധേയമായി അവശേഷിപ്പിക്കുന്ന ഇനം മണ്ണാണ് ഇത്. കനത്ത മഴയും കൂടിയ ചൂടുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ചെങ്കല്‍മണ്ണ് ഉത്പാദനത്തിന് അനുകൂലമായ സാഹചര്യം ഉള്ളത്. സ്വസ്ഥാനീയങ്ങളായ ചെങ്കല്‍മണ്ണ് പടലങ്ങള്‍ മാതൃശിലകളിലെ ക്ഷാര സ്വഭാവമുള്ള ഘടകങ്ങള്‍ക്കും സിലിക്കാംശത്തിനും നിക്ഷാളനം(leaching) ഏര്‍പ്പെടുത്തുന്നതിലൂടെയും തുടര്‍ന്ന് ഇരുമ്പ്, അലുമിനിയം എന്നിവയുടെ ഓക്സൈഡുകള്‍ സഞ്ചിതമാകുന്നതിലൂടെയും രൂപം കൊള്ളുന്നു. അന്തരീക്ഷവായുവുമായി സമ്പര്‍ക്കം ലഭിക്കുന്നതോടെ ഉറച്ചു കാഠിന്യം കൂടുന്നുവെന്നത് ചെങ്കല്‍മണ്ണിന്റെ സവിശേഷതയാണ്. ചെങ്കല്‍മണ്ണിന് ചുവപ്പു കലര്‍ന്ന തവിട്ടു മുതല്‍ മഞ്ഞ കലര്‍ന്ന ചുവപ്പു വരെയുള്ള നിറങ്ങള്‍ സാധാരണമാണ്. ഇവ ഏതേതു ശിലാതലങ്ങളില്‍ രൂപം കൊള്ളുന്നുവെന്നതിനെ ആശ്രയിച്ച് ചരല്‍ കലര്‍ന്ന പശിമരാശി മുതല്‍ ചരലും കളിണ്ണും കലര്‍ന്ന ചെളിപ്പരുവം വരെ വിവിധ രൂപങ്ങളായി കാണപ്പെടുന്നു. ഭൂപ്രകൃതിയെ ആശ്രയിച്ചു നന്നേ നേരിയ പടലങ്ങള്‍ മുതല്‍ അനേകം മീ. കനത്തിലുള്ള അട്ടികള്‍ വരെയായി അവസ്ഥിതമാകുന്നു. ഉപരിതലത്തിലും സാമാന്യം ആഴത്തിലും വളരെ ആഴത്തിലുമുള്ള പരിച്ഛേദിക (profiles)കളെ യഥാക്രമം എ,ബി,സി എന്നു വിശേഷിപ്പിക്കുന്നു. ഇവയില്‍ ബി പടലങ്ങള്‍ അയോമയവും സിലിക്കാമയവുമായ ചരല്‍ക്കല്ലുകള്‍ ഉള്‍ക്കൊണ്ടിരിക്കും; ഇവയുടെ അളവ് 20 ശതമാനം മുതല്‍ 75 ശതമാനം വരെയായി വ്യത്യാസപ്പെട്ടുകാണുന്നു. ഈ പടലങ്ങള്‍ക്കിടയിലാണ് കെട്ടിടനിര്‍മാണത്തിനുതകുന്ന വെട്ടുകല്ലുകള്‍ ചെത്തിയെടുക്കുവാന്‍ പറ്റിയ ഇടതൂര്‍ന്ന അട്ടികള്‍ കാണപ്പെടുന്നത്. നന്നേ ആഴത്തിലുള്ള ഈ ബി പടലങ്ങള്‍ മിക്കയിടത്തും അനിയമിതമായി പൊട്ടിഅടരുന്നവയും ആകാം. കൊല്ലംജില്ലയില്‍ എക്കല്‍ നിക്ഷേപങ്ങള്‍ക്കടിയിലായി കടുപ്പമേറിയ ചെങ്കല്‍പ്പടല ങ്ങള്‍ സാധാരണമാണ്. കണ്ണൂര്‍, കാസര്‍കോടു ജില്ലകളിലെ കുന്നിന്‍പുറങ്ങള്‍ മിക്ക ഭാഗങ്ങളിലും കാഠിന്യമേറിയ ചെങ്കല്‍മണ്ണ് തലങ്ങളായി മാറിയിരിക്കുന്നു.

ഇവയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയുള്ള ഉര്‍വരാംശങ്ങള്‍ സാമാന്യേന കുറവായിരിക്കുന്നു. ജൈവാംശം വളരെ കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്നു. ഇവ പൊതുവേ അമ്ലസ്വഭാവമുള്ളവയാണ്. ചെളി കെട്ടുന്നത് സാധാരണമല്ല. കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന ചെങ്കല്‍ മണ്ണുകളെ ശാസ്ത്രീയമായ വളപ്രയോഗവും സംരക്ഷണവും നല്കി കൃഷിയോഗ്യമാക്കാവുന്നതാണ്.

എക്കല്‍മണ്ണ്. സംസ്ഥാനത്ത് ഉടനീളമുള്ള നദികളുടെയും ആറുകളുടെയും തടങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ജലോഢ (fluvial) നിക്ഷേപങ്ങളാണ് ഈയിനത്തില്‍പ്പെടുന്നത്. നീര്‍ച്ചാലുകളുടെ നീളം, ജലസമൃദ്ധി, തടപ്രദേശങ്ങളിലെ ഭൂപ്രകൃതി, ശിലാഘടന എന്നിവയെ ആശ്രയിച്ച് എക്കല്‍ നിക്ഷേപങ്ങളുടെ അളവിലും സ്വഭാവത്തിലും വ്യാപകമായ വ്യത്യാസം ഉണ്ടാകാം. തത്ഫലമായി സംസ്ഥാനത്തെ എക്കല്‍ മണ്ണുകളുടെ സ്വഭാവത്തിലും വൈവിധ്യം കാണപ്പെടുന്നു. മണല്‍കലര്‍ന്ന പശിമരാശിമണ്ണും കളിമണ്ണുകലര്‍ന്ന ചെളിമണ്ണും എക്കല്‍ വര്‍ഗത്തില്‍പ്പെട്ടുകാണുന്നു. പൊതുവേ പറഞ്ഞാല്‍ നനുത്ത തരികളുടെ ആധിക്യം ഈയിനം മണ്ണിന്റെ സവിശേഷതയാണെന്നു പറയാം. വളക്കൂറുനിറഞ്ഞ എക്കല്‍മണ്ണ് അത്യന്തം ഫലഭൂയിഷ്ഠമാണ്.

പഴക്കംചെന്ന എക്കല്‍പ്പരിച്ഛേദികകളില്‍ കളിമണ്ണിന്റെ നേര്‍ത്ത പടലങ്ങള്‍ മിക്കപ്പോഴും കാണപ്പെടുന്നു. ഈര്‍പ്പം നിറഞ്ഞ അവസ്ഥകളെ ദ്യോതിപ്പിക്കുന്ന ചാരനിറവും പ്രത്യേക പ്രരൂപങ്ങളും ഇവയുടെ സവിശേഷതകളാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍പ്പെട്ട കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലും കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ചാരമണ്ണ് (ഓണാട്ടുകരമണ്ണ്) എക്കല്‍ വിഭാഗത്തില്‍പ്പെടുന്ന മറ്റൊരിനമാണ്. പ്രാക്കാലത്ത് സമുദ്രം ഉള്‍നാട്ടിലെ കുന്നിന്‍നിരകളോളവും കടന്നുകയറിയ കാലത്ത് നിക്ഷേപിക്കപ്പെട്ടവയാണ് ഈയിനം ചാരമണ്ണ് എന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത്. നിമ്ന ജലസ്തരം (water table) മഴക്കാലത്ത് ഉയര്‍ന്ന ഉപരിതലത്തിന് എത്രയും അടുത്തെത്തുന്നു. ജലപ്രളയത്തിനും മണ്ണ് ചെളികെട്ടുന്നതിനും ഇതു കാരണമായിത്തീരും. വേനല്‍ക്കാലത്ത് നിമ്നജലസ്തരം ഏതാനും മീറ്ററുകളോളം താഴുന്നതിനെത്തുടര്‍ന്ന് പ്രകൃത്യാ രന്ധ്രമയവും പൊടിയുന്നതുമായ ഈ മണ്ണ് ഈര്‍പ്പംവെടിഞ്ഞു വരളുന്നു. ഇക്കാരണം കൊണ്ടുതന്നെ ധാത്വംശങ്ങള്‍ക്ക് നിക്ഷാരണം സംഭവിക്കുകയും മണ്ണിന്റെ ഉര്‍വരതയ്ക്കു ഭംഗമുണ്ടാകുകയും ചെയ്യുന്നു.

ചെളിമണ്ണ്. തീരപ്രദേശത്തും സമീപത്തുമായുള്ള താണഭൂഭാഗങ്ങളിലാണ് ഇതു വ്യാപകമായി കാണപ്പെടുന്നത്. നദികള്‍ വഹിച്ചെത്തിക്കുന്ന എക്കലും വണ്ടലും സ്വതവേ ജലഭൃതങ്ങളായ തീരമണ്ണുമായി ഇഴുകിച്ചേര്‍ന്നുണ്ടാകുന്ന ചെളിമണ്ണ് രാസഭൗതികസവിശേഷതകളിലും രൂപഭാവങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവയാണ്. ചെളിക്കെട്ടുള്ള ഇടങ്ങളില്‍ നിമ്നജലസ്തരം താരതമ്യേന ഉയര്‍ന്നുകാണുന്നു. ജലനിര്‍ഗമനസാധ്യതകള്‍ നന്നേ കുറവായിരിക്കും. സാമാന്യം ആഴത്തില്‍ കാണപ്പെടുന്ന ചെളിമണ്ണട്ടികള്‍ക്കിടയില്‍ ജൈവാംശസഞ്ചയങ്ങള്‍, അയോമയവസ്തുക്കള്‍, ചരല്‍മണ്ണും ചെങ്കല്ലും കലര്‍ന്ന മൃത്പിണ്ഡങ്ങള്‍ തുടങ്ങിയവ പൊതുവേ അവസ്ഥിതമായി കാണുന്നു. ഉപരിതലത്തില്‍ പശിമരാശിമണ്ണോ കളിമണ്ണോ ആയിരിക്കും. ഇവയ്ക്കു പൊതുവേ തവിട്ടുകലര്‍ന്ന ചാരനിറമാണുള്ളത്.

ഉപ്പുമണ്ണ് (Saline soil). തീരമേഖലയിലാണ് ഇതു വ്യാപകമായുള്ളത്. രൂപംകൊള്ളലും ഭാവാന്തരങ്ങളും പരിണതാവസ്ഥയും മൊത്തത്തില്‍ ഭൂപ്രകൃതിപരമായ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇവ ഭാരതത്തിലെ ഇതരഭാഗങ്ങളിലുള്ള ഉപ്പുമണ്ണുകളില്‍ നിന്ന് ഘടനയിലും രാസഭൗതിക ഗുണങ്ങളിലും വ്യത്യസ്തമാണ്. തടരേഖയ്ക്കു ഏറെക്കുറെ സമാന്തരമായി, തീരപ്രദേശത്ത് ഉടനീളമുള്ള കായലുകള്‍ കടല്‍വെള്ളത്തിന്റെ ഏറ്റമിറക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും മണ്ണില്‍ ലവണാംശങ്ങള്‍ അടിഞ്ഞുകൂടുന്നതിനു നിദാനമാവുകയും ചെയ്യുന്നു. വിവിധ ഭാഗങ്ങളിലുള്ള ഉപ്പുമണ്ണുകള്‍ക്കിടയില്‍ ലവണതയില്‍ വലുതായ ഏറ്റക്കുറച്ചിലുകള്‍ കാണാം. മഴക്കാലത്ത് ജലപ്രളയത്തെ തുടര്‍ന്ന് ലവണാംശങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ നിക്ഷാളനം ചെയ്യപ്പെട്ട്, മണ്ണിലെ ഉപ്പുരസം താത്കാലികമായി ഒഴിവാകുന്ന അവസ്ഥയും വിരളമല്ല. വേനല്‍ക്കാലത്ത് സസ്യവളര്‍ച്ചയ്ക്ക് തികച്ചും ഹാനികരമായ അളവില്‍ ലവണത വര്‍ധിക്കുകയും ചെയ്യുന്നു.

നന്നേ താഴ്ചയിലോളം ഉപ്പുരസം കടന്നു കയറുന്നതിനാല്‍ ഉപ്പുമണ്ണ് സാമാന്യം കനത്തില്‍ അട്ടിയിട്ടു കാണുന്നു. എക്കല്‍മണ്ണിനങ്ങളിലെപ്പോലെയുള്ള സ്തരീകരണം (Stratification) ഉപ്പുമണ്ണിനങ്ങളിലും സഹജമാണ്. മണലിന്റെയും കളിമണ്ണിന്റെയും നേരിയ പടലങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു. പൊതുവേ തവിട്ടുനിറത്തിലുള്ള ഉപ്പുമണ്ണുകളില്‍ ജലാംശം വാര്‍ന്നുപോകാനുള്ള സാധ്യത തീരെ കുറവായിരിക്കുന്നു. ഈയിനം മണ്ണുകള്‍ക്കിടയില്‍ നിമ്നജലസ്തരം (water table) ഉപരിതലത്തോടടുത്തായിരിക്കുന്നതു നിമിത്തം നീര്‍വാര്‍ച്ചയില്‍ ഉണ്ടാകുന്ന സവിശേഷതകള്‍ ഫലത്തില്‍ മണ്ണിലെ ഓക്സിജന്‍ അംശം കുറയുന്നതിനു കാരണമായിത്തീരുന്നു. ഈയിനം മണ്ണുകള്‍ പൊതുവേ സസ്യപ്രജനനത്തിനു പ്രോത്സാഹകമല്ല.

കുട്ടനാടു മേഖലയിലെ അമ്ലസ്വഭാവമുള്ള ഉപ്പുമണ്ണ് ഒരു പ്രത്യേകയിനമായി പരിഗണിക്കുവാന്‍ പോന്നവിധം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. ഏതാണ്ട് 900 ച.കി.മീ. വിസ്തീര്‍ണമുള്ള കുട്ടനാടു പ്രദേശത്തിന്റെ ഏറിയഭാഗവും സമുദ്രനിരപ്പില്‍നിന്നു താഴെയാണ്. തന്നിമിത്തം മിക്കപ്പോഴും ജലമഗ്നവുമായിരിക്കും.പ്രത്യേകകാലങ്ങളില്‍ വേലിയേറ്റയിറക്കങ്ങളിലൂടെ അടിഞ്ഞുകൂടുന്ന ലവണാംശം നിമിത്തം മണ്ണിന്റെ ഉപ്പുരസം പുനര്‍വിതരണം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കാലവര്‍ഷക്കാലത്തും തുലാവര്‍ഷക്കാലത്തും എത്തിച്ചേരുന്ന ശുദ്ധജലവും നദീജന്യ നിക്ഷേപങ്ങളും ഉപ്പിന്റെ തോത് കുറയ്ക്കുന്നുവെങ്കിലും തുലാവര്‍ഷം കഴിയുന്നതോടെ കടല്‍വെള്ളം കടന്നുകയറി ലവണത പുനഃസ്ഥാപിക്കുന്നു. ജലവിനിമയത്തിലുള്ള പോരായ്മകള്‍ നിമിത്തം ഉണ്ടാകുന്ന പ്രളയങ്ങളും ഓരടിയലും കുട്ടനാട്ടുമേഖലയുടെ ശാപമായി തുടരുന്നു.

രാസഭൗതിക ഗുണങ്ങളിലും ചേരുവയിലും മറ്റിടങ്ങളിലെ മണ്ണിനങ്ങളില്‍ നിന്നും തികച്ചും വേര്‍തിരിഞ്ഞുനില്ക്കുന്ന കുട്ടനാടന്‍ മണ്ണുകളെ കായല്‍മണ്ണ്, കരപ്പാടംമണ്ണ്, കരിമണ്ണ് എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിരിക്കുന്നു. ഇവയില്‍ ആദ്യത്തെയിനം കായലോരങ്ങളില്‍ കട്ടകുത്തി നികത്തിയെടുത്തിട്ടുള്ള ചിറകളിലാണ് കാണപ്പെടുന്നത്. ജലാംശം വാര്‍ന്നു മാറുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത കായല്‍മണ്ണുകളില്‍ കടും തവിട്ടുനിറത്തിലുള്ള എക്കല്‍ മണ്ണിന്റെ ആധിക്യമുണ്ടായിരിക്കും. വിവിധയിനം കക്കകളും ധാരാളമായി ഉണ്ടാവും. പതം വന്ന് ഉറച്ച ചിറകളില്‍ മേല്‍മണ്ണ് നനുത്ത് പശിമരാശിയായോ കളിമണ്ണ് കലര്‍ന്ന് തരിമയമായോ കാണപ്പെടുന്നു. അമ്ലസ്വഭാവമുള്ള കായല്‍മണ്ണിനങ്ങള്‍ ജൈവാംശം മതിയായ തോതില്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും വളക്കൊഴുപ്പേകുന്ന ധാത്വംശങ്ങളില്‍ നന്നേ പിന്നോക്കമാണ്; എന്നാല്‍ കാത്സ്യം അംശം മതിയായ തോതില്‍ ഉണ്ടായിരിക്കും. ഉപ്പ് അടിഞ്ഞ് കൃഷിനാശം സംഭവിക്കുന്നത് കായല്‍മണ്ണിനങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണമാണ്; മേല്‍മണ്ണില്‍ വെള്ളനിറത്തില്‍ നേര്‍ത്ത പടലങ്ങളായി ഉപ്പ് അടിഞ്ഞു കാണുന്നു.

പ്രധാന നദികളുടെയും അവയുടെ ശാഖോപശാഖകളുടെയും ഇരുകരകളിലുമായി അടിഞ്ഞുയര്‍ന്നിട്ടുള്ള എക്കല്‍ മണ്ണട്ടികളെയാണ് കരപ്പാടം എന്നു വിശേഷിപ്പിക്കുന്നത്. കുട്ടനാടിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് ഈയിനം മണ്ണ് ഗണ്യമായ അളവിലുള്ളത്. കരപ്പാടം പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒന്നു മുതല്‍ രണ്ടു വരെ മീ. താഴ്ചയിലായിരിക്കും. മേല്‍പ്പരപ്പില്‍ പശിമരാശിമണ്ണും അവയ്ക്കടിയില്‍ കളിമണ്ണു കലര്‍ന്ന ചെളി മണ്ണുമായി സാമാന്യം കനത്തില്‍ കടും ചാരനിറത്തില്‍ കാണപ്പെടുന്ന കരപ്പാടം മണ്ണുകളിലും നീര്‍വാര്‍ച്ചയ്ക്കുള്ള സംവിധാനം തീരെ കുറവാണ്. ഇവയ്ക്കിടയില്‍ മണലട്ടികള്‍ സഞ്ചിതമായിക്കാണപ്പെടുന്നു. അമ്ലസ്വഭാവവും കൂടിയ ലവണതയുമുള്ള കരപ്പാടം മണ്ണിനങ്ങള്‍ പൂര്‍ണമായും ഇഴുകിച്ചേര്‍ന്നിട്ടില്ലാത്ത ജൈവവസ്തുക്കള്‍ ധാരാളമായി ഉള്‍ക്കൊള്ളുന്നു. ഇത് സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറസ് തുടങ്ങിയ ധാത്വംശങ്ങളാല്‍ സമ്പന്നമല്ല. ഇവയില്‍ ചുണ്ണാമ്പിന്റെ അംശവും കുറവാണ്.

ഇംഗാലമണ്ണു (peaty soil) മായി സാദൃശ്യം പുലര്‍ത്തുന്ന കരിമണ്ണാണ് മൂന്നാമത്തെയിനം. ഇവയുടെ സവിശേഷതകള്‍ പ്രാക്കാലത്തെ വൃക്ഷനിബിഡമായ അവസ്ഥയിലേക്കു വിരല്‍ ചൂണ്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഒന്നുമുതല്‍ രണ്ടുവരെ മീ. താഴ്വരയില്‍ കിടക്കുന്ന പരന്ന പ്രദേശങ്ങളിലാണ് ഇവ അവസ്ഥിതമായിട്ടുള്ളത്. ആണ്ടില്‍ ആറുമാസക്കാലത്തും (ജൂണ്‍-നവംബര്‍) വെള്ളത്തിലാണ്ടുകിടക്കുന്ന കരിപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് നിമ്നജലസ്തരം ഉപരിതലത്തില്‍ നിന്ന് കേവലം 1.5 മീറ്ററിനുള്ളിലായിരിക്കും. നീര്‍വാര്‍ച്ച കുറഞ്ഞ കരിമണ്ണുകള്‍ പൊതുവേ കടുത്ത അമ്ലസ്വഭാവം പ്രദര്‍ശിപ്പിക്കുന്നവയാണ്.

പരുത്തിക്കരിമണ്ണ് (Cotton black soil). പാലക്കാടുജില്ലയിലെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നു; തമിഴ്നാട്ടിലെ കോയ മ്പത്തൂര്‍ ജില്ലയില്‍ വ്യാപകമായുള്ള പരുത്തിക്കരിമണ്ണിന്റെ തുടര്‍ച്ചയാണ് ഇവയെന്ന് അനുമാനിക്കാം. ഇരുണ്ടനിറം, താരതമ്യേന കുറഞ്ഞ ജൈവാംശം, കാത്സ്യം ധാതുവിന്റെ മതിയായ തോതിലുള്ള സാന്നിധ്യം, അവശ്യമായ ആല്‍ക്കലി സ്വഭാവം, കളിമണ്ണിന്റെ കൂടിയ അളവ്, പശിമയേറി പതുപതുപ്പുള്ള അവസ്ഥ എന്നിവയാണ് ഈയിനം മണ്ണിന്റെ സവിശേഷതകള്‍. ജലാംശം ഉള്‍ക്കൊണ്ടു ചീര്‍ക്കുന്നതിനും വെള്ളം ചോര്‍ന്നുപോകുന്നതോടെ ചുരുങ്ങുന്നതിനുമുള്ള കഴിവുമൂലം പരുത്തിക്കരിമണ്ണു പ്രതലങ്ങള്‍ വേനല്‍ക്കാലത്ത് വിണ്ടുകീറുന്നു. മിക്കവാറും ചായ്വു കുറഞ്ഞതോ പരന്നതോ ആയ പ്രദേശങ്ങളിലാണ് ഇവ സഞ്ചയിക്കപ്പെട്ടു കാണുന്നത്.

കാട്ടുമണ്ണ് (Forest loams).പ്രായേണ സസ്യാവരണത്തിനടിയില്‍ കഴിയുന്ന സ്ഥാനീയ പരല്‍ശിലകള്‍ക്ക് അപക്ഷയം (weathering) സംഭവിച്ചുണ്ടാകുന്ന മണ്ണിനമാണ് ഇത്. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള മലമ്പ്രദേശങ്ങളിലാണ് കാട്ടുമണ്ണിന്റെ അവസ്ഥിതി കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അധികം ആഴത്തിലല്ലാതെയും ചിതറിയ നിലയിലും കാണപ്പെടുന്നു. ക്രമമായ ഒരു പരിച്ഛേദിക ഉണ്ടാകുന്നതു പൊതുവേ വിരളമാണ്. കനത്ത സസ്യാവരണത്തിനടിയിലുള്ള നയ്സ് ശിലകള്‍ ക്രമേണ ശിഥിലീഭവിച്ചും ശിലാകണങ്ങള്‍ സസ്യാംശങ്ങളുമായി കൂടിക്കുഴഞ്ഞും ഉണ്ടാകുന്ന മേല്‍മണ്ണിന്റെ പരിണതരൂപമാണ് കാട്ടുമണ്ണ്. ഒരു പ്രത്യേകപരിച്ഛേദിക പരിശോധിച്ചാല്‍ മണ്ണിനോടൊപ്പം ചരലും ഉരുണ്ട ചരല്‍ക്കല്ലുകള്‍ മുതല്‍ സാമാന്യം വലുപ്പത്തിലുള്ള ഉരുളന്‍കല്ലുകള്‍വരെയും ഉണ്ടായിരിക്കും. വൃക്ഷനിബിഡമായയിടങ്ങളില്‍ ഈയിനം പരിച്ഛേദികകള്‍ മാതൃകാരൂപത്തില്‍ കാണപ്പെടുന്നു. കാട്ടുമണ്ണിന്റെ പരിണാമപരമായ വളര്‍ച്ചയില്‍ ക്കപ്പെടുന്ന സാഹചര്യത്തില്‍ ചെങ്കല്‍ മണ്ണുകളുടെ രൂപവത്കരണം ത്വരിതഗതിയില്‍ നടക്കുന്നതോടെ കാട്ടുമണ്ണ് അപ്രത്യക്ഷമാകുന്നവൃക്ഷങ്ങളുടെ ആഴ്ന്നിറങ്ങുന്ന വേരുകള്‍ക്കും ലോമപടലങ്ങള്‍ക്കുമുള്ള പങ്ക് വളരെ വ്യക്തമാണ്. സസ്യാവരണം ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ ചെങ്കല്‍ മണ്ണുകളുടെ രൂപവത്കരണം ത്വരിതഗതിയില്‍ നടക്കുന്നതോടെ കാട്ടുമണ്ണ് അപ്രത്യക്ഷമാകുന്നു.

കടുംചുവപ്പു മുതല്‍ തവിട്ട് കറുപ്പുവരെ നിറങ്ങളില്‍ കാണപ്പെടുന്ന കാട്ടുമണ്ണ് പൊതുവേ പശിമരാശി സ്വഭാവമുള്ളതാണ്. ഇതില്‍ സസ്യാംശങ്ങള്‍ വര്‍ധിച്ച തോതില്‍ ഉണ്ടായിരിക്കും. പൊതുവേ അമ്ലസ്വഭാവമാണുള്ളത്. ക്ഷാരീയ വസ്തുക്കള്‍ എളുപ്പത്തില്‍ നിക്ഷാളന വിധേയമാകുന്നതാണ് ഇതിനു കാരണം. ഇതു നൈട്രജന്‍ അംശത്തിന്റെ കാര്യത്തില്‍ സമ്പന്നവുമാണ്.

(ബാബുഗിരീശന്‍ സ. പ.)

ജനവിഭാഗങ്ങള്‍

വിവിധ ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് കേരളം. ലഭ്യമായ ശിലായുഗാവശിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ശിലായുഗകാലഘട്ടംമുതല്‍ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ ചേവായൂര്‍, എറണാകുളം ജില്ലയിലെ കീഴില്ലം, ഇടുക്കി ജില്ലയിലെ മറയൂര്‍, പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പള്ളി, കൊല്ലം ജില്ലയിലെ തെന്മല, പാലക്കാട് ജില്ലയിലെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രാചീന ശിലായുഗാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രാചീന ശിലായുഗം മുതല്‍ ഇവിടം മനുഷ്യാധിവാസത്തിന് വിധേയമായിരുന്നു എന്നാണ്. വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും ജീവിതം നയിച്ചിരുന്ന നെഗ്രിറ്റോയ്ഡ് വംശജരാണ് ഈ സംസ്കാരത്തിന്റെ സ്രഷ്ടാക്കള്‍. കറുത്ത നിറവും ചുരുണ്ട തലമുടിയും തടിച്ച ചുണ്ടും വിസ്തൃതമായ നാസികയും ഉയരക്കുറവും ഇവരുടെ പ്രത്യേകതയാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ മലയര്‍, ഇരുളര്‍, കാണിക്കാര്‍, മലപ്പുലയര്‍, വേടര്‍, കാട്ടുനായ്ക്കര്‍, മലമ്പണ്ടാരങ്ങള്‍, മുതുവന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ നെഗ്രിറ്റോയ്ഡ് വംശജരുടെ പിന്തലമുറക്കാരാകുന്നു. ഇവര്‍ ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നതുകൊണ്ടും ഭക്ഷണസംഭരണവും വേട്ടയാടലും പ്രധാന ഉപജീവനമാര്‍ഗമായി ഇപ്പോഴും പിന്തുടരുന്നതുകൊണ്ടും വനാന്തരങ്ങളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇവരെ പ്രാചീനശിലായുഗസംസ്കാരത്തിന്റെ ശേഷിക്കുന്ന കണ്ണി എന്നും നരവംശശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇവരുടെ നരവംശശാസ്ത്രപരമായ സവിശേഷതകളും നെഗ്രിറ്റോയ്ഡുകളില്‍ നിന്നു വിഭിന്നമല്ല.

നെഗ്രിറ്റോയ്ഡുകള്‍ക്കു പിന്നാലെ കേരളത്തില്‍ കുടിയേറിയ ഗോത്രവിഭാഗമാണ് പ്രോട്ടോ ആസ്റ്റ്രലോയ്ഡുകള്‍. ആസ്റ്റ്രേലിയന്‍ ആദിമനിവാസികളില്‍പ്പെട്ട ഇക്കൂട്ടര്‍ ഇന്ത്യയിലാകെ വ്യാപിക്കുകയും കേരളത്തില്‍ എത്തുകയും ചെയ്തു. നവീനശിലായുഗസംസ്കാരത്തിന്റെ സ്രഷ്ടാക്കളായ ഇവര്‍ കൂടുതല്‍ പരിഷ്കരിച്ച ആയുധങ്ങള്‍ ഉപയോഗിക്കുകയും കാര്‍ഷികവൃത്തിക്കും സ്ഥിരതാമസത്തിനും ആരംഭം കുറിക്കുകയും ചെയ്തു. നാഗാരാധനയായിരുന്നു ഇവരുടെ മറ്റൊരു സംഭാവന. നെഗ്രിറ്റോയ്ഡുകളുമായി ഇടകലര്‍ന്നും വര്‍ഗസങ്കരത്തിലേര്‍പ്പെട്ടും ജീവിച്ച പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളെയും ആദിവാസികളായാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. പ്രാകൃതസംസ്കാരത്തിന്റെ കണ്ണികളായി അവശേഷിക്കുന്ന ജനവിഭാഗങ്ങളെ പട്ടികഗോത്രവിഭാഗങ്ങള്‍ (ആദിവാസികള്‍) എന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്.

നെഗ്രിറ്റോയ്ഡുകള്‍ക്കും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകള്‍ക്കും ശേഷം കേരളത്തില്‍ അധിവാസമുറപ്പിച്ച ജനവിഭാഗം മെഡിറ്ററേനിയന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇവര്‍ നെഗ്രിറ്റോയ്ഡുകളും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളുമായി വര്‍ഗസങ്കരത്തിലേര്‍പ്പെടുകയും മഹാശിലായുഗസംസ്കാരത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ബി.സി. 700-നോടടുത്ത് മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നെത്തിയ ഇവര്‍ പ്രധാനമായും ദക്ഷിണേന്ത്യയിലാണ് കേന്ദ്രീകരിച്ചത്. സിന്ധുനദീതട സംസ്കാരത്തിന്റെ സ്രഷ്ടാക്കള്‍ ഇവരാണെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ നെഗ്രിറ്റോയ്ഡുകളുടെയും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളുടെയും സംസ്കാരധാരകളുമായി സമരസപ്പെട്ടു വികസിച്ച ദ്രാവിഡ സംസ്കാരം ഇവരുടെ ഏറ്റവും വലിയ സംഭാവനയായിരുന്നു. നൂറ്റാണ്ടുകളോളം ദക്ഷിണേന്ത്യയെ സ്വാധീനിച്ച ദ്രാവിഡ സംസ്കാരം പക്ഷേ വടക്കുനിന്നുള്ള ആര്യന്‍വംശജരുടെ അധിനിവേശത്തോടെയാണ് പരിവര്‍ത്തനങ്ങള്‍ക്കും സമരസപ്പെടലുകള്‍ക്കും തിരസ്കരണത്തിനും വിധേയമാവുന്നത്. ദ്രാവിഡ സംസ്കാരത്തിന്റെ മൂല്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ആത്മീയസങ്കല്പങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് ആര്യന്മാര്‍ ആധിപത്യം സ്ഥാപിച്ചതോടെ ദ്രാവിഡരില്‍ ഒരു വിഭാഗം അവരുമായി സമരസപ്പെടുകയും അവരുടെ സാമൂഹികവ്യവസ്ഥ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ദ്രാവിഡരില്‍ മറ്റൊരു വിഭാഗം ആര്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറാകുകയും തങ്ങളുടെ സ്വത്വത്തെ നിലനിര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്തു. എന്നാല്‍ ആര്യാധിനിവേശത്തിനെതിരെ പ്രതിരോധം സൃഷ്ടിച്ചവര്‍ക്ക് വിജയിക്കാനായില്ല. ഇവര്‍ പില്ക്കാലത്ത് ആര്യന്മാരുടെ സാമൂഹികഘടനയായ ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ അയിത്തജാതിക്കാരായി കണ്ണിചേര്‍ക്കപ്പെട്ടു. 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന ഇവരെ പട്ടികജാതിക്കാര്‍ എന്നു വിശേഷിപ്പിക്കുകയും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന ഇവരുടെ പുരോഗതിക്കുവേണ്ടി നിരവധി പരിരക്ഷകള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.

സംസ്കാരങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും സംഗമഭൂമിക എന്നതുപോലെ മതങ്ങളുടെയും മതസഹിഷ്ണുതയുടെയും നാടുകൂടിയാണ് കേരളം. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് പ്രബല മതവിഭാഗങ്ങള്‍. ചെറിയൊരു ശതമാനം ജൈനരും സിക്കുകാരും ബുദ്ധിസ്റ്റുകളും ജൂതരും ഇവിടെ അധിവസിക്കുണ്ട്. കേരളത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇതര മതവിഭാഗങ്ങളും ജാതികളും ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2001-ലെ കാനേഷുമാരി പ്രകാരം മൊത്തം ജനസംഖ്യയുടെ 56.2 ശ.മാ. (1,78,83,449) ഹിന്ദുക്കളും 24.7 ശ.മാ. (78,63,342) മുസ്ലിങ്ങളും 19 ശ.മാ. (60,57,427) ക്രിസ്ത്യാനികളുമായിരുന്നു.

ഹിന്ദുക്കള്‍. മെഡിറ്ററേനിയന്‍ വംശജരെ പിന്തുടര്‍ന്ന് കേരളത്തില്‍ എത്തിയ ജനവിഭാഗം ആര്യന്മാരായിരുന്നു. സംഘകാലഘട്ടത്തിന്റെ മധ്യത്തോടെയായിരിക്കാം ആര്യന്മാര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ക്കാന്‍ ആരംഭിച്ചതെന്ന് സംഘകാലകൃതികളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആ കാലഘട്ടത്തിലെ ചേരരാജാക്കന്മാര്‍ക്കുവേണ്ടി പൗരോഹിത്യകര്‍മം നിര്‍വഹിച്ചുകൊണ്ട് സമൂഹത്തിന്റെ മുന്‍നിരയില്‍ പ്രവേശിച്ച ബ്രാഹ്മണര്‍ ക്രമേണ സമൂഹത്തില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതോടെയാണ് ബ്രാഹ്മണമതം കേരളത്തില്‍ വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നത്. എ.ഡി. എട്ടാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം (കുലശേഖരഭരണം) സ്ഥാപിതമായതോടെ ബ്രാഹ്മണമതം ശൈവ വൈഷ്ണവ വിഭാഗങ്ങളായി പിരിയുകയും ദ്രാവിഡ പാരമ്പര്യത്തെയും ജൈന-ബുദ്ധമതങ്ങളെയും പിന്തള്ളിക്കൊണ്ട് കേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനവും ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ശൈവ വൈഷ്ണവ വിശ്വാസങ്ങള്‍ക്ക് കരുത്തുപകര്‍ന്നതോടൊപ്പം ബ്രാഹ്മണമതത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുകയും ചെയ്തു. നിയതാര്‍ഥത്തില്‍ രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം ബ്രാഹ്മണമതത്തിന്റെ വികാസത്തിന്റെയും വ്യാപനത്തിന്റെയും കാലഘട്ടം കൂടിയായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ പതനാനന്തരം രൂപപ്പെട്ട ജാതിവ്യവസ്ഥയും ജന്മിത്വത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ (12-ാം ശ.) നാടുവാഴിത്തത്തിന്റെ ബ്രഹ്മണമതമൂല്യങ്ങളില്‍ കേന്ദ്രീകൃതമായൊരു പൊതു സാമൂഹികവ്യവസ്ഥ (ജാതിവ്യവസ്ഥ) രൂപപ്പെടുന്നതോടെയാണ് കേരളത്തില്‍ ഹിന്ദുമതം വികസിക്കുന്നത്. വര്‍ത്തമാനകേരളത്തില്‍ ഹിന്ദുക്കളുടെ പട്ടികയില്‍ ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെ ഉള്‍പ്പെടുന്നു. നായര്‍, ഈഴവര്‍, കമ്മാളര്‍, നാടാര്‍, അരയര്‍, പട്ടികജാതിക്കാര്‍, അമ്പലവാസികള്‍ തുടങ്ങി ഹിന്ദുമതജാതികളുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ്. ഓരോ ജാതികള്‍ക്കും ഉപജാതികളുമുണ്ട്. ചില ഉപജാതികള്‍ ചേര്‍ന്ന് സമുദായമായും പരിണമിച്ചിട്ടുണ്ട്. ഓരോ ജാതികള്‍ക്കും അവരുടേതായ പുരാവൃത്തങ്ങളും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. എങ്കിലും ഹിന്ദുജാതികള്‍ പൊതുവേ ഹിന്ദു ആരാധനാമൂര്‍ത്തികളെ ആരാധിക്കുകയും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

മുസ്ലിങ്ങള്‍. കേരളത്തിന്റെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജനവിഭാഗമാണ് മുസ്ലിങ്ങള്‍. ചിരപുരാതനകാലം മുതല്‍ കേരളത്തിന് അസ്സീറിയ, ബാബിലോണിയ തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാലഘട്ടത്തില്‍ അറബികളും വ്യാപാരാര്‍ഥം കേരളത്തില്‍ എത്തിയിരുന്നു. അങ്ങനെ അവരിലൂടെ ഇസ്ലാം മതത്തിന്റെ ആശയങ്ങള്‍ കേരളത്തിലെത്തിയിരുന്നു. എ.ഡി. 644-ല്‍ മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ എത്തുകയും ഇവിടെ ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു. വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളാണ് മുസ്ലിം ജനസംഖ്യയില്‍ മുന്നില്‍. സുന്നി, ഷിയ, സൂഫി എന്നിവ കേരളീയ മുസ്ലിങ്ങള്‍ക്കിടയിലെ ഉപവിഭാഗങ്ങളാകുന്നു.

ക്രിസ്ത്യാനികള്‍. ജനസംഖ്യയില്‍ മൂന്നാം സ്ഥാനം ക്രിസ്ത്യാനികള്‍ക്കാണ്. എ.ഡി. 52-ല്‍ മതപ്രചാരണാര്‍ഥം സെന്റ് തോമസ് കേരളത്തില്‍ എത്തുന്നതോടെയാണ് ക്രിസ്തുമതം കേരളത്തില്‍ പ്രചരിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നു. ജൂതന്മാര്‍ക്കിടയില്‍ മതപ്രചാരണം ആരംഭിച്ച സെന്റ് തോമസ് ക്രമേണ ബ്രാഹ്മണരെയും ഇതര ഹിന്ദുജാതികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു. കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ (17-ാം ശ.) വ്യാപകമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിലെത്തുകയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതപ്രചാരണം നടത്തുകയും നല്ലൊരു ശ.മാ. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു. അക്കാലത്ത് അടിമജാതികള്‍ (അയിത്തജാതിക്കാര്‍) എന്നു കണക്കാക്കിയിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപ്രചാരണം നടത്തിയിരുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വിഭാഗങ്ങള്‍ക്കിടയിലും ക്രിസ്തുമതം പ്രചരിക്കുകയുണ്ടായി. വര്‍ത്തമാനകാലഘട്ടത്തില്‍ ലത്തീന്‍ കത്തോലിക് ചര്‍ച്ച്, സീറോ-മലബാര്‍ കത്തോലിക് ചര്‍ച്ച്, ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച്, നെസ്റ്റോറിയന്‍ ചര്‍ച്ച്, ആംഗ്ലിക്കന്‍ ചര്‍ച്ച് മര്‍ത്തോമ സിറിയന്‍ ചര്‍ച്ച്, സീറോ-മലങ്കര കത്തോലിക് ചര്‍ച്ച് എന്നിങ്ങനെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുപുറമേ ചെറിയൊരു ശതമാനം ജൂതന്മാരും സിക്കുകാരും ബുദ്ധമതക്കാരും ജൈനരും ആംഗ്ളോഇന്ത്യന്‍ വിഭാഗക്കാരും കേരളത്തിലുമുണ്ട്. യഹൂദര്‍ എന്നാണ് കേരളത്തിലെത്തിയത് എന്നതിനെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളത്. ഇവിടത്തെ ജൂതത്തെരുവ് പ്രസിദ്ധമാണ്. കേരളത്തില്‍ ജീവിക്കുമ്പോഴും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസപ്രമാണങ്ങളും പരിപാലിക്കുന്നതിനും പിന്തുടരുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളാണ്. അശോകന്റെ കാലഘട്ടം മുതല്‍ ബുദ്ധമതവും അതേകാലഘട്ടത്തിലോ അതിന് മുമ്പോ ജൈനമതവും കേരളത്തില്‍ പ്രചരിച്ചിരുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണമതം ശക്തിപ്പെട്ടതോടെ ബുദ്ധ-ജൈനമതങ്ങള്‍ക്ക് തിരോധാനം സംഭവിച്ചു. എങ്കിലും ഈ മതങ്ങളുടെ പ്രത്യേകിച്ചും ബുദ്ധമതത്തിന്റെ സ്വാധീനം കേരളീയ സംസ്കാരത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്.

കടപ്പാട്-സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate