অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്ളസ്ടു കഴിഞ്ഞ് മികച്ച കോഴ്സുകള്‍

ആമുഖം

നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എന്താണ്? അതുതന്നെ നിങ്ങള്‍ക്ക് ജോലിയായി കിട്ടിയാലോ? സന്തോഷം അല്ലേ? ഇഷ്ടമില്ലാത്ത വിഷയം പഠിച്ച് പിന്നെ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. തൊഴിലിന്റെ സവിശേഷതകളും വ്യക്തിയുടെ സവിശേഷതകളും പൊരുത്തപ്പെട്ടാലേ സംതൃപ്തി ലഭിക്കൂ. ഈ തിരഞ്ഞെടുപ്പാകട്ടെ പഠനത്തിന് ശേഷം നടത്തിയാല്‍ പോര. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് ഒരുങ്ങുമ്പോള്‍തന്നെ ഇക്കാര്യം മനസ്സില്‍ വെക്കുക. കഴിവ്, അഭിരുചി, കുടുംബസാഹചര്യം, ആരോഗ്യം, സാമ്പത്തിക സാഹചര്യം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ഉപരിപഠനത്തിനുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍.


തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ പാഠ്യക്രമം. പാഠ്യപദ്ധതി, സവിശേഷതകള്‍, തൊഴില്‍ സാധ്യത മുതലായവ അന്വേഷിച്ചറിയുക. വരുമാനം, ജോലിസമയം, ജോലിസ്ഥലം, ഭാവിഭദ്രത മുതലായവയും അറിഞ്ഞിരിക്കണം. അംഗീകൃത സ്ഥാപനങ്ങള്‍ മാത്രം പഠനത്തിന് തിരഞ്ഞെടുക്കുക. കൃത്യമായി ഏതു മേഖല വേണമെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ വൈവിധ്യപൂര്‍ണമായ കോഴ്‌സുകള്‍ക്ക് സാധ്യതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുക. 

ഉദാഹരണത്തിന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ പല സാധ്യതകളുണ്ട്. ഗണിതത്തില്‍തന്നെ ഉപരിപഠനം നടത്താം. അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പോലുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ പഠിക്കാം. ആക്ച്യൂറിയല്‍ സയന്‍സിലേക്ക് തിരിയാം. ബാങ്കിങ് മേഖലയിലെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട പഠന, ഗവേഷണ മേഖലകളിലേക്ക് തിരിയാം. അധ്യാപകനാകാം-അങ്ങനെ നിരവധി സാധ്യതകള്‍ ഗണിതശാസ്ത്രം തുറന്നുതരുന്നു. ഇതുപോലെ ഓരോ വിഷയത്തിനും തുടര്‍പഠനത്തിനും തൊഴില്‍ അന്വേഷണത്തിനും അനന്തസാധ്യതകളുണ്ട്.

പതിനായിരത്തിലേറെ വ്യത്യസ്ത തൊഴിലുകള്‍ ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ എത്രയെണ്ണം നമുക്കറിയാം? വിരലില്‍ എണ്ണാവുന്നവ മാത്രം അല്ലേ? അവസരങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അവസരങ്ങള്‍ ഇല്ലെന്ന വിലാപത്തിലേക്ക് നയിക്കുന്നത്. 

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ചേരാവുന്ന ചില പ്രൊഫഷണല്‍ കോഴ്‌സുകള്‍ പരിചയപ്പെടാം.


ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്


ചിത്ര, ശില്പകലകളില്‍ താത്പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നേടാവുന്ന അക്കാദമിക് യോഗ്യതയാണ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്. പ്ലസ്ടുവിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. പെയിന്റിങ്, അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍, കമേഴ്‌സ്യല്‍ ആര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും കിട്ടും. ഇതോടൊപ്പം ആനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് മുതലായവയും പഠിച്ചാല്‍ അതിവിശാലമായ തൊഴിലവസരങ്ങളാണ് തുറന്നുകിട്ടുക.

കേരളത്തില്‍ ശ്രീശങ്കരാചാര്യ, കലിക്കറ്റ്, എം.ജി., കേരള സര്‍വകലാശാലകളില്‍ കുറഞ്ഞ ചെലവില്‍ കലാപഠനത്തിനുള്ള സൗകര്യമുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ നടത്തുന്ന പെയിന്റിങ് ബി.എഫ്.എ. കോഴ്‌സിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിലാസം: Sree Sankaracharya, University of Sanskrit, Kalady (PO), Ernakulam 683 574. Ph: 04842463380.

എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകളുണ്ട്. വിലാസം: RLV College of Music and Fine Arts, Thrippunithura, Ernakulam. Ph: 04842779757. ചങ്ങനാശ്ശേരിയിലെ സെന്റ്‌ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവ പഠിപ്പിക്കുന്നു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃശ്ശൂരിലുള്ള ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി.എഫ്.എ. കോഴ്‌സ് ചെയ്യാന്‍ സൗകര്യമുണ്ട്. ഫോണ്‍: 0487-2323060. കേരള സര്‍വകലാശാലയിലെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ., എം.എഫ്.എ. കോഴ്‌സുകളുണ്ട്. ഫോണ്‍: 2322028. മാവേലിക്കരയിലെ രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും ബി.എഫ്.എ. കോഴ്‌സുണ്ട്. ഫോണ്‍: 0479-2341199.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ മ്യൂറല്‍ പെയിന്റിങ് പഠിക്കാം. ഫോണ്‍: 0468-2319740.

വിശ്വഭാരതി: മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല കലാപഠനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ്. 3 വര്‍ഷത്തെ ബി.എഫ്.എ. ഓണേഴ്‌സ് കോഴ്‌സും 2 വര്‍ഷത്തെ എം.എഫ്.എ. കോഴ്‌സും ഇവിടെയുണ്ട്. പെയിന്റിങ്, മ്യൂറല്‍, സ്‌കള്‍പ്ചര്‍, ഗ്രാഫിക് ആര്‍ട്ട്, ഡിസൈന്‍, ഹിസ്റ്ററി ഓഫ് ആര്‍ട്ട് എന്നിവയിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി.യും അഭിരുചിയുമുള്ളവര്‍ക്ക് ഇവിടെ പ്രവേശനം കിട്ടും. കൂടാതെ നിരവധി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്. വിശദവിവരങ്ങള്‍ ംംം.്ശ്െമയവമൃമശേ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്


ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ഉപഗ്രഹങ്ങളുമൊക്കെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്. നാലുവര്‍ഷത്തെ ബി.ടെക്, രണ്ടുവര്‍ഷത്തെ എം.ടെക് കോഴ്‌സുകളില്‍ പഠനം നടത്താം.

തിരുവനന്തപുരത്ത് വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST) എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്ങില്‍ ബി.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു പരീക്ഷയില്‍ ആദ്യ അവസരത്തില്‍ തന്നെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക്, കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 10-ാം ക്ലാസ് പരീക്ഷയിലും 70 ശതമാനം മാര്‍ക്ക് വേണം (പട്ടികവിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 60 ശതമാനം). അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷയിലൂടെ (ISAT) ആണ് തിരഞ്ഞെടുപ്പ്. 60 സീറ്റാണ് ഉള്ളത്.

പഠനം പൂര്‍ണമായും സൗജന്യമാണെന്നതാണ് ഐ.ഐ.എസ്.ടി.യുടെ പ്രധാന സവിശേഷത. ട്യൂഷന്‍ ഫീസ് ഇല്ല. ഭക്ഷണവും താമസവും സൗജന്യം. ബുക്ക് അലവന്‍സും പഠനച്ചെലവുകള്‍ക്കായി ബഹിരാകാശ വകുപ്പിന്റെ അസിസ്റ്റന്റ്ഷിപ്പും ലഭിക്കും.

ബോംബെ, ഖരഗ്പുര്‍, മദ്രാസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും (കകഠ) ബി.ടെക്. എയ്‌റോസ്‌പേസ് എഞ്ചിനിയറിങ് കോഴ്‌സുണ്ട്.

ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയിലൂടെയാണ് (IITJEE) ഇവിടെ പ്രവേശനം. ഡിസംബര്‍ അവസാനത്തോടെ അപേക്ഷ ക്ഷണിച്ച് ഏപ്രിലിലാണ് സാധാരണ പരീക്ഷ നടത്തുന്നത്. പ്ലസ്ടുവാണ് യോഗ്യത. അംഗീകൃത എഞ്ചിനിയറിങ് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. സ്വകാര്യ എഞ്ചിനിയറിങ് കോളേജുകളിലും കല്പിത സര്‍വകലാശാലകളിലും പ്രവേശനം നേടുന്നവര്‍ ഓള്‍ ഇന്ത്യാ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ (AICTE) അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.

ഹോട്ടല്‍ മാനേജ്‌മെന്റ്

ടൂറിസം മേഖലയില്‍ കേരളത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതനുസരിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യവും വര്‍ധിച്ചുവരുന്നു. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സില്‍ പ്രവേശനം നേടാം. ഇതുകൂടാതെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനജ്‌മെന്റ്, കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വയനാട്ടിലെ ലക്കിടിയിലുള്ള ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (സ്വകാര്യം) എന്നീ സ്ഥാപനങ്ങളിലേക്ക് ഈ പരീക്ഷയിലൂടെയാണ് പ്രവേശനം. അതതു വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.nchmct.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് മാനേജ്‌മെന്റും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റും ചേര്‍ന്ന് സംസ്ഥാനത്ത് എട്ടുകേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണിത്.

വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇവയാണ്.

ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, കുറ്റിച്ചല്‍, തിരുവനന്തപുരം.

സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, കരുവാറ്റ, ആലപ്പുഴ.

ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിങ് ടെക്‌നോളജി, വളമംഗലം സൗത്ത്, തുറവൂര്‍, ആലപ്പുഴ

ബെയ്തുല്‍ ഇസ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, നരിക്കുനി, കോഴിക്കോട്.

ഐ.സി.എന്‍.എ.എസ്., ചേളന്നൂര്‍, കോഴിക്കോട്

ഹോളിക്രോസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്

ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ലക്കിടി, വയനാട്.

അമല്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, നിലമ്പൂര്‍.

യുവക്ഷേത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്.

നൈപുണ്യ ഇന്‍സ്റ്റിറ്റിയൂട്ട്, കൊരട്ടി, തൃശ്ശൂര്‍

നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ചേര്‍ത്തല

ശ്രീനാരായണഗുരു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വളമംഗലം സൗത്ത് പി.ഒ., ആലപ്പുഴ.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) നടത്തുന്ന ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് (6 മാസം), ഡിപ്ലോമ ഇന്‍ ടൂറിസം റിസോര്‍ട്ട് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് (2 വര്‍ഷം), ഡിപ്ലോമ ഇന്‍ സ്പാ മാനേജ്‌മെന്റ്/സ്പാ തെറാപ്പി (ഒരു വര്‍ഷം) തുടങ്ങിയ കോഴ്‌സുകള്‍ക്കും പ്രവേശനത്തിന് പ്ലസ്ടു ആണ് യോഗ്യത. വെബ്‌സൈറ്റ്: www.kittstour.org.

സൗണ്ട് എഞ്ചിനീയറിങ്

റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയതോടെയാണ് സൗണ്ട് എഞ്ചിനിയറിങ് എന്ന ശാഖയെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. സിനിമ, ടെലിവിഷന്‍, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണിത്. സൗണ്ട് റെക്കോഡിങ്, ഡിസൈനിങ്, എഡിറ്റിങ്, മിക്‌സിങ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്, ഇറ്റുവീഴുന്ന ഒരു മഴത്തുള്ളിയുടെ ശബ്ദം മുതല്‍ യുദ്ധരംഗങ്ങളിലെ കോലാഹലം വരെ എല്ലാതരം ശബ്ദങ്ങളും സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എഞ്ചിനിയറുടെ വിരുതിലാണ്. അഭിരുചിയും താത്പര്യവുമാണ് സൗണ്ട് എഞ്ചിനിയറാകാന്‍ വേണ്ട പ്രധാന യോഗ്യത. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതൊരു ബിരുദധാരിക്കും പി.ജി. ഡിപ്ലോമ തലത്തിലുള്ള സൗണ്ട് എഞ്ചിനിയറിങ് കോഴ്‌സിന് ചേരാം. സ്റ്റുഡിയോ സൗണ്ട് റെക്കോഡിസ്റ്റ്, സൗണ്ട് എഞ്ചിനിയര്‍, സൗണ്ട് ഡിസൈനര്‍, സൗണ്ട് ഇഫക്ട് എഡിറ്റര്‍, സൗണ്ട് മിക്‌സിങ് എഞ്ചിനിയര്‍ തുടങ്ങിയ തസ്തികകളിലാണ് ജോലി ലഭിക്കുക. ഫിലിം സ്റ്റുഡിയോകള്‍, ടെലിവിഷന്‍ ചാനലുകള്‍, മള്‍ട്ടി മീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ തുടങ്ങിയവയിലെല്ലാം സൗണ്ട് എഞ്ചിനിയര്‍മാര്‍ക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.

പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (FTTI) സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ്ങില്‍ മൂന്നുവര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട് പ്രതിവര്‍ഷം 33,000 രൂപയാണ് ഫീസ്. ഒരു വര്‍ഷത്തെ സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടി.വി.എഞ്ചിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഫീസ് 85,000 രൂപ. അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്. വെബ് സൈറ്റ്: www.ftiindia.com. 

കൊല്‍ക്കത്തിയലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സിനിമാ ഓഡിയോഗ്രാഫി കോഴ്‌സ് നടത്തുന്നുണ്ട്. വെബ്‌സൈറ്റ്: www.srfti.gov.in

ചെന്നൈയിലെ എം.ജി.ആര്‍. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ഡിപ്ലോമ ഇന്‍ സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് എഞ്ചിനിയറിങ് കോഴ്‌സില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കാണ് പ്രവേശനം. ഇലക്രട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.

കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എം.എഫ്.എ. വിഷ്വല്‍ മീഡിയ കോഴ്‌സ് നടത്തുന്നുണ്ട്. വെബ് സൈറ്റ്: www.amrita.edu.asas/Kochi.

ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സ് നടത്തുന്നു.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (C-DIT) പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. വെബ് സൈറ്റ്: www.cdit.org.

സ്‌കൂള്‍ ഓഫ് ഓഡിയോ എഞ്ചിനിയറിങ്ങിന്റെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി കേന്ദ്രങ്ങള്‍(www.sae.edu) തിരുവനന്തപുരത്തെ സൗണ്ട് എഞ്ചിനിയറിങ് അക്കാദമി(www.seaindia.in), മുംബൈയിലെ വിസിലിങ് വുഡ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിലിം ടെലിവിഷന്‍ ആനിമേഷന്‍ ആന്‍ഡ് മീഡിയ ആര്‍ട്‌സ്(www.whistlingwood.net) തുടങ്ങിയവയാണ് ഈ രംഗത്തെ ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്

ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ നിത്യേനയെന്നോണം വര്‍ധിച്ചുവരികയാണ്. കണക്കില്‍ അഭിരുചി, അപഗ്രഥനശേഷി, ഇംഗ്ലീഷില്‍ പ്രാവീണ്യം ഇതൊക്കെയുണ്ടെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ നേടാം. ഇന്ത്യയ്ക്കകത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും ആകര്‍ഷകമായ ശമ്പളത്തില്‍ ജോലിനേടാന്‍ ഇത് സഹായിക്കും. ഇന്‍ഫോസിസ്, മൈക്രോസോഫ്ട്, വിപ്രോ, യു.എസ് ടെക്‌നോളജീസ്, ഐ.ബി.എം., ഐ.ബി.എസ്., നെസ്റ്റ്, സണ്‍ടെക് തുടങ്ങിയ വന്‍കിട കമ്പനികള്‍ മുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ വരെ നിങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കും.

സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാകാന്‍ വഴികള്‍ പലതുണ്ട്. എഞ്ചിനിയറിങ് ഡിഗ്രി (ബി.ഇ./ബി.ടെക്.), ഇന്‍ഗ്രേറ്റഡ് എം.എസ്‌സി., സോഫ്ട്‌വെയര്‍ എഞ്ചിനിയറിങ്, ഗണിതശാസ്ത്രം ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ ഡിഗ്രിയും മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ങഇഅ) ബിരുദവും അതുമല്ലെങ്കില്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി. ഇതൊക്കെ ആ ലക്ഷ്യത്തിലേക്ക് നയിക്കുന്ന കോഴ്‌സുകളാണ്. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് വിഷയങ്ങള്‍ പഠിച്ചതിനുശേഷം ബി.ഇ./ബി.ടെക് ബിരുദം നേടാം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ് ഐ.ടി. തുടങ്ങിയ ശാഖകളാണ് നല്ലത്. പൊതുപ്രവേശന പരീക്ഷ വഴിയാണ് എഞ്ചിനിയറിങ് പ്രവേശനം. എഞ്ചിനിയറിങ് ബിരുദമെടുക്കുന്നതിനൊപ്പം സോഫ്ട്‌വെയര്‍ സിസ്റ്റംസ് ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്‌സുകളില്‍കൂടി പരിശീലനം നേടണം. അല്ലെങ്കില്‍ ഡോട്ട്‌നെറ്റ് ടെക്‌നോളജീസ്, ജാവ, ഒറാക്കിള്‍ തുടങ്ങിയവ പരിശീലിക്കാം.

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (CDAC), കോഴിക്കോട്ടെ ഡൊയാക് സെന്റര്‍ (DOAECC) എന്നിവയില്‍ സിസ്റ്റം സോഫ്ട്‌വെയര്‍ ഡവലപ്‌മെന്റ് പി.ജി. ഡിപ്ലോമ കോഴ്‌സുകളുണ്ട്. സിഡാകിന് കേരളത്തില്‍ തിരുവനന്തപുരത്താണ് സെന്ററുള്ളത് (www.cdac.in) കോഴിക്കോട് ഡൊയാക് സെന്റര്‍ ഡോട്ട്‌നെറ്റ് ടെക്‌നോളജിയില്‍ അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നുണ്ട്. c++, .NET, VB.NET, ASP.NET പ്രൊജക്ട് എന്നിവയിലാണ് പരിശീലനം. J2EE-ല്‍ അഡ്വാന്‍സ്ഡ് കോഴ്‌സുമുണ്ട്. ഓരോ കോഴ്‌സിന്റെയും ദൈര്‍ഘ്യം, ഘടന, ഫീസ് മുതലായ വിശദവിവരങ്ങള്‍ www.cedtic.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്ലസ്ടുവിനു മാത്തമാറ്റിക്‌സ് ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്‌സി. സോഫ്ട്‌വെയര്‍ എഞ്ചിനിയറിങ് കോഴ്‌സിന് ചേരാം. അല്ലെങ്കില്‍ മാത്തമാറ്റിക്‌സിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ബിരുദമെടുത്തശേഷം എം.എസ്‌സി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ് കോഴ്‌സിനു ചേരാം. അണ്ണാമലൈ യൂണിവേഴ്‌സിറ്റി (www.annamalai university.ac.in), എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി (www.srmuniv.ac.in), അണ്ണാ യൂണിവേഴ്‌സിറ്റി (www.annauniv.edu), നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി (www.niceindia.com) തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കോഴ്‌സുണ്ട്.

മാത്തമാറ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തവര്‍ക്ക് മൂന്നു വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ങഇഅ) കോഴ്‌സിന് ചേരാനാവും. എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്‌സി. ഐ.ടി തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാലും സോഫ്ട്‌വെയര്‍ എഞ്ചിനിയറാവാം.

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്

ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സമന്വയിപ്പിക്കുന്ന പഠനശാഖയാണ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്. ജീനോം പ്രൊജക്ടുകള്‍ ഉള്‍പ്പെടെ ജീവശാസ്ത്ര ഗവേഷണ മേഖലയ്ക്കാവശ്യമായ വിവരവിനിമയമാണ് ഇതിന്റെ ദൗത്യം. ഡാറ്റാ അനാലിസിസ്, കമ്പ്യൂട്ടേഷണല്‍ മോഡലിങ്, സിസ്റ്റംസ് ബയോളജി, കമ്പ്യൂട്ടര്‍ ഡാറ്റാബേസ് ഡവലപ്‌മെന്റ് തുടങ്ങിയവ ഇതിന്റെ ഘടകങ്ങളാണ്. ബി.എസ്‌സി., എം.എസ്‌സി., എം.ഫില്‍, പിഎച്ച്.ഡി. കോഴ്‌സുകളും ബി.ടെക്, എം.ടെക് കോഴ്‌സുകളുമാണ് ഈ വിഷയത്തില്‍ ഉള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നിവയില്‍ പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്നവര്‍ക്ക് ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബി.എസ്‌സി. പഠനം നടത്താം. ബി.ടെക് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനത്തിന് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടണം. ബി.എസ്‌സി. കോഴ്‌സ് മൂന്നുവര്‍ഷവും ബി.ടെക് നാലുവര്‍ഷവുമാണ്. എം.എസ്‌സി. ബയോ ഇന്‍ഫര്‍മാറ്റിക്‌സിന് അതേവിഷയത്തില്‍ ബിരുദധാരികള്‍ക്ക് പുറമേ ശാസ്ത്ര, ജീവശാസ്ത്ര വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസരം ലഭിക്കും. എം.ടെക്. ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനത്തിന് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/ ബയോ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ് / ഇലക്‌ട്രോണിക്‌സ് /ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ഇ./ ബി.ടെക്. ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ആവശ്യമാണ്. കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഈ വിഷയത്തില്‍ പഠനസൗകര്യവുമുണ്ട്. കോഴ്‌സ് നടത്തുന്ന ചില സ്ഥാപനങ്ങള്‍:

അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, ക്ലാപ്പന പി.ഒ., കൊല്ലം-690525. (M.Sc. ബയോ ഇന്‍ഫര്‍മാറ്റിക്‌സ്).

മാര്‍ അത്തനേഷ്യസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, തിരുവല്ല. (www.macfast.org) M.Sc, പി.ജി. ഡിപ്ലോമ.

മാര്‍ അത്തനേഷ്യസ് കോളേജ്, കോതമംഗലം. (www.maccollege.org) M.Sc.

സെന്റ്‌മേരീസ് കോളേജ് ഫോര്‍ വിമെന്‍, വലിയക്കര, തിരുവല്ല - M.Sc.

യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ -ങ.ടര.

സഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, വാഴയൂര്‍, മലപ്പുറം- ങ.ടര.

എം.ഇ.എസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എടത്തല നോര്‍ത്ത് P.O., ആലുവ-B.Sc, M.Sc.

സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം - M.P-hil.

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും... ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍...

വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും...

ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെ?

ബി.എസ്.സി. നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ പ്രവേശനപ്പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റാണ് നടത്തുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എല്‍.ബി.എസ്. സെന്ററാണ് അലോട്ട്‌മെന്റ് നടത്തുക. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ സീറ്റുകള്‍, സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന സ്വാശ്രയസ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകള്‍ എന്നിവയിലാണ് ഈ രീതിയില്‍ പ്രവേശനം നല്‍കുന്നത്. ബയോളജിക്ക് മാത്രം 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മുഖ്യവിഷയത്തിനും ഉപവിഷയത്തിനും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി എന്നിവയില്‍ ഒന്ന് മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് ബി.എസ്‌സി ബിരുദം നേടിയവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്.

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നഴ്‌സിങ് ബിരുദം നേടാന്‍ അവസരമൊരുക്കുന്ന കോഴ്‌സാണ് ബി.എസ്‌സി. നഴ്‌സിങ്-പോസ്റ്റ് ബേസിക്. ഈ കോഴ്‌സിന് പ്രവൃത്തിപരിചയം മുമ്പ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പ്ലസ്ടുവും ജി.എന്‍.എമ്മും പാസ്സായവര്‍ക്ക് പോസ്റ്റ് ബേസിക് കോഴ്‌സിന് അപേക്ഷിക്കാം.

ജേര്‍ണലിസം

ജേര്‍ണലിസം കോഴ്‌സിന് ചേരാനുള്ള യോഗ്യത എന്ത്? പഠന സൗകര്യം എവിടെയൊക്കെ? അപേക്ഷ ക്ഷണിക്കുന്നത് എപ്പോള്‍?

ജേര്‍ണലിസത്തില്‍ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ, പിഎച്ച്.ഡി. കോഴ്‌സുകളാണ് പ്രധാനമായുള്ളത്. കൂടാതെ, നിരവധി കോളേജുകളില്‍, മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേര്‍ണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സും ചില കോളേജുകളിലുണ്ട്. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ പി.ജി. ഡിപ്ലോമയോ നേടുന്നവര്‍ക്കാണ് ജോലി സാധ്യത കൂടുതല്‍. കേരള, കലിക്കറ്റ്, എം.ജി. സര്‍വകലാശാലകള്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ (എം.സി.ജെ./എം.ജെ.സി.) കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് പ്രവേശനം. ഏപ്രില്‍/മെയ് മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. ഏതു വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം.

എറണാകുളം ജില്ലയിലെ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമി ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. വിലാസം: Institute of Communication, Kerala Press Academy, Kakkanadu P.O., Kochi 30. ജവ: 0484, 2422275. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ പ്രസ് ക്ലബ്ബുകളും ജേര്‍ണലിസം പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഇലക്‌ട്രോണിക് ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ബിരുദമാണ് യോഗ്യത.

മള്‍ട്ടിമീഡിയ

ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെ?

ചിത്രരചനയില്‍ താത്പര്യമുള്ളവര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ തിളങ്ങാവുന്ന രംഗങ്ങളാണ് ആനിമേഷനും മള്‍ട്ടിമീഡിയയും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ നടത്തുന്നു. ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. യോഗ്യത. ബിരുദം/ത്രിവത്സര ഡിപ്ലോമ/ഫൈന്‍ ആര്‍ട്‌സിലോ വിഷ്വല്‍ ആര്‍ട്‌സിലോ ദേശീയ, സംസ്ഥാന തല അംഗീകാരം. അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സ് ബി.എ. മള്‍ട്ടിമീഡിയ, ബി.എ. (ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), എം.എ. (സിനിമ ആന്‍ഡ് ടി.വി.) കോഴ്‌സുകള്‍ നടത്തുന്നു. എറണാകുളം ഇടപ്പള്ളിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ബി.എസ്‌സി. (വിഷ്വല്‍ മീഡിയ) എം.എഫ്.എ. (വിഷ്വല്‍ മീഡിയ) എന്നിവ പഠിക്കാം.

കെല്‍ട്രോണ്‍ ആനിമേഷന്‍ കാമ്പസില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ആനിമേഷന്‍, ഢഎത, മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്‌സുകളാണുള്ളത്. വെബ്‌സൈറ്റ്: www.keltronanimation.com ഇതു കൂടാതെ ചില സ്വകാര്യ സ്ഥാപനങ്ങളും ആനിമേഷന്‍ പഠിപ്പിക്കുന്നു. അരീന ആനിമേഷന്‍ അക്കാദമി, വിസ്മയ മാക്‌സ് ആനിമേഷന്‍ അക്കാദമി, ടൂണ്‍സ് ആനിമേഷന്‍ അക്കാദമി മുതലായവ ഇതില്‍ പ്രധാനമാണ്.

മര്‍ച്ചന്റ് നേവി

മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ എവിടെയൊക്കെ അവസരം ലഭിക്കും? അതിനുള്ള യോഗ്യതകള്‍ എന്തൊക്കെ?

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു പാസ്സായവര്‍ക്ക് മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍ക്ക് ചേരാന്‍ കഴിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് (IIMS) ആണ് ഈ മേഖലയിലെ പ്രമുഖ സ്ഥാപനം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കേരളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ വിവിധ മാരിടൈം കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

1. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, കൊച്ചി.
വെബ്‌സൈറ്റ്: www.cochinshipyard.com

2. യൂറോടെക് മാരിടൈം അക്കാദമി, കലൂര്‍, കൊച്ചി. വെബ്‌സൈറ്റ് - www.eurotech maritime.com

3. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനിയേഴ്‌സ്, വില്ലിങ്ടണ്‍, കൊച്ചി. വെബ്‌സൈറ്റ് - www.imareindia.org

4. കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനിയറിങ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. വെബ്‌സൈറ്റ്: www.cusat.ac.in

5. യൂണിവണ്‍ മാരിടൈം ട്രെയിനിങ് അക്കാദമി, മറൈന്‍ഡ്രൈവ്, കൊച്ചി. വെബ്‌സൈറ്റ് - www.univan.com.hk
മര്‍ച്ചന്റ് നേവി കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ മാത്രം ചേരാന്‍ ശ്രദ്ധിക്കണം. ഈ സ്ഥാപനങ്ങളുടെ പട്ടിക www.dgshipping.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തില്‍ നിയമപഠനം നടത്താനുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്? പ്രവേശന യോഗ്യത എന്താണ്?

കേരളത്തില്‍ നിയമപഠനം നടത്തുന്നതിന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ലോ കോളേജുകളുണ്ട്. മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം. കോഴ്‌സുമാണ് ഈ കോളേജുകളില്‍ ഉള്ളത്. കൂടാതെ തിരുവനന്തപുരത്തെ കേരളാ ലോ അക്കാദമി ലോ കോളേജില്‍ മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, എം.ബി.എല്‍. കോഴ്‌സുകളുമുണ്ട്. കേരള യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എല്‍.എല്‍.എം., പിഎച്ച്.ഡി. കോഴ്‌സുകളാണ് നടത്തുന്നത്. എം.ജി. സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ മൂന്നു വര്‍ഷ, അഞ്ചു വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, പിഎച്ച്.ഡി കോഴ്‌സുകളുമുണ്ട്. കണ്ണൂര്‍ വാഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിലും എല്‍.എല്‍.ബി, എല്‍.എല്‍.എം. കോഴ്‌സുണ്ട്.

സര്‍ക്കാര്‍ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബി., എല്‍.എല്‍.എം, കോഴ്‌സുകളിലേക്ക് പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്. പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി തലത്തില്‍ എല്ലാ പാര്‍ട്ടുകള്‍ക്കും കൂടി 40 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് മൂന്നു വര്‍ഷ എല്‍.എല്‍.ബിക്ക് അപേക്ഷിക്കാം. അംഗീകൃത എല്‍.എല്‍.ബി. ബിരുദം നേടിയവര്‍ക്കാണ് എല്‍.എല്‍.എം. പ്രവേശനം.

ഇതു കൂടാതെ കൊച്ചിയിലെ കലൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി. കോഴ്‌സുണ്ട്. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അഖിലേന്ത്യാ പ്രവേശന പരീക്ഷ (Common Law Admission Test -CAT) വഴിയാണ് പ്രവേശനം.

കടപ്പാട്-www.mathrubhumi.com

അവസാനം പരിഷ്കരിച്ചത് : 7/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate