অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലിരോഗങ്ങള്‍

കാലിരോഗങ്ങള്‍

കാലിരോഗങ്ങള്‍

പശു, കാള, എരുമ, പോത്ത്‌ എന്നീ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍. വൈറസുകള്‍, ബാക്‌റ്റീരിയകള്‍, ചിലയിനം പ്രാട്ടൊസോവകള്‍, പരോപജീവികള്‍ എന്നിവയാണ്‌ രോഗകാരികളായി വര്‍ത്തിക്കാറുള്ളത്‌. പോഷകക്കമ്മിമൂലം ഉപാപചയ പ്രക്രിയയില്‍ സംജാതമാകുന്ന തകരാറുകളും ശരീരധര്‍മ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന അപാകതകളും രോഗകാരണങ്ങളായിത്തീരാറുണ്ട്‌.

വൈറസ്‌ രോഗങ്ങള്‍

കാലിപ്ലേഗ്‌, കുളമ്പുദീനം, ഗോവസൂരി, എഫിമെറല്‍ പനി എന്നിവയാണ്‌ സാധാരണയായി കന്നുകാലികളെ ബാധിക്കാറുള്ള വൈറസ്‌ രോഗങ്ങള്‍.

കാലിപ്ലേഗ്‌

കാലിവസന്ത എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ഇംഗ്ലീഷില്‍ റിന്‍ഡര്‍ പെസ്റ്റ്‌ എന്നറിയപ്പെടുന്നു. അതിസൂക്ഷ്‌മജീവികളായ റിന്‍ഡര്‍ പെസ്റ്റ്‌ വൈറസുകളാണ്‌ രോഗകാരണം. രോഗബാധമൂലം പചനനാളത്തിനുള്ളിലെ മുഴുവന്‍ ശ്ലേഷ്‌മസ്‌തരവും തകരാറിലാകുന്നു. വായ്‌, ആമാശയത്തിന്റെ നാലാമത്തെ അറ (അബോമാസം), കുടലുകള്‍, മലാശയം എന്നിവിടങ്ങളില്‍ ഇതു പ്രകടമായിരിക്കും. മലാശയത്തില്‍ സീബ്രാസ്‌ട്രപിങ്‌ (Zebra Striping)കാണപ്പെടുന്നു. കാലിപ്ലേഗിന്റെ മറ്റൊരു സങ്കീര്‍ണതയാകുന്നു ന്യുമോണിയ (Pneumonia). സിസ്റ്റൈറ്റിസ്‌, വജൈനിറ്റീസ്‌ എന്നീ രോഗങ്ങളും ഇതോടൊപ്പം കാണപ്പെടുന്നവയാണ്‌. രോഗലക്ഷണങ്ങളില്‍നിന്നും ആട്ടോപ്‌സിയുടെ ഫലങ്ങളില്‍ നിന്നും രോഗം നിര്‍ണയിക്കാവുന്നതാണ്‌. രോഗത്തിന്റെ അവസാനതീര്‍പ്പിനായി വൈറല്‍ ഐസോലേഷന്‍ (Viral Isolation), ഇമ്മ്യൂണോഡിഫ്യുഷന്‍ (Immunodiffusion), കൗണ്ടര്‍ ഇമ്മ്യൂണോഇലക്‌ട്രാഫെറെസിസ്‌ (Counter-Immuno electrophoresis)എന്നിവ ഉപയോഗിക്കുന്നു. രോഗം ബാധിച്ച ജന്തുവിന്റെ ശരീരത്തിനുള്ളില്‍ രോഗകാരണമായ വൈറസ്‌ ഒരു സാമാന്യവത്‌കരണത്തിനു വിധേയമായശേഷം, അതിന്റെ എല്ലാത്തരം സ്രവങ്ങളിലൂടെയും വൈറസ്‌ പുറന്തള്ളപ്പെടുന്നു. രോഗബാധയേറ്റ മൃഗത്തിന്റെ രക്തം, വിസര്‍ജ്യവസ്‌തുക്കള്‍, സ്രവങ്ങള്‍ എന്നിവ ഈ വൈറസുകളാല്‍ പൂരിതമായിരിക്കും. രോഗംബാധിച്ച മൃഗങ്ങളുമായും അവയെ കൈകാര്യം ചെയ്യുന്ന വ്യക്തികളുമായുമുള്ള സമ്പര്‍ക്കംമൂലം രോഗബാധയുണ്ടാവാം. 1990കളില്‍ ആരംഭിച്ച ആഗോള റിന്‍ഡര്‍പെസ്‌റ്റ്‌ നിര്‍മാര്‍ജന പരിപാടി(Global Rinderpest Eradication Programme-GREP), റിന്‍ഡര്‍പെസ്റ്റ്‌ നിര്‍മാര്‍ജന ദേശീയ പദ്ധതി (National Project on Rinderpest Eradication - NPRE) തുടങ്ങിയവയുടെ ഫലമായി 2011ല്‍ കാലിപ്ലേഗ്‌ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു. അവസാനമായി 2001ല്‍ കെനിയയിലാണ്‌ രോഗം പ്രത്യക്ഷപ്പെട്ടത്‌. വാക്‌സിനേഷന്‍ 2006ഓടെ അവസാനിപ്പിക്കുകയും ചെയ്‌തു. രോഗനിയന്ത്രണത്തിനായി പ്രാദേശികാടിസ്ഥാനത്തില്‍ എല്ലാ കാലികള്‍ക്കും ഒരു വയസ്സിനുമുകളിലുള്ള എരുമകള്‍ക്കും പ്രതിരോധകുത്തിവയ്‌പ്‌ നടത്തുകയും ചെയ്‌തു. രോഗനിയന്ത്രണത്തിനായി രോഗം ബാധിച്ച മൃഗങ്ങളെ പ്രത്യേകം താമസിപ്പിക്കുകയും (Quarantine)റിംഗ്‌ വാക്‌സിനേഷന്‍ (Ring Vaccination)നല്‌കുകയും ചെയ്‌തിരുന്നു. ചില അവസരങ്ങളില്‍ രോഗം ബാധിച്ച കാലികളെ കശാപ്പ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

കുളമ്പുദീനം

കുളമ്പുകേട്‌ എന്ന പേരിലും അറിയപ്പെടുന്നു. ഇംഗ്ലീഷ്‌ നാമം "ഫുട്ട്‌ ആന്‍ഡ്‌ മൗത്ത്‌ ഡീസീസ്‌' എന്നാണ്‌. ഫുട്ട്‌ ആന്‍ഡ്‌ മൗത്ത്‌ വൈറസുകള്‍ വഴിയാണ്‌ രോഗബാധയുണ്ടാവുന്നത്‌. "ഒ', "എ', "സി' എന്നീ മൂന്നു ജനുസുകളിലുള്ള ഈ വൈറസുകളില്‍ "സി' ജനുസാണ്‌ മാരകമായിട്ടുള്ളവ. വളരെ വേഗം പടര്‍ന്നുപിടിക്കുന്ന ഒരു രോഗമാണിത്‌. നോ. കുളമ്പുദീനം

ഗോവസൂരി

കന്നുകാലികളെ ബാധിക്കുന്ന വസൂരി രോഗമാണ്‌ ഗോവസൂരി എന്ന പേരിലറിയപ്പെടുന്നത്‌. ഗോവസൂരി വൈറസുകളാണ്‌ രോഗനിദാനം. സമ്പര്‍ക്കത്തിലൂടെ ഈ രോഗം പടര്‍ന്നുപിടിക്കുന്നു. മനുഷ്യരിലേക്കും ഈ രോഗം പടരാറുണ്ട്‌. ഗോവസൂരി ബാധിച്ച പശുക്കളെ കറക്കുന്ന ആളുകളുടെ കൈകളില്‍ വസൂരി രോഗത്തിന്റേതുപോലെയുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. നോ. ഗോവസൂരി

എഫിമെറല്‍ പനി

കന്നുകാലികളെ ബാധിക്കുന്നതും മൂന്നു ദിവസങ്ങളോളം നീണ്ടുനില്‌ക്കുന്നതുമായ ഒരിനം പനിയാണിത്‌. വൈറസുകളാണ്‌ രോഗകാരണം. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ എന്ന ശ്വേതരക്താണുക്കളിലാണിവ കടന്നുകൂടുന്നത്‌. കന്നുകാലികളുടെ രക്തം കുടിക്കുന്ന ഒരിനം ഈച്ച(sand flies) യാണ്‌ രോഗം പരത്തുന്നത്‌. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ വഴി രോഗം പകരാറില്ല. ശക്തിയേറിയ കാറ്റുള്ളപ്പോള്‍ രോഗം പരത്തുന്ന ഈച്ചകള്‍ വളരെദൂരം വരെ എത്തുന്നതിനാല്‍ ദൂരദേശങ്ങളില്‍പോലും രോഗപ്പകര്‍ച്ച വളരെ വേഗം ഉണ്ടാവാറുണ്ട്‌. വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ 2 മുതല്‍ 10 ദിവസം വരെ കാലമാകുമ്പോഴേക്ക്‌ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. വളരെപ്പെട്ടെന്നുണ്ടാകുന്ന പനി, വിറയല്‍ എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍. ശരീരോഷ്‌മാവ്‌ 40.5oCമുതല്‍ 41.0oC വരെ ഉയരാറുണ്ട്‌. തീറ്റയില്‍ വിരക്തി പ്രകടിപ്പിക്കുകയും അതോടൊപ്പം ക്ഷീരോത്‌പാദനം കുറയുകയും ചെയ്യും. ചില കന്നുകാലികളില്‍ മലബന്ധവും മറ്റു ചിലവയില്‍ വയറിളക്കവും രോഗലക്ഷണമായി കണ്ടുവരുന്നു. മൂക്കൊലിപ്പും കാണാറുണ്ട്‌. തല ഇടയ്‌ക്കിടയ്‌ക്ക്‌ വെട്ടിക്കുകയും വിറയ്‌ക്കുകയും ചെയ്യും. ശക്തിയേറിയ പേശീവേദന അനുഭവപ്പെടുന്നതിനാല്‍ കന്നുകാലികള്‍ ഞൊണ്ടിനടക്കുന്നു. രോഗലക്ഷണങ്ങള്‍ മൂന്നുദിവസത്തേക്ക്‌ ദൃശ്യമാവും. അതിനുശേഷം രോഗം വിട്ടുമാറുകയാണ്‌ പതിവ്‌. എഫിമെറല്‍ പനി ഒരു വൈറസ്‌ രോഗമാകയാല്‍ ഫലപ്രദമായ ചികിത്സാ വിധിയൊന്നുമില്ല. പേശീവേദനയും പനിയും കുറയ്‌ക്കുന്നതിനായി സാലിസിലേറ്റുകള്‍ ഇഞ്ചക്ഷനായോ പൊടിരൂപത്തിലോ നല്‌കാറുണ്ട്‌. രോഗം പരത്തുന്ന ഈച്ചകളുടെ നിയന്ത്രണമാണ്‌ രോഗപ്പകര്‍ച്ച കുറയ്‌ക്കാനുള്ള ഫലപ്രദമായ നടപടി.

ബാക്‌റ്റീരിയല്‍ രോഗങ്ങള്‍

ആന്ത്രാക്‌സ്‌ (അടപ്പന്‍), കുരലടപ്പന്‍, കരിങ്കുറു, അകിടുവീക്കം, സാംക്രമിക ഗര്‍ഭസ്രാവം, വിബ്രിയോസിസ്‌, ക്ഷയം എന്നിവയാണ്‌ ബാക്‌റ്റീരിയ വഴി ബാധിക്കുന്ന പ്രധാന കാലിരോഗങ്ങള്‍.

ആന്ത്രാക്‌സ്‌

അടപ്പന്‍ എന്ന പേരിലും അറിയപ്പെടുന്ന ഇത്‌ മാരകമായ ഒരു കാലിരോഗമാണ്‌. എല്ലാ വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളെയും മനുഷ്യരെയും ഈ രോഗം ബാധിക്കാറുണ്ട്‌. ബാസിലസ്‌ ആന്ത്രാസിസ്‌ എന്നയിനം ബാക്‌റ്റീരിയകളാണ്‌ രോഗനിദാനം. ഈ അണുക്കള്‍ ശരീരത്തിനു പുറത്ത്‌ വായുസമ്പര്‍ക്കത്താല്‍ പ്രതിരോധ ഉറ (spore) ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്‌. ഈ സ്വഭാവവിശേഷം പ്രതികൂലസാഹചര്യങ്ങളെപ്പോലും അതിജീവിച്ച്‌ ദീര്‍ഘകാലം കഴിഞ്ഞുകൂടാന്‍ ഇവയെ സഹായിക്കുന്നു. ഈര്‍പ്പവും ചൂടും കൂടുതലുള്ള കാലാവസ്ഥയിലാണ്‌ രോഗാണുസംക്രമണം കൂടുതലായി നടക്കുന്നത്‌. വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പുനിലങ്ങളില്‍ അണുക്കളുടെ സ്‌പോറുകള്‍ അടിഞ്ഞുകൂടാറുണ്ട്‌. സ്‌പോറുകള്‍ കലര്‍ന്ന തീറ്റ, വെള്ളം എന്നിവ വഴിയും രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതുവഴിയും വിസര്‍ജ്യങ്ങള്‍വഴിയും രോഗാണുക്കള്‍ പകരുന്നു. ഈച്ചകള്‍ വഴിയും രോഗം പകരാറുണ്ട്‌. വളരെ പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. പെട്ടെന്നുള്ള കന്നുകാലികളുടെ മരണം ഈ രോഗത്തിന്റെ ഒരു സവിശേഷതയാണ്‌. ഇപ്രകാരം മരണമടയുന്ന കന്നുകാലികളുടെ വായ്‌, മൂക്ക്‌, മലദ്വാരം, ജനനേന്ദ്രിയം, ചെവി എന്നീ ഭാഗങ്ങളില്‍ നിന്ന്‌ കറുത്തനിറത്തിലുള്ള രക്തം സ്രവിക്കാറുണ്ട്‌. ശക്തിയേറിയ പനി, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, തളര്‍ച്ച, തീറ്റയില്‍ വിരക്തി എന്നിവയാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. തൊണ്ട, കഴുത്ത്‌, അടിവയര്‍ എന്നീ ഭാഗങ്ങളില്‍ നീര്‍വീക്കവും ഉണ്ടാവും. ഗര്‍ഭമുള്ള മൃഗങ്ങളില്‍ ഗര്‍ഭസ്രാവത്തിനും ഇടയുണ്ട്‌. രോഗലക്ഷണങ്ങള്‍ രണ്ടുദിവസത്തോളം നീണ്ടുനില്‌ക്കുന്നു. അതിനുശേഷം മരണം സംഭവിക്കും. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരാന്‍ സാധ്യതയുള്ള ഒരു രോഗമായതിനാല്‍ ആന്ത്രാക്‌സ്‌ പിടിപെട്ട്‌ ചാകുന്ന കന്നുകാലികളുടെ മൃതശരീരം വളരെ മുന്‍കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്‌. മൃതശരീരം കീറിമുറിക്കുകയോ തോല്‍ ഉരിച്ചെടുക്കുകയോ ചെയ്യരുത്‌. മൃതശരീരവും രോഗം വന്ന കാലി ഉപയോഗിച്ചിരുന്ന തീറ്റ തുടങ്ങിയവയും തീയിട്ട്‌ നശിപ്പിക്കണം. ബാക്‌റ്റീരിയല്‍ കള്‍ച്ചര്‍, പി.സി.ആര്‍. ടെസ്റ്റ്‌, ഫ്‌ളൂറസെന്റ്‌ ആന്റിബോഡി ടെസ്റ്റ്‌, വെസ്റ്റന്‍ ബ്ലോട്ട്‌, എലിസാ(Elisa)ടെസ്റ്റ്‌ തുടങ്ങിയവ രോഗനിര്‍ണയത്തിനായി ഉപയോഗിച്ചുവരുന്നു. ആന്ത്രാക്‌സ്‌ വാക്‌സിനേഷന്‍വഴി കന്നുകാലികള്‍ക്ക്‌ രോഗപ്രതിരോധശക്തി നല്‌കാവുന്നതാണ്‌. ഒരു മി.ലി. ആന്ത്രാക്‌സ്‌ (Sterne-Strain) വാക്‌സിന്‍ ത്വക്കിനടിയില്‍ കുത്തിവയ്‌ക്കാം. ഇതുമൂലം ഒരു വര്‍ഷം രോഗപ്രതിരോധശക്തി ലഭ്യമാവുന്നതാണ്‌. രോഗചികിത്സയ്‌ക്കായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്‌.

കുരലടപ്പന്‍

ഹെമൊറേജിക്‌ സെപ്‌റ്റിസീമിയ (H.S.) എന്ന്‌ അറിയപ്പെടുന്ന ഈ കാലിരോഗത്തിന്‌ നിദാനം പാസ്‌ ചുറെല്ലാ മള്‍ട്ടോസിഡ എന്നയിനം ബാക്‌റ്റീരിയയാണ്‌. ശക്തിയേറിയ പനി, ദ്രുതഗതിയിലുള്ള നാഡിമിടിപ്പ്‌, ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം, തീറ്റയില്‍ വിരക്തി, കറവയുള്ള പശുവിന്‌ പാല്‍ വറ്റല്‍, പരിഭ്രാന്തി, വിറയല്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നുമുള്ള നീരൊലിപ്പ്‌ എന്നിവയാണ്‌ ലക്ഷണങ്ങള്‍. തീവ്രകുരലടപ്പന്‍രോഗം മാരകമാവാറുണ്ട്‌. നോ. കുരലടപ്പന്‍

കരിങ്കുറു

ഇംഗ്ലീഷില്‍ ബ്ലാക്ക്‌ ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്നു. ക്‌ളോസ്‌ ട്രീഡിയംഷോവായ്‌ (Clostridium Chauvoei) എന്നയിനം ബാക്‌റ്റീരിയയാണ്‌ രോഗകാരണം. ഈ ബാക്‌റ്റീരിയയും സ്‌പോറുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്‌ കന്നുകാലികള്‍ക്ക്‌ മാരകമാവാറുണ്ട്‌. രോഗാണുക്കള്‍ കലര്‍ന്ന ആഹാരപദാര്‍ഥം വഴിയും മുറിവുകള്‍ വഴിയും രോഗം പടരുന്നു. ശക്തിയായ പനി, വിശപ്പില്ലായ്‌മ, ക്ഷീണം, അയവിറക്കാതിരിക്കുക, ദ്രുതഗതിയിലുള്ള നാഡീസ്‌പന്ദനം, ഹൃദയമിടിപ്പ്‌, മുടന്ത്‌ എന്നിവയും നടുവിനും തോളിലും ഇടുപ്പിനുമുകളിലും നീര്‍വീക്കവും കാണുന്നു. ചൂടോടുകൂടിയതും വേദനയുള്ളതുമായ നീര്‍വീക്കം പിന്നീട്‌ തണുത്തതും വേദനയില്ലാത്തതുമായിത്തീരുന്നു. 1248 മണിക്കൂറിനുള്ളില്‍ ഉരു കിടപ്പാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കടുംനിറത്തിലുള്ളതും വായു നിറഞ്ഞതുമായ പേശികള്‍ കാണപ്പെടുന്നു. ആന്റിബയോട്ടിക്കുകള്‍ ഫലംതരുന്നു. പ്രതിരോധത്തിനായി ആലം പ്രസിപ്പിറ്റേറ്റഡ്‌ ബി.ക്യു വാക്‌സിന്‍ ഉപയോഗിച്ചുവരുന്നു.

അകിടുവീക്കം

ക്ഷീരോത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഗവ്യവ്യവസായത്തെത്തന്നെ തകരാറിലാക്കുകയും ചെയ്യുന്ന ഒരു കാലിരോഗമാണിത്‌. അകിടിലും മുലക്കാമ്പിലും ഉണ്ടാകുന്ന മുറിവുകളിലൂടെയും മറ്റും, സ്‌ട്രപ്‌റ്റോകോക്കസ്‌ ബാക്‌റ്റീരിയകള്‍ കടന്നുകൂടിയാണ്‌ രോഗമുണ്ടാവുന്നത്‌. നോ. അകിടുവീക്കം

സാംക്രമിക ഗര്‍ഭസ്രാവം

ബ്രൂസെലോസിസ്‌ അഥവാ ബാംഗ്‌സ്‌ ഡിസീസ്‌ എന്ന്‌ അറിയപ്പെടുന്ന ഈ കാലിരോഗത്തിന്‌ നിദാനം ബ്രൂസെലാ അബോര്‍ട്ടസ്‌ എന്നയിനം ബാക്‌റ്റീരിയയാണ്‌. ഇത്‌ ഒരു പകര്‍ച്ചവ്യാധിയാണ്‌. ആദ്യഗര്‍ഭം ധരിച്ചിരിക്കുന്ന പശുക്കളിലാണ്‌ ഗര്‍ഭസ്രാവത്തിന്‌ കൂടുതല്‍ സാധ്യതയുള്ളത്‌. രോഗാണുക്കള്‍ ആഹാരപദാര്‍ഥങ്ങളിലൂടെയും ജലത്തിലൂടെയും പകരുന്നു. ഗര്‍ഭസ്രാവത്തില്‍ പുറംതള്ളപ്പെടുന്ന ഭ്രൂണം, മറുപിള്ള, വിസര്‍ജ്യങ്ങള്‍ എന്നിവയില്‍ നിന്നാണ്‌ അണുക്കള്‍ പകരുന്നത്‌. കണ്ണ്‌, മൂക്ക്‌, വായ്‌ എന്നീ ഭാഗങ്ങളിലെ ശ്ലേഷ്‌മസ്‌തരങ്ങള്‍ വഴിയും മുറിവുകളിലൂടെയും രോഗാണുക്കള്‍ പ്രവേശിക്കുന്നു. രോഗമുള്ള വിത്തുകാളകള്‍ ഇണചേരുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാകുന്നു. അന്നനാളംവഴി അണുസംക്രമണം ഉണ്ടായാല്‍ 60 മുതല്‍ 120 ദിവസങ്ങള്‍ക്കകമേ ഗര്‍ഭസ്രാവം നടക്കാന്‍ സാധ്യതയുള്ളൂ. ഗര്‍ഭാശയത്തില്‍നിന്ന്‌ വയലറ്റ്‌ നിറത്തിലുള്ള വിസര്‍ജ്യങ്ങള്‍ പുറന്തള്ളപ്പെടുന്നു. ഇതോടൊപ്പം ഭഗഭിത്തികള്‍ക്ക്‌ കനക്കൂടുതലും ഉണ്ടാവും. അഞ്ചുമാസത്തിനുമേല്‍ ഗര്‍ഭമുള്ള കന്നുകാലികളിലാണ്‌ ഗര്‍ഭസ്രാവം കൂടുതലായി നടക്കുന്നത്‌. ഭ്രൂണം ചത്തനിലയിലാണ്‌ പുറന്തള്ളപ്പെടുക. ഗര്‍ഭസ്രാവത്തെ തുടര്‍ന്ന്‌ ഗര്‍ഭാശയത്തില്‍ പഴുപ്പും ഉണ്ടാകാറുണ്ട്‌. ഈ രോഗം പലപ്പോഴും പശുക്കള്‍ക്ക്‌ വന്ധ-്യത ഉണ്ടാക്കിത്തീര്‍ക്കാറുണ്ട്‌.

രോഗനിര്‍ണയത്തിനു ബ്രൂസെല്ലാ മില്‍ക്‌ റിങ്‌ ടെസ്റ്റും (Brucella Milk Ring Test) റോസ്‌ ബംഗാള്‍ പ്ലേറ്റ്‌ ടെസ്റ്റും (Rose Bengal Plate Test) ഉേപയോഗിച്ചുവരുന്നു. ഫലപ്രദമായ ചികിത്സാവിധികളൊന്നുംതന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഒരു പരിധിവരെ ആന്റിബയോട്ടിക്കുകള്‍ പ്രയോജനം ചെയ്യും. ബ്രൂസെലാ അബോര്‍ട്ടസ്‌ സ്‌ട്രയിന്‍19 അണുക്കള്‍ അടങ്ങിയ വാക്‌സിന്‍ കുത്തിവച്ച്‌ രോഗപ്രതിരോധം സാധ്യമാക്കാം. 4 മുതല്‍ 12 മാസംവരെ പ്രായമുള്ള കിടാവുകളിലാണിത്‌ കുത്തിവയ്‌ക്കേണ്ടത്‌. 56 മി.ലി. തൊലിക്കടിയിലാണ്‌ കുത്തിവയ്‌ക്കുക.

ബ്രൂസെലാ അബോര്‍ട്ടസ്‌ ബാധയുള്ള വിത്തുകാളകള്‍ക്ക്‌ വൃഷണങ്ങള്‍ക്കു വീക്കവും വേദനയും ഉണ്ടാവും. കൈകാലുകളില്‍ സന്ധിവീക്കവും കാണപ്പെടാറുണ്ട്‌. രോഗബാധയുള്ള കന്നുകാലികളെ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാനിടയുണ്ട്‌.

വിബ്രിയോസിസ്‌

ഗര്‍ഭസ്രാവത്തിനിടയാകുന്ന ഒരു കാലിരോഗമാണിത്‌. വിബ്രിയോഫീറ്റസ്‌ (Vibrio fetus)എന്ന അണുക്കളാണ്‌ രോഗനിദാനം. ലൈംഗികസംയോഗത്തിലൂടെയാണ്‌ രോഗപ്പകര്‍ച്ച ഉണ്ടാവുന്നത്‌. രോഗബാധയുള്ള വിത്തുകാളകളില്‍നിന്നു പശുക്കളിലേക്ക്‌ രോഗം വ്യാപിക്കുന്നു. രോഗബാധയുള്ള കാളകളുടെ ശുക്ലംവഴിയുള്ള കൃത്രിമ ബീജാധാനപ്രക്രിയയിലൂടെയും രോഗം പകരാം. ഗര്‍ഭത്തിന്റെ ആരംഭഘട്ടത്തിലോ അവസാനഘട്ടത്തിലോ ആണ്‌ ഗര്‍ഭസ്രാവം നടക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ ഗര്‍ഭാശയത്തില്‍ പഴുപ്പുബാധയുണ്ടാവും. ഇത്‌ വന്ധ്യതയ്‌ക്കു കാരണമായിത്തീരുന്നു.

പെന്‍സിലിനും (5,00,000 മുതല്‍ 10,00,000 വരെ യൂണിറ്റ്‌) സ്‌ട്രപ്‌റ്റോമൈസിനും (0.5 ഗ്രാം മുതല്‍ 1 ഗ്രാം വരെ) സോഡിയം സള്‍ഫാനിലമൈഡ്‌ ലായനിയില്‍ കലര്‍ത്തി ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നത്‌ ഒരു ചികിത്സാവിധിയാണ്‌. ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്‌ക്കുന്നതും ഉത്തമമാണ്‌. പ്രതിരോധ കുത്തിവയ്‌പ്‌ വളരെ ഫലപ്രദമായി കാണപ്പെടുന്നു. പ്രതിരോധത്തിനായി ആദ്യകുത്തിവയ്‌പ്‌ എടുത്തു 46 ആഴ്‌ചയ്‌ക്കുശേഷം ഒരു കുത്തിവയ്‌പുകൂടി എടുക്കുന്നു. പിന്നെ പ്രതിവര്‍ഷം ഓരോ കുത്തിവയ്‌പ്‌ കൂടി എടുക്കുന്നു. === ക്ഷയരോഗം=== മൈക്കോബാക്‌റ്റീരിയം ബോവിസ്‌ എന്ന അണുക്കളാണ്‌ കന്നുകാലികളിലെ ക്ഷയരോഗബാധയ്‌ക്കു നിദാനം. മൈ. ടൂബര്‍ക്കുലോസിസ്‌ അണുക്കളാണ്‌ മനുഷ-്യരില്‍ ക്ഷയരോഗബാധയുണ്ടാക്കുന്നതെങ്കിലും പകരാന്‍ ഇടയായാല്‍ കാലികളിലെ മൈ. ബോവിസിലൂടെയും മനുഷ്യര്‍ക്ക്‌ രോഗബാധയുണ്ടാവാം.

കാളകളെയും പോത്തുകളെയും അപേക്ഷിച്ച്‌ പശുക്കളിലും എരുമകളിലുമാണ്‌ ക്ഷയരോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗബാധയുള്ള മൃഗത്തിന്റെ ഉച്ഛ്വാസവായു, കഫം, വിസര്‍ജ്യവസ്‌തുക്കള്‍, പാല്‍ എന്നിവവഴി രോഗാണുക്കള്‍ പകരുന്നു. കന്നുകാലികളുടെ അന്നനാളം വഴിയാണ്‌ രോഗാണുക്കള്‍ കൂടുതലായും സംക്രമിക്കാറുള്ളത്‌. പാല്‍ വഴിയാണ്‌ കന്നുകാലികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ രോഗപ്പകര്‍ച്ച ഉണ്ടാവുന്നത്‌.

രോഗാണുസംക്രമണം നടന്ന്‌ കുറച്ചുനാള്‍ കഴിഞ്ഞു മാത്രമേ രോഗലക്ഷ്‌ണങ്ങള്‍ പ്രകടമാവാറുള്ളൂ. രോഗാണുക്കള്‍മൂലമുണ്ടാകുന്ന സൂക്ഷ്‌മവ്രണങ്ങളുടെ ചെറിയ മുഴകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഈ രോഗത്തിന്റെ ഒരു പ്രത്യേകതയാണ്‌. ശരീരം ശോഷിക്കുകയും തൊലി പരുക്കനായിത്തീരുകയും ചെയ്യും. ഉന്മേഷം നശിച്ച്‌ കാലികള്‍ മന്ദശീലക്കാരായിത്തീരുന്നു. ശരീരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ലസികാഗ്രന്ഥികളില്‍ വീക്കവും പ്രത്യക്ഷപ്പെടും. ശ്വാസകോശക്ഷയത്തില്‍ ശക്തിയായ ചുമ അനുഭവപ്പെടും. ഗര്‍ഭാശയക്ഷയം വന്ധ്യതയിലേക്ക്‌ നയിക്കുന്നു. പശുക്കളുടെ അകിടിന്‌ കട്ടികൂടുകയും മുഴകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗബാധയുള്ള അകിടില്‍നിന്ന്‌ കറന്നെടുക്കുന്ന പാല്‍ നിശ്ചലമായിവച്ചിരുന്നാല്‍ അതില്‍ തരികള്‍ അടിയുന്നതായി കാണാം. രോഗം കൂടുമ്പോള്‍ പാലിന്‌ വൈക്കോല്‍നിറമാകുന്നു. ക്ഷയരോഗം തലച്ചോറിനെയും അസ്ഥിയെയും ബാധിക്കാറുണ്ട്‌. രോഗനിര്‍ണയത്തിനായി ഇന്‍ട്രാ ഡെര്‍മെല്‍ ട്യൂബെര്‍കുലിന്‍ ടെസ്റ്റ്‌ (Intradermal Tuberculin Test) ഉപയോഗിക്കുന്നു. കഫത്തിന്റെ സ്രവങ്ങളുടെയും മൈക്രാസ്‌കോപിക്‌ പരിശോധനയിലൂടെയും പി.സി.ആര്‍. ടെസ്റ്റിലൂടെയും രോഗം നിര്‍ണയിക്കാവുന്നതാണ്‌.

പ്രാട്ടൊസോവന്‍ രോഗങ്ങള്‍

ഏകകോശ ജീവികളായ പ്രാട്ടൊസോവകള്‍മൂലം കാലികള്‍ക്കു രോഗം ബാധിക്കാറുണ്ട്‌. ബേബിസിയോസിസ്‌, തൈലേറിയാസിസ്‌, ട്രക്കോമോണിയാസിസ്‌ എന്നിവ ഇപ്രകാരമുണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.

ബേബിസിയോസിസ്‌

പട്ടുണ്ണിപ്പനി, വട്ടന്‍പനി, ചുകപ്പുദീനം, റെഡ്‌ വാട്ടര്‍, ടെക്‌സാസ്‌ ഫീവര്‍, സ്‌പാനിഷ്‌ ഫീവര്‍, പൈറോപ്ലാസ്‌മോസിസ്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ബേബിസിയാ ജീനസില്‍പ്പെട്ട പ്രാട്ടൊസോവകളാണ്‌ ഈ രോഗത്തിനു നിദാനം. ഇന്ത്യയില്‍ ബേ. ബോവിസ്‌ സ്‌പീഷീസില്‍പ്പെട്ട പ്രാട്ടൊസോവകളാണ്‌ ഈ രോഗം കന്നുകാലികളിലുണ്ടാക്കുന്നത്‌. എന്നാല്‍ ബേ.ബൈജമിനാ, ബേ. ഡൈവര്‍ജന്‍സ്‌, ബേ. അര്‍ജന്റീന, ബേ. മേജര്‍ എന്നീ സ്‌പീഷീസുകളാണ്‌ മറ്റു രാജ്യങ്ങളില്‍ ഈ രോഗത്തിനു നിദാനം. ആഗോളവ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണിത്‌. ഉണ്ണികള്‍ (ticks) ആണ്‌ ഈ പ്രാട്ടൊസോവയുടെ വാഹകര്‍. കന്നുകാലികളുടെ രക്തത്തിലൂടെ ഈ അണുക്കള്‍ ഉണ്ണികളുടെ കുടലിലെത്തിച്ചേരുകയും അവിടെവച്ച്‌ അവ പരിവര്‍ത്തനവിധേയമാവുകയും കുടലില്‍നിന്ന്‌ ക്രമേണ ഉമിനീര്‍ഗ്രന്ഥിയിലെത്തിച്ചേരുകയും ചെയ്യുന്നു. ഉണ്ണികള്‍ രക്തപാനത്തിനായി രോഗമില്ലാത്ത കന്നുകാലികളെ കടിക്കുമ്പോള്‍ ഈ അണുക്കള്‍ അവയ്‌ക്കുള്ളില്‍ എത്തിച്ചേരുന്നു. ബൂഫൈലസ്‌, ഹീമോഫൈസാലിസ്‌ തുടങ്ങിയ ജീനസിലെ ഉണ്ണികളാണ്‌ പ്രധാനമായും ഈ അണുക്കളുടെ വാഹകര്‍. കന്നുകുട്ടികളില്‍ പ്രകടമാകുന്ന രോഗലക്ഷണങ്ങള്‍ക്കു ബേബിസിയാ അണുക്കള്‍ നിദാനങ്ങളാവാറില്ല. വളര്‍ച്ചയെത്തിയ കാലികളില്‍ ഈ രോഗം മാരകമാവാറുണ്ട്‌. ശക്തിയേറിയ പനി (106ºF108ºF), രക്തനിറത്തിലുള്ള മൂത്രം, വിശപ്പില്ലായ്‌മ, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, പേശിവിറയല്‍, വിളര്‍ച്ച, മഞ്ഞപ്പിത്തം എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. മൂത്രത്തിന്റെ ഈ നിറവ്യത്യാസത്തില്‍നിന്നാണ്‌ റെഡ്‌വാട്ടര്‍ ഫീവര്‍ എന്ന പേര്‌ ഈ രോഗത്തിന്‌ ലഭിച്ചത്‌. രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ 810 ദിവസം എടുക്കും. തീറ്റയില്‍ വിരക്തിവരികയും അയവിറക്കാതെ നിശ്ചലമായി കാലികള്‍ നില്‌ക്കുകയും ചെയ്യും. ഗര്‍ഭമുള്ള പശുക്കളുടെ ഗര്‍ഭം അലസാറുണ്ട്‌. രോഗാരംഭത്തില്‍ മലബന്ധവും രോഗം മൂര്‍ച്ഛിക്കുന്നതോടെ വയറിളക്കവും ഉണ്ടാവും. ചാണകത്തില്‍ രക്തമയം കാണപ്പെടും. പലപ്പോഴും ഈ രോഗം മാരകമാവുന്നതാണ്‌. രോഗലക്ഷണത്തില്‍നിന്നും രക്തപരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താവുന്നതാണ്‌. രോഗചികിത്സയ്‌ക്ക്‌ ഫലപ്രദമായ ചില ഔഷധങ്ങള്‍ ഉണ്ട്‌. പ്രതിരോധത്തിനായി വാക്‌സിന്‍ പ്രയോഗം നടത്തുന്നുവെങ്കിലും ഇവ വിപണിയില്‍ ലഭ്യമല്ല.

തൈലേറിയാസിസ്‌

ഈസ്റ്റ്‌കോസ്റ്റ്‌ പനി, കോറിഡോര്‍ പനി, ഈജിപ്‌ഷ്യന്‍ പനി, മെഡിറ്ററേനിയന്‍ പനി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കാലിരോഗത്തിനു നിദാനം തൈലേറിയ പാര്‍വ. തൈ. ആനുലേറ്റ, തൈ. മ്യൂട്ടന്‍സ്‌, തൈ. ലോറന്‍സി എന്നീ ഏകകോശജീവികളാണ്‌. തൈ. പാര്‍വയാണ്‌ ഇന്ത്യയില്‍ ഈ രോഗത്തിനു കാരണം. ഈ രോഗാണുക്കളുടെ വാഹകര്‍ റിപ്പിസെഫാലസ്‌ അപ്പെന്‍ഡികുലാറ്റസ്‌ (Rhipicephalus appendiculatus)എന്ന ഉണ്ണികളാണ്‌.

വിദേശ കന്നുകാലികളെക്കാള്‍ ഇന്ത-്യന്‍ കന്നുകാലികളാണ്‌ മാരകമായ ഈ രോഗത്തിനോട്‌ കൂടുതല്‍ പ്രതിരോധക്ഷമത കാട്ടാറുള്ളത്‌. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകൂടി 815 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ശക്തമായ പനി(42ºC)യാണ്‌ പ്രധാന ലക്ഷണം. ഇത്‌ ഇടവിട്ടിടവിട്ടായിരിക്കും അനുഭവപ്പെടുന്നത്‌. ലസികാഗ്രന്ഥികള്‍ക്കു വീക്കം, തീറ്റയില്‍ വിരക്തി, നീരൊഴുക്ക്‌, വര്‍ധിച്ച നാഡീസ്‌പന്ദനം എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. ക്ഷീരോത്‌പാദനം കുറയുകയും ചുമയും വയറിളക്കവും അനുഭവപ്പെടുകയും ചെയ്യും. ചാണകത്തില്‍ രക്തവും ശ്ലേഷ്‌മവും കലര്‍ന്നിരിക്കും. ഇതോടൊപ്പം വിളര്‍ച്ചയും മഞ്ഞപ്പിത്തവും, കണ്ണീരും മൂക്കൊലിപ്പും കാണുന്നു. രോഗാരംഭം മുതല്‍ 1824 ദിവസങ്ങള്‍ക്കുശേഷം മരണം സംഭവിക്കുന്നു. ചികിത്സയ്‌ക്കായി ഫലപ്രദമായ ഔഷധം (Buparvaquone) ഉണ്ട്‌.

 

കന്നുകാലികളെ ബാധിക്കുന്ന മാരകരോഗമാണ് തൈലേറിയാസിസ്. ആഗോളാടിസ്ഥാനത്തില്‍ ഈ രോഗം കണ്ടുവരുന്നു. പട്ടുണ്ണികള്‍ വഴിയാണ് രോഗം പകരുന്നത്.
മുതിര്‍ന്ന കാലികളാണ് ഈ രോഗത്തിന് കൂടുതലായും വിധേയമാവുന്നത്. തീവ്രമായ സംക്രമണം പിടിപെടുന്ന കാലികളില്‍ 90 മുതല്‍ 100 ശതമാനം വരെ മരണസാധ്യതയുണ്ട്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ എട്ടുമുതല്‍ 25 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും.
കന്നുകാലികളില്‍ മൂന്നുരീതിയിലാണ് സാധാരണയായി രോഗാവസ്ഥ ഉണ്ടാവുന്നത്. ക്ഷോഭിതം, ഉപക്ഷോഭിതം, മന്ദരൂപം എന്നിവയാണ് അവ.
ക്ഷോഭിതരൂപത്തില്‍ തുടക്കത്തില്‍ കാണുന്ന രോഗലക്ഷണം ശക്തിയായ പനിയാണ്.
താപനില 104 മുതല്‍ 107 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുന്നു. താപനില ഇടവിട്ട് ഉയര്‍ന്നും താഴ്ന്നും ഇരിക്കും. പനിയുള്ളപ്പോള്‍ തീറ്റയെടുക്കാതിരിക്കല്‍, അയവെട്ടാതിരിക്കല്‍ എന്നിവയും കാണാം. കണ്ണുകളില്‍നിന്നും മൂക്കില്‍നിന്നും വെള്ളമൊലിക്കലും ഉപരിതല ലസികാഗ്രന്ഥികളും കണ്‍പോളകളും ചെവിയും വിങ്ങുന്നതായും കണ്ടുവരുന്നു. ഹൃദയസ്പന്ദനം വര്‍ധിക്കുക, ക്ഷീണം കൂടുക, ശക്തി ക്ഷയിക്കുക, പാലുത്പാദനം കുറയുക, ചുമ എന്നീ ലക്ഷണങ്ങളും കാണാം.
ചോരയും കഫവും കലര്‍ന്ന വയറിളക്കവും ഉണ്ടാവും. ശ്വാസം വര്‍ധിച്ച നിരക്കിലായിരിക്കും. വിളര്‍ച്ചയും അനുഭവപ്പെടും. രോഗബാധയേറ്റവയുടെ രക്തം പരിശോധിച്ചാല്‍ അണുക്കളെ നിരീക്ഷിച്ച് രോഗനിര്‍ണയം നടത്താം. രോഗാരംഭത്തില്‍ വിദഗ്ധചികിത്സകൊണ്ട് രോഗം ഒരുപരിധിവരെ സുഖപ്പെടുത്താം. പട്ടുണ്ണികളുടെ നശീകരണം രോഗനിരോധനത്തിന് അത്യന്താപേക്ഷിതമാണ്. രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും 510 മില്ലി ലിറ്റര്‍ രക്തം സിട്രേറ്റ് ചേര്‍ത്ത് ആരോഗ്യമുള്ളവയില്‍ കുത്തിവെച്ചാല്‍ തൈലേറിയ ആനുലേറ്റ രോഗബാധയ്‌ക്കെതിരെ പ്രതിരോധശക്തി ഉണ്ടാക്കാം

 

ട്രക്കോമോണിയാസിസ്‌

ട്രക്കോമോണസ്‌ ഫീറ്റസ്‌ എന്ന പ്രാട്ടോസോവയാണ്‌ രോഗനിദാനം. ഈ പ്രാട്ടൊസോവകള്‍ പശുക്കളുടെ ജനനേന്ദ്രിയത്തില്‍ കടന്നുകൂടി പെരുകുന്നു. ഗര്‍ഭമുള്ള പശുക്കളില്‍ ഗര്‍ഭസ്രാവം സംഭവിക്കും. ഈ രോഗം വന്ധ്യതയ്‌ക്കും കാരണമായിത്തീരാറുണ്ട്‌. രോഗമുള്ള പശുക്കള്‍ക്ക്‌ ഗര്‍ഭമില്ലെങ്കിലും ഗര്‍ഭാശയവീക്കം ഉണ്ടാവുകയും ഗര്‍ഭപ്രതീതി ജനിപ്പിക്കുകയും ചെയ്യും. ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സാവിധികള്‍ ഇല്ലെങ്കിലും ഗര്‍ഭാശയത്തില്‍ അണുക്കള്‍മൂലമുള്ള ദ്വിതീയ സംക്രമണം തടയാനുള്ള ചികിത്സകള്‍ നടത്താം. പശുക്കളില്‍ ആന്റിബയോട്ടിക്കുകളും ഈസ്‌ട്രജനും കുത്തിവയ്‌ക്കുന്നതു ഫലപ്രദമായി കാണപ്പെടുന്നു.

ഉപാപചയത്തകരാറുള്ള രോഗങ്ങള്‍

കന്നുകാലികളുടെ ശരീരത്തിനുള്ളിലെ ഉപാപചയത്തില്‍ ഉണ്ടാവുന്ന തകരാറുമൂലവും ചില രോഗങ്ങള്‍ ഉണ്ടാവാറുണ്ട്‌. ക്ഷീരസന്നി, കീറ്റോസിസ്‌ എന്നീ രോഗങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌.

ക്ഷീരസന്നി

ഹൈപ്പോകാല്‍സീമിയ എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ക്ഷീരോത്‌പാദനശേഷി കൂടിയ പശുക്കളില്‍ പ്രസവാനന്തരമാണ്‌ ഈ രോഗം ഉണ്ടാകാറുള്ളത്‌. അയോണീകൃത കാല്‍സ്യത്തിന്റെ കുറവാണ്‌ രോഗനിദാനം. നോ. ക്ഷീരസന്നി

കീറ്റോസിസ്‌

കാര്‍ബോഹൈഡ്രറ്റ്‌ ഉപാപചയ പ്രക്രിയയിലുള്ള തകരാറുമൂലം സംജാതമാകുന്ന ഒരു കാലിരോഗമാണിത്‌. പ്രസവത്തെത്തുടര്‍ന്ന്‌ പശുക്കളിലും എരുമകളിലും ആദ്യഘട്ടത്തില്‍ ഈ രോഗം പ്രത്യക്ഷപ്പെടുന്നു. കൂടിയ പാലുത്‌പാദനശേഷിയുള്ള കറവമാടുകള്‍ക്കാണ്‌ ഈ രോഗം ഉണ്ടാകുന്നത്‌. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറയുന്നതാണ്‌ രോഗകാരണം. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ ആവശ്യം വര്‍ധിക്കുക, തീറ്റയില്‍ അന്നജത്തിന്റെ കുറവുണ്ടാകുക, നീണ്ടുനില്‌ക്കുന്ന ദഹനക്കേടുണ്ടാവുക എന്നിവയാണ്‌ ഈ രോഗത്തിനു കാരണമായി തീരുന്നത്‌. പാലുത്‌പാദനക്കുറവ്‌, സാന്ദ്രീകൃതാഹാരത്തോട്‌ വിരക്തി എന്നിവയാണ്‌ പ്രാരംഭലക്ഷണങ്ങള്‍. ക്രമേണ മറ്റു ലക്ഷണങ്ങളായ വട്ടംചുറ്റല്‍, തൊലിപ്പുറം നക്കല്‍, നാക്ക്‌ വെളിയിലിട്ടുള്ള ഗോഷ്‌ടികള്‍, തലകുനിച്ചു മൂലയിലേക്ക്‌ പോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.

കീറ്റോസിസ്‌ രോഗംമൂലം വിശപ്പില്ലായ്‌മയും തീറ്റയില്‍ വിരക്തിയും അനുഭവപ്പെടുന്നു. വയറുവേദനമൂലം പശുക്കള്‍ പുളയുന്നതായി കാണാം. ആമാശയഭിത്തികള്‍ മരവിക്കുന്നു. മൂത്രത്തിനും ഉച്ഛ്വാസവായുവിനും ക്ലോറോഫോമിന്റേതുപോലുള്ള ഒരു ഗന്ധവും ഉണ്ടാവും. ചില അവസരങ്ങളില്‍ ഈ രോഗം നാഡീവ്യൂഹത്തെ ബാധിക്കും. പേശിവിറയല്‍, പതറിയ നടത്തം, അന്ധത, അക്രമവാസന, ഉച്ചത്തിലുള്ള അമറല്‍ എന്നിവയാണ്‌ ലക്ഷണങ്ങള്‍. രക്തത്തിലും മൂത്രത്തിലും കീറ്റോണ്‍ ബോഡികളുടെ സാന്നിധ്യത്തില്‍ നിന്ന്‌ രോഗനിര്‍ണയം നടത്താം. സന്തുലിതമായ പോഷണത്തിലൂടെ രോഗം നിയന്ത്രിക്കാവുന്നതാണ്‌. ഗര്‍ഭാവസ്ഥയിലെ അവസാന ആഴ്‌ചകളിലും പ്രസവാനന്തരമുള്ള ആദ്യ ആഴ്‌ചകളിലും ആവശ്യാനുസരണം അന്നജം നല്‌കുന്നതിലൂടെ കാലികള്‍ക്ക്‌ ആവശ്യമായ ഊര്‍ജം ലഭിക്കുന്നു.

അപര്യാപ്‌തത രോഗങ്ങള്‍

ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും അപര്യാപ്‌തതമൂലം കാലികളില്‍ പലവിധ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌. കാല്‍സ്യത്തിന്റെ ന്യൂനതമൂലം കറവമാടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട രോഗമാണ്‌ ക്ഷീരസന്നി. കന്നുകുട്ടികള്‍ക്ക്‌ പിള്ളവാതവും കാലികളില്‍ അസ്ഥി ശോധവുമുണ്ടാകാറുണ്ട്‌. ഫോസ്‌ഫറസിന്റെ അപര്യാപ്‌തതമൂലം ഉണ്ടാകുന്ന പൈക്ക രോഗംമൂലമാണ്‌ കടലാസ്സ്‌, പ്ലാസ്റ്റിക്‌ തുടങ്ങിയ പാഴ്‌വസ്‌തുക്കള്‍ തിന്നുന്നത്‌. ഫോസ്‌ഫറസ്‌ ന്യൂനതമൂലം കാലികള്‍ക്ക്‌ വന്ധ്യതയുണ്ടാവാറുണ്ട്‌. സോഡിയവും ക്ലോറിനും കുറയുമ്പോള്‍ ആദ്യം ഉപ്പിനുവേണ്ടിയുള്ള പരവേശം, പിന്നീട്‌ വിശപ്പില്ലായ്‌മ, കണ്ണുകള്‍ മങ്ങുക, രോമം പരുപരുത്തതാവുക, ക്ഷീരോത്‌പാദനക്ഷമത കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ്‌, കോപ്പര്‍, അയഡിന്‍, സിങ്ക്‌ തുടങ്ങിയവ വളരെ ചെറിയ തോതില്‍ മാത്രം ആവശ്യമുള്ള ധാതുക്കളാണ്‌. ഇരുമ്പിന്റെ ന്യൂനത വിളര്‍ച്ചയും കോപ്പറിന്റെ കുറവ്‌ വയറിളക്കത്തോടുകൂടിയ വിളര്‍ച്ചയും(Wasting disease) കന്നുകുട്ടികളില്‍ അസ്ഥി തകരാറുകളും പതറിയ നടത്തം പോലുള്ള നാഡീരോഗങ്ങളും വന്ധ്യതയും രോമം ചെമ്പിക്കലും ഉണ്ടാകുന്നു. ഗര്‍ഭിണിയായ അവസ്ഥയില്‍ പശുവിന്‌ ആവശ്യത്തിനു അയഡിന്‍ ലഭിക്കാതെ വന്നാല്‍ രോമം ഇല്ലാത്ത അന്ധയായ കന്നുകുട്ടി ജനിക്കാനിടയുണ്ട്‌. മറ്റു കാലികളില്‍ തൊണ്ടവീക്ക(goitre)വും ഉണ്ടാകാറുണ്ട്‌. സിങ്കിന്റെ കുറവുകൊണ്ട്‌ വളര്‍ച്ച മുരടിപ്പ്‌, കുളമ്പിനു ചുറ്റുമുള്ള തൊലി പൊട്ടല്‍, മൂക്കിനും വായ്‌ക്കും ചുറ്റുമുള്ള തൊലിയില്‍ വീക്കം, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ജീവകങ്ങളുടെ കുറവുമൂലം കാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ താഴെപ്പറയുന്നു. ജീവകം എ. കോര്‍ണിയ വരണ്ടുപോകുന്നു.

(സിറോഫ്‌താല്‍മിയ) കണ്ണില്‍ നിന്നും ധാരാളം കണ്ണുനീര്‍ ഒഴുക്കുന്നു. തൊലി പരുപരുത്തതും വരണ്ടതുമാകുന്നു. ഗര്‍ഭം അലസല്‍ വയറിളക്കം ജീവകം ഡി. കന്നുകുട്ടികളില്‍ പിള്ളവാതം ജീവകം ഇ. പ്രത്യുത്‌പാദനശേഷി കുറയുന്നു മാംസപേശികളില്‍ വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നു (White Muscle Disease). ഹൃദയപേശികള്‍ക്ക്‌ ക്ഷയം സംഭവിക്കുന്നു. കന്നുകുട്ടികള്‍ പെട്ടെന്ന്‌ മരണപ്പെടുന്നു. ജീവകം ബി 1. പോളിയോ എന്‍സെഫലോമലേഷ്യ (Polio encephalomalacia). മാംസപേശികളെയും നാഡീകോശങ്ങളെയും തളര്‍ത്തുന്നു. ജീവകം ബി 2. വളര്‍ച്ച മുരടിപ്പ്‌, തൊലിയിലും കണ്ണിലും രോഗങ്ങള്‍, കന്നുകുട്ടികളില്‍ വായിന്റെ അറ്റത്തുവ്രണങ്ങള്‍, വിശപ്പില്ലായ്‌മ, രോമം കൊഴിച്ചില്‍, വയറിളക്കം

വിരബാധ

നാടവിര, പത്രവിര, ഉരുണ്ടുവിര എന്നിവ കന്നുകാലികളെ ബാധിക്കുന്ന ആന്തരപരാദങ്ങളാണ്‌. കന്നുകുട്ടികളിലാണ്‌ വിരബാധയുടെ ഭവിഷ്യത്തുകള്‍ ഗുരുതരമാവാറുള്ളത്‌. പോഷകക്കമ്മിയും പ്രതിരോധശേഷിക്കുറവും മൂലമാണ്‌ കിടാക്കളില്‍ വിരബാധയുണ്ടാകുന്നത്‌. കിടാക്കളുടെ മണ്ണുതീറ്റ, രോമം കൊഴിച്ചില്‍, ഉന്തിയ വയര്‍, ഭംഗിയില്ലാത്ത രോമാവരണം എന്നിവ ആന്തരപരാദ വിരബാധയുടെ ലക്ഷണങ്ങളാണ്‌.

ടോക്‌സോകാരിസ്‌ വിറ്റലോറം എന്ന ഉരുണ്ട വിര കന്നുകുട്ടികളെ ബാധിക്കാറുണ്ട്‌. തള്ളപ്പശുക്കളില്‍നിന്ന്‌ ജന്മനാ തന്നെ കുട്ടികള്‍ക്കിതു കിട്ടുന്നു. കുടലിലെ ശ്ലേഷ്‌മസ്‌തരത്തെയാണ്‌ ഇവ ആക്രമിക്കുന്നത്‌. കുടല്‍ഭിത്തിയിലെ ശ്ലേഷ്‌മം നശിപ്പിച്ച്‌ വ്രണങ്ങള്‍ ഉണ്ടാക്കുന്നു. കുടലില്‍നിന്ന്‌ ആഹാരപദാര്‍ഥങ്ങള്‍ വിരകള്‍ ആഗിരണം ചെയ്യുന്നതിനാല്‍ കന്നുകുട്ടികള്‍ക്ക്‌ പോഷകക്കമ്മി ഉണ്ടാവുകയും ചെയ്യും. ശക്തിയായ വയറിളക്കം, തീറ്റയില്‍ വിരക്തി എന്നിവ ഉണ്ടാകുന്നു. കുടലില്‍ വച്ചു ചാകുന്ന വിരകളുടെ വിഷാംശം മൂലവും രോഗമുണ്ടാവാം. ചാണക പരിശോധനയിലൂടെ രോഗവിവരം മനസ്സിലാക്കാം. ചികിത്സാവിധികളിലൂടെ രോഗശമനം സാധ്യമാണ്‌.

ഹേമോങ്കസ്‌ (Haemonchus), ട്രക്കോസ്‌ട്രാഗൈല്‍സ്‌ (Trichostrongylus), ഈസോവാഗോസ്റ്റോമ (Oesophagostomia), ബ്യൂണോസ്റ്റോമ(Bunostomum) തുടങ്ങിയ ഉരുളന്‍വിരകളും കന്നുകാലികളെ ബാധിക്കാറുണ്ട്‌. ഇവയെല്ലാം തന്നെ കുടലിലെ ശ്ലേഷ്‌മസ്‌തരത്തെയാണ്‌ ആക്രമിക്കാറുള്ളത്‌. കുടലിലെ വ്രണങ്ങളിലൂടെയുള്ള രക്തസ്രാവം, പോഷകക്കമ്മി, നീര്‍വീക്കം എന്നിവയ്‌ക്കിതു കാരണമാകുന്നു.

മൊണീസിയാ ബെനഡിനി (Moneizia benedeni), മൊ. എക്‌സ്‌പാന്‍സാ (M.expansa)എന്നീ നാടവിരകളും പാരാംഫിസ്റ്റോമം, ഫേസിയോള എന്നീ പത്രവിരകളും കാലികളെ ബാധിക്കാറുണ്ട്‌.

സിസ്റ്റോസോമ നാഡലേ എന്നയിനം വിരയുടെ ബാധമൂലം കന്നുകാലികള്‍ക്ക്‌ സിസ്റ്റോസോമിയാസിസ്‌ എന്ന രോഗം ബാധിക്കുന്നു. നാസാരന്ധ്രഗാനുലോമ എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്‌. നാസികയിലെ സിരകളിലാണ്‌ ഈ വിരകള്‍ താവളമടിക്കാറുള്ളത്‌. നാസികാവിസര്‍ജ്യങ്ങളിലൂടെ പുറത്തുവരുന്ന ഇവ പരപോഷികളായ ഒച്ചുകളുടെ ശരീരത്തില്‍ വച്ചാണ്‌ ജീവിതചക്രം മുഴുമിപ്പിക്കുന്നത്‌. പരപോഷിയില്‍നിന്ന്‌ പുറത്തുവരുന്ന ഇവ വെള്ളത്തിലൂടെ കന്നുകാലികളുടെ ഉള്ളില്‍ ചെന്നു പറ്റുന്നു. മൂക്കില്‍ പുറ്റ്‌, രക്തസ്രാവം, തുമ്മല്‍ എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍. ഈ വിരകളുടെ അണ്‌ഡങ്ങള്‍ കാലികളില്‍ കൊമ്പര്‍ബുദത്തിനും വഴിയൊരുക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 5/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate