കേരളത്തിൽ പല നിരത്തുകൾക്കരികിലും ഏപ്രിൽ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാർക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഒരു മരമുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകൾക്ക് മാർക്കറ്റിലെ വിലകേട്ടാൽ നാം ഞെട്ടും. കിലോയക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദിമർദത്തിനും കൊളസ്‌ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ട ഞാവലാണ് ആ അത്ഭുദഫലം.
ജംബൂഫലമെന്ന് പുരാതന ഭാരതത്തിൽ പുകൾപ്പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവൽ. ശ്രീരാമനും സീതയും ല്ക്ഷ്മണനും തങ്ങളുടെ വനവാസക്കാലത്ത് കഴിച്ചിരുന്ന ഫലങ്ങളിൽ പ്രധാനപ്പെട്ടത് ഞാവൽ പഴമായിരുന്നു എന്ന സൂചന രാമായണത്തിൽ ഉള്ളതിനാൽ ഹിന്ദുക്കളുടെ ദൈവ വൃക്ഷമായും ഞാവൽ ആരാധിച്ചുവരുന്നു. ഗണപതീപൂജയ്ക്ക് പലയിടങ്ങളിലും ഇതിന്റെ കായകളും ഇലകളും ഉപയോഗിച്ചുവരുന്നു. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും പ്രശസ്തമായ ഫലവൃക്ഷത്തിന്റെ ജന്മദേശം ഏഷ്യാവൻകരയാണ്. ലോകത്തെ ആദ്യ സന്ദേശകാവ്യ കൃതിയെന്ന് നാം അഭിമാനിക്കുന്ന മേഘസന്ദേശത്തിൽ തന്റെ പ്രിയതമയ്ക്കുള്ള സന്ദേശം കൊടുത്തയക്കുന്ന യക്ഷൻ മേഘത്തിന് യാത്രയിൽ ദാഹം തോന്നിയാൽ ഞാവൽമരക്കൂട്ടത്തിൽ കെട്ടിനിൽക്കുന്ന വെള്ളം കുടിച്ച് ദാഹം തീരത്ത് പ്രയാണം ചെയ്താലുമെന്ന് നിർദേശിക്കുന്നു.
''ജംബൂകഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ''
എന്നാണ് വരികൾ
ഞാവൽ മരത്തിന്റെ ഇലകൾക്ക് വെള്ളം ശേഖരിച്ചുവെക്കാനുള്ള കഴിവിനെയാണ് ഇത് കാണിക്കുന്നത്.
അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാസ്ഥലങ്ങളിലും വളർന്നുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ. 20-30 മീ്റ്ററോളം പൊക്കംവെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാർത്താണുണ്ടാവുക ഇലയുടെ കനത്താൽ മിക്ക ഞാവൽ മരത്തിന്റെയും ശിഖരങ്ങൾ കനം തൂങ്ങിയാണ് നിൽക്കാറ്. പല ഹൈവേ നിരത്തുകളിലും തണൽമരമായിതിരഞ്ഞെടുക്കുന്ന മരമാണ് ഞാവൽ വേരുപിടിച്ചുകഴിഞ്ഞാൽ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണൽ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്.
മറ്റ് തണൽമരങ്ങളെ അപേക്ഷിച്ച് നല്ല ദീർഘായുസ്സുള്ള മരമാണ് ഞാവൽ. 100-120 വർഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവർഷം കഴിയുന്തോറും ഇതിന്റെ തൊലിക്ക് കട്ടികൂടിക്കൂടിവരുന്നു. പുൽവർഗത്തിൽ മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവൽ. കേവലും രണ്ടുവർഷംകൊണ്ടുതന്നെ 4-5 മീ്റ്റർ നീളം വെക്കുന്നതാണിത്. മുറിച്ച് കുറ്റിയാക്കിമാറ്റിയാലും പൊടിച്ച് വളർച്ചകാണിക്കും. നിറയെ ശാഖകളുണ്ടാകും. ചെറുപ്രായത്തിൽ മിനുസമാർന്ന കാണ്ഡം പ്രായമാവുന്തോറും അടർന്നുവീഴുന്നരീതിയിലേക്ക് മാറുന്നു. ഇലകൾക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികൾ കടുത്തവേനലിൽ ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും
നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് ഞാവൽ തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽല്ലൊയിടത്തും ഞാവൽ നാന്നായി കായ്ക്കാറുണ്ട്. തമിഴ്‌നാടിൽ വ്യാപകമായി ഞാവൽ മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവൽ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകളിൽ ഓരോന്നിലും ആറ് വിത്തുകൾ വരെ കാണും. അവശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽ ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. മുളച്ചുപൊന്തിയതൈകൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 10- 15 മീറ്റർ അകലം പാലിക്കാം. എന്നാൽ കാറ്റിനെപ്രതിരോധിക്കുന്ന ഞാവൽ പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ ഞാവൽ സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവർഷംകൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ചുമാറ്റിയാൽത്തന്നെപിന്നെയും നല്ലവളർച്ചകാണിക്കും.
ശീതവിര്യമുള്ളതെന്ന് ആയുർവേദത്തിൽ പറയപ്പെടുന്ന ഇതിന്റെ പാകമായപഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചെറിയചവർപ്പുകലർന്ന മധുരം നിറഞ്ഞപഴങ്ങൾക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്‌ളാവിൻ, നയാസിൻ, പാന്റോത്തൈനിക് അമ്ലം, വിറ്റാമിൻ ബി6, സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായതോതിൽ അടങ്ങിയിരിക്കുന്നു. ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഞാവൽ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്ഡുകൾ അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്. തണ്ടും ഇലയും ആന്റി ബയോട്ടിക് ശേഷികാണിക്കുന്നതിനാൽ ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീൻസിലും മറ്റ് പൂർവേഷ്യൻ രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു. ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങിലും തണൽ വൃക്ഷമായി വളർത്തിവരുന്ന ഇതിന്റെ കായകൾ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
9995873877
അവസാനം പരിഷ്കരിച്ചത് : 5/5/2020