കുറച്ചു കാലം മുൻപ് കോഴിക്കോട്ടെ ഏറ്റവും വലിയ സർക്കാർ ആസ്പത്രിയിലെ അസ്ഥിരോഗവിഭാഗത്തിൽ അല്പം പ്രായമായ ഒരാളെ ഒരപകടത്തിൽപ്പെട്ട് കൊണ്ടുവന്നു. അയാളുടെ വലതു കണങ്കാലിലെ എല്ലുകൾ നുറുങ്ങിപ്പോയിരുന്നു. ശസ്ത്രക്രിയകൊണ്ടുപോലും നേരെയാക്കാൻ സാധിക്കാത്ത കാലിന് പ്ലാസ്റ്ററിട്ട് അയാളെ വീട്ടിലേക്ക് വിട്ടു. രണ്ടുമാസം കഴിഞ്ഞ് അയാളെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. മധ്യവയസ്സ് പിന്നിട്ട അയാളുടെ പൊടിഞ്ഞ എല്ലുകളെല്ലാം യോജിച്ചിരിക്കുന്നു. അയാളുടെ ഭക്ഷണക്രമങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർമാർക്ക് അദ്ഭുതം ഇരട്ടിച്ചു. പുഴയുടെ സമീപത്ത് താമസിക്കുന്ന അയാൾ ഒന്നിടവിട്ട ദിവസങ്ങളിൽ തന്റെ ആഹാരത്തിൽ നല്ല മൂത്ത പച്ചക്കാലൻ ഞണ്ടിനെ ഉൾപ്പെടുത്തിയിരുന്നു. അതാണ് പൊട്ടിപ്പോയ ഞണ്ടിന്റെ കാല് വളരും പോലെ പെട്ടെന്നുതന്നെ അയാളുടെ കാലും യോജിച്ചത്. അതെ സില്ല സെറാറ്റ എന്ന ശാസ്ത്ര നാമമുള്ള പച്ച നിറത്തിലുള്ള മഡ് ക്രാബ് ആണ് ഇതിലെ നായകൻ അത്് കഴിക്കുന്നവർക്ക് എല്ലിന് ഉറപ്പു മാത്രമല്ല കർഷകർക്ക് നല്ല വരുമാനവും ലഭിക്കും.
കായലും പുഴയും വയലും ചേർന്നു കിടക്കുന്ന നമ്മുടെ ഭൂപ്രകൃതിയിൽ കായലിനോടും പുഴയോടും ചേർന്നുകിടക്കുന്ന വയലുകളിൽ ഒറ്റത്തവണ കൃഷിമാത്രമേ നടക്കൂ. പിന്നിട് അതിലേക്ക് ഓരുവെള്ളം കയറി പച്ചക്കറി കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയിലാകും എന്നാൽ
അവിടെ കിലോയക്ക് 1400 രൂപകിട്ടുന്ന ഇടവിളക്കൃഷിയിറക്കിയാലോ അവ നന്നായി വിളഞ്ഞാൽ കർഷകർക്ക് അതൊരു ഇരട്ടിമധുരമാകും. അല്പം അധ്വാനിക്കണമെന്നു മാത്രം.
കൃഷിയിറക്കാം
കൊയ്ത്തുകഴിഞ്ഞ് ഓരു വെള്ളം കയറിക്കിടക്കുന്ന പാടശേഖരങ്ങളായ തെക്കൻ കേരളത്തിലെ പൊക്കാളി വടക്കൻ കേരളത്തിലെ കൈപ്പാട് നിലങ്ങളാണ് പച്ചക്കാലൻ ഞണ്ടുകൃഷിക്ക് അനുയോജ്യം. പുഴയോരങ്ങളോട് ചേർന്ന നിലങ്ങളിലും കൈത്തോടുകളിൽ ബണ്ടുകെട്ടിയും ഇത്് ചെയ്യാവുന്നതാണ്.
ബണ്ടുകൾ ബലപ്പെടുത്താം
നെൽകൃഷി കൊയ്ത് ഒഴിഞ്ഞപാടങ്ങളിൽ ബണ്ടുകൾ ബലപ്പെടുത്തി കൃഷിചെയ്യാൻ ഉദ്ദേശിക്കുന്ന സഥലം വേർപെടുത്തി അടയാളപ്പെടുത്തി കെട്ടിയെടുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ബണ്ടുകൾ ബലപ്പെടുത്താൻ ഓല, മുള, ഈറത്തണ്ടുകൾ, കവുങ്ങ്, പതപ്പാത്തി എന്നിവ ഉപയോഗിക്കാം. ഇവയേതെങ്കിലും കൊണ്ട് വ്യത്യസ്ത രീതിയിൽ കെട്ടിയെടുത്ത ബണ്ടിന്റെ ഉൾഭാഗം ചെറിയകണ്ണിയുള്ള നൈലോൺ നെറ്റുകൊണ്ട് പൂർണമായും കവർചെയ്യണം. ഞണ്ടുകൾ മറ്റിടങ്ങളിലേക്ക് രക്ഷപ്പെട്ട് കൃഷി നഷ്ടത്തിലാവാതിരിക്കാനാണ് ഉൾവശം മൂടുന്നത്. അങ്ങനെ ഒരുക്കിയെടുത്ത ബണ്ടിലേക്ക് 50 മുൽ 150 വരെ ഗ്രാം തൂക്കമുള്ള ഞണ്ടിൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
വിത്തിറക്കാം
മികച്ചവിത്തുകളാണ് ഏതൊരുവിളയുടെയും മികച്ച വിളവിനും അടിസ്ഥാനം. നല്ല ആരോഗ്യമുള്ള ഞണ്ടിൻ കുഞ്ഞുങ്ങളെയാണ് വിത്തായി തിരഞ്ഞെടുക്കേണ്ടത്. ഞ്ണ്ടുകളിൽ പടം പൊഴിച്ച് പഞ്ഞി ഞണ്ടായിരിക്കുന്നവയെ കൊഴുപ്പിക്കാൻ ഒരു കാരണവശാലും ഉപയോഗിക്കരുത്. നാട്ടിലെ പുഴയിൽ നിന്ന് ശേഖരിച്ച് സ്വകാര്യ ഏജൻസികൾ വിൽപ്പനയ്‌ക്കെത്തിക്കുന്ന ഞണ്ടിൻ കുഞ്ഞുങ്ങളെയും കിലോയ്ക്ക് 900 രൂപവരെ വരുന്ന ജി.എൽ.ഗ്രേഡ് ഞണ്ടിൻ കുഞ്ഞുങ്ങളെയുമാണ് വിത്തായി ഉപയോഗിക്കാറ്. ഒരു തള്ള ഞണ്ട് മുട്ടയിടുമ്പോൾ ഏകദേശം നാലു ലക്ഷത്തോളം കുഞ്ഞുങ്ങളുണ്ടാകും എന്നാൽ അതിൽ വളരെ ചെറിയ ഒരംശം മാത്രമേ നിലനിൽക്കൂ. വെള്ളത്തിലെ ഉപ്പിന്റെ അളവ്, പി.എച്ച്. മൂല്യം ചെള്ളത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില എന്നിവയെല്ലാം ഇതിന്റെ നാലനിൽപ്പിനെ സ്വാധീനിക്കുന്നു ചെറിയ ഞണ്ടിൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ 36 ശതമാനം മാത്രമാണ് വളർച്ചാ ശേഷി.
തീറ്റ നൽകാം
ചതുശ്രഅടി ഒന്നിന് ഒരു ഞണ്ടിൻകുഞ്ഞ് എന്നതാണ് കണക്കെങ്കിലും. പല കൃഷിക്കാരും ഈ അനുപാതം കൃത്യമായി പാലിക്കാറില്ല. പാഴ്മത്സ്യങ്ങളും കോഴിവേസ്റ്റ് വൃത്തിയാക്കിയതും ഞണ്ടുകൾക്ക് തീറ്റയായിനൽകിവരുന്നു. വളർച്ചയുടെ ഇടവേളകളിൽ തോടു പൊഴിച്ചുകൊണ്ടിരിക്കുന്ന ശൽക്ക ജീവിയായ ഞണ്ടിന് ശരിക്കുള്ള തീറ്റകിട്ടിക്കഴിഞ്ഞാൽ ഓരോ തവണ തോടു പൊഴിക്കുമ്പോഴും വലുപ്പം ഇരട്ടിച്ചുകൊണ്ടിരിക്കും.
വിളവെടുക്കാം
സാധാരണ ഹാച്ചറികളിൽ വളർത്തിവലുതാക്കുന്ന ഞണ്ടിൻ കുഞ്ഞുങ്ങൾക്ക് ആറുമാസത്തിലധികം വളർച്ചവേണ്ടിവരുമ്പോൾ പാടങ്ങളിൽ ഓരു വെള്ളത്തിൽ വളരുന്നവ മൂന്നുമാസം കൊണ്ട് വിളവെടുക്കാനാകുന്നു. വിളവെടുക്കൽ ഒരു ശ്രമകരമായ ജോലിയാണ്
കോരുവലകൊണ്ട് പിടിച്ചെടുക്കുന്ന ഞണ്ടുകളെ അവയുടെ കാലുകൾ പൊട്ടിപ്പോവാതെ കടികിട്ടാതെ കാലുകൾ മടക്കികെട്ടി വില്പനയ്ക്ക് തയ്യാറാക്കണം. 750 ഗ്രാമിലധികം തൂക്കം വെക്കുന്ന എക്‌സ്.എൽ. ഞണ്ടിന് കിലോയ്ക്ക് 1400 രൂപയാണ് വിപണിവില. 500 മുതൽ 750 ഗ്രാം വരെയുള്ള ബിഗ് ഗ്രേഡിന് കിലോയ്ക്ക് 1000 രൂപയും 350 മുതൽ 500 വരെ തൂക്കമുള്ള സേ്മാൾ ഗ്രേഡിന് 700 രൂപവരെയും വില ലഭിക്കുന്നു.
വിദേശ രാജ്യങ്ങളിൽ ആഡംബര ഭക്ഷണസാമഗ്രികളുടെ കൂട്ടത്തിൽ പെട്ടിരിക്കുന്ന ഞണ്ടിന് മോഹവിലയാണ് ലഭിക്കുന്നത്.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com