অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയും കൃഷിഗീതയും

കൃഷിയും കൃഷിഗീതയും

ആമുഖം

നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സി.എ. ഇന്നസ്, ഐ.സി.എസ്. തയ്യാറാക്കി 1908-ൽ പ്രസിദ്ധപ്പെടുത്തിയ "മലബാർ ഗസറ്റിയറി'ൽ കാണുന്ന മലബാറിലെ കൃഷിയെക്കുറിച്ചുള്ള പ്രസ്താവന താഴെ ചേർക്കുന്നു: "(മലബാറിൽ) പിഴയ്ക്കാത്ത മഴയുടെ സാന്നിധ്യത്തിൽ നടക്കുന്ന കാര്യക്ഷമമല്ലാത്ത കൃഷിയോട് പ്രകൃതി എളുപ്പം പ്രതികരിക്കുന്നതുകൊണ്ട് മിതമായ തോതിൽ വിളവുകളുണ്ടാവുന്നു. ഇതിനാൽ പ്രകൃതിയുമായുള്ള നിരന്തരമായ പോരാട്ടം കർഷകന്റെ ധിഷണയെ മൂർച്ചയുള്ളതാക്കുന്നില്ല. ഭൂമിയെ ഇടവിടാതെ ഉപയോഗിക്കുന്നു; അതിനു വിശ്രമം നല്കുന്നില്ല. വിളവെടുക്കുമ്പോൾ മണ്ണിനു നഷ്ടപ്പെടുന്നത് വളം ചേർത്ത് പരിഹരിക്കപ്പെടുന്നില്ല. മാത്രമല്ല, ധാന്യങ്ങൾ കൃഷി ചെയ്യുന്നവൻ മൂലധനമില്ലാത്ത പാപ്പരായ കുടിയാനാണ്; അയാൾ പല തട്ടുകളിലായി പാട്ടം നല്കുന്ന വ്യവസ്ഥയ്ക്കു വിധേയനാണ്. അയാളെ കടുംകൃഷി (Intensive Cultivation) ചെയ്യാൻ യാതൊന്നും പ്രേരിപ്പിക്കുന്നില്ല.'

(C.A, Innes, I.C.S. Madras District Gazetteers Malabar, F.B, Brans, ed. Madras, Reprint 1951)

നിരീക്ഷണവിവരണവിദഗ്ധനായ സായ്പ് വടക്കൻ കേരളത്തിലെ കൃഷിയെയും കൃഷിക്കാരനെയും കുറിച്ച് താഴെ ചേർക്കുന്ന കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്:

  • കൃഷി ചെയ്യുന്നത് കാര്യക്ഷമമല്ലാത്ത വിധത്തിലാണ് (Inefficient Cultivation).
  • മിതമായ തോതിൽ മാത്രം വിളവുകളുണ്ടാവുന്നു.
  • പ്രകൃതിയുമായി നിരന്തരമായ പോരാട്ടം ഇവിടെ നടക്കുന്നില്ല.
  • കർഷകന്റെ ബുദ്ധി വികസിക്കുന്നില്ല.
  • ഭൂമിയെ ഇടവിടാതെ ഉപയോഗിക്കുന്നു.
  • ഭൂമിയിൽ വളം ചേർക്കുന്നില്ല.
  • ധാന്യക്കുപ്പിയിലേർപ്പെടുന്നവൻ മൂലധനമില്ലാത്ത ദരിദ്രനാണ്.
  • കർഷകൻ കടുംകൃഷിയിൽ തത്പരനാവുന്നില്ല.

ഇത് ഇന്നു വായിക്കുന്ന ആർക്കും ഇക്കാര്യങ്ങളെല്ലാം തികച്ചും ശരിയായിരുന്നിരിക്കാം എന്ന തോന്നലാണുണ്ടാവുക. സായ്പ്‌ നേരിട്ടു കണ്ട കാര്യങ്ങളെക്കുറിച്ചാണല്ലോ എഴുതുന്നത്. നിരീക്ഷണപടുക്കളായ സായ്പന്മാർ എത്ര കണിശമായി വസ്തുതകൾ രേഖപ്പെടുത്തിയിരിക്കുന്നു എന്നു തോന്നിപ്പോവും.

അതോടുകൂടി കേരളത്തിലെ പഴയ കൃഷിയെക്കുറിച്ചുള്ള ആധികാരികപ്രസ്താവനയായി ഇതിനെ കണക്കാക്കുകയും ചെയ്യാം.

അങ്ങനെ ചെയ്യുമ്പോൾ പക്ഷേ "ഭൂത'ത്തിന്റെ ഒരുതരം കെണിയിലാണ് നാം പെടുന്നത്. ഒരു നൂറ്റാണ്ടിലേറെക്കാലം സായ്പിന്റെ നേരിട്ടുള്ള ഭരണത്തിൽ കഴിഞ്ഞ പ്രദേശത്തെ കൃഷിയെയാണ് ഇവിടെ വിവരിക്കുന്നത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാതെ രൂപീകരിക്കുന്ന ഏതു ധാരണയും വികലമായിരിക്കാം. ബ്രിട്ടീഷ് ഭരണത്തിനു മുൻപുള്ള കേരളത്തിലെ കൃഷിരീതികളെന്തായിരുന്നു? ഈ ചോദ്യത്തിനുത്തരം നല്കാൻ ശ്രമിക്കുമ്പോൾ പരിശോധിക്കേണ്ട അതിപ്രധാനമായൊരു കൃതിയാണ് കൃഷിഗീത.

കൃഷിഗീതയെക്കുറിച്ച് കെ.പി. പത്മനാഭമേനോൻ കൊച്ചി രാജ്യചരിത്രത്തിൽ ഇങ്ങനെ എഴുതുന്നു: 'കേരളത്തിൽ പുരാതനകാലം മുതൽ നടത്തി.പ്പോന്ന കൃഷിസമ്പ്രദായത്തെ വിവരിക്കുന്നതായി കൃഷിഗീത എന്ന ഒരു പാട്ടു കാണുന്നുണ്ട്. പരശുരാമമഹർഷി കേരളബ്രാഹ്മണർക്കു പറഞ്ഞുകൊടുത്ത ഉപദേശമായിട്ടാണ് കാണുന്നത്. എന്നാൽ, വിത്തുകളുടെ പേരുകൾ പറയുന്ന കൂട്ടത്തിൽ 'ചീനി' മുളക് എന്നും "പറങ്കി'മുളക് എന്നും പറഞ്ഞുകാണുന്നതു കാണുമ്പോൾ ഈ 'ഗീത' പോർച്ചുഗീസുകാർ മലയാളത്തിൽ വന്നതിന്റെ ശേഷം ഉണ്ടായി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ കൃഷിപ്പാട്ടിൽ നിന്ന് മലയാളരാജ്യത്ത് പഴമയിൽ നടന്നുപോന്ന കൃഷിസമ്പ്രദായം അറിവാൻ വഴിയുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണത്തിനടിസ്ഥാനം കീഴ്നടപ്പായിരിക്കണമെന്നുള്ളത് സംശയരഹിതമാണ്.

'ഗീത'യ്ക്ക് ഒന്നിലധികം പാഠങ്ങൾ കാണുന്നതായി പത്മനാഭമേനോൻ തന്നെ മറ്റൊരിടത്തു പറയുന്നുണ്ട് (പു.289). എന്റെ പക്കലുള്ള കൃഷിഗീതയുടെ കോപ്പിയിൽ "ചീനി'മുളകിനെക്കുറിച്ചോ "പറങ്കി'മുളകിനെക്കുറിച്ചോ പ്രസ്താവമില്ല.

തിരുവാതിര ഞാറ്റുനില തന്നിൽ

ഒരുമ്പെട്ടു നടേണം മുളകുകൾ

എന്നു മാത്രമാണ് മുളകുകൃഷിയെപ്പറ്റി ഇതിൽ പറയുന്നത്. ഇത് കുരുമുളകു കൃഷിയെക്കുറിച്ചാവാം.

കുറെക്കാലം വാമൊഴിയായി നിലനിന്ന കൃഷിയെക്കുറിച്ചുള്ള അറിവ് പിന്നീട് പല ഘട്ടങ്ങളിലായി ഓലയിൽ എഴുതപ്പെട്ടിരിക്കാം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അച്ചടിക്കപ്പെട്ടപ്പോൾ ഇത് പല പാഠങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. ഏതായാലും ബ്രിട്ടീഷ് ഭരണം കേരളത്തിലുറയ്ക്കുന്നതിനു വളരെ മുൻപുതന്നെ 'കൃഷിഗീത' ('കൃഷിപ്പാട്ട്' എന്നും അറിയപ്പെടുന്നത്) എഴുതപ്പെട്ടതായി കരുതാമെന്നു തോന്നുന്നു. വാമൊഴിയിൽ രൂപപ്പെട്ടത് അതിനൊക്കെ എത്രയോ മുൻപായിക്കൂടെന്നില്ല.

കേരളം സൃഷ്ടിച്ച് തങ്ങൾക്കു നല്കിയ പരശുരാമനോടു ഭൂസുരന്മാർ കൃഷി ചെയ്യും പ്രകാരങ്ങളൊക്കെയും' കല്പ്പിച്ചരുളണമെന്ന് അഭ്യർഥിച്ചതനുസരിച്ച് ഭാർഗവരാമൻ കൃഷിയെക്കുറിച്ച് പറയുന്നത് പോലെയാണ് ‘ഗീത’ ചമച്ചിട്ടുള്ളത്‌.

എങ്കിലോ നിങ്ങൾ കേട്ടാലുമേവരും

ശങ്ക കൂടാതെയുളള കൃഷിവിധം

എന്നിങ്ങനെ പരശുരാമൻ തുടങ്ങുന്നു.

കൃഷി ചെയ്തു കഴിയാത്തവർക്കൊരു

വഴിയില്ല പിഴപ്പിനു ഭൂതലേ

ദാരിദ്യങ്ങൾ കളയേണമെങ്കിലോ

നേരത്ത് കൃഷി ചെയ്യേണമേവരും

ഈ വിവരണം ഒട്ടുംതന്നെ അലസമായ കൃഷിയെയല്ല സൂചിപ്പിക്കുന്നത്.

വരുംകാലത്തേക്കുളെളാരു കോപ്പുക

ളൊരുമ്പെട്ടു കരുതണം മുൻപിലേ

എന്നുതുടങ്ങി മുൻകൂട്ടി ആവശ്യമായ ഒരുക്കങ്ങളെക്കുറിച്ച് കണിശമായി വിവരിക്കുന്നു. ആദ്യം തൊഴുത്തുണ്ടാക്കേണ്ടതിനെപ്പറ്റി പറയുന്നു. അതിനടുത്തുതന്നെ വളക്കുഴിയുണ്ടാക്കുന്നതിനെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.

കന്നുകളെ

രാത്രിനേരം പിരിയാതെ തീനിട്ടു

നേത്രങ്ങൾകൊണ്ട് താൻ തന്നെ നോക്കണം.

പിന്നെ പണിയായുധങ്ങളെല്ലാം ഒരുക്കിവെക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. കൊഴു, കൊടുവാൾ, മഴു, കൈക്കോട്ട്, കുഴികുത്തി, അരുവാള്, കോടാലി, കുട്ട,വട്ടി-ഇതെല്ലാം തയ്യാറാക്കിവെക്കണമെന്ന് നിർദേശിക്കുന്നു. പണിക്കാരുടെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്.

പണിയാളർ മികവായിട്ടില്ലാഞ്ഞാൽ

പിന്നെയും കടമേവനും നിർണയം

നശിച്ചു കൃഷി ചെയ്യുന്ന കാലത്തു

പണക്കാരനും വീഴും കടത്തിന്മേൽ

പണിയിച്ചവൻ തന്നെ പണിയാളർക്ക് 'വല്ലി' (ഉത്പന്നത്തിൽ പങ്ക്-കൂലി) വഴിപോലെ കൊടുക്കണമെന്നാണ് നിർദേശം. തുടർന്നുള്ളത് കൃഷിക്കാർക്കുണ്ടായിരിക്കേണ്ട ചില മര്യാദകളെയും നിഷ്ഠകളെയും കുറിച്ചുള്ള വിവരണമാണ്. ഇവ അക്കമിട്ടു താഴെ ചേർക്കുന്നു:

  • വഴി കെട്ടി അടയ്ക്കാൻ പാടില്ല.
  • ഭൂമിയുടെ അതിരിനപ്പുറത്തേക്ക് (അന്യന്റെ സ്ഥലത്തേക്ക്) ‘നീക്കി’ കൃഷി ചെയ്യരുത്.
  • ഉറക്കത്തിൽ ഏറെ താത്പര്യമുളളവരാവരുത് (അലസരാവരുത്).
  • ഗുരുഭക്തിയും ഈശ്വരഭക്തിയുമുണ്ടാവണം.
  • ‘ചിത്തത്തിൽ കരുണയില്ലാതീടുന്ന മത്തന്മാരാരും വേണ്ട കൃഷിയിങ്കൽ.'
  • വിഷയത്തിൽ ആസക്തി പെരുത്തവരും വേണ്ട.
  • കളവുള്ളവരാരും കൃഷിക്കാരായി നടക്കേണ്ട.
  • "മധ്യേ മധ്യേ മധുപാനം ചെയ്യുന്ന ബുദ്ധികെട്ടവർ വേണ്ടാ കൃഷികരേ, '
  • ശരിക്ക് കണക്കു ബോധിപ്പിക്കാൻ കഴിയാത്തവരും കൃഷിക്കു കൊള്ളില്ല.

ഇതിനുശേഷം 'വെള്ളംതന്നെ കൃഷിക്കു പ്രമാണ'മെന്നു പറഞ്ഞുകൊണ്ട് വളം ചെയ്യുന്നതിന്റെ പ്രാധാന്യത്തിലേക്കു കടക്കുന്നു.

വളം പാടത്തിടാഞ്ഞാലൊരിക്കലും

തെളിവില്ല വിതച്ചാലും നട്ടാലും

അതുതന്നെയുമല്ല വിളവിങ്കൽ

അതികഷം കുറച്ചിലുമായ് വരും.

കൃഷിഭൂമിക്കിടയിലെ വരമ്പുകൾ വെട്ടിക്കുറയ്ക്കുന്നവരെ 'പെരുമ്പോണ്ടടിക്കേണം നുറുങ്ങവേ, എന്ന നിർദേശമുണ്ട്. വരമ്പിന്മേലുള്ള പുല്ലെല്ലാം കളയണമെന്നു പ്രത്യേകം പറയുന്നു. പിന്നെ കൃഷിക്കാരൻ മഴയ്ക്കു മുൻപ് ഏതെല്ലാം വിധത്തിൽ ഒരുങ്ങണം എന്നു പറയുന്നു. വിറക് നല്ലപോലെ കരുതണം. വേലിയൊക്കെ കെട്ടി "അഴകു പടുക്കേണം' പടി (കടമ്പ) ഉറപ്പിക്കണം. പുളി, ഉപ്പ് ചേർത്ത് വെക്കണം. നല്ലെണ്ണ, വെളിച്ചെണ്ണ, പൂവ്വത്തെണ്ണ, കൊട്ടയെണ്ണ എന്നിവയൊക്കെ ഭരണിയിൽ സംഭരിക്കണം. പുര കെട്ടിമേയണം. നെല്ല് പുഴുങ്ങിയുണക്കി വെക്കണം. എല്ലാം സൂക്ഷിച്ച് ശ്രദ്ധിച്ച് മുൻകരുതലോടെ ചെയ്യുന്നതിലാണ് ഊന്നൽ-

സംഗ്രഹിക്കണം സൂക്ഷിച്ചവയെല്ലാം

സംഗ്രഹചിത്തന്മാരെന്നറിഞ്ഞാലും

മണ്ണൊരുക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. പാഴ്ക്കാടുകളൊക്കെ വെട്ടിച്ചുടണം, കട്ടയൊക്കെ തകർത്തു പൊടിക്കണം, ചാരം വളരെ കോരി മണ്ണിലിടണം-എന്നിങ്ങനെ, വേനല്ക്കാലത്തു നനച്ചുണ്ടാക്കേണ്ട സസ്യങ്ങളെക്കുറിച്ചും പറയുന്നു.

നനച്ചുണ്ടാക്കീട്ടുളെള്ളാരു സസ്യാദി

മനസ്സിന്നേറെ സൗഖ്യമഹോ! നൃണാം

നനച്ചേമ്പ്, കയ്പ, പടവലം, വഴുതിന, അറച്ചീര, ചെറുചീര, തണ്ടൻചീര, വെള്ളരി, കുമ്പളം, വെള്ളിത്തണ്ടൻ പയറ് എന്നിവയൊക്കെ നട്ടുനനച്ചുണ്ടാക്കാനാണ് ആഹ്വാനം. ഓരോന്നിനും പറ്റിയ വളങ്ങളെക്കുറിച്ചും മറ്റും നിർദേശങ്ങളുണ്ട്.

ചിതറുന്ന ദിക്കിലിവയൊന്നും

മുതിർന്നുണ്ടാക്കരുതു വൃഥാവേല

തുടങ്ങിയുള്ള താക്കീതുകളുമുണ്ട്. "ഗീത'യുടെ രണ്ടാംപാദത്തിൽ മഴയുടെ ആരംഭംതൊട്ട് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്നു. ഇടമഴയുണ്ടാവുമ്പോൾത്തന്നെ നിലം വെടിപ്പായി ഉഴണം (ഒട്ടും നനവില്ലാത്തപ്പോൾ ഉഴുത് കന്നിനെ കൊല്ലരുത്' എന്ന് പ്രത്യേകം പറയുന്നുണ്ട്). പത്തു ചാലിൽ കുറയാതെ പൂട്ടണം. കഴായു കിളച്ചു വരമ്പ് പൊതിയണം. ഓരോ ഞാറ്റുവേലയില്‍ ചെയ്യേണ്ട പണി പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇവിടെ ആറുതരം കൃഷി

ശത്രുക്കളുണ്ടെന്നു പറയുന്നുവെങ്കിലും അതിൽ നാലെണ്ണം മാത്രമേ തിരിഞ്ഞു കിട്ടുന്നുള്ളൂ.

  • തുമ്പ് കരിയുന്ന രോഗം (കാരോലത്തുമ്പ്‌)
  • കാനല്‍ (തണല്‍)
  • കരിഞ്ചാഴികൾ (കൃഷി നശിപ്പിക്കുന്ന പ്രാണികൾ)
  • കളകള്‍

ഏതെല്ലാം ഭൂമിയിലാണ് നല്ല വിളവുണ്ടാവുക എന്ന് തിരിച്ചറിയുന്നുണ്ട്.

കൊളനീരും വനനീരും കൽനീരും

വളനീരും മലനീരുമൂർനീരും

ആറു നീരൊഴുകീടുന്ന ഭൂമിയിൽ

ഏറെയുണ്ട് വിളവെന്നു നിർണയം.

എല്ലായ്പോഴും വെള്ളം കെട്ടിനിലക്കുന്നതും കാട്ടുചേമ്പ് വളർന്നുനില്ക്കുന്നതുമായ സ്ഥലത്തും വേലിയേറ്റമുള്ള (ആറ്റുവേലിയുള്ള') ഭൂമിയിലും വെളളം ഒലിച്ചുകൊണ്ടിരിക്കുന്ന (അഴികണ്ണികളായുള്ള) പാടത്തും "വഴിപോലെ വിളവില്ല നിർണയം.'

മണലും മണ്ണും കൂടിയ ഭൂമിയിൽ

പണിയേണം വളമിട്ടിട്ടേവരും

മൂന്നാംപാദത്തിൽ പലതരം കൃഷികളെക്കുറിച്ചു പറയുന്നു. താണനിലത്തെ കോൾക്ക്യഷിയെപ്പറ്റി പ്രത്യേകം പറയുന്നുണ്ട്. ജലം വാർത്തു നടത്തേണ്ട കോൾക്ക്യഷിയുടെ വിഷമതകൾ പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്.

കോളു മുങ്ങിപ്പോകാതെയിരിക്കണം

കോളുള്ളോർക്കാളങ്ങേറെയുണ്ടാക്കണം

പുഞ്ചക്കുഷിയെക്കുറിച്ചും പറയുന്നു. പറ്റിയ വിത്തുകൾ നിർദേശിക്കുന്നു. പുഞ്ചപ്പറമ്പുകളിൽ പയറും ഉഴുന്നും ചാമയും തിനയും വിതയ്ക്കണം. എവിടെയെല്ലാം വിതയ്ക്കരുത് എന്നും പറയുന്നുണ്ട്.

കേട്ടാലും നിങ്ങൾ തുമ്പയേറീടുന്ന

ചെങ്ങണയെന്ന പുല്ലുമിരുവുളു

കാട്ടിലെങ്ങും വിതച്ചാലുണ്ടായിടാ

മുള്ള കാടതിലൊന്നും വിതയ്ക്കേണ്ട

ഞാറുണ്ടാക്കുന്നത് ഒരു പ്രധാനകാര്യമായി കാണുന്നുണ്ട്.

ഞാറുണ്ടാക്കപ്പോകാത്തവർക്കാകുന്നു

പോറയെന്നുള്ള നാമമറിഞ്ഞാലും

എട്ടു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

നട്ടീടും ഞാറു പാകരുതാരുമേ

ഞാറ്റിനു മൂപ്പു മുപ്പതു നാളല്ലോ

ചേറ്റിലും പൊടിയിൽത്തന്നെയെങ്കിലും

നല്ലപോലെ നിലം ഉഴുന്നതെങ്ങനെയെന്ന് വിവരിക്കുന്നു:

കരി നന്നായി താത്തിക്കെട്ടീട്ടുട

നൊരുമ്പെട്ടങ്ങുഴേണം പ്രതി പ്രതി

മുന്‍പില്‍ പൂട്ടുന്ന കന്നിനെ വേറിട്ട-

ങ്ങമ്പോടെ ഭരിക്കേണം വിശേഷിച്ചും.

തെളിച്ചിട്ടങ്ങു തന്നെയുണേണമേ

കളിച്ചിട്ടും തയരുതു കന്നിനെ...

ഇതിനുശേഷം തെങ്ങുകൃഷിയെക്കുറിച്ചാണ് പറയുന്നത്.

പന്തീരാങ്ങാരുപോലെ കാച്ചുള്ള

പന്തൽ തെങ്ങിന്മേൽ മൂപ്പിച്ചു നിർത്തണം.

വിത്തുതേങ്ങയിറക്കീട്ടു മെല്ലവേ

പത്തനങ്ങളരി മുളപ്പിക്ക...

തുടർന്ന് കവുങ്ങ്, പിലാവ്, വാഴ, പന, മുളക് എന്നിവയെല്ലാം കൃഷി ചെയ്യാനുള്ള നിർദേശങ്ങൾ തരുന്നു. ഇതിൽ ചിലതിന്റെ ഗുണസിദ്ധികളെക്കുറിച്ച് രസകരമായ ചില സൂചനകളുണ്ട്.

തെങ്ങുവെക്കുന്ന മാനുഷരെല്ലാരും

പൊങ്ങിടാതെയിരിക്കുന്നു സ്വർഗത്തിൽ

നല്ല നല്ല പനസങ്ങളുണ്ടാക്കി

ക്കൊള്ളുന്ന നരന്മാർക്കു സുഖമിഹ

യമകിങ്കരന്മാരാരുമവരുടെ

സമീപത്തു വരാ യമശാസനാൽ

ഇന്ന് മലയാളികൾ ചക്ക തിന്നുന്നത് ഏതാണ്ട് നിർത്തിയിരിക്കുന്നു എന്നുതന്നെ പറയാം. പിലാവിനെ മരപ്പണിക്കു പറ്റിയ മരമായി മാത്രം കരുതുന്നു. പക്ഷേ, മുൻപ് ചക്ക വിശേഷഭക്ഷണമായി കണക്കാക്കിയിരുന്നു. സാമൂതിരിപ്പാട് ആദ്യഘട്ടത്തിൽ വിശിഷ്ടാതിഥികളായി കരുതിയ വാസ്കോ ഡ ഗാമയ്ക്കും കൂട്ടുകാർക്കും ചക്കയാണ് കൊടുത്തത്. 'മന്തികൾ എഴുനീറ്റു വായിപൊത്തി നില്ക്കുമ്പോൾ, കപ്പിത്താൻ (ഗാമ) തിരുമുമ്പിൽ ചെന്നു മൂന്നു വട്ടം തൊഴുതു. രാജാവ് ആയാസം നിമിത്തം അവരെ ഇരുത്തി ചില സൗജന്യവാക്കുകൾ കല്പിച്ചശേഷം പനസവും വരുത്തി കൊടുത്താറെ, അവർ ഭക്ഷിക്കുന്നതു കണ്ടപ്പോൾ ചിരിച്ചു'- ഹെർമൻ ഗുണ്ടർട്ട്, കേരളപ്പഴമ, ഒന്നാം പതിപ്പ്. ഇവിടെ നടക്കാവു വെക്കുന്നതിനെക്കുറിച്ചും പൂന്തോട്ടമുണ്ടാക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.

ഇങ്ങനെ "മലയാളത്തിലുള്ളവ മങ്ങിടാതെ' പറഞ്ഞതിനുശേഷം 'പരദേശത്തു വാഴുന്ന മാർഗവും' പറയുന്നുണ്ട്. അന്ന് മലയാളനാട്, പരദേശം എന്ന വേർതിരിവുണ്ടായിരുന്നു എന്നു മാത്രമല്ല, പരദേശത്തെക്കുറിച്ചുള്ള അറിവ് അനാവശ്യമെന്ന ബോധമുണ്ടായിരുന്നില്ല എന്നും ഇതു സൂചിപ്പിക്കുന്നു.

നാലാംപാദത്തിലുള്ളത് പ്രധാനമായും കൃഷിക്കു പറ്റിയ കാലത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ഏതു ദിവസം, ഏതു സമയത്ത് പലതരം കൃഷിപ്രവൃത്തികൾ ചെയ്യണമെന്ന് നിർദേശിക്കുന്നു. പിന്നെ ഓരോ വർഷത്തെയും മഴയുടെ അളവ് (എത്ര 'പറ' മഴ എന്നത്) എങ്ങനെ വിഷുസംക്രമത്തിന്റെ ആഴ്ചനോക്കി ഗണിക്കണമെന്നു വിവരിക്കുന്നു. തുടർന്ന് കാലികളുടെ ലക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. പ്രധാനമായും കൃഷിപ്പണിക്കു പറ്റുന്ന മൂരികളെ (കാളകളെ)ക്കുറിച്ചു പറയുന്നു പോത്തുകളെക്കുറിച്ചും പറയുന്നുണ്ട്.

കൃഷിഗീതയില്‍ പറയുന്ന നെൽവിത്തുകളുടെ കാര്യം ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധേയമാണ്.

ചെന്നെല്ല്. കരിഞ്ചന്നെല്ല്, കുട്ടിവിത്ത്, കുറുഞ്ഞി, കോഴിവാലൻ, വെള്ളക്കോഴിവാലൻ, പൊന്നാരിയൻ, കഴമ, പറമ്പൻ കഴമ, മുണ്ടകൻ, അരിക്കിരാലി, പയ്യനാടൻ, ഒന്നിടിയൻ, മൂവാലി, പുത്തനാടൻ, മോടൻ, ചെറുമാടൻ, മലയുടുമ്പൻ, കരിമ്പാല, ആരിയൻ, കാളി, വട്ടൻ, മുണ്ടപ്പള്ളി, നവര, കോഴിവാള, കുട്ടനാടൻ, ചെപ്പിലക്കാടൻ, കൂവളക്കാടൻ, കുമ്പളവൻ, ചെന്താർമണിയൻ, വെള്ളത്തായൻ, കരിങ്കാളി, അരിക്കുറുമ, ആരിയങ്കാളി, തനിക്കാളി, ചേരണാലി, സ്വർണാലി, കറുത്ത എരുമക്കാലി, ചിറ്റേണി, കാടക്കഴുത്തൻ, വെള്ളക്കുറുഞ്ഞി, കരിങ്കുറുഞ്ഞി, അന്നച്ചെമ്പാൻ, കല്ലുണ്ടച്ചെമ്പാൻ, ചെഞ്ചമ്പാൻ, ഈർക്കിലിച്ചെമ്പാൻ, കോതമ്പുചെമ്പാൻ, വെട്ടികുട്ടാടൻ, പാണ്ടി, ചെറുപാണ്ടി, ആനക്കൊമ്പൻ, തുളുനാടൻ, ചെറ്റാരിയൻ, മണലാരിയൻ, കറുത്ത കുറുവ, കുറുവ, പറമ്പൻ, ചെറിയ പറമ്പൻ, അയനി, ചെറിയാരിയൻ, പൊക്കാളി, ചെറുപൊക്കാളി, കൂര, കാടക്കഴുത്തൻ, കൊളവാഴ, വെള്ളകുട്ടാടൻ സീതഭോഗം, ഉഴുതുവിരട്ടി, എടക്കുറുമ, കാര, വശനം, ചെമ്പാവ്, മുളകുചെമ്പാവ്, ചീരകച്ചെമ്പാവ്, കൽക്കുമ്മായൻ, പൂങ്കാര, തിരുപ്പുകിൽ, കുങ്കുമച്ചെമ്പാവ്, വെളളക്കാരു, എളക്കാരു, പുഴുകുചെമ്പാവ്, ചെമ്പളം, പൂമ്പാള, മട്ടക്കാരു-ആകെ 87 തരം. ഒരേ തരം വിത്ത്, പല പ്രദേശത്ത് പല പേരിലറിയപ്പെടുന്നതിനാൽ ഇതിൽ എണ്ണം പെരുകിയിട്ടുണ്ടാവാം, എന്നാലും ഏതാണ്ട് അമ്പതിലധികം തരത്തിലുള്ള നെൽവിത്ത് ഇവിടെ ഉണ്ടായിരുന്നു എന്നുതന്നെ കരുതണം.

അടുത്ത കാലത്ത് അത്യുത്പാദനശേഷിയുള്ളത് എന്നൊക്കെ വിശേഷിപ്പിക്കുന്നതരം വിത്തുകൾ - വളരെയധികം രാസവളം ചേർത്തു കീടനാശിനികളെക്കൊണ്ടു സംരക്ഷിച്ചാൽ മാത്രം വിളയുന്ന തരമായി രൂപപ്പെടുത്തിയ വിത്തുകൾ - വന്നതോടെ പഴയ നെൽവിത്തുകൾ ഏറെയും മലയാളനാട്ടിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നമുക്കു നഷ്ടപ്പെട്ട അവയെല്ലാം അമേരിക്കൻ ലബോറട്ടറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. ഇനി അവ നമുക്ക് ഉപയോഗിക്കാൻ കിട്ടണമെങ്കിൽ അമേരിക്കൻ 'പേറ്റന്റ് നിയമമനുസരിച്ച് വലിയ അവകാശത്തുക, നല്കേണ്ടിവരും. ഇക്കാര്യം പരശുരാമനറിഞ്ഞാൽ ആ സമ്പത്തെല്ലാം നശിപ്പിച്ച നമുക്കാണ്- 'പോറയെന്നുള്ള നാമമറിഞ്ഞാലും' എന്നു പറയുമായിരിക്കും!

ഇത്രയൊക്കെ വിശദമായ കൃഷിബോധമുണ്ടായിരുന്നവരെക്കുറിച്ചാണ് ഇന്നസ് സായ്പ്കാര്യക്ഷമമല്ലാത്ത കൃഷി ചെയ്യുന്നവരെന്നും, മിതമായ തോതിൽ മാത്രം വിളവുണ്ടാക്കുന്നവരെന്നും, പ്രകൃതിയുമായി നിരന്തരം പോരാട്ടം നടത്താത്തവരെന്നും, വളം ചേർക്കാത്തവരെന്നും, കടുംകൃഷിയിൽ താത്പര്യമില്ലാത്തവരെന്നും മറ്റും എഴുതിയത്. സായ്പന്മാരുടെ ആധിപത്യം നിലനിന്ന നൂറിലേറെ വർഷക്കാലത്ത് മറ്റു പലതിലുമെന്നപോലെ കൃഷിക്കാര്യത്തിലും മലയാളി പാപ്പരായി എന്നതാണ് സത്യം. ഈ മാറ്റം എങ്ങനെ, ഏതെല്ലാം കൊളോണിയൽ നയങ്ങളുടെ ഫലമായി സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണ ഗവേഷണങ്ങളാണ് ഇന്നാവശ്യം. അങ്ങനെ കണ്ടെത്തുന്ന കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാവണം നമ്മുടെ കൃഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. അല്ലാതെ നമ്മുടെ നാടൻകൃഷി പിന്നാക്കാവസ്ഥയിലായിരുന്നു എന്നു ധരിച്ചുകൊണ്ട് അതിൽ മെച്ചമുണ്ടാവാൻ സായ്പിന്റെ കൃഷിപാഠങ്ങൾ പഠിക്കാനൊരുങ്ങുന്ന രീതി കീടങ്ങളെക്കാളേറെ ഇന്നാട്ടിലെ കൃഷിക്കു നാശം ചെയ്തേക്കും.

ഡോ. എം. ഗംഗാധരൻ

ഉത്തരകേരളത്തിലെ വിത്തുപാട്ടുകൾ

മാനവസംസ്കൃതിയുടെ ഒരു ഭാഗമാണ് ഉത്പാദനപ്രക്രിയ. ജീവസന്ധാരണത്തിന് ആവശ്യമായ വസ്തുക്കളുടെ ഉത്പാദനവും ശേഖരണവും എല്ലാകാലത്തും ഒരേവിധമായിരുന്നില്ല. കായ് കനികളും കിഴങ്ങുകളും ശേഖരിച്ചും നായാടിയും ജീവിച്ചിരുന്ന മനുഷ്യർ കാർഷികവൃത്തിയിലേക്കു നീങ്ങിയത് പുതിയൊരു സംസ്കാരത്തിന്റെ ഉദയത്തെയാണ് സൂചിപ്പിക്കുന്നത്. നവശിലായുഗത്തിലാണ് കാർഷികവൃത്തിയുടെ തുടക്കമെന്നാണ് നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. കാർഷികവൃത്തിയിൽ പുനംകൃഷിയാണ് പ്രാക്തനമായത്. സ്ഥലം മാറിമാറി താമസിക്കേണ്ടി വന്നിരുന്ന കാലങ്ങളിൽ പുനംകൃഷി നടത്തുവാൻ പ്രയാസമുണ്ടായിരുന്നില്ല. പുതിയ സ്ഥലങ്ങളിൽ മാറിമാറി കൃഷി നടത്തുന്ന സമ്പ്രദായമാണ് പുനംകൃഷി. സ്ഥിരമായ

കൃഷിഭൂമിയും വയലുകളും ഉരുത്തിരിഞ്ഞത് പില്ക്കാലത്തത്രേ. വനപ്രദേശങ്ങളിൽ ഇന്നും പുനംകൃഷി നടത്തിവരുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. തിന, ചാമ, മുത്താറി, ചോളം, തുവര തുടങ്ങിയ പല ധാന്യങ്ങളും ഇപ്രകാരം കൃഷി ചെയ്യാറുണ്ട്.

കലയും സാഹിത്യവുമൊക്കെ ഉത്പാദനപ്രകിയയുമായി എന്നും ബന്ധപ്പെട്ടിരിക്കും. ഉർവരതാസംസ്കാരത്തിന്റെ പ്രതിഫലനം നാടൻ പാട്ടുകളിലും കലകളിലും അനുഷ്ഠാനമുറകളിലും മറ്റും കാണുന്നത് അതുകൊണ്ടത്രേ. ധാന്യങ്ങൾക്കു ദേവതാസങ്കല്പം ചെയ്യുന്ന പതിവ് എല്ലായിടത്തുമുള്ളതാണ്. നാം നെൽക്കതിരിനെ ശ്രീഭഗവതിയായി ആരാധിക്കുന്നു. വൈസ്മദർ, കാൺമദർ, ബാർലിമദർ തുടങ്ങിയ ഉർവരദേവതാസങ്കല്പങ്ങൾ പ്രാചീന പാശ്ചാത്യ സംസ്കാരത്തിലും കാണാം. കൃഷിയുടെയും ഗോസംരക്ഷണത്തിന്റെയും പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രാക്തന ഗാനങ്ങൾ ഭാഷയിൽ കുറവല്ല. കാർഷികവൃത്തിയുടെ വിവിധ ഘട്ടങ്ങളെ വർണിക്കുന്നവയും വിത്തിനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയുമായ നാടൻ പാട്ടുകളുണ്ട്.

കറ്റപ്പാട്ട്

കാർഷികസംസ്കാരത്തിന്റെ പഴയ മുഖച്ഛായകൾ മങ്ങിമറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും, ഉത്തരകേരളത്തിലെ പുള്ളുവരുടെ ഗാനമാധുരി കൃഷിപ്പാടങ്ങളിൽ ഇന്നും ഒഴുകാറുണ്ട്. കന്നിവിളക്കൊയ്ത്തുകാലത്ത് പുള്ളുവർ വീണയുമായി വയലുകൾ തോറും സഞ്ചരിച്ചു പാടുന്ന പാട്ടിനെ ‘കറ്റപ്പാട്' എന്നാണ് പറയുക. നെൽക്കറ്റയ്ക്കുവേണ്ടിയാണ് അവർ പാടുന്നത്. ഭൂലോകത്ത് കാര്‍ഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച ഒരു പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. വിവിധ ഇനം നെൽവിത്തുകളെപ്പറ്റി പരാമർശമുണ്ട്. ശ്രീഭഗവതി കൈയാൽ വാരിവിതച്ചുവെന്ന പുരാസങ്കല്പവും അതിൽ കാണാം:

മുൻപിൽ പിറന്നു ജനിച്ചു വരിനെല്ല്

കാരാരിയൻ നല്ല പോരാരിയൻ വിത്ത്

കാസ്തകൻ മോടകൻ ചെന്നൽ കരിംചെന്നൽ

കാത്തക പൂത്താട നാളികൻ വിത്തുമേ

കാഞ്ഞിരക്കൊട്ടൻ കടിഞ്ചോല നാരനും

പേരാടൻ കരിഞ്ചോരൻ വെളിയനും വായകൻ

നല്ല കവുങ്ങിൻ പൂത്താടയുമങ്ങനെ

എണ്ണക്കുഴമ്പനും പൊൻകിളിവാലനും

പൊന്നിന്നിടയോൻ പൊന്നരിയൻ വിത്ത്

എന്നിങ്ങനെ അനേകം വിത്തിനങ്ങളുടെ പേരുകൾ കറുപ്പാട്ടിലുണ്ട്. നാരോൻ, നഗരി, തൊണ്ണൂറാൻ, ഓടച്ചൻ, പാൽക്കഴമ, ഉണ്ണിക്കറുക, ഉണിക്കുറുക, തഴുവൻ, ചെന്നെല്ല്, ചോവാല, ഇട്ടുഴിച്ചെന്നെല്ല്, കിളികാരിച്ചെന്നെല്ല്, പാണ്ടിനെൽ, പച്ചനെൽ, പാണ്ടിക്കുറുക, ബാലക്കുറുക, പരന്നെൽ വിത്ത്, കവുങ്ങിൻപൂത്താട, പൊന്നാരിയൻ, തവളക്കണ്ണൻ, ചിത്തിരത്തണ്ടൻ, ചെമ്പൻ, ആമ്പൻ, ഇരിമ്പൻ, ചെറുവെള്ളരി, ചൗവ്വരിയൻ, മുല്ലരി, പാൽക്കണ്ണി, നീർക്കണ്ണിച്ചെന്നെല്ല്, പാലക്കുറുക, പഴുക്കുത്തുവീരൻ, കൈരളി, ചിറ്റേനി, കുട്ടനാടൻ, കോഴിവാലൻ, ജീരകശാല, ഗന്ധകശാല തുടങ്ങി നൂറ്റൊന്നു വിത്തിനങ്ങളുടെ പേരുകൾ പുള്ളുവർ പാടിപ്പൊലിക്കാറുണ്ട്. ഇന്നയിന്ന വിത്തുകൾ ഇന്നയിന്ന പരിതസ്ഥിതിയിലാണ് നന്നാവുകയെന്നുള്ളതിനും സൂചനകൾ ഇല്ലാതില്ല:

വേനിലേ നീരങ്ങു വറ്റാതെ ദിക്കില-

ങ്ങേറെ വിളയുമാ മുണ്ടവൻ നെൽവിത്ത്

മലയിൽ വിളയും മലയൊടമ്പൻ വിത്ത്

നീരിൽ വിളയുന്ന നീർക്കഴമ വിത്ത്

തുടങ്ങിയ വരികൾ നോക്കുക. നെല്ലും തെങ്ങും അവരവരുടെ മേന്മ ചൊല്ലി പരസ്പരം തർക്കിക്കുന്നതായി ഭാവന ചെയ്യുന്ന ഭാഗമാണ് "കറ്റപ്പാട്ടി'ന്റെ ഒടുവിൽ അടങ്ങിയിട്ടുള്ളത്.

വിത്തുപൊലിപ്പാട്ട്:

കാർഷികവൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസം പത്താമുദയംമുതൽ നടത്തുന്ന, നാടകീയത കലർന്ന ഒരനുഷ്ഠാന കലാനിർവഹണമാണ് "കോതാമൂരിയാട്ടം', ഗോദാവരി എന്ന ദിവ്യധേനുവിന്റെ സങ്കല്പത്തിലുള്ള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുള്ള രണ്ട് പനിയന്മാരും' (ഹാസ്യാത്മകവേഷങ്ങൾ) ആണ് അതിൽ ആടുക. ഗോദാവരിയാട്ടത്തിനു പാടുന്ന ഗാനങ്ങളിൽ ‘വിത്തുപൊലിപ്പാട്ടും' അടങ്ങുന്നു.

ചെന്നെല്ല് വിത്ത് പൊലിക പൊലി ചെന്നെല്ല് വിത്ത് പാലിക

കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക

ത്യച്ചെണ്ടൻ വിത്ത് പൊലിക പൊലി തൃച്ചെണ്ടൻ വിത്ത് പൊലിക

എന്നിങ്ങനെ ആവർത്തനസ്വഭാവമുള്ളതാണ് ആ പാട്ട്. എണ്ണക്കുഴമ്പൻ, നാരകന്‍, മുണ്ടവൻ, പൊൻകിളിവാലി, നവര, കവുങ്ങിൻ പൂത്താട, ചിറ്റേനി, തഴുവൻ, നാളികൻ, പാൽക്കഴമ, ഉണ്ണിക്കുറുവ, കോയിവാലൻ, ജീരകശാല, ഗന്ധകകശാല തുടങ്ങി പതിനെട്ടു വിത്തുകളുടെ പേരുകൾ ചൊല്ലി പൊലിക്കണമെന്നുണ്ട്.

'പള്ള് പാട്ടി'ലെ വിത്തുകൾ;

അത്യുത്തരകേരളത്തിലെ കാവുകളിലും ദേവീക്ഷേത്രങ്ങളിലും മീനപ്പൂരത്തിനു സമാപിക്കത്തക്കവിധം ഒൻപതു നാളുകളിലായി നടത്താറുള്ള അനുഷ്ഠാനനർത്തനമാണ് പൂരക്കളി. അതിൽ, വന്ദന, പൂരമാല, വൻകളികൾ, അങ്കം, പട, ചായൽ, ശൈവനാടകം, ശക്തിനാടകം, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധ ഇനം കളികളുണ്ട്. പൂരക്കളി സമാപിക്കുന്ന പൂരം നാളിൽ ആടിപ്പാടിക്കളിക്കുന്നതാണ് "പള്ള്.' പരമേശ്വരനും പാർവതിയും പള്ളന്റെയും പള്ളത്തിയുടെയും നിലയിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നതാണ് 'പള്ളി'ന്റെ പശ്ചാത്തലമായ പുരാവൃത്തം. പാട്ടിൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ വർണിക്കുന്നുണ്ട്. ദേവേന്ദ്രൻ പളളനു നല്കിയവയും പള്ളൻ 'പള്ളിവയലി'ൽ വിതച്ചതുമായ വിത്തിനങ്ങളുടെ പേരുകൾ അതിൽ പ്രസ്താവിച്ചിരിക്കുന്നു:

വിതൈത്ത വിത്താണ്ട ചെന്നൽ കഴമ കുറു

വെള്ളരിയൻ പെന്തൻ പൂത്താട ചെമ്പ

ആരിയനഴകനാദിത്യ നല്ലിക്കണ്ണൻ

അലയിരിതം പേരാടോൻ മലയുടുമ്പൻ

മധുമൊഴിയൻ പല്ലികൻ ചിരോച്ചാല

മറ്റുമിപ്പടിയിതോരോ വിത്തിതെല്ലാം

എന്നാണ് ഒരു പാട്ടിൽ കാണുന്നത്.

കൊടുമമിക്കാനക്കോടെനഴകൻ

ആരിയനാദിത്യൻ മുണ്ടകൻ വിത്തും

മൂരികുറുവെയും തൊണ്ടാവെളുത്താൻ

നീരിൽ നീന്തും തുളുങ്കനും പിന്നെ

മൈയഴകൻ മണക്കേളനരിൻ...

എന്നിങ്ങനെ എണ്ണമില്ലാതുള്ള വിത്ത് നല്കപ്പെട്ടുവെന്നാണ് മറ്റൊരു 'പള്ളുപാട്ടി'ൽ പ്രസ്താവിച്ചിരിക്കുന്നത്.

മറ്റു പാട്ടുകളിലൂടെ:

ഉത്തരകേരളത്തിലെ അനുഷ്ഠാനകലാനിർവഹണമായ തെയ്യാട്ടത്തിനു പാടാറുള്ള ചില തോറ്റങ്ങളില്‍ കാര്‍ഷിക സംസ്കാരത്തെയും വിത്തുകളെയും കുറിച്ചുള്ള പരാമര്‍ശം കാണാം. ആലയില്‍ നിന്നും കാളകളെ തെളിച്ച് വയലിൽച്ചെന്ന് നിലമുഴുത് പുഞ്ച വിതയ്ക്കുന്നതിനെപ്പറ്റി "പൊട്ടൻ തെയ്യത്തോറ്റ'ത്തിൽ വർണനയുണ്ട്. “താനേ വിളയുന്ന വൈനാടോൻ പുഞ്ച' എന്നൊരു നിഗൂഢത അതിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം.

"മലാരമ്പത്ത് മലപ്പിലവൻ തോറ്റ'ത്തിൽ പുനംകൃഷിയുടെ വിവിധഘട്ടങ്ങളെ വർണിക്കുന്നുണ്ട്. ആ പാട്ടിലുള്ള

കോരിവിതച്ചാലും വകഞ്ഞതേ വിളയൂ

വാരിവിതച്ചാലും വകഞ്ഞതേ വിളയൂ

എന്ന ഈരടി ഒരു ലോകോക്തിയുടെ സ്വഭാവം ഉൾക്കൊള്ളുന്നതാണ്. ഉത്തരകേരളത്തിലെ വണ്ണാന്മാർ കെന്ത്രോൻ പാട്ടിനു (ഗന്ധർവൻ പാട്ടിന്) പാടാറുള്ള "കന്നൽപ്പാട്ടി'ൽ ഗോദാവരിപ്പശുവിനെ ആനയിക്കുവാനായി ചൂതുവൻ കണ്ടെത്തിയ മാർഗം, ചില വിത്തിനങ്ങൾ മുളപ്പിക്കലായിരുന്നുവെന്നു പറയുന്നു:

ചൂതുവനാര് പിടിച്ചുപോയ കൊടപ്പുറത്ത്

ചേറിട്ടും ചെമ്മണ്ണിട്ടും മെഴുകിത്തേച്ച്

വാരിവിതച്ചു ചിറ്റെയും ചെറുപയറും

വിത്തുകൾ മുളച്ചതു കണ്ട ഗോദാവരി, ചൂതുവനോടൊപ്പം ഇറങ്ങിവന്നു.

കേരളീയതയുടെ നാട്ടറിവ് 3 വിത്ത്

ആദ്യകാല ലിഖിത പരാമര്‍ശങ്ങള്‍

ഉപയോഗമൂല്യമുള്ള നാട്ടറിവുകൾ കവികെട്ടി സൂക്ഷിക്കുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യുകയെന്നത് സ്വാഭാവികമായ വിനിമയരീതിയാണ്. പഴമൊഴികളും വിഷവൈദ്യവിധികളും കാലാതീതമായി നിലനിന്നതും ഇതുകൊണ്ടുതന്നെ. കർഷകന്റെ അറിവും അനുഭവവും വിശ്വാസവും ചേര്‍ന്നതാണ് കൃഷിപ്പാട്ട്. കർഷകജനതയുടെ അനുഭവസാക്ഷ്യമാണിത്. ഏതൊരു നാടോടി വാങ്മയത്തെയുംപോലെ കൃഷിഗീതയും ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. കെട്ടുമുറയനുസരിച്ച് ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപാട്ടുകളെപ്പോലെത്തന്നെയാണ് ക്യഷിഗീതയുടെയും രൂപപരിണാമം. പഴഞ്ചൊല്ലുകൾ പോലെ സമഷ്ടിയുടെ അറിവിന്റെ വൈയക്തികമായ ആവിഷ്കാരമാണിത്. കൃഷിഗീതയെക്കുറിച്ചുള്ള ലിഖിതരൂപത്തിലുള്ള ആദ്യത്തെ മലയാളപരാമർശം പി. ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാസാഹിത്യചരിത്രത്തിലേതായിരിക്കണം. 18-ാം നൂറ്റാണ്ടിൽത്തന്നെ മക്കൻസിയുടെ കുറിപ്പുകളിൽ കൃഷിഗീതയുടെ പരാമർശമുണ്ട്. 1881-ൽ പ്രസിദ്ധീകരിച്ച ഭാഷാചരിത്രത്തിന്റെ അഞ്ചാമധ്യായത്തിൽ ബ്രാഹ്മണിപ്പാട്ട്, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, സർപ്പപ്പാട്ട്, ശാസ്താൻപാട്ട്, നിഴൽക്കുത്തുപാട്ട് എന്നിവയ്ക്കൊപ്പം കൃഷിപ്പാട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം ഒന്നുമുതൽ മൂന്നാം ശതവർഷത്തിനകം മധ്യകേരളത്തിൽ മലയാളഭാഷയിലുണ്ടായിട്ടുള്ള അനേകം പാട്ടുകളിൽ ഒന്നാണ് കൃഷിപ്പാട്ടെന്ന് സാഹിത്യചരിത്രകാരൻ പറയുന്നു.

പരശുരാമൻ പലവിധ ധാന്യങ്ങൾ, നാല്ക്കാലികൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ ഇവയെ കേരളത്തിൽ കൊണ്ടുവന്നു നടപ്പാക്കിയശേഷം ഈ വൃക്ഷാദികൾ നട്ടുവളർത്തുന്നതിനും ധാന്യങ്ങൾ കൃഷിചെയ്യുന്നതിനുമുള്ള സമ്പ്രദായം വിസ്തരിച്ചു പ്രതിപാദിക്കുന്ന കേരളകല്പം പോലുളള സംസ്കൃത ഗ്രന്ഥങ്ങൾ ആര്യബ്രാഹ്മണരുടെ ഉപയോഗത്തിനുണ്ടെന്നും കൃഷിക്കാരായ കൊഴുവന്മാർ ശൂദ്രരാകയാലും അവർക്ക് ആദ്യകാലത്ത് സംസ്കൃതജ്ഞാനമില്ലാതിരുന്നതിനാലും ധാന്യഭേദങ്ങളെയും കൃഷിക്കാര്യങ്ങളെയും കുറിച്ച് പരശുരാമന്‍ ബ്രാഹ്മണർക്കു ചെയ്ത ഉപദേശങ്ങളെ ഏതോ ഒരു നമ്പൂരി നാലുപാദമായിട്ട് ഒരു ഭാഷാഗ്രന്ഥം ചമച്ചെന്നും അതാണ് കൃഷിപ്പാട്ടെന്നും ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. കാട്ടുകൃഷിയെക്കുറിച്ചും ഞാറ്റടി ഒരുക്കുന്നതിനെക്കുറിച്ചുമുള്ള എട്ടു വരികൾ മാതൃകയായി കൊടുക്കുന്നുമുണ്ട്:

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

ഞാറ്റിനു മുപ്പറുപതു നാളുണ്ടു

ചേറ്റിലും പൊടിയിൽത്തന്നെ പാകിലും

നമ്പുഞാറു നൂരി പിരിയുന്നെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിൻവരിഷമേറീടുന്ന കാലത്തു

നമ്പു കൊയ്യാമരിവിരി നിർണയം

ഭാഷാ ചരിത്രത്തിൽ ഉദ്ധരിച്ചിട്ടുള്ള ഈ വരികളിൽനിന്നും ഏറക്കുറെ വ്യത്യസ്തമാണ് മദ്രാസ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ മൂന്ന്-നാല് വോള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കൃഷിഗീതയിലേത്.

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

തൊറ്റിള്‍ മൂപ്പിരുപതു നാളുണ്ട്.

ചേറ്റിലും പൊടിയിൽത്തന്നെയെങ്കിലും

നമ്പുഞാറങ്ങരിവിരിക്കുണ്ടെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിമ്പുവർഷമങ്ങേറിയ കാലത്ത്

നനുകൊയ്യാമരിവിരി നിർണയം

"എട്ടു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

തട്ടിടും ഞാറു പാകരുതാരുമേ' എന്ന ഈരടികൾ ഉൾക്കൊളളുന്ന ഖണ്ഡമാണ് ചില പാഠങ്ങളിൽ കാണുന്നത്.

മലയാളക്കരയിലെ കർഷകസമൂഹമാകെ കൈപ്പുസ്തകമാക്കിയ കൃഷിഗീത ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയോളമെങ്കിലും പഴന്തലമുറ ചുണ്ടിലേറ്റി നടന്നിരുന്നുവെന്നതിന് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ലേഖനങ്ങളും സാക്ഷിയാണ്. ഏതാണ്ട് ഭാഷാചരിത്രം എഴുതപ്പെടുന്ന കാലത്തുതന്നെയാണ് വിദ്യാവിനോദിനിയിൽ കേസരി "കൃഷിക്കാരൻ' എന്ന ലേഖനം എഴുതുന്നത് (1070-ൽ). 'കൃഷിപരിഷ്കാരം' എന്ന പേരിൽ പുനഃപ്രസിദ്ധികരിച്ച കേസരിയുടെ ലേഖനത്തിൽ കൃഷിപ്പാട്ടിലെ വരികൾ ഉദ്ധരിക്കുന്നുണ്ട്:

പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ

കണ്ടാലുമറിയാതെ മറഞ്ഞുപോയ്

നിഷ്ടുരങ്ങളാമിന്നുള്ള വിത്തുകൾ

കുഷ്ഠരോഗാദി വർധിപ്പിക്കും ദൃഢം.

എന്ന് നമ്മുടെ കൃഷിപ്പാട്ടിൽ പറഞ്ഞത് ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി മാത്രമല്ലെന്നും പഴക്കവും പരിചയവുമുളള ഏതു കൃഷിക്കാരനും ഇക്കാര്യം സമ്മതിക്കുമെന്നും കേസരി പറയുന്നു. ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് മാന്യമായ ഏർപ്പാടുതന്നെയാണെന്നും വല്ലവിധേനയും അതിനു സാധിക്കാതെ വന്നാൽ അത്തരക്കാർ പൂന്തോട്ടമെങ്കിലും നട്ടുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പണ്ടത്തെക്കാലം ഇങ്ങനെയുള്ള ഉദ്യാനങ്ങൾ സർവസാധാരണമായിരുന്നുവെന്ന് സമർഥിക്കാൻ കൃഷിഗീതയിലെ "പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ നീന്തിടുന്നീല സംസാരസാഗരേ- എന്ന വരി ഉദ്ധരിക്കുന്നുണ്ട്. എ. ആർ. രാജരാജവർമ വ്യത്തമഞ്ജരിയിൽ ഊനകാകളിക്ക് ലക്ഷ്യമായി കൊടുക്കുന്ന വരികളും കൃഷിഗീതയിലേതു തന്നെ. 1912-ൽ പ്രസിദ്ധീകരിക്കപ്പെട്ട കെ.പി. പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിലും കൃഷിഗീതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണത്തിനടിസ്ഥാനം കീഴ്നടപ്പാണെന്നും ചീനമുളക്, പറങ്കിമുളക് എന്നീ സൂചനകളിൽ നിന്നും കൃതിയുടെ കാലം പോർച്ചുഗീസുകാർ മലയാളത്തിൽ വന്നതിനുശേഷമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഈ വാദം പൂർണമായും ശരിയല്ല.

പണ്ടു പണ്ടുള്ള വിത്തുകളെല്ലാം കണ്ടാലറിയാത്തവിധം മാഞ്ഞുപോയതിൽ സങ്കടപ്പെട്ടുകൊണ്ടാണ് തുളുനാട്ടിലെയും കോലനാട്ടിലെയും ഇടനാട്ടിലെയും വിത്തിനങ്ങളെ പേരുചൊല്ലി വിവരിക്കുന്നത്. കേരളമെന്നും പരദേശമെന്നുമുള്ള ഭേദം എല്ലാറ്റിനുമുണ്ടത്രേ. നിഷ്ടുരങ്ങളായ ഇന്നുള്ള വിത്തുകൾ മിക്കവയും പരദേശികളാണ് എന്ന കൃഷിപ്പാട്ടുകാരന്റെ സൂചനയനുസരിച്ച് നാമിന്ന് നാടൻവിത്തുകൾ എന്നു വിളിക്കുന്ന പലതും പരദേശികളായിരിക്കണം. ഇടനാട്ടിലെ വിത്തുകളുടെ കൂട്ടത്തിൽ രോഗബാധകളെ ചെറുക്കാൻ കഴിയുന്ന "ചിറ്റരി'യെപ്പറ്റിയും മുണ്ടകൻവയലിനു പറ്റുന്ന 'ആയനി'യെപ്പറ്റിയും പരാമർശിക്കുന്നുണ്ട്. ഈ വിത്തുകൾ നമ്മുടെ പാടങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ, ഈ പേരുകളുമായി സാമ്യമുള്ള മറ്റൊരു വിത്ത്, ചിറ്റേനി-ഹരിതവിപ്ലവം ഉഴുതുമറിച്ചിട്ട് ഉത്തരകേരളത്തിലെ പാടശേഖരങ്ങളിൽ അതിജീവിക്കുന്നുണ്ട്. ചിറ്റേനി ചൈനയിൽ നിന്നും വന്നതാണെന്നാണ് ഗുണ്ടർട്ട് നിഘണ്ടു നല്കുന്ന സൂചന (A rice said to come from China, grows from August to December). ആയനിയെന്ന വിത്ത് നടപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത് പുതുതായെത്തപ്പെട്ട ഒരു പരദേശിവിത്ത്, വിത്തിലോ ചെടിയിലോ ഉള്ള സാദൃശ്യം മൂലം ചിറ്റായനി-ചിറ്റേനി എന്നറിയപ്പെട്ടതാകാം.

സംസ്കാരസമന്വയത്തിന്റെ സൂചകവും അധിനിവേശത്തിന്റെ കൊടിയടയാളവുമാണ് വിത്തുകൾ. വിത്തുകളുടെ വിതരണചരിത്രം ആഗമനത്തിന്റെയും അധിനിവേശത്തിന്റെയും സമാന്തരചരിത്രംകൂടിയാണ്. ഒരു പരദേശിവിത്ത് ജനതയുടെ സംസ്കാരത്തിലിടപെട്ട് അതിന്റെ തന്നെ ഭാഗമായി മാറുക; വിത്തിനനുസരിച്ചു സംസ്കാരം മാറുക. ഇതു രണ്ടും സംഭവിച്ചിട്ടുണ്ട്. കേരവ്യക്ഷം കേരളത്തിന്റെ പ്രതീകമായത് ആദ്യത്തേതിന് ഉദാഹരണം. റബ്ബര്‍ തൊട്ട് ആന്തുറിയംവരെയുള്ള നാണയവിളവുകൾ കേരളത്തിന്റെ സംസ്ക്കാരത്തെ ചിട്ടപ്പെടുത്താൻ തുടങ്ങിയത് രണ്ടാമത്തേതിനും. അഗ്രിക്കൾച്ചറിന്റെയും അഗ്രോ ബിസിനസ്സിന്റെയും വിരുദ്ധഭൂമികളിലാണ് തെങ്ങിനും റബ്ബറിനും ഇടപെടേണ്ടി വന്നിട്ടുള്ളത്. ലാഭാധിഷ്ഠിതമായ ഒരു കാർഷികപര്യാവരണത്തിലാണ് റബ്ബർ ഒരു സംസ്കാരമായത്. റബ്ബറിൽ നിന്നും മൾബറിയിലേക്കോ അവിടെനിന്നും ഓർക്കിഡിലേക്കോ ചുവടുമാറ്റാൻ പുത്തൻ കർഷകനു പ്രയാസമേതുമില്ല.

കൃഷിയെ സംസ്കാരവും ജീവിതചര്യയുമാക്കിയിരുന്ന ഒരു കൂട്ടായ്മയിലേക്കാണ് തെങ്ങ് കടന്നുവന്നത്. ദേശസംസ്കാരത്തിന്റെ ഹൃദയവേഗമുൾക്കൊണ്ടുകൊണ്ടാണ് തെങ്ങിന്റെ നാരുവേരുകൾ ശതാവരികളായി പടർന്നത്. പ്രകൃത്യുർവരതയെ തോറ്റിയുണർത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്കും ഭേദകല്പനയില്ലാത്ത മനുഷ്യോർവരതയുമായി ബന്ധപ്പെട്ട അരങ്ങേറ്റച്ചടങ്ങുകൾക്കും (Initiation Rituals)തേങ്ങ സംഘാതദ്രവ്യങ്ങളിലൊന്നായി; തെങ്ങ് കല്പവൃക്ഷമായി. കേരളത്തിന്റെ സ്വാഭാവികപരിസ്ഥിതി തകർത്തതിൽ റബ്ബറിനോളം, ഒരുവേള അതിലുമേറെ ഉത്തരവാദിത്വം തെങ്ങിനുണ്ടെങ്കിലും അതിനെ തള്ളിപ്പറയുമ്പോൾ മലയാളമനസ്സിന്റെ ആത്മാവു നോവുന്നതിനു കാരണവും വേറൊന്നുമല്ല.

ഇ.ഉണ്ണികൃഷ്ണന്‍

വിത്തും ജ്യോതിഷവും

അങ്കുരണശേഷിയിലൂടെ സമൃദ്ധിയുടെ കലവറയായി മാറുന്ന 'വിത്ത് ജീവനത്തിന്റെ നാമ്പാണ്. വിത്തുഗുണം പത്തുഗുണമെന്ന ചൊല്ലും അന്വർഥമാണ്. വിത്തിന്റെ മുളയ്ക്കാനുള്ള കഴിവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണ്, ആർദ്രത, കാലാവസ്ഥ, ദേശസ്ഥിതി മുതലായവ 'ഭൗതികഘടകങ്ങളാണ്. ഇവയ്ക്കു പുറമേ നാടൻ കർഷകസങ്കല്പത്തിൽ ഭൗതികേതരമെന്നോ അദൃഷ്ടമെന്നോ പറയാവുന്ന മറ്റു ചില ഘടകങ്ങൾകൂടി ഉൾപ്പെടുന്നുണ്ട്. അത്തരത്തിലുള്ള വിശ്വാസങ്ങളെപ്പറ്റി അല്പം ചിന്തിക്കാം.

"വിത' ഇറക്കുന്നവന്റെ കൈപ്പുണ്യം' മുൻപറഞ്ഞ വിശ്വാസത്തിൽപ്പെടുന്നു. ചിലർ എന്തു കൃഷി ചെയ്താലും നല്ല ഫലം ലഭിക്കുമ്പോൾ മറ്റു ചിലരുടെ കൃഷി വിഫലമായും കാണാറുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ അപഗ്രഥിച്ചായിരിക്കണം ജ്യോതിഷത്തെ കൃഷിയുമായി ബന്ധപ്പെടുത്താനിടയായത്. ചില പ്രത്യകനാളിൽ ജനിച്ചവർക്കും അപ്രകാരം ചില പ്രത്യേകമുഹൂർത്തങ്ങളിൽ ആരംഭിക്കുന്ന കൃഷികൾക്കും സഫലത നിർണയിക്കുന്ന ജ്യോതിഷവചനങ്ങൾ ധാരാളമാണ്.

ഇരുപത്തേഴു നാളുകളെ തരംതിരിച്ചതിൽ ഓരോ നാളിനും ഓരോ വൃക്ഷമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. (നാട്ടറിവിന്റെ രണ്ടാം ലക്കം നോക്കുക) ഈ വൃക്ഷങ്ങളിൽ ചിലതു ഫലമുണ്ടാകുന്നവയും ചിലതു ഫലമുണ്ടാകാത്തവയുമാണ്. ഫലമുണ്ടാകുന്നവകളിൽത്തന്നെ വൈവിധ്യം കാണാറുണ്ട്. ഉദാഹരണത്തിന് അശ്വതിക്കു കാഞ്ഞിര'വും രോഹിണിക്കു "ഞാവലു'മാണ് വൃക്ഷം. രണ്ടും ഫലവൃക്ഷങ്ങളാണെങ്കിലും രസഭേദം മൂലം രോഹിണിക്കു

മേന്മ കൂടും. ഫലമുണ്ടാകുന്ന നാളുകളെ പൊതുവെ കായുള്ള നാളെന്നും പറയാറുണ്ട്. കായുള്ള നാളുകളിൽ കൃഷി ആരംഭിക്കുന്നതു ശോഭനമാണെന്നു കരുതുന്നു.

കൃഷികള്‍ പലവിധമാണല്ലോ. മണ്ണിനടിയില്‍ ഫലം നല്‍കുന്ന കിഴങ്ങുവര്‍ഗ്ഗവും ഒരു തവണ ഫലം തന്നു നശിച്ചുപോകുന്ന സസ്യങ്ങളും സ്ഥായിയായി ഫലം തരുന്ന വൃക്ഷങ്ങളും മറ്റും ആദ്യമായി നടുന്നതിനു നല്ല നാളുകളും നല്ല സമയവും നല്ല ആഴ്ചയും കണ്ടെത്തണം. എള്ള് വിതയ്ക്കാന്‍ ശനിയാഴ്ചയും വാഴ വെക്കാൻ വ്യാഴാഴ്ചയും മറ്റും ഉത്തമമത്രേ. ഗ്രഹങ്ങളുടെ ഇഷ്ടരാശിസ്ഥിതിയും നോക്കേണ്ടതുണ്ട്. മേടം മുതലായ പന്ത്രണ്ടു രാശികളെ വനരാശി, ജലരാശി, ഗ്രാമരാശി മുതലായി പലതരത്തില്‍ തിരിക്കുന്നുണ്ട്. ജ്യോതിശ്ശാസ്ത്രരീത്യാ പതിനൊന്നു കരണങ്ങള്‍ ഉള്ളതില്‍ സസ്യം നശിപ്പിക്കുന്ന പശുക്കരണസമയം ധാന്യവർഗങ്ങളും ആനക്കരണസമയം വാഴ, കരിമ്പു മുതലായവയും നടാനാരംഭിക്കുന്നതു നന്നല്ല. കിഴങ്ങുവർഗങ്ങൾ കുത്തിപ്പറിക്കുന്ന ജന്തുവാണല്ലോ പന്നി. തന്മൂലം പന്നിക്കരണസമയം കിഴങ്ങുവർഗങ്ങൾ നടുന്നതിനു നന്നല്ല.

കൃഷി തുടങ്ങുന്ന സമയത്തെ വേലിയേറ്റം, വേലിയിറക്കമെന്നിവയും കൃഷ്ണപക്ഷവും വെളുത്തപക്ഷവും സ്വാധീനിക്കുന്നുണ്ട്.  വെളുത്തപക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്നു വളരുന്നുവെന്നും കറുത്ത പക്ഷത്തിൽ കീടജന്തുക്കളുടെ ആക്രമണസാധ്യത കൂടുതലാകയാൽ പ്രതിരോധപ്രവർത്തനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും പറയപ്പെടുന്നു. പ്ലാവ് മുതലായ വൃക്ഷങ്ങൾ മുറിക്കുന്നതുപോലും പക്ഷം നോക്കിയാകുന്നത് ശോഭനമാണ്. സസ്യലതാദികളുടെ ഇലകളുടെ പച്ചനിറത്തിനും സൂര്യപ്രകാശത്തിനും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായിത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ. മേൽ പ്രസ്താവിച്ച വസ്തുതകൾ കണക്കിലെടുത്താണ് കൃഷിയിൽ ജ്യോതിഷത്തിന്റെ പ്രസക്തി നിർണയിച്ചിട്ടുള്ളത്. വിത്തിറക്കുന്നതിനും വിളവെടുക്കുന്നതിനും സമയം നോക്കണം. ഞാറ്റുവേലകൾക്കും ഋതുക്കൾക്കും ഇക്കാര്യത്തിലുള്ള പ്രാധാന്യം ശ്രദ്ധാർഹമാണ്. പയർവർഗങ്ങൾ കൃഷി തുടങ്ങാൻ രോഹിണി ഞാറ്റുവേലയും കുരുമുളകിനു തിരുവാതിര ഞാറ്റുവേലയും വാഴയ്ക്ക് അത്തം ഞാറ്റുവേലയും ഉത്തമമെന്നു പറയപ്പെടുന്നു.

കൃഷിഗീതയുടെ നാലാം അധ്യായത്തിൽ കൃഷി ചെയ്യാനും മറ്റുമുള്ള മുഹൂർത്തസമയങ്ങളെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത്. ഉഴവു തുടങ്ങാനും (ചാലിടാനും) വിതയ്ക്കാനും ജ്യോതിഷത്തിൽ നിത്യദോഷങ്ങളെന്നു പറഞ്ഞിട്ടുള്ള കാലം ഒഴിവാക്കണം. രോഹിണി, പുണർതം, പൂയം, അത്തം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം നാളുകൾ പൊതുവെ നന്നാണ്. കരണങ്ങളിൽ ആനക്കരണവും സിംഹക്കരണവും പുലിക്കരണവും ശോഭനം. എടവം, മിഥുനം, മീനം, മകരം, കർക്കടം രാശികളിൽ കൃഷിയാകാം. ആഴ്ചകൾക്കും കൃഷിയാരംഭത്തിൽ പ്രാധാന്യമുണ്ട്.

ഒരു വർഷത്തെ മഴയെ നിർണയിക്കുന്ന രീതി, വിഷുസംക്രാന്തി വരുന്ന ആഴ്ച നോക്കി പറയുന്ന രീതി കൃഷിഗീതയിലും പരാമർശിക്കുന്നുണ്ട്. വർഷം ഒരു പറയെന്നുള്ളതാണത്രേ ഏറ്റവും ഉത്തമം. വർഷം രണ്ടു പറയായാൽ വിരിപ്പ് കൃഷിക്ക് ദോഷമാണെന്നും നാലു പറയായാൽ ദാരിദ്ര്യമാണെന്നും പറയപ്പെടുന്നു. മൂന്നു പറയും നന്നാണ്. വർഷക്കാലം ആരംഭിക്കുന്ന സമയം ഏതായിരിക്കുമെന്ന കാര്യവും കൃഷിഗീതയിൽ പറയുന്നുണ്ട്.

വൃശ്ചികക്കാറ്റു തുടങ്ങുന്ന ദിവസം തിരിച്ചറിയാൻ വിഷമമില്ലല്ലോ. അതില്‍ നിന്നും ഏഴാം മാസം വർഷം തുടങ്ങുമത്രേ. തുലാത്തിൽത്തന്നെ കാറ്റുതുടങ്ങിയാൽ വേനൽമഴ പ്രതീക്ഷിക്കാം. തുലാംമുതൽ മകരംവരെ വീശുന്ന കാറ്റിന് ഗർഭമുണ്ടാകുമെന്നാണ് കൃഷിഗീതയിൽ പറയുന്നത്. മേടംമുതൽ മേഘം വര്‍ഷിക്കാനും തുടങ്ങും. ഇക്കാര്യം കൂടുതൽ ശാസ്ത്രീയനിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാകും.

കൃഷിഗീതയിലെ ജ്യോതിഷവിജ്ഞാനം മുഹൂർത്തപദവി, മാധവീയം, കാലദീപകം മുതലായ ജ്യോതിഷഗ്രന്ഥങ്ങളിലും കാണാം. ലളിതവും ഈണത്തിൽ ചൊല്ലാവുന്നതുമായ ഈരടികളിൽ സാധാരണകർഷകനു സാമാന്യമായ കൃഷിയും ജ്യോതിഷവും തമ്മിലുള്ള ബന്ധത്തെ പ്രതിപാദിക്കുന്ന കൃതിയാണ് കൃഷിഗീത.

ഡോ.വി.ആര്‍.മുരളീധരന്‍

പരശുരാമൻ, കേരളത്തിലെ തന്റെ ജനതയ്ക്കുവേണ്ടി സമാഹരിച്ചു എന്നു കരുതപ്പെടുന്ന കേരളകല്പം എന്ന സംസ്കൃതഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ കൈയെഴുത്തുപ്രതി മലബാറിൽ കൃഷിയെ സംബന്ധിച്ച ഗ്രന്ഥങ്ങളിൽ ഇപ്പോഴും മുന്നിട്ടുനില്ക്കുന്ന ഒന്നാണ്. മലബാറിൽ പ്രത്യേകിച്ചും വടക്കൻ ഗ്രാമങ്ങളിൽ ഈ കാവ്യം സ്കൂളിൽ പഠിപ്പിക്കുന്നു. ഇപ്പോൾ അവിടെ ചെയ്യുന്ന കൃഷിസമ്പ്രദായങ്ങളിൽ മിക്കതും ഈ കാവ്യത്തിൽ പറഞ്ഞതിനനുസൃതമാണ്. എൽ. കെ. അനന്തകൃഷ്ണയ്യർ നല്കുന്ന ഒരു ചെറുവിവരണം ഇങ്ങനെയാണ്:

കേരളത്തിൽ വളരെ സമൃദ്ധമായി ലഭിക്കുന്ന മഴയെക്കുറിച്ച് ഈ മട്ടിലൊരു കഥയുണ്ട്. പണ്ടൊരിക്കൽ ചേര ചോള പാണ്ഡ്യ രാജ്യങ്ങളിൽ മഴയില്ലാതെ ജീവജാലങ്ങളെല്ലാം പട്ടിണി കാരണം മരിക്കുകയായിരുന്നു. ജനങ്ങളുടെ ദുരിതത്തിന് യാതൊരാശ്വാസവും നല്കാൻ മൂന്നു രാജാക്കന്മാർക്കും കഴിഞ്ഞില്ല. മഴയുടെ ദേവനെ പ്രീതിപ്പെടുത്തേണ്ടതെങ്ങനെ എന്നവർ കൂടിയാലോചിച്ചു. രാജ്യഭാരമെല്ലാം തത്കാലം മന്ത്രിമാരെ ഏല്പിച്ച്, അവർ കാട്ടിൽ വസിച്ച് മഴ ദേവനായ ഇന്ദ്രന്റെ പ്രീതിക്കായി തപസ്സുചെയ്തു. മറ്റു ദേവന്മാരുടെ മധ്യസ്ഥതയും ഉണ്ടായപ്പോൾ ഇന്ദ്രൻ കനിഞ്ഞ് മൂന്നു കൂട്ടർക്കും കൊല്ലത്തിൽ നാലുമാസം മഴ ലഭിക്കും എന്ന് അനുഗ്രഹിച്ചു. സന്തോഷത്തോടെ മൂന്നു രാജാക്കന്മാരും സ്വന്തം നാടുകളിലേക്കു തിരിച്ചു. എങ്കിലും അധികം താമസിയാതെ അവർക്ക് വീണ്ടും അസന്തുഷ്ടിയുണ്ടായി. കാരണം, ആദ്യത്തെയാൾക്ക് വേണ്ടത്ര മഴയില്ലാതിരിക്കയും മറ്റു രണ്ടുകൂട്ടർക്കും ആവശ്യത്തിലധികം മഴ ലഭിക്കയും ചെയ്യുന്നു. അതിനാൽ അവർ വീണ്ടും മഴദേവനെ കണ്ട് ദുഃഖകാര്യം ഉണർത്തിച്ചു. തുടർന്ന് ചോളരാജാവിനോടും പാണ്ഡ്യരാജാവിനോടും രണ്ടു മാസത്തെ മഴ ചേരരാജാവിനു നല്കാൻ മഴദേവൻ കല്പിച്ചു. മൂന്നുപേർക്കും അത് തൃപ്തിയായി. ചേരരാജാവിന് എട്ടു മാസത്തെ മഴയും ചോള പാണ്ഡ്യ രാജാക്കന്മാർക്ക് രണ്ടു മാസത്തെ മഴയും അങ്ങനെ ലഭിച്ചു. അവരുടെ ജന്മനക്ഷത്രങ്ങൾ ചേരന്റെ മിഥുനത്തിൽ (ജൂൺ-ജൂലായ്) തിരുവാതിരയും ചോളന്റെ തുലാത്തിൽ (ഒക്ടോബർ-നവംബർ) സ്വാതിയും പാണ്ഡ്യന്റെ കുംഭത്തിൽ (ഫിബ്രവരി-മാർച്ച്) മൂലവും ആയിരുന്നു എന്നത് ഓർക്കേണ്ട കാര്യമാണ്. ഈ

ശുഭദിനങ്ങളിലാണ് മലബാറിൽ തെക്കുപടിഞ്ഞാറൻ കാലവർഷവും ചോളരാജ്യത്തിൽ വടക്കുകിഴക്കൻ തുലാവർഷവും പാണ്ഡ്യരാജ്യത്തിൽ മഴയും ആരംഭിക്കുന്നത്. ഏതാണ്ട് അമൃതവർഷം എന്നു പറയാവുന്നത് നേരത്തെ സൂചിപ്പിച്ച തീയതികളിൽ ആരംഭിക്കുന്ന ആദ്യത്തെ രണ്ടാഴ്ചകളിലാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും കരുതുന്നത് ഈ കാലത്തു വിതച്ചാൽ നല്ല വിളവു ലഭിക്കുമെന്നാണ്. ഈ ദിവസങ്ങളെ നാട്ടുവേല-നട്ടുവേല (നടാൻ പറ്റിയ സമയം) എന്നു കരുതി ഈ രാജ്യത്തെ ജനങ്ങൾ അത്യാദരവോടെയാണ് ഗണിക്കുന്നത്.

മണ്ണിൽ വീഴുന്ന മഴയുടെ അളവിനെ കുറിക്കാൻ ‘പറ' എന്ന വാക്കാണുപയോഗിക്കുന്നത്. ഇത് ദേവ അളവാണ്. അറുപതു യോജന (60 മൈൽ) നീളവും നൂറു യോജന (1000 മൈൽ) വീതിയുമുള്ള സ്ഥലത്തു പെയ്യുന്ന മഴയുടെ അളവാണിത്.

മലബാറിലെ പഴയ കർഷകർ വിശ്വസിക്കുന്നത് വിഷു (മേടം ഒന്നാം തീയതി) ശനിയാഴ്ചയാണെങ്കിൽ കേരളത്തിൽ ഒരു പറ മഴ പെയ്യും. മോശം വിളവും ദാരിദ്ര്യവും ആയിരിക്കും ഫലം എന്നാണ്. വിഷു ഞായറാഴ്ചയോ ചൊവ്വാഴ്ചയോ ആണെങ്കിൽ രണ്ടു പറ മഴ ലഭിക്കും. വിളവ് ഒരുവിധം ഭേദമായിരിക്കും. എന്നാൽ, തിങ്കളാഴ്ചയാണെങ്കിൽ മൂന്നു പറ മഴ ലഭിക്കുകയും നല്ല വിളവും സമൃദ്ധിയുമായിരിക്കും ഫലം. വിഷു വ്യാഴാഴ്ചയാണെങ്കിൽ നാലു പറ മഴ കിട്ടും നല്ല സസ്യവളർച്ചയും അതിസമൃദ്ധമായ വിളവും ക്ഷാമത്തിന്റെ അംശംപോലുമില്ലാത്ത അവസ്ഥയും ആയിരിക്കും ഫലം.?

വിതയ്ക്കുവാൻ യോഗ്യമല്ലാത്ത നിലങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: അധികമായി തുമ്പ വളരുന്നിടം, ചങ്ങണംപുല്ല് വളരുന്നിടം, മുളകളും മുൾച്ചെടികളും വളരുന്നിടം, കല്ലു നിറഞ്ഞതും ദൃഢമണ്ണുള്ളതുമായിടം, വന്യമൃഗങ്ങൾ ശല്യപ്പെടുത്തുന്നിടം.

അതിനുപകരം മണലും മണ്ണും ചേർന്നിടവും കുന്നിൻചെരിവിലൂടെ ഒഴുകിവരുന്ന ജലവും വളമുളള വെള്ളവും ഉള്ളിടവും നദിയിലെ എക്കല്‍കൊണ്ട് നിറഞ്ഞിടവും കൃഷിചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ്.

കൃഷി ചെയ്യാൻ യോഗ്യരല്ലാത്തവർ:

ഗുരുഭക്തി, ദൈവഭക്തി, ബ്രാഹ്മണ ബഹുമാനം എന്നിവ ഇല്ലാത്തവർ, മദ്യപാനത്തിനടിമയായവർ, മിതവ്യയശീലമില്ലാത്തവർ, മൂഢന്മാരും ഉറക്കം തൂങ്ങികളുമായവർ, വരവുചെലവുകണക്കുകൾ സൂക്ഷിക്കാത്തവർ, തന്റെ കീഴിലുള്ള തൊഴിലാളികൾക്ക് കൂലി നല്കാൻ വേണ്ടത്ര ധാന്യം കരുതിവെക്കാത്തവർ, താഴെ പറയുന്ന പണിയായുധങ്ങളില്ലാത്തവർ (പണിയായുധങ്ങൾ ഇല്ലാത്തവർ- അലമാങ്ക് (Crowbar) മഴുവാൾ, കോടാലി, തൂമ്പ, (മൺവെട്ടി, കൈക്കോട്ട്), വിവിധതരം കുട്ടകൾ), കർക്കടകമാസത്തിൽ (ജൂലായ്-ആഗസത്) സ്വയംപര്യാപ്തരല്ലാത്തവർ, കളപ്പുരയില്ലാത്തവർ, കന്നിമാസത്തിൽ (സെപ്തംബർ-ഒക്ടോബർ കാളകൾക്ക് (മൂരികൾക്ക്) നല്കാൻ വൈക്കോൽ ഇല്ലാത്തവർ, തൊഴിലാളികൾക്കു വേതനം നല്കാൻ വേണ്ടത്ര പണമില്ലാത്തവർ.

കൃഷി ചെയ്യേണ്ട സ്ഥലം നന്നായി വേലി കെട്ടി സുരക്ഷിതമാക്കി ചാരം, ചാണകം, പച്ചില എന്നീ വളങ്ങൾ ഉപയോഗിക്കണം. പാടങ്ങളുടെ വരമ്പുകൾ നല്ല ഉറപ്പുള്ളതാകണം, വളം നഷ്ടപ്പെടാതിരിക്കാൻ അവിടെ പുല്ലു വളരാതെ സൂക്ഷിക്കണം.

ഉഴേണ്ടതിന്റെയും വളം ചേർക്കേണ്ടതിന്റെയും രീതികൾ:

കലപ്പ ആഴത്തിലിറക്കി മണ്ണിന്റെ പാളികൾ നന്നായി ഇളക്കിമറിക്കണം. മൂരികളെ (കന്നുകളെ) ഒരിക്കലും അടിക്കരുത്. അവറ്റകൾക്കു നല്ല ഉന്മേഷത്തിമിർപ്പുണ്ടാകുംവിധം നയിക്കണം. ഗാനങ്ങൾകൊണ്ടതിനെ മോഹിപ്പിച്ചു വശീകരിക്കണം. വിത്തുവിതയ്ക്കാനും പറിച്ചുനടാനും ഉള്ള സ്ഥലം കുറഞ്ഞത് ആറു തവണ ഉഴുതിരിക്കണം. ഒരു കാളയെയും ഒരു പോത്തിനെയും ഒരുമിച്ച് ഒരു നുകത്തിൽ കെട്ടരുത്.

ഉഴാനും മറ്റു കൃഷിപ്പണികൾക്കുമായുപയോഗിക്കുന്ന കാളകൾക്കു വേണ്ട ഗുണങ്ങൾ;

അവയുടെ പിൻഭാഗം ഉരുണ്ടതും തടിച്ചതുമാകണം. തണ്ടെല്ല് മിക്കവാറും നേരെയുള്ളതും ഉയർന്നതുമാകണം, വെളുത്തത്, കറുത്തത് അല്ലെങ്കിൽ ചുവന്ന പുള്ളികളുള്ളത് (ചുണയും ചൈതന്യവും), തടിച്ച മൂക്കുള്ളത്, ഉയർന്ന തലയും വളഞ്ഞ കൊമ്പുകളും ഉളളത്, കേടില്ലാത്ത പല്ലുള്ളത്, വളരെ ചെറിയ കൊമ്പുള്ളത്, ചെറുതും കുതിര (മട്ടക്കുതിര Pony) യെപ്പോലെ ഭംഗിയും ഉള്ളത്, മൃദുത്വമുള്ള ചാണകമുളളത്, നീണ്ട വാലുള്ളത്, വേഗത്തിൽ ആഹാരം കഴിക്കുന്നത്.

കൃഷിപ്പണിക്ക് പറ്റാത്തതിനാൽ നിരാകരിക്കേണ്ട കാളകളുടെ സ്വഭാവം:

നീണ്ട കുളമ്പുകൾ, ചെറിയ വാൽ, വളഞ്ഞ തണ്ടെല്ല്, തടിച്ചതും ഘനമുള്ളതുമായ കൊമ്പുകൾ, കുഷ്ഠരോഗ അടയാളങ്ങൾ, കേടുള്ള പല, നടക്കുമ്പോൾ പിൻകാലുകൾ പരസ്പരം തൊടുന്നവ, ചൂരൽപ്പെട്ടിപോലെ വയറുളളത്, കൊമ്പുകളില്ലാത്തവ, ഇളകിയ ചാണകമിടുന്നവ. പോത്തുകള്‍ കറുത്ത നിറമുള്ളവയും ഉരുണ്ട ശരീരപ്രകൃതമുള്ളതുമാകണം.

കാലിത്തൊഴുത്തിന്റെ നിലം മരപ്പലകകൾ വിരിച്ചതും വൃത്തിയാക്കി വെച്ചിട്ടുള്ളതും വേണ്ടവിധത്തില്‍ തിരിച്ചിട്ടുള്ളതുമാകണം. ചാണകത്തിന്‍റെ മണം അവറ്റകള്‍ക്ക് വളരെ അരോചകമായതിനാല്‍ ചാണകം വളരെ ദൂരെ മാറ്റണം.

വിതയ്ക്കാന്‍ അശുഭകരമായ സമയങ്ങള്‍

  • രാത്രി-വളരെ ശുഷ്കമായ വിളവേ ലഭിക്കൂ.
  • ഗുളികകാലം-ശനിയുടെ പുത്രന്റെ സമയം. വളരെ മോശമായ കാലം.

ജ്യോതിഷമനുസരിച്ച് ഒരു ദിവസം അറുപതു ഘടികങ്ങള്‍ (ഘടികം=നാഴിക 60 ഘടികം=24 മണിക്കൂർ) ആയി തിരിച്ചിരിക്കുന്നു. ഓരോ ദിവസത്തെ ഗുളികകാലത്തെ ഇങ്ങനെ നിർണയിച്ചിരിക്കുന്നു.

ഈ അശുഭസമയത്ത് നടുന്ന വിത്തുകളിൽനിന്ന് യാതൊരു ഫലവും ലഭിക്കില്ല.

ദിവസം

പകൽ

രാത്രി

ഞായർ

26-)൦ ഘടികം (4.24 pm)

10-)൦ ഘടികം (-10 pm)

തിങ്കൾ

22-)൦ ഘടികം (2.48 pm

6-)൦ ഘടികം (8.24 pm)

ചൊവ്വ

18-)൦ ഘടികം (1-12 pm)

2-)൦ ഘടികം (6.48 pm)

ബുധൻ

14-)൦ ഘടികം (11-36 am)

26-)൦ ഘടികം (4, 24 am)

വ്യാഴം

10-)൦ ഘടികം (9.24 am)

22-)൦ ഘടികം (2.48 am)

വെള്ളി

6-)൦ ഘടികം (8, 24 am)

18-)൦ ഘടികം (1.24 am)

ശനി

2-)൦ ഘടികം (6, 48 am)

14-)൦ ഘടികം (11-36 am)


  • കന്നി, വൃശ്ചികം, ധനു രാശികൾ: ഇവ അശുഭങ്ങളാണ്. ഫലം ലഭിക്കില്ല. രാശികൾ പന്ത്രണ്ടാണ്. അവയുടെ വിവരം:

മലയാളമാസം

രാശി

ഘടികങ്ങൾ

മേടം

മേടം (Aries)

4 ¼

ഇടവം

ഇടവം (Taurus)

4 ¾

മിഥുനം

മിഥുനം (Gemini)

5 ¼

കർക്കടകം

കർക്കടകം (Cancer)

5 ¼

ചിങ്ങം

ചിങ്ങം (Leo)

5

കന്നി

കന്നി (Virgo)

5

തുലാം

തുലാം (Libra)

5 ¼

വൃശ്ചികം

വൃശ്ചികം (Scorpio)

5 ½

ധനു

ധനു (Sagittarius)

5 ¼

മകരം

മകരം (Capricon)

5 ¾

കുംഭം

കുംഭം(Acquarius)

4 ¼

മീനം

മീനം (Pisces)

60 ഘടികങ്ങള്‍


കന്നിരാശിയിൽ വിതയ്ക്കുന്ന വിത്തിന്റെ വിളവ് മോഷ്ടിക്കപ്പെടും. വൃശ്ചികരാശിയിൽ വിതയ്ക്കുന്നവയുടെ വിളവ് നശിപ്പിക്കപ്പെടും.

  • ഗണ്ഡാന്തം (മഹാ അപകടകാലം). അശ്വതി (ഒന്നാം നക്ഷത്രം, മേടം രാശിയുടെ ആദ്യംശം), മകം (പത്താം നക്ഷത്രം), മൂലം (പത്തൊൻപതാം നക്ഷത്രം, വൃശ്ചികാന്തം), ആയില്യത്തിന്റെ (ഒൻപതാം നക്ഷതം ചിങ്ങത്തിന്റെ ആദ്യംശം) അന്ത്യ കാൽഭാഗം, തൃക്കേട്ട (പതിനെട്ടാം നക്ഷത്രം), രേവതി (ഇരുപത്തേഴാം നക്ഷത്രം) ഈ കാലങ്ങളിൽ വിതച്ചാൽ കൃഷിക്കാരന് ഒന്നും ലഭിക്കില്ല.
  • വിഷനാഴിക (വിഷകാലം); ദിവസത്തിന്റെ ഓരോ നക്ഷത്രത്തിലെയും നാലു ഭാരതീയ മണിക്കൂറുകൾ.
  • പന്തം നാൾ; ചന്ദ്രന്റെ കഷ്ണശുക്ലപക്ഷത്തിലെ രണ്ട്, ഏഴ്, പന്ത്രണ്ട് നാളുകൾ, അതുപോലെ ആദ്യത്തെ ദിവസവും. ഈ ദിവസങ്ങളിൽ പുരകൾ മേഞ്ഞാൽ അവ അഗ്നിക്കിരയാകും.
  • കറുത്തവാവും വെളുത്തവാവും കഴിഞ്ഞ് ആറാമത്തെ ദിവസം (ഷഷ്ഠി).
  • വേലിയിറക്കസമയം.
  • പന്നിക്കരണം, പശുക്കരണം, കഴുതക്കരണം ചന്ദപക്ഷത്തിലെ പതിനൊന്നാം നക്ഷത്രമാണ് കരണം.
  • രാശികൾ-നീചഗ്രഹങ്ങളുടെ ദൃഷ്ടിയുള്ളപ്പോൾ
  • ലാടവും അർഗളവും.
  • വൈധൃതയോഗം - സൂര്യനും ചന്ദ്രനും ഒരേ അയനത്തിൽ നില്‍ക്കുമ്പോഴും അസ്തമയത്തും.
  • ഗ്രഹണദിവസം.
  • അധിമാസം ഓരോ നാലു വർഷം കൂടുമ്പോഴും ഉണ്ടാകുന്നത്.
  • വ്യാഴ-ശുക അന്യോന്യദൃഷ്ടിയുള്ളപ്പോൾ.
  • ശനിയും ഞായറും.

വിതയ്ക്കുവാനുള്ള ശുഭദിനങ്ങൾ:

  • രോഹിണി - 4-)൦ നക്ഷത്രം

പുണർതം - 7-)൦ നക്ഷത്രം - മിഥുനം, ചോതി

പൂയം 8-)൦ ചാന്ദ്രനക്ഷത്രഗണം

കർക്കടകം - ആയില്യത്തിന്റെ ആദ്യപാദം

അത്തം – 13-)൦ നക്ഷത്രം

ഉത്രം  - 12-)൦ നക്ഷത്രം (ചിങ്ങത്തിന്റെ അന്ത്യാംശം)

മൂലം – 19-)൦ നക്ഷത്രഗണം (വൃശ്ചികത്തിന്റെ അന്ത്യാംശം)

  • സിംഹക്കരണം, പുലിക്കരണം, ആനക്കരണം.
  • രാശികൾ മിഥുനം, കർക്കടകം, ചിങ്ങം, മകരം, മീനം.

ഇതേ ഗ്രന്ഥത്തിൽത്തന്നെ കൊച്ചി രാജ്യത്തെ നെൽക്ക്യഷിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് താത്പര്യമുളവാക്കുന്നതാണ്. മലബാറിന്റെ മറ്റു ഭാഗങ്ങൾക്കും ഇതു ബാധകമാണ്.

രാജ്യത്തെ നെൽക്ക്യഷി സാമാന്യമായി മൂന്നു വിധത്തിലാണ്; ഉണക്കവിത്തുപയോഗിച്ച്, മുളപ്പിച്ചെടുത്ത വിത്തുപയോഗിച്ച്, പറിച്ചുനടീൽ രീതി, ഉണക്കവിത്തു കൃഷിരീതി: വൃശ്ചികം (നവംബർ-ഡിസംബർ )ത്തിലും ധനു (ഡിസംബർ-ജനവരി)വിലുമായി വിളവെടുത്തുകഴിഞ്ഞാൽ പാടം നല്ലവണ്ണം ഉഴുതുമറിക്കും. മേടം (ഏപ്രിൽ-മെയിവരെ പല തവണ ഉഴാറുണ്ട്. ചാരം വിതറിയതിനുശേഷമാകും പലപ്പോഴും ഉഴുന്നത്. മേടത്തിൽ ഏതാനും മഴ ലഭിച്ചുകഴിഞ്ഞാൽ വിത്ത് പരക്കെ വിതറും. ചില കർഷകർ വിതച്ച വിത്തിനു മുകളിൽ ഒന്നു ചെറുതായി ഉഴാറുണ്ട്. മറ്റു ചിലർ തൂമ്പകൊണ്ടാണതു ചെയ്യുന്നത്. വീണ്ടും ചാരം വിതറും. വിത്തു വിതച്ച് ഒരു മാസം കഴിഞ്ഞാൽ വിത്തോടൊപ്പം വളർന്ന കള പറിച്ചുകളയും. വരമ്പുകൾ ശരിയാക്കി പാടത്തു വെള്ളം നിലക്കത്തക്കവിധമാക്കും. ജൂലായ് മാസത്തിൽ വീണ്ടും കള പറിച്ചുകളയും. കന്നി-തുലാം അന്ത്യത്തിലാണ് കൊയ്ത്ത്. ഈവിധത്തിലുള്ള കൃഷി കഴമ, ആര്യൻ, അരിവിരി എന്നീ ഇനങ്ങളുടെയാണ്. ഒറ്റപ്പുകൃഷിയാണിത്. വൃശ്ചികത്തിൽ കൊയ്ത്തു കഴിഞ്ഞിരിക്കും. രണ്ടാമതൊരു കൃഷി (ഇരുപ്പു വേണമെങ്കിൽ മേടത്തിൽ പണിയാരംഭിച്ച് കർക്കടകത്തിലോ (ജൂലായ്-ആഗസ്ത്) ചിങ്ങത്തിലോ (ആഗസ്ത്-സപ്തംബർ) കൊയ്യാം. രണ്ടാം കൃഷിപ്പണി അപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കേണ്ടതുണ്ട്.

മുളപ്പിച്ച വിത്തു പാകൽ:

കൃഷിക്കു മുൻപ് ഒരു ഡസൻ തവണയെങ്കിലും പാടം ഉഴുതുമറിച്ചിട്ടുണ്ടാകും. ഉഴുന്ന സമയമൊഴിച്ച് മറ്റെല്ലാ സമയത്തും ധാരാളം വെള്ളം വേണം. ഒരു കൈ ആഴത്തിൽ കൂടുതലുള്ള വെള്ളം വാർത്തുകളയുന്നു. ഓരോ തവണ ഉഴുമ്പോഴും ഏതെങ്കിലും പച്ചിലകൾ ഇടുന്നു. മണ്ണുമായി ചേർന്നുകിടക്കുന്ന അതിന്റെ മുകളിലൂടെ ഒരു പലക കാളയെ പൂട്ടി വലിപ്പിച്ച് മിനുസപ്പെടുത്തുന്നു. കൈക്കോട്ടുകൊണ്ടുണ്ടാക്കിയ രണ്ടുമൂന്നു ചാലുകളിലൂടെ വെള്ളം വാർത്തുകളയുന്നു. മുളപ്പിച്ചെടുത്ത വിത്ത് വിതയ്ക്കുന്നു. ഞാറ് വളരുന്നതനുസരിച്ച് കൂടുതൽ കൂടുതൽ വെള്ളം പാടത്തു തങ്ങിനില്ക്കാൻ അനുവദിക്കുന്നു. ഈ വിത്തിനു പതിനഞ്ചിനങ്ങളുണ്ട്. മൂന്നുമുതൽ ആറു മാസം വരെയാണ് കൃഷിക്കു വേണ്ട സമയം. ഉണക്കവിത്തു കൃഷി ചെയ്യാത്ത പാടങ്ങളിലാണ് ഈ കൃഷിരീതി പ്രയോഗിക്കാറുള്ളത്.

പറിച്ചുനടീൽ രീതി:

മുളപ്പിച്ച വിത്തു വിതയ്ക്കുന്ന രീതിയിൽ ഉപയോഗിക്കുന്ന വിധത്തിലുള്ള ഉഴലും വളംചേർക്കലും കൃഷിക്കാലവും ആണ് ഇതിന്റേതും. കൃഷിക്കുള്ള പാടം തയ്യാറായാൽ നേരത്തേതന്നെ വിതച്ച് വളർത്തി നിർത്തിയിട്ടുള്ള ഞാറുകൾ അവിടെനിന്നും പറിച്ച് ഉടനെതന്നെ നടും. ഞാറുകൾ നടുമ്പോൾ മൂന്നിഞ്ച് ആഴത്തിലുള്ള വെള്ളം ഞാറിന്റെ വളർച്ചയോടൊപ്പം ഉയർത്തും. നല്ല കൃഷിക്കാർ കൃഷിയാരംഭിക്കുന്നതിനു മുൻപ് പന്ത്രണ്ടു തവണയെങ്കിലും ഉഴാറുണ്ട്. ഉണക്കവിത്തുവിതയ്ക്കുള്ള ശുഭദിനങ്ങൾ ഭരണി, കാർത്തിക ഞാറ്റുവേലകളാണ്. അതായത് മേടം 14 (ഏപ്രിലിന്റെ അന്ത്യഘട്ടം) മുതൽ ഇടവം 10 (ഏകദേശം മെയ് അവസാനം) വരെയാണ് ഭരണി, കാർത്തിക ഞാറ്റുവേലകൾ. ഇടവം 23 മുതൽ മിഥുനം 7 വരെയുള്ള മകീരം ഞാറ്റുവേലയാണ് മുളപ്പിച്ച വിത്തു പാകുന്നതിനുള്ള നല്ല ദിവസങ്ങൾ. പറിച്ചുനടീൽക്കൃഷി തിരുവാതിര ഞാറ്റുവേല (മിഥുനം 7 മുതൽ 21 വരെ) ക്കാലത്താണ്ചെയ്യുന്നത്.

മോടൻ വിത

ഉണങ്ങിയ പാടം നന്നായി ഉഴുത് മേടത്തിൽ (മാർച്ച്-ഏപ്രിൽ) വിതയ്ക്കുന്ന ഇതിന്റെ കൊയ്ത്ത് ചിങ്ങത്തിൽ (ആഗസ്ത്-സെപ്തംബർ) ചെയ്യാം.

പുഞ്ചക്കൃഷി

കുംഭത്തിൽ വിതച്ച് മേടത്തിന്റെ അവസാനത്തിലോ ഇടവത്തിന്റെ ആദ്യത്തിലോ കൊയ്യാം.

കോൾക്ക്യഷി:

ഇത് കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നിവിടങ്ങളിലെ പ്രത്യേക കൃഷിയാണ്. ശുദ്ധജലതടാക (നിലം)ത്തിൽനിന്ന് വെള്ളം വാർത്തു കളഞ്ഞ് അവിടെ കൃഷി ചെയ്യുന്ന സമ്പ്രദായമാണിത്. തൃശ്ശൂരിലെ നിലങ്ങളെല്ലാം ഇങ്ങനെ കൃഷി ചെയ്യുന്നവയാണ്. നിലം (തടാകം) വരമ്പുകൾ കെട്ടി താത്കാലികമായി തിരിച്ച് അതിലെ വെള്ളം മുഴുവനും പമ്പു ചെയ്തു (തേവി) കളയുന്നു. ഇത് ഒരു ഊഹകൃഷിയാണ്. കാരണം, വരമ്പുകൾ പൊട്ടുകയോ മഴക്കാലം നേരത്തെ വരികയോ ചെയ്താൽ വിതച്ചതു മുഴുവൻ വെള്ളത്തിലായി നശിക്കാനിടയുണ്ട്. നല്ല കാലാവസ്ഥയിൽ നല്ല വിളവു ലഭിക്കുന്ന കൃഷിയാണിത്. മറ്റു പാടങ്ങളിൽ കൃഷി മോശമായാൽ അതിന്റെ പോരായ്മകൾ നികത്താൻ കോൾക്ക്യഷിഭൂമിയിലെ വിളവുകൊണ്ടു സാധിക്കുന്നതിനാൽ രാജ്യത്തിന് ഇതു വലിയ ഗുണം ചെയ്യുന്നു. പഴയ കാലത്തെ തേവുചക്രത്തിനു പകരം ആവി എഞ്ചിൻ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തു കളയുന്ന നവീനമാർഗം സ്വീകരിച്ചതോടെ ഈ കൃഷിയിൽ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. മകരമാസത്തിൽ വിതയ്ക്കുകയും മേടത്തിലോ ഇടവത്തിലോ കൊയ്യുകയുമാണ് പതിവ്.

രാജ്യത്തെ എല്ലാ സ്ഥലങ്ങളെയും നനവുള്ള പാടമെന്നും പറമ്പെന്നും രണ്ടായി തിരിക്കാം. കായലിനോടടുത്ത ഭൂമിക്കു പൊതുവെ തിട്ടകൾ കെട്ടി അവിടെ നെൽകൃഷി ചെയ്യാം. നികത്തുവാനും കൂടുതൽ മെച്ചപ്പെടുത്തുവാനും ഈ പ്രദേശത്ത് സാധ്യത കൂടും. ഈ സ്ഥലം ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ നല്ല മഴ ലഭിച്ച് അതിലെ ഉപ്പുരസം മാറിയതിനുശേഷമേ കൃഷിചെയ്യാൻ പറ്റു. ഇതിലെ മണ്ണ് ചെളി നിറഞ്ഞതും ഉപ്പുരസമുള്ളതുമാകയാൽ ഉഴുകുക എന്നതു ചിന്തിക്കേണ്ട കാര്യമില്ല. ഏറ്റവും ലളിതമായ രീതിയിലുള്ള കൃഷിയാണിതിൽ സാധിക്കുന്നത്. ഒരു ഗജം (ഗജം = yard. ഒരു ഗജം=3 അടി) (36 ഇഞ്ച്), രണ്ടു ഗജം എന്നിങ്ങനെ വിസ്തീർണം വരുന്ന സമചതുരങ്ങളോ ദീർഘചതുരങ്ങളോ ആയി വിഭജിച്ച് പാടത്ത് മുളപ്പിച്ച വിത്തു വിതച്ച് അതേ ചെളിമണ്ണ്

അവയ്ക്കു മുകളിലിടുന്നു. കുറച്ചു ദിവസം കഴിഞ്ഞാൽ അവ വേരുപിടിച്ച് നല്ല വളർച്ചയുള്ള സസ്യമായി ഉയരുന്നു. മറ്റു പാടങ്ങളിൽ മഴക്കാലം തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ്, മെയ് മാസത്തിൽ, വിതയാരംഭിക്കും.

പല പാടങ്ങളും ഇരുപ്പു,മൂപ്പു നടത്താവുന്നവയാണെങ്കിലും ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ മാത്രമേ കൃഷി ചെയ്യാനാവൂ. സമയത്തു ലഭിക്കുന്ന മഴമൂലം ഉപ്പുരസം നന്നായി ഒഴുകിപ്പോയില്ലെങ്കിൽ വിതച്ച വിത്ത് വെയിലത്ത് വരണ്ടു പോകുംവിധം ഈ കൃഷി മഴയെ ആശ്രയിച്ചതാണ്. ഇലകളും ചാണകവും ചാരവുമാണ് പ്രധാന വളങ്ങള്‍.

മലബാറിലെ നടത്തിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടി'ൽ മേജർ വാക്കർ ഇങ്ങനെ എഴുതുന്നു. മലബാർ പ്രദേശത്ത് വ്യത്യസ്ത സമയത്ത് വിതയ്ക്കേണ്ടതും കൊയ്യേണ്ടതുമായ അൻപതിൽപ്പരം നെല്ലിനങ്ങളുണ്ട്. അവയുടെയെല്ലാം വ്യത്യസ്ത സ്വഭാവങ്ങളനുസരിച്ച് നാട്ടുകാർ അവയെ വേർതിരിച്ച് വിവക്ഷിക്കുന്നുമുണ്ട്. ഓരോന്നും  വിതയ്ക്കുന്ന കാലം, കൊയ്യുന്ന കാലം, അതിന്റെ സസ്യത്തഴപ്പ് എന്നിവയുടെ ഒരു ക്രമപീഠികതന്നെ അദ്ദേഹം നല്കുന്നുണ്ട്.

ക്യഷി തൊഴിലായുള്ളവർ ഓരോ വർഷവും നെല്ലുവിതയ്ക്കുന്നതിനു മുൻപ് ചെയ്യുന്ന ചില അനുഷ്ഠാനകർമങ്ങളുണ്ട്. കാർഷികവർഷം മേടം (ഏപിൽ-മെയ്) ഒന്നാം തീയതിയായ വിഷുവിന് ആരംഭിക്കുന്നു. ഗ്രാമത്തിലെ ജ്യോതിഷിയായ കണിയാനോടു ചോദിച്ച് കൃഷിയാരംഭത്തിനുള്ള ആദ്യ ശുഭമുഹൂർത്തം ഉറപ്പിച്ചാൽ അന്നേദിവസം ഗൃഹനാഥൻ കാഞ്ഞിരത്തിന്റെ ഇലകൾകൊണ്ടുണ്ടാക്കിയ ചെറിയ കുട്ടകളിൽ വിവിധയിനം വിത്തുകൾ ഒരുക്കിവെക്കുന്നു. മുറ്റത്തു കത്തിച്ചുവെച്ച നിലവിളക്കിനും നെൽക്കൂമ്പാരത്തിനും മുന്നിലാണ് വിത്തുകൾ വെക്കുക. അരിമാവുകൊണ്ടലങ്കരിച്ച് കലപ്പയിൽ പിടിപ്പിച്ച പുതിയ കൊഴുവും അവിടെയൊരുക്കും. ഒപ്പം ഒരു ജോടി കാളകളെയും അവിടെ നിർത്തും. പുലയരുടെയോ കൃഷിപ്പണി ചെയ്യുന്ന അടിമകളുടെയോ മൂപ്പൻ ഒരു ചെറിയ മൺകൂനയുണ്ടാക്കി അതിൽ കുറച്ചു വളവും വിത്തും ഇട്ടുവെച്ചിട്ടുള്ള പാടത്തേക്ക് ഇത് ഒരു ഘോഷയാത്രയായി കൊണ്ടുപോകും. പിന്നീട് കാളകളെ നുകത്തിൽ കെട്ടി ഒരു ചെറിയ ഭാഗം സ്ഥലം ഒന്നുഴുകും. അങ്ങനെ കുറച്ചു ചാലുകൾ എടുത്തശേഷം വളരെ ശ്രദ്ധിച്ച് കലപ്പ വലതുഭാഗത്തേക്കിടും. എല്ലാത്തിലുമെന്നപോലെ ഈ ചടങ്ങിലും ഗണപതിപൂജയ്ക്കുശേഷം നേരത്തെക്കുട്ടി നിർമിച്ച ചാലുകളിൽ യജമാനൻ വിത്തു വിതയ്ക്കും. അപ്പോഴെല്ലാം പുലയമൂപ്പൻ നല്ല കാലാവസ്ഥയ്ക്കും സമൃദ്ധമായ വിളവിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കും. പിന്നീട് കൊഴുവിൻമേൽ ഒരു നാളികേരമുടച്ച് ഓരോ മുറിത്തേങ്ങ കൃത്യം പകുതിയാണോ അല്ലയോ എന്നു നോക്കി വിളവിനെക്കുറിച്ചു പ്രവചനം നടത്തും. രണ്ടു പകുതിയും സമമാണെങ്കിൽ ഒരുവിധം നല്ല വിളവാകുമെന്നും നാളികേരത്തിന്റെ പിൻഭാഗം മുൻഭാഗത്തേക്കാൾ വലിപ്പമുളളതാണെങ്കില്‍ ഒന്നാം തരം വിളവാകുമെന്നും ആണ് കരുതുന്നത്. നാളികേരത്തിന്റെ കണ്ണിനു പൊട്ടലേറ്റിട്ടുണ്ടെങ്കിലോ അതിലെ വെള്ളം മുഴുവനായി തൂവിപ്പോയിട്ടുണ്ടെങ്കിലോ മഹാകഷ്ടകാലം എന്നുമാണ് കണക്കാക്കുക. രണ്ടു നാളികേരമുറികളിലെയും വെള്ളത്തിൽ ഓരോ തുളസിയില ഇട്ടുനോക്കും. കൃഷിക്കാരന്

വരാനിരിക്കുന്നതെന്തെന്നു  മുൻകൂട്ടി അറിയാനുള്ള മറ്റൊരു ചടങ്ങാണിത്. തുളസിയില വലത്തോട്ടു ചലിക്കുകയാണെങ്കില്‍ ശ്രേഷ്ഠമായ വിളവാണെന്നും ഇടത്തോട്ടാണെങ്കിൽ നേർവിപരീത ഭാവിയാണെന്നുമാണ് അനുമാനം. ഉപയോഗിക്കാതെ ബാക്കിയുള്ള വിത്ത് വേലക്കാർക്കിടയിൽ വിതരണം ചെയ്ത് എല്ലാവരും പിരിയുന്നതോടെ ചടങ്ങും അവസാനിക്കുന്നു.

മലബാറിലെ കാർഷികോത്സവങ്ങളിൽ നിറ, പറ, പരുത്തി എന്നിവ പ്രധാനമാണ്. ഉച്ചാറൽ എന്ന ഒരു ഉത്സവം സവിശേഷശ്രദ്ധ അർഹിക്കുന്നു. കൃഷിക്കാലം കഴിയുന്ന മകരമാസാന്ത്യത്തിൽ (ജനവരി-ഫിബ്രവരി) ആ വർഷത്തെ കൃഷിക്കാലം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്നതാണ് ഈ ഉത്സവം. ആ വർഷത്തെ രണ്ടാം വിളവെടുപ്പ് അപ്പോഴേക്കും കഴിഞ്ഞിരിക്കും. വേനല്ക്കാലം തുടങ്ങുന്ന ആ സമയത്ത് ഭൂമീദേവി മഴക്കാലംവരെ വിശ്രമിക്കാൻ തയ്യാറാകുന്നു.

"ദേവിയുടെ ആർത്തവകാലം എന്ന നിലയ്ക്ക്, റോമൻ ഫെബ്രുറിയപോലെ, അതിനെ ആരാധിച്ചുകൊണ്ടുള്ള ഒന്നാണ് ഇക്കാലത്തിന്റെ ആരംഭത്തിലുള്ള ഈ ഉത്സവം. അവസാനത്തെ മൂന്നു ദിവസങ്ങളിൽ അറ തുറക്കുകയോ നെല്ല് വില്ക്കുകയോ കൃഷിയായുധങ്ങൾ സ്പർശിക്കുകയോ ചെയ്യില്ല. ഈ ദിവസങ്ങളിൽ ഉപയോഗിക്കാനുള്ള അരിക്കുവേണ്ടി നെല്ലുകുത്തുകയില്ല. അത് നേരത്തെ കുത്തി അരിയാക്കി വെച്ചിരിക്കും. ആദ്യദിവസം വൈകുന്നേരമാകുന്നതിനു മുന്നെ അടയ്ക്കുന്ന അറയുടെ വാതിലിൽ ചില മുള്ളുകളും കുറ്റിച്ചെടികളും ചേർത്തുകെട്ടിയ ചൂൽ ചാണകംകൊണ്ട് പിടിപ്പിച്ചുവെച്ച് അതിനുമുന്നിൽ കുറച്ചു ചാരവും തൂവും. അടുത്ത രണ്ടു ദിവസം എല്ലാത്തിനും അവധിയാണ്. വീട് അടിച്ചു വൃത്തിയാക്കില്ല, നിലം ചാണം മെഴുകില്ല, മുറ്റം അടിക്കുകയോ

നനയ്ക്കുകയോ ചെയ്യില്ല. നാലാം ദിവസം അറ തുറക്കും. ഒരുപക്ഷേ, കൃഷിക്കാരന്റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കാനാകാം, ഒരു കുട്ട ഇലകൾ വളവും ചേർത്ത് പാടത്തുകൊണ്ടുപോയി കത്തിക്കുകയും ചെയ്യുന്നു. കൃഷിപ്പാട്ടത്തിന്റെ എല്ലാം തീരുന്ന തീയതിയാണ് ഉച്ചാറൽ ദിനം. സ്ഥലത്തിന്റെ നിയമപരമായ അധീനപ്പെടുത്തൽ മറ്റൊരു ദിവസവും ചെയ്യാവുന്നതല്ല. പക്ഷേ, കുറച്ചുകൂടി ഉദാരമായ വ്യാഖ്യാനത്തിൽ കോടതികൾ ഇത് വിഷുദിവസംവരെ നീട്ടിക്കൊടുത്തിട്ടുണ്ട്. പ്രത്യേക ഉച്ചാറൽ ഉത്സവങ്ങൾ ഷൊർണൂരടുത്തും വളളുവനാട്ടു താലൂക്കിലെ ചെർപ്പുളശ്ശേരിയിലും കാണാം. അവിടങ്ങളിൽ വൈക്കോൽ കൊണ്ടുണ്ടാക്കിയ കാളരൂപങ്ങൾ ഊരുചുറ്റി ഘോഷയാത്രയായി ജനങ്ങൾ ഭഗവതിക്കാവുകളിലെത്തിക്കുന്നു.

കടപ്പാട്: കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍


 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate