অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഴം പച്ചക്കറികൾ ഫ്രീ

ആമുഖം

ഇക്കാലത്ത് ഭക്ഷ്യവസ്തുക്കൾ എല്ലാത്തിനും നല്ല വിലയാണ്. നമ്മൾ വാങ്ങുന്ന അരി, ഗോതമ്പ്, മുത്താറി, ചോളം മറ്റു ധാന്യങ്ങൾ കൂടാതെ പഴങ്ങൾ വാഴക്ക, ആപ്പിൾ മുന്തിരി, മാതളനാരങ്ങ,തണ്ണിമത്തൻ പച്ചക്കറികൾ- പയർ, പാവക്ക, തക്കാളി, വെളളിരിക്ക, വെണ്ടക്ക മുതലായവ.

ഈ വലിയ വിലകൊടുത്ത് വാങ്ങുന്ന പലതും വിഷമയമാണ്. നാം വാങ്ങുന്ന തക്കാളി, പാവക്ക, പടവലങ്ങ, പച്ചമുളക്, വാഴക്ക, ഇഞ്ചി, പച്ചപയർ മുതലായവയ്ക്ക് വിഷം അടിക്കുന്നത് കണ്ടാൽഅപ്പോൾ തന്നെ നമ്മൾ മരവിച്ചുപോകും. അധികം കഴിച്ചാൽ മരിച്ചുപോകും.

ഈ കൃഷിക്കാർ പലരും ബാങ്കിൽ നിന്നും ബ്ലേഡ് കമ്പിനികളിൽ നിന്നും കടമെടുത്താണ്കൃഷി നടത്തുന്നത്. പലിശ, പണിക്കൂലി വിത്തുംവളവും വണ്ടിക്കുലി ഇവയെല്ലാം കണക്കുകൂട്ടിയിട്ടാണ് വില. എന്നാൽ പലപ്പോഴും കൃഷിക്കാർക്ക് അർഹിക്കുന്ന വില കിട്ടാറില്ല. മധ്യവർത്തികളും ഹോൾസെയിൽ വ്യാപാരികളും അവരുടെ താല്പര്യങ്ങൾ മുൻ നിർത്തുന്നതാണ്.കാരണം  അടിക്കുന്ന വിഷത്തിന്റെ ദോഷം കൃഷിക്കാർക്ക് അറിവില്ലാഞ്ഞിട്ടല്ല പല കൃഷിക്കാരും സ്വന്തം ഉപയോഗത്തിന് വിഷമില്ലാതെയും വിൽക്കാൻ വിഷമടിച്ചും കൃഷിചെയ്യുന്നു.

പഴവും പച്ചക്കറിയും "ഫ്രീ"  എന്നുപറയുമ്പോൾ അത് വിഷത്തിൽ നിന്നുകൂടി മുക്തി നേടി പോയിസൺ ഫ്രീ കൂടി ആകുന്നു.

വിഷ വിമുക്തിയുടെ കാര്യം മനസിൽ വയ്ക്കുക, നമുക്ക് അത്യാവശ്യം വേണ്ട പഴങ്ങളും പച്ചക്കറികളും ചെലവില്ലാതെ കൃഷിചെയ്യാൻ കഴിഞ്ഞാലോ. കിട്ടുന്നത് (ഫീ തന്നെ ആകുന്നു.

കേരളം, കർണ്ണാടകം, തമിഴ്നാട് ആന്ധാ, തെലുങ്കാന എന്നീ പ്രദേശങ്ങളിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പല  എൻ ജി ഒ കളും ഇത്തരം ചെടികളും അവ കൃഷിചെയ്യുന്ന രീതികളും വിത്തുകളും കർഷക കൂട്ടായാമയും പ്രോത്സാഹിപ്പിക്കുന്നു. ഈ അറിവുകളുടെ വെളിച്ചത്തില്‍ ബുദ്ധിമുട്ട് കൂടാതെ വളർത്താനുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിവരം താഴെ ചേർക്കുന്നു.

ഈ പരിപാടിയിൽ താല്പര്യം എടുക്കുന്നവർ വിത്തുകളും തൈകളും കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു. അറിവ് പ്രചരിപ്പിക്കുന്നു. കൂട്ടായ്മ വളർത്തുന്നു. നാം ഇത് ചെയ്യുമ്പോൾ നമ്മൾ നമ്മുടെ തന്നെ ആരോഗ്യവും ആയുസുമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ഓർക്കുക. സാമ്പത്തിക ലാഭം രണ്ടാമത്തെതാണ്. എല്ലാവർക്കും വീട്ടുമുറ്റത്ത് വേണ്ട പച്ചക്കറികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഫാ. ജോസഫ്‌ ചിറ്റൂര്‍

പയർ വർഗ്ഗങ്ങൾ

1 അമര, പന്തൽ അമര

അമരപയർ ഇളതായിരിക്കുമ്പോൾ അരിഞ്ഞ് കറി വയ്ക്കാവുന്നതാണ്. തോരൻ വയ്ക്കും സാമ്പാറിലും ഇടും എന്നാൽ സാധാരണയായി ഉണക്കി മണിയാക്കി കറിവയ്ക്കാറില്ല. പന്തലിൽ പടരുന്ന ഇനമാണ് കൂടുതൽ വളരാറുള്ളത്. കുറ്റിയായി നിൽക്കുന്ന ഇനവും ഉണ്ട്. അതിന്റെ നാമ്പൂ നള്ളികളഞ്ഞ് വളർത്തുന്നു. അപ്പോൾ ശിഖരങ്ങൾ ധാരാളം കാണും. പൂവും കായും ധാരാളം ഉണ്ടാകും. പന്തലവര കൂടുതൽ വള്ളിയുള്ളതാണ്. അതുകൊണ്ട് അതിന് പന്തൽ ഇട്ട് കൊടുക്കണം. ആയുസ്സ്  ഒന്നിലധികം കൊല്ലം ആയതുകൊണ്ട് ഉപയോഗം ഒന്നുതന്നെ.

നടീൽ വസ്തു- വിത്ത്

2 ചതുരപ്പയർ

ചതുരത്തിൽ ഇരിക്കുന്നു. നാലുകോണിലും ചിറകുണ്ട്. അച്ചിങ്ങ ആയിരിക്കുമ്പോൾ അരിഞ്ഞ് തോരൻ വയ്ക്കുന്നു. പടരുന്ന സ്വഭാവം ഉള്ളതിനാൽ കയറാൻ പന്തൽ ഇട്ട് കൊടുക്കുകയോ കുറ്റിയോ ചെറിയ മരമോ ഉളളിടത്ത് നടുകയോ വേണം.

നടീൽ വസ്തു  വിത്ത്.

3 വെട്ടുകത്തിപയർ

വെട്ടുകത്തിപയർ പലതരം ഉണ്ട്. എന്നാലും വിത്ത് വെളുത്തിരിക്കുന്ന കുറ്റിപയറായി വളരുന്നതും വിത്ത് ചുവന്നിരിക്കുന്നത് പന്തലിലും മരത്തിലും കയറുന്നതുമാണ്. പയർ കാഴ്ച്ചയില്‍ വെട്ടുകത്തിപോലിരിക്കും. ഒരടിയിൽ കൂടുതൽ നീളമുണ്ട്. അച്ചിങ്ങ ആയിരിക്കുമ്പോൾ അരിഞ്ഞ് തോരൻ വയ്ക്കുന്നു. വലിയ ചുവന്ന ഇനത്തിന് അല്പം മക്ക് ഉള്ളതിനാൽ തിളപ്പിച്ച് ഉൗറ്റിയതിനുശേഷമാണ് കറിവയ്ക്കുന്നത്.കയറാൻ പന്തലോ കുറ്റികളോ വേണം.

നടീൽ വസ്തു വിത്ത്.

4 നിത്യവഴുതിന, മൂക്കുത്തിപ്പയര്‍

പേര് പയർ എന്നാണെങ്കിലും ഇത് വിത്യാസപ്പെട്ട വർഗ്ഗമാണ്. ഇല ഹ്യദയാകൃതിയിൽ പടരാന്‍ പൊക്കത്തിന് പന്തലോ മരമോ വേണം. കായ് മൂക്കുത്തിപോലെ ഇരിക്കുന്നു. ഇളതായിരിക്കുമ്പോൾ അരിഞ്ഞ് തോരൻ വയ്ക്കുന്നു. എന്നും കായ് പറിക്കാവുന്നതിനാൽ നിത്യ വഴുതിന എന്ന് പേര്.ഇവ കൂടാതെ പന്തലിൽ കയറുന്ന വെളുത്തപയർ പതിനെട്ടുമണിയൻ പയർ ഇഞ്ചികണ്ടത്തിന്റെ മൂലയ്ക്ക് നടുന്ന ഇഞ്ചിപ്പയർ ഇവ അച്ചിങ്ങ ആയോ മൂത്ത് പൊളിച്ച് മണികളായോ ഉപയോഗിക്കുന്നു. പക്ഷെ ശ്രദ്ധ കൂടുതൽ വേണം.

നടീൽ വസ്തു വിത്ത്

ഇലവർഗ്ഗങ്ങൾ

കുപ്പച്ചീര

സാധാരണ വീടിന്റെ വാച്ചിലുകളിൽ പ്രത്യേകം നടാതെതന്നെ വളരുന്നു.കളയാതെ ശ്രദ്ധിക്കുകയും അഴുക്ക് പറ്റാതെ സൂക്ഷിക്കുകയും ചെയ്താൽ നല്ല ചീരയാണ്. ധാരാളം ഇരുമ്പും വിറ്റാമിൻ ബി സി ഇവയും ഉണ്ട്.നിലത്തുതന്നെ വളരുന്ന തൈകൾ പറിച്ചു നടാം

നടീൽ വസ്തു. വിത്ത്

മുള്ളൻചീര

സാധാരണയായി അധികം നടക്കാറില്ല. വഴിയരികിൽ വളരുന്നു. മുള്ളുള്ളതിനാൽ ഒന്നുകിൽ തീരെ ചെറുതായിരിക്കുമ്പോൾ പറിച്ച് ഉപയോഗിക്കാം.  ഇലയും തണ്ടു ഉപയോഗിക്കുന്നു. ചീര കണ്ടിട്ട് വെള്ളത്തിൽ മുക്കി തലകീഴായി പിടിച്ചാൽ കയ്യിൽ മുള്ള് കൊള്ളാതെ ഇല പറിച്ചെടുക്കുകയും ചെയ്യാം തണ്ടിന്റെ പുറംതൊലികളഞ്ഞ് അരിഞ്ഞ് തോരന്‍ വയ്ക്കുകയോ സാമ്പാറിൽ ഇടുകയോ ചെയ്യാം,

വണ്ണം കുറയാനും മൂത്രാശയരോഗങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു. വെള്ളയും ചുമലയും രണ്ടിനമുണ്ട്. രണ്ടും ഒരു പോലെ നല്ലതാണ്

നടീൽ വസ്തു  വിത്ത്.

മല്ലിചപ്പ്

മല്ലി മുളപ്പിച്ച് അധികം വളരുന്നതിനുമുമ്പ് കറിയിൽ ഇടാനും സലാഡിന്റെ കൂട്ടത്തിൽ ഇടാനും ഉപയോഗിക്കുന്നു.കറിവേപ്പില പോലെ ഒരു സുഗന്ധകൂട്ടായിട്ടാണ് ഉപയോഗിക്കുന്നത്.ചെടികൾ സഞ്ചികളിൽ മണ്ണ് നിറച്ച് വളർത്താം.

നടീൽ വസ്തു മല്ലി വിത്ത്.

അഗത്തിച്ചീര

ഇല കറിവെയ്ക്കുന്നതുകൊണ്ടാണ് ചീര എന്നു പറയുന്നത്. എന്നാൽ പയറുവർഗ്ഗത്തിൽപ്പെട്ട ഒരു ചെറിയമരമാണ്. നാലഞ്ചുകൊല്ലം വളരും. ഇല, പൂവ്, അച്ചിങ്ങ ഇവ കറിയായി ഉപയോഗിക്കാം. പൂവ് സൂപ്പിന് ഉപയോഗിക്കുന്നു. മണ്ണിൽ ധാരാളം നൈട്രജന്‍  ഉണ്ടാകാൻ അഗത്തി വളർത്താം. വളത്തിനായി വളർത്തുന്ന ചെറിയ ഇനവും വളത്തിനും കറിക്കുമായി വളർത്തുന്ന വലിയ ഇനവും ഉണ്ട്. തണ്ട് പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കാം. തമിഴ്നാട്, ആന്ധ്ര, കർണ്ണാടക, ഗുജറാത്ത് ഇവിടങ്ങളില്‍ ഇപ്പോൾ ധാരാളം വളർത്തുന്നു.

നടീൽ വസ്തു വിത്ത്

ബസളച്ചീര

ദക്ഷിണ കന്നട ജില്ലയിൽ എല്ലാ വീടുകളിലും വളർത്തുന്നു. തുറന്ന സ്ഥലത്ത്മറകെട്ടി കുളിച്ചുകൊണ്ടിരുന്ന കാലത്ത് ആ കുളിപ്പുരയുടെ ഒരു ഭാഗത്ത് ബസളയ്ക്ക് ഒരു പന്തലും മറുഭാഗത്ത് കോവക്കയ്ക്ക് ഒരു പന്തലും കാണുമായിരുന്നു കുളിക്കുന്ന വെള്ളത്തിന്റെ നനവ്  മാത്രം  മതി.

ബസളയുടെ ഇല തന്നെയോ ഇലയും തണ്ടും കൂടിയോ ഇളയ തണ്ടുതന്നയോ പലരീതിയിൽ കറിവെയ്ക്കാം. ഇല കടലമാവിൽ മുക്കി പൊരിക്കാം.

നടീൽ വസ്തു - തണ്ട്, വിത്ത്

6. സാമ്പാർ ചീര (ചെടി ബസള)

ബസളകുടുംബത്തിൽ പെട്ടതാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ വളരുന്നു. ഒരുപാട് ഉയരമില്ല.ചെറിയ ചുവന്ന പൂവ്. കട്ടിയില്ലാത്ത തണ്ട്. സാമ്പാറിനും ഓംലറ്റിൽ ഇടാനും മറ്റും ഉപയോഗിക്കുന്നു.

നടീൽ വസ്തു - തണ്ട്, വിത്ത്.

 

7. വാണിപ്പുളി, മത്തിപ്പുളി

ഏതാണ്ട് വെണ്ടയുടെ ആകൃതിയിൽ വളരുന്ന ഒരു ചെറിയ ചെടി. ചുവന്നതും വെളുത്തതും ഉണ്ട്. വെണ്ടയിൽ മരക്കുണ്ട് എന്നു നമ്മൾ പറയുന്ന വലിയ വെണ്ടപോലെ വലുതായി വളരുന്ന മത്തിപ്പുളിയും ഉണ്ട്. കായ് നീളം കുറവാണ്. കായുടെ ചുറ്റുമുള്ള ദളങ്ങൾ പോലെയുള്ള പുടങ്ങൾക്ക് നല്ല പുളിയുണ്ട്. അത് ചെമ്മീനും മത്തിയും കറിവെയ്ക്കാനും ചമ്മന്തി അരയ്ക്കാനും ഉപയോഗിക്കുന്നു. ആന്ധയിൽ ഗോങ്ങ്കൂറ എന്ന പേരിൽ അിറയപ്പെടുന്നു. എല്ലാവരും വളർത്തുന്നു. കടയിൽ വാങ്ങാനും കിട്ടും.വിറ്റാമിൻസിയും ഇരുമ്പും ദഹനസഹായിയായ അമ്ളങ്ങളും അടങ്ങിയിട്ടുണ്ട്.

നടീൽ വസ്തു -  വിത്ത്.

8. പനച്ചേന്‍ പുളി

നമ്മുടെ കാടുകളിലും വേലിഅരികിലും വളരുന്ന മുള്ളുള്ള ഒരു ചെടിവള്ളിയാണ്. അത്ചുറ്റിക്കയറുകയല്ല, മുള്ളുകൊണ്ട് കൊളുത്തിപ്പിടിച്ച് കയറുന്നു. ലക്ഷണമെല്ലാം മത്തിപ്പുളി പോലെ.  ചമ്മന്തി അരയ്ക്കാനും ചെമ്മീനും മീനും കറിവെയ്ക്കാനും ഉപയോഗിക്കുന്നു.

നടീൽ വസ്തു - കമ്പ്, വിത്ത്

9. ചിക്കീർ മാനിസ്

മുരിങ്ങയില ചീര, കറിവേപ്പില ചീര എന്നൊക്കെയും പറയുന്നു. ജവഹർലാൽ നെഹ്‌റു മലേഷ്യയില്‍ നിന്നും കൊണ്ടുവന്നതാണ്. ഇത് തിന്നുന്ന കുട്ടികളുടെ കണ്ണ് തിളക്കമുള്ളതായിന്നു. ഒരുകാലത്ത് ഇത് തിന്നാൽ ക്യാൻസർ വരുമെന്ന് ഒരു തെറ്റുധാരണയുണ്ടായിരുന്നു.അതിൽ കഴമ്പില്ല. ഇതിന്റെ ഇല ഏതാണ്ട് വേപ്പില പോലിരിക്കും. തണ്ട് ശക്തി കുറഞ്ഞതാന്. വളരുമ്പോൾ അത് പ്രൂണ്‍ ചെയ്ത് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ തത്തിപിടിച്ച് കിടക്കാൻ കുറ്റിച്ചെടികൾ വേണം.നടീൽ വസ്തു. കായ് ഉണ്ടെങ്കിലും കമ്പാണ് നടുന്നത്. 8-9 ഇഞ്ച് നീളത്തിൽസാമാന്യം മൂത്തകമ്പ് മുറിച്ച് നട്ടാൽ മതി.

10. കറിവേപ്പില

എല്ലാകറികളിലും ഇടുന്ന ഈ സുഗന്ധ ഇല എല്ലാവീടിന്റെയും മുറ്റത്ത് കാണാം. കറിവേപ്പില ഭക്ഷ്യ പദാർത്ഥങ്ങളിലെ വിഷാംശം നീക്കുകയും അതിന് സുഗന്ധവും രുചിയും  നൽകുകയും ചെയ്യുന്നു. പലതരമുണ്ട്. ചെറിയ ഇനമാണ് കൂടുതൽ സുഗന്ധമുള്ളത്.

നടീൽ വസ്തു - തൈകൾ- വിത്തിൽ നിന്ന് ഉണ്ടാകുന്നവ. വേരിൽ നിന്നുണ്ടാകുന്നവ.

11 പൊതീന

ബിരിയാണിയിലും നെയ്ച്ചോറിലും കറികളിലും ഇടുന്ന ഇല. ഒന്നിലധികം തരങ്ങൾ, അൽപ്പം നനവുള്ള നിലത്തുവളരും. ചട്ടികളിലും വളർത്താം. ലോകത്തെല്ലാവരും ഉപയോഗക്കുന്ന സുഗന്ധകറികൂട്ട് ചമ്മന്തി അരയ്ക്കാനും കൂട്ടായി ഉപയോഗിക്കാം.നടീൽ വസ്തു ചെടിയുടെ ശിഖരം ചുവടെ പറിച്ച് നടാം.

12. സർവസുഗന്ധി

ചെറിയ മരമായി വളരുന്ന ഒരു ചെടി, കറിവേപ്പില പോലെ ഇല അല്പം കൂടി വലുതാണ്‌.  കറിയിൽ ഇടാന്‍ കൊളളാം മാംസത്തിലും മത്സ്യത്തിലും മറ്റും കൂടുതൽ ഇടുന്നു.

നടീൽ വസ്തു വിത്ത്, നഴ്സറികളിൽ തൈകൾ കിട്ടും.

13. ആഫ്രിക്കന്‍  മല്ലി

മല്ലി ഇലയുടെ മണവും രുചിയും ആനച്ചുവടി എന്നുപറയുന്ന ചെടിയോട് ഒരു ചെറിയ സാമ്യം ഇതിന്‍റെ ഇല മല്ലി ഇല പോലെ ഉപയാഗിക്കാം, രുചി അതുപോലെ തന്നെ.

നടീൽ വസ്തു ചുവട്ടിൽ പൊട്ടിവളരുന്ന ചിനപ്പ്. വിത്തിൽ നിന്നും കിളിപ്പിക്കാം

14. പനിക്കൂർക്ക

എല്ലാവരും കുട്ടികൾക്ക് ചുമയും പനിയും വരുമ്പോൾ കൊടുക്കുന്ന മരുന്ന്. ഇല കൂർക്കയുടെ പോലെ ആയതുകൊണ്ട് പനികൂർക്ക എന്ന് പേരുവന്നു.ഓംലറ്റ് ഉണ്ടാക്കുവാൻ, സാമ്പാറിന് രുചിയുണ്ടാക്കുവാൻ ഉപയോഗിക്കാം. ഇല കടല

മാവും മസാലയും മുട്ടയും ചേർന്ന മിശ്രിതത്തിൽ മുക്കിപൊരിച്ചെടുത്ത് കൂട്ടുന്നു.

നടീൽ വസ്തു - ഇളയ തണ്ട്

കാബേജ്- മുട്ടക്കോസ്

ഇലകൾ ഒരുമിച്ച് കുടി മുട്ടപോലെ ഇരിക്കുന്നതുകൊണ്ടാണ് മുട്ടക്കോസ് എന്ന് വിളിക്കുന്നത്. കാബേജ് എന്ന് ഇംഗ്ലീഷ് പേരാണ് സാധാരണം. ലോകമെങ്ങും ഉപയോഗിക്കുന്ന ചീരയാണ്. പുഴുങ്ങിതിന്നാൻ, പൊരിക്കാൻ, കറിവെക്കാൻ മുതലായ രീതികളിൽ ഉപയോഗിക്കുന്നു. മിതം ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും. ബെഡ്ഡിൽ നട്ട് നനച്ച് വളർത്താം. ചട്ടികളിലും വളര്‍ത്താം.

നടീൽ വസ്തു - വിത്ത്

കോളിഫ്ളവർ

കാബേജ്പോലെ മുട്ട ആകൃതിയിൽ ഇരിക്കുന്നു. ചെടിയുടെ പൂങ്കുലയാണ് ഉപയോഗിക്കുന്നത്. ഇറച്ചിയുടെ കൂട്ടായിട്ട് ഇടാന്‍ കൊള്ളാം. ഇറച്ചി മസാല ഇട്ട് കറിവയ്ക്കുകയും ചെയ്യുന്നു.മസാല ചേർത്ത് പൊരിച്ച ഗോബിമന്ജൂരി ഇന്ന് എല്ലാവർക്കും ഇഷ്ടമാണ്. ബെഡ്ഡില്‍ നട്ട് വളർത്തുന്നു.

നടീൽ വസ്തു - വിത്ത്

വീട്ടുമുറ്റത്ത് വളർത്തുന്ന കായ്കൾ

 

1. ചുരങ്ങ

മഴക്കാലം ആരംഭിക്കുമ്പോൾ തടത്തിൽ നടുന്നു. സാധാരണ നാലു വിത്തുകൾ.സാമാന്യം മഴയുണ്ടെങ്കിൽ പിന്നെ ശ്രദ്ധവേണ്ട. സ്ഥലമുണ്ടെങ്കിൽ നിലത്തുകൂടെ പടർത്താം. എന്നാൽ മരത്തിലോ, പന്തലിലോ പൂരമുകളിലോ കയറ്റുന്നതാണ് സാധാരണരീതി കായാൽ 15 ദിവസത്തിനുള്ളിൽ കറിവയ്ക്കണം. അല്ലെങ്കിൽ പുറംതോട് കട്ടിവരും. ചുരങ്ങ പല തരത്തിൽ ഉണ്ട്. കൃഷിരീതി എല്ലാറ്റിനും ഒരുപോലെയാണ്.

നടീൽ വസ്തു - വിത്ത്

2. മത്തന്‍

ചുരപോലെതന്നെ മത്തനും വളർത്താം കറിവയ്ക്കുന്നത് തീരെ ഇതാകുന്നതല്ല സാമാന്യം മൂത്തതും മൂത്ത് വിളഞ്ഞതും ഉരുണ്ടത്, പരന്നത്, നീണ്ടൂരണ്ടത് മുതലായ പല ആക്യതിയിലുമുണ്ട്. രുചിക്കും വ്യത്യാസങ്ങളുണ്ട്. നല്ല മധുരമുള്ളത് ചുരണ്ടി തിന്നാൻ ഉപയോഗിക്കുന്നു. വള്ളിയായതുകൊണ്ട് കയറാനോ, പടരാനോ സൗകര്യം ഉണ്ടായിരിക്കണം.

നടീൽ വസ്തു - വിത്ത്

3. കുമ്പളം

മത്തയും ചുരയും പോലെ പടരുന്നു. ഇലയിൽ രോമങ്ങൾ കാണാം. കായ് മൂത്തു തുടങ്ങിമ്പോൾ ചാരം പോലെ പൊടി അരികിൽ തുടങ്ങുന്നു. ചെറിയ നെയ്കുമ്പളങ്ങ മുതൽ 10 കിലോഗ്രാം വരെ തൂക്കമുള്ളതുണ്ട് അസാധാരണമാണ്. കുമ്പളങ്ങ അരിഷ്ടം, ലേഹ്യം ഇവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മൂത്രാശയരോഗങ്ങൾക്കും കരളിനും (പ്രമേഹത്തിനും നന്ന്. കറിവയ്ക്കാൻ ഉപയോഗിക്കുന്നു.

നടീൽ വസ്തു  - വിത്ത്

4. വെളളരി

പലതരം വെള്ളരിയാണ്. സാധാരണവെള്ളരി , ചെറു വെള്ളരി , മുള്ളന്‍ വെള്ളരി മുതലായവ ചെറുവെള്ളരി കൂടുതൽ പച്ചയ്ക്ക് തിന്നാനും സലാഡിനും ഉപയോഗിക്കുന്നു.ഇതിനെ കക്കിരി എന്നും വിളിക്കുന്നു മറ്റ് രണ്ടും സാമ്പാറിനും പുളിശ്ശേരിക്കും മറ്റു കറികൾക്കും ഉപയോഗിക്കുന്നു

നടീൽ വസ്തു  - വിത്ത്

5. പാവൽ

പാവൽ പലതരമുണ്ട്. ചെറിയവ, നല്ല പച്ചനിറത്തിൽ കായുള്ള  നാടൻ പാവൽ വെളുത്തു 10 ഇഞ്ച് വരെ നീളമുള്ള ശീമപാവൽ. ഇതിന്റെ ഇടയ്ക്ക് ചെറുതും വലുതും നിറവിത്യാസമള്ളതുമായ പലതും. എല്ലാത്തിനും കയ്പ്പുണ്ട്. കൂടുതൽ കുറവ് ഉണ്ടെന്നുമാത്രം. നാടൻപച്ച ഇനങ്ങൾക്ക് കയ്പ് കൂടും. അതിന് പുഴുവും രോഗങ്ങളും കുറവാണ്. വെളുത്ത പാവല്‍ മിക്കവാറും വിഷമടിച്ച് വളർത്തുന്നതാണ്. പാവക്ക വറുത്തരച്ച് കറിവയ്ക്കാം ഉണക്കി കൊണ്ടാട്ടമായി വറുക്കാൻ അച്ചാറിടാൻ എല്ലാം ഉപയോഗിക്കുന്നു. ചെറിയ നാടൻ ഇനങ്ങൾ കുറ്റിചെടിയിലോ വേലിയിലോ കയറി വളരും. സങ്കര വർഗ്ഗങ്ങൾക്ക് പന്തൽ നല്ലതു പോലെ വേണം.

നടീൽ വസ്തു  - വിത്ത്

6. കാട്ടുപാവൽ

പാവൽ കുടുംബത്തിൽ പെട്ടതാണ്. ചെറിയ മുള്ളുകളുള്ള കാട്ടുപാവൽ ആണും പെണ്ണും ഉണ്ടായിരിക്കണം. കായും കിഴങ്ങുമുണ്ട്. കൊല്ലം തോറും അതിൽ നിന്ന് മുള പൊട്ടിവളരും. വിത്തുനട്ടും കിഴങ്ങുനട്ടും വളർത്താം.

നടീൽ വസ്തു - വിത്ത് ,കിഴങ്ങ്.

7. പീച്ചിൽ

പീച്ചിൽ പ്രധാനമായും രണ്ടിനമുണ്ട്. ഒന്ന് വൈരച്ചീച്ചിൽ മാറത് നാട്ടുപീച്ചിൽ, നാട്ടു പീച്ചില്‍ കറിക്കും മരുന്നിനും ഉപയോഗിക്കുന്നു. പച്ചക്കറിയായി അധികം ക്യഷി ചെയ്തു ഉണ്ടാക്കുന്നത് വൈര പീച്ചിൽ ആണ്. സാധാരണ പന്തലിട്ട് പടര്‍ത്തിയാണ്  വളർത്തുന്നത്

നടീൽ വസ്തു - വിത്ത്.

8. ശിവലിംഗി (നെയ്യുണ്ണി)

ശിവലിംഗി മരുന്നായിട്ടാണ് എല്ലാവരും കാണുന്നത്, നെയ്യുണ്ണിക്കായ് എന്നും പറയാം.ശിവനിൽ വിശ്വസിക്കുന്നവർക്ക് ശിവലിംഗവും യേശു ശിഷ്യൻമാർക്ക് ഉണ്ണിയേശുവിനേയും അതിന്റെ ഉള്ളിൽ കാണാം. അതാണ് പേരിന്റെ അടിസ്ഥാനം. ഇത് ഉരുണ്ടകായാണ്. ഇവ കായും ഇലയും കൂടി വയ്ക്കാൻ നന്ന്. കൊടകിലാണ് ഇവ സാധാരണമായി നട്ടുവളർത്തി ഉപയോഗിക്കുന്നത്.

നടീൽ വസ്തു -  വിത്ത്

9. ചൌ ചൌ , കുണ്ടിമുളച്ചി

സാധാരണയായി ഉയർന്ന തണുപ്പുള്ള കാലാവസ്ഥയിലാണ് നന്നായി വളരുന്നത്. മേഘാലയ, തായ്ലാന്‍റ്, കൊടൈക്കനാല്‍,  ചിക്കമാംഗ്ലൂർ പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്നു. വയനാട്ടിൽ മിക്ക വീടുകളിലും വളർത്തുന്നു. കുണ്ടി നുള്ളി എന്നും കുണ്ടികുമ്പളങ്ങ എന്നും അറിയപ്പെടുന്നു.  കായും തളിരും കിഴങ്ങും കറിവയ്ക്കാം. സാധാരണയായി കായാണ് കറിവെയ്ക്കുന്നത്. ചൌ ചൌ എന്നും ബാംഗ്ലൂർ വഴുതന എന്നും അറിയപ്പെടുന്നു. ഇളയകായ് അച്ചാറിടാം. കായ് സാമ്പാർ, തോരൻ, മസാലപൊരി ഇങ്ങനെ  ഉപയോഗിക്കാം.

നടീൽ വസ്തു - വിത്ത്, കായ് , കായുടെ മൂട്ടിലാണ് മുളവരുന്നത്

മുളകു വർഗ്ഗങ്ങൾ

1. കാന്താരി

കാന്താരി മുളക് എല്ലാവർക്കും അണിയാം. ചെറിയ പച്ചനിറമുളക്. പഴുക്കുമ്പോൾ നല്ല ചുവപ്പ്. നല്ല എരിവ്. ഉപ്പുനീര് ഒഴിച്ച് പൊട്ടിച്ച്ക്കൂട്ടാനും ചമ്മന്തി അരയ്ക്കാനും നല്ലത്. ഇതേ ഇനത്തിൽ കാന്താരിയും നീല കാന്താരിയും ഉണ്ട്. വിത്തുവിതരണം നടത്തുന്നത് പഴം തിന്നുന്ന പക്ഷികളാണ്.അടുത്തകാലത്തായി ഇത് ഹൃദ്രോഗങ്ങൾക്കും കൊളസ്ട്രോളിനും മരുന്നായി കണ്ട്വിദേശത്തേക്ക് കയറ്റി പോകുന്നു. പച്ചയ്ക്ക് 800 രൂപയും ഉണക്കയ്ക്ക് 1500 രൂപയും ഒരു കിലോയ്ക്കും വിലയുണ്ട്

നടീൽ വസ്തു  - വിത്ത്

2. കൊമ്പൻ മുളക്

സാധാരണ പച്ചമുളകിന് കൊമ്പൻമുളക് എന്നാണ് നാട്ടുഭാഷ. വീട്ടാവശ്യത്തിന് മുറ്റത്ത് നട്ടുവളർത്തും. വിൽക്കാന്നായി വൻതോതിൽ കൃഷിചെയ്യുന്നു. ഉപ്പിട്ട് തിളപ്പിച്ച് ഉണക്കി വറക്കുന്നു. പഴുത്തമുളക് മുളകുപ്പൊടിക്ക് ഉപയോഗിക്കുന്നു. വത്തല്‍  മുളക് എന്ന പേരിൽ അറിയപ്പെടുന്നു. വലുതും ചെറുതുമായ അനേകം ഇനങ്ങൾ ഉണ്ട്. ഇവ വലുപ്പവുംഎരിവും അനുസരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു

നടീൽ വസ്തു -  വിത്ത്.

3. വള്ളികൊമ്പന്‍

കൊമ്പന്‍ മുളകിന്‍റെ ആകൃതിയില്‍ ഇരിക്കും. എരിവു കൂടുതല്‍. വേലിയിലും ചെടികളിലും തത്തി പിടിച്ചു കയറുന്നു. മുളകിന് നല്ല എരിവു ഉണ്ട്. ഇപ്പോള്‍ പ്രചാരം കുറവാണ്. തിരുവിതാംകൂര്‍ ഭാഗത്ത്‌ ഇന്നും കാണുന്നു. നട്ട് കഴിഞ്ഞാല്‍ പ്രത്യേക ശ്രദ്ധ ഒന്നും വേണ്ട. നടീല്‍ വസ്തു കമ്പ്

കമ്പ് മുക്കാല്‍ അടി നീളത്തില്‍ മുറിച്ചു നടുന്നു.

4. ഒടിച്ചു കുത്തി

വള്ളി കൊമ്പന്‍ പോലെ തന്നെ കമ്പ് കുത്തി വളര്‍ത്തുന്നതാണ്. ഈ പേരില്‍ അറിയുന്ന മുളക് അര ഇഞ്ച് മുതല്‍ മുക്കാല്‍ ഇഞ്ച് വരെ നീളം കാണും. ഉരുണ്ടിരിക്കും. മുളകിന് എരിവു കുറവാണ്. തോരന്‍ കരിയില്‍ ഇടാനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്

5. കരണം പൊട്ടി.

കടിച്ചാൽ കരണംപാട്ടും അത്ര  എരിവുണ്ട്. നമ്മുടെ നാട്ടിൽ അപൂർവ്വം നട്ടുവളർത്തുന്നത്, ആസ്സാം മേഘാലയ, തായലാന്റെ (പദേശങ്ങളിൽ ധാരാളം വളർത്തുന്നു. എരിവ് അധികമായതിനാൽ പച്ചക്കറി മാർക്കറ്റിൽ വിൽപ്പന മേഘാലയ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല.

ഇളയ മുളക് എരുവ് കുറവായതിനാൽ കറികൾക്ക് ഉപയോഗിക്കാം, പഴുത്ത് ഉണങ്ങിയത് മുളക്പൊടിയിൽ ഉപയോഗിക്കാം.

നടീൽ വസ്തു -  വിത്ത്

6. മത്തമുളക്

മത്തങ്ങപോലിരിക്കുന്ന വലിയമുളക്, കാപ്സികത്തോളം വലിപ്പമില്ല. എരിവ് കുറവായതുകൊണ്ട് പച്ചമുളകായി ധാരാളം ഉപയോഗിക്കുന്നു. വളർത്താനും എളുപ്പം.

7. കാപ്സിക്കം

(എല്ലാമുളകുകളുടെയും ശാസ്ത്രീയനാമം കാപ്സിക്കം എന്നാണ്)

നമ്മൾ മാർക്കറ്റിൽ കാണുന്ന വലിയ ഇനം മുളക്. എരിവും കുറവായതിനാൽ യൂറോപ്പിലും അമേരിക്കയിലും വളരെ പ്രചാരം.സാമ്പറിനും തോരൻകറിയിൽ ഇടാനും പലതരത്തിൽ പൊരിക്കാനും ഉപയോഗിക്കുന്നു.

നടീൽ വസ്തു  - വിത്ത്.

 

8. മുരിങ്ങ

മുറ്റത്ത് ഒരു മുരിങ്ങ. ഈ തലകെട്ടിൽ മുരിങ്ങ പ്രചരിപ്പിക്കുന്നു. മുരിങ്ങക്കായ്, ഇല ഇവ മരുന്നിനും കറിക്കും ഉപയോഗിക്കുന്നു. ഇപ്പോൾ ആന്ധയിലെ വയലുകളിൽ നെല്പ്യഷി നിറുത്തി മുരിങ്ങകൃഷിചെയ്യുന്നു. ആദായകരം. പലതരം മുരിങ്ങകൾ ഉണ്ട്. ഒരുവർഷം ആയുസുള്ളതും പത്തുവർഷം ആയുസുള്ളതും. ഒരടി നീളമുള്ളകായും നാല് അടി നീളമുള്ളകായും ഉള്ളവയുണ്ട്. കറി, സാമ്പാർ, തോരൻ അച്ചാർ മുതലായവയ്ക്ക് ഉപയോഗിക്കുന്നു. മുരിങ്ങപൂവ് നല്ല കറിവസ്തുവാണ്. ഹൃദയത്തിന്, ലൈംഗീകശക്തിക്ക് എന്നിവയ്ക്ക് നല്ലത്.

നടീൽ വസ്തു -  വിത്ത്, കമ്പ്

9. മരത്തക്കാളി

നാം വാണുന്ന ടൊമാറ്റാപോലെതന്നെ ആക്യതിയുള്ള പഴം. ഉപയോഗം എല്ലാം തക്കാളിയുടെ പോലെ തന്നെ. അഞ്ചാറു കൊല്ലം നിൽക്കുന്ന ഒരു കുറ്റിച്ചെടി നട്ടാൽ (പത്യേകം ശ്രദ്ധ  ഒന്നും വേണ്ട. വയനാട്ടിൽ ഇന്നും പല ഇടത്തും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

നടീൽ വസ്തു - വിത്ത്

10. കാട്ടുതക്കാളി

നാം ഇപ്പോൾ കൃഷിചെയ്ത് ഉപയോഗിക്കുന്ന ടൊമാറ്റോ തക്കാളി- അമേരിക്കൻ ഇന്ത്യക്കാരുടെ ചെടിയായിരുന്നു. അവിടെ നിന്ന് യൂറോപ്പിലേയ്ക്കും ഇന്ത്യയിലേക്കും വന്നു . നമ്മുടെ നാട്ടിൽ അര നൂറ്റാണ്ടായി പ്രചാരത്തിൽ.തക്കാളിയുടെ ഒരു ഇന്‍ഡ്യൻ ചെടിയുണ്ട്. മണവും നിറവും രൂപവും എല്ലാം ഒന്ന്എന്നാൽ ചെടി കാട്ടുചെടിയായി വളരുന്നു.കായ വലുപ്പം കുറവാണ്. ഇതിന്‍റെ കായും നാം പഴവും റ്റൊമാറ്റോപോലെ ഉപയോഗിക്കാം.ഇതിന്റെ കായും ഇലയും മരുന്നിന് ഉപയോഗിക്കുന്നു. തൊണ്ടവേദനയ്ക്കും സ്വരംപോകുന്നതിനും ഇലയുടെ നീര് തേൻ ചേർത്ത് ഉപയോഗിക്കാം

നടീൽ വസ്തു - വിത്ത്

11. മണിത്തക്കാളി

തക്കാളിയുടെ കുടുംബം. ഇൻഡ്യയിൽ അധികം ചൂടില്ലാത്ത പ്രദേശങ്ങളിൽ തന്നെ വളന്നു. കറുത്ത പഴം കുട്ടികൾ പറിച്ചു തിന്നുന്നു. ഇതിന്റെ ഇല ചീരയായി കറിവെയ്ക്കുന്നു രക്തഹീനതക്കും ക്ഷീണത്തിനും മരുന്നായി ഉപയോഗിക്കുന്നു.

നടീൽ വസ്തു - വിത്ത്

 

12. വഴുതിന

വഴുതനങ്ങാ, തോരനും പുളിശ്ശേരിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. പലതരം. നീളൻ ഉണ്ട, പച്ച മുതലായവ. അരകിലോയോളം തൂക്കമുളളതാണ്. അരിഞ്ഞ് ഉണക്കി വറുക്കാനും ഉപയോഗിക്കുന്നു. ഉണ്ട വഴുതനങ്ങ അരിഞ്ഞ് ഇറച്ചിമസാല ചേർത്ത് പൊരിച്ചെടുക്കുന്നത് ആന്ധയുടെ വിശേഷ വിഭവമാണ്.

13. ചെറുവഴുതന

വഴുതനങ്ങയെക്കാൾ അല്പംകൂടി ചെറിയ ചെടി. ചെറിയ കായ. വെളുത്തകായിൽ പച്ചവരയും പുള്ളികളും. ഇത് മരുന്നിനും കറിക്കും ഉപയോഗിക്കുന്നു. മാർക്കറ്റിനുവേണ്ടി കൃഷിചെയ്യുന്നില്ല. ദശമൂലത്തിൽപ്പെട്ടതാണ്.

നടീൽ വസ്തു-വിത്ത്.

14. ചുണ്ട

ചുണ്ടകള്‍  പലതരം ഉണ്ട്. കറുത്തചുണ്ടയും വെളുത്തചുണ്ടയും, ദശമൂലങ്ങളിൽപ്പെട്ടതാണ്.വഴുതനങ്ങാ നീണ്ടിരിക്കുന്നു. ചുണ്ടങ്ങ ഉരുണ്ടിരിക്കുന്നു.പ്രത്യേക ശ്രദ്ധാകൂടാതെ വളരുന്നു. വഴുതിനങ്ങാപോലെ കറിവയ്ക്കുന്നു.

 

 

15. കാട്ടുച്ചുണ്ട

കാട്ടുചുണ്ട, പുത്തരിച്ചുണ്ട് എന്നപേരിൽ ചെറിയ കായുള്ള ചുണയാണ്. കറിക്ക് ഉപയോഗിക്കുന്നില്ല മരുന്നിന് മാത്രം ഉപയോഗിക്കുന്നു. കാട്ടുചുണ്ട പടർന്ന് പൊങ്ങി ധാരാളം കായ്ക്കുന്നു. വെളുത്ത പൂങ്കുലകൾ കുലകുലയായി കായ്ക്കൾ. ഇൗ ചുണ്ടങ്ങ പറിച്ച്പൊടിച്ച് വറുക്കാൻ ഉപയോഗിക്കുന്നു. ഉപ്പും മുളകും ചേർത്ത് വറക്കുന്നത് ഒരു അസാധാരണ വിഭവമാണ്.

കിഴങ്ങു വർഗ്ഗങ്ങൾ

1. ചേന

ഓണത്തിന് ചേന വേണം. ചേനയും മത്തങ്ങയും കൂട്ടി എരിശ്ശേരി, ചേന കറിവയക്കുകയും പുഴുങ്ങിതിന്നുകയും വറക്കുകയും ഒക്കെ ചെയ്യുന്നു. 100 കിലോയിൽ കൂടുതൽ വളർന്നക്കാമെങ്കിലും സാധാരണ 10-15 കിലോ തൂക്കമുള്ളത് നല്ലവിളവാണ്.

ചേനയുടെ വിത്ത് എന്നും കണക്ക് എന്നും പറയുന്ന മുളകള്‍ ഉണ്ട്. അതും കറി വയ്ക്കാം. കൂടാതെ ചേനയുടെ തണ്ട് തോരന്‍, സാമ്പാര്‍ പുളിശ്ശേരി, ഇവക്കും പൂവ് തോരന്‍ വയ്ക്കാനും ഉപയോഗിക്കുന്നു.

നടീല്‍ വസ്തു - കാണ്ഡം

2. കാച്ചില്‍

ആകാശത്തിൽ പടരുന്ന വള്ളിയുടെ കിഴങ്ങാണ് കാച്ചിൽ, കാച്ചിൽ പലതരം ഉണ്ട്. മാട്ട് കാച്ചില്‍ , ഇഞ്ചി കാച്ചില്‍, പിരിയന്‍ കാച്ചില്‍ എന്നിങ്ങനെ. മാട്ട്കാച്ചില്‍ നല്ല വിളവ് ഉണ്ടാകുന്നു. മണ്ണില്‍ എട്ടും പത്തും അടി വളര്‍ന്നു റിക്കാര്‍ഡ് സൃഷ്ട്ടിക്കാറുണ്ട്. കാച്ചിലിന്റെ അടിയിലെ കിഴങ്ങ് പോലെ മുകളിലെ കായും മേക്കാ എന്ന് പറയും. ഇവ കറി വക്കാന്‍ ഉപയോഗിക്കുന്നു.

നടീല്‍ വസ്തു -  കാണ്ഡം, മേക്കായ്.

3. അടതാപ്പ്

ഉരുളകിഴങ്ങ് നമ്മുടെ നാട്ടിൽ വരുന്നതിനു മുമ്പ് സാമ്പാറിനും ഇറച്ചിക്ക് കൂട്ടത്തിൽ ഇടാനും ഉപയോഗിച്ചിരുന്നു. ഇത്വ ഉരുണ്ടിരിക്കുന്ന ഒരു തരം കായാണ്. വള്ളിയുടെ  അടിയിലത്തെ കാണ്ഡത്തെക്കാൾ മുകളിലെ മേക്കായാണ് കൂടുതൽ ഉപയോഗിക്കുന്നത്, ധാരാളം ഉണ്ടാവുകയും ചെയ്യും.

നടീൽ വസ്തു  - മേക്കായ്, കിഴങ്ങ്

4. ചേമ്പ്

ചേമ്പിന്റെ വർഗ്ഗത്തിലുള്ള അനേകം ഇനങ്ങൾ ഉണ്ട്. ചിലത് ചൊറിച്ചിൽകാട്ടുന്ന സ്വഭാവമുള്ളതാണ്. ചേമ്പിന്റെ കിഴങ്ങും താളും കറിവയ്ക്കുന്നു. എല്ലാം ഒരുപോലെ അല്ലെന്നുമാത്രം. വഴിയരികിലും തോട്ടുവക്കിലും നിൽക്കുന്ന കാട്ടുചേമ്പിന്റെ താൾ എല്ലാവരും കറിവെയ്ക്കാൻ ഉപയോഗിക്കുന്നു. ഇതിനെ അരിഞ്ഞു കൂട്ടി പുളിയും പയറും ഇട്ട് കറി വയ്ക്കാന്‍ തണ്ട് തൊണ്ട് നീക്കി പുളിയിട്ട് പുളിശ്ശേരിയും ഉണ്ടാക്കുന്നു. ഇന്നും ആദിവാസികൾ മിക്കവരും ചേമ്പിന്റെ താൾ ഉപയോഗിക്കുന്നു. എന്നാൽ ഇതൊന്നും മാർക്കറ്റിൽ കിട്ടുകയില്ല.

എ. ശീമചേമ്പ്

വെളുത്ത രണ്ടു വലിയ ഇലയുള്ള ചേമ്പ്. ഇതിന്റെ വിത്തുകളാണ് (തായ് തടയിൽ നിന്നു വരുന്ന ശിഖരങ്ങളാണ് കിഴങ്ങുകൾ) കറിക്ക് ഉപയോഗിക്കുന്നു. പുഴുങ്ങിത്തിന്നാനും വറുക്കാനും, സാമ്പാറിനും ഉപയോഗിക്കുന്നു.അധികം മൂക്കാത്ത ഇലയും തണ്ടും (താൾ) ആയി ഉപയോഗിക്കുന്നു.

ബി. നാടൻ ചേമ്പ്

ഇത് ചെറിയ ഇനം ചേമ്പാണ് വിത്തുകളും ചെറുത്‌. സാധാരണ കറിവയ്ക്കുമ്പോൾ അല്പം പുളികൂടി ചേർക്കാറുണ്ട്.

 

സി. നന ചേമ്പ്

നാടൻ ചേമ്പ്പോലെ തന്നെ. കന്നികൊയ്ത്ത് കഴിഞ്ഞ് വയലിൽ നട്ടുനനച്ച് വളർത്തുന്നതാണ് ഈ ചേമ്പ്. ജനുവരികഴിയുമ്പോൾ പറിക്കും വിത്ത് കറിവയ്ക്കുന്നു.

ഡി. മാറോൻ ചേമ്പ്

ശീമചേമ്പിന്റെ ഇല പോലെ, പൂവട്ടിൽ വിത്തില്ല. തായ്തടിപോലെ കാണാം. മേലോട്ട് വളരുന്നു. പുഴുങ്ങിതിന്നുകയും കറിവയ്ക്കുകയും ചെയ്യാം. എന്നാൽ കൃത്യമായി വെന്തില്ലെങ്കിൽ ചൊറിച്ചിൽ സഹിക്കാൻ കഴിയില്ല. മംഗലാപുരം പ്രദേശത്ത് എല്ലാവീടുകളിലും വളർത്തുന്നു. ഇലയും കാണ്ഡവും ഉപയോഗിക്കുന്നു.

ഇ. ചെറുചേമ്പ്, വെട്ടു ചേമ്പ്

ശീമചേമ്പിനേക്കാൾ ചെറുതാണ്. തണ്ടിന് കറുപ്പ് കലർന്ന നീല നിറം. ചേമ്പിന്റെ വിത്തും താളും തണ്ടും കറിക്ക് ഉപയോഗിക്കുന്നു.

നടീൽ വസ്തു ചേമ്പുകൾക്കെല്ലാം അതിന്റെ കാണ്ഡമാണ് നടാൻ ഉപയോഗിക്കുന്നത്. വിത്തും ഉപയോഗിക്കാം. ചേമ്പിന്റെ വിത്ത് എന്നുപറയുന്നത് ശിഖര കാണ്ഡം ആണ്.

5. ഉരുളക്കിഴങ്ങ്.

ജർമ്മൻകാരുടെ പ്രധാനഭക്ഷണം ഉരുളക്കിഴങ്ങാണന്നാണ് വയ്പ്. ഉത്തരഭാരതത്തിലും നീലഗിരീപദേശങ്ങളിൽ ധാരാളമായി കൃഷിചെയ്യുകയും തിന്നുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 1000 അടി ഉയർന്ന സ്ഥലങ്ങളിലാണ് ധാരാളം വളരുന്നത് കറി ,തോരന്‍ ,ചിപ്സ് മുതലായവയ്ക്ക് ഉപയോഗിക്കുന്നു.

നടീൽ വസ്തു കിഴങ്ങ്

6. ചെറുകിഴങ്ങ്-നനകിഴങ്ങ്

ഒരേ കുടുംബത്തിൽപ്പെട്ട രണ്ടിനങ്ങൾ ചെറുതും വലുതും ആണെന്ന വിത്യാസം മാത്രം.മണ്ണ് കൂനക്കുട്ടി നടന്ന് കയറാൻ കമ്പുകുത്തികൊടുക്കുന്നു. വള്ളിക്ക് ചെറിയ മുള്ളുകൾ ഉണ്ട്. ചുവട്ടിൽ കിഴങ്ങുകൾ ഉണ്ടാകും. സാധാരണ പുഴുങ്ങി തിന്നാൻ ഉപയോഗിക്കുന്നു. അപൂർവ്വമായേ കറിവയ്ക്കാൻ ഉപയോഗിക്കുന്നുള്ളൂ.

നടീൽ വസ്തു കിഴങ്ങ്

7. മുള്ളൻകിഴങ്ങ്

-മുക്കിഴങ്ങ് എന്നും അിറയപ്പെടുന്നു. ഓരോ കിഴങ്ങും രണ്ടും മൂന്നും കിലോ തൂക്കമുണ്ടാകും. നട്ടുവളർത്താറില്ല. കാട്ടിൽ നിന്നും പറിച്ചെടുക്കുന്നു. മുള്ളുകൾ

കൂടുതൽ ദൃഡമായതുകൊണ്ടാണ് ഇതിനെ മുള്ളൻ കിഴങ്ങ് എന്നു വിളിക്കുന്നത്. ചെടിയുടെ ചുവട്ടിലും വള്ളികളിലും മുള്ളുകൾ ഉണ്ട്.

നടീൽ വസ്തു കിഴങ്ങ്

8. മരച്ചീനി- കപ്പ

മലയാളികൾ കപ്പ തിന്നുന്നവരാണ്. പണ്ടൊക്കെ കഞ്ഞികുടിക്കാനില്ലാത്തവരാണ് കപ്പതിന്നുന്നത് എന്ന് പറഞ്ഞിരുന്നു. ഇന്ന് കപ്പ ബിരിയാണി വിശിഷ്ട വിഭവമാണ്. കല്യാണങ്ങള്ക്ക് തലേദിവസം മിക്കവാറും ഉണ്ടായിരിക്കും. ആഫ്രിക്കയിൽ നിന്നും പോർട്ടുഗീസുകാർ ഗോവയിൽ കൊണ്ടുവന്നു. ഗോവയിൽ നിന്നും കൊച്ചിയിൽ വന്നു. കൊച്ചിരാജാവിന്റെ അരമനയിൽ നിന്ന് തിന്ന് ഇഷ്ടപ്പെട്ടപ്പോൾ സ്വാതിതിരുനാൾ മഹാരാജാവ് തിരുവിതാം കൂറില്‍ കൊണ്ടുവന്നു. ചേട്ടൻമാർ കുടിയേറിയപ്പേൾ മലബാറിലും കർണ്ണാടകയിലുംവന്നു. ഇപ്പോൾ ധാരാളമായി കൃഷിചെയ്യുന്നു. കറിവെയ്ക്കാൻ, പുഴുങ്ങാന്‍, പുഴുങ്ങി ഉണങ്ങി സൂക്ഷിക്കാൻ, ചിപ്പ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

വ്യവസായികമായി കോട്ടൺ ഫാക്ടറികളിൽ തുണിക്ക് പശയിടാൻ സ്റ്റാർച്ച് ഉണ്ടാക്കുന്നു. ഏതാണ്ട് 10 ഇനങ്ങൾ ഉണ്ട്. കപ്പയുടെ ഇല, പൂവ്, കായ് ഇവ തോരൻ വയ്ക്കുന്നു. കട്ട് ഇല്ലാത്ത ഇനം നോക്കി തെരഞ്ഞെടുക്കുന്നു.

നടീൽ വസ്തു - തണ്ട്

9. ചീനിക്കിഴങ്ങ്, മധുരകിഴങ്ങ്

കപ്പയ്ക്ക് മരച്ചീനി എന്ന പേര് വന്നത് ചീനികിഴങ്ങ് പോലെ വളരുന്ന മരംപോലെയുള്ള ചെടിയായിട്ടാണ്. ചീനികിഴങ്ങ് വന്നത് അമേരിക്കൻ ഇൻഡ്യക്കാരിൽ നിന്നാണ്. ഇവിടെ വന്നത്പോർട്ടുഗീസുകാർ വഴിയാണ്. പുറം ചുവന്നതും വെളുത്തതും മധുരം കൂടിയതും കുറഞ്ഞതുമായ പലതും ഉണ്ട്. കിഴങ്ങ് പുഴുങ്ങിതിന്നാനും കറിയിൽ ഇടാനും ചിപ്പ്സ് ഉണ്ടോക്കാനും ഉണക്കി സ്റ്റാർച്ച് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കേരളത്തിനുപുറത്തുള്ളവർ ഇൻഡ്യയിലും വിദേശത്തും ഇതിന്റെ തളിരലയും തണ്ടും കറിവയ്ക്കാൻ ചീരയായി ഉപയോഗിക്കുന്നു.

നടീൽ വസ്തു - തണ്ട്

10. കാരറ്റ്

ഇന്നു നാം ധാരാളമായി വാങ്ങി ഉപയോഗിക്കുന്നു. നമ്മുടെ കാലാവസ്ഥയിൽ അല്പം ശ്രദ്ധിച്ചാൽ നട്ടുവളർത്താം. ബെഡ്ഡിൽ ജൈവവളവും ചാണകപ്പൊടിയും ഇട്ട് തൈ നടുന്നു. തെ, നടാനുള്ള വിത്ത് കൃഷിമാർക്കറ്റിൽ കിട്ടും. കറിവയ്ക്കാനും സലാഡിനും ഉപയോഗിക്കുന്നു. കിഴങ്ങുപോലെ ഇലയും കറി വയ്ക്കാം.

നടീൽ വസ്തു -  വിത്ത്

11. റാഡിഷ് - മുള്ളങ്കി

കാരറ്റ് പോലെതന്നെ വളർത്താവുന്നതാണ്. ഇത് മരുന്നായും ഉപയോഗിക്കുന്നു. പ്രമേഹത്തിനും അർശസിനും നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. വളർത്താൻ കാരറ്റിനേക്കാൾ എളുപ്പമാണ്. ഇതിന്റെ ഇലയും ചീരയായി കറിവയ്ക്കാം.

നടീൽ വസ്തു  - വിത്ത്

12. ബീറ്റ് റൂട്ട്

കാരറ്റും കാബേജും പോലെതന്നെ വളർത്തുന്ന കിഴങ്ങ്. ഇതിന് മധുരമുണ്ട്. ഇതിന്‍റെ കിഴങ്ങില്‍ നിന്നും യൂറോപ്പിൽ പലയിടത്തും പഞ്ചാസാര ഉണ്ടാക്കുന്നു. സാമ്പാറിൽ ഉപയോഗിക്കുന്നു. ഇലയും കറിവയ്ക്കാം.

നടീൽ വസ്തു - വിത്ത്.

 

13. കൂർക്ക

കൂർക്ക എല്ലാവർക്കും ഇഷ്ടമുള്ള കിഴങ്ങാണ്. തിരുവാതിര ആകുമ്പോൾ കൂർക്ക പറിക്കാനാകും. കർക്കിടകം അവസാനത്തിലോ ചിങ്ങം ആദ്യമോ നടും. ആദ്യത്തെ മഴയ്ക്ക് തന്നെ കിഴങ്ങുനട്ടുവളർത്താം. തണ്ട് മൂത്ത് തുടങ്ങുമ്പോള്‍  മുറിച്ചു നടുന്നു. കൂർക്ക എറ്റവും രുചികരമാണ്. കറിവയ്ക്കുന്നതുകൂടാതെ നീളത്തിൽ അരിഞ്ഞ് ചിപ്സ് ഉണ്ടാക്കാം. അച്ചാറിടാം.

നടീൽ വസ്തു - ഇളം തണ്ടുകൾ

പഴങ്ങൾ

1. പേരക്ക

സാധാണ നമ്മൾ മുറ്റത്തിനടുത്ത് നട്ടുവളർത്തുന്ന ഒരു ചെറുമരം. പലതരം ഉണ്ട്.1.5 കിലോഗ്രാം തൂക്കം വരുന്ന ഇനങ്ങളും നഴ്സറിയിൽ വാങ്ങാൻ കിട്ടും. പുറം ചുവന്നത്. മഞ്ഞ, അകം വെളുത്തത്, ചുവന്നത് ഇങ്ങനെ. ഉളളിൽ ധാരാളം ചെറിയ വിത്തുകളും.

പഴം ധാരാളമായി ഉപയോഗിക്കുന്നു. ഇളയകായ,പഴം, ഇലച്ചായ മുതലായത് പ്രമേഹത്തിന് മരുന്നായി ഉപയോഗിക്കുന്നു. വണ്ടിയിൽ കയറുമ്പോൾ ഛർദിക്കുന്നതിന് തളിര്മണക്കുകയോ ചവച്ച് ഇറക്കുകയും ചെയ്യുന്നു.

നടീൽ വസ്തു - വിത്ത്.

2. ചാമ്പങ്ങ

ചാമ്പങ്ങ മൂന്നാല് ഇനം ഉണ്ട്. വീട്ടുമുറ്റത്ത് വളർത്തുന്ന ചെറിയ ചുവന്ന ചാമ്പയാണ് കൂടുതല്‍ പ്രചാരം. ഇല വലുതും മരമായി വളരുന്നതുമായ ചാമ്പ, വെളളയോ ചുവന്നതോ ആയ പഴം ഉള്ളത് സാധാരണമാണ്. കൂടാതെ നീണ്ട ഇലയുള്ള മരമായി വളരുന്നു. രോമം പോലെ രോമം ഉള്ള പനിനീർ ചാമ്പയും പ്രചാരത്തിലുണ്ട്. ആദ്യം പറഞ്ഞ രണ്ടിനങ്ങളും പഴം തിന്നാനും ജൂസ്സും അരിഷ്ടവും  ഉണ്ടാക്കുവാനും അച്ചാറിടാനും ഉണക്കി സൂക്ഷിക്കുവാനും കൊള്ളാം, പനിനീർ ചാമ്പങ്ങ പഴമായി മാത്രം ഉപയോഗിച്ച് കാണുന്നു.

നടീൽ വസ്തു  - വിത്ത്

3. സപ്പോട്ട (ചിക്കു)

മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതും ധാരാളം ഉല്‍പ്പാദിപ്പിച്ചാൽ വിപണി ഉള്ളതുമായ പഴമാണ് സപ്പോട്ട. അകത്ത് കറുത്ത വിത്തുകൾ. പഴം രുചികരമാണ്.. വിത്ത് ശ്രദ്ധാപൂർവ്വം മുളപ്പിക്കണം. ഒട്ടുതൈകൾ വാങ്ങാൻ കിട്ടും. ഇലിപ്പയുടെ വിത്ത് മുളപ്പിച്ച തൈയ്യിൽ ഒട്ടിക്കാറുണ്ട്.

നടീൽ വസ്തു - വിത്ത്

4. കപ്പളം

വീടിന്റെ മുറ്റത്ത് ഒരു കപ്പളം. കുട്ടികൾക്ക് പഴം തിന്നാനും അമ്മമാർക്ക് കറിവെയ്ക്കാനും പഴംകൊണ്ട് ജാമും സിറപ്പു മാർക്കറ്റിൽ കിട്ടും. കായ് സാമ്പാർ, തോരൻ, പുളിശ്ശേരി ഇവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കപ്പളങ്ങ നടുവെമുറിച്ച് ചിരവകൊണ്ട് ചിരകി തോരൻ വയ്ക്കുകയും മുട്ട പൊരിക്കാൻ തേങ്ങയുടെ കൂട്ടത്തിൽ ഇടുകയും ചെയ്യുന്നു. അടുത്തകാലത്തായി ഇതിന്റെ ഔഷധഗുണം കൂടുതൽ പ്രചാരത്തിലായി. ടൗങ്കിപനി, ശരീരവേദന, വിരശല്യം മുതലായവയ്ക്ക് ഉപയോഗിക്കുന്നു. മുൻപ് ഡെങ്കിപനിക്കും മറ്റും കൊടുക്കാൻ ആധുനിക വൈദ്യൻമാർ മടിച്ചിരുന്നു. ഇപ്പോൾ അവരാണ് അത് കഴിക്കാൻ നിർദ്ദേശിക്കുന്നത്.

5. ബട്ടർഫ്രൂട്ട്

വളരെ സർവ്വസാധാരണമല്ല. എന്നാൽ തണുപ്പുള്ള പ്രദേശങ്ങളിൽ വയനാട്, ഇടുക്കി മുതലായ സ്ഥലങ്ങളിൽ വളരുന്നു. ഇടത്തരം വൃക്ഷമാണ്. പഴം രുചികരമാണ്. വിത്തിന്റെ എണ്ണ സൗന്ദര്യ വർദ്ധക തൈലമായി ഉപയോഗിക്കുന്നു

നടീല്‍ വസ്തു - വിത്ത്

നാരങ്ങകൾ

നാരങ്ങ അനേകം തരമുണ്ട്. താഴെ പറയുന്നവ സർവ്വ സാധാരണമാണ്.

1. ചെറുനാരങ്ങ

നാരങ്ങവെള്ളം കുടിക്കാനും അച്ചാറിടാനും മരുന്നുകളിൽ ചേർക്കാനും ഉപയോഗിക്കുന്നു. ചെറിയ മരമാണ്. ഇളംകായക്ക് പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞ നിറവും

 

 

2. വടുകപ്പുളി

വലുതാണ്. മരവും ചെറുത്. വടുകപ്പുളി എന്നുപറയുന്നത് ഓണം സീസണിൽ ധാരാളമായി മാർക്കറ്റിൽ വരുന്നു. പേരുപോലെ നല്ലപുളി, കറിവയ്ക്കാനും അച്ചാറിടാനും ഉപയോഗിക്കുന്നു.

 

3. ഒടിച്ചുകുത്തി

പേരുപോലെ തന്നെ കമ്പ് നട്ടുവളർത്തുന്നു. ഇത് ചെറു നാരങ്ങയേക്കാളും വലുതാണ്. നാരങ്ങയേക്കാൾ അല്പം കൂടി നീട്ടിരിക്കുന്നു.അച്ചാറിടാനും ഉപയോഗിക്കുന്നു

 

 

4. മൂസംബി

മധുരനാരങ്ങയിൽ ഒരിനം. പഴം തിന്നാനും ജ്യൂസ് കുടിക്കാനും ഉപയോഗിക്കുന്നു. മധുരമാതിനാൽ കറിവയ്ക്കാറില്ല.

5. ഓറഞ്ച്

പഴുത്തകായുടെ നിറം ഓറഞ്ച്, അതുകൊണ്ടാണ് ഈ പേര്. ഏതാണ്ട് നൂറിലധികം ഇനമുണ്ട്. തണുപ്പുള്ള മലപ്രദേശങ്ങളിലാണ് ധാരാളം കൃഷിചെയ്യറുന്നത്. കാപ്പിതോട്ടങ്ങളിലും കൃഷിചെയ്യുന്നു. മാർക്കറ്റിൽ നല്ലവിലയുണ്ട്. പഴത്തിനും ജ്യൂസിനും  ഉപയോഗിക്കുന്നു.

 

6. ഗണപതി നാരങ്ങ

ഒടിച്ചുകുത്തി നാരങ്ങപോലെ കമ്പ് മുറിച്ച് നട്ടുവരുന്നു. ഗണപതി കറിക്ക് ഉപയോഗിക്കുന്നു. പുറംതോടിനകത്ത് അല്ലികളുടെ പുറം ഭാഗത്ത് നല്ല കട്ടിയുള്ള വെളുത്തഭാഗം ഉണ്ട്. അതാണ് പച്ചയ്ക്ക് തിന്നാനും കറി വയ്ക്കാനും ഉപയോഗിക്കുന്നത്.

 

 

7. ബംബ്ല്ളിമൂസ്

വൻപുളി നാരങ്ങ, കമ്പിളി നാരങ്ങ മുതലായ പേരുകളിൽ അിറയപ്പെടുന്നു. വലിയ നാരങ്ങ രണ്ട് കിലോയിൽ അധികം തൂക്കം വരുന്നതാണ്. പഴം തിന്നാനും ജ്യൂസ് കുടിക്കാനും ഉപയോഗിക്കുന്നു. പത്ത് കഴിയുമ്പോൾ സാധാരണ അല്ലിച്ചുവന്നതാണ്. വെള്ളയും ഉണ്ട്.  വടുകപ്പുളി പോലെ സാമാന്യം വലിപ്പമുള്ള മരമാണ്.

നടീൽ വസ്തു - വിത്ത്.

8. കടപ്ലാവ്

പ്ലാവിന്‍റെ വർഗ്ഗമാണെങ്കിലും പഴം തിന്നാനല്ല , കറി വയ്ക്കാനാണ് ഉപയോഗിക്കുന്നത് കായിൽ വിത്ത് ഇല്ല. സാമ്പാർ, തോരൻ, പൊരിയൻ, വറുത്തരച്ച കറി ഇവയ്ക്കും ഉണക്കി വറുക്കാനും ഉപയോഗിക്കുന്നു.;

നടീൽ വസ്തു - വേരിൽ മുളപ്പിക്കുന്ന തൈ

9. കുടംപുളി

മലയാളി ലോകത്ത് എവിടെയും മീൻകറി വയ്ക്കാൻ ഉപയോഗിക്കുന്ന പുളി. കേരളത്തിലൂം, മലേഷ്യ, ഈസ്റ്റ് ഇൻഡ്യന് ദീപുസമൂഹം, ശ്രീലങ്ക ഇവിടങ്ങളിൽ വളരുന്നു. ഇതിന്റെ പഴത്തിന്റെ മാംസളമായ പുറംതണ്ട് ഉണക്കി വച്ചാണ് ഉപയോഗിക്കുന്നത്. ഇത് ഇന്ന് അനേകം മരുന്നുകൾക്ക് ഉപയോഗിക്കുന്നു. തടികുറയ്ക്കാൻ, കൊളസ്ട്രോൾ കുറയ്ക്കാൻ ,കരളിന്റെ പ്രശ്നങ്ങൾക്ക് എല്ലാം. ഇംഗ്ലീഷ് മരുന്നിലും നാട്ടുമരുന്നിലും ഇത് പ്രയോഗിക്കു

ന്നു. കൂടാതെ വിത്തിന്റെ എണ്ണയും കറിക്ക് ഉപയോഗിക്കുന്നു. കുടംപുളിയുടെ ചെറിയ ഇനം ബിരിൻമ്പാ എന്നുപറയുന്നത് ചിക്കമാംഗ്ലൂര്‍ , കാർവാർ പ്രദേശങ്ങളിൽ.വളരുന്നു. രസത്തിലും സാമ്പാറിലും ചേർക്കാൻ ഉപയോഗിക്കുന്നു.

നടീൽ വസ്തു. വിത്ത്

10. വാളൻ പുളി

പുളി എന്നുപറഞ്ഞാൽ വാളൻ പുളിതന്നെയാണ് ഉദ്ദേശിക്കുന്നത്. ഭാരതത്തിൽ എവിടെയും കറിക്ക് പുളിയായും ചമ്മന്തിക്കും മറ്റും ആയി ഇവ ഉപയോഗിക്കുന്നു. ദീർഘകാലം നിലനിൽക്കുന്ന മരമായി വളരുന്നു. അധികം വെളളവും മഴയും വേണ്ട. വരണ്ട കാലാവസ്ഥയാണ് നല്ലത്. ആയുര്‍വ്വേദത്തില്‍ മരവും ഉല്‍പ്പന്നങ്ങളും മരുന്നായി ഉപയോഗിക്കുന്നു.

നടീൽ വസ്തു - വിത്ത്

11. നെല്ലി

നെല്ലിക്ക ഏവർക്കും സുപരിചിതമാണ്. കുട്ടിക്കാലം മുതൽ എല്ലാവരും തിന്നുന്നു. മരം പണ്ട് കാട്ടിൽ ' വളർന്നിരുന്നു. ഇന്ന് തോട്ടമായി വളർത്തുന്നു. വലിയ നെല്ലിക്ക ഉണ്ടാകുന്ന സങ്കരവർഗ്ഗങ്ങളും ഉണ്ട്. ചമ്മന്തി, അച്ചാർ, കറി മുതലായവ ഉണ്ടാക്കാനും ച്യവന(പാശം ,ത്രിഫല ഇവപോലുള്ള മരുന്നുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. അധികം ശുശ്രൂഷകൂടാതെ വളരുന്നു. നാടൻ നെല്ലികൾ മിക്ക ഭൂമിയിലും വളരുന്നു.

നടീൽ വസ്തു - വിത്ത്

12. ചെലുമ്പി ചിലുമ്പി-ബിലുമ്പി)

ഇലുമ്പിപ്പുളി എന്ന പേരിൽ സാധാരണ വീടിന്റെ അടുത്തോ കിണറിന്റെ അടുത്തോ വളർത്തുന്ന ചെറിയമരം. നൂറ്റാണ്ടുകൾ നിൽക്കും. ചുവട്ടിൽ തടിയിലും പൂങ്കുലയുണ്ടായി ധാരാളം കായ്ക്കും. ചെറിയ കോവയ്ക്കാ പോലുള്ള കായകൾ, മൂത്ത ശിഖരങ്ങളിലും തടിയിൽ പൂവുണ്ടായി കായിക്കും. ചിലുമ്പി കറിവയ്ക്കാനും, ചമ്മന്തി അരയ്ക്കാനും അച്ചാർ ഇടാൻ മുതലായവയ്ക്ക് ഉപയോഗിക്കുന്നു. അടുത്തകാലത്തായി അരിഷ്ടം ഉണ്ടാക്കുന്നു.  തേനിൽ ഇട്ട് സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. ഹൃദ്രോഗങ്ങൾക്കും കൊളസ്ട്രോളിനുംമരുന്നായി ഉപയോഗിക്കുന്നു.

നടീല്‍ വസ്തു -  വിത്ത് വിത്ത് മോരില്‍ ഇട്ടു ഒരു ദിവസം വച്ചതിനു ശേഷം കല്ലില്‍ ഉരച്ചു പുറം തോട് മൃദുവാക്കി പാകിയാല്‍ വേഗം വളരും.

13. വൈരപ്പുളി

ഇലുമ്പിയുടെ കുടുംബത്തിൽപ്പെട്ട ചെറിയ മരം. കായ് ചതുരപ്പയറിന്റെ കായ്പോലെ ഇരിക്കും. ചെറിയ ചിറകുളളത് രണ്ടിഞ്ച് നീളവും അരയിഞ്ച് വീതിയും സാധാരണ വലിപ്പം, ഇലിമ്പപുളിപോലെ കറിക്കും അച്ചാറിനും ഉപയോഗിക്കുന്നു

നടീൽ വസ്തു -  വിത്ത്

14. മൈസൂർ നെല്ലിക്ക.

ഇലുമ്പിയുടെ കുടുംബത്തിൽപെട്ടതാണ്. ഉരുണ്ട് നെല്ലിക്കായ് പോലെ കായ്തായ്ത്തടിയിലും ശിഖരങ്ങളിലും കായിക്കും. ഉപയോഗവും ഇലുമ്പിക്കായുടേതുപോലെ തന്നെ കർണ്ണാടകയിൽ ഇതിന് നാട്ടുനെല്ലി എന്നും സാധാരണ നെല്ലിക്ക് കാട്ടുനെല്ലി എന്നും പറയുന്നു.

നടീൽ വസ്തു - വിത്ത്

15. അമ്പഴം

അമ്പഴങ്ങ പണ്ടുമുതൽ വീടൂകളിൽ അച്ചാറ്, ചമ്മന്തി, കറി ഇവക്ക് ഉപയോഗിക്കുന്നു. ചെമ്മീനും മീനും കറിവയ്ക്കാൻ പുളിയായും ഉപയോഗിക്കുന്നു. ഇനങ്ങള്‍ ഒന്നിലധികമുണ്ട്. ഒൗഷധഗുണവും ഉണ്ട്.

നടീൽ വസ്തു കമ്പ്, വിത്ത്

 

 

 

16. പ്ലാവ്

ചക്കപ്പഴത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. നമ്മുക്കറിയാവുന്നതുപോലെ വരിക്കയും കൂഴയും ഉണ്ട്. പഴം തിന്നുന്നു. പച്ചപുഴുങ്ങി തിന്നുന്നു. ഇടിച്ചക്ക കറിവയ്ക്കുന്നു. കൂടാതെ ചക്കവെറുത്തത്, ചക്കപായസം, ചക്കപപ്പടം ഇടിച്ചക്കകൊണ്ടുള്ള അച്ചാര് ഇവയൊക്കെ ഉണ്ടാക്കുന്നു. ചക്കക്കുരു ധാരാളം പ്രോട്ടീൻ ഉള്ളതാണ്. ചക്കയുടെ അരിഷ്ടം (കുരുസഹിതംഇടണം) എച്ച്. ഐ വി ക്കും അർശസ്സിനും നന്നായി കാണുന്നു.

17. ആഞ്ഞിലി

പുര പണിയാന്‍ ഉപയോഗിക്കുന്ന വലിയ മരമായി ആഞ്ഞിലിയെ കാണുന്നു, ആഞ്ഞിലിയുടെ പഴം ആനിക്കാവിള രുചിയുള്ള പഴമാണ്. കട്ടിയുളള ചുളയുള്ള ഇനങ്ങൾ ഉണ്ട്.ആഞ്ഞിലിക്കായുടെ കുരുവറുത്ത് നിലകടല തിന്നുന്നതുപാലെ തിന്നാവുന്നതാണ്.

നടീൽ വസ്തു വിത്ത്.

18. മാങ്ങ

ഉണ്ണിമാങ്ങാമുതൽ പഴംവരെ കറിക്കും ചമ്മന്തിക്കും ഉപയോഗിക്കുന്നു. അച്ചാർ ഉപ്പുമാങ്ങ ഇതെല്ലാം വീടുകളിൽ സാധാരണമാണ്. മാവ് പലതരം ഉണ്ട്. ഇൻഡ്യയിൽ എല്ലാം കൂടി 2250 ൽ അധികം ഇനങ്ങൾ ഉണ്ടത്രേ . ചിലത് അധികം പടരാത്ത ഇനമാണ്. അത് വീട്ടുമുറ്റത്ത് നടാം. പഴത്തിനും കറിക്കും കണക്കുകൂട്ടി പുളിയുള്ളതും മധുരമുള്ളതും തെരഞ്ഞെടുത്ത് നടാം. മാവ് വളരെ ഔഷധഗുണമുള്ളതാണ്. പല്ലുതേക്കാൻ, രക്തസ്രാവം മാറ്റാൻ, അർശസ് അകറ്റാൻ എല്ലാ ഉപയോഗിക്കാം, ഇല, പട്ട വിത്ത് (മാങ്ങയണ്ടികൊണ്ട് അടയുണ്ടാക്കുന്നത് മുത്തശ്ശിമാരുടെ സംസ്കാരത്തിൽ പെട്ടതായിരുന്നു).

നടീൽ വസ്തു വിത്ത്- ഒട്ടുതൈ സുലഭം.

19. കശുമാവ്- പറങ്കിമാവ്

കശുവണ്ടിപരിപ്പ് 1 കിലോ ഒന്നാംതരം 2500 രൂപ താഴെയുളളത് 800 രൂപവരെ കിട്ടും.

അണ്ടി രുചികരമായ പരിപ്പ്. പഴത്തിൽ നിന്ന് വൈനും വിനാഗിരിയും ഫെനി എന്നു പറ

യുന്ന ചാരായവും ഉണ്ടാക്കുന്നു. പഴം ഉണങ്ങിയതും മാർക്കറ്റിൽ ഉണ്ട്. പഴവും പഴുക്കാൻ തുടങ്ങുന്നകായും കറി വയ്ക്കാൻ കൊള്ളാം. അതിന്റെ കവർപ്പ് നീക്കാൻ അല്പനേരം കഞ്ഞിവെള്ളത്തിലോ വെള്ളത്തിലോ ഇടാം. തോടിന്റെ പുറത്തുള്ള തോട് എണ്ണ വ്യവസായികമായി ഉപയോഗമുള്ളതാണ്. ചുരുക്കത്തിൽ ഒന്നും വ്യഥാ ആകുന്നില്ല.

നടീൽ വസ്തു വിത്ത്

20. പാഷന്‍ ഫ്രൂട്ട്

ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളും മൂന്ന് ആണികളും പൂവിലുണ്ട് എന്ന അടിസ്ഥാനത്തിലാണ് ഇതിനെ ഫാഷൻ ഫ്രൂട്ട് എന്നു പറയുന്നത്. മൂന്നാണികളും അഞ്ച് മുറിവുകളും ഹ്യദയവും കാണാം. പഴം ജ്യസ് കുടിക്കാൻ ഉപയോഗിക്കുന്നു. പാഷൻഫ്രൂട്ട്  പതുക്കെ തുറന്ന് അല്പം പഞ്ചസാരയിട്ട് ഒരു ചെറു സ്പൂണിൽ കഴിക്കുന്നതാണ് സാധാരണ രീതി

നടീൽ വസ്തു വിത്ത്

21. ആത്തപ്പഴം

(കേരളത്തിനു പുറത്ത് ഇതിനെ രാമഫലം എന്നു വിളിക്കുന്നു)

സാധാരണ മുറ്റത്തിനരികിൽ പഴം തിന്നാൻ വച്ചുപിടിപ്പിക്കുന്ന ചെറുമരമാണ് ആത്ത. നട്ടുകഴിഞ്ഞാൽ പ്രത്യേക ശ്രദ്ധകളൊന്നും കൂടാതെ വളരുന്നു. മൂന്ന് കൊല്ലമാകുമ്പോഴേക്കും കായിക്കും.

നടീൽ വസ്തു വിത്ത്

 

22. സീത പഴം

സീതാപഴം മാർക്കറ്റിൽ കിട്ടും. നമ്മുടെ മാർക്കറ്റിൽ വരുന്നത് കർണ്ണാടക ആന്ദ്ര ഇവിടങ്ങളിലാണ്. അപൂർവ്വമായേ കൃഷിചെയ്യുന്നുള്ളൂ. മിക്കവാറും കുറ്റികാടുകളിൽ നിന്നും സ്ത്രീകൾ ശേഖരിച്ച് കച്ചവടക്കാർക്ക് വിൽക്കുന്നതാണ്. ആത്തപ്പഴത്തിനേക്കാൾ അല്പം കൂടി ചെറുത്. മധുരം അൽപംകൂടി കൂടുതൽ,

ഇതിന്റെ വിത്ത് ഒരു കീടനാശിനിയായി ഉപയോഗിക്കുന്നു. നാട്ടു മരുന്നായി  പേൻശല്യത്തിന് വിത്ത് ഇടിച്ച് വെളിച്ചെണ്ണയിലിട്ട് വെയിലത്ത് വെച്ച് ആ എണ്ണ തലയിൽ തേയ്ക്കുന്നു.

23. മുള്ളാത്ത

സീതയ്ക്കും രാമനും കൂട്ടുണ്ടായിരുന്നത് ലക്ഷമണനാണ്. മുള്ളാത്തക്ക് ലക്ഷണഫലം എന്നാണ് മറ്റു സ്ഥലങ്ങളിൽ പറയുന്നത്. ചക്കയുടെ മുള്ള് പോലെ കായ്ക്ക് മുളുണ്ട്.

കായ് വലുതാണെങ്കിൽ ഒന്നര കിലോ വരെ തൂക്കം കാണും. സാധാരണ ഒരുകിലോയിൽ താഴെയാണ് തൂക്കം. പഴത്തിന് അല്പം പുളിയുണ്ട്. പഴം തിന്നാനും വറുത്തരച്ചു കറി വയ്ക്കാനും തോരന്‍ വയ്ക്കാനും അച്ചാര്‍ ഇടാനും ഉപയോഗിക്കുന്നു. ഇന്ന് ഇത് ഒരു ബ്രസീലിയന്‍ പേരില്‍ അറിയപ്പെടുന്നു. ഗ്രാവിയോള, ബ്രസീല്‍കാര്‍ അത് ക്യാന്‍സറിനു മരുന്നായി ഉപയോഗിക്കാം എന്ന് കണ്ടു പിടിച്ചു. ഇത് ക്യാന്‍സര്‍ മരുന്നായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് മരുന്നില്‍ അതിന്‍റെ ക്യാപ്സൂള്‍ കിട്ടുന്നു. എല്ലായിടത്തും പ്രചാരമുള്ള ഹോമിയോ മരുന്ന് പ്രചാരത്തിലായി.

നടീല്‍ വസ്തു - വിത്ത്

 

മുകളില്‍ കൊടുത്തിരിക്കുന്നത് അറിവിന്‌ വേണ്ടിയുള്ള ഒരു വിവരണമാണ്. ഇതിനെ പറ്റി ഒരു ശാസ്ത്രീയ പഠനം നല്ലതാണ്. വ്യക്തികളും സംഘടനകളും താല്പര്യമെടുത്ത് വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്താല്‍ നമ്മുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചിലവുകള്‍ കുറയുകയും ചെയ്യും.

കടപ്പാട് : ഫാ. ജോസഫ് ചിറ്റൂര്‍


അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate